Friday 13 September 2019

യേശുവിന് പകരം തൊഴിലാളി 

അന്ധനായ മാർക്‌സ് 9

ഹെഗലിൻറെ വിചാരം പകർത്തി,ദൈവത്തെ വിച്ഛേദിച്ച സ്ഥലത്ത് മാർക്‌സ് പണത്തെ പ്രതിഷ്ഠിച്ചു.പണം,അദ്ദേഹത്തിൻറെ ജൂത പാരമ്പര്യത്തിൽ പ്രധാനമായിരുന്നു.ക്രിസ്‌തുമതം ഗ്രീക്ക് നിസ്സംഗതാ വാദ  ( Stoicism ) സൃഷ്ടിയാണെന്നാണ് ബ്രൂണോ ബോയർ,മാർക്‌സിന്റെ സുഹൃത്ത് വാദിച്ചത്.

റീനിഷ് ന്യൂസ്  ( Rheinische Zeitungഎഡിറ്ററായിരിക്കെ മാർക്‌സ്,ഹെഗലിൽ നിന്ന് പ്രായോഗിക വിഷയങ്ങളിലേക്ക് ഇറങ്ങിയിരുന്നു.പത്രമാരണം,വിവാഹ മോചനം,വനത്തിൽ നിന്ന് പാഴ്ത്തടി ശേഖരണ നിരോധനം,മുന്തിരി കർഷക സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ.പത്രം പൂട്ടിയ ശേഷം,ഫോയർബാക്കിനെയും ഹെഗലിനെയും കൂട്ടിക്കുഴച്ച് രൂപാന്തരത്തിന് ശ്രമിച്ചു.അർനോൾഡ് റൂജുമായി ചേർന്ന് മാർക്‌സ്,'ജർമൻ -ഫ്രഞ്ച് ചരിതം'( German -French Annals ) മാസിക ഇറക്കി.മനുഷ്യൻറെ ആന്തരിക ബോധത്തിൽ നിന്ന് അവൻറെ ഭൗതിക,സാമ്പത്തിക അവസ്ഥകളിലേക്ക് മാർക്‌സ് ശ്രദ്ധ തിരിക്കുന്നതിൻറെ ലക്ഷണം,ഇതിൽ 1843 ൽ എഴുതിയ 'ജൂത പ്രശ്നത്തെപ്പറ്റി' (On the Jewish Question) എന്ന പ്രബന്ധത്തിൽ കണ്ടു.ജൂതന്മാരുടെ പൗര,രാഷ്ട്രീയ സ്വാതന്ത്ര്യത്തെപ്പറ്റി ബ്രൂണോ ബോയർ എഴുതിയ രണ്ടു ലേഖനങ്ങളുടെ നിരൂപണമാണ്, ഇത്.

റീനിഷ് ന്യൂസ്, 1842 

ഇതിൽ, പ്രശ്‍നം മതപരമാണെന്ന ബോയറുടെ വാദത്തെ മാർക്‌സ് നിരാകരിച്ചു.സാബത് ( ദൈവം സൃഷ്ടി കഴിഞ്ഞ് വിശ്രമിച്ച നാൾ ) ആചരിക്കുന്ന മതനിഷ്ഠനായ ജൂതനെയല്ല,സാധാരണക്കാരനായ ജൂതനെയാണ് പരിഗണിക്കേണ്ടതെന്ന് മാർക്‌സ് വാദിച്ചു.പണത്തിനും പലിശയ്ക്കും നില കൊള്ളുന്നവൻ എന്ന ജൂതനെപ്പറ്റിയുള്ള പൊതു ധാരണ സ്വീകരിച്ചു കൊണ്ട് മാർക്‌സ് പറഞ്ഞത്,ജൂത മത പ്രശ്‍നം തീർക്കാൻ പലിശ ഇല്ലായ്‌മ ചെയ്യും വിധം സമൂഹത്തെ പുനഃസംഘടിപ്പിക്കണം എന്നാണ്.സഹസ്രാബ്ദം മുൻപ് മുഹമ്മദ് നബി എടുത്ത രാഷ്ട്രീയ തന്ത്രം അതായിരുന്നു എന്ന് മാർക്‌സ് പറഞ്ഞില്ല.ഇസ്ലാമിൽ നബി പലിശ നിരോധിച്ചത്,മുസ്ലിംകൾ ജൂതന്മാരുടെ പലിശക്കൊള്ളയിൽ വീഴാതിരിക്കാൻ ആയിരുന്നു.

മനുഷ്യൻറെ അന്യവൽക്കരണത്തിൻറെ മുഖ്യ രൂപമായി മാർക്‌സ് മതത്തെ അല്ല,സാമ്പത്തികാവസ്ഥയെ കണ്ട നിമിഷം ആയിരുന്നു,അത്.പക്ഷെ,ഇതും മൗലികമായിരുന്നില്ല.ഫോയർബാക്കിന്റെ ആശയങ്ങൾ ഈ ദിശയിൽ മോസസ് ഹെസ് എന്ന മാർക്‌സിന്റെ സുഹൃത്തായ എഴുത്തുകാരൻ വികസിപ്പിച്ചിരുന്നു.ഹെസ് ( 1812-1875 ) ജൂത ഫ്രഞ്ച് തത്വ ചിന്തകനും ലേബർ സയോണിസത്തിന് രൂപം നൽകിയ ആളുമായിരുന്നു.ഇതിന് 'ജർമൻ ഐഡിയോളജി'യിൽ മാർക്‌സും എംഗൽസും ഹെസിനെ വിമർശിച്ചു.റീനിഷ് ന്യൂസ് ലേഖകൻ ആയിരുന്ന ഹെസ്,കത്തോലിക്ക തൊഴിലാളി സ്ത്രീയെ വിവാഹം ചെയ്‌തു. തത്വചിന്ത വഴി ആദ്യം കമ്മ്യൂണിസത്തിൽ എത്തിയ ആൾ എന്നർത്ഥം.'ജൂത പ്രശ്നത്തെപറ്റി'എന്ന ലേഖനത്തിൽ മാർക്‌സ്,ദൈവത്തിനു പകരം പണത്തെ പ്രതിഷ്ഠിക്കുന്നത് നോക്കുക:

"പണമാണ് ആഗോളമായി,സർവതിന്റെയും സ്വയം നിർമിത മൂല്യം.അതിനാൽ,മുഴുവൻ ലോകത്തിൻറെയും,മനുഷ്യൻറെയും പ്രകൃതിയുടെയും യഥാർത്ഥ മൂല്യത്തെ കൊള്ളയടിച്ചു.മനുഷ്യൻറെ അധ്വാനത്തിൻറെയും ജീവിതത്തിൻറെയും അന്യവൽക്കരിക്കപ്പെട്ട സത്തയാണ്,പണം.ഈ അന്യവൽകൃത സത്ത,അവൻറെ ആരാധന വഴി അവനു മേൽ അധീശത്വം വഹിക്കുന്നു".

ഫോയർബാക്കും ബോയറും മതത്തെയാണ് അന്യവൽക്കരിക്കപ്പെട്ട മനുഷ്യ സത്തയായി കണ്ടത്.അതിന് പരിഹാരം തേടിയാണ് അവർ ക്രിസ്‌തു മതത്തെ വഞ്ചിച്ചത്.ഭൗതികതയ്ക്ക് പകരം മനസ്സിൽ കേന്ദ്രീകരിക്കുന്ന ഏത് തത്വ ശാസ്ത്രവും അന്യവൽകൃത രൂപമാണ് എന്ന് ഫോയർബാക്ക് സിദ്ധാന്തിച്ചു. മതമോ തത്വശാസ്ത്രമോ അല്ല, പണമാണ് മനുഷ്യ സ്വാതന്ത്ര്യത്തിന് അതിരിടുന്നത് എന്ന നിഗമനത്തിൽ മാർക്‌സ് എത്തി. അടുത്ത ഘട്ടം, സാമ്പത്തിക ശാസ്ത്രമാകയാൽ, അദ്ദേഹം അതിലേക്ക് കടന്നു. അങ്ങനെയാണ്, സാമ്പത്തിക, തത്വ ശാസ്ത്ര രേഖകൾ, 'അഥവാ പാരീസ് രേഖകൾ ഉണ്ടാകുന്നത്.

ആർനോൾഡ് റൂജ് 

തൊഴിലാളി വർഗം (Proletariat) എന്ന വാക്ക് എങ്ങനെ ഉണ്ടായി?

വ്യവസായികൾ പണമിറക്കിയ തൻറെ പത്രം പ്രഷ്യൻ ഭരണകൂടം പൂട്ടിയ ശേഷം ഹെഗലിൻറെ രാഷ്ട്രീയ തത്വശാസ്ത്ര വിമർശത്തിലേക്ക് തിരിഞ്ഞ മാർക്‌സ്,1844 ൽ 'ജർമൻ -ഫ്രഞ്ച് ചരിത'ങ്ങളിൽ 'ഹെഗലിൻറെ നന്മയുടെ തത്വ ശാസ്ത്ര നിരൂപണത്തിന് ഒരാമുഖം' എന്ന പ്രബന്ധം എഴുതി.ഇത് പൂര്ണമായില്ലെങ്കിലും,മാർക്സിസത്തിൻറെ ഉറവിടമാണ്.ഇതിലാണ് ആദ്യമായി 'തൊഴിലാളി വർഗ ദൗത്യം'വന്നത്.

ആമുഖത്തിൻറെ ആദ്യ ഖണ്ഡികയിൽ ആദ്യമായി, കുപ്രസിദ്ധമായ 'മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്' (the opium of the people) എന്ന പ്രയോഗം വന്നു.മുഴുവൻ ഇങ്ങനെ:

Religion is the sigh of the oppressed creature, the heart of the heartless world, and the soul of the soulless conditions. It is the opium of the people.

ഇതച്ചടിച്ച മാർക്‌സിന്റെ മാസികയ്ക്ക് ആയിരം കോപ്പി മാത്രമായതിനാൽ, മരണാനന്തരമാണ് ഇതറിയപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിൽ,സമാന വാക്യങ്ങൾ പലരും എഴുതിയിരുന്നു. 1798 ൽ നൊവാലിസിന്റെ 'പരാഗം ' എന്ന കൃതിയിൽ, ഈ വാചകം കാണാം. മാർക്‌സ് എഴുതുന്നതിന് മൂന്ന് വർഷം മുൻപ് 1840 ൽ ഈ വാചകം, ഹെൻറിച്ച് ഹെയിൻ,  ലുഡ്വിഗ് ബോണിനെപ്പറ്റിയുള്ള പ്രബന്ധത്തിൽ എഴുതി. മാർക്‌സ് മരിച്ച് നാലു വർഷം കഴിഞ്ഞ് ചാൾസ് കിങ്‌സ്‌ലി ചർച് ഓഫ് ഇംഗ്ലണ്ടിന്റെ സഭാ ചട്ടത്തിലും എഴുതി. കറപ്പ് അക്കാലത്ത്, വേദനാ സംഹാരി ആയിരുന്നു.

ആമുഖത്തിൽ, ജർമൻ രാഷ്ട്രീയ സാഹചര്യങ്ങളെ സംബന്ധിച്ച് വിമർശനം മാത്രം പോരാ എന്ന് മാർക്‌സ് പറയുന്നു:
"വിമർശനമെന്ന ആയുധം,ആയുധങ്ങൾ കൊണ്ടുള്ള വിമർശനത്തിന് പകരമാവില്ല.ഭൗതിക ശക്തികളെ അട്ടിമറിക്കാൻ ഭൗതിക ശക്തികൾ തന്നെ വേണം.ജനത്തെ സ്വാധീനിച്ചു കഴിഞ്ഞാൽ,സിദ്ധാന്തവും ഭൗതിക ശക്തി തന്നെ."

ഇവിടെ ജനം എന്നാണ് പ്രയോഗം.അവർക്കുള്ള സവിശേഷ ദൗത്യം ജര്മനിക്കാണ് ബാധകം,ഫ്രാൻസിന് അല്ല.ഫ്രാൻസിൽ രാഷ്ട്രത്തിലെ സകല വർഗ്ഗവും 'രാഷ്ട്രീയമായി ' ആദർശ വാദികളാണ്.പ്രത്യേക വർഗമായല്ല അവർ കാര്യങ്ങൾ അനുഭവിക്കുന്നത്.ജർമനിയിലെ പൊതു ജീവിതത്തിൽ ആത്മാവിന് സ്ഥാനമില്ല.ഏതു വർഗ്ഗവും സ്വതന്ത്രമാകാൻ ഉടൻ സാഹചര്യങ്ങളോ ഭൗതികാവശ്യമോ അവരുടെ ചങ്ങലകളോ നിർബന്ധിക്കണം.

പിൽക്കാലത്ത് 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' യിൽ ( 1848 ) സ്ഥാനം പിടിച്ച 'ചങ്ങലകൾ' ഇവിടെ വന്നു.

തുടർന്ന് സ്വാതന്ത്ര്യത്തിനുള്ള വഴി മാർക്‌സ് പറയുന്നു:
''തീവ്ര ചങ്ങലകളുള്ള ഒരു വർഗം ...ആഗോളമായി ദുരിതമനുഭവിക്കുകയാൽ ആഗോള സ്വഭാവമുള്ള ഒരു സമൂഹ മണ്ഡലം ...മനുഷ്യ രാശിയിൽ എല്ലാം നഷ്ടപ്പെട്ടതും മനുഷ്യ രാശിയുടെ സമ്പൂർണ വിമോചനം വഴി സ്വയം വിമോചിപ്പിക്കാൻ കഴിയുന്നതുമായ ഒരു മണ്ഡലം.സമൂഹം വിഘടിച്ച് ഇങ്ങനെ ഒരു വർഗമാകുന്നതാണ്,തൊഴിലാളി വർഗം -Proletariat ".

തൊഴിലാളി വർഗത്തെ മാർക്‌സ് സങ്കൽപ്പിക്കുന്നത്,മാറ്റി മറിച്ച ഹെഗേലിയൻ തത്വ ശാസ്ത്രത്തിനുള്ളിലാണ്:
"തത്വശാസ്ത്രം അതിൻറെ ആയുധങ്ങൾ തൊഴിലാളി  വർഗ്ഗത്തിൽ കാണുന്നത് പോലെ,തൊഴിലാളി വർഗം അതിൻറെ ബുദ്ധിയുടെ ആയുധങ്ങൾ തത്വശാസ്ത്രത്തിൽ കാണുന്നു.തത്വ ശാസ്ത്രത്തെ സാക്ഷാൽക്കരിക്കാൻ തൊഴിലാളി വർഗത്തെ സമ്പുഷ്ടമാക്കണം.തൊഴിലാളി വർഗം സമ്പുഷ്ടമാകാൻ തത്വ ശാസ്ത്രത്തെ സാക്ഷാൽക്കരിക്കണം."
മോസസ് ഹെസ് 

മനുഷ്യൻറെ അന്യവൽക്കരണം പരിഹരിക്കാൻ,വിമർശനവും തത്വ ശാസ്ത്രവും പോരാ,ബല പ്രയോഗം വേണം.ആ ശക്തിയാണ്,കൃത്രിമമായി ദരിദ്രരാക്കപ്പെട്ട തൊഴിലാളി വർഗം.ഈ വർഗം തത്വ ശാസ്ത്രത്തിൻറെ സാക്ഷാത്ക്കാരം ( Actualization ) നടപ്പാക്കും.

ഹെഗൽ 'മിനർവയുടെ മൂങ്ങ' എന്ന ബിംബം വഴി ധ്വനിപ്പിച്ച തത്വ ശാസ്ത്രത്തിൻറെ സായന്തന പൂർത്തീകരണ ഘട്ടമാണ്,'സാക്ഷാൽക്കാരം' വഴി മാർക്‌സ് അർത്ഥമാക്കുന്നത്. മിനർവ എന്ന റോമൻ ജ്ഞാന ദേവതയുടെ മൂങ്ങ സമൂഹം മാറുന്ന അവസ്ഥയിലേ ചിറക് വീശി പറക്കൂ എന്നാണ് ഹെഗൽ പറഞ്ഞത്.അദ്ദേഹത്തിൻറെ സിദ്ധാന്തത്തിൽ ബലപ്രയോഗം ഇല്ല.സമൂഹം സ്വാഭാവികമായി രൂപാന്തരം പ്രാപിച്ചു കഴിയുമ്പോഴേ തത്വ ശാസ്ത്രം അതറിയൂ,തത്വ ശാസ്ത്രം മാറ്റത്തിനുള്ള ഉപകാരണമല്ല എന്നാണ് ഹെഗൽ പറഞ്ഞത്.

മാർക്‌സ് കൽപിക്കുന്നത്,മനുഷ്യൻ അവൻറെ അന്യവൽകൃത സത്തയുടെ അടിമയായി മാറുന്ന വൈരുദ്ധ്യാത്മക പ്രക്രിയയുടെ സാക്ഷാൽക്കാരത്തിന് തൊഴിലാളി വർഗം എത്തും എന്നാണ്.സ്വത്തവകാശമുള്ള മധ്യ വർഗത്തിന് ആ അവകാശം വഴിയുള്ള സ്വാതന്ത്ര്യമുണ്ട്.സ്വത്തില്ലാത്ത തൊഴിലാളി വർഗത്തിന് മനുഷ്യൻ എന്ന ശീർഷകം മാത്രമേയുള്ളു;സ്വാതന്ത്ര്യം ഇല്ല.അപ്പോൾ,മനുഷ്യരാശിയെ ഒന്നാകെ മോചിപ്പിച്ചു കൊണ്ടേ അവർക്ക് സ്വതന്ത്രരാകാൻ കഴിയൂ.

മാർക്‌സ് 1844 നു മുൻപ് ഒരിടത്തും തൊഴിലാളി വർഗത്തെ എഴുന്നള്ളിക്കുന്നില്ല.ഇപ്പോൾ ആ വർഗത്തെ കണ്ടെത്തിയതും ആഴമുള്ള സാമ്പത്തിക ശാസ്ത്ര പഠനം വഴിയല്ല.അതിന് ചരിത്രപരമായ കാരണങ്ങളും ഇല്ല.തൊഴിലാളി മാർക്‌സിൽ എത്തിയത്,മോസസ് ഹെസ് വഴി ആയിരുന്നു.അത് വരെ മാർക്‌സ് പഠിച്ചത് തത്വ ശാസ്ത്രമാകയാൽ,ഇതിനും അടിസ്ഥാനം തത്വ ശാസ്ത്രമാകണം.മനുഷ്യൻറെ അന്യവൽക്കരണം ഒരു വർഗ്ഗത്തിൻറെ മാത്രം പ്രശ്നമല്ല.ഹെഗൽ പറഞ്ഞ പ്രകാരം പ്രാപഞ്ചികമാണ്.അത് പരിഹരിക്കാൻ വേണ്ടത്,പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ഒരു നായക കഥാപാത്രമാണ്.ഒന്നുമില്ലാത്തവനാണ് നായകനാകാൻ യോഗ്യൻ എന്ന് മാർക്‌സ് തീരുമാനിച്ചു.ഹെഗൽ കണ്ടത്,പ്രത്യേക വർഗത്തെ അല്ല,മൊത്തം മാനുഷ്യകത്തെയാണ്.മാർക്സിന് തൊഴിലാളി മാനുഷ്യക ബിംബമായത്,അസംബന്ധ കൽപന മാത്രമാണ്.മാനുഷ്യകം ഒരു വർഗം മാത്രമല്ല,അത് അവിഭാജ്യമാണ്.

ഹെഗൽ പറഞ്ഞ പ്രകാരം, സാക്ഷാൽക്കാര വിത്ത് സാഹചര്യത്തിൽ തന്നെ ഉണ്ടാകണം. മഹദ് സാക്ഷാൽക്കാരങ്ങൾ, വിജയങ്ങൾ ഉണ്ടായത്, നിരാശയുടെ ആഴങ്ങളിൽ നിന്നാണ്. അതിനാൽ , ഹെഗൽ പിൻഗാമികളിൽ ചിലർ അദ്ദേഹത്തിൻറെ അന്യവൽക്കരണ തത്വത്തിൽ യേശുവിൻറെ കുരിശുമരണം വഴിയുള്ള മാനവരാശിയുടെ ഉയിർപ്പിൻറെ ഛായ കണ്ടു. മാർക്‌സ് യേശുവിൻറെ സ്ഥാനത്ത് തൊഴിലാളിയെ പ്രതിഷ്ഠിച്ചു. മാർക്‌സിസ പ്രതിഷ്‌ഠ നടക്കുമ്പോഴും, ബിംബം മതപരം തന്നെ: ഉത്ഥാനം അഥവാ ഉയിർപ്പ്.

ഇതിന് മാർക്സിനെ പാരിസിലേക്കുള്ള ദേശാടനം സഹായിച്ചു.ജർമനിയെക്കാൾ സോഷ്യലിസ്റ്റ് ആശയങ്ങൾ പന്തലിച്ച സ്ഥലം.മാർക്‌സ് അവിടെ താമസിച്ചത്,തീവ്ര ഇടത് തൊഴിലാളി ഗ്രൂപ്പായ ലീഗ് ഓഫ് ദി ജസ്റ്റ് -ൻറെ നേതാവിനൊപ്പം ഒരേ വീട്ടിലാണ്.അക്കാലത്ത്,തൊഴിലാളികളെപ്പറ്റി മാർക്‌സ് എഴുതി:"മനുഷ്യൻറെ കുലീനത അവരുടെ വിയർത്ത ശരീരങ്ങളിൽ പ്രകാശിക്കുന്നു".

ജർമൻ കുടിയേറ്റക്കാർ 1836 ൽ പാരിസിൽ സ്ഥാപിച്ച ഉട്ടോപ്യൻ സോഷ്യലിസ്റ്റ്,ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ് ഗ്രൂപ് ആയിരുന്നു,ലീഗ് ഓഫ് ദി ജസ്റ്റ്.ഫ്രഞ്ച് വിപ്ലവകാലത്തെ രാഷ്ട്രീയ,പത്ര പ്രവർത്തകൻ ഗ്രാക്കസ് ബാബിയാഫിന്റെ ആശയങ്ങളിവർ പ്രചരിപ്പിച്ചു.അയൽക്കാരനെ സ്നേഹിച്ച് ദൈവരാജ്യം കൊണ്ട് വരിക.


മതമായിരുന്നു അടിത്തറ എന്നറിയാൻ 'ജൂത പ്രശ്നത്തെപ്പറ്റി' എന്ന ലേഖനം വലിയ തെളിവാണ്. പണം ദൈവമായ കച്ചവടത്തിൻറെ അന്യവൽകൃത ലോകത്ത് മനുഷ്യൻ സാമ്പത്തിക അന്യത്വം അനുഭവിക്കുന്നുവെന്ന് മാർക്‌സ് പറയുന്നു. ആധുനിക കച്ചവട ലോകം, പണാരാധനയുടെ മതലോകമാണ്. പണാരാധന ജൂതക്രമമാണ്. ജൂതർ ഇന്ന് മതലോകമോ വംശീയതയോ അല്ല, പ്രായോഗിക സ്വാർത്ഥതയുടെയും അഹന്തയുടെയും മതമാണ്. പണാധികാരം വഴി ജൂതർ രാഷ്ട്രീയ സ്വാധീനമുണ്ടാക്കുകയും പൊതു സമൂഹ മാത്സര്യത്തിൽ അധീശത്വം വഹിക്കുകയും ചെയ്‌തു. മാർക്‌സ് പറയുന്നു:

" പണമാണ് ഇസ്രയേലിൻറെ അസൂയാലുവായ ദൈവം.വേറൊരു ദൈവത്തെയും അത് സഹിക്കില്ല.പണം മനുഷ്യൻറെ ദൈവങ്ങളെ സ്ഥാനഭ്രഷ്ടരാക്കി,അവയെ ഉൽപന്നങ്ങളാക്കി മാറ്റുന്നു".

ഈ പണാരാധന ഇപ്പോൾ ക്രിസ്‌തുമതം സ്വീകരിച്ചതായി അദ്ദേഹം നിരീക്ഷിക്കുന്നു.ക്രിസ്ത്യൻ ലോകത്താണ്,പണാരാധനയിൽ സ്വയം അന്യവൽക്കരിക്കപ്പെട്ട മനുഷ്യൻ,സ്വാർത്ഥതയുടെയും മത്സരത്തിൻറെയും അഹന്തയുടെയും ലോകം പൂർണത കണ്ടെത്തുന്നത്.ക്രിസ്ത്യൻ പൊതു സമൂഹം,ജൂതമായി.അങ്ങനെ,ജൂതരുടെ ഉയിർപ്പ്,ജൂത മതത്തിൽ നിന്ന് മനുഷ്യൻറെ ഉയിർപ്പാണ്.

വിചിത്രമായ ഈ നിഗമനത്തിൽ എത്തി തടഞ്ഞു നിന്ന മാർക്സിനെ 1844 ലെ പാരീസ് രേഖകളുടെ എഴുത്തിലും തുണച്ചത്,ഹെഗലിൻറെ തത്വ ശാസ്ത്രം തന്നെ.അഞ്ച് ആശയങ്ങളാണ്,ഈ പുസ്തകത്തിൽ:

ഒന്ന്:തല കീഴായ ഹെഗൽ 

ഈ പുസ്തകത്തിലെ 'ഹെഗലിൻറെ വൈരുധ്യാത്മകതയുടെയും തത്വ ശാസ്ത്രത്തിന്റെയും സമഗ്ര നിരൂപണം' ( Criticism of the Hegelian Dialectic and Philosophy as a Whole ) എന്ന പ്രബന്ധത്തിൽ മാർക്‌സ് പറയുന്നത്,ഹെഗലിൻറെ Phenomenology of Mind,സാമ്പത്തിക ജീവിതത്തിൻറെ തത്വശാസ്ത്രവും ചരിത്രത്തിൻറെ സാമ്പത്തിക വ്യാഖ്യാനവുമാണ് എന്നാണ്.മനസ്സിൻറെ അന്യവൽക്കരണം എന്ന് ഹെഗൽ പറയുന്നത്,മനുഷ്യൻ തൻറെ ഉൽപ്പന്നമായ ഭൗതിക വസ്‌തുക്കളിൽ സ്വയം അന്യവൽക്കരിക്കുന്നതാണ് എന്ന് മാർക്‌സ്  വ്യാഖ്യാനിക്കുന്നു.ഹെഗലിൻറെ തത്വ ശാസ്ത്രത്തിലെ ഗൂഢാർത്ഥം സാമ്പത്തിക ശാസ്ത്രമാണ് എന്ന നാടകീയ ഭാവനയാണ് ഇത്.ഹെഗലിനെ തല കീഴായി നിർത്തിയാൽ മാത്രം കിട്ടുന്നതാണ്,മനുഷ്യൻ മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ അവൻറെ അധ്വാനം വഴി ഉണ്ടാക്കിയ ഉൽപന്നങ്ങളിൽ നിന്ന് സ്വയം അന്യവൽകൃതനാണ് എന്ന വ്യാഖ്യാനം.ഹെഗലിൻറെ പുസ്തകത്തിലെ ഉടമ / അടിമ അധ്യായത്തെ മാർക്‌സ് ഇതിന് ഉപയോഗിക്കുന്നു.അടിമ സ്വന്തം അധ്വാനത്തിൻറെ ഉൽപന്നങ്ങളിൽ നിന്നുള്ള അന്യവൽക്കരണത്തെ അതിജീവിച്ച് സ്വന്തം സത്ത കണ്ടെത്തി സ്വതന്ത്രനാകുന്നു എന്ന് മാർക്‌സ് കാണുന്നു.

അധ്വാന മഹത്വം കണ്ടെത്തിയ ഹെഗലിനെ മാർക്‌സ് അഭിനന്ദിക്കുന്നു:
"ഹെഗലിൻറെ പ്രാതിഭാസിക ശാസ്ത്രത്തിൻറെ മഹത്വം,അധ്വാനത്തിൻറെ സത്ത കണ്ടെത്തുന്നു എന്നതും,വസ്തുനിഷ്ഠനായ മനുഷ്യനെ സങ്കൽപിക്കുന്നു എന്നതുമാണ്.മനുഷ്യൻറെ അധ്വാനത്തിൻറെ തന്നെ ഫലമാണ്,അത് ".

മാർക്‌സ് ഈ പുസ്തകം അച്ചടിൽക്കാതിരുന്നതിന് കാരണം,ഇതല്ല ഹെഗൽ പറഞ്ഞത് എന്ന ശങ്ക കൊണ്ടാകാം.മാർക്‌സ് 'മൂലധനം ' 1845 ൽ ഒരു പ്രസാധകന് വാഗ്‌ദാനം ചെയ്‌ത്‌ 1871 വരെ അയാൾ താൻ നൽകിയ അഡ്വാൻസിനായി മാർക്സിന് പിന്നാലെ നടന്നിരുന്നതിൻറെ ശേഷിപ്പാണ്,ഇവ എന്ന് Marx :A Very Short Introduction ൽ പീറ്റർ സിംഗർ പറയുന്നുണ്ട്.

ഹെഗൽ പറഞ്ഞത് ആത്മാവിനെ/മനസ്സിനെപ്പറ്റിയാണ്.അത് സ്വന്തം സത്തയിൽ നിന്ന് അന്യവൽക്കരിക്കപ്പെടുകയും ചരിത്ര വികാസത്തിൽ ആത്മ സാക്ഷാൽക്കാരം നേടുകയും ചെയ്യുന്നു.ഇത് മനസ്സിലാകാതെ,ചരിത്രത്തിന് മേൽ പൊതു മനുഷ്യനായി തൊഴിലാളിയെ കെട്ടി വച്ച്,അവനെ സ്രഷ്ടാവായി അവതരിപ്പിച്ച്,അവൻറെ ആത്മ സാക്ഷാൽക്കരമാണ്,മാർക്‌സ് ചർച്ച ചെയ്‌തത്‌.
അന്യവൽക്കരണത്തെ ജയിച്ച് ആത്മ സാക്ഷാൽക്കാരത്തിന് ഹെഗൽ നിർദേശിച്ച മാർഗം,മനുഷ്യ ബോധ/ ആത്മീയ കര്മങ്ങളാണ്.ഇങ്ങനെ വിചാര ലോകത്ത് മാത്രം നിന്നാൽ ലോകം മാറില്ല എന്നാണ് മാർക്‌സിന്റെ വിമർശം.

രണ്ട്:മനുഷ്യനാണ് സ്രഷ്ടാവ് 

ചരിത്ര പ്രയാണത്തിൽ പ്രകൃത്യാ ഉണ്ടാകുന്ന ജീവിയാണ് മനുഷ്യൻ.ഉൽപാദനത്തിൽ അവസാനിക്കുന്ന കഴിവുകൾ പ്രകടിപ്പിക്കുന്ന സർഗാത്മക ജീവി.പ്രകൃതിയിലെ വസ്‌തുക്കൾ രൂപാന്തരപ്പെടുത്തി സാംസ്‌കാരിക ലോകം സൃഷ്ടിച്ചതാണ്,മനുഷ്യ ചരിത്രം.മനുഷ്യൻ ലോകത്ത് സ്വയം സാക്ഷാത്കരിക്കുന്നു .അധ്വാനം വഴി അവൻ ഉൽപാദിപ്പിച്ചതാണ്,ലോക ചരിത്രം.സ്വാഭാവികമായ സ്വയം നിർണയത്തിന്റെ ഫലമല്ല അവൻറെ ഉൽപാദന പ്രക്രിയ.പണമെന്ന  ദൈവത്തിൻറെ അടിമ ആയാണ് ഇത് ചെയ്യുന്നത്.സ്വന്തം ഉൽപാദന സ്വഭാവത്തിൽ നിന്നുള്ള അന്യവൽക്കരണത്തിന്റേതാണ് മനുഷ്യൻറെ ഉൽപാദന പ്രക്രിയയുടെ ചരിത്രം.

മൂന്ന്:അന്യവൽക്കരണം 

നാല് രൂപങ്ങളിലാണ് മനുഷ്യൻറെ അന്യവൽക്കരണം.ഉല്പന്നത്തിൽ നിന്ന്,ഉൽപാദന പ്രക്രിയയിൽ നിന്ന്,സാമൂഹിക പ്രകൃതിയിൽ നിന്ന്,സഹ ജീവികളിൽ നിന്ന് .ഒരുവൻ ഉണ്ടാക്കിയ ഉൽപന്നം,അന്യർ സ്വന്തം സ്വത്താക്കി മാറ്റുകയാണ്.തൊഴിലാളി കൂടുതൽ ഉൽപാദിപ്പിക്കുന്തോറും,അതിന് വില കുറഞ്ഞു വരുന്നു.തൊഴിലാളി തൻറെ ഉല്പന്നത്തെക്കാൾ വില കുറഞ്ഞ ഉൽപന്നമാകുന്നു.അവൻറെ അധ്വാനം,അടിച്ചേൽപിക്കപെട്ട അധ്വാനമാകുന്നു.അവന് താൻ തൊഴിലിന് പുറത്താണെന്നും തൻറെ തൊഴിലിൽ താൻ തനിക്ക് തന്നെ അന്യനാണെന്നും തോന്നുന്നു.കൂടുതൽ പണിയുന്തോറും,മനുഷ്യൻ എന്ന നിലയിൽ അവൻ ചെറുതാകുന്നു.മുതലാളിത്ത സമൂഹം അവനെ മനുഷ്യരാശിയുടെ അവശ്യ ഗുണങ്ങളിൽ നിന്ന് അന്യവൽക്കരിക്കുന്നു.മനുഷ്യന്,മനുഷ്യൻ അപരിചിതനാകുന്നു.

ഹെഗൽ മുന്നോട്ട് വച്ച അന്യവൽക്കരണ തത്വവുമായി ഇതിന് ഒരു ബന്ധവുമില്ല -പ്രപഞ്ച മനസ്സിൻറെ ഭാഗമാണ് താനെന്ന് മനുഷ്യൻറെ വ്യക്തി മനസ്സ് അറിയാത്തതാണ് അന്യവൽക്കരണം എന്നാണ് ഹെഗൽ പറഞ്ഞത്.

നാല്:ആർത്തിയെന്ന പ്രചോദനം 

അന്യവൽകൃതനായ തൊഴിലാളി,ഉടമയുടെ ആർത്തിയുടെ തടവുകാരനും ഉടമയുടെ,മുതലാളിത്തത്തിൻറെ,പണമെന്ന ദൈവത്തിൻറെ അടിമയുമാകുന്നു.മൂലധനം വളർത്താനുള്ള മുതലാളിത്ത അന്തരീക്ഷത്തിന്റെ ആശയങ്ങൾ അവനെ സ്വാധീനിക്കുന്നു.അവനും സമ്പാദിക്കാൻ തത്രപ്പെടുന്നു.അവൻറെ സമ്പാദ്യം,അവൻറെ മൂലധനമാകുന്നു.തീറ്റ കുറച്ചാൽ,പുസ്തകം വായിക്കാതിരുന്നാൽ,നാടകം കാണാതിരുന്നാൽ ....വേണ്ടെന്ന് വച്ചാൽ,സമ്പാദ്യം കൂടും.മനുഷ്യൻ ചെറുതാകുന്തോറും,അവന് കൂടുതൽ സമ്പാദ്യം ഉണ്ടാകും.കലയും ജ്ഞാനവും ഭൂത കാലവുമൊക്കെ അത് കൊണ്ട് വാങ്ങാൻ കിട്ടുന്നു.എല്ലാം മൂലധനത്തിൻറെ അടിമയാകുന്നു.മൂലധനം ഉടമ ആയാൽ,അവൻ സേവകനായി.മനുഷ്യൻറെ പ്രചോദനങ്ങൾ എല്ലാം ആർത്തിയിൽ മുങ്ങുന്നു.
ഹെഗൽ കണ്ടത്,ഇങ്ങനെയല്ല.പ്രചോദനമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്ന ശക്തിയെന്ന് അദ്ദേഹം കണ്ടു.മാർക്സിന് ആ ശക്തി,പണത്തോടുള്ള ആർത്തി മാത്രമായി.പണത്തെ അധികാരത്തോട് തുലനം ചെയ്യുന്ന പണ ഭ്രാന്ത്.മാർക്സിനെ സംബന്ധിച്ച്,മനുഷ്യനെ അവൻറെ സത്തയിൽ നിന്ന് അന്യവൽക്കരിച്ചതും അവനെ മനുഷ്യത്വഹീനൻ ( dehumanization ) ആക്കിയതും,ചരിത്രത്തിൽ ഉടനീളം,ആർത്തി തന്നെ.

മാർക്‌സ് എഴുതി:

"പണം വിശ്വാസത്തെ അവിശ്വാസവും സ്നേഹത്തെ വെറുപ്പും വെറുപ്പിനെ സ്നേഹവും നന്മയെ തിന്മയും തിന്മയെ നന്മയും സേവകനെ യജമാനനും യജമാനനെ സേവകനും ജ്ഞാനത്തെ അജ്ഞാനവും അജ്ഞാനത്തെ ജ്ഞാനവും ആക്കി മാറ്റുന്നു."

അഞ്ച്:അന്യവൽക്കരണത്തിൻറെ അതിജീവനം 

അന്യവൽക്കരണം ലോകത്തെ ശിഥിലമാക്കി.അത് രാഷ്ട്രീയം,നിയമം,കുടുംബം,ധർമം,മതം തുടങ്ങി എല്ലാ മേഖലകളെയും ബാധിച്ചു.അതാണ് മനുഷ്യ ചരിത്രത്തിൻറെ നിർണായക സ്വഭാവം.
ഹെഗലിൻറെ മനുഷ്യൻ,പരിമിതമായ ആത്മാവ്,ചരിത്ര പ്രയാണത്തിൽ അനുസ്യൂതം സ്വാതന്ത്ര്യ ബോധത്തിൽ വികസിക്കുന്നു.മാർക്‌സിന്റെ മനുഷ്യൻ,ഉൽപാദകനായ സാധാരണക്കാരൻ,സ്വാതന്ത്ര്യ ബോധത്തിൽ അല്ല വികസിക്കുന്നത്.അടിമത്ത ബോധത്തിലാണ് അവൻ നിൽക്കുന്നത്.അനുസ്യൂതം വികസിക്കുന്ന അന്യവൽക്കരണമാണ്,മാർക്സിന് മനുഷ്യ ചരിത്രം.അതിനെ അതിജീവിക്കാൻ ചെയ്യേണ്ടത്,വിപ്ലവം വഴി മുതലാളിത്തത്തിൻറെ സ്വത്ത് പിടിച്ചെടുക്കലാണ്.അത് കൊണ്ട് ആത്മ സാക്ഷാൽക്കരമുണ്ടാവില്ല.ഇത് വഴി പ്രാഗ് കമ്മ്യൂണിസമേ ഉണ്ടാകൂ.സമ്പൂർണ കമ്യൂണിസത്തിന് മുൻപത്തെ അന്തരാള ഘട്ടം.ഇതാണ് പിൽക്കാലത്ത് തൊഴിലാളി വർഗ ഏകാധിപത്യമായി മാർക്‌സ് കണ്ടത്.ഇത് ആർത്തിയെ ആഗോളവൽക്കരിക്കുകയേ ചെയ്യൂ.

ഇത് കഴിഞ്ഞുള്ള ആത്യന്തിക കമ്മ്യൂണിസത്തെ മാർക്‌സ്,പരമ മാനവികത ( Positive Humanism ) എന്ന് പാരീസ് രേഖകളിൽ വിളിച്ചു.അധ്വാനത്തിൻറെ സ്ഥാനത്ത് ആഹ്ളാദകരമായ ഉൽപാദന പ്രക്രിയ വരും.ആർത്തിയും സ്വകാര്യ സ്വത്തും നശിക്കും.മനുഷ്യ സത്തയിൽ നിന്നുള്ള അന്യവൽക്കരണം നാമാവശേഷമാകും.ഭരണ കൂടം കൊഴിയും.കുടുംബം,നിയമം,മതം,ധാർമികത എല്ലാം കൊഴിയും.ഇതെല്ലം അടിമത്ത രൂപങ്ങളാണ്.മനുഷ്യൻ മനുഷ്യനുമായും പ്രകൃതിയുമായും ഇണങ്ങി ജീവിക്കുന്ന നല്ല ലോകം വരും.

അങ്ങനെ,ഹെഗലിൻറെ ലോകത്ത് നിന്ന് മാർക്‌സ് വാഗ്‌ദത്ത ലോകത്തെത്തി.വിഭ്രാന്തിയുടെ ലോകം തച്ചു തകർക്കാൻ ശ്രമിച്ച അദ്ദേഹം മറ്റൊരു വിഭ്രാന്ത ലോകത്തെത്തി.ബൈബിൾ പഴയ നിയമത്തിലെ ജൂത പാരമ്പര്യത്തിലാണ്,ഇതിൻറെ വേരുകൾ.

See https://hamletram.blogspot.com/2019/09/blog-post_13.html





മാർക്‌സിസം ഒന്നല്ല, രണ്ട് 

അന്ധനായ മാർക്‌സ് 8 

ഹെഗൽ ബെർലിൻ സർവകലാശാലയിൽ പ്രൊഫസറായ വർഷമാണ്,മാർക്‌സ് ജനിച്ചത്-1818.ബീഥോവനും വേർഡ്‌സ്വർത്തും ജനിച്ച അതേ വർഷമാണ്,ഹെഗൽ ജനിച്ചത്.മാർക്‌സ് ജൂതനായിരുന്നു എന്ന് മാത്രം കരുതുന്നവരുണ്ട്.അദ്ദേഹം ആ പൈതൃകത്തിൽ ജനിച്ച് ക്രിസ്തുമതത്തിൽ ചേർന്ന കുടുംബത്തിൽ നിന്നാണ്.ആ തത്വശാസ്ത്രത്തിൽ ഈ പൈതൃകം കാണാം.

മലകളും മുന്തിരി തോട്ടങ്ങളും വലയം ചെയ്‌ത്‌,മൊസെല്ലേ നദിയുടെ താഴ്വരയിലെ ട്രയറിൽ ആയിരുന്നു മാർക്‌സ് ജനിച്ചത്.അപ്പീൽ കോടതിയിൽ വക്കീൽ ആയിരുന്നു,പിതാവ് ഹെൻറിച്ച്.മാതാപിതാക്കൾ ജൂത പുരോഹിത പരമ്പയിൽ നിന്നായിരുന്നു.ജൂതർക്ക് ഫ്രഞ്ച് പൗരത്വവും തൊഴിൽ അവകാശവും നൽകിയ ഫ്രഞ്ച് നവോത്ഥാനത്തിൽ ഹെൻറിച്ച്  പ്രചോദനം കണ്ടു.നെപ്പോളിയൻ തോറ്റപ്പോൾ,പ്രഷ്യൻ ഭരണകൂടം,ഫ്രാൻസിൽ നിന്ന് 1814 ൽ ട്രയർ നഗരം വീണ്ടെടുത്തു.ജൂതവിരുദ്ധ നിയമങ്ങൾ വീണ്ടും നടപ്പാക്കി.തൊഴിൽ സംരക്ഷിക്കാൻ ഹെൻറിച്ച് ക്രിസ്തുമതത്തിൽ ചേർന്നു.1817 ൽ പ്രൊട്ടസ്റ്റൻറ് ലൂഥറൻ ആയി.മാർക്‌സ് ജനിക്കുന്നതിന് ഒരു വർഷം മുൻപ്.മാർക്‌സും മറ്റു കുട്ടികളും 1824 ലും ജെന്നി അടുത്ത വർഷവും ക്രിസ്ത്യാനികളായി.

ഫോയർബാക് 

ഒരു വർഷത്തെ മദ്യപാനത്തിനും തെമ്മാടിത്തത്തിനും ശേഷം,ബോൺ സർവകലാശാലയിൽ നിന്ന് ധിഷണയുടെ അന്തരീക്ഷമുള്ള ബെർലിൻ സർവകലാശാലയിലേക്ക് മാർക്‌സ് മാറി.ജെന്നിയുമായി മനസമ്മതം കഴിഞ്ഞിരുന്നു.ജെന്നിയുടെ പിതാവ് ട്രയർ സിറ്റി കൗൺസലർ ആയിരുന്നു.സ്‌കോട്ടീഷ്പ്രഭു  കുടുംബത്തിൽ നിന്നായിരുന്നു,അദ്ദേഹത്തിൻറെ വിവാഹം.ജെന്നിയുടെ പിതാവ് ലുഡ്വിഗ് ആണ് മാർക്‌സിൽ,ഷേക്‌സ്‌പിയർ,ഹോമർ,ഫ്രഞ്ച് സോഷ്യലിസ്റ്റ് സെൻറ് സൈമൺ എന്നിവരോട് താൽപര്യം ജനിപ്പിച്ചത്.

ഫ്രഞ്ച് കച്ചവടക്കാരനും രാഷ്ട്രീയ,സാമ്പത്തിക സൈദ്ധാന്തികനും ആയിരുന്നു,ക്ളോദ് ഹെൻറി ദി റൗറോയ്,കൊംതെ ദി സെൻറ് സൈമൺ അഥവാ ഹെൻറി ദി സെൻറ് സൈമൺ ( 1760 -1825 ).തൊഴിലാളി വർഗം എന്ന് വിളിച്ച വ്യവസായ വർഗത്തിന് അംഗീകാരം നൽകിയ വ്യവസായ തത്വശാസ്ത്ര ( Industrialism ) ഉപജ്ഞാതാവ്.കൈത്തൊഴിൽകാരെ മാത്രമല്ല,ഉൽപാദന പ്രക്രിയയിലെ എല്ലാവരെയും അദ്ദേഹം തൊഴിലാളി വർഗമായി കണ്ടു.ജോൺ സ്റ്റുവർട്ട് മില്ലിൻറെ ഉട്ടോപ്യൻ സോഷ്യലിസം,പിയറി ജോസഫ് പ്രൂധോണിൻറെ അനാർക്കിസം,മാർക്‌സിസം എന്നിവയ്ക്ക് പ്രചോദനം.

മാർക്‌സ് ഡോക്റ്ററേറ്റിന് പഠിച്ച 1836 -1841 ൽ ഫ്രഞ്ച് വിപ്ലവം വിതറിയ സ്വാതന്ത്ര്യ ആശയങ്ങൾക്കെതിരായിരുന്നു,പ്രഷ്യയിലെ രാജാവ് ഫ്രഡറിക് വില്യം മൂന്നാമൻ.പിതാവിനെക്കാൾ കർക്കശക്കാരനായി,നാലാമൻ.അധീശത്വം,പത്രമാരണം,പൊതുയോഗ നിരോധനം,തീവ്ര ചിന്തകളുടെ അടിച്ചമർത്തൽ.പഠിക്കാൻ വന്ന നിയമം മറന്ന്,മാർക്‌സ്,ഹെഗൽ പഠനത്തിൽ മുഴുകി.തീവ്ര ഇടതു പക്ഷ യുവ ഹെഗേലിയൻ സംഘ നേതാവായി.

പ്രഷ്യയിലെ രാഷ്ട്രീയ സംഘർഷം ഹെഗൽ അനുയായികളെ വലതും ഇടതുമായി വിഭജിച്ചതിന് കാരണം,ഹെഗലിൻറെ ചിന്തയിലെ അവ്യക്തതയും ദ്വന്ദ്വാത്മകതയും സമസ്യകളും അമൂർത്തതയും തന്നെ ആയിരുന്നു.ഇപ്പോഴും ഇപ്പോഴും പിടികിട്ടാതെ കിടക്കുന്ന നീണ്ട ഒരു പുസ്തകത്തിലെ ആശയങ്ങൾ ലളിതമായാണ് മുൻപ് വിവരിച്ചത്.നാലു സന്ദിഗ്ദ്ധതകൾ ഹെഗൽ സിദ്ധാന്തങ്ങളിലുണ്ട്.

ഒന്ന്:മാനവ ചരിത്രത്തിൻറെ കൊടുമുടിയായി ഒരു വശത്ത് പ്രഷ്യയിലെ ക്രിസ്ത്യൻ ഭരണകൂടത്തെ അദ്ദേഹം കണ്ടു.പ്രഷ്യ ജർമൻ പ്രവിശ്യയായിരുന്നു.ഹൊഹൻ സോളേൻ കുടുംബം ഭരിച്ചു പോന്നു.ആദ്യം കോണിഗ്‌സ് ബെർഗും 1701 മുതൽ ബെർലിനുമായിരുന്നു തലസ്ഥാനം.1871 ൽ ജർമൻ സാമ്രാജ്യം ഉണ്ടായി.ഹെഗൽ,കൂടുതൽ യുക്തിയിലേക്കും മാറ്റത്തിലേക്കും നയിക്കുന്ന ഒരനുസ്യൂത ദ്വന്ദ്വാത്മകതയെ വിവരിച്ചു.മാർക്‌സും കൂട്ടരും ഇതിലെ തീവ്ര വശം മാത്രം എടുത്തു.പ്രതിദിനം ഏകാധിപത്യത്തിലേക്ക് വളരുന്ന പ്രഷ്യൻ ഭരണകൂടം തന്നെ ദ്വന്ദ്വാത്മകതയ്ക്ക് അതീതമല്ലെന്ന് അവർ വാദിച്ചു.

രണ്ട്:രാഷ്ട്രീയ സ്വാതന്ത്ര്യത്തോടും അതിൻറെ ഇരട്ട ഘടകങ്ങളായ യുക്തിവാദം,ജനാധിപത്യം എന്നിവയോടും ഹെഗൽ മുഖം തിരിച്ചു നിന്നു.ഹെഗലിനെ സംബന്ധിച്ച്,ഭരണകൂടത്തിനാണ്,വ്യക്തിക്ക് മേൽ അധീശത്വവും ധാർമികാധികാരവും.ഹെഗൽ മുന്നോട്ട് വച്ച ചരിത്രത്തിൻറെ തത്വ ശാസ്ത്രമാകട്ടെ,സ്വാതന്ത്ര്യ കൊടി ഉയർത്തി നിന്നു.മാനവ ചരിത്ര സത്ത,സ്വാതന്ത്ര്യ ബോധത്തിലൂടെയുള്ള പരിമിത മനസ്സിൻറെ യാ ത്രയാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചു.തീവ്ര ഇടതു പക്ഷം ഈ രണ്ടാമത്തെ ഭാഗം മാത്രം എടുത്തു.പ്രഷ്യൻ ഭരണകൂടത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന് വാദിച്ചു.

മൂന്ന്:ദൈവത്തെ സംബന്ധിച്ച ഇരട്ടത്താപ്പ്.യാഥാർഥ്യം എന്നാൽ,കേവലമായ ആത്മാവ് അഥവാ മനസ്സാണ്,യുക്തി സത്യത്തിൻറെ സമഗ്രതയായ ദൈവമാണ് എന്ന് ഹെഗൽ പറഞ്ഞു.മനുഷ്യ വ്യവഹാരത്തിൽ അല്ലാതെ ദൈവത്തിന് അസ്തിത്വമില്ല.ദൈവം വെളിപ്പെടുമ്പോഴേ,അസ്തിത്വമുള്ളൂ.ചരിത്ര പ്രയാണത്തിൽ,മനുഷ്യ ബോധത്തിലും സാമൂഹിക സ്ഥാപനങ്ങളിലും ഇങ്ങനെ ബാഹ്യവൽക്കരിക്കപ്പെട്ട പ്രത്യക്ഷമാണ്,ദൈവം.ദൈവത്തെപ്പറ്റി ഹെഗൽ നിലനിർത്തിയ അവ്യക്തത,തീവ്ര ഇടതുപക്ഷത്തെ നാസ്തികതയിലേക്ക് നയിച്ചു.മനുഷ്യ ബോധമായി നിൽക്കുന്ന ദൈവം,അസ്തിത്വമില്ലാത്തതാണെന്ന് അവർ നിരീക്ഷിച്ചു.

നാല്:ഹെഗലിൻറെ വിഖ്യാത വചനമായ ''യാഥാർഥ്യമാണ് യുക്തി,യുക്തിയാണ് യാഥാർഥ്യം" (The Real is the Rational,and the Rational is the Real). അമൂർത്തമായ ഈ വാചകത്തെ വലതു പക്ഷവും ഇടതു പക്ഷവും പിച്ചി ചീന്തി.വലതു പക്ഷം ആദ്യ ഭാഗം മാത്രമെടുത്ത്, ഉള്ളതെല്ലാം ദ്വന്ദ്വാത്മക യുക്തി പ്രക്രിയയിൽ ആവശ്യമാകയാൽ,അതിൽ കേവല സത്യവും ( Absolute ) ഉണ്ടെന്ന് വാദിച്ചു.അതിനാൽ,നിലനിൽക്കുന്നതിനെ,പ്രഷ്യൻ ഭരണകൂടത്തെ മാറ്റി മറിക്കുന്നത്,വൈരുദ്ധ്യാത്മക യുക്തി പ്രക്രിയയ്ക്കും അത് വഴി ദൈവത്തിനും എതിരാണ്.ദൈവത്തിൻറെ പ്രതിബിംബമാണ്, രാജാവും ഭരണകൂടവും. ഇടതുപക്ഷം, രണ്ടാം ഭാഗമെടുത്ത്, ഹെഗൽ നിലനിൽക്കുന്നതിനെ പ്രതിരോധിച്ചില്ല എന്ന് വാദിച്ചു.

നിലനിൽക്കുന്നതൊക്കെ യുക്തിക്ക് നിരക്കുന്നതാണ്.യുക്തിപൂർണമായതു മാത്രമാണ് യാഥാർഥ്യം.തത്വ ചിന്തകൻറെ ദൗത്യം,എല്ലാ സാമൂഹിക സ്ഥാപനങ്ങളെയും വിമർശിച്ച് അവയെ കൂടുതൽ യുക്തി സഹവും യാഥാർഥ്യവുമാക്കുക എന്നതാണ്.''വിമർശനം'' ഇടതു മുദ്രാവാക്യമായി.ഹെഗലിൻറെ സിദ്ധാന്തങ്ങളുടെ തീവ്രവൽക്കരണം മാർക്‌സിൽ ഉറച്ചു.


ഭരണകൂടത്തിൻറെ ഉന്നതരൂപം സൃഷ്ടിക്കാൻ പ്രഷ്യൻ ഭരണകൂടത്തെ വൈരുധ്യാത്മകമായി നിരാകരിക്കണമെന്ന് ഇടതുപക്ഷം വാദിച്ചു. രാഷ്ട്രീയാധീശത്വത്തെ ചെറുക്കാൻ, സ്വാതന്ത്ര്യ വാഞ്ഛ  വേണം.മനുഷ്യ ജീവിതത്തിൽ മാത്രം അസ്തിത്വമുള്ള ദൈവത്തെ ചെറുക്കാൻ അവർ യുക്തിവാദത്തെ തുണച്ചു.ദൈവ നിരാകരണം നിലവിൽ വന്നു.ദൈവദത്തമായി ഒന്നുമില്ലെന്ന് വരുത്താൻ,നില നിൽക്കുന്നതിനെ എല്ലാം വിമർശിച്ച് യുക്തി പൂർണമാക്കാം -വേണമെങ്കിൽ അക്രമാസക്തമായ വിപ്ലവം തന്നെയാകാം.

ഹെഗലിന് ഒരു യാഥാസ്ഥിതിക വശവും തീവ്ര വശവും ഉണ്ടായിരുന്നു എന്നും പാകമായപ്പോൾ യാഥാസ്ഥിതികൻ ആയിരുന്നുവെന്നും നാം കണ്ടതാണ്. യുവ ഹെഗേലിയന്മാർ കണ്ടതാകട്ടെ, വൈരുധ്യാത്മകതയിലെ നിരാകരണമാണ് അദ്ദേഹത്തിൻറെ കേന്ദ്ര സിദ്ധാന്തമെന്നാണ്. അതിനാൽ ഏതു ഘടനയെയും സ്ഥാപനത്തെയും വിമർശിക്കാം; ആക്രമിക്കാം, അസ്ഥിരമാക്കാം.

ഹെഗലിൻറെ സിദ്ധാന്തങ്ങളെ വ്യാഖ്യാനിക്കുന്നതിൽ, യുവ ഹെഗേലിയന്മാർ ഒതുങ്ങിയില്ല.ധിഷണാപരമായ മൂന്ന് മേഖലകളിൽ അവർ ഇടപെട്ടു.വിമർശനം വേണ്ടതിനാൽ ലഘു ലേഖകൾ,പുസ്തകങ്ങൾ എന്നിവ വന്നു.ലോകത്തെ മാറ്റി മറിക്കാൻ ഇത് നല്ല വഴിയെന്ന് മാർക്‌സ് കരുതി.സുഹൃത്ത് അർനോൾഡ് റൂജിന് * 1843 ൽ എഴുതിയ കത്തിൽ അദ്ദേഹം ഇത് വ്യക്തമാക്കി:

"നിലനിൽക്കുന്ന എല്ലാറ്റിന്റെയും ദാക്ഷിണ്യമില്ലാത്ത ഖണ്ഡനം.ദാക്ഷിണ്യമില്ലായ്‌മ രണ്ടുതരത്തിൽ:അത് നിഗമനങ്ങളെ ഭയക്കരുത്.സ്ഥാപിത ശക്തികളുമായി സംഘട്ടനത്തിൽ ഏർപ്പെടുന്നതിൽ സങ്കോചമരുത്".

താമസിയാതെ, ലോകത്തെ മാറ്റാനുള്ള വഴി,അധ്വാനിക്കുന്ന വർഗ്ഗത്തിൻറെ സംഘടിത ശക്തിയാണെന്ന നയത്തിലേക്ക് മാർക്‌സ് വഴുതി.
നിരീശ്വരവാദം ആയിരുന്നു രണ്ടാം മേഖല.മനുഷ്യൻറെ രൂപത്തിൽ ദൈവം ഇല്ല.ഇടതു പക്ഷം ഹെഗലിൻറെ സിദ്ധാന്തത്തെ ശീര്ഷാസനത്തിലാക്കി -കേവല സത്യത്തിൻറെ യുക്തി സമഗ്ര വികാസം മനുഷ്യ ലോകത്തിൽ മാത്രമാണെങ്കിൽ,മനുഷ്യനാണ് യഥാർത്ഥ ദൈവം.

ഈ വിചിത്രമായ കണ്ടു പിടിത്തം അവരെ മൂന്നാം മേഖലയിൽ എത്തിച്ചു.മനുഷ്യൻറെ ദൈവികത്വം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.അതിനാൽ,മനുഷ്യന് ദൈവമായി ജീവിക്കാൻ,നില നിൽക്കുന്ന ലോകക്രമത്തെ മാറ്റി മറിക്കുന്ന ലോക വിപ്ലവം ഉണ്ടാകണം.ലോക സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന ഒരു സംഹാരം.എന്നിട്ട്,ഹെഗലിൻറെ തത്വങ്ങൾ അനുസരിച്ച് പുനർനിർമാണം !

ഈ മൂന്ന് മണ്ഡലങ്ങളാണ്,മാർക്‌സിയൻ ചിന്തയിലെ നിതാന്ത ഘടകങ്ങൾ.

ഹെഗൽ കഴിഞ്ഞാൽ, മാർക്‌സ് വിപുലമായി പകർത്തിയത്,ലുഡ്വിഗ് ഫോയർബാക്കിനെയാണ്.ഹെഗലിനെ വായിച്ചു തീർത്തപ്പോഴാണ്, 1841 ൽ ഒരു ബോംബ് പോലെ ഫോയർബാക്കിന്റെ The Essence of Christianity എന്ന പുസ്തകം വന്നു വീണത്. മാർക്‌സ് ഇച്ഛിച്ച പോലെ, മനുഷ്യനാണ് ദൈവമെന്ന് സമർത്ഥിച്ച ക്രിസ്‌തു മത ഖണ്ഡനമായിരുന്നു, അത്.

പണ്ഡിത കുടുംബത്തിൽ ജനിച്ച ഫോയർബാക്ക് (1804 -1872) തത്വ ചിന്തകൻ മാത്രമല്ല, നരവംശ ശാസ്ത്രജ്ഞനുമായിരുന്നു.യുവ ഹെഗേലിയൻ സംഘത്തോട് ചേർന്ന് നിന്ന അദ്ദേഹത്തിൻറെ ചിന്തകൾ 'വൈരുദ്ധ്യാത്മക ഭൗതിക വാദം' (dialectical materialism) വികസിപ്പിക്കുക മാത്രമല്ല,അദ്ദേഹം ഹെഗലിനും മാർക്‌സിനുമിടയിൽ പാലമാവുകയും ചെയ്‌തു. ഹെഗലിന്റെയും ഫോയർബാക്കിന്റെയും പുസ്തകങ്ങളിലെ ഖണ്ഡികകൾ ചേർത്ത് വച്ചാൽ മാർക്‌സിസം കിട്ടും.


ഹൈഡൽബെർഗ് സർവകലാശാലയിൽ പഠിക്കുമ്പോൾ പുരോഹിതൻ ആവുകയായിരുന്നു ഫോയർബാക്കിന്റെ ലക്ഷ്യം.അദ്ദേഹത്തിൻറെ പ്രൊഫസറായ കാൾ ദോബ്,ഹെഗൽ ചിന്തകളുമായി പരിചയപ്പെടുത്തി.ന്യായാധിപനായ പിതാവിൻറെ ആഗ്രഹം മറികടന്ന് ഫോയർബാക്ക്,ഹെഗലിന് കീഴിൽ തന്നെ പഠിക്കാൻ ബെർലിൻ സർവകലാശാലയിൽ എത്തി.രണ്ടു വർഷം കഴിഞ്ഞ് ഹെഗലിൻറെ സ്വാധീനം ഇറങ്ങി അദ്ദേഹം ഇടതു പക്ഷത്തിൽ എത്തി.ഹെഗലിൻറെ സിദ്ധാന്തം വ്യാഖ്യാനിച്ച്,സ്ഥാപനങ്ങളെ ഖണ്ഡിക്കണമെന്ന് ഇടതു പക്ഷം പറഞ്ഞതിൽ ക്രൈസ്‌തവ സഭയും ഉൾപ്പെട്ടു.മൂന്ന് പുസ്തകങ്ങൾ എഴുതി,വിവാഹം ചെയ്‌ത്‌,ചെറുകിട പിഞ്ഞാണ ഫാക്റ്ററിയിൽ ഭാര്യയ്ക്കുള്ള ഓഹരിയിൽ ഫോയർബാക്ക് ജീവിച്ചു വരുന്നതിനിടെയാണ് 'ക്രിസ്‌തു മതത്തിൻറെ സത്ത' ജനിച്ചത്.അത് ഇംഗ്ലീഷിലാക്കിയത്,പ്രമുഖ നോവലിസ്റ്റ് ജോർജ് എലിയട്ട് ( മേരി ആൻ ഇവാൻസിന്റെ തൂലികാ നാമം.ആഡം ബീഡ്,മിൽ ഓൺ ദി ഫ്ളോസ്,സൈലാസ് മാർനർ എന്നിവയുടെ കർത്താവ് ) എന്നിവയുടെ കർത്താവ് ) ആയിരുന്നു.

ഹെഗലിൻറെ സിദ്ധാന്തം വ്യാഖ്യാനിച്ച് ഫോയർബാക്ക് അദ്ദേഹത്തിന് മുന്നിൽ തന്നെ വച്ചപ്പോൾ,ഹെഗൽ അതിനെ അനുകൂലിച്ചില്ല.ഫോയർബാക്ക് എഴുതി:"മനുഷ്യന് ദൈവത്തിൽ ആശ്വാസം ഉണ്ടാകണം എങ്കിൽ,സ്വയം ദൈവത്തിൽ കാണണം".അപ്പോൾ,ദൈവം മനുഷ്യൻ തന്നെ;മനുഷ്യൻറെ ആന്തര പ്രകൃതിയുടെ ബാഹ്യ കൽപന.

പിഞ്ഞാണ ഫാക്റ്ററി പൂട്ടിയപ്പോൾ,ദാരിദ്ര്യത്തിലായ ഫോയർബാക്ക് സുഹൃത്തുക്കളുടെ സംഭാവനകൾ വഴി ജീവിതം തള്ളി നീക്കി;1868 ൽ മാർക്‌സിന്റെ 'മൂലധനം' ആദ്യ വാല്യം വായിച്ച ശേഷം,സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു.

ഹെഗലിൻറെ കേവല സത്യ (Absolute) വാദം,പ്രച്ഛന്ന വേഷത്തിൽ ദൈവം മനുഷ്യനായി എത്തി എന്ന ക്രിസ്ത്യൻ സിദ്ധാന്തം തന്നെയാണെന്ന് ഫോയർബാക്ക് വ്യാഖ്യാനിച്ചു.ഹെഗൽ കേവല സത്യത്തിൽ ആരോപിച്ചത്,മനുഷ്യൻറെ ചരിത്ര നേട്ടങ്ങൾ അല്ലാതെ മറ്റൊന്നല്ല.അതിനാൽ,ഹെഗൽ സിദ്ധാന്തം കൊണ്ട് മനുഷ്യനുള്ള ഗുണം,കേവല സത്യത്തെപ്പറ്റി അത് എന്ത് പറയുന്നു എന്നതല്ല,മനുഷ്യ പ്രകൃതിയെപ്പറ്റി അതിലുള്ള കല്പനയാണ്."ഹെഗലിൻറെ തത്വ ചിന്തയുടെ സത്യമറിയാൻ ഹെഗലിനെ ശീര്ഷാസനത്തിൽ നിർത്തണം",ഫോയർബാക്ക് എഴുതി.

അതാണ് മാർക്‌സ് ചെയ്‌തത്‌.

ബ്രൂണോ ബോയർ 

ഹെഗലിന് എതിരായ ഫോയർബാക്കിന്റെ ആക്രമണത്തിൽ നിന്ന് രണ്ട് ആശയങ്ങൾ മാർക്‌സ് സ്വീകരിച്ചു.ഫോയർബാക്കിന്റെ ഭൗതിക വാദം ഒന്ന്. രണ്ട്, ഹെഗലിനെ തല കീഴായി നിർത്തൽ.അങ്ങനെ ചെയ്‌താൽ, ഭൗതിക ലോകത്തെ മനുഷ്യ ജീവിത സ്വഭാവം വെളിപ്പെടും; ദൈവ പ്രത്യക്ഷം, അപ്രത്യക്ഷമാകും.

സത്യത്തെ ശീർഷാസനത്തിൽ നിർത്തുന്ന ഈ സമ്പ്രദായം,ലോകമാകെ മാർക്സിസ്റ്റുകൾ പകർത്തി; ഗുരുനിന്ദയായി, ഗുരു ദക്ഷിണ.
മാർക്‌സ് 1841 ൽ ഉറ്റ സുഹൃത്ത് ബ്രൂണോ ബോയർ ** പഠിപ്പിച്ചിരുന്ന ബോണിൽ എത്തി. അധ്യാപക ജോലി ആയിരുന്നു ലക്ഷ്യമെങ്കിലും,പ്രഷ്യൻ വിദ്യാഭ്യാസ മന്ത്രി ഏയ്കോൺ,ബോയറെ തന്നെ പിരിച്ചു വിട്ടു.കൊളോണിൽ എത്തി മാർക്‌സ് 'റീനിഷ് ന്യൂസ്'ൻറെ പത്രാധിപരായി.ഭരണകൂടം അത് നിരോധിച്ചു.പാരിസിൽ എത്തി മാർക്‌സ് ജീവിച്ച 1843 -45 ആണ് ആ ചിന്താ ജീവിതത്തിൽ പ്രധാനം.1844 ൽ മാർക്‌സ് The Economic and Philosophic Manuscripts എഴുതി.ആ വേനലിൽ തീർന്ന ഈ പുസ്തകം ജനത്തിൽ നിന്ന് 100 കൊല്ലം മാർക്‌സിസ്റ്റ്‌ ലോകം മറച്ചു വച്ചു.

മോസ്‌കോ മാർക്‌സ് -എംഗൽസ് ഇൻസ്റ്റിട്യൂട്ട്,മാർക്‌സ് -എംഗൽസ് സമ്പൂർണ കൃതികൾ 1932 ൽ പ്രസിദ്ധീകരിച്ചപ്പോൾ മാത്രമാണ് ഇത് വെളിച്ചം കണ്ടത്.പണ്ഡിതനായ ഡേവിഡ് റിയാബാനോവ് ആയിരുന്നു ഇൻസ്റ്റിട്യൂട്ട് ഡയറക്റ്റർ.അദ്ദേഹത്തെ സ്റ്റാലിൻ ശുദ്ധീകരണകാലത്ത് വെടി വച്ച് കൊന്നു.

എന്ത് കൊണ്ട് മാർക്‌സ് ഇത് പ്രസദ്ധീകരിച്ചില്ല?എന്ത് കൊണ്ട് പരാമർശിക്കുക പോലും ചെയ്‌തില്ല?

ഇത് കാണുംവരെ,മാർക്‌സിസം പാകതയുള്ള ഒരു മനുഷ്യനുണ്ടാക്കിയ ശാസ്ത്രമാണെന്ന് പലരും ധരിക്കുകയും ധരിപ്പിക്കുകയും ചെയ്‌തു പോന്നു.അത് ചരിത്രത്തിൻറെ സാമ്പത്തിക,ഭൗതിക വ്യാഖ്യാനമാണെന്നും കരുതിപ്പോന്നു.തൊഴിൽ,വർഗസമരം,വർഗ ബോധം,മുതലാളിത്തത്തെ വിപ്ലവംവഴി അട്ടിമറിക്കൽ എന്നിവയിലാണ് മാർക്‌സ് ചരിത്രത്തിൻറെ അർഥം കണ്ടെത്തിയത് എന്ന് പറഞ്ഞു പോന്നു. സിദ്ധാന്തം എന്ന നിലയിൽ മാർക്സിസത്തിന്,ധാർമികമോ മതപരമോ തത്വശാസ്ത്രപരമോ ആയ അർത്ഥങ്ങൾ ഇല്ലെന്നും ചരിത്ര മാറ്റങ്ങളെ നിയന്ത്രിക്കുന്ന സാമ്പത്തിക നിയമങ്ങളാണ് അത് വിശദീകരിക്കുന്നതെന്നും പ്രചരിപ്പിക്കപ്പെട്ടു.

രണ്ടാം ലോകയുദ്ധ ശേഷമാണ്,മാർക്‌സിന്റെ 'സാമ്പത്തിക തത്വ ശാസ്ത്ര രേഖകൾ' ( പാരീസ് രേഖകൾ ) അറിയപ്പെട്ടത്.അപ്പോൾ,മാർക്സിസത്തിന് മതപരവും ധാർമികവുമായ അടിത്തറ ഉണ്ടെന്നും ലോകവിപ്ലവം വഴി മാനവരാശിയുടെ ധാർമിക പുനർ നിർമാണമാണ് അതിൻറെ ലക്ഷ്യം എന്നുമുള്ള വ്യാഖ്യാനത്തിന് ന്യായമുണ്ടായി.ഇതിന് കൂടി വഴിയുണ്ട്,രണ്ടു മാർക്‌സിസമുണ്ട് എന്നത് കൊണ്ടാണ്,മാർക്‌സിസം ഇന്ന് ചർച്ച ചെയ്യപ്പെടുന്നത്.ആധുനിക മനുഷ്യൻറെ ഏകാകിതയും അന്യവൽക്കരണവും വിഷയമായ ലോകത്ത്,പണമെന്ന വ്യാജ ദൈവത്തെ എതിർക്കുന്ന മതമായി മാർക്‌സിസം പരിണമിച്ചു.മാർക്‌സ് മത നേതാവായി.
അതുകൊണ്ടാണ്,ഇതുവരെയും മാർക്‌സ് അവലംബിച്ചത് തത്വ ചിന്തകരെ ആയിരുന്നുവെന്നും അത് വിച്ഛേദത്തിൻറെ മതശാസ്ത്രമായിരുന്നുവെന്നും പറഞ്ഞു പോന്നത്.മാർക്‌സിന്റെ പിൽക്കാല രചനകളിലെ എല്ലാ ഘടകങ്ങളും പാരീസ് രേഖകളിൽ കാണാം.
--------------------------------------------
*അർനോൾഡ് റൂജ് ( 1802 -1880 ):ജർമൻ ചിന്തകൻ,രാഷ്ട്രീയ സൈദ്ധാന്തികൻ.ലുഡ്വിഗ് റൂജിൻറെ ജ്യേഷ്ഠൻ.മാർക്‌സിന്റെ വിചാര വികാസത്തിലെ പ്രധാന ശക്തി.മാർക്‌സിൽ നിന്നകന്ന് പുസ്തക ശാല ഉടമയായി.
** ബ്രൂണോ ബോയർ ( 1809 -1882 ):ജർമൻ ചരിത്രകാരൻ,തത്വ ചിന്തകൻ.ഹെഗലിൻറെ ശിഷ്യൻ.യുക്തി വാദ,ബൈബിൾ വിമർശകൻ.മാർക്‌സിൽ നിന്നകന്നു ആത്മീയ വാദിയായി.മാർക്‌സ്,ബോയറിൽ നിന്നകന്നതിൻറെ ഫലമാണ്,The Holy Family ( 1845),The German Ideology ( 1846 ) എന്നിവ.

See https://hamletram.blogspot.com/2019/09/blog-post_55.html

Thursday 12 September 2019

മിനർവയുടെ മൂങ്ങ 

അന്ധനായ മാർക്‌സ് 7

ഇംഗ്ലീഷ്,ഫ്രഞ്ച് നവോത്ഥാനങ്ങൾ പോലെ ഒന്ന് മാർക്‌സിന്റെ ജർമനിയിൽ സംഭവിച്ചില്ല.വ്യവസായ വിപ്ലവവും ഉണ്ടായില്ല.മധ്യ വർഗം ഭരണാധികാരത്തെ അട്ടിമറിച്ച വിപ്ലവവും നടന്നില്ല.

ജർമനിയിൽ ഉപരി മധ്യ വർഗം ഉണ്ടായിരുന്നില്ല.ഇംഗ്ലണ്ടിൽ വ്യവസായ വിപ്ലവം നടന്നപ്പോൾ ജർമനി,ഭൂപ്രഭുക്കളും കർഷകരും സാധാരണക്കാരും ചേർന്ന സാമൂഹ്യ വ്യവസ്ഥയിൽ തുടർന്നു.രാഷ്ട്രീയ വിശ്വാസങ്ങൾ അധീശത്വത്തിന്റേതായി നില നിന്നു.കേന്ദ്രീകൃത ഭരണ കൂടവും ഉണ്ടായിരുന്നില്ല.ഡ്യൂക്കുകളുടെ മേഖലകൾ,മാടമ്പിമാരുടെ തോട്ടങ്ങൾ,വൻ നഗരങ്ങൾ,പ്രവിശ്യകൾ,ചെറിയ പട്ടണങ്ങൾ എന്നിവയുടെ സമാഹാരമായിരുന്നു,അത്.

സാംസ്‌കാരിക രംഗത്ത് ലൂഥറൻ പ്രൊട്ടസ്റ്റൻറ് സഭ തല ഉയർത്തി നിന്നു.അതാണ് അവിടെ പ്രൊട്ടസ്റ്റൻറ് നവോത്ഥാനം കൊണ്ട് വന്നത്.കേരളത്തിന് അവരെ പരിചയപ്പെടുത്തേണ്ടതില്ല.സാമുവൽ ഹേബിക്കും ഗുണ്ടർട്ടുമൊക്കെ ചേർന്ന പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനം ഇവിടെയും ഒരു നവോത്ഥാനത്തിന് അക്ഷര വിത്തിട്ടു.ജീവിതാവസാനം വരെ,ലൂഥറൻ പ്രൊട്ടസ്റ്റന്റായി ദൈവഭയത്തോടെ ജീവിച്ച ആളായിരുന്നു,ഹെഗൽ.

ജർമനിയുടെ ധിഷണാ ലോകത്ത് ആത്മവിദ്യ ( Metaphysics ) ആണ് വാണിരുന്നത്.ശാസ്ത്ര,സാങ്കേതികതകൾ അതിനെ തകർക്കും വിധം വളർന്നിരുന്നില്ല.ജ്ഞാനത്തിലേക്ക് ന്യുട്ടൻറെ പുതിയ സിദ്ധാന്തങ്ങൾ നയിക്കുമെന്ന് ആരും കരുതിയില്ല.സ്‌കോട്ടിഷ് ചിന്തകൻ ഡേവിഡ് ഹ്യൂമിന്റെ ( 1711 -1776 )പുരോഗമനപരമായ ജ്ഞാനവാദം ജർമൻ ചിന്തകരെ ആകർഷിച്ചില്ല.സനാതന മൂല്യങ്ങളെയും ശാസ്ത്ര നിയമങ്ങളെയും നിർമാർജനം ചെയ്‌ത്‌ ആ സ്ഥാനത്ത് മൃഗീയതയെ പ്രതിഷ്ഠിക്കുകയാണ് ഹ്യൂo ചെയ്‌തതെന്ന്‌ പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ ചിന്തകർ കരുതി.അതുകൊണ്ട് തത്വ ചിന്തയിൽ വേറിട്ടൊരു പാത ജർമനിയിൽ ഉയർന്നു വന്നു.ഇമ്മാനുവൽ കാന്റ് ( 1724 ̨-1804),ഹ്യൂമിന്റെ നാസ്തികത ( Skepticism ) യ്ക്ക് ഉത്തരമായി,'മനസ്സാണ് പ്രകൃതിയുടെ നിയമ കർത്താവ്  (Mind is the lawgiver to nature) എന്ന് സിദ്ധാന്തിച്ചു.ഇത് ഉപനിഷദ് വചനങ്ങളെ ഓർമിപ്പിക്കുന്നു.കാന്റില്ലാതെ ജ്ഞാന ശാസ്ത്രം (epistemology), ആത്മവിദ്യ  (metaphysics),നീതിശാസ്ത്രം ( ethics ),രാഷ്ട്ര മീമാംസ,സൗന്ദര്യ ശാസ്ത്രം എന്നിവ ഇല്ല.രാഷ്ട്രീയമായി ആഗോള ശാന്തി നൽകുന്ന ജനാധിപത്യത്തിന് അദ്ദേഹം നില കൊണ്ടു.കാന്റിന് പാതിരിയുടെ രക്തമാണെന്ന് നീഷേ പുച്ഛിച്ചു.
ഡേവിഡ് ഹ്യൂo 
യുക്തിവാദികളും ജ്ഞാനവാദികളും തത്വശാസ്ത്രത്തെ കൊണ്ട് ചെന്നെത്തിച്ച പ്രതിസന്ധിക്ക് പരിഹാരം കാണുക ദൗത്യമായി കാന്റ് കരുതി അവയെ അദ്ദേഹം സമന്വയിപ്പിച്ചു.'ശുദ്ധ യുക്തിയുടെ വിമർശം'(Critique of Pure Reason) എന്ന വിഖ്യാതമായ രചനയിൽ ,യുക്തിയും മനുഷ്യാനുഭവവും തമ്മിലുള്ള ബന്ധമാണ് അദ്ദേഹം വിശദീകരിച്ചത്.പരമ്പരാഗത തത്വ ചിന്തയും അതി ഭൗതികതയും തത്വ ചിന്തയ്ക്ക് നിർണയിച്ച അതിരുകൾക്കപ്പുറത്തേക്ക് അദ്ദേഹം കടന്നു.മനസ്സാണ് അനുഭവത്തെ നിർണയിക്കുന്നത്;കാര്യകാരണങ്ങൾ പോലെ സ്ഥല കാലങ്ങളും മനുഷ്യാനുഭവത്തിൽ ഒഴിച്ചു കൂടാനാകാത്തതാണ്.നമ്മുടെ ഇന്ദ്രിയങ്ങൾ വഴി പ്രാതിഭാസിക ലോകത്തിൽ നിന്നുള്ള വിനിമയമാണ് അനുഭവജ്ഞാനം.നമുക്ക് അവയുമായി പ്രത്യക്ഷ ബന്ധം ഇല്ല.

പ്രഷ്യയിലെ കോനിഗ്‌സ് ബെർഗിലാണ് കാന്റ് ജനിച്ചത്.പടച്ചട്ട പണിയുന്നയാളായിരുന്നു,പിതാവ്.ജ്ഞാന സ്നാന സമയത്ത് 'എമ്മാനുവൽ'എന്നായിരുന്നു പേരെങ്കിലും,ഹീബ്രു പഠിച്ച ശേഷം അദ്ദേഹം അത് 'ഇമ്മാനുവൽ'എന്ന് മാറ്റി.കാന്റിന്റെ നടത്തം നോക്കിയാണ് അയൽക്കാർ ഘടികാരങ്ങൾ കൃത്യമാക്കിയിരുന്നത് എന്ന് പറയാറുണ്ട്.
അവിവാഹിതനായിരുന്നു.അദ്ദേഹം 16 കിലോമീറ്ററിനപ്പുറം പോയിട്ടില്ല എന്ന് കളിയായി പറയാറുണ്ടെങ്കിലും,അധ്യാപന ജോലി സ്ഥലങ്ങൾ 20 കിലോമീറ്ററും 145 കിലോമീറ്ററും അകലെ ആയിരുന്നു.സർവകലാശാലയിൽ ന്യുട്ടൻറെ പുതിയ ശാസ്ത്രം പരിചയപ്പെട്ടു.ഇത് പരിചയപ്പെടുത്തിയ പ്രൊഫസർ മാർട്ടിൻ നുറ്റ്‌സൻ ആശയവാദത്തിൽ ( idealism ) നിന്ന് കാന്റിനെ അകറ്റി.യാഥാർഥ്യം പൂർണമായും മാനസികമാണ് എന്നതാണ് ഈ വാദം.ആദ്യ പുസ്തകത്തിൽ വികസിപ്പിച്ചത്,അതീത ആശയവാദം (transcendental idealism) ആണ്.

"മനസ്സിൻറെ തത്വശാസ്ത്രം'' എന്ന് ഇരുപതാം നൂറ്റാണ്ടിലെ തത്വ ചിന്തകർ വിളിച്ച പ്രതിഭാസമാണ് കാന്റിനെ അലട്ടിയത്.ബാഹ്യ ലോകത്തു നിന്ന് വിവരങ്ങൾ വന്നു വീഴുന്ന കലിപ്പാത്രമല്ല മനസ്സ് എന്ന് അദ്ദേഹം വിശ്വസിച്ചു.മനസ്സിൽ എത്തുന്ന വിനിമയത്തിന് എവിടെ നിന്നെങ്കിലും ക്രമം ഉണ്ടാകണം.കിട്ടുന്ന കാഴ്ച അത് പോലെ നിൽക്കാൻ ക്രമം വേണം.അതുണ്ടാകുന്നത്,കാലത്തെ സംബന്ധിച്ച മനസ്സിൻറെ ആത്മജ്ഞാനം കാരണമാണ്.

ഇന്ന് 'ശുദ്ധ യുക്തിയുടെ വിമർശം' തത്വ ചിന്തയിലെ പ്രമുഖ പാഠമാണെങ്കിലും,ഇറങ്ങിയപ്പോൾ അത് തിരസ്‌കരിക്കപ്പെട്ടു.'എന്താണ് നവോത്ഥാനം'തുടങ്ങി 1784 മുതലുള്ള പ്രബന്ധങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്.
ഇന്ദ്രിയാനുഭൂതികൾ മാത്രമാക്കി ജ്ഞാനത്തെ ചുരുക്കിയ ഹ്യൂമിനാണ് കാന്റ് മറുപടി പറഞ്ഞത്.ന്യുട്ടൻറെ ഭൗതിക തന്ത്രത്തെ ഹ്യുമിൻറെ സംഹാരാത്മകമായ നാസ്തികതയിൽ നിന്ന് അങ്ങനെ രക്ഷിച്ചു.ന്യുട്ടൻറെ ഭൗതിക നിയമങ്ങൾക്ക് ആധാരമായ ആശയങ്ങൾ മനുഷ്യ മനസ്സിലുണ്ട്.ന്യുട്ടൻറെ ഭൗതിക നിയമങ്ങൾക്ക് പ്രകൃതിയിൽ അല്ല,മനുഷ്യ മനസ്സിലാണ് ക്രമം.ദെക്കാർത്തെയും ഹ്യൂമും യുക്തിവാദികളും പറഞ്ഞു പോന്നതിന് വിരുദ്ധമായിരുന്നു,ഇത്.മനസ്സാണ് പ്രകൃതിക്ക് നിയമങ്ങൾ നൽകുന്നത്.കാന്റിൻറെ തത്വശാസ്ത്രത്തോടെ,ലോകക്രമം മനസിനെ ആശ്രയിച്ചായി എന്ന് അമേരിക്കൻ തത്വചിന്തകൻ സി ഐ ലൂയിസ് എഴുതി.അങ്ങനെ കാന്റ് തത്വശാസ്ത്രത്തിൽ പുതിയ വഴി വെട്ടി.മനുഷ്യ ജ്ഞാനത്തിന് ആധാരമായി,അദ്ദേഹം അവൻറെ ആന്തര ലോകത്തെ പ്രതിഷ്ഠിച്ചു.ഇത് പാശ്ചാത്യ തത്വ ശാസ്ത്രത്തെ പിടിച്ചു കുലുക്കിയെങ്കിലും,ഭാരതീയ തത്വശാസ്ത്രത്തിന് പുത്തരിയല്ല.
ഇമ്മാനുവൽ കാന്റ് 
ഒന്ന് വ്യക്തമായി -നാം ജീവിക്കുന്ന ലോകം,നാം സൃഷ്ടിക്കുന്ന ലോകമാണ്.ലോകം ക്രൂരമാണെങ്കിൽ,മനസ്സ് അതിനെ അങ്ങനെ കാണുന്നത് കൊണ്ടാണ്.മനസ്സിലെ വിചാരങ്ങൾ മാറ്റിയാൽ,ലോകവും മാറിയതായി അനുഭവപ്പെടും.ഹിറ്റ്‌ലറെ കുറ്റപ്പെടുത്തുമ്പോൾ ഒരാൾ പറയുന്നത് അയാൾ ഉണ്ടാക്കിയ ലോകത്തെപ്പറ്റിയാണ്.അയാളുടെ മനസ്സ് അയാൾക്കായി ലോകത്തെ അങ്ങനെ പ്രത്യക്ഷമാക്കി.അയാളുടെ വിശ്വാസങ്ങളും മൂല്യങ്ങളും അങ്ങനെ ആയിരുന്നു.സംഭവങ്ങൾ അവയിൽ ഒടുങ്ങുന്നില്ല;അവയെ മനസ്സ് അറിയുന്നതിലും വ്യാഖ്യാനിക്കുന്നതിലുമാണ്,കാര്യം.

ഇങ്ങനെ മനഃശാസ്ത്രം ചിന്തിക്കാൻ തുടങ്ങിയത്,കാന്റ് തത്വശാസ്ത്ര ലോകത്തെ പിടിച്ചു കുലുക്കിയതോടെ ആയിരുന്നു.കാഴ്ച വസ്‌തു ഒരു പരിധി വരെ കാഴ്ചക്കാരൻറെ തന്നെ സൃഷ്ടിയാണ്.സന്ത് ജ്ഞാനേശ്വറിന്റെ ഏറ്റവും വലിയ സംഭാവന നൂറ് പേജ് മാത്രം വരുന്ന 'അമൃതാനുഭവം' ആണ് എന്നാണ് എൻറെ അനുഭവം.ബിംബ / പ്രതിബിംബ ദ്വന്ദ്വത്തിൻറെ ആന്തരിക ലോകത്തേക്കുള്ള യാത്രയാണ്,അത്.കാന്റിൻറെ ബിംബ,പ്രതിബിംബങ്ങൾ ആ ഓർമയെ ഉണർത്തുന്നു.ഹെഗലും മാർക്‌സും ഒടുവിൽ സാർത്രും കാന്റിൽ നിന്ന് മോചിതരായില്ല.

നിങ്ങൾ ഒരു പ്രത്യേക വർഗത്തിലോ സമുദായത്തിലോ സംഘത്തിലോ അംഗമായതിനാൽ,പ്രത്യേക തത്വ ശാസ്ത്രം ആകാമെന്നും ലോകത്തെ ഭിന്നമായി കാണാമെന്നും കരുതുന്നുവെങ്കിൽ,നിങ്ങൾക്ക് ഹെഗൽ,മാർക്‌സ്,സാർത്ര് എന്നിവർക്കൊപ്പം പോകാൻ കഴിയും.ആധുനിക ലോകത്തിൽ ബ്രിട്ടൻ,ഫ്രാൻസ്,ജർമനി എന്നീ ശക്തികൾ ഇങ്ങനെ ലോകത്തെ സ്വന്തം നിലയ്ക്ക് കാണാൻ കഴിയുന്ന തത്വശാസ്ത്രങ്ങൾ രൂപപ്പെടുത്തി.ബ്രിട്ടനിൽ ഹ്യൂമും ഫ്രാൻസിൽ ദെക്കാർത്തെയും ജർമനിയിൽ കാന്റും ഉദാഹരണം.എന്നാൽ ജർമനിയിൽ ആശയവാദം വഴി,കാന്റിനേക്കാൾ വലിയ തട്ടിലായി ഹെഗൽ.1844 ൽ മാർക്‌സ് ഹെഗലിനെപ്പറ്റി എഴുതുമ്പോൾ,അദ്ദേഹത്തിൻറെ The Phenomecnology of
Mind തൻറെ തത്വശാസ്ത്രത്തിൻറെ ജന്മസ്ഥലവും രഹസ്യവുമാണെന്ന് മാർക്‌സ് വിശേഷിപ്പിച്ചു.*

പ്രപഞ്ചത്തിൻറെ ആത്മീയ വശത്തെ കുറിക്കാനാണ്,ഹെഗൽ ആത്‌മാവ്‌ എന്നോ മനസ്സ് എന്നോ പറയാവുന്ന Geist എന്ന വാക്ക് ഉപയോഗിച്ചത്.പ്രപഞ്ച മനസ്സ് എന്ന അർത്ഥത്തിൽ.ഈ പ്രപഞ്ച മനസ്സിൻറെ പരിമിതമായ പ്രത്യക്ഷങ്ങളാണ് ഓരോ മനുഷ്യൻറെയും മനസ്സ്.പ്രപഞ്ച മനസ്സ് എന്നാൽ ദൈവമാണോ അതോ ഹെഗൽ ദൈവത്തെ പ്രപഞ്ചമനസ്സുമായി ചേർന്ന് കാണുകയാണോ എന്നെല്ലാം ധാരാളം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രപഞ്ച മനസ്സ് ആദ്യം പ്രത്യക്ഷപ്പെടുന്നത്,വ്യക്തി മനസ്സുകളായാണെന്ന് മനോ വികാസത്തെപ്പറ്റി ഹെഗൽ പറയുന്നു.വ്യക്തി മനസ്സിന് ആത്മ ബോധമില്ല.അത് സ്വതന്ത്രമല്ല.അത് വികസിച്ച് പൂർണ ആത്മബോധവും സ്വാതന്ത്ര്യവുമുള്ള പ്രപഞ്ച മനസ്സായി മാറുന്നു.ഈ വികാസം ചരിത്രപരമോ യുക്തിപരമോ അല്ല.രണ്ടും ചേർന്നതാണ്.വ്യക്തിയുടെ പാതയിലൂടെ പ്രപഞ്ച മനസ്സിൻറെ സഞ്ചാരമാണ്,ചരിത്രം.

പ്രപഞ്ച മനസ്സിൻറെ വികാസം ദ്വന്ദ്വാത്മകം ആണ് -Dialectical.ഇതിനെ തന്നെയാണ്,വൈരുധ്യാധിഷ്ഠിതം എന്ന് പറയുന്നത്.ഇത് മാർക്‌സ് അതേ പടി മോഷ്ടിച്ചതിനാൽ എന്താണ് ദ്വന്ദ്വാത്മകം എന്ന് വിശദീകരിക്കാം.
ഹെഗലിൻറെ The Phenomenology of Mind ലെ ഏറ്റവും കൊണ്ടാടപ്പെട്ട ഭാഗം,ഉടമ ( Master ) യും അടിമ ( Slave ) യും തമ്മിലുള്ളതാണ്.ഇതിൽ നിന്നുതന്നെ ദ്വന്ദ്വാത്മകം പിടി കിട്ടും.അതിൽ നിന്നാണ് മാർക്‌സിന്റെ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ബന്ധം വരുന്നത്.രണ്ടു വ്യക്തികളെ എടുക്കാം.അവർക്ക് അവരുടെ സ്വാതന്ത്ര്യത്തെപ്പറ്റി അറിയാം.എന്നാൽ പ്രപഞ്ച മനസ്സിൻറെ ഘടകങ്ങൾ എന്ന നിലയിലുള്ള പൊതു സ്വഭാവത്തെപ്പറ്റി അറിയില്ല.ഒരാൾ മറ്റെയാളെ ശത്രുവായി കാണുന്നു-തൻറെ ശക്തിക്ക് പരിമിതി ഉയർത്തുന്നയാൾ.ഈ നില അസ്ഥിരമാണ്.തുടർന്നുള്ള പോരാട്ടത്തിൽ ഒരാൾ മറ്റെയാളെ കീഴ്പെടുത്തി അടിമയാക്കുന്നു.ഉടമ / അടിമ ബന്ധവും സ്ഥിരമല്ല.തുടക്കത്തിൽ ഉടമ എല്ലാമാണെന്നും അടിമ ഒന്നുമല്ലെന്നും തോന്നാം.എന്നാൽ,അടിമയുടെ അധ്വാനമാണ് ലോകത്തെ മാറ്റുന്നത്.ഇങ്ങനെ ലോകത്തിന് മേൽ തൻറെ പ്രകൃതിയും ബോധവും ഉറപ്പിക്കുന്ന അടിമ,തൃപ്തനാവുകയും ആത്മബോധം ഉറപ്പിക്കുകയും ചെയ്യുന്നു.ഉടമ,അടിമയെ ആശ്രയിച്ചു കഴയുന്നവനാണ്.ആത്യന്തിക ഫലം അടിമയുടെ മോചനവും രണ്ടു വ്യക്തികൾ തമ്മിൽ ആദ്യമുണ്ടായിരുന്ന സംഘർഷത്തിൻറെ അതിജീവനവുമാണ്.

ഇത്രയും ഹെഗൽ പറഞ്ഞതാണ്;അപ്പോൾ മാർക്സിനു മൗലികതയുണ്ടോ എന്ന് ചോദിച്ചു തുടങ്ങാം.

ഇത്,ഹെഗലിൻറെ പുസ്തകത്തിലെ ചെറിയ ഖണ്ഡം മാത്രമാണ്.വൈരുധ്യത്തെയും സംഘർഷത്തെയും അതിജീവിച്ചു കൊണ്ടുള്ള മനസ്സിൻറെ വികാസമാണ് ഹെഗൽ  ചർച്ച ചെയ്യുന്നത്.മനസ്സ് പ്രകൃത്യാ പ്രാപഞ്ചികമാണ്.പരിമിത രൂപത്തിൽ,വ്യക്തികളുടെ മനസ്സ് എന്ന നിലയിൽ,സ്വന്തം പ്രാപഞ്ചിക സ്വഭാവത്തെപ്പറ്റി അതിന് അറിയില്ല.അങ്ങനെ പ്രപഞ്ച മനസ്സിനെ അറിയാത്ത വ്യക്തി മനസ്സ്,അതിൽ നിന്ന് തന്നെ അന്യവൽക്കരിക്കപ്പെട്ടതാണ് -Alienation.അതായത്,പ്രപഞ്ച മനസ്സിൻറെ പ്രത്യക്ഷമായ വ്യക്തി,പ്രപഞ്ച മനസ്സിൻറെ തന്നെ പ്രത്യക്ഷമായ അന്യവ്യക്തിയെ വിദേശിയായും ശത്രുവായും തന്നിൽ നിന്ന് ബാഹ്യമായ ഒന്നായും കാണുന്നു.എല്ലാം മഹത്തായ ഒന്നിൻറെ ഘടകങ്ങളാണ്.
ഈ അന്യവൽകൃത അവസ്ഥയിൽ മനസ്സ് സ്വതന്ത്രമാവില്ല.ആ നിലയിൽ അത് എതിർപ്പ് കാണുകയും സ്വന്തം വികാസത്തിന് അതിരു കൽപിക്കുകയും ചെയ്യുന്നു.പ്രപഞ്ച മനസ്സ് അനന്തവും സർവ്വാന്തര്യാമിയും ആയതിനാൽ,എതിർപ്പും അതിരുകളും തോന്നലുകൾ മാത്രമാണ്.മനസ്സ് സ്വയം തിരിച്ചറിയാതെ,സ്വയം അന്യനും ശത്രുവുമായി കാണുകയാണ്.ഈ അന്യശക്തികൾ മനസിൻറെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു.മനസ്സിന് അതിൻറെ അനന്തമായ ഫലമറിയാതെ,ആ ബലം സ്വന്തം പദ്ധതികൾക്ക് അനുസരണമായി ലോകത്തെ സംഘടിപ്പിക്കാൻ ഉപയോഗിക്കാൻ ആവില്ല.

മനസ്സിൻറെ ദ്വന്ദ്വാത്മക വികാസം,ഹെഗലിൻറെ തത്വ ചിന്തയിൽ,സ്വാതന്ത്ര്യത്തിലേക്കാണ്."ലോകചരിത്രം,സ്വാതന്ത്ര്യ ബോധത്തിൻറെ വികാസമല്ലാതെ മറ്റൊന്നുമല്ല",ഹെഗൽ എഴുതി.പാശ്ചാത്യ തത്വചിന്തയിൽ ഹെഗലിൻറെ പുസ്തകം ഇതിഹാസമായി.
മനസ്സിന് അതിൻറെ യഥാർത്ഥ സ്വഭാവം വെളിവാക്കി കൊടുക്കാനുള്ള പ്രപഞ്ച മനസ്സിൻറെ യാത്രയാണ് ചരിത്രം എങ്കിൽ,ഹെഗൽ ഈ രചന വഴി മനസ്സിനെ അറിഞ്ഞതോടെ ചരിത്ര ലക്ഷ്യം സാദിച്ചല്ലോ എന്ന ചോദ്യമുണ്ട്.ഹെഗലിനെക്കാൾ ചെറിയ എഴുത്തുകാരൻ ഈ ചോദ്യം വന്നാൽ തകർന്നേനെ.പ്രപഞ്ച മനസ്സ് എന്ന സങ്കൽപം മാറ്റിവച്ചാൽ തന്നെയും ഹെഗലിൽ ചർച്ച ചെയ്യാനൊരുപാടുണ്ട്.അത് മാറ്റിയാൽ മനുഷ്യൻറെ സ്വാതന്ത്ര്യ യാത്രയാണ്,ചരിത്രം,പ്രപഞ്ച മനസ്സ് മാനവരാശിയുടെ സമഗ്ര മനസ്സാകാം.
മിനർവ 
ഹെഗലിൽ നിന്ന് ദൈവത്തെ വിച്ഛേദിച്ചവരാണ് ഇങ്ങനെ ചിന്തിച്ചത്.ഇവർ യുവ ഹെഗേലിയന്മാർ ( Young Hegelians ) എന്നറിയപ്പെട്ടു,അവരിൽ ഒരാളായിരുന്നു,സർവകലാശാല വിദ്യാർത്ഥിയായ മാർക്‌സ്.യാഥാസ്ഥിതിക ഹെഗേലിയന്മാരാകട്ടെ,പ്രപഞ്ച മനസ്സിൻറെ ലോക പ്രത്യക്ഷമാണ് മാനവരാശി എന്നതിനാൽ,ഇവിടെ സംഭവിക്കുന്നതൊക്കെ സത്യവും യുക്തിസഹവും ആണെന്ന് കണ്ടു-The Real is the Rational.
ഈ പുസ്തകത്തിലെക്കാൾ പാകതയുള്ള ഹെഗലിനെ 1821 ൽ പ്രസിദ്ധീകരിച്ച Philosophy of Right ( നന്മയുടെ തത്വശാസ്ത്രം ) എന്ന പുസ്തകത്തിൽ കാണാം എന്ന് കരുതുന്നവരുണ്ട്.അതിലാണ്,ലോക തത്വശാസ്ത്രത്തിൽ വിഖ്യാതമായ ഈ വാചകം വന്നത്:

"The owl of Minerva spreads its  wings and takes flight only when the shades of night are falling."
മിനർവയുടെ മൂങ്ങ ചിറകുകൾ വീശി പറക്കുന്നത്,രാത്രിയുടെ നിഴൽ പരക്കുമ്പോഴാണ്.

ജ്ഞാനത്തിൻറെ റോമൻ ദേവതയാണ്,മിനർവ.പാരമ്പരാഗതമായി ഈ ദേവതയുടെ ബിംബമാണ്,വിവേകശാലിയായി കരുതപ്പെടുന്ന മൂങ്ങ.മിനർവയുടെ മൂങ്ങ എന്നാൽ തത്വ ശാസ്ത്രം തന്നെ.ഒരു ചരിത്ര സന്ദർഭത്തെ,അത് കടന്നു പോകുമ്പോൾ മാത്രമേ തത്വശാസ്ത്രത്തിന് മനസ്സിലാകൂ എന്നർത്ഥം.

ഒരു സംസ്കാരത്തിൻറെ യാഥാർഥ്യത്തെ തത്വശാസ്ത്രം തിരിച്ചറിയുന്നത്,ആ സംസ്‌കാരം പാകമായി പഴുക്കുകയും അതിൻറെ അതീത സത്യം ( Absolute ) വെളിവാക്കുകയും ചെയ്യുമ്പോഴാണ്.ഈ സമയമാകുമ്പോഴേക്കും,സമൂഹത്തിന് മാറാൻ കഴിയില്ല.തത്വ ശാസ്ത്രത്തിന് ജ്ഞാനമുദിക്കുന്നത്,വൈകി മാത്രമാണ്.സമൂഹത്തിന് അത് എന്താണെന്ന് മനസ്സിലാക്കി കൊടുക്കാനേ തത്വശാസ്ത്രത്തിന് കഴിയൂ.അതിന് മാറ്റി മറിക്കാൻ കഴിയില്ല.സമൂഹത്തെ വലയം ചെയ്‌തിരിക്കുന്ന ആത്യന്തിക സത്യത്തെ വെളിവാക്കാനേ കഴിയൂ.

മാർക്‌സിനെപ്പോലുള്ളവർ വിഭാവനം ചെയ്യുന്ന മാറ്റി മറിക്കലുകൾ സ്വാഭാവികം അല്ലെന്നും അത്തരം അവിഹിത വിപ്ലവ ഗര്ഭധാരണം സമൂഹത്തിൽ സാധ്യമല്ലെന്നും അർത്ഥം.അത് കൊണ്ട് ഹെഗലിൻറെ ഈ വാചകത്തിനെതിരെ മാർക്സിന്റെ പ്രസിദ്ധമായ മറുപടി വന്നു:
The philosphers have so far only interpreted the world in various ways;the point, however, is to change it.**

തത്വ ചിന്തകർ ഇതുവരെ ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളു;അതിനെ ഇനി മാറ്റുകയാണ് വേണ്ടത്.

പാകതയെ അതില്ലായ്‌മ കൊണ്ട് വെട്ടുന്ന കാഴ്ചയാണ്,ഇത്.
--------------------------------------
*Karl Marx: A Biography/ David Mc Lellan 
** The Economic and political Manuscripts p 98.

See https://hamletram.blogspot.com/2019/09/blog-post_12.html

അയാൾക്ക് എന്നെ മനസ്സിലായില്ല 

അന്ധനായ മാർക്‌സ് 6 

ബെർലിൻ സർവകലാശാലയിൽ നിയമം പഠിക്കുമ്പോഴാണ് (1841),മാർക്‌സ് ഹെഗലിനെ കണ്ടെത്തുന്നത്.കവിത ഉപേക്ഷിച്ച് ,തത്വചിന്ത അന്വേഷിച്ചു.

പതിനേഴാം വയസിൽ (1835) ബോൺ സർവകലാശാലയിൽ പഠനം തുടങ്ങിയെങ്കിലും ഒരു വർഷത്തിന് ശേഷം മാർക്സിനെ പിതാവ് ഹെൻറിച്ച് അരാജകത്വം നിമിത്തം അവിടന്ന് മാറ്റുകയായിരുന്നു. കുടുംബത്തിന് താങ്ങാൻ ആവുന്നതിനേക്കാൾ പണം മാർക്‌സ് ചെലവിട്ടു. ഇങ്ങനെ ചെലവാക്കൽ ആയുഷ്‌കാല ശീലമായി. പഠിക്കുമ്പോൾ ട്രയർ ടാവേൺ മദ്യ ക്ലബിലെ 50 അംഗങ്ങളിൽ ഒരാളായി. അതിൻറെ അഞ്ചു പ്രസിഡന്റുമാരിൽ ഒരാളുമായി. മാർക്സിനെ രാത്രി കുടിച്ചു ബഹളമുണ്ടാക്കിയതിന് സർവകലാശാല 24 മണിക്കൂർ തടവിലിട്ടു. 

1836 ൽ രണ്ടു ചേരികളായി വിദ്യാർത്ഥികൾ തിരിഞ്ഞ്‌ നടത്തിയ സംഘട്ടനത്തിൽ മാർക്സിന് ഇടതു കണ്ണിന് മുകളിൽ പരുക്കേറ്റു. ആയുധങ്ങൾ കൈവശം വച്ചതിന് മാർക്സിനെ പിടിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല (1). ഇങ്ങനെ ബോണിൽ ഒരു വർഷം തുലച്ചപ്പോഴാണ്,മാർക്സിനെ ബെർലിൻ സർവകലാശാലയിലേക്ക് മാറ്റിയത്. അപ്പോൾ ജെന്നിയുമായി മനസമ്മതം കഴിഞ്ഞിരുന്നു. മാർക്‌സിന്റെ ജൂത കുടുംബം നേരത്തെ ക്രിസ്‌തു മതത്തിലേക്ക് മാറിയിരുന്നു.


മാർക്സിന്റെ ചിന്തയെ മാറ്റിമറിച്ച ലുഡ്വിഗ് ഫോയർബാക്ക് ( 1804 -1872 ) ഇതിന് പത്തു കൊല്ലം മുൻപ് ബെർലിൻ സർവകലാശാലയിൽ പഠിച്ചു.ബോണിലും ബെർലിനിലെ ആദ്യ ശിശിരത്തിലും മാർക്‌സ് എഴുതിയ പ്രണയ കവിതകൾ നഷ്ടപ്പെട്ടു.ഹെയിൻ,ഗൊയ്ഥെ,ഷില്ലർ എന്നീ കവികൾ ആയിരുന്നു പ്രചോദനം.ലെസ്സിങ്,സോൾജർ,വിങ്കൽമാൻ എന്നിവരുടെ രചനകളിൽ നിന്നുള്ള ഭാഗങ്ങൾ അദ്ദേഹം പകർത്തി എഴുതി.വായിക്കുന്ന പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ പകർത്തി സ്വന്തം നിരീക്ഷണങ്ങൾ എഴുതി വയ്ക്കുന്ന ശീലം ജീവിതകാലം മുഴുവൻ നില നിന്നു.ഒരു ഹാസ്യ നോവൽ ഏതാനും അധ്യായങ്ങൾ എഴുതി.Scorpion and Felix എന്ന ഈ നോവലിലെ ഹാസ്യ കവിതകളിലാണ് ആദ്യമായി മാർക്‌സ്,തത്വ ചിന്തകരായ ഹെഗൽ,കാന്റ്,ഫിഷ്‌ടെ ( 2 ) എന്നിവരെ പരാമർശിച്ചത്.ഹെഗൽ ഈ നോവലിൽ അഹങ്കാരിയും അവ്യക്തതയുള്ളവനുമാണ്.

സർവകലാശാല നിയമവകുപ്പിൽ ഹെഗലിൻറെ നിലപാട് പ്രസംഗിച്ചിരുന്നത്,എഡ്വേർഡ് ഗൻസ് ആയിരുന്നു.ജൂതനായ ഗൻസ് 1930 ലെ ഫ്രഞ്ച് വിപ്ലവത്തെ അനുകൂലിച്ചു.ചരിത്രത്തിൻറെ യുക്തിസഹമായ വികാസം എന്ന ഹെഗലിൻറെ ആശയം വിശദീകരിച്ചു.ബ്രിട്ടീഷ് മാതൃകയിലെ രാജഭരണത്തിനായി നില കൊണ്ടു.'തൊഴിലാളി വർഗ്ഗവും മധ്യ വർഗ്ഗവും തമ്മിലുള്ള സമര'ത്തിന് പരിഹാരം കാണാൻ ആഗ്രഹിച്ചു.എതിർ വാദം അവതരിപ്പിച്ചത്,നിയമചരിത്ര വകുപ്പിലെ കാൾ വോൺ സാവിഗ്‌നി ആയിരുന്നു.അദ്ദേഹം നിയമത്തിന് സാധ്യത കണ്ടെത്തിയത്,സിദ്ധാന്തങ്ങളിൽ അല്ല,പൈതൃകത്തിലും ആചാരത്തിലും  ആയിരുന്നു.നിയമവകുപ്പിൽ ഫ്രഞ്ച് വിപ്ലവ തത്വങ്ങളും പ്രതികരണങ്ങളും ഏറ്റുമുട്ടി.'എന്താണ്?','എന്തായിരിക്കണം ?' എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി മാർക്‌സ് 300 പേജിൽ എഴുതി.ഈ രണ്ടു ചോദ്യങ്ങൾക്കും ഇടയിലെ വിടവ് പൂരിപ്പിച്ചത് ഹെഗൽ ആണെന്ന് മാർക്‌സ് കണ്ടെത്തി.

ഉറക്കമിളച്ചുള്ള തലച്ചോറിൻറെ അധ്വാനം,മാർക്സിനെ രോഗിയാക്കി.കുടുംബത്തിൽ പലരെയും ബാധിച്ച ക്ഷയ ലക്ഷണങ്ങൾ കണ്ടു.ശ്വാസകോശങ്ങൾ ദുർബലമായി.രക്തം ഛർദിക്കുകയാൽ,മാർക്സിനെ പട്ടാള സേവനത്തിൽ നിന്നൊഴിവാക്കി.ഡോക്റ്റർ വിശ്രമം വിധിച്ചപ്പോൾ,ബെർലിന്‌ പുറത്തെ സ്ട്രാലോ എന്ന ഗ്രാമത്തിലേക്ക് പോയി ചിന്തകൾ തീവ്രമായി മാറി.മാർക്‌സ് എഴുതി ( 3 ):

"യവനിക വീണു.എൻറെ ഹൃദയ അൾത്താര നെടുകെ പിളർന്നു.പുതിയ ദൈവങ്ങളെ പ്രതിഷ്ഠിക്കേണ്ടി വന്നു.കാന്റിന്റെയും ഫിഷ്‌ടെയുടെയും ആശയവാദം ഞാൻ ഉപേക്ഷിച്ചു.ആശയത്തെ യാഥാർഥ്യത്തിൽ തന്നെ കാണാൻ ശ്രമിച്ചു.മുൻപ് ദൈവങ്ങൾ ഭൂമിക്ക് മുകളിലാണ് വസിച്ചത് എങ്കിൽ ഇപ്പോൾ അവ കേന്ദ്രത്തിലായി."

ഇതുവരെ ഹെഗലിൻറെ ആശയ യുക്തിവാദം നിരസിക്കുകയും ഭൗതിക യാഥാർഥ്യത്തിന് മുകളിലാണ് ദൈവം എന്ന് നിനച്ച് കാന്റിനെയും ഫിഷ്‌ടെയെയും അനുഗമിക്കുകയും ചെയ്ത മാർക്‌സ് അത് കാല്പനികമായ ആത്മനിഷ്ഠത ആണെന്ന് കണ്ടു.സത്യം യാഥാർഥ്യത്തിൽ അന്തർലീനമാണെന്ന് തോന്നി.മാർക്‌സ്, ഹെഗലിയനിസത്തിലേക്ക് മാറി.1818 -31 ൽ ബെർലിൻ സർവകലാശാലയിൽ ഫിലോസഫി പ്രൊഫസറായിരുന്ന ഹെഗലിൻറെ സിദ്ധാന്തങ്ങൾ തന്നെ ആയിരുന്നു അന്ന് ബെർലിനിൽ വേരാഴ്ത്തിയ തത്വചിന്ത.

ഇന്ന് പാശ്ചാത്യ തത്വ ചിന്താ ലോകത്ത് വിശുദ്ധ പദവിയുള്ളയാളാണ്,ജോർജ് വിൽഹെം ഫ്രഡറിക് ഹെഗൽ (1770 -1831 ).അദ്ദേഹത്തിൻറെ കേവല ആശയ വാദം ( Absolute Idealism ) ,മനസ്സ് / പ്രകൃതി,ദ്രഷ്ടാവ് / വസ്‌തു എന്നീ ദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കുന്ന ആത്മാവിൻറെ  തത്വ ചിന്തയാണ്.അത് മനഃശാസ്ത്രം,ഭരണകൂടം,ചരിത്രം,കല,മതം,തത്വചിന്ത എന്നിവയെ ആത്മാവുമായി ബന്ധിപ്പിക്കുന്നു.Geist എന്ന ജർമൻ വാക്കാണ് അതിൽ മുഴങ്ങുന്നത്.അതിന് ആത്മാവ് എന്നോ മനസ് എന്നോ പറയാം.അദ്ദേഹം ആവിഷ്‌കരിച്ച അടിമ / ഉടമ ദ്വന്ദ്വo,ഇരുപതാം നൂറ്റാണ്ടിലെ ഫ്രാൻസിനെ സ്വാധീനിച്ചു.യുക്തിസഹമായ ആശയം അഥവാ സത്യത്തിൻറെ ചരിത്രപരമായ പ്രത്യക്ഷമാണ് ആത്മാവ് / മനസ്സ് എന്ന അദ്ദേഹത്തിൻറെ പ്രസ്താവനയും ഒറ്റ നോട്ടത്തിൽ വിരുദ്ധമെന്ന് തോന്നുന്ന ഘടകങ്ങൾ സമന്വയിക്കുന്നു എന്ന നിരീക്ഷണവും വിശേഷ ശ്രദ്ധ ആകർഷിച്ചു.ഈ വൈരുധ്യത്തിൽ പെട്ടതാണ്,പ്രകൃതി / സ്വാതന്ത്ര്യം,സർവത്വം ( Immanence )/ അതീതം എന്നിവ.ശരിക്കും ജൊവാൻ ഗോറ്റ്‌ലിബ് ഫിഷ്‌ടെ ( Fichte ) പ്രയോഗിച്ചതാണെങ്കിലും,കൃത്യമായ അർത്ഥത്തിൽ വാദം ( Thesis ),പ്രതിവാദം (Antithesis ),സമന്വയം ( Synthesis ) എന്ന ത്രിത്വത്തിൻറെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്.ഹെഗൽ ആണ്.മാർക്‌സ് മാത്രമല്ല,ഫ്രഡറിക് നീഷേയുടെ തത്വ ചിന്തയും പ്രതിഭാസിക ശാസ്ത്രം ( Phenomenology ),മാനസിക അപഗ്രഥനം ( Pycho Analysis ) എന്നിവയും തുടങ്ങിയത്,ഹെഗലിൽ തന്നെ.
ഫിഷ്‌ടെ 
തെക്കുപടിഞ്ഞാറൻ ജർമനിയിലെ സ്റ്ററ്റ്ഗാർട്ടിൽ ആണ് ഹെഗൽ ജനിച്ചത്.പിതാവ് ഡ്യൂക്കായ കാൾ യൂജന്റെ റവന്യു സെക്രട്ടറിയും അമ്മ വക്കീലിൻറെ മകളും ആയിരുന്നു.ഹെഗലിന് 13 വയസുള്ളപ്പോൾ കുടലിൽ പനി വന്ന് അമ്മ മരിച്ചു.സഹോദരൻ നെപ്പോളിയൻ പട്ടാളക്കാരനായി 1812 ലെ റഷ്യൻ പോരാട്ടത്തിൽ കൊല്ലപ്പെട്ടു.കൗമാരത്തിൽ നവോത്ഥാന രചനകൾ വായിച്ചു.18 വയസിൽ ട്യൂബിങ്ങൻ സർവകലാശാല പ്രൊട്ടസ്റ്റന്റ് സെമിനാരിയിൽ ചേർന്നപ്പോൾ കൂടെ താമസിച്ചിരുന്നവർ ആയിരുന്നു,കവി ഫ്രഡറിക് ഹോൾഡർലിനും തത്വചിന്തകൻ ഫ്രഡറിക് ഷെല്ലിംഗും.മാർക്‌സും തത്വചിന്തകൻ കീർക്കെഗാദും ഷെല്ലിംഗിൻറെ പ്രഭാഷണങ്ങൾ കേട്ടവരായിരുന്നു.സെമിനാരിയിലെ കർക്കശ അന്തരീക്ഷം വെറുത്ത് മൂവരും ആത്മ സുഹൃത്തുക്കളായി.ഗ്രീക്ക് സംസ്‌കാരത്തെ സ്നേഹിച്ചു.ഹെഗൽ, റൂസോ,കവി ഗോത്തോൾഡ് ലെസ്സിങ് എന്നിവരെ ആരാധിച്ചു.ഫ്രഞ്ച് വിപ്ലവം കണ്മുന്നിൽ അരങ്ങേറുന്നത് ഉത്സാഹത്തോടെ കണ്ടു നിന്നു.ഷെല്ലിംഗും ഹോൾഡർലിനും കാന്റിൻറെ തത്വശാസ്ത്രം ചർച്ച ചെയ്‌തപ്പോൾ ഹെഗൽ മാറി നിന്നു.കടുകട്ടി തത്വശാസ്ത്രം ലളിതമായി ജനത്തോട് പറയാൻ ഹെഗൽ ആഗ്രഹിച്ചു.

ദൈവശാസ്ത്ര സർട്ടിഫിക്കറ്റ് കിട്ടി ചില കുലീന കുടുംബങ്ങളിൽ അധ്യാപകനായ ഹെഗൽ ആദ്യം എഴുതിയത്,'യേശുവിൻറെ ജീവിതം' ആണ്.ക്രിസ്‌തു മതത്തെപ്പറ്റിയും എഴുതി.തുടർന്ന് വന്ന Fragments on Religion and Love ആണ് ആദ്യം മാർക്‌സ് വായിച്ചത്.'ക്രിസ്‌തു മതത്തിൻറെ മനസ്സും വിധിയും ' എന്ന എന്ന അടുത്ത പ്രബന്ധം ഹെഗലിൻറെ മരണാനന്തരം പ്രസിദ്ധീകരിച്ചു.'ഫിഷ്‌ടെ,ഷെല്ലിംഗ് എന്നിവരുടെ തത്വചിന്തയിലെ വൈജാത്യങ്ങൾ'ആയിരുന്നു ആദ്യ പുസ്തകം.ഷെല്ലിംഗും ഹെഗലും തത്വചിന്താ മാസികയും ഇറക്കി.

ജേന സർവകലാശാലയിൽ ജേക്കബ് പ്രൈസ് എന്ന എതിരാളിക്ക് ഉദ്യോഗക്കയറ്റം നൽകിയതിൽ പ്രതിഷേധിച്ച് കവിയും സാംസ്‌കാരിക മന്ത്രിയുമായ ഗൊയ്ഥെയ്ക്ക് കത്തെഴുതി സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോഴാണ്,Phenomenology of Spirit എന്ന പ്രാമാണിക ഗ്രൻഥം ഹെഗൽ തീർത്തത്.അപ്പോൾ ജെനയിൽ നെപ്പോളിയൻ പ്രഷ്യൻ സൈന്യത്തെ വിന്യസിച്ചിരിക്കുകയായിരുന്നു.ദാരിദ്ര്യം കൊടികുത്തിയ നേരത്ത് വീട്ടുടമസ്ഥയിൽ ഹെഗലിന് അവിഹിത സന്തതി ഉണ്ടായി -വാടക കുടിശ്ശിക അതിൽ തട്ടിക്കിഴിച്ചു കാണണം.1807 ൽ ഹാംബർഗിൽ പത്രാധിപരായി.സെനറ്ററുടെ മകൾ മേരിയെ വിവാഹം കഴിച്ച ശേഷം രണ്ടാമത്തെ പ്രധാന പുസ്തകം വന്നു -The Science of Logic.ഫിഷ്‌ടെ മരിച്ച ശേഷം ബെർലിൻ സർവകലാശാലയിൽ ആ സ്ഥാനത്ത് ഹെഗൽ എത്തി.1831 നവംബർ 14 ന് കോളറ വന്ന് അന്ത്യശ്വാസം വലിക്കുമ്പോൾ ഹെഗൽ പറഞ്ഞു:"അയാൾക്ക് എന്നെ മനസ്സിലായില്ല".

അത് ആരെപ്പറ്റി എന്നറിയില്ല.പിന്നെയും പത്തു വർഷം കഴിഞ്ഞാണ് മാർക്‌സ് ഹെഗലിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് എന്നതിനാൽ,മാർക്‌സിനെപ്പറ്റി അല്ല.
വോൾട്ടെയർ 
ഫ്രഞ്ച് വിപ്ലവം ( 1789 -90 ) മേരി അന്റോയ്‌നെറ്റ് രാജ്ഞിയുടെയും മാടമ്പികളുടെയും ജനശത്രു എന്ന് കരുതിയ ഏതൊരുവൻറെയും തല കൊയ്‌തതോടെ,നവോത്ഥാന കാലത്തിന് അന്ത്യമായി.1685 ൽ തുടങ്ങിയ നവോത്ഥാനം 1815 വരെ,വിപ്ലവം കഴിഞ്ഞും നില നിന്നു.നവോത്ഥാനകാല തത്വ ചിന്ത പ്രചോദിപ്പിച്ച മൂന്നാം വിപ്ലവമായിരുന്നു,ഫ്രഞ്ച് വിപ്ലവം.1688 ൽ ഇംഗ്ലണ്ടിലെ ജെയിംസ് രണ്ടാമനെ അദ്ദേഹത്തിൻറെ പ്രൊട്ടസ്റ്റന്റായ മകൾ മേരിയുടെ ഭർത്താവ്,ഡച്ച് രാജകുമാരൻ ഓറഞ്ചിലെ വില്യമിൻറെ സഹായത്തോടെ ഒരുകൂട്ടം പാർലമെൻറ് അംഗങ്ങൾ സ്ഥാനഭ്രഷ്ടൻ ആക്കിയതാണ് ആദ്യ വിപ്ലവം.കത്തോലിക്കാ അനന്തരാവകാശം പിഴുതെറിഞ്ഞ ആ വിപ്ലവം ഇംഗ്ലണ്ടിൽ വിഗ് ചരിത്രത്തിന് അടിത്തറ പാകി.
പതിമൂന്ന് അമേരിക്കൻ കോളനികൾ ബ്രിട്ടനെതിരെ പോരാടി ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിച്ചതാണ് രണ്ടാം വിപ്ലവം ( 1765 -1783 ).

ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ രാജാധികാരം ഫ്രാൻസിനെ പാപ്പരാക്കിയിരുന്നു.ക്ഷാമം കൊടുമ്പിരികൊണ്ടു.കന്നുകാലികൾ ചത്തൊടുങ്ങി.റൊട്ടിക്ക് വില കൂടി.1793 ൽ ലൂയി പതിനാറാമനെ കൊന്നു.1799 ൽ നെപ്പോളിയൻ അധികാരമേറ്റതോടെ വിപ്ലവം തീർന്നു.ഫ്രഞ്ച് നിയമനിർമാണ സഭ 1789 ഓഗസ്റ്റ് 13 ന് ഫ്യുഡലിസം അവസാനിപ്പിക്കുന്ന നിയമം പാസാക്കി.ഇതിനെ "പഴയ ക്രമത്തിൻറെ മരണ സർട്ടിഫിക്കറ്റ്" എന്ന് ചരിത്രകാരൻ ജോർജസ് ലെഫെബ്രെ വിശേഷിപ്പിച്ചു.

യൂറോപ്പിലെ രാഷ്ട്രീയം,തത്വചിന്ത,ശാസ്ത്രം,സാഹിത്യം എന്നിവയെ മാറ്റിമറിച്ച നവോത്ഥാനത്തിന് ഫ്രാൻസിസ് ബേക്കൺ,തോമസ് ഹോബ്‌സ്‌ എന്നിവർ ഇംഗ്ലണ്ടിലും റെനെ ദെക്കാർത്തെ ഫ്രാൻസിലും തത്വശാസ്ത്രത്തിലും,ഗലീലിയോ,കെപ്ലർ,ലിബ്നിസ് എന്നിവർ മറ്റു മേഖലകളിലും മുൻഗാമികളായി.എന്നാൽ ഐസക് ന്യൂട്ടൻറെ പ്രിൻസിപിയ മാത്തമാറ്റിക്ക,1686 ലും ജോൺ ലോക്കിൻറെ Essay Concerning Human
Understanding 1689 ലും വന്നത്,അതുവരെയുള്ള ശാസ്ത്ര,തത്വ വിചാരങ്ങളെ മാറ്റി മറിച്ചു.ആർജിതാനുഭവങ്ങളിൽ നിന്നാണ് ജ്ഞാനമുണ്ടാകുന്നത് എന്ന് ലോക്ക് സിദ്ധാന്തിച്ചു.ബാഹ്യ ലോകത്തേക്കുള്ള സത്യാന്വേഷണത്തിൽ നിന്നല്ല.ന്യുട്ടൻ മാറ്റത്തെയും പ്രകാശത്തെയും കൃത്യമായി അളക്കാമെന്ന് കാൽക്കുലസും മറ്റുപകരണങ്ങളും വഴി തെളിയിച്ചു.

ഫ്രഞ്ച് വിപ്ലവമാണ് ഹെഗലിനെയും അത് വഴി മാർക്സിനെയും പ്രചോദിപ്പിച്ചത്.നവോത്ഥാനം മരിച്ചു;പുതിയ ലോക ക്രമം വേണം.
പ്ളേറ്റോ,ദെക്കാർത്തെ,ഡേവിഡ് ഹ്യൂo,ഹെഗൽ എന്നിങ്ങനെയുള്ള നെടുംതൂണുകൾ ഒന്നുമല്ല ഫ്രഞ്ച് വിപ്ലവത്തിന് പ്രചോദനമായ തത്വ വിമർശകർ.പതിനെട്ടാം നൂറ്റാണ്ടിൻറെ മധ്യത്തിൽ,ഫിലോസഫസ് ( Philosaphe s ) എന്നറിയപ്പെട്ട സംഘമാണ് ഫ്രാൻസിൽ നവോത്ഥാന ചിന്തകൾ പ്രചരിപ്പിച്ചത്.ഇവരാരും പാരീസിലോ സോർബോണിലോ പഠിപ്പിച്ചിരുന്ന പ്രൊഫസർമാരായിരുന്നില്ല.ഇക്കൂട്ടത്തിൽ ഇക്കൂട്ടത്തിൽ ബുദ്ധിജീവികളും പത്ര പ്രവർത്തകരും കലാകാരന്മാരും കഫേ താത്വികരും ഒക്കെ ഉണ്ടായിരുന്നു.ഇതിൽ പെട്ടവരായിരുന്നു വോൾട്ടയർ,ദിദറോ,ലാ മെത്രി,ഹെൽവെത്തിയസ്,ഹേൽബിക് എന്നിവർ.
റോബസ്‌പിയർ 
ഭൗതിക പ്രകൃതിയുടെയും മനുഷ്യ പ്രകൃതിയുടെയും ലയവും ക്രമവും നിയമവും വെളിവാക്കിയ ന്യുട്ടനും ദെക്കാർത്തെയും പോയകാല ബിംബങ്ങളായി മാറിയിരുന്നു.കത്തോലിക്കാ സഭയും പുതിയ ശാസ്ത്രവും തമ്മിലുള്ള ശണ്ഠ തീർന്നിരുന്നു.ദെക്കാർത്തെയും ഹ്യൂമും നടത്തിയ യുക്തിവാദ,ജ്ഞാനവാദ തർക്കങ്ങളിൽ പുതിയ തത്വ ചിന്തകർക്ക് താൽപര്യമുണ്ടായിരുന്നില്ല.രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇരു പക്ഷത്തെയും നല്ല വശങ്ങൾ അവർ സ്വീകരിച്ചു.ഫ്രാൻസിൽ കത്തോലിക്കാ സഭയുടെയും രാജാവിൻറെയും അധികാരം അവസാനിപ്പിച്ച് നവോത്ഥാന തത്വ ശാസ്ത്രം ആധാരമാക്കി,പുതിയ രാഷ്ട്രീയ ക്രമം  എന്നതായിരുന്നു ലക്ഷ്യം.എക്കാലവും ചില സംഘങ്ങൾ യുക്തിയെ ( reason ) ചങ്ങലക്കിട്ടു വച്ചിരിക്കുകയായിരുന്നുവെന്ന് നവ ചിന്തകർ വാദിച്ചു.റോമിലെ സഭയും ഫ്രാൻസിലെ രാജാക്കന്മാരും ചങ്ങലക്കിട്ട യുക്തി സ്വതന്ത്രമാവുകയാണ്.നവോത്ഥാനത്തിന് അനിവാര്യമായ സാക്ഷരതയെയും വിദ്യാഭ്യാസത്തെയും സംഘം കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു.ജനത്തെ ഇവർ നിരക്ഷരരും ദരിദ്രരുമാക്കി അടിച്ചമർത്തി. ജനത്തെ സഭയും രാജാവും അന്ധവിശ്വാസങ്ങളിൽ തളച്ചിട്ടു സാധാരണക്കാർ രാജാവിനെയും സഭയെക്കാൾ ബുദ്ധിയിലും ധാർമ്മികതയിലും താഴ്ന്നവരാണെന്ന് അവർ വിശ്വസിപ്പിച്ചു.ചരിത്രത്തിൽ ആദ്യമായി,യുക്തി വഴി ജനം സത്യം അറിയുന്നുവെന്ന് ഫിലോസഫസ് സംഘം നിരീക്ഷിച്ചു.റോമിലെ സഭക്കെതിരെ വോൾട്ടയർ ആക്രോശിച്ചു:"ആ നീചന്മാരെ തച്ചു തകർക്കുക".

എല്ലാം പിടിച്ചടക്കിയിരിക്കുന്ന രാജാവിന് പകരം,ഒരു റിപ്പബ്ലിക് ഉണ്ടാകണം.

ലാ മെത്രി പറഞ്ഞു:"നമുക്ക് ദൈവം,ആത്മാവ്,അമരത്വം എന്നിവയിലെ നിശ്വാസവും സഭയുടെ അപ്രമാദിത്വവും നശിപ്പിക്കാം".ലോകജ്ഞാനം മനുഷ്യന് കിട്ടിയിരിക്കുന്നു.സ്വാതന്ത്ര്യം,സമത്വം,സ്വത്ത് എന്നിവയിൽ മനുഷ്യന് പ്രകൃത്യാ അവകാശമുണ്ട്.ലോകത്തെ മാറ്റിമറിക്കാനുള്ള സത്യം മനുഷ്യന് കൈവന്നിരിക്കുന്നു.

ഫ്രഞ്ച് വിപ്ലവം മുന്നോട്ട് പോയി,1793 ൽ 'ഭീകര ഭരണം' ( Reign of Terror ) എന്ന നിലയിൽ എത്തി.വിപ്ലവം കൊടുമ്പിരിക്കൊണ്ട് തീവ്ര ഇടതു പക്ഷമായ ജക്കോബിനുകളുടെ കൈയിൽ വന്നു.യുക്തിയുടെ സത്യം നിലനിൽക്കുന്നതിന് പകരം,ആൾക്കൂട്ടം സത്യത്തിൻറെ ഉറവിടമായി. വിപ്ലവ നായകൻ മാക്സിമിലിയൻ റോബസ്‌പിയറെ ( 1758 -1794 ) വിപ്ലവകാരികൾ തന്നെ ഗില്ലറ്റിനിൽ കൊന്നു.സഹോദരൻ അഗസ്റ്റിനെയും 12 അനുയായികളെയും കൊന്നു.വിപ്ലവം നേതാക്കളെ തന്നെ സംഹരിച്ചു.ഫിലോസഫസ് സംഘത്തിലെ മുൻ നിരക്കാർ പോയ് മറഞ്ഞിരുന്നു.ജീവിച്ചിരുന്നെങ്കിൽ അവർ ഇക്കാലം ഇരുണ്ടതായി കണ്ടേനെ.അമേരിക്കൻ വിപ്ലവ നായകരിൽ ഒരാളായ മാർക്വീസ് ദി കൊണ്ടോർസെറ്റ് ആയിരുന്നു,ഫിലോസഫസ് സംഘത്തിലെ അവസാന താത്വികരിൽ ഒരാൾ ( 4 ).അദ്ദേഹം ടോം പെയ്‌നിനൊപ്പം ഫ്രഞ്ച് റിപ്പബ്ലിക് ഭരണ ഘടന കരട് തയ്യാറാക്കിയപ്പോൾ, അത് നിരാകരിച്ചു.ഭേദഗതികളെ വിമർശിച്ചപ്പോൾ അദ്ദേഹത്തെ വേട്ടയാടി.കോൺഡോർസെറ്റ് ( (1743-
1744) ഫ്രഞ്ച് ചിന്തകനും ഗണിത ശാസ്ത്രജ്ഞനും ആയിരുന്നു.1791 ൽ ഫ്രഞ്ച് നിയമ നിർമാണ സഭാ സെക്രട്ടറി.ലൂയി പതിനാറാമൻറെ വധത്തെ എതിർത്തു.

താൻ എഴുതിയ 'ചരിത്രത്തിൻറെ തത്വശാസ്ത്ര'ത്തിൽ  കോൺഡോർസെറ്റ് നിരീക്ഷിച്ചു:"സ്വതന്ത്രനായ മനുഷ്യനിൽ മാത്രം സൂര്യൻ പ്രകാശം ചൊരിയുന്ന കാലം വരും.അവൻ യുക്തിയെ മാത്രം ഗുരുവായി കാണും.പീഡകരും അടിമകളും പുരോഹിതരും അവരുടെ മർദനോപകാരണങ്ങളും ചരിത്ര താളുകളിലും നാടക ശാലകളിലും ശേഷിക്കും".

തൻറെ ഒളിവിടം പഴയ സഖാക്കൾ കണ്ടെത്തിയതായി കേട്ട അദ്ദേഹം,പാരിസിന് പുറത്തേക്ക് രക്ഷപെട്ടു.മദ്യശാലയിൽ ഒളിച്ച അദ്ദേഹത്തെ പിടി കൂടി.ഗില്ലറ്റിനിൽ ശിരച്ഛേദത്തിനു മുൻപ് ഹൃദയാഘാതത്താലോ വിഷഗുളികകൾ തിന്നോ അദ്ദേഹം മരിച്ചു.ഫ്രഞ്ച് വിപ്ലവം ആധുനിക ലോകത്തെ മഹത്തായ വിപ്ലവമായി അറിയപ്പെട്ടെങ്കിലും,അതിൻറെ അന്ത്യ,അതിൻറെ സന്ദേശങ്ങളെ പിറകോട്ടടിച്ചു.വിപ്ലവത്തിന് ഒടുവിൽ നെപ്പോളിയൻ ഫ്രഞ്ച് ചക്രവർത്തിയായി.ഒരധീശത്വം മാറി മറ്റൊന്ന് വന്നു.
ഒരുവശത്ത് സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യൻറെ പോരാട്ടത്തിൻറെ മഹത്തായ കാഴ്ചയാണ്.മറുവശത്ത്,അതിനു വിരുദ്ധമായി ഭീകരതയിൽ നിപതിച്ച ആൾക്കൂട്ട അരാജകത്വമായി,അത്.

ഈ വൈരുധ്യങ്ങൾ ഹെഗൽ കണ്ടു.അവയും വിപരീതങ്ങളും സമസ്യകളും ഘടനാപരമായി കോർത്തിണക്കിയതാണ്,ഹെഗലിൻറെ തത്വ ചിന്ത.ഫ്രഞ്ച് വിപ്ലവത്തിന് വഴിവച്ച നവോത്ഥാന ആശയങ്ങൾ അതേ പടി മാർക്‌സ് പകർത്തി.
-------------------------------------------------
1.Karl Marx A Biography/David Mc Lellan, 1973.
2.ജൊവാൻ ഫിഷ്‌ടെ ( (1762- 1814) :ജർമൻ ആശയ വാദ ഉപജ്ഞാതാക്കളിൽ പ്രമുഖൻ.
3. Karl Marx and Trier/H. Mous

See https://hamletram.blogspot.com/2019/09/blog-post_11.html

Wednesday 11 September 2019

ഏകദൈവവും സാമ്രാജ്യത്വവും 

അന്ധനായ മാർക്‌സ് 5

മാർക്‌സിന്റെ ജർമനിയിൽ,ഇന്ത്യയെ നന്നായി അറിഞ്ഞിരുന്ന ഒരു മഹാകവി ഉണ്ടായിരുന്നു-ഫ്രഡറിക് റൂക്കർട്ട് ( Friedrich Ruckert 1788-1866).ആറു വാല്യങ്ങളുള്ള അദ്ദേഹത്തിൻറെ മഹാകാവ്യത്തിൻറെ പേര് "ബ്രഹ്മ ജ്ഞാനം".ഇത് ഗോയിഥെയുടെ 12 വാല്യങ്ങളുള്ള മഹാകാവ്യമായ 'പശ്ചിമ -പൗരസ്ത്യ ഭാവഗീതങ്ങളെ'ക്കാൾ സുന്ദരമാണെന്ന് മാക്‌സ് മുള്ളർ പറയുന്നു.Weisheit des Brahmanen എന്ന് ജർമൻ ശീർഷകം.Wisdom of the Brahmins എന്ന് ഇംഗ്ലീഷ് പരിഭാഷ ഉണ്ടെങ്കിലും,'ബ്രഹ്മജ്ഞാനം' ആണ് സംസ്‌കൃതത്തിൽ ഉചിതം.

കവിയും പരിഭാഷകനുമായ റൂക്കർട്ട് 1826 -49 ൽ പൗരസ്ത്യ ഭാഷാ പ്രൊഫസറായിരുന്നു . ആ സ്ഥാനം രാജി വച്ച് സ്വന്തം തോട്ടത്തിൽ വിശ്രമിച്ചു.30 ഭാഷകൾ അറിയാമായിരുന്ന അദ്ദേഹം നിരവധി പൗരസ്ത്യ കൃതികൾ ജര്മനിൽ എത്തിച്ചു.1836 -39 ൽ 'ബ്രഹ്മ ജ്ഞാനം' പൂർത്തീകരിച്ചു.ഗോയ്ഥെയുടെ രചന 1814 -19 ൽ വന്നിരുന്നു.റൂക്കർട്ടിന്റെ ഒരു സമാഹാരത്തിന്റെ ശീർഷകം 'കിഴക്കൻ പനിനീർപ്പൂക്കൾ' എന്നാണ്.ഗൊയ്ഥെയ്ക്ക് പേർഷ്യൻ കവി ഹാഫിസാണ് പ്രചോദനം.റൂക്കർട്ടിന് ഇന്ത്യ തന്നെ.

ലിപ്‌സിഗിൽ സംസ്‌കൃതം പഠിച്ച മുള്ളർ എഴുതി:

"ജർമനിയിൽ സംസ്‌കൃതം പഠിക്കുന്ന ഒരു പണ്ഡിതൻ സനാതന ജ്ഞാനത്തിൻറെ അഗാധവും അജ്ഞാതവുമായ മായികതകളിൽ ജ്ഞാനമുള്ളവനായിരിക്കും എന്നാണ് സങ്കൽപം.ഇന്ത്യയിൽ യാത്ര ചെയ്‌ത ഒരാൾ പറയുന്നത്,അയാൾ കണ്ടത്,കൽക്കട്ട,ബോംബെ,മദ്രാസ് എന്നീ സ്ഥലങ്ങൾ മാത്രമായാൽ പോലും,മാർകോ പോളോ പറയുന്നത് പോലെ ജർമൻകാർ കേട്ട് കൊണ്ടിരിക്കും.ഇംഗ്ലണ്ടിലാകട്ടെ,സംസ്‌കൃതം പഠിച്ചവനെ വിരസനായാണ് കാണുന്നത്."( 1 )
വില്യം ജോൺസ് 
മാർക്‌സ് ജർമനിയെ തന്നെയും വേണ്ട വിധം അറിഞ്ഞിരുന്നില്ല എന്നർത്ഥം.സാംസ്‌കാരിക മേഖലയെപ്പറ്റി അജ്ഞനായിരുന്ന മാർക്‌സിന്റെ ഏറ്റവും വലിയ കുഴപ്പം,ആത്മീയതയുടെ നിരാകരണം ആയിരുന്നു.കവികളാണ്,സൈദ്ധാന്തികരല്ല,സത്യത്തോട് അടുത്ത് നിൽക്കുക.മുള്ളറുടെ പിതാവ് കവി ആയിരുന്നു .പിതാവ് വക്കീൽ ആയിട്ടും റൂക്കർട്ട് രക്ഷപ്പെട്ടു.

എന്തായിരുന്നു,മുള്ളർ കണ്ട ഇന്ത്യ?

സംസ്‌കൃതത്തിലെ 'അഗ്നി'ക്ക് ലാറ്റിനിൽ 'ഇഗ്നിസ്'എന്ന് പറയും.സ്കോട്ടിഷിൽ 'ഇൻഗ്ലെ'.പല ഭാഷകളിലും തീക്ക് ഇത്തരം വാക്കുകൾ ആയിരുന്നിരിക്കും.പിന്നെ അവ മാറിയിരിക്കും.വാക്കുകൾക്കും നാശവും ഉയിർപ്പുമുണ്ട്.ഇങ്ങനെ ഒരു പൊതു നാഗരികത ഉണ്ടായിരുന്നു എന്ന് സങ്കൽപിച്ചാൽ അത് കാണാൻ ഇന്ത്യയിലേക്ക് നോക്കണം.രാഷ്ട്രീയ ചരിത്രമല്ല,മനുഷ്യ മനസ്സിൻറെ ചരിത്ര ഉറവിടം അറിയാൻ ഇന്ത്യയിലേക്ക് നോക്കണം.

ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ കൊള്ളക്കാരെപ്പോലെയോ ലണ്ടനിലെത്തി ബ്രിട്ടീഷ് പക്ഷപാതിയായ മാർക്സിനെ പോലെയോ ഇന്ത്യ വിരുദ്ധരായിരുന്നില്ല എല്ലാ ബ്രിട്ടീഷുകാരും.ആംഗ്ലോ -വെൽഷ് ഭാഷാ ശാസ്ത്രജ്ഞനായിരുന്ന സർ വില്യം ജോൺസ് ( 1746 -1794 ).ബംഗാളിലെ ഫോർട്ട് വില്യമിൽ സുപ്രീം കോടതി ജഡ്‌ജിയായ അദ്ദേഹം പ്രാചീന ഇന്ത്യ ചരിത്ര പണ്ഡിതനായിരുന്നു.യൂറോപ്പിലെ ഭാഷകളും ഇന്ത്യൻ ഭാഷകളും തമ്മിൽ ബന്ധമുണ്ട് എന്ന സിദ്ധാന്തം ആദ്യമായി മുന്നോട്ട് വച്ച അദ്ദേഹമാണ്,ഹെൻറി തോമസ് കോൾബ്രുക്,നഥാനിയൽ ഹോൾഹെഡ് എന്നിവർക്കൊപ്പം 1784 ൽ ബംഗാളിൽ ഏഷ്യാറ്റിക് സൊസൈറ്റി ഉണ്ടാക്കിയത്.'യൂറോപ്പിലെ മഹാനായ ആദ്യ സംസ്‌കൃത പണ്ഡിതൻ'എന്നറിയപ്പെട്ട കോൾബ്രുക് ( 1765 -1837 ) ഈസ്റ്റ് ഇന്ത്യ കമ്പനി ചെയർമാൻ ജോർജ് കോൾബ്രുകിൻറെ മകനായിരുന്നു.ഗണിത ശാസ്ത്രജ്ഞനായ അദ്ദേഹം 1782 ൽ കൽക്കട്ടയിൽ ഈസ്റ്റ് ഇന്ത്യ കമ്പനി റൈറ്റർ ആയി.അപ്പീൽ കോടതി അധ്യക്ഷൻ വരെ ആയി.അദ്ദേഹത്തെ 1805 ൽ വെല്ലസ്ലി ഫോർട്ട് വില്യം കോളജിൽ ഹിന്ദു നിയമത്തിൻറെയും സംസ്‌കൃതത്തിന്റെയും പ്രൊഫസറാക്കി.ഇവിടെ വന്ന ശേഷം സംസ്‌കൃതം പഠിച്ചാണ് Digest of Hindu Laws എന്ന പരിഭാഷ തയ്യാറാക്കിയത്.വിജ്ഞാനേശ്വരൻറെ 'മിതാക്ഷരം',ജീമൂത വാഹനൻറെ 'ദയാഭാഗം'എന്നിവ പരിഭാഷപ്പെടുത്തി.Law of Inheritance,Sanskrit Grammar ( 1805 ),Essay on the Vedas എന്നിവയും എഴുതി.

ഭാഷാ ശാസ്ത്രജ്ഞനായ ഹോൾഹെഡ് ( 1751 -1830 ) ഓക്സ്ഫോഡിൽ പഠിക്കുമ്പോൾ തന്നെ വില്യം ജോൺസിനെ പരിചയപ്പെട്ടിരുന്നു.ഈസ്റ്റ് ഇന്ത്യ കമ്പനി റൈറ്ററായി ഇന്ത്യയിൽ എത്തി വാറൻ ഹേസ്റ്റിങ്സ് പറഞ്ഞ പ്രകാരം,സംസ്‌കൃത മൂലത്തിൻറെ പേർഷ്യൻ തർജ്ജമയിൽ നിന്ന് ഹിന്ദു നിയമ സംഹിത ഇംഗ്ലീഷിലാക്കി,1776 ൽ A Code of Gentoo Laws എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചു.1778 ൽ അദ്ദേഹം എഴുതിയ 'ബംഗാളി ഗ്രാമർ' അച്ചടിക്കാനാണ് ആദ്യമായി ബംഗാളിൽ അച്ചടിശാല സ്ഥാപിച്ചത്.ബ്രിട്ടനിലേക്ക് മടങ്ങിയ ശേഷം 'മഹാഭാരതം' സ്വന്ത നിലയിൽ 'പ്രപഞ്ചത്തിൻറെ അപാരലീല' തിരിച്ചറിയാനായി അദ്ദേഹം പരിഭാഷപ്പെടുത്തി.അദ്ദേഹം ഇന്ത്യയെപ്പറ്റിയെഴുതിയ കയ്യെഴുത്ത് പ്രതികൾ ബ്രിട്ടീഷ് മ്യൂസിയത്തിലും 'മഹാഭാരതം' അപൂർണ തർജമ കൊൽക്കത്ത ഏഷ്യാറ്റിക് സൊസൈറ്റി ലൈബ്രറിയിലും മരണാനന്തരം എത്തി.

മാർക്‌സ് ഇന്ത്യയെപ്പറ്റി മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നതിന് 70 വർഷം മുൻപ് 1783 ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് താൻ  നടത്തിയ യാത്രയെപ്പറ്റി ജോൺസ് എഴുതിയ ഓർമ്മക്കുറിപ്പിൽ തന്നെ മാർക്സിന് മറുപടിയുണ്ട് ( 2 ):

"കഴിഞ്ഞ ഓഗസ്റ്റിൽ,ഇന്ത്യയിലേക്ക് ചിരകാലം ആഗ്രഹിച്ച കടൽ യാത്രയുടെ സായാഹ്നത്തിൽ ഞാൻ തിരിച്ചറിഞ്ഞു-ഇന്ത്യ ഇതാ മുന്നിലും,പേർഷ്യ ഇടത്തും.അമരത്ത് അറേബിയയിൽ നിന്നുള്ള കാറ്റ്.ആ നവോന്മേഷ അന്തരീക്ഷം മനസ്സിനെ തരളിതമാക്കി.ഈ പൗരസ്ത്യ ദേശത്തെ സംഭവ ബഹുലമായ ചരിത്രവും താദാത്മ്യം പ്രാപിച്ച കൽപിത കഥകളും വഴിയാണ് നേരത്തെ അറിഞ്ഞിരുന്നത്.ശാസ്ത്രങ്ങളുടെ വിളനിലവും സമ്പുഷ്ട കലകളുടെ തൊട്ടിലും മഹദ് സംഭവ വേദിയും മനീഷയുടെ ഉർവരദേശവുമായ,വിസ്‌തൃതമായ ഏഷ്യ വലയം ചെയ്‌ത ആ കുലീന രംഗ ഭൂമിയിൽ എത്തിയപ്പോൾ വിവരിക്കാനാകാത്ത ആഹ്ളാദമുണ്ടായി.മതങ്ങളും ആചാരങ്ങളും പെരുമാറ്റ രീതികളും ഭാഷകളും മനുഷ്യ രൂപങ്ങളും അനന്ത വൈചിത്ര്യങ്ങളിൽ കാണുകയാണ്.ഈ വിശാല ലോകം ഇനിയും കണ്ടെത്തിയിട്ടില്ലെന്നും അതിൻറെ കരുത്തൻ സാദ്ധ്യതകൾ വികസിക്കാനുണ്ടെന്നും തോന്നി".

മുപ്പത്തേഴാം വയസിൽ കപ്പലിൻറെ ഡെക്കിൽ നിന്ന് ഒരസ്തമയ നേരത്ത് ജോൺസ് കണ്ട സ്വപ്നത്തിൽ ഇന്ത്യയെപ്പറ്റി കുലീന പ്രതീക്ഷകൾ നിറഞ്ഞു നിന്നു.പഠിക്കാൻ വരുന്നവന്റെ മനസ്സിൽ ഇന്ത്യ വികാരസാഗരവും വിജ്ഞാന ഭണ്ഡാഗാരവുമാണ്.

വാറൻ ഹേസ്റ്റിംഗ്‌സ് ഗവർണർ ജനറൽ ആയിരിക്കെ,വാരാണസിയിലെ നദീതീരത്തു നിന്ന് 172 പേർഷ്യൻ സ്വർണ നാണയങ്ങൾ കിട്ടി.ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്റ്റർ ബോർഡിന് ഇത് സമ്മാനമായി നൽകുമ്പോൾ ഹേസ്റ്റിംഗ്‌സിന് കൃതാർത്ഥത ഉണ്ടായി.എന്നാൽ ഈ പ്രാചീന നാണയങ്ങൾ ഉരുക്കിയെന്ന് പിന്നീട് വെളിവായി ( 3 ).ഇതാണ് കൊള്ളക്കാരൻ കണ്ട ഇന്ത്യ.ഇന്ത്യയിൽ തുറന്ന ശവകുടീരങ്ങളിൽ ഇത്തരം സ്വർണ നിക്ഷേപങ്ങൾ കണ്ടിരുന്നതായി ബംഗാൾ ഏഷ്യാറ്റിക് ജേര്ണലി ൻറെ അവസാന ലക്കങ്ങളിൽ ഒന്നിൽ കാണാം.ഉരുക്കി കളയാവുന്ന സ്വർണം ആയല്ല,ഓർമകളുടെ സുവർണ നിധി ആയാണ് ഇന്ത്യക്കാരൻ അവയൊക്കെ ത്യജിച്ചത്.

" ഈ ലോകത്ത് ഏറ്റവും സമൃദ്ധിയും ശക്തിയും പ്രകൃതി സൗന്ദര്യവുമുള്ള ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇന്ത്യയാണ്",മുള്ളർ എഴുതി."'ആകാശത്തിന് കീഴിൽ മനുഷ്യ മനസ്സ് ഏറ്റവും വളർന്ന മേഖലയാണ് അത്.പ്ളേറ്റോയ്ക്കും കാന്റിനും നിർധാരണം കഴിയാനാകാത്ത പ്രശ്നങ്ങൾക്ക് പരിഹാരം നിര്ദേശിക്കാനാകുന്ന രാജ്യം.ഗ്രീക്കുകാരും റോമക്കാരും ജൂതന്മാരും നൽകിയ തത്വങ്ങളിൽ ജീവിച്ചതാണ് യൂറോപ്.എന്നാൽ മനുഷ്യൻറെ ആന്തരിക ജീവിതം പൂർണമാക്കാനാവുന്ന അനന്തമായ സമഗ്ര മാനവിക ചിന്തയാണ് ഇന്ത്യയുടേത്".

പ്ളേറ്റോയുടെ 'ക്രാറ്റിലസി'ൽ ( Cratylus ) കാണുന്ന സിംഹത്തിൻറെ തൊലിയിട്ട കഴുതയുടെ കഥ ഇവിടെ നിന്ന് പോയതാണ്.അഫ്രോഡൈറ്റ് പെണ്ണായി വേഷം മാറിയ കീരി,പെണ്ണായ ശേഷവും എലിയെ കണ്ടപ്പോൾ ചാടി വീണ കഥയും കിഴക്കു നിന്ന്.അന്യാപദേശ കഥകളുടെ കൂമ്പാരമാണ്,ബുദ്ധമതം.സോളമൻറെ കാലത്ത് ഇന്ത്യയും സിറിയയും പലസ്തീനും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിരുന്നു.ബൈബിളിൽ സംസ്‌കൃത വാക്കുകൾ കാണാം.ഒരു കുഞ്ഞിനായി രണ്ട് അമ്മമാർ തർക്കം ഉന്നയിച്ചപ്പോൾ കുഞ്ഞിനെ രണ്ടായി അമ്മമാർക്ക് വീതിക്കാൻ കൽപിച്ച സോളമൻ ജൂതന്മാർക്ക് ജ്ഞാനിയാണ്.ബുദ്ധൻറെ 'ത്രിപീടിക' യുടെ ടിബറ്റൻ പരിഭാഷയായ 'കാഞ്ഞൂറി'ൽ ഈ കഥയുണ്ട്.രാജാവിന് പരിഹാരം നിർദേശിക്കാൻ വയ്യാതായപ്പോൾ പ്രത്യക്ഷപ്പെട്ട വിശാഖൻ,കുഞ്ഞിനെ അവർ കൊണ്ട് പോയി സ്വയം പരിഹരിക്കട്ടെ എന്ന് നിർദേശിച്ചു.അമ്മമാർ ചാടി വീണ് കുഞ്ഞ്  പരുക്കേറ്റ് കരഞ്ഞപ്പോൾ,സഹിക്കാനാകാതെ ഒരമ്മ അതിനെ വിട്ടു.അങ്ങനെ പ്രശ്‍നം പരിഹരിച്ചു.ഈ കഥയിൽ മനുഷ്യ സ്വഭാവത്തിൻറെ ആഴമുള്ള വായനയുണ്ട്.കുഞ്ഞിനെ രണ്ടാക്കി മുറിക്കുന്ന ഹിംസ ഇതിൽ ഇല്ല.

ഇവിടെ നിയമങ്ങൾ പണ്ടേ ഉണ്ടായിരുന്നുവെന്ന് വില്യം ജോൺസിൻറെയും മറ്റും പരിഭാഷകളിൽ നിന്ന് വ്യക്തമാണ്.'മനുസ്‌മൃതി'
യുടെ പഴക്കം ബി സി 500 മുതൽ എ ഡി നാലാം നൂറ്റാണ്ടു വരെയാകാം."ഇന്ത്യയ്ക്ക് യൂറോപ്പിൻറെ ചരിത്ര ചരിത്രത്തിൽ മാത്രമല്ല,ചരിത്ര ജീവിതത്തിൽ തന്നെയും,മനുഷ്യ മനസ്സിൻറെ ചരിത്രത്തിലും സ്ഥാനമുണ്ട്",മുള്ളർ എഴുതുന്നു.ഒരു നല്ല ചരിത്രകാരനെ കണ്ടെത്താനാകാതെ നെടുവീർപ്പിട്ട മഹാനായ ഫ്രഡറിക് പറഞ്ഞത്,പ്രഷ്യയുടെ ചരിത്രമെഴുതിയവരെല്ലാം തൻറെ യൂണിഫോമിലെ ബട്ടണുകളുടെ എണ്ണമെഴുതി എന്നാണ്.അതുകൊണ്ടാണ് ഈ ചരിത്രകാരന്മാരുടെ പേരുകൾ ഭാവിക്ക് വേണ്ടി കരുതുകയില്ലെന്ന് സ്‌കോട്ടിഷ് ചരിത്രകാരൻ തോമസ് കാർലൈൽ പറഞ്ഞത്. നാം ചരിത്രം പഠിക്കുന്നത് ഇപ്പോൾ നിൽക്കുന്നിടത്തു നിന്ന് തുടങ്ങാൻ അല്ല.ഭൂതകാല അനുഭവങ്ങളിൽ നിന്ന് മുന്നോട്ട് പോകാനാണ്.അതുകൊണ്ട് ഇവിടെ ഭൂതകാലം തളം കെട്ടിക്കിടക്കുന്നുവെന്ന് മാർക്‌സ് പരിഹസിച്ചാൽ ,നാം അതിൽ അഭിമാനിക്കണം.പ്രാചീന ചരിത്രത്തിൽ വിട്ടുപോയ കണ്ണികൾ ഉണ്ടെങ്കിൽ അവ കണ്ടെത്താൻ ചരിത്രകാരന് ഇന്ത്യയാണ് ആശ്രയം.മനുഷ്യ കുലത്തിന്റെ ശൈശവ സ്‌മൃതികൾ ഇന്ത്യയിലാണ്.

ഇവിടെ നിന്നാണ് നാം മെക്‌സിക്കൻ കവി ഒക്റ്റേവിയോ പാസിലേക്ക് പോകുന്നത്.1990ൽ സാഹിത്യ നൊബേൽ കിട്ടിയ അദ്ദേഹം 1951 ൽ ഡൽഹി മെക്‌സിക്കോ എംബസിയിൽ അറ്റാഷെയായിരുന്നു .11 വർഷം കഴിഞ്ഞ് സ്ഥാനപതി.ലാറ്റിനമേരിക്കൻ സാഹിത്യ കുലപതി.ഇവിടെ താമസിച്ച് ഇന്ത്യയെ കണ്ടെത്തിയ പാസ്,In Light of India ( 1995 ) എഴുതി.അതിൽ 'ഇന്ത്യൻ ചരിത്രത്തിൻറെ അനന്യത' എന്ന അധ്യായത്തിൽ അദ്ദേഹം നിരീക്ഷിച്ചു :

"മിസോ അമേരിക്കൻ,ഇൻക നാഗരികതകൾ മൗലികമാണെങ്കിലും,അവ ഉപനിഷത്തുക്കൾ,ഭഗവദ് ഗീത എന്നിവ പോലെയോ സാരാനാഥിലെ പ്രബോധനം പോലെയോ മഹത്തായ ഒന്നും നൽകിയില്ല.ഇന്ത്യൻ നാഗരികതയുടെ പ്രാചീനത ദീർഘമാണ്.സിന്ധു തട നാഗരികത ബി സി 2500 -1700 ആയിരുന്നു.മിസോ അമേരിക്കൻ ആകട്ടെ,ബി സി 1000 -എ ഡി 300.ഇന്ത്യ എപ്പോഴും പ്രാചീന ലോകത്തെ മറ്റ് നാഗരികതകളുമായി ആശയ വിനിമയത്തിൽ ആയിരുന്നു.മെസൊപൊട്ടേമിയ മുതൽ മംഗോളിയ വരെ.ഇന്ത്യൻ വിചാരധാര മറ്റുള്ളവർ പകർത്തി.ഇന്ത്യയും സ്വീകരിച്ചു.ബുദ്ധമതം ശ്രീലങ്ക.ചൈന,കൊറിയ,ജപ്പാൻ എന്നിവിടങ്ങളിലേക്ക് പോയ പോലെയോ ഗ്രീക്ക്,റോമൻ ശിൽപ കല ഇന്ത്യൻ കലയെ സ്വാധീനിച്ച പോലെയോ ക്രിസ്‌തു മതം,ബുദ്ധമതം,സൊരാഷ്ട്രിയൻ മതം എന്നിവ തമ്മിൽ നടന്ന വിനിമയങ്ങൾ പോലെയോ ഒന്നും മെക്‌സിക്കോയിൽ ഉണ്ടായില്ല.സിന്ധു തട നാഗരികത തന്നെ,പുതുതായി ഉണ്ടായതല്ല.അതൊരു പൂർവ്വഗാമിയാണ്.മോഹൻജെദാരോയിലും ഹാരപ്പയിലും ഹിന്ദു ചിഹ്നങ്ങളുണ്ട്-ശിവലിംഗം പോലെ."

യൂറോപ്പുമായി ഇന്ത്യൻ സംസ്‌കാരത്തിനുള്ള ബന്ധം വിവരിച്ച ജോർജസ് ഡുമേസിൽ വിവരിച്ച നിരത്തിയ ഉദാഹരണങ്ങൾ പാസ് പരാമർശിക്കുന്നു.സിന്ധു തട നാഗരികതയ്ക്ക് കൂടുതൽ ബന്ധം മെസൊപൊട്ടേമിയയുമായി ഉണ്ടെന്ന് വരാം.
ഇന്ത്യൻ സംസ്‌കാരം പാശ്ചാത്യ സംസ്‌കാരം പോലെയല്ല വികസിച്ചത്.ഗ്രീക്ക്,റോമൻ ഭരണം വികസിച്ച പോലെ ഒന്നല്ല അത്.റോം യൂറോപ്പിനെ കാൽകീഴിൽ കൊണ്ട് വന്നു.ഇന്ത്യ ഉപ ഭൂഖണ്ഡത്തിലെ ഏകീകരണ ശക്തി ഭരണാധികാരം അഥവാ രാഷ്ട്രീയം ആയിരുന്നില്ല.മതം ആയിരുന്നു.ഹിന്ദുമതവും ബുദ്ധമതവും അവയുടെ സാംസ്‌കാരിക,തത്വ ചിന്താ പദ്ധതികളുമായാണ് വ്യാപിച്ചത്.സീസർമാർക്കും ജനറൽമാർക്കും ഇവിടെ സ്വാധീനം ഉണ്ടായിരുന്നില്ല.മഹർഷിമാരും ശിഷ്യരും ഗരുക്കന്മാരും മത പരിഷ്കർത്താക്കളുമാണ് ഭരണം നയിച്ചത്.അശോകന് പ്രാമാണ്യം വി വന്നത്,ബുദ്ധമതത്തിൽ ചേർന്നത് കൊണ്ടാണ്.പ്രാചീന ഭാരത മഹത്വം കേന്ദ്രീകൃത ഭരണ കൂടം ഉണ്ടായിരുന്നില്ല എന്നതാണ്.അതാണ് ഇന്ത്യൻ ചരിത്രത്തെ നിർണയിച്ചത്.മൗര്യ,ഗുപ്‌ത,മുഗൾ വംശങ്ങൾ രാജ്യത്തെ മൊത്തം ഭരിച്ചില്ല.ബ്രിട്ടൻ വന്നപ്പോഴേ അതുണ്ടായുള്ളൂ.
ഒക്‌ടേവിയോ പാസ് 
പാസ് പറയുന്നതിൻറെ അർത്ഥം,ബ്രിട്ടന് അവകാശപ്പെടാൻ കഴിയുന്ന ചരിത്രം,റോമൻ അധീശത്വത്തിന്റേതാണ് എന്നാണ്.റോം ആ മേഖലയെ മാറ്റി മറിച്ചു.ക്രിസ്ത്യൻ ഏകദൈവ വാദം അവിടെ വേരാഴ്ത്തി.റോമൻ സാമ്രാജ്യം നിലം പതിച്ചപ്പോൾ,ക്രിസ്ത്യൻ സഭ പിടി മുറുക്കി.അക്രമം നടത്താൻ ഇറങ്ങി പുറപ്പെട്ടവർ ക്രിസ്ത്യാനികളായി.പൗരസ്ത്യ ദേശത്താകട്ടെ ക്രിസ്‌തു മതം ബൈസാന്റിയത്തിൽ ( ഇസ്താംബുൾ) ഒതുങ്ങി.പടിഞ്ഞാറൻ ലോകത്ത് ലാറ്റിൻ,മത,തത്വശാസ്ത്ര,സംസ്‌കാര ഭാഷ ആയി.ഇന്ത്യയിൽ ഇങ്ങനെ ഒന്നും നടന്നില്ല.പരമ്പരാഗത മതത്തിൽ നിന്ന് ബുദ്ധമതം ഉണ്ടായി എന്ന് മാത്രം.ഇസ്ലാം വന്ന് ഹിന്ദുമതം പുനരുജ്ജീവിച്ചതോടെ,ബുദ്ധമതം ഇന്ത്യയിൽ നിന്ന് നിഷ്‌കാസിതമായി.ഹിന്ദു,ഇസ്ലാം മതങ്ങൾ സഹവർത്തിത്വത്തിൽ കഴിഞ്ഞില്ല.വിശുദ്ധ അഗസ്റ്റിനോ തോമസ് അക്വിനാസോ പ്ളേറ്റോയോടും അരിസ്റ്റോട്ടിലിനോടും കാണിച്ച ആദരം,മുസ്ലിംകൾ വേദങ്ങളോടും ഉപനിഷത്തുക്കളോടും കാട്ടിയില്ല.ഇസ്ലാം ഇന്ത്യയിൽ വന്നപ്പോൾ,വൈകിപ്പോയി.

ഇന്ത്യയ്ക്ക് ശീലമുള്ള ആസ്തിക്യ തത്വ ചിന്തയും ക്രിസ്ത്യൻ,ജൂത ,ഇസ്ലാം ഏകദൈവ വാദവും തമ്മിൽ ഒരു ബന്ധവുമില്ല.ഏകദൈവ വാദത്തിന്റെ പ്രശ്‍നം,അതിന് പെട്ടെന്ന് ഒരു അധീശ ഭരണകൂടമായി മാറാൻ കഴിയും എന്നതാണ്.ഏകദൈവ വാദമാണ്,സാമ്രാജ്യത്വത്തിൻറെ അടിത്തറ.അത് ഖിലാഫത്തും ആകാം."ഏകദൈവ വാദം ജനത്തെ ഭിന്നിപ്പിക്കുകയും ഭീതിദമായ അസഹിഷ്‌ണുത വളർത്തുകയും ചെയ്യും എന്നതാണ്,ഇന്ത്യയിൽ ഇസ്ലാമിൻറെ തകർച്ചയ്ക്ക് കാരണം",പാസ് വിലയിരുത്തുന്നു.ഇസ്ലാം ഇന്ത്യയിൽ ലക്ഷങ്ങളെ മതം മാറ്റാൻ ഒരുമ്പെട്ടിട്ടും ഭൂരിപക്ഷം ഹിന്ദുമതത്തിൽ ഉറച്ചു നിന്നു."ഏകദൈവ വാദത്തിന്റെ ഇരട്ട മുഖത്തിന് തെളിവാണ് ഇത്",പാസ് എഴുതുന്നു,"ഐക്യം ഉണ്ടാക്കാനായില്ലെങ്കിൽ അത് വിഘടിപ്പിക്കും"( 4 ).

പ്ളേറ്റോയും അരിസ്റ്റോട്ടിലും സെനേക്കയും ഇല്ലാതെ ക്രിസ്തുമതത്തിന് തത്വചിന്ത ഉണ്ടാകുമായിരുന്നില്ല.ഇസ്ലാമിന് മേലും ഗ്രീക്ക്,റോമൻ തത്വചിന്തയ്ക്ക് സ്വാധീനം ഉണ്ടായി.അരിസ്റ്റോട്ടിലിൻറെ തത്വ ചിന്തയും ഗാലൻറെ വൈദ്യവും മധ്യകാല യൂറോപ്പിൽ എത്തിച്ചത്,അറബികളാണ് ( 5 ).പോർച്ചുഗീസുകാരും സ്പെയിൻകാരും  ഡച്ചുകാരും ബ്രിട്ടീഷുകാരും അധീശത്വത്തിന് മുതിർന്നതിന് അങ്ങനെ മതപരമായ കാരണങ്ങളുണ്ട്.
ഇത് മാർക്‌സ് കണ്ടില്ല.അതിന് കാരണം മാർക്‌സ്,ഹെഗലിനെ കടം കൊണ്ട ശേഷം ദൈവത്തെ വിച്ഛേദിച്ചിടത്താണ്.
-----------------------------------------------
1. India: What can it teach US? / Max Muller, Penguin, 2000.
2. The Works of William Jones/ ed. Anna Jones, 1799.
3. Cunningham, Journal of the Asiatic Society of Bengal, 1881.
4. In Light of India/Octavio Paz, 1995
5. ഏലിയസ് / ക്ളോഡിയസ് ഗാലനാണ് ( 129 -210 ) വൈദ്യ ശാസ്ത്ര പിതാവ്.റോമാസാമ്രാജ്യത്തിലെ പെർഗമനിൽ ( തുർക്കിയിലെ ബർഗാമി ) ജീവിച്ചു.കുരങ്ങുകളെ കീറി ശാസ്ത്രം പഠിച്ചു.

See https://hamletram.blogspot.com/2019/09/blog-post_65.html

Tuesday 10 September 2019

ഇ എം എസ് ഒന്നും അറിഞ്ഞില്ല 

അന്ധനായ മാർക്‌സ് 4 

മാർക്‌സ് മൂലധനം എഴുതുന്നതിന് 21 വർഷം മുൻപ് 1846 ൽ,മാർക്‌സിന്റെ നാട്ടുകാരനായ മാക്‌സ് മുള്ളർ ( 1823 -1900 ) പാരിസിൽ ദ്വാരകാനാഥ് ടഗോറിനെ കണ്ടുമുട്ടി.രവീന്ദ്രനാഥ് ടഗോറിൻറെ മുത്തച്ഛനായ ദ്വാരകാനാഥ് പിയാനോ വായിച്ച് ഇന്ത്യൻ സംഗീതം ആലപിച്ചപ്പോൾ,അതിൽ ശ്രുതിയോ ലയമോ താളമോ മുള്ളർ കണ്ടില്ല.

ദ്വാരകാനാഥ്,ക്ഷുഭിതനായി:

"നിങ്ങൾ എല്ലാവരും ഒരുപോലെയാണ്.എന്തെങ്കിലും അപരിചിതമായാൽ,നിങ്ങളെ രസിപ്പിച്ചില്ലെങ്കിൽ, നിങ്ങൾ അതിനെ തള്ളും.ആദ്യം ഇറ്റാലിയൻ സംഗീതം കേട്ടപ്പോൾ അത് സംഗീതമായി എനിക്ക് തോന്നിയില്ല.കേട്ട് കൊണ്ടേയിരുന്നപ്പോൾ ഇഷ്ടമായി.ഞങ്ങളുടെ കവിത കവിതയല്ലെന്നും തത്വ ചിന്ത, തത്വ ചിന്തയല്ലെന്നും നിങ്ങൾക്ക് തോന്നാം.യൂറോപ്പിൽ ഉണ്ടായതൊക്ക ഞങ്ങൾ അറിയാൻ ശ്രമിക്കുന്നു.ഇന്ത്യയിൽ ഉണ്ടായതിനെയൊക്ക ഞങ്ങൾ അത് കൊണ്ട് പരിഹസിക്കും എന്ന് കരുതരുത്.ഞങ്ങളുടേതിനെ നിങ്ങളും അറിയാൻ ശ്രമിച്ചാൽ,അതിൽ ശ്രുതിയും ലയവും താളവും ഉണ്ടാകും.ഞങ്ങളുടേത് നിങ്ങൾ പഠിച്ചാൽ നിങ്ങൾ വിശേഷിപ്പിക്കും പോലെ ഞങ്ങൾ അവിശ്വാസികളോ കിരാതരോ അല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകും.നിങ്ങൾക്കറിയാവുന്ന പോലെ,അതിലും കൂടുതൽ ഞങ്ങൾക്ക് അജ്ഞാനത്തെ തിരിച്ചറിയാം."

മാക്‌സ് മുള്ളർ 

മാർക്‌സ് മരിക്കുന്നതിന് ഒരു വർഷം മുൻപ് 1882 ൽ മുള്ളർ കേംബ്രിഡ്‌ജ് സർവകലാശാലയിൽ,ഇന്ത്യൻ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക്,'ഇന്ത്യ നമ്മെ പഠിപ്പിക്കുന്നത് '(India:What it can Teach Us) എന്ന പ്രഭാഷണം നടത്തുമ്പോൾ,ഇന്ത്യയെ അറിഞ്ഞിരുന്നു.മനുഷ്യ മനസ്സിൻറെ ചരിത്രം അറിയാൻ ഇന്ത്യയുടെ ചരിത്രം അറിയണം എന്ന് ആ പ്രഭാഷണത്തിൽ പറഞ്ഞത്,അത് കൊണ്ടാണ്.മുള്ളറും ഇന്ത്യയ്ക്ക് ചരിത്രമില്ല എന്ന് പറഞ്ഞ മാർക്‌സും ജീവിച്ചത് ലണ്ടനിൽ തന്നെ.സ്വാമി വിവേകാനന്ദൻ അങ്ങോട്ട് പോയി മുള്ളറെ കണ്ട ശേഷം പറഞ്ഞത്,സായണന്റെ പുനരവതാരമാണ് അദ്ദേഹമെന്നാണ്.വിജയനഗര സാമ്രാജ്യത്തിലെ ബുക്കരായ,ഹരിഹര ചക്രവർത്തിമാരുടെ സദസിൽ ജീവിച്ച സായണൻ വേദനകൾക്ക് ഭാഷ്യങ്ങൾ എഴുതി.അദ്ദേഹത്തിൻറെ ഋഗ്വേദ ഭാഷ്യം മുള്ളർ എഡിറ്റ് ചെയ്‌തു.ശൃംഗേരി വിശ്വേശ തീർത്ഥയുടെ ശിഷ്യനായ സായണൻ ഹംപിയിൽ ജനിച്ചു;1387 ൽ മരിച്ചു.

രാഷ്ട്രീയചരിത്രം വഴി,ഭൗതികതയുടെ ഭൂതക്കണ്ണാടിയിലൂടെ ഇന്ത്യയെ കാണാൻ ശ്രമിച്ചതാണ് മാർക്സിന് പറ്റിയ തെറ്റ്.മുള്ളറുടെ പ്രഭാഷണം മാത്രമല്ല,'ഇന്ത്യയുടെ പ്രകാശത്തിൽ'( In Light of India ) എന്ന മെക്‌സിക്കൻ കവി ഒക്റ്റാവിയോ പാസിന്റെ പുസ്‌തകവും ഇന്ത്യയുടെ അനന്യ ചരിത്രം ലോകത്തിന് മുന്നിൽ വയ്ക്കുന്നു.

ടെറി ഈഗിൾടനെ പോലുള്ള മാർക്‌സിസ്റ്റ്‌ ചരിത്രകാരന്മാർ തന്നെ,മാർക്‌സിന്റെ ഇന്ത്യയെ കണ്ടെത്തൽ പാളിപ്പോയി എന്ന് തന്നെയാണ് നിരീക്ഷിച്ചത് ( 1 ).മാർക്‌സിന്റെ കൊളോണിയൽ വിരുദ്ധ രാഷ്ട്രീയ വിലയിരുത്തൽ അപ്പടി അവ്യക്തമാണെന്ന് ഈഗിൾടൺ പറയുന്നു.സോഷ്യലിസ്റ്റ് വിപ്ലവത്തെ പിന്തുണയ്ക്കുമെന്ന് തോന്നിയാൽ മാത്രം കൊളോണിയലിസത്തിന് എതിരായ പോരാട്ടത്തെ അനുകൂലിക്കുക എന്ന കാഴ്ചപ്പാടായിരുന്നു ആദ്യകാലത്ത് മാർക്സിന്റേത്.ചില ദേശീയതകൾ 'ചരിത്രപരം' അല്ലെന്നും അവ തകർന്നടിയുമെന്നും മാർക്‌സ് പ്രവചിച്ചത് അത് കൊണ്ട് കുപ്രസിദ്ധി നേടി.യൂറോപ്പിന് അനുകൂലമായി,ഒറ്റയടിക്ക് ചെക്കോസ്ലോവാക്യ,സ്ലോവേനിയ,ഡാൽമേഷ്യ,റൊമാനിയ,ക്രൊയേഷ്യ,സെർബിയ,മോറെവിയ.യുക്രൈൻ എന്നിവിടങ്ങൾ ചരിത്രത്തിൻറെ ചാരത്തിൽ ഒടുങ്ങുമെന്ന് മാർക്‌സ് എഴുതിയത് ഈഗിൾടൺ ചൂണ്ടിക്കാട്ടുന്നു.എംഗൽസ്,ഫ്രാൻസ് അൾജീരിയയെ കോളനി ആക്കിയതിനെയും മെക്‌സിക്കോയെ അമേരിക്ക പിടിച്ചടക്കിയതിനെയും പിന്തുണച്ചു.മാർക്‌സ് ആകട്ടെ,ലാറ്റിൻ അമേരിക്കയുടെ വിമോചകനായ സൈമൺ ബോളിവറെ ആദരിച്ചതേയില്ല.ഈ മട്ടിൽ തന്നെയാണ് മാർക്‌സ് ഇന്ത്യയ്ക്ക് ചരിത്രം ഇല്ലെന്നും ഉപഭൂഖണ്ഡത്തിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിന് ബ്രിട്ടൻ അടിത്തറ പാകിയെന്നും പറഞ്ഞത്.കാന്റർബറി മുതൽ കാലിഫോർണിയ വരെ,ഉത്തര കൊളോണിയൽ പഠനങ്ങളിൽ മാർക്സിന് ഒരു മാർക്കും കിട്ടില്ലെന്ന് ഈഗിൾടൺ നിരീക്ഷിച്ചു.

ടെറി ഈഗിൾടൺ 

മാർക്‌സ് കൊളോണിയലിസത്തെ അനുകൂലിച്ചത്,ഒരു രാജ്യം മറ്റൊന്നിനെ അടിച്ചമർത്തുന്നതിൽ സന്തോഷിച്ചിട്ടാവില്ലെന്ന് ഈഗിൾടൺ കരുതുന്നു.അവികസിത ലോകത്ത് മുതലാളിത്ത ആധുനികത വന്നു എന്ന് മാർക്‌സ് കരുതിയിട്ടുണ്ടാകാം.അത് ആ ലോകത്തിന് ഗുണകരമായി എന്നും അത് സോഷ്യലിസത്തിന് വഴി വയ്ക്കുമെന്നും മാർക്‌സ് കരുതി.
കൊളോണിയലിസത്തിന് പുരോഗമനപരമായ വശങ്ങളുണ്ടെന്ന് പാശ്ചാത്യ കൊളോണിയൽ എഴുത്തുകാർ ഇന്നും കരുതുന്നതായി ഈഗിൾടൺ നിരീക്ഷിക്കുന്നു.പത്തൊൻപതാം നൂറ്റാണ്ടിലെ അയർലൻഡിൽ കൊളോണിയലിസം കൊണ്ട് വന്നത്,ക്ഷാമവും അക്രമവും അനാഥത്വവും വംശീയതയും മതപരമായ അടിച്ചമർത്തലും ഒക്കെയാണ്.
അതിർത്തികൾക്കപ്പുറം വ്യാപിച്ചു കിടന്ന കൊളോണിയലിസം എന്തുകൊണ്ടാണ് ഒരിടത്തും അനുകൂല പ്രതികരണങ്ങൾ ഉണ്ടാക്കാതിരുന്നത് എന്ന് ഈഗിൾടൺ ആശ്ചര്യപ്പെടുന്നു.

കൊളോണിയലിസം വിപ്ലവം ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല,അത് വിപ്ലവ വിരുദ്ധമായ പ്രതിസന്ധി സമൂഹത്തിൽ ഉണ്ടാക്കുകയും ചെയ്‌തു എന്നാണ് ഇന്ത്യൻ മാർക്‌സിസ്റ്റ് ചരിത്രകാരൻ ഐജാസ് അഹമ്മദിൻറെ വിലയിരുത്തൽ.അങ്ങനെയാണ് പതിനെട്ടാം നൂറ്റാണ്ടോടെ സാങ്കേതികതയും ഉൽപാദന പ്രക്രിയയും ഇന്ത്യയിൽ തളർന്നത്.ആഭ്യന്തര തർക്കങ്ങൾ മൂർച്ഛിച്ച് കൊളോണിയലിസത്തിന് എതിരെ ഐക്യനിര കെട്ടിപ്പടുക്കാൻ ആകാതെ വന്നത്.ഏഷ്യ മാറ്റമില്ലാത്ത,ചലനരഹിതമായ വ്യവസ്ഥയാണെന്ന മാർക്സിന്റെ കണ്ടെത്തൽ ആകട്ടെ,പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ നില നിന്ന വിശ്വാസം അതേപടി പകർത്തിയതാണ്.
കൃഷിഭൂമിയുടെ അവകാശം ഇന്ത്യയിൽ ഭരണ കൂടത്തിനായിരുന്നു എന്ന മാർക്‌സിന്റെ നിരീക്ഷണത്തിൽ നിന്ന് തന്നെ,ഇന്ത്യയെപ്പറ്റി അദ്ദേഹത്തിന് വിവരമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണെന്ന് അഹമ്മദ് നിരീക്ഷിക്കുന്നു.ബെർണിയറുടെയും മറ്റും വിവരണങ്ങളിൽ കാണുന്ന ഇത്തരം വിഡ്ഢിത്തങ്ങൾക്ക് ബ്രിട്ടൻ പ്രചാരണം നൽകിയിരുന്നു.നാലു വർഷത്തിന് ശേഷം മാർക്‌സ് ഇന്ത്യയെപ്പറ്റി രണ്ടാം പരമ്പര തുടങ്ങിയപ്പോഴാണ്,താൻ വ്യാജ നിർമിതികളെ ആശ്രയിക്കുകയായിരുന്നു എന്ന തിരിച്ചറിവുണ്ടായത്.എന്നിട്ടും ബ്രിട്ടൻ ഇന്ത്യയിൽ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന സങ്കീർണമായ ഭൂമി ക്രയവിക്രയ പ്രക്രിയകൾ അദ്ദേഹത്തിന് പിടി കിട്ടിയിരുന്നില്ല.റഷ്യൻ സാമൂഹ്യ ശാസ്ത്രജ്ഞനായ മാക്‌സിം കൊവാലെവ്‌സ്‌കിയുടെ Communal Land Holdings ( 1879 ) വായിച്ച് തിരിച്ചറിവുണ്ടാകുമ്പോഴേക്കും മാർക്സിന്റെ ശ്രദ്ധ റഷ്യയിലേക്ക് വഴുതിയിരുന്നു.യൂറോപ്പിൻറെ ചരിത്ര വികാസത്തിലെ അടിമത്തം,ജന്മിത്തം,മുതലാളിത്തം എന്നിവയെപ്പോലെ ക്രമാനുഗതമായിരുന്നില്ല ഇന്ത്യയിലെ മാറ്റങ്ങൾ."നിലനിൽക്കുന്ന സാമൂഹിക,സാമ്പത്തിക ക്രമത്തെ അട്ടിമറിച്ച് പുതിയതൊന്നിനെ പ്രതിഷ്ഠിക്കുക ഇവിടെ അപൂർവമായിരുന്നു;ഏഴാം നൂറ്റാണ്ട് മുതൽ ഇതാണ് വസ്‌തുത",അഹമ്മദ് എഴുതുന്നു.

'ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവിഫലങ്ങൾ' എന്ന ലേഖനത്തിൽ ഇന്ത്യയിൽ മാർക്‌സ് ഒരു വിപ്ലവം പ്രവചിക്കുന്നത് നോക്കുക:

"ബ്രിട്ടനിലെ വ്യവസായ തൊഴിലാളി വർഗം അവിടത്തെ ഇപ്പോഴത്തെ ഭരണ വർഗത്തെ നിഷ്‌കാസനം ചെയ്‌ത്‌ തൽസ്ഥാനം ഏൽക്കുകയോ ഇന്ത്യക്കാർ തന്നെ ഇംഗ്ലീഷ് നുകം പാടെ വലിച്ചെറിയാനുള്ള കരുത്താർജിക്കുകയോ ചെയ്യും വരെ ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ബൂർഷ്വാസി അവർക്കിടയിലേക്ക് വിതറിയിട്ടുള്ള പുതിയ സാമൂഹ്യ ബീജങ്ങളുടെ ഫലം അനുഭവിക്കാനാവില്ല.ഇന്നല്ലെങ്കിൽ നാളെ മഹത്തും കൗതുകം നിറഞ്ഞതുമായ ആ രാജ്യം ഉയിർത്തെഴുന്നേൽക്കും".

ഇന്ത്യയുടെ വഴി ഇതായിരുന്നില്ല.ഇനിയും ആയിരിക്കില്ല.രാജാറാം മോഹൻ റോയിയും സയ്യദ് അഹമ്മദ് ഖാനും മുതലുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ മുതൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപകർക്ക് വരെ ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റി ( വിവരം ഉണ്ടായിരുന്നതിനാൽ ) ഇത്ര ഉറച്ച കാഴ്ചപ്പാടുണ്ടായിരുന്നില്ലെന്ന് അഹമ്മദ് നിരീക്ഷിക്കുന്നു.ഒന്നാംലോകയുദ്ധ കാലത്ത് ഗാന്ധി തന്നെ ബ്രിട്ടീഷ് പട്ടാളത്തിന് ഭടന്മാരെ റിക്രൂട്ട് ചെയ്യുകയായിരുന്നു.1919 മുതലുള്ള ഗാന്ധിയന്മാരും കമ്മ്യൂണിസ്റ്റുകളും ബ്രിട്ടീഷ് മൂലധനം ഇന്ത്യയിൽ ചില ഗുണഫലങ്ങൾ ഉണ്ടാക്കിയെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വിശ്വസിച്ചു പോന്നു.മാർക്‌സ് ബ്രിട്ടീഷ് പശ്ചാത്തലത്തിൽ 'തൊഴിലാളി വർഗം' എന്ന് പ്രയോഗിക്കുമ്പോൾ,ഇന്ത്യൻ സാഹചര്യത്തിൽ 'ഹിന്ദുക്കൾ ' എന്നാണ് പ്രയോഗം.ബ്രിട്ടനിൽ സോഷ്യലിസ്റ്റ് വിപ്ലവം,ഇന്ത്യയിൽ ദേശീയ വിപ്ലവം,ജാതി വ്യവസ്ഥയുടെ തകർച്ച എന്നിവ പെട്ടെന്ന് സംഭവിക്കുമെന്നാണ് മാർക്‌സ് പ്രവചിച്ചത്.ഇന്ത്യ സ്വതന്ത്രമായി.പക്ഷെ ബ്രിട്ടനിലെ വർഗ്ഗവും ഇന്ത്യയിലെ ജാതിയും മാഞ്ഞു പോയില്ല.'അധ്വാനത്തിൻറെ പരമ്പരാഗത വിഭജനം' എന്നാണ് ജാതിയെ മാർക്‌സ് വിശേഷിപ്പിച്ചത്.ഇന്ത്യയിൽ ഇപ്പോഴും മാർക്‌സിന്റെ വർഗ പ്രശ്‍നം ജാതി പ്രശ്‍നം തന്നെ.

ഇ എം എസ്

എമേഴ്സൺ,ടോൾസ്റ്റോയ്,റസ്‌കിൻ എന്നിവരിൽ നിന്ന് ആശയങ്ങൾ കടം കൊണ്ടിരുന്ന ഗാന്ധി,'ഹിന്ദ് സ്വരാജി' ൽ എഴുതി:

" നാം വികാരങ്ങളിൽ മുങ്ങിക്കൊണ്ടിരുന്നാൽ,അവയ്ക്ക് കടിഞ്ഞാൺ ഉണ്ടാവില്ല.....എപ്പോഴും ലക്ഷങ്ങൾ ദരിദ്രരായിരിക്കും.ഇതറിഞ്ഞിട്ടാണ് പൂർവസൂരികൾ നമ്മോട് ആഡംബരവും സുഖഭോഗങ്ങളും ത്യജിക്കാൻ പറഞ്ഞത്.നമ്മുടെ പാർപ്പിടങ്ങളും പഠനവും പഴയത് പോലെ തന്നെ.ആയിരക്കണക്കിന് വർഷം മുൻപത്തെ കലപ്പ നാം വിട്ടില്ല.നമുക്ക് യന്ത്രങ്ങൾ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടല്ല.നാം അവയുടെ അടിമകളായാൽ,നമ്മുടെ ധാർമികാടിത്തറ ഇളകിപ്പോകുമെന്ന് പിതാമഹന്മാർ നമ്മെ പഠിപ്പിച്ചു.അതിനാൽ,കാലും കയ്യും കൊണ്ട് ചെയ്യേണ്ടതൊക്കെ ചെയ്യണമെന്ന് അവർ തപം വഴി പറഞ്ഞു.വൻ നഗരങ്ങൾ കെണിയും ബാധ്യതയും ആണെന്നും മനുഷ്യർക്ക് അവയിൽ സന്തോഷം ഉണ്ടാവില്ലെന്നും നാം കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടമാവുമെന്നും വ്യഭിചാരവും തിന്മയും അവിടെ പടരുമെന്നും പാവങ്ങളെ പണക്കാർ ചൂഷണം ചെയ്യുമെന്നും അവർ പറഞ്ഞു തന്നു.അവർ ചെറു ഗ്രാമങ്ങളിൽ ആഹ്‌ളാദത്തോടെ ജീവിച്ചു."

ഗാന്ധി 1909 ൽ ഗുജറാത്തിയിൽ ഇതെഴുതുമ്പോൾ,ഇന്ത്യയിൽ ഗ്രാമ്യ വ്യവസ്ഥ തളം കെട്ടിക്കിടക്കുന്നുവെന്ന മാർക്‌സിന്റെ പരിഹാസത്തിന് മറുപടി പറയുകയായിരുന്നില്ല.മാർക്‌സിന്റെ പരിഹാസത്തിന് മറുപടി ഇതിൽ ഉണ്ട് താനും.മുതലാളിത്തത്തിന് വഴിയൊരുക്കാനുള്ള വ്യവസായ വിപ്ലവം സഖാവേ,ഞങ്ങളെ ഋഷിമാർ പഠിപ്പിച്ചിട്ടില്ല എന്നർത്ഥം.നഗരമില്ലെങ്കിൽ,കൊള്ളയില്ല,ചൂഷണമില്ല,വർഗ്ഗവുമില്ല!

അപ്പോഴും,സൈദ്ധാന്തികൻ അല്ലാത്ത ഇ എം എസ്, പത്തൊൻപതാം നൂറ്റാണ്ടിൽ തുടരുകയും, മാർക്‌സ് പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്‌തു.( 2 ).അദ്ദേഹത്തെ ഉദ്ധരിക്കട്ടെ:

"ഇന്ത്യൻ സമൂഹം നൂറ്റാണ്ടുകളായി നിശ്ചലാവസ്ഥയിലും ജീർണതയിലും ആയിരുന്നു.അതിൻറെ നാശം അനിവാര്യമായിരുന്നു.നിശ്ചലതയിലും ജീർണതയിലും കിടന്ന പഴയ സമൂഹത്തെ മാറ്റി മറിക്കാൻ ആഭ്യന്തര ശക്തികൾ ഇല്ലാതെ വന്നതിനാൽ പുറത്തു നിന്ന് 15,16 നൂറ്റാണ്ടുകളിൽ വന്ന യൂറോപ്യൻ കച്ചവട ബൂർഷ്വാസി,പ്രത്യേകിച്ചും അവരിൽ കരുത്തരായ ബ്രിട്ടീഷ് കച്ചവട,വ്യവസായ ബൂർഷ്വാസി,'ചരിത്രത്തിൻറെ അബോധാത്മക കരു' ആകുകയായിരുന്നു.അതുകൊണ്ട്,വിപ്ലവകാരിയായ മാർക്‌സ് ഈ നാശത്തിൽ ഒരു തുള്ളി കണ്ണീർ പോലും പൊഴിച്ചില്ല.അഗാധമായ മാനവികതയും ജനസ്നേഹവും നിമിത്തം അദ്ദേഹം ബ്രിട്ടൻറെ അടിച്ചമർത്തലിന് കീഴിൽ കഷ്ടപ്പെടുന്ന ഇന്ത്യക്കാരോട് അനുതാപവും ബ്രിട്ടനോട് വെറുപ്പും പ്രകടമാക്കി."

മാർക്സിനെ ഉളുപ്പില്ലാതെ പിന്താങ്ങിയത് വഴി,ഇ എം എസും ചരിത്ര നിരാകരണത്തിൽ പങ്കാളിയായി. മാർക്സിസത്തിൽ വന്ന പുതുക്കലുകൾ,തിരുത്തലുകൾ അറിയാതെ,മാർക്സിന്റെ മണ്ടത്തരങ്ങൾ വിളമ്പി,മുരട്ടു താർക്കികൻ കൃതാർത്ഥനായി.കഷ്ടം,ഡി ഡി കൊസാംബിയെപ്പോലും വായിച്ചിട്ടില്ല!

ഇന്ത്യയെപ്പറ്റിയുള്ള എഴുത്തിൽ മാർക്സിന് രണ്ട് അടിസ്ഥാന പിഴവുകൾ സംഭവിച്ചെന്ന് അഹമ്മദ് കണ്ടു.

ഒന്ന്,തെളിവുകളുടെ അഭാവം.ചലനമറ്റ  സ്വയം പര്യാപ്‌ത ഗ്രാമ വ്യവസ്ഥ,കാർഷിക സമ്പദ് വ്യവസ്ഥയുടെ നിശ്ചലത,ഭൂമിയിൽ വ്യക്തിക്ക് അവകാശമില്ലായ്‌മ,കേന്ദ്രീകൃത ഭരണ കൂടം എന്നിങ്ങനെ മാർക്‌സ് നിരത്തിയതെല്ലാം കാല്പനികമായിരുന്നു.ആധുനിക ഗവേഷണങ്ങൾ കാട്ടുന്നത്,ഇന്ത്യയുടെ ഗ്രാമ സമ്പദ് വ്യവസ്ഥ വിസ്‌തൃതമായ ശൃംഖലകൾ വഴി വിനിമയം നടത്തുന്ന ഒന്നായിരുന്നു എന്നാണ്.കേന്ദ്രീകൃത ജലസേചന സംവിധാനം പോലെ തന്നെ,ചെറിയ അണയും മഴ വരുമ്പോൾ വെള്ളം നിറയുന്ന ആഴമില്ലാത്ത കിണറും പ്രാദേശിക കുളവും ജലസേചനത്തിൽ പ്രധാനമായിരുന്നു.കർഷകർക്കിടയിൽ സ്വകാര്യ സ്വത്ത് വ്യാപകമായിരുന്നു.കാർഷിക സാങ്കേതികത നിശ്ചലമായിരുന്നില്ല.

വേണ്ടത്ര തെളിവുകൾ ഇല്ലാതെ എടുത്തു ചാടിയ മാർക്സിന്,വിലയിരുത്തലിലും തെറ്റ് പറ്റി. ഇത് സൈദ്ധാന്തികമായ പിഴവ് കൂടി ആയതിനാൽ,അദ്ദേഹം തന്നെ നിർബന്ധം പിടിച്ച ചരിത്രപരമായ ഭൗതിക വാദ രീതിക്ക് അത് വിരുദ്ധമായി.തെളിവുകൾ ഇല്ലാത്ത അവകാശ വാദങ്ങൾ ഭൗതിക വാദത്തിന്റെ അടിത്തറ ഇളക്കും.ഈ ലേഖനങ്ങൾ അതേ പടി ചേർത്തതിനാൽ 'മൂലധന' വും കളങ്കിത പാഠമായി.
-------------------------------------------
1.Why Marx was Right/ Terry Eagletou, 2011
2. Evolution of Society, Language and Literature / EMS
Namboodiripad, in D P Chattopadhyaya, Marxism and Indology, 1981.

See https://hamletram.blogspot.com/2019/09/blog-post_10.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...