Tuesday 24 September 2019

നടിക്കാൻ ജനിച്ചവൻ

പ്രളയകാലത്തെ മൺവണ്ടി 3

മലയാള നാടകത്തെ സമൃദ്ധമാക്കിയ കൂടിയാട്ട കുലപതികളുടെ ജീവിതത്തിൽ നിന്ന് ചില മിന്നായങ്ങൾ 

ഒന്ന് 

'ശ്ചര്യ ചൂഡാമണി'എഴുതിയ ശക്തി ഭദ്രൻ,പത്തനം തിട്ട കുന്നത്തൂർ കൊടുമൺ ചെന്നീർക്കര സ്വരൂപമെന്ന നമ്പൂതിരി കുടുംബത്തിൽപെട്ട ആളായിരുന്നുവെന്നും അത് ചെങ്ങന്നൂർ ഗ്രാമത്തിൽ പെട്ടതായിരുന്നു എന്നുമാണ് വിശ്വാസം.പരശുരാമൻ സ്ഥാപിച്ചതായി പറയുന്ന 64 ഗ്രാമത്തിൽ ഒടുവിലത്തേതാണ് ചെങ്ങന്നൂർ.അതിന് തെക്ക് നമ്പൂതിരി ഗ്രാമങ്ങൾ ഇല്ല.

കൊടുമണ്ണിലെ ചിലന്തി അമ്പലമായിരുന്നു അങ്ങാടിക്കൽ കേന്ദ്രമായി നാടുവാഴി ആയ ശക്തി ഭദ്രൻറെ പരദേവതാ ക്ഷേത്രം.കൊല്ലം 956 -) മാണ്ടിനിടയ്ക്ക് ( 1781 ) അദ്ദേഹത്തിൻറെ കുടുംബത്തിൽ പെട്ട ശക്തി ഭദ്രരു സാവിത്രി,ശക്തി ഭദ്രരു ശ്രീദേവി എന്നീ അന്തർജനങ്ങൾ മാത്രം ശേഷിക്കുകയും അവർ 966 ൽ ( 1791 ) വാക്കവഞ്ഞിപുഴ മഠത്തിൽ നിന്ന് ദത്തെടുക്കുകയും ചെയ്‌തുവെന്ന്‌ ഉള്ളൂർ എസ് പരമേശ്വരയ്യർ എഴുതുന്നു.

ഒരിക്കൽ ചെങ്ങന്നൂരെത്തിയ ശങ്കരാചാര്യരെ ശക്തി ഭദ്രൻ,'ആശ്ചര്യ ചൂഡാമണി' നാടകം വായിച്ചു കേൾപ്പിച്ചു.മൗന വ്രതത്തിൽ ആയിരുന്ന ശങ്കരാചാര്യർ പ്രതികരിച്ചില്ല.നിരാശനായ ശക്തി ഭദ്രൻ,നാടകം തീയിട്ടു.പിന്നൊരിക്കൽ ആ നാടകത്തെപ്പറ്റി ശങ്കരൻ ചോദിച്ചപ്പോൾ,കത്തിച്ചു കളഞ്ഞതായി ശക്തി ഭദ്രൻ ബോധിപ്പിച്ചു.നാടകത്തിൽ ഇങ്ങനെ ഒരു ശ്ലോകമുണ്ട്:

ത്രിഭുവന പുരസ്യാ രാവണ: പുരവജസ്ചേ -
ദസുലഭ ഇതിനൂനം വിശ്രമ: കാർമുകസ്യ 
രജനിചര നിബദ്ധം പ്രായശോ വൈരമേതദ് 
ഭവതു ഭുവന ഭൂത്യയ് ഭൂരിരക്ഷോ വധേന 

ഇതോർമിച്ച് ,'നിൻറെ ഭുവന ഭൂതി എവിടെ?' എന്ന് ശങ്കരൻ ചോദിച്ചു.നാടകം മുഴുവൻ ഓർമയിൽ നിന്ന് ശങ്കരൻ പറഞ്ഞു കൊടുത്തു;ശക്തി ഭദ്രൻ എഴുതി എടുത്തു.
ശങ്കരാചാര്യർ 
'ആശ്ചര്യ ചൂഡാമണി',ഭാസൻറെ 'പ്രതിമാ നാടകം','അഭിഷേക നാടകം' എന്നിവയിലെ അങ്കങ്ങൾ ചേർത്ത്,21 അങ്കങ്ങളിലായി,'രാമായണ നാടകം' കൂടിയാട്ടത്തിൽ,തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലും മറ്റും അവതരിപ്പിച്ചിരുന്നു. ഇതിന് ചാക്യാന്മാർ ഒരു വർഷം എടുക്കും.നടന്മാർക്ക് 3500 പഴയ പണവും ചെലവും രാജാവും പ്രഭുക്കളും കൊടുക്കും.നടത്തിപ്പുകാർ ബ്രാഹ്മണർ എങ്കിൽ,1500 പണവും ചെലവും മതി.ചെന്നൈ അടയാറിൽ നിന്ന് 'ആശ്ചര്യ ചൂഡാമണി' കണ്ടെടുത്ത കുപ്പു സ്വാമി ശാസ്ത്രി പറഞ്ഞത്,പ്രതിമാ,അഭിഷേക നാടകങ്ങൾ ഭാസന്റേത് അല്ലെന്നും അവ ശക്തി ഭദ്രന്റേത് ആയിരിക്കാം എന്നുമാണ്.കേരള സർവകലാശാല ഹസ്ത ലിഖിത ഗ്രന്ഥ ശേഖരത്തിൽ ഇവ മൂന്നും തുടർച്ചയായി പകർത്തിയ ഇരുപത്തഞ്ചോളം മാതൃകകളുണ്ട്.

'ആശ്ചര്യ ചൂഡാമണി' എഴുതിയത് മലയാളിയാണെന്ന് പറയുന്നത്  അതിൻറെ പ്രസ്താവനയിലാണ്:

ഭാരദ്വാജ ഗ്രാമവാസീ കുമാരില മതാനുഗ:
വിപ്ര:കശ്ചിത് ശക്തി ഭദ്ര കൃതം വ്യാകൃത നാടകം 

കുമാരില ഭട്ടൻറെ മീമാംസാ പദ്ധതിയിൽ വിശ്വസിച്ചിരുന്ന മലയാളി ബ്രാഹ്മണൻ,ശക്തി ഭദ്രൻ.ശങ്കരാചാര്യരും കുമാരില ഭട്ടനും സംവാദം നടത്തിയ കഥയുണ്ട്.

തെക്ക് നിന്ന് ഒരു നാടകം ഉണ്ടാകുന്നത്,മണ്ണിൽ നിന്ന് എണ്ണ വരും പോലെയാണെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.ഭാസ നാടകങ്ങൾ കണ്ടെടുക്കും വരെ ഇതാണ് കേരളത്തിൽ നിന്നുള്ള ആദ്യ സംസ്‌കൃത നാടകം എന്ന് കരുതിയിരുന്നു .അതിന് മുൻപ് തെക്കേ ഇന്ത്യയിൽ നിന്നുണ്ടായത്,മഹേന്ദ്ര വിക്രമ പല്ലവൻറെ 'മത്ത വിലാസ'വും ബോധായനൻറെ 'ഭഗവദജ്ജുക'വും -രണ്ടും പ്രഹസനം.പിൽക്കാലത്ത്,'തപതീ സംവരണം','സുഭദ്രാ ധനഞ്ജയം' നാടകങ്ങൾ എഴുതിയ കേരള ചക്രവർത്തി കുലശേഖര വർമൻ,'ആശ്ചര്യ ചൂഡാമണി' പരാമർശിച്ചില്ല.ശക്തി ഭദ്രനോടുള്ള പുച്ഛം,മറവി ഒക്കെയാകാം.15 നൂറ്റാണ്ടിൽ അജ്ഞാത മലയാളി എഴുതിയ 'അഭിജ്ഞാന ശകുന്തള ചർച്ച' എന്ന വിമർശനത്തിൽ,ശക്തി ഭദ്രൻ എന്ന പേരില്ലാതെ,നാടകത്തെ പരാമർശിക്കുന്ന തിരുവനന്തപുരം സംസ്‌കൃത ഗ്രന്ഥ വരിയിൽ,195 നമ്പറായി 'ശാകുന്തള ചർച്ച'യുണ്ട്.
'നടാങ്കുശം' എഴുതിയ അജ്ഞാത മലയാളിൽ ശക്തി ഭദ്രനെ പരാമർശിക്കുന്നു:

അസ്മാകം പ്രബന്ധകൃദപി മഹാനേവ 
യത് കൃതം നാടകം ചൂഡാമണിശ് ചൂഡാമണി:സതാം 
സകസ്യൈവ ന മാന്യോയം ശക്തിഭദ്രോ മഹാകവി

കൂടിയാട്ട സമ്പ്രദായത്തിൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ,പ്രധാനമാണ്,'ആശ്ചര്യ ചൂഡാമണി'.പർണ ശാലാങ്കo,ശൂർപ്പണഖാങ്കം,മായാസീതാങ്കം,ജടായു വധാങ്കം,അശോക വനികാങ്കം,അംഗുലീയാങ്കം എന്നിവ അങ്കങ്ങൾ.ഏഴാം അങ്കത്തിന് പേരില്ല.ഓരോ അങ്കവും ആറോ ഏഴോ ദിവസം എടുക്കും,അവതരണത്തിൽ.
ചാക്യാന്മാർ 'ശൂർപ്പണഖാങ്കം' അവതരിപ്പിക്കുമ്പോൾ,മൂക്കും മുലയും അരിഞ്ഞ് ആന്ത്ര മാലയും കെട്ടി നിണവും അണിഞ്ഞ്,തെള്ളിയും പന്തവുമായി,കൂത്തമ്പലത്തിൻറെ ഒരറ്റത്ത് നിന്ന് അരങ്ങിലേക്ക് പ്രവേശിക്കണം എന്നാണ് ആട്ട പ്രകാരം.ഇത് ശക്തി ഭദ്രൻറെ നാടകത്തിൽ നിന്നുള്ള വ്യതിയാനമാണെന്ന് 'നാടാങ്കുശ' കർത്താവ് പറയുന്നു.മുല, ശക്തി ഭദ്രൻ പറഞ്ഞില്ല.ചെവിയും മൂക്കും അരിഞ്ഞാൽ മതി:" ന്യസ്തമസ്ത്രം നിശാചര്യം കഴഞ്ചിൽ കർണ നാസികേ".

ശക്തി ഭദ്രൻ എന്ന പേര് സൂത്രധാരൻ പറയുന്നതാണ്.ശങ്കരൻ എന്നും രാമഭദ്രൻ എന്നും പാഠ ഭേദമുണ്ട്.'ഉന്മാദ വാസവദത്തം' ശക്തി ഭദ്രൻ എഴുതിയതായി സൂത്രധാരൻ പറയുന്നു;കിട്ടിയിട്ടില്ല.

ഗംഭീരമായ നാടക മാറ്റമാണ്,'സീതാപഹരണത്തി'ലുള്ളത്.രാവണൻ സീതയെ അപഹരിക്കുന്നത്,രാമൻറെ രൂപത്തിലാണ്.സീതയ്ക്ക് തോന്നാതിരിക്കാൻ,സൂതൻ ലക്ഷ്‌മണ വേഷം ധരിക്കുന്നു.ഭരതന് ശത്രു ഭീഷണി ഉണ്ടായതിനാൽ വേഗം അയോധ്യയ്ക്ക് പോകണം എന്ന് പറഞ്ഞാണ്,സീതയെ രഥത്തിൽ കയറ്റുന്നത്.ശൂർപ്പണഖ,യഥാർത്ഥ രാമനെ വഴിയിൽ തടഞ്ഞ്,രാവണന് സീതാപഹരണം എളുപ്പമാക്കാൻ,സീതയുടെ രൂപം സ്വീകരിക്കുന്നു.യഥാർത്ഥ സീതയും രാമ രൂപിയായ രാവണനും മുകളിൽ വിമാനത്തിൽ.യഥാർത്ഥ രാമനും സീതാ രൂപ ശൂർപ്പണഖയും ഭൂമിയിൽ.
ജടായു വധം 
കൂടിയാട്ടം,സംസ്‌കൃത നാടകാഭിനയമാണ്.അതിൻറെ ക്രമവും വിധിയുമുള്ള 'ക്രമ ദീപിക','ആട്ട പ്രകാരം' എന്നിവയിൽ,'ആശ്ചര്യ ചൂഡാമണി'യുണ്ട്.ഇതിലെ ശൂർപ്പണഖാങ്കം ,അംഗുലീയാങ്കം,അശോക വനികാങ്കം എന്നിവ കൂടിയാട്ടത്തിൽ ഒഴിച്ച് കൂടാനാവില്ല.

ഭാസൻറെ രൂപകങ്ങളിൽ പ്രധാനപ്പെട്ട,ഉദയന രാജാവിൻറെ കഥയായ 'പ്രതിജ്ഞാ യൗഗന്ധ രായണം' ,മുഴുവനായി കൂടിയാട്ടത്തിൽ അഭിനയിച്ചു വന്നിരുന്നു.ഇന്ന് അതിൻറെ മൂന്നാമങ്കം മാത്രമാണ് അഭിനയിക്കുന്നത് -മന്ത്രാങ്കം.മന്ത്രം അഥവാ കാര്യാലോചന വർണിക്കുന്നതിനാൽ,മന്ത്രാങ്കം.
യൗഗന്ധ രായണൻ,വാസന്തകൻ,രുമണ്വാൻ,വിഷ്‌ണു ത്രാതൻ എന്നീ മന്ത്രിമാരുടെ സഹായത്തോടെ,രാജ്യം ഭരിച്ച വത്സ രാജാവ്,ഉദയനൻറെ പക്കൽ സർപ്പ രാജാവ് നൽകിയ നാലു രത്നങ്ങൾ -നീല കുവലയം ആന,സുന്ദര പാടലം കുതിര,ഘോഷവതി വീണ,അഗുണം മാല.ഉജ്ജയിനി രാജാവ് മഹാ സേനൻ,മകൾ വാസവ ദത്തയ്ക്ക് ഉദയനനെ ആലോചിക്കാൻ മന്ത്രിമാരായ ഭരത രോഹൻ,ശാലങ്കായൻ എന്നിവരെ അയച്ചു.വാസവ ദത്തയുടെ ജാതക ദോഷം പറഞ്ഞ് നിരാകരിച്ചു.ഉദയനനെ വശത്താക്കാൻ മഹാസേനൻ ഉറച്ചു.

ഒരു നാൾ പുരാണ പാരായണം കേൾക്കെ,അഭിമന്യു വധം കേട്ട് ബോധം കെട്ടു.പരിചരണം കിട്ടാതെ,നീല കുവലയം ചങ്ങല പൊട്ടിച്ചോടി.ബോധം തെളിഞ്ഞ ഉദയനൻ,ഭരണം യൗഗന്ധ രായണനെ ഏൽപിച്ച് ആനയെ തേടിയിറങ്ങി.ഗജ വനത്തിൽ ആനപ്പുറത്തായ ഉദയനനെ പിടിക്കാൻ മഹാ സേനൻ സൂത്രം പ്രയോഗിച്ചു.നീല കുവലയ ഛായയിൽ മണ്ണ് കൊണ്ട് അനായേ ഉണ്ടാക്കി അതിനകത്തും സമീപ ദേശത്തും ആയുധ ധാരികളെ ഇരുത്തി.ആ കൃത്രിമ ജീവിക്ക് പുറത്തു കയറി വീണ വായിച്ച ഉദയനനെ ആനയ്ക്കുള്ളിലെ ഭടന്മാർ തളച്ച് തടവിലാക്കി.വിഷ്‌ണു ത്രാതൻ ആത്മഹത്യ ചെയ്‌തു.വസന്തകൻ തപസ്സ് അനുഷ്ഠിച്ചു.രുമണ്വാൻ തലസ്ഥാനമായ കൗശo ബിയിലേക്ക് പോയി.യൗഗന്ധ രായണൻ,വ്യാസന്റെ ഉപദേശ പ്രകാരം,ഉന്മത്തകൻറെ വേഷമിട്ടു.രുമണ്വാൻ,ശ്രമണകന്റെയും,വസന്തകൻ ഡിണ്ടികൻറെയും.മൂവരും ഉദയനനെ രക്ഷിക്കാൻ നടത്തുന്ന ആലോചനയാണ്,നാടകം.ബൃഹസ്പതിയുടെ ആത്മോദയ നീതിയോ ശുക്രാചാര്യരുടെ പരജ്യാനി നീതിയോ എന്നാലോചിച്ച്,ആത്മോദയം നടപ്പാക്കാൻ തീരുമാനിക്കുന്നു.അഭേദോക്തി സമയം നല്ലത് -അതിൽ പ്രച്ഛന്ന ബാർഹസ്പത്യം നടപ്പാക്കാം.വേഷ പ്രച്ഛന്ന ഭടന്മാർ ഉജ്ജയിനിയിൽ പോയി കാര്യമറിഞ്ഞ്  വന്ന ശേഷം,നേരം പ്രഭാതമാകയാൽ.കാര്യാലോചന തൽക്കാലം നിര്ത്തുന്നു.

'മന്ത്രാങ്കം',ചാക്യാരുടെ വലിയ പരീക്ഷണമാണ്.വേണ്ടവിധം പറയാറായാൽ,വേറെ വിദൂഷക ഭാഗമൊന്നും വേണ്ട.പെരുവനം മഹാ ക്ഷേത്രത്തിൽ,കുട്ടഞ്ചേരി,മാണി,മേക്കാട് ചാക്യാർ കുടുംബങ്ങൾ വർഷങ്ങളായി 'മന്ത്രാങ്കം' നടത്തുന്നു.

നാളികേര കദളീ ഗുളമിശ്രാ -
ണ്യദ്‌ഭുതാനി ഘൃത ഭാര്ജനഭാജി 
മോദകാനി രസവന്തി ബൃഹന്തി 
പ്രീണിതാഖില ജഗന്തി ജയന്തി 

എന്ന ശ്ലോകത്തിൻറെ അർത്ഥം,നാളികേരം,കദളിപ്പഴം,ശർക്കര മുതലായവ വാട്ടിയ ഇലയിൽ വച്ച് വെള്ളം കടക്കാതെ മടക്കി വേവിച്ച് ഇല പൊളിച്ച് നെയ്യിൽ മൂപ്പിച്ച വലിയ അട എല്ലാവരെയും രസിപ്പിക്കുന്നു എന്നാണ്.കൂടിയാട്ടത്തിൽ മുദ്ര കാട്ടുന്നത്,നാല് മന്ത്രിമാർക്കൊപ്പം ഉദയനൻ ഐശ്വര്യത്തോടെ കഴിയുന്നു എന്നും.ഈ ഡയലക്റ്റിക്സ് അറിഞ്ഞാൽ സംഗതി ഉഷാറാവും.

പെരുവനത്തിന് പുറമെ,തളിപ്പറമ്പ്,അവിട്ടത്തുർ,അന്നമ നട തുടങ്ങിയ ക്ഷേത്രങ്ങളിലും ആണ്ടു തോറും 'മന്ത്രാങ്കം' നടന്നിരുന്നു.ഒരു മണ്ഡലം അഥവാ 41 ദിവസം കൊണ്ടാണ് ആട്ടപ്രകാരം അനുസരിച്ച്,ഇത് പൂർത്തിയാവുക.കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കിടങ്ങുർ ചാക്യാർമാർ നടത്തുന്നതിന് മാറ്റമുണ്ട്.

രംഗത്ത് ആടാനും ചൊല്ലാനും വാക്യങ്ങൾ കുറവായ കഥാപാത്രങ്ങളെ കൂടിയാട്ടത്തിൽ പ്രവേശിപ്പിക്കില്ല.ആ ഭാഗം മൂടിച്ചൊല്ലും അല്ലെങ്കിൽ കിംബ്ര വീഷിയായി നടത്തും.കിംബ്ര വീഷി എന്നാൽ,സൂത്ര വഴി.വസന്തകൻറെ ഡിണ്ടികനും യൗഗന്ധരായണൻറെ ഭ്രാന്തനും തമ്മിലുള്ള സംഭാഷണം മുഴുവൻ വിഡ്ഢിത്തമാണ് -അസംബന്ധ നാടകം !മൊത്തത്തിൽ ഈ കൂടിയാട്ടത്തിൽ ദൃഷ്ടാന്ത കഥകളും പേക്കഥകളുമാണ്.പല അർത്ഥ തലങ്ങൾ.ഡിണ്ടികൻ എന്നാൽ പ്രച്ഛന്നൻ.

രണ്ട് 

ചാക്യാർ കുലങ്ങൾ അഞ്ച്.പ്രധാനം മൂന്ന്:അമ്മന്നൂർ -ഇരിങ്ങാലക്കുടയും മൂഴിക്കുളത്തും കിടങ്ങൂരും ശാഖകൾ.കുട്ടഞ്ചേരി ഭവനം:തലപ്പിള്ളി നെല്ലുവായിൽ.മൂന്ന് പൊതിയിൽ ഭവനം.ചൊവ്വരയ്ക്കടുത്ത് വെള്ളാരപ്പിള്ളിയിൽ മൂലം;കോട്ടയത്ത് ശാഖ.

ഈ മൂന്നിനാണ് പ്രധാന ക്ഷേത്രങ്ങളിൽ അവകാശം.കൂടിയാട്ടത്തിലെ പുറപ്പാട്,ഉത്സവകാല കൂത്ത് എന്നിവ.ഓരോ കുലത്തിനും പ്രത്യേക നമ്പ്യാർ ഭവനങ്ങൾ മിഴാവ് കൊട്ടാനുണ്ട്.മൂന്നിന് പുറമെ,രണ്ടെണ്ണം മാണി ഭവനവും പൈങ്കുളം കൊയ്‌പ ഭവനവും.മാണിക്ക് പെരുവനത്തും വടക്കേ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലും അവകാശം.'അമ്മന്നൂർ നാട്യം,പൊതിയിൽ വാക്കു,കുട്ടഞ്ചേരി ഫലിതം' എന്ന് ചൊല്ല്.കുട്ടഞ്ചേരിക്ക് മാത്രം 'ഇട്ട്യാറാണൻ' കഥ പ്രബന്ധം പോലെ പറയാം.മറ്റുള്ളവർക്ക് 'മന്ത്രാങ്ക'ത്തിൽ ആ സന്ദർഭം വരുമ്പോൾ മാത്രം. പൊതിയിൽ ചാക്യാർക്ക്,'ഉദ്യാന പ്രവേശം' ഒറ്റ ദിവസം കൊണ്ട് ആടാം.മറ്റുള്ളവർക്ക് മൂന്ന് ദിവസം.
പറക്കും കൂത്ത് ക്രയിൻ വഴി,2013,തൃശൂർ 
ആദ്യം പറയേണ്ടത് അമ്മന്നൂർ ഇട്ടിയമ്മൻ ചാക്യാരുടെ പേരാണ്.കുഞ്ഞായിരുന്നപ്പോൾ,അച്ഛൻ നമ്പൂതിരി ഓത്ത് ചൊല്ലി നമസ്കരിക്കുമ്പോൾ,''അമ്മന്നൂരിട്ടിയമ്മ നാടായ് വരേണം' എന്ന് ജപിച്ചിരുന്നു.ഇപ്പോൾ ഇല്ലാത്ത 'പറക്കും  കൂത്തി'ൽ,വിദഗ്ദ്ധനായിരുന്നു,ഇട്ടിയമ്മൻ. 1745 ൽ   എൻറെ നാടായ തൃപ്പൂണിത്തുറയിൽ ആയിരുന്നു,അവസാനത്തെ
'പറക്കും കൂത്ത്.'അത് കൂത്തല്ല,കൂടിയാട്ട ഖണ്ഡമാണ്.ഹർഷ ദേവൻറെ 'നാഗാനന്ദ'ത്തിൽ,ഗരുഡൻ ജീമൂത വാഹനനെ മലയ ശിഖരത്തിലേക്ക് കൊത്തിക്കൊണ്ട് പറക്കുന്ന ഖണ്ഡം.അവതരിപ്പിച്ചത്,അമ്മന്നൂർ ഇട്ടിയമ്മൻ ചാക്യാരും മഹാകവി കുഞ്ചൻ നമ്പ്യാരും ചേർന്നായിരുന്നു.കുരീക്കാട്ട് തീപ്പെട്ട രാമവർമ്മ ആറാമന്റെ കാലത്ത്.കുഞ്ചൻ നമ്പ്യാർക്ക് ( 1705 -1770 ) അന്ന് 40 വയസ്സ് .ഇട്ടിയമ്മൻ അത് അവതരിപ്പിച്ചതിനെപ്പറ്റി ഒരു ശ്ലോകമുണ്ട്:

മഞ്ചാനത്യാർത്ഥ സമ്പന്നാൽ 
ധ്രുവ നിത്യമ്മനാം നടൻ 
പറന്ന നേരം നഷ്ടാസ്തേ 
നാഗാ: പ്രീതി വരാം യയുഃ ?

'മഞ്ചാനത്യാർത്ഥ സമ്പന്നാൽ', സംഭവം നടന്ന കലി ദിനം -കൊല്ല വർഷം 920 മേടം 23.അതായത് 1745 .അന്ന് നക്ഷത്രം രേവതി.


കൂടിയാട്ടത്തിലെ ഒരു ഖണ്ഡമാണ്,ഹർഷന്റെ 'നാഗാനന്ദം' നാടകത്തിലെ നാലാമങ്കത്തിൽ ഗരുഡൻ കുന്നിന്മേൽ നിന്ന് പറന്നു വന്ന്,താഴെ ഉറങ്ങുന്ന ജീമൂത വാഹനനെ കൊത്തിയെടുത്ത് വീണ്ടും കുന്നിന്മേലേക്ക് പോകുന്ന രംഗം.ഇതാണ് 'പറക്കും കൂത്ത്'.സാധാരണ കൂടിയാട്ടം അരങ്ങിന് പുറമെ,64 കോൽ ഉയരത്തിൽ ( 44 .88 മീറ്റർ ) മറ്റൊരു അരങ്ങ് കെട്ടി ഉണ്ടാക്കും.ആ ഉയരത്തിലുള്ള അരങ്ങിലും നിലവിളക്കും മിഴാവും നമ്പ്യാരും നങ്യാരും ഉണ്ടാകും.നാടകത്തിലെ കുന്നിൻറെ പ്രതീകമാണ് ഉയരത്തിലെ ഈ അരങ്ങ്.അവിടെയാണ് ഗരുഡ വേഷം ധരിച്ച ചാക്യാരുടെ രംഗ പ്രവേശം.ഗരുഡ വേഷത്തിൽ,കൊക്ക്,ചിറക്,വാല് എന്നിങ്ങനെ 64 സ്ഥാനങ്ങളിൽ നീളവും ഉറപ്പുമുള്ള 1001ചരടുകൾ ബന്ധിച്ചിരിക്കും.ഗരുഡ പ്രവേശവും അനുബന്ധ ക്രിയകളും കഴിഞ്ഞാണ്,പറക്കൽ.താഴെ ജീമൂത വാഹനൻ,ചുവന്ന പട്ടു കൊണ്ട് ശരീരം മൂടി തലയിൽ ചെത്തി മാല ചാർത്തി കിടക്കും.ഗരുഡൻ പറക്കുമ്പോൾ,ശരീരത്തിൽ ബന്ധിച്ച ചരടുകൾ വൈദഗ്ധ്യത്തോടെ,നമ്പ്യാർ,യഥാവസരം അയയ്ക്കുകയും മുറുക്കുകയും ചെയ്യും.ഗരുഡൻ പറന്നു വരുന്നത് കണക്കെ ചാക്യാരെ തട്ടിൽ നിന്ന് താഴേക്ക് എത്തിച്ച്,കൊക്ക് പൊളിപ്പിച്ച് ആളെയെടുപ്പിച്ച് മുകളിലേക്ക് കൊണ്ട് വരും.ചരടുകൾ യഥാ സ്ഥാനത്ത് കെട്ടുന്നതും വേണ്ടവണ്ണം പിടിച്ചു പറപ്പിക്കുന്നതും വിരുത് വേണ്ട കലയാണ്.അയാൾക്ക് പിഴച്ചാൽ,ചാക്യാർ അപകടത്തിലാകും.അങ്ങനെ ചാക്യാർമാർ മരിച്ചിട്ടുണ്ട്:

കുട്ടഞ്ചേരി ചാക്യാര് 
കൊടുങ്ങല്ലൂർ പറന്നനാള് 
തദാ വന്ന തരക്കേട്‌:
തല തൂങ്ങി കിടന്നു പോയ് 

ഗരുഡൻ ചാക്യാർ,വട്ടമിട്ടു പറന്ന് താഴെയുള്ള അരങ്ങിൽ എത്തും.ജീമൂത വാഹനൻറെ തലയിലെ ചെത്തി മാല കൊത്തിയെടുക്കും.വീണ്ടും വട്ടത്തിൽ കറങ്ങി,ഉയരത്തിലെ അരങ്ങിൽ എത്തും.
അഭിനയത്തിൻറെ കൊടുമുടി.ജീവൻ പണയം വച്ചുള്ള നടനം.

ഇത് നേർച്ചയായി നടത്തുമ്പോൾ,നേർന്നയാൾ നായകനായി കിടക്കും.
തൃപ്പൂണിത്തുറ രാജ കുടുംബത്തിലെ പുരുഷന്മാർക്ക് പൂർണത്രയീശ ക്ഷേത്രത്തിൽ ഇടനാഴി വിട്ട് അകത്തേക്ക് കടക്കാൻ ആവില്ല.പറക്കo കൂത്ത് നടക്കുന്ന ദിവസം,അരിയിട്ട് പാട്ട് കഴിച്ചാൽ,ജീവിച്ചിരിക്കുന്നവരും ഗർഭസ്ഥരായവരുമായ പുരുഷന്മാർക്ക് ആയുഷ്‌കാലം സോപാനത്തിൽ കയറി തൊഴാം.ആ ദിവസം രാജാവിന് പണ്ട് പെരുമാക്കന്മാർ ധരിച്ചിരുന്ന കിരീടവും ഉടവാളും ധരിക്കാം.

ഇട്ടിയമ്മൻറെ വാർധക്യത്തിൽ,കുട്ടഞ്ചേരി മൂത്ത ചാക്യാർ ഉണ്ടായി.അന്തർജനങ്ങൾക്ക് വ്യഭിചാര ദോഷം ഉണ്ടായാൽ,അവരും മക്കളും ചാക്യാർമാരാകും.ഈ കുട്ടഞ്ചേരിച്ചാക്യാർ 28 വയസ്സ് വരെ നമ്പൂതിരി ആയിരുന്നു.ആ പ്രായത്തിൽ മണ്ഡപത്തിൽ ഓത്ത് ഘോഷിച്ചു കൊണ്ടിരിക്കെ,ഒരാളെത്തി,"അമ്മയ്ക്ക് ദോഷമുണ്ട്;താൻ കാലത്തിൽ പെട്ടിരിക്കുന്നു എന്നറിയിച്ചു.അദ്ദേഹം മണ്ഡപത്തിൽ നിന്നിറങ്ങി,"എന്നാലിനി ഓത്തമ്പലത്തിൽ നിന്ന് കൂത്തമ്പലത്തിൽ കാണാം എന്ന് പറഞ്ഞു വിട വാങ്ങി.മനുഷ്യൻറെ ആത്മാവ് നീറുമല്ലോ -അദ്ദേഹം വാഗ്മിയും വല്ലഭനുമായി.

മൂത്ത ചാക്യാർ ഒരിക്കൽ പാദുക പട്ടാഭിഷേകം കഥ പറയുമ്പോൾ,കൂത്ത് കേൾക്കാൻ,അമ്മയ്ക്ക് ദോഷം വരുത്തിയ നമ്പൂതിരി സദസ്സിൽ;താൻ ഭരതനും നമ്പൂതിരി ശ്രീരാമനുമായി സങ്കൽപിച്ച്,ചാക്യാർ നമ്പൂതിരിക്ക് അടുത്തെത്തി പറഞ്ഞു:
"ജ്യേഷ്ഠ ! എനിക്ക് മാപ്പ് തരണേ ! ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല;എല്ലാം എൻറെ അമ്മയുടെ ദോഷമാണ്;അത് ഞാൻ ഇല്ലാത്തപ്പോൾ ചെയ്‌തതുമാണ്".

മികച്ച ഫലിതം കണ്ണീരിൽ കുതിരും.

മരണം എന്നർത്ഥമുള്ള 'ചാക്ക്' എന്ന വാക്കിൽ നിന്നാണ് ചാക്കിയാർ ഉണ്ടായത് എന്ന് പറയുന്നത് വെറുതെയല്ല.കൂത്തമ്പലത്തിൽ അയാൾ പ്രജാപതിയാണ്.തറയിൽ ഇരിക്കുന്ന ബ്രാഹ്മണർക്കിടയിൽ,ഇരിക്കാൻ പീഠമുള്ള ഒരേ ഒരാൾ.

കൂടിയാട്ടം പുനരുദ്ധരിച്ച കുലശേഖര പെരുമാൾ സദസ്സിലെ തോലൻ വിലക്കിയതിനാൽ,നായരെ കണ്ടാൽ,ചാക്യാർ കളിയാക്കുക പതിവില്ലായിരുന്നു.ബ്രാഹ്മണനും ക്ഷത്രിയനും അമ്പല വാസിയും ആയിരുന്നു,ഇര.നായരെ ഭരിച്ചത് നായർ തന്നെ എന്നതായിരുന്നു,കാരണം.ആദ്യമായി നായരെയും കൂട്ടിപ്പിടിച്ചത് പരമേശ്വര ചാക്യാരാണ്.അദ്ദേഹം താടകയുടെ ഉപജീവന മാർഗം വിവരിച്ചപ്പോൾ,പാറപ്പുറത്ത് നമ്പൂതിരിയും ഒരു നായർ സ്ത്രീയും തല കുനിച്ച് കൂത്തമ്പലത്തിൽ നിന്നിറങ്ങി.

ക്ഷത്രിയർക്ക് ബ്രാഹ്മണ സ്ത്രീകളിൽ ജനിച്ച സൂതന്മാർ ചിലർ കേരളത്തിൽ വന്നാണ് ചാക്യാർ കുലം ഉണ്ടായത് എന്നാണ് വിശ്വാസം.കേരള വരേണ്യർക്ക് വ്യഭിചാര ദോഷം ഉണ്ടായാൽ,അവരെയും ഇതിൽ ചേർത്തു.അവരാണ് നാടകങ്ങളിൽ അഭിനയിക്കേണ്ടത് എന്ന് വ്യവസ്ഥ ചെയ്‌തു.-1803 കൊച്ചി കാനേഷുമാരി രേഖ.'കൊച്ചിയിലെ ജാതിയും മതങ്ങളും' എന്ന എൽ കെ അനന്ത കൃഷ്ണയ്യരുടെ പുസ്തകത്തിലും ഇത് പറയുന്നു.അതിനാൽ കൂത്തും കൂടിയാട്ടവും അനാചാരമാണെന്ന് ഗുണ്ടർട്ട് വിലയിരുത്തി !
ബുദ്ധ മതാനുയായി എന്നർത്ഥമുള്ള ശാക്യൻ എന്ന വാക്കിൽ നിന്നാണ് ഉണ്ടായതെന്ന് വാദമുണ്ട്;ബുദ്ധ മതത്തിൽ നിന്ന്,വൈദിക മതത്തിലേക്കുള്ള മാറ്റം.യാത്ര കളിയുടെ ആര്യവൽക്കരണമാണ് കൂടിയാട്ടത്തിൽ കലാശിച്ചത് എന്നും നിഗമനമുണ്ട്.

കുലശേഖരൻ കൊണ്ട് വന്ന പരിഷ്‌കാരങ്ങൾ:

  • വിദൂഷകനും മറ്റ് ചില പാത്രങ്ങളും പ്രാകൃത സംസ്‌കൃതത്തിൽ അല്ലാതെ മലയാളത്തിൽ സംസാരിച്ച്,സംസ്‌കൃതം അറിയാത്തവർക്ക് കൂടി സംസ്‌കൃത നാടകാഭിനയം മനസിലാക്കി കൊടുക്കണം.
  • നാടകത്തിന്റെ ഏത് പ്രധാന അംഗത്തിനും അവതാരികാ രൂപേണ നാന്ദി വേണം.
  • നായകനും മറ്റു പാത്രങ്ങളും പറയുന്ന സംസ്‌കൃത വാക്കുകൾക്ക് ഉത്തരമായി,യോജിച്ച മണിപ്രവാള ശ്ലോകങ്ങൾ ചൊല്ലണം.ഇതിന് പ്രതിശ്ലോകം എന്ന് പറയും.
ഉദാഹരണം:
ശ്ലോകം:
സൗന്ദര്യം സുകുമാരതാ മധുരതാ 
കാന്തിര മനോഹാരിതാ 
ശ്രീമത്താ മഹിമേതി സർഗ്ഗ വിഭവാൻ 
നിശ്ശേഷ നാരീ ഗുണാൻ 
ഏതസ്യാമുപയുജ്യ ദുർവിതയാ 
ദീന: പരാം പത്മഭൂ -
സ്രഷ്ടും വാഞ്ചതി ചേൽ കമോതു പുനര -
പ്യത്രൈവ ഭിക്ഷാടനം/  ( ധനഞ്ജയം )
പ്രതിശ്ലോകം 
വായ്നാറ്റം കവർനാറ്റമീറ പൊടിയും
ഭാവം കൊടും ക്രൂരമാം
വാക്കും നോക്കുമിതാദി സർഗ്ഗ വിഭവാൻ
നിശ്ശേഷ ചക്കീ ഗുണാൻ
ഇച്ചക്യാം ഉപയുജ്യ  പത്മജനഹോ!
ചക്യാണ ചക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വ -
ന്നെല്ലാമിരന്നീടണം.

  • നായകനും മറ്റു പാത്രങ്ങളും അവർ ചൊല്ലുന്ന ശ്ലോകത്തിൻറെ അർത്ഥം സൂചിപ്പിക്കുന്ന സ്വരത്തിലും രീതിയിലും ഉച്ചരിക്കണം.ഓരോ പദവുമെടുത്ത്,അഭിനയം,സ്തോഭം,ഹസ്തമുദ്ര എന്നിവ വഴി അർത്ഥം വിശദീകരിക്കണം.
ഇതൊക്കെ പറഞ്ഞ് എഴുതിയതാണ്,'ക്രമ ദീപിക'യും ആട്ട പ്രകാരവും.
മെക്കയിലേക്കോ സ്വർഗ്ഗത്തേക്കോ പോയ അവസാന പെരുമാളാണ്,വിദൂഷകന് പ്രാധാന്യം നൽകിയത് .പണ്ഡിതർ മാത്രമല്ല,ജനം മുഴുവൻ രസിക്കണമെന്ന് അദ്ദേഹം കരുതി.
\കൂത്തമ്പലം 
തച്ചു ശാസ്ത്രം അനുസരിച്ചാണ് കൂത്തമ്പലം.സദസ്യർക്ക് ഒരു തറ.അഭിനയത്തിന് അൽപം ഉയർന്ന തറ-രംഗം.അതിന് പിന്നിൽ അണിയറ.രംഗത്തെ മൂന്നായി തിരിച്ചു:അഭിനയ സ്ഥാനം,മൃദംഗ പദം ( മിഴാവ് / വാദ്യ സ്ഥാനം ),നേപഥ്യo ( അണിയറ ).മിഴാവ് കൊട്ടുന്നത് നമ്പ്യാർ,അതിന് വലത്ത്,കുറച്ചു മുൻപിൽ വിരിച്ച മുണ്ടിൽ ഇരുന്ന് കുഴിത്താളം കൊണ്ട് കൊട്ടിന് അനുസരിച്ച് താളം പിടിക്കുന്നു നങ്യാർ.
ചാക്യാർ അണിയറയിലിരുന്ന് കാൽ കഴുകി,ആചമിച്ച് തലയിൽ ചുവപ്പ് തുണി കെട്ടും.മുഖത്ത് നെയ്യ് തേച്ച് അരി,മഞ്ഞൾ,കരി എന്നിവ കൊണ്ട് മുഖമണിഞ്ഞ്,ഒരു കാതിൽ കുണ്ഡലമിട്ട്,മറ്റേതിൽ വെറ്റില തെറുത്ത് തിരുകി ചെത്തിപ്പൂ തൂക്കി,വസ്ത്രം ( മാറ്റ് ) ഞൊറിഞ്ഞുടുത്ത്,വസ്ത്രം കൊണ്ട് ആസനം പിന്നിൽ വച്ച് കെട്ടി,കൈയിൽ കടകം,അരയിൽ കടി സൂത്രം,തലയിൽ കുടുമ്മ,ചുവപ്പ് തുണി,പീലിപ്പട്ടം,വാസുകീയം എന്നിവ ധരിച്ച് രംഗ പ്രവേശത്തിന് ഒരുങ്ങും.മിഴാവ് ഒച്ചപ്പെടുത്തിയാൽ,രംഗ പ്രവേശം.

മൂന്ന് 

പാളയും പട്ടും ചെത്തിപ്പൂവുമുണ്ടെങ്കിൽ,കൂടിയാട്ടത്തിൽ മറ്റ് അണിയലം ഒന്നും വേണ്ട എന്ന് പറയും.ചെത്തി കിട്ടാതെ പട്ടു നൂലിട്ടിട്ടുണ്ട്.'ആടാ ചാക്യാർക്ക് അണിയലം മുഖ്യം' എന്നും 'ആടും ചാക്യാർക്ക് അണിയലം വേണ്ട' എന്നും പറയും.പണ്ടൊരു പീറ ചാക്യാർ,പ്രഗത്ഭനോട് അണിയലം ചോദിച്ചു.ഉള്ളതിൽ നല്ലതു തന്നെ തരാം എന്ന് പറഞ്ഞപ്പോൾ,അയാൾ,കഴിവാണ് മുഖ്യം എന്ന് പിടി കിട്ടി സ്ഥലം വിട്ടു.

അമ്മന്നൂർ മാധവ ചാക്യാരുടെ അരങ്ങേറ്റം 1928 ൽ പരദേവത കുടി കൊള്ളുന്ന തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ.
പ്രതിഭാ ശാലി ചാച്ചു ചാക്യാരാണ്,മരുമകൻ അമ്മന്നൂർ മാധവ ചാക്യാർക്ക്,തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ,'ജടായു വധ'ത്തിലെ സൂത വേഷത്തിന് മുഖത്തെഴുത്ത് നിശ്ചയിച്ചത്.11 വയസിൽ തലയിൽ ചുവപ്പ് തുണിയും പീലിപ്പട്ടവും കെട്ടി,കണ്ണും പുരികവും എഴുതി,ചുണ്ട് ചുവപ്പിച്ച്,മുഖത്ത് നെയ് തേച്ച് നെറ്റിയിൽ പൊട്ടിട്ട് അദ്ദേഹം സൂത വേഷത്തിൽ ഷഷ്ടി പൂർത്തിക്ക് ശേഷമാണ്, ക്ഷേത്രതിന് പുറത്ത് വന്നത്.2001 ഒക്ടോബർ 16 ന് പാരിസിലെ യുനെസ്‌കോ വേദിയിൽ 84 വയസിൽ നടത്തിയ പ്രകടനം അഭിനയ പാരമ്യമായി.കൈലാസം കാണുമ്പോൾ,ഉയർച്ചയെ താഴ്ച കൊണ്ട് പെരുപ്പിക്കുന്ന ശരീര ഭാവവും ദൃഷ്ടി മുകളിലേക്ക് ചലിപ്പിച്ച് അനന്തതയെ എത്തിപ്പിടിക്കുന്നതിലെ ഒതുക്കവും കണ്ടു.കൃഷ്ണ മണിക്കാണ് സൗന്ദര്യം എന്ന ധാരണ തിരുത്തി,ശ്വാസ ഗതി നിയന്ത്രിച്ച്,മുഖത്ത് നിറ മാറ്റം വരുത്തി,അദ്ദേഹം.കൊടുങ്ങല്ലൂർ കളരിയിൽ നിന്നായിരുന്നു,ഈ സമ്പാദ്യം.ആരും ഏതു വേഷവും കെട്ടണം എന്ന വ്യവസ്ഥ കൂടിയാട്ടത്തിൽ ഉണ്ട്.അത് ലോക നാടക വേദിക്ക് പാഠമാണ്.

കൂടിയാട്ടം അനുഷ്ഠാനമായി അമ്പലത്തിൽ നിൽക്കണമെന്ന ആചാരം അമ്പതുകളിൽ തന്നെ മാറി.സർദാർ കെ എം പണിക്കർ പ്രസിഡന്റും പി കെ ശിവശങ്കര പിള്ള സെക്രട്ടറിയും ആയിരിക്കെ,സാഹിത്യ അക്കാദമിയിൽ കൂടിയാട്ടം നടന്നു.വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് മിഴാവ് കൊണ്ട് വന്നു.ക്ഷേത്ര മതിൽകെട്ടിന് പുറത്ത്  കൊണ്ട് പോയതിന് മിഴാവ് പുണ്യാഹം വഴി ശുദ്ധീകരിച്ചു.അതിന് തുക അക്കാദമി ക്ഷേത്രത്തിൽ ആദ്യമേ കെട്ടി വച്ചു.പിന്നീട് പോളണ്ടുകാരൻ ക്രിസ്തോഫ് ബിർസ്‌കി,മാണി മാധവ ചാക്യാരുടെ ശിഷ്യനായി,'നാഗാനന്ദ'ത്തിൽ ജീമൂത വാഹനൻ ആയി.

മാധവ ചാക്യാർമാർ രണ്ടുണ്ട്:അമ്മന്നൂരും മാണിയും.ലക്കിടിയിൽ താമസിച്ച മാണി,കണ്ണുകളിൽ വായു ഉൾക്കൊണ്ട് അതിൻറെ വലിപ്പം കൂട്ടിയിരുന്നു.ദൃഷ്ടികൾ കൊണ്ട് അക്ഷരങ്ങൾ എഴുതി.

അമ്മന്നൂരിൻറെ രാവണനെപ്പോലെ,കൂടിയാട്ടം അരങ്ങിൽ നിറഞ്ഞ വേഷമാണ്,പൈങ്കുളം രാമ ചാക്യാരുടെ കപാലി.കലാമണ്ഡലത്തിൽ അധ്യാപകൻ ആയിരുന്നു.പൈങ്കുളo രാമ ചാക്യാരെ,ചാച്ചു ചാക്യാർ,ഏഴു കൂടിയാട്ടങ്ങളും 'ദൂത  വാക്യം','രാജ സൂയം' മുതലായ പ്രബന്ധങ്ങളും അശനം മുതലായ പുരുഷാർത്ഥങ്ങളും പഠിപ്പിച്ചു.അഞ്ചു കൊല്ലം മഴക്കാലത്ത് മൂന്നു മാസം ചവിട്ടി ഉഴിച്ചിൽ നടത്തി.രാമ ചാക്യാരാണ് കൂത്തിനെ  ക്ഷേത്ര മതിൽക്കകത്തു നിന്ന് പുറത്ത് എത്തിച്ചത്.കൊട്ടാരക്കരയ്ക്കടുത്ത് ഒരു നമ്പൂതിരി ഇല്ലത്തിൽ 1949 ൽ അദ്ദേഹം കൂത്ത് അവതരിപ്പിച്ചു.എന്നിട്ടും കലാമണ്ഡലത്തിൽ കൂടിയാട്ടം പഠിപ്പിക്കാൻ പല തവണ വള്ളത്തോൾ നിർബന്ധിച്ചിട്ടും ചാക്യാർ മടിച്ചു.വള്ളത്തോൾ മരിച്ച ശേഷമാണ്,അത് നടന്നത്.പല ജാതിയിൽ പെട്ടവരെ പൊതു സ്ഥലത്ത് പഠിപ്പിക്കുന്നതിന് എതിരെ യാഥാസ്ഥിതികർ മിഴാവ് കൊട്ടി.കലാമണ്ഡലത്തിൽ കൂടിയാട്ട വിഭാഗം തുടങ്ങിയപ്പോൾ മിഴാവിൽ ചാക്യാരെ സഹായിക്കാൻ മാണി മാധവ ചാക്യാരുടെ മകൻ നാരായണൻ നമ്പ്യാരെത്തി.രാമ ചാക്യാരുടെ മരുമകളുടെ മകൻ ചെറിയ രാമ ചാക്യാർ,അമ്മങ്കോട് ശിവൻ നമ്പൂതിരി,രുഗ്മിണി നങ്യാരും അധ്യാപകരായി.ചാക്യാർ സമുദായത്തിന് പുറത്തു നിന്ന് ആദ്യമായി കൂത്ത് പഠിച്ചയാൾ ആയിരുന്നു,ശിവൻ നമ്പൂതിരി.പല ചാക്യാർമാരും നമ്പൂതിരിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിനും ഭ്രഷ്ട് കൽപിച്ചു.ഇരിങ്ങാലക്കുട കൂടൽ മാണിക്യ കൂത്തമ്പലത്തിൻറെ ഉയർന്ന തറയിൽ ബ്രാഹ്മണരെ ഇരിക്കാവൂ എന്ന വ്യവസ്ഥ നീങ്ങിയത്,ഒന്നാം കൂടിയാട്ട മഹോത്സവം വന്നപ്പോഴാണ്.
അമ്മന്നൂർ മാധവ ചാക്യാർ 
\ഇരിങ്ങാലക്കുട അമ്മന്നൂർ മഠത്തിൽ,ചാച്ചു ചാക്യാർ നില നിർത്തിയ കളരിയിലാണ്,പൈങ്കുളം രാമ ചാക്യാർ,അമ്മന്നൂർ മാധവ ചാക്യാർ,പരമേശ്വര ചാക്യാർ എന്നിവർ പഠിച്ചത്.കേരളം ആദരിക്കാതിരുന്ന മാധവ ചാക്യാർക്ക്,62 വയസിൽ 1979 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം കിട്ടി.അന്യ നാട്ടിൽ പോകുന്നത് അരുതായ്‌ക ആണെന്ന് പഠിച്ചിരുന്ന ചാക്യാർ അത് വാങ്ങാൻ പോയി നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ പൊട്ടിക്കരഞ്ഞു.ഡൽഹിയിൽ ഒരു നിലവിളക്കും പീഠവും യവനികയും വച്ച് അദ്ദേഹം വിസ്മയം തീർത്തു.-'തോരണ യുദ്ധ'ത്തിലെ രാവണൻ.ഈ രംഗ സാമഗ്രികൾ മുഴുവൻ വച്ചാണ്,ത്രിലോക സംഭവങ്ങൾ ചിത്രീകരിക്കേണ്ടത്.ആ നടൻറെ കണ്ണുകളിലാണ്,പർവ്വതവും ഗുഹയും വൃക്ഷങ്ങളും വെള്ളച്ചാട്ടവും പാറക്കൂട്ടവുമൊക്ക വിരിഞ്ഞത്.'പർവത വർണന'യും 'പാർവതീ വിരഹ'ത്തിൽ പകർന്നാട്ടവും ഉണ്ടായി.

സ്വന്തം നിലയ്ക്ക് ഒരു അണിയലം,അമ്മന്നൂർ ഉണ്ടാക്കി-കഥാ പാത്ര വേഷം ഇല്ലാതെ കൂടിയാട്ടത്തിലെ ഏതു ഭാഗവും അവതരിപ്പിക്കാൻ വേണ്ടി.പൊയ് തകം,മാറ്റ്,ഉത്തരീയം എന്നിവ മാത്രം.കണ്ണും പുരികവും മഷി എഴുതി.ചുണ്ട് ചുവപ്പിച്ചു.മുഖത്ത് അൽപം നെയ്യ്.തലയിൽ ചുവപ്പ് തുണി,പീലിപ്പട്ടം.ഇങ്ങനെ മുഖത്തെ ഭാവ വ്യത്യാസം കാണാം.മനയോല തേച്ചാൽ പറ്റില്ല.നെയ് തേച്ചാൽ ഭാവ മാറ്റം കൂടുതൽ കാണും.നെയ് തേച്ച സൂത്രധാരൻ എന്ന വേഷം തന്നെയുണ്ട്.

ഭാസൻറെ 'അഭിഷേക നാടകം' ഒന്നാം അങ്കമാണ്,'ബാലി വധം' കൂടിയാട്ടം.ശ്രീരാമൻ,ലക്ഷ്മണൻ,സുഗ്രീവൻ,ബാലി,താര,ഹനുമാൻ,അംഗദൻ കഥാപാത്രങ്ങൾ.വടക്കുന്നാഥ ക്ഷേത്രത്തിൽ കാലങ്ങളായി ഇത് അവതരിപ്പിക്കുമ്പോൾ,ബാലിയും സുഗ്രീവനും മാത്രമാണ് രംഗത്ത്.മറ്റിടങ്ങളിൽ താര ഒഴികെയുള്ളവർ ഉണ്ടായിരുന്നു എന്ന് 'ക്രമ ദീപിക'യിൽ കാണാം.1948 ൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ കിടങ്ങുർ രാമ ചാക്യാരും അമ്മന്നൂർ ചാച്ചു ചാക്യാരും നേതൃത്വം നൽകി 'ബാലി വധം'അങ്ങനെയാണ് അവതരിപ്പിച്ചത്.പൈങ്കുളം രാമചാക്യാർ വഴി താര ആദ്യമായി അരങ്ങിൽ എത്തി.സുഗ്രീവൻറെ പൂർവ കഥാ വിവരണത്തിൽ,ബാലിയെ ഭയന്ന സുഗ്രീവൻറെ മനോ വിചാരങ്ങൾ പ്രകൃതിയുമായി ബന്ധപ്പെടുത്തുന്ന അഭിനയ ഭാഗവും രാമ ചാക്യാർ ചേർത്തു.ഇത് പിന്നീട് അമ്മന്നൂരും എടുത്തു.'ബാലി വധ'ത്തിൽ 15 മിനിറ്റ് അമ്മന്നൂർ ബാലിയുടെ മരണ രംഗം അഭിനയിക്കുന്നത്,ലോകോത്തര നടന്മാരുടെ ഉള്ളുലയ്ക്കും വിധം ആയിരുന്നു.

അമ്മന്നൂർ കുടുംബത്തിലെ ഒരു ശാഖ ഇരിങ്ങാലക്കുടയിൽ എത്തുന്നത്,1874 ലാണ്.മൂല കുടുംബം പാലക്കാട് കൊപ്പം.അവിടന്ന് മൂഴിക്കുളത്ത്.മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ കാലത്ത് ( 1560 -1646 / 1666 )  ജീവിച്ച പരമേശ്വര ചാക്യാർക്ക് ശേഷം ഉണ്ടായ പ്രതിഭയാണ്,ഇട്ടിയമ്മൻ.അദ്ദേഹത്തിൻറെ പ്രശസ്തി കൂടിയപ്പോൾ നാട്യ പണ്ഡിതനായ പരദേശി ബ്രാഹ്മണൻ അദ്ദേഹത്തെ കാണാൻ മൂഴിക്കുളത്ത് എത്തി.രാത്രി ക്ഷേത്രത്തിൽ കഴിഞ്ഞ് രാവിലെ പുഴയിൽ കുളിക്കാൻ എത്തി.കുളി കഴിഞ്ഞ് ജപിക്കുമ്പോൾ,കുളിക്കാൻ എത്തിയ മറ്റെയാളെ പണ്ഡിതൻ ശ്രദ്ധിച്ചില്ല.മറ്റെയാൾ മുങ്ങി പൊങ്ങി ഈറൻ കുടുമ പിഴിഞ്ഞ് പിന്നിലേക്ക് ആക്കിയപ്പോൾ വെള്ളം ശരീരത്തിൽ തെറിച്ചെന്ന് പണ്ഡിതന് തോന്നി.രോഷത്തോടെ നോക്കിയപ്പോൾ കണ്ടത്,മൊട്ട തല.മുടി പിഴിഞ്ഞതും പിന്നിലേക്ക് ആക്കിയതും ഇട്ടിയമ്മൻറെ അഭിനയം ആയിരുന്നു.

പിന്നീട് പ്രശസ്തനായ അമ്മന്നൂർ വലിയ പരമേശ്വര ചാക്യാരുടെ ശിഷ്യനും മരുമകനുമായ ചെറിയ പരമേശ്വര ചാക്യാരെപ്പറ്റി പ്രസിദ്ധമായ കഥ:
തിരുവിതാംകൂർ -കൊച്ചി റെസിഡൻറ് കൊല്ലം റെസിഡൻസിയിൽ താമസം.റെസിഡന്റിൻറെ കാവൽ നായ  പ്രസരിപ്പോടെ പുറത്തേക്ക് പോയി,ഉടൻ പിൻ കാലുകളിൽ ഒന്ന് മടക്കി നിലവിളിച്ച് പാഞ്ഞെത്തി.പ്രിയ പട്ടിയെ വേദനിപ്പിച്ച കശ്മലനെ ഹാജരാക്കാൻ റെസിഡൻറ് ഉത്തരവായി.മധ്യ വയസ്‌കനായ വഴി പോക്കനെ ഹാജരാക്കി.തൊഴു കൈയോടെ വിറച്ചു വിറച്ച് അയാൾ കെഞ്ചി.നായയെ എറിഞ്ഞു കാൽ ഒടിച്ചില്ല.കടിക്കാൻ വന്നപ്പോൾ,കരിങ്കൽ തുണ്ടെടുത്തു എറിഞ്ഞതായി നടിച്ചേയുള്ളു.നാട്യ വിദ്യ കൊണ്ട് ജീവിക്കുകയാണ്.

അഭിനയം കണ്ട് നൊന്ത് നായ നിലവിളിക്കുമോ എന്നായി റെസിഡൻറ്.അതൊന്നു കണ്ടാൽ കൊള്ളാം.

വഴി പോക്കൻ,വാനര യൂഥം കല്ലുകളും തടികളും പർവ്വതങ്ങളും മറ്റും ഏറ്റി കൊണ്ട് വന്ന് സേതു ബന്ധനം നടത്തുന്ന രംഗം മനസ്സിൽ കണ്ട് ചില ചുവടുകൾ വച്ചു.റെസിഡൻസിയുടെ മുന്നിൽ കിടന്ന കരിങ്കൽ പലക പൊക്കി എടുത്തു.അയാൾ കൈലാസം പൊക്കുന്ന രാവണൻ ആയി.പർവതത്തെ അയാൾ റെസിഡന്റിന് നേരെ എറിഞ്ഞു.തലയിൽ കൈ വച്ച് ആർത്ത നാദത്തോടെ റെസിഡൻറ് കസേരയോട് കൂടി മറിഞ്ഞു വീണു.

കരിങ്കല്ല് അതിൻറെ സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു.വഴിപോക്കൻ ചെറിയ പരമേശ്വര ചാക്യാർ.ഉത്രം തിരുനാൾ മാർത്താണ്ഡ വർമയുടെ ( 1814 -1860 ) കഥകളി യോഗത്തിലെ പ്രധാന നടൻ ആയിരുന്ന ഈശ്വര പിള്ള വിചാരിപ്പുകാരുടെ ( 1815 -1874 ) ഗുരു ആയിരുന്നു അദ്ദേഹം.ചെറിയ പരമേശ്വര ചാക്യാരുടെ മുഖ്യ ശിഷ്യൻ കിടങ്ങുർ ചെറു പരിഷ മാധവ ചാക്യാർ ആയിരുന്നു.ഈ ചാക്യാരുടെ മരുമകനാണ്,കിടങ്ങുർ രാമ ചാക്യാർ.കഥയുടെ കാലം അനുസരിച്ചു വില്യം കല്ലൻ ആയിരുന്നിരിക്കാം റെസിഡൻറ്.1840 മുതൽ 20 കൊല്ലം റെസിഡൻറ് ആയിരുന്നു.
മാണി മാധവ ചാക്യാർ 
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കൂടിയാട്ടം ആചാര്യൻ 1881 ൽ പിറന്ന അമ്മന്നൂർ ചാച്ചു ചാക്യാർ തന്നെ.ശരിപ്പേര് പരമേശ്വര ചാക്യാർ.അദ്ദേഹത്തിൻറെ കളരിയിൽ പഠിച്ചവരാണ്,പൈങ്കുളം രാമ ചാക്യാർ,അമ്മന്നൂർ മാധവ ചാക്യാർ,അമ്മന്നൂർ പരമേശ്വര ചാക്യാർ,പൊതിയിൽ പരമേശ്വര ചാക്യാർ,നാരായണ ചാക്യാർ എന്നിവർ.

താത്രിക്കുട്ടിയെ 1905 ൽ സ്മാർത്ത വിചാരം ചെയ്യുന്നതിന് ഉത്തരവിട്ട രാജർഷി രാമവർമ രാജാവ് ഒന്നാം ലോകയുദ്ധ കാലത്ത്,ജർമൻ ഓഫീസർമാരെ കപ്പലിൽ പോയി കണ്ട് ബ്രിട്ടിഷ് അതൃപ്തി നേടി വാഴ്ച ഒഴിഞ്ഞു.'വാഴ്ച ഒഴിഞ്ഞ തമ്പുരാൻ' എന്നറിയപ്പെട്ടു.വാഴ്ചയൊഴിഞ്ഞ് താമസിക്കാൻ പണി കഴിപ്പിച്ച കൊട്ടാരമാണ്,ഇന്നത്തെ കേരള വർമ്മ കോളജ്.

അക്കാലത്ത്,വടക്കുന്നാഥ ക്ഷേത്ര കൂത്തു സദസിൽ സ്ഥിരക്കാരനായിരുന്നു അദ്ദേഹം.ഒരിക്കൽ അദ്ദേഹം ചാച്ചു ചാക്യാരോട് പറഞ്ഞു :
"ശ്ലോകത്തിന് അർത്ഥം പറയാൻ ഞങ്ങൾക്കും അറിയാം.അതിനല്ല കൂത്ത് കേൾക്കാൻ വരുന്നത്.ചാക്യാർ ആണെങ്കിൽ ശകാരം വേണം.എന്നെ ശകാരിച്ചോളൂ".

'രാമായണ പ്രബന്ധ'ത്തിൽ രാവണനും രാമനും തമ്മിൽ നേരിട്ടുള്ള യുദ്ധ ഭാഗമാണ്,അന്ന് ചാച്ചു ചാക്യാർ എടുത്തത്.യുദ്ധത്തിനിടെ രാവണൻ,രാമനെ ചീത്ത വിളിക്കുന്നു.'സ്ത്രീ വിപ്രേണ  വനൗകസാം' എന്നാരംഭിക്കുന്ന ശ്ലോകം.അതിൽ രാമനെതിരായ വിശേഷണങ്ങൾ രാജാവിനും ചേരുന്നതായിരുന്നു:
"ഹേ രാഘവ ( രാമ ) സ്ത്രീയെയും ( താടക ) ബ്രാഹ്മണനെയും ( പരശു രാമൻ ) ഏണത്തെയും ( മാൻ ചമഞ്ഞ മാരീചൻ ) വനൗകസ്സിനെയും ( കുരങ്ങൻ- ബാലി ) ആണ് നീ ജയിച്ചത്.അതെനിക്കറിയാം.പിന്നെയോ ?പൈതൃകമായി കിട്ടിയ രാജ്യത്തിൽ നിന്ന് ഭ്രഷ്ടനാക്കപ്പെട്ട് കാട്ടിൽ കിഴങ്ങുകളും കായ്‌കളും തിന്ന് ജീവിക്കുന്നവനാണ്,നീ".
ചാച്ചു ചാക്യാർ ശ്ലോകാർത്ഥം വിശദീകരിച്ചു:
അദ്ദേഹം ഒരു സ്ത്രീയെ ജയിച്ചു ( താത്രി ).ഒരു ബ്രാഹ്മണനുമായി നടന്ന കേസിൽ ( കുറൂർ ഉണ്ണി നമ്പൂതിരിപ്പാട് ) ബ്രാഹ്മണനെ തോൽപിച്ചു.രാജാവിന് ഇഷ്ടം കിഴങ്ങുകളും കായ്‌കളും.അടുത്ത കാലത്താണ്,അധികാരം ഒഴിയേണ്ടി വന്നത്.ഇഷ്ട പ്രകാരം സ്ഥാനത്യാഗം ചെയ്‌തു എന്നാണ് പുറമെ പറഞ്ഞത്;സത്യം അതല്ല.ഒഴിപ്പിക്കുക ആയിരുന്നു.
ഒന്ന് നിർത്തി,ചാച്ചു ചാക്യാർ,ഒഴിഞ്ഞ രാജാവിനോട് ചോദിച്ചു:
"ഒഴിയേ,ഒഴിപ്പിക്കേ?"
ചോദിച്ചു വാങ്ങിയ പ്രഹരം.
ചാച്ചു ചാക്യാർ 
ചാച്ചു പണ്ഡിതനായിരുന്നു.തർക്കവും വ്യാകരണവും പഠിപ്പിച്ചത്,കരിങ്ങമ്പിള്ളി നമ്പൂതിരിപ്പാട്.അദ്ദേഹത്തിൻറെ മന ക്ഷേത്രത്തിലാണ്,ചാച്ചു ഒറ്റയ്ക്ക് 24 വയസ്സിൽ 'മന്ത്രാങ്കം'നടത്തിയത്.41 ദിവസം.അവസാനനാൾ 'വലിയ കൂടിയാട്ട'മാണ്.15 മണിക്കൂർ നീളുന്നതാണ്,വിദൂഷകൻറെ ആട്ടം.ഉച്ചയ്ക്ക് രണ്ടിന് അരങ്ങിലെത്തി പിറ്റേന്ന് വെളുപ്പിന് അഞ്ചു വരെ.ഇങ്ങനെ ഒന്ന് ലോക നാടക വേദിയിൽ വേറെയില്ല.15 മണിക്കൂർ തോരാത്ത വാഗ് ധാര.ചാച്ചു വെളുപ്പിന് നാലിന് വിദൂഷകൻറെ അവസാന വന്ദന ശ്ലോകങ്ങൾ ഉരുവിടാൻ തുടങ്ങിയപ്പോൾ,അത് കണ്ടിരുന്ന കരിങ്ങമ്പിള്ളിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അവസാന വന്ദന ശ്ലോകവും ഉരുവിട്ട് മുടിയഴിച്ച് ചാച്ചു അരങ്ങത്തു തിരിച്ചു വന്ന് നമ്പൂതിരിപ്പാടിന് മുന്നിൽ സാഷ്ടംഗം പ്രണമിച്ചു.കാൽക്കൽ കിടക്കുന്ന ശിഷ്യൻറെ തലയിൽ കൈ വച്ച് കണ്ണീരൊഴുക്കി,ഗുരു ഏറെ നേരം അങ്ങനെ ഇരുന്നു.

അരങ്ങ് വിട്ട ശേഷം ചാച്ചു ചാക്യാർ പറഞ്ഞു:"എല്ലാ പ്രബന്ധങ്ങളും അവതരിപ്പിക്കാൻ കഴിവുള്ളവനായി,ഞാൻ മാത്രമേ ഉണ്ടായിട്ടുള്ളൂ ".ഷഷ്ടി പൂർത്തി കഴിഞ്ഞാണ് അരങ്ങ് വിട്ടത്.മൂഴിക്കുളത്തെ കൂടിയാട്ടത്തിന്,അമ്മന്നൂരിലെ കാരണവർ വേണം.മരണത്തിന് തലേ കൊല്ലം വരെ ചാച്ചു ചാക്യാർ,ആ വേഷം കെട്ടി.അരങ്ങു വിട്ടിട്ടും,പൈങ്കുളം രാമ ചാക്യാർ,അമ്മന്നൂർ മാധവ ചാക്യാർ തുടങ്ങിയ ശിഷ്യർ അരങ്ങു നടത്തുന്നത് കാണാൻ പോയി.അരങ്ങിൻറെ തൂണിന്മേൽ ആരും അറിയാതെ,മുഖത്ത് കുറ്റി രോമങ്ങളുമായി,ആ മെലിഞ്ഞ വൃദ്ധൻ നിന്നു.

ചാച്ചു ചാക്യാരുടെ പ്രിയ വേഷം 'ശൂർപ്പണഖാങ്ക'ത്തിലെ നിണമണിഞ്ഞ ശൂർപ്പണഖ.അതിന് അത് പോലെ വേറെ ആളുണ്ടായില്ല.പൈങ്കുളം രാമ ചാക്യാരുടെ സഹോദരി ആയിരുന്നു,ഭാര്യ.

അവസാന കാലം മഠത്തിലെ താളിയോലകളിലെ ആട്ട ക്രമങ്ങൾ കടലാസിലേക്ക് പകർത്തിച്ചു1966 ആദ്യം പക്ഷ വാതം മൂലം കാലുകൾ തളർന്നു.തലച്ചോറിനും അസുഖമായി.നെയ്യ്,ശർക്കര എന്നിവയോട് ഭ്രമമായി.ഒരു കാലത്ത് കൂടിയാട്ട കളരി ഇരുന്നിടത്ത്,വരാന്തയിൽ നിലത്തു വിരിച്ച പായ മേൽ കാലും നീട്ടിയിരുന്നു.ഊണ് നേരത്ത് നിരങ്ങി അടുക്കളയിലേക്ക് നീങ്ങി ഉച്ചത്തിൽ യാചിച്ചു:
"ഇത്തിരി ചോറ് തരണേ !"
വിളമ്പിയാൽ പിന്നെയും യാചന:
"ഇത്തിരി നെയ് തരണേ,ശർക്കര തരണേ !"

അത് ബുദ്ധി കലമ്പിയ വൃദ്ധ വിലാപമായി പലരും കരുതി.'സുഭദ്രാ ധനഞ്ജയ'ത്തിലെ വിദൂഷകൻറെ ഭിക്ഷ യാചിച്ചു കൊണ്ടുള്ള രംഗപ്രവേശത്തിൽ ഓർമ്മ ഉടക്കി നിന്നതായിരുന്നു,അത്.ബുദ്ധി മരവിച്ചപ്പോഴും,നടൻ ഉണർന്നിരുന്നു.1967 ൽ 86 വയസിൽ നടൻ ജീവിത വേദിയും വിട്ടു.

ചെറിയ പരമേശ്വര ചാക്യാരുടെ കാലത്ത്,അമ്മന്നൂർ കുടുംബത്തിൽ നിന്ന് ഒരു സ്ത്രീയെ കിടങ്ങുർ ചെറിയ പരിഷ കുടുംബത്തിലേക്ക് ദത്തെടുത്തു.രണ്ടു കുടുംബങ്ങൾ ഒന്നായി.ചെറു പരിഷ കുടുംബത്തിലെ മരുമകനായ മാധവ ചാക്യാർ,ചെറിയ പരമേശ്വര ചാക്യാരുടെ ശിഷ്യനും നടനെന്ന നിലയിൽ,ഇതിഹാസവുമായി.മാധവ ചാക്യാരെ കണ്ടാണ്,മഹാ കഥകളി നടൻ കേശവക്കുറുപ്പ് അഭിനയം പഠിച്ചത്.രാവിലെ നാലിന് എഴുന്നേറ്റ് കണ്ണ് സാധകം അരങ്ങൊഴിഞ്ഞ വാർധക്യത്തിലും തുടർന്നു."പടയാളികൾ നിത്യവും വാൾ മുതലായ ആയുധങ്ങൾക്ക് മൂർച്ച പിടിപ്പിക്കാറുണ്ടല്ലോ.എന്തിനാണത്?മൂർച്ച പിടിപ്പിച്ചില്ലെങ്കിൽ,ആയുധം തുരുമ്പു പിടിക്കും.എൻറെ ആയുധം കണ്ണാണ്.അതിന് ഞാൻ നിത്യം മൂർച്ച പിടിപ്പിക്കുന്നു,"അദ്ദേഹം പറഞ്ഞു.
പൈങ്കുളം രാമ ചാക്യാർ 
ശക്തൻ തമ്പുരാന് ശേഷം,ഭരണമേറ്റ അനന്തരവന്മാർ രാമവര്മയും വീര കേരളവർമയും ദുർബലരായിരുന്നു.ബാല്യം മുതൽ വാത രോഗി ആയിരുന്നു വീര കേരളവർമ്മ.തൃപ്പൂണിത്തുറ കണ്ണെഴുത്തു മഠത്തിലെ ചേച്ചിയും അനിയത്തിയും,ലക്ഷ്മിയും കുഞ്ഞിക്കാവും ഭാര്യമാർ.മാധ്വ മതം സ്വീകരിച്ച് ഉഡുപ്പി സ്വാമിയാരുടെ അനുയായി ആയിരുന്നു.അദ്ദേഹം ഒരിക്കൽ കൂത്ത് കണ്ടു കൊണ്ടിരിക്കെ,ചാക്യാർ ഇരിപ്പിടത്തിനടുത്തേക്ക് കുനിഞ്ഞ്‍ ചോദിച്ചു:"എന്താ! ഉടുപ്പും കണ്ണെഴുത്തുമായി കഴിഞ്ഞാൽ മതിയോ ?"
ഇത് ചാച്ചു ചാക്യാർക്ക് മുൻപായിരുന്നു.ഗ്രീസിലെപ്പോലെ നാടകം ഇവിടെയും ജനാധിപത്യ ബോധം വളർത്തി.

കൂടിയാട്ടത്തിൽ കാളിദാസന് ഭ്രഷ്ട് എന്ത് കൊണ്ട് എന്നറിയില്ല.അമ്മന്നൂർ മാധവ ചാക്യാർ പറഞ്ഞത്,ഭാസ നാടകങ്ങൾ ആടാനും കാളിദാസൻ വായിക്കാനും ഉള്ളതാണ് എന്നാണ്.ഭാസൻ മലയാളി ആയതിനാൽ,കേരളീയ കലയിൽ കാളിദാസൻ ഇല്ലാതെ വന്നതും,പെരുമാക്കന്മാർ ഒഴിവാക്കിയതും ആകാം.കേരള ചക്രവർത്തി കുലശേഖരനാണ് കൂടിയാട്ടം സദസ്സിലെ പണ്ഡിതൻ തോലൻറെ സഹായത്തോടെ പരിഷ്കരിച്ചത് എന്ന്]പറഞ്ഞല്ലോ -കുലശേഖരൻ തൻറെ 'സുഭദ്രാ ധനഞ്ജയം' നാടകം സദസ്സിൽ വായിച്ചു.തോലൻ വിലപിച്ചു:
"ഞാൻ ശകുന്തളയുടെ പ്രേതമാണ്;എന്നെ ഇദ്ദേഹം വിരൂപയാക്കുന്നു".
ഇത് കേട്ട കുലശേഖരൻ കാളിദാസനെ ഒഴിവാക്കി എന്നാണ് കഥ.
ഒരു ചാക്യാർ കാളിദാസൻറെ 'ശാകുന്തളം' ആദ്യ രംഗം അഭിനയിക്കുമ്പോൾ വന്ന പിഴവും അപകടവുമാണ് കാളിദാസനെ ഒഴിവാക്കാൻ കാരണമെന്നും പറയുന്നു-സൂതൻറെ 'കൃഷ്‌ണ സാരേ ദദ ചക്ഷു' എന്ന ശ്ലോകം അഭിനയിക്കേ,ചാക്യാർ,ഒരു കണ്ണുകൊണ്ട് മാനിനെയും മറ്റേതു കൊണ്ട് ശരം തൊടുത്ത് വില്ലു ധരിച്ച രാജാവിനെയും കാട്ടാൻ ശ്രമിച്ചപ്പോൾ,കാഴ്ച പോയി.

കൊടുങ്ങല്ലൂർ വഴി പോകുമ്പോൾ ഞാൻ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ കയറും.ആ ക്ഷേത്ര മണ്ഡപത്തിൽ നോക്കും.അവസാനത്തെ ചാക്യാർ,കൂടിയാട്ടം മരിക്കുമ്പോൾ,തൻറെ അണിയലം അഥവാ ആടയാഭരണങ്ങൾ ഭാണ്ഡമാക്കി,മണ്ഡപത്തിൻറെ ഉത്തരത്തിൽ വച്ച് കാശിക്ക് പോകണം എന്നാണ് വിധി.അണിയലം അടുത്തൊന്നും ഉത്തരത്തിൽ കയറില്ല.ഇതുവരെ ഈ ക്ഷേത്രത്തിൽ കൂടിയാട്ടം നടന്നിട്ടുമില്ല.ആ അയിത്തം കൂടി ഒരു ചാക്യാർ പൊളിച്ച്,അവസാനത്തെ ചാക്യാർ എന്നൊന്നില്ലെന്നും ചാക്യാർ ചിരഞ്ജീവി ആണെന്നും സ്ഥാപിക്കേണ്ടതുണ്ട്.
---------------------------
റഫറൻസ്:
പ്രബന്ധ പൂർണിമ / ടി പി ബാലകൃഷ്ണൻ നായർ,ആശ്ചര്യ ചൂഡാമണി വ്യാഖ്യാനം / എൻ വി നമ്പ്യാതിരി,മന്ത്രാങ്കം / പി കെ നാരായണൻ നമ്പ്യാർ,അമ്മന്നൂർ മാധവ ചാക്യാർ / വേണു ജി,അമ്മന്നൂർ ചാച്ചു ചാക്യാർ / ഡോ കെ ടി രാമവർമ്മ,കൂത്തും കൂടിയാട്ടവും / അമ്മാമൻ തമ്പുരാൻ 
കുറിപ്പ് :തൃശൂരിൽ 'മൃണ്മയ'ക്രയിൻ ഉപയോഗിച്ച് 2013 ൽ പറക്കും കൂത്ത് അവതരിപ്പിച്ചു.

See https://hamletram.blogspot.com/2019/09/o.html



















Sunday 22 September 2019

നാടകo:ഗ്രീക്ക് യന്ത്രവും ചാക്യാർ ഗരുഡനും

പ്രളയ കാലത്തെ മൺവണ്ടി 1 

പടയാളികൾ നിത്യവും വാൾ മുതലായ ആയുധങ്ങൾക്ക് മൂർച്ച പിടിപ്പിക്കാറുണ്ടല്ലോ.എന്തിനാണത്?മൂർച്ച പിടിപ്പിച്ചില്ലെങ്കിൽ,ആയുധം തുരുമ്പു പിടിക്കും.എൻറെ ആയുധം കണ്ണാണ്.അതിന് ഞാൻ നിത്യം മൂർച്ച പിടിപ്പിക്കുന്നു.
  • ചെറുപരിഷ മാധവ ചാക്യാർ 
ഗ്രീക്ക് ദുരന്ത നാടക വേദി,രംഗ പടമില്ലാതെ,രംഗ കോപ്പുകൾ  ളില്ലാതെ,ശൂന്യമായിരുന്നുവെന്ന ധാരണ പരക്കെയുണ്ട്.ഗ്രീക്ക് നാടക വേദിയിലും അതുണ്ടായിരുന്നു.സോഫോക്ലിസാണ് അതുണ്ടാക്കിയത് എന്നാണ്,അരിസ്റ്റോട്ടിൽ രേഖപ്പെടുത്തുന്നത്.ഏസ്കിലസാണ് ആദ്യം ഉപയോഗിച്ചതെന്ന് വാദമുണ്ട്.
രംഗ വേദിയിലെ ഒരുക്കങ്ങളെപ്പറ്റിയുള്ള ലി സൈമൺസൻറെ The Stage is Set ( 1932 ) ലോക നാടക വേദിയെ സംബന്ധിച്ച ഇത്തരം നാല് തെറ്റിദ്ധാരണകൾ ഏതൊക്കെ എന്ന് പറയുന്നു:
  • രംഗ പടത്തിന്റെ മായാജാലം ഇല്ലാത്ത ലളിതവും ശൂന്യവുമായ ഗ്രീക്ക് വേദി.ശുദ്ധമായ ആ വേദിയിലേക്ക് നാം മടങ്ങണം ! അവിടെയാണ്,യഥാർത്ഥ ദുരന്ത നാടകം ഉണ്ടായത്.നമ്മുടെ ഭൗതിക വ്യവഹാരങ്ങൾക്ക് അപ്പുറത്തുള്ള,ഉദാത്തമായ യാഥാർഥ്യം.ഭൗതിക വ്യവഹാരം,ഹാസ്യ നാടകം എന്ന താഴേക്കിട കലയ്ക്കുള്ളതായിരുന്നു.
  • മധ്യകാല നാടക വേദിയുടെ ആത്മീയ ലാളിത്യം-രംഗ പടമില്ലാത്ത,തുറന്ന ചത്വരത്തിലെ ശൂന്യ വേദി.
  • ഷേക്‌സ്‌പിയറിന്റെ എലിസബത്തൻ നാടകവേദിയും ശൂന്യമായിരുന്നു.അതിനാൽ,ഊർജസ്വലം.പൗരുഷമുള്ളത്.അവിടെ,"ഇത് ആർഡനിലെ വനമാണ് " തുടങ്ങിയ സൂചകങ്ങളാണ് സെറ്റിനു പകരം ഉണ്ടായിരുന്നത്.
  • മോളിയെ ( Moliere ) യുടെ നാടക വേദിയും ശൂന്യവും ഊർജസ്വലവും ആയിരുന്നു.
സമ്പൂർണമായും ശൂന്യമായ വേദി പോരാ എന്ന് തോന്നിയത് കൊണ്ടാണ്,ഗ്രീക്ക് ദുരന്ത നാടകകാരന്മാർ രംഗ പടങ്ങളും രംഗ കോപ്പുകളും  ഒരുക്കിയത്.ക്രിയ നടക്കുന്നതിന് പശ്ചാത്തലം വേണമെന്ന് അവർക്ക് മാത്രമല്ല,സകല നാടകകാരന്മാർക്കും അറിയാമായിരുന്നു.നാടകീയ രംഗങ്ങളെ മാത്രമല്ല,സാഹചര്യങ്ങളെയും അവ സഹായിക്കുമെന്ന് അവർ കണ്ടെത്തി.മൂല ഗ്രീക്ക് നാടക വേദി,മലകളെയോ തുറമുഖത്തെയോ നോക്കി നിൽക്കുന്ന,വൃത്താകൃതിയുള്ള Orchesta ആയിരുന്നു.നായകനും ഗായക സംഘവും ( Chorus ) തമ്മിലുള്ള കൊടുക്കൽ വാങ്ങലിനപ്പുറം പോകുന്ന നാടകത്തിന് ആ അന്തരീക്ഷം പറ്റിയതല്ലെന്ന് അവർക്ക് തോന്നി.അത് മനസ്സിൽ വച്ച് നാടകമെഴുതിയാൽ നന്നാവില്ല.നാമിപ്പോൾ കാണുന്ന ഗ്രീക്ക് നാടക ത്രയ കാലമായപ്പോൾ,വേണ്ടത്ര യാഥാതഥ്യത്തോടെ നാടകീയ ക്രിയാംശം സങ്കൽപിച്ചപ്പോൾ,പൂർണമായും തുറന്ന നാടക വേദി പറ്റില്ലെന്ന് ബോധ്യം വന്നു.
ഡയനീഷ്യസ് നാടക വേദി 
അക്കാലത്തെ പ്രധാന പരിമിതി,ഒരു നാടകത്തിന് മൂന്ന് നടന്മാരേ പാടുള്ളു എന്ന നിബന്ധന ആയിരുന്നു.ഒരു നടൻ ഒരു കഥാപാത്രത്തിൻറെ വേഷമിട്ട ശേഷം,അടുത്ത കഥാ പാത്രമായി വേഷമിടാൻ ഇടവേള വേണം.അത് തുടർന്ന് കൊണ്ടിരിക്കണം.തുറന്ന വേദിയിൽ കഥാപാത്രമായി  നടൻ  വീണ്ടും എത്തുന്നതിനിടയിലെ കാലതാമസം,ഉദ്വേഗത്തെ ( Suspense ) ബാധിച്ചു.നടനെ കൊണ്ട് വരാനും പറഞ്ഞു വിടാനും എടുത്ത സമയം,മറ്റ് നാടകീയസന്ദർഭങ്ങളുടെ ഭംഗി ചോർത്തി.കഥാപാത്രമായി നാടകത്തിലേക്ക് മടങ്ങി വരും മുൻപ് നടൻ,പ്രേക്ഷകർക്ക് മുന്നിൽ ദീർഘ നേരം നിന്നു.

ദൈവവും മനുഷ്യനും വേദിയുടെ ഒരു ഭാഗത്ത് നിന്നു തന്നെ വന്നത് പ്രശ്നമായി.സുഹൃത്തും ശത്രുവും വരുന്നതും ഒരേ വശത്തു നിന്ന്.അന്നത്തെ നാടകങ്ങളിൽ,തിരിച്ചറിയൽ രംഗങ്ങൾ സുലഭമായിരുന്നു-ഒരുപാട് കാലം മുൻപ് നഷ്ടപ്പെട്ട അച്ഛൻ,അമ്മ,സഹോദരങ്ങൾ തുടങ്ങിയവർ നിർണായക സന്ദർഭത്തിൽ കണ്ടു മുട്ടി തിരിച്ചറിയുന്ന രംഗങ്ങൾ.ഇത്തരം രംഗങ്ങളേയും തുറന്ന വേദി,നാനാവിധമാക്കി.ഗ്രീക്ക് മനസ്സിൽ ദുരന്ത വിലാപം ഉണ്ടാക്കേണ്ടത്,ഇത്തരം രംഗങ്ങൾ ആയിരുന്നു.ഒരേ വഴിയിൽ കൂടി വേദിയിൽ വന്നവർ,വന്ന ശേഷം തിരിച്ചറിയുന്ന സന്ദർഭം അരോചകമായി.
തുറന്ന വേദിയിൽ,കഥാപാത്രങ്ങളുടെ പൊതു നീക്കങ്ങളും അതിൻറെ ശുദ്ധിയും ആധുനിക സൗന്ദര്യ സൈദ്ധാന്തികരെ തൃപ്തിപ്പെടുത്തിയേക്കാം.പ്രയോഗികമതികളായ നാടകകൃത്തുക്കളെപ്പോലെ,ഗ്രീക്ക് നാടകകാരനും ശുദ്ധിയെപ്പറ്റി ആകുലനായില്ല.മിക്കവാറും ഗ്രീക്ക് നാടകകാരന്മാർ സ്വവര്ഗാനുരാഗികൾ ആയിരുന്നതിനാൽ,നാടകത്തിലെ ധാർമികത ജീവിതത്തിൽ ഉണ്ടായിരുന്നുമില്ല.ശരാശരി പ്രേക്ഷകന് സംഭവം വിശ്വസനീയമാകണം എന്ന് അവർ കരുതി.അതുകൊണ്ട് മൂന്ന് വാതിലുകളുള്ള സ്ഥിരമായ രംഗ പടവും ആ വാതിലുകളിൽ കൂടിയുള്ള കഥാ പാത്രങ്ങളുടെ വരവും പോക്കും,കഥാപാത്രത്തിൻറെ രംഗ പ്രവേശ സാദ്ധ്യതകൾ ഇരട്ടിപ്പിച്ചു.നാടകകാരന് ഭാവന വികസിപ്പിക്കാൻ സ്വാതന്ത്ര്യം കിട്ടി.കഥാപാത്രത്തിന് വേഷം എളുപ്പം മാറത്തക്ക വിധം നാടകീയ സംഘർഷം വളർത്താനായി.കഥാപാത്രങ്ങളുടെ എണ്ണം കൂട്ടാനായി.
Orchestra ( വാദ്യസംഘം അല്ല ) എന്ന വൃത്താകാര നാടക വേദിയുടെ പിന്നിൽ വന്ന സ്ഥിരമായ രംഗപടം,പ്രേക്ഷകന് ചുമർ ചിത്രം മാത്രമായിരുന്നു.രംഗത്തിന് അനുസരണമായ രംഗ പടങ്ങൾ ഉണ്ടായ ശേഷമേ നാടകം അതിനായി കല്ലിൽ തീർത്ത സ്ഥിരം ക്ഷേത്രത്തിനോ കൊട്ടാരത്തിനോ മുൻപിലേക്ക് മാറിയുള്ളു.രംഗപടം വരും വരെ,ഗ്രീക്ക് നാടക കാരന്,സ്ഥല കാലങ്ങൾ നാടകം നടക്കുന്ന ഇടം ഏതെന്ന പ്രശ്‍നം ( Unity of Place ) ഉണ്ടായിരുന്നില്ല.രംഗ പടം ഉണ്ടായപ്പോൾ കഥ നടക്കുന്ന സ്ഥലം കാര്യമാക്കേണ്ടി വന്നു.കയ്യെഴുത്തു പ്രതിക്ക് കെട്ടുറപ്പുണ്ടായി.രംഗ പടം പരിഷ്കരിച്ച് അത് കല്ലിൽ ആലേഖനം ചെയ്‌ത്‌,വേദി 152 അടി വീതി ആയപ്പോൾ,അത് പരിമിതി ആയല്ല ഗ്രീക്ക് നാടകകാരൻ കണ്ടത്.അയാൾ അതിൻറെ ജഡത്വത്തെ ഉല്ലംഘിക്കാൻ ശ്രമിച്ചു.

സ്ഥിരമായ കൽ വേദി കൊട്ടാരമാണോ ക്ഷേത്രമാണോ എന്ന് പ്രേക്ഷകൻ അറിയേണ്ടിയിരുന്നില്ല.ക്ഷേത്രം ആണെങ്കിൽ ഒരു വിഗ്രഹം ഉണ്ടാകും.സോഫോക്ലിസിൻറെ 'ഈഡിപ്പസ് കൊളോണസിൽ  ( Oedipus at Colonus) നാടകം നടക്കുന്നത്,ചെറിയ വനത്തിലാണ്.അതിന് സ്ഥിരം കൽ നാടക വേദിയിലെ തൂണുകളിൽ നിറമുള്ള പലകകൾ വന്നു.ഈ വേദിയുടെ മുഖ്യ പരിമിതി,നാടക കാരന്,അകത്തെ ( Interior ) രംഗങ്ങൾ കാണിക്കാനാവുന്നില്ല എന്നതായിരുന്നു.ഭാരതീയ നാടകങ്ങളിൽ എന്ന പോലെ,ഗ്രീക്ക് നാടകത്തിലും,മതവിലക്കാൽ മരണ രംഗം അനുവദിച്ചില്ല.ദുരന്തം നിറഞ്ഞ ക്ലൈമാക്സ് കാണിക്കുകയും വേണം.മരണം നടന്നയുടൻ,കൊട്ടാര വാതിലുകളിലൂടെ പുറത്തേക്ക് തള്ളുന്ന ചക്ര വേദി ( Wagon Stage ) വഴിയാണ്,നാടക കാരൻ പ്രശ്‍നം പരിഹരിച്ചത്.ചക്ര വേദിയിൽ,മരണം നടന്ന സ്ഥലം ഉണ്ടായി.ഈ വേദി,Eccyclema.അതിലാണ്,രക്ത രൂക്ഷിതമായ സർവ നാശം നടന്നത്.യുറിപ്പിഡിസിനെ കളിയാക്കി,അരിസ്റ്റോഫനീസ് എഴുതിയ The Acharnians നാടകത്തിൽ,ഈ വേദിയെ പരാമർശിക്കുന്നു:

നല്ല പൗരൻ:ഹോ ! അടിമേ,അടിമേ !...യജമാനനെ വിളിക്കൂ .
അടിമ:നടക്കില്ല !
പൗരൻ:മോശമായിപ്പോയി.എങ്കിലും.ഞാൻ പോവില്ല.വരൂ,നമുക്ക് വാതിലിൽ മുട്ടാം.യൂറിപ്പിഡിസ്,എൻറെ ..,പ്രിയപ്പെട്ട യൂറിപ്പിഡിസ് ...
യൂറിപ്പിഡിസ്:എനിക്ക് സമയം പാഴാക്കാനില്ല 
പൗരൻ:ശരി,താങ്കളെ ചക്രത്തിൽ കൊണ്ട് വരാം 
യൂറിപ്പിഡിസ്:നടക്കില്ല 
പൗരൻ:എന്നാലും ....
യൂറിപ്പിഡിസ്:എങ്കിൽ,അവർ എന്നെ ചക്രത്തിൽ കൊണ്ട് വരട്ടെ ....

ഈ നാടകം മലയാളത്തിൽ വന്നിട്ടില്ല.ഇവിടെ വിവരിച്ച രംഗത്തിലെ അദ്‌ഭുതം,നാടക കൃത്തിനെ കഥാപാത്രങ്ങൾ തന്നെ വിളിക്കുന്നുവെന്നും അയാൾ തന്നെ പ്രതികരിക്കുന്നു എന്നതുമാണ്.ബെർടോൾട് ബ്രെഹ്തിനും മുൻപ്,യേശുവിന് മുൻപ് തന്നെ നാടക വേദിയിയിൽ അന്യവൽക്കരണം ( Alienation effect ) സംഭവിച്ചിരുന്നു.

രംഗം മാറുന്നത് വേദിയിൽ ആവിഷ്കരിക്കാൻ സ്ഫടിക ത്രികോണ സ്തംഭങ്ങൾ ( Prism ) ആയ Periaktoi പിന്നീട് ഉപയോഗിച്ചു.വേദിയിൽ ഇരു വശവും കൊട്ടാരത്തിൻറെയോ ക്ഷേത്രത്തിൻറെയോ ചുവരിൽ ഇവയെ,മരക്കപ്പികളിൽ തള്ളും.സ്തംഭത്തിൻറെ മൂന്ന് വശത്തും വ്യത്യസ്ത ദേശ നാമങ്ങൾ എഴുതിയിരിക്കും.അവ നാടകത്തിനിടയിൽ,പ്രേക്ഷകന് നേരെ തിരിക്കും.ഇത് പലപ്പോഴും പരിഷ്‌കരിച്ചു.നവോത്ഥാന കാലത്തെ രംഗാവിഷ്‌കാരികൾ,ഇത് സമൃദ്ധമായി ഉപയോഗിച്ചു.നന്റെസിൽ 1596 ൽ Arimene നാടകം കളിച്ചപ്പോൾ,Periaktoi പ്രയോഗിച്ചു.1605 ൽ,ഇനിഗോ ജോൺസ്,ഇത്,ഓക്സ്ഫഡിൽ ഉപയോഗിച്ചു.
തെസ്‌പിസിന്റെ വാഗൺ 

ഇത്തരം തന്ത്ര യന്ത്രങ്ങൾ പ്രയോഗിക്കാൻ പറ്റാത്തപ്പോൾ,ഗ്രീക്ക് നാടകകാരൻ,തുറന്ന അന്തരീക്ഷത്തിൽ തന്നെ സംഭവങ്ങൾ നടപ്പാക്കാൻ,സംഭാഷണത്തെ ആശ്രയിച്ചു.ഗ്രീക്ക് ദുരന്ത നായകന്മാരും നായികമാരും കൊട്ടാര പൂമുഖത്ത് വന്ന്,പുറത്തു നിൽക്കുന്നതിന്റെ കാരണം വിവരിച്ചു.യൂറിപ്പിഡിസിൻറെ Alcestis നാടകത്തിൽ,അപ്പോളോ പുറത്തു നിൽക്കാൻ കാരണമായി പറയുന്നത്,അഡ്‌മേറ്റസിൻറെ കൊട്ടാരത്തിനകത്ത്,ശവത്തിന്റെ സാമീപ്യം അശുദ്ധമായതിനാൽ എന്നാണ്.മരിച്ചു കൊണ്ടിരിക്കുമ്പോഴും,പുറത്ത് വന്ന അൽസെസ്റ്റിസ് പറയുന്നത്,ചാകും മുൻപ് ഒരിക്കൽ കൂടി സൂര്യനെ കാണാൻ എത്തി എന്നാണ്.Mede
a യിൽ നഴ്‌സ് പറയുന്നത്‍,ഉള്ളിൽ ദുഃഖം നീറിപ്പിടിച്ചതിനാൽ,അത് ആകാശത്തോട് വിളംബരം ചെയ്യാൻ താൻ പുറത്തെത്തി എന്നാണ്.സഹോദരന്മാരെ കാണാൻ ഗുഹ വിട്ടതാണെന്ന്,പോളിഫെമസ്,യൂറിപ്പിഡിസിൻറെ Cyclops നാടകത്തിൽ പറയുന്നു.സോഫോക്ലിസിൻറെ 'ഈഡിപ്പസ് രാജാവി'ൽ ഈഡിപ്പസ് പുറത്തെത്തിയത്,പ്രജകളുടെ ദുഃഖങ്ങൾ സേവകരോട് ചോദിച്ചറിയാൻ നിൽക്കാതെ,സംഗതികൾ വേറിട്ട് കാണാനാണ്.

ഗ്രീക്ക് ദുരന്ത നാടക വേദിയിൽ,കപ്പിയോ ക്രെയിനോ വഴി ദൈവത്തെ കെട്ടിയിരിക്കുന്നത്,ഭാവന സൃഷ്ടിക്കുന്നതിന് പകരം,ഭാവനയെ തകർക്കുന്നതാണെന്ന് നമുക്ക് പറയാം.നല്ല സൂര്യ പ്രകാശത്തിൽ കാണുന്ന കപ്പിയും കയറും ഗ്രീക്ക് പ്രേക്ഷകർ അവഗണിച്ചത്,ദൈവത്തെ മുകളിൽ നിന്ന് ഇറങ്ങുന്നതായി തന്നെ കാണാൻ ആഗ്രഹിച്ചത് കൊണ്ടാണ്.ഭാരതത്തിൽ ആണെങ്കിൽ,ഇങ്ങനെ കെട്ടിയിറക്കി എഴുന്നള്ളിക്കേക്കേണ്ടതില്ല;പ്രതീകങ്ങൾ മതി.ആധുനികർ പറയുന്ന ശുദ്ധ കല ആയിരുന്നു ഗ്രീസിൽ എങ്കിൽ പ്രതീകങ്ങൾ മതിയായിരുന്നു.മരണത്തിൻറെ നിഴൽ നാടകം ആകാമായിരുന്നു.മരണത്തെ ചക്രവണ്ടിയിൽ കൊണ്ട് വരേണ്ട.ഒരു ദൂതൻ വന്ന് മരണം പറഞ്ഞാൽ മതി ആയിരുന്നു.ഗ്രീക്ക് / പാശ്ചാത്യ മനോഭാവമാണ് നാടകത്തിൽ കണ്ടത്.റിയലിസത്തിൽ ആയിരുന്നു ശ്രദ്ധ.അത് ഉദാത്തം ആക്കുന്നതിൽ അല്ല.അതിനാൽ പിന്നെ യന്ത്രങ്ങൾ ഉണ്ടായി.പനോരമ,സൈക്ലോരമ എന്നിവയുടെ പ്രാഗ് രൂപമായ കാൻവാസിന്റെ അർദ്ധ വൃത്തമായ Hemicyclon,വിദൂര നഗരങ്ങളെ വരച്ചു കാട്ടി.നായകന്മാർ സ്വർഗത്തിൽ ഇരിക്കുന്നതും കടലിൽ പോരാടുന്നതും കാട്ടാൻ,കറങ്ങുന്ന Stropein വന്നു.

ദൈവങ്ങളെ കെട്ടിയിറക്കാനുള്ള യന്ത്രങ്ങളുടെ കഴിവ്,നാടകത്തിൽ മായിക പ്രഭാവമാണ് സൃഷ്ടിച്ചത്.യൂറിപ്പിഡിസിൻറെ 'Medea ' യിലെ രംഗവിവരണം നോക്കുക:
സേവകർ വാതിലിൽ ആഞ്ഞടിക്കുമ്പോൾ,ചിറകുള്ള വ്യാളികളുടെ രഥത്തിൽ,കുഞ്ഞുങ്ങളുടെ ജഡങ്ങൾക്കിടയിൽ,മേൽക്കൂരയിൽ മീഡിയയെ കാണുന്നു.
ജേസൺ ശപിക്കുമ്പോൾ,അവൾ 'രഥത്തിൽ പൊങ്ങി അപ്രത്യക്ഷയാകുന്നു'.
പൗരുഷമുള്ള ആണുങ്ങളുടെയും കരുത്തുള്ള പെണ്ണുങ്ങളുടെയും ഗ്രീക്ക് നാടകത്തിൽ,യാഥാതഥ്യത്തിന് അപവാദമാണ്,മുഖാവരണം ( Mask ).ഇതുപയോഗിച്ചപ്പോൾ,ചില നിബന്ധനകളെ കടന്നു കയറുകയായിരുന്നു:
  • ഒരു നാടകത്തിൽ അഭിനയിക്കാൻ മൂന്ന് നടന്മാരേ പാടുള്ളു എന്ന നിബന്ധന.
  • ഏതൻസിൽ 17000 പ്രേക്ഷകർക്ക് മുന്നിലും അതിനേക്കാൾ പ്രേക്ഷകരുള്ള മറ്റ് നഗരങ്ങളിലും,തുറന്ന വേദിയിൽ ആയിരുന്നു,കളി.വൃത്താകാരമായ Orchestra യിൽ,അതിൽ നിന്ന് നൂറടി മാറിയാണ് പകുതി പ്രേക്ഷകർ ഇരുന്നത് -ഒരു ഫുട്ബോൾ മൈതാനത്തെ അവസാന നിര പോലെ.
  • പ്രേക്ഷകർക്ക് ദൃശ്യം വലുതാക്കുന്ന കണ്ണാടിയോ ശബ്ദം വിപുലീകരിക്കുന്ന സംവിധാനമോ ഉണ്ടായിരുന്നില്ല.
ഗ്രീക്ക് നാടകത്തിൽ മുഖം മൂടി വന്നത്,സാങ്കേതിക പരിമിതികൾ കൊണ്ടാണ്.സൗന്ദര്യ ശാസ്ത്ര പരം അല്ല.

ഗ്രീക്ക് നാടക കലാകാരൻമാർ ആവശ്യം പോലെ,ശരീരാവരണവും ( Portrait Mask ) ഉപയോഗിച്ചിരുന്നു.സോക്രട്ടീസിനെ പരിഹസിക്കുന്ന അരിസ്റ്റോഫനീസിന്റെ The Clouds എന്ന ഹാസ്യ നാടകത്തിൽ,അദ്ദേഹത്തിൻറെ കഥാപാത്രം നിന്നാണ് അഭിനയിച്ചത്.പ്രേക്ഷകന് ആവരണം കണ്ട്,സാദൃശ്യത്തിൽ മതി മറക്കാമായിരുന്നു.The Knights എന്ന നാടകത്തിൽ,അരിസ്റ്റോഫനീസിന്,ക്ലിയോൺ രാജാവായി അഭിനയിക്കുമ്പോൾ,വീഞ്ഞിൻറെ മട്ട് കൊണ്ട് മുഖം കഴുകേണ്ടിയിരുന്നു.ആ\ദുഷ്ട രാജാവ് ജീവിച്ചിരിക്കെ,മുഖം മൂടി ധരിച്ചാൽ വിവരം അറിഞ്ഞേനെ !

മുഖം മൂടിയുടെ പരിമിതി,നാടകകാരന് അറിയുന്നതിൻറെ തെളിവുകൾ,നാടക പാഠങ്ങളിൽ കാണാം.മുഖം മൂടി അണിഞ്ഞാൽ,മുഖത്തെ ഭാവ മാറ്റങ്ങൾ കാണില്ല.സോഫോക്ലിസിൻറെ 'ഇലക്ട്ര' മരിച്ചതായി കരുതുന്ന സഹോദരൻ ഓറസ്‌റ്റസിനെ ചൊല്ലി വിലപിക്കുമ്പോൾ,പൊടുന്നനെ അയാൾ മുന്നിൽ വന്നു നിൽക്കുന്നു.പ്രേക്ഷകന് അവളുടെ ഭാവം കാണാൻ ആകാത്തതിനാൽ,ഓറസ്റ്റസ് പറയുന്നു:
"നീ വിലാപം തുടരുക.;അമ്മ നിൻറെ പ്രകാശമാനമായ മുഖത്തെ രഹസ്യം വായിക്കട്ടെ".
ദുരന്ത,ഹാസ്യ മുഖം മൂടികൾ 
ഏസ്കിലസിൽ ആരംഭിച്ച ഗ്രീക്ക് നാടക രചനയുടെ മഹത്തായ കാലം,യൂറിപ്പിഡിസിൻറെ ദുരന്ത നാടകങ്ങളിൽ അവസാനിച്ചു.യൂറിപ്പിഡിസിൻറെ റിയലിസം ,
അപകടകരമായ ആധുനികത'യായി,ആക്രമിക്കപ്പെട്ടു.ഏറ്റവും മികച്ച ദുരന്തകാരൻ യൂറിപ്പിഡിസ് ആയിരിക്കെ തന്നെ,കഥാപാത്രങ്ങളെ ആദര്ശവൽക്കരിക്കാത്തതിന് അദ്ദേഹത്തെ അരിസ്റ്റോട്ടിൽ വിമർശിച്ചു.മനുഷ്യർ അവർ ഇരിക്കും വിധമാണ് യൂറിപ്പിഡിസ് അവതരിപ്പിച്ചത്'എങ്ങനെയാകണം എന്ന വിധമല്ല എന്നായിരുന്നു വിമർശനം.യൂറിപ്പിഡിസിനെ 'ഉദ്ദേശ ശുദ്ധിയില്ലാതെ കഥാപാത്രത്തെ താഴ്ത്തിക്കെട്ടിയതിന്" അരിസ്റ്റോട്ടിൽ ശകാരിച്ചു.അരിസ്റ്റോഫനീസ്,The Acharnians എന്ന ഹാസ്യ നാടകത്തിൽ,യൂറിപ്പിഡിസിൻറെ ദുരന്ത നാടകങ്ങളിൽ കീറ വസ്ത്രവും ഊന്നുവടിയും ആണുള്ളത് എന്ന് കളിയാക്കി.അരിസ്റ്റോഫനീസിന്റെ നാടകത്തിൽ,വീടിൻറെ മേൽക്കൂരയിൽ കയറി നാടകം എഴുതുന്ന യൂറിപ്പിഡിസും,നല്ല പൗരനും തമ്മിലുള്ള സംഭാഷണം:

പൗരൻ:അങ്ങ് ദുരന്ത നാടകം എഴുതാൻ മുകളിൽ ഇരിപ്പാണോ?...അങ്ങ് വേദിയിൽ മുടന്തൻമാരെ പരിചയപ്പെടുത്തിയതിൽ എനിക്ക് അദ്‌ഭുതമില്ല.എന്തിനാണവരെ കീറത്തുണി ഉടുപ്പിക്കുന്നത്?അങ്ങയുടെ നായകന്മാർ പിച്ചക്കാരായതിൽ എനിക്ക് അദ്‌ഭുതമില്ല.ഞാൻ കാലിൽ വീണ് അപേക്ഷിക്കുന്നു,പഴയതിന്റെ കുറച്ചു കഷണങ്ങൾ എനിക്ക് തരൂ.ഗായക സംഘത്തെക്കൊണ്ട് നീണ്ട സoഭാഷണം പറയിക്കാനുണ്ട്.അവരെ പിച്ചക്കാരായി ചെയ്യിച്ചാൽ നന്നാവും.
യൂറിപ്പിഡിസ്:ഏതു കീറത്തുണി വേണം?നിരാശനും ദരിദ്രനുമായ വൃദ്ധൻ ഏനിയസിന്റെയോ?
പൗരൻ:അല്ല,കുറേക്കൂടി അവശൻറെ വേണം.
യൂറിപ്പിഡിസ്:അന്ധനായ ഫീനിക്സിന്റെ ആയാലോ?
പൗരൻ:അല്ല ....അയാളെക്കാൾ അവശൻ അങ്ങയുടെ കൈയിൽ ഉണ്ടല്ലോ 
യൂറിപ്പിഡിസ്:പിച്ചക്കാരൻ ഫിലോക്ടെറ്റസ് ?
പൗരൻ:അല്ല,എരപ്പാളി
യൂറിപ്പിഡിസ്:ആ മുടന്തൻ ബെല്ലനാഫോണിൻറെ നാറുന്ന വേഷം അല്ലേ ?ഓ,അല്ല,മിസിയൻ ടെലിഫാസിന്റെ.
പൗരൻ:അതെ ,ടെലിഫാസ്.ഞാൻ യാചിക്കുന്നു,ആ പീറ വേഷം തരൂ 
യൂറിപ്പിഡിസ്:അടിമേ,അയാൾക്ക് ടെലിഫാസിന്റെ കീറ വസ്ത്രം കൊടുക്കൂ.അത്,തൈസ്റ്റസിൻറെതിനെക്കാൾ ഭേദം;ഇനെയുടെത് പോലെ.

പൗരൻ യൂറിപ്പിഡിനോട് യാചിച്ച്,പിച്ചക്കാരൻറെ തൊപ്പിയും കുട്ടയും മൺകുടവും കൂടി കരസ്ഥമാക്കുമ്പോൾ,യൂറിപ്പിഡിസ് അമ്പരക്കുന്നു:

ദരിദ്രവാസി !എൻറെ മൊത്തം ദുരന്ത നാടകങ്ങളാണ് നീ കൊള്ളയടിച്ചത്.

നാടകത്തിൽ നാടകം നടക്കുന്ന,ലോക നാടക വേദിയിലെ അപൂർവ സന്ദർഭം.
നാടകത്തിലെ വേഷമാണ്,ഇവിടെ വിഷയം -കൂടിയാട്ടത്തിൽ,വേഷ ഭൂഷാദികളാണ്,അണിയലം.



ശുദ്ധമായ ഒരു നാടക വേദി ലോകത്തിലിപ്പോൾ ഉള്ളത്,കൂടിയാട്ടത്തിന്റേതാണ്.അതിൽ രംഗ പടമോ വേദിക്കോപ്പുകളോ യന്ത്രങ്ങളോ ഇല്ല.ഇംഗ്ലീഷിൽ ശുദ്ധ നാടക വേദി എന്ന് പറയുന്നത്,Bare Back Stage എന്ന പ്രയോഗം വച്ചാണ്.നഗ്ന വേദി,ശൂന്യ വേദി എന്നർത്ഥം കിട്ടും.നിരലങ്കാര നാടക വേദി എന്നും പറയേണ്ട -കൂടിയാട്ട വേദിക്ക് മുന്നിൽ ചില ആലങ്കാരങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
യന്ത്രങ്ങൾ ഇപ്പോഴില്ല എന്നേയുള്ളു;നിലവിൽ ഇല്ലാത്ത
'പറക്കും  കൂത്ത്' എന്ന കൂടിയാട്ട ഭാഗത്ത്,യന്ത്രം ഉണ്ടായിരുന്നു.ആ കൂടിയാട്ടം നടന്നത് പറമ്പിൽ ആകയാൽ,സംസ്‌കൃത നാടക വേദി അഥവാ കൂടിയാട്ട വേദി,ക്ഷേത്രത്തിനുള്ളിൽ മാത്രമായിരുന്നു എന്നതും ശരിയല്ല.1745 ൽ   എൻറെ നാടായ തൃപ്പൂണിത്തുറയിൽ ആയിരുന്നു,അവസാനത്തെ
'പറക്കും കൂത്ത്.'അത് കൂത്തല്ല,കൂടിയാട്ട ഖണ്ഡമാണ്.ഹർഷ ദേവൻറെ 'നാഗാനന്ദ'ത്തിൽ,ഗരുഡൻ ജീമൂത വാഹനനെ കൊത്തിക്കൊണ്ട് പറക്കുന്ന ഖണ്ഡം.

ഗ്രീസിലെ ആദ്യ നാടക വേദി അലങ്കാരത്തിൽ എന്തായിരുന്നോ,അതിന് സാമ്യമുള്ളതാകാം കൂടിയാട്ട വേദിആദ്യ നാടക വേദി നിരാലങ്കാരമായിരുന്നു.ഇന്ത്യയിലെ ബംഗാളിൽ ഛോട്ടാ നാഗ് പൂരിൽ കുന്നിൻ മേഖലയിൽ ഖനനം ചെയ്തെടുത്ത നാടക ശാല,ബി സി രണ്ടാം നൂറ്റാണ്ടിലേത് ആയിരുന്നു.അലക്‌സാണ്ടർ ചക്രവർത്തി ഇന്ത്യയ്ക്ക് നാടകം പരിചയപ്പെടുത്തി എന്ന വാദത്തിൽ കഴമ്പില്ല.
ഏതിനം ഭൂമിയിലാണ് നാടക ശാല പണിയേണ്ടത് എന്ന് തുടങ്ങി,നീളം,വീതി,രംഗ മണ്ഡപത്തിൻറെ വിസ്‌തൃതി,അണിയറ ( Make up  room ) യുടെ നീളം,വീതി,വാതിലുകൾ,നാടകശാലയുടെ ജാലകം,വാതിൽ എന്നിവ ഏതു തരം,തൂണുകൾ എത്ര,സദസ്സിലെ ഇരിപ്പിടം എങ്ങനെ എന്നെല്ലാം ഭരതൻറെ 'നാട്യ ശാസ്ത്ര'ത്തിലുണ്ട്.നാടകശാലയ്ക്ക് 64 കോൽ നീളം,32 കോൽ വീതി, ( ഒരു മുഴക്കോൽ 24 അംഗുലം ).ഇതിൻറെ നേർ പകുതിയാണ്,രംഗ ശീർഷം അഥവാ സ്റ്റേജ്.അങ്ങനെ 32 കോൽ സമചതുരമാണ് പ്രേക്ഷകർക്കുള്ളത്.എന്ത് കൊണ്ടാണ് സദസ്സിന് ചെറിയ ഇടം?
മണ്ഡപേ വിപ്രകൃഷ്ടെ തു,
പാഠ്യമുച്ചാരിതാ സ്വരം 
അനഭിവ്യക്ത വർണ്ണത്വ 
ദ്വിസ്വരത്വം,ദൃശം ഭവേത് 
( സദസ്യർ വേദിയിൽ നിന്നകന്നിരുന്നാൽ,ദൂരെയുള്ളവർക്ക് കേൾക്കാൻ അഭിനേതാക്കൾ ഉച്ചത്തിൽ സംഭാഷണം പറഞ്ഞാൽ,അക്ഷര വ്യക്തതയില്ലാത്ത അപസ്വരമാകും ).
അമ്മന്നൂർ കുട്ടൻ ചാക്യാർ / ചിത്രം :ശ്രീകാന്ത് മേനോൻ 
പെരുമക്കൻമാരിൽ പെട്ട നാടകകാരൻ കുലശേഖര വർമനും അദ്ദേഹത്തിൻറെ സദസ്സിലെ പണ്ഡിതൻ തോലനും കൂടിയാട്ടം പരിഷ്കരിച്ച് വ്യവസ്ഥപ്പെടുത്തിയ ശേഷമുള്ള വേദിയെപ്പറ്റിയെ നമുക്കറിയാവൂ.അഷ്ടബന്ധ പ്രതിഷ്ഠ ചെയ്‌ത്‌ കലശം കഴിച്ച ക്ഷേത്രത്തിലേ ഇത് നടത്താവൂ എന്ന വ്യവസ്ഥ അപ്പോൾ വന്നതാകാം.കലയിൽ ഒരു ജാതിവൽക്കരണം നടന്നതാകാം.പുറത്തെ കല ബ്രഹ്മസ്വം ആയതാകാം.സംസ്‌കൃതം അധസ്ഥിതന് മനസ്സിലാകില്ല.കൂടിയാട്ടത്തിനായി മേൽപ്പത്തൂർ നാരായണ ഭട്ടതിരി പ്രബന്ധങ്ങൾ ( കഥകൾ ) തനി സംസ്‌കൃതത്തിൽ എഴുതിയതും ഓർക്കാം.

ക്ഷേത്രത്തിൻറെ പ്രത്യേക ഭാഗത്ത് ബ്രാഹ്മണ തച്ചു ശാസ്ത്രപ്രകാരം പണിതതാകണം കൂത്തമ്പലം.വലിയമ്പലത്തിൻറെ ഒരറ്റത്തോ,മതിൽക്കകത്ത് പ്രത്യേകം കണ്ട സ്ഥലത്തോ ആണ് പണിയേണ്ടത്.പ്രേക്ഷകർക്ക് കാണാൻ തറ, അഭിനയത്തിന് വേറിട്ട ഉയർന്ന തറയും ( രംഗം ), അതിന് പിന്നിൽ,ചാക്യാർക്ക് അണിയാൻ അണിയറ.അണിയറ രംഗ ഖണ്ഡമാണ്.രംഗത്തെ അഭിനയ സ്ഥാനം,മൃദംഗ പദം,നേപഥ്യo എന്നിങ്ങനെ വേർ തിരിച്ചു.ചാക്യാർക്ക് അഭിനയിക്കാൻ,വാരിത്രം അഥവാ വാര്യമായ മിഴാവ് വയ്ക്കാനുള്ള ഇടം,അണിയറ എന്നിങ്ങനെ അർത്ഥം.മൃദംഗം,മിഴാവ് -തലശ്ശേരി മുഴക്കുന്നിലെ മൃദംഗ ശൈലേശ്വരി ക്ഷേത്രം മിഴാവിനുള്ളതാണ്.
രംഗത്തിൽ പിന്നിലാണ് വാരിത്രം.കൊട്ടുന്നത് നമ്പ്യാർ.ഇതിന് വലത്ത് കുറച്ചു മുൻപിൽ വിരിച്ച മുണ്ടിലിരുന്ന് നങ്യാർ കുഴിത്താളം കൊണ്ട് മിഴാവിൻറെ കൊട്ടിന് അനുസരിച്ച് താളം പിടിക്കും.നമ്പ്യാരുടെ ജാതി സ്ത്രീയാണ് നങ്യാർ.ചാക്യാരെപ്പോലെ തന്നെ,വ്യഭിചാര ദോഷമാണ്,നമ്പ്യാർ ഉദ്ഭവത്തിനും കാരണം.നമ്പ്യാരും നങ്യാരും,നാടക വേദിയിൽ,ചാക്യാരുടെ അനുചരർ.

രംഗത്തിന് മുന്നിൽ,വിളക്ക് വച്ച് മൂന്ന് തിരി കത്തിക്കണം.ബ്രഹ്മാവ്,വിഷ്‌ണു,ശിവൻ എന്നിവരുടെ സാന്നിധ്യം.സാമാജികരായി ദേവലോകത്ത് ദേവന്മാരുടെയും നൈമിഷാരണ്യത്തിൽ ( യാഗം നടന്ന സ്ഥലം ) മഹര്ഷിമാരുടെയും സ്ഥാനത്ത്,ഭുദേവന്മാർ മാത്രമേ ഇരിക്കാവൂ.ലവകുശന്മാർ 'രാമായണം'പറഞ്ഞതും ശൗനകനോട്,വൈശമ്പായനനോട് ജനമേജയൻ പറഞ്ഞപോലെ 'മഹാഭാരതം പറഞ്ഞതും നൈമിഷാരണ്യത്തിലെ യാഗ വേദിയിൽ ആയിരുന്നു.കൂടിയാട്ടം ,വരേണ്യർക്ക് മുന്നിലാണ്.ഇതരർക്ക് ദൂരെ നിൽക്കാം.ത്രിമൂർത്തികൾ രംഗത്തുള്ളതിനാൽ,സദസ്യർ ചാക്യാരോട് മിണ്ടരുത്.ഇടയ്ക്ക് ക്ഷീണം തോന്നി ചാക്യാർ അണിയറയിലേക്ക് പോയി വൈകിയാൽ,അരങ്ങു മുഷിയുന്നു എന്ന് സൂചിപ്പിക്കാൻ,ബ്രാഹ്മണർക്ക് 'ഭോഷ' എന്ന് വിളിച്ചു പറയാം.ഭോഷൻ,ഭോഷ്‌ക് എന്നീ വാക്കുകളുടെ മൂലം പിടി കിട്ടിയല്ലോ.ഓരോ ദിവസത്തെയും അഭിനയം തീർന്നാൽ,സദസ്യരായ ബ്രാഹ്മണർ ഒത്ത് കൈ കൊട്ടണം.

ചാക്യാർ ഒറ്റയ്ക്ക് കഥ പറയുന്നതിന് വാക്ക് അഥവാ പ്രബന്ധം പറയൽ എന്ന് പറയും.അണിയറയിലിരുന്ന് കാല് കഴുകി ആചമിച്ച് തലയിൽ ചുവപ്പ് തുണി കെട്ടും.മുഖത്ത് നെയ് തേച്ച് ( ഉപസ്തരണം ) അരി,മഞ്ഞൾ,കരി എന്നിവ കൊണ്ട് മുഖമണിയും.ഒരു കാതിൽ കുണ്ഡലമിട്ട് മറ്റേതിൽ വെറ്റില തെറുത്ത് തിരുകി,ചെത്തിപ്പൂവ് തൂക്കി,വസ്ത്രം ( മാറ്റ് ) ഞൊറിഞ്ഞുടുത്ത്,വസ്ത്രം കൊണ്ട് ആസനം പിന്നിൽ വച്ച് കെട്ടി,കയ്യിൽ കടകം,അരയിൽ കടി സൂത്രം,തലയിൽ കുടുമ്മ,ചുവപ്പ് തുണി,പീലിപ്പട്ടം,വാസുകീയം ( പാമ്പ് ) എന്നീ അലങ്കാരങ്ങൾ ധരിച്ച്,രംഗ പ്രവേശത്തിന് തയ്യാറാകും.നമ്പ്യാർ വന്ന് മിഴാവിട്ടിരിക്കുന്ന കൂട്ടിൽ കയറി,മിഴാവ് ഒച്ചപ്പെടുത്തും.സദസ്സിനുള്ള അറിയിപ്പ്.ചാക്യാർ നങ്യാരോട് ഒപ്പമെത്തും.ചാക്യാരുടെ ആദ്യ ക്രിയ
'ചാരി' എന്ന നൃത്തം.അത് കഴിഞ്ഞ് 'വിദൂഷക സ്തോഭം'-കവിൾ വീർപ്പിക്കൽ,അരയിലെ രണ്ടാം മുണ്ട് കൊണ്ട് വീശൽ,കുടുമ്മ ചിക്കി കെട്ടി വയ്ക്കൽ.
സുഗ്രീവൻ 
കഥ ഈശ്വര കഥയാകണം.പുരാണേതിഹാസങ്ങളിൽ നിന്ന് വേണം.എന്നാൽ ഭാസൻറെ 'പ്രതിജ്ഞായൗഗന്ധരായണ'ത്തിലെ 'മന്ത്രാങ്ക'ത്തിൽ ഇട്ട്യാറാണൻറെ കഥ,കുട്ടഞ്ചേരി ചാക്യാന്മാർക്ക് മാത്രം അവകാശപ്പെട്ടതാണ്.

കൂടിയാട്ടം,സംസ്‌കൃത നാടകത്തിലെ ഒരങ്കo ചാക്യാരും സംഘവും ചേർന്ന് അവതരിപ്പിക്കുന്നതാണ്.അപ്പോൾ രംഗാലങ്കാരം നിർബന്ധം.കുരുത്തോല,വാഴ,പട്ടും കൂറയും തുടങ്ങി,കൂത്തമ്പലത്തിൻറെ തൂണുകളിൽ വെവ്വേറെ അലങ്കാരങ്ങൾ വേണം.മച്ചിൽ ശരിയായി കൊത്തിയ ദിക് പാലക പ്രതിമകളോട് കൂടിയ കൂത്തമ്പലത്തിലെ രംഗത്തിൻറെ മേൽ ഭാഗം,ആ പ്രതിമകൾക്ക് മറവ് വരാതെ അലങ്കരിക്കണം.പ്രതിമകൾ കൊത്തിയിട്ടില്ലെങ്കിൽ,മേൽ ഭാഗം മുഴുവൻ കൂറ വിരിക്കണം.അലങ്കരിക്കണം.നടൻമാർ അണിഞ്ഞു കഴിഞ്ഞാൽ,കുല ദൈവങ്ങൾ,ആചാര്യന്മാർ എന്നിവരെ വന്ദിക്കും-കഥകളി അരങ്ങിൽ തിരശീലയ്ക്കുള്ളിൽ നടത്തുന്ന 'തോടകം' പോലെ.

നമ്പ്യാർ മിഴാവ് ഒച്ചപ്പെടുത്തിയാൽ ഗോഷ്ഠി കൊട്ടൽ -നമ്പ്യാർ കൊട്ടും,നങ്യാർ പാടും.  'അക്കിത്ത'ചൊല്ലൽ' എന്ന് പറയും.അത്,ഗണപതി,സരസ്വതി,ശിവൻ എന്നിവർക്ക് വന്ദനം.നമ്പ്യാർ പിന്നെ തറ്റുടുത്ത് മൃദംഗ പദത്തിൽ മിഴാവിന് മുന്നിൽ നിന്ന് ശ്ലോകവും കഥാസാരവും ചൊല്ലി അരങ്ങ് തളിക്കും.തിരശീല പിടിച്ച്,നടൻറെ പ്രവേശനമായി;വായിക്കാൻ കൊട്ടും.ആദ്യ നാടാണ് പ്രവേശിക്കും.
സ്ത്രീവേഷം മുഖത്ത് എപ്പൊഴും പഴുക്ക അഥവാ ചുവപ്പ് തേയ്ക്കും.പ്രത്യേക മുടി,മാറ്റ്.ആസനമില്ല.പ്രത്യേക കഞ്ചുകം,ഉത്തരീയം.ശൂർപ്പണഖ തുടങ്ങിയ ദുഷ്ട സ്ത്രീകൾ,'കരി'.തലയിൽ പുല്ല് കൊണ്ട് കിരീടത്തിന് പകരം വച്ച് കെട്ടും.രാജാവും പഴുക്ക.രാവണാദികൾ കത്തി.അർജുനൻ,മിത്രാ വസു തുടങ്ങിയവർ പച്ച.ഭീമൻ,ബാലി,സുഗ്രീവൻ തുടങ്ങിയവരും പഴുക്ക.രാജാക്കന്മാർ അല്ലാത്ത ധീരോദാത്തർ പച്ച.ധീരോദ്ധതർ പഴുക്ക.കേശ ഭാരം,കിരീടം,ചെത്തിപ്പൂ.കഞ്ചുകം,അലങ്കാരങ്ങൾ,അരയിലെ കടി സൂത്രം എന്നിവ അണിയണം.മാറ്റ് ഞൊറിഞ്ഞുടുക്കണം.ആസനം വച്ച് കെട്ടണം.ഹനുമാന്റെ കിരീടം,കുപ്പായം,വാല് എന്നിവയ്ക്ക് പഞ്ഞി.ഭൃത്യ വേഷങ്ങൾ ഉചിതം പോലെ,കത്തി,പച്ച.കേശഭാരം,കിരീടത്തിന് പകരം,പരന്ന 'കൊളപ്പുരത്തട്ട്';'കൊഴല്','പണക്കെട്ട്' എന്നീ അലങ്കാരങ്ങൾ.

വേഷങ്ങൾക്ക് കഥകളിയുമായി സാമ്യമുണ്ടെന്നും ഇല്ലെന്നും പറയാം.ചാക്യാർ കന്നി കൂത്തിന് അണിയുന്ന വേഷം കൂടിയാട്ടത്തിലെ വേഷം തന്നെ.ദേഹത്ത്,അരിമാവ് കൊണ്ടണിയും.തലയിൽ ചുവപ്പ് തുണി കെട്ടും.തലയിൽ വാസുകീയം ധരിക്കും.തലയിൽ കെട്ട്,അരയിൽ ആസനം.എല്ലാം കേരളീയം.ചുവപ്പ് തുണി കെട്ടൽ,യാത്ര കളിയിലുണ്ട്.യുദ്ധത്തിന് പോകുന്ന ശൂദ്രനും ഈ തുണി കെട്ടും.തട്ടും ആസനവും തീയാട്ടിൽ ഉണ്ട്.വാസുകീയം സർപ്പ പൂജയിൽ നിന്ന്.സർപ്പക്കാവ് കേരളത്തിലേയുള്ളു.

ഒരു കാതിൽ വെറ്റില തെറുത്ത് വയ്ക്കുന്നതും മറ്റേതിൽ ചെത്തിപ്പൂ കെട്ടി തൂക്കുകയും ചെയ്യുന്നത്,ശ്രദ്ധിക്കണം -വിദൂഷകനെ സൂചിപ്പിക്കുന്നു.വേദത്തിൽ പറഞ്ഞ സോമ ലത കൊണ്ട് വന്നു ബ്രാഹ്മണരാൽ ദ്രോഹിക്കപ്പെട്ട ശൂദ്രനെ കുറിക്കാനാണ്,വെറ്റില.ദളിത സ്ത്രീയോട് വക്കാണത്തിന് പോയി തോറ്റ സിയ ബ്രാഹ്മണനെ കുറിക്കാനാണ് പൂവ്.രണ്ടും ചേർന്നാൽ,വിദൂഷകൻ.ഈ നാടകങ്ങളിൽ സ്ഥിരമായി,വിദൂഷകനും വേലക്കാരിയുമായി വഴക്ക് കാണാം.വിദൂഷകൻ സംസ്‌കൃതം അല്ല,നാടനായ പ്രാകൃതമാണ്,പറയുക.ചെത്തിപ്പൂ ഭദ്രകാളി പൂജയെയും വെളിച്ചപ്പാടിൻറെ ശൂദ്രത്വത്തെയും കൂടി കുറിക്കുന്നു.വിദൂഷകൻ മൊത്തത്തിൽ മലയാളിയാണ് -പെരുമാളിന്റെ പരിഷ്കരണത്തിന് മുൻപ്,മൊത്തത്തിൽ നാടകം കേരളീയം ആയിരുന്നോ എന്നറിയില്ല.ഏതായാലും,ഈ വേഷങ്ങൾ അല്ല,സംസ്‌കൃത നാടകങ്ങൾ കേരളത്തിന് പുറത്ത് അരങ്ങേറിയപ്പോൾ ഉണ്ടായത്.'രംഗം പ്രസാദ്ധ്യ വിധിവൽ' എന്ന് പറഞ്ഞതിനാൽ,അതതിടത്തെ സാഹചര്യം അനുസരിച്ച് നടന്നു.

ആദ്യം നായകൻ വരുമ്പോൾ,ഒരു മിഴാവ് പോരാ,രണ്ടെണ്ണവും പഞ്ച വാദ്യവും വേണം.എപ്പോഴൊക്കെ ഈ രാജ പാത്രം വരുന്നുവോ അപ്പോഴൊക്കെ ഇങ്ങനെയാണ്.കൂടിയാടുന്ന അങ്കത്തിൻറെ ആദ്യ വാക്ക് ചൊല്ലണം.അങ്ങനെ.രണ്ടാം ദിവസം മുതൽ,നിർവഹണം.'മുതലാങ്കം' മുതൽ കൂടിയാട്ട് വരാൻ പോകുന്ന അങ്കം വരെയുള്ള ഭാഗത്തിൻറെ ഏകാംഗ അഭിനയമാണ്,നിർവഹണം.അത് കഴിഞ്ഞു പിന്മാറുന്ന നായകൻ,പിന്നെ കൂടിയാടുമ്പോൾ,രംഗത്ത് വരും.നായകൻ പോയ ശേഷം വരുന്ന വിദൂഷകന് ഒരു മിഴാവ്.ഇയാളുടെ നിർവഹണം കഴിഞ്ഞ് അടുത്ത നാൾ,പുരുഷാർത്ഥ ചതുഷ്ടയം -ധർമാർത്ഥ കാമ മോക്ഷങ്ങളുടെ സ്ഥാനത്ത്,അശനം,രാജ സേവ,വിനോദം,വഞ്ചനം.അശനം മാത്രം,രാത്രിയിൽ.
തളിപ്പറമ്പിലെ പെരും തൃക്കോവിൽ ക്ഷേത്ര ഊരാളന്മാരായ മേക്കാൻതലയും കീഴ്ക്കാൻതലയും തമ്മിൽ നടന്ന ശണ്ഠയാണ്,ചതുഷ്ടയതിന് ആധാരം.ഇത് തളിപ്പറമ്പിലെ 'അനധീത മംഗല'ക്കാർ ചെയ്യുന്നതാണ്.കേരള ചരിത്രത്തിൽ,ആദ്യ ബ്രാഹ്മണ സങ്കേതം,തൃക്കാരിയൂർ ആയിരുന്നു.പെരുമാക്കന്മാർ വന്നപ്പോൾ,തളിപ്പറമ്പായി.വിദൂഷകൻ അവരിൽ ഒരാളാണ്.ചതുഷ്ടയത്തിലെ ആദ്യ നാൾ,ആ ശണ്ഠ ആവിഷ്കരിക്കുന്ന 'വാത് തീർക്കൽ'ആണ്.വൈഷ്ണവ,ശൈവ മതങ്ങൾ തമ്മിലെ വഴക്കാണ് ധ്വനി.നല്ല ശ്ലോകം ഉദ്ധരിച്ച് പൊട്ട ശ്ലോകം ഉണ്ടാക്കുന്ന സംഘത്തെ പരിഹസിക്കും.'ബിഡാളക മാഹാത്മ്യം' എന്ന പീറക്കവിതയിൽ,ഇങ്ങനെയുണ്ട്:

മീശയാ ശോഭതേ മോന്ത,മോന്തയാ മീശയും തഥാ 
മീശയാ മോന്തയാ ചൈവ ഭവാനേറ്റം വിരാജതേ 
മിഴാവ് കൊട്ടുന്നു 
തുടർന്നുള്ള ദിവസത്തെ 'വിഗോദ പുരുഷാർത്ഥ'ത്തിൽ,ഊരാളർ,ശാന്തിക്കാരൻ,പുഷ്പകൻ,പൊതുവാൾ,പിഷാരടി,വാരിയർ,ചാക്യാർ,നമ്പ്യാർ,ഓതിക്കോൻ,മൂത്തത് എല്ലാമുണ്ട്.ഇവർ മലയാളം പറയുന്നു.ചാക്യാർ ഇങ്ങനെ പറയും:

നൊങ്ങണ്ണം പഴമാല മാന്തൊലി മര -
പ്പൂളെന്നിയേ ഭൂഷണം 
മഞ്ഞചിന്നി ചിരട്ട ചാണ പൊളി\തോൽ 
താളം കുടക്കാൽ മുറി 
എല്ലാം കെട്ടിയെടുക്കുമാ മുതു നടൻ 
തന്നസിയാർ നങ്ങിയാ -
രിത്യേ തൈസ്സഹ ദീന വൃത്തിരിഹ 
പോന്നായാതി ശൈലൂഷക :

അപ്പോൾ നമ്പ്യാർ പറയും:

അംഗം തന്നെ മൃദംഗമായി നിതരാം 
കൈവീഴ്ച കൊണ്ടുച്ചകൈ -
രംഗശ്രീയൊടു തായ മാറ്റു തുനിയും നംഗ:
കുടുംബം വഹൻ 
ഭംഗിക്കായ്തമിഴ് ചേർന്ന പുസ്തകവരം 
കൈക്കൊണ്ടു കക്ഷാന്തരേ 
സംഗീതാർത്ഥമഹോ! സമാഹിതമതിസ്ത -
ന്നമ്പിയാർ വന്നിതാ.

മൂത്തത്  ഇങ്ങനെ:

വഴിവാട്ടരി പാട്ടരിക്കളക്കും 
പെരുതായുള്ളൊരു കുഷ്ഠഭഗ്നദേഹ:
ഉരി മാത്രമവൻ നിവേദ്യമാക്കും 
പുതുവാൾ മൂത്തവനേഷ സംപ്രയാതി 

ശിഷ്യരായ അക്കിശർമൻ,ഭവ ശർമൻ,തൂണിങ്കൽ പട,എലി വാലൂശി,ചേരാവാലൂശി,കടവത്ത് കല്ലൂശി,ഊശി വിഗ്രഹം,അയ്തോമുക്കാക്ക,ഹിരണ്യൻ,പ്രജാപതി,എളവേളം  പിള്ളി,മോർപ്പാള കേശവൻ,ചൊറിയൻ,ഒട്ടൊട്ടു ചൊറിയൻ,പെരുംചൊറിയൻ,കളിയടക്കയിലിട്ടി വാസു,വിഡ്ഢിച്ചവച്ചിറക്കി തുടങ്ങിയവരോടൊത്ത് ഓതിക്കോൻ വരുന്നു..
പുരാതന കാലത്ത്, ഇത്തരം കഥാപാത്രങ്ങളെ ഉണ്ടാക്കി നടത്തിയ ഹാസ്യ ക്രിയാംശം അപാരമാണ്.അശനം എന്നാൽ മനുഷ്യരെ പറഞ്ഞു പറ്റിച്ച് കൊള്ളയടി -അതാണ് രാത്രി മാത്രം ചെയ്യുന്നത്.

നല്ല ഭക്ഷണം ഇങ്ങനെ:

കണ്ണിമാങ്ങ കരിങ്കാളൻ 
കനലിൽ ചുട്ട പപ്പടം 
കാച്യ മോരോട് തന്നീടിൽ 
കാണാം ഭക്ഷണ കൗശലം 
............................
ഏണാങ്ക മണ്ഡലം പോലെ 
ചേണാർന്നീടിന പപ്പടം
ഊണിന് കാലമാകുമ്പോൾ 
വേണം കാച്ചി വിളമ്പുവാൻ 

കൂത്തമ്പലം ചിരിക്കാൻ തുടങ്ങുകയായി.
നിർവഹണം കഴിഞ്ഞ് പിറ്റേന്ന് മുതൽ അഭിനയിക്കുന്ന അങ്കത്തിൽ,ആദ്യo പ്രവേശിക്കുന്ന കഥാ പാത്രങ്ങൾ ഒന്നിച്ചു വന്ന് നടത്തുന്ന പ്രകടനമാണ്,കൂടിയാട്ടം.അത് മൂന്ന് രാത്രി.വിദൂഷകൻ വേദിയിൽ അവിടവിടെ ഉണ്ടാകും.ഇടപെടും.മറ്റ് പാത്രങ്ങൾ യഥാ സമയം വന്നു പോകണം.ശ്ലോകങ്ങളും പ്രതി ശ്ലോകങ്ങളുമായി,വിദൂഷകൻ അരങ്ങ് കൊഴുപ്പിക്കും.ഈ അങ്കം മുഴുവൻ 'കൂടി ആട്ടി' കഴിഞ്ഞാൽ നായകൻ ഒഴികെയുള്ളവർ രംഗം വിടും.നായകൻ,ഭരത വാക്യത്തിൻറെ സ്ഥാനത്ത് അങ്കം മുടിക്കും.അപ്പോൾ നങ്യാർ കൊട്ടും -'മുടിയക്കിത്ത കൊട്ടുക' എന്ന് പറയും.ചാക്യാർ കാൽ കഴുകി ആചമിച്ച്,വിളക്കിൽ നിന്ന് ഒരു തിരിയെടുത്ത് കെടുത്തി,അതിൽ തന്നെ ഇടും.കൂടിയാട്ടം തീർന്നു.

നാടകത്തിൽ ഓരോ അങ്കവും ഓരോ രസത്തിനുള്ളതാകയാൽ,ഒരങ്കമെടുത്ത് ഒരു രസം കൂടി ആടുകയാണ്.മൊത്തത്തിൽ നാടകത്തിൽ ഒരു രസവും ( ട്രാജഡി / കോമഡി ) അതിൻറെ സഞ്ചാരീ ഭാവങ്ങളുമാണ് ഉണ്ടാവുക.രസ പുഷ്ടിക്ക് കോട്ടം ഉണ്ടാകാതിരിക്കാൻ,കൂടിയാട്ടം,ഒരങ്കം മാത്രമാക്കി.അഭിനയത്തിൽ ശ്രദ്ധിക്കാൻ രംഗ പടം പോലുള്ള സംഗതികൾ അനുവദിച്ചില്ല.പർവ്വതവും കാടും നദിയും രാജധാനിയും സ്വർഗ്ഗവും എല്ലാം നടൻറെ മുഖത്ത് പ്രതിഫലിക്കും.അതാണ് വിധി.അഭിനയം പരമ കാഷ്ഠയിൽ എത്തും.ചാക്യാരുടെ മുഖത്ത് നിന്ന് പ്രേക്ഷകൻറെ ശ്രദ്ധ മാറിക്കൂടാ-കൈ മുദ്രകൾ രണ്ടു തോളിന്റെയും പരിധിയിൽ വേണം.കഥകളിയെപ്പോലെ ചൊല്ലിയാട്ടം വേണ്ട.ചവിട്ടും ചാട്ടവും നായർ കളരിക്കാണ്.ശൂദ്ര സ്വത്ത് ശുദ്ധ നാടകത്തിൽ വേണ്ട .

കൂടിയാട്ടം ക്ഷേത്ര സ്വത്ത് മാത്രം ആയിരുന്നോ?

എൽ കെ അനന്ത കൃഷ്‌ണയ്യരുടെ 'കൊച്ചിയിലെ ജാതികളും മതങ്ങളും' എന്ന പുസ്തകത്തിൽ,'മത്ത വിലാസം','പറക്കും കൂത്ത് ' എന്നിങ്ങനെ രണ്ട് കൂടിയാട്ടങ്ങൾ കൂടി,സാധാരണ കൂടിയാട്ടത്തിന് പുറമെ നിലവിലുണ്ടെന്ന് പറയുന്നു.'മത്ത വിലാസം' സംസ്‌കൃത നാടകം കൂടിയാട്ട രീതിയിൽ അഭിനയിക്കുന്നേയുള്ളു.അത് കൂടിയാട്ട വിഭാഗം അല്ല.
'പറക്കും കൂത്ത് ' ഒടുവിൽ തൃപ്പൂണിത്തുറയിൽ 1745 ൽ  അവതരിപ്പിച്ചത്,അമ്മന്നൂർ ഇട്ടിയമ്മൻ ചാക്യാരും മഹാകവി കുഞ്ചൻ നമ്പ്യാരും ചേർന്നായിരുന്നു.കുരീക്കാട്ട് തീപ്പെട്ട രാമവർമ്മ ആറാമന്റെ കാലത്ത്.കുഞ്ചൻ നമ്പ്യാർക്ക് ( 1705 -1770 ) അന്ന് 40 വയസ്സ് .ഇട്ടിയമ്മൻ അത് അവതരിപ്പിച്ചതിനെപ്പറ്റി ഒരു ശ്ലോകമുണ്ട്:

മഞ്ചാനത്യാർത്ഥ സമ്പന്നാൽ 
ധ്രുവ നിത്യമ്മനാം നടൻ 
പറന്ന നേരം നഷ്ടാസ്തേ 
നാഗാ: പ്രീതി വരാം യയുഃ ?

'മഞ്ചാനത്യാർത്ഥ സമ്പന്നാൽ', സംഭവം നടന്ന കലി ദിനം -കൊല്ല വർഷം 920 മേടം 23.അതായത് 1745 .അന്ന് നക്ഷത്രം രേവതി.
കുഞ്ചൻ നമ്പ്യാരുടെ മിഴാവ് / അമ്പലപ്പുഴ ക്ഷേത്രം 
കൂടിയാട്ടത്തിലെ ഒരു ഖണ്ഡമാണ്,ഹർഷന്റെ 'നാഗാനന്ദം' നാടകത്തിലെ നാലാമങ്കത്തിൽ ഗരുഡൻ കുന്നിന്മേൽ നിന്ന് പറന്നു വന്ന്,താഴെ ഉറങ്ങുന്ന ജീമൂത വാഹനനെ കൊത്തിയെടുത്ത് വീണ്ടും കുന്നിന്മേലേക്ക് പോകുന്ന രംഗം.ഇതാണ് 'പറക്കo കൂത്ത്'.സാധാരണ കൂടിയാട്ടം അരങ്ങിന് പുറമെ,64 കോൽ ഉയരത്തിൽ ( 44 .88 മീറ്റർ ) മറ്റൊരു അരങ്ങ് കെട്ടി ഉണ്ടാക്കും.ആ ഉയരത്തിലുള്ള അരങ്ങിലും നിലവിളക്കും മിഴാവും നമ്പ്യാരും നങ്യാരും ഉണ്ടാകും.നാടകത്തിലെ കുന്നിൻറെ പ്രതീകമാണ് ഉയരത്തിലെ ഈ അരങ്ങ്.അവിടെയാണ് ഗരുഡ വേഷം ധരിച്ച ചാക്യാരുടെ രംഗ പ്രവേശം.ഗരുഡ വേഷത്തിൽ,64 സ്ഥാനങ്ങളിൽ നീളവും ഉറപ്പുമുള്ള 1001ചരടുകൾ ബന്ധിച്ചിരിക്കും.ഗരുഡ പ്രവേശവും അനുബന്ധ ക്രിയകളും കഴിഞ്ഞാണ്,പറക്കൽ.താഴെ ജീമൂത വാഹനൻ,ചുവന്ന പട്ടു കൊണ്ട് ശരീരം മൂടി തലയിൽ ചെത്തി മാല ചാർത്തി കിടക്കും.ഗരുഡൻ പറക്കുമ്പോൾ,ശരീരത്തിൽ ബന്ധിച്ച ചരടുകൾ വൈദഗ്ധ്യത്തോടെ,നമ്പ്യാർ,അയയ്ക്കുകയും മുറുക്കുകയും ചെയ്യും.അയാൾക്ക് പിഴച്ചാൽ,ചാക്യാർ അപകടത്തിലാകും.അങ്ങനെ ചാക്യാർമാർ മരിച്ചിട്ടുണ്ട്:

കുട്ടഞ്ചേരി ചാക്യാര് 
കൊടുങ്ങല്ലൂർ പറന്നനാള് 
തദാ വന്ന തരക്കേട്‌:
തല തൂങ്ങി കിടന്നു പോയ് 

ഗരുഡൻ ചാക്യാർ,വട്ടമിട്ടു പറന്ന് താഴെയുള്ള അരങ്ങിൽ എത്തും.ജീമൂത വാഹനൻറെ തലയിലെ ചെത്തി മാല കൊത്തിയെടുക്കും.വീണ്ടും വട്ടത്തിൽ കറങ്ങി,ഉയരത്തിലെ അരങ്ങിൽ എത്തും.
അഭിനയത്തിൻറെ കൊടുമുടി.ജീവൻ പണയം വച്ചുള്ള നടനം.
നടത്തിയിരുന്നത് വെളിമ്പറമ്പിലാണ്.അത് നടത്തിയിരുന്ന സ്ഥലമാണ് കണ്ണൂരിലെ കൂത്തു പറമ്പ്.തലശ്ശേരിക്കടുത്ത ഒരു പറമ്പിൽ,നാലഞ്ച് നൂറ്റാണ്ടു മുൻപ് പെരുഞ്ചെല്ലൂർ വാസുദേവ ചാക്യാർ പറക്കo  കൂത്ത് നടത്തിയതിനാലാണ്,അത് കൂത്തു പറമ്പായത്.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് നിൽക്കുന്നിടം പണ്ട് കൂത്ത് പറമ്പായിരുന്നു.

കഥകളിക്ക് ഉള്ളതിൽ അധികമാണ്,കൂടിയാട്ടത്തിന് വേണ്ട അഭ്യസനം.ചവിട്ടും ചാട്ടവും കഥകളിയിൽ ഉള്ളത്ര ഇല്ല.പതിഞ്ഞു നിന്ന് ഒരുപാട് അഭിനയിക്കാനുണ്ട്.സാധകം വേണം.വെളുപ്പിനുണർന്ന് മുഖത്തെണ്ണ തേച്ച് കണ്ണിളക്കുകയും കവിളും ചുണ്ടും പുരികവും വിറപ്പിക്കുകയും വേണം.ഇങ്ങനെ അഭിനയിക്കാൻ നിലാവിരിക്കുക അല്ലെങ്കിൽ നിലാവ് സേവിക്കുക എന്ന സമ്പ്രദായമുണ്ട്.ദിവസവും ചന്ദ്രൻ ഉദിക്കുന്നത് മുതൽ അസ്തമയം വരെ കണ്ണ് പല തരത്തിൽ ഇളക്കണം.അപ്പോൾ വെളുത്ത വാവ് രാത്രി മുഴുവൻ അങ്ങനെ ചെയ്യേണ്ടി വരും.അങ്ങനെ ചെയ്ത ചാക്യാരുടെ മുഖത്താണ് ജനം സന്ദർഭവും വസ്‌തുവും വികാരവും കണ്ടത്.അയാൾ ആദ്യം ശ്ലോകം അഭിനയിക്കേണ്ടത്,കൈ കെട്ടി നിന്ന്,മുഖം കൊണ്ട് മാത്രമാണ്.

നാം ഗ്രീസിനെക്കാൾ ഒട്ടും ചെറുതല്ല.
-----------------------------------------
Reference:
The Stage is Set / Lee Simonson,കൂത്തും കൂടിയാട്ടവും / അമ്മാമൻ തമ്പുരാൻ,അമ്മന്നൂർ ചാച്ചു ചാക്യാർ / ഡോ കെ ടി രാമ വർമ്മ .

See https://hamletram.blogspot.com/2019/09/blog-post_2.html





Thursday 19 September 2019

ഇന്ത്യ,അന്ധന് പിടികൊടുക്കാതെ

'അന്ധനായ മാർക്‌സ്' ആമുഖം 

മാർക്‌സിന്റെ ഇരുന്നൂറാം ജന്മവർഷവും 'മൂലധന'ത്തിൻറെ നൂറ്റൻപതാം  വർഷവും കൊണ്ടാടിയ 2018 ൽ ഒരു പത്രാധിപരാണ് എന്നോട് ലേഖനം ആവശ്യപ്പെട്ടത്.''പത്തെണ്ണം ഉണ്ടാകും' എന്നായിരുന്നു എൻറെ മറുപടി.ആ പത്തിന് ശേഷം കുറേക്കൂടി വിശദീകരിച്ച് ആറെണ്ണം വേറൊരു മാസികയിൽ എഴുതി.

'അന്ധനായ മാർക്‌സ് ' എന്ന ശീർഷകത്തിന് കീഴിൽ 'പാളിയ സിദ്ധാന്തം,പാഴായ മൂലധനം' എന്ന ഉപശീർഷകമുണ്ടായിരുന്നു.പത്തെണ്ണം എന്ന് പറയുമ്പോൾ,മാർക്‌സ് ഇന്ത്യയെപ്പറ്റി എഴുതിയ 33 ലേഖനങ്ങളുടെ വിശകലനമായിരുന്നു,മനസ്സിൽ.അവ വന്നത്,'ന്യൂയോർക് ഡെയിലി ട്രിബ്യുൺ' എന്ന അമേരിക്കൻ പത്രത്തിൽ ആയിരുന്നു.അവയിൽ പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ച്,മാർക്സിന് ഇന്ത്യയെ മനസ്സിലായില്ല എന്ന് ലളിതമായി വായനക്കാരോട് വിശദീകരിക്കാനാണ് ശ്രമിച്ചത്.എന്ത് കൊണ്ട് മനസ്സിലായില്ല എന്ന് കണ്ടെത്താൻ ഉറവിടങ്ങൾ അന്വേഷിക്കുകയും അവ വിശദീകരിക്കേണ്ടി വരികയും ചെയ്‌തു.

കൗമാരത്തിൽ ആകർഷണം തോന്നുകയും യൗവനത്തിൽ അടിസ്ഥാന പാളിച്ചകളുണ്ട് എന്ന് കാണുകയും ചെയ്‌ത പ്രത്യയ ശാസ്ത്രമാണ്,എനിക്ക് മാർക്‌സിസം.പത്രപ്രവർത്തകൻ എന്ന നിലയിലും ഇടതു പക്ഷ റിപ്പോർട്ടിംഗ് വേണ്ടി വന്നു.'ചെങ്കൊടി പുതച്ച കലഹം' എന്ന പരമ്പര പുസ്തകം ആകാതെ കിടക്കുന്നു.കേരളത്തിലെ തന്നെ അവിഭക്ത പാർട്ടി ചരിത്രം,
നക്ഷത്രവും ചുറ്റികയും'എന്ന പേരിൽ എഴുതി.ലോകമാകെ ഇടതു പക്ഷ അപചയം ശ്രദ്ധിച്ചു.ആ പ്രത്യയ ശാസ്ത്രം ഏകാധിപതികളെ എന്ത് കൊണ്ട് സൃഷ്ടിച്ചു എന്ന് നോക്കി.ആത്മീയ സ്‌പർശം ഇല്ലാത്ത പുസ്തകങ്ങൾ നില നിൽക്കില്ലെന്ന് സാഹിത്യ ശിക്ഷണത്തിൽ നിന്ന് മനസ്സിലായി;സോഷ്യലിസ്റ്റ് റിയലിസം എനിക്ക് മുന്നിൽ വരണ്ടുണങ്ങിയപ്പോഴും,.സ്റ്റാലിൻ പുച്ഛിച്ച ദസ്തയേവ്‌സ്‌ക്കി ഉയർന്നു നിന്നു.മനുഷ്യൻറെ ആന്തരിക ജീവിതത്തെ വിച്ഛേദിച്ച പ്രത്യയ ശാസ്ത്രവും വരണ്ടുണങ്ങും എന്ന് ഉന്മൂലനങ്ങളും സോവിയറ്റ് യൂണിയൻറെ പതനവും വെളിവാക്കി.

ലെനിൻ നായകനായി ഒരു നോവൽ മനസ്സിൽ വന്നിട്ട് കാൽ നൂറ്റാണ്ടായി;മാർത്താണ്ഡ വർമ്മയും നോവലായി മനസ്സിൽ കിടക്കുന്നു.ഇരുവരും മനസ്സിൽ സ്ഥാനം നേടിയത്,അന്ത്യ കാലത്തെ പീഡനങ്ങളാൽ ആയിരുന്നു.അധികാരത്തിൽ ഭ്രമിച്ചവൻറെ ശിശിരം,പ്രത്യയ ശാസ്ത്രം അധികാര ക്രമം മാത്രമാണെന്ന് ബോധ്യപ്പെടുത്തി.മാർക്സിസത്തിൻറെ വേരുകളിലേക്ക് പോയി.മാർക്സിന്റെ ജീവിതം കൂടി പറഞ്ഞാണ്,ആ പ്രവാസ ദുരിതങ്ങളും ചേർത്താണ്,പുസ്തകം ഉണ്ടായത്.

ജർമനിയിലെ പ്രഷ്യയിൽ ജനിച്ച മാർക്സിന്റെ ജൂത കുടുംബം ,പ്രോട്ടെസ്റ്റൻറ് മതം രാജ്യ മതമായതിനാൽ അതിലേക്ക് മാറുകയായിരുന്നു.പാരിസിലെ പ്രവാസ കാലത്ത് തത്വ ശാസ്ത്രത്തിന് പുറമെ സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും അടിത്തറയുള്ള ഒരു പുസ്തകം അപൂർണമാക്കി നിർത്തിയാണ് മാർക്സ് ലണ്ടനിലേക്ക് പോയത്.ബ്രിട്ടനിലും രാജ്യ ,മതമായിരുന്നു,പ്രൊട്ടെസ്റ്റന്റ് മതം.മുതലാളിത്തത്തിന് ആ മതം സംഭാവന ചെയ്തോ എന്ന് മാർക്‌സ് അന്വേഷിച്ചില്ല.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവകാശ രേഖയിൽ തന്നെ പ്രേഷിത പ്രവർത്തനം ഉണ്ടായിരുന്നതാണ്.ആ മതത്തിന് കുഴപ്പമുണ്ടോ എന്ന് തിരക്കാതെ,ഹിന്ദു മതത്തെ കിരാതമായി കാണുകയാണ് മാർക്‌സ്  ചെയ്‌തത്‌,യാത്രാ വിവരണങ്ങളും ഈസ്റ്റ് ഇന്ത്യ കമ്പനി റിപ്പോർട്ടുകളും അദ്ദേഹത്തെ വഴി തെറ്റിച്ചു.പ്രോട്ടെസ്റ്റന്റ് മതത്തെ മാർക്‌സ് ചർച്ചയ്ക്ക് എടുക്കാത്തതിനാൽ,ആ ഭാഗത്ത് മാക്‌സ് വെബറിനെ ആശ്രയിക്കേണ്ടി വന്നു.

ഹിന്ദുമതത്തെ മാത്രമല്ല,ഇന്ത്യയുടെ ഭൂവിനിയോഗത്തെയും രാഷ്ട്രീയത്തെയും ഭൂതകാലത്തെയും മാർക്‌സ് തെറ്റായി വായിച്ചു.ഹെഗൽ അവ്യക്തതകൾ കൊണ്ട് തെറ്റിന് കൊഴുപ്പ് കൂട്ടി.ഫോയർബാക്ക് ദൈവത്തെ വിച്ഛേദിച്ച് തെഴിലാളിയെ കൊണ്ട് വന്നു.ഒന്നായ മാനുഷ്യകത്തെ രണ്ടായി പിളർന്ന് മാർക്‌സ് ആഗോള സംഘർഷം വിതച്ചു,ജൂത പാരമ്പര്യത്തിലെ വാഗ്‌ദത്ത ഭൂമി ഒരു വർഗത്തിന് വാഗ്‌ദാനം ചെയ്‌ത്‌,മറ്റേ വർഗ്ഗത്തെ ഉന്മൂലനം ചെയ്യാൻ പഠിപ്പിച്ചു.ഇന്ത്യയെപ്പറ്റി തെറ്റ് മനസിലായപ്പോഴേക്കും 'മൂലധനം' ഇറങ്ങിയിരുന്നു.പ്രത്യയ ശാസ്ത്രം പാടെ പൊള്ളയാണെന്ന് ലോകം തിരിച്ചറിയുമ്പോഴേക്കും ,തലയോടുകളുടെ ഘോഷയാത്രകൾ റഷ്യയിലും ഉപഗ്രഹ രാജ്യങ്ങളിലും നടന്നു കഴിഞ്ഞിരുന്നു.നിണ സമുദ്രത്തിൽ ഏകാധിപതികൾ മുങ്ങി മരിച്ചിരുന്നു.

റോസാ ലക്സംബർഗിനെപ്പോലെ ലോക മാർക്‌സിസ്റ്റ് സൈദ്ധാന്തികർ മാത്രമല്ല,ഡി ഡി കോസംബി,ഇർഫാൻ ഹബീബ്,ഐജാസ് അഹമ്മദ് തുടങ്ങിയ ഇന്ത്യൻ മാർക്‌സിസ്റ്റ്‌ ചിന്തകരും മാർക്‌സ് ഇന്ത്യയെ കണ്ടത് കുരുടൻ ആനയെ കണ്ടത് പോലെയാണെന്ന് ശരിയായി മനസ്സിലാക്കി;കോസംബി നേരത്തെ മനസിലാക്കി.ഇന്ത്യയ്ക്ക് മഹദ് ഭൂതകാലം ഇല്ല എന്ന് പറഞ്ഞ മാർക്സിനെ മഹത്വം എണ്ണിപ്പറഞ്ഞാണ്,കോസംബി വിമർശിച്ചത്.ഇത്തരം മാർക്സിസ്റ്റുകൾ നൽകിയ സൂചനകൾ വികസിപ്പിച്ചതാണ്,ഈ പുസ്തകം.ഇ എം എസ്,മാർക്‌സ് ഇന്ത്യയെപ്പറ്റി മാർക്‌സ് വിവരിച്ച വിഡ്ഢിത്തത്തിൽ തന്നെ അവസാനകാലത്തും തൂങ്ങി നിന്നു എന്ന സത്യം നടുക്കുന്നതാണ്.1934 ൽ മുൽക്ക് രാജ് ആനന്ദ് എഡിറ്റ് ചെയ്‌ത മാർക്‌സ് ലേഖനങ്ങളിൽ നിന്ന് ഒരിഞ്ചു പോലും അദ്ദേഹം മുന്നോട്ട് പോയില്ല.ഇന്ത്യ മഹിതമാണെന്ന് കണ്ടില്ല.
മലയാളികൾക്കും അങ്ങനെ ഇത് ഒരു വീണ്ടെടുപ്പാകും എന്ന് കരുതുന്നു.

( 'അന്ധനായ മാർക്‌സ്' എന്ന പുസ്തകത്തിൻറെ ആമുഖം ) 

പിരപ്പൻകോട്ടെ വെളിച്ചപ്പാട്

'ഗ്രന്ഥാലോകം' കൊടുക്കാത്ത മറുപടികൾ 

കേരള ലൈബ്രറി കൗൺസിലിൻറെ 'ഗ്രന്ഥാലോകം' 2018 ജനുവരിയിൽ,സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള എഴുതിയ മാർക്‌സ് ജീവചരിത്രം മോഷണം ആണെന്ന എൻറെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.ലാലാ ഹർദയാൽ 'മോഡേൺ റിവ്യൂ'വിൽ എഴുതിയ പ്രബന്ധം നാലു മാസം കഴിഞ്ഞ് പിള്ള മോഷ്ടിക്കുകയായിരുന്നു.തെളിവുകൾ നിരത്തിയുള്ള എൻറെ 'സ്വദേശാഭിമാനിയുടെ തൊണ്ടിമുതൽ'എന്ന ലേഖനവും ഹർദയാലിന്റെ ദീർഘ പ്രബന്ധത്തിന് ഞാൻ നിർവഹിച്ച പരിഭാഷയും ആണ് പ്രസിദ്ധീകരിച്ചത്.ഇതിന് പിരപ്പൻ കോട് മുരളി,ഒരു കാർത്തികേയൻ നായർ എന്നിവർ എഴുതിയ അർത്ഥമില്ലാത്ത മറുപടികൾ മാർച്ചിൽ  പ്രസിദ്ധീകരിച്ചു.ഇവ എനിക്ക് പത്രാധിപർ എസ് രമേശൻ നേരത്തെ തന്നതിനാൽ,അവരുടെ മറുപടികൾക്കൊപ്പം എനിക്കുള്ള പ്രതികരണം കൂടി നൽകാൻ അവ ഞാൻ അയച്ചു കൊടുത്തു.ഹൃദ്രോഗ ബാധിതനായ രമേശൻറെ അസാന്നിധ്യത്തിൽ ചുമതലയുണ്ടായിരുന്ന അസിസ്റ്റൻറ് എഡിറ്ററും മുരളിയുടെ അനന്തരവനുമായ എസ് ആർ ലാൽ അത് പ്രസിദ്ധീകരിച്ചില്ല.പകരം,ചിലർ ഗൂഢാലോചന നടത്തി രമേശനെ പുറത്താക്കി.

എൻറെ 'ഗ്രന്ഥാലോകം' പ്രസിദ്ധീകരിക്കാത്ത പ്രതികരണമാണ്,ഇത്.
'ഗ്രന്ഥാലോക'ത്തിൽ ഞാൻ എഴുതിയ 'സ്വദേശാഭിമാനിയുടെ തൊണ്ടി മുതൽ' എന്ന പഠനവും ഹർദയാലിന്റെ മാർക്‌സ് ജീവചരിത്ര പരിഭാഷയും കണ്ട്,'മുഖമടച്ച് അടി കിട്ടിയ പരവേശം' ഉണ്ടായതായി പിരപ്പൻകോട് മുരളി മാലോകരെ അറിയിച്ചിരിക്കുന്നു.ഇതേ മുരളി പണ്ട് ഒരു കവിത എഴുതാൻ ശ്രമിച്ചപ്പോൾ,കാട്ടായിക്കോണം ശ്രീധർക്ക് ഉണ്ടായതും ഇതേ പരവേശമാണ്.''എന്തെഴുതണം,എങ്ങനെ എഴുതണം എന്നൊന്നുമറിയില്ല " എന്ന് മുരളി വിളംബരം ചെയ്യുന്നു.ഇങ്ങനെ വരുമ്പോൾ,എഴുതാതിരിക്കുകയാണ് വിവരമുള്ളവർ ചെയ്യുക.പരവേശം മൂക്കുമ്പോൾ,എഴുതിയാൽ സമനില തെറ്റും.വിക്കു വരും.വിക്ക് വരുന്നവർ എല്ലാവരും ഇ എം എസ് ആവില്ല.സൗണ്ട് തോമ വരെ ആകാം.

നിലയില്ലാ കയത്തിലിറങ്ങി കൈകാലിട്ടടിക്കുന്ന മുരളിയുടെ വാദങ്ങളും അവയ്ക്കുള്ള മറുപടിയും ചുവടെ :

വാദം 1.കേരളത്തിലെ ഇടതു പക്ഷ റിപ്പോർട്ടിംഗ് മാറ്റിമറിച്ച പ്രമുഖ പത്ര പ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു 'പുലി'ക്കാണ് സ്വദേശാഭിമാനി വധ ക്വട്ടേഷൻ 'ഗ്രന്ഥാലോകം' നൽകിയത്.അരാജകവാദിയാണ്,ഈ ലേഖകൻ.

മറുപടി:ഞാൻ ആത്മകഥ എഴുതിയിട്ടില്ല.എഴുതാനുള്ള വലിപ്പവുമില്ല.മുരളിയേക്കാൾ വലിപ്പമുള്ള നേതാക്കളെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്.കവിയും നാടക കൃത്തുമാകാൻ ബദ്ധപ്പെടുന്ന മുരളിയുടെ അൽപജ്ഞാനവും അപകർഷ ബോധവും എനിക്കില്ല.ഗ്രന്ഥാലോകം പത്രാധിപർ ക്വട്ടേഷൻ നൽകി എന്ന ആരോപണത്തിന് പത്രാധിപരാണ് മറുപടി നൽകേണ്ടത്.പത്രാധിപർ ദളിതനായത് കൊണ്ട് മുരളിക്കുള്ള പുച്ഛം സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയിൽ നിന്ന് കിട്ടിയതാകും.സവര്ണരെ കുതിരയോടും ദളിതരെ പോത്തിനോടും ഉപമിച്ച് ഇരുവരെയും വിദ്യാലയങ്ങളിൽ ഒന്നിച്ചിരുത്തരുത് എന്ന് മുഖപ്രസംഗം എഴുതിയ പിള്ള മനോഭാവമാണ് മുരളിയിൽ കാണുന്നത്.

ഭാര്യ ജെന്നി അഞ്ചാം പ്രസവത്തിന് പോയപ്പോൾ വേലക്കാരിക്ക് ഗർഭമുണ്ടാക്കിയ മാർക്സിന്റെ അരാജകത്വം എനിക്കില്ല.മദ്യപാനവും തെമ്മാടിത്തവും കാരണം ബോൺ സർവകലാശാലയിൽ നിന്ന് നീക്കപ്പെട്ട മാർക്‌സിന്റെ അരാജകത്വവും എനിക്കില്ല.

മോഷ്ടാക്കൾക്കാണ്,ക്വട്ടേഷൻ സംഘത്തെ ആവശ്യം.അതുകൊണ്ടാണ് മോഷ്ടാവായ സ്വദേശാഭിമാനി പിള്ളയ്ക്ക് വേണ്ടി വെളിച്ചപ്പാട് തുള്ളുന്ന മുരളി,ഒരുപാട് ക്വട്ടേഷനുകൾ ( ഉദ്ധരണി ) വാരി വിതറിയത്.സ്വന്തമായി ഒന്നും പറയാനില്ലെങ്കിൽ ക്വട്ടേഷനാണ് നന്ന്.
എസ് രമേശൻ 
ജീവിക്കുന്ന അദ്‌ഭുതമാണ്,ഞങ്ങൾ കൊച്ചിക്കാർക്ക്,ഗ്രന്ഥാലോകം പത്രാധിപർ എസ് രമേശൻ.മഹാരാജാസ് കോളജിൽ രണ്ടു തവണ തുടർച്ചയായി യൂണിയൻ ചെയർമാൻ ആയിരുന്ന രമേശന് എം ടി വാസുദേവൻ നായരുമായി ആത്മ ബന്ധമുണ്ട്.അത് വഴിയാണ്,മമ്മൂട്ടി നടനായത്.രമേശനെ ഞങ്ങൾ ദളിതനായി കണ്ടിട്ടില്ല.മുരളി തുള്ളിയപ്പോഴാണ്,ഞാൻ അത് ശ്രദ്ധിച്ചത്.ദളിതൻ വിദ്യാഭ്യാസം നേടി ഉയർന്നാൽ നായർക്കൊപ്പം നിൽക്കാൻ യോഗ്യനാവില്ല എന്ന സ്വാദേശാഭിമാനി പിള്ള ചിന്തയുടെ ചുവട് പിടിച്ചാണ്,മുരളിക്ക് രമേശൻറെ പത്രാധിപ സ്ഥാനം അസഹ്യമായി തോന്നിയത്.2016 ൽ തന്നെ ഹർദയാൽ ലേഖനം പിള്ള  മോഷ്ടിച്ച വിവരം ഞാൻ എഴുതിയിട്ടുണ്ട്.രമേശൻ എന്നെക്കൊണ്ട് എഴുതിച്ചത് ആണെന്ന വാദം മുഖവിലയ്ക്ക് എടുത്താൽ തന്നെ,വായനക്കാർക്ക് താൽപര്യമുള്ള വിഷയങ്ങളെപ്പറ്റി എഴുതിക്കുക പത്രാധിപ ധർമമാണ്.

തിരുവനന്തപുരം ജാതി കാലാവസ്ഥയുമായി കൊച്ചിക്ക് ബന്ധമില്ല.രമേശൻ സ്വദേശാഭിമാനി പിള്ളയും  മുരളിയും ( പിൽക്കാലത്തു ഞാനും) പഠിച്ച യൂണിവേഴ്‌സിറ്റി കോളജിൽ ആയിരുന്നെങ്കിൽ ചെയർമാൻ ആകുമായിരുന്നില്ല.ജില്ലാ സെക്രട്ടറി എ പി വർക്കിയുടെ നിർദേശം വച്ച് രമേശൻ പണ്ടേ ഞാറയ്ക്കലിൽ നിന്ന് എം എൽ എ ആകേണ്ടതായിരുന്നു.ജീവിത പ്രാരബ്ധങ്ങൾ കാരണം ജോലിയിൽ പിടിച്ചു നിന്നു.പണ്ഡിറ്റ് കെ പി കറുപ്പനെ എറണാകുളം ഗേൾസ് ഹൈസ്‌കൂളിൽ അധ്യാപകനാക്കിയപ്പോൾ,സഹ അധ്യാപക സവർണർ പ്രതിഷേധിച്ചു.പ്രതിഷേധിച്ചവർക്ക് പിരിയാം,കറുപ്പൻ നിൽക്കും എന്നാണ് രാജാവ് പറഞ്ഞത്.

അക്കാലത്ത് കൊച്ചി ദിവാൻ ആയിരുന്ന പി രാജഗോപാലാചാരിയാണ് ഷൊർണൂർക്ക് റെയിൽപാത പണിതത്.അദ്ദേഹം തിരുവിതാംകൂർ ദിവാനായപ്പോൾ ഇംഗ്ലീഷിൽ സ്വാഗത മുഖ പ്രസംഗം എഴുതിയ സ്വദേശാഭിമാനി പിള്ള,പ്രജാസഭയിൽ അംഗത്വം കിട്ടാതായപ്പോൾ ദിവാന് എതിരായി .രാജഗോപാലാചാരിയിലെ പുരോഗമന വാദിയെയാണ് അദ്ദേഹം അയ്യൻ കാളിയെയും കുമാരൻ ആശാനെയും പ്രജാസഭയിൽ എടുത്തപ്പോൾ കണ്ടത്.ചരിത്രം എപ്പോഴും സത്യം വിളിച്ചു പറയുന്നതിനാൽ ഞാൻ സ്വദേശാഭിമാനി പിള്ളയുടെ പക്കൽ നിന്ന്  തൊണ്ടി മുതൽ കണ്ടെടുത്തു എന്നേയുള്ളു.

ഓപ്പൺ ഹാർട്ട് സർജറിക്ക് പോകും മുൻപാണ്,രമേശൻ 'ഗ്രന്ഥാലോക'ത്തിൽ ചരിത്ര ദൗത്യം നിർവഹിച്ചത്.ശസ്ത്രക്രിയയ്ക്ക് ശേഷം കൊച്ചിയിൽ കൃതി രാജ്യാന്തര പുസ്തകോത്സവം സംഘടിപ്പിച്ച രമേശനെ 'നിശബ്ദ വിപ്ലവകാരി' എന്ന് എം കെ സാനു വിശേഷിപ്പിച്ചതിന് പിണറായി വിജയനാണ് സാക്ഷി.ശസ്ത്രക്രിയയ്ക്ക് ശേഷം രമേശൻ വിശ്രമമില്ലാതെ അധ്വാനിക്കുമ്പോഴാണ് ,പിരപ്പൻകോട് വെളിച്ചപ്പാട് രമേശന് എതിരെ ഉറഞ്ഞത്.സി പി എം സംസ്ഥാന സമ്മേളനം നടന്ന പാലക്കാട്ടെ സംഘർഷത്തിൽ,അർബുദ രോഗിയായ ചടയൻ ഗോവിന്ദന് എതിരെപ്പോലും ഒരു ഗ്രൂപ് നീങ്ങുമോ എന്ന് സംശയം വന്നപ്പോൾ ഞാൻ ടി ശിവദാസ മേനോനെ വിളിച്ചു."ഞങ്ങൾക്ക് മനുഷ്യത്വമുണ്ട് ",മേനോൻ പറഞ്ഞു.മേനോനിൽ നിന്ന് മുരളിയിൽ എത്തുമ്പോൾ,മനഃസാക്ഷിയും മനുഷ്യത്വവും പണയം വച്ചോ ?

വാദം 2:ദേശീയതയ്ക്ക് വേണ്ടി രാമകൃഷ്ണ പിള്ള നില കൊണ്ടു.1905 ൽ സ്വദേശി പ്രസ്ഥാനത്തിൻറെ ആരംഭത്തിൽ അതിൽ പിള്ള ആവേശം കൊണ്ടതായി ടി വേണുഗോപാലൻ പറഞ്ഞിട്ടുണ്ട്.ഇന്ത്യയിലെ ആദ്യ ഇടതു പക്ഷക്കാരനാണ് പിള്ള എന്നും പറഞ്ഞിട്ടുണ്ട്.
മറുപടി :രണ്ടും തെളിയിക്കാൻ കഴിയില്ല.1885 ൽ കോഴിക്കോട്ട് 'കേരള പത്രിക ' തുടങ്ങിയ ചെങ്കളത്ത് വലിയ കുഞ്ഞിരാമ മേനോൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിൻറെ ആദ്യ
സമ്മേളനത്തിൽ പങ്കെടുത്തു.1892 ൽ 'മദ്രാസ് സ്റ്റാൻഡേർഡ്' പത്രാധിപർ ജി പി പിള്ള രണ്ടു തവണ എ ഐ സി സി ജനറൽ സെക്രട്ടറിയായി.ഗാന്ധിക്ക് മുൻപേ ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുത്ത രണ്ടു വലിയ പത്രാധിപന്മാർ,നായന്മാർ തന്നെ ഉള്ളപ്പോൾ,ഒരു മോഷ്‌ടാവിന്റെ വിഗ്രഹ പ്രതിഷ്ഠ നന്നല്ല.
പിരപ്പൻകോട് മുരളി 
വാദം 3:ഇ എം എസ്,കെ ദാമോദരൻ,സി അച്യുത മേനോൻ,പി ഗോവിന്ദ പിള്ള ,കെ എൻ പണിക്കർ,ഒ എൻ വി എന്നിവർ പിള്ളയ്ക്കായി കൊട്ടിപ്പാടിസേവ നടത്തി.
മറുപടി:മുരളിയുടെ പട്ടികയിൽ ഇ എം എസ് ഒഴികെയുള്ളവർ ഒരേ ജാതി ആയതും 'ഗ്രന്ഥാലോകം' പത്രാധിപർ ദളിതൻ ആയതും ആകസ്മികമല്ല.ഗോവിന്ദ പിള്ള പ്രസ് അക്കാദമി ചെയർമാൻ ആയിരിക്കെയാണ് ടി വേണുഗോപാലന് സ്വദേശാഭിമാനിയെപ്പറ്റി പുസ്തകം എഴുതാൻ അഞ്ചു ലക്ഷം രൂപ ക്വട്ടേഷൻ കൊടുത്തത്.അത് വ്യാജ നിർമിതി ആയിപ്പോയി.സ്വദേശാഭിമാനിയുടെ സുഹൃത്തായിരുന്നു അയ്യൻ‌കാളി എന്ന് സ്ഥാപിക്കാൻ,പാലക്കാട്ട് തരവത്ത് അമ്മാളു അമ്മയുടെ വീട്ടിലെ തകരപ്പെട്ടിയിൽ നിന്ന് അയ്യൻകാളിയുടെ കത്ത് കിട്ടി എന്ന വ്യാജ പ്രസ്താവന പുസ്തകത്തിലുണ്ട്.സ്വദേശാഭിമാനിയുടെ കൈയക്ഷരത്തിൽ ആയിപ്പോയി,അയ്യൻകാളിയുടെ കത്ത് !

ഇന്ത്യയിലെ ആദ്യത്തെ ഇടതു പക്ഷക്കാരനാണ് പിള്ള എന്ന പ്രസ്താവന മുരളി അംഗീകരിക്കുന്നുണ്ടോ ? മലയാളത്തിൽ സോഷ്യലിസത്തെക്കുറിച്ച് സൈദ്ധാന്തിക വിവരണം തുടങ്ങി വച്ചത്,എം കെ നാരായണ പിള്ള എന്ന ബാരിസ്റ്ററാണ് എന്ന് 'കേരളൻ' എന്ന സ്വന്തം മാസികയിൽ പിള്ള തന്നെ എഴുതിയതായി വേണുഗോപാലൻ പുസ്തകത്തിൽ പറയുന്നത് വഴി ,അദ്ദേഹം സ്വയം റദ്ദാക്കി.ഇ എം എസ് എവിടെയെങ്കിലും പിള്ളയെ ആദ്യ ഇടതുപക്ഷക്കാരൻ എന്ന് വിളിച്ചോ ?

മാർക്‌സ് ജീവചരിത്രം എഴുതിയതാണ് പിള്ളയെ ആദ്യ ഇടതു പക്ഷക്കാരൻ എന്ന് വിളിക്കാൻ കാരണം എങ്കിൽ,'മോഹന ദാസ് ഗാന്ധി' എന്ന പിള്ളയുടെ ജീവചരിത്രം മറക്കരുത്.യഥാർത്ഥ കോൺഗ്രസുകാരനും പിള്ള തന്നെ ആകണം -യെച്ചൂരി സിദ്ധാന്തത്തിൻറെ ആദിമ പിതാവ്.

വാദം 4:രാമകൃഷ്ണ പിള്ള മുഖം നോക്കാതെ കാര്യങ്ങൾ വിളിച്ചു പറയുന്ന പത്രാധിപരായിരുന്നു എന്ന് കുമാരനാശാൻ എഴുതി.
മറുപടി:ആശാൻ എഴുതിയതിൽ നിന്ന് പകുതി മാത്രം എടുത്താൽ പോരാ.പിള്ളയുടേത് സ്വയം കൃതാനർത്ഥം എന്നാണ് നാടുകടത്തിയപ്പോൾ ആശാൻ എഴുതിയത്.പിള്ളയെ  നാട് കടത്തിയ ദിവാൻ രാജഗോപാലാചാരിയുടെ സുഹൃത്തായിരുന്നു ആശാൻ;അംബുജ വിലാസം റോഡിന് കരണക്കാരിയായ വിദുഷിയും നായർ ഭർതൃമതിയുമായ  അംബുജത്തെ ഇരുവർക്കും അറിയാമായിരുന്നു. ആശാനെ മാത്രമല്ല,അയ്യങ്കാളിയെയും ശ്രീമൂലം പ്രജാസഭയിൽ അംഗമാക്കിയതും രാജഗോപാലാചാരിയാണ്.അദ്ദേഹം തിരുവിതാംകൂർ വിട്ടപ്പോൾ ആശാൻ മംഗള ശ്ലോകം എഴുതി.ദിവാൻ ഭക്തിവിലാസത്തിൽ കോണാൻ ഉടുക്കാതെയാണ് ഇരിക്കുന്നത് എന്ന് ഒരു മുഖപ്രസംഗത്തിൽ പിള്ള എഴുതിയത്,ആശാനും വായിച്ചു കാണും;മുഖം നോക്കില്ലെങ്കിലും ആസനം നോക്കും എന്നായിരിക്കും ആശാൻ ഉദ്ദേശിച്ചത്.
ജി പി പിള്ള 
വാദം 5 :പിന്നാക്ക വിഭാഗക്കാരെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് മറുപടി പറയാനും അവരുടെ യോഗ്യതയെ സമർത്ഥിക്കാനും അവരുടെ അവശതകൾ പരിഹരിക്കാനും പിള്ള എക്കാലവും നില കൊണ്ടു.
മറുപടി:അതുകൊണ്ടാകും,സവർണർ കുതിരകളും ദളിതർ പോത്തുകളും ആകയാൽ അവരെ ഒന്നിച്ചിരുത്തി വിദ്യാലയങ്ങളിൽ പഠിപ്പിക്കരുത് എന്ന് പിള്ള മുഖപ്രസംഗം എഴുതിയത്.അത് കൊണ്ടാകും,ധീവരനായ പണ്ഡിറ്റ് കെ പി കറുപ്പൻ 'ബാലാ കലേശം ' എന്ന നാടകം എഴുതിയപ്പോൾ 'വാലാ കലേശം' എന്ന് ജാതിയിൽ കുത്തി പിള്ള പരിഹസിച്ചത്.നാട് കടത്തിയ ശേഷം കൊച്ചിയിൽ വന്നായിരുന്നു ,പിള്ളയുടെ ജാതിക്കളി.നാട് കടത്തിയിട്ടും നന്നായില്ല.

വാദം 6:ഹർദയാൽ എഴുതിയ ജീവചരിത്രത്തിൻറെ മോഷണമാണ് പിള്ളയുടെ കൃതി എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല.
മറുപടി:അത് എൻറെ പഠനത്തിൽ വ്യക്തമാണ്.ഹർദയാലിന്റെ ഖണ്ഡികകളുടെ സമ്പൂർണ ചോരണം.ഉദ്ധരണികൾ അതേ പടി എടുത്തിരിക്കുന്നു.കെ ദാമോദരന് നന്ദി -പിള്ളയുടെ ലേഖനംപിൽക്കാലത്ത്  ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യിച്ചത് അദ്ദേഹമാണ്.അപ്പോൾ വാചകങ്ങൾ അതേ പടി പകർത്തി എന്ന് വ്യക്തമായി.

വാദം 7:ചെറുപ്പത്തിൽ പുരോഗമന വാദിയും വിപ്ലവകാരിയും ആയിരുന്ന ഹർദയാൽ,ശിഷ്ടായുസിൽ രാജഭക്തനായിരുന്നു.
മറുപടി:അത് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.പിള്ള മാർക്സിനെയും ഗാന്ധിയെയും പറ്റി എഴുതിയ പോലെ.ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ഒറ്റി കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടനൊപ്പം നിന്ന പോലെ.നമ്മുടെ വിഷയം മോഷണമാണ്.ഹർദയാലിന്റെ രാഷ്ട്രീയം അല്ല.
ഉദ്ധരണി പ്രളയം കൊണ്ട് മോഷ്ടാവിനെ ശുദ്ധീകരിക്കാൻ കഴിയില്ല.പിള്ള മോഷ്ടിച്ചില്ല എന്ന് തെളിയിക്കാനെന്തെങ്കിലും വസ്‌തുത ഉണ്ടെങ്കിൽ നിരത്തണം.ബാക്കി കാര്യങ്ങൾക്ക് ഞാൻ എഴുതിയ 'സ്വദേശാഭിമാനി :ക്ലാവ് പിടിച്ച കാപട്യം' ( എൻ ബി എസ് ) എന്ന പുസ്തകമാണ്,മറുപടി.അതിന് അവതാരിക എഴുതിയ എം കെ സാനുവിന് ക്വട്ടേഷൻ എവിടന്നായിരുന്നു എന്ന് പിള്ള ഭക്ത സംഘം പറഞ്ഞാൽ കൊള്ളാം.

കാർത്തികേയൻറെ സെൽഫ് ഗോൾ 

മുരളിക്കൊപ്പം കാർത്തികേയൻ നായർ എന്നൊരാൾ മറുപടി എഴുതിയിരുന്നു.പാർട്ടി മേൽവിലാസത്തിൽ ഭാഷാ ഇന്സ്ടിട്യൂട്ടിൽ ലാവണം നോക്കുന്നതായി അന്വേഷണത്തിൽ കണ്ടു.വാദിക്കാൻ എഴുന്നേറ്റപ്പോൾ തന്നെ തോറ്റ പീറ വക്കീലിനെയാണ് നായർ ഓർമിപ്പിക്കുന്നത്.നായർ എഴുതുന്നു:

"'മോഡേൺ റിവ്യൂ'വിൽ മാർക്‌സിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചു വന്നത്,പിള്ളയ്ക്ക് ഒരു നിമിത്തമായി വന്നിരിക്കാം.ആശയങ്ങൾ കടമെടുത്തിട്ടുമുണ്ടാകാം ...ഹർദയാലിനെ പിള്ള ആശ്രയിച്ചിട്ടുണ്ട്''.

ഇക്കാര്യമാണ് ഞാൻ പഠനവും പരിഭാഷയും വഴി ചൂണ്ടിക്കാണിച്ചത്.അതിന് വേണ്ടതിലധികം തെളിവുണ്ട്.ജോൺ സ്‌പർഗോ 1908 ൽ എഴുതിയ 'കാൾ മാർക്‌സ്:ഹിസ് ലൈഫ് ആൻഡ് വർക്' എന്ന പുസ്തകമാണ് ഹർദയാൽ പ്രബന്ധത്തിന് ആധാരമാക്കിയത് എന്ന് ആ പ്രബന്ധത്തിൽ നിന്ന് തന്നെ അറിയാൻ കഴിയും.മൂല കൃതിയോടുള്ള അവലംബം പിള്ള രേഖപ്പെടുത്തിയില്ല എന്നത് അപരാധമാണ്;അത് ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്;സ്‌പർഗോയുടെ പുസ്‌തകവും എൻറെ കൈയിലുണ്ട്.

നായർ സെൽഫ് ഗോൾ അടിച്ച സ്ഥിതിക്ക് എൻറെ കേസ് അവസാനിപ്പിക്കേണ്ടതാണ്.എൻറെ പഠനവുമായി ബന്ധപ്പെടാത്ത കുറെ അവാസ്തവങ്ങളും അബദ്ധ ധാരണകളും അർദ്ധ സത്യങ്ങളും വിളമ്പി,വൃഥാ സ്ഥൂലത കൊണ്ട് മറുപടി നീട്ടി,നായർ.കാമ്പും ആഴവുമില്ലാത്തപ്പോൾ ചപ്പടാച്ചി,പൊള്ള മനുഷ്യൻറെ കസർത്താണ്.

സ്വദേശാഭിമാനിയെപ്പറ്റിയുള്ള എൻറെ പുസ്തകം വായിക്കാതെ തന്നെ നായർ പുച്ഛിക്കുന്നു.നായർക്കുള്ള എൻറെ മറുപടി:
രാജഗോപാലാചാരി 
വാദം 1:രാമചന്ദ്രൻറെ വിമർശന മാനദണ്ഡമനുസരിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കരും ശ്രീനാരായണനും കുമാരനാശാനും അഴിമതിയുടെ ചെളിക്കുണ്ടിൽ വീണു കിടക്കുകയായിരുന്ന തിരുവിതാംകൂർ ഭരണത്തെ വിമര്ശിക്കാതിരിക്കുന്നതു കൊണ്ട് അവരുടെ യശസ്സിന് ക്ലാവ് പിടിച്ചോ ?
മറുപടി:നായരുടെ ഉള്ളിലെ ജാതിയാണ് പുളിച്ചു തികട്ടുന്നത്.ഈഴവ സമുദായത്തിലെ നവോത്ഥാന പ്രതിഭകൾ മൂരാച്ചികൾ ആയിരുന്നു എന്നാണ് നായർ ധ്വനിപ്പിക്കുന്നത്.'നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്' എന്ന് ഗുരു പറഞ്ഞതിൽ അടങ്ങിയത്,നായർ ഉൾപ്പെട്ട സവർണ സമൂഹം ഈഴവരാദി പിന്നാക്കക്കാരെ ചവിട്ടി താഴ്ത്തിയതിലുള്ള രോഷമാണ്.കുമാരൻ ആശാൻ 'വിവേകോദയം'പത്രാധിപർ എന്ന നിലയിൽ പിള്ളയുടെ നാട് കടത്തലിനെ ന്യായീകരിച്ചു.കാലാതിവർത്തിയായ ആശാൻറെ പ്രതിഭയ്ക്ക് പിള്ള വെറും ജാതിവാദിയാണെന്നും ജാതിക്കൂട്ടത്തിൻറെ കൈയിലെ പാവയാണെന്നും തോന്നി.കവിക്ക് സത്യം കാണാൻ എളുപ്പമാണ്.പിള്ള ബ്രിട്ടീഷുകാർക്കെതിരെ ഒരു വാക്കും എഴുതാതിരിക്കെ സമകാലികനായ അരവിന്ദ ഘോഷ് ബംഗാളിൽ അത് നിരന്തരം ചെയ്‌തു കൊണ്ടിരുന്നു.ഈഴവ സമുദായത്തിൽ നവോത്ഥാന പ്രതിഭകൾ പ്രഭ ചൊരിയുമ്പോഴാണ്,പിള്ള,നവോത്ഥാനത്തെ പിന്നോട്ടടിക്കുന്ന ജാതി വാദത്തെ ആശ്രയിച്ചത്.

വാദം 2:'മോഹനദാസ് ഗാന്ധി' എന്ന ലഘു ജീവചരിത്രമെഴുതാൻ പിള്ള ആരുടെ കൃതിയാണ് മോഷ്ടിച്ചത് എന്ന് രാമചന്ദ്രൻ ഒരന്വേഷണം നടത്താൻ തുനിയുന്നത് നന്നായിരിക്കും.
മറുപടി : നായർ പാർട്ടി സ്വാധീനം വച്ച് ഇക്കാര്യം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുന്നത് നന്നായിരിക്കും.ഒരു നായർ എസ് പി ക്ക് തന്നെ അന്വേഷണ ചുമതല നൽകണം.

പിള്ളയുടെ പുസ്തക നിരൂപണങ്ങൾ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവ മോഷണമാണെന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ച എനിക്ക് ബോധ്യമുണ്ട്.ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഇതുമുൾപ്പെടുത്തി നായർ സ്വയം കൃതാര്ഥൻ ആകുമല്ലോ.

വാദം 3:പിള്ളയെ സ്വാധീനിച്ചത് 'മദ്രാസ് ഹെറാൾഡ്'പത്രാധിപർ ജി പി പിള്ളയാണ്.അതിൻറെ താളുകളിൽ നിന്ന് പിള്ള മോഹന ദാസ് ഗാന്ധിയെ മോഷ്ടിക്കുകയായിരുന്നു.
മറുപടി:ഹാവൂ,ആ മോഷണം ഷെർലക് നായർ തന്നെ കണ്ടെത്തി.ജി പി പിള്ള ( 1864 -1904 ) യുടെ കാര്യത്തിൽ നായർ തെളിവ് സാമഗ്രികൾ കുഴിച്ചു കൊണ്ട് വരുന്നത് നന്നായിരിക്കും.പിള്ളയുടെ പത്രം നായർ എഴുതിയ പോലെ,'മദ്രാസ് ഹെറാൾഡ്' ആയിരുന്നില്ല.'മദ്രാസ് സ്റ്റാൻഡേർഡ്'ആയിരുന്നു.തിരുവിതാംകൂർ ഭരണത്തെ പിള്ള പുലഭ്യം പറഞ്ഞതിലെ സ്വാധീനം ഗുരു നാരായണ കുരുക്കൾ ആയിരുന്നു.അദ്ദേഹത്തിൻറെ രണ്ടു പീറ നോവലുകൾ പിള്ള പ്രസിദ്ധീകരിച്ചിരുന്നു;വമനേച്ഛ വരാൻ നന്ന്.

വാദം 4:പിള്ള അവലംബിച്ചത് 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യെ ആണെന്ന് 'കാറൽ മാർക്‌സ്'വായിച്ചാൽ മനസ്സിലാകും.
മറുപടി:'മാനിഫെസ്റ്റോ' ജീവചരിത്രമാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്.പിള്ള എഴുതിയ ജീവചരിത്രം,അതിലെ ഉദ്ധരണികൾ,പിതാവ് മാർക്സിന് എഴുതിയ കത്ത് എല്ലാം ഹർദയാലിൽ നിന്നാണ്.
ലാലാ ഹർദയാൽ 
വാദം 5:മിച്ച മൂല്യ സിദ്ധാന്തത്തെപ്പറ്റി വിവരിക്കുന്നിടത്ത് ഹർദയാലിന്റെ ദഹനക്കേട് വ്യക്തമാണ്.പിള്ള അതിനെ പൂർണമായി ദഹിപ്പിച്ച് സത്തെടുത്തു വിളമ്പുകയാണ്.
മറുപടി:ജി പി പിള്ളയെപ്പോലെ ഇതും എൻറെ വിഷയമല്ല.ഗദർ പാർട്ടി ഒരിടത്തും ഭരണത്തിൽ ഇല്ലാത്തതിനാൽ,ഹർദയാലിന്റെ വക്കാലത്ത് എനിക്കില്ല.1913 ൽ The Accumulation of Capital എന്ന പുസ്തകം വഴി റോസാ ലക്സംബർഗ് മാർക്സിനെ തിരുത്തിയത് പ്രസക്തമാണ്.നായരെക്കാൾ  ഭേദപ്പെട്ട മാർക്സിസ്റ്റുകളായ ഇർഫാൻ ഹബീബും ( Marx's Perception of India ),പ്രഭാത് പട് നായിക്കും  ( The Other Marx ) റോസയെ അനുകൂലിച്ചിട്ടുണ്ട്.ലെനിൻ തന്നെ ആ തിരുത്ത് അംഗീകരിച്ചു.എന്നിട്ടും പഴയ മൂല്യത്തിൽ കിടന്നു പുളയുകയാണ് നായർ.ഡേവിഡ് റിക്കാർഡോ ഇല്ലെങ്കിൽ മിച്ച മൂല്യം ഉണ്ടോ ?

ഹർദയാലിന് മാർക്സിനോടുള്ള വിയോജിപ്പ് മാത്രമാണ് പിള്ള മോഷ്ടിക്കാത്തത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

വാദം 6: പിള്ള എഴുതിയ മാർക്സ് ജീവചരിത്രം അന്നത്തെ മലയാളി പ്രബുദ്ധതയെ സ്വാധീനിച്ചിരുന്നു.
മറുപടി:വിഡ്ഢിത്തത്തിൻറെ കത്തി വേഷമാണ് നായർ ആടുന്നത്.പിള്ള എഴുതിയ ജീവചരിത്രം വായിച്ചാണ് പി കൃഷ്ണ പിള്ളയും ഇ എം എസും കമ്മ്യൂണിസ്റ്റ് ആയതെന്ന് അവർ പറഞ്ഞിട്ടില്ല.കൃഷ്ണ പിള്ളയെ സഹായിച്ചത് ബാരിസ്റ്റർ എ കെ പിള്ള ആയിരുന്നു.സ്വദേശാഭിമാനി പിള്ളയുടെ ജാമാതാവ്.അദ്ദേഹത്തിൻറെ വീട്ടിലെ ലൈബ്രറിയിൽ പോയി പുസ്തകം വായിച്ചതായി കൃഷ്ണ പിള്ളയ്ക്ക് മുൻപേ കമ്മ്യൂണിസ്റ്റ് ആയ പി കേശവ ദേവ് എഴുതിയിട്ടുണ്ട്.എ കെ പിള്ള ബ്രിട്ടനിൽ നിന്നാണ് സോഷ്യലിസ്റ്റ് ആശയങ്ങൾ കൊണ്ട് വന്നത്.സ്വദേശാഭിമാനി പിള്ളയുടെ മാർക്‌സിൽ നിന്നല്ല.1936 ലാണ് കേരളത്തിൽ പാർട്ടി ഉണ്ടായത്.ആ ചരിത്രത്തിൽ സ്വദേശാഭിമാനി പിള്ളയ്ക്ക് ഒരു പങ്കുമില്ല.പിള്ളയുടെ മാർക്സ് വായിച്ച് പ്രബുദ്ധത ഉണ്ടായെങ്കിൽ മോഹനദാസ് ഗാന്ധി വായിച്ചാകണം കോൺഗ്രസുകാരുണ്ടായത്.ഇത്രമാത്രം പ്രബുദ്ധത ഉണ്ടാകാൻ പിള്ള മാർക്സ് എത്ര കോപ്പി അടിച്ചു ?

വാദം 7:'ഭസ്മമിട്ടു തിളക്കിയ നിലവിളക്ക്' പോലെ പിള്ള ജ്വലിച്ചു കൊണ്ടിരിക്കും.
മറുപടി:'ഭസ്മമിട്ടു തിളക്കിയ നിലവിളക്കി'ലെ ഹിന്ദുത്വ ബിംബ കൽപന ജോറായി -കേരളത്തിലെ നായർ കമ്മ്യൂണിസ്റ്റുകളിൽ ഭൂരി പക്ഷവും വീട്ടിൽ ആർ എസ് എസും പുറത്ത് കമ്മ്യൂണിസ്റ്റുമാണെന്ന് പറയുന്നതിൽ കഥയുണ്ട്.'ഹിന്ദുത്വ ' തികട്ടി വന്നു കൊണ്ടിരിക്കും.

ചരിത്ര രചന എങ്ങനെ വേണമെന്ന ഉപദേശം നായർ വിളമ്പാൻ ശ്രമിച്ചിട്ടുണ്ട്.ഞാൻ ചരിത്രകാരനല്ല.ചരിത്രകാരന്മാരെ പോലെ ഭാവന വിളമ്പൽ എൻറെ പണിയല്ല.സ്വദേശാഭിമാനി പിള്ളയെക്കാൾ കൂടുതൽ കാലം പത്ര പ്രവർത്തനം നടത്തിയ നിലയ്ക്ക്,ഇന്ന് പിള്ള ഇറക്കുമായിരുന്ന പത്രം 'തനിനിറം'ആയിരിക്കും എന്ന് ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയും.അതിറക്കിയതും നായർ തന്നെ എന്നതാണ് സ്വദേശാഭിമാനി ഭക്ത സംഘത്തിന് ആശ്വാസം.

See https://hamletram.blogspot.com/2019/07/blog-post_6.html






FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...