Saturday 5 October 2019

ഒറ്റുകാരനൊപ്പം,സർദാർ പണിക്കർ

ജമ്മു കശ്മീരിൽ വൈസ് ചാൻസലറായി

മ്മു കശ്മീർ വാർത്തകളിൽ നിറഞ്ഞതു കൊണ്ടാണ്,സർദാർ കെ എം പണിക്കർ  1930 ൽ എഴുതിയ,Gulab Singh 1792 -1858 Founder of Kashmir തപ്പിയെടുത്ത് വായിച്ചത്.അലിഗഡ് മുസ്ലിം സർവകലാശാലയിൽ അധ്യാപകനായിരുന്ന പണിക്കർ നയതന്ത്ര പദവികൾ വഹിച്ച്,സർദാർ പട്ടേലിൻറെ അപ്രീതിക്ക് പാത്രമായി ഇന്ത്യയിൽ തിരിച്ചെത്തി,ജമ്മു കശ്മീർ സർവകലാശാല വൈസ് ചാൻസലർ ആയത്,പുസ്തകം എഴുതി 29 വർഷം കഴിഞ്ഞാണ്.പുസ്തകം എഴുതുന്നതിന് തൊട്ടു മുൻപ്,1928 ൽ,കശ്മീർ രാജാവ് ഹരി സിംഗിന് നാട്ടു രാജ്യ അവകാശങ്ങളെപ്പറ്റി ഒരു റിപ്പോർട്ട് എഴുതിക്കൊടുക്കാൻ പണിക്കർ പോയിരുന്നു.ലണ്ടനിൽ നിന്ന് വരുന്ന ബട്ട്ലർ കമ്മിറ്റിക്ക് കൊടുക്കാൻ -രാജാവ് ആവശ്യപ്പെട്ടിട്ടാകണം പ്രപിതാമഹനെപ്പറ്റി പണിക്കർ എഴുതിക്കൊടുത്തത് .പുസ്തകം എഴുതിയതിന് തൊട്ടു പിന്നാലെ വൈസ് ചാൻസലർ ആകാൻ കഴിയാത്തത്,അന്ന് സർവകലാശാല ഇല്ലാതിരുന്നത് കൊണ്ടാകണം;സർവകലാശാല ഉണ്ടായത്,1948 ലാണ്.

ലഹോർ ആസ്ഥാനമായ പഞ്ചാബ് /സിഖ് രാജവംശത്തിലെ രഞ്ജിത്ത് സിംഗിൻറെ സേനയിൽ സാദാ ഭടൻ ആയിരുന്ന ഗുലാബ് സിംഗ്,ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം,വഞ്ചകനും കൊള്ളക്കാരനും ഒക്കെയാണ്.ഇതൊക്കെ പണിക്കരും സമ്മതിക്കുന്നു.പണിക്കർ മനഃപൂർവം ഇതിൽ വിട്ടു കളഞ്ഞ കാര്യം,1857 ലെ ആദ്യ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആളാണ് ഗുലാബ് സിംഗ് എന്നുള്ളതാണ്.അത് പറഞ്ഞെങ്കിൽ പുസ്തകം ഉണ്ടാകുമായിരുന്നില്ല.നാണക്കേട് കൊണ്ടാകണം,ഈ പുസ്തകം പണിക്കർ ആത്മകഥയിൽ പരാമർശിക്കുന്നില്ല.
ഗുലാബ് സിംഗ് 
രഞ്ജിത് സിംഗിന് ശേഷമുള്ള അരാജക കാലത്ത് ജമ്മു കശ്മീർ മുഴുവൻ വരുതിയിൽ ആക്കി ദോഗ്ര രാജവംശം സ്ഥാപിച്ച ഗുലാബ് സിംഗും പിൻഗാമിയും 1857 ലെ കലാപകാരികൾക്ക് അഭയം നൽകാൻ വിസമ്മതിച്ചു.ഇംഗ്ലീഷ് സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകി.കലാപകാരികൾക്കെതിരെ ബ്രിട്ടീഷുകാർക്ക് വേണ്ടി പോരാടാൻ കശ്മീർ സൈന്യത്തെ അയച്ചു.കശ്മീരിൽ ദോഗ്ര ഭരണം ബ്രിട്ടൻ ഉറപ്പാക്കി ഉപകാരസ്മരണ പ്രകടിപ്പിച്ചു.

ഇന്ത്യൻ കലാപം അഥവാ ശിപായി ലഹള,1857 മെയ് 10 ന് മീററ്റിൽ തുടങ്ങി 1858 ജൂൺ 20 ന് ഗ്വാളിയറിൽ അവസാനിച്ചു .ഗുലാബ് സിംഗ് 1857 ജൂൺ 30 ന് മരിച്ചു.മകൻ രൺബീർ രാജാവായി.

ലണ്ടനിലെ മാർട്ടിൻ ഹോപ്‌കിൻസൺ പ്രസാധക കമ്പനിയാണ് പണിക്കരുടെ പുസ്തകം പ്രസിദ്ധീകരിച്ചത്.പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യ ചരിത്രത്തിലെ ഒരു വിടവ് നികത്താനാണ് താൻ പുസ്തകം എഴുതിയതെന്ന് പണിക്കർ ആമുഖത്തിൽ പറയുന്നുണ്ട് -ലോകമൊട്ടാകെ കുടുംബ താൽപര്യ പ്രകാരമാണ് ഇത്തരം പുസ്തകങ്ങൾ ഉണ്ടായിട്ടുള്ളത് എന്ന് വായനക്കാർക്കറിയാം.ചരിത്ര വിദ്യാർഥികൾ ലഹോർ ആസ്ഥാനമായ സിഖ് രാജവംശത്തിൻറെ മാടമ്പി ആയി മാത്രമേ ഗുലാബ് സിംഗിനെ അറിഞ്ഞിട്ടുള്ളു.1846 ലെ ഉടമ്പടി പ്രകാരം ജമ്മു കശ്മീർ ഉണ്ടായതും പിൽക്കാലത്ത് അത് ഇന്ത്യയിൽ കൂട്ടി ചേർക്കപ്പെട്ടതും,ഗുലാബ് സിംഗിൻറെ മഹിമ ഇല്ലാതാക്കി.അത് വീണ്ടെടുക്കാനാണ് പുസ്തകം.കശ്മീർ രാജാവാകും മുൻപേ രാജ്യതന്ത്രജ്ഞൻ ആയിരുന്നു സിംഗ് എന്ന് പണിക്കർ വാദിക്കുന്നു.1839 ൽ രഞ്ജിത് സിംഗ് മരിക്കുമ്പോൾ,അദ്ദേഹത്തിന് കീഴിലെ പ്രധാന മാടമ്പി രാജ്യമായിരുന്നു,കശ്മീർ;30 വയസ്സിൽ രഞ്ജിത് സിംഗിൻറെ ലഹോർ സദസ്സിൽ ഗുലാബ് തിളങ്ങി കഴിഞ്ഞിരുന്നു.1840 -1842 ൽ ഗുലാബ് ,ബാൾട്ടിസ്‌ഥാനും ലഡാക്കും പശ്ചിമ ടിബറ്റും ആക്രമിച്ചു കീഴടക്കി.അത് സമുദ്ര ഗുപതനു പോലും കഴിഞ്ഞില്ല-ഇതാണ് പണിക്കരുടെ വാദം.
പണിക്കർ ചരിത്ര രചനയ്ക്ക് പ്രധാനമായും ആധാരമാക്കിയത്,പേർഷ്യൻ ഭാഷയിൽ ദിവാൻ കൃപാ റാം എഴുതിയ 'ഗുലാബ് നാമ'യാണ്.ഗുലാബിൻറെ പ്രധാനമന്ത്രി ആയിരുന്ന ദിവാൻ ജ്വാല സഹായുടെ മകനാണ് കൃപാ റാം.ലഹോറിലും മറ്റും പ്രവർത്തിച്ചിരുന്ന ഹെൻറി ലോറൻസ്,ലഫ് കേണൽ സ്റ്റെയിൻബാക്,അലക്‌സാണ്ടർ കണ്ണിംഗ്ഹാം,ജി സി സ്മിത്ത് തുടങ്ങിയവർ പറഞ്ഞതും ആശ്രയിച്ചിട്ടുണ്ട്.സിഖ് ചരിത്രം എഴുതിയ ക്യാപ്റ്റൻ ജെ ഡി കണ്ണിംഗ്ഹാം,ലുധിയാനയിൽ ഗവർണർ ജനറലിന്റെ പൊളിറ്റിക്കൽ ഏജൻറ് ആയിരുന്നു.ടിബറ്റിൽ ആളുകളെ ഒഴിപ്പിക്കുന്നതിന് മേൽനോട്ടം വഹിച്ചു.ലഡാക്ക് പിടിക്കൽ കഥ എഴുതിയ അലക്‌സാണ്ടർ കണ്ണിംഗ്ഹാം,ഗുലാബും ഈസ്റ്റ് ഇന്ത്യ കമ്പനിയും ചേർന്ന് ലഡാക്കും ടിബറ്റും തമ്മിൽ അതിർത്തി നിശ്ചയിക്കാൻ അയച്ച ആളായിരുന്നു.സർ ഹെൻറി ലോറൻസ്,പഞ്ചാബിലെ ബ്രിട്ടീഷ് പട്ടാള ഓഫിസറും സർവെയറും ആയിരുന്നു.ഇത്രയും പറഞ്ഞത്,ഗുലാബ് സിംഗ് ടിബറ്റ് പിടിച്ചത്,ബ്രിട്ടീഷ് സഹായത്തോടെ എന്ന് വ്യക്തമാക്കാനാണ്.സമുദ്ര ഗുപ്തന് അപ്പുറം മഹത്വം അത് കൊണ്ട് നിരക്ഷരനായ ഗുലാബിന് വരികയില്ല.
ഗുലാബ് ,1847/ J D Harding 
ആരായിരുന്നു,ഗുലാബ് സിംഗ് ?

ആദ്യ ആംഗ്ലോ സിഖ് യുദ്ധത്തിന് ശേഷം ബ്രിട്ടൻ സൃഷ്‌ടിച്ച ജമ്മു കശ്മീർ 1846 ലെ അമൃത്‌സർ ഉടമ്പടി അനുസരിച്ച് 75 ലക്ഷം നാനക് ഷാഹി രൂപയ്ക്കു വാങ്ങിയ മാടമ്പി.സിഖ് സാമ്രാജ്യത്തിലെ വെള്ളി രൂപയായിരുന്നു,അത്.ഈ പ്രദേശങ്ങൾ ഈ ഉടമ്പടിക്ക് തൊട്ടു മുൻപ് ലഹോർ ഉടമ്പടി പ്രകാരം,തോറ്റ  സിഖ് രാജാവ് ബ്രിട്ടന് കൈമാറി.

സിഖുകാർക്ക് കീഴിൽ,കശ്മീർ മേഖലയിൽ നിരവധി ദോഗ്ര രജപുത്ര മാടമ്പികൾ ഉണ്ടായിരുന്നു.അതിൽ ഒരാൾ ആയിരുന്നു,ഗുലാബ്.അതിനും മുൻപ്,സിഖ് രാജാവ് രഞ്ജിത് സിംഗിൻറെ പട്ടാളക്കാരനായ മാൻ കിഷോർ സിംഗ് ജാംവാളിന്റെ മകൻ.1808 ലാണ് രഞ്ജിത് സിംഗ്,രാജ ജിത് സിംഗിൾ നിന്ന് ജമ്മു പിടിച്ചത്.കിഷോർ സിംഗ് പട്ടാളത്തിൽ ചേർന്നത് അടുത്ത വർഷം.സൈനിക സേവനം നന്നായി നടത്തിയ കിഷോർ സിംഗിന് 12000 രൂപ നികുതി പിരിക്കാവുന്ന മേഖലയും 90 കുതിരയും രാജാവ് നൽകിയപ്പോൾ മാടമ്പി ആയി.1819 ൽ രഞ്ജിത് സിംഗ് കശ്മീർ പിടിച്ചു.ജമ്മു മേഖല രഞ്ജിത് സിംഗ്,കിഷോറിന് ഭരിക്കാൻ കൊടുത്തു.1822 ൽ കിഷോർ മരിച്ചപ്പോൾ,ഗുലാബ് രാജാവായി.രാജ എന്നാൽ,രഞ്ജിത് സിംഗിൻറെ ഗവർണർ.

സ്വന്തം ഗോത്രക്കാരെ കൊന്നു പോലും പുതിയ സ്ഥലങ്ങൾ,രജൗരി പോലെ,ഗുലാബ് പിടിച്ചു.രാജ ജിത് സിംഗിൽ നിന്ന് സ്ഥാനത്യാഗം എഴുതി വാങ്ങി.അയാൾ ബ്രിട്ടൻറെയും വിശ്വസ്തനായി -മൂന്ന് കാലാൾപ്പട റെജിമെൻറ്,15 കവചിത വാഹന പീരങ്കി,40 പീരങ്കി.1831 -39 ൽ വടക്കൻ പഞ്ചാബിലെ ഉപ്പ് പാടങ്ങൾ രഞ്ജിത് സിംഗ് നികുതി പിരിക്കാൻ ഗുലാബിന് വിട്ടു കൊടുത്തു.1837 ൽ സിഖ് സേനാ മേധാവി ഹരി സിംഗ് നൽവ ജാം രുദിൽ മുസ്ലിം സേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു.മുസ്ലിം ഗോത്രങ്ങൾ കലാപത്തിന് ഒരുങ്ങിയത് അടിച്ചമർത്താൻ ഗുലാബിനെ നിയോഗിച്ചു.ഷംസ് ഖാനെയും അനുചരരെയും ക്രൂരമായി വക വരുത്തി.സാധാരണ പൗരന്മാരെ കൂട്ടക്കൊല ചെയ്‌തു.

രഞ്ജിത് സിംഗിൻറെ മരണ ശേഷം,ഗുലാബ് സിംഗും രണ്ടു സഹോദരന്മാരും ഭരണം ഏറ്റെടുത്തു.ഒരു സഹോദരൻ ധ്യാൻ സിംഗിനെ രഞ്ജിത് തന്നെ പ്രധാനമന്ത്രി ആക്കിയിരുന്നു.രഞ്ജിതിന്റെ കൊച്ചുമകൻ നൗ നിഹാൽ സിംഗിനെ ഭരണ തലപ്പത്ത് അവർ കൊണ്ട് വന്നു -രഞ്ജിതിന്റെ  മകൻ ഖരക് സിംഗിൻറെ മകൻ.1840 ൽ ഖരക് സിംഗിൻറെ വിലാപ യാത്രക്കിടയിൽ,ഒരു കൽ വാതിൽ വീണ് നിഹാൽ സിംഗും ഗുലാബിൻറെ മകൻ ഉധം സിംഗും കൊല്ലപ്പെട്ടു.അടുത്ത കൊല്ലം രഞ്ജിതിന്റെ മകൻ ഷേർ സിംഗ് ഭരണം പിടിക്കാൻ ശ്രമിച്ചപ്പോൾ,ഗുലാബും സഹോദരരും സമ്മതിച്ചില്ല.ഇരു പക്ഷവും സന്ധി ചെയ്യുമ്പോൾ,കോട്ട ഗുലാബിൻറെ പിടിയിൽ ആയിരുന്നു.സന്ധിക്ക് ശേഷം ആയുധങ്ങളുമായി പിൻവാങ്ങുമ്പോൾ,കോട്ടയിലെ ഖജനാവ് മുഴുവൻ ഗുലാബ് കൊള്ളയടിച്ചു.സിഖ് സ്വത്ത് മുഴുവൻ കയ്യിലായി.
പണിക്കർ,മാവോ,1950 
ലഹോറിലെ അരാജകത്വത്തിൽ,രഞ്ജിത് സിംഗ് ബന്ധുക്കളായ സന്ധവലിയ സർദാർമാർ,ധ്യാൻ സിംഗിനെയും ഷേർ സിംഗിനെയും 1842 ൽ കൊന്നു.ഗുലാബിൻറെ ഇളയ സഹോദരൻ സുചേത് സിംഗും അനന്തരവൻ ഹിര സിംഗും തുടർന്ന് വധിക്കപ്പെട്ടു.1844 ൽ ഗുലാബിൽ നിന്ന് പണം പിടുങ്ങാൻ ലഹോർ സിഖ് സംഘം ജമ്മു വളഞ്ഞു.27 ലക്ഷം നാനക് ഷാഹി രൂപ കൊടുക്കാമെന്ന് ഗുലാബ് സന്ധി ചെയ്‌തു.യുദ്ധത്തിൽ ബ്രിട്ടീഷ് സേന സിഖ് സംഘത്തെ തോൽപിച്ച്,ജമ്മു ഗുലാബിന് കൈമാറാൻ ഉടമ്പടി ഉണ്ടാക്കി.പഞ്ചാബ് കൂട്ടിച്ചേർത്ത ബ്രിട്ടീഷുകാർ മൊത്തം സ്ഥലം ഭരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്,75 ലക്ഷം രൂപയ്ക്ക് കശ്മീർ കൂടി ഗുലാബിന് വിട്ടു കൊടുത്ത്,തങ്ങളുടെ മേൽക്കോയ്മ അംഗീകരിക്കുന്ന മഹാരാജാവായി വാഴിച്ചത്.സിഖുകാർ ക്ഷുഭിതരായി പടയ്ക്ക് ഒരുങ്ങിയെങ്കിലും,ലഹോർ അസിസ്റ്റൻറ് റെസിഡൻറ് ഹെർബെർട് എഡ്‌വേഡ്‌സ് അവരെ അമർച്ച ചെയ്‌തു.

ഇതാണ് ഗുലാബ് സിംഗ് മഹാരാജാവായ കഥ.

ഇതിൽ എത്ര മഹത്വം ഉണ്ടെന്ന് വായനക്കാർക്ക് തീരുമാനിക്കാം.
ഇത്രയും വച്ച്,ഗുലാബ് രാജ്യതന്ത്രജ്ഞൻ ( Statesman ) ആണെന്നാണ് പണിക്കരുടെ വാദം.അങ്ങനെയുള്ള അദ്ദേഹത്തെ സിഖുകാരും സാമ്രാജ്യത്വവും കരി വാരി തേക്കുന്നു.അത് കൊണ്ട് വെള്ള പൂശാൻ ഒരു പുസ്തകം.പണിക്കരുടെ വാദം ഇന്ത്യ ഏറ്റെടുത്തില്ല.

ഗുലാബ് സിംഗ് 75 ലക്ഷം രൂപയ്ക്ക് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് കശ്മീർ വാങ്ങിയത്,അയാളെ രാജാവാക്കിയ സിഖ് സമുദായത്തോട് ചെയ്‌ത വഞ്ചനയാണെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് The Last Sunset:The Rise and Fall of the Lahore Darbar എന്ന പുസ്തകത്തിലും ഖുശ്വന്ത് സിംഗ് A History of the Sikhs ലും വിവരിക്കുന്നു.ഒരു ഉളുപ്പും ഇല്ലാത്ത കുറ്റവാളിയായി അവർ ഗുലാബിനെ കാണുന്നു.സിഖ് ഭരണം പതനത്തിൽ എത്തുമ്പോൾ,ദോഗ്രകൾ യുദ്ധത്തിൽ പഞ്ചാബികളെ സഹായിക്കാതിരിക്കാൻ ബ്രിട്ടനുമായി രഹസ്യ സന്ധി ഉണ്ടാക്കുകയാണ്,ഗുലാബ് ചെയ്‌തത്‌.1845 ലെ യുദ്ധത്തിൽ ഇത് എങ്ങനെയാണ് നടന്നതെന്ന് പണ്ഡിറ്റ് പ്രേംനാഥ് ബസസ് ( The History of Struggle for Freedom in Kashmir ) പറയുന്നു;"ഉടമ്പടിയുണ്ടാക്കിയത് ബ്രിട്ടീഷ് ആയുധങ്ങൾ ഉപയോഗിച്ചാണ്.സിഖ് ഭരണാധികാരികൾ നിയമിച്ച കശ്മീർ ഗവർണർ ഷെയ്ഖ് ഇമാമുദീൻ കശ്മീർ ഗുലാബ് സിംഗിന് നൽകാൻ വിസമ്മതിച്ചു.ബ്രിട്ടീഷ് സേനയെ അയച്ചാണ് അയാളെ രാജാവായി വാഴിച്ചത്".സി യു ഐച്ചിസൺ ഉടമ്പടികളുടെ പുസ്തകത്തിൽ എഴുതുന്നു:"ഗുലാബ് കശ്മീർ രാജ പദവിക്ക് മാത്രമല്ല,അതിൻറെ ഉടമാവകാശത്തിനും ബ്രിട്ടീഷ് അധികാരത്തോട് കടപ്പെട്ടിരിക്കുന്നു".
ഗുലാബിനെ 1846 മാർച്ച് 15 ന് സിംഹാസനത്തിൽ ഇരുത്തിയത്,ജെ ഡി കണ്ണിംഗ്ഹാം ഓർക്കുന്നു:"അദ്ദേഹം എഴുന്നേറ്റ് കൈകൂപ്പി താൻ 'സുർഖരിദ്'ആണെന്ന് പ്രഖ്യാപിച്ചു -സ്വർണവേഷമുള്ള അടിമ.ദുരർത്ഥം ഒന്നുമുണ്ടായിരുന്നില്ല".

പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പിറന്ന ഏറ്റവും മഹദ് വ്യക്തികളിൽ ഒരാളാണ് ഗുലാബ് എന്ന്,പുസ്തകാവസാനം,ഉപസംഹാരത്തിൽ പണിക്കർ വിലയിരുത്തുന്നു.പതിനെട്ടാം നൂറ്റാണ്ടിലെ ഹൈദരാലിയെയും മഹാരാജ സിന്ധ്യയെയും പോലെ.ഒന്നുമില്ലായ്മയിൽ നിന്ന് സാമ്രാജ്യം കെട്ടിപ്പടുത്തവൻ..ചരിത്രപരമായി ശൂന്യമായ ഇന്ത്യയുടെ ഒരു നൂറ്റാണ്ടിൽ,ഏകാകിയാണ് ഗുലാബ് എന്ന് പണിക്കർ പറയുന്നത്,കടന്ന കയ്യാണ് -ആ നൂറ്റാണ്ടിലാണ് കർണാടകയിൽ കിട്ടൂര് റാണി ചെന്നമ്മ 1824 ൽ ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചത്വി,1806 ൽ വിയ്യൂർ ജയിലിൽ ടിപ്പുവിൻറെ ഭടന്മാർ ബ്രിട്ടനെതിരെ കലാപം നടത്തിയത്,കൊല്ലത്ത് ദിവാൻ മൺറോയ്ക്ക് എതിരെ ശിപായി ലഹള ഉണ്ടായത്, 1857 ൽ ആദ്യ സ്വാതന്ത്ര്യ സമരമുണ്ടായത്.ബ്രിട്ടന് എതിരായ ഒരു പോരാട്ടവും നടത്താത്ത ഒരു രാജാവ് എങ്ങനെ ദേശീയ വാദിയും രാജ്യ തന്ത്രജ്ഞനും ആകും എന്നറിയില്ല.കാവാലം ചാലയിൽ പണിക്കർമാർ കവടി നിരത്തിയാൽ ഇങ്ങനെ വരുമായിരിക്കും !

പുസ്തകം കൊണ്ട് എനിക്കുണ്ടായ ഗുണം,കശ്മീർ സംസ്ഥാനം ആകും മുൻപുള്ള ധാരാളം ചെറുകിട രാജാക്കന്മാരെ ആ മേഖലയിൽ കാണാനായി എന്നതാണ്.സിഖ് ഭരണത്തിന് കീഴിലെ ദോഗ്ര രജപുത്ര മാടമ്പികളുടെ ഒരു കാലം കിട്ടി.
ഹരി സിംഗ് 
മറ്റൊന്ന്,ഗുലാബിൻറെ ബാല്യമാണ്.കുട്ടിക്കാലത്ത് ഗുലാബിനെ മുത്തച്ഛൻ സൊറാവർ സിംഗിനടുത്തേക്ക് അയച്ചു.നിരക്ഷര പോരാളി ആയിരുന്നു,മുത്തച്ഛൻ.അക്ഷരം പഠിപ്പിച്ചില്ലെങ്കിലും,ഗുലാബിനെ കുതിര സവാരിയും പയറ്റും പഠിപ്പിച്ചു.ഗുലാബിന് 16 വയസുള്ളപ്പോൾ ജമ്മു കീഴടക്കാൻ വന്ന രഞ്ജിത് സിംഗിൻറെ സേനാ മേധാവി ഹുക്കം സിംഗിന് പയ്യൻറെ വീര്യം ഉള്ളിൽ തട്ടി.അത് കഴിഞ്ഞ് മുത്തച്ഛനോട് ചോദിക്കാതെ കുതിരയെയും കൊണ്ട് പാഞ്ഞതിന് ശകാരം കിട്ടിയപ്പോൾ,മുത്തച്ഛനെ വിട്ട് യാത്രയായി.ഷാ മഹമൂദ് എന്ന അമ്മാവൻ കാബൂൾ സിംഹാസനത്തിൽ നിന്ന് പുറത്താക്കിയ ഷാ ഷൂജയ്‌ക്കൊപ്പം ചേരാനാണ് പോയത്.അട്ടാരിയിൽ ദിവാൻ ഖുഷ്‌വക്ത് റായിയുടെ കൈയിൽ എത്തിയ ഗുലാബ്,അത് വഴി 1809 ൽ രഞ്ജിത് സിംഗിൻറെ പട്ടാളത്തിൽ ചേരുകയായിരുന്നു.

ഗുലാബ് സിംഗ്,ധ്യാൻ സിംഗ്,സുചേത് സിംഗ് എന്നിവർ ജമ്മു സഹോദരർ എന്നറിയപ്പെട്ടു.ഗുലാബിന് മൂന്ന് മക്കൾ :രൺധീർ,സോഹൻ,രൺബീർ.ഗുലാബിന് ശേഷം രൺബീർ രാജാവായി.ധ്യാൻ സിംഗിനും മൂന്ന് മക്കൾ:ഹിര,ജവഹിർ,മോട്ടി.സുചേത് കൊല്ലപ്പെട്ടതിനാൽ മക്കളില്ല.

രൺബീറിന് ശേഷം മകൻ പ്രതാപ് രാജാവ്;പ്രതാപിന് ശേഷം വന്ന രാജാവ് ഹരി സിംഗ് ആണ്,കശ്മീർ ഇന്ത്യയ്ക്ക് കൈമാറിയത്.ഹരി സിംഗ്,പ്രതാപിൻറെ സഹോദരൻ അമറിന്റെ മകനായിരുന്നു;ഹരി സിംഗിൻറെ മകനാണ്,കരൺ സിംഗ്.

ശിപായി ലഹളയെപ്പറ്റി സുരേന്ദ്രനാഥ് സെൻ Eighteen Fifty Seven,ആർ സി മജുoദാർ The Sepoy Mutiny and Revolt of 1857 എന്നീ പുസ്തകങ്ങൾ എഴുതി;ലഹള അമർച്ച ചെയ്യാൻ തിരുവിതാംകൂർ ബ്രിട്ടനെ സഹായിച്ചു എന്ന് കാണാം.

See https://hamletram.blogspot.com/2019/07/blog-post_3.html

സി ജെ കാണാത്ത,( ഗൊയ്‌ഥെ കണ്ട ) ശാകുന്തളം

പ്രളയകാലത്തെ മൺവണ്ടി 18

The end of each tragedy sees the collapse of an entire world.The new drama brings what in fact is new,and what follows the collapse differs qualitatively from the old;whereas in Shakespeare the difference was merely quantitative.
-Georg Lukacs/ The Socilogy of Modern Drama

ണ്ടത്തെ 'ഹരിശ്ചന്ദ്ര' നാടകത്തിൽ ചന്ദ്രമതി ദീനമായി വിലപിക്കുന്നത് കണ്ട് തേങ്ങിക്കരഞ്ഞ കുഞ്ഞായിരുന്നു,എം കെ സാനു.അപ്പോൾ അമ്മ
ഭവാനി,കുഞ്ഞിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമായിരുന്നു.സാനു പറയുന്നത്,ഇതര കാവ്യ ശാഖകളെ അപേക്ഷിച്ച് പ്രത്യക്ഷതയ്ക്ക് പ്രസക്തി നാടകത്തിലാണ്,എന്നാണ്.

ഈ നിരീക്ഷണം 'നാടക വിചാരം' എന്ന 45 ലേഖനങ്ങളുടെ സമാഹാരത്തിലാണ്.ഇവ സമാഹരിച്ചത് ടി എം എബ്രഹാം.
ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലത്ത്,വായനയുടെ ലോകത്തിൽ കർമ്മ നിരതനായിരുന്നുവെന്ന് ആമുഖത്തിൽ സാനു ഓര്മിക്കുന്നു.ആ ചുറ്റുപാടിൽ നിന്ന് രക്ഷ നേടാൻ വായനാ ലോകത്തെ അഭയം പ്രാപിച്ചതല്ല.വായന നൽകുന്ന സാങ്കൽപിക ലോകത്തെ അനുഭവങ്ങൾ,നിത്യ ജീവിതത്തിലെ അനുഭവങ്ങളെക്കാൾ യഥാർത്ഥമായി തോന്നി.സാഹിത്യ ലോക സംഭവങ്ങൾ ആധാരമാക്കി,നിത്യ ജീവിത സംഭവങ്ങളെ വിലയിരുത്തിയത്.സാങ്കൽപിക രംഗങ്ങൾ ഇന്ദ്രിയങ്ങളെ ഉണർത്തി.അവയുടെ പ്രത്യക്ഷം,വാക്കുകളായും കാഴ്ചകളായും തന്നെ കീഴടക്കി.അവിടത്തെ ഗന്ധം നുകർന്നു.അവിടത്തെ കാറ്റ് തഴുകി.കഥാപാത്രങ്ങൾ കഴിക്കുന്ന ആഹാരത്തിൻറെ രുചി പോലും ആസ്വദിച്ചു.
ശകുന്തള / രാജാ രവിവർമ്മ 
വേദിയിൽ നാടകം അധികം കണ്ടില്ല.നാടകങ്ങൾ,പ്രത്യേകിച്ചും ദുരന്ത നാടകങ്ങൾ ജീവിതത്തിൻറെ ഭാഗമായി.സാനു എഴുതുന്നു:
"ദുഖത്തിൻറെ നേർക്കുള്ള ആഭിമുഖ്യം,എൻറെ സ്വഭാവത്തിലെ പ്രബല ഘടകങ്ങളിൽ ഒന്നാണ്.പരാജിതരുടെയും പീഡിതരുടെയും ദുഃഖിതരുടെയും നേർക്കാണ്,നിർഹേതുകമായ അനുഭാവം.അതിന് ആലോചനയുമായി ബന്ധമൊന്നുമില്ല.അത് സ്വാഭാവികമാണ്.അത് കൊണ്ടായിരിക്കാം,ദുരന്ത നാടകങ്ങളിലെ മുഖ്യ കഥാപാത്രങ്ങളൊക്കെയും എൻറെ ആത്മാവിൽ സ്ഥാനം ഉറപ്പിച്ചത്.

ഈ സഹജ സ്വഭാവം,ഈ പുസ്തകം തുറക്കാനുള്ള താക്കോലാണ്.സി ജെ തോമസിൻറെ ജീവിതം കൂടി വച്ച് കൊണ്ടാണ്,സാനുവിൻറെ നാടക താൽപര്യം നോക്കേണ്ടത്.പുസ്തകത്തിലെ,'നാടകം,ജീവിതം' എന്ന ആദ്യഭാഗത്തിലെ 'സി ജെ തോമസ്:ജീവിതം ഒരു പരീക്ഷണം' എന്ന ലേഖനം,അഗാധമായ ജീവിത നിരീക്ഷണങ്ങൾ നിറഞ്ഞതാണ്.
സി ജെ എഴുതിയ 'നാടകം' എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു:
" മനുഷ്യൻ ദൈവമായിത്തീരാൻ ശ്രമിക്കുകയോ വിധിയോട് ഏറ്റുമുട്ടുകയോ അങ്ങനെ എന്തെങ്കിലും ദുർഘട പ്രശ്നത്തെ അഭിമുഖീകരിക്കുകയോ ചെയ്യുമ്പോഴേ ഡ്രാമയ്ക്ക് അവസരം ലഭിക്കൂ ".

സോഫോക്ലിസിൻറെ 'ഈഡിപ്പസ് രാജാവ്' എന്ന നാടകമാണ്,നാടകലോകത്തിൽ സർവ ലക്ഷണവും തികഞ്ഞ കൃതി എന്ന അരിസ്റ്റോട്ടിലിൻറെ നിരീക്ഷണം ഇന്നും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന് സി ജെ എഴുതുന്നു -അത് ശരിയല്ല.ഈ ലേഖനത്തിൽ,സി ജെ പരാമർശിക്കുന്ന നാടകങ്ങൾ ഗൊയ്ഥെയുടെ 'ഫൗസ്റ്റ്',സോഫോക്ലിസിൻറെ 'ഈഡിപ്പസ്',എസ്കിലസിൻറെ ഒറസ്റ്റിയ ത്രയം,ഷേക്ക് സ്പിയറിൻറെ 'മാക്ബെത്','ഹാംലെറ്റ്',കിംഗ് ലിയർ,ഒഥല്ലോ,ഇബ്‌സൻറെ 'പ്രേതങ്ങൾ',പീർ ഗിന്റ്,ബർണാഡ് ഷായുടെ 'മനുഷ്യനും അതിമാനുഷനും','വിശുദ്ധ ജൊവാൻ' എന്നിവയാണ്.

വിശ്വോത്തര നാടകങ്ങളിൽ പ്രേമം ഒരു ഘടകമല്ല എന്ന് പറയാനാണ്,ഇവ സി ജെ എടുത്തത്.വളർച്ച എത്തിയ മനുഷ്യന് പ്രേമം പ്രധാന കാര്യമല്ല.ഉത്തമ നാടകങ്ങളിൽ അത്യുൽകൃഷ്ടമായ ഒരു വിഷയം വേണം.അത് മനസ്സിൽ വച്ചാണ്,ഈശ്വര ശക്തി ലഭിക്കണമെന്ന് മോഹിക്കാൻ മാത്രം വലിയവനായ ഫൗസ്റ്റിൻറെ ഹൃദയത്തിലെ കൊടുങ്കാറ്റ്,നാടക വേദിയെ കുലുക്കുന്നത് എന്നാണ്,സി ജെ യുടെ നിരീക്ഷണം.അദ്ദേഹം പറയുന്നു:
"ശങ്കരനും കൃഷ്ണനുമായി കല്യാണിയുടെ പ്രേമത്തിന് വേണ്ടിയും മാധവൻ അവൻറെ കുടികിടപ്പവകാശത്തിന് വേണ്ടിയും മത്തായി മുതലാളിയോടും നടത്തുന്ന സമരങ്ങളാണ് നാടകത്തിലെ സംഘട്ടനമെന്ന് ധരിച്ചു വച്ചിരുന്നാൽ,നാടകമെഴുത്തും ഉണ്ടാകുകയില്ല,അഭിനയവും ഉണ്ടാകുകയില്ല".
എം കെ സാനു 
നാടകങ്ങളിൽ സാനു ആദർശ രൂപമായി കണ്ട പരാജിതൻറെ സ്ഥാനത്താണ്,സി ജെ നിൽക്കുന്നത്.അദ്ദേഹത്തിൻറെ ദാർശനിക ഹൃദയം,താനിട പഴകുന്ന പലതിന്റെയും നഗ്ന രൂപം കണ്ടു.അതിൻറെ ഫലം,നിതാന്ത അസ്വസ്ഥത ആയിരുന്നു:സാനു നിരീക്ഷിക്കുന്നു.
ഒരു വശം ചെരിഞ്ഞുള്ള സി ജെ യുടെ നടത്തത്തെപ്പറ്റി വൈക്കം മുഹമ്മദ് ബഷീർ പടച്ച ഒരു കഥ:
സാങ്കല്പികമായ ഒരു കൂറ്റൻ കുരിശ് താങ്ങിക്കൊണ്ട് സി ജെ നടന്നു കൊണ്ടിരിക്കുന്നു.കുരിശിൻറെ ഭാരവും വേദനയും നിരന്തരം അനുഭവിച്ചു കൊണ്ടിരിക്കുന്നു.ആ ഭാരം നിമിത്തമാണ്,അദ്ദേഹം ഒരു വശത്തേക്ക് അൽപം ചെരിഞ്ഞു നടന്നത് !

സി ജെ യുടെ 'ഈഡിപ്പസ്' പരിഭാഷയുടെ ആദ്യ ഭാഗം,സാനു പത്രാധിപർ ആയ 'സാഹിത്യ പരിഷത്'മാസികയിലാണ് വന്നത്.
കാമുവിൻറെ നാടകങ്ങൾ നാസിസത്തിന് എതിരായ പൊട്ടിത്തെറി ആയിരുന്നു.അവയെ അസംബന്ധ നാടകങ്ങൾ ആയല്ല,ദുരന്ത നാടകങ്ങൾ ആയാണ് സി ജെ യും സാനുവും കണ്ടത് എന്ന് തോന്നുന്നു.
നാടകദർശനത്തിൽ,സാനു സി ജെ യുമായി താത്വികമായി വഴി പിരിയുന്ന ഒരു സന്ദർഭമുണ്ട്.കാളിദാസൻറെ 'അഭിജ്ഞാന ശകുന്തള'ത്തെ ഇരുവരും വിലയിരുത്തുമ്പോഴാണ്,ഇത്.

ശരിയായ നാടകത്തിൽ ഇന്ത്യയ്ക്ക് പാരമ്പര്യമില്ല എന്നാണ് 'നാടകം' എന്ന ലേഖനത്തിൽ സി ജെ യുടെ പക്ഷം.അദ്ദേഹം എഴുതുന്നു:
"നാടകം എന്നുപറഞ്ഞ് എപ്പോഴും 'ശാകുന്തളം' പൊക്കിപ്പിടിച്ചു കൊണ്ട് വരാറുണ്ട്.ഒരു കാവ്യം എന്ന നിലയ്ക്കല്ലാതെ,നാടകം എന്ന നിലയ്ക്കതിനെ ഉത്തമ കൃതിയായി ഗണിച്ചു കൂടാ.ആ മുദ്രാ മോതിരവും മത്സ്യവും വരുന്നതിന് മുൻപുള്ള കഥ കുറേക്കൂടി ഉത്തമ നാടകമാണെന്ന് ഞാൻ ഗണിക്കുന്നു".

പല വിദഗ്ദ്ധരും അഭ്പ്രായപ്പെട്ട പോലെ,'ശാകുന്തളം' അഞ്ചാം അങ്കത്തിൽ നിർത്തേണ്ടിയിരുന്നു എന്നർത്ഥം.ഗർഭിണിയായ ശകുന്തളയെ കണ്ട് ഓര്മയില്ലെന്ന് പറയുകയും അതേ സമയം ഏതോ ജന്മാന്തര വിധിയിൽ അകപ്പെടുകയും ചെയ്യുന്ന രാജാവിൻറെ ദുരന്തത്തിൽ നാടകം തീരുന്നതാണ്,സി ജെ യ്ക്ക് ഇഷ്ടം.
എന്നാൽ,തരുണ വത്സരത്തിലെ പൂക്കളും പരിണിത വത്സരത്തിലെ ഫലങ്ങളും,ഭൂമിയും സ്വർഗ്ഗവും ഒരേയിടത്ത് സമ്മേളിച്ച് ആത്മാവിനെ ആനന്ദ നിർവൃതിയിൽ എത്തിക്കുന്നു ശാകുന്തളം എന്ന് ഗൊയ്ഥെ പറഞ്ഞതാണ്,സാനു സ്വീകരിക്കുന്നത്.
ഗൊയ്ഥെ 1791 ൽ പറഞ്ഞത്:

'Wouldst thou the young year's blossoms and the fruits of its declineAnd all by which the soul is charmed, enraptured, feasted, fed,Wouldst thou the earth and heaven itself in one sole name combine?I name thee, O Sakuntala! and all at once is said.
— Goethe / translation by Edward Backhouse Eastwic

വില്യം ജോൺസ് അതിന് രണ്ടു വർഷം മുൻപാണ് അത് പരിഭാഷ ചെയ്തത്.
മരണത്തിന് മുൻപ് 'ശാകുന്തള'ത്തെപ്പറ്റി ഗൊയ്ഥെ ഇത്ര കൂടി പറഞ്ഞു :
"പകലിനെക്കാൾ രാത്രിയെ അവിസ്മരണീയമാക്കുന്ന നക്ഷത്രം".
ഈ നാടകത്തിൻറെ നാന്ദി,'ഫൗസ്റ്റി'ന് അദ്ദേഹം മാതൃകയാക്കി.
ഭാസൻറെ 'ഊരു ഭംഗം'പോലെ പോലെ വിരലിൽ എണ്ണാവുന്നവ അല്ലാതെ സംസ്‌കൃത നാടകങ്ങൾ ദുഃഖ പര്യവസായികൾ അല്ല.ദുരന്തത്തിലൂടെ കടന്നു പോകുന്ന മനുഷ്യൻ വിമലീകരണത്തിൽ,വിശ്രാന്തിയിൽ എത്തുന്നതാണ്,ഭാരതീയ പാരമ്പര്യം.അരിസ്റ്റോട്ടിലിന്,വീരൻ ദുരന്തത്തിൽ പതിക്കുന്നതാണ്,വിശ്രാന്തി ( Catharsis ).ഭരതമുനിക്ക് ശുഭാന്ത്യമാണ് വിശ്രാന്തി.അതിനാൽ,ദുരന്തത്തിൻറെ അഞ്ചാം അങ്കത്തിൽ നിന്ന് 'ശാകുന്തളം' വിശ്രാന്തിയുടെ ഏഴാം അങ്കത്തിലേക്ക് വികസിക്കുന്നിടത്ത് സാനു കയ്യടിക്കുന്നു.സി ജെ,ഭാരതീയതയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്നു.
ഗൊയ്ഥെ 
ധാരാളം പശ്ചാത്യ നാടകങ്ങളെ സാനു മലയാളിക്കു പരിചയപ്പെടുത്തി -ജൂലിയസ് ഹേയുടെ 'കുതിര'( 1961 ),ഴാങ് കോക്തോയുടെ 'നരക യന്ത്രം'( The Infernal Machine ),ആൽഫ്രഡ്‌ ജാറിയുടെ 'ഉബുറോയ്' ഒക്കെ ഇതിൽ പെടും.സോഫോക്ലിസിൻറെ 'ആന്റിഗണി'ക്ക് പുതിയ ഭാഷ്യം ചമച്ച ജീൻ അനുയിയും കടന്നു വരുന്നു.കോക്തോയെ പരാമർശിക്കുന്നത്,അദ്ദേഹം ഈഡിപ്പസ് നാടകത്തിന് പുത്തൻ വ്യാഖ്യാനം നൽകിയത് വിശദീകരിക്കാനാണ്.

സി ജെ യുടെ അവസാന കാലത്താണ് സാനു 'നാടക സാഹിത്യം' ( 1959 ) എഴുതുന്നത്.അതിൽ.എഴുതപ്പെട്ട കൃതിയും വേദിയിലെ നാടകവും തമ്മിലുള്ള വ്യത്യാസമാണ്,ചർച്ച.നാടകം സംവിധായകൻറെ കല എന്ന് സമർത്ഥിക്കുന്ന ഒരു ലേഖനവുമുണ്ട്.സംവിധായകനായ സ്റ്റാനിസ്ലാവ്സ്കി,മെയ്റ്റർലിങ്ക്,ചെക്കോവ് എന്നിവരുടെ രചനകൾ വേദിയിൽ എത്തിച്ച കഥയുണ്ട്.ഇബ്‌സൻ,ചെക്കോവ്,സ്ട്രിൻഡ്‌ബെർഗ് എന്നീ ലോക നാടക പ്രതിഭകൾ,നാടക സിദ്ധാന്തം എന്ന നിലയിൽ ഒന്നും എഴുതിയില്ല.സ്ട്രിൻഡ്‌ബെർഗ്,'മിസ് ജൂലി' എന്ന നാടകത്തിൻറെ ആമുഖത്തിൽ,അൽപം തത്വം പറഞ്ഞിട്ടുണ്ട്.Theory of Modern Stage എഴുതിയ എറിക് ബെന്റ്ലി ഇവരുടെ നാടക ലേഖനങ്ങൾ ഒന്നും കിട്ടിയില്ല എന്ന് രേഖപ്പെടുത്തി.ഇബ്‌സൻറെ 'ഭൂത'ത്തെ ആധുനിക ദുരന്ത നാടകമായി സാനു കാണുന്നു.ആർതർ മില്ലറുടെ 'സെയിൽസ്മാൻറെ മരണ'വും അക്കൂട്ടത്തിലാണ്.

സി ജെ യുടെ 'ഉയരുന്ന യവനിക' ( 1950 )യ്ക്ക് ശേഷം,ജി ശങ്കരപ്പിള്ളയുടെ 'നാടകദർശനം' ( 1990 ) വന്നു.അസാമാന്യ നാടക ബോധമുണ്ടായിരുന്ന എൻ എൻ പിള്ള തത്വ വിചാര പുസ്തകം ഒന്നും ബാക്കി വച്ചില്ല.സാനുവിൻറെ 'ദുരന്ത നാടകം', 'നാടക വിചാരം' എന്നിവയും ടി എം എബ്രഹാമിൻറെ 'നവീന നാടക ചിന്തകൾ' ( 2019 ) എന്ന പുസ്തകവും മലയാള നാടക സാഹിത്യ ഈടു വയ്‌പുകളാണ്.

---------------
See https://hamletram.blogspot.com/2019/10/blog-post_32.html








Friday 4 October 2019

ദുരന്ത ഗാന്ധാരം

പ്രളയകാലത്തെ മൺവണ്ടി 19 

വികൃതിക്കുട്ടികളുടെ കൈയിൽ 
ശലഭങ്ങളെപ്പോലെയാണ് 
ഈശ്വരന്മാരുടെ കൈയിൽ നമ്മൾ,
വിനോദത്തിനായി അവർ നമ്മെ കൊല്ലുന്നു.
-ഷേക്ക് സ്പിയർ 
ദുരന്തനാടകങ്ങളെപ്പറ്റി എഴുതാത്ത ധിഷണാശാലികൾ കുറയും.നീഷെയുടെ 'ദുരന്തത്തിൻറെ ജനന'വും ജോർജ് സ്‌റ്റെയ്‌നറുടെ 'ദുരന്തത്തിൻറെ മരണ'വും ഓർമയിൽ നിൽക്കുന്നു.തത്വ ചിന്താ വിദ്യാർത്ഥികൾക്ക്,കീർക്കെഗാദിന്റെ 'ഭയ സംഭ്രമങ്ങൾ' പോലുള്ള പാഠങ്ങൾ ഉണ്ട്.

സ്വകാര്യങ്ങൾ മറന്ന് ദുരന്തനാടകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന 'ആനന്ദ'ത്തിൽ അഭിരമിച്ചിരുന്നതായി എം കെ സാനു 'ദുരന്ത നാടകം' എന്ന കൃതിയുടെ മുഖവുരയിൽ പറയുന്നു.അതാണ്,അരിസ്റ്റോട്ടിൽ
'പൊയറ്റിക്സി'ൽ പറഞ്ഞത് -ഒരു വീരൻറെ ജീവിത ദുരന്ത കഥ അനുധാവനം ചെയ്യുമ്പോൾ കിട്ടുന്ന വിമലീകരണമാണ്,ആനന്ദം.

ഫ്രഡറിക് ഷില്ലറുടെ പ്രഭാഷണങ്ങൾ കേട്ടാണ്,മാർക്‌സ് സ്വന്തം സിദ്ധാന്തങ്ങൾ ആലോചിച്ചത്.അവ കേട്ടിരുന്നയാളാണ്,കീർക്കെഗാദ്.ബൈബിൾ പഴയ നിയമത്തിലെ അബ്രഹാമിന് മുന്നിൽ,ഗ്രീക്ക് ദുരന്ത നായകൻ ഒന്നുമല്ല എന്ന് അദ്ദേഹം 'ഭയ സംഭ്രമങ്ങൾ' ( Fear and Trembling ) എന്ന പുസ്തകത്തിൽ സമർത്ഥിക്കുന്നു.ആടുകളെ ബലി ചോദിക്കേണ്ട ദൈവം,അബ്രഹാമിനോട്,സ്വന്തം മകനെ ബലി ചോദിച്ചു.ആ ആവശ്യം 'അസംബന്ധം' ( Absurd ) ആണ്.അതിനെ വിശ്വാസം എന്ന 'അസംബന്ധം' വഴി അതിജീവിക്കുന്ന അബ്രഹാം,ദൈവ കല്പനയ്ക്ക് കീഴടങ്ങുന്ന ഗ്രീക്ക് ദുരന്ത നായകനെക്കാൾ മഹാൻ എന്ന് കീർക്കെഗാദ് പറഞ്ഞ വിചാരമാണ്,'അസംബന്ധം'എന്ന് പലരും തെറ്റിദ്ധരിക്കുന്ന തത്വ ചിന്താ പ്രയോഗത്തിന് വിത്തിട്ടത്.ദുരന്തത്തിന് വിപരീതമായ അസംബന്ധ നാടക വേദിയും ഉണ്ടായി.

മാർക്സിന് ചൂട്ട് തെളിച്ച ഹെഗൽ,ദുരന്ത നാടകങ്ങളെപ്പറ്റി എഴുതിയത് നാം വേണ്ടത്ര ശ്രദ്ധിച്ചില്ല.ഷേക്ക്സ്പിയറിൻറെ ദുരന്ത നാടകങ്ങളിൽ അവസാന വാക്ക് എ സി ബ്രാഡ്‌ലി ( Shakespearean Tragedy ) എന്ന് പണ്ട് പഠിച്ചിരുന്നു.'ഹെഗലിൻറെ ദുരന്ത സിദ്ധാന്തം' എന്ന പ്രബന്ധം ബ്രാഡ്‌ലി എഴുതിയിട്ടുണ്ട്.ബ്രാഡ്‌ലി ഇംഗ്ലീഷ് ലോകത്തിന് അത് പരിചയപ്പെടുത്തി.ഗ്രീക്കിൽ 'ഹമർഷ്യ' ( Hamartia ) എന്ന് വിളിക്കുന്ന വിധി പ്രഹരം ( Fatal flaw ) ദുരന്ത നായകർക്കുണ്ട്.ഈ വാക്ക് 'പൊയറ്റിക്സി'ൽ ഉണ്ട്.ദുരന്ത നായകൻ ജീവിതത്തിൽ കാട്ടുന്ന വിധി നിർണായകമായ തെറ്റാണ് ഇത്.ഇത് അയാളെ ദുരന്തത്തിലേക്ക് നയിക്കുന്നു.
ഈ പരമമായ തെറ്റിനെതിരെ നിൽക്കുന്നതാണ്,ഹെഗലിൻറെ സിദ്ധാന്തം.എസ്കിലസിൻറെ ഒറെസ്റ്റിയൻ നാടക ത്രയവും സോഫോക്ലിസിൻറെ 'ആന്റിഗണി'യും വച്ചാണ്,പൊതുവെ ഗ്രീക്ക് ദുരന്ത വ്യാഖ്യാനങ്ങൾ കാണുക.കുറേക്കൂടി സങ്കീർണമായി ഇത് കാണണം എന്നാണ് ,ഹെഗൽ 'The Phenomenology of Spirit എന്ന പ്രബന്ധത്തിൽ വാദിക്കുന്നത്.ഗ്രീക്ക് ദുരന്തത്തിനും ഷേക്‌സ്‌പിയർ ദുരന്ത നാടകങ്ങൾക്കും ഒരേ അളവ് കോൽ പറ്റില്ല എന്ന് അദ്ദേഹം കരുതുന്നു.ദ്വന്ദ്വാത്മകത ( Dialectics ) ആണ് ഇവിടെ പ്രയോഗിക്കേണ്ടത്.ഒരേ ദ്വന്ദ്വാത്മകതയുടെ രണ്ടു ശാഖകൾ ആണ്,ഗ്രീക്ക്,ഷേക്‌സ്‌പിയർ ദുരന്ത നാടകങ്ങൾ.ഗ്രീക്ക് ദുരന്ത നാടകത്തിൽ,നൈതികതയുടെ ശക്തികൾ തമ്മിലാണ്,സംഘർഷം.ഷേക്ക് സ്പിയറിൽ ആകട്ടെ,വ്യക്തിയും ബാഹ്യ ലോകവും തമ്മിലാണ്.പ്രതിലോമകരമായ ബാഹ്യ ലോകത്തിന് എതിരെ,വ്യക്തി സ്വയം നാശത്തിന് കാരണമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നു.ഇതാണ്,ദുരന്ത നാടകം സംബന്ധിച്ച ഹെഗൽ ദർശന സത്ത.ഹാംലെറ്റിനെപ്പറ്റി ഹെഗൽ പറയുന്നു:

"പുറത്തു നിന്ന് നോക്കിയാൽ,ഹാംലെറ്റിൻറെ മരണം,ആകസ്മികം ആണെന്ന് തോന്നും ...എന്നാൽ,ഹാംലെറ്റിൻറെ ആത്മാവിൽ,മരണം ആദ്യം മുതൽ പതുങ്ങിയിരുന്നു.പരിമിതികളുടെ മണൽ ഭിത്തികൾ,അയാളുടെ ദുഃഖവും ദുർബലതയും ആകുലതയും പിരിമുറുക്കവും തടയാൻ പോന്നതല്ല.പുറത്തുനിന്ന് മരണമെത്തും മുൻപ് തന്നെ,ആന്തര സംഘർഷം വിഴുങ്ങി കഴിഞ്ഞ ഒരാളാണ് അയാളെന്ന് നാം അറിയുന്നു ".

ഗ്രീക്ക് നാടകങ്ങളിപ്പോലെ ദുരന്തം,ഭരത മുനി,'നാട്യ ശാസ്ത്ര'ത്തിൽ അനുവദിച്ചില്ല.ഭാസൻ 'ഊരുഭംഗ'ത്തിൽ ഇത് ലംഘിച്ചു.അത് 'നാട്യ ശാസ്ത്ര'ത്തിന് മുൻപുണ്ടായത് ആകാമെന്ന് വാദമുണ്ട്.

'നാട്യശാസ്ത്ര'കല്പനകൾ അനുസരിച്ചാണ് കാളിദാസൻ 'അഭിജ്ഞാന ശാകുന്തളം'എഴുതിയത്.അത് ദുരന്ത നാടകം അല്ല.അതും സാനുവിൻറെ 'ദുരന്ത നാടക'ത്തിൽ ഉണ്ട്.

'ശാകുന്തള'ത്തിന് പുറമെ ,എസ്കിലസിൻറെ 'പ്രോമിത്യുസ് ബന്ധനത്തിൽ',സോഫോക്ലിസിൻറെ 'ഈഡിപ്പസ് രാജാവ്',ഷേക്ക് സ്പിയറിൻറെ 'മാക്ബെത്',ഇബ്‌സൻറെ 'ഭൂതം',ഓഗസ്റ്റ് സ്ട്രിൻഡ്ബർഗിന്റെ 'പിതാവ്',ബ്രെഹ്തിൻറെ 'മദർ കറേജ്' എന്നിവയാണ് സാനു പഠനത്തിന്.എടുത്തത് 'പിതാവി'ന് പിന്നാലെ വരികയായിരുന്നു,'മദർ' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സ്ട്രിൻഡ്‌ബെർഗ് 1887 ലാണ് 'പിതാവ്' എഴുതിയത്.40 വർഷം കൊണ്ട് 60 നാടകങ്ങൾ അദ്ദേഹം എഴുതി.ഇബ്‌സനെ പുച്ഛമായിരുന്നു.അതുവരെ പരിചയിച്ച ഉദ്വേഗ നാടകങ്ങൾക്ക് എതിരായ കലാപം ആയിരുന്നു,'പിതാവ്','ലേഡി ജൂലി' എന്നിവ.ഇക്കാര്യം 'ജൂലി'യുടെ ആമുഖത്തിൽ ഉണ്ട്.ഒരു വർഷം ഇടവിട്ട് വന്ന രണ്ട് നാടകങ്ങളും ഇബ്‌സൻറെ നാടക ബോധത്തോട് സാമ്യമുള്ളതാണ്.'പിതാവി'ൽ,ഇബ്‌സനെയും ഹാംലെറ്റിനെയും ഉദ്ധരിക്കുന്നു.ഇബ്‌സനെ സ്ട്രിൻഡ്‌ബെർഗ് പൊളിക്കാൻ നോക്കിയത്,സാമ്പ്രദായിക നാടക രൂപത്തെ പൊളിച്ചാണ്.രൂപമില്ലാത്ത നാടകമാണ് 'പിതാവ്' എന്ന് റെയ്മണ്ട് വില്യംസ്,'Drama From Ibsen to Brecht എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നു.'പിതാവി'ലെ നാടകീയതയുടെ അഭാവം 'ജൂലി'യിൽ പരിഹരിച്ചു.

'ഭൂതം' പരിഭാഷപ്പെടുത്തിയത് സി ജെ തോമസാണ്.അതിൻറെ ആമുഖക്കുറിപ്പിൽ സി ജെ പറയുന്നു:

"ഇന്നലെ എന്ന ഭൂതം ഇന്നിനെയും നാളെയെയും ദുരന്തത്തിലേക്ക് വലിച്ചിഴയ്ക്കുന്നു-ശാരീരികമായും ആത്മീയമായും.ഈ അധോഗതിയെ തടയുന്ന കാര്യത്തിൽ 'മനുഷ്യ വർഗം പരാജയപ്പെട്ടിരിക്കുന്നു ' എന്നാണ്,ഇബ്‌സൻറെ തീരുമാനം."

ഇത്രമാത്രം നരകാത്മകമല്ല സാനുവിൻറെ നാടക ദർശനം എന്നതിനാലാണ് അദ്ദേഹം 'ശാകുന്തള 'ത്തിലേക്ക് മടങ്ങിയത്.ബാല്യത്തിൽ ധാരാളം സംഗീത കച്ചേരികൾ കേട്ടതായി സാനു പറയുന്നു.അദ്ദേഹം ഓർക്കുന്നവരുടെ കൂട്ടത്തിൽ മധുരൈ മണി അയ്യർ പ്രത്യേക സരണി ഉദഘാടനം ചെയ്‌തു.'നാട്യ ശാസ്ത്ര'ത്തിലും സംഗീതമുണ്ട്.ഗാന്ധാരമാണ്,ദുരന്ത രാഗം.ഋഷഭം വിശ്രാന്തിയുടെയും.
----------------------------------------
See https://hamletram.blogspot.com/2019/09/blog-post_44.html



എങ്ങുമെത്താതെ ആ മനുഷ്യൻ,ദാവീദ്

പ്രളയകാലത്തെ മൺവണ്ടി 15 

ഗ്രീക്കുകാരൻറെ ജീവിതം,ഈ ലോകത്തിൽ മാത്രമാണ്.അവന് മനോരാജ്യം കാണാൻ താൽപര്യമില്ല.അവൻറെ കവിത പോലും പ്രയോഗികമാണ്.
-സ്വാമി വിവേകാനന്ദൻ 

ബൈബിൾ പഴയ നിയമത്തിലെ ശമുവേലിന്റെ പുസ്തകത്തിലാണ്,സി ജെ തോമസിൻറെ 'ആ മനുഷ്യൻ നീ തന്നെ' എന്ന നാടകത്തിന് ആധാരമായ ദാവീദിൻറെ കഥയുള്ളത്.ദാവീദ്,ഇസ്രായേലിൻറെ രാജത്വത്തിൽ നിന്ന് കർത്താവ് പുറന്തള്ളിയ ശൗലുമായി നടത്തുന്ന പോരാട്ടങ്ങളും ഫെലിസ്ത്യരും ആയുള്ള സമരവും സ്വന്തം കുടുംബ സംഘർഷവും ആണ് പശ്ചാത്തലം.അധികാരത്തിൻറെയും  പാപത്തിൻറെയും മലവെള്ളപ്പാച്ചിലിൽ തകർന്നടിയുന്ന ദാവീദിനെയാണ് നാം കാണുന്നത്.കുടുംബ സംഘർഷത്തിലാണ്,നാടകത്തിൻറെ ഊന്നൽ.

പഴയനിയമത്തിലെ ദാവീദ്,ദൈവഹിതം അനുസരിച്ച് മാത്രം പ്രവർത്തിക്കുന്നു.രാജാവായ ശൗലിന് നേരെ ദാവീദ് ഒരിക്കലും കൈ ഉയർത്തിയില്ല.അധാർമിക പ്രവൃത്തികളെ എപ്പോഴും എതിർത്തു.പക്ഷെ,ബത്‌ശേബയെ കാണുന്നിടം മുതൽ അയാളുടെ ജീവിതം പാളുന്നു.അമ്മോന്യർക്ക് മേൽ ദാവീദ് വിജയം നേടുകയും ബത്ശേബയെ കാണുകയും ചെയ്യുന്നിടത്ത് നാടകം ആരംഭിക്കുന്നു.
നാടകം ഒരു മനുഷ്യൻറെയുള്ളിലെ രാഷ്ട്രീയാധികാരിയും കവിയും തമ്മിലുള്ള സംഘർഷത്തിൻറെ കഥയാണ്;സി എൻ ശ്രീകണ്ഠൻ നായരുടെ 'ലങ്കാലക്ഷ്മി'യും അങ്ങനെ തന്നെ.അതിൽ രാവണൻ രചിച്ച ശിവസ്തോത്രം പോലുമുണ്ട്.
സി ജെ തോമസ് 
ദാവീദിൻറെ ഈ സംഘർഷം പഴയ നിയമത്തിൽ ഇല്ല.സൈനികൻ ഊറിയാവിന്റെ ഭാര്യ ബത്‌ശേബയെ  ദാവീദ് പ്രാപിക്കുന്നത്,രണ്ടു വാചകങ്ങൾ മാത്രമുള്ള ദ്രുത സ്ഖലന സാഹിത്യമാണ്,അതിൽ ( 2 ശമുവേൽ 11 ).അമ്മോന്യരിൽ നിന്ന് റബ്ബ പിടിച്ച് യരൂശലേമിൽ തന്നെ നിന്ന ദാവീദ് കൊട്ടാരത്തിന് മുകളിൽ നിന്നാണ്,ബെത്ശേബ കുളിക്കുന്നത് കണ്ടത്.ശതാധിപൻ ഊറിയാവിൻറെ ഭാര്യയായ അവളെ വരുത്തി അയാൾ പ്രാപിച്ചു.ഇതിൽ പ്രണയം ഇല്ല.അവൾ ഗർഭിണിയായപ്പോൾ,അത് ഊറിയാവിൻറെ തലയിൽ കെട്ടിവയ്ക്കാൻ,അയാളോട് യുദ്ധം വിട്ട് വീട്ടിലേക്ക് പോകാൻ ദാവീദ് കൽപിച്ചു.അയാൾ വീട്ടിൽ പോകാതെ സൈനികർക്കൊപ്പം നിന്നു.ദാവീദ് അയാളെ മുന്നണിയിൽ അയച്ച് കൊന്നു.ബെത്ശേബ വിലപിച്ചു.അവൾ ദാവീദിൻറെ ഭാര്യയായി ഒരു കുഞ്ഞിനെ പ്രസവിച്ചു.ഇത്രയുമാണ് പഴയ നിയമ കഥ.

കിരീടം തലയിൽ കയറിയപ്പോൾ ഓടക്കുഴലും പാട്ടും നഷ്ടപ്പെട്ടു ശൂന്യ ഹൃദയനായ ഭരണാധികാരിയെ പുത്തൻ പ്രണയം വീണ്ടും കവിയാക്കി മാറ്റുന്ന പരിവർത്തനമാണ്,സി ജെ വരയ്ക്കുന്നത്.അവിടെ സി ജെ യുടെ പ്രതിഭ പ്രജാപതി ആകുന്നു.നാടകത്തിൻറെ ഒന്നാം അങ്കത്തിലെ നാലാം രംഗത്തിൽ വിശേഷിച്ചും.

തന്നെ ഗായകനായി കാണുന്നതാണ് സന്തോഷം എന്ന് ദാവീദ് ബത്ശേബയോട് പറയുന്നു.നാടകം തുടങ്ങുന്നത്,കണ്ണുള്ളത് തുറക്കാൻ മാത്രമല്ല,അടയ്ക്കാൻ കൂടിയാണ് എന്ന് ദാവീദിനെക്കൊണ്ട് പറയിച്ചാണ്.പ്രണയ വിവശയായ ബത്ശേബ അതിന് നാലാം രംഗത്തിൽ മറുപടി നൽകുന്നു.കണ്ണ് തുറന്നാൽ കാണുന്നത് പേടിപ്പിക്കുന്നതാണെങ്കിൽ,കണ്ണടയ്ക്കുകയാണ് ഉചിതം. 
സർവൈശ്വര്യങ്ങളുമുള്ള താൻ സ്നേഹം അറിയാത്ത ഏകാകിയാണെന്ന് ദാവീദ് കുമ്പസാരിക്കുന്നു.ആദ്യം കിട്ടിയ രണ്ടു പെണ്ണുങ്ങൾ സ്വസ്ഥതയില്ലാത്ത സന്തതികളെ നൽകി.ആ അസ്വസ്ഥത ആദ്യമൊക്കെ ശത്രു രക്തത്തിൽ മുക്കി കൊന്നു.എത്രകാലം കശാപ്പ് കൊണ്ട് ആത്മശക്തി നേടും?പ്രേമം ഒരുവനെ ചെറുതാക്കുകയാണെങ്കിൽ,താൻ ഒരു മണൽത്തരിയോളം ആയിക്കൊള്ളട്ടെ.

തൻറെ ജീവിതം ഒരു പാഴ്‌ചെലവായിരുന്നോ എന്ന് 'ലങ്കാലക്ഷ്മി'യിൽ രാവണൻ ആകുലപ്പെടുന്നതിനോട് ചേരും പടി,ദാവീദ് പറയുന്നു:

''ശമുവേൽ പ്രവാചകൻ പറഞ്ഞു,എനിക്ക് വേണ്ടിയല്ല ഞാൻ രാജാവായി അഭിഷേകം ചെയ്യപ്പെട്ടതെന്ന്.അന്ന് ഞാൻ അതിൻറെ അർഥം മുഴുവൻ മനസ്സിലാക്കിയില്ല.ഒളിച്ചു നടക്കുക,ബഹുമാനിക്കുന്ന രാജാവിന് എതിരായി ലഹളയ്ക്ക് പുറപ്പെടുക,ആത്മ സുഹൃത്തിൻറെ കിരീടം പിടിച്ചു പറിക്കുക -ഇതൊന്നും സന്തോഷകരമായ ചുമതലയല്ല.നിരന്തരമായ സമരം.,.മുഖസ്തുതിക്കാരായ അന്തേവാസികൾ,ദുഷ്ടന്മാരായ സേവകർ,ബത്ശേബാ,കിരീടം ഒരു ആനന്ദമല്ല ".

തൻറെ ഗാനം നിന്ന് പോയി,ജീവിതം ഉണങ്ങിപ്പോയി,താനിന്നൊരു മരുഭുമിയാണ്.തനിക്ക് ഒരു ജീവിത സഖി വേണം.

ഇന്ന്,മനുഷ്യൻറെ സ്വാധീനത്തിലുണ്ടെന്ന് ദാവീദ് പറയുമ്പോൾ,ബത്‌ശേബ ചോദിക്കുന്നു:"ഇന്ന് നമ്മുടെ സ്വാധീനത്തിൽ ഉണ്ടോ ?"

ദാവീദ് പറയുന്നു:
"അതെ എന്നാണെൻറെ വിശ്വാസം.അത് അവിഹിതമായിരിക്കാം.എങ്കിലും ഒരു കവിക്ക് അങ്ങനെയല്ലാതെ ചിന്തിക്കാൻ വയ്യ.അയാൾ അല്പനേരത്തേക്ക് സർവ്വാധികാരിയാണ്,സർവ്വാന്തര്യാമിയാണ്,അന്ധനാണ്,മഹിമയുടെ മൂർത്തീകരണമാണ്,ദൈവമാണ്,അവൻറെ പ്രതിഭയുടെ പ്രഭാകാലത്തിൽ.അവൻ ഇടവിട്ടേ ജീവിക്കുന്നുള്ളു.മിന്നിപ്പൊലിയുന്ന ഉൽക്കകളെപ്പോലെ,ഒരു പ്രകാശ പ്രഹരത്തിനും അടുത്തത്തിനുമിടയ്ക്ക് ഒരു അന്ധകാര ശൂന്യതയുണ്ടായിരിക്കും ".

സി ജെ നടത്തിയ 'കല കലയ്ക്കു വേണ്ടി' എന്ന നിലപാടുമായുള്ള സമരത്തിൻറെ ഫലശ്രുതിയായി ഇതിനെ ചുരുക്കേണ്ടതില്ല;ഇത് അപൂർവ പ്രതിഭകൾക്ക് വെളിപാടുകൾ ഉണ്ടാകുന്ന സവിശേഷ സർഗാത്മക മുഹൂർത്തമാണ്.

ഇവിടെ നിന്ന് രണ്ടാം രംഗത്തേക്ക് ഒരു ഫ്ലാഷ് ബാക്ക് വേണം.അവിടെ രണ്ടും ഒന്നിച്ചായിക്കൂടേ  ( ഓടക്കുഴലും യുദ്ധത്തിനുള്ള കവിണയും) എന്ന് ഭർത്താവായ ഊറിയാവിനോട് ബെത്ശേബ ചോദിക്കുന്നു.ഊറിയ ദൂരെ ദാവീദിൻറെ കൊട്ടാരം ചൂണ്ടി പറയുന്നത്,അത് അവിടെ ഒരാൾക്കേ കഴിയൂ എന്നാണ്.

ഓടക്കുഴൽ പ്രസിദ്ധമാണ് എന്ന് ബത്‌ശേബ;കവിണയാണ് പ്രസിദ്ധം എന്ന് ഊറിയ.

ബത്ശേബ പറയുന്നു:
"അദ്ദേഹം ആരെയും കൊല്ലുന്നതിന് മുൻപാണ് പ്രവാചകൻ അദ്ദേഹത്തെ അഭിഷേകം ചെയ്‌തത്‌.വെറും ഒരിടയച്ചെറുക്കൻ.അന്ന്,ഓടക്കുഴൽ മാത്രമേ ഉണ്ടായിരുന്നുള്ളു".
സാഹിത്യ ശിക്ഷണം ഉള്ളവർക്കറിയാം,രചനയുടെ ആത്മാവിലേക്ക് ഇറങ്ങുന്ന താക്കോൽ വാക്കുകൾ ( key words ) പാഠത്തിൽ ഉണ്ടാകും.ഈ നാടകത്തിലെ താക്കോൽ വാക്കുകളാണ്,ഓടക്കുഴലും കവിണയും.കവിണ കൊണ്ടാണ്,ദാവീദ്, ഗോലിയാത്തിനെ കൊന്നത്.അന്ന് മാറാപ്പിൽ കവിണ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇനി,ഒന്നാം രംഗത്തേക്ക് ഫ്ലാഷ് ബാക്ക്.
ദാവീദ്,ഊറിയാവിനോട് പറയുന്നു:
"ഒരോടക്കുഴലും അപ്പൻറെ ആടുകളും ...ആ പുൽമേടുകൾ സ്വർഗം തന്നെ ആയിരുന്നു.അന്ന് ഞാൻ ചാടിപ്പോയി.യഹോവ എൻറെ ഇടയനാകുന്നു.എനിക്ക് മുട്ടുണ്ടാകയില്ല.പച്ചയായ പുൽപ്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു.സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക്...സ്വസ്ഥതയ്ക്ക് വേണ്ടി ഞാൻ ഇന്നെന്തു തന്നെ കൊടുക്കയില്ല?ആ പുല്ലാങ്കുഴലിന് വേണ്ടി ഈ ചെങ്കോൽ ..."

എന്തെങ്കിലും സംശയം ശേഷിക്കുന്നുവെങ്കിൽ,നാലാം രംഗത്തിൽ,ദാവീദ്:
"ബത്‌ശേബ,ഞാൻ ഒരേകാന്തനാണ്.ഒരു ജനക്കൂട്ടത്തിൻറെ മധ്യത്തിലെ ഏകാകി.എൻറെ അന്തപ്പുരത്തെ ആയിരിക്കും നീ ഉദ്ദേശിക്കുന്നത്.ഒരുപറ്റം ദുരാഗ്രഹികളായ പെണ്ണുങ്ങൾക്ക് ഒരു ഹൃദയം എങ്ങനെ പങ്കിട്ടു കൊടുക്കും?അത് പ്രേമമല്ല,വെറും നാടകം.ഞാൻ അതു കണ്ടു മുഷിഞ്ഞു.എല്ലാറ്റിനും പിന്നിൽ ഞാൻ ഒരു കവിയാണ്."

പ്രണയത്തിന് മുന്നിൽ,ബത്‌ശേബയ്ക്ക് മുന്നിൽ,ഉണങ്ങിപ്പോയ കവി ഉണരുകയാണ്.കാരണം,കനാൻ നാട്ടിൽ കുന്നുകൾ അനവധിയുണ്ട്;ഹെർമോൻ ഒന്ന് മാത്രമേയുള്ളൂ .

രണ്ടാം അങ്കത്തിലെ രണ്ടാം രംഗത്തിൽ ബത്ശേബ പറയുന്നു:
"അങ്ങയുടെ ഗാനങ്ങൾ എൻറെ ഹൃദയത്തുടിപ്പുകളാണ്.അവയില്ലാതെ എനിക്കൊരു നിമിഷം കഴിയാൻ ഒക്കുകയില്ല".

അപ്പോൾ ദാവീദ് അപേക്ഷിക്കുന്നു:
"കനാൻ നാടിൻറെ കിരീടമാണ് ഞാൻ അടിയറ വയ്ക്കുന്നത്.നിനക്കറിയാം ഒരു രക്തപ്പുഴയിൽ കൂടി നീന്തി സമ്പാദിച്ചതാണ് അതെന്ന്.അതിനെ തട്ടി എറിയരുത്."

ശത്രുവിൻറെ കോട്ട ആക്രമിക്കാൻ ഊറിയാവിനെ മുന്നിൽ നിർത്തി ദാവീദ് അവൻറെ മരണം ഉറപ്പ് വരുത്തുന്നത്,ഒരു പ്രണയം ജയിക്കാനാണ്.അത് കവിയുടെയും കാമുകൻറെയും യുദ്ധമാണ്.അത് കഴിഞ്ഞ് അയാൾ ബത്‌ശേബയോട് പറയുന്നു:
"മരണത്തെ മറക്കൂ;ജീവിതമാണ് നാളെയുള്ളത്".

ദാവീദിൻറെ മൂത്ത മകൻ അബ്‌ശാലോം കൊട്ടാരം വളഞ്ഞപ്പോഴാണ്,നാഥാൻ പ്രവാചകൻ ദൃഷ്ടാന്ത കഥയുമായി എത്തുന്നത്.ധനവാന് നിരവധി ആടുകൾ ഉണ്ടായിട്ടും,അയാൾ ഒരു വഴിയാത്രക്കാരനായി അയലത്തെ ദരിദ്രനുണ്ടായിരുന്ന ഏക പെൺ കുഞ്ഞാടിനെ കൊന്നു.ആ ധനവാനെപ്പോലെയാണ്,ഊറിയാവിൻറെ ഭാര്യയെ തട്ടിയെടുത്ത് ഊറിയാവിനെ കൊന്ന ദാവീദ്.അത്,യഹോവയുടെ കൽപനയുടെ ലംഘനമായിരുന്നു.
ആ പാപം ചെയ്തവനാര് എന്ന ദാവീദിൻറെ ചോദ്യത്തിന് ഉത്തരമാണ്,ആ മനുഷ്യൻ നീ തന്നെ !

ആ പാപം,ബത്ശേബയുടെ കുഞ്ഞ്  മരിക്കുന്നതോടെ തീർന്നുവെന്ന് ദാവീദ് കരുതുന്നിടത്ത് നാടകം തീരുന്നു.അതോടെ സി ജെ കെട്ടിപ്പൊക്കി കൊണ്ട് വന്ന ഓടക്കുഴലിൻറെയും കവിണയുടെയും സങ്കൽപം വഴിയാധാരമാകുന്നു.പഴയ നിയമത്തിൽ,ബത്ശേബയ്ക്ക് പിന്നെ സോളമൻ ഉണ്ടാവുകയും കഥ മുന്നോട്ട് പോവുകയും ചെയ്യുന്നു.ആ ഭാഗം ഇവിടെ പ്രസക്തമല്ല.കവിയും ഭരണാധികാരിയും തമ്മിലുള്ള സംഘർഷത്തിൻറെ കഥയിൽ ഊളിയിടുന്നതിന് പകരം,പ്രവാചകൻറെ മുഴക്കമുള്ള ആ മനുഷ്യൻ നീ തന്നെ ! എന്ന വചനത്തിൽ തട്ടി വിമ്മിഷ്ടപ്പെടുകയാണ്,നാടക കൃത്ത്.ഈ വചനമാകട്ടെ,സി ജെ പരിഭാഷപ്പെടുത്തിയ സോഫോക്ലിസിൻറെ 'ഈഡിപ്പസി'ൽ ഉള്ളതുമാണ്;തീബ്സിലെ രാജാവായ ഈഡിപ്പസ് പിതാവിനെ കൊന്ന് അമ്മയെ പരിണയിക്കുമെന്ന് പ്രവചനം ഉണ്ടായിരുന്നു. അത് ആകസ്മികമായി സംഭവിച്ചു. അപ്പോൾ അന്ധനായ പ്രവാചകൻ തൈറേഷ്യസ് ,ഈഡിപ്പസിനോട് പറഞ്ഞു:
Thou art the man,
Thou the accursed polluter of this land.
(ആ മനുഷ്യൻ നീ തന്നെ;ഈ രാജ്യത്തെ മലിനമാക്കുന്ന പാപി ).

ഈഡിപ്പസിലെ തീക്ഷ്‌ണമായ ഈ വചനത്തിൽ മനസ്സ് ഉടക്കിയതിനാൽ ആകാം നാടകം ഒടുവിൽ പാളിയത്.അതുവരെ നാടകം സംഗീതം നിറഞ്ഞതായിരുന്നു.കിന്നരങ്ങൾ നിറഞ്ഞതായിരുന്നു.ബൈബിളിൽ നിന്ന് വഴിമാറിയ കഥ,ബൈബിളിലേക്ക് തിരിച്ചു നടന്ന് തട്ടിത്തടഞ്ഞു നിൽക്കുമ്പോൾ,ദാവീദിൻറെ സംഘർഷമാണോ,നാടക കൃത്തിൻറെ വിശ്വാസ സംഘർഷമാണോ വഴി മുട്ടിയത് എന്ന് വ്യക്തമല്ല.ഈ കവലയിൽ ദിശാ സൂചികകൾ ഒന്നും കാണുന്നില്ല.പഴയ കഥയിൽ,ശൗലിൻറെ ഭ്രാന്ത് പോലും ശമിപ്പിച്ചിരുന്ന ദാവീദിൻറെ കിന്നരം,കർത്താവേ,ഈ നാടകത്തിൽ എവിടെപ്പോയി ?

ഈ നാടകത്തെ,സി ജെ യുടെ  നാടക സങ്കൽപ്പത്തിലെ തന്നെ,സംഘർഷത്തിൻറെ പരിണതി ആയാണ് കാണേണ്ടത്.ഒരു ഗംഭീര ജീവിത ദുരന്തമാണ്,ഗ്രീക്ക് നാടകം.സംഘർഷങ്ങൾ ഏറ്റുമുട്ടി,ഒരുവന്റെയുള്ളിലെ സ്വർഗീയതയിൽ വിശ്രാന്തി തേടുന്നതാണ്,ഭാരതീയ നാടകം.സി ജെ യുടെ ആദ്യ രണ്ടു നാടകങ്ങൾ,അവൻ വീണ്ടും വരുന്നു,1128 ൽ ക്രൈം 27 എന്നിവ ദുരന്ത നാടകങ്ങൾ അല്ല.ഒരു ദുരന്ത നാടകം കെട്ടിപ്പൊക്കാൻ നടന്ന ശ്രമം ആയിരുന്നു,ആ മനുഷ്യൻ നീ തന്നെ ! വീരനായ ദാവീദിൻറെ ജീവിതത്തിൽ പ്രണയവും കൊലയും നിറയ്ക്കുന്ന പാപ ബോധം വരെ നാടകം എത്തുന്നു.ദുരന്ത കൊടുമുടികൾ താണ്ടാതെ നാടകം സ്‌തംഭിക്കുന്നു.

പൗരസ്ത്യവും പാശ്ചാത്യവുമായ സംസ്‌കൃതികളുടെ സംഘർഷം,യേശുവിനെപ്പറ്റി സ്വാമി വിവേകാനന്ദൻ ചെയ്‌ത ഒരു പ്രഭാഷണത്തിൽ ഇങ്ങനെ വ്യക്തമാക്കി:

"നസ്രേത്തിലെ മഹാപുരുഷനെക്കുറിച്ചുള്ള എൻറെ അഭിപ്രായം,പൗരസ്ത്യരുടെ വീക്ഷണ കോണിൽ നിന്നായിരിക്കും.നസറായക്കാരൻ തനി പൗരസ്ത്യൻ ആയിരുന്നു എന്ന വസ്‌തുത നിങ്ങൾ പലപ്പോഴും മറക്കുന്നു.നീലക്കണ്ണും മഞ്ഞ മുടിയുമായി അദ്ദേഹത്തെ ചിത്രീകരിക്കാനുള്ള നിങ്ങളുടെ പ്രയത്നങ്ങൾ ഒക്കെ കഴിഞ്ഞിട്ടും,നസറായക്കാരൻ പൗരസ്ത്യനായി തന്നെ നിൽക്കുന്നു.ബൈബിൾ എഴുതാൻ ഉപയോഗിച്ച ഉപമാലങ്കാരങ്ങൾ,കാഴ്ചകൾ,ഇടങ്ങൾ,ഭാവങ്ങൾ,കൂട്ടങ്ങൾ,കവിത,പ്രതീകങ്ങൾ എല്ലാം കിഴക്കൻ ദേശത്തെ പ്രഖ്യാപിക്കുന്നു.വിളങ്ങുന്ന ആകാശം,ചൂട്,സൂര്യൻ,മണൽക്കാട്,ദാഹിച്ചു വലഞ്ഞ മനുഷ്യരും മൃഗങ്ങളും,തലയിൽ കുടവും താങ്ങി വെള്ളം കോരാൻ കിണറ്റിനടുത്തേക്ക് വരുന്ന നര നാരികൾ,ആടുമാടുകൾ,കൃഷി വയലുകൾ,ചുറ്റിലും നടക്കുന്ന കൃഷിപ്പണി,വെള്ളം തേകാനുള്ള യന്ത്രവും ചക്രവും,കുളം,തിരി കല്ല് ഇവയൊക്കെ ഇന്നും ഏഷ്യയിൽ കാണാം.

"ഏഷ്യയുടെ ശബ്ദം ധർമത്തിന്റെ ശബ്ദമാണ്.യൂറോപ്പിന്റേത് രാഷ്ട്രീയത്തിൻറെ ശബ്ദമാണ്.യൂറോപ്പിൻറെ ശബ്ദം പുരാതന ഗ്രീസിന്റേതാണ്.ഗ്രീക്കുകാരന് തൊട്ടടുത്തുള്ള സമുദായമാണ്,സർവസ്വവും.അതിനപ്പുറമെല്ലാം,പ്രാകൃതം.യവനൻ അല്ലാതാർക്കും ജീവിക്കാൻ അവകാശമില്ല.അവൻ ചെയ്യുന്നതാണ് ആവശ്യവും ശരിയും.ലോകത്തിൽ വേറൊന്നും ശരി അല്ല.ബാക്കി വയ്ക്കുകയും അരുത്.ഗ്രീക്ക് മനസ്സിൻറെ ചിന്ത സമ്പൂർണമായും വ്യക്തി നിഷ്ഠമായിരുന്നു.ഏറ്റവും പ്രകൃതി നിഷ്ഠം.വളരെ സുന്ദരം.ഗ്രീക്കുകാരൻറെ ജീവിതം മുഴുവൻ ഈ ലോകത്തിൽ മാത്രമാണ്.അവന് മനോരാജ്യം കാണാൻ താൽപര്യം ഇല്ല.അവൻറെ കവിത പോലും പ്രായോഗികമാണ്.പിന്നീട് പിറന്ന പാശ്ചാത്യ സംസ്കാരത്തിൻറെ ആചാര്യന്മാർ ഗ്രീക്കുകാരായതിനാൽ,യൂറോപ്പിൻറെ നാദം,ഗ്രീസിൻറെ നാദമാണ്.

"ഏഷ്യയിൽ മറ്റൊരു തരം ജനതയാണ്. വിസ്‌തൃതമായി മലർന്നു കിടക്കുന്ന ദേശം.കാർ നിരകളെ തുരന്ന്,ആകാശത്തെ നീല മേലാപ്പിൽ മുട്ടി നിൽക്കുന്ന ഗിരി ശൃംഗങ്ങൾ,തുള്ളി വെള്ളം പോലും കിട്ടാതെ,ഒരു പുൽക്കൊടി പോലും ഉയിർക്കാതെ,നാഴികക്കണക്കിന് പരന്നു മലർന്ന മണൽക്കാട്,ഒടുങ്ങാത്ത കാടുകൾ,കടലിലേക്ക് ഇരമ്പി പായുന്ന വലിയ പുഴകൾ.ഈ സ്ഥിതിയിൽ,പൗരസ്ത്യരുടെ സൗന്ദര്യ പ്രേമവും വിസ്മയ കൗതുകവും മറ്റൊരു വഴിക്ക് വികസിച്ചു.അവർ ഉള്ളിലേക്ക് കണ്ണയച്ചു.പുറത്തേക്കല്ല.പ്രകൃതി സൗന്ദര്യത്തിന് ദാഹമുണ്ട്.അധികാരാവേശമുണ്ട്.അന്യരെ കടന്നു കയറാൻ ആഗ്രഹവുമുണ്ട്.ഗ്രീക്കുകാരൻറെയും ബർബരന്റെയും അതേ ചിന്ത -പക്ഷെ അത് വിപുലമായ ഒരു മണ്ഡലത്തിൽ വ്യാപിച്ചു.ഇന്നും ഏഷ്യയിൽ ജന്മമോ ജാതിയോ ഭാഷയോ അല്ല ഒരു ജനതയെ നിർണയിക്കുന്നത്;മതമാണ്.അതേ കാരണത്താൽ,പൗരസ്ത്യൻ ആദർശ വാദിയാണ്;മനോരാജ്യ സഞ്ചാരിയാണ്."
ആ മനുഷ്യൻ നീ തന്നെ / നാട്യഗൃഹം,തിരുവനന്തപുരം 
അത് കൊണ്ടാണ്,ഭരണാധികാരി ആയിരിക്കെ തന്നെ ദാവീദ് കവിയും ആയത്.ശോക,നാശ സങ്കുലമായ ലോകത്തിന് നടുവിൽ,നിത്യവും അമരവുമായ ഒന്നിനെ കാണാൻ അയാൾ ആശിക്കുന്നു.എല്ലാ പ്രവാചകന്മാരും ദേവ ദൂതന്മാരും കിഴക്കാണ് ഉദിച്ചത്.ഗ്രീസിൽ വെളിച്ചപ്പാടേ ( oracle ) ഉള്ളു.'ഈഡിപ്പസി'ലെ തൈറേഷ്യസ് Prophet അല്ല,Oracle ആണ്.ദാവീദിൻറെ ലോകത്ത് പ്രവാചകന്മാർക്ക് പഞ്ഞമില്ല;ശമുവേൽ കഴിഞ്ഞാൽ,നാഥാൻ.

നാടകത്തിൽ സി ജെ പൗരസ്ത്യ വീക്ഷണത്തിൽ ആയിരുന്നില്ല.ഗ്രീക്ക് ദുരന്ത നാടകം ആയിരുന്നു അദ്ദേഹത്തിന് കൊടുമുടി.കാളിദാസൻറെ 'അഭിജ്ഞാന ശകുന്തള'ത്തിൽ,ദുരന്തം കഴിഞ്ഞുള്ള വിശ്രാന്തി രംഗം നീക്കണമെന്ന് സി ജെ എഴുതി.എന്നാൽ,ഭരത മുനിയുടെ 'നാട്യ ശാസ്ത്രം' ദുരന്തം അനുവദിക്കുന്നില്ല.ദാവീദ് പൗരസ്ത്യൻ ആയതിനാൽ,ഗ്രീക്ക് അല്ലാത്തതിനാൽ,അധർമ്മം നടത്തിയാൽ,ധർമ്മ വിചാരണയ്ക്ക് കീഴ്‌പെടണം-അതാണ് പ്രവാചക ധർമം.അവിടെ ഊന്നാൻ പാശ്ചാത്യ ചിന്ത പിൻ പറ്റിയ സി ജെ യ്ക്ക് കഴിഞ്ഞില്ല.

സി ജെ യുടെ ദാവീദ്,കിരീടം തൻറെ തലയിൽ വിധി കെട്ടി വച്ച ഭാരമാണ് എന്ന് കരുതുന്നു.നിരവധി സഹശയനങ്ങൾക്ക് ശേഷം ഒരു പ്രണയ സ്വാർത്ഥതയിൽ വീഴുന്നു.യേശുവിലും മഹാഭാരതത്തിലും ഇതിന് മറുപടി,ത്യാഗമാണ്.

ഒരു ധനിക രാജാവ്,യേശുവിനോട് ചോദിച്ചു:
"സദ് ഗുരോ,നിത്യ ജീവിതം നേടാൻ ഞാൻ എന്ത് ചെയ്യണം ?"
യേശു അരുളി:
"നിനക്കൊരു പോരായ്മയുണ്ട്.നീ മടങ്ങിപ്പോകൂ.ഇവയെല്ലാം വിറ്റ് പാവങ്ങൾക്ക് കൊടുക്കൂ.നിനക്ക് സ്വർഗത്തിൽ നിധി കിട്ടും.എന്നിട്ടെൻറെ അടുത്തു വരൂ.കുരിശും തോളിലേന്തി എൻറെ പിന്നാലെ വരൂ ..."

യേശു പറയുന്ന കുരിശ്,അവനവൻറെ കുരിശാണ്.പൗരസ്ത്യന് സ്വർഗം പുറത്തല്ല,സ്വർഗ്ഗവും നരകവും അവനവൻറെ ഉള്ളിലാണ്.അവൻ തന്നെയാണ്,രണ്ടിൻറെയും വിധാതാവ്.ഞാൻ എന്നും എൻറെ എന്നും വിളിക്കാൻ ഒന്നും ഇല്ലാതാകുമ്പോൾ,തന്നെത്താൻ നിശ്ശേഷം ഉപേക്ഷിച്ചു കഴിയുമ്പോൾ,ഞാൻ തന്നെ തകർന്നു കഴിയുമ്പോൾ,അയാളുടെ ഉള്ളിൽ ഈശ്വരൻ,സ്വർഗം,സ്വയം വരുന്നു.അയാളുടെ താൻ -തോന്നിത്തം ( അഹങ്കാരം ) ഞെരിഞ്ഞമർന്നു.അവനാണ് നമുക്ക് ആദർശ പുരുഷൻ.അല്ലാതെ,ഗ്രീക്ക് ദുരന്തം പേറി നടക്കുന്നവൻ അല്ല.
ഡേവിഡ് ആൻഡ് ബെത്ശേബ സിനിമയിൽ നിന്ന് 
യേശുവിനെപ്പറ്റിയുള്ള പ്രഭാഷണം,വിവേകാനന്ദൻ അവസാനിപ്പിച്ചത്,സദസ്സിനോട് ഇങ്ങനെ പറഞ്ഞാണ്:

"ഒരർത്ഥത്തിൽ നിങ്ങൾ എല്ലാവരും പ്രവാചകന്മാരാണ്.ലോകത്തിൻറെ കദന ഭാരം സ്വന്തം തോളിൽ താങ്ങുന്ന ഓരോ ദൈവദൂതർ.സ്വന്തം ജീവിതത്തിലെ ചെറിയ ചുമട് ശാന്തമായും നിശബ്ദമായും ചുമക്കാത്ത ഒരൊറ്റ പുരുഷനെയോ സ്ത്രീയെയോ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ?വലിയ പ്രവാചകർ ഗംഭീരർ;അവർ വിശ്വമെല്ലാം ചുമലിൽ വഹിച്ചു.അവരുമായി ഒത്തു നോക്കിയാൽ,നാം വാമനന്മാർ.എങ്കിലും,ആ വേല തന്നെയാണ്,നമ്മളും ചെയ്യുന്നത്.നമ്മുടെ ചെറിയ ചുറ്റുപാടിൽ,നമ്മുടെ ചെറിയ വീടുകളിൽ,നാം നമ്മുടെ കുരിശ് ചുമക്കുന്നു.സ്വന്തമായി ഒരു കുരിശും ചുമക്കാൻ ഇല്ലാത്ത വിധം നീചനോ തെമ്മാടിയോ ആയി ആരുമില്ല.നമ്മുടെ തെറ്റുകളോ ദുഷ്ട ചിന്തകളോ ദുഷ്‌കർമങ്ങളോ എന്തായാലും,എവിടെയോ ഒരു പ്രകാശ ശകലമുണ്ട്.നമ്മെയും ഈശ്വരനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സുവർണ സൂത്രം എവിടെയോ ഉണ്ട്.ആ ആത്മീയ ബന്ധം ശിഥിലമാകുന്ന നിമിഷം,നാം നിശ്ശേഷം സഹിച്ചു.ആരെയും നിർമൂലം നശിപ്പിക്കാൻ ആകാത്തതിനാൽ,എത്ര നീചനായാലും നികൃഷ്ടനായാലും,ഓരോരുത്തന്റെയും ഹൃദയത്തിൽ,ഈശ്വരനെ നിരന്തരം സ്പർശിക്കുന്ന ഒരു ചെറിയ ജ്യോതിര്മണ്ഡലമുണ്ട് ".

ഈ തിരിച്ചറിവ് പഴയ നിയമത്തിലെ ദാവീദിന് പ്രവചനങ്ങളിൽ നിന്ന് കിട്ടുന്നുണ്ട്.തിരിച്ചറിവുണ്ടാകുന്നവനെ സി ജെ കണ്ടില്ല.അയാൾ നാടകത്തിൽ ദുരന്തത്തിൽ അടിപ്പെട്ട് കിടക്കുകയും വിശ്രാന്തിയുടെ ഉത്ഥാനത്തിലേക്ക് പോകാൻ മടിക്കുകയും ചെയ്യുന്നു.ഗ്രീക്ക് നാടകത്തിനും ഭാരതീയ നാടകത്തിനും ഇടയിൽ,പൗരസ്ത്യ,പാശ്ചാത്യ ദര്ശനങ്ങൾക്കിടയിൽ,അയാൾ ഗതി കിട്ടാ പ്രേതമായി.ഇത് മലയാള നാടകത്തിലെ ദുരന്തമായി.ഒരു അദ്വൈതം നമുക്ക് നഷ്ടപ്പെട്ടു.
സി ജെ നാടകം എഴുതുന്നതിന് നാല് വർഷം മുൻപ് ഹെൻറി കിംഗ് സംവിധാനം ചെയ്‌ത്‌,ഗ്രിഗറി പെക്,സൂസൻ ഹേവാർഡ് എന്നിവർ അഭിനയിച്ച 'David and Bathsheba' എന്ന പണം വാരി ഹോളിവുഡ് ചിത്രം വന്നു.ലിത്വനിയൻ ഗുസ്തിക്കാരൻ വാൾട്ടർ താലുൻ ആയിരുന്നു,ഊറിയാവ്.ഈ ചിത്രത്തിൻറെ കഥയാണ്,സി ജെ പിന്തുടർന്നത്.ഫിലിപ് ഡൻ എഴുതിയ തിരക്കഥയിൽ,ഒടുവിൽ ഇരുവരും തെറ്റുകാരാണ് എന്ന് ദാവീദുo ബെത്ശേബയും തിരിച്ചറിയുന്നു - വരൾച്ച വരികയും കുഞ്ഞ് മരിക്കുകയും ചെയ്യുമ്പോൾ.ബെത്ശേബയെ കൊല്ലണമെന്ന് ജനം പറയുന്നു.ദാവീദ് സങ്കീർത്തനങ്ങൾ 23 ഉരുവിടുന്നു:

"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും."

മാനസാന്തരം വന്ന ദാവീദ്,ക്ഷാമത്തിൽ നിന്ന് രക്ഷ നേടാനും ദയാവായ്പ്പിനും വേണ്ടി,സ്വയം മരിക്കാൻ,ഉടമ്പടിയുടെ പെട്ടകം സ്പർശിക്കാൻ ഒരുങ്ങുന്നു.യരുശലേമിൽ അത് കൊണ്ടുവന്നപ്പോൾ,ഒരു ഭടൻ അതിൽ തൊട്ടപ്പോൾ മിന്നൽ പ്രഹരത്തിൽ കൊല്ലപ്പെട്ടിടത്താണ് ചിത്രം തുടങ്ങുന്നത്.ദാവീദ് പെട്ടകം തൊടുമ്പോൾ ഉണ്ടാകുന്ന മിന്നലിന് പിന്നാലെ പെരുമഴ പെയ്യുന്നു."മെഡിറ്ററേനിയനിലെ ന്യൂനമർദ്ദം കൊണ്ടാണോ ദൈവിക ഇടപെടൽ കൊണ്ടാണോ മഴ പെയ്തതെന്ന് പ്രേക്ഷകൻ തീരുമാനിക്കട്ടെ",തിരക്കഥാകൃത്ത് ഡൻ അന്ന് പറഞ്ഞു.

ഒന്നാന്തരമാണ്,സിനിമയുടെ അന്ത്യം.
--------------------------------------














Thursday 3 October 2019

പാസ്റ്റർനാക് വേട്ടയിലെ നായിക

ഓൾഗ,'ഷിവാഗോ'യിലെ നായിക 

ബോറിസ് പാസ്റ്റർനാക്കിന് 1958 ൽ സാഹിത്യ നൊബേൽ കിട്ടിയത് ലോകം ഓർക്കുന്നു;'ഡോക്റ്റർ ഷിവാഗോ'യ്ക്ക് നൊബേൽ കിട്ടിയത്,സോവിയറ്റ് യൂണിയന് പിടിച്ചില്ല.ആ സമ്മാനം വാങ്ങാൻ സമ്മതിച്ചതും ഇല്ല.

വേട്ട അവിടെ തീർന്നില്ല.നോവലിലെ ലാറ എന്ന കഥാപാത്രം പാസ്റ്റർനാക് സൃഷ്ടിച്ചത്,കാമുകി ഓൾഗ ഇവിൻസ്കായയെ വച്ചായിരുന്നു.പാസ്റ്റർനാക് മരിച്ച ശേഷം,ഓൾഗയെയും മകളെയും അറസ്റ്റ് ചെയ്‌ത്‌ ലേബർ ക്യാമ്പിലാക്കി.പടിഞ്ഞാറ് നിന്ന് തൻറെ നോവലിനും ആത്മകഥയ്ക്കുമുള്ള റോയൽറ്റി,വിൽപത്രത്തിൽ ഓൾഗയ്ക്ക് പാസ്റ്റർനാക് എഴുതി വച്ചതായിരുന്നു,കാരണം.

സമ്മാനം കിട്ടിയ ശേഷം പാസ്റ്റർനാക്കിനെ തെറി കൊണ്ട് അഭിഷേകം ചെയ്‌ത പാർട്ടി,അദ്ദേഹത്തെ ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടു.1960 മെയ് 30 നായിരുന്നു,മരണം.ഏപ്രിലിൽ രോഗബാധിതനായ അദ്ദേഹം,ഏപ്രിൽ 15 നാണ് വിൽപത്രം തയ്യാറാക്കിയത്.റോയൽറ്റി ഓൾഗയ്ക്ക് നൽകുക മാത്രമല്ല,പാശ്ചാത്യ ലോകത്ത് തൻറെ കൃതികളുമായി ബന്ധപ്പെട്ട എല്ലാറ്റിന്റെയും മേൽനോട്ടവും അവർക്ക് നൽകുകയും ചെയ്‌തു.പാസ്റ്റർനാക്കിൻറെ മരണ ശേഷം വിൽപത്രം 'കാണാതായി'.ഓൾഗയും മകളും ഓഗസ്റ്റിൽ അറസ്റ്റിലായി.
ഓൾഗ,പാസ്റ്റർനാക്,ഐറിൻ 
ഇതിപ്പോൾ ഓർക്കാൻ കാരണമുണ്ട്:'ഡോക്റ്റർ ഷിവാഗോ'യുടെ പ്രസിദ്ധീകരണത്തിന് പിന്നിലെ കഥ വച്ച് നോവൽ എഴുതാൻ പെൻഗ്വിൻ ലാറ പ്രെസ്‌കോട്ടിന് 20 ലക്ഷം ഡോളർ ( 14 .22 കോടി രൂപ ) അഡ്വാൻസ് കൊടുത്തു.ഇതറിഞ്ഞ പാസ്റ്റർനാക്കിൻറെ കൊച്ചനന്തരവൾ അന്ന കേസ് കൊടുക്കുമെന്ന് ഭീഷണി മുഴക്കി.ലാറയുടെ നോവൽ The Secrets We Kept ഇറങ്ങി.ശീത യുദ്ധകാലത്ത് സി ഐ എ 'ഡോക്റ്റർ ഷിവാഗോ' പ്രചാരണത്തിന് ഉപയോഗിക്കാൻ നടത്തിയ ശ്രമമാണ്,പശ്ചാത്തലം.അതിൽ,പാസ്റ്റർനാക്കിന് ഓൾഗയോടുള്ള പ്രണയ കഥയുടെ ഭാഗം,2016 ൽ താൻ എഴുതിയ ഓൾഗയുടെ ജീവ ചരിത്രം 'ലാറ'യിൽ നിന്ന് മോഷ്ടിച്ചതാണെന്ന് അന്ന ആരോപിച്ചു.

ആരോപണത്തിന് ക്ലച്ചു പിടിക്കും എന്ന് തോന്നുന്നില്ല.'ഡോക്റ്റർ ഷിവാഗോ'യ്ക്ക് പ്രചോദനം ഓൾഗയാണ് എന്നത് രഹസ്യമല്ല.ഓൾഗ 1978 ൽ ആത്മകഥ എഴുതി-A Captive of Time.അവരുടെ മകൾ ഐറിന എമല്യനോവ ഒരു പുസ്തകം എഴുതി.പീറ്റർ ഫിൻ,പെട്ര കൂവി എന്നിവർ ചേർന്ന് 2014 ൽ The Zhivago Affair എഴുതി.
കവയിത്രിയായ ഓൾഗ ( 1912 -1995 ) ലെനിൻറെ ഭരണത്തിൽ കർഷക കലാപം നടന്ന തംബോവിൽ ആണ് ജനിച്ചത്.സ്‌കൂൾ അധ്യാപകൻറെ മകൾ.1915 ൽ കുടുംബം മോസ്‌കോയിൽ എത്തി.എഡിറ്റോറിയൽ വർക്കേഴ്‌സ് ഇൻസ്റ്റിട്യൂട്ടിൽ നിന്ന് 1936 ൽ പാസായി സാഹിത്യ മാസികകളിൽ എഡിറ്ററായി.കൗമാരം മുതൽ പാസ്റ്റർനാക്കിനെ ആരാധിച്ചു.അരങ്ങുകളിൽ അദ്ദേഹം കവിത ചൊല്ലുന്നത് കേട്ടു.1936 ൽ ഇവാൻ എമല്യനോവിനെ വിവാഹം ചെയ്‌തു;മൂന്ന് വർഷം കഴിഞ്ഞ് അയാൾ തൂങ്ങി മരിച്ചു.അതിൽ ഐറിൻ എന്ന മകൾ.1941 ൽ അലക്‌സാണ്ടർ വിനോഗ്രദോവിനെ വിവാഹം ചെയ്‌തു;അദ്ദേഹം യുദ്ധത്തിൽ കൊല്ലപ്പെട്ടു.അതിൽ ദിമിത്രി,മകൻ.

പാസ്റ്റർനാക്കിനെ 1946 ഒക്ടോബറിൽ 'നോവി മിർ'ഓഫിസിൽ കണ്ടുമുട്ടി.പുതിയ എഴുത്തുകാരുടെ ചുമതലയായിരുന്നു അവിടെ ഓൾഗയ്ക്ക്.ബന്ധം വളർന്ന് ഓഫിസ് ജീവിതം സുഖമല്ലാതായപ്പോൾ 1948 ൽ ജോലി വിട്ട് ഓൾഗ പാസ്റ്റർനാക്കിന് ഒപ്പം ആയി.അക്കാലത്ത് അവർ രവീന്ദ്രനാഥ് ടഗോർ കവിതകൾ റഷ്യനിലേക്ക് മൊഴി മാറ്റി.'ഡോക്റ്റർ ഷിവാഗോ'യിൽ യൂറി ലാറയ്ക്ക് എഴുതുന്ന കവിതകൾ,പാസ്റ്റർനാക്ക്,ഓൾഗയ്ക്ക് എഴുതിയവയാണ്.1949 ഒക്ടോബറിൽ സ്റ്റാലിന്റെ ചാരന്മാർ ഓൾഗയെ അറസ്റ്റ് ചെയ്‌ത്‌ 1950 ജൂലൈയിൽ അഞ്ചു വർഷം തടവിന് ഗുലാഗിലേക്ക് വിട്ടു.1958 ൽ പശ്ചിമ ജർമനിയിലെ സുഹൃത്തിന് പാസ്റ്റർനാക് എഴുതി:

"She was put in jail on my account, as the person considered by the secret police to be closest to me, and they hoped that by means of a grueling interrogation and threats they could extract enough evidence from her to put me on trial. I owe my life and the fact that they did not touch me in those years to her heroism and endurance."
ഞാൻ കാരണം അവൾ തടവിലായി.അവളെ ചോദ്യം ചെയ്‌താൽ,എന്നെ പിടിക്കാൻ തെളിവ് കിട്ടുമെന്ന് അവർ കരുതി.അവളുടെ സഹനവും ധീരതയും കാരണം,എൻറെ ജീവൻ നില നിന്നു.

അന്ന എഴുതിയ 'ലാറ' എന്ന പുസ്തകത്തിൽ നിന്ന് കിട്ടുന്ന കഥ:
അന്ന പാസ്റ്റർനാക് 
ഇതിഹാസ മാനങ്ങളുള്ള ഒരു നോവൽ എഴുതാനുള്ള ആഗ്രഹം പാസ്റ്റർനാക് 1935 ൽ 45 വയസുള്ളപ്പോൾ ഇളയ സഹോദരി ജോസഫീനോടാണ് ആദ്യം പറഞ്ഞത്.റഷ്യൻ വിപ്ലവത്തിനും രണ്ടാം ലോകയുദ്ധത്തിനും ഇടയിൽ ഒരു പ്രണയ കഥ.ആഴമുള്ള ഒരാൾ ഒരു പൈങ്കിളി കഥ എഴുതുകയോ എന്ന ശങ്ക അവർക്ക് തോന്നി.പ്രമേയത്തിൻറെ കരുത്ത് അവർ അറിഞ്ഞില്ല.ഈ നോവലിന് മുൻപ് ആറു തവണ നൊബേലിന് അദ്ദേഹം നിർദേശിക്കപ്പെട്ടിരുന്നു.

റഷ്യയിൽ നിന്ന് കയ്യെഴുത്തു പ്രതി കടത്തി 1957 ൽ ഇറ്റലിയിൽ പ്രസിദ്ധീകരിച്ച നോവൽ ജന്മനാട്ടിൽ എത്തിയത് 1988 ൽ മാത്രമാണ്.ബ്രിട്ടീഷ് ചാര സംഘടന അതിന് മുൻപ് നോവൽ കള്ളക്കടത്തായി എത്തിക്കുമായിരുന്നു.വിപ്ലവ വിരുദ്ധ നോവലായി ക്രൂഷ്ചേവ് ഭരണ കൂടം മുദ്ര കുത്തിയിരുന്നു.

ഡോക്ടറും കവിയുമായ യൂറി ഷിവാഗോ നഴ്‌സ് ആയ ലാറ ഗിച്ചാഡിനെ പ്രണയിക്കുന്നതാണ്,കേന്ദ്ര പ്രമേയം. രണ്ടു തവണ വിധവ ആയ ഓൾഗ വെസ്ലാവോദോവ്ന ഇവിൻസ്കായയായിരുന്നു ലാറയ്ക്ക് മാതൃക.എഡിറ്ററായ അവരെ പാസ്റ്റർനാക് 1946 ൽ അവർക്ക് 36 വയസുള്ളപ്പോൾ ( അദ്ദേഹത്തിന് 56 ) ആണ് കണ്ടുമുട്ടിയത്.14 കൊല്ലം,അദ്ദേഹത്തിൻറെ മരണം വരെ ആ ബന്ധം നീണ്ടു.പാസ്റ്റർനാക് ഭാര്യയെ ഉപേക്ഷിച്ചില്ല;ഓൾഗ വെപ്പാട്ടി ആയി.ഡേവിഡ് ലീൻ 1965 ൽ എടുത്ത സിനിമയിൽ ജൂലി ക്രിസ്റ്റി അവരെ അവിസ്മരണീയമാക്കി.ചിത്രം അഞ്ച് ഓസ്കർ നേടി.

അന്നയുടെ മുത്തശ്ശിയാണ്,ജോസഫീൻ.ഓക്സ്ഫോഡിലെ വീട്ടിലിരുന്ന്,1990 ൽ 90 വയസിൽ,മരണത്തിന് മൂന്ന് വർഷം മുൻപ് അവർ ജീവിതം ഓർമിച്ചു.അതിൽ ലാറയുമായുള്ള പ്രണയം വന്നില്ല.മോസ്‌കോയിൽ പോയി അന്ന പാസ്റ്റർനാക്കിൻറെ മകൻ യെവജെനിയെ ( അന്ന് 87 ) കണ്ടു.മോസ്‌കോയ്ക്ക് പുറത്ത് പാസ്റ്റർനാക് നോവൽ എഴുതിയ പേരെദേൽകിനോയ്ക്ക് പോയി.അവിടെ മകൻറെ ഭാര്യ നടാഷയെ കണ്ടു.ജോസഫീൻ രേഖകൾ നൽകിയ സ്റ്റാൻഫോഡ് സർവകലാശാലയിലും ഷിവാഗോ കയ്യെഴുത്തു പ്രതിയുള്ള മിലാനിലെ ഫെൽട്രിനെല്ലി ഫൗണ്ടേഷനിലും പോയി.ഇറ്റാലിയൻ പ്രസാധകൻ ജിയാൻജിയാൻകോമോ ഫെൽട്രിനെല്ലി നോവലിൻറെ ആഗോള അവകാശം വാങ്ങിയിരുന്നു.നോവലിലെ വിപ്ലവ വിരുദ്ധ നിലപാടിനാൽ സ്റ്റാലിന് കീഴിലെ റഷ്യയിൽ നോവൽ പ്രസിദ്ധീകരിക്കില്ല എന്ന് വന്നപ്പോൾ ജീവൻ പണയം വച്ചാണ്,കയ്യെഴുത്തു പ്രതി കടത്തിയത് -നോവൽ പ്രസിദ്ധീകരിക്കുമ്പോൾ സ്റ്റാലിൻ മാറി ക്രൂഷ്ചേവ് വന്നിരുന്നു.ഫെൽട്രിനെല്ലിയുടെ മകൻ കാർലോ,പിതാവും ഓൾഗയും തമ്മിൽ നടന്ന കൂടിക്കാഴ്ചകൾ ഓർമിച്ചു.ലാറ,ഓൾഗ തന്നെ എന്ന് സ്ഥിരീകരണം ഉണ്ടായി.പാസ്റ്റർനാക്ക് കുടുംബവും ജീവചരിത്രകാരന്മാരും സാഹസിക ആയ സ്വൈരിണി ആയി ഓൾഗയെ തള്ളിയിരുന്നു.
പാസ്റ്റർനാക്കിൻറെ രണ്ടാം ഭാര്യ സിനയ്ദയാണ് ലാറയ്ക്ക് മാതൃക എന്ന് ജോസഫീൻ അന്നയെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
നോവൽ എഴുതി തുടങ്ങിയപ്പോൾ പാസ്റ്റർനാക് ഓൾഗയെ കണ്ടിരുന്നില്ല.പ്രായമായ വിക്റ്റർ കൊമറോവ്സ്കി,കൗമാരത്തിൽ ലാറയെ ശാരീരികമായി കീഴ്പെടുത്തുന്ന ഭാഗം,കാമഭ്രാന്തനായ ഒരു ബന്ധു സിനയ്ദയോട് ചെയ്‌തത്‌ ആയിരുന്നു.ഓൾഗയെ പാസ്റ്റർനാക് കണ്ടതോടെ,ലാറ മാറി മൃദുവായി.പൂർണമായും ഓൾഗ ആയി.ഓൾഗയെ കുടുംബം മൂടിവച്ചതിന് കാരണം,എവിജിനിയ,സിനയ്ദ എന്നീ ഭാര്യമാർക്ക് പുറമെ ഒരു വെപ്പാട്ടി കൂടിയുണ്ടാകുന്നത് അധാർമികം എന്ന ബോധത്താൽ ആയിരുന്നു.രണ്ടു ഭാര്യമാരിലും ഓരോ പുത്രന്മാരുണ്ടായി;ഓൾഗയുമായുള്ള പ്രണയകാലമത്രയുo സിനയ്ദ ഭാര്യയായിരുന്നു.

ഓൾഗയുടെ മകൾ ഐറിന,അഞ്ചു വർഷത്തെ നിർബന്ധത്തിനൊടുവിൽ അന്നയെ കണ്ടു.നോവലിൽ ലാറയുടെ മകൾ കതേങ്ക,ഐറിന തന്നെ.പാസ്റ്റർനാക്കും ഓൾഗയും കണ്ടുമുട്ടുമ്പോൾ ഐറീനയ്ക്ക് എട്ടു വയസ്സായിരുന്നു.അവളുടെ കൗമാരം മുഴുവൻ കണ്ടത്,അവരുടെ പ്രണയമാണ്.30 കൊല്ലം ഐറിന താമസിച്ച പാരിസിലാണ്,അന്ന അവരെ കണ്ടത്.തനിക്ക് പാസ്റ്റർനാക് സമ്മാനിച്ച ഗൊയ്ഥെയുടെ 'ഫൗസ്റ്റ്' പരിഭാഷ ഐറിന കാട്ടി."അച്ഛനെപ്പോലെ,ബി പി " എന്നാണ് അതിൽ എഴുതിയത്.റോയൽറ്റി അനധികൃതമായി കടത്തി എന്ന കള്ളക്കേസിലാണ്,ഓൾഗയെയും ഐറീനയെയും തടവിലാക്കിയത്.എന്നും ഐറിന,പാസ്റ്റർനാക്കിനെ ആരാധിച്ചു.അദ്ദേഹത്തെ ബോറിയ എന്ന് വിളിച്ചു.അവൾ രാഷ്ട്രീയക്കളിയിൽ പാവയായി വില കൊടുത്തു.

സ്റ്റാലിൻ പാസ്റ്റർനാക്കിനെ തടവിലാക്കിയില്ല എന്നത് അദ്‌ഭുതമാണ് -1917 ന് ശേഷം 1500 എഴുത്തുകാരെ പാർട്ടി കൊന്നു.സ്റ്റാലിന് പാസ്റ്റർനാക്കിനോട് പ്രത്യേക ആദരം ഉണ്ടായിരുന്നതായി പറയുന്നു.ഓൾഗയെയാണ് അവർ ഉന്നം വച്ചത്.രണ്ടു തവണ അവരെ തടവിലാക്കി.ആദ്യം 1949 ൽ 'ഷിവാഗോ'എഴുതുമ്പോൾ ആയിരുന്നു.എഴുതുന്ന നോവലിനെപ്പറ്റി ഒൻപത് മാസം അവരെ ചോദ്യം ചെയ്‌തു;അവർ ഒന്നും പറഞ്ഞില്ല.ചോദ്യം ചെയ്‌ത രേഖകളിൽ കാണുന്നത്,ധീരതയും കൂറുമാണ്.ലുബിയാങ്ക തടവറയിൽ,പാസ്റ്റർനാക്കിൽ നിന്നുള്ള ഗർഭം അലസി.മൂന്നരകൊല്ലം മോൾഡേവിയ തടവറയിൽ കഴിഞ്ഞു.അമ്മ മരിയ,ഐറിനയെ നോക്കി.വിരഹവും കുറ്റബോധവും ആകുലതയും പാസ്റ്റർനാക്ക് നോവലിലേക്ക് എടുത്തു.യൂറിയും ലാറയും തമ്മിലുള്ള പ്രണയം ശക്തമായി.
സ്റ്റാലിൻ 1953 ൽ മരിച്ചപ്പോൾ മോചിതയായ ഓൾഗ പാസ്റ്റർനാക്കിൻറെ വലംകൈ ആയി.പാസ്റ്റർനാക് സിനയ്ദയ്‌ക്കൊപ്പം വലിയ വീട്ടിൽ താമസിച്ചപ്പോൾ,അടുത്ത് ചിന്ന വീട്ടിൽ,ഓൾഗ.ഇരുവർക്കുമിടയിൽ പരസ്യമായി സമയം പങ്കിട്ടു.കയ്യെഴുത്തു പ്രതികൾ  രണ്ടു തവണ ഓൾഗ ടൈപ്പ് ചെയ്‌തു;അവർ അനൗദ്യോഗിക ലിറ്റററി ഏജൻറ് ആയി.നൊബേൽ കിട്ടിയ ശേഷം വിപ്ലവത്തെപ്പറ്റി 'സത്യം'എഴുതാൻ ഭീഷണിപ്പെടുത്തി എഴുത്തുകാരുടെ യൂണിയനിൽ നിന്ന് പുറത്താക്കിയപ്പോൾ,പാസ്റ്റർനാക്കിനെ ഓൾഗ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചു.സിനയ്ദയിൽ നിന്ന് പിരിയാൻ ഓൾഗ അവശ്യപ്പെട്ടത് മാത്രം ചെയ്‌തില്ല.സന്ദർശകരോട് അദ്ദേഹം ഓൾഗയുടെ ഫോൺ നമ്പർ കൊടുത്ത ശേഷം പറഞ്ഞു:
"ലാറ ജീവിച്ചിരിപ്പുണ്ട്;അവരെ കാണൂ"

സിനയ്ദയെ വിട്ട് ഓൾഗയെ ഭാര്യയാക്കിയിരുന്നെങ്കിൽ,പാസ്റ്റർനാക്കിൻറെ മരണശേഷം അവർ തടവിൽ ആവില്ലായിരുന്നു.ഓൾഗ പാസ്റ്റർനാക്ക് എന്നായിരുന്നു പേരെങ്കിൽ അത് സംഭവിക്കില്ലായിരുന്നു.മരണക്കിടക്കയിൽ അദ്ദേഹം ഓൾഗയോട് ഈ ദൗർബല്യത്തിന് കുമ്പസാരിച്ചു.പക്ഷെ 'ഷിവാഗോ' ഓൾഗയ്ക്ക് നിതാന്ത സ്മാരകമാണ്.'ഷിവാഗോ
യിൽ ലാറയെപ്പറ്റി / ഓൾഗയെപ്പറ്റി പാസ്റ്റർനാക് എഴുതി:
"How well he loved her, and how loveable she was in exactly the way he needed..."
അയാൾ നന്നായി അവളെ സ്നേഹിച്ചു;അയാൾക്ക് വേണ്ടവണ്ണം അവൾ സ്നേഹം അർഹിച്ചു.

പാസ്റ്റർനാക്കിൻറെ മരണശേഷം അറസ്റ്റിലായ ഓൾഗയെ 1964 ലും ഐറിനെ 1962 ലും വിട്ടയച്ചു.എട്ടു വർഷ ശിക്ഷ നാലാക്കി ഇളവ് ചെയ്‌തു.പാരിസിൽ റഷ്യൻ ഭാഷയിൽ ഇറക്കിയ ഓർമക്കുറിപ്പുകൾ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റി.അവസാന അറസ്റ്റിൽ,എല്ലാ രേഖകളും കെ ജി ബി പിടിച്ചെടുത്തു -പാസ്റ്റർനാക് എഴുതിയ കത്തുകൾ,കയ്യെഴുത്തു പ്രതികൾ.അവ തിരിച്ചു കിട്ടാനുള്ള നിയമ പോരാട്ടത്തിൽ,പാസ്റ്റർനാക്കിൻറെ മകൻറെ ഭാര്യ നതാലിയ വിഘ്നമായി.ഉടമാവകാശ രേഖയില്ലാത്തതിനാൽ രാജ്യത്തിൻറെ ആർകൈവ്സിൽ സൂക്ഷിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.1995 ൽ കാൻസർ വന്നായിരുന്നു,മരണം.

See https://hamletram.blogspot.com/2019/08/blog-post_29.html



Wednesday 2 October 2019

വേദിയിൽ കാമുവും സി ജെ യും

പ്രളയകാലത്തെ മൺവണ്ടി 12

മരണം ഒരു ഫലിതമാണ്,പ്രത്യേകിച്ചും അവനവൻറെ മരണം.
-സി ജെ തോമസ്

പ്രപഞ്ചത്തിൽ നമുക്ക് പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലാത്ത ചിലരുടെ ജീവിതങ്ങളുമായി പോലും നമ്മുടെ ജീവിതങ്ങൾ കർമ്മ പാശത്താൽ ബന്ധിതമാണ്; അങ്ങനെ ഒന്നാണ്,എന്നെ സംബന്ധിച്ച് സി ജെ തോമസിൻറെ ജീവിതം.

ടി എം എബ്രഹാമിൻറെ ഒരു നാടകാവതരണം ഞാൻ കാണുന്നത്,19 വയസ്സിലാണ്;ഏലൂർ ഉദ്യോഗ മണ്ഡലിൽ.'അഹം അഹം' നാടകാവതരണം ഗംഭീരമായിരുന്നു.പെരുന്തച്ചനായി ബാബു നമ്പൂതിരി നിറഞ്ഞു കളിച്ചു.അന്ന് രാത്രി താമസിച്ചത് ഫെഡോ ഡോക്യൂമെന്റേഷൻ മാനേജർ എൻ സി നമ്പൂതിരിപ്പാടിൻറെ വീട്ടിൽ.അദ്ദേഹം ലളിതാംബിക അന്തർജ്ജനത്തിൻറെ ഭർതൃ സഹോദരൻ.രാമപുരo അമനകര മന.

നമ്പൂതിരിപ്പാടിൻറെ അടുത്ത ചങ്ങാതി ആയിരുന്നു,സി ജെ.കൂത്താട്ടുകുളവും രാമപുരവും തമ്മിൽ അധികം അകലമില്ല.സി ജെ അവരുടെ വീട്ടിൽ പലപ്പോഴും എത്തിയിരുന്നു.അന്തർജ്ജനത്തിന് സി ജെ യോട് ആദരവ് കലർന്ന വാത്സല്യമായിരുന്നു.റോസി തോമസിൻറെ സഹോദരി ബേബി,എൻ സി നമ്പൂതിരിപ്പാടിൻറെ സഹപ്രവർത്തക ആയിരുന്നു -ലൈബ്രേറിയൻ.

പ്രസിദ്ധീകരിച്ച എൻറെ ആദ്യ ലേഖനം,സി ജെ യുടെ 'ആ മനുഷ്യൻ നീ തന്നെ',സി എൻ ശ്രീകണ്ഠൻ നായരുടെ 'ലങ്കാലക്ഷ്മി'എന്നീ നാടകങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു;മാതൃഭൂമി വാരാന്തപ്പതിപ്പിൽ.

സി ജെ യും റോസി തോമസും 

തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോൾ,സ്വാതി തിരുനാളിൻറെ 150 -o ചരമ വാർഷികം വന്നു. എന്താണ് പുതുതായി ചെയ്യുക എന്നാലോചിക്കുമ്പോൾ, ഇന്ത്യൻ ന്യൂറോളജിക്കൽ സൊസൈറ്റി കൊൽക്കത്തയിൽ നടത്തിയ സെമിനാറിൽ സ്വാതി തിരുനാളിനെപ്പറ്റി ഡോ കെ രാജശേഖരൻ നായർ പ്രബന്ധം അവതരിപ്പിച്ചത് അറിഞ്ഞു. 1996 ഡിസംബർ 23 ന് അദ്ദേഹത്തെ ഞാൻ കണ്ട വിവരം, അദ്ദേഹത്തിൻറെ  'മനസ്സിൻറെ ബന്ധങ്ങളും ശൈഥില്യങ്ങളും' എന്ന പുസ്തകത്തിലുണ്ട്.ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ മകനായ നായർ, വിഖ്യാത ന്യൂറോ വിദഗ്ദ്ധനും എഴുത്തുകാരനുമായ ഒലിവർ സാക്സിന്റെ സുഹൃത്താണ്.

സ്വാതി തിരുനാളിൻറെ രോഗ ലക്ഷണങ്ങൾ പലരും വിവരിച്ചത് വച്ച് അദ്ദേഹത്തിൻറെ രോഗം,കീഴ് മസ്‌തിഷ്‌ക ചുഴലി (Temporal Lobe Epilepsy) ആയിരുന്നു എന്നാണ് നായർ കണ്ടെത്തിയത്.പണ്ട് മരിച്ച ഒരാളുടെ രോഗം എന്തായിരുന്നുവെന്ന് പുതിയ വസ്തുതകളുടെ വെളിച്ചത്തിൽ കണ്ടെത്തുന്ന വൈദ്യ ശാസ്ത്ര ശാഖയാണ്,പാത്തോഗ്രഫി.ഇതിന് Retrospective diagnosis എന്ന് പറയും.

സി ജെ യ്ക്കും ഇതേ രോഗം ആയിരുന്നുവെന്ന് അതേ പ്രബന്ധത്തിൽ നായർ പറഞ്ഞത്,അദ്‌ഭുതപ്പെടുത്തി.തലച്ചോറിലെ മുഴ നീക്കാൻ വെല്ലൂരിൽ ശസ്ത്രക്രിയ നടത്തുമ്പോഴായിരുന്നു,1960 ജൂലൈ 14 ന് സി ജെ യുടെ മരണം. രോഗ ലക്ഷണങ്ങൾ,സ്വാതി തിരുനാളിനും സി ജെ യ്ക്കും ഒന്നായിരുന്നു എന്നത്, പുതിയ അറിവായി. ഇരുവരും അന്ത്യകാലത്ത് വേച്ചു വേച്ചാണ് നടന്നത്.എറണാകുളം ബ്രോഡ്‌വേയുടെ ഇങ്ങേയറ്റത്തു നിന്ന് അങ്ങേയറ്റം വരെ,തലയിലെ വേദന കൊണ്ട് പുളഞ്ഞ് ചെവിക്ക് മുകളിൽ കൈകൾ താങ്ങി സി ജെ ഓടുന്നത് കണ്ടെന്ന് നെൽസൺ ഫെർണാണ്ടസ് 'നാടക രാവുകളി'ൽ എഴുതി.

ഒരു മധ്യ വേനൽ അവധിയിലാണ്, റോസി തോമസ്, സി ജെ യുടെ അസുഖം അറിയുന്നത്. അതിന് മുൻപ് ഒരു വർഷം വിമോചന സമരം കൊടുമ്പിരി കൊണ്ട കാലത്ത്, ഒരു മെഴുകുതിരിയുടെ രണ്ടറ്റവും ഒന്നിച്ചു കത്തിക്കും പോലെ, സി ജെ രാവും പകലും അധ്വാനിച്ചു. ഈസ്റ്റർ ദിവസം എറണാകുളത്തു നിന്ന് വരാപ്പുഴ പുത്തൻ പള്ളിയിലെ വീട്ടിൽ സി ജെ ടാക്സിയിലാണ് എത്തിയത്. ഉച്ചഭക്ഷണത്തിന് പതിവുള്ള ചാരായം അന്ന് കുടിച്ചില്ല.
"എനിക്ക് സുഖമില്ല,രണ്ടു മൂന്ന് പ്രാവശ്യം തല ചുറ്റി,സാരമില്ല", സി ജെ പറഞ്ഞു.

ഊണ് കഴിഞ്ഞ്, വന്ന ടാക്സിയിൽ സി ജെ മടങ്ങി. പിറ്റേന്ന് രാത്രി പത്തോടെ,സി ജെ യെയും കൊണ്ട് ഡെമോക്രാറ്റിക് പബ്ലിക്കേഷൻസിലെ സുഹൃത്തുക്കൾ കാറിൽ വീട്ടിലെത്തി.തലേന്ന് മടങ്ങിയ സി ജെ എറണാകുളം സീ വ്യൂ ഹോട്ടൽ വാതിൽക്കൽ കൈയും താങ്ങി,ദീർഘ നേരം ഓർമ്മയില്ലാതെ നിന്നു.അതായിരുന്നു,ആദ്യ രോഗ ലക്ഷണം.

വീട്ടിൽ വന്ന സി ജെ പലതും മറച്ചു വയ്ക്കുന്നുവെന്ന് റോസിക്ക് തോന്നി.ഞരമ്പുകളുടെ ക്ഷീണം എന്ന നിഗമനത്തിൽ,പ്രസിദ്ധനായ നാട്ടു വൈദ്യൻ ചികിത്സ തുടങ്ങി.അത്താഴം കഴിഞ്ഞാൽ സി ജെ യോട് സംസാരിക്കരുതെന്ന് റോസിയെ വൈദ്യൻ വിലക്കി.ശക്തിയുള്ള ആയുർവേദ മരുന്നുകൾ കഴിച്ചിരുന്നതിനാൽ, ബ്രഹ്മചര്യം വേണ്ടിയിരുന്നു.

സ്വാതി തിരുനാൾ 

ഒരുമാസം കഴിഞ്ഞ്,പുറത്തിറങ്ങാതെ അസ്വസ്ഥത മൂത്ത സി ജെ,രണ്ടു മൂത്ത കുട്ടികളെ വാരാപ്പുഴയിൽ നിർത്തി,റോസിയുമായി എറണാകുളത്തേക്ക് പോയി.വലതുകാലിന് വേദനയുണ്ടായിരുന്നു.സി ജെ അത് മറച്ച്, പുറത്തു പോയി രണ്ടു പൊതി ബിരിയാണി വാങ്ങി.വെല്ലൂർക്ക് പോകാൻ അന്നേ സുഹൃത്തുക്കൾ നിർബന്ധിച്ചിട്ടും സി ജെ വഴങ്ങിയില്ല. റോസി ആഭരണങ്ങൾ വിറ്റ് വെല്ലൂർക്ക് പോകാം എന്ന നിർദേശം വച്ചപ്പോൾ,''അതിന് ഉപയോഗമുണ്ടാകും'' എന്നായിരുന്നു,മറുപടി."എനിക്ക് കുറവുണ്ട് " എന്ന് ഇടക്കിടെ പറഞ്ഞ് അദ്ദേഹം വേദന ഒതുക്കി.വിലയേറിയ സിന്ദൂരങ്ങൾ,ആസവം,നെയ്യ് എന്നിവ കഴിച്ചു കൊണ്ടിരുന്നു.ശരീരത്തിന് പുഷ്ടി കൂടി.വല്ലാത്ത ശാന്തത മുഖത്ത് കളിയാടി.വീട്ടുകാര്യങ്ങളിൽ പതിവില്ലാത്ത ശ്രദ്ധ വന്നു.വല്ലപ്പോഴും 'ദീനബന്ധു'ഓഫിസിൽ പോയി.വൈകിട്ട് ടാറ്റ ഓയിൽ മിൽസിലെ ജോർജിനൊപ്പം പുറത്തു പോയി രാത്രി മടങ്ങി.അരിസ്റ്റോഫനീസിന്റെ 'ലിസിസ്‌ട്രറ്റ' മലയാളത്തിലാക്കി.

എന്തൊക്കെയോ പിടി വിട്ടു പോകുന്നെന്ന് റോസി ഊഹിച്ചു.

"നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയൂ",റോസി അപേക്ഷിച്ചു.

സി ജെ പറഞ്ഞു:

"ഗ്രാമഫോൺ സ്പ്രിംഗ് അയയുമ്പോൾ, എങ്ങനെ, അതുപോലെ എൻറെ ഓർമ്മയ്ക്ക് ഒരു വിഘ്നം. ഇടയ്ക്കു വച്ച് ചിതറിപ്പോകുന്നു".

ആയിടെ വീട്ടിൽ നിന്ന് വന്ന റോസിയുടെ അനുജത്തിയോട് സി ജെ ഉള്ളു തുറന്നു:

"ഈ മരുന്നൊന്നും ഒരു രക്ഷയുമില്ല.തലയ്ക്ക് കാൻസർ ആണെനിക്ക്."

ഒരു രാത്രി പതിവ് പോലെ പത്തിന് മുൻപ് സി ജെ ഉറങ്ങാൻ കിടന്നു.കുറേശ്ശേ തണുപ്പുണ്ടായിരുന്നു.റോസി കമ്പിളി കൊണ്ട് പുതപ്പിച്ചു.അങ്ങനെ ചെയ്‌ത്‌ അടുത്തു നിന്ന് പോകുന്ന പതിവ് തെറ്റിച്ച് റോസി,സി ജെ യുടെ കവിളിൽ ചുംബിച്ചു.അപ്പോൾ റോസി ആ കവിളിൽ കണ്ണീരിൻറെ ഉപ്പ് അനുഭവിച്ചു.
"ഒരു ഭർത്താവിൻറെ കഴിവ് എനിക്ക് നഷ്ടപ്പെട്ടു", കുറെ നാളായി മൂടി വച്ച സത്യം സി ജെ വെളിപ്പെടുത്തി.ലിംഗത്തിനും കാലിൻറെ പെരുവിരലിനും മസ്‌തിഷ്‌ക കേന്ദ്രം ഒന്നാണെന്ന് വിഖ്യാത ന്യൂറോ സയന്റിസ്റ്റ് വി എസ് രാമചന്ദ്രൻ നിരീക്ഷിച്ചിട്ടുണ്ട്.ബ്രെയിൻ മാപ്പിംഗ്.അദ്ദേഹത്തിൻറെ Phantoms in the Brain ഒന്നാന്തരം പുസ്തകം.

"ഓ,അത് സാരമില്ല;ഇത്രയും നാൾ നമ്മൾ അങ്ങനെ ജീവിച്ചു,ഇനി സഹോദരീ സഹോദരന്മാർ",റോസി ആശ്വസിപ്പിച്ചു.കൊച്ചു കുഞ്ഞിനെയെന്ന പോലെ, സി ജെ,റോസിയെ കെട്ടിപ്പിടിച്ചു.റോസിയുടെ മൂർദ്ധാവിൽ സി ജെ യുടെ കണ്ണീർ വീണു കൊണ്ടിരുന്നു.

ഒരുനാൾ സി ജെ ഡ്രോയിങ് പേപ്പറിൽ പെൻസിൽ കൊണ്ട് അക്ഷരങ്ങൾക്ക് ഔട്ട് ലൈൻ ഇടാൻ ഭാവിച്ചപ്പോൾ,അക്ഷരങ്ങൾ പൂർത്തി ആയില്ല.മറ്റൊരു നാൾ ജോർജിനൊപ്പം പതിവ് സായാഹ്ന സവാരി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സി ജെ ചോദിച്ചു:
"നമ്മൾ എവിടന്നാണ് തിരിഞ്ഞത്?അത് ഏതു റോഡാണ്?"

പരിചിതമായ ബാനർജി റോഡ് മറന്നു പോയിരുന്നു.

സി ജെ എഴുത്തും വായനയും കവർ ചിത്രം വരയും നിർത്തി.ആയിടെ വാങ്ങിയ ജാപ്പനീസ് പെയിന്റിംഗുകളുടെ പുസ്തകം നിവർത്തി നിരാശയോടെ ശക്തിയായി അടച്ചു കൊണ്ടിരുന്നു.കാഴ്ച നഷ്ടപ്പെടുകയായിരുന്നു.

ഒരു രാവിലെ പത്തു മണിയോടെ മൂത്ത കുട്ടികൾ ബിനോയിയും ബീനയും സ്‌കൂളിൽ പോയി.വേലക്കാരി ചന്തയിൽ പോയി.ഇളയവൻ പോൾ ഉറക്കം.തലേന്ന് വന്ന റോസിയുടെ അമ്മ,മിസിസ് എം പി പോൾ,ഡെന്റിസ്റ്റിനെ കാണാൻ പോയി.സി ജെ പൊടുന്നനെ ചാടി എഴുന്നേറ്റ്,ഉറക്കെ നില വിളിച്ച് മുറികളിൽ പാഞ്ഞു നടന്നു.മരണത്തെക്കാൾ വലിയ ആഘാതം റോസിക്ക് അനുഭവപ്പെട്ടു.റോസി സി ജെ യെ ബലമായി പിടിച്ച് കട്ടിലിൽ കിടത്തി അരികിലിരുന്നു.'ദീനബന്ധു' ഓഫിസിൽ നിന്ന് എ പി ഉദയഭാനു,കളത്തിൽ വേലായുധൻ നായർ ,എ കെ തമ്പി എന്നിവർ എത്തി.തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ന്യൂറോ വിദഗ്ദ്ധൻ ഡോ ജി കെ വാരിയരെ വിമാനത്തിൽ വരുത്തി.

ഒരു കിറുക്കൻ ജീനിയസ് ആയിരുന്നു,ഹരിപ്പാട് നങ്യാർകുളങ്ങര വാരിയത്തെ ഗോവിന്ദ കൃഷ്ണ വാരിയരും ( 1928 -1982 ).മുടി ചീകില്ല.കണ്ണുകൾ ചുമന്നിരിക്കും.പാന്റിൽ ടക്ക് ഇൻ ചെയ്‌ത ഷർട്ടിൻറെ ഭാഗങ്ങൾ അധികവും പുറത്തായിരിക്കും.നന്നായി മുറുക്കാത്ത ടൈ,ഇടതു തോളിൽ കയറി കിടന്നെന്നിരിക്കും.ഓവര്കോട്ട് മുഷിഞ്ഞതായിരിക്കും.കഥകളിപ്പദങ്ങൾ മൂളിക്കൊണ്ടിരിക്കും.ഷർട്ടിന്റെയും പാന്റിന്റെയും ടൈയുടെയും നിറങ്ങൾ തമ്മിൽ ബന്ധം ഉണ്ടാവില്ല.മോട്ടോർ ബൈക്ക് വാങ്ങി ഓടിക്കാൻ പഠിച്ച വാരിയർ,ഒരു രാത്രി രണ്ട് ഹെഡ് ലൈറ്റുകൾ എതിരെ വരുന്നത് കണ്ട്,രണ്ട് മോട്ടോർ ബൈക്കുകൾ എന്നു കരുതി അവക്കിടയിലൂടെ ഓടിച്ചു.ആ ലൈറ്റുകൾ ഒരു കാറിന്റേതായിരുന്നു.വാരിയരുടെ വലതു കണ്ണിന് താഴെ,കവിൾ വരെ എത്തുന്ന നീണ്ട പാട് ബാക്കിയായി.

ആദ്യം കാർ ഓടിച്ച നാൾ വിദ്യാർത്ഥികൾ വാരിയരെ കണ്ടത്,കൈയിൽ ഒരു ഇരുമ്പ് ദണ്ഡുമായാണ്.അത് കാറിൻറെ ഗിയർ റോഡ് ആയിരുന്നു!കണ്ണമ്പുഴ വാരിയത്തെ സുധയെ വിവാഹം ചെയ്‌ത ശേഷവും,വാരിയർ മയക്കു മരുന്നിന് അടിമയായിരുന്നു.നിരന്തരം ചാർമിനാർ വലിച്ചു തള്ളി.രോഗിയെ കണ്ടാൽ തന്നെ വാരിയർക്ക് രോഗം പിടി കിട്ടും -അപൂർവ സിദ്ധി.

കാലിക്കറ്റ് സർവകലാശാല മലയാളം വകുപ്പിൽ ഒരു മുഴുവൻ ദിവസം 'നളചരിതം'ക്‌ളാസ് എടുത്തു,വാരിയർ.നളചരിതം എഴുതിയ കാലത്തെപ്പറ്റിയായിരുന്നു,അദ്ദേഹത്തിൻറെ ആദ്യ പ്രബന്ധങ്ങളിൽ ഒന്ന്.വെല്ലൂർ മെഡിക്കൽ കോളജിലെ ആദ്യ പുരുഷ ബാച്ച്.

അടച്ച മുറിയിൽ സി ജെ യെ ഒരു മണിക്കൂർ പരിശോധിച്ചു പുറത്തു വന്ന ഡോ വാരിയർ,റോസിയോട് പറഞ്ഞു:

"ഏതായാലും വെല്ലൂർക്ക് കൊണ്ട് പോകാം.ട്യൂമർ ആകാം.നിങ്ങൾ പ്രത്യേകമൊന്ന് ശ്രദ്ധിക്കണം.നിങ്ങളെയും കുട്ടികളെയും കാണുമ്പോൾ,അദ്ദേഹം വികാര വിവശനാകുന്നു..ആ മുറിയിൽ നിവൃത്തിയുള്ളതും പോകണ്ട".

ഡോ ജി കെ വാരിയർ 

തലച്ചോറിൻറെ നാലു ഭാഗങ്ങളിൽ,താഴത്ത് ഇടവിട്ടുണ്ടാകുന്ന കോച്ചി വലിക്കലാണ്,കീഴ് മസ്‌തിഷ്‌ക്ക ചുഴലി.നാഡീ ഞരമ്പുകളെ ബാധിക്കുന്ന ഈ അസുഖത്താൽ,രോഗി ഇല്ലാത്ത ഗന്ധം ശ്വസിച്ചെന്ന് വരാം.ഓർമ്മകൾ നഷ്ടപ്പെടാം.ബോധം പോകാം.

ചുഴലികൾ രണ്ടു തരം -ഭാഗികം;സാമാന്യം.മുതിർന്നവരിൽ ഭൂരിപക്ഷവും,ഭാഗികം.

കീഴ് മസ്‌തിഷ്‌ക ചുഴലി രണ്ടു തരം -മധ്യവർത്തിയും ( medium ) പാർശ്വ വർത്തിയും ( Lateral ).മധ്യവർത്തിയാണ്,പൊതുവായി കാണുന്നത് ;പാർശ്വ വർത്തി,പുറം ആവരണത്തിലും (Neocortex ).

ഇവയാണ് രോഗലക്ഷണങ്ങൾ:
പരിചിതം അല്ലാത്തത്,ആണെന്ന തോന്നൽ.പരിചിതം,അല്ല എന്ന തോന്നൽ.ഇല്ലാത്ത ഗന്ധം,രുചി അറിയൽ,കാഴ്ചയുടെ വിഭ്രാന്തികൾ,ഭയം,ദേഷ്യം,അന്ത്യ ഘട്ടത്തിൽ രോഗം,ബോധത്തെ കീഴടക്കുന്നു.ചലനമറ്റ് നോക്കിയിരിക്കുക,അറിയാതെ കൈയും വായും അനക്കുക,പിച്ചും പേയും പറയുക,മസ്‌തിഷ്‌ക വീക്കം,ജ്വരം,ആഘാതം,മുഴ.

രോഗ ബാധയുണ്ടായ സ്ഥലത്ത് ഹെര്പിസ് വൈറസ് 6 (എച്ച് ഐ വി 6 ) കാണാറുണ്ട്.അതിനാൽ വൈറസാണ് രോഗ ഹേതു എന്ന നിഗമനത്തിൽ എത്താം.

പഴവിള രമേശൻ സി ജെ യെ കണ്ടത് ഒരിക്കൽ എന്നോട് ഓർമിച്ചു -1953 ൽ 17 വയസ്സിൽ രമേശൻ കൊല്ലത്ത് സി ജെ യെ കണ്ടു.കവിത എഴുതും എന്ന് പറഞ്ഞപ്പോൾ,കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ മഹാഭാരത വിവർത്തനം വായിക്കാൻ നിർദേശിച്ചു.കുറച്ചു നാൾ കഴിഞ്ഞ്,സി ജെ യുടെ സുഹൃത്ത് ജേക്കബ് ഫിലിപ് മഹാഭാരതവുമായി രമേശൻറെ അടുത്തെത്തി.

കര്മപാശം വഴി സി ജെ യുമായി കൂട്ടിക്കെട്ടപ്പെട്ട ആളാണ്,തമിഴ് എഴുത്തുകാരൻ സുന്ദര രാമസ്വാമി.ഒരിക്കൽ ട്രെയിനിൽ ഞാനും അനുജത്തി രാധയും ചെന്നൈയ്ക്ക് പോകുമ്പോൾ,എതിർ വശത്തിരുന്ന സ്ത്രീയെ പരിചയപ്പെട്ടു -സുന്ദര രാമസ്വാമിയുടെ സഹോദരി,ശാരദ രാജ.അമൃതാനന്ദമയീ മഠം അന്തേവാസി.

സി ജെ യെ ആധാരമാക്കി,സുന്ദര രാമസ്വാമി എഴുതിയ നോവൽ,'ജെ ജെ :ചില കുറിപ്പുകൾ" എന്ന നോവൽ തുടങ്ങുന്നത് ഇങ്ങനെ:
"ജോസഫ് ജെയിംസ് 1960 ജനുവരി അഞ്ചിന് 20 വയസിൽ മരിച്ചു.ആൽബേർ കാമു അപകടത്തിൽ മരിച്ചതിൻറെ പിറ്റേന്ന്".

സി ജെ മരിച്ചത് ഈ ദിവസം ആയിരുന്നെങ്കിൽ വലിയ ആകസ്മികത ആയേനെ. രണ്ടു മരണങ്ങൾക്കും അഞ്ചു മാസത്തെ ഇടവേളയുണ്ട്.കാമു ജനുവരി നാലിനും സി ജെ ജൂലൈ 14 നും. അൾജിയേഴ്സിൽ മരത്തിൽ കാറിടിച്ചാണ്,കാമു മരിച്ചത്.അപകടം നടന്നത് വികസനത്തിനായി ഗോത്ര വർഗത്തെ കട പുഴക്കിയ സ്ഥലത്താണെന്നും അത് ശാപം കിട്ടിയ സ്ഥലമാണെന്നും വായിച്ചത് ഓർക്കുന്നു.

സി ജെ 42 വയസ്സിലും കാമുവും 46 വയസ്സിലുമാണ് മരിച്ചത്.ഇരുവരും പത്രപ്രവർത്തകർ.രാഷ്ട്രീയ പ്രവർത്തകർ.കാമു 'കോംബാറ്റ്' എന്ന പ്രസിദ്ധീകരണം നടത്തി.ഇരുവരും നാടകം എഴുതി.കാമു,യുവാക്കൾ തുടങ്ങിയ Theatre de I' Equippe യിൽ അംഗമായിട്ടാണ്,സാംസ്‌കാരിക രംഗത്ത് എത്തിയത്.ഇരുവരും എഴുതിയത് നാല് നാടകങ്ങൾ വീതം.സി ജെ നാടക പരിഭാഷകൾ ഒടുവിൽ ചെയ്ത പോലെ,കാമുവും ഇഷ്ട കൃതികൾക്ക് നാടക രൂപം നൽകി.വില്യം ഫോക്‌നറുടെ Requiem For a Nun.ദസ്തയേവ്‌സ്‌കിയുടെ The Possessed എന്നിവ.

ഒരേ കാലത്ത് ഇരുവരും നാടകം എഴുതി.കാമു 1943 മുതൽ 15 വർഷവും സി ജെ 1947 മുതൽ 12 വർഷവും എഴുതി.മരണവും യുദ്ധവും പരസ്ത്രീഗമനവും സി ജെ നാടകങ്ങളിലുണ്ട്.യുദ്ധം തന്നെ ആയിരുന്നു,കാമുവിന് നാടകം.
സി ജെ യുടെ ഹൃദയവും മസ്തിഷ്‌കവും തുറക്കുന്ന താക്കോലാണ്,കാമു.മതം,കമ്മ്യൂണിസം,ദുര,ദുരന്തം എന്നിവ വച്ചാണ്,ഇരുവരും കഥാപാത്രങ്ങളെ കൊണ്ട് കളിച്ചത്.യുദ്ധം പോലെ കമ്മ്യൂണിസവും മനുഷ്യനെ കൊല്ലുന്നു.'അവൻ വീണ്ടും വരുന്നു' നാടകത്തിൽ,പട്ടാളം വിട്ട മാത്തുക്കുട്ടിയെ,കമ്മ്യൂണിസം ആണ്  കൊല്ലുന്നത്.യുദ്ധത്തിന് കഴിയാത്തത്,കമ്മ്യൂണിസം നടപ്പാക്കി.
കാമുവിൻറെ നാടകങ്ങൾ,തെറ്റിദ്ധാരണ ( The Misunderstanding 1943),കലിഗുല ( 1944 ),അധിനിവേശം ( The State of Siege 1948 ),സംഘ കൊലയാളികൾ ( The Just Assassins 1949 ).

സി ജെ യുടേത്:അവൻ വീണ്ടും വരുന്നു ( 1949 ),1128 ൽ ക്രൈം 27 ( 1954 ),ആ മനുഷ്യൻ നീ തന്നെ ( 1955),വിഷവൃക്ഷം ( 1959 ).

വിരുദ്ധോദ്ദേശ്യം ( The Cross Purpose ) എന്ന പേരിലും പ്രസിദ്ധീകരിച്ച 'തെറ്റിദ്ധാരണ'യാണ്,തന്നെ പ്രതിനിധീകരിക്കുന്ന ശരിയായ നാടകമെന്ന് കാമു പറയുകയുണ്ടായി.ഒരമ്മയും മകളും നടത്തുന്ന ലോഡ്ജിൽ അന്തേവാസിയായി ധനിക പ്രവാസി എത്തുന്നു;അയാളെ അമ്മയും മകളും ചേർന്ന് കൊല്ലുന്നു.കൊല്ലപ്പെട്ടത് സ്വന്തം മകൻ ആണെന്ന തിരിച്ചറിവിൽ,അമ്മയും മകളും നഷ്ടബോധം പങ്കിടുന്നു -ഇതാണ് നാടകം.ആ തിരിച്ചറിവിൽ,അമ്മ പറയുന്നു:

"ഇത് ശിക്ഷയാണ്.എല്ലാ കൊലയാളികൾക്കും ഇങ്ങനെ ഒരു നിമിഷമുണ്ട്.അവൻ എന്നെപ്പോലെ ഉള്ള് പൊള്ളയായും വന്ധ്യമായും ഭാവി ശൂന്യമായും ഇങ്ങനെ നിൽക്കേണ്ടി വരും."

ഹിറ്റ്ലറെപ്പോലുള്ള ഏകാധിപതികളെ കാത്തിരിക്കുന്ന വിധിയാണ്,ധ്വനി.
''ജീവിച്ച ഒരു മനുഷ്യന് മരണം അസംബന്ധമാണ് " എന്ന് ഈ നാടകത്തിൽ,മകൾ അമ്മയോട് പറയുന്നത്,സി ജെ യുടെ ക്രൈം നാടകത്തിൽ,ഗുരു,''മരണം ഒരു ഫലിതമാണ്,പ്രത്യേകിച്ചും അവനവൻറെ മരണം" എന്ന് പറയുന്നതിനെ ഓർമിപ്പിക്കുന്നു.കാമുവിൻറെ നാടകത്തിൽ കാണുന്ന വൃദ്ധനെ ഓർമിപ്പിക്കുന്നു,സി ജെ യുടെ അവൻ വീണ്ടും വരുന്നു' നാടകത്തിലെ ഉപദേശി.ഘനഗംഭീര മൗനം കൊണ്ടാണ്,വൃദ്ധൻ,തിന്മയുടെ നിരാസം പ്രകടമാക്കുന്നത്.

ഹിറ്റ്‌ലർ കീഴടക്കിയ ഫ്രാൻസിൽ ഇരുന്നാണ്,കാമു ഈ നാടകം എഴുതിയത്.സോഫോക്ലിസിൻറെ ഗ്രീക്ക് നാടകമായ
'ഇലക്ട്ര'യിൽ സഹോദരി,സഹോദരനെ തിരിച്ചറിയുന്നതും പുതിയ നിയമത്തിലെ ധൂർത്ത പുത്രൻറെ കഥയും പശ്ചാത്തലമായുണ്ട്.
'അവൻ വീണ്ടും വരുന്നു' നാടകത്തിനും ഇത് ബാധകം.

ആൽബേർ കാമു 

റോമൻ ചക്രവർത്തി 'കലിഗുല'യെ കഥാപാത്രമാക്കി കാമു എഴുതിയ നാടകത്തിലും മരണം ആണ് വിഷയം.ഭ്രാന്തനും ക്രൂരനുമായ കലിഗുല,സഹോദരിയും വെപ്പാട്ടിയുമായ ദ്രുസിലയുടെ മരണത്തിൽ നൊന്ത്,സ്വന്തം മരണം ആസൂത്രണം ചെയ്യുന്നു.എ ഡി 41 ജനുവരി 24 നായിരുന്നു സംഭവം.1957 ൽ ഇത് 'തിയറ്റർ അമേരിക്ക'യിൽ പ്രസിദ്ധീകരിച്ചപ്പോൾ,കാമു എഴുതി:

"സഹോദരിയും വെപ്പാട്ടിയുമായ ദ്രുസില മരിക്കുമ്പോൾ,മനുഷ്യർ,മരിക്കുമ്പോഴും സന്തുഷ്ടരല്ലെന്ന് കലിഗുല തിരിച്ചറിയുന്നു.അതിനാൽ,കേവല സത്യം അറിയാനുള്ള ത്വര കാരണം,അയാൾ,പുച്ഛവും ഭയവും നിറഞ്ഞ് കൊല വഴിയും മൂല്യങ്ങളെ കീഴ്മേൽ മറിച്ചും സ്വതന്ത്രനാകാൻ ആശിക്കുന്നു.ഒടുവിൽ,അതും നിഷ്‌ഫലം എന്നറിയുന്നു.അതിനാൽ,സൗഹൃദവും ഐക്യവും നന്മയും തിന്മയും അയാൾ നിരാകരിക്കുന്നു".

ഇങ്ങനെ ഒരു ആത്മഹത്യയുടെ നാടകമാണ്,'കലിഗുല'.1938 ൽ എഴുതാൻ തുടങ്ങിയ നാടകം,1941 ൽ മൂന്നങ്കത്തിൽ പൂർത്തിയായെങ്കിലും,രണ്ടാം ലോക യുദ്ധ  അസംബന്ധം കണ്ട്,1944 ൽ നാലാം അങ്കത്തിലേക്ക് വളർന്നു.'അന്യൻ' എന്ന നോവലും Myth of Sisyphus എന്ന തത്വ വിചാരവും 1942 ൽ ഇറങ്ങിയതോടെ,അസംബന്ധത്തിലും ആഹ്ളാദിക്കുക എന്ന സിദ്ധാന്തത്തിൽ കാമു എത്തിയിരുന്നു.നാറാണത്ത്  ഭ്രാന്തനെപ്പോലെ,മലയിൽ നിന്ന് നിരന്തരം കല്ല് മുകളിലേക്കും താഴേക്കും ഉരുട്ടിക്കൊണ്ടിരിക്കുന്ന ഗ്രീക്ക് കഥാപാത്രമാണ്,സിസിഫസ്.ആ അസംബന്ധത്തിലും ആഹ്ളാദിക്കുക എന്നതിനപ്പുറം അയാൾക്ക് ഒന്നുമില്ല.

സ്പെയിനിൽ ഫ്രാങ്കോയുടെ ഏകാധിപത്യത്തിന് ഫ്രാൻസ് പിന്തുണ നൽകുകയും കത്തോലിക്കാ സഭ സ്പെയിനിലെ ക്രിസ്ത്യാനികളെ ഉപേക്ഷിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ്,കാമു,'അധിനിവേശം' എഴുതിയത്.ഒരു പ്ളേഗ് വരുമ്പോൾ,കാദീസിൽ ഒരവസരവാദി ഏകാധിപതി ആകുന്നതാണ്,പ്രമേയം.1905 ൽ റഷ്യയിൽ ഗ്രാൻഡ് ഡ്യൂക് സെർജി അലക്‌സാൻഡ്രോവിച്ചിനെ സോഷ്യലിസ്റ്റ് വിപ്ലവകാരികൾ കൊന്ന സംഭവത്തിൽ നിന്നാണ് 'സംഘ കൊലയാളികൾ'.അതിൽ കൊലയും ഭീകരവാദവുമായി ബന്ധപ്പെട്ട ധാർമിക പ്രശ്നങ്ങൾ കാമു ചർച്ച ചെയ്യുന്നു.ബോറിസ് സാവിങ്കോവ് എഴുതിയ Memoirs of a Communist ൽ നിന്ന് കാമു,സ്റ്റെപ്പാൻ എന്ന കഥാപാത്രത്തെ നാടകത്തിലേക്ക് എടുത്തു.
കാമുവിന് 44 വയസ്സിൽ നൊബേൽ സമ്മാനം കിട്ടിയപ്പോൾ,ആ പണം കൊണ്ടാണ്,The Possessed നാടക രൂപത്തിന് വേദി ചിട്ടപ്പെടുത്തിയത്.കറങ്ങുന്ന വേദിയും വശങ്ങളിലേക്ക് നീങ്ങുന്ന ചുമരുകളുമായി ഒരു പരീക്ഷണം.

'അവൻ വീണ്ടും വരുന്നു' ദാരിദ്ര്യം മൂത്ത് പട്ടാളത്തിൽ ചേർന്ന് പരുക്കേറ്റ് വിമുക്തനായ മാത്തുക്കുട്ടിയുടെ കഥയാണ്.നവവധു സാറാമ്മയെ അമ്മയുടെ അടുത്താക്കി അയാൾ പോകുന്നു.അയൽക്കാരൻ കുഞ്ഞു വറീത് അവളെ ഗർഭിണിയാക്കുന്നു.അന്ധനായി മടങ്ങുന്ന മാത്തുക്കുട്ടി,അവളെ ഉപേക്ഷിച്ച ശേഷം,തെറ്റ് മനസിലാക്കി സാറാമ്മയെയും വറീതിനെയും ഒന്നിപ്പിച്ചു സമര മുഖത്ത് രക്ത സാക്ഷിയാകുന്നു.

സൈനികൻ യൂറിയാവിന്റെ ഭാര്യ ബത്ശേബയിൽ അനുരക്തനായ ദാവീദിൻറെ ധർമ്മ ഭ്രംശ കഥയാണ്,'ആ മനുഷ്യൻ നീ തന്നെ'.യുദ്ധ മുന്നണിയിൽ ,അയാൾ യൂറിയാവിനെ കൊല്ലുന്നു.ദാവീദിൻറെ ആദ്യ കുഞ്ഞ് മരിച്ചു.രണ്ടാമത്തേത് സോളമൻ.നാഥാൻ പ്രവാചകൻ ദാവീദിനോട്,സ്വന്തമായി ആട്ടിൻ കുട്ടികൾ ഉണ്ടായിട്ടും,അയൽക്കാരൻറെ ആട്ടിൻ കുട്ടിയെ കൊന്ന് ശാപ്പിട്ടവൻറെ ദൃഷ്ടാന്ത കഥ പറയുന്നു.അവനാരാണ് എന്ന് രാജാവ് ചോദിക്കുമ്പോൾ,പ്രവാചകൻ പറയുന്നു:

"ആ മനുഷ്യൻ നീ തന്നെ !''

മകൻ അബ്‌ശാലോം,ദാവീദിന്  എതിരായി സന്നാഹം ഒരുക്കുമ്പോൾ  നാടകം തീരുന്നു.

സ്നാപക യോഹന്നാൻറെ ശിരസ്സ് സമ്മാനമായി ചോദിച്ചവളുടെ കഥ സി ജെ,റേഡിയോ നാടകമാക്കി -'ശലോമി'( 1956 ).

ക്രൈം നാടകം,കുടുംബം,സമൂഹം,മാധ്യമം,കോടതി തുടങ്ങിയ പ്രസ്ഥാനങ്ങൾ അസംബന്ധമാകുന്ന കാഴ്ച അവതരിപ്പിക്കുന്നു.മരണം പ്രഹസനമാകുന്നു.സഖറിയ എന്ന പത്രപ്രവർത്തകന്,ജാരൻ വർക്കി,മാർക്കോസിനെ കൊന്ന സംഭവം,പത്ര സ്ഥലം നിറയ്ക്കാൻ പറ്റിയ സംഭവം.തന്നെ കോടതി തൂക്കാൻ വിധിക്കുമെന്ന് ശങ്കിച്ച്,വിധിക്ക് തലേന്ന്,വർക്കി തൂങ്ങി മരിക്കുന്നിടത്ത്,കോടതി പ്രഹസനമാകുന്നു.കൊല്ലപ്പെട്ട് കുമ്മായ ചൂളയിൽ തള്ളിയ മാർക്കോസ് തിരിച്ചു വരുന്നു.തിരിച്ചു വരവ്,അയാളുടെ ഭാര്യയ്ക്ക്,വില പേശാൻ കഴിയുന്ന സന്ദർഭം.ഗുരുവിനെയും ശിഷ്യനെയും വച്ച് നാടകം കളിക്കുന്ന സി ജെ,അവരെക്കൊണ്ട് പ്രേക്ഷകരോട് പറയുന്നത്,നിങ്ങൾ കാണുന്നത്,വെറും നാടകമാണ്,എന്നാണ്.

മിത് ഓഫ് സിസിഫസ് 

ഈ നാടകം അസംബന്ധ നാടകവേദി (Theatre of the Absurd) യിലോ ബ്രെഹ്തിൻറെ എപിക് തിയറ്ററിലോ വരുന്നത് എന്ന ചർച്ചയ്ക്ക് ഞാനില്ല.ഇതിൻറെ പൂർവ മാതൃക,അമേരിക്കൻ നാടകകൃത്ത് തോൻടൻ വൈൽഡറുടെ Our Town ആണെന്ന് ജി ശങ്കരപ്പിള്ള 'മലയാള നാടക സാഹിത്യ ചരിത്ര'ത്തിൽ പറഞ്ഞത്,ഭോഷ്‌കാണ്.ആ വൈൽഡർ  നാടകത്തിൻറെ പൂർവ മാതൃക പിരാന്തലോയുടെ Six Characters in Search of an Author ആണ്.

സി ജെയ്ക്ക് മാതൃകകൾ സോഫോക്ലിസും ഇബ്‌സനും കാമുവും ആണ്.സി ജെ മൊഴി മാറ്റിയ അരിസ്റ്റോഫനീസിന്റെ 'ലിസിസ്ട്രാറ്റ' വളരെ പഴയതാണ്.''നിങ്ങൾ ഇനി യുദ്ധത്തിന് പോയാൽ,ഞങ്ങൾ കിടക്ക പങ്കിടില്ല' എന്ന് ഭടന്മാരെ പെണ്ണുങ്ങൾ പേടിപ്പിക്കുന്ന യുദ്ധവിരുദ്ധ നാടകമാണ്,അത്.പഴയതെങ്കിലും ഫെമിനിസ്റ്റ്.

കാമുവിനെ സി ജെ എത്ര മാത്രം അറിഞ്ഞിരുന്നു ?

ഒരിക്കൽ എം കെ സാനു ചെന്നപ്പോൾ അത് കാര്യമാക്കാതെ,സി ജെ ഒരു പുസ്തകത്തിൽ തല പൂഴ്ത്തിയിരുന്നു.അവസാന താളുകൾ വായിച്ചു തീർത്ത്,കിടക്കയിലേക്ക് എറിഞ്ഞ്,സി ജെ പറഞ്ഞു:
"ഈ പന്നിയുടെ എഴുത്ത് ഭയങ്കരം !''

പുസ്തകം,കാമുവിൻറെ,The Rebel.

ആർതർ മില്ലർ,ടെന്നസി വില്യംസ് എന്നിവരുമായി സി ജെ യ്ക്ക് കത്തിടപാട് ഉണ്ടായിരുന്നു -യു എസ് ഐ എസിൽ സി ജെ ജോലി ചെയ്തിരുന്നു.
ആത്മഹത്യയെ ദാർശനിക പ്രശ്നമാക്കി മാറ്റുന്ന Myth of Sisyphus ഫിലോസഫി പഠിച്ച സി ജെ യ്ക്ക് അന്യമായിരിക്കില്ല.മരണം എന്ന അസംബന്ധത്തിൽ ആഹ്ളാദിക്കുക എന്ന്  കാമു ദർശനം;സി ജെ യ്ക്ക് മരണം ഫലിതം.ക്രൈം നാടകം ഏഴാം രംഗത്തിൽ,ഗുരു,ആത്മഹത്യയെപ്പറ്റി നടത്തുന്ന വിചാരം ഇങ്ങനെ:

"എടോ,ആത്മഹത്യയും മരണത്തിൻറെ വകഭേദമാണ്.അത് കൊണ്ട് തന്നെ,അതൊരു ഫലിതവുമാണ്.തലവേദന ശമിക്കാൻ തല വെട്ടിക്കളയുന്നതു പോലെയുള്ള ഒരു ചികിത്സയാണ്,ആത്മഹത്യ.പക്ഷെ,ആത്മഹത്യാശ്രമം കുറ്റകരമാക്കിയിരിക്കുന്നത്,സന്മാർഗ്ഗപരമായ കാരണങ്ങൾ ഒന്നും കൊണ്ടല്ല.സമുദായത്തിന് അങ്ങനെയൊരു ബോധ്യമുണ്ടായിരുന്നെങ്കിൽ,ക്ലിയോപാട്രയുടെയും വേലുത്തമ്പിയുടെയും ആത്മഹത്യയെ വാനോളം വാഴ്ത്തുകയില്ലായിരുന്നു.ഈ നിയമം മറികടക്കാൻ പോകുന്നവരെ പറ്റിയുമല്ല ഉണ്ടാക്കിയിരിക്കുന്നത്.ജീവിതത്തെ ധൈര്യമായി നേരിടാൻ നിയമം യാതൊരു സഹകരണവും കൊടുക്കുന്നില്ല.എന്നാൽ,ജീവിതായോധനത്തിൽ നിന്ന് ഒളിച്ചോടുന്നതിനെ തടയാൻ നിയമമുണ്ട്.ഇതാണ് നിയമാവലിയിലെ ഏറ്റവും മൂർത്തിമത്തായ സ്വാർത്ഥത.മരിക്കാൻ പുറപ്പെടുന്നവൻറെ താൽപര്യത്തെ ആരും ഗണിക്കുന്നില്ല."

വധശിക്ഷയെ ശീര്ഷാസനത്തിൽ നിർത്തുന്ന ഈ നാടകത്തിൽ മരണത്തെ മറ്റൊരു മരണം കൊണ്ട് ഒളിപ്പിക്കാമോ എന്ന ചോദ്യം സി ജെ ഉയർത്തുന്നു.
കൊലയ്ക്ക് മറുപടി,വധശിക്ഷ എന്ന മറുകൊല ആണോ ?

കർമ്മ പാശത്തിന്റെ കഥയാണ്,പറഞ്ഞു വന്നത്.

ഭൂമിയുടെ രണ്ടു വ്യത്യസ്ത കോണുകളിൽ ജീവിച്ചിരുന്നവരാണ്,സി ജെ യും കാമുവും.അവരുടെ ജീവിതങ്ങൾ തെളിയിക്കുന്നത്.പ്രതിഭ കൊണ്ട് അമ്മാനമാടുന്നവരുടെ ആകുലതകൾ ഒന്നായിരിക്കുന്നു എന്നാണ്.പ്രതിഭകൾക്ക് മുന്നിൽ പൂർവ മാതൃകകൾ വിളിച്ചു പറയേണ്ടതില്ല.
മരണത്തിൽ കിട്ടാത്ത ആനന്ദം ഒരാൾക്ക് ആത്മഹത്യയിൽ കിട്ടുമോ എന്ന ആലോചന മോശമല്ല.മരണം അറിയാതെ നടക്കുന്നു.എന്നാൽ,ഓരോ ചുവടും വച്ചാണ്,ആത്മഹത്യ.അതുകൊണ്ടാകാം,ആത്മഹത്യയാണ് ഇന്നത്തെ ഏറ്റവും വലിയ ദാർശനിക പ്രശ്‍നം എന്ന് കാമു കണ്ടത്.
കാമു മരിച്ച അപകടം ആത്മഹത്യ ആകാം -ട്രെയിൻ യാത്ര വേണ്ടെന്നു വച്ച് സുഹൃത്തിൻറെ കാറിൽ കയറുകയായിരുന്നു,അദ്ദേഹം.അമിതമായി കുടിച്ച് സുഹൃത്തും പ്രസാധകനുമായ മൈക്കിൾ ഗല്ലിമർദ് അമിത വേഗത്തിലാണ് ഫേസൽ വേഗ കാറോടിച്ചത് എന്ന് പറയപ്പെടുന്നു.

പണ്ട് ജ്ഞാനേശ്വർ,'ജ്ഞാനേശ്വരി'യിൽ എഴുതിയ പോലെ,വേഷ പ്രച്ഛന്നമായി എത്തിയ മരണമാണ്,ജീവിതം.

അതിനാൽ ജീവിതമാകുന്ന മലയിൽ ഭ്രാന്തൻ കല്ലുകൾ ഉരുണ്ടു കൊണ്ടിരിക്കും.


See https://hamletram.blogspot.com/2019/07/blog-post_4.html






FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...