Wednesday 19 June 2019

മുഖ്യധാരാ മാധ്യമ നക്‌സലിസം

മ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ മാധ്യമ നക്‌സലിസം കാണുമ്പോള്‍, ഞാന്‍ എപ്പോഴും ഓര്‍ക്കുക, തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ഡോഗനെയാണ്. ചൈന കഴിഞ്ഞാല്‍, ലോകത്ത് ഏറ്റവുമധികം പത്രപ്രവര്‍ത്തകരെ തടവിലിട്ടിരിക്കുന്ന രാജ്യമാണ്, തുര്‍ക്കി. ജൂലൈ മുതല്‍ ഇന്നുവരെ 120 പത്രപ്രവര്‍ത്തകരെയാണ്, അടിച്ചമര്‍ത്തിയ അട്ടിമറിശ്രമത്തിനുശേഷം, എര്‍ഡോഗന്‍ തടവിലാക്കിയത്. സിഗററ്റുകളെ വെറുക്കുന്നയാളാണ് എര്‍ഡോഗനെന്ന്, കദ്രി ഗുര്‍സേല്‍ എന്ന പംക്തികാരന്‍ എഴുതി. എര്‍ഡോഗന്‍ തന്റെ അനുയായികളില്‍ നിന്ന് സിഗററ്റ് പാക്കറ്റുകള്‍ പിടിച്ചെടുത്ത്, പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് പ്രഭാഷണം നടത്താറുണ്ട്. എര്‍ഡോഗന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ, ഒരു സിഗററ്റ് കത്തിച്ച്, അതു കത്തിത്തീരും വരെ ഉയര്‍ത്തിപ്പിടിക്കാന്‍, വായനക്കാരോട് കദ്രി ആഹ്വാനം ചെയ്തു. അങ്ങനെ, അറസ്റ്റിലായ 120 പേരില്‍ കദ്രിയും ഉള്‍പ്പെട്ടു.

ഭീകരവാദി എന്ന മുദ്ര കുത്തിയാണ്, അയാളെ പൊലിസ് പിടിച്ചത്. ജയിലില്‍, കദ്രിക്ക് തന്റെ പത്രമായ 'കുംഹുരിയേത്തി'ല്‍ നിന്നുള്ള പത്ത് സഹപ്രവര്‍ത്തകര്‍ കൂട്ടുണ്ട്. രാജ്യത്തെ അവസാനത്തെ പ്രധാന സ്വതന്ത്ര പത്രമാണ്, ഇത്. ജയിലില്‍, പത്രത്തിന്റെ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമുണ്ട്. മൂന്നുവര്‍ഷം മുന്‍പു നടന്ന പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്നാണ്, എര്‍ഡോഗന്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്. 12 വര്‍ഷത്തെ എര്‍ഡോഗന്‍ ഭരണത്തില്‍, 1863 പത്രപ്രവര്‍ത്തകര്‍ക്ക് ജോലി പോയി. സ്വകാര്യ പത്രസ്ഥാപനങ്ങളെ പുനഃസംഘടിപ്പിക്കുന്ന പദ്ധതി തുടങ്ങി. സര്‍ക്കാര്‍ പത്രസമ്മേളനങ്ങളില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ തന്നെ ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് സിഹാന്‍ ന്യൂസ് ഏജന്‍സി, 'ഗുലേനിസ്റ്റ് സമന്‍' പത്രം എന്നിവയോട് നിര്‍ദേശിച്ചു. സോണര്‍ യാല്‍സിനെപ്പോലുള്ള പ്രതിപക്ഷ പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മാധ്യമ നിരോധനം 2013 ല്‍ കണ്ടത്, പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങി മൂന്നു ദിവസവും, മുഖ്യധാരാ മാധ്യമങ്ങള്‍ അവയെപ്പറ്റി ഒരക്ഷരംപോലും എഴുതാതിരുന്നപ്പോഴാണ്. 


എർദോഗൻ 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ വെട്ടുകിളി ശല്യത്തെപ്പറ്റി നമ്മുടെ മുഖ്യധാരാ മാധ്യമം മുഖപ്രസംഗം എഴുതിയെന്നു പറയുംപോലെ, പ്രതിഷേധകാലത്ത്, സിഎന്‍എന്‍ സംപ്രേഷണം ചെയ്തത്, പെന്‍ഗ്വിനുകളെപ്പറ്റിയുള്ള ഡോക്യുമെന്ററിയാണ്. റേഡിയോ, ടിവി സുപ്രീം കൗണ്‍സില്‍, പ്രതിപക്ഷാനുകൂല ചാനലുകാര്‍ക്ക് പിഴയിട്ടു. 2014 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത്, 'ദ ഇക്കണോമിസ്റ്റി'ന്റെ അംബേരിന്‍ സമന്‍ എന്ന ലേഖികയെ എര്‍ഡോഗന്‍ നാണമില്ലാത്ത ഭീകരവാദി എന്നുവിളിച്ചു. തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ നടന്നിട്ടും, എര്‍ഡോഗനു തന്നെ മാധ്യമ മുന്‍തൂക്കം കിട്ടി. ജൂലൈ രണ്ടിനും നാലിനുമിടയില്‍, ഭരണകൂട ചാനലായ ടിആര്‍ടി 204 മിനുട്ട് എര്‍ഡോഗനും വെറും മൂന്ന് മിനുട്ട് എതിരാളികള്‍ക്കും നല്‍കി. കോടതി ഉത്തരവുകളില്ലാതെ തന്നെ വെബ്‌സൈറ്റുകള്‍ തടയുന്ന ഉത്തരവ് 2014 സെപ്റ്റംബര്‍ 12 ന് നടന്നു. ട്വിറ്ററും യൂ ട്യൂബും 2014 മാര്‍ച്ച് അവസാനം തന്നെ തടഞ്ഞിരുന്നു. 2013 അഴിമതി കുംഭകോണത്തിനിടയില്‍, മകന്‍ ബിലാലിനോട്, വീട്ടിലെ പണം മുഴുവന്‍ കടത്തിക്കളയും എന്ന് എര്‍ഡോഗന്‍ പറയുന്ന സംഭാഷണ ശകലം ഇന്റര്‍നെറ്റില്‍ വന്നതായിരുന്നു, കാരണം. പിശുക്കി ജീവിക്കുന്ന ലാളിത്യ കുടുംബമാണു തന്റേതെന്നു എര്‍ഡോഗന്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ പ്രതിമാസ വൈദ്യുതി ബില്‍ 500,000 ഡോളര്‍ ( 3 .4 കോടി  രൂപ ) മാത്രമേ വന്നിരുന്നുള്ളൂ. ഗാന്ധിക്ക് ലളിത ജീവിതം നയിക്കാന്‍ ദിവസം അന്നത്തെക്കാലത്ത് 300 രൂപ വരുമായിരുന്നുവെന്ന്, സരോജിനി നായിഡു പറഞ്ഞതാണ്, ഓര്‍മവരുന്നത്. 

പത്രമാരണമുണ്ടായിട്ടും, ലോകത്തില്‍ ഏറ്റവും പുച്ഛിക്കപ്പെട്ട പ്രസിഡന്റാണ്, എര്‍ഡോഗന്‍. അദ്ദേഹത്തെ പുച്ഛിച്ച മിസ് തുര്‍ക്കി, മെര്‍വെ ബുയുകസറാക്കിനെ ഒരു വര്‍ഷം തടവിലിട്ടു. ഈ വര്‍ഷം 'ബ്ലൂം ബര്‍ഗ്' പുറത്തുവിട്ട വാര്‍ത്ത പ്രകാരം, രണ്ടായിരത്തിലധികം കേസുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷം, പത്രപ്രവര്‍ത്തകര്‍, കാര്‍ട്ടൂണിസ്റ്റുകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെ എടുത്തു. ഈ മാസം, തുര്‍ക്കിയില്‍ സാമൂഹ്യ മാധ്യമങ്ങളെല്ലാം നിരോധിക്കപ്പെട്ടു. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചു. ഒര്‍ഹാന്‍ പാമുക്കിനെപ്പോലെ, നമ്മുടെ ഹൃദയങ്ങളെ ത്രസിപ്പിച്ച, നൊബേല്‍ സമ്മാനിതനായ എഴുത്തുകാരന്റെ നാട്ടിലാണ്, എര്‍ഡോഗന്‍ ജീവിക്കുന്നത്, എന്നോര്‍ക്കണം. ഫുട്‌ബോള്‍ കളിക്കാരനായ എര്‍ഡോഗന്‍ ഇസ്ലാമിസ്റ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്കാരനായി 1994 ല്‍ ഇസ്താംബുള്‍ മേയറായി; വര്‍ഗീയത തുപ്പി പത്തുമാസം ജയിലില്‍ കിടന്നു; അവിടത്തെ മ അദനി. 2001 ല്‍ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (എകെപി)യുണ്ടാക്കി, മൂന്ന് പൊതുതെരഞ്ഞെടുപ്പുകള്‍ ജയിച്ചു-2002, 2007, 2011. 2003 മുതല്‍ 2014 വരെ പ്രധാനമന്ത്രി. രണ്ടുവര്‍ഷം മുന്‍പ്, പ്രസിഡന്റായി. 

എര്‍ഡോഗനെപ്പോലെ, അധികാരത്തിലിരിക്കുന്നവരാണ്, മാധ്യമമാരണത്തിന് തുനിയാറ്; എന്നാല്‍ കേരളത്തില്‍, തിരിച്ചാണ്. കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷത്തില്‍ ഈ മാസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ പങ്കെടുത്തപ്പോള്‍, ഒരു പത്ര പ്രവര്‍ത്തകനും അത് റിപ്പോര്‍ട്ട് ചെയ്യാനുണ്ടായിരുന്നില്ല. ഇത്, മാധ്യമ നക്‌സലിസമാണ്; വായനക്കാരന് അറിയാനുള്ള അവകാശം നിഷേധിക്കലാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമ ഉടമകളാണ്, സംഘര്‍ഷഭരിതമായ ചില നാളുകള്‍ക്കൊടുവില്‍, ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഇങ്ങനെ ബഹിഷ്‌കരിച്ചത്. എന്തു കുറ്റമാണ് ചീഫ് ജസ്റ്റിസ്, ഇവരോട് ചെയ്തത്? പഴയ രാമസ്വാമി ജഡ്ജിയെപ്പോലെ, എന്തെങ്കിലും പെരുമാറ്റ ദൂഷ്യം താക്കൂറിനുണ്ടോ? അദ്ദേഹം ഏതെങ്കിലും പത്രം അടച്ചുപൂട്ടാന്‍ കല്‍പിച്ചോ? മാധ്യമമാരണ തിട്ടൂരത്തില്‍ ഒപ്പിട്ടോ?

 എം.കെ. ദാമോദരനെ നിയമോപദേഷ്ടാവു സ്ഥാനത്തുനിന്ന് പിണറായി വിജയന്, ഒഴിവാക്കേണ്ടി വന്നത്, മാധ്യമ വിമര്‍ശനങ്ങള്‍ കാരണമാണ്. അക്കാലം മുതലാണ്, മാധ്യമ പ്രവര്‍ത്തകര്‍ അഭിഭാഷകരുടെ തല്ലുകൊണ്ട് തുടങ്ങിയത്; തല്ലുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്ന അഭിഭാഷകര്‍ സ്ഥിരവേഷക്കാരാണെന്നും അവര്‍ ചിലരുടെ പാവകളാണെന്നും ഇരുകൂട്ടര്‍ക്കും അറിയാം. ലാവ്‌ലിന്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പരിഗണനാ വേളയിലെ ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍ കാരണമാണ്; പല രാഷ്ട്രീയ നേതാക്കള്‍ക്കും രാജിവയ്‌ക്കേണ്ടിവന്നിട്ടുള്ളത്. ലാവ്‌ലിന്‍ കേസ് പരിഗണിക്കുമ്പോള്‍, പത്രലേഖകര്‍ കോടതി മുറിയിലുണ്ടാകരുത്; പരാമര്‍ശം വന്നാല്‍ കേള്‍ക്കരുത്. അതിനാല്‍, ലാവ്‌ലിന്‍ കേസില്‍ ഉത്തരവു വരുംവരെയെങ്കിലും, മാധ്യമപ്രവര്‍ത്തകര്‍ തല്ലുകൊണ്ടിരിക്കും. അപ്പോള്‍, ആരാണ് മാധ്യമ സ്വാതന്ത്ര്യത്തിനു തടസ്സം? ഏതെങ്കിലും ചര്‍ച്ചയ്ക്ക് ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷനെ വിളിച്ചോ? ഈ ചെറിയ ആനുകൂല്യംപോലും കാട്ടാതെ, പ്രണബ് മുഖര്‍ജിയെ കണ്ടും, സായിപ്പന്മാരുടെ പ്രസ്താവനകള്‍ വച്ചും, ഗവര്‍ണറെ കണ്ടും, ചീഫ് ജസ്റ്റിസിനെ കണ്ടും, അഭിഭാഷകരെ പേടിപ്പിക്കാന്‍ നോക്കുകയാണ്, മുഖ്യധാരാ മാധ്യമ ഉടമകള്‍ക്കുള്ളിലെ കുറുമുന്നണി. പ്രശ്‌നം പരിഹരിക്കണമെന്നല്ല താല്‍പര്യം; പിണറായി വിജയന്റെയും ദാമോദരന്റെയും അജന്‍ഡ നടപ്പാക്കുകയാണ്, ഉന്നം. പത്രമുടമയുടെ സ്വകാര്യ കച്ചവടം വിജയന്‍ അനുവദിക്കുവോളം, സ്വകാര്യ അജന്‍ഡകള്‍ ഒത്തുപോകുവോളം, സംഘര്‍ഷം നിലനില്‍ക്കണമെന്നതാണ്, ആവശ്യം. അപ്പോള്‍, ചീഫ് ജസ്റ്റിസിനെയും ബഹിഷ്‌കരിക്കും; പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന രണ്ടു സ്വകാര്യ പത്രമുടമകളെക്കാള്‍ ഒട്ടും മഹിമ കുറഞ്ഞയാളല്ല, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്. 


ബി ജി വർഗീസ് 
നമ്മുടെ ജീവിതം പ്രതിസന്ധിയിലാകുമ്പോള്‍, നമ്മുടെ സ്വപ്‌നങ്ങള്‍ തകരുമ്പോള്‍, നാം നീതിപീഠത്തെയാണ്, ഉറ്റുനോക്കുന്നത്. ആ നീതിപീഠത്തെ മാധ്യമങ്ങള്‍ കൊഞ്ഞനം കുത്തരുത്. അടിയന്തരാവസ്ഥക്കാലത്ത്, ആ നിയമത്തില്‍, കസ്റ്റഡി മരണങ്ങള്‍ പോലും ന്യായമാണെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചപ്പോള്‍, ഒരു ജഡ്ജി എഴുന്നേറ്റുനിന്നു-എച്ച്.ആര്‍.ഖന്ന. അദ്ദേഹമാണ്, അന്ന് ഹേബിയസ് കോര്‍പസ് അനുവദിച്ചത്. 'സ്വതന്ത്ര ജുഡീഷ്യറി, ഉത്തരവാദിത്വമുള്ള മാധ്യമങ്ങള്‍' എന്ന ലേഖനത്തില്‍, വലിയ പത്രാധിപന്മാരിലൊരാളായ ബി.ജി. വര്‍ഗീസ് എഴുതി: 

''ഗ്രീഷമിന്റെ നിയമത്തില്‍ ചീത്തപ്പണം നന്മയെ ആട്ടിപ്പായിക്കുംപോലെ (മാധ്യമലോകത്ത്), ദുരാരോപണങ്ങള്‍ വസ്തുതകളെ മൂടുകയും പക്വമായ വ്യാഖ്യാനങ്ങളെ നിസ്സാരത വലയം ചെയ്യുകയും ചെയ്യും. നൈതികതയും ആശയവിനിമയത്തിന്റെ പൊതു ട്രസ്റ്റികളായി നില്‍ക്കണമെന്ന ബാധ്യതയും പല പ്രസാധകരുടെയും മനസ്സില്‍നിന്ന് മാഞ്ഞിരിക്കുന്നു. ലാഭക്കൊതിയാണ് പ്രധാനം.''

ഒന്നാം എലിസബത്ത് രാജ്ഞിയുടെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഗ്രീഷം പതിനാറാം നൂറ്റാണ്ടിലാണ്, ഇത് പറഞ്ഞത്. അയര്‍ലന്‍ഡില്‍ ജനിച്ച ബ്രിട്ടീഷ് എംപി എഡ്മണ്ട് ബര്‍ക്ക് മാധ്യമങ്ങളെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നുവിളിച്ചത് 18-ാം നൂറ്റാണ്ടിലാണ്. പുരോഹിതര്‍, പ്രഭുക്കള്‍, സാധാരണക്കാര്‍ എന്നിവര്‍ ആദ്യ തൂണുകളും പത്രങ്ങള്‍ നാലാമത്തേതുമായിരുന്നു. പിന്നീടാണ്, ലജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയ്ക്കുശേഷം മാധ്യമങ്ങള്‍ എന്ന നിലയുണ്ടായത്. വര്‍ഗീസ് കണ്ട അപകടം, ഫോര്‍ത്ത് എസ്റ്റേറ്റ്, ഫസ്റ്റ് എസ്റ്റേറ്റ് ആകാന്‍ നോക്കുന്നു എന്നതാണ്. മാധ്യമലോകത്തിന്റെ എഫ്‌ഐആറിനോട് ഓച്ഛാനിച്ച് മറ്റെല്ലാം നില്‍ക്കണം എന്ന് ആ അപായഘട്ടത്തില്‍ മാധ്യമങ്ങള്‍ വാശിപിടിക്കുന്നു. ആ അപായഘട്ടമാണ് മുഖ്യധാരാ മാധ്യമങ്ങള്‍, ചീഫ് ജസ്റ്റിസിനോട് ആജ്ഞാപിക്കുമ്പോള്‍, കേരളം കണ്ടത്; അതാണ്, മാധ്യമ നക്‌സലിസം.

തപസ്യ ചർച്ചയിൽ തിരുവനന്ത പുരത്ത് നടത്തിയ പ്രഭാഷണം 

നവംബർ 22,2016 

യേശു, കുരിശിനു ശേഷം

യേശു ഇന്ത്യയിൽ 

യേശു അന്ന് കുരിശില്‍ മരിച്ചില്ല എന്നു വിശ്വസിക്കുന്ന ഒരാളാണ്, ഞാന്‍. ജീവിതം മുന്നോട്ടു പോകുന്തോറും, അതിന്റെ തെളിവുകള്‍ കൂടിവരുന്നേയുള്ളൂ.

കുരിശില്‍ തറയ്ക്കപ്പെട്ട യേശു, അവിടന്നു രക്ഷപ്പെട്ടശേഷം, ഭാരതത്തില്‍ താമസിച്ചതിന്റെ കഥയാണ്, ഹോള്‍ഗര്‍ കെര്‍സ്റ്റന്‍ എഴുതിയ ‘ജീസസ് ലിവ്ഡ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകം. ആ പുസ്തകത്തില്‍, പല പ്രധാന പുസ്തകങ്ങളും പരാമര്‍ശിക്കപ്പെടുന്നില്ല എന്നതാണ്, ന്യൂനത. അതില്‍ പ്രധാനമാണ്, ഒരു ദൃക്‌സാക്ഷി എഴുതിയ ‘കുരിശിലേറ്റല്‍’ (Crucifixion). ഇറ്റലിയിലെ നേപ്പിള്‍സില്‍ പുരാതന നഗരമായ അക്വിലയിലെ പഴയൊരു തറവാട് 1810 ല്‍ ഫ്രഞ്ച് പട്ടാളത്തിന്റെ കലാ കമ്മീഷണര്‍മാര്‍ ഉല്‍ഖനനം ചെയ്തപ്പോള്‍ കിട്ടിയ താളിയോലയാണ്, അത്.

യേശു, എസനീയര്‍ എന്ന ബ്രഹ്മചാരി സംഘത്തില്‍ അംഗമായിരുന്നു. അതിലെ ഒരാളുടെ പൈതൃകത്തില്‍പെട്ട ഈ തറവാട്ടില്‍, പില്‍ക്കാലത്ത് ഗ്രീക്ക് പാതിരിമാരാണ് ജീവിച്ചിരുന്നത്. 1873 ല്‍ ഈ താളിയോലയിലെ കാര്യങ്ങള്‍ ജര്‍മനിയില്‍ പ്രസിദ്ധീകരിച്ചു. അത് അമേരിക്കയില്‍ മസാച്യുസെറ്റ്‌സിലെ ഫ്രീമേസണ്‍ എന്ന രഹസ്യ സംഘടനയില്‍ എത്തി, 1907 ല്‍ ഇംഗ്ലീഷില്‍ വന്നു. 1921 ല്‍ ഇതിന്റെ ഒരു കോപ്പി സ്വാമി അഭേദാനന്ദന്‍ ഭാരതത്തിലേക്ക് കൊണ്ടുവന്നു. വിവേകാനന്ദനും അഭേദാനന്ദനും ശ്രീരാമകൃഷ്ണ മിഷനില്‍ സമകാലികരായിരുന്നു; എഴുത്തിലും തത്വചിന്തയിലും, വിവേകാനന്ദന്‍, അഭേദാനന്ദന്റെ അടുത്തെങ്ങും വരില്ല. വിവേകാനന്ദന്റെ തെരഞ്ഞെടുത്ത കൃതികള്‍ 12 വാല്യത്തില്‍ നില്‍ക്കുമെങ്കില്‍, അഭേദാനന്ദന്റേത് 24 ആണ്. ഇവ പെരുമ്പടവം ശ്രീധരന്റെ തിരുവനന്തപുരം തമലത്തെ വീട്ടില്‍ കണ്ടശേഷം, ഞാന്‍ കൊല്‍ക്കത്തയില്‍നിന്ന് വരുത്തുകയായിരുന്നു.

കുരിശിലേറ്റല്‍

യേശുവിനെ കുരിശിലേറ്റി ഏഴുവര്‍ഷത്തിനുശേഷം, ഒരു എസനീയന്‍, അലക്‌സാണ്ട്രിയയിലെ സുഹൃത്തിനെഴുതിയതാണ്, ‘കുരിശിലേറ്റല്‍.’ ഗലീലിയിലെ ഗവര്‍ണര്‍ പോന്തിയസ് പിലാത്തോസ് എഴുതിയ യേശുവിന്റെ മരണവാറന്റ് ഇതിലുണ്ട്. ക്വിലിയസ് കൊര്‍ണേലിയസാണ്, യേശുവിനെ കുരിശുമരണം നടക്കേണ്ടയിടത്തേക്ക് നയിക്കേണ്ടതെന്ന്, അതില്‍ കാണാം. നാലു സാക്ഷികളാണ് യേശുവിന്റെ നിരാകരണത്തില്‍ ഒപ്പിട്ടിരിക്കുന്നത്: ഫരീസിയന്‍മാരായ ദാനിയേല്‍, ജൊവാനസ്, റാഫേല്‍. നാലാമന്‍ സാധാരണ പൗരനായ കാപെത്. മറ്റു മൂവരും പുരോഹിതര്‍. സ്ത്രൂനസിലെ കവാടം വഴി യേശു പുറത്തേക്കു പോകണമെന്നാണ് വാറന്റിലെ ആജ്ഞ. കൃത്യമായി യേശുവിനെ കുരിശില്‍ തറച്ച സ്ഥലം ഏതെന്ന് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഗാഗുല്‍ത്ത എവിടെ എന്ന് അടയാളപ്പെടുത്താനായിട്ടില്ല.

യേശു കുരിശില്‍ മരിച്ചില്ല എന്ന് കുരിശിലേറ്റല്‍ സ്ഥിരീകരിക്കുന്നു. അരിമത്തിയയിലെ ജോസഫ്, വൈദ്യനായ നിക്കൊദേമസ് എന്നിവരുടെ കരുതലോടെയുള്ള പരിചരണം വഴി യേശു സുഖംപ്രാപിച്ചു. മരണംപോലുള്ള ഒരു സമാധിയിലേക്ക് യേശു നിപതിച്ചു. അദ്ദേഹത്തിന്റെ ബ്രഹ്മചാരി സംഘത്തിലെ വൈദ്യശാസ്ത്രം അറിയാവുന്നവര്‍ ഇടപെട്ടു. സുഖം പ്രാപിച്ചശേഷം യേശു എന്തു ചെയ്തുവെന്ന് കുരിശിലേറ്റല്‍ പറയുന്നില്ല. ഈ മൗനം, ബ്രഹ്മചാരി സംഘത്തിന്റെ നിര്‍ദേശം കാരണാകാമെന്നാണ്, ഊഹം. യേശുവിന്റെ പില്‍ക്കാല ജീവിതത്തിന്റെ രേഖകളുള്ളത്, ലഡാക്കിലെ ഹെമിസ് ഗോംപ ആശ്രമത്തിലാണ്. ഈ ഹിമാലയന്‍ ആശ്രമം, ജമ്മുകശ്മീരിലെ ലേയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ 12000 അടി, സമുദ്രനിരപ്പില്‍ നിന്ന്, ഉയരത്തില്‍. 1922 ല്‍ അഭേദാനന്ദന്‍ ആശ്രമത്തില്‍ പോയി ഈശയുടെ ജീവിതം പറയുന്ന താളിയോലകള്‍ കണ്ടു. ബംഗാളിയില്‍ അദ്ദേഹം കശ്മീരെ-ഒ-ടിബറ്റെ എന്ന പുസ്തകമെഴുതി. ഇതും കെര്‍സ്റ്റന്റെ പുസ്തകത്തില്‍ പറയുന്നില്ല. സുശാന്ത കുമാര്‍ ചതോപാധ്യായ 1975 ല്‍ ഹെമിസ് ആശ്രമത്തെപ്പറ്റി ഡോക്യുമെന്ററി ചെയ്തു; 1978 ല്‍ ലേഖനമെഴുതി. അഭേദാനന്ദന്റെ കണ്ടെത്തലുകളെ, 2012 ല്‍ റിച്ചാര്‍ഡ് ഹൂപ്പര്‍ ചോദ്യം ചെയ്തു.

യേശു ഭാരതത്തില്‍ ജീവിച്ചു എന്നുപറയുന്നവര്‍ കരുതുന്നത്, കുരിശേറ്റത്തിനുശേഷം യേശു കശ്മീരിലെത്തി എന്നാണ്. ടിബറ്റ് വഴി വന്നു; കാശിയിലും ഗയയിലും പോയി, കശ്മീരില്‍ മരിച്ചു. കശ്മീരിലെ ഖനിയാറിലെ റോസാ ബാലില്‍ കുഴിമാടം കാണാം. വൈസ്രോയി ഇര്‍വിന്‍ 1930 ല്‍ അവിടെ പോയി. ആന്‍ഡ്രിയാസ് ഫേബര്‍ കൈസര്‍ എഴുതിയ ‘ജീസസ് ഡൈഡ് ഇന്‍ കശ്മീര്‍’, ഇക്ബാല്‍ കൗള്‍ എഴുതിയ ‘ഡിഡ് ക്രൈസ്റ്റ് ലിവ് ആന്‍ഡ് ഡൈ ഇന്‍ കശ്മീര്‍’ എന്നീ പുസ്തകങ്ങളും, കെര്‍സ്റ്റന്‍ പരാമര്‍ശിക്കുന്നില്ല. ഒരുപക്ഷേ, ഈ പുസ്തകങ്ങള്‍ പകര്‍ത്തിയതിനാല്‍, അവ പരാമര്‍ശിക്കാത്തതാകാം. ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടുന്നവര്‍, അവര്‍ കോപ്പിയടിച്ച പുസ്തകങ്ങളൊഴിച്ചുള്ള പുസ്തകങ്ങളാണ്, ഗ്രന്ഥ സൂചിയില്‍ ചേര്‍ക്കാറ്.

യേശു അദ്ദേഹം ജീവിച്ചകാലത്ത്, അറിയപ്പെട്ടിരുന്നില്ല. എഡി 50 നടുത്തു മരിച്ച ചരിത്രകാരന്‍ ഫിലോ യേശുവിനെ പരാമര്‍ശിച്ചില്ല. എഡി 37 ല്‍ മരിച്ച, ‘ജൂയിഷ് ആന്റിക്വിറ്റി’ എഴുതിയ ചരിത്രകാരന്‍ ഫ്‌ളേവിയസ് ജോസഫസ്, ഏതാനും വരികളില്‍ യേശുവിന്റെ കുരിശുമരണം പറയുന്നു. അതില്‍, ക്രിസ്ത്യാനികള്‍ ഇല്ല. ഗലീലിക്കടുത്ത നസ്രേത്ത് എന്ന ചെറുപട്ടണത്തില്‍, റോമന്‍ വര്‍ഷം 750 നടുത്താണ്, യേശു ജനിച്ചത്, അന്നത്തെ ജനപ്രിയ പേരായ ജോഷ്വ എന്നതിന്റെ പാഠഭേദമായിരുന്നു, യേശു. എഡി 28 നടുത്ത് (ടൈബീരിയസിന്റെ ആദ്യ ഭരണവര്‍ഷം) സ്‌നാപകയോഹന്നാന്റെ പേര് പലസ്തീനില്‍ പ്രസിദ്ധമായി. ചാവുകടലിന്റെ കിഴക്കന്‍ തീരത്ത് ഹെബ്രോണിനടുത്ത യുട്ടയില്‍ ജനിച്ച യോഹന്നാന്‍, യോഗിയായിരുന്നു.
ഒട്ടകരോമങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്ത്രം. വെട്ടുകിളികളെ തിന്നു; കാട്ടുതേന്‍ കുടിച്ചു. എസ്സനീയരുടെ ബ്രഹ്മചാരി സമൂഹത്തില്‍, യേശുവിന്റെ ഗുരുവായി, അദ്ദേഹം. യോഹന്നാന്റെ ജന്മഗൃഹത്തിനടുത്തായിരുന്നു, ആശ്രമ കേന്ദ്രം. ഈ സമൂഹത്തിനെതിരായ സമൂഹത്തില്‍പ്പെട്ടയാളായിരുന്നു, ഹെറോദ് രാജാവ്. അവരായിരുന്നു, സാദ്യൂസികള്‍.

യേശുവിന്റെ ജനനം രാജാവിനെ പരിഭ്രാന്തനാക്കി. രാജാവിന്റെ മരണശേഷം, യേശുവിന്റെ ആശാരിമാരായ മാതാപിതാക്കള്‍, ഈജിപ്തില്‍ നിന്ന് ഗലീലിയിലെത്തി. നികുതി ചുമത്തിയതാണ് പലായന കാരണമെന്ന്, സുവിശേഷത്തില്‍ ലൂക്കോസ് പറയുന്നുണ്ടെങ്കിലും, നികുതിവന്നത്, പിന്നീടാണ്. നികുതി പ്രഖ്യാപിച്ചത് സിറിയയില്‍ സൈറേനിയസ് ഗവര്‍ണറായിരുന്ന വേളയില്‍, ഹെറോദിന്റെ കാലത്ത് സീസര്‍ അഗസ്റ്റസാണെന്ന് ലൂക്കോസ് പറയുന്നു; എന്നാല്‍, സൈറേനിയസിനെ നിയമിച്ചത്, ഹെറോദ് മരിച്ച് വളരെ കഴിഞ്ഞാണ്.

അഭേദാനന്ദ,കെർസ്റ്റൻ 

മത്തായിയുടെയും ലൂക്കോസിന്റെയും സുവിശഷം, യേശുവിന്റെ ബാല്യത്തെപ്പറ്റി ഒന്നും പറയുന്നില്ല. പന്ത്രണ്ടാം വയസില്‍ ദേവാലയത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം പോയതു മാത്രം പറയുന്നുണ്ട്. അപ്പോഴാണ് ജൂതന്മാര്‍ക്ക് പ്രായപൂര്‍ത്തി ആഘോഷം. മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ കൂടെ അവനുണ്ടായിരുന്നില്ല. അവര്‍ അവനെ ദേവാലയത്തില്‍ മൂന്നാംനാള്‍ കണ്ടെത്തി. പണ്ഡിതരുമായി തര്‍ക്കിക്കുകയായിരുന്നു. ജറുസലേമിലെ അന്യോന്യം.

യേശുവിൻറെ സ്ത്രീകൾ 

മൂന്നുപെണ്ണുങ്ങള്‍ യേശുവിന് അകമ്പടിയായി. മഗ്ദലമേരി, ചൂസയുടെ ഭാര്യ ജൊവാന, സൂസന്ന. 18 മാസം അവന്‍ ദേവാലയത്തിലോ ജറുസലേമിലോ പോയില്ല. എഡി 32 ലെ ദേവാലയ വിരുന്നിന്, ഒറ്റയ്ക്കാണ് പോയത്. ദേവാലയ ശുദ്ധീകരണത്തിനായി, യൂദാസ് മക്കാബിയസ് (ഒറ്റുകാരനല്ല) നടത്തിയ വിരുന്നിനെ ദീപങ്ങളുടെ വിരുന്നായും വിശേഷിപ്പിച്ചു. അന്തോക്കിയസ് എപ്പിഫാനസ് ദേവാലയം വൃത്തികേടാക്കിയശേഷം നടന്ന ശുദ്ധികലശം. വിരുന്നു നടന്ന എട്ടുനാളും വീടുകളില്‍ വിളക്കു കത്തിച്ചു-ദീപാവലി. എസ്സനീയര്‍ വസിച്ച ഗലീലിയില്‍നിന്ന് അന്നാണ് യേശു വിടപറഞ്ഞത്. ആ സ്ഥലത്തെ, ശത്രുക്കളായ ഫരിസീയര്‍ വെറുത്തു. അവിടെനിന്ന് പെരനിലേക്കും യോര്‍ദാന്‍ നദിയുടെ കരയിലേക്കും അവന്‍ പോയി.
അടുത്തനാള്‍, മാര്‍ച്ച് 29 ഞായറാഴ്ച, അവന്‍ ബഥനിയില്‍ നിന്ന് ജറുസലേമിലെത്തി. 

പെസഹയുടെ ആദ്യദിനമായ വെള്ളിയാഴ്ച അവനെ പിടിക്കേണ്ടെന്നു ശത്രുക്കള്‍ തീരുമാനിച്ചിരുന്നു-അറസ്റ്റ് ചെയ്താല്‍ പ്രക്ഷോഭമുണ്ടാകാം. ദേവാലയത്തില്‍ വച്ചും അറസ്റ്റ് വയ്യ. അതിനാല്‍ ഏപ്രില്‍ രണ്ട് വ്യാഴാഴ്ച അറസ്റ്റിന് തീരുമാനിച്ചു. കെരിയോത്തിലെ യൂദാസ് അവനെ എല്ലായിടവും അന്വേഷിച്ചു. അടുത്തനാള്‍ വൈകിട്ട് ബലിയാടിനെ ഭക്ഷിച്ചാണ് പെസഹയുടെ തുടക്കം. അപ്പോള്‍, അവന്റെ അവസാനത്തെ അത്താഴം, സഭ പറയുംപോലെ, പെസഹയുടെ അനുഷ്ഠാന ഭക്ഷണമല്ല. ഒരു ദിവസത്തെ തെറ്റ് സഭയ്ക്ക് പറ്റി. ആദ്യ മൂന്നു സുവിശേഷങ്ങള്‍ പറയുന്നത്, ഫരിസീയരായ പുരോഹിതര്‍ കൊടുത്ത പണം മുന്‍നിര്‍ത്തി യൂദാസ് അവനെ ഒറ്റിയെന്നാണ്. എന്നാല്‍ നാലാമത്തേതു പറയുന്നത്, ബഥനിയിലെ അത്താഴനേരത്ത്, അഭിഷേകം ധൂര്‍ത്തായി, മടിശ്ശീലക്കാരനായ യൂദാസിന് തോന്നിയെന്നും രോഷാകുലനായ അയാള്‍ പണം മോഷ്ടിച്ചു എന്നുമാണ്. അവരിറങ്ങിയപ്പോള്‍, രാത്രിയായിരുന്നു. കെദ്രോണ്‍ താഴ്‌വരയിലൂടെ നടക്കുമ്പോള്‍ യൂദാസ് അവനെ ചുംബിച്ചു. അതായിരുന്നു, ശത്രുവിന്, അടയാളം. പത്രോസ് വാളുയര്‍ത്തിയപ്പോള്‍ മലാക്കസിന്റെ കാതിന് മുറിവേറ്റു. ബാക്കി, ചരിത്രമാണ്.

അടുത്ത രാവിലെ, യേശുവിനെ വിധിമുറിയിലേക്ക് കൊണ്ടുവന്നു. അന്റോണിയയിലെ ഗോപുരത്തിനടുത്തായിരുന്നു ഇത്. അവനെ ചാട്ടവാര്‍ കൊണ്ടടിച്ചു. എന്നാല്‍ ചാട്ടവാറടി 40 നപ്പുറം പോകരുതെന്നായിരുന്നു, ജൂതനിയമം. കുരിശില്‍ തറയ്ക്കല്‍ ജൂതശിക്ഷാ വിധിയായിരുന്നില്ല. അതുണ്ടായത് പേര്‍ഷ്യയിലാണ്; അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയും അയാളുടെ സേനാധിപന്മാരും, അത്, മെഡിറ്ററേനിയന്‍ ലോകത്തേക്ക്, ഈജിപ്തിലേക്കും കാര്‍തേജിലേക്കും കൊണ്ടുവന്നു. കാര്‍തേജില്‍ നിന്നാണ് റോമാക്കാര്‍ പഠിച്ചത്. അത് അടിമകള്‍ക്കും താഴ്ന്നവര്‍ക്കുമുള്ളതായിരുന്നു.

അതിനാലാണ്, യേശുവിനെ രണ്ടു കള്ളന്മാര്‍ക്കൊപ്പം കുരിശില്‍ തറച്ചത്. അല്ലെങ്കില്‍, വാള്‍കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു, ശിക്ഷാവിധി. നേരത്തെപറഞ്ഞ പോലെ, ഗാഗുല്‍ത്ത ഇന്നുവരെ കണ്ടെത്തിയിട്ടില്ല. തലയോട്ടി എന്നാണ്, ആ വാക്കിനര്‍ത്ഥം. അത്, കെദ്രോണ്‍, ഹൊന്നം താഴ്‌വരകള്‍ക്കിടയിലായിരിക്കും. ജറുസലേമിന് വടക്ക് അല്ലെങ്കില്‍, വടക്ക് പടിഞ്ഞാറ്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു, കുരിശിലേറ്റിയത്. 12 ശിഷ്യരില്‍ ഒരാളുമുണ്ടായിരുന്നതായി, ആദ്യ രണ്ടു സുവിശേഷങ്ങള്‍ പറയുന്നില്ല. മൂന്നു മേരിമാര്‍ ഉണ്ടായിരുന്നു: മഗ്ദലമേരി, അമ്മമേരി, സെബിദീയുടെ മക്കളുടെ അമ്മ മേരി. പെണ്ണുങ്ങള്‍ക്കാണ് ചങ്കുറപ്പ്.

പാസോളിനിയുടെ ‘ദ ഗോസ്പല്‍ അക്കോഡിംഗ് ടു സെന്റ് മാത്യു’ എന്ന മനോഹര ചലച്ചിത്രം കണ്ടതോര്‍ക്കുന്നു. പാസോളിനിയുടെ അമ്മയാണ്, യേശുവിന്റെ അമ്മയായി വേഷമിട്ടത്.യേശുവിനൊപ്പം
ആണുങ്ങളെ കാണാത്ത ഈ നിമിഷം വരെ, ഇക്കഥ ഞാന്‍ മനഃപൂര്‍വം ആഖ്യാനം ചെയ്യുകയായിരുന്നു. ഈ ഘട്ടത്തില്‍, നാലാമത്തെ സുവിശേഷം പറയുന്നു: യേശുവിന്റെ ശരീരം ചണത്തുണിയില്‍ ചുറ്റി, രണ്ടു പുരുഷന്മാര്‍, ഔഷധലേപനം നടത്തി. പെണ്ണുങ്ങള്‍ സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളും നല്‍കി. മത്തായിയും ലൂക്കോസും പറയുന്നത്, ശരീരം, ശിഷ്യന്മാര്‍ ഒരു രഹസ്യ മലമ്പ്രദേശത്തേക്ക്, ഔഷധ ലേപനത്തിനായി, കൊണ്ടുപോയി എന്നാണ്. അതായത്, യേശു കുരിശില്‍ മരിച്ചില്ല എന്നു ബൈബിളില്‍ തന്നെ പറഞ്ഞിരിക്കുന്നു.
 
ജഡത്തിനെന്തിനാണ്, ഔഷധ ലേപനം?


© Ramachandran

നാം കാണുന്ന നൊബേൽ കളികൾ

നൊബേല്‍ സമ്മാനം കൊടുക്കുന്ന മുതലാളിമാരെ കളിപ്പിക്കുന്ന ബോബ് ഡിലന്റെ ചുവടുകള്‍ എനിക്കിഷ്ടപ്പെട്ടു. ബോബ് നല്ല എഴുത്തുകാരനല്ല. അദ്ദേഹം അങ്ങനെ കരുതുന്നുമില്ല. പാട്ടുകാരനും നര്‍ത്തകനുമാണെന്നേ അദ്ദേഹം സ്വയം കരുതുന്നുള്ളൂ. 
ബോബിന്റെ ചാഞ്ചാട്ടങ്ങള്‍ കാണുമ്പോള്‍, പലപ്പോഴും, മൈക്കിള്‍ ജാക്‌സനെ ഓര്‍മവരും; വിചിത്ര സ്വഭാവികള്‍. 'ക്രോണിക്കിള്‍സ്' എന്ന ഓര്‍മക്കുറിപ്പുകള്‍ ബോബിന്റേതായുണ്ട്. 1966 ല്‍ തനിക്കുണ്ടായ ബൈക്കപകടം അദ്ദേഹം അതില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ കശേരുക്കള്‍ തകര്‍ന്നതായാണ് കേട്ടിരുന്നത്. എന്നാല്‍, ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടിയതായി വിവരമില്ല. ചിലപ്പോഴൊക്കെ കുറെക്കാലം അപ്രത്യക്ഷനാകാറുണ്ട്. അമേരിക്കക്കാര്‍ക്ക് സ്വകാര്യ ജീവിതം വലുതാണ്. അച്യുതാനന്ദന്റെ പിറന്നാളിന്റെ അടുക്കളപ്പടം കാണുമ്പോഴൊക്കെ ഞാന്‍ ഇതോര്‍ക്കാറുണ്ട്. കരുണാകരന്റെ പൂജാമുറിപ്പടങ്ങള്‍ കാണുമ്പോഴും ഓര്‍ത്തിരുന്നു. സ്വകാര്യജീവിതത്തിലേക്ക് ഫൊട്ടോഗ്രഫറെയും ലേഖകരെയും കയറ്റിയവന്‍ അനുഭവിക്കും. അച്യുതാനന്ദന്‍ ലണ്ടനില്‍ ചികിത്സയ്ക്ക് പോയപ്പോള്‍, മകന്‍ അരുണ്‍ കുമാറിനോട് പറഞ്ഞ്, ആശുപത്രി മുറി ചിത്രവും വരുത്തുകയുണ്ടായി. 
ബോബ് ഡിലൻ നൊബേൽ വാങ്ങുന്നു 
അങ്ങനെയൊന്നും വേണ്ടതില്ല. ബോബിനെക്കണ്ട് പഠിക്കൂ; ഒരക്ഷരം അയാള്‍ പറഞ്ഞിട്ടില്ല. കെ.സച്ചിദാനന്ദന്‍ എന്തൊക്കെയാണ് പറഞ്ഞ് നടന്നത്-നൊബേല്‍ ചുരുക്കപ്പട്ടികയിൽ ഉണ്ടെന്നോ?നൊബേൽ സമ്മാനത്തിന് ചുരുക്കപ്പട്ടികയേയില്ല. മാധവിക്കുട്ടിക്ക് നൊബേല്‍ കിട്ടാനിടയുണ്ടെന്ന് ആരോ പറഞ്ഞപ്പോള്‍, പേജ് തയ്യാറാക്കി വച്ചതും ഓര്‍ക്കുന്നു. ചുരുക്കപ്പട്ടികയില്ലെന്ന് അന്നറിയില്ലായിരുന്നു. അവാര്‍ഡിന് പുറകെ ആക്രാന്തത്തോടെ പായുന്ന ലോകത്ത്, അത് വേണ്ടെന്ന് വയ്ക്കുക എളുപ്പമല്ല. മുംബൈയിലെ കൃഷ്ണന്‍ പറപ്പിള്ളി എന്ന രാമപുരത്തുകാരന്‍, സ്വന്തം ഭാര്യയുടെ പേരില്‍ പുരസ്‌കാരമുണ്ടാക്കി, തനിക്ക് തന്നെ സ്വയം പ്രഖ്യാപിക്കുകയുണ്ടായി. അവാര്‍ഡ് സ്വയം സംഘടിപ്പിച്ച തനിക്ക് തന്നെ നല്‍കാന്‍, കാലിക്കവര്‍ സംഘാടകരായി നിന്നുകൊടുത്തവരെ ഏല്‍പിച്ചതായും എനിക്കറിയാം. 2010 ല്‍ അക്കിത്തത്തിന് കിട്ടേണ്ടിയിരുന്ന ജ്ഞാനപീഠമാണ്, ഒഎന്‍വിക്ക് ഡ ല്‍ഹിയിലെ മലയാളി കവി തിരിച്ചുവിട്ടത്. എന്നിട്ട്, അക്കിത്തത്തിന് മൂര്‍ത്തീദേവി പുരസ്‌കാരം കൊടുത്തു. ഒരാള്‍ക്ക് രണ്ടും കിട്ടില്ലെന്നാണ് പറയുന്നത്. ഒഎന്‍വിയെക്കാള്‍ വലിയ കവിയാണ്, അക്കിത്തം എന്ന് എല്ലാവര്‍ക്കുമറിയാം. ഓന്ത് ഒരു തുള്ളി മുതലയാണെന്ന് ലോര്‍ക്ക പറഞ്ഞപോലെ, ഒഎന്‍വിയും കവിയാണെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടു പറയുകയുണ്ടായി. ലളിതാംബിക അന്തര്‍ജനം പുരസ്‌കാര സമര്‍പണത്തോടനുബന്ധിച്ച് കവിയരങ്ങിന്, എന്‍.മോഹനന്‍ പി.നാരായണക്കുറുപ്പിനെ നിര്‍ദ്ദേശിച്ചപ്പോള്‍, ''വേണ്ട, ഒരു കുറുപ്പുമതി'' എന്ന് ഒഎന്‍വി പറഞ്ഞതായി, മോഹനന്‍ എന്നോട് പറയുകയുണ്ടായി.
 നൊബേല്‍ സമ്മാനം നിരസിച്ച ഒരെഴുത്തുകാരനേ ഇതുവരെയുള്ളൂ. 1964 ല്‍ ഴാങ്‌പോള്‍ സാത്ര്. അസ്തിത്വവാദത്തിന്റെ പ്രചാരകന്‍. 'സത്തയും ശൂന്യതയും' ( Being and Nothingness )  എന്ന കടിച്ചാല്‍ പൊട്ടാത്ത ദാര്‍ശനിക ഗ്രന്ഥത്തിന്റെ സ്രഷ്ടാവ്. അതു മനസ്സിലായ രണ്ടു മലയാളികള്‍ ഉണ്ടായിരുന്നു- കെ.രാഘവന്‍ പിള്ളയും വിലാസിനിയും. രാഘവന്‍ പിള്ളയെഴുതിയ അസ്തിത്വവാദ പുസ്തകത്തിന്, വിലാസിനിയുടെ അവതാരിക തന്നെയുണ്ട്. ഭഗവദ്ഗീതയില്‍ അസ്തിത്വവാദമുണ്ട് എന്നാണ് രാഘവന്‍ പിള്ള പറഞ്ഞത്. കിര്‍ക്കെഗാദ്, ഹെഗല്‍ എന്നിവരുടെ അടിസ്ഥാന പ്രമാണങ്ങളുമായി തട്ടിച്ചുനോക്കിയാല്‍, സാര്‍ത്രിന്റെ അസ്തിത്വവാദം കാലത്തെ അതിജീവിക്കുകയില്ല; അവരുടെ ദര്‍ശനങ്ങളില്‍നിന്ന് ആത്മീയത തട്ടിക്കിഴിച്ചാല്‍, സാര്‍ത്രിന്റെ ദര്‍ശനം കിട്ടും. അതല്ലെങ്കില്‍, സാര്‍ത്രിന്റെ 'മാന്യയായ വേശ്യ' എന്ന അമേരിക്കന്‍ സംസ്‌കാരത്തിനെതിരായ നാടകം വായിച്ചാല്‍ മതി. 'സത്തയും ശൂന്യതയും' വായിച്ചതില്‍നിന്ന് മനസ്സില്‍ നില്‍ക്കുന്ന ഒന്ന്, അത് ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്; അദ്ദേഹം സിമൊങ് ദ ബുവ്വയുമായി സഹജീവിതം നയിച്ചിരുന്നല്ലോ. ഇപ്പോള്‍ ഒരു സഹജീവിതം കേട്ടത്, മുലായം സിങ്, സാധനാ ഗുപ്തയുമായി നടത്തിക്കൊണ്ടിരുന്നതാണ്. ഒരു ശവക്കോട്ടയില്‍ പോയി, ശത്രുവിന്റെ കല്ലറയിൽ  മൂത്രമൊഴിച്ചതായി, സാര്‍ത്ര് ആത്മകഥയില്‍ പറയുന്നുണ്ട്. മൂത്രമൊഴിച്ച് ശത്രുത ഒഴുക്കിക്കളയുന്ന വിദ്യ, ഇവിടെയും പരീക്ഷിക്കാവുന്നതാണ്.
 ഡൈനാമിറ്റ് കണ്ടെത്തിയ ആളാണ് ആല്‍ഫ്രഡ് നൊബേല്‍ എന്ന് നമുക്കറിയാം. 1895 ലെ വില്‍പത്രത്തിലാണ്, തന്റെ സ്വത്തിലെ വലിയ ഭാഗം, ഊര്‍ജതന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയിലെ സമ്മാനങ്ങള്‍ക്ക് നീക്കിവച്ചത്. 1968 ല്‍ സ്വീഡനിലെ കേന്ദ്ര ബാങ്കായ സ്‌വെറിഗ്‌സ് റിക്‌സ് ബാങ്കാണ്, നൊബേലിന്റെ ഓര്‍മയ്ക്ക്, സാമ്പത്തിക ശാസ്ത്ര സമ്മാനം ഏര്‍പ്പെടുത്തിയത്. ഇതുവരെ 579 സമ്മാനം കൊടുത്തു. ആകെ 911 സമ്മാനാര്‍ഹരുണ്ട്. പങ്കാളികള്‍ വരുന്നതിനാലാണ്, സമ്മാനാര്‍ഹര്‍ കൂടിയത്. 26 എണ്ണം സംഘടനകള്‍ക്കായിരുന്നു. നൊബേല്‍ 1901 ല്‍ തുടങ്ങിയെങ്കിലും, 49 തവണ കൊടുക്കാതിരുന്നിട്ടുണ്ട്. ലോകയുദ്ധ കാലത്താണ്, കൂടുതലും കൊടുക്കാതിരുന്നത്. സാഹിത്യത്തിന് 1914, 1918, 1935, 1940, 1941, 1942, 1943 വര്‍ഷങ്ങളില്‍ കൊടുത്തില്ല. 1955, 1956, 1966, 1967, 1972 വര്‍ഷങ്ങളില്‍ സമാധാനമുണ്ടായില്ല. സമ്മാനാര്‍ഹരുടെ ശരാശരി വയസ്സ് 59. പൊതുജന്മദിനം, മെയ് 21, ഫെബ്രുവരി 28. ഭാരതീയര്‍ക്ക് പൊതുവേ ഈ ജന്മദിനങ്ങള്‍ ഇല്ലെന്ന് തോന്നുന്നു. 1997 ജൂലൈ 12 ന് ജനിച്ച് മലാല യൂസഫ് സായിയെ പ്രായക്കുറവില്‍ വെട്ടിക്കാന്‍ ആര്‍ക്കും കഴിയില്ലായിരിക്കും. 17 വയസ്സേ മലാലയ്ക്കായിരുന്നുള്ളൂ. ഊര്‍ജതന്ത്ര നൊബേല്‍ 1915 ല്‍ സ്വീകരിക്കുമ്പോള്‍ വില്യം ലോറന്‍സ് ബ്രാഗിന് 25 വയസ്സ് മാത്രമായിരുന്നു. 1932 ല്‍ വെര്‍ണര്‍ ഹെയ്‌സര്‍ബര്‍ഗിന്, 31. സാമ്പത്തിക ശാസ്ത്രത്തില്‍ 2007 ല്‍ ലിയോനിദ് ഹര്‍വിക്‌സ് നൊബേല്‍ നേടുമ്പോള്‍ 90 വയസ്സായിരുന്നു. സാഹിത്യത്തില്‍, നൊബേല്‍ നേടുമ്പോള്‍ പ്രായം കുറഞ്ഞയാള്‍ റഡ്‌യാര്‍ഡ് കിപ്ലിങ്-41. ഡോറിസ് ലെസിങ്ങിന് 2007 ല്‍ സമ്മാനം കിട്ടുമ്പോള്‍, 88. സമാധാനത്തിന് 1995 ല്‍ സമ്മാനം കിട്ടുമ്പോള്‍, ജോസഫ് റോട്ബ്ലാറ്റിന് 87. സമ്മാനം കിട്ടുമ്പോള്‍ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു: ജര്‍മന്‍ പത്രപ്രവര്‍ത്തകന്‍ കാള്‍ വോണ്‍ ഒസീറ്റ്‌സ്‌കി, മ്യാന്‍മറിലെ ആങ് സാന്‍ സൂകി, ചൈനയിലെ ലിയു സിയാവോബോ. എല്ലാം സമാധാനം. റെഡ്‌ക്രോസിന് മൂന്നുതവണ കിട്ടി. പങ്കാളിത്തമില്ലാതെ, ഒറ്റയ്ക്ക് രണ്ടു നൊബേല്‍ നേടിയ ഒരാളേയുള്ളൂ-ലൈനസ് പോളിങ്. 1954 ല്‍ രസതന്ത്രം, 1962 ല്‍ സമാധാനം. പങ്കാളിത്തത്തോടെ രണ്ടുതവണ നൊബേല്‍ നേടിയവര്‍: ജെ. ബര്‍ദീന്‍ (രസതന്ത്രം 1956, ഊര്‍ജതന്ത്രം 1972, മദാം ക്യൂറി (ഊര്‍ജതന്ത്രം 1903), രസതന്ത്രം 1911), എഫ്. സാങ്കര്‍ (രസതന്ത്രം 1958, 1980). മരണാനന്തര നൊബേല്‍ കൊടുക്കേണ്ടെന്ന് 1974 ല്‍ തീരുമാനിച്ചു. നൊബേല്‍ പ്രഖ്യാപിച്ച ശേഷമാണ് മരണമെങ്കില്‍ കൊടുക്കും. 1974 ന് മുന്‍പ് രണ്ടുതവണ മരണാനന്തരം കൊടുത്തു. യുഎന്‍ സെക്രട്ടറി ജനറലായിരുന്ന ഡാഗ് ഹാമര്‍ഷോള്‍ഡ് (1961 സമാധാനം), എറിക് ആക്‌സല്‍ കാള്‍ഫെല്‍റ്റ് (1931 സാഹിത്യം). 2011 വൈദ്യശാസ്ത്രത്തില്‍ റാള്‍ഫ് സ്റ്റൈയ്ന്‍മാന് സമ്മാനം പ്രഖ്യാപിച്ചത്, അദ്ദേഹം മരിച്ച് മൂന്നുദിവസം കഴിഞ്ഞായിരുന്നു. മരിച്ചത് കമ്മിറ്റി അറിഞ്ഞിരുന്നില്ല. എങ്കിലും, സമ്മാനം മാറ്റിയില്ല. കുടുംബം എന്ന നിലയില്‍ നൊബേല്‍ എത്തിയത്, മേരി, പിയറി ക്യൂറി ദമ്പതികള്‍ക്കാണ്. പൊളോണിയം, റേഡിയം എന്നിവ കണ്ടെത്തിയതിന്. ഇവരുടെ മകള്‍ ഐറീന്‍ ജോലിയറ്റ് ക്യൂറിക്ക് 1935 ലെ രസതന്ത്ര നൊബേല്‍ കിട്ടി. ഐറീന്‍ അത്, ഭര്‍ത്താവ് ഫ്രെഡറിക്കുമായി പങ്കിട്ടു. അങ്ങനെ ഒരു കുടുംബത്തില്‍ നാലുപേര്‍; വല്ലാത്ത കുടുംബം! സഹോദരന്മാര്‍ ഒരു ജോഡി മാത്രം: ജാന്‍ ടിന്‍ബര്‍ഗന്‍, നിക്കൊളാസ് ടിന്‍ബര്‍ഗന്‍-1973 ല്‍ വൈദ്യശാസ്ത്രം.

നൊബേല്‍ നിരസിച്ചാല്‍ അക്കാദമി അത് പരിഗണിക്കാറില്ല. കിട്ടിയ ആള്‍ നൊബേല്‍ സമ്മാനിതന്‍ തന്നെ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടാണ്, ഇതിന് സാമ്യം. ആ പാര്‍ട്ടി രാജി സമ്മതിക്കുകയോ, സ്വീകരിക്കുയോ പതിവില്ല. രാജിവച്ചയാളെ, കമ്മിറ്റി കൂടി പുറത്താക്കും. അത് അസംബന്ധമാണ് എന്നറിയാവുന്ന സ്വീഡിഷ് അക്കാദമി, നിരസിച്ചവനെ പുറത്താക്കാന്‍ കമ്മിറ്റി കൂടുകയില്ല. പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കൊഴുക്ക് കൂടുതലാണ്. നൊബേലില്‍, നിരാസം പതിവല്ല. സാര്‍ത്രും ഡിലനുമൊക്കെ, വാല്‍നക്ഷത്രങ്ങള്‍. നൊബേല്‍ കിട്ടിയിട്ടു വേണം നിരസിക്കാനെന്ന് വിചാരിക്കുന്നവരാണ്, സച്ചിദാനന്ദനും ആനന്ദും. ആനന്ദും ഒരു സച്ചിദാനന്ദനാണ്. ഒരുപാടുകളിച്ചാല്‍ പുലിവാലു പിടിക്കുമെന്നതിനും തെളിവാണ്, നൊബേല്‍. രാഷ്ട്രീയം വച്ച് ഇക്കുറി സിറിയന്‍ കവി അലി അഹമ്മദ് സായിദ് എസ്ബറിന് കൊടുക്കാമായിരുന്നു. അദ്ദേഹമാണ്, നാം ആശാന്‍ സമ്മാനം കൊടുത്ത അഡോണിസ്. ആശാന്‍ സമ്മാനം കിട്ടിയ ആള്‍ക്ക് നൊബേല്‍ കൊടുക്കില്ലായിരിക്കും.
നൊബേൽ കിട്ടാത്ത എഴുത്തുകാരാണ്,വലിയവർ-ടോൾസ്റ്റോയ്,ജെയിംസ് ജോയ്‌സ്,കാഫ്‌ക,ബോർഹസ് ,ഹെൻറി ജെയിംസ്,വിർജീനിയ വോൾഫ്,റോബർട്ട് ഫ്രോസ്റ്റ്,ജോൺ അപ്‍ഡേയ്‌ക്,ഗോർക്കി,ഇബ്‌സൻ,എമിലി സോള,പ്രൂസ്ത്,റിൽകെ,ബ്രെഹ്ത്,ക്രോച്ചേ,തോമസ് ഹാർഡി,മാർക്ക് ട്വൈൻ,ജോസഫ് കോൺറാഡ്,ലോർക്ക,ഡി എച് ലോറൻസ്,സ്ട്രിൻഡ്ബർഗ്,വൈക്കം മുഹമ്മദ് ബഷീർ,ഒ വി വിജയൻ.
അത് കിട്ടിയ പീറകൾ:സള്ളി പ്രൂധോം,ജോസ് എച്ചിഗരി,റുഡോൾഫ് യൂകാൻ,പോൾ വോൺ ഹെസെ,വെർണർ ഹെയ്‌ഡൻസ്‌റ്റം,വില്യം ഗോൾഡിങ്,വ്ളാഡിസ്ലാവ് റെയ്‌മോൻറ്,ഗ്രാസിയ ഡെലിഡ്ഡ,എറിക് കാൽഫെൽട്ട്,ഫ്രാൻസ് സിലൻപ,ഹാൽഡർ ലക്‌നെസ്.
സമ്മാനം കിട്ടിയത് കൊണ്ട് മാത്രം ഒരു ദിവസത്തേക്ക് രാജാക്കന്മാരായ ഇവരുടെ പുസ്തകം ആരും അന്വേഷിച്ചില്ല.ഇപ്പോൾ കിട്ടിയാലും വേണ്ട.
പീരിയോഡിക് ടേബിൾ കണ്ടു പിടിച്ച മെൻഡലീവിന് കിട്ടിയില്ല.സമാധാന നൊബേൽ ഗാന്ധിക്ക് കിട്ടിയില്ല .ബെർത സാറ്റ്നർ എന്നൊരാൾക്ക് കിട്ടി.
ഒക്ടോബർ 24,2016 

Tuesday 18 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 27 ( 2 ,3)


ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/27,  2. ആറ്റങ്ങള്‍
 രം, ദ്രാവകം, വാതകം എന്നിങ്ങനെ പ്രപഞ്ചത്തിലെ ഏതുവസ്തുവും ആറ്റങ്ങളാല്‍ നിര്‍മിതമാണ്. ഒരു മില്ലി ലിറ്ററിന്റെ പത്തിലൊന്ന് ദശലക്ഷമാണ് അതിന്റെ വ്യാസം. ഒരോ ആറ്റവും ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ ഉപ ആറ്റങ്ങളാല്‍ നിര്‍മിതമാണ്. എല്ലാ ആറ്റങ്ങളിലും ഇവ ഒന്നുതന്നെ; മൂലകങ്ങള്‍ അനുസരിച്ച് ഇവയുടെ എണ്ണത്തില്‍ വ്യത്യാസം കാണും. പ്രോട്ടോണുകളും ന്യൂട്രോണുകളും കൂട്ടമായി ഇടകലര്‍ന്ന് ആറ്റത്തിന്റെ ന്യൂക്ലിയസായി; ഇലക്‌ട്രോണുകള്‍ സ്വതന്ത്ര കണങ്ങളായി ന്യൂക്ലിയസിനെ വലയം ചെയ്യുന്നു. ന്യൂക്ലിയസിനു ചുറ്റും, എല്ലാ ഇലക്‌ട്രോണുകളും, നിശ്ചിത ഭ്രമണപഥത്തില്‍ നിശ്ചിത വേഗത്തിലാണ് ചുറ്റുന്നത്. ഒരാറ്റത്തില്‍ നിരവധി പ്രദക്ഷിണ വഴികളും ഓരോ പ്രദക്ഷിണ വഴിയിലും നിരവധി ഇലക്‌ട്രോണുകളുമുണ്ട്; ഇവയുടെ എണ്ണം 18 ല്‍ കവിയില്ല. ഓരോ ആറ്റത്തിലും കൂട്ടിയിടിക്കാതെ, ഇലക്‌ട്രോണുകള്‍ വേഗവും സ്ഥാനവും കൃത്യമായി നിര്‍ത്തുന്നു. ഒരു ഭ്രമണപഥത്തിലുള്ള എല്ലാ ഇലക്‌ട്രോണുകളും ഒരേ വേഗത്തില്‍ സഞ്ചരിക്കുന്നു. എന്നാല്‍, ഭിന്ന ഭ്രമണപഥങ്ങളിലെ ഇലക്‌ട്രോണുകള്‍ക്ക് ഭിന്നവേഗമാണ്. അതുപോലെ, ഒരേതരം ആറ്റങ്ങളില്‍ (ഒരേ മൂലകത്തിന്റെ ആറ്റങ്ങള്‍) ഭ്രമണപഥങ്ങളുടെ എണ്ണവും ഓരോന്നിലുമുള്ള ഇലക്‌ട്രോണുകളുടെ എണ്ണവും അവയുടെ വേഗവും ഒന്നാണ്; എന്നാല്‍ ഭിന്നമൂലകങ്ങളുടെ ആറ്റങ്ങളില്‍ ഇവ വ്യത്യസ്തമായിരിക്കും. ഒരേതരം ആറ്റങ്ങളില്‍ ഒരേതരത്തിലും ഭിന്ന ആറ്റങ്ങളില്‍ ഭിന്നമായും ഇലക്‌ട്രോണുകളുടെ ഭ്രമണപഥങ്ങളും വേഗങ്ങളും പ്രാപഞ്ചികമായി നിശ്ചയിച്ചത് ആരാണ്? പ്രപഞ്ചത്തില്‍ ഒരേപോലെ ഇത് നിശ്ചയിച്ചത് ഇലക്‌ട്രോണുകള്‍ തന്നെത്താന്‍ ആണോ? ഇത്ര ലയത്തോടെ, പാരസ്പര്യത്തോടെ ഇത് നിര്‍ണയിക്കാനുള്ള ബോധവും ധാരണയും അവയ്ക്കുണ്ടോ? ഇല്ല എങ്കില്‍, ഇത്ര കൃത്യതയോടെ, താളത്തോടെ, പാരസ്പര്യത്തോടെ, സമാനതയോടെ, ആറ്റങ്ങളിലെ ഇലക്‌ട്രോണുകളുടെ സഞ്ചാരം നിയന്ത്രിക്കാന്‍ പ്രപഞ്ചമാകെ, അവയില്‍ എത്തുന്നത് ആരാണ്? ഏകാഗ്രതയോടെ ചിന്തിക്കുക.
 3. ഭൗതിക ശരീരങ്ങള്‍ ഒരു ഭൗതിക ശരീരത്തിന്റെ അവസ്ഥ കുറെക്കൂടി സങ്കീര്‍ണവും എന്നാല്‍, സമാനമായ ജ്ഞാനം ഉളവാക്കുന്നതുമാണ്. 

3.1 കോശങ്ങള്‍ 
മുതിര്‍ന്ന ഒരാളുടെ ശരീരത്തില്‍ പല വലിപ്പത്തിലും രൂപത്തിലും നിറത്തിലും തരത്തിലുമുള്ള 30 ദശലക്ഷത്തി ദശലക്ഷത്തിലധികം കോശങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്ന് വ്യാസമുള്ള ഗോളാകൃതിയുള്ള സങ്കലനം നടന്ന ഒരു അണ്ഡത്തില്‍ നിന്നാണ് ഒരു മനുഷ്യശരീരം ഉണ്ടാകുന്നത്. ആ കോശം വിഭജനംവഴി ഇരട്ടിച്ചുണ്ടാകുന്ന കണങ്ങള്‍ വിവിധതരം സവിശേഷ കോശങ്ങളായി മാറുകയും കൃത്യമായ ക്രമത്തില്‍ കൂട്ടംചേര്‍ന്ന്, നമുക്കുള്ളപോലെ, ഒരു വടിവുള്ള ശരീരമാവുകയും ചെയ്യുന്നു. ഓരോ മനുഷ്യകോശത്തിലും 46 അതിസൂക്ഷ്മ ക്രോമസോമുകളുണ്ട്; ഓരോ ക്രോമസോമിലും നൂറുകണക്കിന് ജീനുകളുണ്ട്. ഓരോ ജീനിലും, ശരീരത്തിലെ ഒരു ചെറിയ ഭാഗത്തെ സംബന്ധിച്ച ക്രമം, സ്വഭാവം, കര്‍മം എന്നിവ സംബന്ധിച്ച വിവരങ്ങളുണ്ട്. അങ്ങനെ, 46 ക്രോമസോമുകളിലെ എല്ലാ ജീനുകളും ഒരു ശരീരത്തിന്റെ പൂര്‍ണരൂപം വഹിക്കുന്നു. ഓരോ കോശവും, അതിന്റെ 46 ക്രോമസോമുകളില്‍, ശരീരത്തിനുള്ള സമ്പൂര്‍ണ രൂപകല്‍പനയും പദ്ധതിയും വഹിക്കുന്നു. ഓരോ കോശത്തിലും, പൊതുവേ, ക്രോമസോമുകള്‍ ജോഡികളായാണ് കാണുക; ഒന്ന് മാതാവില്‍നിന്ന്, മറ്റേത് പിതാവില്‍നിന്ന്. കോശങ്ങള്‍, വിഭജനംവഴി ഇരട്ടിക്കുന്നു; ഒന്ന് രണ്ടാകുന്നു, രണ്ട് നാലാകുന്നു, നാല് എട്ടാകുന്നു; അങ്ങനെ അങ്ങനെ. കോശം വിഭജിക്കാറാകുമ്പോള്‍, അതിന്റെ ക്രോമസോമുകളെല്ലാം അതിന്റെ കേന്ദ്രത്തില്‍ സമ്മേളിച്ച്, മധ്യരേഖയുടെ ഇരുവശത്തും 23 ക്രോമസോമുകളുടെ രണ്ടു സംഘങ്ങളായി തിരിയുന്നു. എന്നിട്ട്, ഈ സംഘങ്ങള്‍ ആ രേഖയില്‍നിന്ന് മാറുന്നു. കുറച്ചുകഴിഞ്ഞ്, ഓരോ ക്രോമസോമും രണ്ടായി വിഭജിക്കുന്നു. അതില്‍ ഓരോന്നും ഏതാനും മണിക്കൂറുകള്‍ക്കകം പൂര്‍ണക്രോമസോം ആകുന്നു. ഒരു കോശത്തിലെ എല്ലാ ക്രോമസോമുകളിലും ഈ പ്രക്രിയ ഒരേ സമയമാണ് നടക്കുന്നത്. ക്രോമസോമിന്റെ പാതിയായ ഭാഗങ്ങള്‍ പൂര്‍ണമായി വളര്‍ന്നുകഴിയുമ്പോള്‍, കോശത്തിലെ ഓരോ സംഘത്തിനും 46 ക്രോമസോമുകളാവുകയും അവയില്‍ ഒന്നിച്ച് ഒരു ശരീരത്തിന്റെ വിവരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ക്രോമസോമുകളെപ്പോലെ, കോശത്തിന്റെ മറ്റുഭാഗങ്ങളും വിഭജിക്കുകയും അതേസമയം വികസിക്കുകയും ചെയ്യുന്നു. വികാസങ്ങള്‍ തീരുമ്പോള്‍, വീര്‍ത്ത കോശം രണ്ടു പുതിയ കോശങ്ങളായി മുറിയുന്നു. മുറിഞ്ഞ മൂലകോശത്തെപ്പോലെ തന്നെയാണ്, ഇത്. ഇതാണ് വിഭജനം കൊണ്ടുള്ള ഇരട്ടിക്കല്‍ പ്രക്രിയ. തീര്‍ച്ചയായും, ഈ പ്രക്രിയവഴി, ഓരോ പാതിക്കും, കൃത്യമായ പകര്‍പ്പ് കിട്ടി. കോശത്തിന്, ജീനുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകമായ പോഷകങ്ങള്‍ കാണും. എന്നാല്‍, ഒരചേതന സംഗതിയുടെ വിഭജിച്ചുണ്ടായ പാതിക്ക്, വിഭജനത്തില്‍ നഷ്ടമായ ജീനുകളുടെ പകര്‍പ്പുകളെ സ്വയം സൃഷ്ടിച്ച് ഉള്‍ക്കൊള്ളാന്‍ കഴിയുമോ? ഇല്ലെങ്കില്‍, വിഭജിച്ചുണ്ടായ പാതികളെ പൂര്‍ണക്രോമസോമുകളാക്കാന്‍ കൃത്യമായ പകര്‍പ്പുകള്‍ നല്‍കുന്ന ഈ പ്രക്രിയയ്ക്ക് പിന്നില്‍, ഒരു ബോധ ഏകകം ഉണ്ടാവില്ലേ? അതാരാണ്? ഓരോ പാതിക്കും നഷ്ടമായതെന്താണ് എന്നറിയാനുള്ള അവബോധവും കൃത്യവിവരങ്ങള്‍ അടങ്ങുന്ന പുതിയ ജീനുകളെ സൃഷ്ടിച്ചു സ്ഥാപിക്കാനുള്ള ശേഷിയും പ്രക്രിയയ്ക്കകത്ത് ഉണ്ടെന്ന് വ്യക്തം. ഇതൊക്കെ ചെയ്യാന്‍ കോശത്തിനകത്ത് കടക്കുന്നത് ആരാണ്? പ്രപഞ്ചമാകെ അനുസ്യൂതം എല്ലാ ജീവജാലങ്ങളിലും നടക്കുന്നതാണ് ഈ പ്രക്രിയ. തീര്‍ച്ചയായും ഇത് ചെയ്യുന്നയാള്‍, സര്‍വവ്യാപിയായ, ഒരതീത ബോധ ഏകകമായിരിക്കണം!
3.2 അണ്ഡം (അണ്ഡകോശം) 
സാധാരണ കോശങ്ങളല്ലാതെ, 23 ക്രോമസോം മാത്രമുള്ള അര്‍ധകോശങ്ങളുമുണ്ട്. അവയാണ് പുരുഷനിലെ ബീജവും സ്ത്രീയിലെ അണ്ഡവും. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയില്‍ ഏതാണ്ട് 30 ലക്ഷം അണ്ഡമൂലങ്ങള്‍ (ovule) അണ്ഡാശയത്തില്‍ കാണും. പ്രായപൂര്‍ത്തിയായാല്‍, നാലാഴ്ചകളുടെ ഇടവേളകളില്‍ അവളുടെ മസ്തിഷ്‌കത്തിനു താഴെയുള്ള ശ്ലേഷ്മഗ്രന്ഥി (Pituitary Gland) എഫ്എസ്എച്ച് (follicle stimulating hormone) എന്ന ഹോര്‍മോണ്‍, ഒരണ്ഡമൂലത്തെ വികസിക്കാന്‍ പ്രചോദിപ്പിക്കുന്ന അത്ര, അവളുടെ രക്തത്തിലേക്ക് സ്രവിക്കുന്നു. 40 സെക്കന്‍ഡുകള്‍ക്കുള്ളില്‍ രക്തം ശരീരമാകെ ചംക്രമണം ചെയ്യുന്നുണ്ട്. ഒരണ്ഡാശയത്തില്‍ എഫ്എസ്എച്ച് എത്തിയാല്‍, ഒരണ്ഡമൂലം അതിനെ സ്വീകരിച്ച് ഒരണ്ഡമായി വികസിക്കും; താമസിയാതെ അത് അണ്ഡാശയത്തിന് മുകളിലേക്ക് ഉയരുകയും, പയര്‍ വലിപ്പമുള്ള ഒരു കുമിളപോലെ ഉന്തിനില്‍ക്കുകയും ചെയ്യും. അത് പാകമാവുമ്പോള്‍, ശ്ലേഷ്മഗ്രന്ഥി എല്‍എച്ച് (Luteinizing Hormone) എന്ന മറ്റൊരു ഹോര്‍മോണ്‍ രക്തത്തിലേക്ക് സ്രവിക്കുകയും അത്, കൃത്യമായി പാകമായ അണ്ഡത്തിലെത്തുകയും ചെയ്യും. ചെറുഗ്രന്ഥി പൊട്ടി അതിനടുത്തുള്ള അണ്ഡവാഹിനിക്കുഴലിലേക്ക് അണ്ഡത്തെ എടുത്തെറിയുന്നു. കുഴലിലെ മൃദുതരംഗങ്ങള്‍ അതിനെ ഉന്തുമ്പോള്‍, അത്, ഒരു ജീവന്‍ സൃഷ്ടിക്കാനുള്ള സങ്കലനത്തിനായി, പുരുഷബീജത്തെ സ്വീകരിക്കാന്‍, കുഴലിനുള്ളില്‍ ഉരുളുന്നു. അടിവയറിലെ അണ്ഡാശയം, തലയിലെ ശ്ലേഷ്മ ഗ്രന്ഥി, ശരീരമാകെ പ്രവഹിക്കുന്ന രക്തം തുടങ്ങി ശരീരത്തിലെ ഭിന്ന സംഗതികള്‍ ഭാഗഭാക്കാവുന്ന അതിസങ്കീര്‍ണമായ ഈ സൃഷ്ടി പ്രക്രിയകള്‍ എങ്ങനെ കൃത്യമായി, കൃത്യസമയത്ത്, ഒരു ബോധ ഏകകമില്ലാതെ നടക്കും? ലോകത്തിലെ എല്ലാ യുവതികളിലും ക്രമത്തില്‍ ഇതു നടക്കുന്നത്, ആകസ്മികമാണോ? അല്ലെങ്കില്‍ ലോകമാകെ, ആരാണ് ഇത് നിര്‍ദ്ദേശിക്കുന്നത്?
 3.3 ശ്ലേഷ്മ ഗ്രന്ഥി 
ശരീരത്തിലെ ഭിന്ന പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കാന്‍, ശരീരത്തില്‍ നിരവധി ഗ്രന്ഥികളുണ്ട്; അവ ഹോര്‍മോണുകള്‍ എന്ന സ്രവങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. അതിലൊന്നാണ് മസ്തിഷ്‌കത്തിന് താഴെ കാണുന്ന പയര്‍ വലിപ്പമുള്ള ശ്ലേഷ്മഗ്രന്ഥി. ആവശ്യമുള്ളപ്പോള്‍ ഒന്നൊന്നായി അത് ഒന്‍പത് ഹോര്‍മോണുകള്‍ സ്രവിക്കുന്നു; അന്ത്യം കഴിയുമ്പോള്‍, നിര്‍ത്തുന്നു. രക്തരസ(chyle)ത്തില്‍നിന്ന് വേണ്ടത്ര വൈദ്യുത കണ(ion)ങ്ങളെ ശേഖരിച്ച്, വേണ്ട ഹോര്‍മോണിനെ പാകംചെയ്ത് ആവശ്യമുള്ള ശരീരഭാഗത്തിലെത്തിക്കാന്‍ രക്തചാലിലേക്ക് സ്രവിക്കുന്നു. ഉദാഹരണത്തിന്, ഒരു യുവതി പ്രത്യുല്‍പാദനത്തിന് പാകമായാല്‍, അവളുടെ ശരീരത്തില്‍ ശ്ലേഷ്മഗ്രന്ഥി എഫ്എസ്എച്ച് എന്ന ഹോര്‍മോണ്‍ ഒരണ്ഡമൂലത്തെ അണ്ഡമാക്കി മാറ്റാനുള്ള പ്രചോദനത്തിന് വേണ്ടത്ര ഉല്‍പ്പാദിപ്പിക്കുന്നു. അണ്ഡം പാകമാകുമ്പോള്‍, അത് എല്‍എച്ച് എന്ന ഹോര്‍മോണ്‍, അണ്ഡത്തിന് ചുറ്റുമുള്ള ഛിന്നഗ്രന്ഥി (follicle)യെ പൊട്ടിക്കാന്‍ വേണ്ടത്ര സ്രവിക്കുന്നു. അങ്ങനെ, അണ്ഡം അണ്ഡവാഹിനിക്കുഴലിലും ഗര്‍ഭപാത്രത്തിലുമെത്തും. പ്രസവം അടുക്കുമ്പോള്‍, ശ്ലേഷ്മഗ്രന്ഥി പ്രോലാക്ടിന്‍ എന്ന ഹോര്‍മോണ്‍, മുലകളില്‍ പാല്‍ ഉല്‍പാദിപ്പിക്കാനായി, സ്രവിക്കുന്നു. ഭ്രൂണം പ്രസവത്തിന് പാകമാവുമ്പോള്‍, ഗ്രന്ഥി റിലാക്‌സിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നത്, ഇടുപ്പെല്ലുകളെ താങ്ങിയിരിക്കുന്ന തരുണാസ്ഥി (ligament)കളെ അയവാക്കി അവയുടെ പിടുത്തം മയപ്പെടുത്താനാണ്. ഗര്‍ഭപാത്രത്തെ സങ്കോചിപ്പിച്ച് കുഞ്ഞിനെ പുറന്തള്ളാന്‍, ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ പിന്നീട് സ്രവിക്കുന്നു. അമ്മയുടെ മുലക്കണ്ണില്‍ കുഞ്ഞിന്റെ ചുണ്ടു സ്പര്‍ശിക്കുമ്പോള്‍, ക്ഷീരഗ്രന്ഥികളില്‍നിന്ന് മുലക്കണ്ണിലേക്ക് പാല്‍ പ്രവഹിക്കാന്‍, ശ്ലേഷ്മഗ്രന്ഥി ഓക്‌സിറ്റോസിന്‍ തന്നെ സ്രവിക്കുകയും, കുഞ്ഞ് മുലകുടി നിര്‍ത്തുമ്പോള്‍ അതിന്റെ സ്രവം നിര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ അങ്ങനെ. വേണ്ടനേരത്ത് വ്യത്യസ്ത ഹോര്‍മോണുകളുടെ ഉല്‍പാദനം, പയര്‍പോലുള്ള ഒരു ഗ്രന്ഥി നിര്‍വഹിക്കുന്നത്, വിസ്മയമാണ്. ഭക്ഷ്യപദാര്‍ത്ഥം വൈദ്യുത കണങ്ങളായി വിഘടിക്കുന്നതും വേണ്ടത്ര കണങ്ങള്‍ രക്തചാലില്‍നിന്ന് വലിച്ചെടുക്കുന്നതും വേണ്ട ഹോര്‍മോണിന്റെ തത്സമയ ഉല്‍പാദനവും ആവശ്യം കഴിയുമ്പോള്‍ അതു നിര്‍ത്തുന്നതും ഗണ്യമായ ബോധവും ജാഗ്രതയും ബുദ്ധിയും വേണ്ട ഒന്നാണ്. അചേതനമായ ഒരു ഗ്രന്ഥിക്ക്, ഇത്ര സങ്കീര്‍ണമായ സംഗതികള്‍, ഒരു ബോധ ഏകകത്തിന്റെ പ്രചോദനവും നിര്‍ദ്ദേശവുമില്ലാതെ ചെയ്യാനാവുമോ? അത് എല്ലായിടത്തും എല്ലാവരിലും സംഭവിക്കുമ്പോള്‍, അതൊരു പ്രപഞ്ച ഏകകത്തിന്റെ അസ്തിത്വം വിളംബരം ചെയ്യുന്നില്ലേ?

 3.4 ബീജം 
മനുഷ്യ വിത്താണ് ബീജം. അതിന്റെ തലയിലെ ന്യൂക്ലിയസില്‍ 23 ക്രോമസോം മാത്രമുള്ള, ചലിക്കുന്ന അര്‍ധകോശമാണ് അത്. ഒരു മില്ലിമീറ്ററിന്റെ 1/2500 മാത്രം നീളമുള്ള തലയും കഴുത്തും വാലുമുള്ള ഒന്നാണ് അത്. നനഞ്ഞ യോനിയില്‍ അത് നിക്ഷേപിച്ചാല്‍, ഗര്‍ഭപാത്രത്തിന്റെ ആവരണസ്തര (mucous membrane) ത്തില്‍ നിന്നുള്ള ദ്രവസ്രവത്തില്‍, അതിവേഗം വാലാട്ടി അത് മുന്നോട്ടുനീന്തുന്നു. തീര്‍ച്ചയായും ബീജത്തില്‍ ജീവനുണ്ട്. മണിക്കൂറില്‍ ദശലക്ഷക്കണക്കില്‍ കുഴല്‍ ബീജങ്ങളായാണ് അവ ഓരോ വൃഷണത്തിലും ഉണ്ടാകുന്നത്. ശാസ്ത്രജ്ഞര്‍ പറയുന്നത്, ഒറ്റ സ്ഖലനത്തില്‍ നൂറു ദശലക്ഷത്തിലധികം ബീജങ്ങള്‍ യോനിയില്‍ നിക്ഷേപിക്കപ്പെടുമെന്നും അതില്‍ ആയിരങ്ങള്‍ ഗര്‍ഭപാത്രത്തിലെ ന്യൂനമര്‍ദം വലിച്ചെടുക്കുമെന്നും അണ്ഡത്തിന് ചുറ്റുമുള്ള ന്യൂനമര്‍ദം അണ്ഡത്തിലേക്ക് ഒരു ബീജത്തെ ആവാഹിക്കുമെന്നുമാണ്. അണ്ഡവാഹിനിക്കുഴലില്‍ സങ്കലനം കാത്തുകഴിയുന്ന അണ്ഡത്തിന് ഒരു ബീജത്തെ സ്വീകരിക്കാന്‍ മാത്രമേ അനുവാദമുള്ളൂ. അതിനുള്ള ഓട്ടത്തില്‍, അഞ്ചോ അതിലധികമോ ബീജങ്ങള്‍ അണ്ഡത്തിനടുത്ത് ഒന്നിച്ചെത്തുന്നു. അതിലൊന്നിനേ അണ്ഡം തുളച്ചുകടന്ന് സങ്കലനം ചെയ്യാനാവൂ. അണ്ഡം, ബീജത്തെക്കാള്‍ 200 മടങ്ങ് വലിപ്പമുള്ളതാണ്. അണ്ഡവും ബീജവും അര്‍ധകോശങ്ങളായതിനാല്‍, അവയുടെ സംയോഗം ഒരു കോശത്തെയാകും സൃഷ്ടിക്കുക. അണ്ഡത്തിലെ ജീനുകളില്‍ സ്ത്രീക്കുള്ള രൂപകല്‍പനയും, ബീജത്തിലെ ജീനുകളില്‍ പുരുഷനുള്ള രൂപകല്‍പനയും അടങ്ങിയിരിക്കുന്നു. അവ സംയോജിപ്പിക്കുമ്പോള്‍, സയോജിത അണ്ഡം, ഏകലിംഗ ശരീരമായാണ് വസിക്കേണ്ടത്. അങ്ങനെ, അണ്ഡത്തിലെ ജീനുകള്‍ക്ക് കൃത്യമായി ചേര്‍ന്ന (അവയെ ആശയക്കുഴപ്പത്തിലാഴ്ത്തുകയോ അവയ്ക്ക് പകര്‍പ്പാവുകയോ ചെയ്യാത്ത) ജീനുകളുള്ള ഒരു ബീജമേ അണ്ഡവുമായി ഐക്യപ്പെടാനാവൂ. അണ്ഡത്തിനടുത്തെത്തുന്ന ഒന്നിലധം ബീജങ്ങള്‍ക്ക് ഈ യോഗ്യതയുണ്ടാകാം; എന്നിട്ടും ഒരു ബീജത്തെ മാത്രമേ അണ്ഡവുമായി സംയോഗത്തിന് അനുവദിക്കുന്നുള്ളൂ. അതല്ലെങ്കില്‍, സംയോജിത അണ്ഡത്തില്‍ 69 അഥവാ 23 ന്റെ ഗുണിതങ്ങളായ ക്രോമസോമുകള്‍ അടങ്ങിയിരിക്കും-അത് ഒരു കോശത്തില്‍ സാധ്യമല്ല. ഈ സംയോഗ നിയന്ത്രണം ഇങ്ങനെയാണ് സംഭവിക്കുന്നത്: ആദ്യബീജം അണ്ഡത്തെ തൊടുമ്പോള്‍, ആ ബിന്ദുവില്‍ ബീജം ഒരു ദീപന രസം (enzyme) സ്രവിക്കുന്നു. തത്സമയം, ആ ബിന്ദുവിലെ അണ്ഡത്തിന്റെ പാട അലിയുന്നു. ആ തുളയിലൂടെ ബീജം അണ്ഡത്തിലേക്ക് തലനീട്ടുന്നു, സങ്കലനം നടക്കുന്നു. തത്സമയം, അണ്ഡത്തിന് ചുറ്റുമുള്ള വഴുവഴുപ്പന്‍ ആവരണം കട്ടിയാകുന്നു. ഇത്, മറ്റൊരു ബീജത്തിന്റെ പ്രവേശനത്തെ തടയുന്നു. ആദ്യ ബീജം അണ്ഡത്തിനുള്ളിലേക്ക് പൂര്‍ണമായി തലനീട്ടിയാല്‍, അതിന്റെ വാല്‍ പൊഴിഞ്ഞു വീഴുകയും, അണ്ഡപാടയിലുണ്ടായ തുള അടയുകയും ചെയ്യും. രണ്ടാമതൊരു ബീജത്തിന് തലനീട്ടാനാകാത്തവിധം വേഗത്തിലാണ് ഇതെല്ലാം നടക്കുന്നത്. സന്തുലിത അണ്ഡം, ഭ്രൂണമായി വളരുന്നു. എത്ര കൗശലത്തോടെ, വേഗത്തോടെയാണ്, സങ്കലിത അണ്ഡത്തിന് ഒരു സുരക്ഷിത കോട്ട ചമയ്ക്കുന്നത്! അണ്ഡവുമായി സംയോജിക്കുന്ന ബീജത്തിന്റെ തെരഞ്ഞെടുപ്പ് എത്ര സങ്കീര്‍ണമാണ്! അണ്ഡത്തിലെ ജീനുകളുടെ ഉള്ളടക്കം, സംയോജനം നടത്തേണ്ട ബീജം എന്നിവയെ സംബന്ധിച്ച കൃത്യമായ ബോധം ഇതിനുണ്ടായേ പറ്റൂ. ബീജമാണ്, അണ്ഡത്തിന് ജീവന്‍ കൊണ്ടുവരുന്നത്. ബീജം അണ്ഡവുമായി സംയോജിക്കുമ്പോള്‍, ബീജത്തിലെ ജീവന്‍, സംയോജിത അണ്ഡത്തിന്റെ ജീവനാകുന്നു. പിന്നീട് അത് കുഞ്ഞിലെ ജീവനാകുന്നു. അതിനാല്‍, അണ്ഡത്തില്‍ പ്രവേശിക്കുന്ന ബീജം ഏത് എന്നത് സുപ്രധാനമാണ്. യോനിയില്‍ നിക്ഷേപിച്ച 100 ദശലക്ഷം ബീജത്തില്‍ ഒന്നുമാത്രമാണ് അതിനെക്കാള്‍ 200 മടങ്ങ് വലിപ്പമുള്ള അണ്ഡത്തില്‍ കടക്കുന്നത് എന്നത് ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് അദ്ഭുതമാണ്. ഭൂമിയിലെ എല്ലാ യൗവനയുക്തകളിലും ഇത് കൃത്യമായി ഒരുപോലെ ക്രമമായി നടക്കുന്നതിനാല്‍, ഇത് ആക്‌സമികമാവില്ല; അത് ബുദ്ധികൂര്‍മതയോടെ നയിക്കപ്പെടുന്ന ഒന്നാകണം. ഒരു പ്രത്യേക ആത്മാവിന്റെ പുനര്‍ജന്മം സാധ്യമാക്കാന്‍, ഒരു പ്രത്യേക ബീജത്തെ കര്‍മാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്, തെരഞ്ഞെടുക്കുകയാണോ? (ഭഗവദ്ഗീത 14:4). 

3.5 ബീജസങ്കലനം
 ബീജവും അണ്ഡവുമായുള്ള സംയോജനമാണ് ബീജസങ്കലനം. അതിന്റെ ഉല്‍പാദനം, സങ്കലനം നടന്ന അണ്ഡം അഥവാ അണ്ഡബീജം (oosperm)ബീജത്തിലേക്കുള്ള ആത്മാവിന്റെ പ്രവേശം പുനര്‍ജന്മത്തിന്റെ ഉപക്രമമായും, ആ ബീജം വഴിയുള്ള അണ്ഡ സംയോജനം പൂര്‍ണതയായും ഐതരേയ ഉപനിഷത് (2:1) കാണുന്നു. തുടര്‍ന്ന്, പുതിയ ജീവന്റെ സ്വഭാവിക വളര്‍ച്ചയാണ്. ഒരു കോശത്തിലെ 46 ക്രോമസോമില്‍ രണ്ടെണ്ണം ലിംഗക്രോമസോമുകളാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അവ X രൂപമുള്ളതോ Y രൂപമുള്ളതോ ആണ്. പെണ്ണില്‍, എല്ലാ കോശത്തിലും രണ്ടുലിംഗ ക്രോമസോമുകളും X രൂപത്തിലാണ്; അതിനാല്‍, അവളിലെ ഓരോ അര്‍ധ കോശവും (അണ്ഡം) ഒരു X ക്രോമസോം ഉള്‍ക്കൊള്ളുന്നു. പുരുഷനിലെ കോശങ്ങളില്‍, ഒരു ലിംഗ ക്രോമസോം X രൂപത്തിലും, മറ്റേത് Y രൂപത്തിലുമാണ്. അതിനാല്‍ ഒരു സമയത്ത് ആകെയുള്ള അര്‍ധകോശ(ബീജം)ങ്ങളില്‍ പാതി X ക്രോമസോമും മറ്റുപാതി Y ക്രോമസോമും അടങ്ങിയതായിരിക്കും. അണ്ഡവുമായി സംയോജിക്കുന്ന ബീജത്തിലുള്ളത് X ക്രോമസോം ആണെങ്കില്‍, സംയോജിത അണ്ഡത്തില്‍ രണ്ട് X ക്രോമസോമുകള്‍ ഉണ്ടാകും. അതിനാല്‍ വളരുന്ന കുഞ്ഞ് പെണ്ണായിരിക്കും. സങ്കലനം ചെയ്യുന്ന ബീജത്തില്‍ ഒരു Y ക്രോമസോം ആണെങ്കില്‍, സംയോജിത അണ്ഡത്തില്‍ ഒരു X, ഒരു Y ക്രോമസോം ഉണ്ടാകും; വളരുന്ന കുഞ്ഞ് ആണായിരിക്കും. ബീജം, അണ്ഡം എന്നിവയെ ദ്രവ നൈട്രജനില്‍ മരവിപ്പിച്ചു സൂക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടുണ്ട്; അതിനാല്‍, വന്ധ്യയുടെയോ വാടക അമ്മയുടെയോ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാന്‍ സംയോജിത അണ്ഡമുണ്ടാക്കാം. പക്ഷേ, ഇവരെ, X വഹിക്കുന്ന ബീജത്തെ Y വഹിക്കുന്ന ബീജത്തില്‍നിന്ന് വേര്‍തിരിക്കാന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രജ്ഞര്‍ക്ക് പ്രതീക്ഷയുണ്ടെങ്കിലും, പ്രക്രിയ പ്രയാസമുള്ളതാണെന്ന് വ്യക്തം. എന്നാല്‍, ഇത് ഗര്‍ഭപാത്രങ്ങളില്‍ എളുപ്പത്തില്‍ സംഭവിക്കുകയും, ഒരു ഘട്ടത്തില്‍ ലോകത്തിലെ ഏതു ജില്ലയിലും ജനിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും എണ്ണം ഏതാണ്ട് തുല്യമായിരിക്കുകയും ചെയ്യും. എല്ലാ സമയത്തും എവിടെയും ഇതു ക്രമമായി നടക്കുന്നത് ആകസ്മികമാണോ? അല്ലെങ്കില്‍, ആരാണ്, എന്താണ്, ലോകമാകെ ഗര്‍ഭപാത്രത്തിനകത്തുള്ള പ്രതിഭാസത്തെ നയിക്കുന്നത്? ഖുര്‍ആന്‍ (3:6) പറയുന്നു: അവനാണ്, അവനിഷ്ടപ്പെട്ടപോലെ, ഗര്‍ഭപാത്രങ്ങളില്‍ നിന്നെ രൂപപ്പെടുത്തുന്നത്.

ഉയിർപ്പ്, ഒരു പൊളിച്ചെഴുത്ത്

യേശു കുരിശിൽ മരിച്ചില്ല 


യേശു കുരിശില്‍ മരിക്കാത്തതിനാല്‍, ഉത്ഥാനം അഥവാ ഉയിര്‍പ്പ്, പ്രതീകാത്മകമാണ്; മരിച്ച യേശു ജീവിച്ചു എന്നല്ല. യേശു കുരിശില്‍ മരിക്കുകയുണ്ടായില്ല. കുരിശില്‍ തറയ്ക്കപ്പെട്ടയാള്‍ രാത്രി മുഴുവന്‍ കുരിശില്‍ കിടക്കരുത്, എന്നതാണ്, ജൂതചട്ടം. 

യേശുവിന്റെ ബ്രഹ്മചാരി സംഘത്തിലെ എസനീയന്‍ എഴുതിയ 'കുരിശേറ്റല്‍' എന്ന കത്തില്‍, യേശുവിന്റെ ഒരു വശത്തെ മുറിവ് പരാമര്‍ശിക്കുന്നു. യേശുവിന്റെ കുരിശിലേറ്റിനുശേഷം അവിടെയെത്തിയ നിക്കോദേമസ് എന്ന വൈദ്യന്, യേശു മരിച്ചില്ല എന്നറിയാമായിരുന്നു. യേശു മരിച്ചിരുന്നെങ്കില്‍, ആ മുറിവില്‍നിന്ന് അത്രനേരം ചോര ഒഴുകില്ലായിരുന്നു. അതിനാല്‍, നിക്കോദേമസ്, അരിമത്തിയയിലെ ജോസഫിനെ പിലാത്തോസിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹം സ്വയം, ഔഷധലേപനത്തിനുള്ള മരുന്നുകള്‍ ശേഖരിക്കാനെന്ന നാട്യത്തില്‍, പുറത്തേക്ക് പോയി. അരയ്ക്കുമുകളിലെ മുറിവിനെപ്പറ്റി, കുരിശേറ്റല്‍ പ്രസ്താവിക്കുന്നു. അതിനര്‍ത്ഥം, ഈ മുറിവ്, പൊതുവിശ്വാസത്തിന് വിരുദ്ധമായി, സാമാന്യം താഴത്തായിരിക്കും. പ്രധാന അവയവങ്ങള്‍ക്കൊന്നും പരിക്കേറ്റില്ല. കുന്തം തൊലി പിളര്‍ത്തി എന്നേയുള്ളൂ. 

കുരിശേറ്റലിന്റെ ചട്ട പ്രകാരം, കാലുകള്‍ കുന്തംകൊണ്ട് കുത്തിയില്ല. അപ്പോഴുണ്ടായ ഭൂകമ്പം, യേശുവിന്റെ ഞരമ്പുകളെ വൈദ്യുതീകരിച്ചിരിക്കാം. അരിമത്തിയയിലെ ജോസഫിനെ പിലാത്തോസിനടുത്തേക്ക് അയച്ചു എന്ന ബൈബിള്‍ വചനം ഞാന്‍ അടിവരയിടുന്നു. എന്തിന്? യേശുവിന്റെ രക്ഷപ്പെടുത്തല്‍ സുഗമമാക്കാന്‍. യേശുവിന്റെ കാലത്ത് ഉപയോഗിച്ചിരുന്നത്, 'താവു' കുരിശാണ്. ഇംഗ്ലീഷിലെ T എന്ന അക്ഷരംപോലെയുള്ളത്. 

കാറ്റ കോംബ്സിലെ യേശു ചിത്രം -നാലാം നൂറ്റാണ്ട്
 
പെയിന്റിംഗുകള്‍ കണ്ട്, യേശു മൊത്തം കുരിശ് തന്നെത്താന്‍ വഹിച്ചു എന്നാണ് നമ്മുടെ ധാരണ. സത്യം അതല്ല. കുരിശിന്റെ വിലങ്ങനെയുള്ള, പ്ലാറ്റിബുലം എന്ന ഭാഗം മാത്രമാണ്, യേശു വഹിച്ചത്. അത് അന്നത്തെ ചട്ട പ്രകാരം, 110 പൗണ്ട് അഥവാ 50 കിലോ വരും. കുരിശിന്റെ ലംബമായ, സ്റ്റൈപ്‌സ് എന്ന ഭാഗം, കുരിശില്‍ തറയ്ക്കുന്നിടത്ത്, സ്ഥിരമായി നിന്നിരുന്നതാണ്. കൈപ്പത്തിയില്‍ മുള്ളാണി തറയ്ക്കുമായിരുന്നില്ല. കൈത്തണ്ടയിലെ റേഡിയല്‍, അള്‍ന എന്നീ ചെറിയ എല്ലുകള്‍ക്കിടയിലാണ്, ആണി തറച്ചിരുന്നത്. വൈദ്യനായ ലൂക്കോസ് അദ്ദേഹത്തിന്റെ സുവിശേഷത്തില്‍ പറയുന്നത്, ഗത്‌സമേനില്‍, യേശുവിന്റെ വിയര്‍പ്പ്, ചോരത്തുള്ളികളായി എന്നാണ്. 

ആധുനിക വൈദ്യശാസ്ത്രത്തില്‍, ഇതിന്, ഹെമാറ്റിഡ്രോസിസ് എന്ന് പറയും. മാനസികമായ പിരിമുറുക്കത്തില്‍, വിയര്‍പ്പുഗ്രന്ഥികളിലെ സൂക്ഷ്മ രക്തവാഹിനിക്കുഴലുകള്‍ (capillaries) പൊട്ടുന്നു. കുരിശേറ്റല്‍ സാധാരണ അവസാനിച്ചിരുന്നത്, കാലിലെ എല്ലുകള്‍ പൊട്ടിച്ചുകൊണ്ടാണ്. ഇര, മേലോട്ട് സ്വയം തള്ളാതിരിക്കാനാണ്, ഇത്. ഇതിന് Cruris fracture എന്നുപറയും. യേശുവിനൊപ്പം കുരിശില്‍ തറച്ച കള്ളന്മാരുടെ കാലുകളിലെ എല്ലുകള്‍ തകര്‍ത്തു. എന്നാല്‍ യേശുവിന്റെ എല്ലുകള്‍ തകര്‍ത്തില്ല. അതാണ്, അതിജീവനത്തിന് വഴിവച്ചത്. യോഹന്നാന്‍ (19:33-34) പറയുന്നു: അവര്‍ അവന്റെ കാലുകള്‍ ഒടിച്ചില്ല. പടയാളികളില്‍ ഒരാള്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ട് കുത്തി. ഉടനെ രക്തവും വെള്ളവും പുറത്തുവന്നു. ഉടനെ രക്തവും വെള്ളവും പുറത്തുവന്നു എന്നതിനര്‍ത്ഥം, യേശു ശ്വാസംമുട്ടി മരിച്ചില്ല എന്നുതന്നെ. മാര്‍ക്കോസും ലൂക്കോസും പറയുന്ന ഉയിര്‍പ്പിനെ കോറിന്തോസുകാര്‍ക്കുള്ള ആദ്യ കത്തില്‍, പൗലോസ് നിരാകരിക്കുന്നു (1കോറിന്തോസുകാര്‍, 15:50): 

സഹോദരരേ, ഞാന്‍ പറയുന്നു: ജഡത്തിനും രക്തത്തിനും ദൈവരാജ്യം അവകാശമാക്കാന്‍ സാധ്യമല്ല; നശ്വരമായതിന് അനശ്വരമായതിനെ അവകാശമാക്കാന്‍ സാധ്യമല്ല. 

കുരിശേറ്റലിന് സാക്ഷികളായ, മത്തായിയും യോഹന്നാനും, ഉയിര്‍പ്പിനെ പരാമര്‍ശിക്കുന്നില്ല. ശരീരത്തിന്റെ ഉയിര്‍പ്പ്, പല ഭാരതീയ പുരാണങ്ങളിലുമുണ്ടല്ലോ. തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ നിന്ന്, സുന്ദരമൂര്‍ത്തി നായനാര്‍, ഉടലോടെ സ്വര്‍ഗത്തിലേക്ക് പോയി. ഉടലോടെ സ്വര്‍ഗത്തിലേക്ക് പോകാം; മരിച്ചശേഷം എഴുന്നേറ്റു നടക്കാന്‍ പറ്റില്ല.

സഭയുടെ നിർമ്മിതി 

സഭ നിര്‍മിച്ച അശ്ലീല സിദ്ധാന്തമാണ്, ഉയിര്‍പ്പ്. ആ സിദ്ധാന്തം, ത്യാഗത്തെ ചെറുതാക്കുന്നു. ഉയിര്‍പ്പുണ്ടെങ്കില്‍, മരണം വഴിയുള്ള ത്യാഗം ഇല്ല. യേശു ഉയിര്‍ത്തുവെങ്കില്‍, ഒളിംപസില്‍നിന്ന് മനുഷ്യകുലത്തിന് അഗ്നികൊണ്ടുവന്ന പ്രൊമിത്യൂസിന്റെ ത്യാഗത്തിന് മുന്നില്‍, അവന്‍ ആരുമല്ല. പ്രൊമിത്യൂസിനെ, കഴുകന്‍മാര്‍ക്ക് തീറ്റയായി, പാറയില്‍ കെട്ടിയിടുകയായിരുന്നു. ഉയിര്‍പ്പുവഴി പ്രൊമിത്യൂസ് തിരിച്ചുവന്നിരുന്നെങ്കില്‍, അയാള്‍ ലോകത്തിന് മുന്നില്‍ ഇത്ര വലുതാകുമായിരുന്നില്ല. ഒരു ത്യാഗത്തിനും, ഉയിര്‍പ്പ് പകരമല്ല. ഉയിര്‍പ്പ് രക്തസാക്ഷിത്വമല്ല. ഒരു രക്തസാക്ഷി ഉയിര്‍ക്കുന്നത്, മാനവ മനസ്സിലാണ്. അതിനാല്‍, യേശു ഉയിര്‍ത്തില്ല എന്നു നാം വിശ്വസിക്കുന്നതാണ്, അദ്ദേഹത്തിന് നന്ന്.

യഹൂദിയയില്‍ പിലാത്തോസിന് മുന്‍പ് ഗവര്‍ണറായിരുന്ന പൂബ്ലിയസ് ലെന്തുലസ് എഴുതിയ ഒരു യേശു വിവരണം, കുരിശേറ്റല്‍ പുസ്തകത്തി ലുണ്ട്:

അവന്‍ കുലീനനും സുന്ദരനുമായിരുന്നു. മുടിക്ക്, പാകമായ ചെസ്റ്റ്‌നട്ടിന്റെ നിറമായിരുന്നു. ചുമലുകള്‍ക്ക് മണ്ണിന്റെ നിറം. നെറ്റിക്ക് നടുവില്‍ മുടി പകുത്തിരുന്നു. കട്ടിയുള്ള, നീളം കുറഞ്ഞ താടി, നടുവില്‍ പകുത്തിരുന്നു. അവന്‍ ശാസിച്ചപ്പോള്‍, ആളുകള്‍ ഭയന്നു. അപ്പോള്‍ അവന്‍ കരഞ്ഞു. അവന്‍ ചുരുക്കമായേ സംസാരിച്ചിരുന്നുള്ളൂ. ജ്ഞാനത്തില്‍ അവന്‍ അപാരനായിരുന്നു. അവന് എല്ലാ ശാസ്ത്രവും അറിയാമായിരുന്നു. അവന്‍ ചെരുപ്പുകള്‍ ധരിച്ചു. 

ഈ വിവരണം, റോമിലെ കാറ്റാ കോംബ്‌സിലെ ഒരു കുഴിമാടത്തില്‍ കാണുന്ന യേശുവിന്റെ ഏറ്റവും പഴയ ചിത്രവുമായി യോജിക്കുന്നു. ഒരു കലാകാരന്‍ വരച്ച ആദ്യ ചിത്രത്തോട്, 1266-1337 ല്‍ ജീവിച്ച ഗിയോട്ടോ വരച്ച ചിത്രത്തോട് കുറെയൊക്കെ യോജിക്കുന്നു. യോഹന്നാനൊപ്പം എസനീയ ബ്രഹ്മചാരി സംഘത്തില്‍ അംഗമായിരുന്ന യേശു, ഭാരതത്തിലാകാം, ശാസ്ത്രങ്ങള്‍ പഠിച്ചിരിക്കുക. ഗലീലിയയില്‍ പ്രത്യക്ഷപ്പെടും മുന്‍പേ, യേശു മറ്റുള്ളവര്‍ക്ക് ജ്ഞാനസ്‌നാനം നടത്തിയിരുന്നുവെന്ന്, ഡോ.എസ്. രാധാകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. ഫരിസേയരും സദ്ദൂക്കിയരുമായിരുന്നു, അന്ന് ജനപ്രിയര്‍. എസനീയര്‍ ചെറുവിഭാഗമായിരുന്നു.

എന്തിന്?

എന്തിനാണ്, യേശുവിനെ കുരിശില്‍ തറച്ചത്? അതൊരു രാഷ്ട്രീയ നടപടിയായിരുന്നു. അന്ന് രാഷ്ട്രീയമെന്നാല്‍, മതരാഷ്ട്രീയമാണ്. ഫരിസേയരും സദ്ദൂക്കിയരും കയ്യാളിയിരുന്ന മതത്തിനെതിരായ മതം യേശു മുന്നോട്ടുവച്ചു. സദൂക്കിയര്‍ എപിക്യൂറിയന്‍മാരും ഫരിസേയര്‍, സ്റ്റോയിക്കുകളുമായിരുന്നു. ഭക്ഷണത്തിലും പാനീയത്തിലും സുഖം കണ്ടെത്തിയിരുന്നവരാണ്, ഗ്രീക്ക് തത്വചിന്തകന്‍ എപിക്യൂറസിന്റെ ശിഷ്യര്‍; നിസംഗമായി എല്ലാം സഹിച്ചവരായിരുന്നു, സ്റ്റോയിക്കുകള്‍. യേശു ഇരുകൂട്ടരെയും ശാസിച്ചു; അവന്‍ ശിഷ്യരോട് പറഞ്ഞു (മത്തായി, 6-7): 

നിങ്ങള്‍ ശ്രദ്ധിക്കുക. ഫരിസേയരുടെയും സദ്ദൂക്കിയരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുക. അവന്‍ വീണ്ടും പറയുന്നു (മത്തായി, 23: 29-30): വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ പ്രവാചകര്‍ക്കു ശവക്കല്ലറകള്‍ തീര്‍ക്കുന്നു. നീതിമാന്‍മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുന്നു.
 
ജൂതന്മാരില്‍ ഏറ്റവും അപകടകാരികളും നീചരും സൂത്രശാലികളുമാണ്, ഫരിസേയരെന്നു യേശു കണ്ടു. ഫരിസേയര്‍ കപടനാട്യക്കാരാണെങ്കില്‍, സദ്ദൂക്കിയര്‍, ആത്മാവ് അനശ്വരമാണെന്നും പുനര്‍ജന്മമുണ്ടെന്നുമുള്ള വാദം, നിരാകരിച്ചു. ഫരിസേയരും സദ്ദൂക്കിയരും യോഹന്നാന്റെയടുത്ത് ജ്ഞാനസ്‌നാനത്തിനു പോയപ്പോള്‍, എസനീയനായ അദ്ദേഹം വഴങ്ങിയില്ല. അദ്ദേഹം പറഞ്ഞു (മത്തായി, 3:7-8): അണലിസന്തതികളേ, വരാനിരിക്കുന്ന ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ ആരാണ് നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയത്? അതിനാല്‍, പ്രായശ്ചിത്തത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍ കൊണ്ടുവരൂ.


ആദ്യ കുരിശേറ്റൽ ചിത്രം- :ഗിയോട്ടോ വരച്ചത് 

സദ്ദൂക്കിയരില്‍ പെട്ടവനായിരുന്നു , ഹെറോദ് രാജാവ്. അയാളെ, യോഹന്നാന്‍ പലകുറി ശപിച്ചിരുന്നു. അതിനാണ്, യോഹന്നാനെ തടവിലിട്ട് ശിരഛേദം നടത്തിയത്. ജൂതരുടെ വേദപുസ്തകമായ താലമൂടില്‍, ജാനസിന്റെ വര്‍ഷത്തില്‍ (ബിസി 106-79), പെസഹയുടെ തലേന്ന്, കല്ലെറിഞ്ഞുകൊന്ന് കെട്ടിത്തൂക്കിയ ഒരു യേശുബെന്‍ പന്തേരയെപ്പറ്റി പറയുന്നുണ്ട്. അയാളാണ് എസനീയ സമൂഹ സ്ഥാപകനെന്ന് പറയപ്പെടുന്നു. മൂന്നുവര്‍ഷം എസനീയ പരിശീലനം കിട്ടിയ ഫ്‌ളേവിയസ് ജോസഫസ് എന്ന ചരിത്രകാരന്‍, ടൈറ്റസ് ജറുസലേം നഗരം നശിപ്പിച്ചതിനു മുന്‍പും പിന്‍പും ജീവിച്ചിരുന്നു. യേശു പ്രചരിപ്പിച്ച എസനിയിസത്തെപ്പറ്റി അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. അവര്‍ സസ്യഭുക്കുകളായിരുന്നു. സമൂഹത്തില്‍നിന്നും സ്ത്രീകളില്‍നിന്നും അകന്നുജീവിച്ചു. 

യോഹന്നാന്റെയും യേശുവിന്റെയും കാലത്ത് പലസ്തീനില്‍ എസനീയര്‍ ജീവിച്ചിരുന്നത്, നസ്രേത്ത്, പൈതബാരയ്ക്കടുത്ത് ആക്കര്‍ താഴ്‌വര, മസേദ കൊട്ടാരത്തിനടുത്ത ഇഗുത്താ മല, ജറുസലേമിനടുത്ത ബഥാനിയ, താബോര്‍ താഴ്‌വര, യോഹന്നാനെ പില്‍ക്കാലത്ത് തടവിലിട്ട മക്കേരോസിനു ചുറ്റുമുള്ള പട്ടണം എന്നിവിടങ്ങളിലായിരുന്നു. യേശുവിന്റെ സമകാലികനായിരുന്ന അലക്‌സാണ്ട്രിയയിലെ നവ പ്ലാറ്റോണിസ്റ്റ് ഫിലോ പറയുന്നത്, എസനീയര്‍ നാലായിരം പേരേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. എസനി എന്ന വാക്ക്, ഈശാന അഥവാ ശിവനില്‍ നിന്നുണ്ടായതാണെന്ന സിദ്ധാന്തത്തില്‍ കഴമ്പുണ്ടോ എന്നറിഞ്ഞുകൂടാ

യേശുവിനെ പരാമര്‍ശിക്കുമ്പോള്‍, കേരള ക്രിസ്ത്യാനികള്‍ പലപ്പോഴും നാഥന്‍ എന്ന വാക്കുപയോഗിക്കാറുണ്ട്. കൊൽക്കത്ത രാമകൃഷ്ണ മഠത്തിലെ സ്വാമി പ്രജ്ഞാനാനന്ദ, Christ the Savior and  Christ Myth എന്ന പുസ്തകത്തിൽ പറയുന്നത്, നാഥനും ശിവനാണെന്നാണ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ സൈന്യാധിപനും മാസിഡോണിയയിലെ പ്രഭുവുമായിരുന്ന ഹെഫര്‍സ്റ്റിയണ് ഫിലോ എഴുതി: ഇതാണ് ഭാരതം, ഇതാണ് യോഗവിദ്യ. 

അദ്വൈതം പഠിച്ചശേഷമേ എനിക്ക് യേശുവിനെ മനസിലായുള്ളൂ: ഏഷ്യയില്‍ മനുഷ്യര്‍ നിലത്തിരുന്നാണ് ഭക്ഷിച്ചിരുന്നത്; യൂറോപ്പിലെ ചിത്രകാരന്മാര്‍ വരച്ചതിനാലാണ്, അവസാനത്തെ അത്താഴ ചിത്രങ്ങളില്‍ തീന്‍മേശ വന്നതെന്ന് വിവേകാനന്ദന്‍ നിരീക്ഷിച്ചിട്ടുണ്ട്. അതുപോലെ, ഒരു ഏച്ചുകെട്ടലാണ്, ഉയിര്‍പ്പ്. അതില്ലെങ്കില്‍ സഭയില്ല; ഉയിര്‍പ്പുണ്ട് എന്നു കുഞ്ഞാടുകളെ വിശ്വസിപ്പിച്ചാണ് സഭ നില്‍ക്കുന്നത്. ഉയിര്‍പ്പില്ലാത്തതിനാല്‍, സഭ പിരിച്ചുവിടേണ്ടതാണ്. അതു നടപ്പില്ല-കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധി പറഞ്ഞിട്ടു നടപ്പായില്ലല്ലോ.  അങ്ങനെ, സഭ, ജീര്‍ണതകളുടെ കുപ്പത്തൊട്ടിയായി. 


© Ramachandran

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...