Monday 2 September 2019

സാർത്ര് വഞ്ചിച്ച വേശ്യ

പൂവിനും വണ്ടിനും ഇടയിലെ ജാലകം

ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനുമായ ഴാങ് പോൾ സാർത്രിന്റെ അസ്തിത്വ ദർശനം വിശദീകരിക്കുന്ന സത്തയും ശൂന്യതയും (Being and Nothingness) ഞാൻ സ്വന്തമാക്കുന്നത്‌, 1982 ലാണ്. തിരുവനന്തപുരത്ത് എം എ യ്ക്ക് പഠിക്കുമ്പോൾ,ക്‌ളാസിക്കുകൾ കിട്ടുന്ന ഒരു പെട്ടിക്കട ഫൈൻ ആർട്സ് കോളജിന് അടുത്തുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിന്ന് കോളജിലേക്ക് നടക്കുമ്പോഴും മടങ്ങുമ്പോഴും അവിടെ പരതും. പ്രധാന പുസ്തകശാലകളിൽ കിട്ടാത്ത വിഖ്യാത പുസ്തകങ്ങൾ അവിടെ കിട്ടും. സത്തയും ശൂന്യതയും പേപ്പർ ബാക്ക് അവിടെ കണ്ട അദ്‌ഭുതത്തിൽ, ആ മാസം വീട്ടിൽ നിന്ന് അയച്ച പണം മുഴുവൻ അവിടെ മുടക്കി. അതും അവിടന്ന് കിട്ടിയ മിലോവൻ ജിലാസിന്റെ ന്യൂ ക്‌ളാസും ഇപ്പോഴും എൻറെ പക്കലുണ്ട്.

സാർത്ര് 

വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് ജോലിക്ക് പോയപ്പോൾ, ആ പെട്ടിക്കടക്കാരൻ പാളയം പള്ളിക്കടുത്ത് സാമാന്യം വലിയ കട തുറന്നിരുന്നു. ക്‌ളാസിക്കുകൾ ഉപേക്ഷിച്ചിരുന്നു.

സത്തയും ശൂന്യത യും പൂർണമായി മനസിലായ രണ്ടു മലയാളികൾ ഉണ്ടായിരുന്നു: കേരള സർവകലാശാലയിൽ സംസ്‌കൃതം പ്രൊഫസറായിരുന്ന ഡോ കെ രാഘവൻ പിള്ളയും വിലാസിനിയും (എം കെ മേനോൻ). ഇരുവരും അസ്തിത്വ വാദം അറിയാവുന്നവർ എന്ന നിലയിൽ പരസ്‌പരം സുഹൃത്തുക്കൾ ആയി. സാർത്രിനെപ്പോലെ, അനൗപചാരിക ജീവിതം നയിച്ചയാളാണ് വിലാസിനി. സിംഗപ്പൂരിൽ അദ്ദേഹം തുടങ്ങിയ സഹജീവിതം അറിയാതെ, അവിവാഹിതൻ എന്ന് മാധ്യമങ്ങൾ എഴുതി. മകനെ കാണാൻ സിംഗപ്പൂരിൽ പോയി മടങ്ങിയ അമ്മ പറഞ്ഞു: "അവന് ഇനി കല്യാണത്തിൻറെ ആവശ്യമില്ല".

രാഘവൻ പിള്ളയാകട്ടെ. അദ്വൈത ജ്ഞാനം കൈയിൽ വച്ചാണ് ലണ്ടനിൽ നിന്ന് ഡോക്റ്ററേറ്റ് നേടി കലിഫോർണിയ സർവകലാശാലയിൽ പോസ്റ്റ് ഡോക്റ്ററൽ പഠനം തുടർന്ന്, അധ്യാപകനായത്. സാർത്രിന്റെ അസ്തിത്വ ദർശനം (1980) എന്ന പുസ്തകം തന്നെ എഴുതി.

സാർത്രിന്റെ അസ്തിത്വ ദർശനം മലയാളികൾക്ക് മനസ്സിലാകാത്തതിന് കാരണം, ആരംഭത്തിലേക്ക് പോകാതിരുന്നത് കൊണ്ടാണ്. ഡാനിഷ് ചിന്തകൻ സോറൻ ആബിയെ കീർക്കെഗാദിൽ തുടങ്ങണം. അവിടെയാണ്, വേര്.

കാമുകി അണിയിച്ച മനസ്സമ്മത മോതിരം തിരിച്ചു കൊടുത്ത്,ഭൗതിക ജീവിതം വിച്ഛേദിച്ച കീർക്കെഗാദ്,മനുഷ്യൻ അവൻറെ പാപ ബോധത്തിൽ കൂടി ഈശ്വര വിശ്വാസത്തിലേക്ക് കുതിക്കണം (a leap into faith) എന്ന് സിദ്ധാന്തിച്ചു.പഴയ നിയമത്തിലെ അബ്രഹാമിൻറെ കഥ ഉദാഹരിച്ച്, വിശ്വാസ പുരുഷൻ എന്ന അബ്രഹാമിൻറെ സ്ഥാനത്തിനും എത്രയോ താഴെയാണ്, ഗ്രീക്ക് ദുരന്ത നായകൻ എന്ന് അദ്ദേഹം കണ്ടു. അബ്രഹാമിനോട് ദൈവം ആവശ്യപ്പെടുന്നത്, പുത്രനെ ബലി കൊടുക്കാനാണ്. സാധാരണ മനുഷ്യൻറെ കണക്കു കൂട്ടലിന്  വിധേയമാകാത്ത ഒരു തലമാണ് അത്.അതിനാൽ അത്, അസംബന്ധ (absurd) ത്തിൻറെ മണ്ഡലമാണ്. അതിനെ വിശ്വാസം ആധാരമായ മറ്റൊരു  അസംബന്ധത്തിൻറെ കരുത്തു കൊണ്ട് അബ്രഹാം നേരിട്ടു.ദൈവം പുത്രനെ ചോദിക്കുന്ന അസംബന്ധത്തെ, അത് അനുസരിക്കുക എന്ന അസംബന്ധം കൊണ്ട് നേരിട്ടു.ഇവിടെ അസംബന്ധം nonsense അല്ല. ഈശ്വര വിശ്വാസിയായ കീർക്കെഗാദ് അങ്ങനെ കാണുകയില്ല. ആത്യന്തിക സത്യമായ ഈശ്വരന് താഴെയുള്ളതൊക്കെ, എല്ലാ ഭൗതിക വിജയവും, പാപത്തിൻറെ സന്തതികൾ ആണെന്ന് അദ്ദേഹം കരുതി. ആത്മീയ ജീവിതവും ഭൗതിക ജീവിതവും തമ്മിൽ ഒരു പൊരുത്തവും ഇല്ല. രണ്ടിലൊന്ന് സ്വീകരിക്കാം. ഇതാണ് സ്വന്തം പ്രണയ വിച്ഛേദത്തിന് ശേഷം കീർക്കെഗാദ് എഴുതിയ, 'അത്/ ഇത് ' (Either/  Or) എന്ന പുസ്തകം.


ഹെഗലിൻറെ ഭൗതിക ദർശനവും കീർക്കെഗാദിൻറെ അസ്തിത്വ ദർശനവും പേറിയാണ് പിൽക്കാല യൂറോപ്യൻ ചിന്തകർ വളർന്നത്. ഗബ്രിയേൽ മാർസൽ, കീർക്കെഗാദിനെ അങ്ങനെ തന്നെ പിൻ പറ്റിയപ്പോൾ, ഫ്രഞ്ചുകാരൻ തന്നെയായ സാർത്ര്, കീർക്കെഗാദിന്റെ അസ്തിത്വ വാദത്തെ നിരീശ്വരത്വത്തിൽ പ്രതിഷ്ഠിച്ചു. മാർട്ടിൻ ഹൈഡഗർ, കാൾ ജാസ്‌പെർസ്‌, ഫ്രഡറിക് നീഷേ എന്നിവർ രണ്ടിനുമിടയിൽ നിന്നു. മാർക്‌സിസ്റ്റും നിരീശ്വര വാദിയുമായിരുന്നു, സാർത്ര് (1905 -1980 ).

നിരീശ്വര വാദിയായ മാർക്സിസ്റ്റിനും ഈശ്വര വാദിയായ അദ്വൈതിക്കും ചർച്ച ചെയ്യാവുന്ന ഒന്ന് അസ്തിത്വ വാദത്തിലുണ്ട്- 'അസ്തിത്വം അതിൻറെ സത്തയ്ക്ക് മുൻപേ ഉണ്ട്' ( existence precedes essence ) എന്ന് അസ്തിത്വവാദം പറയുന്നതിൽ ചർച്ചയാകാം. സത്യം വ്യക്തിത്വത്തിൻറെ ലക്ഷണമായി അനുഭവിക്കുക തന്നെ വേണം; സത്യത്തിൽ എത്താനാവില്ല എന്ന ആശയത്തിലുംചർച്ച ആകാം. ഇച്ഛയ്ക്കാണ് (Will) അസ്തിത്വ വാദത്തിൽ പ്രാധാന്യം. പറയുന്നതിനേക്കാൾ പ്രധാനമാണ്,ഓരോരുത്തരും ജീവിക്കുന്ന തത്വം. അതിനാൽ ഔപചാരിക ജീവിതം കപടമാണ് എന്ന് അസ്തിത്വ വാദികൾ പറയുന്നു.

അസ്തിത്വ വാദം (existentialism) ഗ്രീക്ക്, ഭാരതീയ ദർശനങ്ങളിൽ കാണാമെങ്കിലും, സാർത്രിന്റെ യൂറോപ്പിൽ അത് വേര് പിടിച്ചത്, രണ്ടു ലോകയുദ്ധങ്ങൾ കാരണം, വിശ്വാസം ചിതറി തെറിച്ചത് കൊണ്ടാണ്. രണ്ടാം ലോകയുദ്ധം കഴിഞ്ഞ് കാൽ നൂറ്റാണ്ട് കാലം അസ്തിത്വ ദർശനം യൂറോപ്പിൽ നിറഞ്ഞു നിന്നു. എൻറെ യൗവനത്തിലെ നായകന്മാരായിരുന്നു, സാർത്രും കാമുവും കാഫ്‌കയും. മനുഷ്യൻ എന്ന പൊതു തത്വത്തെ ഉപേക്ഷിച്ച്,വ്യക്തിയുടെ ആകുലതകൾ (angst) കൈകാര്യം ചെയ്‌ത ദർശന പദ്ധതിയാണ്, അത്. വ്യക്തിയെ പ്രധാനമായി എടുക്കുമ്പോൾ, കീർക്കെഗാദ് കണ്ടത്, അന്യൻ അസ്തിത്വ സാക്ഷാൽക്കാരത്തിന് തടസ്സമാണ് എന്നാണ്. സാർത്രിന്, അന്യൻ നരകം തന്നെ ആയി. എല്ലാ അസ്തിത്വ വാദികളും വ്യക്തിയുടെ മൗലിക പ്രശ്നങ്ങളായ സ്വാതന്ത്ര്യം, നിരാശ, ആകുലത, അന്യതാ ബോധം, മൃത്യു ഭീതി എന്നിവയെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചു. അസ്തിത്വം മനുഷ്യന് മാത്രമേയുള്ളു. മനുഷ്യന് പൂർവ നിശ്ചിത സത്തയില്ല; അസ്തിത്വമേയുള്ളു. അവൻ സാധ്യതകളുടെ സമാഹാരമാണ്. അതിനാൽ, അവന് ഉചിതമായ തിരഞ്ഞെടുപ്പ് വഴി, സ്വന്തം സത്തയ്ക്ക് രൂപം നൽകാൻ സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം താങ്ങാനാവാത്ത ചുമതല ആയതിനാൽ, ആകുലമായ ശാപമാണ്. സ്ഥല കാലങ്ങളിലെ വ്യക്തിയുടെ നിൽപും (Facticity) പ്രപഞ്ചത്തിലെ അവൻറെ പാഴ്‌നിലയും (Throwness) ആകുലതയെ അസഹ്യമാം വണ്ണം തീവ്രമാക്കുന്നു.

ഈ സാഹചര്യങ്ങളിൽ സഞ്ചിയും തൂക്കി കഞ്ചാവുമായി ഹരിദ്വാറിലേക്ക് പോയാൽ മതി എന്നാണ്,അസ്തിത്വ വാദം മോരോ മുതിരയോ എന്നറിയാത്ത  എം മുകുന്ദൻ കരുതിയത്. സാർത്രിൽ നിന്ന് വിച്ഛേദിച്ച്, അലസമായിരിക്കാനല്ല (passive) കാമു അസംബന്ധ വാദത്തിൽ  വ്യക്തിയോട് പറയുന്നത്; അസംബന്ധത്തോട് കലാപം നടത്താനാണ്, കാമു അദ്ദേഹത്തിൻറെ മിത് ഓഫ് സിസിഫസ്, ദി റിബൽ എന്നീ പുസ്തകങ്ങളിൽ ആഹ്വാനം ചെയ്‌തത്‌. സാർത്രിന്റെ ദർശനത്തിലെ അവ്യക്തത നീക്കാനാണ് കാമു ശ്രമിച്ചത്. സ്വയം തിരഞ്ഞെടുക്കുന്ന കർമമാണ്,സാക്ഷാൽക്കാരം.

കീർക്കെഗാദ് 

അസ്തിത്വ വാദം ശരിയായി മലയാളത്തിൽ വന്നത്, മുകുന്ദൻ വഴി അല്ല,വിലാസിനിയുടെ 'ഇണങ്ങാത്ത കണ്ണികൾ' ( 1968 ) എന്ന നോവലിലാണ്. സ്വന്തം കർമങ്ങളുടെ ആകെത്തുകയാണ് മനുഷ്യൻ എന്ന് സാർത്രും ഭഗവദ് ഗീതയും പറയുന്നിടത്താണ്, ആ നോവൽ. ചങ്ങനാശേരി എൻ എസ് എസ് കോളജിൽ ഫിലോസഫി വിദ്യാർത്ഥികൾക്ക് ഒരിക്കൽ ക്‌ളാസ് എടുത്ത ആളാണ്, പ്രസംഗിക്കാൻ പോകാതിരുന്ന വിലാസിനി. കുരുക്ഷേത്രത്തിൽ തളർന്ന അർജുനന്റെ ആകുലതയും അസ്തിത്വ വാദികളുടെ സംത്രാസവും ഒന്നാണെന്ന് അദ്ദേഹം കണ്ടു.

സാർത്രിന്റെ സത്തയും ശൂന്യതയും എളുപ്പം വഴങ്ങില്ലെങ്കിലും, അതിലെ പനിനീർ പൂവിൻറെയും വണ്ടിൻറെയും ദൃഷ്ടാന്ത കഥ നമുക്ക് മനസ്സിലാകും. പനിനീർപ്പൂവിൽ ചെന്ന് തേൻ കുടിക്കാൻ പറക്കുന്ന വണ്ട്, ജാലക ചില്ലിൽ മൂക്കിടിച്ചു പിന്മാറി, വീണ്ടും ചെന്ന്, പിന്നെയും ജാലക ചില്ലിനപ്പുറത്തേക്ക് കടക്കാനാകാത്ത ആകുലതയിൽ പെടുന്ന ബിംബം അതിലുണ്ട്. കാമനകളും അഭിലാഷങ്ങളും വഴിമുടക്കിയ തീവ്ര യാഥാർഥ്യങ്ങളുമായി മല്ലടിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോൾ, അവന് പ്രാതികൂല്യങ്ങളോട് മത്സരിക്കാൻ ത്രാണി ഉണ്ടാകുന്നു. ഉപബോധ മനസ്സിലെ സ്നേഹം, വിദ്വേഷം തുടങ്ങിയ  വികാരങ്ങളെയും ബോധ മനസ്സിലെ വിചാരങ്ങളെയും ഇണക്കി, സ്വന്തം വ്യക്തിത്വം അഥവാ സത്ത കണ്ടെത്താൻ അവന് പല അവസരങ്ങൾ കിട്ടുന്നു. സാർത്ര് ഇതിന് ഉദാഹരിക്കുന്നത്, ദസ്തയേവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിലെ, റാസ്‌കോൽനിക്കോവിനെയാണ്. അയാൾ സ്വയം കുറ്റമേറ്റ് പറഞ്ഞ്, പൂർവ ജീവിതം കൈയൊഴിക്കുമ്പോൾ, പഴയ ജീവിത പദ്ധതി ഭൂതകാലത്തിൽ ഉപേക്ഷിക്കുമ്പോൾ, അതിൻറെ അവശിഷ്ടങ്ങളിൽ പുതിയൊരു ജീവിതം ഭാവന ചെയ്യുന്നു. എങ്ങുമെത്താത്ത ഈ അവസ്ഥയിൽ, അപകർഷതയും യാതനയും ആകുലതയും ഒന്നിച്ച്, വികാരങ്ങൾ കത്തി തീരുകയും സ്വാതന്ത്ര്യ വാഞ്ഛ ഉൽക്കടമാവുകയും ചെയ്യുന്നു. അതാണ്, ജീവിതത്തിലെ അഗ്നി. സാർത്ര് പറയുന്നു:

"ദയ, പ്രവർത്തന സ്വാതന്ത്ര്യം, സഹിഷ്‌ണുത തുടങ്ങിയ എല്ലാ പദ്ധതികളും,അന്യനെക്കുറിച്ചുള്ള അശ്രദ്ധയും അവഗണനയും എൻറെ തന്നെ  മാനസിക വ്യാപാരമാണ്. കർമമാണ്. എൻറെ ചേതനയുടെ വ്യവഹാരമാണ്. മറ്റുള്ളവർക്ക് അതിലുള്ള പങ്കാളിത്തം, അവരുടെ കീഴടങ്ങലിലും ഒത്തു ചേർന്ന് പോകലിലും മാത്രമാണ്...അന്യർക്കിടയിലേക്ക്, നാം വലിച്ചെറിയപ്പെട്ടിരിക്കുന്നു.ജനനത്തിലൂടെ എൻറെ ജീവിതം, ഓരോ പതനത്തിലും, മറ്റുള്ളവരുടെ കാമനകളിൽ നിയന്ത്രണങ്ങളും അതിരുകളും വയ്ക്കുന്നു. നമ്മുടെ ചേതനയും കാമനയും വളർത്തിയെടുക്കുക എന്നത്, ഈ അർത്ഥത്തിൽ, അന്യരുടെ സ്വതന്ത്ര്യം നിഷേധിക്കലാണ്, നിയന്ത്രിക്കലാണ്,ഉന്മൂലനം ചെയ്യലാണ്. എൻറെ അസ്തിത്വം അന്യരിൽ ഏൽപിക്കുന്ന ഈ സ്വാതന്ത്ര്യ നിഷേധമാണ്, ആദി പാപത്തിൻറെ കാതൽ".

ആദി പിതാക്കളായ ആദവും ഹവ്വയും ചെയ്‌ത പാപം കഴുകിക്കളയാനുള്ള പശ്ചാത്താപ, പ്രായശ്ചിത്തങ്ങളുടെ നിറുകയിലാണ്, ജീവിതം ധന്യമാകുന്നത്. ആദി പാപം, മനുഷ്യൻറെ മുക്തിയില്ലാത്ത സമ്പാദ്യമാണ്. അത് അയാളെ ജന്മാന്തരങ്ങളിലേക്ക് പിന്തുടരുന്നു. മരണം, അന്ത്യ വിധി നാളിലെ കണക്കെടുപ്പിനുള്ള കാത്തിരിപ്പാണ്.ജീവിതം ഒരിട വേള മാത്രം. അതിന് മുൻപും പിമ്പുമുള്ള പാപ ഭീതി, സ്വർഗാഭിലാഷം എന്നിവയാൽ അത് നിർണയിക്കപ്പെടുന്നു. ഇവ രണ്ടിൽ നിന്നും അന്യമായ അസ്തിത്വം അതിനില്ല. ഈ അന്തമില്ലാത്ത നൈരന്തര്യത്തിൽ നിന്ന് ജീവിതത്തെ വേർപെടുത്തി, വ്യക്തിയുടെ സ്വന്തം കൈപ്പിടിയിൽ ഒതുക്കിയെടുക്കാനുള്ള വിചാര മാർഗമാണ്, അസ്തിത്വ വാദം.

സാർത്ര് നിരീക്ഷിക്കുന്നു :

"ഞാൻ എഴുതുന്നു. പുക വലിക്കാൻ പോകുന്നു. വൈകിട്ട് എനിക്ക് പിയറിയെ കാണണം. സൈമണ് മറുപടി അയയ്ക്കണം. ക്ളോഡിയയോട് സത്യം പറയണം. ഇങ്ങനെ നൂറു കൂട്ടം പ്രതിദിന കാര്യങ്ങൾക്ക് യുക്തിയും പ്രസക്തിയും കിട്ടുന്നത്, ഞാൻ എന്നെ ആദ്യം തന്നെ ഏതു വിധം സംവിധാനം ചെയ്‌തു എന്നത് അനുസരിച്ചാണ്. എൻറെ ലോകം ഞാൻ തന്നെ മെനഞ്ഞുണ്ടാക്കുന്നു. അതാണ്, എൻറെ അസ്തിത്വം".

ഹോട്ടൽ വെയ്റ്ററെ സാർത്ര് ഉദാഹരിക്കുന്നു. അയാൾ പതിവുകാരോട് പല നാടകങ്ങൾ കളിക്കുന്നു. നടത്തം, സംഭാഷണം, അംഗ വിക്ഷേപങ്ങൾ, ഉത്സാഹം. സമാന്തരമായി,അയാൾക്കൊരു ആന്തരിക ജീവിതമുണ്ട്. സ്വന്തം നിലനിൽപിനെ ചൊല്ലി അവൻറെ വിചാരം, തീരുമാനം എന്നിവ അതിൽ നിറഞ്ഞിരിക്കുന്നു. ഹോട്ടൽ വെയ്റ്റർ ആകണമെന്ന് അയാൾ എടുത്ത തീരുമാനത്തിൻറെ മുക്തിയില്ലാ ഫലമാണ്, അത്. അവയുടെ സമഗ്രതയാണ്, അയാൾ. സ്വയം മെനഞ്ഞുണ്ടാക്കി എടുത്ത തനിമ.

വിലാസിനി 

സാർത്ര് എഴുതുന്നു:

"എന്റേതും എന്റേത് മാത്രവുമായ ആദി പദ്ധതി (original project) ഉരുവപ്പെടുത്തിയതോടെ, ഞാൻ എൻറെ തനിമയിൽ അനാവരണം ചെയ്യപ്പെടുന്നു. ആ പദ്ധതിയിലൂടെ, സ്വയം കണ്ടെത്തുന്നു. അതോടൊപ്പമുള്ള യാതനകളും വേദനകളും ഏറ്റെടുത്തു കൊണ്ട് തന്നെ. ഞാൻ, 'ഞാനാ'യി തീരാനുള്ള എൻറെ പിടിച്ചു കയറലിൽ, വിലങ്ങുകൾ അഴിഞ്ഞു വീഴുന്നു. നിയന്ത്രണങ്ങൾ റദ്ദാകുന്നു. പരമ്പരാഗത വിശ്വാസങ്ങൾ വലിച്ചെറിയുന്നു. ഞാൻ സ്വാതന്ത്രനാകുന്നു."

അസ്തിത്വ ദർശനത്തിന്റെ എല്ലാ അംശങ്ങളും സമ്മേളിച്ച സാർത്രിന്റെ നാടകമാണ്, 'മാന്യയായ വേശ്യ' (The Respectable Prostitute -1946).

രണ്ട് 

'മാന്യയായ വേശ്യ' എന്ന നാടകത്തിൻറെ പ്രശ്‍നം, സാർത്ര് വികസിപ്പിച്ചു കൊണ്ട് വരുന്ന പിരിമുറുക്കം, അവസാന രംഗത്തിൽ ചീറ്റിപ്പോകുന്നു എന്നതാണ്. അത് എങ്ങനെ ഉണ്ടായി എന്ന് വഴിയേ ചർച്ച ചെയ്യാം.
പാപ ബോധവും സ്നേഹവും വ്യക്തി സത്തയിലേക്ക് വളരാനുള്ള ശ്രമവുമൊക്കെ ഉൾക്കൊള്ളുന്നതാണ്, നാടകം. അസ്തിത്വ ദർശനത്തിൽ ഉറച്ച്,കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കമ്മിസാർ ഭരണത്തിന് എതിരെ കലഹിക്കുമ്പോഴും, മാർക്സിസത്തിൽ ഉറച്ചു നിന്ന്, ആ ദർശനം വിശദീകരിക്കാനാണ്, സാർത്ര് നോവലും നാടകവും എഴുതിയത്. അദ്ദേഹത്തിൻറെ ആദ്യ നോവൽ 'ഓക്കാനം' (Nausea), നോവൽ ത്രയങ്ങൾ എന്നിവ വായിക്കുന്ന കാലത്ത്, അവയിൽ സർഗ്ഗ ശേഷിയൊന്നും അനുഭവപ്പെട്ടിരുന്നില്ല. സർഗ്ഗ രചനകൾ വായിച്ച് ദർശനത്തിലേക്ക് പോകുന്നതിന് പകരം, ദർശനം വായിച്ച് രചനകളിലേക്ക് കടക്കുന്നതാണ്, സാർത്രിന്റെ കാര്യത്തിൽ നല്ലത്.

അമേരിക്കൻ കഥാപാത്രങ്ങളെ വച്ച്, അമേരിക്കയിൽ നടക്കുന്ന ഒരു\നാടകമാണ്, ഇത്. രണ്ടാം ലോക യുദ്ധത്തിൻറെ നായകനായ അമേരിക്കൻ പ്രസിഡൻറ് റൂസ്‌വെൽറ്റ്, സി ജെ തോമസിൻറെ 'ക്രൈം 1128 ൽ 27' എന്ന നാടകത്തിൽ എന്ന പോലെ ഇതിൽ പരാമർശിക്കപ്പെടുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തെപ്പറ്റി കമ്മ്യൂണിസ്റ്റുകൾക്കുള്ള വിമർശനവും അസ്തിത്വ വാദവും കൂടിക്കലർന്നതാണ്, നാടകം.


വേശ്യയായ ലിസി, അവളെ ഇരുട്ടിൽ പ്രാപിച്ച അമേരിക്കൻ സെനറ്ററുടെ മകൻ ഫ്രെഡ്, അയാളുടെ സുഹൃത്തുക്കളായ ജോൺ, ജെയിംസ് എന്നീ പൊലീസുകാർ, തീവണ്ടിയിൽ ലിസിക്ക് നേരെ നടന്ന ബലാൽസംഗത്തിന് ദൃക്‌സാക്ഷി ആയ നീഗ്രോ, സെനറ്റർ ക്ളർക് എന്നിവരാണ് കഥാപാത്രങ്ങൾ. നീഗ്രോ, നീഗ്രോ ആയതിനാൽ, പേരില്ല.

ന്യൂയോർക് അല്ലാത്ത ഒരമേരിക്കാൻ നഗരത്തിലെ ഒരു മുറിയിലാണ്, നാടകം സംഭവിക്കുന്നത്. ഇടത്ത് കുളിമുറിയുടെ വാതിലും പശ്ചാത്തലത്തിൽ തെരുവിലേക്ക് തുറക്കുന്ന വാതിലുമുണ്ട്. ഫ്രഡും ലിസിയും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട രാത്രിക്ക് ശേഷമുള്ള ദിവസമാണ്, നാടകം. അവർ ബന്ധത്തിൽ ഏർപെടുമ്പോൾ ഫ്രെഡ് മദ്യപിക്കുകയും ലിസിയെ സ്നേഹിക്കുന്നതായി പുലമ്പുകയും ചെയ്‌തിരുന്നു.

വാക്വം ക്ളീനർ കൊണ്ട് വീട് വൃത്തിയാക്കുന്ന ലിസി, പുറത്ത് ഒരലർച്ചയ്ക്ക് ശേഷം, വാതിലിൽ മുട്ട് കേട്ട് തുറക്കുമ്പോൾ, നീഗ്രോകളുടെ ബലാൽസംഗ ശ്രമത്തിന് ദൃക്‌സാക്ഷി ആയിരുന്ന നീഗ്രോ അകത്തു കടക്കുന്നു. ഫ്രെഡ് കുളിമുറിയിലാണ്. നീഗ്രോയെ, പ്രതിയായി കണ്ട് അമേരിക്ക വേട്ടയാടുന്നു. ലിസി അയാൾ നിരപരാധി ആണെന്ന് അധികൃതരോട് പറയണം -അതാണ് അയാളുടെ ആവശ്യം. പറയാം എന്ന് ലിസി വാക്ക് നൽകുന്നു.

നീഗ്രോ പുറത്തു പോയ ശേഷം, ഫ്രഡും ലിസിയുമായുള്ള സംസാരത്തിൽ, പാപവും ബൈബിളുമുണ്ട്. അവളുടെ കിടക്കയ്ക്ക്, പാപത്തിൻറെ ഗന്ധമാണെന്ന് അയാൾ പറയുന്നു. കിടക്കയിലിരിക്കാൻ അവളെ ക്ഷണിച്ച് അയാൾ പറയുന്നത്, "നമ്മുടെ പാപങ്ങൾക്ക് മേൽ ഇരിക്കൂ" എന്നാണ്. മനഃസാക്ഷിക്ക് മുൻപിൽ പാപങ്ങളേയുള്ളു; നല്ല സുന്ദരമായ പാപങ്ങൾ !

അവൾ ആവശ്യപ്പെട്ടിട്ടും, ഫ്രെഡ് അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല. ലാസ്റ്റ് ടാംഗോ ഇൻ പാരീസ് (1972) എന്ന ബെർട്ടോലൂച്ചി സംവിധാനം ചെയ്‌ത അമേരിക്കൻ സിനിമയിൽ, മർലൻ ബ്രാൻഡോ അവതരിപ്പിക്കുന്ന നായകനും മരിയ ഷ്നെയ്‌ഡർ അവതരിപ്പിക്കുന്ന നായികയും പേരുകൾ അറിയാതെ ശാരീരിക ബന്ധത്തിൽ ഏർപ്പെടും പോലെ ഒരു സന്ദർഭം.

രാഷ്ട്രീയ ധ്വനിയുള്ള ഒരു സന്ദർഭമാണ് അടുത്തത് -ലിസി പറയുന്നത്, അവളുടെ പെട്ടിയിൽ ഒരു മികച്ച പെയിൻറിംഗ് -ൻറെ പകർപ്പുണ്ടെന്നാണ്. 'ഉടഞ്ഞ മൺകലം' എന്നാണ് അതിൻറെ പേര്. ചിത്രത്തിൽ കാണുന്ന പെൺകുട്ടി ആകാം കലം ഉടച്ചത്. അവൾ ഫ്രഞ്ചുകാരിയാണ്.
നീഗ്രോകൾക്കെതിരായ നിരവധി അമേരിക്കൻ വംശീയ പരാമർശങ്ങൾ വരുന്ന ഭാഗങ്ങൾ തുടർന്നുണ്ട്. "അവരെ കാണുന്നത് നല്ല ലക്ഷണമല്ല, അവർ ചെകുത്താന്മാരാണ്" എന്നും കേൾക്കാം.

രാത്രിയിൽ ഫ്രഡുമായി നടന്ന ലൈംഗിക ബന്ധം, അയാൾ മദ്യപിച്ചായതിനാൽ, ലിസി ഓർമിപ്പിക്കുന്നു: കുളിമുറിയിൽ നിന്ന് നഗ്നയായി അവൾ വന്നപ്പോൾ, അയാളുടെ ശരീരം ചുവന്നു. അയാൾ പരിഭ്രമിച്ചു. അയാൾ വിളക്ക് കെടുത്തി, അവളെ പ്രാപിച്ചു. അയാൾക്ക് പുരുഷത്വം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് അവർ ശിശുക്കളെപ്പോലെ, തൊട്ടിലിൽ കിടന്നു. രാത്രിയിൽ നടന്നതെല്ലാം അയാൾക്ക് വിഴുപ്പാണ്. അയാൾ ഭൂത കാലം ചുമക്കാൻ തയ്യാറല്ല.

ബാല്യത്തിൽ സ്നേഹം നഷ്ടപ്പെട്ടവളാണ് ലിസി എന്നതിന് സൂചന വേണ്ടുവോളമുണ്ട്. അവൾക്ക്, പേരക്കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന ഒരു വല്യമ്മയെ വേണം. ഫ്രഡുമായുള്ള ലൈംഗിക ബന്ധം ഓർക്കുമ്പോൾ, ലഹരിയുണ്ട്. രതി മൂർച്ഛ അതിൽ ഉണ്ടായിരുന്നു. രണ്ടു ദിവസം മുൻപ് അവിടെ താമസിക്കാൻ എത്തിയ ലിസിയുടെ ആദ്യ ഇടപാടുകാരനാണ് ഫ്രെഡ്. അവൾക്ക് രതി മൂർച്ഛ ഉണ്ടായെങ്കിൽ അതിനർത്ഥം അവൾക്ക് പഴക്കമില്ല എന്നാണ്. ആദ്യ കസ്റ്റമർക്ക് ഫ്രീ. എന്നാൽ അയാൾ പത്തു ഡോളർ മേശപ്പുറത്ത് വയ്ക്കുന്നു. തലേന്ന് സുഖിപ്പിച്ച പ്രിയൻ ഇന്ന് അമാന്യനാണ്. ഫ്രഡിനോട്, അയാളുടെ അമ്മ വേശ്യയായിരിക്കും എന്ന് അവൾ തിരിച്ചടിക്കുന്നു. അപ്പോൾ താൻ സെനറ്റർ ക്ളർക്കിന്റെ മകൻ ആണെന്ന് അയാൾ വെളിപ്പെടുത്തുന്നു. സ്വന്തം പേര് അപ്പോഴും പറയുന്നില്ല. "ഞാൻ റൂസ്‌വെൽറ്റിൻറെ മകളാണ്", ലിസി പറയുന്നു. അയാൾ ചിത്രം കാട്ടി തെളിയിക്കുന്നു. അമ്മ വേശ്യയായിരിക്കും എന്ന പരിഹാസം അവൾ പിൻവലിക്കുന്നു.

സർപ്പ ചിത്രം കൊത്തിയ ഒരു വള അവളുടെ കൈയിലുണ്ട്. അത് കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തും എന്നറിഞ്ഞാണ്, ധരിച്ചിരിക്കുന്നത്. അമേരിക്കക്കാർ വംശനാശം വരുത്തിയ റെഡ് ഇന്ത്യക്കാരുടെ ഗോത്രസ്‌മൃതികൾ ഓർമയിൽ കൊണ്ട് വരുന്ന ഈ വള, നാടകത്തിൽ പല ഘട്ടങ്ങളിലും ബിംബമാകുന്നു.

മിനിയാന്ന് ആറു മണിക്കുള്ള എക്‌സ്പ്രസിൽ ന്യൂയോർക്കിൽ നിന്ന് നഗരത്തിൽ എത്തിയ യുവതിയാണ് ലിസിയെന്ന് ഫ്രെഡ് സംഭാഷണത്തിനിടയിൽ തിരിച്ചറിയുന്നു. ആ തീവണ്ടിയിൽ ബലാൽസംഗ ശ്രമമുണ്ടായത് നഗരത്തിൽ പാട്ടാണ്. അമേരിക്കക്കാർ അതുമായി ബന്ധപ്പെട്ട് ഒരു നീഗ്രോയെ വെടി വച്ച് കൊന്നിരുന്നു. നീഗ്രോകൾ ബലാൽസംഗ ശ്രമം നടത്തിയെന്ന ഫ്രഡിൻറെ ഭാഷ്യം അവൾ നിരാകരിക്കുന്നു. നാലു വെള്ളക്കാരാണ് അത് ചെയ്‌തത്‌. നീഗ്രോകളെ അവർ കളിയാക്കിയപ്പോൾ നടന്ന പോരാട്ടത്തിലാണ്, വെടിവയ്പ് ഉണ്ടായത്.

വെള്ളക്കാരനെതിരെ ലിസി തെളിവ് കൊടുക്കരുത് എന്ന് ഫ്രെഡ് ഉത്തരവിടുന്നു. ഫ്രഡിൻറെ പിതൃ സഹോദരിയുടെ മകനാണ്, നീഗ്രോയെ കൊന്ന വെള്ളക്കാരൻ, തോമസ്. അയാളാണ്, ലിസിയുടെ പാവാടയ്ക്കുള്ളിൽ കൈയിട്ടത്. അയാളെ രക്ഷിക്കാൻ ലിസിക്ക് ഫ്രെഡ് 500 ഡോളർ വാഗ്‌ദാനം ചെയ്യുന്നു. ഫ്രഡിൻറെ സുഹൃത്തുക്കളായ പൊലീസുകാർ മുറിയിൽ എത്തി ലിസിയെ ഭീഷണിപ്പെടുത്തുന്നു. ലിസിയെ നിർബന്ധിച്ച് സത്യവാങ്മൂലത്തിൽ ഒപ്പിടീക്കുന്നു. ലിസി കയർക്കുമ്പോൾ സെനറ്റർ ക്ളർക് തന്നെ വന്ന് സഹോദരി മേരിയുടെ ദൈന്യത വിവരിച്ച്,ലിസിയുടെ അനുകമ്പ മുതലെടുക്കുന്നു.സത്യം പലതരമുണ്ടെന്ന് അയാൾ പറയുന്നു.

അങ്കിൾ സാം ലിസിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ചിലത് ആവശ്യപ്പെട്ടാൽ ലിസി എന്ത് ചെയ്യും എന്നാണ് സെനറ്ററുടെ ചോദ്യം. രണ്ടു യുവാക്കളിൽ ആരെ രക്ഷിക്കണം എന്ന തിരഞ്ഞെടുപ്പ് ലിസി നടത്തണം. അങ്കിൾ സാം ആണ് നീഗ്രോയെ പരിപാലിച്ചത്. നീഗ്രോ മനുഷ്യനല്ല. തോമസ് നീഗ്രോയെ കൊന്നെങ്കിലും,അവൻ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ്. അവൻ പഠിച്ചത് ഹാർവാഡിലാണ്. 2000 തൊഴിലാളികൾ പങ്കെടുക്കുന്ന ഫാക്റ്ററി ഉടമയാണ് അവൻ.

ലിസി, തോമസിന് വേണ്ടി ഒപ്പിടുന്നു. അവളുടെ പാവാടയ്ക്കുള്ളിൽ കയ്യിട്ടവൻ.

അങ്കിൾ സാമിനെ ഇവിടെ യേശുവിനെ പോലെയാണ് സെനറ്റർ അവതരിപ്പിക്കുന്നത്; ലോകമാകെയുള്ള കമ്മ്യൂണിസ്റ്റുകൾ അമേരിക്കയെ കളിയാക്കി വിളിക്കുന്ന പേരാണ് അത്.

അടുത്ത രംഗത്തിൽ, സെനറ്റർ, ലിസിയോട് വാക്ക് പറഞ്ഞ പോലെ, തോമസോ മേരിയോ അവളെ കാണാൻ എത്തില്ല എന്നറിയിക്കുന്നു. സഹോദരി കൊടുത്തതെന്ന് പറഞ്ഞ് ലിസിക്ക് അയാൾ കൊടുക്കുന്ന 100 ഡോളർ അവൾ ചുരുട്ടി കൂട്ടി നിലത്തെറിയുന്നു. അതും അയാൾക്ക് ലാഭം. അമേരിക്കൻ വേട്ടയിൽ രക്ഷയില്ലാതെ എത്തുന്ന നീഗ്രോയെ ലിസി ഒളിപ്പിക്കുന്നു. തോക്ക് കൊടുത്ത് ഫ്രഡിനെ കൊല്ലാൻ അവൾ ആവശ്യപ്പെടുമ്പോൾ നീഗ്രോ വിസമ്മതിക്കുന്നു: "വെള്ളക്കാരെ വെടി വയ്ക്കാൻ എനിക്കാവില്ല".

ഫ്രെഡ് പറഞ്ഞില്ലെങ്കിലും ആ പേര് ഈ ഘട്ടത്തിൽ ലിസി പറയുന്നുണ്ട്. അവളെ പ്രാപിച്ച അബോധത്തിൽ അയാൾ പറഞ്ഞിരിക്കാം. "ലോകത്തിൽ ഇതാ രണ്ട് ഏകാകികൾ, രണ്ട് അനാഥർ", ലിസി പറയുന്നു. അപ്പോൾ വേറൊരു നീഗ്രോയെ കൊന്ന് ഫ്രെഡ് മുറിയിലെത്തുന്നു. മരക്കൊമ്പിൽ നീഗ്രോ തൂങ്ങി ആടുമ്പോൾ ഫ്രഡിന് ഉദ്ധാരണമുണ്ടായി. അപ്പോൾ ലിസിയെ ഓർത്തു വന്നതാണ്. കുളിമുറിയിൽ ഒളിച്ച നീഗ്രോ മുറിയിൽ എത്തി ഫ്രഡിനെ തള്ളി മാറ്റി രക്ഷപ്പെടുകയാണ്. ഫ്രെഡ് പിന്നാലെ ഓടി. പുറത്ത് വെടിയൊച്ചകൾ കേട്ടു.മടങ്ങി വന്ന ഫ്രഡിന് നേരെ റിവോൾവർ ചൂണ്ടിയ ലിസിക്ക് അവനെ കൊല്ലാം. അപ്പോൾ അവൻ പൈതൃകം പറഞ്ഞ് അവളെ സ്വാധീനിക്കുന്നു. പൂർവ പിതാവായ ക്ളർക് ആണ് അമേരിക്ക ഉണ്ടാക്കിയത്. അയാൾ ജോർജ് വാഷിങ്ടൻറെ സുഹൃത്തായിരുന്നു. അയാളുടെ മകനാണ് ഈ നഗരം പണിതത്.ഗവർണറും സെനറ്ററുമുള്ള കുടുംബം. എല്ലാ ക്ളർക്കുമാരെയും അവൾക്ക് കൊല്ലാൻ കഴിയുമോ? അവളുടെ മുത്തച്ഛന് പൈതൃകമുണ്ടോ?കുടുംബ മഹിമയുണ്ടോ?

ലിസി റിവോൾവർ അവന് കൈമാറുന്നു. തുടർന്ന് വാഗ്‌ദാന പെരുമഴ.നദീതീരത്ത്, കുന്നിൻ മുകളിൽ സൗധം. നീഗ്രോ പരിചാരകർ. ഇരുട്ടിയ ശേഷം ഫ്രെഡ് വരും. വേറെ ഒരാൾക്കുമൊപ്പം കിടക്കരുത്. കഴിഞ്ഞ രാത്രിയിലെ രതി മൂർച്ഛ അയാൾ ഓർമിപ്പിക്കുന്നു. "എൻറെ പേര് ഫ്രെഡ്", അയാൾ പറയുന്നു.

ഇവിടെ, നാടകം തീരുന്നു.

നാടകം വേദിയിൽ 

ആണും പെണ്ണും തമ്മിലുള്ള ലൈംഗിക ബന്ധം സംബന്ധിച്ച അസ്തിത്വ വാദികളുടെ കാഴ്ചപ്പാട് ഞാൻ നാടകത്തിൻറെ അവസാനത്തേക്ക് വച്ചത്, മനപൂർവ്വമാണ്.ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഇരുവരും പരസ്‌പരം വസ്‌തുക്കൾ ആക്കപ്പെടുന്നു. വസ്‌തു പദവി,വ്യക്തി പദവിയേക്കാൾ കുറഞ്ഞതാണ്. അന്തസ്സില്ലാത്തതാണ്. ആ ബന്ധത്തിൽ, 'ഞാൻ ' അപരന് വിഷയമായ വസ്‌തുവാകാതെ നോക്കുന്നത്, 'എൻറെ ' സ്നേഹത്തിൽ കൂടിയാണ്. ആ ബന്ധത്തിലൂടെ, 'ഞാൻ' അപരനെ 'എന്നോട് ' സ്വാംശീകരിക്കാൻ നോക്കുന്നു. എന്നാൽ,ഇവിടെ ദ്വന്ദ്വം (dialectics) ഉണ്ട്-എനിക്ക് അപരാസ്‌തിത്വ സ്നേഹം കിട്ടാൻ, അതിൻറെ 'വിഷയം ' എന്ന സ്ഥിതിയുണ്ടാകണം. അപ്പോൾ, വ്യക്തി എന്ന നിലയിൽ സ്നേഹം കൊതിക്കുകയും 'വിഷയം ' എന്ന നിലയിൽ സ്നേഹം കിട്ടുകയും വേണം. സ്നേഹം വഹിക്കേണ്ട ഒരു കുരിശാണ്, അത്.

നാടകത്തിൻറെ അവസാനം ചീറ്റിപ്പോയതിന് ന്യായീകരണം ആയല്ലോ -ലിസിക്കുള്ളിലെ അതൃപ്തമായ സ്നേഹം വഹിക്കുന്ന കുരിശാണ്, ഫ്രെഡ്. വ്യക്തികൾ എന്ന നിലയിൽ അവർക്ക് അന്യനായ നീഗ്രോയിൽ നിന്ന് വേറിട്ട് സ്വയം കണ്ടെത്തേണ്ട ജീവിതം ഉണ്ട്. അത്, റിവോൾവർ പരിഹരിക്കുകയില്ല.

സാർത്ര് അങ്ങനെ നാടകത്തിൽ ബലി കഴിച്ചത്, അദ്ദേഹത്തിലെ മാർക്സിസ്റ്റിനെയാണ്. ലിസി നീഗ്രോയ്ക്ക് ഒപ്പം നിന്നാലേ, മാർക്സിസ്റ്റ് രാഷ്ട്രീയം ശരിയാകൂ. അവൾ നിൽക്കുന്നില്ല. അവൾ എപ്പോഴും ബൂർഷ്വയ്ക്ക് വഴങ്ങുന്നു. അമേരിക്കൻ പൈതൃകം വരുമ്പോൾ ബൂർഷ്വയുടെ കൂടെയാണ്. അവൾക്ക് ഫ്രഡിനെ കൊല്ലാം, നീഗ്രോയെ കൊണ്ട് കൊല്ലിക്കാം. നീഗ്രോ പോലും വെള്ളക്കാരനെ കൊല്ലില്ല എന്ന് പറയുന്ന പ്രോലിറ്റേറിയൻ ദൗർബല്യത്തിലാണ് നാടകം ഒടുങ്ങുന്നത്.

അതിന് കാരണം ഒരേ സമയം സാർത്ര് അസ്തിത്വ വാദിയും മാർക്‌സിസ്റ്റും ആകാൻ ശ്രമിച്ച വൈരുധ്യം നിറഞ്ഞ ജീവിതമാണ്. വ്യക്തി വാദവും മാർക്‌സിസവും ഒരിക്കലും പൊരുത്തപ്പെടില്ല. സ്റ്റാലിനെ തുണച്ചു നിന്ന കാലത്താണ് സാർത്ര് ഈ നാടകം എഴുതിയത്. എന്നിട്ടും വരട്ടു വാദികളെ നാടകത്തിൽ സാർത്ര് ഉന്മൂലനം ചെയ്‌തില്ല. സ്വാതന്ത്ര്യവും ഉണ്ടായില്ല; ഉന്മൂലനവും ഉണ്ടായില്ല. പാവം വേശ്യയെയും കറുത്ത വർഗക്കാരനെയും സാർത്രും വഞ്ചിച്ചു. മാർക്‌സിസം ആഗോളമായി തൊഴിലാളിയെ വഞ്ചിച്ച് ചങ്ങാത്ത മുതലാളിത്തത്തിന് ഒപ്പം നിന്നതിൻറെ ആദ്യ മാതൃകയായി ഈ നാടകത്തെ എടുക്കാം -അതായിരുന്നില്ല സാർത്രിന്റെ ലക്ഷ്യമെങ്കിലും, പ്രത്യയ ശാസ്ത്രം അവിടെ എത്തി.


Sunday 1 September 2019

കവിക്ക് വേണ്ടാത്ത യുദ്ധ കവിത

ഓഡൻ സ്വവർഗാനുരാഗി ആയിരുന്നു

വിതയുടെ ജീവചരിത്രം ഉണ്ടാവുക നല്ല കാര്യമാണ്;ലോകത്ത് ചരിത്രം സൃഷ്‌ടിച്ച കവിതകളുണ്ട്.ഇന്ത്യയിൽ,വന്ദേമാതര ത്തിൻറെ ജീവചരിത്രം ഇറങ്ങിയിരുന്നു -സവ്യസാചി ഭട്ടാചാര്യ എഴുതിയ Vande Mataram:Biography of a Song ( 2003).ഡബ്ള്യു.എച്ച് ഓഡൻറെ സെപ്റ്റംബർ 1,1939 എന്ന കവിത പരാമർശിക്കാതെ യുദ്ധ കവിതകൾ പഠിപ്പിക്കാറില്ല.അതിൻറെ ജീവചരിത്രം ഇറങ്ങി -September 1, 1939: A Biography of a Poem, by Ian Sansom.അതിൽ നിന്ന് മനസ്സിലാകുന്നത്,എവിടെ യുദ്ധമുണ്ടായാലും റഫറൻസ് ആയ ആ കവിത കവി ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ്.
ബ്രിട്ടൻറെ യുദ്ധകാല മഹാകവി സിഗ്ഫ്രീഡ് സസൂൻ,സ്വവർഗാനുരാഗി ആയിരുന്നു -കാമുകൻ ഗീo ബയാം ഷായ്ക്ക് എഴുതിയ കവിത അടുത്ത കാലത്താണ് കണ്ടു കിട്ടിയത്.ഓഡനും സ്വവർഗാനുരാഗി ആയിരുന്നു;1939 ഏപ്രിലിൽ ന്യൂയോർക്കിൽ,തന്നെക്കാൾ 14 വയസ്സ് കുറഞ്ഞ പതിനെട്ടുകാരൻ ചെസ്റ്റർ കാൾമാനെ,ഓഡൻ കണ്ടുമുട്ടി.അവൻ ജീവിത പങ്കാളിയായി.യൂറോപ്പിൽ യുദ്ധ മേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ ഒരു പ്രണയ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു,ലണ്ടൻ വിട്ട് അമേരിക്കയിൽ എത്തിയ കവി.പ്രണയം തുടങ്ങി നാലു മാസം കഴിഞ്ഞപ്പോൾ ആണ്,സെപ്റ്റംബർ ഒന്നിന് പോളണ്ടിനെ ജർമനി ആക്രമിച്ചു കൊണ്ട് യുദ്ധം തുടങ്ങിയത്.

ഓഡൻ കവിത തുടങ്ങിയത്,തന്നിൽ തന്നെയാണ്:

I sit in one of the dives 
On Fifty-second Street
Uncertain and afraid 
As the clever hopes expire 
Of a low dishonest decade:

ഒരു ആത്മകഥനം,സമാന്തരമായി കവിതയിൽ സംഭവിക്കുന്നു.അതായത്,യുദ്ധത്തിനെതിരായ വികാരത്തോടൊപ്പം അതിൽ പ്രണയം കലർന്നിരിക്കുന്നു.
ഇരിക്കുന്നത് ഒറ്റയ്ക്കല്ല.99 വരിയുള്ള കവിത അന്ത്യത്തോട് അടുക്കുമ്പോൾ എൻറെ സ്ഥാനത്ത് ഞങ്ങൾ ഉണ്ട്:

All I have is a voice
To undo the folded lie,
The romantic lie in the brain
Of the sensual man-in-the-street
And the lie of Authority
Whose buildings grope the sky:
There is no such thing as the State
And no one exists alone;
Hunger allows no choice
To the citizen or the police;
We must love one another or die.

അവസാന വാചകം ഓഡന്റെ കഥയിൽ പ്രധാനമാണ്."നാം പരസ്‌പരം
സ്നേഹിക്കണം,അല്ലെങ്കിൽ മരിക്കണം"എന്നാണ് കവിതയിൽ;കവിത 
പ്രസിദ്ധീകരിച്ച ശേഷം ഈ വരി നുണയാണെന്ന് അനുഭവപ്പെട്ടതായി 
ഓഡൻ എഴുതിയിട്ടുണ്ട്.എന്തായാലും മരിക്കണം,പിന്നെ എവിടെ 
സ്നേഹിക്കാൻ ?അടുത്ത പതിപ്പിൽ കവി ആ വരി തിരുത്തി:
We must love one another and die.നാം പരസ്‌പരം സ്നേഹിച്ചു മരിക്കണം.
അത് ശരിയായില്ല എന്ന് തോന്നി ഖണ്ഡിക മൊത്തം നീക്കി."അപ്പോഴും 
ശരിയായില്ല ",ഓഡൻ എഴുതി," കവിതയെ ആകെ സുഖപ്പെടുത്താൻ ആകാത്ത സത്യസന്ധത ഇല്ലായ്‌മ ബാധിച്ചിരിക്കുന്നു.അത് മുഴുവൻ കളയണം".
കാൾമാനും ഓഡനും 
ധാരാളമായി തിരുത്തിയിരുന്ന ഓഡൻ ,അപൂർവമായ ആത്മ വിമർശനമാണ് പ്രകടിപ്പിച്ചത്.അത് കളയാനുള്ള,തിരുത്താനുള്ള കവിയുടെ അഭിലാഷത്തെ ലോകം എതിർത്തു തോൽപിച്ചു.അമേരിക്കയിൽ സെപ്റ്റംബർ 11 ആക്രമണ ശേഷം മാധ്യമങ്ങൾ ഈ കവിത മുഴുവനായി അച്ചടിച്ചു.

കവിത 1939 ഒക്ടോബർ 18 നാണ് അമേരിക്കൻ മാസിക ന്യൂ റിപ്പബ്ലിക്കി ൽ വന്നത്.സുഹൃത്തും എഴുത്തുകാരനുമായ ക്രിസ്റ്റഫർ ഇഷർവുഡിനൊപ്പം വർഷമാദ്യമാണ് അമേരിക്കയിൽ എത്തിയത്.ഇരുവരും പെട്ടെന്ന് അമേരിക്കൻ സാഹിത്യ ലോകത്ത് തിളങ്ങി.സെപ്റ്റംബർ ഒന്ന് വെള്ളി രാവിലെ നാലരയ്ക്കാണ് ജർമൻ സേന പോളണ്ടിൽ മുന്നേറ്റം തുടങ്ങിയത്.മൂന്നിന് ബ്രിട്ടീഷ് പ്രധാന മന്ത്രി നെവിൽ ചേമ്പർലെയിൻ ജര്മനിയോട് യുദ്ധം പ്രഖ്യാപിച്ചു.

അസാമാന്യ കൈത്തഴക്കമാണ് കവിതയിൽ ഓഡൻ കാട്ടുന്നത്.ഒൻപതു വരി അടങ്ങിയ 11 ഖണ്ഡങ്ങൾ.ഓരോ ഖണ്ഡവും ( stanza ) ഒറ്റ വാചകം.ഒരു ചിന്ത ഒരു ഖണ്ഡം,ഒരു വാചകം.


സെപ്റ്റംബർ 11 ദുരന്ത കാലത്തെന്ന പോലെ,മറ്റൊരു അവസരത്തിലും ഓഡൻറെ കവിത ജനത്തെ ഉലച്ചിട്ടുണ്ട്.1994 ൽ ഇറങ്ങിയ Four Weddings and a Funeral എന്ന സിനിമയിൽ,ഒരു സ്വവർഗാനുരാഗിയുടെ ശവസംസ്‌കാര ചടങ്ങിൽ,ഓഡൻറെ Funeral Blues എന്ന കവിത വായിക്കുന്ന രംഗമുണ്ട്.Stop all the clocks എന്നാണ് കവിത തുടങ്ങുന്നത്:

Stop all the clocks, cut off the telephone,
Prevent the dog from barking with a juicy bone,
Silence the pianos and with muffled drum
Bring out the coffin, let the mourners come.

Let aeroplanes circle moaning overhead
Scribbling on the sky the message ‘He is Dead’.
Put crepe bows round the white necks of the public doves,
Let the traffic policemen wear black cotton gloves.

He was my North, my South, my East and West,
My working week and my Sunday rest,
My noon, my midnight, my talk, my song;
I thought that love would last forever: I was wrong.

The stars are not wanted now; put out every one,
Pack up the moon and dismantle the sun,
Pour away the ocean and sweep up the wood;
For nothing now can ever come to any good.

ഒരു വരി മാത്രം ഉദ്ധരിക്കാൻ തുടങ്ങി മുഴുവനും എടുത്തു ചേർത്തു -1938 ൽ എഴുതിയ കവിത എത്ര ആധുനികമാണ്!

സിനിമ ഇറങ്ങുന്നതിന് തൊട്ടു മുൻപ് ഫേബർ പ്രസാധക കമ്പനി ഓഡന്റെ പത്തു പ്രണയ കവിതകളുടെ മെലിഞ്ഞ പതിപ്പ്,Tell Me the Truth About Love എന്ന ശീർഷകത്തിൽ ഇറക്കി.2,75,000 കോപ്പി വിറ്റെന്നാണ് കണക്ക്.എയ്‌ഡ്‌സ്‌ വന്ന ശേഷം സ്വവർഗ കാമുകർക്ക് സ്വന്തം കാമുകൻ അകാലത്തിൽ മരിച്ച് ശവമടക്കിൽ പങ്കെടുക്കുന്നത്,ശീലമായിരുന്നു.
കവിത മനുഷ്യ ജീവിതത്തിൽ പലതും ചെയ്യുന്നുണ്ട്.വികാരങ്ങളെ ഉത്തേജിപ്പിക്കുകയല്ല,വിമലീകരിക്കുകയാണ് അതിൻറെ ധർമം എന്ന പഴയ ചിന്തയുടെ ഓരം ചാരിയാണ് ഞാൻ നടക്കുന്നത്.രണ്ട് ഇംഗ്ലീഷ് പാട്ടുകൾ കേട്ട് ധാരാളം പേർ ആത്മഹത്യ ചെയ്‌തിട്ടുണ്ട്‌.അവ ഞാൻ കേട്ടിട്ടുണ്ട് -തൈക്കൂടം ബ്രിഡ്‌ജ്‌ എന്ന ബാൻഡിലെ ഒരു ഗായകൻ അതിൽ ഒന്ന് ഒരഭിമുഖത്തിൽ പാടുന്നത് കേട്ട്,ഞാൻ വല്ലാതാകുകയും ചെയ്‌തു -എൻറെ വീടിനപ്പുറമാണ്,ആ പാലം.

എന്താണ് കവിതയുടെ ദൗത്യം എന്ന് ഓഡൻ തന്നെ എഴുതി:

The primary function of poetry, as of all the arts,is to make us more aware of ourselves and the world around us. I do not know if such increased awareness makes us more moral or more efficient. I hope not. I think it makes us more human, and I am quite certain it makes us more difficult to deceive.
"കവിതയുടെ കർമം,നമ്മെപ്പറ്റിയും ചുറ്റുമുള്ള ലോകത്തെപ്പറ്റിയും കൂടുതൽ ബോധമുണ്ടാക്കുക എന്നതാണ്.അങ്ങനെ കൂടുന്ന ബോധം നമ്മെ കൂടുതൽ ധാര്മികതയുള്ളവരാക്കുമോ ശേഷിയുള്ളവരാക്കുമോ എന്നെനിക്ക് അറിഞ്ഞു കൂടാ.ഉണ്ടാവില്ലായിരിക്കാം.അത് നമ്മെ കൂടുതൽ നല്ല മനുഷ്യരാക്കും.നമ്മെ വഞ്ചിക്കാൻ പ്രയാസമായിരിക്കും."

ഓഡൻറെ കാമുകൻ ചെസ്റ്റർ സൈമൺ കാൾമാൻ ( 1921 -1975 ) കവിയും പരിഭാഷകനുമായിരുന്നു.ഓഡനൊപ്പം,റഷ്യൻ സംഗീതജ്ഞൻ ഇഗോർ സ്ട്രാവിൻസ്കിയുടെ ഓപ്പെറകൾക്ക് കവിത എഴുതി.ജൂതൻ.മൂന്ന് സമാഹാരങ്ങൾ ഇറക്കി.1963 ൽ ശിശിര വസതി ഗ്രീസിലെ ആതൻസിലാക്കി,അവിടെയായിരുന്നു,മരണം.ഓഡന്റെ സ്വത്ത് മുഴുവൻ കാമുകന് നൽകി.അത് അനുഭവിച്ചത്,കാമുകൻറെ പിതാവാണ്.ഓഡൻ ,മരിച്ച് രണ്ടാം വർഷം കാമുകനും യാത്രയായി.പിതാവ് എഡ്‌വേഡ്‌ ന്യൂയോർക്കിൽ ഡെന്റിസ്റ്റ് ആയിരുന്നു.

ഓഡനും കാൾമാനും മുൻപേ സ്വവർഗാനുരാഗികൾ ആയിരുന്നു സസൂനും ബയാം ഷായും.1920 കളിൽ സസൂൻ,ഷായ്ക്ക് എഴുതിയ പ്രണയ കവിതയാണ്,അടുത്തിടെ കിട്ടിയത്.എട്ടു വരി മാത്രമാണ് കവിത.
സസൂനും ഷായും 
സസൂൻ മരിച്ച് അര നൂറ്റാണ്ടു കഴിഞ്ഞ് കവിത കണ്ടെടുത്തത്, വാർവിക് സർവകലാശാലയിലെ പിഎച് . ഡി വിദ്യാർത്ഥി ജൂലിയൻ റിച്ചാർഡ്‌സ് ആണ്. ഈ കവിത സമർപ്പിച്ചിരിക്കുന്നത്, ഷായ്ക്ക് ആണ്. ഷായെപ്പറ്റിയാണ് ജൂലിയൻ ഗവേഷണം നടത്തുന്നത്. കവിത എഴുതുമ്പോൾ സസൂന് 39, ഷായ്ക്ക് 20. ആരാധകൻ എന്ന നിലയ്ക്കാണ് ഷാ കവിയെ പരിചയപ്പെട്ടത്. തമ്മിലുള്ള ആദ്യ അത്താഴത്തിനു ശേഷമാണ്, കവിത പിറന്നത്:


Though you have left me, I’m not yet alone:
 For what you were befriends the firelit room;
And what you said remains & is my own
To make a living gladness of my gloom
The firelight leaps & shows your empty chair
And all our harmonies of speech are stilled:
But you are with me in the voiceless air
My hands are empty, but my heart is filled.



കേംബ്രിഡ്ജ് സർവകലാശാലയിൽ ജൂലിയൻ സസൂൻറെ കത്തുകൾ പരതുന്നതിനിടയിലാണ്, ഇത് കിട്ടിയത്.1925 ഒക്ടോബർ 24 ആണ് തീയതി. കൂടെ ഷായ്ക്കുള്ള കത്തിൽ ഇത് ഷായ്ക്ക് വേണ്ടിഎന്ന് പറഞ്ഞിരിക്കുന്നു. കവിത എവിടെയെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കിയപ്പോൾ അപ്രകാശിതം എന്ന് മനസിലായി. സസൂൻറെ ജീവചരിത്രം എഴുതിയ ജീൻ മൂർക്രോഫ്റ്റ് വിത്സനും ഇത് കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി. കവിത തന്നെ ഉപേക്ഷിച്ചു എന്ന് സസൂൻ കരുതിയിരുന്നപ്പോഴാണ്, ഇതെഴുതിയതെന്ന് അവർ പറയുന്നു. ഒന്നാം ലോക യുദ്ധത്തിൽ രണ്ടു തവണ പരുക്കേറ്റ സസൂന് ധീരതയ്ക്ക് രണ്ട് പതക്കവും കിട്ടിയിരുന്നു. മാനസിക ചികിത്സയ്ക്ക് വിധേയനായിരുന്നു. അവസാനം ആത്മീയ കവിതകൾ എഴുതി. യുദ്ധത്തിന് ശേഷം ഗബ്രിയേൽ അറ്റ്കിൻ എന്നൊരു കാമുകൻ സസൂന് ഉണ്ടായിരുന്നു. ആ കാമുകനും കവിത എഴുതിക്കൊടുത്തിരുന്നു. ഷാ മാന്യനും കൂറുള്ളവനുമായിരുന്നു. സസൂൻ ഷായുമായി പിരിയുകയും വേറെ വിവാഹം ചെയ്യുകയുമുണ്ടായി. സുഹൃത്തുക്കളായി തുടർന്നു. സസൂൻ വിവാഹ മുക്തനായി. 1925ൽ നടനായി ലണ്ടനിൽ വന്ന ഷാ ഷേക്‌സ്‌പിയറുടെ നാട്ടിലെ നാടകവേദിയിൽ ലോറൻസ് ഒളിവിയറെയും വിവിയൻ ലീയെയും സംവിധാനം ചെയ്യുന്ന പ്രമാണി ആയി.




Saturday 31 August 2019

എലിയറ്റ് 'അനിമൽ ഫാം' നിരസിച്ചപ്പോൾ

ജെയിംസ് ജോയ്‌സും നിരാസത്തിൽ 

ഠിക്കുന്ന കാലത്ത്,എനിക്ക് പ്രിയപ്പെട്ട പ്രസാധന സ്ഥാപനം ഫേബർ ആൻഡ് ഫേബർ ആയിരുന്നു.നല്ല വെളുത്ത കടലാസിൽ ഒന്നാന്തരം അച്ചടി, രൂപ കൽപ്പന.വില കൂടുതൽ ആയിരുന്നു.അവിടന്നുള്ള പുസ്തകങ്ങൾ  മികച്ചതും ആയിരുന്നു.അന്നത്തെ എൻറെ പ്രിയ കവിയും വിമർശകനുമായ ടി എസ് എലിയറ്റ്,ആ സ്ഥാപനത്തിൻറെ ഡയറക്‌ടറും എഡിറ്ററും ആയിരുന്നതിനാൽ ആയിരിക്കും മേന്മ എന്ന് വിചാരിച്ചു.സാമുവൽ ബെക്കറ്റിന്റെയും ഹാരോൾഡ്‌ പിന്ററുടെയും  നാടകങ്ങൾ എല്ലാം അവിടന്നാണ് വന്നിരുന്നത്.

കേരളത്തിൽ ഒരു എഴുത്തുകാരൻ ഒരു പ്രസാധന സ്ഥാപനത്തിൽ എഡിറ്റർ ആയാൽ,മികച്ച പുസ്തകങ്ങൾ വരാനുള്ള സാധ്യത വിരളമാണെന്ന് നിങ്ങൾക്കും അറിയാം.കേരളത്തിലെ മികച്ച ആഴ്ചപ്പതിപ്പിലെ ഒരു എഡിറ്റർ ഖസാക്കിൻറെ ഇതിഹാസം വെട്ടാൻ ശ്രമിച്ച കഥ ഒ വി വിജയൻ ഇതിഹാസത്തിൻറെ ഇതിഹാസ ത്തിൽ പറഞ്ഞിട്ടുണ്ട്.അതേ ആഴ്ചപ്പതിപ്പ് എസ് ഗുപ്തൻ നായരുടെ ആത്മകഥ മനസാ സ്മരാമി യും അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്ര വും തിരിച്ചയച്ചു.
എലിയറ്റ്,ഓർവെല്ലിന് എഴുതിയ കത്ത് 
എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം,നിരാസം അഭിമുഖീകരിക്കേണ്ടി വരും.1944 ജൂലൈ 13 ന് എലിയറ്റ് ജോർജ് ഓർവെലിൻറെ അനിമൽ ഫാം തിരിച്ചയച്ചു കൊണ്ട് അദ്ദേഹത്തിന് അയച്ച കത്ത് 2016 ൽ ബ്രിട്ടീഷ് ലൈബ്രറി പുറത്തു വിട്ടപ്പോൾ,തല കുനിഞ്ഞത്,ഇന്നും തലയെടുപ്പുള്ള ഫേബറിനാണ്.2020 ൽ അനിമൽ ഫാം കോപ്പി റൈറ്റ് ഇല്ലാതായി ആർക്കും അടിക്കാം.അപ്പോൾ എലിയറ്റിന്റെ തെറ്റ് തിരുത്തണമെന്ന് ഫേബർ കമ്പനി സ്ഥാപകൻ ജെഫ്രി ഫേബറിൻറെ കൊച്ചു മകനും മുൻ എം ഡി യുമായ ടോബി ഫേബർ ഇപ്പോൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

എലിയറ്റ്,ഓർവെല്ലിന് നോവൽ നിരാകരിച്ചു കൊണ്ട് കത്തെഴുതിയത് ചെറിയ കാര്യമല്ല.നോവലിൻറെ മേന്മ അംഗീകരിക്കുന്നുമുണ്ട്.രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടനും സ്റ്റാലിനും കൈകോർത്തിരിക്കെ,സ്റ്റാലിനെ വിമർശിക്കുന്ന പുസ്‌തകം പറ്റില്ല എന്നാണ് എലിയറ്റ് കണ്ടത്.അദ്ദേഹം എഴുതി:
We have no conviction that this is the right point of view from which to criticise the political situation at the present time.
"ഈ നേരത്തെ രാഷ്ട്രീയ സാഹചര്യത്തെ വിമർശിക്കാൻ പറ്റിയ ശരിയായ കാഴ്ചപ്പാട് ഇതല്ല"

നോവലിൻറെ മേന്മ കത്തിൽ എലിയറ്റ് രേഖപ്പെടുത്തി:
We agree that it is a distinguished piece of writing; that the fable is very skilfully handled, and that the narrative keeps one’s interest on its own plane – and that is something very few authors have achieved since Gulliver.
"ഇതൊരു മികച്ച രചനയാണ്.ദൃഷ്ടാന്ത കഥ സമർത്ഥമായി കൈകാര്യം ചെയ്‌തിട്ടുണ്ട്‌.ആഖ്യാനം താൽപര്യം നില നിർത്തുന്നതാണ്.ഗള്ളിവർക്കു ശേഷം ( Gulliver's Travels ) ചിലർക്ക് മാത്രമേ ഇത് കഴിഞ്ഞിട്ടുളളു."
എലിയറ്റ് 
സ്റ്റാലിനെ വഞ്ചകനായി ചിത്രീകരിക്കുന്ന അനിമൽ ഫാം നാല് പ്രസാധകർ നിരസിച്ചിരുന്നു.ആ സമയത്ത് വിവാദം സൃഷ്ടിക്കും എന്ന് തന്നെ ആയിരുന്നു വിലയിരുത്തൽ.
സക്കർ ആൻഡ് വാർബെർഗ് 1945 ഓഗസ്റ്റിൽ അത് പ്രസിദ്ധീകരിച്ചു -ഉടൻ ഹിറ്റായി.അവർ തന്നെ ഓർവെല്ലിന്റെ അടുത്ത നോവൽ 1984 പ്രസിദ്ധീകരിച്ചു.

എലിയറ്റ് വായിച്ചിട്ടു തന്നെയാണ് നിരസിച്ചത് എന്ന് കത്തിൽ നിന്ന് വ്യക്തമാണ്:
I think my own dissatisfaction with this apologue is that the effect is simply one of negation. It ought to excite some sympathy with what the author wants, as well as sympathy with his objections to something: and the positive point of view, which I take to be generally Trotskyite, is not convincing.And after all, your pigs are far more intelligent than the other animals, and therefore the best qualified to run the farm – in fact, there couldn’t have been an Animal Farm at all without them: so that what was needed (someone might argue), was not more communism but more public-spirited pigs.
"എഴുത്തുകാരൻറെ ലക്ഷ്യത്തോട് വായനക്കാരന് സഹാനുഭൂതി തോന്നണം.ഇതിൻറെ ഫലം നിഷേധം മാത്രമാണ്.നിഷേധത്തോടും അനുതാപം തോന്നണം.അനുകൂല വീക്ഷണം,പൊതുവെ ട്രോട് സ്‌കിയിസ്റ്റ് എന്ന് പറയാവുന്നത്,വിശ്വസനീയമായിട്ടില്ല.താങ്കളുടെ പന്നികൾ മറ്റുള്ളവയെക്കാൾ ബുദ്ധി കൂടിയവയാണ്.അതിനാൽ ഫാം നടത്താൻ യോഗ്യത അവയ്ക്കു തന്നെ.അവയില്ലാതെ ഒരു ഫാം സാധ്യമല്ല.അതിനാൽ കൂടുതൽ കമ്മ്യൂണിസം അല്ല,ജനാവേശമുള്ള പന്നികളാണ് വേണ്ടിയിരുന്നത്."
അനിമൽ ഫാം ആദ്യ പതിപ്പ് 
നോവലിന് അന്ന് എഴുതിയ ആമുഖത്തിൽ,അത് പ്രസിദ്ധീകരിക്കാൻ പ്രയാസമുണ്ടാകുമെന്ന് അറിയാമായിരുന്നു എന്ന് ഓർവെൽ എഴുതി.എന്നാൽ ആമുഖം 1972 ൽ മാത്രമേ പ്രസിദ്ധീകരിച്ചുള്ളു.ഓർവെൽ എഴുതി:

"എഡിറ്റർമാരും പ്രസാധകരും ചില വിഷയങ്ങൾ മാറ്റി വയ്ക്കുന്നത് അറസ്റ്റും ശിക്ഷയും ഭയന്നല്ല;പൊതു ജനാഭിപ്രായം ഭയന്നാണ്.ഈ രാജ്യത്ത് എഴുത്തുകാരനും പത്ര പ്രവർത്തകനും അഭിമുഖീകരിക്കുന്ന വലിയ ശത്രു ബൗദ്ധിക ഭീരുത്വമാണ്.അത് അർഹിക്കുന്ന വിധം ചർച്ച ചെയ്യപ്പെടുന്നില്ല".

അദ്ദേഹം തുടർന്നു:

"ഈ നേരത്ത് നിലനിൽക്കുന്ന യാഥാസ്ഥികത്വത്തിന് വേണ്ടത്,റഷ്യയോടുള്ള വിമർശനരഹിതമായ ആരാധനയാണ്.എല്ലാവരും ഇതറിഞ്ഞു പെരുമാറുന്നു.സോവിയറ്റ് ഭരണകൂടത്തെ പറ്റിയുള്ള ഗൗരവമായ വിമർശനം,ആ സർക്കാർ ഒളിച്ചു വയ്ക്കാൻ ആഗ്രഹിക്കുന്ന വസ്തുതകൾ ഒന്നും അച്ചടിക്കാൻ കഴിയില്ല".
ഓർവെൽ പറയാനുള്ളത് ഇതിൽ പറഞ്ഞിട്ടുണ്ട് -എലിയറ്റിന് ബൗദ്ധിക ഭീരുത്വമുണ്ട്;യാഥാസ്ഥിതികനാണ് !
ഇതിൽ സത്യം ഇല്ലാതില്ല -എലിയറ്റ് മതത്തിന് ഒപ്പമായിരുന്നു.Waste Land ൽ ഏപ്രിൽ ആണ് ഏറ്റവും ക്രൂരമായ മാസം ( April is the cruellest month ) എന്ന് എലിയറ്റ് പറഞ്ഞത്,അത് യേശുവിനെ കുരിശിൽ തറച്ച മാസം ആയതിനാലാണ്.

അമേരിക്കൻ പ്രസാധകൻ Knopf ലെ ഒരു എഡിറ്റർ അനിമൽ ഫാം നിരസിച്ചു കൊണ്ട് ഓർവെലിന് എഴുതിയത്,“a stupid and pointless fable in which animals take over a farm and run it" എന്നായിരുന്നു.ഒരു ഫാം ഏറ്റെടുത്ത് മൃഗങ്ങൾ നടത്തുന്ന അർത്ഥമില്ലാത്ത,മണ്ടൻ ദൃഷ്ടാന്ത കഥ .ഈ എഡിറ്റർക്ക് ഒന്നും മനസിലായില്ല.ഈ പ്രസാധകൻ ലോക ക്ലാസ്സിക് The Diary of Anne Frank നിരസിച്ചു കൊണ്ട് പറഞ്ഞത്,“a dreary record of typical family bickering, petty annoyances and adolescent emotions” എന്നാണ്.അല്പത്തം നിറഞ്ഞ കുടുംബ കലഹങ്ങളുടെയും കൗമാര വികാരങ്ങളുടെയും മുഷിപ്പൻ വിവരണം !
ഓർവെൽ 
ബ്രിട്ടീഷ് ലൈബ്രറി പുറത്തു വിട്ട നിരാസ കത്തുകളിൽ നിറയുന്ന മറ്റൊരാൾ ജെയിംസ് ജോയ്‌സ് ആണ്.അദ്ദേഹത്തിൻറെ A Portrait of the Artist as a Young Man,അഭ്യുദയ കാംക്ഷി ഹാരിയറ്റ് ഷോ വീവർ പല പ്രസാധകർക്കും അയച്ചു.അവർ അത് The Egoist ൽ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു." ഞങ്ങൾക്ക് സംശയമുള്ള സ്വഭാവത്തിന് ഉടമയായ ഒരാൾ ക്‌ളാസിക് എഴുതിയാലും അച്ചടിക്കില്ല" എന്ന് ഒരാൾ പറഞ്ഞു.ചില ഖണ്ഡികകൾ നീക്കിയാൽ നോക്കാം എന്ന് മറ്റൊരാൾ.ബ്രിട്ടനിൽ പ്രസാധകനെക്കാൾ അച്ചടിക്കുന്നവനായിരുന്നു,കേസ് വന്നാൽ ഉത്തരവാദിത്തം.അമേരിക്കൻ പ്രസാധകൻ ബി ഡബ്ലിയു ഹുബ്ഷ് അത് പ്രസിദ്ധീകരിച്ചു.

വിർജീനിയ വോൾഫ്,ജോയ്‌സിന്റെ ക്ലാസിക് യൂലിസ്സസ് 1918 ൽ  നിരസിച്ച കത്തും കൂട്ടത്തിലുണ്ട്.അതിനു നീളം കൂടുതലാണെന്നും 300 പേജുള്ള പുസ്തകം ഇറക്കാൻ രണ്ടു വർഷമെടുക്കുമെന്നും അവർ പറയുന്നു.1917 ൽ വിർജിനിയയും ഭർത്താവ് ലിയോനാർഡ് വോൾഫും തുടങ്ങിയ പ്രസാധക കമ്പനിയാണ്,ഹോഗാർത് പ്രസ്.

ഹാരി പോട്ടർ 12 നിരാസങ്ങൾക്കു ശേഷമാണ് പ്രസിദ്ധീകരിച്ചത്.ബ്ലൂംസ്ബറി കമ്പനിയിലെ ഒരു എഡിറ്ററുടെ എട്ടു വയസുള്ള മകൾ  ചവറു കൂനയിൽ നിന്നെടുത്തു വായിച്ചതാണ്,വഴിത്തിരിവായത്.

മറ്റൊരു ഫേബറും ഇല്ലാതെയാണ് കമ്പനിക്ക് ജെഫ്രി ഫേബർ,ഫേബർ ആൻഡ് ഫേബർ എന്ന് പേരിട്ടത്.ബ്രിട്ടീഷ് സാഹിത്യ പത്ര പ്രവർത്തകൻ ചാൾസ് വിബ്‌ളി,എലിയറ്റിനെ ശുപാർശ ചെയ്‌തു.ലോയ്‌ഡ്‌സ് ബാങ്കിലെ ജോലി വിട്ട് ഫേബറിൽ എലിയറ്റ് ഉപദേഷ്ടാവായി ചേർന്ന് ആദ്യം പ്രസിദ്ധീകരിച്ചത്,അദ്ദേഹത്തിൻറെ കവിതകൾ തന്നെ ആയിരുന്നു.1928 ൽ സിഗ്ഫ്രീഡ് സസൂൻ എഴുതിയ നോവൽ,Memoirs of a Fox Hunting Man ആയിരുന്നു,ആദ്യ വിജയം.ആദ്യ പതിപ്പിൽ നോവലിസ്‌റ്റിൻറെ പേരുണ്ടായിരുന്നില്ല.ആറു മാസത്തിൽ എട്ടു പതിപ്പിറക്കി.
ഓർവെല്ലിന്റെ A Scullions Tale ( Down and Out in Paris and London) എന്ന പുസ്തകവും എലിയറ്റ് നിരസിച്ചു.

പ്രസാധകർ നിരസിച്ച 10 പ്രമുഖ പുസ്തകങ്ങൾ:

  • മോബി ഡിക് /ഹെർമൻ മേൽവിൽ:കാരണം -ദീർഘവും പഴയ ശൈലിയിൽ ഉള്ളതും.ഒരു പ്രസാധകൻ ഒടുവിൽ സ്വീകരിച്ചപ്പോൾ കുറച്ചു കോപ്പികൾ മാത്രം അച്ചടിച്ചു.മേൽവിൽ ജീവിച്ചിരുന്നപ്പോൾ അവ വിറ്റു തീർന്നതുമില്ല.ബെന്റ്ലി ആൻഡ് സൺ കമ്പനിയിലെ പീറ്റർ ബെന്റ്ലി നോവൽ നിരസിച്ചു കൊണ്ട് ചോദിച്ചു:"ഒരു സ്രാവ് തന്നെ ആകണോ? രസമാണെങ്കിലും,യുവാക്കൾക്ക് ഇഷ്ടപ്പെടും വിധം പരിചയമുള്ള ഒരു മുഖം ഞങ്ങൾ നിർദേശിക്കുന്നു.ക്യാപ്റ്റന് മദാലസകളുമായുള്ള നൈരാശ്യം ആയിക്കൂടെ?".ആ കമ്പനിയിലെ തന്നെ റിച്ചാർഡ് ബെന്റ്ലി അച്ചടിച്ചു.കമ്പോസിംഗ്,പ്ളേറ്റ് ഉണ്ടാക്കൽ എന്നിവയ്ക്ക് മേൽവിൽ തന്നെ പണം മുടക്കേണ്ടി വന്നു.
  • ലോലിത/വ്ളാദിമിർ നബോക്കോവ്:പ്രസാധകനെ കിട്ടാതെ അമേരിക്കയ്ക്ക് പുറത്ത് നോക്കി.അമേരിക്കയിൽ പ്രസിദ്ധീകരിച്ചപ്പോൾ ചൂടപ്പം പോലെ വിറ്റു.സ്റ്റാൻലി കുബ്രിക് ഉൾപ്പെടെ പലരും സിനിമയാക്കി.മോഡേൺ ലൈബ്രറി 100 നല്ല നോവൽ പട്ടികയിൽ നാലാം റാങ്ക് നൽകി.നിരസിച്ച പ്രസാധകൻ എഴുതി:“…overwhelmingly nauseating, even to an enlightened Freudian … the whole thing is an unsure cross between hideous reality and improbable fantasy. It often becomes a wild neurotic daydream … I recommend that it be buried under a stone for a thousand years.” ഫ്രോയ്‌ഡിനെ അറിയുന്നയാൾക്ക് പോലും ഓക്കാനം വരും.ഒരു പാറയ്ക്കടിയിൽ ആയിരം വർഷം ഒളിപ്പിച്ചു വയ്ക്കണം!
  • ദി വണ്ടർഫുൾ വിസാർഡ് ഓഫ് ഓസ്/ ഫ്രാങ്ക് ബോം:കുട്ടികളുടെ ഈ ക്‌ളാസിക് ഒരുപാട് പേർ നിരസിച്ചപ്പോൾ അവ രേഖപ്പെടുത്താൻ എഴുത്തുകാരൻ 'എ റെക്കോഡ് ഓഫ് ഫെയ്‌ലിയർ' എന്ന ഡയറി സൂക്ഷിച്ചു.
  • ലൈഫ് ഓഫ് പി/യാൻ മാർട്ടെൽ:ലണ്ടൻ പ്രസാധകർ നിരസിച്ച പുസ്തകം കാനഡയിൽ പ്രസിദ്ധീകരിച്ചു.ബുക്കർ പ്രൈസ് കിട്ടി.സിനിമയായി സമ്മാനം നേടി.പത്തു ലക്ഷം കോപ്പിയിൽ അധികം വിറ്റു.
  • ഗോൺ വിത്ത് ദി വിൻഡ്/മാർഗരറ്റ് മിച്ചൽ:40 പ്രസാധകർ നിരസിച്ച നോവൽ.പുലിറ്റ്സർ സമ്മാനം കിട്ടി.ബൈബിൾ കഴിഞ്ഞാൽ അമേരിക്കയിൽ അടുത്ത പുസ്തകം എന്ന് വോട്ടെടുപ്പിൽ കണ്ടു.
  • ക്യാച് 22/ജോസഫ് ഹെല്ലർ:22 പ്രസാധകർ നിരസിച്ചു."എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് മനസിലാകുന്നില്ല," ഒരാൾ എഴുതി,"തമാശ പറയാൻ ശ്രമിക്കുകയാകാം.ബൗദ്ധിക തലത്തിൽ ഒരു തമാശയും ഇല്ല".
  • ലോഡ് ഓഫ് ദി ഫ്‌ളൈസ്/ വില്യം ഗോൾഡിങ്:21 നിരാകരണം.ഇന്ന് ലോകത്തിലെ പ്രധാന നോവലുകളിൽ ഒന്ന്.ഗോൾഡിങിന് നൊബേൽ സമ്മാനവും കിട്ടി.
  • ഡബ്‌ളിനേഴ്‌സ്/ജെയിംസ് ജോയ്‌സ്:18 പേർ നിരാകരിച്ചു.500 കോപ്പി വിറ്റില്ലെങ്കിൽ റോയൽറ്റി ഒരു പൈസ പോലും കൊടുക്കില്ലെന്ന് കരാറിൽ വ്യവസ്ഥ.499 എണ്ണം വിറ്റതിൽ 120 ജോയ്‌സ് തന്നെ വാങ്ങി.ഇന്ന് ആധുനിക നോവലുകളിൽ മികച്ചതായി പഠിപ്പിക്കുന്നു.
  • ദി സൺ ആൾസോ റൈസസ്/ ഏണസ്റ്റ് ഹെമിംഗ്‌വേ:പീക്കോക് ആൻഡ് പീകോക്ക് കമ്പനിയിലെ മൊബെർലി ലുഗർ 1925 ൽ 26 വയസുള്ള ഹെമിങ്‌വേയ്ക്ക് എഴുതി:"തുറന്നു പറയട്ടെ,ഗദ്യം കൊള്ളാം.എന്നാൽ നിങ്ങളുടെ ശ്രമം പരിക്ഷീണവും വെറുപ്പിക്കുന്നതുമാണ്.നിങ്ങൾ ഒരു ക്ലബിൽ ഇരുന്ന് ഒരു കൈയിൽ പേനയും മറു കൈയിൽ ബ്രാൻഡിയും വച്ച് എഴുതിയ പോലെ തോന്നുന്നു."സ്ക്രിബ്നേഴ്‌സ് അടുത്ത കൊല്ലം പുസ്തകം പ്രസിദ്ധീകരിച്ചു.
  • ദി ഗ്രേറ്റ് ഗാറ്റ്‌സ്ബി/ എഫ് സ്കോട്ട്ഫിറ്റ്‌സ്ജെറാൾഡ്:ഒരു പ്രസാധകൻ എഴുതി:"ആ ഗാറ്റ്‌സ്ബിയെ ഒഴിവാക്കിയാൽ നല്ല പുസ്തകമാകും."


See https://hamletram.blogspot.com/2019/06/blog-post_84.html

Friday 30 August 2019

ജിലാസ് എന്ന ഒറ്റ മരം

കമ്മ്യൂണിസം ഒരു അധികാര ക്രമമാണ് 

മിലോവൻ ജിലാസിന്റെ ആത്മകഥ Land without Justice ( 1958 ) തുടങ്ങുന്നത്,ഒരു രാജ്യത്തിൻറെ ആത്മാവ് ഒരു കുടുംബ കഥയിൽ നിന്ന് തന്നെ കണ്ടെത്താൻ കഴിയും എന്ന് പറഞ്ഞുകൊണ്ടാണ്.കുടുംബത്തിലെ അനുഭവങ്ങളിൽ നിന്ന് തന്നെ,പിന്നീട് കമ്മ്യൂണിസത്തിലെ അനീതി മനസിലാക്കാനായി എന്ന സൂചന ഇതിലുണ്ട്.യുഗോസ്ലാവിയയിൽ പത്തു കൊല്ലം നീണ്ട തടവ് ആ പഴയ പി ബി അംഗത്തിന് പാർട്ടി വിധിച്ചപ്പോഴും അദ്ദേഹം വിമർശനത്തിൽ ഉറച്ചു നിന്നു.

അദ്ദേഹം ജനിച്ച മോണ്ടെനെഗ്രോയിലെ കുടുംബങ്ങൾ പിതൃദായക ക്രമം ( Patriarchal ) പിന്തുടരുന്നവ ആയിരുന്നു.പുരുഷൻ പറയുന്നതാണ്,കുടുംബത്തിൽ അവസാന വാക്ക്.കുടുംബത്തിൽ ഇത് സംഘർഷങ്ങൾ സൃഷ്ടിച്ചപ്പോൾ കുട്ടികൾ അമ്മയ്‌ക്കൊപ്പം നിന്നു.കലാപകാരികൾക്ക് പിതാവ് എതിര് നിന്നപ്പോൾ അമ്മ അവർക്ക് അഭയം കൊടുത്തു.പിതാവ് ഇത് കണ്ടു പിടിച്ചു.ഒച്ചയുണ്ടാക്കി,നിലത്ത് ബൂട്ടടിച്ചു നടന്നു.അമ്മയെ വീട്ടിൽ നിന്ന് അടിച്ചിറക്കി.കുട്ടികൾ അവർക്കൊപ്പം ചേർന്നു.ഗറിലകൾ അതീവ രഹസ്യമായി ചെന്ന് കൊണ്ടിരുന്നു.അത് അമ്മയുമായി കരാറുണ്ടാക്കി കുട്ടികൾ പിതാവിൽ നിന്ന് ഒളിപ്പിച്ചു.
മിലോവൻ ജിലാസ് 
ജിലാസ് പിതാവിനെയും പാർട്ടി അധികാരികളെയും ഒരു പോലെയാണ് കാണുന്നത്.
ജിലാസിനൊപ്പം ചാര മേധാവി അലക്‌സാണ്ടർ റാങ്കോവിക്കും തടവിൽ ആയിരുന്നു.ടിറ്റോ കഴിഞ്ഞാൽ അധികാരത്തിൽ എത്തേണ്ട അവർ ഇരുവരും നീരസത്തിൽ ആയിരുന്നു;ജിലാസ് വൈസ് പ്രസിഡന്റും ആയിരുന്നു.ഹിറ്റ്‌ലർ യുഗോസ്ലാവിയ ആക്രമിക്കുമ്പോൾ ചെറിയ സംഘം മാത്രമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി.ക്രോയേഷ്യൻ പിതാവും സ്ലോവേനിയൻ അമ്മയുമുള്ള ജോസിപ് ബ്രോസ് എന്ന ടിറ്റോ അഞ്ചു വർഷം മോസ്‌കോയിൽ സേവനം ചെയ്‌തിരുന്നു.ദേശീയത വച്ചു നാസികളെ എതിർക്കുക വിപ്ലവത്തിന് അവസരമായി ടിറ്റോ കണ്ടു.സ്റ്റാലിനുമായുള്ള രഹസ്യ ദൗത്യങ്ങൾക്ക് ജിലാസിനെ നിയോഗിച്ച ടിറ്റോ,ജിലാസിൽ വിശ്വസ്തനെ കണ്ടു.ജർമനിക്കെതിരെ പാർട്ടിസാൻ ഗറില്ല പ്രസ്ഥാനം പാർട്ടി ഉണ്ടാക്കിയതും ഒപ്പം രാജകുടുംബത്തോടുള്ള പോരാട്ടവും ജിലാസ് പുസ്തകങ്ങളിൽ വിവരിച്ചിട്ടുണ്ട്.ഉന്മൂലനം വഴിയും നാട് കടത്തൽ വഴിയും രാജകുടുംബം ഇല്ലാതായി."ടിറ്റോ മിടുക്കനാണ്;അയാൾക്ക് ശത്രുക്കളില്ല .എല്ലാറ്റിനെയും ശരിപ്പെടുത്തി",സ്റ്റാലിൻ ജിലാസിനോട് പറഞ്ഞു.

ഈ ചോര ചിന്തലിനെ ജിലാസ് എതിർത്തില്ല.യൂഗോസ്ലാവ് പാർട്ടിയിൽ മാർക്സിനെയും ലെനിനെയും ഇത് പോലെ പഠിച്ച വേറൊരാൾ ഉണ്ടായിരുന്നില്ല.അതിൽ അക്രമത്തിന് ന്യായങ്ങൾ ഉണ്ടായിരുന്നു.ആദ്യകാല പ്രബന്ധങ്ങൾ വ്യക്തിയല്ല,പാർട്ടിയാണ് എഴുതിയത് എന്ന് തോന്നും.
സ്റ്റാലിൻ 1945 ന് ശേഷം മധ്യ,കിഴക്കൻ യൂറോപ്പിൽ പിടിമുറുക്കി,ബാൽക്കൻ രാജ്യങ്ങളെയെല്ലാം സോവിയറ്റ് പക്ഷത്ത് കൊണ്ട് വരാൻ ആഗ്രഹിച്ചു.സ്റ്റാലിന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്യാൻ ഓരോയിടത്തും ആളുകൾ ഏറെയായിരുന്നു.ദേശീയത പറഞ്ഞ് ജര്മനിക്കെതിരെ പോരാട്ടം നടത്തിയ യുഗോസ്ലാവിയയ്ക്ക് സ്വാതന്ത്ര്യം സ്റ്റാലിന്റെ കാൽകീഴിൽ അടിയറവ് വയ്ക്കാനാവുമായിരുന്നില്ല.ബലം പ്രയോഗിച്ച് അനുസരിപ്പിക്കാം എന്ന് സ്റ്റാലിൻ കരുതി.

സ്റ്റാലിനുമായി 1948 ൽ യുഗോസ്ലാവിയ വേർ പിരിഞ്ഞത്,പുതിയ കമ്മ്യൂണിസ്റ്റ് അധ്യായം രചിച്ചു.കമ്മ്യൂണിസ്റ്റ് ലോകം ഒന്നല്ലെന്നും വേറെ നിൽക്കാൻ ദേശീയത മതിയെന്നും ടിറ്റോ തെളിയിച്ചു.ചൈനയും അൽബേനിയയും ഇത് പിന്തുടർന്ന് സോവിയറ്റ് കമ്മ്യൂണിസം വേറെയാണെന്ന് പഠിപ്പിച്ചു.പ്രത്യയശാസ്ത്ര മറവിൽ വരുന്ന സാമ്രാജ്യത്വമാണ് റഷ്യൻ കമ്മ്യൂണിസം എന്ന് ജിലാസ് തിരിച്ചറിഞ്ഞു.ഒരു കമ്മ്യൂണിസ്റ്റിന് ഈ ഘട്ടത്തിൽ എന്ത് ചെയ്യാൻ കഴിയും ?എതിർപ്പിന് പാർട്ടി നൽകുന്ന മറുപടി ഭീഷണിയും ശിക്ഷയുമാണ്.ചോദ്യം ചെയ്യൽ വിഭാഗീയതയാണ്.പൊറുക്കാനാകാത്ത പാപം ഇതാണെന്ന് ലെനിൻ പഠിപ്പിച്ചിരുന്നു.സ്വന്തം അഭിപ്രായമുള്ളവനെ പ്രഹസന വിചാരണ നടത്തി കൊല്ലുകയാണ് മുപ്പതുകളിൽ സ്റ്റാലിൻ ചെയ്‌തത്‌.പീഡനങ്ങൾ വഴി കുറ്റസമ്മതങ്ങൾ എഴുതി വാങ്ങി.മാനവും ജീവിതവും സഖാവിന് നഷ്ടപ്പെടുന്ന നില.വിരലിലെണ്ണാവുന്നവർ സോവിയറ്റ് യൂണിയനിൽ നിന്ന് രക്ഷ നേടി.ട്രോട് സ്‌കിയെ പോലുള്ളവരെ പുറത്താക്കി.ഇവരെയൊക്കെ ചാരന്മാർ കൊന്നു.ഒരാളും സഹായിച്ചില്ല.കൊല്ലപ്പെട്ടവർ കുറ്റം ചെയ്തവർ ആണെന്ന ആരവം പാശ്ചാത്യ ബുദ്ധിജീവികൾ ഉയർത്തി.

യുഗോസ്ലാവിയയുടെ ഇടച്ചിൽ ഭരണകൂട വിഭാഗീയതയായി സ്റ്റാലിൻ കണ്ടു. ഹംഗറി,ചെക്കോസ്ലോവാക്യ,പോളണ്ട് ബൾഗേറിയ എന്നിവിടങ്ങളിലും പ്രഹസന വിചാരണകൾ നടന്നു;സ്റ്റാലിൻ വിരുദ്ധരെ കൊന്നു.ഇവരും മരിക്കാൻ അർഹരാണെന്ന് ബുദ്ധിജീവികൾ വിധിച്ചു.ലണ്ടൻ ടൈംസിലെ ഒരു അജ്ഞാത ലേഖകൻ തന്നെ ഇവർ കമ്മ്യൂണിസത്തെ വഞ്ചിച്ചവരാണെന്ന് എഴുതി.

ഇവരിൽ നിന്ന് ഭിന്നനായിരുന്നു ജിലാസ്.ഒരു ഒറ്റമരം.ദേശീയ സ്വാതന്ത്ര്യത്തെ എന്ത് വില കൊടുത്തും പ്രതിരോധിക്കണമെന്ന് അദ്ദേഹം വാദിച്ചു.അതിൽ സന്ധിയില്ല.അത് നിശ്ചയ ദാർഢ്യത്തിൻറെ പ്രശ്നമായിരുന്നു.ഇവിടെ വച്ച്,പാർട്ടി പത്രത്തിൽ തന്നെ കമ്മ്യൂണിസത്തിൻറെ അപൂർണതയെ ചോദ്യം ചെയ്‌ത്‌ ജിലാസ് ലേഖന പരമ്പര എഴുതി.അതാണ് ജിലാസിനെ ചരിത്ര പുരുഷനാക്കിയത്.1954 ആദ്യം യൂഗോസ്ലാവ് പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം വിളിച്ചു.യോഗത്തിൽ പഴയ സുഹൃത്തിനെ ടിറ്റോ പുച്ഛിച്ചു.ജിലാസ് പാർട്ടിക്ക് സമർപ്പിച്ച ജീവിതം അപ്രസക്തമായി.വിഭാഗീയത ആരോപിക്കപ്പെട്ടപ്പോൾ പാതി തെറ്റ് ജിലാസ് സമ്മതിച്ചു.അന്നത്തെ മാപ്പു പറച്ചിലിന് ഒരിക്കലും ജിലാസ് സ്വയം മാപ്പു കൊടുത്തില്ല.പറഞ്ഞതിൽ നിന്ന് പരസ്യമായി പിൻവാങ്ങിയുമില്ല.നാലാം പാർട്ടി കാർഡ് ആയിരുന്നു അദ്ദേഹത്തിന്റേത്.ആ നിമിഷം മുതൽ അദ്ദേഹം ഇരയാകാൻ തീരുമാനിച്ചു.

അത് വരെ ഒരു കമ്മ്യൂണിസ്റ്റ് നേതാവും ചെയ്യാത്ത ഒന്ന് ജിലാസ് ചെയ്‌തു -ന്യൂയോർക് ടൈംസി ന് അഭിമുഖം.അതൊരു രക്ഷയുമാകാം.ഈ മാതൃക പിന്നെ പലരും പിന്തുടർന്നു.കമ്മ്യൂണിസത്തെ തുണച്ച പാശ്ചാത്യ ബുദ്ധിജീവികൾ അപമാനിതരായി.അഭിമുഖം പ്രഹസന വിചാരണയ്ക്ക് കാരണമാകാം.അത് തെളിവായി തന്നെ പാർട്ടി എടുത്തു.ശിക്ഷ മുന്നിൽ നിൽക്കെ New Class എന്ന പുസ്തകത്തിൻറെ കയ്യെഴുത്തു പ്രതി അദ്ദേഹം വിദേശത്തേക്ക് കടത്തി.സോഷ്യലിസം എന്ന ആശയത്തെ തന്നെ ജിലാസ് അട്ടിമറിക്കാൻ ശ്രമിച്ചതായി പാർട്ടി കുറ്റപ്പെടുത്തി.1957 ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചതോടൊപ്പം,ഒൻപത് വർഷത്തെ ശിക്ഷ തടവിൽ ജിലാസ് അനുഭവിക്കാൻ തുടങ്ങി.

ആ പുസ്തകം ഇന്ന് ക്ലാസ്സിക് ആണ് -കമ്മ്യൂണിസം സമത്വം ഉറപ്പാക്കുന്ന സാമൂഹിക ക്രമം അല്ലെന്ന് മാത്രമല്ല,ചെറിയൊരു സംഘം ക്രൂരന്മാരും വൈതാളികരും പ്രത്യേക അവകാശങ്ങൾ പിടിച്ചു പറിക്കുന്ന സംവിധാനം മാത്രമാണ്.പാർട്ടിയെയും ഭരണ കൂടത്തെയും നിയന്ത്രിക്കുന്നവർ അധികാരം ആസ്വദിക്കുക മാത്രമല്ല,അവർ അട്ടിമറിച്ച രാജാക്കന്മാരെയും പ്രഭുക്കളെയുംകാൾ കൂടുതൽ അധികാരം പ്രയോഗിക്കുകയും വംശാധിപത്യ പ്രവണതകൾ പ്രകടമാക്കുകയും ചെയ്യുന്നു.25 കൊല്ലം കഴിഞ്ഞ് റഷ്യക്കാരനായ മൈക്കിൾ വോസെൻസ്‌കി Nomenklatura ( 1980 ) എഴുതി -സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസം തുടക്കം മുതൽ ആദർശവാദം എന്ന് ഭവിക്കുകയും ഫലത്തിൽ സംഘടിത അഴിമതി മാത്രമായി തീരുകയും ചെയ്‌തു.ഗുണം കിട്ടുന്നവർ അത് സ്വീകരിച്ചു നടപ്പാക്കാനുള്ള ക്രമം ഉണ്ടാക്കി.

തടവിലായിരിക്കെയാണ്,ജിലാസിന്റെ Conversations with Stalin എന്ന പുസ്തകം 1962 ൽ പുറത്ത് പ്രസിദ്ധീകരിച്ച് കോളിളക്കമായത്.ചർച്ചിലിനെ പോലുള്ളവർ സ്റ്റാലിനെപ്പറ്റി വിവരിച്ചിട്ടുണ്ടെങ്കിലും അവർ സ്റ്റാലിന്റെ ശത്രുക്കളായിരുന്നു;അങ്ങിങ്ങ്‌ ആരാധന കലർന്നിട്ടുമുണ്ട്.എന്നാൽ സ്റ്റാലിന്റെ അടുത്ത് വിശ്വാസപൂർവം തീർത്ഥയാത്ര നടത്തിയ ഒരാളുടെ നൈരാശ്യം ആദ്യമായി ലോകം കണ്ടു.ഒരു ത്രില്ലർ പോലെ വായിക്കാം.വില്ലൻ തമാശകൾ പൊട്ടിക്കുന്നുമുണ്ട്.പറയുന്ന സത്യങ്ങൾ യുക്തിരഹിതവുമാണ്.ഭക്ഷണ സമയത്തെ വക്രതയും മഞ്ഞക്കണ്ണുകളിലെ ക്രൗര്യവും ചുറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഭാവിയിൽ നിൽക്കുന്ന സ്റ്റാലിന്റെ ഏക ചിത്രം.

അപകടം മണത്ത ടിറ്റോ സ്റ്റാലിന്റെ പിൻഗാമികളുമായി അടുപ്പത്തിൽ പോയി.ജീവിതവസാനത്തിൽ ടിറ്റോ കമ്മ്യൂണിസ്റ്റുകാരന്റെ ഭാവഹാവാദികൾ അണിഞ്ഞില്ല.കൊട്ടാരങ്ങളിൽ ജീവിച്ചു.കുതിരസവാരികൾ നടത്തി.വേഷത്തിൽ പട്ടാള ചിഹ്നങ്ങൾ നിരത്തി.ഉല്ലാസ നൗകകൾ വാങ്ങി.ഈ അഴിമതിയും പൊങ്ങച്ചവും ജിലാസ് വെറുത്തു.ദേശീയതയുടെ വിലയിരുത്തൽ കൂടി ടിറ്റോയുമായുള്ള വിച്ഛേദത്തിൽ ഉണ്ടായിരുന്നു.ദേശീയതയെക്കാൾ കമ്മ്യൂണിസം യുഗോസ്ലാവിയയ്ക്ക് സമഗ്രത നൽകി എന്ന് സ്റ്റാലിനെപ്പോലെ ടിറ്റോയും കരുതി.ലെനിൻ ഭിന്ന ദേശീയതകളെ അംഗീകരിച്ചു.ടിറ്റോ ഈ കമ്മ്യൂണിസ്റ്റ് സ്വത്വം നില നിർത്തിയത് റാങ്കോവിക്കിനെയും രഹസ്യ പൊലീസിനെയും ഉപയോഗിച്ചായിരുന്നു.ദേശീയതയുടെ ഈ കൃത്രിമത്വം നിലനിൽക്കില്ലെന്ന് ജിലാസ് കണ്ടു.ഇത് ചോരയിലും യുദ്ധത്തിലുമേ കലാശിക്കൂ.അതിനാൽ ജിലാസ് 1956 ൽ ഹംഗറിയിലും 1968 ൽ ചെക്കോസ്ലോവാക്യയിലും ഒടുവിൽ പോളണ്ടിലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് എതിരെ നടന്ന വിപ്ലവങ്ങളെ അനുകൂലിച്ചു.
കർഥേൽജ് 
ടിറ്റോ,എഡ്‌വേഡ്‌ കാർഥേൽജ്,റാങ്കോവിക് എന്നിവർ കഴിഞ്ഞാൽ അടുത്തയാൾ ആയിരുന്നു,ജിലാസ്.അലക്‌സാണ്ടർ റാങ്കോവിക് ( 1909 -1983 ) വികേന്ദ്രീകരണ ആശയങ്ങളെ എക്കാലവും എതിർത്തു.സെർബിയക്കാരനായ റാങ്കോവിക്,കൊസോവോയിലെ വിഘടനവാദികളെ ചെറുത്തു.ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയും ആയി.ചാര സംഘടനയുണ്ടാക്കിയ റാങ്കോവിക് പാർട്ടിയിൽ നിന്ന് പുറത്തായത്,ടിറ്റോയുടെ കിടപ്പറയിലെ വിവരങ്ങൾ ചോർത്തി ( bugging ) എന്ന ആരോപണത്തെ തുടർന്നായിരുന്നു.ഇയാളുടെ പതനം വികേന്ദ്രീകരണത്തിനും ക്രൊയേഷ്യൻ വസന്തത്തിനും വഴിവച്ചു.ഉപപ്രധാനമന്ത്രി ആയിരുന്ന കാർഥേൽജിനെ 1959 ൽ കൊല്ലാൻ ശ്രമമുണ്ടായി;വെടിയേറ്റു എങ്കിലും രക്ഷപ്പെട്ടു.ആസൂത്രകൻ റാങ്കോവിക് ആയിരുന്നു എന്ന് പറയപ്പെടുന്നു.സെർബിയൻ പ്രസിഡന്റായിരുന്ന ജൊവാൻ വെസെലിനോവ്‌ ഒരു കരടിയെ വെടി വച്ചപ്പോൾ അബദ്ധത്തിൽ റാങ്കോവിക്കിനു കൊള്ളുകയായിരുന്നു എന്ന് ഔദ്യോഗിക ഭാഷ്യമുണ്ടായി.അറുപതുകളിൽ കർഥേൽജിൻറെ നിറം മങ്ങിയത് എന്ത് കൊണ്ട് എന്ന് ഇന്നും വ്യക്തമല്ല.1973 ൽ വീണ്ടും പൊങ്ങി വന്നു.ജിലാസ് പോയപ്പോൾ മുഖ്യ സൈദ്ധാന്തികനായി.1971 ൽ ആത്മഹത്യ ചെയ്‌ത കവി ബോരുത് കർഥേൽജ്,മകനായിരുന്നു.

ചിലപ്പോൾ ജിലാസിന്റെ പ്രശസ്തി ടിറ്റോ ചൂഷണം ചെയ്‌തു;മറ്റു ചിലപ്പോൾ വീണ്ടും തടവിലിടുമെന്ന് ഭീഷണിപ്പെടുത്തി.ഇരുവരും തമ്മിൽ കണ്ടില്ല.ടിറ്റോ 1980 ൽ മരിച്ച ശേഷം ജിലാസ് ടിറ്റോയുടെ ജീവചരിത്രം എഴുതി.അത് നല്ലതല്ല.വലിയ ഒരു ബന്ധത്തിലെ ആന്റി ക്ളൈമാക്സ്.

ജയിലിൽ ജിലാസിന് പുസ്തകങ്ങളും കടലാസും അനുവദിച്ചിരുന്നു;അമേരിക്കൻ പ്രസാധകൻ അയച്ചു കൊടുത്ത അടിവസ്ത്രങ്ങളും.ജയിലിൽ വലിയ നോവൽ ജിലാസ് എഴുതി;മിൽട്ടൻറെ പാരഡൈസ് ലോസ്റ്റ് സെർബിയനിലേക്ക് പരിഭാഷ ചെയ്‌തു."രണ്ടു കൊല്ലം ജയിലിൽ ചിന്തിക്കാൻ കഴിയും;മൂന്നായാൽ ഞരമ്പുകളെ ബാധിക്കു",ജിലാസ് ,പത്ര പ്രവർത്തകൻ ഡേവിഡ് പ്രൈസ് ജോൺസിനോട് പറഞ്ഞു.
റാങ്കോവിക് 
സ്വയം എഴുത്തുകാരനായാണ് ജിലാസ് കണ്ടത്;രാഷ്ട്രീയക്കാരനായത് സാഹചര്യങ്ങളുടെ സമ്മർദം കാരണമാണ്.ജിലാസ് രാഷ്ട്രീയത്തിൽ ഇല്ലായിരുന്നെങ്കിൽ,വലിയ എഴുത്തുകാരൻ ആകുമായിരുന്നു -അയലത്തെ കുന്ദേരയെ പോലെ.അദ്ദേഹം എഴുതിയ നോവലുകളും കഥകളും സോഷ്യൽ റിയലിസത്തിൻറെ മണ്ഡരി ബാധിച്ചതാണ്.ആത്മ കഥയിൽ സാഹിത്യത്തിൻറെ വീണ്ടെടുപ്പുണ്ടായി.1911 ൽ ജനിച്ച ഒറ്റപ്പെട്ട ഗ്രാമത്തിൻറെ കഥയിൽ മൂപ്പന്മാരും മാടമ്പികളും കലാപങ്ങളും ഒക്കെ സ്നേഹത്തോടെ എഴുതിയിരിക്കുന്നു.പൊടുന്നനെയുണ്ടാകുന്ന കൊലകൾ പതിവായിരുന്നു.രണ്ടു മുത്തച്ഛന്മാരും ഒരു പിതാമഹനും കൊല്ലപ്പെടുകയായിരുന്നു.പട്ടാള ഓഫീസറായ പിതാവിനെ അട്ടിമറിക്കാരനായി രാജകുടുംബം സംശയിച്ചു.യൂറോപ്പിൽ സമത്വ ആശയം ആളുകളെ കമ്മ്യൂണിസ്റ്റുകളാക്കി.നീതിയിലെ വിശ്വാസമാണ് ജിലാസിനെ കമ്മ്യൂണിസ്റ്റ് ആക്കിയത്.മലയിൽ നിന്ന് കമ്മ്യൂണിസത്തിൽ ഇറങ്ങിയ ജിലാസ് The God that Failed ( 1950 ) എന്ന പുസ്തകത്തിൽ എഴുതിയ ബുദ്ധിജീവികളെ  പോലെ ,പാർട്ടി വിട്ടതിൽ ദുഃഖിച്ചില്ല.പാർട്ടി വിട്ട ശേഷവും വീട്ടിൽ ലെനിൻറെ രൂപം സ്വീകരണ മുറിയിൽ ഉണ്ടായിരുന്നു.എഴുത്തിൽ വിപ്ലവാവേശം നിറഞ്ഞിരുന്നു.അനുഭവം നിരാശപ്പെടുത്തി.നീതി കണ്ടില്ല.തൊഴിലാളികളുടെ സ്വയംഭരണം കമ്യൂണിസത്തിന് ജിലാസിന്റെ സംഭാവനയാണ്.ആശയങ്ങൾ വിപുലമാക്കി ഒടുവിൽ Fall of the New Class എഴുതി.

കമ്മ്യൂണിസം അധികാരത്തെ വലയം ചെയ്‌തു നിൽക്കുന്ന ഒന്നല്ലാതെ മറ്റൊന്നുമല്ല എന്ന് ജീവിതം പഠിപ്പിച്ചു.ഭീകരത,കൂട്ടക്കൊല,വ്യക്തിപൂജ -സമഗ്രാധിപത്യമാണ് അതുണ്ടാക്കിയത്.മാനവരാശിയെ വെട്ടിച്ചുരുകുന്ന ലെനിൻറെ പദ്ധതി വിപുലമായി നടപ്പാക്കിയ എളിയ ശിഷ്യനായിരുന്ന,സ്റ്റാലിൻ.പാരിതോഷികം കൊടുത്താലേ ഇത് നടപ്പാക്കാൻ ആളെ കിട്ടൂ.സോൾഷെനിത് സിൻറെ ഗുലാഗ് ആര്കിപെലഗോ ( 1974 ) നിരവധി വ്യക്തികൾ അനുഭവിച്ച ക്രൂരതയാണ്.ജിലാസ് ഒരു ജയിൽ ഡയറി എഴുതിയിരുന്നു.ഏകാന്ത തടവായതിനാൽ,അമൂർത്ത വിചാരങ്ങളാണ് അതിൽ.സ്വതന്ത്രൻ വിലപിക്കരുത്;സഹനത്തിൻറെ മാതൃകയാകണം.

ജീവിതാവസാനം സ്വതന്ത്രമായി യാത്രയ്ക്ക് അനുവാദം കിട്ടി.ലെനിനും അയാളുടെ ഇസവും വരാനിരിക്കുന്ന വിപത്തുകളുടെ വേരാണെന്ന് ബോധ്യം വന്നു.കമ്മ്യൂണിസ്റ്റ് ചരിത്രം ആർകൈവ്‌കൾ തുറന്ന് എഴുതാൻ അനുവാദം കിട്ടിയ സോവിയറ്റ് ജനറൽ ദിമിത്രി വോൾക്കോഗോനോവും ഈ നിഗമനത്തിൽ എത്തി.എങ്കിലും ജിലാസിനും ഗോര്ബച്ചേവിൻറെ വരവ് പ്രവചിക്കാൻ കഴിഞ്ഞില്ല.ഗോർബച്ചേവ് സത്യസന്ധനാണെങ്കിലും,വലിയ കാഴ്ചപ്പാടുള്ളയാൾ ആണെന്ന് ജിലാസിന് തോന്നിയില്ല.ഒരു ലെനിനിസ്റ്റ് തന്നെ.അഴിമതിയും പാർട്ടി അധികാരവും ഒരേ നാണയത്തിൻറെ രണ്ടു വശങ്ങളാണെന്ന് അയാൾ കണ്ടില്ല.അവസാനം ജിലാസ് പറഞ്ഞു:"Communism overthrew itself.”
കമ്മ്യൂണിസം അതിനെ തന്നെ അട്ടിമറിച്ചു.

See https://hamletram.blogspot.com/2019/08/blog-post_10.html

Thursday 29 August 2019

ട്രോട് സ്‌കിയുടെ മക്കളെയും കൊന്നു

മകൾ ആത്മഹത്യ ചെയ്‌തു 

പ്രധാന ശത്രു ഇല്ലാതാകണമെങ്കിൽ,വംശത്തെ തന്നെ ഉന്മൂലനം ചെയ്യുക പ്രാകൃത ഗോത്രങ്ങളിൽ എന്നും സംഭവിച്ചിരുന്നു.ഈ കിരാത ഗോത്ര സംസ്‌കാരമാണ് സ്റ്റാലിൻ,ട്രോട് സ്‌കി യുടെ രണ്ട് പുത്രന്മാരെ കൊന്നപ്പോൾ കണ്ടത്.ലിയോൺ ( ലെവ് ) സെഡോവിനെ പാരിസിലും സെർജി സെഡോവിനെ സോവിയറ്റ് യൂണിയനിൽ ലേബർ ക്യാമ്പിലുമാണ് കൊന്നത്.ലെവ് പിതാവിൻറെ വിശ്വാസങ്ങൾക്കൊപ്പം നിന്ന് മുന്നോട്ട്  പോയവനാണ്.പാരിസിലെ ഒരു ക്ലിനിക്കിൽ ഡോക്ടർ തന്നെ അന്തകനായി.
ലെവ് ലെവോവിച് സെഡോവ് ( 1906 -1938 ) ട്രോട് സ്കിക്ക്  രണ്ടാം ഭാര്യ നതാലിയ സെഡോവയിൽ ജനിച്ചതാണ്.അവൻ ജനിക്കുമ്പോൾ,1905 ലെ വിപ്ലവത്തിൽ പങ്കെടുത്തതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ട്രോട് സ്‌കി ജയിലിലായിരുന്നു.
ട്രോട് സ്‌കി,ലെവ് 
"ലിയോൺ കുട്ടിയായിരുന്നപ്പോൾ വിപ്ലവത്തിൽ ചേർന്നു",അമ്മ നതാലിയ എഴുതി,"അവസാനം വരെയും അതിൽ നിന്നു".
പന്ത്രണ്ടാം വയസ്സിലാണ് 1917 ലെ സംഭവങ്ങൾ ലെവ് കണ്ടത്.പ്രകടനങ്ങളിൽ പങ്കെടുത്തു.സ്‌കൂളിൽ രാഷ്ട്രീയത്തെ ചൊല്ലി തർക്കങ്ങൾ ഉണ്ടായി.വിപ്ലവത്തിന് മുൻപ് താൽക്കാലിക ഭരണകൂടം നയിച്ച കെറൻസ്‌കിയുടെ മകനുമായും സ്‌കൂളിൽ തർക്കിച്ചു.ജൂലൈയിൽ ബോൾഷെവിക്കുകളെ വേട്ടയാടുമ്പോൾ അവൻ ട്രോട് സ്‌കിയെ ജയിലിൽ കണ്ടു.യങ് കമ്മ്യൂണിസ്റ്റ് ലീഗിൽ ചേർന്നു.1923 ൽ പിതാവിൻറെ മേൽവി  ലാസത്തിലുള്ള പ്രത്യേക അവകാശങ്ങൾക്ക് നിൽക്കാതെ ഇടതു പ്രതിപക്ഷത്തിൽ നിന്നു.കണക്കിൽ മിടുക്കു കാട്ടി സുപ്പീരിയർ ടെക്‌നിക്കൽ അക്കാദമിയിൽ പഠിച്ചു.1928 ൽ ഇടതുപക്ഷത്തെ തൂത്തെറിയുന്ന നീക്കത്തിന് പിന്നാലെ സ്റ്റാലിൻ ട്രോട് സ്‌കിയെ പുറത്താക്കി.ലെവിൻറെ ജീവിതം പിതാവിൻറെ വിധിയുമായി കെട്ടു പിണഞ്ഞു.മോസ്കോയിലെ കുടുംബാംഗങ്ങളെ വിട്ട് പിതാവിനും മാതാവിനുമൊപ്പം കസാഖ്സ്ഥാനിലെ അൽമ അൾട്ടയിലേക്ക് പോയി.മോസ്‌കോ പ്രതിപക്ഷവുമായി ട്രോട് സ്‌കി ബന്ധപ്പെടുന്നതിൽ സഹായിച്ചു.22 വയസിൽ അവൻ "ഞങ്ങളുടെ വിദേശ ,ആഭ്യന്തര,വിനിമയ മന്ത്രി ആയിരുന്നു",ഓര്മക്കുറിപ്പിൽ ട്രോട് സ്‌കി എഴുതി.

പൊലീസ് നിരീക്ഷണത്തിലായിരുന്ന വീട്ടിൽ നിന്ന് അവരെ വെട്ടിച്ചു പുറത്തു പോയി കാര്യങ്ങൾ ചെയ്‌തത്‌ ലെവ് ആയിരുന്നു.1928 ഏപ്രിൽ -ഒക്ടോബറിൽ 1000 കത്തുകളും രേഖകളും 700 കമ്പി സന്ദേശങ്ങളും കിട്ടി.എല്ലാറ്റിനും മറുപടി അയക്കേണ്ടിയിരുന്നു.1929 ൽ ട്രോട് സ്‌കിയെയും ഭാര്യയെയും തുർക്കിയിലെ പ്രിങ്കിപോയിലേക്ക് സ്റ്റാലിൻ കടത്തി.1932 ൽ രഹസ്യ പൊലീസ് എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു.

ദുരിതമയമായിരുന്നു ജീവിതം." സുഹൃത്തുക്കൾ ഇല്ലാതായപ്പോൾ അവൻ മാത്രമാണ് ഉണ്ടായിരുന്നത്",ട്രോട് സ്‌കി എഴുതി," ഏറ്റവും പ്രയാസപ്പെട്ടത് അവനാണ്".ഒരുമിച്ചനുഭവിച്ച സന്തോഷവും സങ്കടവും പ്രത്യാശയും രക്തബന്ധത്തെക്കാൾ വലുതായ ഒന്ന് തങ്ങൾക്കിടയിൽ സൃഷ്ടിച്ചുവെന്നും മകൻ കൊല്ലപ്പെട്ട ശേഷമുള്ള ഓര്മക്കുറിപ്പിൽ ട്രോട് സ്‌കി എഴുതി.പിതാവിനൊപ്പം നിന്ന് ഭാഷയും സാഹിത്യവും പഠിച്ചു.ട്രോട് സ്‌കിയുടെ ആർകൈവും ലൈബ്രറിയും അവന് കിട്ടി.തുർക്കിയിലും ബെർലിനിലും പാരിസിലും  ലൈബ്രറികളിൽ പോയി-ട്രോട് സ്‌കിയുടെ History of the Russian Revolution ന് വിവരങ്ങൾ ശേഖരിക്കാൻ.Revolution Betrayed എന്ന പുസ്തകത്തിനും മകൻ ഗവേഷണം നടത്തി.1928 മുതൽ താൻ എഴുതിയ പുസ്തകങ്ങളിൽ എല്ലാം മകൻറെ പേരും തൻറെ പേരിനൊപ്പം വയ്ക്കാമെന്ന് ട്രോട് സ്‌കി ഓർമിച്ചു.

ട്രോട് സ്‌കി പറഞ്ഞിട്ടാണ് ശാസ്ത്ര പഠനം തുടരാൻ 1931 ൽ ലെവ് ബെർലിനിൽ പോയത്.അതിനൊപ്പം രാജ്യാന്തര ഇടതു പ്രതിപക്ഷത്തിലും അതിൻറെ സെക്രട്ടേറിയറ്റിലും പ്രവർത്തിച്ചു.പ്രിങ്കിപോയിൽ നിന്നിറക്കിയ 'ബുള്ളറ്റിൻ ഓപ്പോസിറ്റ്സി' യുടെ എഡിറ്റർ സത്യത്തിൽ ലെവ് ആയിരുന്നു.ബെർലിനിൽ എത്തിയപ്പോൾ അതിൻറെ പൂർണ ചുമതല കിട്ടി.മരണം വരെ അത് തുടർന്നു.നന്നായി ഇറക്കിയ മാസിക റഷ്യയിലേക്ക് ഒളിച്ചു കടത്തി.

 സ്റ്റാലിന്റെ ഹിറ്റ് ലിസ്റ്റിൽ ലെവ് വന്നതിൽ അദ്‌ഭുതമില്ല.സ്റ്റാലിനിൽ നിന്ന് ട്രോട് സ്‌കി പക്ഷത്തേക്ക് വന്ന ചാരൻ ഇഗ്‌നാസ് റെയ്‌സ്, സ്റ്റാലിന്റെ ചാരസംഘടന ജി പി യു വിലയിരുത്തിയത്." ആ കിഴവന് മോനില്ലാതെ ഒന്നും കഴിയില്ല" എന്നായിരുന്നു എന്ന് പറയുകയുണ്ടായി.ലെവിനെ ശരിയാക്കാൻ സ്റ്റാലിൻ ഏജന്റുമാർ ട്രോട് സ്‌കി പ്രസ്ഥാനത്തിൽ തന്നെ നുഴഞ്ഞു കയറി.

ഹിറ്റ്‌ലർ വന്നപ്പോൾ,ലെവ് ഇറക്കിയിരുന്ന ബുള്ളറ്റിൻ നിരോധിച്ചു.അയാളെ പാരിസിലേക്ക് പറഞ്ഞു വിട്ടു.പ്രവർത്തനം തുടർന്നു.ബിരുദമെടുത്തു.സോവിയറ്റ് ചാരന്മാർ അയാൾ അറിയാതെ കത്തുകൾ നിരീക്ഷിച്ചു.ഫോൺ ചോർത്തി.അടുത്ത ഫ്ലാറ്റിൽ താമസിച്ചു.അവധിക്കാലത്തും പിന്നാലെ പോയി.ഇഗ്‌നാസ് റെയ്‌സിനെ അവർ കൊന്നിരുന്നു.ലെവ് മുൻകരുതലുകൾ സ്വീകരിച്ചില്ല.1933 ൽ ട്രോട് സ്‌കിയും ഫ്രാൻസിൽ എത്തി.പാരിസിൽ നിന്ന് റഷ്യൻ പുസ്തകങ്ങൾ ലെവ് എത്തിച്ചു കൊടുത്തു.ട്രോട് സ്‌കിയും ഇടക്കിടെ പാരിസിൽ എത്തി.1934 ഡിസംബറിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യുവ ട്രോട് സ്‌കിയിസ്റ്റ് ടെഡ് ഗ്രാൻറ് ( 21 ) പാരിസിൽ എത്തി ലെവുമായി സംസാരിച്ച് ലണ്ടനിലേക്ക് പോയി.

ഫ്രാൻസിൽ നിന്നുള്ള സമ്മർദം കാരണം ട്രോട് സ്‌കി 1935 ൽ നോർവേയ്ക്ക് പോയി.നോർവീജിയൻ ലേബർ പാർട്ടി തിരഞ്ഞെടുപ്പിൽ ജയിച്ചിരുന്നു.1936 ഓഗസ്റ്റിൽ മോസ്‌കോയിൽ പ്രഹസന വിചാരണകൾ അരങ്ങേറി.സിനോവീവ്,കാമനെവ്,ഇവാൻ സ്മിർനോവ് തുടങ്ങിയ പഴയ ബോൾഷെവിക്കുകളെ ട്രോട് സ്‌കിയും മകനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വേട്ടയാടി.നോർവീജിയൻ സർക്കാർ ട്രോട് സ്‌കിയെ തുണച്ചില്ല.വിചാരണയിലെ ആരോപണങ്ങൾക്ക് ലെവ് ആണ് മറുപടി പറഞ്ഞത്-The Red Book on the Moscow Trial.മോസ്‌കോ ഒന്നിച്ചു കൊന്ന 16 പേരെ ലെവ് രണ്ടു ഗ്രൂപ്പുകളായി കണ്ടു.ഇവിടെ പറഞ്ഞ പഴയ ബോൾഷെവിക്കുകൾ അല്ലാതെ,കുറെ അജ്ഞാത യുവാക്കളും ഉണ്ടായിരുന്നു.അവരെ ഉൾപ്പെടുത്തിയതും വെടി വച്ച് കൊന്നതും അവർക്ക് ട്രോട് സ്‌കിയുമായും ഗസ്റ്റപ്പോയുമായും ബന്ധമുണ്ടെന്ന് വരുത്താനായിരുന്നു.അവർക്ക് ചാര ദൗത്യങ്ങൾ നൽകിയിട്ടുമുണ്ടാകാം.എന്നിട്ടും വെടി വച്ച് കൊന്നു.സിനോവീവിനെ പോലുള്ള വൃദ്ധർ ശോഷിച്ച് ചെറിയ ശബ്ദത്തിൽ സംസാരിച്ചു,കരഞ്ഞു.മിറച്കോവ്‌സ്‌കി ചോര തുപ്പി.
സിനൈദ 
ട്രോട് സ്‌കിക്ക് മെക്‌സിക്കോ അഭയം നൽകി.ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ടവരെയെല്ലാം സ്റ്റാലിൻ ട്രോട് സ്‌കിയിസ്റ്റ് മുദ്ര കുത്തി കൊന്നു കൊണ്ടിരുന്നു.ലോകത്ത് അവയെ എതിർക്കാൻ ട്രോട് സ്‌കിയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ട്രോട് സ്‌കിയുടെ മകൾ സിനൈദ വോൾകോവ (സെന)യ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു.അവരുടെ ആറു വയസുള്ള മകൻ എസ്തബാൻ വോൾക്കൊവിനെ ലെവ് സംരക്ഷിക്കേണ്ടി വന്നു.സിനൈദ ( 1901 -1933 ) ട്രോട് സ്‌കിയുടെ ആദ്യഭാര്യ അലക്‌സാൻഡ്ര സോകോലോവ്സ്കയയിലെ ആദ്യ മകളായിരുന്നു.ട്രോട് സ്‌കി യുടെ സഹോദരി എലിസവെറ്റയാണ് വളർത്തിയത്.അനുജത്തി നീന അമ്മയ്‌ക്കൊപ്പം കഴിഞ്ഞു.സിനൈദ രണ്ടു തവണ വിവാഹം ചെയ്‌തു;ഇരുവരെയും സ്റ്റാലിൻ കൊന്നു.1931 ജനുവരിയിൽ പ്രവാസിയായ ട്രോട് സ്‌കിയെ തുർക്കിയിൽ കാണാൻ അനുമതി കിട്ടി.സോവിയറ്റ് യൂണിയനിലേക്ക് മടങ്ങാതെ ക്ഷയവും വിഷാദവും കാരണം ബെർലിനിൽ 1933 ജനുവരിയിൽ ആയിരുന്നു,ആത്മഹത്യ.

ഇളയ സഹോദരൻ സെർജിയെ അറസ്റ്റ് ചെയ്‌തു.തൊഴിലാളികളിൽ വിഷം കുത്തി വയ്ക്കുന്നു എന്നാരോപിച്ച് സെർജിയെ ലേബർ ക്യാമ്പിൽ വെടി വച്ച് കൊന്നു.നതാലിയയിൽ ട്രോട് സ്‌കിക്ക് ജനിച്ച ഇളയ മകൻ സെർജി ( 1908 -1937 ) എൻജിനീയർ ആയിരുന്നു.തെർമോ ഡൈനാമിക്‌സ്,ഡീസൽ എൻജിനുകൾ എന്നിവയെപ്പറ്റി പ്രബന്ധങ്ങൾ എഴുതി.മോസ്‌കോ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിസിക്സിൽ പ്രൊഫസറായിരുന്നു.രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.1935 ആദ്യം അറസ്റ്റിലായി സൈബീരിയയിൽ അഞ്ചു വർഷം തടവ് നൽകി.അവിടെ സ്വർണ ഖനിയിൽ ജോലി ചെയ്‌തു ( Trotsky:A Biography/ Robert Service).1937 ഒക്ടോബർ 29 നാണ് കൊന്നത്,ഭാര്യയും അറസ്റ്റിലായിരുന്നു.

മോസ്‌കോ വിചാരണയെ എതിർക്കാൻ ജോൺ ഡൂയി സമാന്തര വിചാരണ നടത്തി ട്രോട് സ്‌കിയെ ഉൾപ്പെടെയുള്ളവരെ വിചാരണ ചെയ്‌ത്‌,ട്രോട് സ്‌കിയും മകനും കുറ്റക്കാരല്ലെന്ന് വിധിച്ചു.ചാരന്മാർ ട്രോട് സ്‌കിയെയും കുടുംബത്തെയും വലയം ചെയ്യുകയായിരുന്നു.പാരീസ് സോവിയറ്റ് കേന്ദ്രത്തിൽ കൊലയാളി എത്തിയെന്ന് ലെവിന്,സ്റ്റാലിൻ പക്ഷത്തു നിന്ന് കൂറുമാറിയ ചാരൻ വാൾട്ടർ ക്രിവിറ്റ്‌സ്‌കി മുന്നറിയിപ്പ് നൽകി.ഇഗ്‌നാസ് റെയ്‌സ്,തിയഡോർ മാലി,വ്ളാദിമിർ അന്റോനോവ് ഓവ്‌സെങ്കോ എന്നീ ചാരന്മാരെ മോസ്‌കോ തിരിച്ചു വിളിച്ചു കൊന്നപ്പോൾ കൂറ് മാറിയവനായിരുന്നു,ക്രിവിറ്റ്‌സ്‌കി .അയാൾക്ക്കൊലയാളിയുടെ പേര് നൽകാൻ കഴിഞ്ഞില്ല.ആകൃതി വിസ്തരിച്ചു.മാർക്ക് സ്‌ബോറോവ്സ്കി ആയിരുന്നു,അത്.അയാൾ ട്രോട് സ്‌കി പ്രസ്ഥാനത്തിൽ നുഴഞ്ഞു കയറി ലെവിൻറെ സുഹൃത്തായിരുന്നു.ക്രിവിറ്റ്‌സ്‌കി ഒളിവിൽ നിന്ന് ഒരു കത്ത് വഴി ഇക്കാര്യം ലെവിൻറെ സുഹൃത്ത് എൽസ പൊറേറ്റ്സ്കിയെയും അറിയിച്ചിരുന്നു .മെക്‌സിക്കോയിൽ പിതാവിനൊപ്പം ചേരാനുള്ള ഉപദേശം ലെവ് നിരാകരിച്ചു.പാരിസിൽ ജോലി ഒരുപാടുണ്ട്.ലെവിനെ വിഷാദവും ഉറക്കമില്ലായ്‌മയും ബാധിച്ചു.

1938 ഫെബ്രുവരി ഒൻപതിന്  ലെവിന് അടിവയറിൽ വേദന തോന്നി.ഒരു പാരിസ് ക്ലിനിക്കിൽ പോകാമെന്ന് സ്‌ബോറോവ്സ്കി പറഞ്ഞു.എറ്റിൻ എന്നാണ്‌ അയാൾ അറിയപ്പെട്ടിരുന്നത്.ഒരു കവർ ഭാര്യയെ ഏൽപിച്ച് അപകടം എന്തെങ്കിലും നടന്നാൽ മാത്രം തുറക്കണം എന്ന് നിർദേശിച്ചു ലെവ് യാത്രയായി.വേദന പോകാൻ അപ്പെന്ഡിസൈറ്റിസ്  ശസ്ത്രക്രിയ നടത്തി.സുഖപ്പെട്ടു വന്നപ്പോൾ,13 -14 ന് അർദ്ധ നഗ്നനായി റഷ്യൻ ഭാഷയിൽ പിച്ചും പേയും പറഞ്ഞ് വരാന്തകളിൽ അലഞ്ഞു.അടുത്ത രാവിലെ  കിടക്കയിൽ അബോധാവസ്ഥയിൽ കണ്ടു,മുറിയും കിടക്കയും വിസർജ്യം കൊണ്ട് മലിനമായിരുന്നു. 15 വൈകിട്ട് രണ്ടാം ശസ്ത്രക്രിയ നടത്തി.വേദന താങ്ങാനാവാതെ 16 രാവിലെ മരിച്ചു(Bertrand Patenaude/  Stalin's Nemesis:The Exile and Murder of Leon Trotsky ( 2009 ) .
സെർജി 
മുൻപ് സോവിയറ്റ് ചാര സംഘടനയിൽ പ്രവർത്തിച്ച ഡോ ബോറിസ് ഗിർമുൻസ്‌കിയുടേതായിരുന്നു ബെർഗെരെ ക്ലിനിക് എന്ന് പിന്നീടാണ് വെളിവായത്.കുപ്രസിദ്ധമായ Society for the Repatriation of Russian Emigres ൽ പ്രവർത്തിച്ചിരുന്ന സ്‌ബോറോവ്സ്കി,1934 ന് ശേഷം ചാരനായിരുന്നു.ഇത് രണ്ടാംലോകയുദ്ധം കഴിഞ്ഞാണ് അയാൾ സമ്മതിച്ചത്.സോവിയറ്റ് എംബസിയിൽ നിന്ന് ഇയാൾ നിർദേശങ്ങൾ സ്വീകരിച്ചിരുന്നു.വിഷം കൊടുത്താണ് ലെവിനെ കൊന്നത് എന്നാണ് നിഗമനം.
ട്രോട് സ്‌കി,മകൻറെ ചരമക്കുറിപ്പിൽ പറഞ്ഞു:

Lyova alone knew us when we were young; he participated in our life from the moment he acquired self-awareness. Remaining young, he became almost like our contemporaries...Goodbye, Leon, goodbye, dear and incomparable friend. Your mother and I never thought, never expected that destiny would impose on us this terrible task of writing your obituary. We lived in firm conviction that long after we were gone you would be the continuator of our common cause. But we were not able to protect you. Goodbye, Leon! We bequeath your irreproachable memory to the younger generation of the workers of the world. You will rightly live in the hearts of all those who work, suffer, and struggle for a better world. Revolutionary youth of all countries! Accept from us the memory of our Leon, adopt him as your son - he is worthy of it - and let him henceforth participate invisibly in your battles, since destiny has denied him the happiness of participating in your final victory.

ജർമൻ കമ്മ്യൂണിസ്റ്റും ട്രോട് സ്കിയിസ്റ്റുമായ റുഡോൾഫ് ക്ലെമെന്റിനോട്,സ്‌ബോറോവ്സ്കിയെപ്പറ്റി അന്വേഷിക്കാൻ ട്രോട് സ്‌കി നിർദേശിച്ചു. ക്ലെമെന്റ് ഒരു ഫയൽ തയ്യാറാക്കി ജൂലൈ 14 ന് ബ്രസൽസിൽ എത്തിച്ച് വിതരണം ചെയ്യാൻ ഇരിക്കുകയായിരുന്നു.അയാൾ എത്തിയില്ല.1938 ൽ അയാളുടെ തലയില്ലാത്ത ജഡം കരക്കടിഞ്ഞു.മറുകുകളും പാടുകളും വച്ച് സുഹൃത്ത് തിരിച്ചറിഞ്ഞു.
റുഡോൾഫ് ക്ലെമെൻറ് 
പ്രത്യേക ദൗത്യ സംഘ തലവൻ മിഖയിൽ ഷ്പിജെൽഗ്ലാസിന് വേണ്ടി പാരിസിൽ പ്രവർത്തിക്കുകയായിരുന്നു,സ്‌ബോറോവ്സ്കി.റെയ്‌സിനെ കൊന്നതും അയാളുടെ മൊബൈൽ ഗ്രൂപ് ആയിരുന്നു.കൂറുമാറിയ കെ ജി ബി തലവൻ അലക്‌സാണ്ടർ ഓർലോവും ലെവിനെ കൊന്നത് സ്‌ബോറോവ്സ്കിയാണെന്ന് രേഖപ്പെടുത്തി.ലെവ് കൊല്ലപ്പെട്ട ക്ലിനിക്കിൽ ഒരു വർഷം മുൻപ്  കാർ അപകടത്തിൽ മുറിവേറ്റ് ഓർലോവ് പോയിരുന്നു.കെ ജി ബി ക്ക് പ്രിയപ്പെട്ട ചെറിയ ക്ലിനിക്കായിരുന്നു.ലെവ് മരിക്കുമ്പോൾ ഓർലോവ് സ്പെയിനിൽ ആയിരുന്നു.കെ ജി ബി കേന്ദ്രത്തിന് സ്‌ബോറോവ്സ്കി നൽകിയ വിവരം വച്ച് സാഹചര്യം മുതലെടുക്കാൻ തീരുമാനിച്ചു ( Alexander Orlov:The FBI's KGB General / Edward Azur).

സ്‌ബോറോവ്സ്കി ഉടൻ ഒളിവിൽ പോയി 1941 ൽ അമേരിക്കയിൽ അഭയം തേടിയ പഴയ മെൻഷെവിക് ഡേവിഡ് ഡാലനെയും ട്രോട് കിയിസ്റ്റ് ആയ ഭാര്യ ലിലിയ എസ്ട്രിനെയും ബന്ധപ്പെട്ടു.അവർ അയാൾക്ക് ബ്രുക്
ലിൻ ഫാക്റ്ററിയിൽ ജോലി വാങ്ങി കൊടുത്തു.ചെറിയ ഫ്ലാറ്റിൽ നിന്ന് അയാൾ ഡാലിൻ ദമ്പതിമാർ താമസിച്ചിരുന്ന 201 വെസ്റ്റ് 108 സ്ട്രീറ്റിൽ വലിയ ഫ്ലാറ്റിലേക്ക് മാറി -അവരെ നിരീക്ഷിക്കാൻ സോവിയറ്റ് ചാരസംഘടന അയാളെ നിയോഗിച്ചിരുന്നു.1944 ൽ അമേരിക്കയിലേക്ക് കൂറുമാറിയ,I Chose Freedom എഴുതിയ, വിക്റ്റർ ക്രാവ്ചെങ്കോയെയും അയാൾ നിരീക്ഷിച്ചിരുന്നു.1955 സെപ്റ്റംബറിൽ,സ്‌ബോറോവ്സ്കിയാണ് ലെവിനെ കൊന്നതെന്ന് ഓർലോവ്,സെനറ്റ് കമ്മിറ്റിക്ക് ,മൊഴി നൽകി.
ഇഗ്‌നാസ് റെയ്‌സ് 
ജൂതനായ സ്‌ബോറോവ്സ്കി ( 1908 - 1990  ) യുക്രൈനിലാണ് ജനിച്ചത്.റഷ്യൻ വിപ്ലവം വെറുത്ത കുടുംബം പോളണ്ടിലേക്ക് കുടിയേറി.പോളണ്ടിലെ പാർട്ടിയിൽ ചേർന്ന അയാൾ അറസ്റ്റിലായ ശേഷം ബെർലിനിലേക്ക് മാറി.ഗ്രെനോബിൾ സർവകലാശാലയിൽ നരവംശ ശാസ്ത്രം പഠിച്ചു.പാരിസിൽ 1933 ൽ എത്തി.ഹോട്ടൽ വെയ്റ്റർ ആയിരിക്കെ സോവിയറ്റ് ചാരനായി.യൂറോപ്പിലെ പ്രത്യേക കൊലയാളി സംഘത്തിലേക്കാണ് എടുത്തത്.റെയ്‌സിന് പുറമെ ആന്ദ്രേ നിനിനെ കൊന്നതും അയാളായിരുന്നു.സ്‌പാനിഷ്‌ കമ്മ്യൂണിസ്റ്റ് ആയ നിൻ സോവിയറ്റ് യൂണിയനിൽ കുറച്ചു കാലം ട്രോട് സ്‌കിയുടെ സെക്രട്ടറി ആയിരുന്നു.1935 മടങ്ങി വിമത പാർട്ടിയിൽ പ്രവർത്തിച്ചു.

സ്‌ബോറോവ്സ്കി പാരിസിൽ ലെവിൻറെ ബുള്ളറ്റിൽ പ്രവർത്തകർക്കിടയിൽ നുഴഞ്ഞു കയറി.വിക്റ്റർ സെർജ്എ വഴി എൽസ പൊറേറ്റ്സ്കി,ഹെൻറിക്കസ് സ്നീവ്ലെറ്റ് എന്നിവരെ പരിചയപ്പെട്ടു.സോവിയറ്റ് യൂണിയനിൽ നിന്ന് രക്ഷപ്പെട്ട് വന്നതാണെന്ന് അയാൾ പറഞ്ഞത്,റെയ്‌സിന്റെ ഭാര്യയായ എൽസ വിശ്വസിച്ചില്ല.ചാരസംഘടന നിയോഗിച്ചാൽ അല്ലാതെ ഒരു ചാരനും റഷ്യ വിടില്ലെന്ന് മറ്റൊരു ചാരനായ വാൾട്ടർ ക്രിവിറ്റ്‌സ്‌കി,എൽസയോട് പറഞ്ഞിരുന്നു.സ്‌ബോറോവ്സ്കിയെ  നിർഭാഗ്യവശാൽ,ലെവ് സംശയിക്കാതെ കൂടെ കൂട്ടി.യുക്രയിനിൽ നിന്ന് 1933 ൽ ഫ്രാൻസിൽ എത്തിയത് ട്രോട് സ്‌കിയെ സേവിക്കാനാണ് എന്നാണ് അയാൾ പറഞ്ഞത്.ലെവിന് വേണ്ടി ഒരുപാട് പണിയെടുത്തു.പണം എവിടന്നു വരുന്നു എന്ന് അറിയില്ലായിരുന്നു.ലെവിൻറെ സെക്രട്ടറി ലോല എസ്ട്രിന ചെറിയ ജോലികൾ അയാൾക്കായി കണ്ടെത്തി പണം കൊടുത്തു.രാവിലെ അയാളും ഉച്ച കഴിഞ്ഞ് ലോലയും എന്ന സമയക്രമം ലെവ് നടപ്പാക്കി.

ചാര മേൽനോട്ടക്കാർ കൊടുത്ത കാമറ കൊണ്ട് അയാൾ ആവശ്യമുള്ള ചിത്രങ്ങൾ എടുത്തിരുന്നത് സഖാക്കൾ സംശയിച്ചിരുന്നു.ഫ്രഞ്ച് സർറിയലിസ്റ്റ് പിയറി നെവിൽ ട്രോട് സ്‌കിയോട് തന്നെ സംശയം പങ്കു വച്ചു."സഹായികളെ ഇല്ലാതാക്കരുത്",ട്രോട് സ്‌കി ശകാരിച്ചു.
ലെവ് 1936 ൽ റെഡ് ബുക്ക് പ്രസിദ്ധീകരിച്ചത് സ്റ്റാലിനെ ക്ഷുഭിതനാക്കി.ഇതേ വർഷം നവംബറിൽ നിക്കോളയെവ്സ്കി ഇൻസ്റ്റിട്യൂട്ടിൽ നിന്ന് ട്രോട് സ്‌കി രേഖകൾ മോഷ്ടിക്കാൻ ഒരു സംഘത്തെ സ്‌ബോറോവ്സ്കി സഹായിച്ചു.അതിൻറെ ഡയറക്‌ടർ ബോറിസ് നിക്കോളയെവ്‌സ്‌കിക്ക്  രേഖകൾ ലെവ് കൊടുത്തതായിരുന്നു.

സ്‌ബോറോവ്സ്കി അയയ്ക്കുന്ന റിപ്പോർട്ടുകൾ സ്റ്റാലിൻ വായിച്ച് ഭീതി വളർന്നിരുന്നു.1937 ജനുവരി 22 ന്,റഷ്യയിലെ പ്രഹസന വിചാരണകൾ ചർച്ച ചെയ്യുമ്പോൾ."ഇനി മടിക്കേണ്ട,സ്റ്റാലിനെ കൊല്ലണം" എന്ന് ലെവ് പറഞ്ഞതായി സ്‌ബോറോവ്സ്കി അവകാശപ്പെട്ടു.സോവിയറ്റ് ചാര ഫയലുകളിൽ കാണുന്ന ഈ റിപ്പോർട്ട് ശരിവയ്ക്കുന്ന തെളിവില്ല ( Deadly Illusions/ John Costello,Oleg Tsarev ).
സ്‌ബോറോവ്സ്കി 
സ്‌ബോറോവ്സ്കി 1956 ഫെബ്രുവരിയിൽ അമേരിക്കയിൽ സെനറ്റ് കമ്മിറ്റി മുൻപാകെ ഹാജരായി.സോവിയറ്റ് ചാരനായി ട്രോട് സ്‌കി പക്ഷത്തിനെതിരെ യൂറോപ്പിൽ പ്രവർത്തിച്ചെന്ന് അയാൾ സമ്മതിച്ചു.അമേരിക്കയിൽ അത് തുടർന്നില്ല.ലിലിയ ഡാലിൻ 1956 മാർച്ചിൽ ഇയാൾക്കെതിരെ മൊഴി നൽകി.കള്ള സാക്ഷ്യത്തിന് അയാളെ 1962 നവംബറിൽ നാല് വർഷം തടവിന് ശിക്ഷിച്ചു.Life is with People എന്നൊരു പുസ്തകം 1962 ലും People in Pain 1969 ലും ഇറക്കി.നരവംശ ശാസ്ത്രജ്ഞ മാർഗരറ്റ് മീഡ്,വേദനയെപ്പറ്റി ആകുലപ്പെടുന്ന ആ പുസ്തകത്തിന് അവതാരിക എഴുതി.അയാൾ സാൻഫ്രാന്സിസ്കോ മൗണ്ട് സിനായ് ആശുപത്രിയിൽ പെയിൻ ഇൻസ്‌റ്റിട്യൂട്ട് ഡയറക്ടർ ആയി.

സ്‌ബോറോവ്സ്കിയെ തടവിൽ നിന്ന് മോചിപ്പിച്ച ശേഷം,റെയ്‌സിൻറെ വിധവ എൽസ പൊറേറ്റ്സ്കി അയാളെ കണ്ടു.സ്വിറ്റ്‌സർലൻഡിൽ ഒളിവിൽ കഴിഞ്ഞ റെയ്‌സിനെ കണ്ടെത്തി കൊല്ലാൻ,ക്രാവിറ്റ്സ്കിയിൽ നിന്നുള്ള കത്ത് ചാര സംഘടനയ്ക്ക് ചോർത്തിയത് നീങ്ങളാണോ എന്ന് അവർ അയാളോട് ചോദിച്ചു.അയാളുടെ വക്രമായ മുഖത്ത് ദയനീയമായ പുഞ്ചിരി വിടർന്നു;അയാൾ ചുമൽ ചുമ്മാ കുലുക്കി.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...