Tuesday 22 October 2019

പണിക്കരും പാതിരാ സ്വാതന്ത്യവും

സർദാർ പണിക്കരും ജാലിയൻ കണാരനും

ജീവിതം നാട്ടുരാജ്യങ്ങൾക്കായി ഉഴിഞ്ഞു വച്ച് സുഖ ജീവിതം നയിച്ച സർദാർ കെ എം പണിക്കർ, സ്വാതന്ത്ര്യ സമര സേനാനിയെന്നു ഭാവിക്കുന്ന ഒന്നാണ്, അദ്ദേഹത്തിന്റെ ആത്മകഥ. 20 കൊല്ലം നാട്ടുരാജ്യങ്ങളിൽ മന്ത്രിയായും ഒടുവിൽ നാലു കൊല്ലം ബിക്കാനീറിൽ ദിവാനായും പ്രവർത്തിച്ച പണിക്കർ അതിൽ അവകാശപ്പെടുന്നത്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന ചടങ്ങ് 1947 ഓഗസ്റ്റ് 14 പാതിരയ്ക്ക് നടത്തിയത്, താൻ നെഹ്രുവിനോട് അങ്ങനെ പറഞ്ഞത് കൊണ്ടാണ് എന്നാണ്.

ഓക്സ്ഫഡിൽ പഠിച്ച പണിക്കരുടേത് ഒരു പ്രത്യേക തരം പ്രാചീന മലയാളമാണ്. പണിക്കർ അതിൽ എഴുതുന്നു ( പേജ് 198 ):

"ആഗസ്റ്റ് പതിനഞ്ചാം തീയതിയാണ് ഭാരത ഭൂമി പരാധീനത വിട്ട് സ്വാതന്ത്ര്യം കയ്യേൽക്കുവാനായി തീർച്ചയാക്കിയിരുന്ന പുണ്യ ദിനം. അതിൻറെ ചടങ്ങുകൾ ഏതാണ്ട് തീർച്ചപ്പെടുത്തിക്കഴിഞ്ഞ ശേഷമാണ് ഞാൻ അറിയാൻ ഇടയായത്. ആദ്യത്തെ നിശ്ചയ പ്രകാരം 15 ന് രാവിലെ 10 മണിക്ക് മൗണ്ട് ബാറ്റൻ രാജോചിതാഡാരംബരങ്ങളോട് കൂടി കാണസംബ്ലി ഹാളിൽ വരികയും അവിടെ വച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കയും ചെയ്യുമെന്നായിരുന്നു. അങ്ങനെ ചെയ്‌തു കഴിഞ്ഞ ഉടൻ തന്നെ ത്രിവർണ പതാക കാണസംബ്ലി ഹാളിൽ പാറക്കണമെന്നുമായിരുന്നു, നേതാക്കൾ ഉറച്ചിരുന്നത്. ഇത് അത്ര ശരിയല്ലെന്ന് എനിക്ക് തോന്നി. ബ്രിട്ടീഷ് പാർലമെന്റിന്റെ നിശ്ചയമാനുസരിച്ച് 14 അർധരാത്രിക്ക് ബ്രിട്ടീഷധികാരം ഇന്ദ്യയിൽ അവസാനിക്കും. അപ്പോൾ തന്നെ നാം അത് ഏറ്റെടുക്കേണ്ടതാണെന്നായിരുന്നു എൻറെ അഭിപ്രായം. അതേപ്പറ്റി ഞാൻ സരോജിനീ ദേവിയുമായി ആലോചിച്ചപ്പോൾ, അങ്ങനെ ഒരർധരാത്രി സമ്മേളനത്തിലാണ് നമ്മുടെ സ്വാതന്ത്ര്യം പ്രഖ്യാപനം ചെയ്യേണ്ടതെന്ന് അവരും സമ്മതിച്ചു. പക്ഷെ അത് നെഹ്രുവിനോട് പറഞ്ഞെങ്കിലേ സാധിക്കുകയുള്ളു എന്നായിരുന്നു അവരുടെ ഉപദേശം. ഞാൻ ഇതേപ്പറ്റി വേറെയും ചിലരോട് സംസാരിച്ചു നോക്കിയെങ്കിലും അവരെല്ലാം അത് ഒരു നേരമ്പോക്കായി മാത്രമേ ഗണിച്ചുള്ളൂ.

ഒടുവിൽ നെഹ്‌റുവിനെ തന്നെ സമീപിക്കുവാൻ ഞാൻ തീർച്ചയാക്കി.എൻറെ ആശയം വിശദമാക്കി ഒരു ചെറിയ നോട്ടെഴുതി കൊടുക്കുന്നതായിരിക്കും ഉത്തമം എന്ന് വിചാരിച്ചു. അങ്ങനെ ഒന്ന് അസംബ്ലിയിൽ വച്ച് തന്നെ തയ്യാറാക്കി അദ്ദേഹത്തെ ഏൽപിച്ചു. അത് വായിച്ചു നോക്കി നെഹ്‌റു പറഞ്ഞു:

"എനിക്കീ അഭിപ്രായം വളരെ രുചിച്ചു. പക്ഷെ എൻറെ സ്നേഹിതന്മാരിൽ രണ്ടു പേർ (പട്ടേലും ആസാദും) ഒൻപതു മണിക്ക് നിദ്രയെ പ്രാപിക്കുന്നവരാണ്."'

"അതിന് നിവൃത്തിയുണ്ടാക്കാം.അവർക്ക് രണ്ടു പേർക്കും ഓരോ കട്ടിൽ ഞാൻ എൻറെ ചെലവിൽ ഏർപ്പാട് ചെയ്യാം" എന്ന് ഞാനും നേരമ്പോക്കായി പറഞ്ഞു.

പിറ്റേ ദിവസം അസംബ്ലി സമയത്ത് നെഹ്‌റു എന്നെ വിളിച്ച് എൻറെ അഭിപ്രായം കാബിനറ്റ് സമ്മതിച്ചിരിക്കുന്നുവെന്നും അതിൻറെ ചടങ്ങുകൾ തീർച്ചയാക്കുവാനുള്ള കമ്മിറ്റിയിൽ എന്നെയും നിയമിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇങ്ങനെയാണ് ചരിത്ര പ്രസിദ്ധമായ അർധരാത്രി സമ്മേളനമുണ്ടായത്. ആ സമ്മേളനം നടന്നു കൊണ്ടിരിക്കുമ്പോൾ അവിടെ നിന്ന് ലോകമെല്ലായിടത്തും കേൾക്കത്തക്കവണ്ണം ദിവാൻ ചമൻ ലാൽ ചെയ്ത പ്രക്ഷേപിണി പ്രസംഗത്തിൽ, "ഇതാ വരുന്നു ഈ അർധരാത്രി  സമ്മേളനത്തിൻറെ ജനയിതാവ്" എന്ന് എൻറെ പേരോട് ചേർത്തു പറഞ്ഞിരുന്നത് വഴിയാണ് ആ പ്രമേയം എന്നിൽ നിന്ന് ആവിർഭവിച്ചതാണെന്ന് ലോകമറിഞ്ഞത്".

ഇതാണ് പണിക്കർ പറയുന്ന പാതിരാക്കഥ.

ഈ കഥയിലെ സരോജിനീ ദേവി, സരോജിനി നായിഡുവാണ്. അവരോട് പണിക്കർ ഈ ആശയം പറഞ്ഞെങ്കിൽ അത് നിമിഷം കൊണ്ട് നടക്കുമായിരുന്നു; സരോജിനിയുടെ മകൾ പത്മജ നായിഡു നെഹ്രുവിന്റെ വെപ്പാട്ടി ആയിരുന്നു. നെഹ്രുവിന്റെ വീട് ഭരിച്ചിരുന്ന അവരെ നെഹ്‌റു പശ്ചിമ ബംഗാളിലും സരോജിനിയെ ഉത്തർ പ്രദേശിലും ഗവർണർ ആക്കുകയുണ്ടായി. ഉപകാര സ്മരണ.

ഈ കഥ അനുസരിച്ചു തന്നെ, പണിക്കർക്ക് നെഹ്രുവുമായി അടുപ്പമില്ല. അത് കൊണ്ടാണ് കുറിപ്പ് കൊടുത്തതായും മറ്റുള്ളവരോട് പറഞ്ഞതായും പറയുന്നത്. എന്നാൽ ആത്മകഥയുടെ ചില ഭാഗങ്ങളിൽ ഗാന്ധിയുമായും മോത്തിലാലുമായും നെഹ്രുവുമായും അടുപ്പമുള്ളതായി പണിക്കർ ഭാവിക്കുന്നു. ബിക്കാനീറിലെ രാജാവിൻറെ ഉദ്യോഗസ്ഥൻ മാത്രമായ ഒരാളോട് അടുപ്പം ഉണ്ടാകേണ്ട കാര്യം നെഹ്രുവിനില്ല. കാണസംബ്ലി (Constituent Assembly) യിൽ ബിക്കാനീർ പ്രതിനിധിയായിരുന്നു, പണിക്കർ. കോൺഗ്രസുകാരനല്ല.

പണിക്കർ പറയുന്ന ദിവാൻ ചമൻ ലാൽ ഒരിടത്തും ദിവാൻ ആയിരുന്നില്ല. ചമൻ ലാൽ (1892 -1973) ഓക്സ്ഫഡിൽ പഠിച്ച രാഷ്ട്രീയ പ്രവർത്തകനും നയതന്ത്രജ്ഞനും പത്ര പ്രവർത്തകനും ആയിരുന്നു. 'ബോംബെ ക്രോണിക്കിൾ' പത്രാധിപർ ആയിരുന്ന അദ്ദേഹം, 1920 ൽ എ ഐ ടി യു സി സ്ഥാപക ജനറൽ സെക്രട്ടറിയും 1924 -31, 1944 -46 കാലങ്ങളിൽ കേന്ദ്ര നിയമസഭാഅംഗവും ആയിരുന്നു. 1946 -48 ൽ കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലി അംഗം. അദ്ദേഹത്തിൻറെ പ്രക്ഷേപിണി പ്രസംഗം ചരിത്രത്തിൽ ഇല്ല. അങ്ങനെ ചമൻ ലാൽ പറഞ്ഞെങ്കിൽ തന്നെ, അത് സത്യമാകണം എന്നില്ല.

ഒന്നാന്തരം രണ്ടു ചരിത്രങ്ങൾ നമുക്ക് ആ ദിവസങ്ങളെപ്പറ്റിയുണ്ട് -ലാരി കോളിൻസും ഡൊമിനിക് ലാപ്പിയറും ചേർന്നെഴുതിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ', വി പി മേനോൻ എഴുതിയ 'അധികാര കൈമാറ്റം' (Transfer of Power ). രണ്ടിലും പണിക്കരുടെ പേരില്ല. പണിക്കരുടെ ആത്മകഥ 1953 ലും മേനോൻറെ പുസ്തകം 1957 ലുമാണ് വന്നത്. പണിക്കരുടെ പാതിരാക്കഥ ശരിയെങ്കിൽ, സമുദായ സ്നേഹം മുൻനിർത്തി എങ്കിലും മേനോൻ ആവർത്തിക്കേണ്ടതായിരുന്നു.

പണിക്കരുടെ വാദം, ബ്രിട്ടൻ ഒഴിയുമ്പോൾ തന്നെ ഇന്ത്യ അധികാരം ഏൽക്കണം എന്നായിരുന്നു; വേറെ കാരണമൊന്നും പറയുന്നില്ല. എന്നാൽ, നെഹ്‌റു പാതിര തിരഞ്ഞെടുത്തതിന് കാരണം ജ്യോൽസ്യൻമാരുടെ ഉപദേശമായിരുന്നു. 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ', രാമചന്ദ്ര ഗുഹയുടെ India After Gandhi എന്നീ പുസ്തകങ്ങളിൽ ഓഗസ്റ്റ് 14  സന്ധ്യയ്ക്ക്, നെഹ്രുവിന്റെ 17 യോർക്ക് റോഡ് ബംഗ്ലാവിൽ നടന്ന കിരീടധാരണ ചടങ്ങ് വിവരിക്കുന്നുണ്ട്. 1937 ഫോർഡ് ടാക്സിയിൽ രണ്ടു സന്യാസിമാർ ഡൽഹി തെരുവീഥികളിൽ നാദസ്വര അകമ്പടിയോടെ സഞ്ചരിച്ച് നെഹ്രുവിന്റെ വസതിയിൽ എത്തി.

ത്രിസന്ധ്യയ്ക്ക് നെഹ്രുവിന്റെ അറിവും സമ്മതവും അനുസരിച്ച്, അദ്ദേഹത്തിൻറെ സാന്നിധ്യത്തിൽ, അദ്ദേഹത്തിനായി മതാനുഷ്ഠാനങ്ങൾ തുടങ്ങി. വെള്ളപ്പട്ടിൽ സ്വർണം തുന്നിയ തിരു വസ്ത്രം. അഞ്ചടി നീളമുള്ള ചെങ്കോൽ, തഞ്ചാവൂരിലെ കാവേരി നദിയിൽ നിന്ന് അനുഷ്ഠാന പൂർവം വേദമന്ത്രങ്ങൾ ഉച്ചരിച്ചു ശേഖരിച്ച പുണ്യ ജലം, ബ്രിഹദീശ്വര ക്ഷേത്രത്തിൽ നടരാജന് അർപ്പിച്ച നിവേദ്യ ചോറ്, ഒരു മാൻ തോൽ എന്നിവയുമായി കശ്മീരി ശൈവ രാജാക്കന്മാരെ അരിയിട്ടു വാഴിക്കുന്ന പൂജാരികളും പുരോഹിതരും അടങ്ങുന്ന സംഘം വീട്ടിൽ എത്തി. പൂണൂൽ ധാരിയായ നെഹ്‌റു ധ്യാന നിരതനായി തൊഴുകൈയോടെ മാൻ തോലിൽ അവർക്ക് മുന്നിൽ ഇരുന്നു. അവർ പുണ്യജലം ശിരസ്സിൽ ഒഴിച്ച്, നിയുക്ത ചക്രവർത്തിയെ ശുദ്ധീകരിക്കും പോലെ നെഹ്‌റുവിനെ വിശുദ്ധനാക്കി. നെഹ്‌റു നെറ്റിയിലും നെഞ്ചിലും ഭസ്മം പൂശി. നെറ്റിയിൽ കുങ്കുമം ചാർത്തി. നിവേദ്യ ചോറ് വേദ മന്ത്രങ്ങൾ ഉരുവിട്ട് പുരോഹിതർ നെഹ്‌റുവിന് നൽകി. നെഹ്‌റു ഭക്തി പൂർവം സ്വീകരിച്ചു. തിരു വസ്ത്രം അണിയിച്ച് ചെങ്കോൽ കൈയിൽ കൊടുത്തു. അങ്ങനെ ചക്രവർത്തിയെ വാഴിക്കും പോലെ നിയുക്ത പ്രധാന മന്ത്രിയെ മതാചാര പ്രകാരം അണിയിച്ചൊരുക്കി. ശൈവ വിശ്വാസിയായ ചക്രവർത്തിയെ ദീർഘകാലം ഭരിക്കാൻ വാഴിച്ചു -17 കൊല്ലം ഭരിച്ചു.

ഓഗസ്റ്റ് 15 ഗ്രഹനില 

'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' പുസ്തകത്തിൽ, 'നക്ഷത്രങ്ങൾ ശപിച്ച ദിനം' എന്നൊരു അധ്യായം തന്നെ ഓഗസ്റ്റ് 15 നെപ്പറ്റിയുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ ബർമയിൽ കമാൻഡർ ആയിരുന്ന മൗണ്ട് ബാറ്റൻ ഓഗസ്റ്റ് 15 തിരഞ്ഞെടുത്തത്, അത് ജപ്പാൻ കീഴടങ്ങിയ വാർഷിക ദിനം ആയതു കൊണ്ടായിരുന്നു. നിയമ നിർമാണ സഭയിൽ ആ തീയതി മൗണ്ട് ബാറ്റൻ പ്രഖ്യാപിച്ചപ്പോൾ, രാജ്യം ഒട്ടാകെ ജ്യോത്സ്യന്മാർ ഖിന്നരായി എന്ന് പുസ്തകത്തിലുണ്ട്. അത് ഒരു ബോംബ് വർഷം പോലെ ആയിരുന്നു. മൗണ്ട് ബാറ്റൻ ഏറ്റവും അടുത്ത സഹപ്രവർത്തകർക്കോ ഇന്ത്യൻ നേതാക്കൾക്കോ ഈ തീയതിയെപ്പറ്റി ഒരു സൂചന പോലും നൽകിയില്ല. ജപ്പാൻറെ നിരുപാധിക കീഴടങ്ങൽ വ്യക്തിപരമായ വിജയം കൂടി ആയിരുന്നു. ജ്യോൽസ്യന്മാരോട് ആലോചിക്കാതിരുന്നത്, വലിയ പാതകം ആയിരുന്നു. ആ ദിവസം വെള്ളിയാണെന്ന് ഏതു പഞ്ചാംഗം നോക്കിയാലും അറിയാമായിരുന്നു. റേഡിയോയിൽ തീയതി കേട്ട പാടെ, കാശിയിലും തെക്കേ ഇന്ത്യയിലെ പല കേന്ദ്രങ്ങളിലും അത് അശുഭ ദിനമാണെന്ന ജ്യോൽസ്യ വിധി പരന്നു. ഒരു ദിവസം കൂടി ബ്രിട്ടീഷുകാരെ സഹിച്ച് 16 ന് സ്വാതന്ത്ര്യം മതിയെന്ന് പലരും അഭിപ്രായപ്പെട്ടു.

കൊൽക്കത്തയിൽ സ്വാമി മാധവാനന്ദ പഞ്ചാംഗം ഉടൻ നോക്കി. 15 ൻറെ ഗ്രഹപ്പിഴ കണ്ടു ഞെട്ടി. അന്ന് മകര രാശി.പ്രതിലോമകരമായ നില. വിഭജനം അല്ലാതെ വഴിയില്ല. അന്ന് ശനിയുടെ ബാധയുമുണ്ട്. രാഹുവിൻറെ അപഹാരമുണ്ട്. 14 പാതിരാ മുതൽ 15 മുഴുവൻ ശനിയും വ്യാഴവും ശുക്രനും ശപിക്കപ്പെട്ട ഒൻപതാം കർമ്മ സ്ഥാനത്താണ്. അസമിലെ മലനിരയിലെ ഒരു ക്ഷേത്രത്തിൽ ധ്യാനത്തിലും താന്ത്രിക വിദ്യയിലും മുഴുകിയ ആൾ ആയിരുന്നിട്ടും സ്വാമിക്ക് സംയമനം നഷ്ടപ്പെട്ടു. ഒരു കടലാസ് എടുത്ത് അദ്ദേഹം നാശത്തിന് ഉത്തരവാദി ആയ മൗണ്ട് ബാറ്റന് കത്തെഴുതി; "ഒരു കാരണവശാലും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നൽകരുത്. വെള്ളപ്പൊക്കം, വരൾച്ച, ക്ഷാമം, കൂട്ടക്കൊല എന്നിവ ഉണ്ടാകും. അത് നക്ഷത്രങ്ങൾ ശപിച്ച ദിവസമാണ്."

വേറെ തീയതികൾ നിർദേശിച്ചെങ്കിലും മൗണ്ട് ബാറ്റൻ പ്രഖ്യാപിച്ച തീയതിയിൽ ഉറച്ചു നിന്നു. അങ്ങനെ ജ്യോൽസ്യർ കണ്ടെത്തിയ അഭിജിത് മുഹൂർത്തം ആയിരുന്നു, ഓഗസ്റ്റ് 14 പാതിരയ്ക്ക് അടുത്ത് വരുന്നത്. ബ്രിട്ടീഷുകാർക്ക് ദിവസം തുടങ്ങുന്നത് പാതിരയ്ക്കും ഹിന്ദുക്കൾക്ക് സൂര്യോദയത്തിലുമാണ് എന്ന ന്യായവും കിട്ടി. 12 .15 ന് 24 മിനുട്ട് മുൻപും പിൻപും വരെ ആയിരുന്നു അഭിജിത് മുഹൂർത്തം. 11 .51 മുതൽ 12 .39 വരെ. 12 മണിക്ക് നെഹ്‌റു പ്രസംഗം അവസാനിപ്പിക്കാൻ നിർദേശിച്ചു. രാഷ്ട്ര പിറവി അറിയിച്ചു ശംഖ് ഊതുന്നതിന് വേണ്ടി ആയിരുന്നു, ഇത്.

ചടങ്ങിൽ നെഹ്‌റുവിന് പുറമെ, ചൗധരി ഖാലിക് ഉസ്സമാനും ഡോ എസ് രാധാകൃഷ്ണനും പ്രസംഗിച്ചു. ഉസ്താദ് ബിസ്മില്ലാ ഖാൻ ഷെഹനായ് വായിച്ചു. സുചേതാ കൃപലാനി വന്ദേമാതരം, സാരെ ജഹാം സെ അച്ഛാ, ദേശീയ ഗാനം എന്നിവ പാടി.

ഓഗസ്റ്റ് 15 അശുഭ ദിനമാണെന്ന് ഉജ്ജയിനിയിലെ ജ്യോതിഷികളായ ഹർദേവ് ശർമ ത്രിവേദിയും സൂര്യ നാരായൺ വ്യാസും രാജേന്ദ്ര പ്രസാദിനെ അറിയിക്കുകയായിരുന്നു എന്ന് കെ എൻ റാവു Journal of Astrology യിൽ എഴുതിയിട്ടുണ്ട്. Nehru Dynasty എന്ന പുസ്തകത്തിൽ, ജ്യോതിഷികളുടെ
ഇടപെടൽ നെഹ്‌റു മറച്ചു വച്ചെങ്കിലും, സ്വകാര്യമായി പോംവഴി തേടിയതായി റാവു എഴുതുന്നു. മൂന്ന് കാരണങ്ങളാൽ ഹർദേവ് ശർമ പാതിര നിർദേശിച്ചു.

ഒന്ന്: ആ നേരമാകുമ്പോൾ ചന്ദ്രൻ പൂയം നക്ഷത്രത്തിൽ എത്തും. ബംഗാളിൽ മഹാ നക്ഷത്രം എന്ന് പുഷ്യ നക്ഷത്രം അറിയപ്പെടുന്നു. ഒരു മുഹൂർത്തത്തിന് നല്ല നക്ഷത്രം.

രണ്ട്: അഭിജിത് മുഹൂർത്തം പാതിരയ്ക്കടുത്താണ്. അത് കണക്കാക്കിയത് ഇങ്ങനെ: 15 ന് സൂര്യോദയം രാവിലെ 5 :33 -31. അസ്തമയം 6 :57 -31. അസ്തമയം തൊട്ട് അടുത്ത സൂര്യോദയത്തിന് പത്തു മണിക്കൂർ 36 മിനിറ്റ്. ഇതിൻറെ പകുതി അഞ്ചു മണിക്കൂർ 18 മിനിറ്റ്. ഇത് അസ്തമയ നേരത്തോട് ചേർത്താൽ പാതിര 12:15. ഇതിന് 24 മിനിറ്റ് മുൻപും പിൻപും അഭിജിത് മുഹൂർത്തം.

മൂന്ന്: ആ സമയത്തുണ്ടാകുന്നത് വൃഷഭ ലഗ്നം. അടിത്തറയ്ക്ക് പറ്റിയ സമയം.
പാതിര തിരഞ്ഞെടുത്തത് ജ്യോതിഷ കാരണങ്ങളാൽ എന്ന് സർ വുഡ്രോ വ്യാറ്റ് 1988 മേയിൽ ലണ്ടൻ ടൈംസിൽ എഴുതി. ഓഗസ്റ്റ് 14 സ്വാതന്ത്ര്യ ദിനമാക്കിയ പാകിസ്ഥാൻ കുഴപ്പത്തിലായി -മേട ലഗ്നം. ചന്ദ്രൻ മിഥുനത്തിൽ.അത് ബുധനുമായി ഇടർച്ചയിൽ. ഖല യോഗം. കന്യാ ലഗ്നത്തിൽ പ്രതിജ്ഞ ചെയ്ത ജിന്ന താമസിയാതെ മരിച്ചു.

മൗണ്ട് ബാറ്റൻ,നെഹ്‌റു,ജിന്ന -അവസാന ചർച്ച 

ഉജ്ജയിനിയിൽ സഹപാഠികൾ ആയിരുന്ന ശർമയും വ്യാസും വരാഹ മിഹിര സമ്പ്രദായത്തിൽ പെട്ടവരായിരുന്നു. ജ്യോൽസ്യരുടെ പോംവഴി സ്വീകരിച്ച മൗണ്ട് ബാറ്റൻ 14 രാവിലെ കറാച്ചിയിൽ പോയി വൈകിട്ട് ഡൽഹിയിൽ എത്തി. സ്വാതന്ത്ര്യ പ്രഖ്യാപന ശേഷം ഉദ്യോഗസ്ഥരുടെ യോഗത്തിൽ സ്റ്റാഫിൽ ജ്യോത്സ്യന്മാർ ഇല്ലാതിരുന്നതിൽ അദ്ദേഹം ഖേദിച്ചു. തുടർന്നുള്ള കാര്യങ്ങളിൽ ജ്യോൽസ്യരെ കാണുന്നതിന് പ്രസ് അറ്റാഷെ അലൻ കാംപ്ബെൽ ജോൺസണെ ശട്ടം കെട്ടി.

ഇതാണ് പാതിരാ സ്വാതന്ത്ര്യത്തിൻറെ കഥ. പുരോഹിതരെ വരുത്തി സ്വയം അഭിഷേകം ചെയ്ത നെഹ്‌റുവിന് ജ്യോൽസ്യൻമാർക്ക് പഞ്ഞം ഉണ്ടായിരുന്നില്ല. അത് കൊണ്ട് കെ എം പണിക്കരുടെ അവകാശ വാദം കേട്ടാൽ ആരും ജാലിയൻ കണാരനെ ഓർത്തു പോകും. നൈസാമിൽ നിന്ന് സർദാർ പട്ടേൽ ഹൈദരാബാദ് പിടിച്ചത് തൻറെ ഉപദേശം കേട്ടായിരുന്നു എന്നും പണിക്കർ തട്ടി വിടുന്നുണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല. ബിക്കാനീർ എന്ന ചെറുകിട നാട്ടു രാജ്യവും അവിടത്തെ ദിവാനായ പണിക്കരും ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിൽ ചെറിയ അടിക്കുറിപ്പ് പോലും അല്ല. "അത് ഞമ്മളാണ് " എന്ന് പറഞ്ഞ എട്ടുകാലി മമ്മൂഞ്ഞിനെയും പണിക്കരിൽ കാണാം.
---------------------------------------------------
See https://hamletram.blogspot.com/2019/10/blog-post_67.html



Friday 18 October 2019

നമുക്കില്ലാത്ത പ്രേതങ്ങൾ

പ്രളയകാലത്തെ മൺവണ്ടി 16

What is straight? A line can be straight, or a street, but the human heart, oh, no, it's curved like a road through mountains.
-Tennessee Williams/ A Streetcar Named Desire 

1128 ൽ ക്രൈം 27 ( 1954 ) നാടകത്തിൻറെ പ്രവേശികയിൽ ഗുരു,ശിഷ്യനോട് പറയുന്നു:
"എടോ,മരണം ഒരു ഫലിതമാണ്;പ്രത്യേകിച്ചും അവനവൻറെ മരണം."
അപ്പോൾ,ശിഷ്യൻ ചോദിക്കുന്നു:"എന്റേതാണെങ്കിലും?"
ഗുരു പറയുന്നു:"മേൽപ്പടി.നീ മരിച്ചാൽ എനിക്ക് ചില വികാരങ്ങൾ ഉണ്ടായി എന്ന് വരാം.നീ കൊള്ളരുതാത്തവൻ ആണെങ്കിലും.പക്ഷെ,നിന്നെ സംബന്ധിച്ചിടത്തോളം അതൊരു നിസ്സാര സംഭവമാണ്.ഒരു വെറും ഫലിതം."

മരണത്തെപ്പറ്റി സമാനമായ നിരീക്ഷണങ്ങൾ ആൽബേർ കാമുവിൻറെ The Misunderstanding എന്ന നാടകത്തിലുമുണ്ട്.അതിൽ,മാർത്ത അമ്മയോട്‌ പറയുന്നു:"ജീവിച്ച ഒരു മനുഷ്യന് മരണം അർത്ഥ രഹിതമാണ്".
രണ്ടിലും ഒരു കൊലപാതകമുണ്ട്.കുമ്മായ ചൂളയിൽ തൊഴിലാളികളായ മാർക്കോസും വർക്കിയും തമ്മിൽ സംഘട്ടനമുണ്ടാവുകയും മാർക്കോസിനെ തള്ളിയിടുമ്പോൾ അയാൾ ദഹിക്കുകയും ചെയ്യുന്നതാണ്,ക്രൈം നാടകത്തിൽ കേന്ദ്ര പ്രമേയം.ഇത് വച്ച് മാധ്യമം,ജുഡീഷ്യറി,കുടുംബം,സമൂഹം എന്നിവയെ സി ജെ തോമസ് വിചാരണ ചെയ്യുന്നു.മരണവും ആത്മഹത്യയും The Myth of Sisiphyus ( 1942 ) എന്ന പുസ്തകത്തിൽ ദാർശനിക പ്രശ്നങ്ങളായി അവതരിപ്പിച്ച ശേഷമാണ്,കാമു ഗൗരവമായി നാടകത്തെ സമീപിച്ചത്.അദ്ദേഹത്തെ സംബന്ധിച്ച്,ദൈവവും മൂല്യങ്ങളും സനാതന സത്യങ്ങളും ഇല്ലാത്ത അർത്ഥ രഹിതമായ ലോകത്ത്,അർത്ഥത്തിനും ഐക്യത്തിനും വ്യക്തതയ്ക്കും വേണ്ടി മനുഷ്യൻ നടത്തുന്ന വിഫല അന്വേഷണമാണ്,ജീവിതം.
ഈ അസംബന്ധത്തെ തിരിച്ചറിയാൻ ആത്മഹത്യയാണോ ആവശ്യം?

അല്ല.കലാപമാണ്.സ്വയം കലാപം.നാറാണത്ത് ഭ്രാന്തനെപ്പോലെ,പാറമുകളിലേക്ക് കല്ല് ഉരുട്ടിക്കയറ്റി അത് താഴേക്കിട്ട് പൊട്ടിച്ചിരിക്കുന്ന ഗ്രീക്ക് കഥാപാത്രം സിസിഫസ് ആഹ്ളാദവാൻ ആയിരുന്നു.അർത്ഥരഹിതമായ ജീവിത വ്യവഹാരം ആഹ്‌ളാദത്തോടെ ചെയ്യുക.
രണ്ടാം ഭാര്യയെ അൾജിയേഴ്സിൽ വിട്ട് ഒന്നാം ഭാര്യയുമായി കാമു ഹിറ്റ്‌ലർ പിടിച്ച ഫ്രാൻസിൽ എത്തി.അവിടെയാണ് നാടകങ്ങൾ എഴുതിയത്.The State of Siege ( അധിനിവേശം ) നാടകത്തിൽ പ്ളേഗ് ആണ് പശ്ചാത്തലം.സ്പെയിനിലെ കാഡിസിൽ അവസരവാദിയായ ഏകാധിപതി ഭരണം പിടിക്കുന്നു.സ്പെയിനിലെ ഫ്രാങ്കോയുടെ ഏകാധിപത്യത്തിന് ഫ്രാൻസിന്റെ പിന്തുണ കിട്ടി.കത്തോലിക്കാ സഭ സ്പെയിനിലെ ക്രിസ്ത്യാനികളെ ഉപേക്ഷിച്ചു.ഹിറ്റ്ലറും ഫ്രാങ്കോയും ചേർന്നതാണ്,നാടകത്തിലെ ഏകാധിപതി.

കാമുവിൻറെ The Just Asassins നാടകത്തിലെ ജസ്റ്റ് ഒരു റഷ്യൻ കമ്മ്യൂണിസ്റ്റ് ഭീകര പ്രസ്ഥാനമാണ്.അവർ ഏകാധിപതി സെർജി അലക്‌സാണ്ടറോവിച്ചിനെ കൊന്നു.ഇത് ആധാരമാക്കി ബോറിസ് സാവിങ്കോവ് എഴുതിയ Memories of a Terrorist വച്ചാണ്,നാടകം എഴുതിയത്.അതിലെ സ്റ്റെപ്പാൻ എന്ന കഥാപാത്രത്തെ നാടകത്തിൽ എടുത്തു.

'കലിഗുല'യും അധികാരം,മരണം,ആത്‍മഹത്യ എന്നിവ വിഷയമാകുന്ന നാടകം തന്നെ.കാമു ജീവിതത്തെ നിരസിച്ചു,ആത്മഹത്യയെ മഹത്വവൽക്കരിച്ചു എന്നൊക്ക കമ്മ്യൂണിസ്റ്റ് വ്യാഖ്യാതാക്കൾ വായനക്കാരെ പറഞ്ഞു പറ്റിച്ചതാണ്.യുദ്ധത്തിലും ഏകാധിപത്യത്തിലും ജീവിതം അസംബന്ധമാണ് എന്ന് കരുതിയാൽ മതി -ഒരസംബന്ധത്തിൽ മറ്റൊന്ന്.
അതുകൊണ്ടാണ്,ക്രൈം നാടകത്തിൽ നാം രണ്ടു കർട്ടനുകൾ കാണുന്നത്.ആദ്യ കർട്ടൻ ഉയരുമ്പോൾ,ഗുരുവും ശിഷ്യനും തമ്മിലുള്ള ദാർശനിക ചർച്ചകളാണ്;അവർക്ക് പിന്നിൽ മറ്റൊരു കർട്ടൻ ഉയരുമ്പോഴാണ്,പത്രം,ജുഡീഷ്യറി,കുടുംബം എന്നിവയിലെ അസംബന്ധ നാടകം.'ക്രൈം',നാടകത്തിനുള്ളിലെ നാടകമാണ്.അസംബന്ധത്തിനുള്ളിലെ അസംബന്ധം.

പ്രവേശികയിൽ ഗുരുവും സ്റ്റേജ് മാനേജരും തമ്മിലുള്ള സംഭാഷണത്തിൽ തന്നെ നാടകം,നാടകത്തിനുള്ളിലെ നാടകമാണെന്ന് ധ്വനിപ്പിക്കുന്നുണ്ട്.ജീവിത നാടകത്തിൽ വേറെയും നാടകങ്ങളുണ്ട്.

വേറൊരു സന്ദർഭം:
ശിഷ്യൻ:സാറു പേടിക്കേണ്ട.ഈ നാടകത്തിൽ ഒരു പ്രേതമില്ല.അതൊരു കുറവാണ്.ഹാംലെറ്റിൽ പ്രേതമുണ്ട്.ഇബ്‌സന് ഡസൻ കണക്കിൽ പ്രേതങ്ങളുണ്ട്.അങ്ങനെ എല്ലായിടത്തും.നമുക്ക് മാത്രം ഒരു പ്രേതമില്ല.ഇവിടെയാണെങ്കിൽ മാർക്കോസിൻറെ പ്രേതം അങ്ങനെ ഉടമസ്ഥനില്ലാതെ ഉഴപ്പി നടക്കുകയാണ്.അയാളുടെ വ്യൂ പോയിന്റും ഒന്നറിയണ്ടേ?
ഗുരു:നിവൃത്തിയില്ല.അയാൾക്ക് വ്യൂ പോയിന്റില്ല.
ശിഷ്യൻ:ആരെയെങ്കിലും മാർക്കോസിന്റെ പ്രേതം ബാധിക്കാൻ ഏർപ്പാട് ചെയ്‌തു കൂടെ ?
ഗുരു:രക്ഷയില്ല.ഇപ്പോഴത്തെ മനുഷ്യരെ പ്രേതങ്ങൾക്ക് പേടിയാണ്.
ശിഷ്യൻ:ഒന്നുകിൽ കഥകളെല്ലാം ആയുരാരോഗ്യ സമൃദ്ധിയോടെ ചിരകാലം വാഴണം.അല്ലെങ്കിൽ നായകനും നായികയും സ്റ്റേജ് മാനേജരും എല്ലാം ഒന്നടങ്കം തൂങ്ങി ചാവണം.

ട്രാജഡിയും കോമഡിയും അല്ലാത്ത കഥകളും ലോകത്തുണ്ട്.അപ്പോഴാണ് ജീവിതം അസംബന്ധമാകുന്നത്.അതിൻറെ മുന്നിലാണ് നാടകകാരൻ കറുത്ത ഫലിതം ആയുധമാക്കുന്നത്.സി ജെ യുടെ എല്ലാ നാടകങ്ങളിലും അതുണ്ട്.
സി ജെ തോമസ് 
മാർക്കോസിൻറെ കൊല,മന്ത്രിയുടെ പ്രസ്താവന വരുമ്പോൾ,അകത്തെ പേജിലേക്ക് മാറുന്ന സാദാ ന്യൂസ് മാത്രമാണ്.കൊല്ലപ്പെട്ടയാൾ രാഷ്ട്രീയക്കാരനോ ചലച്ചിത്ര നടനോ കോടീശ്വരനോ അല്ല.നടന്നു കഴിഞ്ഞ മരണത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാൻ ആഗ്രഹിക്കുന്ന കോടതി.മാർക്കോസിൻറെ കുടുംബത്തിന്,ധന സമ്പാദനത്തിനുള്ള ഉപാധിയാണ്,മരണം.സമൂഹത്തിന്,മാർക്കോസിൻറെ ഭാര്യയും ഘാതകൻ വർക്കിയും തമ്മിലുള്ള അവിഹിത ബന്ധവും ഇക്കിളിയുമാണ്,വിഷയം.പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ,കോടതി അയാൾക്ക് നൽകേണ്ട വധ ശിക്ഷയെപ്പറ്റി വിചാരണ നടത്തുന്നതിനിടയ്ക്കും അതൊരു കുറ്റമാണ്.ജീവതായായോധനത്തിനല്ല നിയമം എവിടെയും സഹായിക്കുന്നത്.ജീവിതായോധനത്തിൽ തോറ്റ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവനെയും നിയമം വേട്ടയാടുന്നു.

ഗുരു പറയുന്നു:"അയാൾ നേരെ പാട്ടിന് ചാകാൻ പോലും നിങ്ങൾ സമ്മതിക്കുകയില്ല.അയാളെ തൂക്കിക്കൊന്നേ അടങ്ങൂ.എടോ,സകല മനുഷ്യരും അങ്ങനെയാണ്.'ക്രൂശിക്ക,ക്രൂശിക്ക'-അതാണ് ജനാധിപത്യത്തിൻറെ സനാതന മന്ത്രം.നീയും ആ ഹിംസ്ര ജന്തുക്കളുടെ കൂട്ടത്തിൽ പെട്ടവനാണ്.ആ കയർ കഴുമരത്തിൽ ഇറങ്ങുന്നത് കണ്ടാലേ നീയൊക്കെ അടങ്ങൂ.ശവം തീനികൾ.

തുടർന്നുള്ള സന്ദർഭം:

ശിഷ്യൻ:ആത്മഹത്യയെപ്പറ്റി സാറിൻറെ അഭിപ്രായം എന്താണ്?
ഗുരു:എടോ ആത്മഹത്യയും മരണത്തിൻറെ വകഭേദമാണ്.അതുകൊണ്ടു തന്നെ അതൊരു ഫലിതവുമാണ്.തലവേദന മാറാൻ തലവെട്ടിക്കളയുന്നത് പോലെയുള്ള ഒരു ചികിത്സയാണ്,ആത്മഹത്യ.പക്ഷെ ആത്മഹത്യാശ്രമം കുറ്റകരമാക്കിയിരിക്കുന്നത്,സന്മാർഗ്ഗപരമായ കാരണങ്ങളൊന്നും കൊണ്ടല്ല.സമുദായത്തിന് അങ്ങനെയൊരു ബോധമുണ്ടായിരുന്നെങ്കിൽ,ക്ലിയോപാട്രയുടെയും വേലുത്തമ്പിയുടെയും ആത്മഹത്യയെ വാനോളം വാഴ്ത്തുകയില്ലായിരുന്നു.ഈ നിയമം,മരിക്കാൻ പോകുന്നവരെ പ്രതിയുമല്ല ഉണ്ടാക്കിയിരിക്കുന്നത്.ജീവിതത്തെ ധീരമായി നേരിടാൻ നിയമം യാതൊരു സഹകരണവും കൊടുക്കുന്നില്ല.എന്നാൽ,ജീവിതായോധനത്തിൽ നിന്ന് ഒളിച്ചോടുന്നതിനെ തടയാൻ ഇവിടെ നിയമമുണ്ട്.ഇതാണ് നിയമാവലിയിലെ ഏറ്റവും മൂർത്തിമത്തായ സ്വാർത്ഥത.മരിക്കാൻ പുറപ്പെടുന്നവൻറെ താൽപര്യത്തെ അതും ഗണിക്കുന്നില്ല.അങ്ങനെയെങ്കിൽ ഇവിടെ ഈ സാധുവിനെ മരിക്കാൻ അനുവദിക്കുകയല്ലേ വേണ്ടത് ?സമുദായത്തിൻറെ പരാതി ഇതാണ്:മറ്റുള്ളവർക്ക് അയാളെ ദ്രോഹിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു എന്നതാണത്.ആ മനുഷ്യൻ രണ്ടു കൊലക്കേസിന് മാത്രം അനുഭവിച്ചു കഴിഞ്ഞു.ഇതിൻറെ പകുതി അനുഭവിച്ചാൽ ഒരാളെ പുണ്യവാനാക്കാവുന്നതാണ്.
സി ജെ യുടെ കൈപ്പട 
ഈ ദീർഘ പ്രസ്താവനയിൽ നാടകം എന്തിനെഴുതി എന്നതിന് ന്യായീകരണമുണ്ട്.നാടകത്തിൽ എല്ലാം ഗുരുവിൻറെ പാവകൾ.തൊഴിലാളി വർഗം ജഡ്‌ജിയെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്നു.നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലാൻ നിയമ മറയിൽ നിന്ന് ഗൂഢാലോചന നടത്തി എന്നാണ് കുറ്റം.ചുറ്റിക പ്രോലിറ്റേറിയൻറെ കൈയിൽ അല്ല,ഗുരുവിൻറെ കൈയിലാണ്.'അവൻ വീണ്ടും വരുന്നു' എന്ന നാടകത്തിലെ തൊഴിലാളി,ഇവിടെ മുതലാളിക്ക് വിടുപണി ചെയ്യുന്നവനായി വളർന്നിരിക്കുന്നു.അയാളാണ്,മാർക്കോസിൻറെ വിധവയ്ക്ക് വേണ്ടി വില പേശി,സഹായധനം കൈമാറാൻ ശ്രമിക്കുന്നത്.അയാൾ കൊലക്കേസിൽ സാക്ഷി ആയപ്പോൾ,കോടതിയിൽ പറഞ്ഞത്,ഭഗവദ് ഗീത തൊട്ട് സത്യം ചെയ്യില്ല,മാർക്‌സിന്റെ 'ദാസ് ക്യാപിറ്റൽ' തൊട്ട് സത്യം ചെയ്യാം എന്നാണ്.ഈ തൊഴിലാളി,പണ്ട് കേശവദേവ് തൊഴിലാളികളെ സംഘടിപ്പിക്കാൻ ആലപ്പുഴയിൽ ചെന്നപ്പോൾ കണ്ട പോലെ,തൊഴിലാളി മൂപ്പനാണ്.ആലപ്പുഴയിലെ ആദ്യ രക്തസാക്ഷി വാടപ്പുറം ബാവ,മൂപ്പനായിരുന്നു.ക്രൈം നാടകത്തിലെ തൊഴിലാളിയെ സംസ്‌കൃത പണ്ഡിതൻ ആക്കിയതിലും അയാൾക്ക് നാരായണ പിള്ള ഗോപാലകൃഷ്ണ ശാസ്ത്രി എന്ന് പേരിട്ടതിലും ഒരു കുസൃതിയുണ്ട് -പുരോഗമന സാഹിത്യ സമ്മേളനങ്ങൾ അലമ്പാക്കിയ കെ ദാമോദരൻ,കാശി വിദ്യാ പീഠത്തിൽ സംസ്‌കൃതം പഠിച്ച് ശാസ്ത്രി ആയിരുന്നു.

ശാസ്ത്രിയോട്,മാർക്കോസ് കുടുംബം കണക്കു പറയുമ്പോൾ,മാർക്കോസ് താൻ ഒളിവിൽ ആയിരുന്നു എന്ന് പറഞ്ഞ് മടങ്ങി വരുന്നു.മുതലാളിക്ക് ലാഭം കിട്ടി എന്നതാണ്,ശാസ്ത്രിയുടെ തത്സമയ പ്രതികരണം.നാടകം അങ്ങനെ തീരുമ്പോൾ,മാർക്കോസ് എന്ന യഥാർത്ഥ തൊഴിലാളിക്ക്,അഭിനയിക്കാൻ കാര്യമായി ഒന്നുമില്ല.ശിഷ്യൻ പറയുന്നു:"സഖാവേ,ഇതൊരു സ്റ്റേജാണ്.തനിക്ക് അഭിനയിക്കാനുള്ളത് കഴിഞ്ഞു.അതുകൊണ്ട് തന്നോട് പോകാനാണ് പറഞ്ഞത്.മാർക്കോസിൻറെ മറുപടി:"ഇല്ല,എനിക്ക് കുറച്ചു കൂടി അഭിനയിക്കണം.ഞാൻ പോവൂല്ല".

ശിഷ്യൻ ശുണ്ഠിയോ ധർമ്മസങ്കടമോ ഒതുക്കി സദസ്സിനോട് പറയുന്നു:"നാടകം തുടങ്ങിയപ്പോൾ ഇയാൾക്ക് ജീവൻ ഇല്ലായിരുന്നു.കരുണ വിചാരിച്ച് ഇയാളെ ഉയിർപ്പിച്ചതാണ്.എന്നിട്ടിപ്പോൾ എതിർക്കാൻ തുടങ്ങിയിരിക്കുകയാണ് ".

തൊഴിലാളി,പാർട്ടിയിലെ മുതലാളിക്ക് അധികാരം പിടിച്ചു കൊടുത്താൽ അയാളുടെ പണി കഴിഞ്ഞു എന്നർത്ഥം.അത് കഴിഞ്ഞ് അയാൾക്ക് വേഷമില്ല.നാടക ട്രൂപ് പാർട്ടിക്ക് സ്വന്തമാണ്.നാടകം തീരുമ്പോൾ വീഴുന്നത്,മുൻ കർട്ടനാണ്.
അന്തർ നാടകങ്ങൾ മറ്റേ കര്ട്ടന് പിന്നാലെ പിന്നെയും നടക്കും.മലയാളത്തിലെ മികച്ച രാഷ്ട്രീയ നാടകമാണ്,ഇത്.അധികാര നാടകം,അസംബന്ധമാണ്.കുടുംബവും പത്രവും കോടതിയും സമൂഹവും അതിൻറെ പാവകൾ.അധികാരം നമ്മെ പാവകളാക്കി നടത്തുന്ന നിഴൽ നാടകമാണ്,ജീവിതം.

'ഉയരുന്ന യവനിക'( 1950 ) യിലെ 'മലയാളത്തിലെ രാഷ്ട്രീയ നാടകങ്ങൾ' എന്ന അധ്യായത്തിൽ,രാഷ്ട്രീയ നാടകങ്ങൾക്ക് രണ്ട് ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് സി ജെ എഴുതി.
ഒന്ന്:കലാ സൗന്ദര്യം അതിൽ വേണം.വിഷയ മേന്മയോ ലക്ഷ്യ ഗുണമോ കൊണ്ടുമാത്രം രാഷ്ട്രീയ നാടകം അതാവില്ല.
രണ്ട്:രാഷ്ട്രീയ നാടകത്തിലും സംഘർഷം വേണം.അതിൽ സത്യസന്ധത വേണം.നാടകം സത്യത്തിൻറെ പക്ഷത്ത് ചേർന്നിരിക്കണം.പുന്നപ്ര വയലാർ സംഭവത്തിൽ ജനത്തെ കുറ്റപ്പെടുത്തി നാടകം എഴുതാമെങ്കിലും,വിജയിക്കില്ല.

'നാടകം'( 1957 ) എന്ന ലേഖനത്തിൽ സി ജെ നിരീക്ഷിച്ചു:
"സോഷ്യൽ നാടകങ്ങൾ എന്നറിയപ്പെടുന്ന ഒരു രോഗമുണ്ട്.ഹെഡ് കോൺസ്റ്റബിളിന് ഒതുക്കി തീർക്കാവുന്ന ഏതെങ്കിലും വഴക്ക് മതി ഇവയ്ക്ക്.വ്യക്തിയിലേ ഡ്രാമ ഉണ്ടാവുകയുള്ളു.സമൂഹത്തിൽ സാധാരണ നടക്കുന്നത്,പ്രഹസനം ( Farce ) മാത്രമാണ്.അഥവാ രണ്ടു വ്യക്തികൾ തമ്മിലുള്ള സംഘട്ടനത്തെ ആസ്‌പദമാക്കി നാടക രചന നടത്തുകയാണെങ്കിൽ നാടക കൃത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.നീതി ബോധമുള്ള അനുവാചകന് ഒരു കക്ഷിയിലും ചേരാൻ അനുവാദം കൊടുക്കാതിരിക്കുക.കക്ഷി പിടിച്ചാസ്വദിക്കുന്നത് നാടകമല്ല.പൗഡറിട്ട പ്രതിഷേധ മഹായോഗം മാത്രമാണ്".

ഒരു നിരീക്ഷണം കൂടി:
"ജനകീയ ചേരിക്കാരുടെ എതിർപ്പുണ്ടായാലും പറഞ്ഞേ തീരൂ.മനുഷ്യൻറെ ദൈനം ദിന ജീവിതത്തിലെ സംഭവങ്ങളിൽ നിന്ന് ഉത്തമ നാടകം ഉണ്ടാവുകയില്ല.ഉണ്ടായിട്ടുമില്ല.നമ്മുടെ പട്ടണങ്ങളിൽ കൊതുകു ശല്യം ഭയങ്കരം തന്നെ.അതേപ്പറ്റി നാടക രചന സാധ്യമല്ല."

മരണവും ആത്മഹത്യയും ഉണ്ടെങ്കിലും ക്രൈം നാടകം കാലൂന്നി നിൽക്കുന്നത്,അസംബന്ധ നാടക വേദിയിൽ അല്ല;രാഷ്ട്രീയ നാടകത്തിന് അത് വയ്യ.അതിൻറെ വേരുകൾ എപ്പിക് തിയറ്ററിലാണ്.
ഒന്നാം ലോകയുദ്ധം കഴിഞ്ഞ് 15 വർഷം ജർമൻ നാടക വേദിയിൽ പുത്തൻ അഭിനയം പരീക്ഷിക്കപ്പെട്ടെന്ന് ജർമൻ നാടകകൃത്ത് ബെർതോൾട് ബ്രെഹ്ത് നിരീക്ഷിച്ചു.കൃത്യമായ അവതരണവും റിപ്പോർട്ടിംഗും കോറസ്സുകളുടെയും വിവരണങ്ങളുടെയും ഉപയോഗവും അതിന് എപ്പിക് എന്ന പേര് കിട്ടാൻ കാരണമായി.അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ നിന്ന് അകൽച്ച പാലിക്കാൻ നടൻ സങ്കീർണ രീതി പരീക്ഷിച്ചു.വിമർശനാത്മകമായി നാടകത്തിലെ സാഹചര്യങ്ങളെ നോക്കാൻ പ്രേക്ഷകനെ അയാൾ നിർബന്ധിച്ചു.സാമൂഹിക പ്രക്രിയയെ കാര്യകാരണ സഹിതം മനസ്സിലാക്കാൻ ഈ സമ്പ്രദായം സഹായകമാകുന്നുവെന്ന് ഈ നാടകവേദിയുടെ പ്രണേതാക്കൾ വാദിച്ചു.ആദ്യമാദ്യം ഇതിൽ പരുക്കേറ്റത് കഥയ്ക്കായിരുന്നു.
എപ്പിക് തിയറ്ററിന് മാതൃകയായി ബ്രെഹ്ത് എടുത്തത്,ഒരു വാഹനാപകടം തെരുവിൽ ദൃക്‌സാക്ഷി എങ്ങനെ വിവരിക്കുന്നു എന്നതാണ്.കാഴ്ചക്കാർ പലരും അപകടം ശരിയായി കണ്ടിട്ടുണ്ടാവില്ല.ദൃക്‌സാക്ഷി പറയുന്നത്,അവർ പൂർണമായി അംഗീകരിക്കണം എന്നില്ല.ഡ്രൈവറുടെയും ഇരയുടെയും പെരുമാറ്റം ദൃക്‌സാക്ഷി അഭിനയിക്കുന്നതാകട്ടെ,കാഴ്ചക്കാർക്ക് സ്വന്തം അഭിപ്രായം രൂപീകരിക്കാൻ കഴിയും വിധമാണ്.
ബ്രെഹ്ത് 
ഇത് എപ്പിക് നാടക വേദിയുടെ പ്രാഗ് രൂപമാണ്.ദൃക്‌സാക്ഷി,കലാകാരനല്ല.ആ അഭിനയത്തിൽ കലാംശമില്ല.അയാൾ ഡ്രൈവറെപ്പോലെ ജീവിക്കുകയായിരുന്നു എന്ന് കാഴ്ചക്കാർ പറയേണ്ടതില്ല.അയാൾ കാഴ്ചക്കാരെ ഉദാത്തതയിലേക്ക് ഉയർത്തുന്നില്ല.സാധാരണ വേദിയിൽ,ഒരു മിഥ്യ സൃഷ്ടിക്കപ്പെടുന്നുണ്ട്.തെരുവുരംഗത്തിൽ അത്,ഒഴിവാക്കിയേ പറ്റൂ.നടന്ന സംഭവത്തിൻറെ ആവർത്തനം മാത്രമാണ് കാണുന്നത്.നാടക വേദി,അതല്ല,യാഥാർഥ്യമാണ് എന്നൊരു നാട്യം സാധാരണ നാടക വേദിക്കുണ്ട്.അത്,എടുത്തു കളയുകയാണ് വേണ്ടത്.നടക്കുന്നത്,ഒരു പ്രകടനമാണ്.നായക റിഹേഴ്‌സൽ,സംഭാഷണം ഹൃദിസ്ഥമാക്കൽ,തയ്യാറെടുപ്പിൻറെ എല്ലാ പ്രക്രിയകളും സാധാരണക്കാരന് കാണാം.പ്രേക്ഷകനെ നടൻ ഒന്നും അനുഭവിപ്പിക്കേണ്ട.എന്നാൽ,തെരുവ് രംഗത്തിലെ ഒരടിസ്ഥാന ഘടകം നാടക വേദിയിൽ ഉണ്ടാകണമെന്ന് ബ്രെഹ്ത് ശഠിച്ചു -സാമൂഹിക ബോധം.നടൻ പ്രകടനക്കാരനായി ( Demonstrator,not Performer ) തന്നെ നിൽക്കണം.കഥാപാത്രത്തിൽ മുഴുകി,അംഗ വിക്ഷേപങ്ങൾ കാട്ടരുത്.പ്രകടനക്കാരൻറെ വികാര വിചാരങ്ങളും കഥാപാത്രത്തിന്റേതും കൂട്ടിക്കുഴയ്ക്കരുത്.

ഇങ്ങനെ ഒരു സാമൂഹിക വീക്ഷണം വച്ച് പ്രേക്ഷകന് വിമർശിക്കാൻ അവസരം ഒരുക്കുന്നതിനെയാണ് എപിക് തിയറ്ററിൽ എ -ഇഫക്റ്റ് അഥവാ അന്യവൽക്കരണ പ്രഭാവം ( Alienation Effect ) എന്ന് വിളിച്ചത്.വിശദീകരണം വേണ്ട ചില സംഭവങ്ങൾ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നെടുക്കുന്നുണ്ട്.സ്വാഭാവിക സംഭവങ്ങൾ വെറുതെ എടുക്കുകയല്ല,വിശദീകരണം വേണ്ടിടത്തൊക്കെ അവതരണം നിർത്തി വച്ച്,പ്രകടനക്കാരൻറെ വിശദീകരണങ്ങൾ നൽകുകയാണ്.ഇതാണ്,ക്രൈം നാടകത്തിൽ ഗുരുവും ശിഷ്യനും ചെയ്യുന്നത്.

ഇനിയാണ് കലാംശത്തിന്റെ കാര്യം.അത് പ്രകടനക്കാരനെ / നടനെ മൊത്തത്തിൽ രൂപ മാറ്റം ചെയ്യുന്നതാകരുത്.കലയിൽ തട്ടിപ്പ് പറ്റില്ല.ഫ്രഞ്ച് പൊലീസ്,ക്രിമിനൽ കേസ് പ്രതികളോട് നടന്നതെല്ലാം അഭിനയിച്ചു കാണിക്കാൻ പറയും പോലെ അല്ലറ ചില്ലറ വ്യത്യാസങ്ങളുണ്ടാകാം.ഏറ്റവും കുറഞ്ഞാ വേഷ വിധാനം മതി.കഥാപാത്രത്തെക്കുറിച്ചു മിഥ്യ വേണ്ട.

സ്റ്റോക്ക്ഹോമിലെ ഒരു സംഘം വിദ്യാർത്ഥികളോട് 1938 ൽ തന്നെ ബ്രെഹ്ത് പരീക്ഷണ നാടക വേദിയെപ്പറ്റി എന്ന പ്രഭാഷണത്തിൽ,കലാംശ കാര്യത്തിൽ യുദ്ധാനന്തര യൂറോപ്യൻ നാടക വേദിക്കുണ്ടായ രൂപാന്തരം വിശദീകരിച്ചു.വെസ്‌വോലോദ് മേയർഹോൾഡിന്റെയും പഖ്‌താൻഗോവിൻറെയും പേരുകൾക്ക് പുറമെ,ഫൗസ്റ്റ്,മിഡ്‌സമ്മർ നൈറ്റ്സ് ഡ്രീം എന്നിവ തുറന്ന വേദിയിൽ അവതരിപ്പിച്ച എം റീൻഹാർട്ട്,'ഡാന്റൻറെ മരണം' ( Dantons Death ) നാടകത്തിൽ പ്രേക്ഷകർക്കിടയിൽ നിന്ന് നടന്മാരെ വരുത്തിയ ജിബുക്ഹർ,ആൾക്കൂട്ട രംഗങ്ങൾ വികസിപ്പിച്ച സ്റ്റാനിസ്ലാവ്സ്കി എന്നിവർ വേദിക്ക് നൽകിയ സംഭാവനകളും വിശദീകരിച്ചു.വേദിയിൽ എർവിൻ പിസ്‌കേറ്റർ സൃഷ്ടിച്ച വിസ്ഫോടനങ്ങൾ ഓർമിച്ചു.അദ്ദേഹത്തിന് വേദി യന്ത്ര മുറിയും ഓഡിറ്റോറിയം പൊതുയോഗവും ആയിരുന്നു.
കല അങ്ങനെ ജീവിത കലാപമായി.ലോകം വികൃത കാഴ്ചയായി.ബ്രെഹ്തിൻറെ 'ത്രീ പെനി ഓപെറ' യുടെ ആവിഷ്കാരം പിസ്‌കേറ്ററിന്റേത് ആയിരുന്നു.അരിസ്റ്റോട്ടിൽ സിദ്ധാന്തങ്ങളിൽ നിന്ന് നാടകം വഴുതി.

ബ്രെഹ്ത് പ്രഭാഷണം നടത്തിയാ കാലം,അദ്ദേഹത്തിൻറെ ശ്രദ്ധേയ നാടക കാലമായിരുന്നു.ഗലീലിയോ ( 1928 ),മദർ കറേജ് ( 1939 ,ഗുഡ് വുമൺ ഓഫ് ഷ്വെറ്റ്സ്വാൻ ( 1940 ).സമൂഹത്തിൽ സ്വന്തം ജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെ അറിയുന്നതിൽ മനുഷ്യ പരാജയം ചിത്രീകരിക്കുന്ന ഗലീലിയോയുടെ പതിനാലാം രംഗത്തിൽ നീണ്ട പ്രഭാഷണം തന്നെയുണ്ട്.
അക്കാലത്ത് കേരളത്തിൽ 'പാട്ടബാക്കി'യും 'രക്ത പാന'വുമേ ഉണ്ടായിട്ടുള്ളൂ.അവിടെ നിന്നുള്ള കുതിച്ചു ചാട്ടമാണ്,സി ജെ യുടെ 'ക്രൈം'.പാർട്ടിയിൽ നിന്ന് അവസാനം വഴിമാറിയ ആളാണ് ബ്രെഹ്ത്.ബ്രെഹ്തിൻറെ വ്യക്തി സത്ത കമ്മ്യൂണിസത്തിൽ അല്ല,നാടകങ്ങളിലാണ്.സി .ജെ യെയും അന്വേഷിക്കേണ്ടത്,കമ്മ്യൂണിസത്തിലോ വിമോചന സമരത്തിലോ അല്ല,നാടക സാമ്രാജ്യത്തിലാണ്.
-----------------------------------------------
Reference:
1.The Street Scene / Bertolt Brecht
2.On Experimental Theatre/ Bertolt Brecht

See https://hamletram.blogspot.com/2019/10/blog-post_8.html




© Ramachandran 








Thursday 10 October 2019

മതം മാറുന്ന നോവൽ

ആയിരം പേജ് ജൂത വിച്ഛേദം

തം മാറ്റം ഞാൻ ശ്രദ്ധിക്കുന്ന വിഷയം ആയതിനാലാണ്,എൻറെ ആദ്യ നോവൽ,'പാപ സ്നാനം' അതേപ്പറ്റി ആയത്.നൊബേൽ സമ്മാനം നേടിയ പോളിഷ് എഴുത്തുകാരി ഓൾഗ തോക്കാർചുക്കിൻറെ മാസ്റ്റർപീസ്,Books of Jacob,മതം മാറ്റത്തെപ്പറ്റിയാണ് .ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുമ്പോൾ,ആയിരം പേജ് വരും.2014 ൽ പോളിഷിൽ ഇറങ്ങിയ നോവൽ,ഹാർഡ് ബാക്കിൽ 1,70,000 കോപ്പി വിറ്റു.ആ രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ സമ്മാനം നിക്കെ രണ്ടാം തവണയും അവർ നേടി.

ഇത് പോളണ്ടിൽ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച ജൂത മത നേതാവ് ജേക്കബ് ഫ്രാങ്കിൻറെ കഥയാണ്.പല ഘട്ടങ്ങളിലായി,തൻറെ അനുയായികളെ  ക്രിസ്‌തു മതത്തിലേക്കു മാറ്റിയ ജൂതനാണ്,ജേക്കബ്.26000 ജൂതന്മാർ കത്തോലിക്കരായ കൂട്ട മതം മാറ്റം.അഡ്രിയാൻ പനിക് സംവിധാനം ചെയ്‌ത ദാസ് ( Daas / 2011 ) എന്ന ഈ വിഷയത്തിലെ സിനിമയ്ക്ക് ശേഷമാണ്,നോവൽ വന്നത്.ചരിത്രത്തിൽ ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു കഥാപാത്രത്തെ സിനിമ മുൻനിരയിൽ കൊണ്ട് വന്നു നിർത്തി.ജേക്കബിനെ സൂത്രശാലിയായ രാഷ്ട്രീയക്കാരനായും മത കാപട്യക്കാരനായും സിനിമ ചിത്രീകരിക്കുന്നു.ജേക്കബ് മുന്നോട്ട് വച്ച ഭാവി മതമാണ്,ദാസ്;ഹീബ്രുവിൽ,ജ്ഞാനം.ഓൾഗയുടെ 900 പേജ് നോവൽ,പോളണ്ടിന്റെ യാഥാസ്ഥിതികം അല്ലാത്ത ചരിത്രം എഴുതാനുള്ള ശ്രമമാണ്.ദീർഘവും സങ്കീർണവുമായ മത സംവാദങ്ങൾ നോവലിലുണ്ട്.

ജൂത ചരിത്രത്തിൽജേക്കബിനെ പോലെ നിയമം ലംഘിച്ച വേറൊരാളില്ല.പോളിഷ് കാൽപനിക സാഹിത്യത്തിൽ ഫ്രാങ്കിസം ആശയ സംഘർഷങ്ങൾ വിതച്ചു.

നോവൽ വന്ന ശേഷം ഒരഭിമുഖത്തിൽ,പോളണ്ട് മറ്റുള്ളവരിൽ നിന്ന് പീഡനങ്ങൾ ഏറ്റു വാങ്ങുക മാത്രമല്ല,അതിന് സ്വന്തം പീഡനങ്ങളുടെ ചരിത്രവുമുണ്ട് എന്ന് ഓൾഗ പറഞ്ഞതിനെതിരെ ഒരു സംഘം അവർക്കെതിരെ വാളെടുത്തു.പ്രസാധകൻ അവർക്ക് സ്വകാര്യ അംഗരക്ഷകരെ കൊടുത്തു.
ഓൾഗ തോക്കാർചുക് 
ആരാണ് ജേക്കബ് ഫ്രാങ്ക്?

ശബ്ബത്തായ് സെവി ( 1626 -1676 ) എന്ന സ്വയം പ്രഖ്യാപിത മിശിഹയുടെയും ബൈബിൾ ആദിപിതാവ് യാക്കോബിൻറെയും പുനരവതാരമാണ് താൻ എന്ന് അവകാശപ്പെട്ട മതനേതാവാണ്,ജേക്കബ് ( 1726-1791 ). അയാളെയും അനുയായികളെയും ജൂത അധികാരികൾ മത ഭ്രഷ്ടരാക്കി;സ്വയം ത്രിത്വത്തിൻറെ ( Trinity ) ഭാഗമാണെന്നു അവകാശപ്പെടുകയും പാഷണ്ഡത്വo ( Heresy ) പ്രചരിപ്പിക്കുകയും ചെയ്‌തു എന്നതായിരുന്നു,കുറ്റം.ജീവിത പങ്കാളിയെ മറ്റുള്ളവരുമായി പങ്കിടൽ ശുദ്ധീകരണം ആണെന്നും ജേക്കബ് വാദിച്ചു.ജേക്കബ് സൃഷ്‌ടിച്ച ജൂത ശാഖ ഫ്രാങ്കിസം എന്നറിയപ്പെട്ടു.ചില ക്രിസ്ത്യൻ ആശയങ്ങൾ ജൂത മതത്തിലേക്ക് എടുത്തു.പോളണ്ട്.ലിത്വനിയ,യുക്രൈൻ എന്നിവിടങ്ങളിലെ സാമൂഹിക -സാമ്പത്തിക മാറ്റങ്ങൾക്ക് പിന്നാലെ വന്ന ശബ്ബത്തായ് സെവിയുടെ മിശിഹാ പ്രസ്ഥാനത്തിൻറെ തുടർച്ച ആയിരുന്നു,ഇത്.

പതിനേഴാം നൂറ്റാണ്ടിൻറെ ഒടുവിൽ ശബ്ബത്തായ് സെവിയുടെ അനുയായികളുടെ നിരവധി രഹസ്യ സംഘങ്ങൾ ഇന്നത്തെ യുക്രൈൻ ആയ അന്നത്തെ കിഴക്കൻ പോളണ്ടിൽ ഉണ്ടായിരുന്നു.പൊഡോലിയ,ഗലീഷ്യ എന്നിവിടങ്ങളിൽ പ്രത്യേകിച്ചും.മിശിഹ വരുമെന്ന പ്രതീക്ഷയിൽ ഇവർ ജൂത ആചാരങ്ങൾ ലംഘിച്ചു.ഇതിൽ ചിലർ വ്രതങ്ങൾ അനുഷ്ഠിച്ചു;ചിലർ ലൈംഗിക സ്വാതന്ത്ര്യം കൊണ്ടാടി.പാപം നീക്കാൻ ധ്യാനവും പാപം ചെയ്യലും ഇതിൻറെ ഭാഗമായി.1722 ൽ ജൂത പുരോഹിതർ ലവോവിൽ സഭ വിളിച്ചു കൂട്ടി ഇതിനെ നിരോധിച്ചു.അത് വിജയിച്ചില്ല.പുത്തൻ ജൂത മധ്യവർഗത്തിനിടയിൽ അത് വേര് പിടിച്ചിരുന്നു.
ബുക്‌സ്‌ ഓഫ് ജേക്കബ് 
ഇന്നത്തെ യുക്രൈനിലെ പൊഡോലിയയിലെ കൊറോലിവ്കയിൽ  യാക്കൂബ് ലെജെബോവിച്ച് എന്ന പേരിലാണ് ജേക്കബ് ജനിച്ചത്.പിതാവ് ശബ്ബത്തായ് സെവിയുടെ അനുയായി ആയിരുന്നു;പിതാവ് ഈ വിശ്വാസം പിന്തുടർന്ന് മതരോഷം ഉരുണ്ടു കൂടിയപ്പോൾ,വിശ്വാസം ശക്തമായ തുർക്കി സാമ്രാജ്യത്തിലെ വല്ലച്ചിയയിലേക്ക് 1730 ൽ കുടുംബം കുടിയേറി.സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ജൂത വേദ പുസ്തകമായ താലമൂദിനെ ജേക്കബ് നിന്ദിച്ചു.യാത്ര ചെയ്‌ത്‌ തുണിയും മുത്തും വിറ്റ അയാൾ തുർക്കിയിൽ സഞ്ചരിക്കെയാണ്,ഫ്രാങ്ക് എന്ന പേര് വീണത്.കിഴക്കൻ മേഖലയിലുള്ളവർ യൂറോപ്പുകാരെ പൊതുവെ വിളിക്കുന്ന പേര്.1750 ൽ അയാൾ ശബ്ബത്തായ് സെവി പ്രസ്ഥാന  നേതാക്കളുമായി ഗാഢ ബന്ധത്തിലായി.1752 ൽ ജേക്കബിൻറെ വിവാഹത്തിന് ഇതിൻറെ നേതാവ് ഉസ്മാൻ ബാബയുടെ രണ്ടു നേതാക്കൾ സാക്ഷികളായി.1755 ൽ പോളണ്ടിൽ എത്തി ജേക്കബ് ശബ്ബത്തായ് സെവിയിൽ നിന്ന് കിട്ടിയ 'വെളിപാടുകൾ' പ്രസംഗിക്കാൻ തുടങ്ങി.അന്ന് ജൂത ഭൂരിപക്ഷ ഭാഷകളായ പോളിഷോ യിദ്ധിഷോ ഇയാൾക്ക് നന്നായി അറിയാമായിരുന്നില്ല.
ലോക വിധി പൂർത്തീകരിക്കാൻ ഇസ്രയേൽ ജനം പുതിയ പാത സ്വീകരിക്കണമെന്ന് ജേക്കബ് പറഞ്ഞു."ഏശാവിലേക്കുള്ള നടത്ത" എന്ന് അതിനെ വിളിച്ചു.സേയീരിൽ കാണാം എന്ന് ബൈബിൾ ഉൽപത്തി പുസ്തകത്തിൽ യാക്കോബ് സഹോദരന് കൊടുത്ത വാഗ്‌ദാനമായിരുന്നു,ജേക്കബ് പറഞ്ഞതിലെ ധ്വനി:
"യജമാനന്‍ അടിയന്നു മുമ്പായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്കു ഒത്തവണ്ണം ഞാന്‍ സാവധാനത്തില്‍ അവയെ നടത്തിക്കൊണ്ടു സേയീരില്‍ യജമാനന്റെ അടുക്കല്‍ വന്നുകൊള്ളാം എന്നു പറഞ്ഞു." ( ഉൽപത്തി 33 :14 ).

ഏശാവുവിന്റെ സ്ഥലം ഏദോo ആയി ജേക്കബ് വ്യാഖ്യാനിച്ചു -ഇത് ജൂത പാരമ്പര്യത്തിൽ ക്രിസ്‌തു മതത്തിനും റോമിനുമുള്ള വിശേഷണമാണ്.ഈ സ്ഥലം റോമൻ കത്തോലിക്കാ പോളണ്ട് ആണെന്ന് ജേക്കബ് പറഞ്ഞു.പോളണ്ട് പുത്തൻ വാഗ്‌ദത്ത ലോകമായി.പലസ്തീനിലേക്ക് മടങ്ങുക എന്ന ജൂത ചിന്തയ്ക്ക് വിപരീതമായി,ഇത്.ആ പാതയ്ക്ക് ലോക നിയമങ്ങളിൽ നിന്ന് സ്വാതന്ത്ര്യം അയാൾ പ്രഖ്യാപിച്ചു.അത് ലൈംഗിക അരാജകത്വത്തിന് വഴി വച്ചു.

ഇവരുടെ ഒരു കൂടിച്ചേരൽ ലൈംഗിക അപവാദം സൃഷ്ടിച്ചു.ലാൻകോറോൺ എന്ന സ്ഥലത്തെ ഒരു വീട്ടിൽ,ജേക്കബിൻറെ അനുയായികൾ ഒരു നഗ്ന യുവതിക്ക് ചുറ്റും നൃത്തം ചെയ്‌തു;അവളുടെ മുലകളിൽ ചുംബിച്ചു.അവൾ വേദ പുസ്തക ബിംബമായി.ഫ്രാങ്കിനെ പൊഡോലിയയിൽ നിന്ന് ജൂത പുരോഹിതർ നാട് കടത്തി.അനുയായികളെ വേട്ടയാടി.ജൂത വിശ്വാസത്തിൻറെ ആണിക്കല്ലായ ധാര്മികതയ്ക്കും ലാളിത്യത്തിനും പുതിയ പ്രസ്ഥാനം പരുക്കേൽപിച്ചെന്ന് ജൂത വിലയിരുത്തി.ഇവർക്ക് ആഗോള ഭ്രഷ്ട് വിധിച്ചു.
ജേക്കബ് ഫ്രാങ്ക് 
സാത്വികനായ ഏതു ജൂതനും ജേക്കബ് പ്രസ്ഥാനത്തെ ഒറ്റുക ദൗത്യമായി.ജേക്കബ് അനുയായികൾ തങ്ങൾ ജൂത വേദം ഉപേക്ഷിച്ചതായി കത്തോലിക്കാ മെത്രാൻ മിക്കോളായ് ദംബോവിസ്കിയെ അറിയിച്ചു.ത്രിത്വത്തെ നിരാകരിക്കാത്ത കബ്ബലയിൽ ആണ് തങ്ങൾക്ക് വിശ്വാസം.ജേക്കബ് ആ ത്രയത്തിൽ ഒരാളാണ്.മെത്രാൻ 1757 ൽ ജേക്കബിനെയും അനുയായികളെയും സംരക്ഷിക്കാൻ ഇറങ്ങി.ഇവരും ജൂത പുരോഹിതരും തമ്മിൽ ഒരന്യോന്യം സംഘടിപ്പിച്ചു.മെത്രാൻ ജേക്കബ് പ്രസ്ഥാനത്തിനൊപ്പം നിന്നു.പോളണ്ടിലെ താലമൂദ് മുഴുവൻ കത്തിക്കാൻ മെത്രാൻ ഉത്തരവിട്ടു.10,000 കോപ്പി കത്തിച്ചു.ഇത് ജൂത ഗ്രന്ഥ ശാലകൾക്ക് വലിയ നഷ്ടമായിരുന്നു.മെത്രാൻ മരിച്ച ശേഷം പുരോഹിതർ ജേക്കബ് അനുയായികളെ വേട്ടയാടി പീഡിപ്പിച്ചു.

പോളണ്ടിലെ അഗസ്റ്റസ് മൂന്നാമൻ രാജാവ് സംരക്ഷണം ഉറപ്പ്  നൽകിയെങ്കിലും ഏശിയില്ല.

ഈ ഘട്ടത്തിൽ ഇവാനിയയിൽ എത്തി ജേക്കബ് തനിക്ക് സ്വർഗത്തിൽ നിന്ന് വെളിപാടുകൾ കിട്ടുന്നതായി അവകാശപ്പെട്ടു.ശബ്ബത്തായ് സെവിയുടെയും ഉസ്മാൻ ബാബയുടെയും നേർ പിൻഗാമിയാണ് താൻ.ക്രിസ്‌തു മതത്തിൽ ചേരാനാണ് വെളിപാട്.1759 ൽ പോളിഷ് കത്തോലിക്കാ സഭ ഇതിന് രംഗത്തിറങ്ങി.ചില ജേക്കബ് അനുയായികൾ ജൂത പുരോഹിതരുമായും ചർച്ച നടത്തിയപ്പോൾ,വത്തിക്കാനിൽ നിന്നുള്ള നൻഷ്യോ നിക്കോളാസ് സേറ സംശയാലു ആയി.എങ്കിലും ചർച്ച നടന്നു;കുറേപ്പേർ പ്രൊട്ടസ്റ്റൻറ് സഭയിൽ ചേർന്നു.
ശബ്ബത്തായ് സേവി 
ജേക്കബും അനുയായികളും പരസ്യമായി ക്രിസ്‌തുമത വിശ്വാസം പ്രകടിപ്പിക്കണം എന്നായിരുന്നു,കത്തോലിക്കാ സഭയുടെ ഉപാധി.ലിവോവിൽ ജേക്കബിൻറെയും അനുയായികളുടെയും ജ്ഞാന സ്നാനത്തിൽ കത്തോലിക്കാ പ്രഭുക്കൾ തല തൊട്ടപ്പന്മാരായി.ഇവരിൽ നിന്നുള്ള പേരുകൾ പുത്തൻ കൂറ്റുകാർ സ്വീകരിച്ചു.സെപ്റ്റംബർ 17 ന് ജ്ഞാന സ്നാനം ചെയ്ത ജേക്കബ്,അടുത്ത നാൾ,അഗസ്റ്റസ് മൂന്നാമൻ തല തൊട്ടപ്പനായി വാഴ്‌സയിൽ മറ്റൊരു സ്നാനത്തിന് കൂടി വിധേയനായി.അയാൾ ജോസഫ് എന്ന പേര് സ്വീകരിച്ചു.1790 ആയപ്പോഴേക്കും 26000 ജൂതന്മാർ ക്രിസ്ത്യാനികളായി.

ജേക്കബ് പ്രസ്ഥാനം എന്നിട്ടും മത വിചാരണയ്ക്ക് വിധേയമായി -1760 ഫെബ്രുവരി ആറിന് മതനിന്ദയുടെ പേരിൽ സഭാ കോടതി വിധി പ്രകാരം ജേക്കബിനെ അറസ്റ്റ് ചെയ്‌തു.സെസ്റ്റോകോവയിലെ  ജസ്‌ന ഗോറ  സന്യാസാശ്രമത്തിൽ അയാൾ 13 കൊല്ലം തടവിലായി.കന്യാ മറിയത്തിൻറെ ലോകത്തിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്ന്.'കറുത്ത മേരിയുടെ ( Black Madonna ) ചിത്രം ഇവിടെയാണ്. അയാൾ ഇവിടെ കുർബാനകളിൽ ദിനവും പങ്കെടുത്ത് നന്നായി ക്രിസ്‌തു മതം പഠിച്ചു .'രക്ത സാക്ഷി' പരിവേഷത്തോടെ അയാളുടെ സ്വാധീനം വർധിച്ചു.

പോളണ്ടിന്റെ വിഭജന ശേഷം,ജേക്കബിനെ 1772 ഓഗസ്റ്റിൽ റഷ്യൻ ജനറൽ ബിബിക്കോവ് വിട്ടയച്ചു.1786 വരെ മൊറാവിയ പട്ടണമായ ബ്രിനോയിൽ ജീവിച്ചു.അയാളുടെ പ്രഭാഷണം അനുയായികൾ എഴുതിയെടുത്തു -The Collection of the Words of the Lord.പോളിഷ് സാഹിത്യത്തിലെ അസംബന്ധ കൃതി.തീർത്ഥാടകർ പോളണ്ടിൽ നിന്നെത്തി.മകൾ ഈവ് നിയന്ത്രണം ഏറ്റു.ഫ്രാങ്ക് സായുധ സേനയെ കൂടെ നിർത്തി.റഷ്യയിലെ നിയുക്ത സാർ ചക്രവർത്തി പോൾ ഒന്നാമൻ,ഓസ്ട്രിയയിലെ ജോസഫ് രണ്ടാമനൊപ്പം ജേക്കബിനെ സന്ദർശിച്ചു.
ഈവ് ഫ്രാങ്ക് 
വിയന്നയിൽ മകൾക്കൊപ്പം പോയി ജേക്കബ് രാജ കുടുംബത്തെ കയ്യിലെടുത്തു.മരിയ തെരേസ രാജ്ഞി അയാളെ മിശിഹയായി കാണുക മാത്രമല്ല,മകൻ ജോസഫ് രണ്ടാമന് ഈവിനോട് പ്രണയമാണെന്നും പ്രഖ്യാപിച്ചു.ഒടുവിൽ ഫ്രാങ്ക് നിയന്ത്രാതീതനാണെന്ന് കണ്ട് ഓസ്ട്രിയയിൽ നിന്ന് പുറത്താക്കി.അയാൾ മകൾക്കൊപ്പം ജർമനിയിലെ ഒഫൻബാക്കിലെത്തി,'ഒഫൻബാക്കിലെ പ്രഭു' എന്ന് സ്വയം വിശേഷിപ്പിച്ചു.അനുയായികൾ അയാളെ ധനികനാക്കി.1791 ൽ ഫ്രാങ്ക് മരിച്ചപ്പോൾ ഈവ് നേതാവായി.നെപ്പോളിയൻറെ ആക്രമണ കാലത്ത് പണം നഷ്ടമായി;1816 ൽ അവർ മരിച്ചു.

നെപ്പോളിയനെ മിശിഹയായി ഇക്കൂട്ടരിൽ ചിലർ തെറ്റിദ്ധരിച്ചു.മോസസ് ദീബ്രുസ്കയെപ്പോലെ ചിലർ ഫ്രഞ്ച് വിപ്ലവത്തിൽ പങ്കെടുത്തു.പോളണ്ടിലും ബൊഹീമിയയിലും ഇവർ ചിതറി.വാഴ്‌സയിൽ താമസം ഉറപ്പിച്ച ഫ്രാങ്കിസ്റ്റുകൾ നല്ല കച്ചവടക്കാരും ഫാക്റ്ററി ഉടമകളുമായി.ഡിസ്റ്റിലറികളും പുകയിലയും അവരുടെ കുത്തക ആയി.1830 ൽ മിക്കവാറും അഭിഭാഷകർ ഈ കുടുംബങ്ങളിൽ നിന്നായിരുന്നു.പത്തൊൻപതാം നൂറ്റാണ്ടിൽ അവർ പൊതു സമൂഹത്തിൽ ലയിച്ചു.

ഫ്രാങ്കിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രു ആയിരുന്നു,വിഖ്യാത കാൽപനിക കവി,സിഗ്മണ്ട് ക്രാഷിൻസ്കി ( Zygmunt Krasinski 1812 -1859 )."അതൊരു സവിശേഷ അന്ധവിശ്വാസ ഗോത്രമാണ്;അവർ ഒന്നിലും വിശ്വസിക്കുന്നില്ല",അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിൻറെ നാടകം,Un -Divine Comedy ഇന്നും പാഠപുസ്തകമാണ്.പഴയ ക്രമം മാറ്റിമറിക്കുന്നതാണ്,പ്രമേയം.ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിലെ കുപ്രസിദ്ധ ജൂത വിരുദ്ധ ലഘു ലേഖ Protocols of the Elders of Zion പോലെയാണ്,നാടകം.

വിഖ്യാത പോളിഷ് കവി ആദം മക്കീവിച്,ഫ്രാങ്കിസ്റ്റ് കുടുംബത്തിൽ നിന്നുള്ള സെലീന സിമനോവ്സ്കയെ വിവാഹം ചെയ്‌തപ്പോൾ അവരെ ക്രാഷിൻസ്കി പുച്ഛിച്ചു.ജൂതമതത്തിൽ നിന്ന് ക്രിസ്‌തു മതത്തെ വേർപെടുത്താൻ ആവില്ലെന്ന് മക്കീവിച് വിശ്വസിച്ചു.പോളണ്ടിൽ ഇത്രയും ജൂതരുണ്ടായത് ദൈവിക പദ്ധതിയാണെന്ന് അദ്ദേഹം കരുതി.

പോളണ്ടിലെ മൂന്ന് മഹാന്മാരുടെ അമ്മമാർ ജേക്കബ് പ്രസ്ഥാനത്തിൽ നിന്ന് വന്നതാണെന്ന് പറയപ്പെടുന്നു:പിയാനോ വാദകൻ ഫ്രഡറിക് ചോപ്പിൻ,കവികളായ ആദം മക്കീവിച്, ജൂലിയസ് സ്ലോവാക്കി.

See https://hamletram.blogspot.com/2019/08/blog-post_9.html

Tuesday 8 October 2019

പലായനശേഷം അവൻ വന്നു

പ്രളയകാലത്തെ മൺവണ്ടി 13

O light! This is the cry of all the characters of ancient drama brought face to face with their fate. This last resort was ours, too, and I knew it now. In the middle of winter I at last discovered that there was in me an invincible summer.
― Albert Camus/Return to Tipasa

ഒന്ന് 

സി ജെ തോമസിൻറെ മൂന്നങ്കങ്ങളുള്ള 'അവൻ വീണ്ടും വരുന്നു' നാടകത്തിൻറെ രംഗ വിവരണത്തിൽ തന്നെ,രാഷ്ട്രീയമുണ്ട്.നാടകം സംഭവിക്കുന്ന മാത്തുക്കുട്ടിയുടെ വീടിൻറെ ചുമരിൽ,യേശുവിൻറെയും പട്ടാളവേഷത്തിലുള്ള മാത്തുക്കുട്ടിയുടെയും ചിത്രങ്ങൾക്ക് പുറമെ,ചർച്ചിൽ,സ്റ്റാലിൻ,റൂസ്‌വെൽറ്റ് എന്നിവരുടെ പടങ്ങൾ ഒരു പഴയ പഞ്ചാംഗത്തിൻറെ മുകളിൽ ഒട്ടിച്ചിരിക്കുന്നു എന്നാണ്,വിവരണം.വീട് ദരിദ്രമാണ്.ആ വീട്ടിൽ ബുദ്ധിജീവികൾ ഇല്ല.യേശുവിൻറെയും മാത്തുക്കുട്ടിയുടെയും ചിത്രങ്ങൾ സ്വാഭാവികം.മറ്റ് മൂന്നെണ്ണം അങ്ങനെയല്ല.അത് സി ജെ മനഃപൂർവം തിരുകിയതാണ്.അതാണ് ഈ നാടകത്തിലെ രാഷ്ട്രീയം.

നാടകം ആദ്യ പതിപ്പ് 1949 ഓഗസ്റ്റിൽ.സി ജെ യുടെ ആദ്യ നാടകം.അദ്ദേഹം എഴുതിയ പുസ്തകങ്ങളിൽ മൂന്നാമത്തേത്.പിറ്റേ വർഷം 'ഉയരുന്ന യവനിക'.
ദാരിദ്ര്യത്താൽ പട്ടാളത്തിൽ ചേർന്ന് വെടികൊണ്ട് അന്ധനായ മാത്തുക്കുട്ടി തിരിച്ചു വീട്ടിൽ എത്തുന്നതിനെ തുടർന്നുള്ള സംഭവങ്ങളാണ്,പ്രമേയം.ഭാര്യ സാറാമ്മ,അവളെ ഗർഭിണിയാക്കിയ മാത്തുക്കുട്ടിയുടെ ആത്മസുഹൃത്ത് കുഞ്ഞുവർക്കി,മാത്തുക്കുട്ടിയുടെ അമ്മ,ഉപദേശി,മാത്തുക്കുട്ടിയുടെ വെടിമരുന്ന് പരിചയം സമരത്തിന് ഉപയോഗിക്കുന്ന ഫാക്റ്ററി തൊഴിലാളിയും കമ്മ്യൂണിസ്റ്റുമായ രാഘവൻ,സാറാമ്മയുടെ പേറെടുക്കുന്ന പതിച്ചി എന്നിവർ കഥാപാത്രങ്ങൾ.മതവും രാഷ്ട്രീയവും,സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘർഷത്തിന്,പ്രാതിനിധ്യ സ്വഭാവമുള്ള കഥാപാത്രങ്ങളെ ഉപയോഗിച്ചിരിക്കുന്നു.മാത്തുക്കുട്ടിയെക്കാൾ മിഴിവുള്ള കഥാപാത്രമാണ്,ആധുനികനായ പ്രതിനായകൻ കുഞ്ഞു വർക്കി.അയാളാണ്,മതത്തെയും സമൂഹത്തെയും പ്രധാനമായും ചോദ്യം ചെയ്യുന്നത്.
കൂത്താട്ടുകുളത്തെ യൗവനത്തിൽ കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്ന സി ജെ,കമ്മ്യൂണിസവുമായി വഴിപിരിഞ്ഞ ശേഷമാണ്,ഈ നാടകം.ആ രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് കടക്കും മുൻപ്,തൃശൂരിൽ സി ജെ പങ്കാളിയായ ഒരു സാഹിത്യ സംഘർഷം നടന്ന കഥ:

നാടകത്തിന് പശ്ചാത്തലമായ രണ്ടാം ലോകയുദ്ധം അവസാനിച്ച 1945 ലാണ് പുരോഗമന സാഹിത്യ സംഘടന സജീവമായത്.പഴഞ്ചൻ എഴുത്തുകാരെ വിറളി പിടിപ്പിച്ച കോട്ടയം സമ്മേളനം നടന്നത്,1945 മേയിലാണ്.എം പി പോൾ ആയിരുന്നു സംഘടനയുടെ അധ്യക്ഷൻ.സരോജിനി നായിഡുവിൻറെ സഹോദരൻ കമ്മ്യൂണിസ്റ്റ് സഹയാത്രികൻ ഹരീന്ദ്രനാഥ് ചതോപാധ്യായ മുഖ്യാതിഥി.ചങ്ങമ്പുഴ ഒരു സമ്മേളന അധ്യക്ഷൻ.സംഘടനയിൽ ധാരാളം കമ്മ്യൂണിസ്റ്റുകൾ ഉണ്ടായിരുന്നതിനാൽ,പാർട്ടിയുടെ ആജ്ഞാനുവർത്തിയാണ് സംഘടന എന്ന തോന്നലുണ്ടായി.സംഘടനയുടെ നിലപാടുകൾ അതല്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു,പോളിൻറെ സ്വാഗത പ്രസംഗം.ആ പ്രസംഗമാണ്,'സാഹിത്യ വിചാരം' എന്ന പുസ്തകത്തിലെ 'മലയാള സാഹിത്യത്തിൻറെ കുറവുകൾ' എന്ന പ്രബന്ധം.

പി കേശവദേവ് എഴുതിയ 'നാടകകൃത്ത്' എന്ന നാടകം,അവിടെ അരങ്ങേറി.പോളിൻറെ മകൾ പതിനേഴുകാരി റോസി,നായിക.ഒരു നല്ല നാടകകൃത്ത് രചിച്ച നല്ല നാടകം,അതിൽ പൊളിച്ചെഴുത്ത് നടത്തി വികൃതമാക്കുന്നതാണ്,പ്രമേയം.റിഹേഴ്‌സൽ ക്യാമ്പിലെ കോമളാംഗി എന്ന,കണ്ണേറ് കൊണ്ട് സകലരെയും മയക്കുന്ന ഏക നടിയുടെ വേഷമായിരുന്നു,റോസിക്ക്.മുൻ മന്ത്രി പി ടി ചാക്കോ,കോമളാംഗിയെ പ്രണയിച്ച വില്ലൻ.അഭയ ദേവും കേശവ ദേവിൻറെ ഭാര്യ ഗോമതിയും മറ്റ് അഭിനേതാക്കൾ.യാഥാസ്ഥിതിക സുറിയാനി ക്രിസ്ത്യാനികളുടെ പൊളിറ്റ് ബ്യുറോ ആസ്ഥാനമായ കോട്ടയത്ത്,അത് തരക്കേടില്ലാത്ത വിപ്ലവം ആയിരുന്നു.

അന്നത്തെ പ്രസംഗത്തിൽ പോൾ പറഞ്ഞു:
"നമ്മുടെ സാഹിത്യം അലസ ധനികന്മാരുടെയും പ്രഭുക്കന്മാരുടെയും സുഖോപരണമായി കഴിഞ്ഞു പോന്നിരുന്നു.ചതുരംഗത്തെക്കാൾ മഹനീയമായ സ്ഥാനം സാഹിത്യത്തിനുണ്ടെന്ന് വെളിപ്പെട്ടു തുടങ്ങിയിട്ട് ഏറെ നാളായില്ല.സാഹിത്യത്തിനും ജീവിതത്തോട് അവിച്ഛിന്നമായ ബന്ധമുണ്ടെന്നും അത് സമുദായ ശരീരത്തിൻറെ അകത്തും പുറത്തും മേലും കീഴും വ്യാപിക്കുന്നുണ്ടെന്നും അത് ജീവിതത്തിൻറെ പ്രതിബിംബം മാത്രമല്ല,അതിപ്രധാനമായ ഒരംശമാണ് എന്നുമുള്ള ബോധത്തിൽ നിന്നാണ് പുരോഗമന സാഹിത്യം ഉണ്ടായത്."

നിയമം പാസായി കോട്ടയം വൈ എം സി എ യിൽ കഴിഞ്ഞിരുന്ന സി ജെ യെ,നാഗമ്പടത്തെ പോൾസ് ട്യൂട്ടോറിയൽ കോളജിൽ പോൾ അധ്യാപകനായി നിയമിച്ച കാലം.റോസി സി ജെ യുടെ കാമുകി.സി ജെ സമ്മേളനത്തിൻറെ ഭാഗമായിരുന്നു-പിന്നിൽ നിന്ന് ചരട് വലി.
സ്വാതന്ത്ര്യ ശേഷം,1947 ഡിസംബറിൽ തൃശൂരിൽ ചേർന്ന സംഘടനയുടെ സമ്മേളനം കലുഷമായി.ഇ എം എസ്,കെ ദാമോദരൻ,സി അച്യുതക്കുറുപ്പ്,എം എസ് ദേവദാസ് എന്നിങ്ങനെ രാഷ്ട്രീയക്കാരും എഴുത്തുകാരുമായ നേതാക്കൾ,സാംസ്‌കാരിക സംഘടനകൾ പിടിച്ചെടുക്കാൻ നടപ്പായിരുന്നു.തൃശൂർ സെൻറ് തോമസ് കോളജിൽ ഇ എം എസിന്റെയും സി അച്യുത മേനോന്റെയും അധ്യാപകനായിരുന്നു,പോൾ.ഇ എം എസും മേനോനും സഹപാഠികൾ ആയിരുന്നു.

തൃശൂർ,കോട്ടയം സമ്മേളനങ്ങൾ തമ്മിൽ ഒരു സാമ്യവും ഉണ്ടായിരുന്നില്ല.തൃശൂരിൽ മുൽക് രാജ് ആനന്ദ് ഉദഘാടകൻ.പൊതുസമ്മേളന തലേന്ന്,പാർട്ടി എഴുത്തുകാർ സ്വന്തം മാനിഫെസ്റ്റോ അവതരിപ്പിച്ചു.അട്ടിമറി നീക്കം സി ജെ,അന്ന് രാത്രി പോളിനെ അറിയിച്ചു.പോൾ,ജോസഫ് മുണ്ടശ്ശേരി,തകഴി ശിവശങ്കര പിള്ള,പി കേശവ ദേവ് എന്നിവർക്കൊപ്പം,സി ജെ യും മാനിഫെസ്റ്റോയെ എതിർത്തു.രാഷ്ട്രീയ നുഴഞ്ഞു കയറ്റക്കാരെ എതിർത്ത് പോൾ നടത്തിയ അധ്യക്ഷ പ്രസംഗം കോളിളക്കമുണ്ടാക്കി.സംഘടനയുടെ പേരിൽ ചിലർ പടച്ചു വിട്ട അശ്ലീല സാഹിത്യത്തെ പോൾ വിമർശിച്ചു.

പോളിൻറെ പ്രസംഗത്തിൽ നിന്ന്:

"സംസ്കാരത്തിൻറെ ഉത്തമ മാതൃകകൾ നമുക്ക് എവിടെ നിന്നും സ്വീകരിക്കാം.പക്ഷെ ഒരു രാജ്യത്തിൻറെയോ കക്ഷിയുടെയോ പേരിൽ എന്തെങ്കിലും പ്രമാണ സംഹിത പുരോഗമന സാഹിത്യകാരൻറെ തലയിൽ കെട്ടി വയ്ക്കുന്നത്,എത്രമാത്രം അനാശാസ്യമാണെന്ന് കാണിക്കാൻ മാത്രമാണ്,വിവാദത്തിനും പ്രക്ഷോഭത്തിനും ഇടയ്ക്കുള്ള ഈ വിഷയത്തെക്കുറിച്ച് ഞാൻ ഇത്രയും പ്രസ്താവിച്ചത്.ഒരു കലാകാരന് തൻറെ ആശയ സ്വാതന്ത്ര്യം ജീവനെക്കാൾ വലിയതാണ്.ഒരു രാഷ്ട്രീയ കക്ഷിക്കാകട്ടെ,പല സമര മുഖങ്ങളിൽ ഒന്ന് മാത്രമാണ്,സാംസ്‌കാരിക രംഗം.ഒരു സാംസ്‌കാരിക സംഘടനയ്ക്കാകട്ടെ,പല സമരമുഖങ്ങളിൽ ഒന്നാണ് ,രാഷ്ട്രീയ രംഗം.കലയുടെ പ്രേരണാ ശക്തി എല്ലാവർക്കുമറിയാം.അത് സ്വാധീനമാക്കാൻ ഓരോ കക്ഷിയും ശ്രമിക്കുന്നത് സ്വാഭാവികമാണ്.എന്നാൽ കലയ്ക്ക് കക്ഷി നിരപേക്ഷമായ ഒരു മനഃസാക്ഷിയുണ്ട്.അതനുസരിച്ച് മാത്രമേ അതിന് പ്രവർത്തിക്കാൻ പാടുള്ളു".

ഒന്നാന്തരമാണ്,ഈ നിലപാട്.
എം പി പോൾ 
സി ജെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായപ്പോൾ,അദ്ദേഹത്തിന് മേൽ ഒരു വിധവയുടെ അവിഹിത ഗർഭം കെട്ടി വച്ചു,പ്രകോപിതരായ കമ്മ്യൂണിസ്റ്റ് പക്ഷം.നേർ മറുപടി ഇല്ലാത്തതിനാൽ,പോളിനെ വത്തിക്കാൻറെ ഏജൻറ് എന്ന് വിളിച്ചു.ആ സംഘടന നാമാവശേഷമായി എന്ന് മാത്രമല്ല,പോളും സി ജെയും ആയിരുന്നു ശരിയെന്ന് 40 വർഷത്തിന് ശേഷം,'ഭാഷാപോഷിണി' സമ്മേളനത്തിൽ ഇ എം എസ് കുമ്പസാരിക്കുകയും ചെയ്‌തു.
പി ഭാസ്കരൻറെ 'എന്നുമെന്നും വയലാർ' എന്ന നിഴൽ നാടകത്തിൽ,കിഴവൻറെ നിഴലായി അഭിനയിച്ച് സി ജെ തൃശൂരിൽ നിന്ന് മടങ്ങി.

ഇനി രാഷ്ട്രീയ പശ്ചാത്തലം.

കമ്മ്യൂണിസ്റ്റ് പാർട്ടി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ എതിർത്ത് ബ്രിട്ടീഷ് പക്ഷത്ത് നിലയുറപ്പിച്ചിരുന്നു എന്നും പാകിസ്ഥാൻ വാദത്തെ അനുകൂലിച്ചിരുന്നു എന്നും ചരിത്രത്തിലുണ്ട്.ബ്രിട്ടീഷ് നേതൃത്വത്തിൽ നാസിസത്തിനെതിരായി നടക്കുന്ന യുദ്ധം,ജനകീയ യുദ്ധമാണെന്ന് അന്ന് പാർട്ടി കണ്ടു;പാകിസ്ഥാൻ വാദം ഉപദേശീയതയാണെന്ന് തെറ്റിദ്ധരിച്ചു.
ലോക നാടക ചലനങ്ങൾ ശ്രദ്ധിച്ച സി ജെ യ്ക്ക്,ലോക കമ്മ്യൂണിസ സംഘർഷവും അന്യമായിരുന്നിരിക്കില്ല.'അവൻ വീണ്ടും വരുന്നു' എഴുതും മുൻപ്,കേരള കമ്മ്യൂണിസത്തെ രണ്ടു സംഭവ വികാസങ്ങൾ പിടിച്ചുലച്ചു:ബ്രോഡർ സിദ്ധാന്തവും കൊൽക്കത്ത തീസിസും.

1934 -1945 ൽ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ആയിരുന്ന,ഏൾ ബ്രോഡർ ( Earl Browder 1891 -1973 ) ഒന്നാം ലോകയുദ്ധത്തെ എതിർത്ത് ജയിലിലായി.1936 ലും 1940 ലും യു എസ്‌ പ്രസിഡൻറ് സ്ഥാനാർഥി.സോവിയറ്റ് ചാരനായി,പാസ്പോർട്ട് തട്ടിപ്പിന് 1940 ൽ തടവിലിട്ടു.1946 ൽ പാർട്ടിയിൽ നിന്ന് പുറത്തായി.

രണ്ടാം ലോകയുദ്ധം അവസാനിച്ചയുടനെയാണ്,ബ്രോഡർ സിദ്ധാന്തം വന്നത്.സാമ്രാജ്യത്വ ശക്തി ക്ഷയിച്ചെന്നും ലോകം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കീഴിൽ അമർന്നെന്നും പഴയ മട്ടിലുള്ള സംഘടനാ പ്രവർത്തനം ഇനി ആവശ്യമില്ലെന്നും സംഘടന പിരിച്ചു വിടണമെന്നും ആയിരുന്നു,സിദ്ധാന്തം.പാർട്ടിക്ക് ഇനി പഴയ പോലെ മുഴുവൻ സമയ പ്രവർത്തകർ ആവശ്യമില്ലെന്നും പ്രവർത്തകർ വേറെ പണി ചെയ്‌ത്‌ ജീവിക്കണമെന്നും ബ്രോഡർ നിർദേശിച്ചു.

ഇത് വിശ്വസിച്ച് പാർട്ടി സെക്രട്ടറി പി കൃഷ്‌ണ പിള്ള സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു.മണ്ടനായിരുന്നു എന്നർത്ഥം.ഇ എം എസ് യോഗ ക്ഷേമ സഭ പ്രസിഡൻറായി.സി എച്ച് കണാരൻ എസ് എൻ ഡി പി യിൽ പോയി.പിരിച്ചു  വിടും മുൻപ് പാർട്ടി,പ്രതിസന്ധിയിൽ ആയിരുന്നു.പിള്ളയും ഇ എം എസും വ്യത്യസ്ത ധ്രുവങ്ങളിൽ ആയിരുന്നു.'പ്രസ്ഥാനത്തിൻറെ മുകളിൽ കയറിയിരുന്ന് മറ്റുള്ളവരെ ഹനിക്കുന്നതും ശാസിക്കുന്നതും നേതൃത്വമായി വിചാരിച്ചവരെ'  പി നാരായണൻ നായർ ആത്മകഥയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്."ഒളിവിൽ ജീവിച്ചതിൻറെ അഭിജാത്യത്തിൽ മറ്റുള്ളവരോട് അവരുടെ പ്രവർത്തനങ്ങളെപ്പറ്റി ഡയറികളും റിപ്പോർട്ടുകളും എഴുതി വാങ്ങിക്കുക,അവ വസ്തുനിഷ്ഠമായി പരിശോധിക്കാനുള്ള കഴിവില്ലാതെ റിഫോമിസ്റ്റ് മുദ്രയും പെറ്റി ബൂർഷ്വാ വിളികളും അച്ചടക്ക ഖഡ്‌ഗവുമായി കേവലം യാന്ത്രികമായി വിലസുക"' ഇതൊക്കെയായിരുന്നു ഈ നേതൃത്വത്തിൻറെ പരിപാടിയെന്ന് നാരായണൻ നായർ നിരീക്ഷിക്കുന്നു.ഈ സ്ഥിതി വിശേഷം കൃഷ്‌ണ പിള്ളയെ വ്യാകുലപ്പെടുത്തിയപ്പോൾ ഉണ്ടായ  പ്രതികരണമായിരുന്നു,പിരിച്ചു വിടൽ.'ഈ നേതൃത്വം'' എന്ന് നായർ പറയുന്നത് ആരെപ്പറ്റിയാണ്?ഇ എം എസ് മാത്രമാണ് അന്ന് ദേശീയ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഉണ്ടായിരുന്നത്.

ഇ എം എസിനോട് വള്ളുവനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കൃഷ്‌ണപിള്ള നിർദേശിച്ചു. കണാരന് കർഷക സംഘം ചുമതല നൽകി.മുഴുവൻ സമയ പ്രവർത്തകർ ജോലിക്ക് പോയി ജീവിക്കാനും  മിച്ചമുള്ള സമയത്ത് പാർട്ടി പ്രവർത്തനത്തിന് പോകാനും ഇ എം എസ് നിർദേശിച്ചു.കെ പി ജി നമ്പൂതിരി വിപ്ലവ പാട്ടെഴുത്ത് നിർത്തി തിരുവനന്തപുരം ലോ കോളജിൽ ചേർന്നു.തുടർന്നുള്ള കാലത്ത് കേന്ദ്ര കമ്മിറ്റി ഇവിടെ പുനഃസംഘടന നടപ്പാക്കിയെങ്കിലും,പാർട്ടിയിൽ ആകെ നിരാശയുടെ കരിനിഴൽ വീണ കാലമായിരുന്നു,1946 -1948.കേരളകമ്മിറ്റിക്ക് മുൻപ് കമ്മ്യൂണിസ്റ്റ് ഇന്റര്നാഷനലും പിരിച്ചു വിട്ടു.
ബ്രോഡർ 
ഐക്യമുന്നണിയല്ല,കമ്മ്യൂണിസ്റ്റ് പാർട്ടി ആധിപത്യമാണ് വേണ്ടത് എന്ന ലൈൻ 1947 മധ്യത്തിൽ സ്റ്റാലിൻ എടുത്തു.മധ്യ,പൂർവ യൂറോപ്യൻ രാഷ്ട്രങ്ങളിൽ പാർട്ടി അധികാരത്തിൽ എറിയതായിരുന്നു ലൈൻ മാറ്റത്തിന് കാരണം.കോമിൻഫോം രൂപീകരിച്ചു.സോവിയറ്റ്,മധ്യ / പൂർവ യൂറോപ്യൻ പാർട്ടികൾ,ഇറ്റലി,ഫ്രഞ്ച് പാർട്ടികൾ എന്നിവ അംഗങ്ങൾ.ചൈനീസ് പാർട്ടിയെ ഒഴിവാക്കി.ടിറ്റോയുടെ അധീശത്വം കാരണ,യുഗോസ്ലാവ്യൻ പാർട്ടിക്കായിരുന്നു രണ്ടാം സ്ഥാനം.

കോമിൻഫോം ഉദ് ഘാടന യോഗത്തിൽ സോവിയറ്റ് സൈദ്ധാന്തികൻ ഷഡാനോവ് പറഞ്ഞു:
"ഇന്ന് ലോകത്ത് രണ്ടു ചേരികളേയുള്ളു.ഒന്ന് സോഷ്യലിസ്റ്റ്,സാമ്രാജ്യത്വ വിരുദ്ധ ചേരി.രണ്ട്,മുതലാളിത്ത സാമ്രാജ്യത്വ അനുകൂല ചേരി."
നിങ്ങൾ ഏതു ചേരിയിൽ എന്നായി ചോദ്യം.

ഈ ലൈൻ അനുസരിക്കുന്നവരുടെ മുഴക്കം തൃശൂർ സമ്മേളനത്തിൽ കേട്ടു.സ്റ്റാലിൻ ലൈൻ അംഗീകരിക്കുക എന്നതിനർത്ഥം,ഇന്ത്യയ്ക്ക് കിട്ടിയത്,സ്വാതന്ത്ര്യം അല്ല എന്നായിരുന്നു.ഇത് ഇന്ത്യൻ പാർട്ടിയെ പ്രതിസന്ധിയിലാക്കി.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് അംഗീകരിച്ചത് ഏതാനും വർഷം കഴിഞ്ഞ് പാലക്കാട് കോൺഗ്രസിലാണ്.
പുതിയ ലൈനിന്റെ അടിസ്ഥാനത്തിൽ,13 കൊല്ലം ജനറൽ സെക്രട്ടറി ആയിരുന്ന പി സി ജോഷിയെ ആ സ്ഥാനത്ത് നിന്ന് മാറ്റി,ബി ടി രണദിവെയെ അവരോധിച്ചു.രണദിവെയുടെ നേതൃത്വത്തിൽ 1948 ഫെബ്രുവരി 28 മുതൽ മാർച്ച് ആറു വരെ കൊൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസാണ് കൊൽക്കത്ത തീസിസ് അംഗീകരിച്ചത്.സായുധ കലാപം പാർട്ടി നയമാക്കിയ ആ നയത്തിന് മുൻപ് തെലങ്കാന,പുന്നപ്ര വയലാർ കലാപങ്ങൾ സംഭവിച്ചു.-1946.തെറ്റായ ആ നയം തെറ്റായി കേരളത്തിൽ നടപ്പാക്കി.


സി ജെ ജനിച്ചു വളർന്ന കൂത്താട്ടുകുളം ആ നയത്തിന് കൊടുത്ത വില വലുതായിരുന്നു.കൂത്താട്ടുകുളം മേരിയോട് പൈശാചികമായി പോലീസ് പക തീർത്തു.അക്കാലത്ത് ആദ്യ നാലു നാൾ പോലീസ് സ്റ്റേഷനുകളിൽ സ്ത്രീ പുരുഷന്മാരെ നഗ്നരായി തടവിലിട്ടു.സ്ത്രീകളുടെ മുലക്കണ്ണുകളിൽ വെള്ളയ്ക്കാ മോടo തൂക്കി.ഇരിങ്ങാലക്കുടയിൽ അറസ്റ്റിലായ പി കെ കുമാരനോട് സ്റ്റേഷനിലുണ്ടായിരുന്ന മഹിളാ സംഘം പ്രവർത്തക പി സി കുറുമ്പയുടെ സ്വകാര്യ ഭാഗം നക്കാൻ ആവശ്യപ്പെട്ടു.വിസമ്മതിച്ച കുമാരൻറെ മുഖം പോലീസ് ബലമായി അവരോട് ചേർത്തുരുമ്മി.മൊയാരത്ത് ശങ്കരൻ,എരൂർ സി കെ ദാമോദരൻ,വൈക്കം ദാമോദരൻ,തിരുമാറാടി രാമകൃഷ്ണൻ,മണ്ണത്തൂർ വർഗീസ്,പാമ്പാക്കുട രാജപ്പൻ,ഉല്ലല ദാമോദരൻ എന്നിവർ ലോകകപ്പുകളിൽ കശാപ്പ് ചെയ്യപ്പെട്ടു.
സി ജെ നാടകങ്ങൾക്ക് പശ്ചാത്തലം യുദ്ധവും സംഘർഷവും ആയതിൽ അദ്‌ഭുതമില്ല.

കൂത്താട്ടുകുളത്ത് പൊതുസമ്മതനായിരുന്ന യോഹന്നാൻ കോർ എപ്പിസ്കോപ്പയുടെ മകനായി ജനിച്ച സി ജെ,14 വയസിൽ നിരീശ്വരതയോട് ചായ്‌വ് കാട്ടാൻ തുടങ്ങി.പിതാവിൻറെ നിർബന്ധത്താൽ ശെമ്മാശനായി.ളോഹ ഊരി 1941 -'43 ൽ തിരുവനന്തപുരം ലോ കോളജിൽ പാർട്ടി ഘടകം സെക്രട്ടറിയായി.ഫ്ലെച്ചർ ബിൽഡിങ്സിൽ പാർട്ടി ഓഫീസ് ഉദ് ഘാടനം ചെയ്യുമ്പോൾ,കെ സി ജോർജിനും പി ടി പുന്നൂസിനുമൊപ്പം സി ജെ യും ഉണ്ടായിരുന്നു.പാർട്ടി ഓഫിസ് പുസ്തക ശാലാ ചുമതല സി ജെ യ്ക്ക് ആയിരുന്നു.

ഉത്തരവാദ പ്രക്ഷോഭത്തിൽ ( 1938 ) പങ്കെടുത്ത സി ജെ യുടെ ജ്യേഷ്ഠൻ സി ജെ ജോസഫിനെ പോലീസ് മർദിച്ച്  ക്ഷയരോഗിയാക്കി കൊന്നു.കൂത്താട്ടുകുളം മേരി അടുത്ത ബന്ധുവായിരുന്നു.സംഘർഷം സി ജെ യുടെ വീട്ടിലും വിരുന്നിനെത്തി.
'അവൻ വീണ്ടും വരുന്നു' എഴുതുമ്പോൾ സി ജെ സംശയാലുവായ തോമസ് ( Doubting Thomas ) ആയിരുന്നു.

തൃശൂർ സമ്മളനത്തിന് ശേഷം,സി ജെ,പാർട്ടിയിൽ നിന്ന് വഴിമാറി നടന്നു.കൊൽക്കത്ത തീസിസിന് ശേഷമായിരുന്നു,കൂത്താട്ടുകുളത്ത് കോളിളക്കമുണ്ടാക്കിയ ഉമ്മൻ കൊലക്കേസ്.ഒരുമാതിരി കമ്മ്യൂണിസ്റ്റുകളെയൊക്കെ പിടിക്കാൻ വാറൻറ് ഉണ്ടായിരുന്നു.അതിൽപെട്ട കമ്മ്യൂണിസ്റ്റ് ആയിരുന്നു,തിരുമാറാടിയിൽ പിഷാരടി കുടുംബത്തിൽ നിന്ന് വിവാഹം ചെയ്‌ത നരസിംഹയ്യർ.ഒളിവിൽ പോകാൻ അയ്യരോട് പാർട്ടി നിർദേശിച്ചു.പ്രസംഗം ദൗർബല്യമായ അദ്ദേഹം,പാലക്കുഴ ഷാപ്പിനടുത്തു നടന്ന ഒരു പാർട്ടി യോഗത്തിൽ പൊങ്ങി.അവിടന്ന് മടങ്ങുമ്പോൾ,അയ്യരെ പോലീസുകാരൻ ഉമ്മൻ പിടികൂടി.അയ്യരെ പോലീസ് ലോക്കപ്പിൽ മർദിച്ച് അവശനാക്കി.പാർട്ടിക്കാർ ഉമ്മനെ കൊന്നു.കുഞ്ഞ് എന്നൊരാളാണ് ഉമ്മനെ കുത്തിയതെന്ന് വിശ്വാസം ഉണ്ടായിരുന്നു.അയാളെയൊഴിച്ച് പലരെയും പോലീസ് പൊക്കി.നിരോധനാജ്ഞ നടപ്പാക്കി.പട്ടാളമെത്തി.നിരപരാധികളെ മർദിച്ചവശരാക്കി.സി ജെ യുടെ സുഹൃത്ത് ഫോട്ടോഗ്രഫർ ജേക്കബ് ഫിലിപ്പിനെ അറസ്റ്റ് ചെയ്തപ്പോൾ,സി ജെ തൃശൂരിലേക്ക് കടന്നു.അവിടെയാണ് 'അവൻ വീണ്ടും വരുന്നു' പിറന്നത്.

രണ്ട്‌ 

രണ്ടു വരവുകൾക്കിടയിലാണ്,നാടകം.പട്ടാളക്കാരനായിരുന്ന മാത്തുക്കുട്ടിയുടെ വരവിൽ ആരംഭിക്കുന്ന നാടകം,ഭാര്യ സാറാമ്മയുടെ അവിഹിത ഗർഭത്തിലെ കുഞ്ഞ് ലോകത്തേക്ക് വരുന്നിടത്ത്,ഒരു പ്രസവത്തിൽ,അവസാനിക്കുന്നു.ലോകനാടകത്തിൽ പ്രസവത്തിൽ അവസാനിക്കുന്ന ഏകനാടകം.

ഗ്രീക്ക് ദുരന്ത നാടകങ്ങളിൽ കാണുന്ന ഡെൽഫിയിലെ വെളിച്ചപ്പാടിൻറെ ( Oracle of Delphi ) മട്ടിലാണ്,സി ജെ ഉപദേശിയെ രൂപപ്പെടുത്തിയിരിക്കുന്നത്.കഥാപാത്രത്തെ സോഫോക്ലിസിൻറെ തൈറേഷ്യസ് പോലെ കാണുന്നതിന് പകരം, പെന്തക്കോസ്ത് മാതൃകയിലെ ഉപദേശിയുടെ മട്ടിൽ പരിഹാസ്യമാക്കിയ സംവിധായകൻ കേരളത്തിൽ ഉണ്ടായി-എന്നിട്ടും തിരുവനന്തപുരം വി ജെ ടി ഹാളിലെ അരങ്ങേറ്റം വിജയമായിരുന്നു എന്ന് അതിൽ അഭിനയിച്ച എസ് ഗുപ്തൻ നായർ 'മനസാ സ്മരാമി'യിൽ എഴുതി;ആരോ വിഡ്ഢിത്തം പറഞ്ഞത് കേട്ട് അത് പരാജയമായിരുന്നു എന്ന് എം തോമസ് മാത്യു,'സി ജെ യുടെ നാടകങ്ങൾ'എന്ന പുസ്തകത്തിൻറെ അവതാരികയിൽ പകർത്തി.മഹത്തായ നാടകം അല്ലെങ്കിലും കന്നി നാടകം എന്ന നിലയിൽ,ശിൽപ ഭംഗിയുണ്ട്.തുളച്ചു കയറുന്ന സംഭാഷണങ്ങൾ ചിലതുണ്ട്.മതത്തെയും ദൈവത്തെയും പൗരോഹിത്യത്തെയും ചോദ്യം ചെയ്യുന്ന സംഭാഷണങ്ങൾക്ക് അതി മുഴക്കമില്ല.ഉപദേശിയെ സന്നിവേശിപ്പിച്ചതിൽ ചാരുതയുണ്ട്.പശ്ചാത്തല ശബ്ദമായും അയാളുണ്ട്.ബൈബിളിലെ കയ്യടക്കം പാത്ര സൃഷ്ടിയിൽ കാണാം.
സി ജെ തോമസ് 
''ലോകാവസാനം അടുത്തിരിക്കുന്നു!ഇപ്പോൾ സുപ്രസാദ കാലം;ഇപ്പോൾ തന്നെ രക്ഷാ ദിവസം'' എന്ന് പറയുന്ന ഉപദേശി,
"അവൻ വീണ്ടും വരുന്നു! നിങ്ങളുടെ വിളക്കുകളിൽ എണ്ണയൊഴിച്ചു കാത്തിരിപ്പിൻ" എന്ന് നാന്ദി ചൊല്ലുന്നതിൽ,മാത്തുക്കുട്ടിയുടെ മടങ്ങി വരവിന്റെ സൂചനയുണ്ട്.

രണ്ടാം ലോകയുദ്ധ കാലമാണ് നാടക കാലം.ആ യുദ്ധം എന്ന് കഴിയുമെന്ന് മാത്തുക്കുട്ടിയുടെ അമ്മ ചോദിക്കുന്നതിന്,
"പുറം ജാതിക്കാരെയും അവിശ്വാസികളെയും പോലെ ജ്യോതിഷത്തിൽ വിശ്വസിക്കരുത്" എന്ന് മറുപടി പറഞ്ഞ് ഒഴിയുകയാണ്,ഉപദേശി.
അത്യാവശ്യം ജ്യോതിഷം അറിയാമായിരുന്ന സി ജെ,42 വയസ്സിലെ മരണവും അതിൽ നിന്നറിഞ്ഞിരുന്നു.

അവിഹിത ഗർഭം പേറുന്ന സാറാമ്മ,ഉപദേശിക്ക് കൊടുക്കേണ്ട കാപ്പി അടങ്ങിയ കോപ്പ താഴെ വീഴ്ത്തി പൊട്ടിച്ചു കൊണ്ടാണ്,വേദിയിൽ എത്തുന്നത്.ഞെട്ടിയും വിരണ്ടും അമ്പരന്നുമാണ് സാറാമ്മ വേദിയിൽ ഉടനീളം.

യുദ്ധക്കെടുതികൾ മാത്തുക്കുട്ടിയുടെ അമ്മ വിവരിക്കേ,ലൂക്കോസിൻറെ സുവിശേഷത്തിലെ 10:23 -24 വാക്യങ്ങൾ ഉപദേശി ഉദ്ധരിക്കുന്നു:
നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ.എന്തുകൊണ്ടെന്നാൽ,ഞാൻ നിങ്ങളോട് പറയുന്നു,വളരെ പ്രവാചകന്മാരും രാജാക്കമാരും നിങ്ങൾ കാണുന്നത് കാണാൻ ആഗ്രഹിക്കുന്നു എങ്കിലും,കണ്ടില്ല;നിങ്ങൾ കേൾക്കുന്നത് കേൾക്കാനും എങ്കിലും കേട്ടില്ല!

ഉപദേശി മാത്തുക്കുട്ടിയെയും അമ്മയെയും ഇത് മറുതലിപ്പിൻറെ കാലം എന്ന് പറഞ്ഞ് പേടിപ്പിക്കുന്നു."സ്രഷ്ടാവ് കണക്ക് ചോദിക്കും."
സാറാമ്മ കാപ്പിയുമായി വരുമ്പോൾ,ഉപദേശിയിൽ നിന്ന് കേൾക്കുന്നത്,കർത്താവ് കണക്കു ചോദിക്കുന്ന മുഹൂർത്തത്തെപറ്റിയാണ്:
....അന്നു രണ്ടു സ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചു കൊണ്ടിരിക്കും.ഒരുത്തിയെ അവൻ സ്വീകരിക്കും.മറ്റവളെയോ അവൻ ചാകാത്ത പുഴുവും കെടാത്ത തീയും നിറഞ്ഞ നിത്യ നരകത്തിലേക്ക് തള്ളും !

തനിക്ക് പറഞ്ഞുറപ്പിച്ച നരകത്തീയെപ്പറ്റി കേട്ടാണ്,സാറാമ്മയിൽ നിന്ന് ചായക്കോപ്പ വീണുടയുന്നത്.

സാറാമ്മയും ജാരനായ കുഞ്ഞുവർക്കിയും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന്,പള്ളിയിലെ മിന്നു കെട്ട് കഴിഞ്ഞ ഉടൻ,സാറാമ്മയുടെ വികാരങ്ങളെ അവഗണിച്ചാണ്,മാത്തുക്കുട്ടി മുന്നണിയിലേക്ക് പോയതെന്നറിയാം.നാല് വർഷമായി സ്നേഹിക്കാൻ ആരും ഉണ്ടായിരുന്നില്ല.വെറും അരിവയ്‌പുകാരി ആയാണ് അവിടെ കഴിഞ്ഞത്.കുഞ്ഞുവർക്കി പോറ്റാൻ തയ്യാറല്ല.ഒളിച്ചോടിയാൽ മാനം വിൽക്കേണ്ടി വരും.

മാത്തുക്കുട്ടി വരുന്ന തീവണ്ടിയുടെ മടക്കശബ്ദം കേട്ട് ഭ്രാന്തിയെപ്പോലെ സാറാമ്മ എഴുന്നേറ്റോടുന്ന മൂന്നാം രംഗത്തിൽ,അവൾ തൈർക്കലത്തിൽ കാൽ തട്ടി മറിഞ്ഞു വീഴുമ്പോൾ,മാത്തുക്കുട്ടിയുടെ അമ്മ നടത്തുന്ന ദേഹ പരിശോധനയിലാണ്,അവിഹിത ഗർഭം വെളിച്ചത്ത് വരുന്നത്.മാത്തുക്കുട്ടി വരുന്നത്,സാറാമ്മ മാനം കളഞ്ഞെന്ന അമ്മയുടെ വിലാപം കേട്ടാണ്.
നാടകം സംഘർഷ ഭരിതമാകുന്നു.നരകത്തെപ്പറ്റി ഉപേദശി ആവർത്തിക്കുമ്പോൾ,യുദ്ധ നരകം ഓർക്കുന്നു,മാത്തുക്കുട്ടി.അതൊന്നും ഇത്ര വേദനിപ്പിച്ചില്ല.സാറാമ്മ അയാളുടെ കാലിൽ വീഴുന്നു.

മൂന്നു മാസം കഴിഞ്ഞാണ്,രണ്ടാം അങ്കം.മാത്തുക്കുട്ടി,സാറാമ്മയ്ക്കും വർക്കിക്കും ഇടയിൽ താൻ പ്രതിബന്ധമാണെന്ന തിരിച്ചറിവിൽ വീട് വിടാൻ തീരുമാനിക്കുന്നു.അപ്പോൾ ഫാക്റ്ററി തൊഴിലാളി രാഘവൻ വരുന്നു.പുന്നപ്ര വയലാറിന് രക്ത സാക്ഷികളെ നൽകിയ വിമുക്ത ഭടൻമാരെ ഓർമിപ്പിക്കുമാറ്,രാഘവൻ വെടിമരുന്ന് പടക്കമായി എറിയുന്നതും കെട്ടുന്നതുമായ വിദ്യ പഠിപ്പിക്കാൻ അപേക്ഷിക്കുന്നു.ഇവിടത്തെ അക്രമവും അനീതിയും കണ്ട് മാത്തുക്കുട്ടി യുദ്ധത്തിന് തയ്യാർ.

ഉപദേശിയോട് സാറാമ്മ പാപ പരിഹാരം തേടുമ്പോൾ,അയാൾ ഉന്നയിക്കുന്നത്,യേശു,സ്വന്തം മാതാവിനോട് ചോദിച്ച ചോദ്യമാണ്:
"സ്ത്രീയേ,എനിക്കും നിനക്കും തമ്മിൽ എന്ത്?"

ദൈവം കൂട്ടിച്ചേർത്തവരെ മനുഷ്യൻ അകറ്റാതിരിക്കട്ടെ എന്ന ഉപദേശിയുടെ നിലപാടിനെ മാത്തുക്കുട്ടി ചോദ്യം ചെയ്യുന്നു:
"ദൈവം ആരെയാണ് കൂട്ടി ചേർത്തത് ? എന്തിനാണ് ഈ യുദ്ധമുണ്ടായത്?എന്തിനാണ് പട്ടാളത്തിൽ പോകാൻ മാത്രം ഞാൻ ദരിദ്രനായത്?ആരാണ് സാറാമ്മയെയും കുഞ്ഞു വർക്കിയെയും ഒരുമിച്ചു കൊണ്ട് വന്നത്?..ആരാണ് ഇതിനൊക്കെ കാരണക്കാരൻ?"

അന്ധനായ മാത്തുക്കുട്ടി വിപ്ലവത്തിനിറങ്ങുന്നു.ദൈവത്തെ ചോദ്യം ചെയ്യുന്ന നിലപാട് അവസാന അങ്കത്തിൽ,കുഞ്ഞു വർക്കി ആവർത്തിക്കുന്നു:

ഉപദേശി:ഏതു പള്ളിയിൽ വച്ചാണ് നിങ്ങളുടെ വിവാഹം നടന്നത്.
സാറാമ്മ:ഈ പള്ളിയിൽ വച്ച് തന്നെ
കുഞ്ഞുവർക്കി:അതിന് പള്ളി തന്നെ വേണമെന്നുണ്ടോ ?
ഉപദേശി:പുരോഹിതനും വേണ്ടേ?
കുഞ്ഞുവർക്കി:കിട്ടാൻ മാർഗ്ഗമില്ലെങ്കിൽ,കൂടാതെ കഴിക്കണം .
ഉപദേശി:ഞാൻ തുറന്നു പറയുകയാണ്,കുഞ്ഞുവർക്കീ,നീ എന്നോട് പരിഭവിക്കേണ്ട.ദൈവത്തിൻറെ ജോലി ചെയ്യുന്നതിൽ മുഖം നോക്കാൻ നിവൃത്തിയില്ല.മാത്തുക്കുട്ടി പോയിട്ട് ഇന്നു രണ്ടുമാസം തികയുന്നു.നിങ്ങൾ രണ്ടു പേരും ഇങ്ങനെ ഇവിടെ ഒരുമിച്ചു താമസിക്കയും. ഇത് ദൈവത്തിനും മനുഷ്യനും നിരക്കാത്ത പ്രവൃത്തിയാണ്.
കുഞ്ഞുവർക്കി:തൽക്കാലം ഞാൻ ദൈവത്തെയും മനുഷ്യനെയുമല്ല നോക്കാൻ നിശ്ചയിച്ചിരിക്കുന്നത്;സാറാമ്മയെയാണ്.
ഉപദേശി:അത് ദൈവം നോക്കിക്കൊള്ളും 
കുഞ്ഞുവർക്കി:പട്ടിണിയിലേക്ക് തുറന്ന വഴി .
ഉപദേശി:ദൈവം അങ്ങനെ തിരുമനസ്സാണെങ്കിൽ,മനുഷ്യൻ അതും അനുഭവിക്കണം 
കുഞ്ഞുവർക്കി:അവളുടെ ഈ അവസ്ഥയിലുമോ ?
ഉപദേശി:തീർച്ചയായും;അത് ദൈവത്തെ ഭരമേൽപിക്കുക 
കുഞ്ഞുവർക്കി:ദൈവത്തിന് ഒരു വയറ്റാട്ടിയെയും പരിചയമില്ല,വൈദ്യനെ വിളിക്കാനും മരുന്ന് വാങ്ങാനും അദ്ദേഹത്തിന് നേരവുമില്ല.

പ്രതിനായകൻ നായകനാകുന്ന സന്ദർഭം.ദൈവത്തെയും ആത്മാവിനെയുംകാൾ വലുതാണ് കാരുണ്യം എന്ന് വർക്കി പ്രഖ്യാപിക്കുന്നു.
സാറാമ്മ ഇന്നും മാത്തുക്കുട്ടിയുടെ ഭാര്യയാണ് എന്ന് ഉപദേശി പറയുമ്പോൾ,സാറാമ്മ താലി പൊട്ടിച്ചെറിയുന്നു -ഒരു ഇബ്‌സൻ സന്ദർഭം.
"ദൈവം കൂട്ടിച്ചേർത്തതിനെ" എന്ന വാചകം,സി ജെ നിരന്തരം ദാമ്പത്യത്തെ പരിഹസിക്കാൻ പ്രയോഗിച്ചിരുന്നതായി,റോസി എഴുതിയിട്ടുണ്ട്."നിന്നെ ഒരു ഹിന്ദുവിന് വിവാഹം ചെയ്‌തു കൊടുക്കും"എന്ന് കൗമാരത്തിൽ റോസിയോട് പറയുമായിരുന്ന പോൾ,സി ജെ യുമായി പ്രണയത്തിൽ ആയപ്പോൾ അതിന് വിഘ്നം തീർത്തു.അതേസമയം പള്ളിയിൽ പോക്കും കുമ്പസാരവും ഇല്ലാതിരുന്ന പോളിനെ തെമ്മാടിക്കുഴയിലാണ്,അടക്കിയത്.
അവിഹിത ഗർഭമാണെങ്കിലും സാറാമ്മയുടെ പേറെടുക്കാൻ വയറ്റാട്ടി എത്തിയപ്പോൾ കുഞ്ഞുവർക്കി സാറാമ്മയോട് പറയുന്നു:

"താഴ്ന്നവൻറെ സന്മാർഗ ക്രമത്തിനുമുണ്ട് വ്യത്യാസം.അവന് വേറൊരു നിയമമാണ്;നമ്മുടെ തെറ്റ് അവൻറെ കണ്ണിൽ ക്ഷമിക്കത്തക്കതായിരിക്കും.അവർ നമ്മെ സ്വീകരിക്കുകയും ചെയ്യും".

ഫാക്റ്ററിയിൽ നടന്ന വെടിവയ്‌പിൽ മാത്തുക്കുട്ടി മരിച്ച വിവരം ഇരുവരും രാഘവനിൽ നിന്നാണ് അറിയുന്നത്.ശവങ്ങളെല്ലാം മണ്ണെണ്ണ ഒഴിച്ച് അവർ കത്തിച്ചു കളഞ്ഞുവെന്നും അയാൾ പറയുന്നു.അങ്ങനെയാണ് പുന്നപ്ര വയലാറിലും സംഭവിച്ചത്.

സാറാമ്മയുടെ പ്രസവം കാത്തിരിക്കുന്ന അവസാന രംഗത്തിൽ,''ഉണർവുള്ള മണവാട്ടികളേ,നിങ്ങളുടെ ദീപങ്ങളെ കൊളുത്തുക! അവൻ വീണ്ടും വരുന്നു" എന്ന ഉപദേശി വചനത്തെ കുഞ്ഞുവർക്കിയും രാഘവനും പരിഹസിക്കുന്നു:

രാഘവൻ:വലിക്കുന്നോ ?
കുഞ്ഞുവർക്കി:ഒരുപാട് വലിച്ചു 
രാഘവൻ:ഇത് ആ ഉപദേശി പറയുന്ന പോലെയാ ...ഏതോ അഞ്ചു മണവാട്ടിമാർ രാത്രി മുഴുവൻ ആരെയോ കാത്തിരുന്നെന്ന് 
കുഞ്ഞുവർക്കി:അവരും ഒരുപാട് ബീഡി വലിച്ചായിരിക്കും.ഇവിടെ മണവാട്ടിയൊന്നും ഇല്ല.പ്രസവം കൊണ്ടാണ് ആരംഭം.
സാറാമ്മ പ്രസവിക്കുന്ന കുഞ്ഞിന് മാത്തുക്കുട്ടി എന്ന് പേരിടുകയും,ഉപദേശി അവൻ വീണ്ടും വരുന്നു എന്ന് പ്രവചിക്കുകയും ചെയ്യുന്നിടത്തു നാടകം തീരുന്നു.

കമ്മ്യൂണിസം അന്ധനായ മാത്തുക്കുട്ടിയെ കൊലയ്ക്ക് കൊടുക്കുന്നു;അശരണനെ സഹായിക്കാൻ മതം എത്തുന്നില്ല.യുദ്ധo പോലെ ജീവിതവും അസംബന്ധം.രാഷ്ട്ര തലവന്മാരുടെ ചിത്രങ്ങൾ പഴയ പഞ്ചാംഗത്തിൽ തന്നെ സി ജെ ഒട്ടിച്ചു വച്ചത് മനഃപൂർവമായിരിക്കും.കാലഹരണപ്പെട്ട രാഷ്ട്രീയം.യുദ്ധം കഴിഞ്ഞാൽ അതുണ്ടാക്കിയവനും അതിൽ പങ്കെടുത്തവനും വെറും ചുവർ ചിത്രങ്ങൾ.
ആൽബേർ കാമുവിൻറെ The Misunderstanding സി ജെ യുടെ നാടക പശ്ചാത്തലത്തിൽ കാണാം.യുദ്ധവും മരണവും പരസ്ത്രീ ഗമനവുമാണ് 1943 ൽ കാമു എഴുതിയ ഈ നാടകത്തിൽ വിഷയം.

ഒരമ്മയും അവരുടെ മകൾ മാർത്തയും നടത്തുന്ന ലോഡ്ജിൽ അന്തേവാസിയായി ധനിക പ്രവാസി എത്തുന്നിടത്താണ്,കാമു നാടകം തുടങ്ങുന്നത്.കാൾ പിസേക് എന്ന വ്യാജപ്പേരിൽ എത്തുന്ന അയാൾ ആ അമ്മയുടെ മകൻ ജാൻ തന്നെ.38 വയസുള്ള അയാൾ ബൊഹീമിയയിൽ നിന്നാണ്.അന്തേവാസികളെ കൊന്ന് പണം തട്ടുന്ന പരിപാടിയാണ്,അമ്മയ്ക്കും മകൾക്കും.ഇരുവരും ജാനിനെയും കൊല്ലുന്നു.പാസ്സ്‌പോർട്ട് കണ്ട് കൊല്ലപ്പെട്ടയാൾ മകനായിരുന്നു എന്നറിയുന്നു.അപ്പോൾ അമ്മ മകളോട് പറയുന്നു:
"ഇത് മാർത്താ,ശിക്ഷയാണ്.നമുക്കുള്ള ശിക്ഷ.എല്ലാ കൊലയാളികൾക്കും ഇങ്ങനെ ഒരു നിമിഷമുണ്ട്.അവർ എന്നെപ്പോലെ ഉള്ളു പൊള്ളയായും വന്ധ്യമായും ഭാവി ശൂന്യമായും ഇങ്ങനെ നിൽക്കേണ്ടി വരും.ജീവിച്ച ഒരു മനുഷ്യന്,മരണം,അർത്ഥരഹിതമാണ്."

അവിവാഹിതയായ മാർത്ത പറയുന്നു:
"ഒരാളും എന്നെ ചുംബിച്ചിട്ടില്ല.ഒരാളും എന്നെ നഗ്നയായി കണ്ടിട്ടില്ല.അത് ഒരു കടമാണ്"  

കൊലയ്ക്ക് ശേഷം,അയാളെ തിരക്കി ഭാര്യ മരിയ വരുന്നു.ഇരുവരും കുറ്റം ഏറ്റു പറയുന്നു.മരിയ ദൈവത്തെ വിളിക്കുന്നു.അപ്പോൾ നാടകത്തിലെ ഓരോ അങ്കത്തിലും പ്രത്യക്ഷപ്പെടുന്ന മൗനിയായ വൃദ്ധൻ കടന്നു വരുന്നു.
"എന്നെ രക്ഷിക്കൂ ",മരിയ അപേക്ഷിക്കുന്നു.
"ഇല്ല",കനത്ത ശബ്ദത്തിൽ വൃദ്ധൻ നിരാകരിക്കുമ്പോൾ,നാടകം തീരുന്നു -ദൈവം ഇവിടെയും കരുണ വറ്റിയ കഥാപാത്രമാണ്.ഈ വൃദ്ധൻ മതമാകാം,മരണമാകാം,ഹിറ്റ്ലറാകാം.

ഈ നാടകമാണ് തന്നെ പ്രതിനിധീകരിക്കുന്നത് എന്ന് കാമു പറഞ്ഞിരുന്നു.ഹിറ്റ്‌ലർ കീഴടക്കിയ ഫ്രാൻസിലാണ് നാടകം എഴുതിയത്.രണ്ടാം ഭാര്യയെ അൾജിയേഴ്‌സിൽ വിട്ട്,ആദ്യ ഭാര്യയ്‌ക്കൊപ്പം ക്ഷയം ബാധിച്ച് ഫ്രാൻസിൽ എത്തിയ കാമു,ഫ്രഞ്ച് ഒളിപ്പോരാളികൾക്കൊപ്പം നിന്നതിനാൽ,വധഭീഷണി നേരിട്ടു.നാടക പ്രമേയം,കാമുവിൻറെ 'അന്യൻ' ( The Stranger / Outsider ) എന്ന നോവലിൽ നായകൻ വായിക്കുന്ന പത്ര റിപ്പോർട്ട് പോലെയാണ്.അത്,ധനിക പ്രവാസി,സഹോദരിയും വിധവയായ അമ്മയും നടത്തുന്ന ഹോട്ടലിൽ കൊല്ലപ്പെടുന്നതാണ്.

കാമുവിൻറെ നാടകം എൻ എൻ പിള്ള പകർത്തി -ദി ഡാം.പിള്ള പറഞ്ഞത്,താനും കാമുവും ഒരിടത്തു നിന്നാണ് എടുത്തത് എന്നാണ്.ഒരു സ്കാന്ഡിനേവിയൻ നാടോടിക്കഥ ആധാരമാക്കി റൂപർട്ട് ബ്രുക് ( 1887 -1915 ) എഴുതിയ 'ലിത്വനിയ' ( 1915 ).

സംഗതി സത്യമാണ് -ഒരമ്മ,മകൾ,ഒരന്യൻ,ഒരച്ഛൻ,യുവാവ്,വോഡ്‌ക സ്റ്റോർ കീപ്പർ,അയാളുടെ മകൻ എന്നിവർ ആ നാടകത്തിൽ.ഈ നാടകങ്ങളിലെല്ലാം,മകൻറെ തിരിച്ചു വരവുണ്ട്.

സോഫോക്ലിസിനൊപ്പം,കാമുവും സി ജെ യ്ക്ക് പ്രിയൻ ആയിരുന്നെന്ന് റോസിയുടെ 'ഇവൻ എൻറെ പ്രിയ സി ജെ' യിൽ കാണാം.
ഗ്രീക്ക് നാടകത്തിലെ വെളിച്ചപ്പാടിൻറെ നിഴൽ കാമു നാടകത്തിലെ വൃദ്ധനിലും സി ജെ യുടെ ഉപദേശിയിലുമുണ്ട്.ദൈവ നിരാകരണവുമുണ്ട്.രാഘവനെ രൂപപ്പെടുത്താൻ അറിയാവുന്ന കമ്മ്യൂണിസം സി ജെ ഉപയോഗിച്ചു.കൊൽക്കത്ത തീസിസിന് പിന്നാലെ സി ജെ തൃശൂർക്ക് പലായനം ചെയ്യുമ്പോൾ അമ്മ മരിച്ച് അധികം ആയിരുന്നില്ല.പുരയിടത്തിലെ ആദായം,സി ജെ യ്ക്കായി കാത്തു വയ്ക്കുമായിരുന്നു,അവർ.സി ജെ പോയതോടെ,തൻറെ ഭാര്യ പോയതോടെ,സി ജെ യുടെ പിതാവ് വീട് വിട്ട് വികാരിയായിരുന്ന കൂത്താട്ടുകുളം വടകര പള്ളിയിൽ താമസമായി.

'അവൻ വീണ്ടും വരുന്നു' നിൽക്കുന്നത് ഒരു വഴിത്തിരിവിലാണ്.മതത്തിൻറെയും അധികാരത്തിൻറെയും കമ്മ്യൂണിസത്തിന്റെയും ആൾക്കൂട്ടങ്ങളിൽ നിന്ന്,വ്യക്തി സത്തയിലേക്ക് സി ജെ വളരുന്ന ദശാ സന്ധി.
---------------------------------------------------
See https://hamletram.blogspot.com/2019/10/blog-post_5.html




















FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...