Saturday, 28 June 2025

ജിഹാദിനെ ചെറുത്ത ഭക്തിപ്രസ്ഥാനം

ജിഹാദിനെതിരെ ഹിന്ദു പ്രതിരോധം

ക്തിപ്രസ്ഥാനത്തെപ്പറ്റിയുള്ള ചർച്ചകളിൽ പൊതുവെ സന്യാസിമാരും ഭക്തമീരയെപ്പോലുള്ള ഗായികമാരുമൊക്കെയാണ് ഇടംപിടിക്കുക. ആ പ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയം കൈകാര്യം ചെയ്തു കാണാറില്ല. ഏഴാം നൂറ്റാണ്ടിൽ അയലത്തു നിന്ന് മുസ്ലിം ഭരണാധികാരികൾ ഇന്ത്യയിൽ അധിനിവേശം നടത്തുമ്പോൾ അതിനെ ചെറുക്കാൻ ഹിന്ദുക്കൾ കണ്ടെത്തിയ ഉപാധിയായിരുന്നു, ഭക്തിപ്രസ്ഥാനം.

ജാതിക്കും സാമൂഹിക നിലയ്ക്കുമപ്പുറം, സ്ത്രീ പുരുഷ ഭേദമെന്യേ ഹിന്ദുമതം ഒന്നിച്ചു നിന്ന മധ്യ കാലമായിരുന്നു, അത്. കബീർ, മീര, തുളസിദാസ്‌, ചൈതന്യ മഹാപ്രഭു, എഴുത്തച്ഛൻ തുടങ്ങിയവർ അതിനെ നയിച്ചു. പ്രാദേശിക ഭാഷകളിൽ ഭക്തികീർത്തനങ്ങൾ രചിച്ചു പാടി അവർ ഹിന്ദു ഐക്യത്തെ ഉറപ്പിച്ചു നിർത്തി.


ഏഴാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ട് വരെ പത്തു നൂറ്റാണ്ടുകൾ അത് നിലനിന്നു. ഒരു ദേവനോടോ ദേവതയോടോ ഉള്ള ഭക്തി വഴി മോക്ഷം നേടുക എന്ന ആശയം മുൻനിർത്തിയുള്ള ആത്മീയപ്രസ്ഥാനം, അയിത്തമില്ലാതെ ഏവരെയും ചേർത്തു പിടിച്ചു. ഏതാണ്ട് ഒരു സഹസ്രാബ്ദം അത് നിലനിന്നത് തന്നെ ഹിന്ദുമതത്തിൽ വരേണ്യർക്കായിരുന്നു സ്വാധീനം എന്ന മാർക്സിസ്റ്റ് ആഖ്യാനത്തിന് മുഖത്തേൽക്കുന്ന ചുട്ട അടിയാണ്. റോമില്ല താപ്പർ റോമില്ല പാപ്പർ ആകുന്ന മുഹൂർത്തമാണ് അത്. സംസ്കൃതത്തിൽ നിന്ന് മാറി പ്രാദേശിക ആത്മീയധാര ഇന്ത്യയെ പൊതിഞ്ഞു നിന്നു.


തുടക്കം തെക്ക് 


തമിഴ്‌നാട്ടിൽ ആയിരുന്നു തുടക്കം.  ആൾവാർമാരും നായനാർമാരുമാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. ആൾവാർമാർ വിഷ്ണുകീർത്തനങ്ങളും നായനാർമാർ ശിവസ്തോത്രങ്ങളും പാടി. ചില ഘട്ടങ്ങളിൽ അവർ വരേണ്യരെയും ആചാരങ്ങളെയും ചോദ്യം ചെയ്തു. പ്രസ്ഥാനം ഉത്തരേന്ത്യയിലേക്ക് പടർന്നു. അവിടത്തെ സാമൂഹിക സന്ദർഭങ്ങൾക്ക് പുറമെ സൂഫിസ സ്വാധീനവും പകർന്നു. ദൈവവുമായി വ്യക്തിബന്ധം സ്ഥാപിച്ചുള്ള സമർപ്പണം ഭക്തിപ്രസ്ഥാനപ്രവർത്തകരുടെ ജീവിതത്തെയും രൂപപ്പെടുത്തി. പെരിയാൾവാർ, ആണ്ടാൾ, നമ്മൾവാർ എന്നിവരില്ലാതെ ഭക്തിപ്രസ്ഥാനമില്ല. അപ്പർ, സുന്ദരർ, സംബന്ധർ എന്നിവരില്ലാതെ നായനാർമാരുമില്ല. 


ചൈതന്യ മഹാപ്രഭു 

ബുദ്ധമതവും ജൈനമതവും സാധാരണക്കാർക്ക് ആത്മീയ ജീവിതം വാഗ്‌ദാനം ചെയ്തു. അവയുടെ നാശം ഭക്തിപ്രസ്ഥാനത്തിന് വേരുകൾ നൽകി. അപ്പോഴാണ് മുസ്ലിം അധിനിവേശം ഉത്തരേന്ത്യയിൽ സാമൂഹിക സംഘർഷം വിതച്ചത്. ഹിന്ദു രാജവംശങ്ങളുടെ തിരോധാനം കാരണം ഹിന്ദുവിൻ്റെ  ഭക്തി വ്യക്തിനിഷ്ഠമായി. ദൈവത്തിന് മുന്നിൽ സകലരും തുല്യരാണ് എന്ന സത്യം ഉറച്ചതിനാൽ സന്യാസിമാർ ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചു. സാമൂഹിക അതിർത്തികളെ ഭക്തി ഉല്ലംഘിച്ചു. 


തമിഴ്, ഹിന്ദി, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ സൃഷ്ടികളുണ്ടായി. ജനത്തിന് കാര്യം മനസ്സിലായി. പ്രാദേശികസാഹിത്യം സമ്പന്നമായി. സങ്കീർണചര്യകളും ആചാരങ്ങളും വഴി മാറി. ആചാരങ്ങൾ ധൂർത്തില്ലാത്തവിധം ലളിതമായി. 


മീരയ്ക്ക് മുൻപേ കർണാടകത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ അക്കമ്മഹാദേവിയുണ്ട്. മറാത്തിയിൽ ജന ബായിയും. 


വടക്ക് പതിനാലിൽ 


പതിനാലാം നൂറ്റാണ്ടിലാണ് ഭക്തിപ്രസ്ഥാനം വടക്ക് എത്തിയത്. രാമാനന്ദ ശിഷ്യരായിരുന്നു കബീറും രവിദാസും. എഴുത്തച്ഛനും രാമാനന്ദ ശിഷ്യനായിരുന്നു എന്ന് വിശ്വാസമുണ്ട്. രാമാനന്ദൻ രാമാനുജാചാര്യ ശിഷ്യനാണെന്നും ഭാഷ്യമുണ്ട്.


ഭക്തിപ്രസ്ഥാന കവികളായ അസമിലെ ശങ്കർ ദേവ്, ഗുജറാത്തിലെ നർസിംഗ മേത്ത, മഹാരാഷ്ട്രയിലെ തുക്കാറാം, തമിഴ് നാട്ടിലെ ഔവ്വയാർ, രാജസ്ഥാനിലെ മീര, യു പി യിലെ രവിദാസ്, കേരളത്തിലെ എഴുത്തച്ഛൻ എന്നിവരൊക്കെ ഭിന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. കർണാടകയിലെ ഉരിലിംഗ പെഡ്ഢി ദലിതൻ.  ബസവണ്ണയും ജ്ഞാനേശ്വറും  ബ്രാഹ്മണരും തുക്കാറാം ശൂദ്രനുമായിരുന്നു. തിരുപ്പനാൾവാർ ദലിതൻ, കുലശേഖരാൾവാർ ക്ഷത്രിയൻ, നമ്മൾവാർ ശൂദ്രൻ, പുരന്ദരദാസർ വൈശ്യൻ, കനകദാസർ ശൂദ്രൻ. ഒരു സഹസ്രാബ്ദം, യൂറോപ്യന്മാർ വരും വരെ ഹിന്ദുമതം ജാതിക്ക് അതീതമായിരുന്നു. 


ദൈവം സഗുണനോ നിർഗുണനോ ആകാം എന്നതിനാൽ കാക്കത്തൊള്ളായിരം ദേവതകളെപ്പറ്റി അത്രയും തന്നെ കീർത്തനങ്ങളുണ്ടായി. ഭക്തിപ്രസ്ഥാനം വ്യക്തി സമർപ്പണത്തിൽ ഊന്നിയതിനാൽ ആചാര്യന്മാർ ലളിത ജീവിത മാതൃകകൾ ആയി. രൂപവും ഗുണവുമുള്ള ദേവതയെ ഭജിച്ചതിൽ നിന്ന് തുളസിദാസ്‌ ‘രാമചരിതമാനസ്’ സൃഷ്ടിച്ചു. മീര കൃഷ്ണനിൽ ലയിച്ചു. അന്ധനായ സൂർദാസ് കൃഷ്ണൻ്റെ ബാല്യ യൗവനങ്ങളിൽ നിന്ന് കളിയും ക്രീഡയും വിവരിച്ചു. 


അരൂപിയായ ദൈവത്തെ ഭജിക്കുമ്പോൾ തത്വചിന്ത നിറഞ്ഞാടി. നെയ്ത്തുകാരനായ കബീറിൻ്റെ ദോഹകൾ മതത്തിനപ്പുറം പോയി. സംഘടിത മതം, ആചാരങ്ങൾ, വിഗ്രഹാരാധന എന്നിവയ്ക്കപ്പുറവും ചെന്നു. ഗുരുനാനാക് ആകട്ടെ സിഖ് മതം തന്നെ സ്ഥാപിച്ചു. ആചാരങ്ങൾ വിട്ട് ദൈവത്തിൻ്റെ ഏകാത്മകതയിൽ ‘ഗുരുഗ്രന്ഥസാഹിബ്’ ഉണ്ടായി. അരൂപിയായ ദൈവം രാജസ്ഥാനിലെ ദാദു ദയാലിൻ്റെ രചനകളിലും കണ്ടു. 


ഗോബിന്ദ് സിംഗ് 

മീര വിധവയായത് മുസ്ലിം ആക്രമണത്തിൽ ഭർത്താവായ ഹിന്ദു രാജകുമാരൻ കൊല്ലപ്പെട്ടത് കൊണ്ടാണ്. ഭർത്താവായ മേവാറിലെ ഭോജ്‌ രാജ് ഡൽഹി സുൽത്താൻ ആക്രമണത്തിലെ പരുക്കുകൾ കൊണ്ട് 1518 ലാണ് വിഷ്ണുപദം പൂകിയത്.


സിഖ് ഉന്മൂലനം 


സിഖ് ഗുരുക്കന്മാർക്കെതിരെ മുഗൾ ഭരണം അഴിച്ചുവിട്ട ആക്രമണങ്ങൾക്ക് കണക്കില്ല. ഗുരു അർജുനെ ജഹാംഗീർ പീഡിപ്പിച്ചു. ആ ക്രൂരതകൾ ഗോബിന്ദ് സിംഗിൻ്റെ നേതൃത്വത്തിൽ സമൂഹത്തെ ഐക്യപ്പെടുത്തി. അഞ്ചാം ഗുരുവായ അർജുനെ കൊന്നു. ആറാം ഗുരു ഹർഗോബിന്ദ് മുഗൾ ഭരണത്തിനെതിരെ ആയുധമെടുത്തു. ഔറംഗസേബ് 1675 ൽ ഒൻപതാം സിഖ് ഗുരു തേജ് ബഹദൂറിൻ്റെ തല വെട്ടി. കശ്മീരിലെ ഹിന്ദുക്കളെ ബലം പ്രയോഗിച്ച് ഇസ്ലാമിലേക്ക് മാറ്റുന്നതിനെ എതിർത്തു, സ്വയം ഇസ്ലാമിൽ ചേരാൻ വിസമ്മതിച്ചു എന്നിവയായിരുന്നു കുറ്റം. 


ഇസ്ലാമിക ഭരണത്തിൽ രാമായണവും പുരാണങ്ങളും പരസ്യമായി ചൊല്ലാൻ കഴിയാതെ വന്നപ്പോൾ ഭക്തിപ്രസ്ഥാന ആചാര്യന്മാർ അതിലെ നായകന്മാരെ നമ്മുടെ അയലത്ത് കൊണ്ടു വന്നു. സനാതനധർമ്മം രാമനായി ഉമ്മറപ്പടിയിലും കൃഷ്ണനായി നദിക്കരയിലും നിറഞ്ഞു നിന്നു. വിഗ്രഹങ്ങളും ക്ഷേത്രങ്ങളും വെന്തപ്പോൾ ഭക്തിപ്രസ്ഥാനം ആശ്രയമായി. 


ആ പ്രസ്ഥാനത്തിൻ്റെ കാമ്പിൽ നിന്നാണ് ശിവാജി ഉയിർത്തതും മറാത്താ സാമ്രാജ്യം ഉണ്ടായതും ഔറംഗസേബിനെ വിറപ്പിച്ചതും. ഭക്തിപ്രസ്ഥാന ആചാര്യനായ സമർത്ഥ രാമദാസ് ശിവാജിയുടെ ഗുരുവായത് യാദൃച്ഛികമല്ല. തുക്കാറാമും ശിവാജിയെ പ്രചോദിപ്പിച്ചു. 


പിന്നെ കണ്ടത് ഇസ്ലാമിക ഭരണത്തിൻ്റെ പതനമായിരുന്നു. കാക്കത്തൊള്ളായിരം ദേവതമാരും അത്രയും കീർത്തനങ്ങളും ബഹുസ്വരതയാണ്, വിരിഞ്ഞു നിൽക്കുന്ന ജനാധിപത്യമാണ്. അതിനാൽ, ഭക്തിപ്രസ്ഥാനം ഇസ്ലാമിക ഏകാധിപത്യത്തിനും ഏകദൈവാധിപത്യത്തിനും മതാധിപത്യത്തിനും എതിരായ ആത്മീയ ഗറില്ലാ പ്രവർത്തനമായിരുന്നു എന്ന് കാണണം. അതാണ് ഭക്തിപ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയം.


© Ramachandran



മാണിക്കവാസകരുടെ ഘർവാപസി

മാണിക്കവാസകർ മതം മാറ്റി

രു ശുചീന്ദ്രം യാത്രയിലാണ് മാണിക്കവാസകരെ പരിചയപ്പെട്ടത്. അദ്ദേഹം എഴുതിയ ‘തിരുവാചകം’ ഇളയരാജ സിംഫണി ആക്കിയത് ക്ഷേത്രത്തിനടുത്തുള്ള കടയിൽ നിന്ന് വാങ്ങി. ‘മണിച്ചിത്രത്താഴ്’ സിനിമയിൽ, “മാണിക്കവാസകർ മൊഴികൾ നൽകീ, ഇളങ്കോവടികൾ ചിലമ്പു നൽകീ” എന്ന് “ഒരു മുറൈ വന്ത് പാർത്തായ” എന്ന പാട്ടിൽ പറയുന്നുമുണ്ട്. ആഹിരി രാഗത്തിലാണ് പാട്ട്. ആ രാഗത്തിൽ പാട്ടുണ്ടാക്കിയാൽ ദരിദ്രവാസിയാകും എന്ന് വിശ്വാസമുണ്ട്. പാട്ടെഴുതിയ ശേഷം ബിച്ചു തിരുമല വീടിന് മുകളിൽ നിന്ന് വീണിരുന്നു.

മാണിക്കവാസകരും കവിയായിരുന്നു എന്ന് പലർക്കുമറിയാം. അപ്പർ, സുന്ദരർ, സംബന്ധർ എന്നിവർക്കൊപ്പം ‘നാൽവരി’ൽ ഒരാൾ. 


എന്നാൽ, മധുരയിൽ നിന്ന് തിരുവിതാംകൂറിലെത്തി അദ്ദേഹം ഹിന്ദുമതത്തിൽ നിന്ന് മതം മാറിയ കുറെ ക്രിസ്ത്യാനികളെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടു വന്ന പ്രാചീന ചരിത്രം എത്ര പേർക്കറിയാം? അതാകാം ഇന്ത്യൻ ചരിത്രത്തിലെ ആദ്യ ഘർവാപസി.


മധുരയിൽ നിന്ന് 10 കിലോമീറ്റർ അകലെ വതവൂരിൽ വൈഗൈ നദിക്കരയിൽ ആയിരുന്നു കവിയുടെ വീട്. ശൈവ ബ്രാഹ്മണൻ ആയിരുന്ന അദ്ദേഹം ആദ്യം വൈഷ്ണവ മതത്തിൽ വിശ്വസിച്ചു. 


വാസകരുടെ പ്രതിഭ കണ്ട് യൗവനത്തിൽ അദ്ദേഹത്തെ മധുരയിലെ പാണ്ഡ്യ രാജാവ് വരഗുണവർമ്മൻ രണ്ടാമൻ (സി ഇ 862 -885) അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി. (നെടുഞ്ചെഴിയൻ രണ്ടാമൻ എന്നു പാഠഭേദമുണ്ട്.) കുതിരകളെ വാങ്ങാൻ നിറയെ പണവുമായി അദ്ദേഹത്തെ രാജാവ് തിരുപ്പെരുന്തുറയ്ക്ക് അയച്ചു. അവിടെ കരുവിലങ്ങo വൃക്ഷത്തിന് താഴെ ദൈവിക സംഗീതം കേട്ടു. ആ ഗുരുവിന് സർവ്വധനവും ദാനം ചെയ്ത് വാസകർ ശിഷ്യനായി ശൈവമതത്തിൽ ചേർന്നു. രാജാവ് സൈന്യത്തെ അയച്ച് വാസകരെ തടവിലാക്കി. ആവണി 19ന് കുതിരകൾ എത്തുമെന്ന് ഗുരു വാക്ക് നൽകി.


വാസകരെ തടവിലാക്കിയപ്പോൾ മധുരയെ ഇരുൾ വിഴുങ്ങി. കുതിരകൾ മധുരയ്ക്ക് വന്നുകൊണ്ടിരിക്കുന്നു എന്ന വിവരം രാജാവിന് കിട്ടി. വാസകരുടെ കൈയിൽ ഉണ്ടായിരുന്ന പണത്തിൻ്റെ എട്ടിരട്ടി വിലയുള്ള കുതിരകളുമായി അറബികൾ എത്തി. 



രാത്രി പുതിയ കുതിരകൾ ചെന്നായ്ക്കളായി പഴയ കുതിരകളെ കൊന്നു. വാസകരെ തീർക്കാൻ രാജാവ് തീരുമാനിച്ചു. വൈഗൈ തീരത്ത് വാസകരുടെ ചുമലിൽ ഭടന്മാർ വലിയ പാറ എടുത്തു വച്ചു. ആകാശം പിളർന്ന് മധുര വെള്ളത്തിൽ മുങ്ങി. രാജാവ് വാസകരെ മോചിപ്പിച്ചു, ചെന്നായ്ക്കൾ കുതിരകളായി. വാസകർ സന്യാസിയായി, രാജാവ് സ്ഥാനത്യാഗം ചെയ്തു. രാമേശ്വരത്തു നിന്ന് തീർത്ഥയാത്ര തുടങ്ങിയ വാസകർ ചിദംബരത്ത് താമസമായി. സിലോണിൽ പോയി രാജാവിനെ ചിദംബരത്തേക്ക് ക്ഷണിച്ചു. രാജാവും മൂക പുത്രിയും ശൈവമതത്തിൽ ചേർന്നു. 


തൃപ്പൂണിത്തുറയോ?


എവിടെയാണ് തിരുപ്പെരുന്തുറ? ടി എ ഗോപിനാഥറാവു പറയുന്നത് അത് പുതുകോട്ടയ്ക്കടുത്തുള്ള അതേ പേരിലുള്ള സ്ഥലം ആണെന്നാണ്. ടി പൊന്നമ്പലം പിള്ള എഴുതുന്നത് അത് എൻ്റെ നാടായ തൃപ്പൂണിത്തുറ ആണെന്നാണ്. എൻ്റെ നാട് പണ്ട് തുറമുഖം ആയിരുന്നതിനാൽ അത് തന്നെയാകാം. തുറമുഖ നഗരത്തിലാണ് ദീക്ഷ കിട്ടിയത് എന്നാണ് കഥ. ആ പടിഞ്ഞാറൻ നഗരത്തിൽ തെങ്ങിൻ തോപ്പുകൾ ഉണ്ടായിരുന്നെന്ന് ‘തിരുവാചകം’ പറയുന്നു. മധുരയ്ക്കും പശ്ചിമ തീരത്തിനും ഇടയിൽ എന്ന് ‘ചിലപ്പതികാരം.’


ഈ സ്ഥലം വൈക്കം ആണെന്ന് കെ ജി ശേഷയ്യർ എഴുതുന്നു. തൃപ്പൂണിത്തുറ പാണ്ഡ്യ മേഖലയ്ക്ക് പുറത്തും വൈക്കം അകത്തും ആയിരുന്നു എന്നതാണ് ന്യായം. പുറത്ത് പോയി കുതിരയെ മേടിച്ചാൽ തന്നെ എന്താണ് പ്രശ്നം? 


വേമ്പനാടിലെ വേമ്പൻ പാണ്ഡ്യനാണ്. വേമ്പനാട്ടു കായൽ വൈക്കത്തെ വലയം ചെയ്യുന്നു. പെരുന്തുറൈ കോയിലപ്പൻ എന്ന് വൈക്കത്തപ്പൻ അറിയപ്പെട്ടിരുന്നു. ശിവൻ ഒരു സന്യാസിക്ക് പ്രത്യക്ഷപ്പെട്ടതിൻ്റെ ആഘോഷമാണ് അഷ്ടമി. 


ആ സന്യാസി വ്യാഘ്രപാദർ. അത് വാസകർ ആകാമെന്ന് ശേഷയ്യർ. 


പൊന്നമ്പലം പിള്ളയും ശേഷയ്യരും ആ ഘർവാപസി സംഭവം പറയുന്നുണ്ട്. റോമാ ചക്രവർത്തി അഗസ്റ്റസിന് പാണ്ഡ്യൻ സ്ഥാനപതി ഉണ്ടായിരുന്നെന്ന് ഗ്രീക്ക് ഭൗമ ശാസ്ത്രജ്ഞൻ സ്ട്രാബോ എഴുതുന്നു. പൊന്നമ്പലം പിള്ള ഒരു ഇട്ടൂപ്പിനെ ഉദ്ധരിക്കുന്നു: മാണിക്കവാസകർ മന്ത്രസിദ്ധി കൊണ്ട് രോഗങ്ങൾ സുഖപ്പെടുത്തി. നമഃശിവായ എന്ന പഞ്ചാക്ഷരവും പഞ്ചഗവ്യവും രോഗികൾക്ക് നിർദേശിച്ചു. മണിഗ്രാമക്കാർ എന്ന സമൂഹത്തെ സൃഷ്ടിച്ചു. 


റവ തോമസ് വൈറ്റ്ഹൗസ് Lingerings of Light in a Dark Land ൽ വാസകർ ആദ്യം എട്ടു കുടുംബങ്ങളെ പഴയ മതത്തിലേക്ക് മാറ്റിയെന്നും ഇത് 96 ആയി വർധിച്ചെന്നും പറയുന്നു. തിരുവിതാംകൂർ -കൊച്ചി റസിഡൻറ് ആയിരുന്ന ജി ടി മക്കെൻസി Christianity in Travancore ൽ ഇത് ശരിവയ്ക്കുന്നു. 


ഈ പറയുന്ന കുടുംബങ്ങൾ മണിഗ്രാമം എന്ന കച്ചവട സംഘത്തിൽ പെട്ടവരായിരുന്നു. ആ സംഘവുമായി ബന്ധപ്പെട്ടതാണ്, തരിസാപ്പള്ളി ശാസനം എന്ന രേഖ. സി ഇ 849 ൽ വേണാട് രാജാവ് അയ്യൻ അടികൾ മണിഗ്രാമക്കാർക്ക് നൽകിയ അവകാശ രേഖ. കൊല്ലത്തെ തെരേസ പള്ളിക്ക് മാർ സാപ്പിർ ഈശോയ്ക്ക് കൊടുത്ത ഭൂമിയുടെ രേഖ. നെസ്തോറിയൻ പുരോഹിതൻ ആയിരുന്നു, ഈശോ. വൈറ്റ്ഹൗസ് ഇതുമായി ബന്ധപ്പെട്ട് കൊല്ലത്തെ മണിഗ്രാമക്കാരുടെ 30 കുടുംബങ്ങളും അവരുടെ പുരോഹിതൻ നെയ്മറെയും പരാമർശിക്കുന്നു. ഇയാൾക്ക് വീര ഉദയൻ എന്ന സഹായി കരം പിരിക്കാൻ ഉണ്ടായിരുന്നു.  


അഞ്ചുവണ്ണം, മണിഗ്രാമം എന്നിവ കച്ചവട സംഘങ്ങൾ ആയിരുന്നു. മണിഗ്രാമം ആദ്യം ക്രിസ്ത്യൻ സംഘവും അഞ്ചുവണ്ണം ജൂതസംഘവും ആയിരുന്നെന്ന് ഗുണ്ടർട്ടും ലോഗനും പറഞ്ഞിട്ടുണ്ട്. മാണിക്കവാസകരുടെ പേരായ മണിയിൽ നിന്ന് മണിഗ്രാമം ഉണ്ടായി എന്നാണ് വിശ്വാസം. കൊച്ചി മേഖലയിൽ ഉണ്ടായ ഈ സംഘം കൊല്ലം, കോട്ടയം, കായംകുളം, മാന്നാർ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. 


മാണിക്കവാസകർ ഹിന്ദുക്കളായി മാറ്റിയ ക്രിസ്ത്യൻ കച്ചവട സംഘമാണ് മണിഗ്രാമം ആയത്. അങ്ങനെ തിരിച്ചു വന്നവരെ നായന്മാർ മണിയാണി നായന്മാർ എന്ന് വിളിച്ചതായും വിശ്വാസമുണ്ട്. പൊതുനായന്മാരിൽ നിന്ന് അവർക്ക് അകൽച്ച ഉണ്ടെന്നു തോന്നുന്നു. അങ്ങനെ ഉണ്ടെങ്കിൽ അതും പഴയ മതം മാറ്റത്തിന് തെളിവാണ്.. 


_____________________


അവലംബം:

1. Manikkavacagar and His Date/K G Sesha Aiyar

2. Manikka Vacagar and the Early Christians of Malabar/T Ponnambalam Pillai

3. The Syrian Christians In India/G T Mackenzie

4. Lingerings of Light in A Dark Land/Rev Thomas Whitehouse 

5. വേണാടിൻ്റെ പരിണാമം/ കെ ശിവശങ്കരൻ നായർ 

6. വാണിജ്യത്തിലൂടെ പാരതന്ത്ര്യം/ കെ ശിവശങ്കരൻ നായർ


© Ramachandran


രാമാനുജൻ സൃഷ്‌ടിച്ച നവോത്ഥാനം

രാമാനുജ ഗുരു ദലിതൻ

വിശിഷ്ടാദ്വൈത ഉപജ്ഞാതാവായ രാമാനുജാചാര്യരുടെ ജീവിതത്തിൽ നിന്നുള്ള ചില കഥകൾ ഈയിടെ സ്വാമി മുകുന്ദാനന്ദ എഴുതിയ Nourish Your Soul എന്ന പുസ്തകത്തിൽ കണ്ടു. ചിലതൊക്കെ രാമനുജൻ്റെ അദ്വൈതിയായ ഗുരുവിനെ താഴ്ത്തിക്കെട്ടാൻ വേണ്ടി ആരോ പണ്ടേ ചമച്ചതാകാം എന്നു തോന്നി.

ആൾവാർമാരുടെ കീർത്തനങ്ങൾ കൊണ്ടാടുകയും ആണ്ടാളെ ആദരിക്കുകയും ചെയ്ത രാമാനുജൻ വൈഷ്ണവ മതത്തെ തകരാതെ താങ്ങി നിർത്തിയ വലിയ ഗുരുവാണ്. ശങ്കരാചാര്യർ അദ്വൈതത്തെ ഉറപ്പിച്ച കാലത്തിന് പിന്നാലെയാണ് ആൾവാർമാർ ഭക്തിപ്രസ്ഥാനം പ്രചരിപ്പിക്കുന്നത്. അവരിൽ പ്രധാനി ആയിരുന്നു, നമ്മൾവാർ.


പന്ത്രണ്ട് ആൾവാർമാരിൽ അഞ്ചാമനായ നമ്മൾവാരാണ് ആൾവാർമാർ 108 ക്ഷേത്രങ്ങളെപ്പറ്റി എഴുതിയ ‘നാലായിര ദിവ്യ പ്രബന്ധ’ത്തിലെ 1352 ശ്ലോകങ്ങൾ എഴുതിയത്. പിന്നാലെ ആചാര്യസ്ഥാനത്ത് നാഥമുനി വന്നു. കുംഭകോണം ശാരംഗപാണി ക്ഷേത്രത്തിന് മുന്നിലെ പുളിമരത്തിൻ ചുവട്ടിലിരുന്ന നാഥമുനിക്ക് പഴയൊരു കാലത്തിൽ നിന്നിറങ്ങി വന്ന നമ്മൾവാർ 4000 ശ്ലോകവും പറഞ്ഞു കൊടുത്തെന്നാണ് ഐതിഹ്യം. വൈഷ്ണവ ആചാര്യന്മാരിൽ പ്രഥമ ഗണനീയനാണ് നാഥമുനി.


നാഥമുനിയുടെ കൊച്ചുമകൻ യമുനാചാര്യർ. അദ്ദേഹത്തിൻ്റെ പിൻഗാമിയാണ് രാമാനുജൻ. പിൻഗാമിയെ കിട്ടാതെ വൈഷ്ണവമതം പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് രാമാനുജൻ എത്തുന്നത്. 


ചെന്നൈയിൽ നിന്ന് കാഞ്ചിപുരത്തേക്കുള്ള വഴിയിൽ ശ്രീപെരുംപുതൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് ഒൻപത് നൂറ്റാണ്ടുകൾ മുൻപാണ് രാമാനുജൻ പിറന്നത്. 1077ൽ ജനിച്ചെന്ന് ക്ഷേത്ര രേഖകളിൽ നിന്ന് കണക്കാക്കുന്നു. കേശവസോമയാജി അച്ഛൻ, അമ്മ കാന്തിമതി. കാന്തിമതിയുടെ സഹോദരൻ ശൈലപൂർണൻ കുഞ്ഞിനെ കാണാൻ എത്തി പേരിട്ടു -രാമാനുജൻ. അതായത്, ലക്ഷ്മണൻ.


യമുനാചാര്യരുടെ ദലിത് ശിഷ്യനായ കാഞ്ചിപുരം സ്വദേശി കാഞ്ചിപൂർണൻ രാമാനുജനെ സ്വാധീനിച്ചു. രാമാനുജൻ്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത് കാഞ്ചിപൂർണൻ്റെ അചഞ്ചല ഭക്തിയാണ്. അക്കാലത്ത് തന്നെ തമിഴ് ബ്രാഹ്മണ ആചാര്യന്മാർക്ക് ദലിത് ശിഷ്യരുണ്ടെന്ന വാസ്തവം ചീഞ്ഞ മാർക്സിസ്റ്റുകൾ പ്രചരിപ്പിക്കുന്ന ബ്രാഹ്മണ മേൽക്കോയ്മ വാദത്തിന് ചന്തിയിൽ കിട്ടുന്ന അടിയാണ്. ബാക്കി സ്ഥലങ്ങളിലൊക്കെ അവർക്ക് അടി കിട്ടിക്കഴിഞ്ഞതിനാൽ ഈ ഭാഗം തിരഞ്ഞെടുത്തു എന്നേയുള്ളൂ!


ദൈവം ഉണ്ട് 


രാമാനുജൻ്റെ വിവാഹം 16 വയസ്സിൽ. അച്ഛൻ മരിച്ച ശേഷം കാഞ്ചിപൂർണനിൽ നിന്ന് പഠിക്കാൻ കാഞ്ചിപുരത്തേക്ക് പോയി. അവിടെ അദ്വൈതം പഠിക്കാൻ യാദവപ്രകാശ് എന്ന ഗുരുവിനൊപ്പം ചേർന്നു. “ജീവോ ബ്രഹ്മൈവ നാ പരാ” (ആത്മാവിനപ്പുറം വേറെ ദൈവമില്ല) എന്ന് ഗുരു പഠിപ്പിച്ചു. ശങ്കരാചാര്യരുടെ ‘വിവേകചൂഢാമണിയിൽ, “ബ്രഹ്മസത്യം ജഗത് മിഥ്യ, ജീവോ ബ്രഹ്മൈവ നാ പരാ” എന്നാണ്.


“ദൈവമില്ല” എന്ന ഗുരു വചനം രാമാനുജനെ കുണ്ഠിതനാക്കി. ബദൽ വീക്ഷണം അവതരിപ്പിക്കാൻ രാമാനുജൻ ശ്രമിച്ചപ്പോഴൊക്കെ ഗുരു നിരുത്സാഹപ്പെടുത്തി. ഒരിക്കൽ രാമാനുജൻ ഗുരുവിന് കാല് തിരുമ്മിക്കൊടുക്കുമ്പോൾ വേറൊരു ശിഷ്യൻ ഗുരുവിനോട് ഛാന്ദോഗ്യോപനിഷത്തിൽ നിന്ന് സംശയം ഉന്നയിച്ചു.

 

എന്താണ് ഈ മന്ത്രത്തിന് അർത്ഥം- തസ്യ യഥാ കപ്യാസം പുണ്ഡരീകമേവാക്ഷിണീ?


ദൈവനേത്രങ്ങളുടെ ഭംഗിയാണ് ഈ വരിയിലുള്ളത്. എന്നാൽ, ദൈവത്തിന് രൂപമുണ്ടെന്ന് ഗുരു യാദവപ്രകാശ് വിശ്വസിച്ചില്ല. ആ വരി ഗുരു ഇങ്ങനെ ദുർവ്യാഖ്യാനം ചെയ്തു: “കുരങ്ങിൻ്റെ ആസനം പോലെ ദൈവത്തിൻ്റെ കണ്ണുകളുടെ ശോണിമ.” കപി എന്നാൽ കുരങ്ങ് എന്നും അർത്ഥമുണ്ടല്ലോ.


ദൈവനിന്ദ കേട്ട രാമാനുജൻ്റെ കണ്ണ് കലങ്ങി, കണ്ണീർ ഗുരുവിൻ്റെ കാലിൽ വീണു. വേറെ വ്യാഖ്യാനമുണ്ടെങ്കിൽ വിശദീകരിക്കാൻ ഗുരു രാമാനുജനെ വെല്ലുവിളിച്ചു.


രാമാനുജൻ പറഞ്ഞു: “പുണ്ഡരീകം=താമര, കപ്യാസം =സൂര്യൻ വിരിയിച്ചത്. ദൈവനേത്രം സൂര്യൻ വിരിയിച്ച താമര പോലെ.”


ഗുരുവിനെ അഹങ്കാരം തീണ്ടി. പകയായി. ശങ്കരാചാര്യ പരമ്പരയെ രാമാനുജൻ അപമാനിച്ചെന്ന് ഗുരു ആരോപിച്ചു. ഗുരുകുലം സംഘർഷത്തിൽ മുങ്ങി. അപ്പോൾ  രാജാവ് ഒരു പ്രശ്നം പരിഹരിക്കാൻ യാദവപ്രകാശിനെയും രാമാനുജനെയും വിളിച്ചു. രാജാവിൻ്റെ മകളുടെ പ്രേതബാധ തീർക്കണം.


ഗുരുവിനെ പ്രേതം കളിയാക്കി. രാമാനുജനെ വിളിക്കാൻ പ്രേതം ആവശ്യപ്പെട്ടു. രാമാനുജൻ എത്തിയപ്പോൾ അനുഗ്രഹമായി പ്രേതം പാദധൂളി ചോദിച്ചു. അത് നേടി പ്രേതം രാജകുമാരിയെ വിട്ടു.


രാമാനുജ സാന്നിധ്യത്താൽ ഗുരുകുലം പൂട്ടേണ്ടി വരുമെന്ന തോന്നലിൽ ഗുരു  രാമാനുജന് എതിരെ ശിഷ്യന്മാർക്ക് ക്വട്ടേഷൻ കൊടുത്തു. 


പാപങ്ങൾ കഴുകിക്കളയാൻ ഗംഗായാത്ര ഗുരു പ്രഖ്യാപിച്ചു. ബന്ധു ഗോവിന്ദനൊപ്പം രാമാനുജൻ കൂടെപ്പോയി. കാട്ടിൽ ഒരിടത്ത് വിശ്രമിച്ച യാദവപ്രകാശ് വെള്ളം കൊണ്ടുവരാൻ രാമാനുജനെ അയച്ചു. ആ നേരം രാമാനുജനെ കൊല്ലാൻ ഗുരു ഏർപ്പാടാക്കി. വിവരമറിഞ്ഞ ഗോവിന്ദൻ ഓടി രാമാനുജനെ സംഗതി അറിയിച്ചു. രാമാനുജൻ പലായനം ചെയ്തു. രാത്രിയും എത്താത്ത രാമാനുജനെ വന്യജീവികൾ തിന്നിരിക്കുമെന്ന് ഗുരു കരുതി.


എന്നാൽ, കാട്ടിൽ വേട്ടക്കാരായ ദമ്പതികൾ രാമാനുജന് വഴി കാട്ടി. കൂടെ കൂടിയാൽ കാഞ്ചിപുരം വരദരാജ പെരുമാൾ ക്ഷേത്രത്തിൽ എത്തിക്കാമെന്ന് വാക്ക് കൊടുത്തു. രാത്രി വിശ്രമിച്ചു. പുലർച്ചെ അവരെ കണ്ടില്ല. ചക്രവാളത്തിൽ ക്ഷേത്ര ഗോപുരം കണ്ടു. അപ്പോൾ മനസ്സിലായി, ദമ്പതിമാർ വിഷ്ണുവും ലക്ഷ്മിയും ആയിരുന്നു!



ഇത്രയൊക്കെ ആയിട്ടും രാമാനുജൻ ഗുരുകുലത്തിലേക്ക് മടങ്ങി. 


ശ്രീരംഗത്തായിരുന്നു വൈഷ്ണവാചാര്യൻ യമുനാചാര്യർ. പിൻഗാമിക്കായി അലഞ്ഞ അദ്ദേഹം രാമാനുജനെ വരദരാജ ക്ഷേത്രത്തിൽ കണ്ടു. ഗുരുകുലത്തിൽ തർക്കം മുറുകി. രണ്ടു മന്ത്രങ്ങളെ ചൊല്ലി യാദവപ്രകാശും രാമാനുജനും ഉടക്കി:


ഒന്ന്: സർവം ഖൽവിദം ബ്രഹ്മ, നേഹ നാനാസ്തി കിഞ്ചന (നിർലംബ ഉപനിഷത്).


രണ്ട്: സർവം ഖൽവിദം ബ്രഹ്മ, തജ്ജലാനിതി ശാന്ത ഉപാസിത (ഛാന്ദോഗ്യ ഉപനിഷത്).


അദ്വൈതികൾ ഈ മന്ത്രങ്ങളെ വ്യാഖ്യാനിക്കുന്നത്, ആത്മാവ് തന്നെ ബ്രഹ്മം എന്നാണ്. പ്രപഞ്ചം തന്നെ ബ്രഹ്മം. ഇതിൽ നിന്ന് വേറിട്ട് ഒരു ദൈവമില്ല.


രാമാനുജൻ ഇതിനെ ശക്തമായി ഖണ്ഡിച്ചു. അദ്ദേഹം വ്യാഖ്യാനിച്ചത് ഇങ്ങനെ: ആത്മാവ് ബ്രഹ്മത്തിൽ ഉണ്ടായി, ബ്രഹ്മത്തിൽ ഇരിക്കുന്നു, ബ്രഹ്മത്തിൽ ലയിക്കും, ബ്രഹ്മമാണ് സർവവ്യാപി. ആ ബ്രഹ്മമാണ് ദൈവം.


മൽസ്യം ജനിക്കുന്നത് സമുദ്രത്തിൽ. സമുദ്രത്തിൽ ജീവിക്കുന്നു, അതിൽ ലയിക്കുന്നു. പക്ഷെ മൽസ്യം സമുദ്രമല്ല. അത് പോലെ, ദൈവാംശം മാത്രമായ ആത്മാവ് ദൈവമല്ല. പ്രപഞ്ചം ദൈവമല്ല, ദൈവപ്രത്യക്ഷമാണ്. മാലയിലെ മുത്തുകൾ പോലെ. സൃഷ്ടിജാലങ്ങളെ പൊതുവായ ആത്മീയശക്തി ചരട് പോലെ ബന്ധിപ്പിക്കുന്നു. ഓരോ കണത്തിലും ദൈവസാന്നിധ്യമുണ്ട്. 


അവശിഷ്ടാദ്വൈതം 


രാമാനുജനെ ഗുരു ഗുരുകുലത്തിൽ നിന്നിറക്കി വിട്ടു. ക്‌ളാസിൽ നിന്നിറക്കി വിട്ടാലും കുട്ടി മാഷിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കും എന്ന് എം എൻ വിജയൻ പറഞ്ഞത് പിൽക്കാലത്താണ് എന്നതിനാൽ, രാമാനുജൻ അത് ചെയ്തില്ല. സനാതനധർമ്മത്തിൽ മാഷിനെ തല്ലുന്ന പരിപാടിയില്ല. അതുള്ളത് മാർക്സിസത്തിലാണ്.


യാദവപ്രകാശിന് പകരം കാഞ്ചിപൂർണനെ രാമാനുജൻ ഗുരുവായി വരിച്ചു. അത് ഭാര്യ രക്ഷകാoബാളിന് പിടിക്കാതെ വന്നപ്പോൾ അദ്ദേഹം ലൗകിക ജീവിതം മതിയാക്കി കാഞ്ചിപുരത്ത് ആശ്രമമുണ്ടാക്കി. യമുനാചാര്യർ രാമാനുജനെ ശ്രീരംഗത്തേക്ക് ക്ഷണിച്ചു. രാമാനുജൻ എത്തിയപ്പോൾ യമുനാചാര്യർ സമാധിയായിരുന്നു. അദ്ദേഹത്തിൻ്റെ മൂന്ന് വിരലുകൾ മടങ്ങിയിരുന്നു. മരണസമയത്ത് വിരലുകൾ നിവർന്നിരിക്കേണ്ടതാണ്.


മടങ്ങിയ വിരലുകളുടെ അർത്ഥം രാമാനുജന് മനസ്സിലായി. അദ്ദേഹത്തിൻ്റെ നിറവേറാത്ത മൂന്ന് ആഗ്രഹങ്ങൾ: വൈഷ്ണവസമ്പ്രദായ പ്രചാരണം, ബ്രഹ്മസൂത്ര ഭാഷ്യം എഴുത്ത്, നമ്മൾവാറുടെ ‘തിരുവായ്മൊഴി’ക്ക് ഭാഷ്യം. ഓരോന്നും നിറവേറ്റാമെന്ന് രാമാനുജൻ പ്രതിജ്ഞ ചെയ്തപ്പോൾ യമുനാചാര്യരുടെ ആ വിരലുകൾ നിവർന്നു. 


ബാക്കി കഥ വ്യക്തമാണ്. രാമാനുജൻ വിശിഷ്ടാദ്വൈതം സൃഷ്ടിച്ച് പ്രചരിപ്പിച്ചു. ദൈവ അസ്തിത്വം നിലനിർത്തിക്കൊണ്ട് അവശിഷ്ടാദ്വൈതം സ്വീകരിച്ചു.


അവശിഷ്ടാദ്വൈതം എന്നൊന്നില്ല എന്നതാണ് പ്രശ്നം. ദൈവവും പ്രപഞ്ചവും മനുഷ്യനും അഭിന്നമാണ് എന്ന അദ്വൈത തത്വത്തിൽ വിഭജനം സാധ്യമല്ല. രൂപമുള്ള ദൈവങ്ങളുമായി ഭക്തിപ്രസ്ഥാനം ആകാം. കർമ്മയോഗവും ജ്ഞാനയോഗവും ഭക്തിയോഗവും ഉണ്ട്. ഏകത്തിൻ്റെ പ്രത്യക്ഷങ്ങൾ പലതാകാം. അതിനാൽ, രാമാനുജനും അദ്വൈതത്തിൽ സ്വാഗതം. ബുദ്ധനും സ്വാഗതം, സാംഖ്യത്തിനും ചാർവാകനും ഇളയിടത്തിനും പഴയിടത്തിനും ഒരുപോലെ സ്വാഗതം. 


രാമാനുജ കഥ പൊലിപ്പിക്കാൻ വിവരദോഷിയായ ഒരു ഗുരുവിനെ എടുത്ത് അമ്മാനമാടാൻ ശ്രമിച്ച ഭാഗം കണ്ടല്ലോ. ആ ഗുരുവിന് അദ്വൈതം അറിയാതെ പോയി എന്നതാണ് പ്രശ്നം. ദൈവം എന്ന വാക്കിനോട് ഗുരു കലഹിക്കേണ്ടിയിരുന്നില്ല. അതും അദ്വൈതത്തിന് വഴങ്ങും. മറ്റേ ഗുരു കാഞ്ചിപൂർണനാകട്ടെ, ഭക്തിപ്രസ്ഥാനത്തിൽ ആയിരുന്നു താനും. നല്ല ഗുരുക്കന്മാരുടെ അഭാവത്തിൽ അങ്ങനെ വിശിഷ്ടാദ്വൈതം ഉണ്ടായി. പക്ഷ, രാമാനുജൻ എഴുതിയ ഒൻപത് ഗ്രന്ഥങ്ങളിൽ ‘വേദാർത്ഥസംഗ്രഹം’ ഉപനിഷദ്സാരമാണ്. മറ്റൊന്ന് ഗീതാഭാഷ്യവും. 


ശ്രീശങ്കരനെപ്പോലെ രാമാനുജനും ദിഗ്‌വിജയയാത്ര നടത്തി. അദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അയിത്തം ഉണ്ടായിരുന്നില്ല. ക്ഷേത്രസേവനത്തിൽ പകുതിയും അബ്രാഹ്മണർക്ക് നൽകി. ആൾവാർമാരിൽ തന്നെ ചിലർ അബ്രാഹ്മണർ ആയിരുന്നു. അവരുടെ കീർത്തനങ്ങൾ രാമാനുജൻ ക്ഷേത്രങ്ങളിൽ ആചാരമാക്കി. ബ്രാഹ്മണത്വം ജന്മാവകാശമല്ല, കർമ്മത്താൽ ഉണ്ടാകുന്നതാണ് എന്ന് അദ്ദേഹം കരുതി. സ്ത്രീകൾക്ക് അന്നേ പാഠശാലകൾ പണിതു. 700 സന്യാസിമാരും 74 ആചാര്യന്മാരും ഉൾപ്പെട്ട സഭ അദ്ദേഹം ഉണ്ടാക്കി. 


നവോത്ഥാനം അന്നേ ഉണ്ട്!


© Ramachandran

 


ഭക്തമീരയും ബാബറും

മീരയെ മുഗളന്മാർ വിധവയാക്കി

കൃഷ്ണഗീതികൾ പാടി നടന്ന ഭക്തമീരയെ നമുക്ക് നന്നായി അറിയാം. എന്നാൽ, അവർ വിധവ ആയത് ബാബർ കാരണമാണ് എന്ന ചരിത്രം എത്ര പേർക്ക് അറിയാം?

അടുത്തയിടെ സ്വാമി മുകുന്ദാനന്ദ എഴുതിയ Nourish Your Soul എന്ന പുസ്തകത്തിൽ മീരയുടെ ഇതിഹാസം വായിക്കാൻ ഇടയായി. അതിൽ ബാബറുടെ കഥയില്ല. എന്നാൽ, മീരയെ കാണാൻ അക്ബർ ഗായകനായ താൻസനുമായി ചെന്ന് ഒരു രത്നമാല വച്ചിട്ട് പോന്ന കഥയുണ്ട്.


ഏതു ഹിന്ദു ഇതിഹാസത്തിലും ഒരു മുഗളനെ കയറ്റിവിടാൻ ചിലർ ശ്രമിക്കാറുണ്ട്. അങ്ങനെ പറഞ്ഞു പോന്ന കഥ സ്വാമിയും എടുത്തതാണ്. കാരണം, മീര മരിച്ച് 16 വർഷം കഴിഞ്ഞാണ് താൻസൻ അക്ബറുടെ സദസ്സിൽ എത്തിയത്!


മീര ജനിച്ചത് 1498 ലെ ശാരദ പൂർണിമ ദിനത്തിൽ നട്ടുച്ചയ്ക്കാണ്. അതിനാൽ, സൂര്യൻ എന്നർത്ഥം വരുന്ന മിഹിർ എന്നാണ് പേരിട്ടത്. അത് പിന്നെ മീരയായി.


സമൂഹ, കുടുംബ കെട്ടുപാടുകളെ വെല്ലുവിളിച്ചാണ് മീര ജീവിച്ചത് എന്നത് അദ്ഭുതമാണ്. അന്ന് ഏകയായി വൃന്ദാവനിലും ദ്വാരകയിലും ജീവിച്ചത് കൃഷ്ണനിൽ സ്വയം അർപ്പിച്ചത് കൊണ്ടു മാത്രമാണ്.


രാജസ്ഥാനിൽ ഇന്നത്തെ ബീവർ ജില്ലയിലെ കുട്കിയിൽ റാത്തോർ രജപുത്ര കുടുംബത്തിൽ ജനിച്ച മീര മെർത്തയിൽ കുട്ടിക്കാലം ചെലവിട്ടു. മെർത്തയിലെ രാജാവ് റാവു ദുദാജിയുടെ പേരക്കുട്ടി. രത്തൻ സിംഗ് റാത്തോറിൻ്റെ പുത്രി. പ്രപിതാമഹൻ ജോധ സൃഷ്ടിച്ചതാണ് ജോധ് പൂർ.


മീരയെ അച്ഛൻ നാലാം വയസിൽ ഗുജറാത്ത് ടാക്കോറിലെ റാഞ്ചോദ്ര ക്ഷേത്രത്തിൽ കൊണ്ട് പോയി? ക്ഷേത്ര ദർശനം കഴിഞ്ഞപ്പോൾ മീര ചോദിച്ചു: “ദൈവം എല്ലായിടത്തും ഉണ്ട് എന്നാണല്ലോ എന്നെ പഠിപ്പിച്ചത്. പിന്നെ എന്തിനാണ് ക്ഷേത്രം?”


“ഭഗവാന് എന്തിനാണ് പാറാവ്” എന്ന് ഇ കെ നായനാർ ചോദിച്ചതിനെക്കാൾ നല്ല ചോദ്യം. വളർന്നപ്പോൾ മീരയ്ക്ക് കാര്യം മനസ്സിലായി. അതാണ് അവർ ഭക്തിപ്രസ്ഥാന നായികയായത്.


കുട്ടിയായ മീരയെ അഷ്ടാoഗ യോഗം പഠിപ്പിക്കാൻ ഒരു യോഗി എത്തി. നാല് ദിവസമേ അധ്യയനം നീണ്ടുള്ളൂ. കുട്ടി പലപ്പോഴും സമാധിയിൽ ആകുന്നത് യോഗി കണ്ടു. എൻ്റെയും ഗുരുവാണ് ഈ കുട്ടിയെന്ന് വ്യക്തമാക്കി യോഗി സ്ഥലം വിട്ടു.


വൃന്ദാവനിൽ നിന്നെത്തിയ സന്യാസി സംഗീതം പഠിപ്പിച്ചു. ശ്യാമസുന്ദര കീർത്തനങ്ങൾ മീരയുടെ ഹൃദയത്തെ തരളിതമാക്കി. ഒരു കൃഷ്ണവിഗ്രഹം മീരയ്ക്ക് സന്യാസി സമ്മാനിച്ചു. സന്ത് രവിദാസാണ് ഏക് താര നൽകിയത് എന്നാണ് വിശ്വാസം.



ആത്മീയ പാതയിലെ മീരയുടെ മുന്നേറ്റം അമ്മയ്ക്ക് പ്രയാസമുണ്ടാക്കി. ഒരു നാൾ റാണിയായി രാജ്യം നയിക്കേണ്ട ആളാണ് കൃഷ്ണ വിഗ്രഹത്തോട് സംസാരിച്ചു കൊണ്ടിരിക്കുന്നത്. 


ചിത്തോർഗഡിലെ രാജാവ് റാണാ സംഘയുടെ മകൻ ഇളയരാജാവ് കുൻവർ ഭോജ്‌ രാജിൻ്റെ ആലോചന വന്നപ്പോൾ മീര അമ്മയെ പേടിപ്പിച്ചു: “ഞാൻ വിവാഹിതയാണ്. കൃഷ്ണനെയാണ് ഞാൻ വരിച്ചത്.” 


വിവാഹം തീരുമാനിച്ചപ്പോൾ കൃഷ്ണ വിഗ്രഹവുമായി മീര മണ്ഡപത്തിൽ എത്തി. ചിത്തോറിൽ പരദേവതയായ ബാൻ മാതയ്ക്ക് (കാളി) മുന്നിൽ തൊഴാൻ ഭർത്തൃമാതാവ് പറഞ്ഞപ്പോൾ മീര വഴങ്ങിയില്ല. മീര കൂടുതൽ നേരം പൂജാമുറിയിൽ ചെലവിട്ടു. ഭർത്താവിൻ്റെ ആയുസ്സിനായി ഗംഗോർ വ്രതം അനുഷ്ഠിക്കാൻ മീര വിസമ്മതിച്ചപ്പോൾ നാത്തൂൻ ഉദാബായ് ക്ഷോഭിച്ചു. 


മീരയെ അപമാനിക്കാൻ തോഴിമാരുമായി ഉദാബായ് പദ്ധതി തയ്യാറാക്കി. പല രാത്രിയിലും മീര കാമുകനോട് സംസാരിക്കുന്നുവെന്ന് അവർ ഭോജ്‌രാജിനെ അറിയിച്ചു. വാളുമായി കാമുകനെ നേരിടാൻ എത്തിയ ഭോജ്‌രാജ് കണ്ടത് കൃഷ്ണ വിഗ്രഹത്തോട് ശൃംഗരിക്കുന്ന മീരയെയാണ്. അതിൽ വീണു പോയ ഭോജ്‌രാജ് മീരയ്ക്ക് കൊട്ടാരത്തിൽ ക്ഷേത്രം പണിതു കൊടുത്തു.


ഇങ്ങനെ സത് സംഗം നടക്കുമ്പോൾ വേഷപ്രച്ഛന്നനായി അക്ബർ എത്തിയതാണ് വ്യാജ കഥ. മീര അക്ബർ നൽകിയ സമ്മാനം നിരാകരിച്ചപ്പോൾ അയാൾ അവിടെ വച്ചിട്ട് പോയെന്നും സമ്മാനത്തിൽ ഭർതൃ കുടുംബം കുപിതരായെന്നും കഥയിലുണ്ട്. 


അത് എന്തായാലും, ജീവത്യാഗം കൊണ്ട് തൃപ്തിയുണ്ടാകുമോ എന്ന് മീര ചോദിച്ചപ്പോൾ റാണാ സംഘ സമ്മതിച്ചു. കൊട്ടാരം വിട്ടിറങ്ങി പുഴയിൽ മുങ്ങിയപ്പോൾ കൃഷ്ണൻ കോരിയെടുത്തു. താമസിയാതെ ഭർത്താവ് ഭോജ്‌രാജുo റാണാ സംഘയും കൊല്ലപ്പെട്ട വിവരം മീര അറിഞ്ഞു.


മീര വിധവ 


ഇരുവരും കൊല്ലപ്പെട്ടത് 1527 മാർച്ച് 16 ന് ബാബറുമായി നടന്ന ഖൻവ യുദ്ധത്തിലാണെന്ന് എസ് എം പാണ്ഡെ, നോർമൻ സിദെ എന്നിവർ തയ്യാറാക്കിയ . History of Religions 5 (1) ൽ പറയുന്നു(പേജ് 54–73). ഉത്തരേന്ത്യയിലെ മേൽക്കോയ്മയ്ക്കായി മേവാറിലെ റാണാ സംഘയും ബാബറും തമ്മിൽ നടന്ന യുദ്ധം. വെടിമരുന്ന് ഉപയോഗിച്ച ആദ്യ യുദ്ധങ്ങളിൽ ഒന്ന്. 


1523 ൽ ആലം ഖാൻ ലോധി പഞ്ചാബ് ആക്രമിക്കാൻ ബാബറിനെ കാബൂളിൽ ചെന്ന്  ക്ഷണിച്ചു. ഡൽഹി പിടിച്ച് തനിക്ക് നൽകണമെന്ന് ലോധി അവിടെ ചെന്ന് അപേക്ഷിച്ചു. ബാബർ നിഷേധിച്ചപ്പോൾ സ്വയം ഡൽഹിയിൽ പോയ ആലം ഖാനെ ഇബ്രാഹിം ലോധി തോൽപിച്ചു. 1526 ഏപ്രിൽ 21 ന് ആദ്യ പാനിപ്പത്‌ യുദ്ധത്തിൽ ബാബർ ലോധിമാരെ തോൽപിച്ച് മുഗൾ സാമ്രാജ്യം ഉണ്ടാക്കി.


അതിന് മുൻപത്തെ വഴിത്തിരിവായിരുന്നു ഖൻവ യുദ്ധം. ഇബ്രാഹിം ലോധിക്കെതിരെ ബാബറിനെ റാണാ സംഘ ബാബറിനെ സഹായിച്ചില്ല. സംഘ കരാർ ലംഘിച്ചെന്ന് ‘ബാബർ നാമ’യിൽ പറയുന്നത് ശരിയോ എന്നറിയില്ല. ലോധിമാരെ വരുതിയിൽ നിർത്തിയിരുന്ന സംഘയ്ക്ക് അങ്ങനൊരു കരാറിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല. കൊള്ളയ്ക്ക് ശേഷം ബാബർ തിമൂറിനെപ്പോലെ മടങ്ങുമെന്ന് സംഘ കരുതിയിരിക്കാമെന്ന് സതീശ് ചന്ദ്ര Medieval India യിൽ ഊഹിക്കുന്നു. (പേജ് 32 -33).


അന്ന് ഉത്തരേന്ത്യയിലെ ഏറ്റവും വലിയ രാജാവായിരുന്നു സംഘ. മാൾവയിലെ ശിലാദിത്യ തോമർ രാജാവ് കളം മാറി ബാബർക്കൊപ്പം ചേർന്നത് വിനയായി. രജപുത്ര തലയോട്ടികൾ കൊണ്ട് ബാബർ ഗോപുരമുണ്ടാക്കി. യുദ്ധരംഗത്ത് മരിക്കാതിരുന്ന സംഘയെ പിന്നീട് മാടമ്പികൾ വിഷം കൊടുത്ത് കൊന്നു. ബാബറിനെതിരെ വേറൊരു യുദ്ധം വേണ്ടെന്ന് അവർ തീരുമാനിച്ചു. ബാബറിൻ്റെ പീരങ്കികൾ അവർക്ക് പരിചിതമായിരുന്നില്ല.


സംഘയ്ക്ക് ശേഷം വന്ന വിക്രംജിത് മീരയെ ശത്രുവായി കണ്ടു. അയാളുടെ കുടുംബം മീരയ്ക്ക് വിഷം കൊടുത്തു. പൂക്കൾ എന്ന വ്യാജേന ഒരു പെട്ടിയിൽ പാമ്പിനെ സമ്മാനിച്ചു. പാമ്പ് കൃഷ്ണ വിഗ്രഹമായി. ക്ഷേത്രത്തിലേക്ക് മീര പോകുന്ന വഴിയിൽ സിംഹത്തെ ഇറക്കി വിട്ടു. സിംഹം പൂച്ചയെപ്പോലെ മീരയ്‌ക്കൊപ്പം നടന്നു.


കൊട്ടാരം വിട്ട് മീര തീർത്ഥാടനത്തിനിറങ്ങി. ചൈതന്യ മഹാപ്രഭുവിൻ്റെ ശിഷ്യൻ ജീവഗോസ്വാമി വൃന്ദാവനിൽ മീരയെ കാണാൻ വിസമ്മതിച്ചു. സ്ത്രീകളെ താൻ കാണില്ലെന്ന് ശിഷ്യരോട് പറഞ്ഞയച്ചു. വൃന്ദാവനത്തിൽ പുരുഷനായി കൃഷ്ണൻ മാത്രമേയുള്ളു,” മീര തിരിച്ചടിച്ചു. ഗോസ്വാമി കീഴടങ്ങി.


ദ്വാരകയിൽ മീര എട്ടു വർഷം വസിച്ചു. ചിത്തോറിൽ ദുരിതം നിറഞ്ഞപ്പോൾ വിക്രംജിത് മീര മടങ്ങാൻ അപേക്ഷിച്ച് പ്രതിനിധി സംഘത്തെ അയച്ചു. മീര കൃഷ്ണവിഗ്രഹത്തിൽ അലിഞ്ഞു ചേർന്നു. മീര ധരിച്ച ചുനാരി അഥവാ ദുപ്പട്ട നിലത്ത് കിടന്നു. ഇന്നും ദ്വാരകയിലെ കൃഷ്ണനെ ചുനാരി അണിയിക്കുന്നു. 


© Ramachandran





 


ഇസ്ലാമിക അധിനിവേശം ചെറുത്ത ഗുരു

ആ ഗുരു വിദ്യാരണ്യ സ്വാമികൾ

ൽഹിയിൽ ഇസ്ലാമിക ഭരണം കൊഴുത്തപ്പോൾ തെക്കേ ഇന്ത്യയെ അത് 300 കൊല്ലം ബാധിക്കാതിരുന്നത്, വിജയനഗര സാമ്രാജ്യം ഇവിടെ ഭരിച്ചത് കൊണ്ടാണ്. ആ ഹിന്ദു സാമ്രാജ്യ സ്ഥാപനത്തിന് പിന്നിൽ കോട്ട പോലെ ഉറച്ചു നിന്ന സന്യാസിയാണ് വിദ്യാരണ്യ സ്വാമികൾ. പിന്നീട് അദ്ദേഹം ശൃംഗേരി മഠാധിപതിയായി.

വിജയനഗര സാമ്രാജ്യം 1336 മുതൽ 1646 വരെ നിലനിൽക്കുന്നതിനിടയിൽ ബാബർ മുഗൾവoശം സ്ഥാപിച്ചിരുന്നു. അതിനെയും വിജയനഗരം ചെറുത്തു. 


വാറങ്കലിൽ ജനിച്ച വിദ്യാരണ്യ ശൃംഗേരി മഠാധിപതിയായിരുന്നത് 1380 -1386 ലാണ്. പന്ത്രണ്ടാം ശങ്കരാചാര്യർ. അതിന് മുൻപ് പതിനൊന്നാം  മഠാധിപതിയായിരുന്നത്, വിദ്യാരണ്യയുടെ അനുജൻ ഭാരതീതീർത്ഥ ആയിരുന്നു. 1333 മുതൽ 1380 വരെ.


ഈ സഹോദരന്മാർ പത്താം ശങ്കരാചാര്യർ വിദ്യാതീർത്ഥയിൽ നിന്നാണ് സന്യാസ ദീക്ഷ സ്വീകരിച്ചത്. അനുജനാണ് ആദ്യം സന്യാസിയായത്. 


1280 -85 ൽ വിദ്യാരണ്യ ജനിച്ചിരിക്കാം എന്ന് കരുതുന്നു. 1296 ൽ എന്ന് ശൃംഗേരി രേഖകളിൽ കാണുന്നു. വിദ്യാരണ്യ 1331 ൽ ദീക്ഷ സ്വീകരിച്ചുവെന്നാണ് പാരമ്പര്യ വിശ്വാസം. റോബർട്ട് ഗുഡിങ് എഴുതുന്നത് വാർധക്യത്തിൽ സന്യാസിയായി എന്നാണ്. 1377 എന്ന് റോഷൻ ദലാൽ കണക്കാക്കുന്നു.


മാധവനോ?


ശങ്കര ദിഗ്വിജയം, സർവദർശന സംഗ്രഹം, പഞ്ചദശി എന്നീ നിർണായക ഹിന്ദു ഗ്രന്ഥങ്ങൾ എഴുതിയ മാധവൻ തന്നെ വിദ്യാരണ്യ എന്ന് കരുതുന്ന പണ്ഡിതരാണ് ഗുഡിങ്ങും ദലാലും. വിദ്യാരണ്യയും ഭാരതീതീർത്ഥയും ഒരാൾ എന്ന് കരുതുന്നവരുമുണ്ട്. ശൃംഗേരി രേഖകൾ രണ്ടായി തന്നെയാണ്.


മീമാംസാ പണ്ഡിതൻ സായണൻ്റെ സഹോദരൻ ആയിരുന്നു, മാധവൻ അഥവാ മാധവാചാര്യ. വിജയനഗര മന്ത്രി ആയിരുന്ന മാധവൻ ‘ജീവന്മുക്തിവിവേകം’ എഴുതിയെന്ന് രാമറാവു പറയുന്നു. അത് വിദ്യാരണ്യ രചിച്ചു എന്നാണ് പൊതുവിശ്വാസം.


മാധവനും സായണനും വിദ്യാരണ്യയിൽ നിന്ന് അനുഗ്രഹം വാങ്ങാൻ എത്തിയെന്ന് ശൃംഗേരി രേഖകൾ പറയുന്നത് വിശ്വസിച്ചാൽ വേണ്ടാത്ത ആശയക്കുഴപ്പത്തിന് ശമനം കിട്ടും. ദഹനക്കേട് മാറും.


വിജയനഗര ഗുരു 


പതിമൂന്നാം നൂറ്റാണ്ട് മുതൽ മുസ്ലിം അധിനിവേശത്തെ തെക്കേ ഇന്ത്യ ചെറുക്കുന്നുണ്ട്. ആ പോരാട്ടത്തിന് ഒടുവിലാണ് വിജയനഗര സാമ്രാജ്യം ഉണ്ടാകുന്നത്. സാമ്രാജ്യ സ്ഥാപകരായ ഹരിഹര, ബുക്കരായ സഹോദരന്മാർക്ക് മാർഗനിർദേശം നൽകി പിന്നിൽ നിന്നത് വിദ്യാരണ്യ ആയിരുന്നു എന്നാണ് പൈതൃക വിശ്വാസം. ആദ്യരാജാവായ ഹരിഹരന് കീഴിൽ വിദ്യാരണ്യ പ്രധാനമന്ത്രി ആയിരുന്നു. അത് ശരിയെങ്കിൽ യോഗിക്ക് മുഖ്യമന്ത്രിയുമാകാം, പ്രധാനമന്ത്രിയുമാകാം. 


വിദ്യാരണ്യയുടെ പ്രദക്ഷിണം 

‘തെക്കേ ഇന്ത്യയുടെ ചരിത്രം’ എഴുതിയ കെ എ നീലകണ്ഠശാസ്ത്രി, ഒരു ഘർവാപസി കഥ പറയുന്നുണ്ട്. കാകതീയ വംശത്തിൽ പെട്ട ഹരിഹര, ബുക്കരായന്മാർ കാമ്പിളി രാജാവിൻ്റെ സേനാനായകർ ആയിരുന്നു. മുഹമ്മദ് ബിൻ തുഗ്ലക്ക് ആക്രമിച്ചപ്പോൾ കാമ്പിളി രാജ്യം വീണു. ഈ സഹോദരരെ ഡൽഹിയിൽ കൊണ്ട് പോയി ഇസ്ലാമിൽ ചേർത്തു. ഇസ്ലാമായാൽ നാട്ടിൽ സാമന്തരായി ഭരിക്കാൻ വിരോധമില്ലല്ലോ. അങ്ങനെ നാട്ടിലേക്ക് മടങ്ങിയ അവർ വിദ്യാരണ്യ സ്വാമികളെ കണ്ടു. സ്വാമികൾ അവരെ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. അങ്ങനെ വിജയനഗര സാമ്രാജ്യം ഉണ്ടായി.


ഈ പശ്ചാത്തലത്തിൽ, 1921 ലെ മാപ്പിളലഹളയിൽ ഇസ്ലാമിലേക്ക് “ആദരിച്ച” ഹിന്ദു സഹോദരങ്ങളെ മടക്കിക്കൊണ്ടു വരാൻ സവർണ ഹിഡുംബൻമാർ മടിച്ചത് തോന്ന്യാസമാണ്. ലാഹോറിൽ നിന്ന് ആര്യസമാജം പണ്ഡിറ്റ് ഋഷിറാം, കൊട്ടാരക്കരക്കാരൻ വേദബന്ധു ശർമ്മ എന്നിവരെ അയച്ചാണ് അന്ന് അവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. 


ഹൊയ്‌സാല വംശത്തിൽ സേനാധിപർ ആയിരുന്നു, ഹരിഹര -ബുക്കരായ സഹോദരർ എന്ന് കന്നടഭാഷ്യമുണ്ട്. ഹരിഹരനെ മുസ്ലിം രേഖകളിൽ ഹരിപ്, ഹര്യാബ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും മതംമാറ്റം പരാമർശിക്കുന്നില്ല. 


വിദ്യാരണ്യയ്ക്ക് വിജയനഗരത്തിൽ ഒരു പങ്കും ഇല്ലായിരുന്നു എന്ന് വാദിക്കുന്നവരും ഉണ്ട്. ആ വാദം ഉന്നയിക്കുന്നത് വെള്ളക്കാരാണ്. എന്നാൽ, പതിനാലാം നൂറ്റാണ്ട് മുതൽ ശൃംഗേരിക്ക് വിജയനഗര സഹായം ഉദാരമായി കിട്ടിയിട്ടുണ്ട്. ശൃംഗേരിയിലെ വിദ്യാശങ്കര ക്ഷേത്രം വിദ്യാരണ്യയുടെ സമാധിക്ക് മുകളിൽ ഹരിഹരൻ ഉയർത്തിയതാണ്. അത് ഗുരുദക്ഷിണയായി തന്നെയാണ് കാണേണ്ടത്. 


1346 ലെ മാനോത്സവത്തിൽ ശൃംഗേരിക്ക് ഭൂമിദാനം വലിയ തോതിൽ കിട്ടിയതിന് രേഖയുണ്ട്. 1374 ൽ ആകാം വിദ്യാരണ്യ ജഗദ് ഗുരു ആയതെന്ന് കരുതുന്നു. അദ്വൈതം പടർന്നു തിടം വച്ച കാലമാണ് അത്. ശങ്കരൻ വടവൃക്ഷമായ കാലം. വിജയനഗര സാമ്രാജ്യം കീഴടക്കിയ സ്ഥലങ്ങളിൽ നിലനിന്ന വിശിഷ്ടാദ്വൈതത്തെ കൈകാര്യം ചെയ്തതും വിദ്യാരണ്യ ആയിരുന്നു. 


അതിനാണ് പുതിയ അദ്വൈത പാഠങ്ങൾ ഉണ്ടായത്. ‘സർവദർശന സംഗ്രഹ’ത്തിൽ ശങ്കരദർശനം കൊടുമുടി കയറി. 


© Ramachandran







FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...