Monday 12 August 2019

ഹോജ പ്രധാനമന്ത്രിയെ കൊന്നു

 ഈ പുസ്തകം ആരും വായിക്കരുത്!

യുഗോസ്ലാവിയൻ കമ്മ്യൂണിസ്റ്റ് വിമതനും എഴുത്തുകാരനുമായ മിലോവൻ ജിലാസിന്റെ Conversations with Stalin ( 1962 ) എല്ലാവരും വായിക്കേണ്ട പുസ്തകമാണ്;കമ്മ്യൂണിസ്റ്റ് ലോകത്തിലെ മൂടിവച്ച രഹസ്യങ്ങൾ വലിച്ചു ചീന്തിയ പുസ്തകമാണ്,അത്.ലോകത്തിൽ ആരും വായിക്കരുത് എന്ന് ഒരു പുസ്തകം എനിക്ക് ശുപാർശ ചെയ്യാനുണ്ട് -അൽബേനിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതി എൻവർ ഹോജ എഴുതിയ With Stalin ( 1979 ).ജിലാസിന്റെ പുസ്തകം വന്ന് 17 വർഷത്തിന് ശേഷം ഹോജ ഇറക്കിയ പുസ്തകം,ഒരു പിശാചിനെപ്പറ്റി മറ്റൊരു പിശാച് എഴുതിയ കൃതി എന്ന നിലയിൽ വായിക്കാൻ നോക്കിയാൽ,പൂർത്തിയാക്കാനാവില്ല.പിശാചിനെ സ്തുതിച്ചാൽ ഓക്കാനം മാത്രമേ വരൂ.ഇതിൽ സ്തുതി മാത്രമേയുള്ളു.
ഹോജ,1942 
രണ്ടാം ലോകയുദ്ധം കഴിഞ്ഞ് 1945 മുതൽ 1985 ൽ മരണം വരെ അൽബേനിയ ഭരിച്ച ഈ മാർക്സിസ്റ്റ് സ്റ്റാലിനെപ്പോലെ പ്രതിയോഗികളെ ഉന്മൂലനം ചെയ്താണ് ജീവിച്ചത്.1968 നും 1980 നും ഇടയ്ക്ക് ഇയാൾ 79 വാല്യം ഓർമ്മക്കുറിപ്പുകൾ ഇറക്കി,ഭീകര എഴുത്തുകാരനായി.ഇയാൾ ലോകം ആദരിക്കുന്ന ഇസ്മയിൽ കാദരെ എന്ന എഴുത്തുകാരനെ അൽബേനിയയിൽ സഹിച്ചു.അവർ തമ്മിലുള്ള ബന്ധം സങ്കീര്ണമായിരുന്നു.ഹോജയുടെ മാതൃകാ പുരുഷനായ സ്റ്റാലിന്റെ ജന്മശതാബ്‌ദി പ്രമാണിച്ചാണ് 1979 ൽ പുസ്തകം ഇറക്കിയത്.
1925 മുതൽ 1939 വരെ സോഗ് രാജാവ് ( Zog ) ആയിരുന്നു അൽബേനിയ ഭരിച്ചത്.രാജ്യത്ത് 99 ശതമാനവും കൃഷിക്കാർ ആയിരുന്നു.ഹോജ ( 1908 -1985 ) മരിക്കുമ്പോൾ രാജ്യം ദരിദ്രവും ഒറ്റപ്പെട്ടതും ആയിരുന്നു.1956 ലെ ഇരുപതാം പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവ് സ്റ്റാലിനെ തുറന്നു കാട്ടിയപ്പോൾ രോഷാകുലനായ ഹോജ ചൈനീസ് പക്ഷം ചേർന്നു.1978 ൽ ഹോജയുടെ ശത്രു യുഗോസ്ലാവിയയുടെ ടിറ്റോയെ ചൈന വരവേറ്റപ്പോൾ ആ ബന്ധവും അവസാനിച്ചു.അൽബേനിയയെ ആർക്കും വേണ്ടാതായി.ബാഹ്യലോകവുമായി ബന്ധമറ്റ അനാഥ ജനതയുടെ ബോധത്തിലേക്കാണ് ഹോജ അയാളുടെ ഉണക്ക സാഹിത്യം ഇറക്കി വിട്ടത്.
ആറു ഭാഗങ്ങളാണ് ഹോജയുടെ സ്റ്റാലിൻ പുസ്തകത്തിനുള്ളത്.ഒരു മുഖവുര.1947 -1951 ൽ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓർമകളാണ് അഞ്ചെണ്ണം.മുഖവുരയിലെ സ്റ്റാലിൻ സൗമ്യനും മാന്യനും കാരുണ്യവാനും ക്ഷമാശീലനുമാണ്.ഇത് 50 പേജിൽ അധികമുള്ള ബോറാണ്.ക്രൂഷ്ചേവ് സോവിയറ്റ് യൂണിയനെ സത്യത്തിൽ നിന്ന് പിന്നോട്ട് നടത്തി എന്ന് പറഞ്ഞ് മുഖവുര അവസാനിക്കുമ്പോൾ,ഒരു  ഭ്രാന്തൻ ലോകത്ത് എത്തിയ പ്രതീതി ഉണ്ടാകുന്നു.സ്റ്റാലിനിസ്റ്റ് സത്യസന്ധതയുടെ പാതയിൽ റഷ്യൻ യുവാക്കൾ മുന്നേറണമെന്ന് ഹോജ ആഹ്വാനം ചെയ്യുന്നു.യുവാക്കൾ ഇത് തൊടില്ല എന്നതിനാൽ പ്രശ്നമില്ല.

ബാക്കി പുസ്തകം ഒരു ഉന്മാദി ഇരുട്ടിൽ പിച്ചും പേയും പറയുന്നത് പോലെയാണ്.എവിടെയെങ്കിലും കോമഡി കാണും എന്ന് കരുതിയാൽ തെറ്റി.ഇത് ഒരു ഇരട്ട സ്തുതിയാണെന്ന് നമുക്ക് മനസ്സിലാകുന്നു.ഒരു ക്രൂരനെ സ്തുതിക്കുമ്പോൾ അത് സ്വയം സ്തുതിയായി മാറുകയാണ്.സ്റ്റാലിൻ 1953 ൽ മരിച്ചെങ്കിലും അയാളുടെ തുടർച്ച അൽബേനിയയിൽ ഉണ്ടെന്ന ആശ്വാസ പ്രകടനമായി പുസ്തകം തീരുന്നു.അൽബേനിയക്കാർ ഏതു ഗോത്രത്തിൽപെട്ടവരാണെന്ന് ജിലാസിനോട് സ്റ്റാലിൻ ചോദിച്ചത്,ഹോജയോടും അവർത്തിച്ചതായി കാണുന്നു.രാവും പകലും സ്റ്റാലിനെ കാണാൻ ആഗ്രഹിച്ച ഹോജ ആ സവിധത്തിൽ സ്തംഭിച്ചു നിൽക്കുന്നു.Tractor Drivers എന്ന സോവിയറ്റ് സംഗീത ശിൽപം സ്റ്റാലിനോട് തുടകൾ ഉരുമ്മി സോഫയിലിരുന്ന് കാണുന്നിടത്താണ് ആദ്യ കൂടിക്കാഴ്ച തീരുന്നത്.ചുറ്റും കാണുന്നവരെല്ലാം സ്റ്റാലിൻ ഒഴിച്ച് ഹോജയുടെ ശത്രുക്കൾ.പുസ്തകത്തിൽ ഇടക്കിടെ ഉന്മൂലനം ( physical liquidation ) എന്ന വാക്ക് വരുന്നതിനാൽ ഇത് സംഹാര പുസ്തകവും ആകുന്നു.
ഹോജ ആരെന്നറിയാൻ ബ്ലെൻഡി ഫെവ്‌സ്യു ( Blendi Fevziu ) എഴുതിയ എൻവർ ഹോജ ( Enver Hoxha ) എന്ന പുസ്തകമുണ്ട്.കേരളത്തിലെ വലിയ മാർക്സിസ്റ്റ് സൈദ്ധാന്തികൻ ഹോജയെപ്പറ്റി വലിയ വായിൽ എഴുതിയതാണ് ഓർത്തു പോയത് .
യൂറോപ്പിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്ത മുസ്ലിം തുണിക്കച്ചവടക്കാരൻറെ മകനായിരുന്നു,ഹോജ.ഫ്രാൻസിലെ മോണ്ട്പെലിയർ സർവകലാശാലയിൽ ജീവശാസ്ത്രം പഠിച്ചു.നാലു കൊല്ലം അവിടെയുണ്ടായിട്ടും ഒരു പരീക്ഷ പോലും എഴുതിയില്ല.തിരിച്ചു വന്ന് ഗ്രാമർ സ്‌കൂൾ അധ്യാപകനായി.1939 ൽ ഇറ്റലി അൽബേനിയയെ ആക്രമിച്ചപ്പോൾ വിപ്ലവ പ്രസ്ഥാനത്തിൽ ചേർന്നു.1941 ൽ പാർട്ടി ഉണ്ടായപ്പോൾ അതിൽ അംഗമായി;രണ്ടു കൊല്ലം കഴിഞ്ഞ് സെക്രട്ടറിയും.യുഗോസ്ലാവിയയുടെ സഹായത്തോടെ 1945 ൽ അൽബേനിയ സ്വാതന്ത്രമായപ്പോൾ പ്രധാനമന്ത്രി ആയി.മരണം വരെ സൈനിക മേധാവിയും ആയിരുന്നു.
സ്റ്റാലിൻറെ വേറൊരു പതിപ്പായിരുന്നു,ഹോജ.ഭീകരത,രഹസ്യ വിചാരണ,ഉന്മൂലനം.അത് പി ബി മുതൽ സാധാരണക്കാരന് വരെ ബാധകമായിരുന്നു.പാർട്ടിയുടെ ആറ് സ്ഥാപകരിൽ ഒരാൾക്ക് മാത്രമേ വീട്ടിലെ കിടക്കയിൽ മരിക്കാനായുള്ളു.ബാക്കിയുള്ളവരെ കൊല്ലുകയോ തടവിലിടുകയോ ചെയ്‌തു.ഇപ്പോൾ തുറന്ന അൽബേനിയൻ ആർകൈവ്സിൽ ഗവേഷണം നടത്തിയും ഇരകളുടെ ബന്ധുക്കളോട് സംസാരിച്ചുമാണ് പുസ്തകം ഉണ്ടായത്.തന്നെ പി ബി യിൽ വിചാരണ ചെയ്യുന്നതിന് തലേന്ന് നിരവധി വർഷങ്ങൾ പ്രധാനമന്ത്രി ആയിരുന്ന മെഹ്‌മത് ഷെഹു സ്വയം വെടി വച്ച് ആത്മഹത്യ ചെയ്‌തു.അമേരിക്കയിലെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധൻറെ ബന്ധുവിൻറെ  മകളെ വിവാഹം ചെയ്യുന്നതിൽ നിന്ന്   അദ്ദേഹം മകനെ വിലക്കിയില്ല എന്നതായിരുന്നു കുറ്റം.വിരുദ്ധൻ  അവിടത്തെ ടി വി യിൽ ഹോജയെ വിമർശിച്ചിരുന്നുവത്രെ.സഖാവ് എൻവറിന് ഷെഹു എഴുതിയ ആത്മഹത്യാ കുറിപ്പ് 2003 ൽ പുറത്തു വന്നു:

നിങ്ങൾക്ക് എന്നെ എന്ത് വേണമെങ്കിലും വിളിക്കാം;എനിക്ക്  തടയാൻ ആവില്ല.ഞാൻ പാർട്ടിക്ക് എൻറെ ജീവൻ നൽകുന്നു.എൻറെ അന്ത്യാഭിലാഷം ഇതാണ്:പാർട്ടിയെയും സോഷ്യലിസത്തെയും സംരക്ഷിക്കുക.

വിവാഹം ഹോജ തടഞ്ഞു.
മെഹ്മെത് ഷെഹു,1944  
അഗത ക്രിസ്റ്റിയുടെ അപസർപ്പക നോവലുകളുടെ ആരാധകനായിരുന്ന ഹോജ,പുസ്തകങ്ങളുമായി ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെട്ടു.വലിയ ലൈബ്രറി ഉണ്ടായിരുന്നു.ഫ്രഞ്ച് പ്രസാധകർ അയയ്ക്കുന്ന കാറ്റലോഗുകളിൽ നിന്ന് പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വാങ്ങി.ഏകാധിപതിയുടെ കുടുംബം ഒരിക്കൽ അയാളെ കാണാനില്ലെന്ന് പരാതിപ്പെട്ടപ്പോൾ കാവൽ ഭടന്മാർ അയാളെ പുലർച്ചെ ലൈബ്രറിയിൽ കണ്ടെത്തി.വലത് കൈയിൽ പുസ്തകവും തോളിൽ കമ്പിളി പുതപ്പും ഉണ്ടായിരുന്നു.ഒരു ഡയറി സൂക്ഷിച്ച് ചറ പറ എഴുതിക്കൊണ്ടിരുന്നു;അല്ലെങ്കിൽ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു.ഇസ്മയിൽ കാദരെയുടെ എഴുത്തു കണ്ട് ഹോജ പലപ്പോഴും രോഷാകുലനായെന്ന് ഹോജയുടെ ഭാര്യ ഓര്മക്കുറിപ്പുകളിൽ പറയുന്നു;പ്രതിസന്ധികളിൽ ഇസ്മയിലിനൊപ്പം നിന്നു.മുസ്ലിം യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചിട്ടും  ഹോജ അൽബേനിയയെ നിരീശ്വര ( atheist ) രാഷ്ട്രമായി പ്രഖ്യാപിച്ചു.എല്ലാ പള്ളികളും പൂട്ടി.ലോകത്തിലെ ആദ്യ നിരീശ്വര രാഷ്ട്രം.

1948 മാർച്ചിൽ പി ബി അൽബേനിയയും യുഗോസ്ലാവിയയുമായുള്ള ലയനം അംഗീകരിച്ചു.അങ്ങനെ വന്നാൽ തന്നെ മാറ്റി യുഗോസ്ലാവിയ അൽബേനിയൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ കോച്ചി സോക്‌സെയെ പ്രധാനമന്ത്രി ആക്കുമെന്ന വിവരം ഹോജയ്ക്ക് കിട്ടി.അൽബേനിയ,ബൾഗേറിയ,ഗ്രീസ് എന്നിവ ചേർത്ത് പ്രാദേശിക ശക്തിയാകാനുള്ള യുഗോസ്ലാവിയൻ പദ്ധതിയെ സ്റ്റാലിൻ അപലപിച്ചപ്പോൾ അൽബേനിയൻ പി ബി ലയനം മാറ്റി ടിറ്റോയെ തള്ളിപ്പറഞ്ഞു.അൽബേനിയയിൽ നിന്ന് യൂഗോസ്ലാവ് വിദഗ്ദ്ധരെ പുറത്താക്കി.സോക്‌സെയെ തൂക്കി കൊന്നു.
അൽബേനിയൻ സാമ്പത്തിക ആസൂത്രകൻ നാക്കു സ്‌പിറുവിനെ  ഹോജ കൊന്നതാണെന്ന് 1991 ൽ സ്‌പിറോയുടെ ഭാര്യ ലിറി ബിലിഷോവ ആരോപിക്കുകയുണ്ടായി.പി ബി അംഗമായ അവർ 1960 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു.

സ്‌പിറു ( Nako Spiru 1918 -1947 ) ഡറസ് തുറമുഖത്തെ ഓർത്തഡോക്സ്  കുടുംബത്തിൽ ജനിച്ച് ഇറ്റലി ടൂറിൻ സർവകലാശാലയിൽ ഇക്കണോമിക്‌സ് പഠിച്ച ആളായിരുന്നു.1939 ൽ ഇറ്റലി അൽബേനിയ ആക്രമിച്ചപ്പോൾ അയാൾ വിപ്ലവകാരിയായി.സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ  ഹോജയുടെ വലം കൈ ആയി.1941 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക അംഗം.പാർട്ടി യുവ വിഭാഗം മേധാവി കമാൽ സ്റ്റാഫ വാശിക്കപ്പെട്ടപ്പോൾ ആ സ്ഥാനത്ത് വന്നു.
ഹോജയും സ്‌പിറുവും 
രണ്ടാം ലോകയുദ്ധ ശേഷം ആസൂത്രണ കമ്മീഷൻ അംഗമായി.പാർട്ടിയിൽ വിഭാഗീയത വളർന്നപ്പോൾ അതിനിടയിൽ പെട്ടു.ഒരു വശത്ത് ബുദ്ധിജീവികൾ.മിതവാദികൾ,മെഹ്‌മത് ഷെഹു,സെയ്‌ഫുല്ല മാലിഷോവ എന്നിവരുടെ നേതൃത്വത്തിൽ;മറു വശത്ത് തൊഴിലാളി പക്ഷം പിടിക്കുന്ന ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ കോച്ചി സോക്‌സെയുടെ പക്ഷം.സോക്‌സ സിഗുരിമി എന്ന ചാര സംഘടനാ മേധാവിയും ആയിരുന്നു.സോവിയറ്റ് യൂണിയനുമായി ബന്ധം വേണമെന്നും അല്ല,യുഗോസ്ലാവിയയുമായി ബന്ധം വേണമെന്നും അവർ തർക്കിച്ചു.യുഗോസ്ലാവിയയുമായി അൽബേനിയയെ കൂട്ടി ചേർക്കൽ ലക്ഷ്യമായ സോക്‌സെ യുടെ 1946 ജൂലൈയിലെ യുഗോസ്ലാവിയയുമായുള്ള സാമ്പത്തിക,സൗഹൃദ കരാറിനെ സ്‌പിറു എതിർത്തു.പാർട്ടി ജനറൽ സെക്രട്ടറിയും പ്രധാനമന്ത്രിയുമായ എൻവർ ഹോജ,ടിറ്റോയ്ക്ക് അൽബേനിയൻ പാർട്ടിയിലെ സ്വാധീനം പേടിച്ച് സോക്‌സയുടെ പക്ഷം പിടിച്ചു.1947 ഏപ്രിലിൽ ബെൽഗ്രേഡിൽ എത്തി സ്‌പിറു കരാർ പരിഷ്കരിച്ച്,സഹായം കൂട്ടണമെന്ന് വാദിച്ചു.യുഗോസ്ലാവിയ നിരസിച്ചു.ഇരു രാഷ്ട്രങ്ങളുടെയും സാമ്പത്തിക ആസൂത്രണം ഏകോപിപ്പിക്കാൻ യുഗോസ്ലാവിയ ആവശ്യപ്പെട്ടു -ഹോജയുടെ അനുവാദത്തോടെ സ്‌പിറു ഇത് തള്ളി.1947 ജൂലൈയിൽ ഹോജയും സ്‌പിറുവും മോസ്‌കോയിൽ പോയി കരാർ ഒപ്പിട്ടു.

സ്‌പിറുവിന് എതിരെ ടിറ്റോയുടെ പിന്തുണയോടെ,സോക്‌സെ  പ്രചാരണം ആരംഭിച്ചു.1947 നവംബർ 19 ന് സി സി യോഗത്തിൽ,സ്‌പിറു പാർട്ടി വിരുദ്ധനാണെന്ന് സോക്സെ  ആരോപിച്ചു.അടുത്ത നാൾ സ്‌പിറുവിനെ ഫ്ലാറ്റിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടു.സ്വന്തം തോക്കിൽ നിന്ന് ആകസ്മികമായി വെടി കൊള്ളുകയായിരുന്നുവെന്ന് വിശദീകരണം വന്നു.പശ്ചാത്താപം മൂലമുള്ള ആത്മഹത്യ എന്ന് ഔദ്യോഗിക പക്ഷം തിരുത്തി.
കോച്ചി സോക്സെ 
മെലിഞ്ഞ് ബുദ്ധിമാനായ സ്‌പിറു,സർക്കാരിൻറെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചെന്നും യുഗോസ്ലാവ്യക്കെതിരെ ആദ്യം ശബ്ദം ഉയർത്തിയത് അദ്ദേഹമാണെന്നും ജിലാസ് എഴുതുന്നു.അൽബേനിയ സ്വതന്ത്രമായി വികസിക്കണം എന്നായിരുന്നു അദ്ദേഹത്തിൻറെ നയം.ഈ നിലപാട് യുഗോസ്ലാവിയയിലും അൽബേനിയൻ കേന്ദ്ര കമ്മിറ്റിയിലും എതിർപ്പുണ്ടാക്കി.തെക്കൻ അൽബേനിയയിൽ നിന്നുള്ള തൊഴിലാളി ആയിരുന്ന സോക്‌സെ പാർട്ടിക്കൂറുള്ളവൻ ആയിരുന്നുവെന്ന് ജിലാസ് നിരീക്ഷിക്കുന്നു -ഹോജയ്ക്കാണ് വിദ്യാഭ്യാസം കൂടുതൽ എങ്കിലും അറിയപെട്ടയാൾ സോക്സെ ആയിരുന്നു.ഹോജയും സ്‌പിറുവിനെതിരെ നീങ്ങിയെങ്കിലും അയാളുടെ നിലപാട് വ്യക്തമല്ലായിരുന്നു.സ്‌പിറു ഒറ്റപ്പെട്ടു.പാർട്ടി പുറത്താക്കുമെന്ന ഘട്ടത്തിൽ ആയിരുന്നു ആത്മഹത്യ.അതോടെ,അൽബേനിയ -യുഗോസ്ലാവിയ ബന്ധം വഷളായി.

സോക്സെ ( 1911 -1949 ) ഗ്രീസിനടുത്ത ഫ്ളോറിനയിലാണ് ജനിച്ചത്.ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ ഓർത്തഡോക്സ് വിഭാഗം പാർത്തിരുന്ന മേഖല.1937 നടുത്താണ് കമ്മ്യൂണിസത്തിൽ എത്തിയത്.ഹോജയുടെ മുതലാളിയായ സ്റ്റാലിനുമായി ടിറ്റോ ബന്ധം വിച്ഛേദിച്ച ശേഷം യൂഗോസ്ലാവ് അനുകൂല പ്രവർത്തനങ്ങൾക്ക് അൽബേനിയൻ പാർട്ടി ഇയാളെ ഉന്മൂലനം ചെയ്തു -1949 ജൂൺ 11.1949 ലെ രഹസ്യ വിചാരണയ്ക്ക് ശേഷം തൂക്കിക്കൊന്നു.താൻ ബ്രിട്ടീഷ് ചാരനാണെന്നും ടിറ്റോയ്‌ക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തെന്നും ഇയാൾ സമ്മതിച്ചതായി പാർട്ടി പറഞ്ഞു.1948 ഫെബ്രുവരി 26 മുതൽ മാർച്ച് എട്ടു വരെ നടന്ന കേന്ദ്ര കമ്മിറ്റി എട്ടാം പ്ലീനം സോക്സെ,ഹോജയെ പുറത്താക്കാൻ പദ്ധതി തയ്യാറാക്കിയതായി ആരോപിച്ചു.
സോക്സെയെ കൊന്ന ശേഷം പാർട്ടി സ്‌പിറുവിനെ പുനരധിവസിപ്പിച്ചു -അയാളെ സോക്സെയ്ക്ക് വേണ്ടി ചാര സംഘടന സിഗുരിമി  കൊല്ലുകയോ ആത്മഹത്യയിലേക്ക് നയിക്കുകയോ ആയിരുന്നെന്ന് ഭാഷ്യമുണ്ടായി.എന്നാൽ,പി ബി അംഗമായിരുന്ന സ്‌പിറുവിൻറെ ഭാര്യ ബിലിഷോവ ഹോജയാണ് കൊന്നതെന്ന് പറഞ്ഞതോടെ,ഉന്മൂലനത്തിന് സ്ഥിരീകരണമായി.
തൻറെ നേതൃത്വത്തെ ഉയർത്തിപ്പിടിക്കുന്ന പ്രമേയം പാസാക്കണമെന്ന് 1956 ൽ ഹോജ പാർട്ടിയോട് ആവശ്യപ്പെട്ടു;സ്റ്റാലിനെ മോസ്‌കോ കുഴിച്ചു മൂടിയതിന് പിന്നാലെ ആയിരുന്നു,ഇത്.പ്രമേയത്തെ എതിർത്ത പ്രതിനിധികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി തടവിലിട്ടു.1960 ജൂലൈയിൽ ഹോജോയെ പുറത്താക്കാൻ,റഷ്യ പരിശീലിപ്പിച്ച റിയർ അഡ്‌മിറൽ ടെമെ സെജ്കോ ശ്രമിച്ചെന്ന് കണ്ടെത്തി.പി ബി യിലെ സോവിയറ്റ് അനുകൂല അംഗങ്ങൾ ലിറി ബെലിഷോവ,കോച്ചോ താഷ്‌കോ എന്നിവരെ പുറത്താക്കി.1961 നവംബർ ഏഴിന് നടത്തിയ പ്രസംഗത്തിൽ ക്രൂഷ്‌ചേവിനെ ഹോജ വരട്ടു വാദിയെന്ന് വിളിച്ചു;സ്റ്റാലിൻ അവിടത്തെ അവസാന കമ്മ്യൂണിസ്റ്റ് ആണെന്ന് നിരീക്ഷിച്ചു.30 ലക്ഷം മാത്രം ജനസംഖ്യയുള്ള അൽബേനിയയിൽ ഒട്ടാകെ 1,73,371 ഒരാൾ കോൺക്രീറ്റ് നിലവറകൾ ഹോജ പണിതു.അവിടെ പീരങ്കികളും രാസായുധങ്ങളും ഒളിപ്പിച്ചു.ഒരു ക്രയിനിനോ ഹെലികോപ്റ്ററിനോ ഒരു ദ്വാരത്തിൽ വയ്ക്കാവുന്ന തരം നിലവറകളായിരുന്നു,ഇവ.
ഷെഹു അവസാനം 
ഒടുവിൽ പാർട്ടിയിലെ ശത്രുക്കളെ ഉന്മൂലനം ചെയ്തത് 1981 ലായിരുന്നു.അതിലാണ് 40 കൊല്ലം വലം കൈ ആയിരുന്ന പ്രധാനമന്ത്രി മെഹ്മത് ഷെഹു പെട്ടത്.വഞ്ചകനും ചാരനുമായി അയാളെ മുദ്ര കുത്തി.സൈനിക തന്ത്രജ്ഞനായ മെഹ്മെത് ഇസ്മയിൽ ഷെഹു ( 1913 -1981 ) 1954 മുതൽ കൊല്ലപ്പെടും വരെ പ്രധാനമന്ത്രി ആയിരുന്നു.ഇമാമിൻറെ മകൻ.ഇറ്റലിയിലെ നേപ്പിൾസ് മിലിട്ടറി അക്കാദമിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് ചായ്‌വിനു പുറത്താക്കപ്പെട്ടു.സ്പെയിനിൽ പോയി അവിടത്തെ പാർട്ടിയിൽ ചേർന്നു.ഒരു ബ്രിഗേഡ് കമാൻഡറായി.സ്പെയിനിൽ നിന്ന് മടങ്ങുമ്പോൾ ഫ്രാൻസിൽ അറസ്റ്റിലായി ഇറ്റലിയിലേക്ക് നാട് കടത്തി.അവിടത്തെ പാർട്ടിയിൽ ചേർന്നു.1942 ൽ ഇറ്റലിയുടെ അധിനിവേശത്തിലായ അൽബേനിയയിൽ എത്തി അവിടെ പാർട്ടിക്കാരനായി.പട്ടാള അനുഭവം എളുപ്പം ഉയരങ്ങളിൽ എത്തിച്ചു.സ്വതന്ത്രമായപ്പോൾ സൈനിക മേധാവി.സോക്സെയെ വകവരുത്തിയപ്പോൾ ഹോജയുടെ വിശ്വസ്തനായി.1948 -1953 ൽ പാർട്ടി സെക്രട്ടറി ആയിരുന്നു.കത്തോലിക്കാ ഗോത്ര വർഗക്കാരെ ഇയാൾ കൊന്നൊടുക്കി.ഒരു പാർട്ടി കോൺഗ്രസിൽ ഷെഹു പറഞ്ഞത്,സോവിയറ്റ് പാർട്ടിയുടെ 22 -൦ കോൺഗ്രസിൽ മികോയൻ ഉദ്ധരിച്ചു:

Whoever disagrees with our leadership in any respect, will get spat in the face, punched on the chin, and, if necessary, a bullet in his head.
( പാർട്ടി നേതൃത്വത്തോട് വിയോജിച്ചാൽ മുഖത്ത് തുപ്പും,താടിയിൽ ഇടിക്കും,വേണമെങ്കിൽ തലയിൽ വെടി വയ്ക്കും ). ടിറാനയിൽ  വീട്ടിലെ കിടപ്പുമുറിയിൽ 1981 ഡിസംബർ 17 ന് തലയിൽ വെടിയേറ്റ് ഷെഹു മരിച്ചു കിടന്നു.അയാളെ ജനശത്രുവായി മുദ്ര കുത്തി ടിറാനയ്ക്കടുത്ത ഗ്രാമത്തിലെ തരിശു ഭൂമിയിൽ അടക്കി.ഇയാളാണ് ഇസ്മയിൽ കാദരെയുടെ നോവൽ The Successor (2003 ) ലെ നായകൻ.

See https://hamletram.blogspot.com/2019/08/blog-post_12.html



No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...