Wednesday, 13 August 2025

അങ്ങനെ കാവിക്കൊടി ഉണ്ടായി

സമർത്ഥ രാംദാസും ശിവാജിയും

മുസ്ലിം അധിനിവേശത്തിനെതിരെ ഉപരോധം തീർത്ത ഭക്തിപ്രസ്ഥാനത്തിൻ്റെ ഒടുവിൽ മുഗൾഭരണത്തിനെതിരെ മറാത്താ സാമ്രാജ്യം ശിവാജിയുടെ (ശിവജി എന്നല്ല) നേതൃത്വത്തിൽ ഉയർന്നു. ശിവാജിയുടെ ഗുരുവും വഴികാട്ടിയുമായി സമർത്ഥ രാംദാസ് നിന്നു. ചില മറാത്താ പക്ഷപാതികൾക്ക് ബ്രാഹ്മണ ഗുരുവിനെ സങ്കൽപിക്കുന്നത് അയിത്തമാകയാൽ അവർ ഈ ചരിത്രം പറയുമ്പോൾ നെറ്റി ചുളിക്കും. രാംദാസ് മാത്രമല്ല, ശൂദ്രനായ സന്യാസ കവി തുക്കാറാമും ശിവാജിയുടെ ഗുരുവായിരുന്നു.

നെറ്റി ചുളിക്കേണ്ടതില്ല. ജാതിചിന്തകൾക്കതീതമായി ഹിന്ദു സമൂഹം ഒന്നിച്ചു നിന്ന ഒന്നാണ് ഭക്തിപ്രസ്ഥാനം. ശിവാജിയും ഹിന്ദുക്കളെ ഒന്നായി കണ്ടതിനാൽ അദ്ദേഹം ബ്രാഹ്മണ ഗുരുവിനെ വരിച്ചു കാണില്ല എന്ന സങ്കുചിത ചിന്തയ്ക്ക് അടിസ്ഥാനമില്ല.


ജൽനയിലെ ജാമ്പിൽ 1608 ൽ പിറന്ന രാംദാസ് പൂർവാശ്രമത്തിൽ നാരായൺ തോസർ  ആയിരുന്നു. മുസ്ലിം അധിനിവേശക്കാലത്ത് മഹാരാഷ്ട്രയിലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളെ ചൂഴ്ന്നു നിന്ന രാംദാസ് സ്വാമി മാറ്റം ലക്ഷ്യമാക്കി രണ്ടു നല്ല കൃതികൾ രചിച്ചു -ഭരണം, നേതൃത്വം, ധാർമികത എന്നിവ കൈകാര്യം ചെയ്യുന്ന ‘ദശബോധ്,’ ആത്മനിയന്ത്രണം, സത്യസന്ധത, ഭക്തി എന്നിവയുടെ പ്രാധാന്യം വിവരിക്കുന്ന ‘മേനാച്ചേ ശ്ലോക്.’ സമൂഹപരിഷ്‌കരണം ലക്ഷ്യമാക്കി മഠങ്ങളും ഹനുമാൻ ക്ഷേത്രങ്ങളും സ്ഥാപിച്ചു. വിദ്യാഭ്യാസം, ആത്മീയ ഉണർവ്, ദേശാഭിമാനം എന്നിവയുടെ കേന്ദ്രങ്ങളായി അവ വളർന്നു. സ്വരാജ്യം, ധർമ്മം എന്നിവ ശിവാജിയുടെ മുദ്രാവാക്യങ്ങളായത് അങ്ങനെയാണ്.


രാംദാസ്


ഗുരുവിനെ കാണുന്നു 


കുട്ടിയായിരിക്കെത്തന്നെ രാജമാതാ ജീജാബായി ശിവാജിയിൽ ഭക്തിയും ഹിന്ദുസമൂഹ സ്നേഹവും വളർത്തി. അവയെ ധാർമിക തലത്തിലേക്ക് രാംദാസ് ഉയർത്തി. രാംദാസും ശിവാജിയും ആദ്യം കണ്ടത് 1649 -ലാണെന്ന് കരുതുന്നു. എന്നാൽ ഇതുണ്ടായത് 1652 ൽ ശിവതർ ഗലിൽ ആയിരുന്നെന്ന് ചരിത്രകാരൻ ജി എച്ച് ഖരെ എഴുതുന്നു. 1658 -ലെന്ന് വിജയ്‌റാവു ദേശ്‌മുഖ് വാദിക്കുന്നു. ബാബാസാഹേബ് പുരന്ദരേ, സേതുമാധവ് റാവു പഗാഡി എന്നിവർ പറയുന്നത് 1672 ൽ ആണെന്നാണ്. 


വർഷം ഏതുമാകട്ടെ, അവർ പലതവണ കണ്ടെന്ന് ചരിത്രത്തിലുണ്ട്. 1672 -76 ൽ ഇരുവരും ഏഴോ എട്ടോ തവണ കണ്ട ചരിത്രം പഗാഡി പറയുന്നു. 1658 ൽ തന്നെ സമർത് സന്യാസസമൂഹവുമായി ശിവാജിക്ക് ബന്ധമുണ്ട്. ചഫൽ സനദ് എന്ന സാമ്പത്തിക സഹായ രേഖയിൽ സമർത്ഥ രാംദാസിനെ ശിവാജി ശ്രീ സദ്ഗുരുവര്യ എന്ന് വിശേഷിപ്പിക്കുന്നു. 


മറാത്താ ദേശാസ്ത ഋഗ്വേദി ബ്രാഹ്മണ കുടുംബത്തിലാണ് രാംദാസ് ജനിച്ചത്. സൂര്യാജി പന്ത് അച്ഛൻ, രാണു ബായ് അമ്മ. ഗംഗാധർ മൂത്ത കുട്ടി. രാംദാസിന് ഏഴു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു, അവൻ അന്തർമുഖനായി. 12 വയസിൽ അസംഗാവിലെ സ്വന്തം വിവാഹ പന്തലിൽ നിന്ന് ഒളിച്ചോടി. ഗോദാവരി തീരം വഴി 200 കിലോമീറ്റർ നടന്ന് നാസിക്കിനടുത്ത് പഞ്ചവടിയിൽ എത്തി.ഗോദാവരിയും നന്ദിനിയും സംഗമിക്കുന്ന തൿലിയിൽ പാർപ്പായി. രാമനെ ഭജിച്ച് 12 വർഷം കഴിഞ്ഞു. 


ആയിടെ ഭർത്താവ് മരിച്ച് വിധവയായ സ്ത്രീക്ക് രാംദാസ് അബദ്ധത്തിൽ ദീർഘ ദാമ്പത്യം ആശംസിച്ചു. പിന്നെ എന്ത് ചെയ്യാം? രാംദാസ് മരിച്ചയാളെ ഉയിർപ്പിച്ചു പ്രശസ്തനായി. 24 വയസിൽ ജ്ഞാനോദയമുണ്ടായി. രാംദാസ് എന്ന പേര് സ്വീകരിച്ചു. ചാണകത്തിൽ തീർത്ത ഹനുമാൻ വിഗ്രഹം പ്രതിഷ്ഠിച്ചു. ചിലരെ മാർക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ചാണകം എന്ന് വിളിക്കുന്നത് ബഹുമതിയായി കാണാം. മാർക്സിസ്റ്റ് സർക്കാരിൻ്റെ ഔഷധി തന്നെ ചാണകം അടങ്ങിയ പഞ്ചഗവ്യം വിൽക്കുന്നുണ്ട്. ചാണകം വിറ്റാണ് മാർക്സിസ്റ്റ് സർക്കാർ നിലനിൽക്കുന്നത്!


ഗുരു മുഗളർക്കെതിരെ 


പിന്നെ രാംദാസ് 12 വർഷം യാത്ര ചെയ്തു. ഇക്കാലത്തെ സാമൂഹിക നിരീക്ഷണങ്ങൾ അശ്മണി സുൽത്താനിയ, പരചക്ര നിരൂപൺ എന്നീ രചനകളിൽ രേഖപ്പെടുത്തി. ഹിമാലയത്തിൽ പോയി. കശ്മീരിൽ ആറാം സിഖ് ഗുരു ഹർഗോബിന്ദിനെ കണ്ടു. സത്താറയ്ക്കടുത്ത മഹാബലേശ്വറിലേക്ക് മടങ്ങി. മസൂറിൽ ലക്ഷങ്ങൾ പങ്കെടുത്ത രാമനവമി കൊണ്ടാടി. ഹിന്ദുക്കളുടെ ഐക്യത്തിന് സമർത്ഥ സമൂഹമുണ്ടാക്കി 700 -1100 മഠങ്ങൾ സ്ഥാപിച്ചു. ചപാലിൽ രാമക്ഷേത്രം പണിതു. തെക്കൻ മഹാരാഷ്ട്രയിൽ 11 ഹനുമാൻ ക്ഷേത്രങ്ങൾ തുറന്നു. ഇവ 11 മാരുതി എന്നറിയപ്പെടുന്നു. 1644 -1654 ൽ നടന്ന ഈ ക്ഷേത്ര സ്ഥാപനങ്ങൾ ഹിന്ദു വിപ്ലവമാണ് - ഭക്തിപ്രസ്ഥാനം ഏഴാം നൂറ്റാണ്ടിൽ ഉണ്ടാകുമ്പോൾ മുഗൾ ഭരണത്തിൽ ഹിന്ദു ക്ഷേത്ര നിർമാണം അസാധ്യമായിരുന്നു. അതാണ് ഹിന്ദു ദൈവങ്ങൾ കീർത്തനങ്ങളിൽ ഒതുങ്ങിയത്. അതിൽ വിപ്ലവകരമായ മാറ്റമാണ് രാംദാസ് നിർവഹിച്ചത്.


അതിന് തെളിവാണ് രാംദാസ് എഴുതിയ രചനകൾ. ഇസ്ലാമിക ഭരണാധികാരികളെ വെല്ലുവിളിക്കാൻ അദ്ദേഹം തീക്ഷ്‌ണമായി ആഹ്വാനം ചെയ്തു. എങ്ങനെ ശിവാജി അദ്ദേഹത്തെ കാണാതിരിക്കും? രാംദാസിൻ്റെ ഒരു മന്ത്രമാണ് ‘രഘുപതിരാജാറാമി’ന് പ്രചോദനം. അദ്ദേഹത്തിൻ്റെ ‘ദശബോധ്’ മൂല ഗ്രന്ഥം ഉസ്മാനാബാദ് ധോംഗാവ് മഠത്തിലുണ്ട്.


അദ്വൈതത്തിൽ ചാലിച്ചതാണ് രാംദാസിൻ്റെ ഭക്തി. ശ്രവണത്തിൽ തുടങ്ങി ആത്മനിവേദനം വഴി സാക്ഷാത്കാരത്തിൽ എത്തുക. “ഞാൻ” അലിഞ്ഞില്ലാതാവുക.അതേസമയം സമൂഹത്തെ സംരക്ഷിക്കാൻ യോദ്ധാക്കൾ നിർബന്ധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സന്യാസിമാർ സമൂഹത്തിൽ നിന്ന് വലിയരുത്. സജീവമായി ഇടപെട്ട് സാമൂഹികമാറ്റം ഉണ്ടാക്കണം. മുസ്ലിം അധിനിവേശം വഴി തകർന്ന ഹിന്ദുമതത്തെ സജീവമാക്കുകയായിരുന്നു ദൗത്യം. 


രാംദാസിന് 18 ശിഷ്യകൾ ഉണ്ടായിരുന്നു. സാംഗ്ലി മിറാജിലെ മഠം വെണ്ണബായി നയിച്ചു. ചാപൽ മഠം അക്കബായിയും. ‘ദശബോധി’ൽ രാംദാസ് എഴുതി: “എല്ലാവരും സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്ന് വരുന്നു. ഇതിൻ്റെ പ്രാധാന്യം അറിയാത്തവർ ആണുങ്ങളല്ല.” സ്ത്രീകളെ ഇന്നും മോസ്കുകളിൽ കയറ്റാത്ത ആണുങ്ങൾ ഉള്ളപ്പോൾ പതിനേഴാം നൂറ്റാണ്ടിൽ നടന്ന ഈ ഹിന്ദുവിപ്ലവം സിലബസിൽ കയറില്ല. വേടന്മാർ കയറും.


സിഖ് ഗുരു ഹർഗോബിന്ദിനെ കശ്മീരിൽ കണ്ടപ്പോൾ രാംദാസ് ചോദിച്ചു: “ഗുരു നാനാക്കിൻ്റെ പീഠത്തിൽ ഇപ്പോൾ താങ്കളാണ്. നാനാക് ഭൗതികജീവിതം വെടിഞ്ഞ ത്യാഗി സാധുവായിരുന്നു. അങ്ങേക്ക് ആയുധങ്ങളും സേനയും കുതിരകളുമുണ്ട്. എന്നിട്ടും യഥാർത്ഥ രാജാവ് എന്നവകാശപ്പെടുന്നു. അങ്ങ് എന്ത് സന്യാസിയാണ്?”


“അകത്ത് സാധു, പുറത്ത് രാജാവ്,” ഗുരു ഗോബിന്ദ് സിംഗ് പറഞ്ഞു, “പാവങ്ങൾക്ക് സുരക്ഷയ്ക്കും പീഡകന് ശിക്ഷയ്ക്കും ആയുധം. നാനാക് ലോകത്തെ ഉപേക്ഷിച്ചില്ല, മായയാണ് ഉപേക്ഷിച്ചത്. സ്വാർത്ഥവും അഹംബോധവും.” 


“കൊള്ളാമല്ലോ,” രാംദാസ് പറഞ്ഞു.


ഈ കഥ നിറയെ അദ്വൈതമാണ്, രാംദാസ് ശങ്കരാചാര്യരെ അറിഞ്ഞിട്ടുണ്ടാവണം.

 

തുക്കാറാം, രാംദാസ്, ശിവാജി 


ദാ കാവിക്കൊടി 


മറ്റൊരു കഥ സദ്ഗുരു ജഗ്ഗി വാസുദേവ് പ്രസിദ്ധമാക്കി. 


ഒരിക്കൽ ശിവാജി കൊട്ടാര മേലാപ്പിൽ നിന്ന് താഴെ വീടുവീടാന്തരം ഗുരു രാംദാസ് ഭിക്ഷ യാചിക്കുന്നത് കണ്ടു. 


“എന്തിനാണ് എൻ്റെ ഗുരു പിച്ച തെണ്ടുന്നത്, ഞാൻ രാജാവാണ്, എൻ്റെ ഗുരു അത് ചെയ്തു കൂടാ,” ശിവാജി തീരുമാനിച്ചു.


ഗുരുവിനടുത്തു ചെന്ന് ശിവാജി രാജ്യം മുഴുവൻ വാഗ്ദാനം ചെയ്തു.


“അപ്പോൾ നീ എന്ത് ചെയ്യും?” രാംദാസ് ചോദിച്ചു.


‘അങ്ങ് ചെയ്യുന്നത്,” ശിവാജി പറഞ്ഞു, “അങ്ങേയ്‌ക്കൊപ്പം അങ്ങയെ പരിചരിച്ച്.”


അവർ ഒന്നിച്ച് പിച്ച തെണ്ടി. സന്യാസി തെണ്ടിയാൽ ജനം സഹിക്കും, രാജാവ് അത് ചെയ്താൽ പ്രജകൾ അയാളെ നിരാകരിക്കും.


ആ അവസ്ഥയിൽ ശിവാജിക്ക് രാംദാസ് ഒരു കാവി തുണി കൊടുത്തു. “ഇത് കൊടിക്കൂറയാക്കുക, ഭരിക്കുക”, രാംദാസ് പറഞ്ഞു. “എന്നാൽ ഒന്ന് കരുതണം, ഈ രാജ്യം നിന്റേത് അല്ല, നിന്റേതല്ല എന്ന് കരുതിയാൽ അത് നിന്റേത് ആകും. പ്രജകൾക്ക് നല്ലത് ചെയ്യാൻ കഴിയും.”


ഈ കഥയും അദ്വൈതം തന്നെ.


ആ തുണി ശിവാജി രാജ്യ പതാകയാക്കി. അങ്ങനെയാണ് കാവിക്കൊടി ഉണ്ടായത്. ഗോൾവൽക്കർ സൃഷ്ടിച്ചതല്ല. ത്യാഗത്തിൻ്റെ നിറമാണ് കാവി. ഔറംഗസേബിനെ വിറപ്പിച്ച ശിവാജി സന്യാസി കൂടിയായിരുന്നു. സന്യാസിയും യോദ്ധാവാണെന്ന് രാംദാസ് ഗുരുഗോബിന്ദ് സിംഗിൽ നിന്ന് അറിഞ്ഞതാണല്ലോ. വിവേകാനന്ദനും ചിദാനന്ദപുരിക്കും മുൻപേ ഈ ചിന്ത ഭാരതത്തിൽ ഉണ്ടെന്ന് അർത്ഥം. രാംദാസ് സ്വാധീനിച്ച പിൽക്കാല നേതാക്കളാണ് ബാൽ ഗംഗാധർ തിലക്, സാവർക്കർ, ഹെഡ്ഗേവാർ എന്നിവർ. 


രാംദാസ് എഴുതിയ മാരുതി സ്തോത്രം മഹാരാഷ്ട്രയിലെ സ്‌കൂളുകളിലും അഖാഡകളിലും ചൊല്ലുന്നു. 


സമാധിക്ക് അഞ്ചു വർഷം മുൻപ് രാംദാസ് ആഹാരവും വെള്ളവും ഉപേക്ഷിച്ചു. ഇങ്ങനെ മരണം സ്വയംവരിക്കുന്നതാണ് പ്രായോപവേശം. അക്കാലമത്രയും അദ്ദേഹം താരകാ മന്ത്രം ഉരുവിട്ടു: ശ്രീറാം ജയ് റാം, ജയ് ജയ് റാം. (ഇതാണ് ഞാൻ പിൽക്കാല രാംദാസ് തുടങ്ങിയ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലും കേട്ടിട്ടുള്ളത്.)


തഞ്ചാവൂരിൽ നിന്ന് കൊണ്ടുവന്ന രാമവിഗ്രഹം ആയിരുന്നു അപ്പോൾ അടുത്ത്. ശിഷ്യരായ ഉദ്ധവ് സ്വാമിയും അക്കാ സ്വാമിയും പരിചരിച്ചു. ഉദ്ധവ് സ്വാമി അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. ശിഷ്യൻ്റെ പേരാണോ ഉദ്ധവ് താക്കറെയ്ക്ക് കിട്ടിയത് എന്നറിയില്ല.  മഹാഭാരതത്തിൽ ‘ഉദ്ധവഗീത’യുള്ളത് താക്കറെ അറിയാൻ വഴിയില്ല. 


© Ramachandran








Friday, 4 July 2025

കൊടുങ്ങല്ലൂരിലെ കണ്ണകി

ചിലപ്പതികാര കൊടുങ്ങല്ലൂർ

മിഴ് ചരിത്രകാരൻ ടി പൊന്നമ്പലം പിള്ളൈ എഴുതിയ “കൊടുങ്ങല്ലൂർ ക്ഷേത്ര ഉദ്ഭവം” (The Origin of the Cranganur Temple) എന്ന ലേഖനം ഈയിടെ വായിച്ചു. നമ്മെക്കാൾ താൽപര്യം തമിഴർക്ക് കൊടുങ്ങല്ലൂരിനോടുണ്ട്. അത് ചേര തലസ്ഥാനവും കണ്ണകി കഥയുടെ എഴുത്ത് നടന്ന സ്ഥലവുമാണ്. അതിലുപരി കണ്ണകിക്ക് ക്ഷേത്രം ഉണ്ടായ സ്ഥലം. അത് മറന്നൊരു കളി തമിഴനില്ല. 

കൊടുങ്ങല്ലൂർ ആണ് തലസ്ഥാനം എന്നത് കൃത്യമല്ല. തൊട്ടടുത്ത തിരുവഞ്ചിക്കുളം ആയിരുന്നു ചേര തലസ്ഥാനം.


കോയമ്പത്തൂരിലെ കരൂർ മുൻപൊരു കാലത്ത് തലസ്ഥാനം ആയിരുന്നിരിക്കാം എന്ന് പിള്ള എഴുതുന്നു. കരൂർ വെള്ളപ്പൊക്കവും വരൾച്ചയും ബാധിക്കുന്ന ഇടമാണ്. 1877 ലെ ക്ഷാമം പോലും തിരുവിതാംകൂറിനെയും കൊച്ചിയെയും ബാധിച്ചില്ല. അതിനാൽ കണ്ണകിക്കഥയുടെ കാലത്ത് തിരുവഞ്ചിക്കുളം തന്നെ തലസ്ഥാനം എന്നാണ് അദ്ദേഹം കാണുന്നത്.


‘ചിലപ്പതികാരം’, ‘മണിമേഖലൈ’ എന്നീ രചനകളിലും പിൽക്കാല ‘കോവലൻ കതൈ’യിലും ഈ വസ്തുതയ്ക്ക് തെളിവുണ്ട്. ‘ചിലപ്പതികാരം’ എന്നൊരു ചെറുകഥ മുൻപ് ഞാൻ എഴുതുമ്പോൾ ആ വാക്കിൻ്റെ അർത്ഥം കവി വി മധുസൂദനൻ നായരോട് ചോദിച്ചിരുന്നു. ചിലമ്പിൻ്റെ അധികാരം എന്നാണ് അദ്ദേഹം പറഞ്ഞത്. ചിലമ്പിൻ്റെ അധ്യായങ്ങൾ എന്നാണ് പിള്ള വിശദീകരിക്കുന്നത്. തമിഴിൽ ധ എന്ന അക്ഷരം ഇല്ല. അത് മലയാളത്തിൽ ഉള്ളതിനാൽ അധികാരം എന്ന് പറയാമെങ്കിലും ആ ധാരണ തെറ്റ്.


കൊടുങ്ങല്ലൂർ കുരുംബ ക്ഷേത്രം 

‘ചിലപ്പതികാര’ സ്രഷ്ടാവ് ഇളങ്കോവടികൾ അന്നത്തെ ചേര രാജാവ് ചെങ്കുട്ടുവൻ്റെ  സഹോദരൻ ആയിരുന്നു. ഇരുവരും ചേരലാതൻ്റെ മക്കൾ. ഇളങ്കോവടികൾ കാമം വെടിഞ്ഞ് സന്യാസിയായി. ‘ചിലപ്പതികാരം’ എഴുതുമ്പോൾ കുനവായിൽ കോട്ടം എന്ന ആശ്രമത്തിൽ കഴിയുകയായിരുന്നു. കിഴക്കൻ കവാട ക്ഷേത്രം/ കൊട്ടാരം എന്നർത്ഥം. ‘ചിലപ്പതികാര’ തുടർച്ചയായ ‘മണിമേഖലൈ’ എഴുതിയത് പലചരക്ക് കച്ചവടക്കാരൻ ചാതൻ. 


കൊടും ക്രൂരത 


കൊടുങ്ങല്ലൂർ എന്നത് കൊടും കോലൂർ എന്ന തമിഴ് വാക്കിൻ്റെ ലോപമായി പിള്ള കാണുന്നു. കൊടും എന്നാൽ ക്രൂരം. കോൽ എന്നാൽ തെറ്റ്, നിർഭാഗ്യം. ഊർ, നഗരം. ക്രൂരതയുടെ നഗരം എന്ന പേര് വന്നത് പൊതുവെ അങ്ങനെ എന്ന അർത്ഥത്തിൽ അല്ല. കണ്ണകിയോടും ഭർത്താവ് കോവലനോടും ചെയ്ത ക്രൂരത എഴുതപ്പെട്ട നഗരം എന്ന അർത്ഥത്തിൽ വന്നത്. തമിഴിനോടുള്ള ആശ്രയത്തിന് പകരം സംസ്കൃതത്തിന് പിന്നാലെ പായുന്ന മലയാളി അത് കോടിലിംഗപുരം എന്നതിൻ്റെ ലോപമായി കാണുന്നത് അസംബന്ധം. 


സംഭവം നടന്നത് പാണ്ഡ്യ തലസ്ഥാനമായ മധുരയിൽ ആയിരുന്നു. സാധാരണ ഹിന്ദു ഗ്രന്ഥങ്ങൾ പോലെ ഏതെങ്കിലും ദൈവത്തെ പ്രാർത്ഥിച്ചു കൊണ്ടല്ല രണ്ടു രചനകളും തുടങ്ങുന്നത്. ചന്ദ്രൻ, സൂര്യൻ, മഴ എന്നിവയെ ആവാഹിച്ചാണ് തുടക്കം. ഇന്ദ്രനുള്ള വാർഷികോത്സവം പിന്നെ പരാമർശിക്കുന്നു. അതിനാൽ ഇവ വേദകാലത്തെന്നോ ബുദ്ധകാലത്തെന്നോ സംശയിക്കാം. ഇരു സ്രഷ്ടാക്കളും ബുദ്ധമതക്കാരായതിനാൽ ദൈവത്തെ വിളിച്ചില്ല എന്ന് കരുതാം. എന്നാൽ, ‘ജീവകചിന്താമണി’ പോലുള്ള ബുദ്ധ ഗ്രന്ഥങ്ങളും ദൈവത്തെ ഭജിച്ചു തുടങ്ങുന്നുണ്ട്.


‘ചിലപ്പതികാര’വും ‘മണിമേഖലൈ’യും ബുദ്ധ, പുരാണ കാലങ്ങൾക്കിടയിൽ ഉണ്ടായതാകാം. ‘ചിലപ്പതികാര’ത്തിൽ ബുദ്ധമതത്തെയും ഭിക്ഷുക്കളെയും പരാമർശിക്കുന്നു. ‘മണിമേഖലൈ’യിൽ അതിൻ്റെ തത്വങ്ങളുണ്ട്. രണ്ടിലും ബ്രഹ്മാവ് ഇല്ല. രചനകൾ സംസ്കൃത ശീലിൽ അല്ല. 


രണ്ടിലും സമകാലിക ചരിത്രമുണ്ട്. ഇളങ്കോ അടികൾ ചെങ്കുട്ടുവൻ്റെ അനുജൻ ആയിരുന്നു. അമ്മ ചോള രാജാവ് കരികാലൻ്റെ മകൾ. സംഭവത്തിൽ വില്ലനായ  അന്നത്തെ പാണ്ഡ്യ രാജാവ് ചേലിയൻ സെമ്പിയൻ വിവാഹം വഴി ചോള ബന്ധമുള്ളയാൾ. അന്നത്തെ ലങ്ക രാജാവ് കയാവാഹു. ആ ദ്വീപിൻ്റെ ചരിത്രം നോക്കിയാൽ സി ഇ (എ ഡി ) ഒന്നാം നൂറ്റാണ്ട്. 


ചോള, ചേര, പാണ്ഡ്യ തലസ്ഥാനങ്ങൾ നോക്കിയാലും കഥയുടെ കാലം കിട്ടും. ചോള തലസ്ഥാനം കാവേരിപൂംപട്ടിനം. കാവേരിക്കര. കിഴക്കിലെ വലിയ തുറമുഖം. ജാവയും ചൈനയുമായി ഈ തലസ്ഥാനത്തിന് കച്ചവടം. കണ്ണകി കഥ കഴിയുമ്പോൾ ഈ നഗരം കടലെടുത്തു പോവുകയോ അഗ്നിപർവത സ്‌ഫോടനത്തിൽ ഇല്ലാതാവുകയോ ചെയ്തു. തലസ്ഥാനം കാഞ്ചിപുരമായി. 


തിരുവഞ്ചിക്കുളം തലസ്ഥാനം 


കണ്ണകി കഥയുടെ കാലത്ത് ചേര തലസ്ഥാനം കോയമ്പത്തൂരിലെ കരൂരോ കൊടുങ്ങല്ലൂരിൽ നിന്ന് ഒരു മൈൽ അകലെയുള്ള തിരുവഞ്ചിക്കുളമോ? ‘ചിലപ്പതികാരം’ അധ്യായം 25 ൽ രാജാവ് രാജ്ഞിക്കും കിരീടാവകാശിക്കും അനുജനും ഒപ്പം പ്രകൃതി സൗന്ദര്യം കാണാൻ പെരിയാർ നദിക്കരയിലാണ്. അത് “വിഷ്ണുവിൻ്റെ കഴുത്തിലെ മാല” പോലെ തോന്നിച്ചു. പരുത്തി, കൊന്ന, വേങ്ങ മരങ്ങൾ നദിക്കരയിൽ. ശിവഗിരി മലയിൽ നിന്നൊഴുകി കുത്തുകാലിൽ ഇടിയറയുമായി ചേർന്ന് തിരുവഞ്ചിക്കുളത്തിന് പത്തു മൈൽ അകലെ കൊച്ചിക്കായലിൽ അലിയുന്നു. 


കരൂർ ആകട്ടെ, കാവേരി -അമരാവതി സംഗമത്തിലാണ്. ഇവിടെയാണ് രാജാവും സംഘവും എത്തിയത് എങ്കിൽ കാവേരിയെ പരാമർശിക്കുമായിരുന്നു. എന്നാൽ രാജാവ് എത്തിയത് പെരിയാർ കരയിൽ. തിരുവിതാംകൂർ -കൊച്ചി മലവാസികൾ പതിവ് പോലെ രാജാവിന് കാഴ്ചവസ്തുക്കൾ നൽകി. അതിൽ തേനും ആനക്കൊമ്പും തേങ്ങയും ഏലക്കയും മാങ്ങയും വെളുത്തുള്ളിയും വാഴപ്പഴവും അടയ്ക്കയും ചന്ദനവും ഒക്കെയുണ്ട്. ഇതൊക്കെ ഒന്നിച്ചു കിട്ടുന്നത് മലബാർ തീരത്താണ്. അതിനാൽ രാജാവ് എത്തിയത് തിരുവഞ്ചിക്കുളത്ത് തന്നെ. 


‘മണിമേഖലൈ’ അധ്യായം 28 ൽ പറയുന്നത്, ചോള തലസ്ഥാനം കാഞ്ചിപുരത്തേക്ക് മാറ്റിയ ശേഷം വരൾച്ച വന്നപ്പോൾ ജനം തിരുവഞ്ചിക്കുളത്തേക്ക് പലായനം ചെയ്തു എന്നാണ്. ‘ചിലപ്പതികാരം’ അധ്യായം 23 ൽ കാണുന്നത്, കണ്ണകി ചേര രാജ്യത്തിലേക്ക് വൈഗൈ നദിയുടെ കര വഴി പടിഞ്ഞാറ് മലനാടിലേക്ക് പോയി എന്നാണ്. കണ്ണകിയെ കാണാതെ പിന്തുടർന്ന കൂട്ടുകാരികൾ ചോള തലസ്ഥാനത്തു നിന്ന് മധുരയ്ക്കും പിന്നെ വഞ്ചിക്കും പോയി. 


പാണ്ഡ്യദേശത്തു നിന്ന് പണ്ടേ ചേര രാജ്യത്തേക്ക് പശ്ചിമഘട്ടം വഴി പോയിരുന്നു. പൂഞ്ഞാർ, പന്തളം കൊട്ടാരങ്ങൾ പാണ്ഡ്യ ബന്ധമുള്ളവർ ആയിരുന്നെന്നും പിള്ള വ്യക്തമാക്കുന്നു. പശ്ചിമഘട്ടം വഴിയാണ് അവർ പാണ്ഡ്യരാജ്യം വിട്ട് തിരുവിതാംകൂറിൽ എത്തിയത്. ആലുവയിലെ ശിവലിംഗവും ഈ വഴിയാണ് എത്തിയത്. മധുരയ്ക്കും ‘ആലുവായ്’ എന്ന് പറയാറുണ്ട്. 


കഥ നടക്കുമ്പോൾ ചെങ്കുട്ടുവൻ കുടകും ഭരിച്ചിരുന്നു. കരൂരിൽ നിന്നല്ല, തിരുവഞ്ചിക്കുളത്ത് നിന്ന് കുടക് ഭരിക്കാനാണ് എളുപ്പം. 


കണ്ണകിക്ക് ക്ഷേത്രം  


കണ്ണകിക്കഥ പിള്ള വിശദമായി വിവരിക്കുന്നുണ്ട്. ചോള തലസ്ഥാനത്ത് രണ്ടു സമ്പന്ന കച്ചവടക്കാർ, മസത്തുവാനും മനൈകനും ജീവിച്ചു. ആദ്യത്തെയാളുടെ മകൻ കോവലനും രണ്ടാമൻ്റെ മകൾ കണ്ണകിയും വിവാഹിതരായി. ദമ്പതിമാർക്ക് പ്രത്യേക കൊട്ടാരം നൽകി. മാധവി എന്ന നർത്തകിയിൽ അനുരക്തനായി കോവലൻ എല്ലാം ധൂർത്തടിച്ചു. മാധവി വേറൊരാളിൽ മുഴുകി എന്ന് തോന്നിയ കോവലൻ കണ്ണകിയിലേക്ക് മടങ്ങി. വിൽക്കാൻ ചിലങ്കകൾ ബാക്കിയുണ്ടായിരുന്നു. അതിൽ ഒന്നെടുത്ത് രാജാവിൻ്റെ സ്വർണപ്പണിക്കാരൻ്റെ അടുത്ത് പോയി. റാണിയുടെ ചിലങ്ക പണിയാൻ കൊടുത്തത് അയാളിൽ നിന്ന് നഷ്‌ടമായ നേരം. സ്വർണപ്പണിക്കാരൻ കോവലനെ കള്ളനാക്കി ചിലങ്ക ഹാജരാക്കി. കോവലനെ രാജാവ് വധിച്ചു,


തുടർന്ന് പ്രജകളെ തടുത്തുകൂട്ടി കണ്ണകി പ്രതികാര യാത്ര തുടങ്ങുന്നു. തൻ്റെ ചിലങ്കയ്‌ക്കുള്ളിൽ വൈരം ഉണ്ടായിരുന്നെന്ന് കണ്ണകി തെളിവ് നിരത്തി, രാജാവിന് ഹൃദയാഘാതമുണ്ടായി. പുറത്തിറങ്ങിയ കണ്ണകി സ്വർണപ്പണിക്കാരൻ്റെ വീടിന് മേലേക്ക് ഇടതു മുല ഛേദിച്ച് വലിച്ചെറിഞ്ഞു. ജനം അയാളെ കൊന്നു, വീട് കത്തിച്ചു.


വ്യാജ നങ്ങേലിക്കഥയിൽ അല്ല ആദ്യമായി മുല ഛേദിച്ചത്!


കുരുംബ
 
ഈ വഴിത്തിരിവിൽ നിന്നാണ് കണ്ണകി മധുര വിട്ടത്. പശ്ചിമഘട്ട താഴ്‌വരയിൽ വേങ്ങ മര ചുവട്ടിൽ ദലിതർ അവളുടെ കദന കഥ കേട്ടു. ആ നേരത്ത് ചേര രാജാവ് പെരിയാർ കരയിൽ എത്തി. ദലിതർ കഥ രാജാവിനോട് പറഞ്ഞു. ഇളങ്കോ അടികൾ അത് എഴുതി. കണ്ണകിയുടെ ദുരന്തം നടക്കുമ്പോൾ മധുരയിൽ ‘മണിമേഖലൈ’ കർത്താവ് ചാതൻ ഉണ്ടായിരുന്നു. അദ്ദേഹം രാജാവിനോട് കഥ വൃത്തിയായി പറഞ്ഞു. 


കഥ കേട്ട് മനസ്സലിഞ്ഞ രാജാവ് കണ്ണകിക്ക് ആദരമായി കൊടുങ്ങലൂരിൽ ക്ഷേത്രം പണിതു. ഇത് ‘ചിലപ്പതികാരം’ അധ്യായം 27 ൽ വിവരിക്കുന്നു. ഭദ്രകാളിയുടെ അവതാരമായിരുന്നു, കണ്ണകി.


വിഗ്രഹത്തിനുള്ള ശില രാജാവ് തന്നെ ഹിമാലയത്തിൽ പോയി കൊണ്ടു വന്നു. ഇളങ്കോ അടികൾ എഴുതിയ ‘ചിലപ്പതികാര’ത്തിൽ മോക്ഷം കൈകാര്യം ചെയ്തില്ല. അതാണ് ‘മണിമേഖലൈ’യിൽ ചാതൻ ചെയ്തത്. 


ഇങ്ങനെ കണ്ണകി സംഭവത്തിൽ നിന്നാണ് പൊന്നമ്പലം പിള്ളൈ കൊടുങ്ങല്ലൂർ സ്ഥലനാമ വേര് കണ്ടെടുക്കുന്നത്. ‘കൊടും കൽ ഊർ’ എന്നാൽ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്ന കല്ലിൻ്റെ പേരിലാണെന്ന് പറയുന്നവരുണ്ട്. നല്ല ഭരണമുള്ള സ്ഥലം എന്ന് മറ്റൊരു പാഠം -’കൊടും കോൽ ഊർ’. കോൽ എന്നാൽ ചെങ്കോൽ എന്നെടുത്താൽ. ‘കൊടും കാളി ഊർ’ എന്ന് വേറൊന്ന്. 


മുന്നൂറു വർഷം ഈ സ്ഥലം ചേരന്മാരുടെ ആസ്ഥാനമായിരുന്നു. സ്ഥലപ്പേരുകൾ പൊതുവെ പുരാണങ്ങളുമായി ബന്ധപ്പെട്ടതിനാൽ കണ്ണകി ചരിത്രത്തിൽ വേരുണ്ട് എന്ന് കരുതുന്നത് തെറ്റാവില്ല. 


തമിഴിലെ ചരിത്ര പാഠങ്ങളിൽ നിന്ന് കേരളത്തിന് ധാരാളം കോരിക്കുടിക്കാനുണ്ട്. നിർഭാഗ്യവശാൽ മാർക്സിസ്റ്റ് ചരിത്രകാരന്മാരുടെ പടിഞ്ഞാറൻ മലിനജലമാണ് മലയാളികൾ കുടിച്ചു കൊണ്ടിരിക്കുന്നത്. അതാണ് ഇന്നത്തെ വേട സന്നിക്ക് കാരണം. 


© Ramachandran






Saturday, 28 June 2025

ജിഹാദിനെ ചെറുത്ത ഭക്തിപ്രസ്ഥാനം

ജിഹാദിനെതിരെ ഹിന്ദു പ്രതിരോധം

ക്തിപ്രസ്ഥാനത്തെപ്പറ്റിയുള്ള ചർച്ചകളിൽ പൊതുവെ സന്യാസിമാരും ഭക്തമീരയെപ്പോലുള്ള ഗായികമാരുമൊക്കെയാണ് ഇടംപിടിക്കുക. ആ പ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയം കൈകാര്യം ചെയ്തു കാണാറില്ല. ഏഴാം നൂറ്റാണ്ടിൽ അയലത്തു നിന്ന് മുസ്ലിം ഭരണാധികാരികൾ ഇന്ത്യയിൽ അധിനിവേശം നടത്തുമ്പോൾ അതിനെ ചെറുക്കാൻ ഹിന്ദുക്കൾ കണ്ടെത്തിയ ഉപാധിയായിരുന്നു, ഭക്തിപ്രസ്ഥാനം.

ജാതിക്കും സാമൂഹിക നിലയ്ക്കുമപ്പുറം, സ്ത്രീ പുരുഷ ഭേദമെന്യേ ഹിന്ദുമതം ഒന്നിച്ചു നിന്ന മധ്യ കാലമായിരുന്നു, അത്. കബീർ, മീര, തുളസിദാസ്‌, ചൈതന്യ മഹാപ്രഭു, എഴുത്തച്ഛൻ തുടങ്ങിയവർ അതിനെ നയിച്ചു. പ്രാദേശിക ഭാഷകളിൽ ഭക്തികീർത്തനങ്ങൾ രചിച്ചു പാടി അവർ ഹിന്ദു ഐക്യത്തെ ഉറപ്പിച്ചു നിർത്തി.


ഏഴാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ട് വരെ പത്തു നൂറ്റാണ്ടുകൾ അത് നിലനിന്നു. ഒരു ദേവനോടോ ദേവതയോടോ ഉള്ള ഭക്തി വഴി മോക്ഷം നേടുക എന്ന ആശയം മുൻനിർത്തിയുള്ള ആത്മീയപ്രസ്ഥാനം, അയിത്തമില്ലാതെ ഏവരെയും ചേർത്തു പിടിച്ചു. ഏതാണ്ട് ഒരു സഹസ്രാബ്ദം അത് നിലനിന്നത് തന്നെ ഹിന്ദുമതത്തിൽ വരേണ്യർക്കായിരുന്നു സ്വാധീനം എന്ന മാർക്സിസ്റ്റ് ആഖ്യാനത്തിന് മുഖത്തേൽക്കുന്ന ചുട്ട അടിയാണ്. റോമില്ല താപ്പർ റോമില്ല പാപ്പർ ആകുന്ന മുഹൂർത്തമാണ് അത്. സംസ്കൃതത്തിൽ നിന്ന് മാറി പ്രാദേശിക ആത്മീയധാര ഇന്ത്യയെ പൊതിഞ്ഞു നിന്നു.


തുടക്കം തെക്ക് 


തമിഴ്‌നാട്ടിൽ ആയിരുന്നു തുടക്കം.  ആൾവാർമാരും നായനാർമാരുമാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. ആൾവാർമാർ വിഷ്ണുകീർത്തനങ്ങളും നായനാർമാർ ശിവസ്തോത്രങ്ങളും പാടി. ചില ഘട്ടങ്ങളിൽ അവർ വരേണ്യരെയും ആചാരങ്ങളെയും ചോദ്യം ചെയ്തു. പ്രസ്ഥാനം ഉത്തരേന്ത്യയിലേക്ക് പടർന്നു. അവിടത്തെ സാമൂഹിക സന്ദർഭങ്ങൾക്ക് പുറമെ സൂഫിസ സ്വാധീനവും പകർന്നു. ദൈവവുമായി വ്യക്തിബന്ധം സ്ഥാപിച്ചുള്ള സമർപ്പണം ഭക്തിപ്രസ്ഥാനപ്രവർത്തകരുടെ ജീവിതത്തെയും രൂപപ്പെടുത്തി. പെരിയാൾവാർ, ആണ്ടാൾ, നമ്മൾവാർ എന്നിവരില്ലാതെ ഭക്തിപ്രസ്ഥാനമില്ല. അപ്പർ, സുന്ദരർ, സംബന്ധർ എന്നിവരില്ലാതെ നായനാർമാരുമില്ല. 


ചൈതന്യ മഹാപ്രഭു 

ബുദ്ധമതവും ജൈനമതവും സാധാരണക്കാർക്ക് ആത്മീയ ജീവിതം വാഗ്‌ദാനം ചെയ്തു. അവയുടെ നാശം ഭക്തിപ്രസ്ഥാനത്തിന് വേരുകൾ നൽകി. അപ്പോഴാണ് മുസ്ലിം അധിനിവേശം ഉത്തരേന്ത്യയിൽ സാമൂഹിക സംഘർഷം വിതച്ചത്. ഹിന്ദു രാജവംശങ്ങളുടെ തിരോധാനം കാരണം ഹിന്ദുവിൻ്റെ  ഭക്തി വ്യക്തിനിഷ്ഠമായി. ദൈവത്തിന് മുന്നിൽ സകലരും തുല്യരാണ് എന്ന സത്യം ഉറച്ചതിനാൽ സന്യാസിമാർ ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചു. സാമൂഹിക അതിർത്തികളെ ഭക്തി ഉല്ലംഘിച്ചു. 


തമിഴ്, ഹിന്ദി, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ സൃഷ്ടികളുണ്ടായി. ജനത്തിന് കാര്യം മനസ്സിലായി. പ്രാദേശികസാഹിത്യം സമ്പന്നമായി. സങ്കീർണചര്യകളും ആചാരങ്ങളും വഴി മാറി. ആചാരങ്ങൾ ധൂർത്തില്ലാത്തവിധം ലളിതമായി. 


മീരയ്ക്ക് മുൻപേ കർണാടകത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ അക്കമ്മഹാദേവിയുണ്ട്. മറാത്തിയിൽ ജന ബായിയും. 


വടക്ക് പതിനാലിൽ 


പതിനാലാം നൂറ്റാണ്ടിലാണ് ഭക്തിപ്രസ്ഥാനം വടക്ക് എത്തിയത്. രാമാനന്ദ ശിഷ്യരായിരുന്നു കബീറും രവിദാസും. എഴുത്തച്ഛനും രാമാനന്ദ ശിഷ്യനായിരുന്നു എന്ന് വിശ്വാസമുണ്ട്. രാമാനന്ദൻ രാമാനുജാചാര്യ ശിഷ്യനാണെന്നും ഭാഷ്യമുണ്ട്.


ഭക്തിപ്രസ്ഥാന കവികളായ അസമിലെ ശങ്കർ ദേവ്, ഗുജറാത്തിലെ നർസിംഗ മേത്ത, മഹാരാഷ്ട്രയിലെ തുക്കാറാം, തമിഴ് നാട്ടിലെ ഔവ്വയാർ, രാജസ്ഥാനിലെ മീര, യു പി യിലെ രവിദാസ്, കേരളത്തിലെ എഴുത്തച്ഛൻ എന്നിവരൊക്കെ ഭിന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. കർണാടകയിലെ ഉരിലിംഗ പെഡ്ഢി ദലിതൻ.  ബസവണ്ണയും ജ്ഞാനേശ്വറും  ബ്രാഹ്മണരും തുക്കാറാം ശൂദ്രനുമായിരുന്നു. തിരുപ്പനാൾവാർ ദലിതൻ, കുലശേഖരാൾവാർ ക്ഷത്രിയൻ, നമ്മൾവാർ ശൂദ്രൻ, പുരന്ദരദാസർ വൈശ്യൻ, കനകദാസർ ശൂദ്രൻ. ഒരു സഹസ്രാബ്ദം, യൂറോപ്യന്മാർ വരും വരെ ഹിന്ദുമതം ജാതിക്ക് അതീതമായിരുന്നു. 


ദൈവം സഗുണനോ നിർഗുണനോ ആകാം എന്നതിനാൽ കാക്കത്തൊള്ളായിരം ദേവതകളെപ്പറ്റി അത്രയും തന്നെ കീർത്തനങ്ങളുണ്ടായി. ഭക്തിപ്രസ്ഥാനം വ്യക്തി സമർപ്പണത്തിൽ ഊന്നിയതിനാൽ ആചാര്യന്മാർ ലളിത ജീവിത മാതൃകകൾ ആയി. രൂപവും ഗുണവുമുള്ള ദേവതയെ ഭജിച്ചതിൽ നിന്ന് തുളസിദാസ്‌ ‘രാമചരിതമാനസ്’ സൃഷ്ടിച്ചു. മീര കൃഷ്ണനിൽ ലയിച്ചു. അന്ധനായ സൂർദാസ് കൃഷ്ണൻ്റെ ബാല്യ യൗവനങ്ങളിൽ നിന്ന് കളിയും ക്രീഡയും വിവരിച്ചു. 


അരൂപിയായ ദൈവത്തെ ഭജിക്കുമ്പോൾ തത്വചിന്ത നിറഞ്ഞാടി. നെയ്ത്തുകാരനായ കബീറിൻ്റെ ദോഹകൾ മതത്തിനപ്പുറം പോയി. സംഘടിത മതം, ആചാരങ്ങൾ, വിഗ്രഹാരാധന എന്നിവയ്ക്കപ്പുറവും ചെന്നു. ഗുരുനാനാക് ആകട്ടെ സിഖ് മതം തന്നെ സ്ഥാപിച്ചു. ആചാരങ്ങൾ വിട്ട് ദൈവത്തിൻ്റെ ഏകാത്മകതയിൽ ‘ഗുരുഗ്രന്ഥസാഹിബ്’ ഉണ്ടായി. അരൂപിയായ ദൈവം രാജസ്ഥാനിലെ ദാദു ദയാലിൻ്റെ രചനകളിലും കണ്ടു. 


ഗോബിന്ദ് സിംഗ് 

മീര വിധവയായത് മുസ്ലിം ആക്രമണത്തിൽ ഭർത്താവായ ഹിന്ദു രാജകുമാരൻ കൊല്ലപ്പെട്ടത് കൊണ്ടാണ്. ഭർത്താവായ മേവാറിലെ ഭോജ്‌ രാജ് ഡൽഹി സുൽത്താൻ ആക്രമണത്തിലെ പരുക്കുകൾ കൊണ്ട് 1518 ലാണ് വിഷ്ണുപദം പൂകിയത്.


സിഖ് ഉന്മൂലനം 


സിഖ് ഗുരുക്കന്മാർക്കെതിരെ മുഗൾ ഭരണം അഴിച്ചുവിട്ട ആക്രമണങ്ങൾക്ക് കണക്കില്ല. ഗുരു അർജുനെ ജഹാംഗീർ പീഡിപ്പിച്ചു. ആ ക്രൂരതകൾ ഗോബിന്ദ് സിംഗിൻ്റെ നേതൃത്വത്തിൽ സമൂഹത്തെ ഐക്യപ്പെടുത്തി. അഞ്ചാം ഗുരുവായ അർജുനെ കൊന്നു. ആറാം ഗുരു ഹർഗോബിന്ദ് മുഗൾ ഭരണത്തിനെതിരെ ആയുധമെടുത്തു. ഔറംഗസേബ് 1675 ൽ ഒൻപതാം സിഖ് ഗുരു തേജ് ബഹദൂറിൻ്റെ തല വെട്ടി. കശ്മീരിലെ ഹിന്ദുക്കളെ ബലം പ്രയോഗിച്ച് ഇസ്ലാമിലേക്ക് മാറ്റുന്നതിനെ എതിർത്തു, സ്വയം ഇസ്ലാമിൽ ചേരാൻ വിസമ്മതിച്ചു എന്നിവയായിരുന്നു കുറ്റം. 


ഇസ്ലാമിക ഭരണത്തിൽ രാമായണവും പുരാണങ്ങളും പരസ്യമായി ചൊല്ലാൻ കഴിയാതെ വന്നപ്പോൾ ഭക്തിപ്രസ്ഥാന ആചാര്യന്മാർ അതിലെ നായകന്മാരെ നമ്മുടെ അയലത്ത് കൊണ്ടു വന്നു. സനാതനധർമ്മം രാമനായി ഉമ്മറപ്പടിയിലും കൃഷ്ണനായി നദിക്കരയിലും നിറഞ്ഞു നിന്നു. വിഗ്രഹങ്ങളും ക്ഷേത്രങ്ങളും വെന്തപ്പോൾ ഭക്തിപ്രസ്ഥാനം ആശ്രയമായി. 


ആ പ്രസ്ഥാനത്തിൻ്റെ കാമ്പിൽ നിന്നാണ് ശിവാജി ഉയിർത്തതും മറാത്താ സാമ്രാജ്യം ഉണ്ടായതും ഔറംഗസേബിനെ വിറപ്പിച്ചതും. ഭക്തിപ്രസ്ഥാന ആചാര്യനായ സമർത്ഥ രാമദാസ് ശിവാജിയുടെ ഗുരുവായത് യാദൃച്ഛികമല്ല. തുക്കാറാമും ശിവാജിയെ പ്രചോദിപ്പിച്ചു. 


പിന്നെ കണ്ടത് ഇസ്ലാമിക ഭരണത്തിൻ്റെ പതനമായിരുന്നു. കാക്കത്തൊള്ളായിരം ദേവതമാരും അത്രയും കീർത്തനങ്ങളും ബഹുസ്വരതയാണ്, വിരിഞ്ഞു നിൽക്കുന്ന ജനാധിപത്യമാണ്. അതിനാൽ, ഭക്തിപ്രസ്ഥാനം ഇസ്ലാമിക ഏകാധിപത്യത്തിനും ഏകദൈവാധിപത്യത്തിനും മതാധിപത്യത്തിനും എതിരായ ആത്മീയ ഗറില്ലാ പ്രവർത്തനമായിരുന്നു എന്ന് കാണണം. അതാണ് ഭക്തിപ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയം.


© Ramachandran



മാണിക്കവാസകരുടെ ഘർവാപസി

മാണിക്കവാസകർ മതം മാറ്റി

രു ശുചീന്ദ്രം യാത്രയിലാണ് മാണിക്കവാസകരെ പരിചയപ്പെട്ടത്. അദ്ദേഹം എഴുതിയ ‘തിരുവാചകം’ ഇളയരാജ സിംഫണി ആക്കിയത് ക്ഷേത്രത്തിനടുത്തുള്ള കടയിൽ നിന്ന് വാങ്ങി. ‘മണിച്ചിത്രത്താഴ്’ സിനിമയിൽ, “മാണിക്കവാസകർ മൊഴികൾ നൽകീ, ഇളങ്കോവടികൾ ചിലമ്പു നൽകീ” എന്ന് “ഒരു മുറൈ വന്ത് പാർത്തായ” എന്ന പാട്ടിൽ പറയുന്നുമുണ്ട്. ആഹിരി രാഗത്തിലാണ് പാട്ട്. ആ രാഗത്തിൽ പാട്ടുണ്ടാക്കിയാൽ ദരിദ്രവാസിയാകും എന്ന് വിശ്വാസമുണ്ട്. പാട്ടെഴുതിയ ശേഷം ബിച്ചു തിരുമല വീടിന് മുകളിൽ നിന്ന് വീണിരുന്നു.

മാണിക്കവാസകരും കവിയായിരുന്നു എന്ന് പലർക്കുമറിയാം. അപ്പർ, സുന്ദരർ, സംബന്ധർ എന്നിവർക്കൊപ്പം ‘നാൽവരി’ൽ ഒരാൾ. 


എന്നാൽ, മധുരയിൽ നിന്ന് തിരുവിതാംകൂറിലെത്തി അദ്ദേഹം ഹിന്ദുമതത്തിൽ നിന്ന് മതം മാറിയ കുറെ ക്രിസ്ത്യാനികളെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടു വന്ന പ്രാചീന ചരിത്രം എത്ര പേർക്കറിയാം? അതാകാം ഇന്ത്യൻ ചരിത്രത്തിലെ ആദ്യ ഘർവാപസി.


മധുരയിൽ നിന്ന് 10 കിലോമീറ്റർ അകലെ വതവൂരിൽ വൈഗൈ നദിക്കരയിൽ ആയിരുന്നു കവിയുടെ വീട്. ശൈവ ബ്രാഹ്മണൻ ആയിരുന്ന അദ്ദേഹം ആദ്യം വൈഷ്ണവ മതത്തിൽ വിശ്വസിച്ചു. 


വാസകരുടെ പ്രതിഭ കണ്ട് യൗവനത്തിൽ അദ്ദേഹത്തെ മധുരയിലെ പാണ്ഡ്യ രാജാവ് വരഗുണവർമ്മൻ രണ്ടാമൻ (സി ഇ 862 -885) അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി. (നെടുഞ്ചെഴിയൻ രണ്ടാമൻ എന്നു പാഠഭേദമുണ്ട്.) കുതിരകളെ വാങ്ങാൻ നിറയെ പണവുമായി അദ്ദേഹത്തെ രാജാവ് തിരുപ്പെരുന്തുറയ്ക്ക് അയച്ചു. അവിടെ കരുവിലങ്ങo വൃക്ഷത്തിന് താഴെ ദൈവിക സംഗീതം കേട്ടു. ആ ഗുരുവിന് സർവ്വധനവും ദാനം ചെയ്ത് വാസകർ ശിഷ്യനായി ശൈവമതത്തിൽ ചേർന്നു. രാജാവ് സൈന്യത്തെ അയച്ച് വാസകരെ തടവിലാക്കി. ആവണി 19ന് കുതിരകൾ എത്തുമെന്ന് ഗുരു വാക്ക് നൽകി.


വാസകരെ തടവിലാക്കിയപ്പോൾ മധുരയെ ഇരുൾ വിഴുങ്ങി. കുതിരകൾ മധുരയ്ക്ക് വന്നുകൊണ്ടിരിക്കുന്നു എന്ന വിവരം രാജാവിന് കിട്ടി. വാസകരുടെ കൈയിൽ ഉണ്ടായിരുന്ന പണത്തിൻ്റെ എട്ടിരട്ടി വിലയുള്ള കുതിരകളുമായി അറബികൾ എത്തി. 



രാത്രി പുതിയ കുതിരകൾ ചെന്നായ്ക്കളായി പഴയ കുതിരകളെ കൊന്നു. വാസകരെ തീർക്കാൻ രാജാവ് തീരുമാനിച്ചു. വൈഗൈ തീരത്ത് വാസകരുടെ ചുമലിൽ ഭടന്മാർ വലിയ പാറ എടുത്തു വച്ചു. ആകാശം പിളർന്ന് മധുര വെള്ളത്തിൽ മുങ്ങി. രാജാവ് വാസകരെ മോചിപ്പിച്ചു, ചെന്നായ്ക്കൾ കുതിരകളായി. വാസകർ സന്യാസിയായി, രാജാവ് സ്ഥാനത്യാഗം ചെയ്തു. രാമേശ്വരത്തു നിന്ന് തീർത്ഥയാത്ര തുടങ്ങിയ വാസകർ ചിദംബരത്ത് താമസമായി. സിലോണിൽ പോയി രാജാവിനെ ചിദംബരത്തേക്ക് ക്ഷണിച്ചു. രാജാവും മൂക പുത്രിയും ശൈവമതത്തിൽ ചേർന്നു. 


തൃപ്പൂണിത്തുറയോ?


എവിടെയാണ് തിരുപ്പെരുന്തുറ? ടി എ ഗോപിനാഥറാവു പറയുന്നത് അത് പുതുകോട്ടയ്ക്കടുത്തുള്ള അതേ പേരിലുള്ള സ്ഥലം ആണെന്നാണ്. ടി പൊന്നമ്പലം പിള്ള എഴുതുന്നത് അത് എൻ്റെ നാടായ തൃപ്പൂണിത്തുറ ആണെന്നാണ്. എൻ്റെ നാട് പണ്ട് തുറമുഖം ആയിരുന്നതിനാൽ അത് തന്നെയാകാം. തുറമുഖ നഗരത്തിലാണ് ദീക്ഷ കിട്ടിയത് എന്നാണ് കഥ. ആ പടിഞ്ഞാറൻ നഗരത്തിൽ തെങ്ങിൻ തോപ്പുകൾ ഉണ്ടായിരുന്നെന്ന് ‘തിരുവാചകം’ പറയുന്നു. മധുരയ്ക്കും പശ്ചിമ തീരത്തിനും ഇടയിൽ എന്ന് ‘ചിലപ്പതികാരം.’


ഈ സ്ഥലം വൈക്കം ആണെന്ന് കെ ജി ശേഷയ്യർ എഴുതുന്നു. തൃപ്പൂണിത്തുറ പാണ്ഡ്യ മേഖലയ്ക്ക് പുറത്തും വൈക്കം അകത്തും ആയിരുന്നു എന്നതാണ് ന്യായം. പുറത്ത് പോയി കുതിരയെ മേടിച്ചാൽ തന്നെ എന്താണ് പ്രശ്നം? 


വേമ്പനാടിലെ വേമ്പൻ പാണ്ഡ്യനാണ്. വേമ്പനാട്ടു കായൽ വൈക്കത്തെ വലയം ചെയ്യുന്നു. പെരുന്തുറൈ കോയിലപ്പൻ എന്ന് വൈക്കത്തപ്പൻ അറിയപ്പെട്ടിരുന്നു. ശിവൻ ഒരു സന്യാസിക്ക് പ്രത്യക്ഷപ്പെട്ടതിൻ്റെ ആഘോഷമാണ് അഷ്ടമി. 


ആ സന്യാസി വ്യാഘ്രപാദർ. അത് വാസകർ ആകാമെന്ന് ശേഷയ്യർ. 


പൊന്നമ്പലം പിള്ളയും ശേഷയ്യരും ആ ഘർവാപസി സംഭവം പറയുന്നുണ്ട്. റോമാ ചക്രവർത്തി അഗസ്റ്റസിന് പാണ്ഡ്യൻ സ്ഥാനപതി ഉണ്ടായിരുന്നെന്ന് ഗ്രീക്ക് ഭൗമ ശാസ്ത്രജ്ഞൻ സ്ട്രാബോ എഴുതുന്നു. പൊന്നമ്പലം പിള്ള ഒരു ഇട്ടൂപ്പിനെ ഉദ്ധരിക്കുന്നു: മാണിക്കവാസകർ മന്ത്രസിദ്ധി കൊണ്ട് രോഗങ്ങൾ സുഖപ്പെടുത്തി. നമഃശിവായ എന്ന പഞ്ചാക്ഷരവും പഞ്ചഗവ്യവും രോഗികൾക്ക് നിർദേശിച്ചു. മണിഗ്രാമക്കാർ എന്ന സമൂഹത്തെ സൃഷ്ടിച്ചു. 


റവ തോമസ് വൈറ്റ്ഹൗസ് Lingerings of Light in a Dark Land ൽ വാസകർ ആദ്യം എട്ടു കുടുംബങ്ങളെ പഴയ മതത്തിലേക്ക് മാറ്റിയെന്നും ഇത് 96 ആയി വർധിച്ചെന്നും പറയുന്നു. തിരുവിതാംകൂർ -കൊച്ചി റസിഡൻറ് ആയിരുന്ന ജി ടി മക്കെൻസി Christianity in Travancore ൽ ഇത് ശരിവയ്ക്കുന്നു. 


ഈ പറയുന്ന കുടുംബങ്ങൾ മണിഗ്രാമം എന്ന കച്ചവട സംഘത്തിൽ പെട്ടവരായിരുന്നു. ആ സംഘവുമായി ബന്ധപ്പെട്ടതാണ്, തരിസാപ്പള്ളി ശാസനം എന്ന രേഖ. സി ഇ 849 ൽ വേണാട് രാജാവ് അയ്യൻ അടികൾ മണിഗ്രാമക്കാർക്ക് നൽകിയ അവകാശ രേഖ. കൊല്ലത്തെ തെരേസ പള്ളിക്ക് മാർ സാപ്പിർ ഈശോയ്ക്ക് കൊടുത്ത ഭൂമിയുടെ രേഖ. നെസ്തോറിയൻ പുരോഹിതൻ ആയിരുന്നു, ഈശോ. വൈറ്റ്ഹൗസ് ഇതുമായി ബന്ധപ്പെട്ട് കൊല്ലത്തെ മണിഗ്രാമക്കാരുടെ 30 കുടുംബങ്ങളും അവരുടെ പുരോഹിതൻ നെയ്മറെയും പരാമർശിക്കുന്നു. ഇയാൾക്ക് വീര ഉദയൻ എന്ന സഹായി കരം പിരിക്കാൻ ഉണ്ടായിരുന്നു.  


അഞ്ചുവണ്ണം, മണിഗ്രാമം എന്നിവ കച്ചവട സംഘങ്ങൾ ആയിരുന്നു. മണിഗ്രാമം ആദ്യം ക്രിസ്ത്യൻ സംഘവും അഞ്ചുവണ്ണം ജൂതസംഘവും ആയിരുന്നെന്ന് ഗുണ്ടർട്ടും ലോഗനും പറഞ്ഞിട്ടുണ്ട്. മാണിക്കവാസകരുടെ പേരായ മണിയിൽ നിന്ന് മണിഗ്രാമം ഉണ്ടായി എന്നാണ് വിശ്വാസം. കൊച്ചി മേഖലയിൽ ഉണ്ടായ ഈ സംഘം കൊല്ലം, കോട്ടയം, കായംകുളം, മാന്നാർ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. 


മാണിക്കവാസകർ ഹിന്ദുക്കളായി മാറ്റിയ ക്രിസ്ത്യൻ കച്ചവട സംഘമാണ് മണിഗ്രാമം ആയത്. അങ്ങനെ തിരിച്ചു വന്നവരെ നായന്മാർ മണിയാണി നായന്മാർ എന്ന് വിളിച്ചതായും വിശ്വാസമുണ്ട്. പൊതുനായന്മാരിൽ നിന്ന് അവർക്ക് അകൽച്ച ഉണ്ടെന്നു തോന്നുന്നു. അങ്ങനെ ഉണ്ടെങ്കിൽ അതും പഴയ മതം മാറ്റത്തിന് തെളിവാണ്.. 


_____________________


അവലംബം:

1. Manikkavacagar and His Date/K G Sesha Aiyar

2. Manikka Vacagar and the Early Christians of Malabar/T Ponnambalam Pillai

3. The Syrian Christians In India/G T Mackenzie

4. Lingerings of Light in A Dark Land/Rev Thomas Whitehouse 

5. വേണാടിൻ്റെ പരിണാമം/ കെ ശിവശങ്കരൻ നായർ 

6. വാണിജ്യത്തിലൂടെ പാരതന്ത്ര്യം/ കെ ശിവശങ്കരൻ നായർ


© Ramachandran


രാമാനുജൻ സൃഷ്‌ടിച്ച നവോത്ഥാനം

രാമാനുജ ഗുരു ദലിതൻ

വിശിഷ്ടാദ്വൈത ഉപജ്ഞാതാവായ രാമാനുജാചാര്യരുടെ ജീവിതത്തിൽ നിന്നുള്ള ചില കഥകൾ ഈയിടെ സ്വാമി മുകുന്ദാനന്ദ എഴുതിയ Nourish Your Soul എന്ന പുസ്തകത്തിൽ കണ്ടു. ചിലതൊക്കെ രാമനുജൻ്റെ അദ്വൈതിയായ ഗുരുവിനെ താഴ്ത്തിക്കെട്ടാൻ വേണ്ടി ആരോ പണ്ടേ ചമച്ചതാകാം എന്നു തോന്നി.

ആൾവാർമാരുടെ കീർത്തനങ്ങൾ കൊണ്ടാടുകയും ആണ്ടാളെ ആദരിക്കുകയും ചെയ്ത രാമാനുജൻ വൈഷ്ണവ മതത്തെ തകരാതെ താങ്ങി നിർത്തിയ വലിയ ഗുരുവാണ്. ശങ്കരാചാര്യർ അദ്വൈതത്തെ ഉറപ്പിച്ച കാലത്തിന് പിന്നാലെയാണ് ആൾവാർമാർ ഭക്തിപ്രസ്ഥാനം പ്രചരിപ്പിക്കുന്നത്. അവരിൽ പ്രധാനി ആയിരുന്നു, നമ്മൾവാർ.


പന്ത്രണ്ട് ആൾവാർമാരിൽ അഞ്ചാമനായ നമ്മൾവാരാണ് ആൾവാർമാർ 108 ക്ഷേത്രങ്ങളെപ്പറ്റി എഴുതിയ ‘നാലായിര ദിവ്യ പ്രബന്ധ’ത്തിലെ 1352 ശ്ലോകങ്ങൾ എഴുതിയത്. പിന്നാലെ ആചാര്യസ്ഥാനത്ത് നാഥമുനി വന്നു. കുംഭകോണം ശാരംഗപാണി ക്ഷേത്രത്തിന് മുന്നിലെ പുളിമരത്തിൻ ചുവട്ടിലിരുന്ന നാഥമുനിക്ക് പഴയൊരു കാലത്തിൽ നിന്നിറങ്ങി വന്ന നമ്മൾവാർ 4000 ശ്ലോകവും പറഞ്ഞു കൊടുത്തെന്നാണ് ഐതിഹ്യം. വൈഷ്ണവ ആചാര്യന്മാരിൽ പ്രഥമ ഗണനീയനാണ് നാഥമുനി.


നാഥമുനിയുടെ കൊച്ചുമകൻ യമുനാചാര്യർ. അദ്ദേഹത്തിൻ്റെ പിൻഗാമിയാണ് രാമാനുജൻ. പിൻഗാമിയെ കിട്ടാതെ വൈഷ്ണവമതം പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് രാമാനുജൻ എത്തുന്നത്. 


ചെന്നൈയിൽ നിന്ന് കാഞ്ചിപുരത്തേക്കുള്ള വഴിയിൽ ശ്രീപെരുംപുതൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് ഒൻപത് നൂറ്റാണ്ടുകൾ മുൻപാണ് രാമാനുജൻ പിറന്നത്. 1077ൽ ജനിച്ചെന്ന് ക്ഷേത്ര രേഖകളിൽ നിന്ന് കണക്കാക്കുന്നു. കേശവസോമയാജി അച്ഛൻ, അമ്മ കാന്തിമതി. കാന്തിമതിയുടെ സഹോദരൻ ശൈലപൂർണൻ കുഞ്ഞിനെ കാണാൻ എത്തി പേരിട്ടു -രാമാനുജൻ. അതായത്, ലക്ഷ്മണൻ.


യമുനാചാര്യരുടെ ദലിത് ശിഷ്യനായ കാഞ്ചിപുരം സ്വദേശി കാഞ്ചിപൂർണൻ രാമാനുജനെ സ്വാധീനിച്ചു. രാമാനുജൻ്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത് കാഞ്ചിപൂർണൻ്റെ അചഞ്ചല ഭക്തിയാണ്. അക്കാലത്ത് തന്നെ തമിഴ് ബ്രാഹ്മണ ആചാര്യന്മാർക്ക് ദലിത് ശിഷ്യരുണ്ടെന്ന വാസ്തവം ചീഞ്ഞ മാർക്സിസ്റ്റുകൾ പ്രചരിപ്പിക്കുന്ന ബ്രാഹ്മണ മേൽക്കോയ്മ വാദത്തിന് ചന്തിയിൽ കിട്ടുന്ന അടിയാണ്. ബാക്കി സ്ഥലങ്ങളിലൊക്കെ അവർക്ക് അടി കിട്ടിക്കഴിഞ്ഞതിനാൽ ഈ ഭാഗം തിരഞ്ഞെടുത്തു എന്നേയുള്ളൂ!


ദൈവം ഉണ്ട് 


രാമാനുജൻ്റെ വിവാഹം 16 വയസ്സിൽ. അച്ഛൻ മരിച്ച ശേഷം കാഞ്ചിപൂർണനിൽ നിന്ന് പഠിക്കാൻ കാഞ്ചിപുരത്തേക്ക് പോയി. അവിടെ അദ്വൈതം പഠിക്കാൻ യാദവപ്രകാശ് എന്ന ഗുരുവിനൊപ്പം ചേർന്നു. “ജീവോ ബ്രഹ്മൈവ നാ പരാ” (ആത്മാവിനപ്പുറം വേറെ ദൈവമില്ല) എന്ന് ഗുരു പഠിപ്പിച്ചു. ശങ്കരാചാര്യരുടെ ‘വിവേകചൂഢാമണിയിൽ, “ബ്രഹ്മസത്യം ജഗത് മിഥ്യ, ജീവോ ബ്രഹ്മൈവ നാ പരാ” എന്നാണ്.


“ദൈവമില്ല” എന്ന ഗുരു വചനം രാമാനുജനെ കുണ്ഠിതനാക്കി. ബദൽ വീക്ഷണം അവതരിപ്പിക്കാൻ രാമാനുജൻ ശ്രമിച്ചപ്പോഴൊക്കെ ഗുരു നിരുത്സാഹപ്പെടുത്തി. ഒരിക്കൽ രാമാനുജൻ ഗുരുവിന് കാല് തിരുമ്മിക്കൊടുക്കുമ്പോൾ വേറൊരു ശിഷ്യൻ ഗുരുവിനോട് ഛാന്ദോഗ്യോപനിഷത്തിൽ നിന്ന് സംശയം ഉന്നയിച്ചു.

 

എന്താണ് ഈ മന്ത്രത്തിന് അർത്ഥം- തസ്യ യഥാ കപ്യാസം പുണ്ഡരീകമേവാക്ഷിണീ?


ദൈവനേത്രങ്ങളുടെ ഭംഗിയാണ് ഈ വരിയിലുള്ളത്. എന്നാൽ, ദൈവത്തിന് രൂപമുണ്ടെന്ന് ഗുരു യാദവപ്രകാശ് വിശ്വസിച്ചില്ല. ആ വരി ഗുരു ഇങ്ങനെ ദുർവ്യാഖ്യാനം ചെയ്തു: “കുരങ്ങിൻ്റെ ആസനം പോലെ ദൈവത്തിൻ്റെ കണ്ണുകളുടെ ശോണിമ.” കപി എന്നാൽ കുരങ്ങ് എന്നും അർത്ഥമുണ്ടല്ലോ.


ദൈവനിന്ദ കേട്ട രാമാനുജൻ്റെ കണ്ണ് കലങ്ങി, കണ്ണീർ ഗുരുവിൻ്റെ കാലിൽ വീണു. വേറെ വ്യാഖ്യാനമുണ്ടെങ്കിൽ വിശദീകരിക്കാൻ ഗുരു രാമാനുജനെ വെല്ലുവിളിച്ചു.


രാമാനുജൻ പറഞ്ഞു: “പുണ്ഡരീകം=താമര, കപ്യാസം =സൂര്യൻ വിരിയിച്ചത്. ദൈവനേത്രം സൂര്യൻ വിരിയിച്ച താമര പോലെ.”


ഗുരുവിനെ അഹങ്കാരം തീണ്ടി. പകയായി. ശങ്കരാചാര്യ പരമ്പരയെ രാമാനുജൻ അപമാനിച്ചെന്ന് ഗുരു ആരോപിച്ചു. ഗുരുകുലം സംഘർഷത്തിൽ മുങ്ങി. അപ്പോൾ  രാജാവ് ഒരു പ്രശ്നം പരിഹരിക്കാൻ യാദവപ്രകാശിനെയും രാമാനുജനെയും വിളിച്ചു. രാജാവിൻ്റെ മകളുടെ പ്രേതബാധ തീർക്കണം.


ഗുരുവിനെ പ്രേതം കളിയാക്കി. രാമാനുജനെ വിളിക്കാൻ പ്രേതം ആവശ്യപ്പെട്ടു. രാമാനുജൻ എത്തിയപ്പോൾ അനുഗ്രഹമായി പ്രേതം പാദധൂളി ചോദിച്ചു. അത് നേടി പ്രേതം രാജകുമാരിയെ വിട്ടു.


രാമാനുജ സാന്നിധ്യത്താൽ ഗുരുകുലം പൂട്ടേണ്ടി വരുമെന്ന തോന്നലിൽ ഗുരു  രാമാനുജന് എതിരെ ശിഷ്യന്മാർക്ക് ക്വട്ടേഷൻ കൊടുത്തു. 


പാപങ്ങൾ കഴുകിക്കളയാൻ ഗംഗായാത്ര ഗുരു പ്രഖ്യാപിച്ചു. ബന്ധു ഗോവിന്ദനൊപ്പം രാമാനുജൻ കൂടെപ്പോയി. കാട്ടിൽ ഒരിടത്ത് വിശ്രമിച്ച യാദവപ്രകാശ് വെള്ളം കൊണ്ടുവരാൻ രാമാനുജനെ അയച്ചു. ആ നേരം രാമാനുജനെ കൊല്ലാൻ ഗുരു ഏർപ്പാടാക്കി. വിവരമറിഞ്ഞ ഗോവിന്ദൻ ഓടി രാമാനുജനെ സംഗതി അറിയിച്ചു. രാമാനുജൻ പലായനം ചെയ്തു. രാത്രിയും എത്താത്ത രാമാനുജനെ വന്യജീവികൾ തിന്നിരിക്കുമെന്ന് ഗുരു കരുതി.


എന്നാൽ, കാട്ടിൽ വേട്ടക്കാരായ ദമ്പതികൾ രാമാനുജന് വഴി കാട്ടി. കൂടെ കൂടിയാൽ കാഞ്ചിപുരം വരദരാജ പെരുമാൾ ക്ഷേത്രത്തിൽ എത്തിക്കാമെന്ന് വാക്ക് കൊടുത്തു. രാത്രി വിശ്രമിച്ചു. പുലർച്ചെ അവരെ കണ്ടില്ല. ചക്രവാളത്തിൽ ക്ഷേത്ര ഗോപുരം കണ്ടു. അപ്പോൾ മനസ്സിലായി, ദമ്പതിമാർ വിഷ്ണുവും ലക്ഷ്മിയും ആയിരുന്നു!



ഇത്രയൊക്കെ ആയിട്ടും രാമാനുജൻ ഗുരുകുലത്തിലേക്ക് മടങ്ങി. 


ശ്രീരംഗത്തായിരുന്നു വൈഷ്ണവാചാര്യൻ യമുനാചാര്യർ. പിൻഗാമിക്കായി അലഞ്ഞ അദ്ദേഹം രാമാനുജനെ വരദരാജ ക്ഷേത്രത്തിൽ കണ്ടു. ഗുരുകുലത്തിൽ തർക്കം മുറുകി. രണ്ടു മന്ത്രങ്ങളെ ചൊല്ലി യാദവപ്രകാശും രാമാനുജനും ഉടക്കി:


ഒന്ന്: സർവം ഖൽവിദം ബ്രഹ്മ, നേഹ നാനാസ്തി കിഞ്ചന (നിർലംബ ഉപനിഷത്).


രണ്ട്: സർവം ഖൽവിദം ബ്രഹ്മ, തജ്ജലാനിതി ശാന്ത ഉപാസിത (ഛാന്ദോഗ്യ ഉപനിഷത്).


അദ്വൈതികൾ ഈ മന്ത്രങ്ങളെ വ്യാഖ്യാനിക്കുന്നത്, ആത്മാവ് തന്നെ ബ്രഹ്മം എന്നാണ്. പ്രപഞ്ചം തന്നെ ബ്രഹ്മം. ഇതിൽ നിന്ന് വേറിട്ട് ഒരു ദൈവമില്ല.


രാമാനുജൻ ഇതിനെ ശക്തമായി ഖണ്ഡിച്ചു. അദ്ദേഹം വ്യാഖ്യാനിച്ചത് ഇങ്ങനെ: ആത്മാവ് ബ്രഹ്മത്തിൽ ഉണ്ടായി, ബ്രഹ്മത്തിൽ ഇരിക്കുന്നു, ബ്രഹ്മത്തിൽ ലയിക്കും, ബ്രഹ്മമാണ് സർവവ്യാപി. ആ ബ്രഹ്മമാണ് ദൈവം.


മൽസ്യം ജനിക്കുന്നത് സമുദ്രത്തിൽ. സമുദ്രത്തിൽ ജീവിക്കുന്നു, അതിൽ ലയിക്കുന്നു. പക്ഷെ മൽസ്യം സമുദ്രമല്ല. അത് പോലെ, ദൈവാംശം മാത്രമായ ആത്മാവ് ദൈവമല്ല. പ്രപഞ്ചം ദൈവമല്ല, ദൈവപ്രത്യക്ഷമാണ്. മാലയിലെ മുത്തുകൾ പോലെ. സൃഷ്ടിജാലങ്ങളെ പൊതുവായ ആത്മീയശക്തി ചരട് പോലെ ബന്ധിപ്പിക്കുന്നു. ഓരോ കണത്തിലും ദൈവസാന്നിധ്യമുണ്ട്. 


അവശിഷ്ടാദ്വൈതം 


രാമാനുജനെ ഗുരു ഗുരുകുലത്തിൽ നിന്നിറക്കി വിട്ടു. ക്‌ളാസിൽ നിന്നിറക്കി വിട്ടാലും കുട്ടി മാഷിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കും എന്ന് എം എൻ വിജയൻ പറഞ്ഞത് പിൽക്കാലത്താണ് എന്നതിനാൽ, രാമാനുജൻ അത് ചെയ്തില്ല. സനാതനധർമ്മത്തിൽ മാഷിനെ തല്ലുന്ന പരിപാടിയില്ല. അതുള്ളത് മാർക്സിസത്തിലാണ്.


യാദവപ്രകാശിന് പകരം കാഞ്ചിപൂർണനെ രാമാനുജൻ ഗുരുവായി വരിച്ചു. അത് ഭാര്യ രക്ഷകാoബാളിന് പിടിക്കാതെ വന്നപ്പോൾ അദ്ദേഹം ലൗകിക ജീവിതം മതിയാക്കി കാഞ്ചിപുരത്ത് ആശ്രമമുണ്ടാക്കി. യമുനാചാര്യർ രാമാനുജനെ ശ്രീരംഗത്തേക്ക് ക്ഷണിച്ചു. രാമാനുജൻ എത്തിയപ്പോൾ യമുനാചാര്യർ സമാധിയായിരുന്നു. അദ്ദേഹത്തിൻ്റെ മൂന്ന് വിരലുകൾ മടങ്ങിയിരുന്നു. മരണസമയത്ത് വിരലുകൾ നിവർന്നിരിക്കേണ്ടതാണ്.


മടങ്ങിയ വിരലുകളുടെ അർത്ഥം രാമാനുജന് മനസ്സിലായി. അദ്ദേഹത്തിൻ്റെ നിറവേറാത്ത മൂന്ന് ആഗ്രഹങ്ങൾ: വൈഷ്ണവസമ്പ്രദായ പ്രചാരണം, ബ്രഹ്മസൂത്ര ഭാഷ്യം എഴുത്ത്, നമ്മൾവാറുടെ ‘തിരുവായ്മൊഴി’ക്ക് ഭാഷ്യം. ഓരോന്നും നിറവേറ്റാമെന്ന് രാമാനുജൻ പ്രതിജ്ഞ ചെയ്തപ്പോൾ യമുനാചാര്യരുടെ ആ വിരലുകൾ നിവർന്നു. 


ബാക്കി കഥ വ്യക്തമാണ്. രാമാനുജൻ വിശിഷ്ടാദ്വൈതം സൃഷ്ടിച്ച് പ്രചരിപ്പിച്ചു. ദൈവ അസ്തിത്വം നിലനിർത്തിക്കൊണ്ട് അവശിഷ്ടാദ്വൈതം സ്വീകരിച്ചു.


അവശിഷ്ടാദ്വൈതം എന്നൊന്നില്ല എന്നതാണ് പ്രശ്നം. ദൈവവും പ്രപഞ്ചവും മനുഷ്യനും അഭിന്നമാണ് എന്ന അദ്വൈത തത്വത്തിൽ വിഭജനം സാധ്യമല്ല. രൂപമുള്ള ദൈവങ്ങളുമായി ഭക്തിപ്രസ്ഥാനം ആകാം. കർമ്മയോഗവും ജ്ഞാനയോഗവും ഭക്തിയോഗവും ഉണ്ട്. ഏകത്തിൻ്റെ പ്രത്യക്ഷങ്ങൾ പലതാകാം. അതിനാൽ, രാമാനുജനും അദ്വൈതത്തിൽ സ്വാഗതം. ബുദ്ധനും സ്വാഗതം, സാംഖ്യത്തിനും ചാർവാകനും ഇളയിടത്തിനും പഴയിടത്തിനും ഒരുപോലെ സ്വാഗതം. 


രാമാനുജ കഥ പൊലിപ്പിക്കാൻ വിവരദോഷിയായ ഒരു ഗുരുവിനെ എടുത്ത് അമ്മാനമാടാൻ ശ്രമിച്ച ഭാഗം കണ്ടല്ലോ. ആ ഗുരുവിന് അദ്വൈതം അറിയാതെ പോയി എന്നതാണ് പ്രശ്നം. ദൈവം എന്ന വാക്കിനോട് ഗുരു കലഹിക്കേണ്ടിയിരുന്നില്ല. അതും അദ്വൈതത്തിന് വഴങ്ങും. മറ്റേ ഗുരു കാഞ്ചിപൂർണനാകട്ടെ, ഭക്തിപ്രസ്ഥാനത്തിൽ ആയിരുന്നു താനും. നല്ല ഗുരുക്കന്മാരുടെ അഭാവത്തിൽ അങ്ങനെ വിശിഷ്ടാദ്വൈതം ഉണ്ടായി. പക്ഷ, രാമാനുജൻ എഴുതിയ ഒൻപത് ഗ്രന്ഥങ്ങളിൽ ‘വേദാർത്ഥസംഗ്രഹം’ ഉപനിഷദ്സാരമാണ്. മറ്റൊന്ന് ഗീതാഭാഷ്യവും. 


ശ്രീശങ്കരനെപ്പോലെ രാമാനുജനും ദിഗ്‌വിജയയാത്ര നടത്തി. അദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അയിത്തം ഉണ്ടായിരുന്നില്ല. ക്ഷേത്രസേവനത്തിൽ പകുതിയും അബ്രാഹ്മണർക്ക് നൽകി. ആൾവാർമാരിൽ തന്നെ ചിലർ അബ്രാഹ്മണർ ആയിരുന്നു. അവരുടെ കീർത്തനങ്ങൾ രാമാനുജൻ ക്ഷേത്രങ്ങളിൽ ആചാരമാക്കി. ബ്രാഹ്മണത്വം ജന്മാവകാശമല്ല, കർമ്മത്താൽ ഉണ്ടാകുന്നതാണ് എന്ന് അദ്ദേഹം കരുതി. സ്ത്രീകൾക്ക് അന്നേ പാഠശാലകൾ പണിതു. 700 സന്യാസിമാരും 74 ആചാര്യന്മാരും ഉൾപ്പെട്ട സഭ അദ്ദേഹം ഉണ്ടാക്കി. 


നവോത്ഥാനം അന്നേ ഉണ്ട്!


© Ramachandran

 


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...