Tuesday 5 November 2019

ടിപ്പുവിന് കണ്ണൂർ മരുമകൻ

 തെക്കൻ മാപ്പിളമാർ വരുതിയിൽ 

വിക്രം സമ്പത് എഴുതിയ Splendours of Royal Mysore: The Untold Story of the Wodeyars  എന്ന പുസ്തകത്തിൽ,ടിപ്പുവിൻറെ അധികം അറിയപ്പെടാത്ത ഒരു ഭാഗം സ്‌പർശിക്കുന്നു:
"നായന്മാരുടെ ഉറച്ച പ്രതിരോധവും അവർക്ക് ബ്രിട്ടീഷുകാരിൽ നിന്ന് കിട്ടിയ രഹസ്യ പിൻതുണയും ടിപ്പുവിന്
പേക്കിനാവായി.നൈസാം,മറാത്തക്കാർ എന്നിവരുടെ ആക്രമണവും മൈസൂർ വോഡയർമാരെ കീഴടക്കലും കഴിഞ്ഞാൽ,ടിപ്പുവിന് ഇത് നിർണായകമായി.മലബാറിൽ അധീശത്വം ഉറപ്പിക്കാൻ അദ്ദേഹം അറയ്ക്കൽ കുടുംബവുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടു.അദ്ദേഹത്തിൻറെ മകൻ അബ്‌ദുൾ ഖാലിക് അറയ്ക്കൽ ബീവിയുടെ മകളെ നിക്കാഹ് ചെയ്തു.മലബാറിലെ തൻറെ ശത്രുക്കളെ സഹായിക്കരുതെന്ന് അദ്ദേഹം തലശ്ശേരി കോട്ടയിലെ ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടു"

എ ശ്രീധര മേനോൻ കേരള ചരിത്രത്തിൽ പറയുന്നു:
"ടിപ്പു കണ്ണൂരിലെത്തി മകൻ അബ്‌ദുൾ ഖാലിക്കും അറയ്ക്കൽ ബീവിയുടെ മകളുമായുള്ള വിവാഹം ആഘോഷിച്ചു.കോലത്തിരിയിൽ നിന്ന് പിടിച്ച ചില പ്രദേശങ്ങൾ ബീവിക്ക് കൊടുത്ത് തീരം വഴി ചാവക്കാട്ടേക്ക് പോയി;അവിടന്ന് കോയമ്പത്തൂരേക്കും".
ടിപ്പുവിൻറെ മക്കൾ കോൺവാലിസിന് / റോബർട്ട് ഹോം 
നിക്കാഹ് 1789 ലായിരുന്നു.താമരശ്ശേരി ചുരം വഴി ടിപ്പു ആദ്യമായി മലബാറിൽ എത്തിയ ഘട്ടം.1782 ൽ ജനിച്ച ഖാലിക്കിന് ഏഴു വയസ് മാത്രമായിരുന്നു.മൂന്നു വർഷം കഴിഞ്ഞ് ശ്രീരംഗ പട്ടണം ഉടമ്പടിയുടെ ഭാഗമായി ഖാലിക്കും സഹോദരൻ മുയിസുദീനും ബ്രിട്ടീഷ് ബന്ദികളായി.1806 സെപ്റ്റംബർ 12 ന് 24 വയസിൽ ഖാലിക് മരിച്ചു.

വില്യം ലോഗൻ മലബാർ മാനുവലിലും നിക്കാഹ് പരാമർശിക്കുന്നു:
"ടിപ്പു കണ്ണൂരിലെത്തി ബീവിയുടെ മകളും ഖാലിക്കുമായുള്ള വിവാഹത്തിൻറെ പ്രാഥമിക ചടങ്ങുകൾ നടത്തി".
ശ്രീധര മേനോൻ സ്വന്തമായി എന്തെങ്കിലും കണ്ടെത്തിയതായി ആരോപണം ഇല്ല !

രാഷ്ട്രീയമായി ഈ ബന്ധം ശരിയായിരുന്നു.കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കലുമായുള്ള ബന്ധം,മലബാറിലെ ടിപ്പുവിൻറെ താൽപര്യങ്ങൾ സംരക്ഷിക്കുമായിരുന്നു.ടിപ്പുവിനെ ബാപ്പ ഹൈദരാലി നൈസാമിൻറെ മകൾക്ക് നിക്കാഹ് ചെയ്തു കൊടുക്കാൻ ആഗ്രഹിച്ചപ്പോൾ,നൈസാം അത് തള്ളി.ഹൈദർ ഒരു പാവം പഞ്ചാബി എന്നതായിരുന്നു,കാരണം.ഇസ്ലാമിക രക്തത്തെയും നൈസാം സംശയിച്ചു.നവായത്ത് മുസ്ലിമായ ആർക്കോട്ടിലെ ഇമാം സാഹബ് ബക്ഷിയുടെ മകൾ റോഷൻ ബീഗവുമായി ടിപ്പുവിൻറെ  നിക്കാഹ് തീരുമാനിച്ചു.മേൽകോട്ടെ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈന്യാധിപൻ ലാലാ മിലൻറെ മകളും ബാല്യകാല സഖിയുമായ റുക്കയ്യ ബാനുവിനെ ടിപ്പു തന്നെ തിരഞ്ഞെടുത്തു.സൈന്യാധിപൻ ബുർഹാനുദ്ധീൻറെ സഹോദരി ആയിരുന്നു.1774 ലെ ഒരു വൈകുന്നേരം ഇരുവരെയും ടിപ്പു നിക്കാഹ് ചെയ്തു.24 വയസ്.

ജുനുമാബി II ആയിരുന്നു അറയ്ക്കൽ ബീവി.മുൻഗാമി അറയ്ക്കൽ രാജാവ് കുഞ്ഞി ഹംസ II 1777 ൽ മരിച്ചു.1777 -1819 ൽ ജുനുമാബി ഭരിച്ചു.ഇവരെ ടിപ്പു കണ്ടതിന് രേഖകളുണ്ട്.
ഖാലിക്, മുകളിലെ ചിത്രത്തിൽ 
ഹൈദരാലി 1759 ൽ കൃഷ്ണ രാജ വൊഡയാർ രണ്ടാമനെ അട്ടിമറിച്ചപ്പോൾ,കുഞ്ഞി ഹംസ രണ്ടാമൻ അദ്ദേഹത്തോട് കൂറ് പ്രഖ്യാപിച്ചു.അദ്ദേഹം മൂസയെ നാവിക മേധാവിയാക്കി.മൂസ 1750 ൽ മാലിയിലെ സുൽത്താൻ മുഹമ്മദ് ഇമാദുദീനെ പിടികൂടി
മൂസയ്ക്ക് കീഴിലുള്ള ലക്ഷദ്വീപിലെ കവരത്തിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹം തടവിൽ 1757 ൽ മരിച്ചു.ഹൈദറിൻറെ നാവിക മേധാവിയായ ശേഷം,മൂസ അന്നത്തെ സുൽത്താൻ ഹസ്സൻ ഇസുദുദീനെ പിടികൂടി കണ്ണുകൾ ചൂഴ്ന്നെടുത്തു.ഹൈദർ ഇതിന് സുൽത്താനോട് മാപ്പു ചോദിച്ചു;രാജ്യം തിരിച്ചു കൊടുത്തു.മൂസയെ സ്ഥാനത്തു നിന്ന് നീക്കി.1766 ൽ നായർ കലാപം അമർച്ച ചെയ്യാൻ ഹൈദർ,ബേദനൂർ പിടിച്ചതോടെ,മൂസയ്ക്ക് സ്ഥാനം തിരിച്ചു കിട്ടി.അറയ്ക്കൽ രാജാവ് മുഹമ്മദലി മൂന്നാമൻ 1688  -1690 ലെ ചൈൽഡ് യുദ്ധത്തിൽ മുഗൾ ചക്രവർത്തി ഔറംഗസേബിനെ സഹായിക്കാൻ മാപ്പിള സൈന്യത്തെ അയച്ചിരുന്നു.ഈസ്റ്റ് ഇന്ത്യ കമ്പനി ഗവർണറും ധന ശാസ്ത്രജ്ഞനും കച്ചവടക്കാരനുമായിരുന്നു,സർ ജോസയ്യ ചൈൽഡ്.യുദ്ധത്തിൽ ചൈൽഡ് തോറ്റു.കമ്പനിക്കെതിരെ ഔറംഗസേബ് ശിക്ഷാ നടപടികൾ എടുത്തില്ല.വലിയ നഷ്ട പരിഹാരം വാങ്ങി കച്ചവടാവകാശം പുനഃസ്ഥാപിച്ചു.ബേദനൂർ പിടിച്ച ശേഷമാണ് ഹൈദർ മലബാറിൽ എത്തിയത്.

ടിപ്പുവിനെക്കാൾ രാജ പൈതൃകം അറയ്ക്കൽ കുടുംബത്തിനായിരുന്നു.കോലത്തിരിയുടെ സൈന്യാധിപൻ അരയൻ കുളങ്ങര നായർ ഇസ്ലാം മതം സ്വീകരിച്ചാണ് അറയ്ക്കൽ കുടുംബം ഉണ്ടായത്.അദ്ദേഹത്തിൻറെ ഭാര്യ കോലത്തിരി രാജകുമാരി ആയിരുന്നു.രാജകുമാരിയെ പ്രണയിച്ചപ്പോൾ നായർ ഭ്രഷ്ടനായി.
ടിപ്പുവിൻറെ മകന് ബീവിയുടെ മകളുമായി ജീവിക്കാൻ കഴിഞ്ഞില്ല.1806 ൽ 24 വയസ്സിൽ മരിക്കുമ്പോൾ,രാജ്യം ഇല്ലാതായിരുന്നു.

ടിപ്പു സുൽത്താന് ( 1750 -1799 ) വിവിധ സ്ത്രീകളിൽ 16 ആൺ മക്കളായിരുന്നു.ഒടുവിലെ പുത്രൻ 1797 ൽ
പ്രസവത്തിൽ മരിച്ചു.ടിപ്പുവിൻറെ മരണത്തിന് രണ്ടു വർഷം മുൻപ്.പതിനൊന്നാമത്തെ മകൻ മുഹമ്മദ് നിസാമുദീൻ ജനിച്ച വർഷമായ 1791 ൽ തന്നെ മരിച്ചു.മറ്റ് 14 മക്കൾ ചരിത്രത്തിലുണ്ട്:ഫത്തേ ഹൈദരലി ( 1771 -1815 ),അബ്‌ദുൾ ഖാലിക് ( 1782  -1806 ),മുഹിയുദീൻ ( 1783 -1811 ),മുയിസുദീൻ ( 1783 -1816 ),മിറാജുദീൻ ( 1784 -),മുയിനുദീൻ ( 1784 -),മുഹമ്മദ് യാസിം ( 1784 -1849 ),മുഹമ്മദ് സുബാൻ ( 1785 -1845 ),മുഹമ്മദ് ശുക്രുള്ള ( 1785 -1837 ),സർവറുദീൻ ( 1790 -1833 ),മുഹമ്മദ് ജമാലുദീൻ ( 1795 -1872 ),മുനീറുദിൻ ( 1795 -1837 ),സർ ഗുലാം മുഹമ്മദ് ( 1795 -1872 ),ഗുലാം അഹമ്മദ് ( 1796 -1824 ).
അബ്ദുൾ ഖാലിക് / ജെയിംസ് ഹിക്കി 
രണ്ടാമത്തെ മകനാണ് കണ്ണൂരിൽ പുതിയാപ്ലയായ ഖാലിക്.1782 ൽ രണ്ട്,1784 ൽ മൂന്ന്,1785 ൽ രണ്ട്,1795 ൽ മൂന്ന് എന്നിങ്ങനെ ആൺമക്കൾ.പെൺമക്കളുടെ പട്ടികയില്ല.1795 ൽ മൂന്ന് മക്കളുണ്ടായതിൽ കൗതുകമുണ്ട്.1792 ൽ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടിക്ക് ശേഷം ടിപ്പു അന്തപ്പുരത്തിലാണ് അധികവും സമയം ചെലവിട്ടത്.അന്തപ്പുര ചുവതലയുണ്ടായിരുന്ന ക്യാപ്റ്റൻ തോമസ് മാരിയറ്റ് രേഖപ്പെടുത്തിയത് ടിപ്പുവിൻറെ അന്തപ്പുരത്തിൽ 333 സ്ത്രീകളും ഹൈദറിന്റേതിൽ 268 സ്ത്രീകളും,വേലക്കാരികൾ ഉൾപ്പെടെ ഉണ്ടായിരുന്നു എന്നാണ്.ചില നപുംസകങ്ങളും ഉണ്ടായിരുന്നു.ഇവരായിരുന്നു,ദ്വാരപാലകർ.തുർക്കി,ജോർജിയ,പേർഷ്യ,ആർക്കോട്ട്,തഞ്ചാവൂർ,ഹൈദരാബാദ്,ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു.കൂർഗ് രാജാവിൻറെ രണ്ടു സഹോദരിമാർ,ടിപ്പുവിൻറെ ദിവാൻ പൂർണയ്യയുടെ അനന്തരവൾ,വൊഡയാർ രാജാവിൻറെ മൂന്ന് ബന്ധുക്കൾ എന്നിവർ ഇതിൽപെട്ടു.ടിപ്പുവിൻറെ മരണശേഷം അന്തപ്പുരം കണ്ട ജോർജ് വാലെൻഷ്യ Voyage and Travels ൽ എഴുതിയത്,ഓരോ സ്ത്രീയും വാസ ഗേഹം തൻറെ നാടിൻറെ രീതിയനുസരിച്ച് അലങ്കരിച്ചിരുന്നു എന്നാണ്.ടിപ്പുവിൻറെ ആത്മ സുഹൃത്ത് രാജാ ഖാന് അന്തപ്പുരത്തിൽ പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.തുർക്കിയിൽ തൂവാലയിട്ടാണ് സുൽത്താൻ അന്നത്തെ സ്ത്രീയെ തിരഞ്ഞെടുത്തിരുന്നത്.ടിപ്പു മുഖ്യമന്ത്രി വഴിയാണ് അന്നത്തെ ഇoഗിതം അറിയിച്ചിരുന്നത്.ടിപ്പു മരിച്ച ശേഷം,അവിടത്തെ വരേണ്യ കുടുംബങ്ങളിലെ പെൺകുട്ടികളുടെ പേരും വയസ്സും സ്വന്തം കൈപ്പടയിൽ എഴുതിയ ഡയറി കിട്ടി.

കിർമാണി എഴുതിയ 'താരിഖി ടിപ്പു' അനുസരിച്ച് സ്ത്രീക്ക് സുരക്ഷിത സ്ഥാനം അന്തപ്പുരം ആയിരുന്നു.ടിപ്പുവിൻറെ സഹോദരൻ അബ്ദുൾ കരീമിൻറെ ഭാര്യയെ ബാപ്പയുടെ അന്തപ്പുരത്തിൽ കണ്ടു.സവന്നൂർ നവാബിൻറെ മകളായിരുന്നു.അവരോട് കരീം മോശമായി പെരുമാറിയിരുന്നു.അവരെ ടിപ്പുവാണ് അന്തപ്പുരത്തിൽ ആക്കിയത്.കരീമിൻറെ മകനാണ് ടിപ്പുവിൻറെ മൂത്ത മകനായി പട്ടികയിലുള്ള ഫത്തേ ഹൈദരാലി എന്ന് വാദമുണ്ട്.കൂർഗിൽ നിന്നും ചിത്രദുർഗയിലെ പാലിഗർ രാജ കുടുംബത്തിൽ നിന്നും ടിപ്പു രാജകുമാരിമാരെ കൊണ്ട് പോയി.കൂർഗ് രാജാവ് ചിക്കവീര രാജേന്ദ്ര,പിതാവിൻറെ കൂടെക്കിടന്ന അന്തപ്പുര സ്ത്രീകളെ സ്വന്തം അന്തപ്പുരത്തിലേക്ക് എടുത്തതായി ഞാൻ വായിച്ചിട്ടുണ്ട്.

ടിപ്പു 24 വയസ്സിൽ 1774 ലാണ് ആദ്യം നിക്കാഹ് ചെയ്തത്.അവസാനത്തേത് 1796 ൽ 46 വയസ്സിൽ.ആദ്യ രണ്ടിൽ ഹൈദർ കണ്ടെത്തിയത്,നാമമാത്ര ഭാര്യ ആയിരുന്നു.അവർ റോഷാൻ ,പാദ്ഷാ ബീഗം എന്നറിയപ്പെട്ടു.അവരെ ഭാര്യയായി സ്വീകരിക്കുന്നതിനെതിരെ കൊട്ടാരത്തിലെ സ്ത്രീകൾ രംഗത്തു വന്നു.ആ കുടുംബത്തെപ്പറ്റി അസുഖകരമായ കിംവദന്തികൾ ഉണ്ടായിരുന്നതാണ്,കാരണം.ബ്രിട്ടീഷുകാർ ശ്രീരംഗ പട്ടണം പിടിക്കുമ്പോൾ,അതിൻറെ ഭീതിയിൽ,പ്രിയ ഭാര്യ റുക്കയ്യ മരിച്ചു.അവസാന ഭാര്യ ഖദിജ സമൻ ബീഗo,ടിപ്പുവിൻറെ സേവകൻ സയ്യിദിൻറെ മകളായിരുന്നു.നിക്കാഹിന് അടുത്ത കൊല്ലം അവർ പ്രസവത്തിൽ മരിച്ചു.Authentic Memoirs of Tipu Sultan എന്ന പേരിൽ ഒരു ബ്രിട്ടീഷ് പട്ടാള ഓഫിസർ എഴുതിയ പുസ്തകത്തിൽ,ഇവർ 20 നടുത്ത സുന്ദരിയായിരുന്നു എന്നുണ്ട്.
മുയിസുദിൻ 
ടിപ്പുവിൻറെ മക്കൾ അബ്‌ദുൾ ഖാലിക്,മുയിസുദീൻ എന്നിവരെ 1792 ൽ മൂന്നാം മൈസൂർ യുദ്ധത്തിനൊടുവിൽ,ബ്രിട്ടീഷുകാർ ബന്ദികളാക്കി.ഖാലിക്കിന് 10 ,മുയിസിന് ഒൻപത്.ഗവർണർ ജനറൽ ചാൾസ് കോൺവാലിസിനും മദ്രാസ് ഗവർണർ ചാൾസ് ഓൿലിയുടെ ഭാര്യ ആൻജെല റീഡിനും  ,ഖാലിക്കിനെ ഇഷ്ടമായിരുന്നു.ഇരുവരും റുക്കയ്യയുടെ മക്കൾ ആയിരുന്നിരിക്കാം -റുക്കയ്യ മരിച്ച കൊട്ടാരത്തിൽ  ഈ കുട്ടികൾ ഉണ്ടായിരുന്നു.വന്ധ്യകൾക്ക് അന്തപ്പുരത്തിൽ വിലയുണ്ടായിരുന്നില്ല.റുക്കയ്യയുടെ മകൻ എങ്കിൽ ,ഖാലിക്കുമായുള്ള അറയ്ക്കൽ ബന്ധം വിലയേറിയതാണ്;ഖാലിക്ക് ഹിന്ദു സ്ത്രീയിലെ പുത്രൻ എന്നും വാദമുണ്ട്.1799 ലെ ദൃക്‌സാക്ഷി വിവരണത്തിൽ,ബാലന്മാരുടെ അമ്മ ആക്രമണ ശേഷം ഭയന്ന് മരിച്ചു എന്നുണ്ട് -അത് റുക്കയ്യ തന്നെ.

1792 ലെ ശ്രീരംഗം ഉടമ്പടിയിലെ രണ്ടാം വകുപ്പിൽ ഇങ്ങനെയുണ്ട്:
"നാലു മാസത്തിനുള്ളിൽ മൂന്ന് തവണകളായി നിശ്ചിത സംഖ്യ അടയ്ക്കും വരെ,ടിപ്പുവിൻറെ രണ്ടാൺമക്കൾ ബന്ദികളായിരിക്കും.സംഖ്യ നൽകുകയും രാജ്യത്തിൻറെ പകുതി കൈമാറുകയും തടവുകാരെ വിടുകയും ചെയ്താൽ ആ നിമിഷം കുട്ടികളെ മോചിപ്പിക്കും".18 മാസത്തിനുള്ളിൽ ഇത് നടന്നു.എന്നാൽ 1799 ൽ ടിപ്പുവിനെ വധിച്ച നാലാം മൈസൂർ യുദ്ധ ശേഷം,ഈ കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 300 പേരെ പിടികൂടി തടവിലാക്കി.17 വയസ്സിൽ ഖാലിക്ക് രണ്ടാം വട്ടം തടവിലായി.ഏഴു കൊല്ലം കൂടി അവൻ ജീവിച്ചു.

1792 ലെ ആക്രമണത്തെപ്പറ്റി മേജർ അലക്‌സാണ്ടർ ദിറോം എഴുതിയ ദൃക്‌സാക്ഷി വിവരണമായ A Narrative  of the Campaign in India Which Terminated the War with Tipoo Sultan,in 1792 ൽ ബന്ദിയാക്കലുണ്ട്:
"കറുത്ത്,തടിച്ച ചുണ്ടും പതിഞ്ഞ മൂക്കും നീണ്ട ചിന്താമഗ്നമായ മുഖവുമുള്ള മൂത്തവൻ അത്ര പ്രിയപ്പെട്ടവനായിരുന്നില്ല.വെളുത്ത് സാധാരണ പ്രകൃതവും വട്ടമുഖവും വലിയ കണ്ണുകളും ഊർജസ്വലനുമായ ഇളയവൻ ശ്രദ്ധേയനായി".ഇതാണ് ഖാലിക്ക്.ബന്ദികളാക്കുന്ന രംഗം,സ്ഥലത്തുണ്ടായിരുന്ന ഔദ്യോഗിക ചിത്രകാരൻ റോബർട്ട് ഹോം ഭാവിക്കു വേണ്ടി അനശ്വരമാക്കി.
അറയ്ക്കൽ കൊട്ടാരം 
ഗവർണർ ജനറൽ കോൺവാലിസിന് കുട്ടികളെ 1792 ഫെബ്രുവരി 26 ന് ടിപ്പുവിൻറെ വക്കീൽ ( സൈന്യാധിപൻ ) ഗുലാം അലി ഖാൻ കൈമാറി."ഇന്ന് രാവിലെ വരെ ഇവർ എൻറെ യജമാനൻ ടിപ്പു സുൽത്താന്റെ കുട്ടികൾ ആയിരുന്നു;ഇപ്പോൾ അവരുടെ നില മാറി,അങ്ങാണ് ഇനി പിതാവ്",അദ്ദേഹം പറഞ്ഞു.മൈസൂർ സൈന്യാധിപനായ ഗുലാം അലി  1786 -90 ൽ ഇസ്താംബുളിൽ പോയി തുർക്കി സുൽത്താൻ അബ്ദുൾ ഹമീദ് ഒന്നാമനെ കണ്ടിരുന്നു.വടക്കൻ കർണാടകത്തിലെ താദ്രി തുറമുഖത്ത് നിന്നായിരുന്നു,യാത്ര.അലക്‌സാൻഡ്രിയ,ജിദ്ദ വഴി കോഴിക്കോട്ട് മടങ്ങിയെത്തി.

കുട്ടികളെ അദ്ദേഹം മദ്രാസിലേക്ക് അനുഗമിച്ചു.സെൻറ് ജോർജ് കോട്ടയിൽ കുട്ടികളെ പാർപ്പിക്കാൻ മദ്രാസ് കൗൺസിൽ 1663 പഗോഡ ( 100 പഗോഡ 350 രൂപ ) അനുവദിച്ചു.1786 ഫെബ്രുവരിയിൽ കോൺവാലിസ്‌ കൊൽക്കത്ത ഗവർണറായി.

ചിത്രകാരൻ ഹോം ചിത്രത്തിൻറെ മുൻനിരയിൽ ഇടത്ത്,പോർട്ട് ഫോളിയോ പിടിച്ച് തന്നെയും വരച്ചിട്ടുണ്ട്.ഉച്ചയ്ക്ക് കുട്ടികൾ പോകുമ്പോൾ ടിപ്പു കോട്ടവാതിലിന് മേൽ കൊത്തളത്തിൽ ആയിരുന്നു.കൂടാരത്തിനടുത്ത് അവരെ 21 ആചാര വെടിയോടെ സ്വീകരിച്ചു.സർ ജോൺ കെന്നവെ,മറാത്താ,നൈസാം  സൈന്യാധിപർ എന്നിവർ അവരെ കണ്ടു. അവരെ ആസ്ഥാനത്തേക്ക് കൊണ്ട് പോയി,നെറ്റിപ്പട്ടം കെട്ടിയ ആനകൾക്ക് മേൽ കയറ്റി വെള്ളിപ്പലക മേൽ ഇരുത്തി.ഘോഷയാത്രയ്ക്ക് മുന്നിൽ ഒട്ടകങ്ങൾ നിരന്നു.ഏഴു പേർ പച്ചപ്പതാകയേന്തി.100 കുന്തക്കാർ,200 കാലാൾപ്പടയാളികൾ,കുതിരപടയാളികൾ.ക്യാപ്റ്റൻ തോമസ് വെൽഷ് നയിച്ചു.മദ്രാസ് യാത്രക്കിടെ കോലാറിൽ അവർ ഹൈദരാലിയുടെ കബറിടം കണ്ടു വണങ്ങി.ജൂൺ 29 ന് മദ്രാസിലെത്തി.കോട്ടയിൽ വീട് ശരിയാകും വരെ അവർ കൂടാരത്തിൽ കഴിഞ്ഞു.കേണൽ ജോൺ ഡോയ്‌ട്ടൻ ആയിരുന്നു,രക്ഷിതാവ്.
ഗുലാം അലി മക്കളെ കൈമാറുന്നു 
അടുത്ത നാൾ മുതൽ കുട്ടികൾക്ക് സമ്മാന പ്രവാഹമായി.കോൺവാലിസ്‌ ഇരുവർക്കും സ്വർണ വാച്ച് നൽകി;അവർ അദ്ദേഹത്തിന് പേർഷ്യൻ വാളും രത്നങ്ങളും അംഗവസ്ത്രവും സമ്മാനിച്ചു.കോൺവാലിസ്‌ ഒരു പീരങ്കിയും രണ്ട് പിസ്റ്റലുകളും കൊടുത്തു.1799 ൽ കൊട്ടാരത്തിൽ പെട്ടി തുറക്കാതെ രണ്ടു പല്ലക്കുകൾ കണ്ടു.

ഉടമ്പടി നടപ്പാക്കി 1784 ഫെബ്രുവരിയിൽ ഖാലിക്കും മുയീസും ശ്രീരംഗ പട്ടണത്തേക്കു മടങ്ങുമ്പോൾ കോൺവാലിസും ലേഡി ഓക്‌ലിയും 'ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പല്ലക്ക്' ഖാലിക്കിന് സമ്മാനിച്ചു.സ്വർണവും വെള്ളിയും ചേർന്ന അലങ്കാരപ്പണികൾ;രണ്ടു വശവും അലങ്കാര സർപ്പങ്ങൾ.ഖുർ ആൻ,പേർഷ്യൻ വചനങ്ങൾ മുയിസ്,കോൺവാലിസിന് ചൊല്ലിക്കൊടുത്തിരുന്നു.ഇരുവരെയും നൃത്തവും പാട്ടും വിരുന്നുമായി മദ്രാസ് സാമൂഹിക വൃത്തങ്ങളിൽ പരിചയപ്പെടുത്തി.

ഇനി കണ്ണൂർ നിക്കാഹിലേക്ക് വരാം.

അറയ്ക്കൽ ജാനുമാബി 1789 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സംരക്ഷണം ആവശ്യപ്പെട്ടു.താമസിയാതെ ടിപ്പു മുഴുവൻ സേനയുമായി മലബാർ തീരത്തേക്ക് വരുമെന്ന് അവർ ടിപ്പുവിനെ അനുകൂലിക്കും വിധം അറിയിച്ചു.അവർ ഒരു കളി കളിക്കുകയായിരുന്നു.ടിപ്പുവിൻറെ വരവ് പ്രധാനമായും പരസ്‌പരം പൊരുതുന്ന കണ്ണൂർ മാടമ്പികളെ വശപ്പെടുത്താനായിരുന്നു.തീരത്തെ മാപ്പിളമാർ ബീവിക്ക് ഒപ്പമായിരുന്നു.തെക്കൻ മാപ്പിളമാർ ടിപ്പുവിൻറെ അധീശത്വത്തിന് എതിരായിരുന്നു.അവർ ബീവിക്കും ഭീഷണിയായി.1782 ൽ ഹൈദർ മരിച്ചപ്പോൾ ,ബീവി കമ്പനിയുമായി ഒരുടമ്പടിയിൽ ഒപ്പിട്ടു.ടിപ്പുവുമായുള്ള മംഗലാപുരം ഉടമ്പടിക്ക് ഒരു വർഷം മുൻപായിരുന്നു,ഇത്.1789 ആയപ്പോൾ ബീവിക്ക് അവരുടെ പ്രദേശങ്ങൾ തിരിച്ചു കിട്ടി.1789 ൽ ടിപ്പുവിൻറെ മലബാറിലേക്കുള്ള വരവ് രണ്ടാമത്തേതായിരുന്നു.ഉത്തര മലബാറിലെ സകല രാജാക്കന്മാരും മാടമ്പികളും ടിപ്പുവിനെതിരെ കലാപം നടത്തി മൈസൂരിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു.അറയ്ക്കൽ നിക്കാഹിന് തൊട്ടു മുൻപ് ടിപ്പു,കടത്തനാട് നാശമാക്കി.ഒരു കോലത്തിരി രാജകുമാരനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ടിപ്പുവിൻറെ ഭടന്മാർ കൊന്ന് ജഡം ആനകളെക്കൊണ്ട് ടിപ്പുവിൻറെ ക്യാമ്പിലൂടെ വലിപ്പിച്ചു.17 അനുയായികളെകൂടി കൊന്ന് എല്ലാ ജഡവും മരങ്ങളിൽ കെട്ടി തൂക്കി.നിക്കാഹ് കഴിഞ്ഞ് ചിറയ്ക്കലിന്റെ ഒരു ഭാഗം ടിപ്പു ബീവിക്ക് കൈമാറി.നിക്കാഹും വിവാഹ ഒരുക്കങ്ങളും നിമിത്തം തെക്കൻ മാപ്പിളമാരുടെ അരിശം ഇല്ലാതെയായി.
അവർ ടിപ്പുവിൻറെ സൈന്യത്തിനൊപ്പം നിന്നു.ടിപ്പു ഇക്കുറി മലബാർ വിട്ട ശേഷം മടങ്ങിയില്ല.
ഫത്തേ ഹൈദരാലി 
ഒരു വർഷം മുൻപ് 1788 ൽ ടിപ്പു,മുഹമ്മദ് ദെർവിഷ് ഖാൻ,അക്ബർ അലി ഖാൻ,മുഹമ്മദ് ഉസ്മാൻ ഖാൻ എന്നിവരെ ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിനടുത്തേക്ക് ദൂതന്മാരായി അയച്ചിരുന്നു.ടിപ്പു ഒരു മകനെ പാരിസിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ രാജാവിനെ അറിയിച്ചു.അത് സമ്മതിച്ചു.ഫ്രാൻസിലേക്ക് മകൻ പുറപ്പെടും മുൻപോ യാത്രക്കിടയിലോ മകൻ ഫ്രഞ്ച് എഴുതാനും വായിക്കാനും പഠിച്ചിരിക്കണം എന്നായിരുന്നു,ഉപാധി.കുറച്ച് കാൽക്കുലസും കണക്കും അറിഞ്ഞിരിക്കണം.സേവരെ പിഞ്ഞാണപ്പാത്രങ്ങൾ രാജാവ് സമ്മാനമായി നൽകി.തന്നോടൊപ്പം, മാഡം വിഗി ലെ ബ്രണിന് മുന്നിൽ ചിത്രത്തിന് നിൽക്കാൻ ദൂതരെ രാജാവ് നിർബന്ധിച്ചു.ടിപ്പു പാരിസിലേക്ക് അയയ്ക്കാനിരുന്നത് ഖാലിക്കിനെ ആയിരുന്നു എന്ന് കരുതുന്നു.

പാരിസിലെ ഡച്ച് ഏജന്റുമാരോട് ടിപ്പു 1799 ൽ ആയുധവും വെടിക്കോപ്പും വാങ്ങാൻ നിർദേശിച്ചത് അറിഞ്ഞപ്പോഴാണ്,ബ്രിട്ടീഷുകാർ നാലാം മൈസൂർ യുദ്ധം തുടങ്ങി ടിപ്പുവിനെ കൊന്നത്.ഇക്കുറി മേജർ ജനറൽ ഡേവിഡ് ബയേർഡിനു മുന്നിലാണ് ടിപ്പുവിൻറെ മക്കൾ കീഴടങ്ങിയത്.ടിപ്പു മരിച്ചപ്പോൾ,ബയേർഡ് ,സമാധാന പതാകയുമായി കോട്ടയ്ക്കുള്ളിൽ കടക്കാൻ മേജർ അലക്‌സാണ്ടർ അലനോട് നിർദേശിച്ചു.ബന്ദികളിൽ ഒരു കുട്ടിയെ അയാൾ തിരിച്ചറിഞ്ഞു.അവരുടെ അവസ്ഥ ദുഃഖിപ്പിച്ചു.അക്രമമുണ്ടാവില്ലെന്ന് അവരെ സമാധാനിപ്പിച്ചു.ലഫ് കേണൽ പാട്രിക് അഗ്‌ന്യൂ,ക്യാപ്റ്റൻ മാരിയറ്റ് എന്നിവർക്ക് കുട്ടികളെ കൈമാറി.33 റെജിമെന്റിൻറെ എട്ടാം കമ്പനിയുടെ അകമ്പടിയോടെ അവരെ കേന്ദ്ര ക്യാമ്പിൽ എത്തിച്ചു.സേന അവരെ ആദരിച്ചു.ജൂൺ 19 ന് അവരെ വെല്ലൂർ കോട്ടയിൽ എത്തിച്ചു;1806 ഓഗസ്റ്റ് 20 ന് കൊൽക്കത്തയിലേക്ക് മാറ്റി.ജൂലൈ 10 ന്, ടിപ്പുവിൻറെ മകളുടെ നിക്കാഹിന്റെ അന്ന് പുലർച്ചെ ടിപ്പുവിൻറെ തടവിലായ ഭടന്മാർ വെല്ലൂർ കോട്ടയിൽ കലാപം നടത്തിയതായിരുന്നു,കാരണം.ടിപ്പുവിൻറെ മകൻ ഷെഹ്‌സാദ ഫത്തേ ഹൈദരാലിയെ കലാപകാരികൾ രാജാവായി പ്രഖ്യാപിച്ചു.അദ്ദേഹം 1801 ൽ തടവ് ചാടി മറാത്ത സേനയ്‌ക്കൊപ്പം ചേർന്നിരുന്നു.
ടിപ്പു / ജോൺ സോട്ടം,1780 
തെക്കേ ഇന്ത്യയിൽ ടിപ്പുവിൻറെ അനന്തരാവകാശികളുടെ സാന്നിധ്യം ബ്രിട്ടൻ ഭയന്നു.ടിപ്പുവിൻറെ ഒരു അവകാശി,നൂർ ഇനായത് ഖാൻ,രണ്ടാം ലോകയുദ്ധ കാലത്ത് സഖ്യശക്തികളുടെ ചാര വനിതയായി.അവരുടെ ബാപ്പ ഹസ്രത് ഇനായത് ഖാൻ,ടിപ്പുവിൻറെ അമ്മാവൻറെ കുടുംബത്തിൽ നിന്നായിരുന്നു.ഒടുവിൽ ശേഷിച്ച പതിനാലാം പുത്രൻ സർ ഗുലാം മുഹമ്മദ് ഖാനെ കുടുംബ കാരണവരായി അഗീകരിച്ച ബ്രിട്ടൻ 1870 ൽ സർ സ്ഥാനം നൽകി.ഡെങ്കിപ്പനി വന്ന് 1872 ൽ മരിച്ചു.ആദ്ദേഹത്തിൻറെ ശാഖയും സ്വത്തും ശേഷിക്കുന്നു.

അറയ്ക്കൽ രാജഭരണം 1790 ൽ അവസാനിച്ചു.ജനറൽ റോബർട്ട് ആബർക്രോംബി തലശ്ശേരിയിലെ സെൻറ് ആഞ്ചലോ കോട്ട പിടിച്ചതോടെ ആയിരുന്നു,പതനം.കോട്ട ഡച്ചുകാർ അറയ്ക്കൽ കുടുംബത്തിന് 1772 ൽ കൊട്ടാരത്തിനൊപ്പം ഒരു ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു.

-------------------------------------------
Reference:
1.History of Tipu Sultan/Mohibul Hassan
2. History of Kerala/A Sreedhara Menon
3.Splendors of Royal Mysore/Vikram Sampath
4.A Narrative of the Campaign in India/Major Alexander Dirom
5.Tarikh-i-Tipu/Hussein Ali Khan Kirmani
6.Voyage and Travels/George Valentia
7.Ali Raja of Cannanore/K K N Kurup
8.Tipu Sultan's Search for Legitimacy/Kate Brittlebank
9.Indian Renaissance:British Romantic Art and the Prospect of India/Hermione De Almeida
10.Kingdom of Hyder Ali and Tipu Sultan/Mahmood Khan Mahmood.Trans:Anwar Haroon
11.The Chirakkal Dynasty:Readings through History/M Sini


Note:The charcoal sketches of the sons are by James Hickey









Saturday 2 November 2019

1921 വർഗ സമരമല്ല

 അത് ഹിന്ദു വിരുദ്ധം തന്നെ 

ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഉള്ളിലേക്ക് കയറാതെ,1921 ലെ മാപ്പിള കലാപം എന്താണെന്ന് മനസ്സിലാവുകയില്ല.അത് സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായിരുന്നു എന്ന്,ഉള്ളിലേക്ക് കയറാതെ പറയാൻ എളുപ്പമാണ്.ആ വഴിക്കാണ്,മാർക്സിസ്റ്റ്, ഇസ്ലാമിക ചരിത്രകാരന്മാരുടെ സഞ്ചാരം.പാക്കിസ്ഥാൻറെ ഉദ്ഭവം മുതൽ ഗാന്ധി വധം വരെയുള്ള സംഭവ പരമ്പരകൾക്ക് വഴി വച്ച ഒന്നാണ്,ഖിലാഫത്ത് പ്രസ്ഥാനം.ആ സംഭവ പരമ്പരകളിൽ ഒന്ന് മാത്രമാണ്,മാപ്പിള കലാപം.

1921 ലെ കലാപത്തിന് മുൻപുള്ള എൺപതോളം ചെറിയ സംഘർഷങ്ങളെയും ഇതിൻറെ ഭാഗമായി കാണേണ്ടതുണ്ട്.ഹിന്ദു ജന്മികളെയും അവരുടെ ഹിന്ദു ആശ്രിതരെയും വക വരുത്താൻ നടന്ന ശ്രമങ്ങൾ എങ്ങനെ സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമാകും എന്നറിയില്ല.

മലബാറിലെ ഹിന്ദു മനസ്സിൽ ഈ ലഹളകൾ ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്.ഇന്നും മുസ്‌ലിം മൗലിക വാദികൾ ഹിന്ദുക്കളിലെ വരേണ്യ വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്ന ലൗ  ജിഹാദിൻറെ വിത്തുകൾ പോലും ഈ ലഹളകളിൽ കാണാം.
അബ്‌ദുൾ മജീദ് II,അവസാന ഖലീഫ 
മൂന്നു വർഷം മാത്രം,1919 -1922 ൽ നില നിന്ന ഒന്നാണ് ഖിലാഫത്ത് പ്രസ്ഥാനം.ബ്രിട്ടനെ സ്വാധീനിക്കാൻ ഇന്ത്യയിൽ നടന്ന ഒന്ന്.അത് ആധാരമാക്കി 1920 ഫെബ്രുവരിയിൽ,ലണ്ടനിൽ ഒരു സമ്മേളനമുണ്ടായി.അറബ് ലോകത്ത്,തുർക്കിയുടെ മേൽക്കോയ്മയ്ക്കുള്ള ശ്രമമായാണ്,ഇതിനെ അറബികൾ കണ്ടത്.അതായത്,ഖിലാഫത്ത് പ്രസ്ഥാനത്തിന്,ലോക മുസ്ലിംകളുടെ ആശീർവാദം ഉണ്ടായിരുന്നില്ല.

1918 ഒക്ടോബർ 30 ന് മുദ്രോസ്‌ സന്ധി അനുസരിച്ച്,ഇസ്താംബുൾ ബ്രിട്ടീഷ് സേന കയ്യടക്കിയപ്പോൾ,തുർക്കി ഖലീഫയുടെ നില അപകടത്തിലായി.1919 ൽ വെഴ്സെയിൽസ് ഉടമ്പടിയുണ്ടായപ്പോൾ,ഓട്ടോമൻ സാമ്രാജ്യത്തിൻറെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെട്ടു.ഒന്നാം ലോകയുദ്ധം ജയിച്ച സഖ്യ ശക്തികൾ,ഓട്ടോമൻ സാമ്രാജ്യവുമായി ഒപ്പു വച്ചതാണ്,മുദ്രോസ്‌ സന്ധി.ഓട്ടോമൻ നാവിക മന്ത്രി റൗഫ് ബേ,ബ്രിട്ടീഷ് അഡ്മിറൽ സോമർസെറ്റ് ആർതർ ഗൗഫ് -കാൾത്രോപ്പെ എന്നിവർ എച്ച് എം എസ് അഗമെംനൺ എന്ന യുദ്ധകപ്പലിലാണ് അത് ഒപ്പിട്ടത്.ലെംനോസ് എന്ന ഗ്രീക്ക് ദ്വീപിലെ തുറമുഖമാണ്,മുദ്രോസ്‌.

ജർമനിയും സഖ്യശക്തികളും തമ്മിൽ 1919 ജൂൺ 28 ന് ഒപ്പിട്ടതാണ് വേഴ്‌സെയിൽസ് സമാധാന ഉടമ്പടി.1920 ഫ്രാൻസിലെ സെവ്റെസ് കരാർ പ്രകാരം,ഓട്ടോമൻ സാമ്രാജ്യം വിഭജിച്ചു.അനറ്റോലിയയിൽ ഗ്രീസിന് സ്വാധീനം വന്നത്,തുർക്കിക്ക് ഇഷ്ടപ്പെട്ടില്ല.

ഇസ്ലാമിക നിയമമനുസരിച്ച് ഉണ്ടാക്കിയ ഭരണ സമ്പ്രദായം ആയിരുന്നു,ഖലീഫായത്ത്‌.1876 -1909 ൽ ഖലീഫ ആയിരുന്ന ഓട്ടോമൻ ചക്രവർത്തി അബ്‌ദുൾ ഹമീദ് രണ്ടാമൻ,പടിഞ്ഞാറൻ ആക്രമണങ്ങളിൽ നിന്ന് സാമ്രാജ്യത്തെ സംരക്ഷിക്കാൻ ആഗോള ഇസ്ലാമിക ( Pan Islamic ) പദ്ധതി മുന്നോട്ടു വച്ചു.ജലാലുദീൻ അഫ്ഗാനി എന്ന ദൂതനെ പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനം ഇന്ത്യയിലേക്ക് അയച്ചു.ഇന്ത്യൻ മുസ്ലിംകൾക്കിടയിൽ ഇതിനോട് വികാര വായ്പുണ്ടായി.മധ്യ പൂർവ ദേശത്തെ ഇസ്ലാമിക സൈദ്ധാന്തികനായിരുന്നു,സയ്യിദ് ജമാൽ അൽ =ദിൻ അൽ -അഫ്ഗാനി ( 1839 -1897 ).ആധുനിക ഇസ്ലാമിൻറെ സ്ഥാപകരിൽ ഒരാളായി അറിയപ്പെടുന്ന അദ്ദേഹം,അഫ്ഗാൻകാരനാണെന്ന് സ്വയം പ്രചരിപ്പിച്ചിരുന്നെങ്കിലും,സയ്യിദ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചതെന്ന് ഇപ്പോൾ വെളിവായിട്ടുണ്ട്.ബാല്യം ഇറാനിൽ.ഷിയാ മുസ്ലിം ആയി വളർന്നു.സുന്നിയായി ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ അഫ്ഗാനിയാണെന്ന് ഭാവിച്ചു.

ഇറാൻ ഭരണാധികാരി നസറുദീൻ ഷായുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുക ലക്ഷ്യമായിരുന്നു.1855 -56 ൽ ഇന്ത്യയിലെത്തി കുറച്ചുകാലം മത പഠനം നടത്തി.1859 ൽ അഫ്ഗാനി റഷ്യൻ ചാരൻ ആയിരിക്കാമെന്ന് ഒരു ബ്രിട്ടീഷ് ചാരൻ റിപ്പോർട്ട് ചെയ്തു.1866 ൽ ഇറാനിൽ നിന്ന് അദ്ദേഹം അഫ്ഗാനിസ്ഥാനിൽ എത്തി .ദ്രോസ്‌തി മുഹമ്മദ് ഖാൻ രാജാവിൻറെ ഉപദേഷ്ടാവായി.ബ്രിട്ടനെതിരെ നിൽക്കാനും റഷ്യയെ അനുകൂലിക്കാനും അഫ്ഗാനി,രാജാവിനെ ഉപദേശിച്ചു.മുസ്ലിമിനേക്കാൾ യൂറോപ്യൻ ജീവിത ശൈലി ആയിരുന്നു അഫ്ഗാനിക്കെന്ന് ബ്രിട്ടീഷ് രേഖകളിൽ കാണാം.റമദാൻ പെരുന്നാൾ ആഘോഷിക്കുകയോ നോമ്പ് നോൽക്കുകയോ ചെയ്തിരുന്നില്ല.1868 ൽ ഷേർ അലി ഖാൻ രാജാവായപ്പോൾ അഫ്ഗാനിയെ പുറത്താക്കി.പല യൂറോപ്യൻ രാജ്യങ്ങളിലും നാടോടിയായി.ഇറാനിലെ നാസർ അക്പദിൻ രാജാവ്,അഫ്ഗാനിയെ ക്ഷണിച്ചു.അവരും പിണങ്ങി.പുറത്താക്കപ്പെട്ട ശേഷം,ഷാക്കെതിരെ അഫ്ഗാനി നടത്തിയ സമരങ്ങളാണ്,1891 ൽ ബ്രിട്ടന് ഇറാൻ പുകയില കുത്തക നൽകുന്നതിന് എതിരായ പ്രക്ഷോഭത്തെ വിജയത്തിൽ എത്തിച്ചത്.1906 ൽ ഭരണ ഘടനാ വിപ്ലവവും ഉണ്ടായി.1892 ൽ അബ്‌ദുൾ ഹമീദ് രണ്ടാമൻ ക്ഷണിച്ചത്,ബ്രിട്ടീഷ് വിരോധം നിലനിർത്തിക്കൊണ്ടാണ്.1944 ൽ അഫ്ഗാൻ സർക്കാരിൻറെ അപേക്ഷ അനുസരിച്ച് ഭൗതികാവശിഷ്ടങ്ങൾ അഗാനിസ്ഥാനിൽ എത്തിച്ച് കാബൂൾ സർവകലാശാലാ വളപ്പിൽ സ്‌മാരകമുണ്ടാക്കി.സയ്യദ് ജമാലുദീൻ സർവകലാശാല ഉണ്ടാക്കി.
അഫ്ഗാനി 
അഫ്ഗാനിയുടെ ഇന്ത്യൻ ദൗത്യം ഇവിടത്തെ മുസ്ലിംകളിൽ വികാരമുണ്ടാക്കാൻ കാരണം,ഖലീഫ എന്ന നിലയിൽ,ഓട്ടോമൻ ചക്രവർത്തി മുസ്ലിംകളുടെ രാഷ്ട്രീയ നെതാവ് മാത്രമല്ല,മതാചാര്യൻ കൂടിയാണ് എന്നതിനാലാണ്.ഖിലാഫത്തിൻറെ പേരിൽ നിരവധി മുസ്ലിം നേതാക്കൾ ഇന്ത്യയിൽ പ്രചാരണം നടത്താൻ തുടങ്ങി.ഓട്ടോമൻ സാമ്രാജ്യത്തിൻറെ പിന്തുണയോടെ,മുസ്ലിം മതാചാര്യൻ മൗലാനാ മെഹ്‌മൂദ് ഹസൻ ബ്രിട്ടനെതിരെ ദേശീയ സ്വാതന്ത്ര്യ സമരം സംഘടിപ്പിക്കാൻ ശ്രമിച്ചു.ദിയോബന്ദി സുന്നി മുസ്ലിം പണ്ഡിതൻ ആയിരുന്നു,യു പി യിലെ ബറേലിയിൽ പിറന്ന മഹ്‌മൂദ് അൽ -ഹസൻ ( 1851 -1920 ).കേന്ദ്ര ഖിലാഫത് കമ്മിറ്റി അദ്ദേഹത്തിന് ഷെയ്ഖ് അൽ ഹിന്ദ് പദവി നൽകിയിരുന്നു.

ബ്രിട്ടനെതിരെ ഓട്ടോമൻ സാമ്രാജ്യം ഒന്നാം ലോകയുദ്ധത്തിൽ കടന്നപ്പോൾ,ആഗോള മുസ്ലിംകൾ ഓട്ടോമൻ സുൽത്താന്റെ ഭാവിയെപ്പറ്റി ആകുലരായി.ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ടു.മുഹമ്മദലി -,ഷൗക്കത്തലി സഹോദരർ ഇന്ത്യയൊട്ടാകെ പ്രതിഷേധം സംഘടിപ്പിച്ചു.പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ മഹ്‌മൂദ് അൽ ഹസൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു.ഇന്ത്യയ്ക്ക് പുറത്തു നിന്നും അകത്തു നിന്നും ബ്രിട്ടനെതിരെ സായുധ കലാപത്തിന് യത്നിച്ചു.മൗലാനാ ഉബൈദുള്ള സിന്ധി,മുഹമ്മദ് മിയാൻ മൻസൂർ അൻസാരി എന്നിവർ പ്രസ്ഥാനത്തിൽ ചേർന്നവരിൽ പ്രമുഖർ ആയിരുന്നു.സിന്ധിയെ കാബുളിലേക്കും അൻസാരിയെ വടക്കു പടിഞ്ഞാറൻ അതിർത്തി മേഖലയിലേക്കും അയച്ചു.അവർ സന്നദ്ധ ഭടന്മാരെ റിക്രൂട്ട് ചെയ്തു.മഹ്‌മൂദ് അൽ ഹസൻ തന്നെ,തുർക്കിയുടെ പിന്തുണയ്ക്ക്,ഹിജാസിൽ ചെന്നു.ബ്രിട്ടനെതിരായ യുദ്ധ പ്രഖ്യാപനത്തിൽ തുർക്കി ഗവർണർ ഗലിബ് പാഷയുടെ ഒപ്പു വാങ്ങിയ അദ്ദേഹം,ബാഗ്ദാദ്,ബലൂചിസ്ഥാൻ വഴി ഇന്ത്യയിലെത്തി കലാപത്തിന് ആഗ്രഹിച്ചു.പട്ടു ലിഖിത ഗൂഢാലോചന ( Silk Letter Conspiracy ) എന്നറിയപ്പെട്ട ഈ പദ്ധതി,പഞ്ചാബ് സി ഐ ഡി കണ്ടെത്തി അൽ ഹസനെ മെക്കയിൽ അറസ്റ്റ് ചെയ്തു.മാൾട്ടയിൽ തടവിലായ അദ്ദേഹത്തെ 1920 ൽ വിട്ടയച്ചു.
ഉബൈദുള്ള സിന്ധി 
ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ ,റൗലറ്റ് നിയമത്തിന് എതിരായ കലാപത്തിൽ ആയിരുന്നു,രാജ്യം.ഗാന്ധിയെയും കോൺഗ്രസിനെയും തുണയ്ക്കാൻ ഹസൻ ഫത്വ ഇറക്കി.ഹസനാണ് ജാമിയ മിലിയ സർവകലാശാലയ്ക്ക് കല്ലിട്ടത്.ദേശീയ വാദികളായ ഹക്കിം അജ്മൽ ഖാൻ,മുക്താർ അഹമ്മദ് അൻസാരി എന്നിവർ ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ സ്ഥാപനമായാണ്,അത് സ്ഥാപിച്ചത്.1920 നവംബർ 30 ന് ഹസൻ മരിച്ചു.

മലബാറിൽ,ടിപ്പു സുൽത്താനുമായി സഖ്യമുണ്ടാക്കി സ്വത്തും സ്വാധീനവും കൂട്ടിയ എളമ്പുലാശേരി ഉണ്ണി മുത്ത മൂപ്പൻ,ചെമ്പൻ പോക്കർ,അത്തൻ മോയൻ ഗുരുക്കൾ തുടങ്ങിയ മാപ്പിള പ്രമാണിമാരെ ബ്രിട്ടീഷുകാർ സംശയത്തോടെ കണ്ടു.ഹൈദരാലിയും ടിപ്പുവുമായി അറയ്ക്കൽ രാജ കുടുംബം അടുത്തിരുന്നു എന്ന് മാത്രമല്ല,അറയ്ക്കൽ ബീവിയുടെ ബാലികയായ മകളെ ടിപ്പുവിൻറെ കൗമാര പ്രായത്തിലുള്ള മകൻ അബ്‌ദുൾ ഖാലിക് നിക്കാഹ് ചെയ്യുകയുമുണ്ടായി.മൂപ്പനും പോക്കറും ഗുരുക്കളും 1800 ൽ പ്രക്ഷോഭം സംഘടിപ്പിച്ചു.മൂപ്പന് നൂറോളം ആയുധധാരികളുടെ സംഘം ഉണ്ടായിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ 1781 ൽ ടിപ്പു നടത്തിയ പോരാട്ടത്തിൽ,മൂപ്പൻ അദ്ദേഹത്തോടൊപ്പം നിന്നു.ദക്ഷിണ മലബാറിൽ കരം പിരിച്ചിരുന്നത് മൂപ്പനാണ്.ഏറനാട്,ചേറനാട് താലൂക്കുകളിൽ ദരോഗ അഥവാ പൊലീസ് അധികാരികൾ ആയിരുന്നു,പോക്കറും ഗുരുക്കളും.മൂപ്പൻറെ സഹോദരനെ ചട്ട ലംഘനത്തിന് 1799 ൽ ബ്രിട്ടീഷുകാർ കൊന്നു.പോക്കറെ അയാളുടെ ക്രൂരതയെപ്പറ്റി പരാതി കിട്ടിയപ്പോൾ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് പാലക്കാട് തടവിലിട്ടു.ഗുരുക്കളുടെ അളിയനെ ബ്രിട്ടീഷുകാർ കൊന്നപ്പോൾ അയാൾ ക്ഷുഭിതനായി.

ഇങ്ങനെ സ്വന്തം നില എടങ്ങേറിലായ മാപ്പിളമാരാണ്,കലാപത്തിന് ആഹ്വാനം ചെയ്തത്.ബ്രിട്ടീഷ് ഭരണത്തിൽ ഇസ്ലാം സ്വാതന്ത്രമായിരിക്കില്ലെന്ന് അവർ പറഞ്ഞതിൽ,സ്വാതന്ത്ര്യ സമരം കാണാൻ വയ്യ.1799 ൽ ഉടയോനായ ടിപ്പുവിനെ ശ്രീരംഗ പട്ടണത്ത് ബ്രിട്ടീഷുകാർ കൊന്നതിന് പിന്നാലെ,ഈ ടിപ്പു ഭക്തന്മാരെ കൂടി കൈകാര്യം ചെയ്തപ്പോൾ അവർ രോഷം കൊണ്ടു എന്നാണ് കാണേണ്ടത്.1800 ന് ശേഷം അധികാരി,മേനോൻ തസ്തികകളിൽ ഭൂവുടമകളായ ഹിന്ദുക്കൾക്ക് നിയമനം കിട്ടിയത് സ്വാഭാവികം.ഈ തസ്തികകളിൽ മാപ്പിളമാരെയും പരിഗണിക്കാമെന്ന് 1817 ൽ മൺറോ നൽകിയ ശുപാർശ,പ്രാദേശിക ഭരണാധികാരികൾ തള്ളി.പത്തൊൻപതാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ,തഹസിൽദാർമാർ എല്ലാവരും,വില്ലേജ് ജീവനക്കാരിൽ ഭൂരിപക്ഷവും ഹിന്ദുക്കൾ ആയിരുന്നുവെന്ന് 1851 ൽ കലക്‌ടർ എച്ച് വി കൊണോളി നൽകിയ റിപ്പോർട്ടിൽ കാണാം.വിദ്യാഭ്യാസത്തിൽ മുസ്ലിംകൾ പിന്നാക്കം ആയിരുന്നല്ലോ.ഹിന്ദുക്കൾ ദൈവ തുല്യം കണ്ട ആഴ്വാഞ്ചേരി തമ്പ്രാക്കൾ ഉൾപ്പെട്ട കേസിൽ,ഹിന്ദു മുൻസിഫിൽ നിന്ന് നീതി കിട്ടിയില്ലെന്ന് ഒരു മാപ്പിള കുടിയാൻ പരാതിപ്പെട്ടിരുന്നു.
മഹ് മൂദ് അൽ ഹസൻ 
നാല് മത പ്രബോധകർ  മുസ്ലിംകൾക്കിടയിൽ ഉണ്ടായി:വെളിയംകോട് ഉമ്മർ ഖാസി,സയ്യദ് അലവി തങ്ങൾ,മകൻ മമ്പുറം സയ്യദ് ഫസൽ പൂക്കോയ തങ്ങൾ,സയ്യദ് സനാ ഉള്ള മക്തി തങ്ങൾ.ബ്രിട്ടീഷുകാർക്ക് നികുതി അടയ്ക്കുന്നത് നിർത്താൻ ഉമ്മർ ഖാസി ആഹ്വാനം ചെയ്തു.ബ്രിട്ടീഷ് ഭരണത്തിന് എതിരെ ഫത്വ വന്നു. അലവി അദ്‌ഭുത പ്രവൃത്തികൾ കാട്ടുന്നയാൾ എന്ന അന്ധ വിശ്വാസം മുസ്ലിംകൾക്കിടയിൽ ഉണ്ടായിരുന്നു.അദ്ദേഹം ലഘു ലേഖകളും കവിതകളും എഴുതി.

അലവി തങ്ങൾ 1767 ൽ 17 വയസിലാണ് അറേബ്യയിൽ നിന്ന് മലബാറിലെത്തി മമ്പുറത്ത് മത പണ്ഡിതനായ അമ്മാവനൊപ്പം താമസമാക്കിയത്.നബിയുടെ പുത്രി ഫാത്തിമ വഴി പിന്തുടർച്ചയുള്ള താരിമിലെ അലി കുടുംബക്കാരനായിരുന്നു.അങ്ങനെയാണ് മമ്പുറം പ്രധാന മത കേന്ദ്രമായത് .ബ്രിട്ടനെതിരെ  ഇറക്കിയ 'സെയ്ഫുൽ ബത്താർ' എന്ന ലഘു ലേഖയിൽ അലവിയുടെ പങ്ക് ബ്രിട്ടൻ സംശയിച്ചു.ബ്രിട്ടനെതിരെ ജിഹാദിന് അദ്ദേഹം ആഹ്വാനം ചെയ്തു.മത ഭ്രാന്തനായ അറബിയായി ബ്രിട്ടൻ അദ്ദേഹത്തെ മുദ്രകുത്തി.മകൻ ഫസൽ പൂക്കോയ തങ്ങളാണ്,മമ്പുറം ജമാഅത്ത് പള്ളി പണിതത്.ഖുർ ആൻ ആധാരമാക്കി ജീവിതം നയിക്കാൻ അദ്ദേഹം ഉദ്ബോധിപ്പിച്ചു.ഹിന്ദുക്കളുമായുള്ള സമ്പർക്ക\ത്തെപ്പറ്റി അദ്ദേഹം പുറപ്പെടുവിച്ച ഫത്വകളിൽ മൂന്നെണ്ണം വർഗീയത വളർത്തുന്നതായിരുന്നു :

  • നായന്മാരെ തമ്പ്രാൻ എന്ന് അഭിസംബോധന ചെയ്യരുത് 
  • സമ്പന്ന ഹിന്ദുക്കൾ ഉത്സവത്തിന് പാകം ചെയ്യുന്ന ഭക്ഷണാവശിഷ്ടം ദരിദ്ര മുസ്ലിംകൾ തിന്നരുത് 
  • വെള്ളിയാഴ്ചകൾ ശാബത്തായി ആചരിക്കുന്നതിന് പകരം,കൃഷിപ്പണിയിൽ ഏർപ്പെടരുത്
ഈ ഫത്‌വകൾ മത സ്പർദ്ധ വളർത്താൻ ആയിരുന്നുവെന്ന് സ്റ്റീഫൻ ഡെയ്‌ലും രണജിത് ഗുഹയും നിരീക്ഷിച്ചിട്ടുണ്ട്.അലവിയുടെ ജാറത്തെ മുസ്ലിംകൾ ആരാധിച്ചു പോന്നു.
ഫസൽ പൂക്കോയ തങ്ങൾ 

സനാ ഉള്ള മക്തി തങ്ങൾ എക്‌സൈസ് ഇൻസ്പെക്റ്റർ ജോലി 1882 ൽ രാജി വച്ചാണ് ക്രൈസ്തവ മിഷനറി പ്രവർത്തനങ്ങൾക്ക് എതിരെ നീങ്ങിയത്.ഹിന്ദുക്കൾ സ്വാഭാവികമായും ഇതിൽ തുണച്ചു.'കഠോര കുടാരം',;പാർക്കലീന പോർക്കളം' എന്നീ കൃതികൾ വഴി അദ്ദേഹം ക്രിസ്തു മതത്തെ ആക്രമിച്ചു.യാഥാസ്ഥിതികൻ ആയിരുന്നില്ല.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വാദിച്ചു.മലയാളവും ഇംഗ്ളീഷും പഠിക്കാൻ പ്രേരിപ്പിച്ചു.അറബി മലയാളം ലിപി പരിഷ്കരിക്കാൻ 'വാലിo ഉൾ ഇഖ്‌വാൻ' എന്ന പുസ്തകം എഴുതിയ ഔക്കോയ മുസ്‌ലിയാർ,മായം കുട്ടി ഇല്യ എന്നിവരും മുസ്ലിം അഭിപ്രായം രൂപപ്പെടുത്തി.അങ്ങനെ മാപ്പിള കലാപങ്ങൾക്ക് മതപരമായ ന്യായീകരണമുണ്ടായി.
മമ്പുറം അലവി തങ്ങൾ മാളിക 
1852 ൽ നടന്ന ഒന്നൊഴികെ ബാക്കി കലാപങ്ങളെല്ലാം തെക്കുള്ള ഏറനാട്ടിലും വള്ളുവനാട്ടിലുമായിരുന്നു.ദരിദ്ര താലൂക്കുകൾ.മാപ്പിള ജന സംഖ്യയുടെ 37 ശതമാനവും ഇവിടങ്ങളിലായിരുന്നു.ഏറനാട് 1823 ൽ 7 .5 ശതമാനം മാത്രമായിരുന്നു സാക്ഷരത.ഇംഗ്ലീഷ് പഠിച്ചവർ 960.വള്ളുവനാട് 1821 ൽ സാക്ഷരത 11 .4 %.ഇംഗ്ലീഷ് പഠിച്ചവർ 2248.മാപ്പിള കലാപം 1852 ൽ അന്വേഷിച്ച ടി എൽ സ്ട്രേഞ്ച് കലാപ തുടക്കം കണ്ടത്,1836 ൽ പന്തലൂരിലെ ഹിന്ദു ജ്യോത്സ്യനെ മാപ്പിളമാർ കുത്തിക്കൊന്നപ്പോഴാണ്.1841 ഏപ്രിൽ അഞ്ചിന് കണ്ണൂരിൽ കുഞ്ഞോലൻ എന്ന കൂടിയാനെ പുറത്താക്കിയപ്പോൾ അയാൾ പെരുമ്പള്ളി നമ്പൂതിരിയെ കൊന്നതായിരുന്നു,കലാപ കാരണം.കുഞ്ഞോലൻറെ രണ്ടു മക്കളും ആറ് അയൽക്കാരും കൊലയിൽ പങ്കെടുത്തു.അല്ലാഹുവിന് പ്രീതി കിട്ടുന്ന കൃത്യം ചെയ്താൽ സ്വർഗത്തിൽ എത്തുമെന്ന് കുഞ്ഞോലൻ അയൽക്കാരോട് പറഞ്ഞിരുന്നുവെന്ന് മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ടിലുണ്ട്.തോട്ടച്ചേരി കേളുപ്പണിക്കരുടെ കോൽക്കാരനെ കൊന്നതാണ്,അടുത്ത കലാപ കാരണം.പണിക്കരിൽ നിന്ന് കാണക്കരാറിനെടുത്ത കുണ്ടച്ചേനയ്‌ക്കൽ പറമ്പിൽ പള്ളി പണിതതിനെ സംബന്ധിച്ചായിരുന്നു ,തർക്കം.തുടർന്ന് 1841 ലും 1843 ലും കലാപങ്ങൾ ഉണ്ടായി.ആദ്യത്തേതിൽ അധികാരിയുടെ മകനും അനന്തരവനും രണ്ടാമത്തേതിൽ അധികാരിയും കോൽക്കാരനും മൂന്നിൽ നമ്പൂതിരി ജന്മിയും ഭൃത്യനും കൊല്ലപ്പെട്ടു.

ഒരു മുസ്ലിമിനെ കുടിയൊഴിപ്പിച്ച പള്ളിപ്പുറത്ത് ജന്മി പെരുമ്പള്ളി നമ്പൂതിരി യെയും കാര്യസ്ഥനെയും കൊന്നു.ഇല്ലം ലഹളക്കാർ കയ്യടക്കി.പള്ളി മതിൽ കെട്ടാൻ തടസം നിന്ന താച്ചു പണിക്കരെയും കൊന്നു.1843 ലും 1851 ലും ഇങ്ങനെ ലഹളയുണ്ടായി.പലപ്പോഴായി,കുമ്പട്ടു കൃഷ്ണ പണിക്കർ,കളത്തിൽ കേശവൻ,കറുകമണ്ണ മൂസ് എന്നിവർ വധിക്കപ്പെട്ടു.

1848 ഓഗസ്റ്റിലെ മഞ്ചേരി കലാപത്തിൽ 65 മാപ്പിളമാർ ഉൾപ്പെട്ടു.അത്തൻ മോയൻ ഗുരുക്കളും മമ്പുറം സയ്യിദ് ഹുസൈൻ തങ്ങളുടെ മകൻ കുഞ്ഞിക്കോയ തങ്ങളും നേതൃത്വം നൽകി.ഗുരുക്കളുടെ പൂർവികർ ബ്രിട്ടീഷുകാർക്ക് എതിരായിരുന്നുവെന്ന് മലബാർ അസിസ്റ്റൻറ് മജിസ്‌ട്രേറ്റ് ഡബ്യു മോറിസൺ കണ്ടെത്തി.ഗുരുക്കൾ 15 മാപ്പിളമാരെ അരീക്കോട്ട് നിന്ന് സംഘടിപ്പിച്ച് ജന്മി മരാട്ട് നമ്പൂതിരിയുടെ ഇല്ലത്തേക്ക് 1848 ഓഗസ്റ്റ് 26 ന് നീങ്ങി.ഈ സംഘത്തിലെ നിലാങ്കര അലിക്ക് നമ്പൂതിരിയോട് പകയുണ്ടായിരുന്നു.അന്ന് നമ്പൂതിരി രക്ഷപ്പെട്ടു.എട്ടു നാൾ സംഘം മഞ്ചേരി ക്ഷേത്രത്തിൽ കഴിഞ്ഞു.രണ്ട് ബ്രിട്ടീഷ് പൊലീസ് സംഘങ്ങളെ തോൽപിച്ചപ്പോൾ അതിൽ ഊറ്റo കൊണ്ടവർ കൂടിച്ചേർന്ന് സംഘം 60 പേരായി.അവർ അങ്ങാടിപ്പുറം ക്ഷേത്രത്തിലേക്ക് പോയി.1849 സെപ്റ്റംബർ നാലിന് സംഘത്തെ ബ്രിട്ടീഷ് സേന തോൽപിച്ചു.
മാപ്പിള വാൾ 
1851 ഓഗസ്റ്റ് 22 ലെ കുളത്തൂർ കലാപത്തിൽ മാപ്പിളമാർ മങ്കര കോട്ടുപറമ്പത്ത് കോമു മേനോൻ,ഭൃത്യൻ,കോമുവിൻറെ സഹോദരൻ ഇട്ടുണ്ണി മേനോൻ,വീട്ടിൽ ഉണ്ടായിരുന്ന കടക്കോട്ടിൽ നമ്പുതിരി എന്നിവരെ വക വരുത്തി.അതിനു ശേഷം കോമുവിൻറെ സുഹൃത്ത് മുണ്ടൻ കര രാരിച്ചൻ നായരെ കൊന്നു.ചെങ്ങറ വാരിയരുടെ വീട് കത്തിച്ചു.ജന്മി കുളത്തൂർ വാരിയരെ കൊന്നു.ടിപ്പുവിൻറെ കാലത്ത് തിരുവിതാoകൂറിലേക്ക് പലായനം ചെയ്ത വാരിയർ തിരികെയെത്തി മാപ്പിളമാർ കൈവശം വച്ചിരുന്ന സ്വത്ത് തിരികെ എടുത്തിരുന്നു.കടക്കോട്ടിൽ നമ്പൂതിരി,കുളത്തൂർ വാരിയർ എന്നിവരുടെ കൊലകൾക്ക് പിന്നിൽ ധനിക മാപ്പിളമാരുടെ ആസൂത്രണം സംശയിക്കപ്പെട്ടു.നമ്പൂതിരിയുമായി,ഏമലുക്കുട്ടിക്ക് കാണ നില തർക്കമുണ്ടായിരുന്നു.വാരിയരുമായി പള്ളി ഭുമിയെപ്പറ്റി ഇരിപ്പിടത്തിൽ മായൻ എന്ന മാപ്പിള ചർച്ച നടത്തിയിരുന്നു.വടക്കേ മലബാറിലെ ഏക കലാപമായിരുന്നു,1852 നബി ജന്മ ദിനമായ ജനുവരി നാലിന് മട്ടന്നൂരിൽ നടന്നത്.കല്ലാറ്റിലെ നമ്പൂതിരി ജന്മിയോട്,കൊട്ടാലേ എന്ന ധനിക മാപ്പിള കുടുംബം,കലാപകാരികൾ വഴി പക വീട്ടുകയായിരുന്നു.മമ്പുറം തങ്ങൾ ഇതിന് ആശീർവാദം നൽകി.ജന്മിയെ മാത്രമല്ല,കുടുംബാംഗങ്ങളെയും വേലക്കാരെയും കൊന്നു.16 പേരുടെ കൂട്ടക്കൊല.കലാപകാരികളെ വളപ്പിങ്ങത്ത് ഹസ്സൻകുട്ടി എന്ന ധനിക മാപ്പിള ഇരിക്കൂറിലെ ജന്മി കൂളിയാട്ട് അനന്തൻറെ വീട്ടിലേക്ക് തിരിച്ചു വിട്ടു.ആ വീട്ടിൽ പ്രതിരോധിക്കാൻ മുന്നൂറോളം ആയുധ ധാരികൾ ഉണ്ടായിരുന്നതിനാൽ കലാപകാരികൾ കൊല്ലപ്പെട്ടു.ഗ്രാമത്തിലെ മാപ്പിള ചന്ത നിന്ന തൻറെ സ്ഥലം വീണ്ടെടുക്കാൻ അനന്തൻ ശ്രമിച്ചിരുന്നു.

കാരമ്പാറ നായരിൽ നിന്ന് കാണമായി എടുത്ത വസ്തുവിൽ ഇടയ്‌ക്കൽ അധികാരി കുഞ്ഞാമൻ പള്ളി പണിതതാണ് 1873 ലെ കലാപ കാരണം.നായർ,വെളിച്ചപ്പാടിനെക്കൊണ്ട്,പള്ളിയുടെ സാമീപ്യത്താൽ ദേവിക്ക് കോപമുണ്ടായതായി പറയിച്ചിരുന്നു.നായരെ കൊന്ന സംഘത്തിൽ 15 വയസുള്ള ബാലൻ ഒഴികെ എല്ലാവരെയും പട്ടാളം കൊന്നു.
ഇസ്ലാമിലേക്ക് തീയ സ്ത്രീ മതം മാറിയതാണ്,1896 ലെ വലിയ കലാപത്തിന് വഴി വച്ചത്.ഒരു തട്ടാൻ മാത്രം കൊല്ലപ്പെട്ടു.
കലക്‌ടർ കോണോളി 
കലാപകാരികൾക്കെല്ലാം അതതു കാലത്ത് നാട്ടുകാർ വിരുന്നു നൽകിയിരുന്നു.1855 ൽ കലക്റ്റർ എച്ച് വി കൊണോലിയെ കൊന്നവർക്കും പള്ളിയിൽ വിരുന്നുണ്ടായി.1898,1915,1919 വർഷങ്ങളിലും കലാപങ്ങൾ നടന്നു.അവയ്ക്ക് മുൻപ് കലാപകാരികൾ ജാറങ്ങളിലേക്ക് തീർത്ഥ യാത്രകൾ നടത്തി.തങ്ങൾമാർ,മുസലിയാർമാർ എന്നിവരിൽ നിന്ന് ആശീർവാദം വാങ്ങി.മൊയ്‌ലീബ്,റാത്തീബ് എന്നീ മതാഘോഷങ്ങളിൽ പങ്കെടുത്തു.അജ്ഞരായ മുല്ലമാർ പ്രചോദിപ്പിച്ച മത ഭ്രാന്താണ് കലാപങ്ങൾക്ക് കാരണമെന്ന് 1852 ൽ കലാപങ്ങൾ അന്വേഷിച്ച ടി എൽ സ്ട്രേഞ്ച് കണ്ടെത്തി.അന്വേഷണം പൂർത്തിയാകും മുൻപ് സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ സർക്കാർ നാട് കടത്തി.തങ്ങൾ മലബാറിന് പുറത്തായിരുന്നപ്പോൾ രംഗം ശാന്തമായിരുന്നു.തങ്ങൾക്ക് സ്വാധീനം ഉണ്ടായിരുന്ന തിരുരങ്ങാടി മേഖലയിൽ ആയിരുന്നു കലാപങ്ങൾ.1852 മാർച്ച് 19 ന് 57 പേർക്കൊപ്പം തങ്ങൾ അറേബ്യയിലേക്ക് കപ്പൽ കയറി.പരപ്പനങ്ങാടി വരെ,8000 മാപ്പിളമാർ അനുഗമിച്ചു.ഈ നാട് കടത്തലാണ്,കൊണോലിയുടെ കൊലയിൽ കലാശിച്ചത്.നാട് കടത്തിയ ശേഷം,കാൽ നൂറ്റാണ്ട് മലബാർ ശാന്തമായിരുന്നു.1880 ന് ശേഷം വീണ്ടും തീ ആളിക്കത്തി.കാർഷിക ബന്ധങ്ങൾ പഠിക്കാൻ വില്യം ലോഗൻ എത്തി.ലോഗൻറെ ശുപാർശകൾ സർക്കാർ തള്ളി.കുടിയൊഴിപ്പിക്കൽ തുടർന്നു.

രാഷ്ട്രീയ രംഗത്ത്,1916 വരെ കോൺഗ്രസ് സജീവം ആയിരുന്നില്ല..കുടിയായ്മ,ഖിലാഫത്ത് പ്രശ്നങ്ങൾ ദേശീയ രാഷ്ട്രീയത്തിൻറെ ഭാഗമായപ്പോൾ,രംഗം കൊഴുത്തു.1920 ലെ മഞ്ചേരി സമ്മേളനം കുടിയായ്മ നിയമ നിർമാണത്തിന് പ്രമേയം പാസാക്കി.ഒറ്റപ്പാലത്തെ ആദ്യ കോൺഗ്രസ് സമ്മേളനത്തിൽ,കുടിയായ്മ സമ്മേളനം കൂടി ചേർത്തു .ഈ നിലപാട് വഴി,മാപ്പിളമാർ പലരും പ്രസ്ഥാനത്തിൽ എത്തി.എം പി നാരായണ മേനോന് പുറമെ,കടിലശ്ശേരി മുഹമ്മദ് മുസലിയാരും വള്ളുവനാട്,ഏറനാട് താലൂക്കുകളിൽ പ്രവർത്തിച്ചു.ഖിലാഫത്ത്,നിസ്സഹകരണ പ്രസ്ഥാനങ്ങൾ കുറെ മാപ്പിളമാരെ തടുത്തു കൂട്ടി.ഖിലാഫത്തിൻറെ രക്ഷയ്ക്ക് പൊരുതാൻ തയ്യാറായി.മഞ്ചേരി സമ്മേളനത്തിൽ ഖിലാഫത്തിൻറെ ഭാവി ചർച്ച ചെയ്തു.പ്രമേയം പാസാക്കി.ഓഗസ്റ്റ് 18 ന് ഗാന്ധിയും മൗലാനാ ഷൗക്കത്ത് അലിയും മലബാറിൽ എത്തി.

രാഷ്ട്രീയവും മതവും കൂടി കലർന്നു.കോൺഗ്രസ് അംഗ സംഖ്യ 1921 ജൂണിൽ 20000 ആയി ഉയർന്നു.ഖിലാഫത്ത് കമ്മിറ്റികൾ ഉണ്ടായി.മാപ്പിളമാരെ സംഘടിപ്പിച്ച മത നേതാക്കൾ ഖിലാഫത്ത് പ്രസ്ഥാനത്തെ മത പ്രസ്ഥാനമായി തന്നെ കണ്ടു.അതിലെ ഏച്ചു കെട്ടായിരുന്നു,സാമ്രാജ്യത്വം.1921 ഏപ്രിൽ 25 ന് ഒറ്റപ്പാലത്ത് ഉലമ സമ്മേളനം ചേർന്നു.അതിൽ കോൺഗ്രസ് നേതാവ് ഇ മൊയ്തു മൗലവി,കേരളത്തിലെ മുസ്ലിംകൾ ഖിലാഫത്ത് സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു.ഇതിൽ പാസാക്കിയ പ്രമേയം മത പക്ഷപാതിത്വം വിളംബരം ചെയ്തു.മൊയ്തു മൗലവി പറഞ്ഞു:

"സ്വജീവനെക്കാൾ നാം മതത്തെ പ്രിയതരമായി കരുതുന്നു.വ്യാജമായ മധുര വാക്കുകളാൽ സന്തോഷിപ്പിച്ച ശേഷം,നമ്മെ കൊള്ളയടിക്കാനും ഹൃദയം കവരാനും ശ്രമിക്കുന്ന ഒരു ഗവൺമെന്റിന്റെ പിന്തുണയ്ക്കാൻ ഏതെങ്കിലുമൊരു മുസ്ലിമിന് കഴിയുമോ?ഇസ്ലാമിൻറെ മഹത്വം ചെറിയ അളവിലെങ്കിലും ഉൾക്കൊണ്ടിട്ടുള്ള ഓരോ മുസ്ലിമും ഇതിനെതിരായി നിൽക്കുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു".
മൊയ്തു മൗലവി 
അതായത്,കോൺഗ്രസ് കൂട്ടിപ്പിടിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിൽ ഹിംസയുടെ അടിയൊഴുക്കും ഉണ്ടായിരുന്നു.വാളെടുക്കുന്നത് ഒഴിവാക്കാനുള്ള ഗാന്ധിയുടെ നിർദേശം,മൗലാനാ മുഹമ്മദ് അലി സ്വീകരിച്ചില്ല.ഇസ്ലാമിനോട് ചെയ്ത തെറ്റിന് പ്രതികാരമായി ഇന്ത്യൻ മുസ്ലിംകൾ ബ്രിട്ടീഷുകാരോട് പൊരുതണമെന്ന് മൊയ്തു മൗലവി കണ്ണൂരിൽ ആവശ്യപ്പെട്ടു.വേണ്ടത്ര ആയുധമില്ലെന്ന് അദ്ദേഹം പരിതപിച്ചു.മുസ്ലിംകൾ അപ്പോൾ പടക്കോപ്പുകൾ കൂട്ടി.പരിശീലനങ്ങൾ നടന്നു.വാളുകളും കത്തികളും പണിതു.ബ്രിട്ടീഷ് കമാൻഡർ റിച്ചാർഡ് ടോട്ടൻഹാം പറഞ്ഞ പോലെ ഗാന്ധിയുടെ അഹിംസ എന്ന ഉറയിൽ,ഇസ്ലാമിൻറെ ഹിംസയുടെ വാൾ ശയിച്ചു.

ടോട്ടൻഹാം എഴുതി:
"നിസ്സഹകരണം ഒരു പ്രഹസനം മാത്രമാണ്...എന്നാൽ ഖിലാഫത്ത് ഗൗരവമുള്ള,സത്യസന്ധമായ,അപകടകരമായ പ്രസ്ഥാനമാണ്.ഗാന്ധിയും അഹിംസയും ( മാപ്പിളമാർക്ക് ) പ്രധാനമല്ല.(അവർ ) ആയുധം സംഭരിക്കാനുള്ള മറയായി കോൺഗ്രസിനെ കാണുന്നു.കോൺഗ്രസ് എപ്പോഴും ഗാന്ധിയെ,സർക്കാരിനെ,നിയമങ്ങളെ അനുസരിക്കും.ഖിലാഫത്തുകാർ എതിർക്കും."

ഇതാണ്,1921 ൻറെ പശ്ചാത്തലം.

ഇതിൽ നാം കാണേണ്ടത് ഇതാണ്:
ഹൈദരാലിയെ മംഗലാപുരത്തു പോയി ഇങ്ങോട്ടു വിളിച്ചു കൊണ്ട് വന്നത്,അറയ്ക്കൽ മുസ്ലിം രാജാവാണ്.അദ്ദേഹത്തിന് ഹിന്ദു രാജാവ് കോലത്തിരിയെ ഒതുക്കണം.ഹൈദരാലി കഴിയുന്നതൊക്കെ കീഴടക്കി.മകൻ ടിപ്പു മലബാറിൽ കഴിയുമ്പോഴായിരുന്നു,ഹൈദരാലിയുടെ മരണം.ഹൈദരാലിയുടെ ഗവർണറായ ആയാസ് ഖാൻ രാജ്യം പിടിച്ചടക്കുമെന്നു പേടിച്ച് ടിപ്പു മലബാർ വിട്ട് ശ്രീരംഗ പട്ടണത്തേക്കു പോയി.കണ്ണൂർക്കാരൻ വെള്ളുവക്കമ്മാരൻ നമ്പ്യാരാണ് മതം മാറി ആയാസ് ഖാൻ ആയത്.

ഹൈദറിൻറെയും ടിപ്പുവിന്റെയും കാലത്ത് ഒരു ഇസ്ലാമിക രാഷ്‌ട്രം താൽക്കാലികം ആയെങ്കിലും മാപ്പിളമാർ കൊണ്ടാടി.ടിപ്പു വന്നപ്പോൾ ഹിന്ദു ജന്മിമാർ പലായനം ചെയ്തു.സാമൂതിരി താവഴികളും പലായനം ചെയ്തു.ഇങ്ങനെയുള്ളവരുടെ സ്വത്തുക്കൾ മാപ്പിളമാർ കയ്യടക്കി.ടിപ്പു പോയപ്പോൾ,മുൻപ് പലായനം  ചെയ്തവർ തിരിച്ചെത്തി സ്വത്ത് വീണ്ടെടുത്തത് സംഘർഷം കൂട്ടി.മുസ്ലിം മത ആചാര്യന്മാരും ധനിക മാപ്പിളമാരും നിർബന്ധിത മതം മാറ്റവും സ്ഥിതി വഷളാക്കി.ആഗോളമായി നില നിൽക്കുന്ന മുസ്ലിം -ക്രിസ്ത്യൻ സംഘർഷ പശ്ചാത്തലത്തിൽ,ഖിലാഫത്ത് ഒരു വിശുദ്ധ യുദ്ധ രൂപം പൂണ്ടു.1921 ഒറ്റപ്പെട്ട തുരുത്തല്ല,അതിനു മുൻപത്തെ കലാപങ്ങളുടെ തുടർച്ചയാണ്.

അതല്ലാതെ,1921 സ്വാതന്ത്ര്യ സമരമോ വർഗ സമരമോ അല്ല.

See https://hamletram.blogspot.com/2019/07/blog-post_3.html


Thursday 31 October 2019

ഒരു ഭദ്രവട്ടക സ്വപ്നം

മരണം കണ്ണകിയായും കാളിയായും

രു വല്ലാത്ത സ്വപ്നാനുഭവത്തിലാണ് ഞാൻ.

ഇന്ന് പുലർച്ചെ ( 2019 ഒക്ടോബർ 31 ) യാണ് അതുണ്ടായത്.ഇടത്തോട്ട് കൈവച്ച് അതിൽ തലവച്ച് ഉറങ്ങുകയായിരുന്നു ഞാൻ;അങ്ങനെ ഉറങ്ങുക സാധാരണമല്ല.കുട്ടിക്കാലത്ത് കമിഴ്ന്നായിരുന്നു ഉറക്കം;കുറേക്കഴിഞ്ഞപ്പോൾ മലർന്നു.ഇപ്പോൾ പലപ്പോഴും വലത്തേക്ക് കൈവച്ച് അതിൽ തല വച്ചും കിടക്കാറുണ്ട്.

വീട്ടിൽ ഞാൻ ഒറ്റയ്ക്കായിരുന്നു;ഭാര്യ മൂകാംബിക്ക് പോയിരുന്നു.രാവിലെ ആശുപത്രിയിൽ ആയ എന്നെ വിട്ട് പോകാൻ അവർക്ക് മടിയായിരുന്നു."എന്നെ ഞാൻ നോക്കിക്കോളാം" എന്ന് വാക്ക് നൽകി ഞാൻ രാത്രി ട്രെയിനിൽ പോകാൻ അവരെ അനുവദിച്ചു.

മഴ കോരിച്ചൊരിയുന്നുണ്ട്.അതിൽ കലർന്ന് ആയിരക്കണക്കിന് പള്ളിവാളുകളും കാൽച്ചിലമ്പുകളും ചേർന്ന് കൂരിരുളിൽ വലിയ സിംഫണി.അത് പുറത്തു നിന്നുവന്ന് എന്നെ വലയം ചെയ്യുന്നു.അങ്ങനെ ഭീതിദമായ നാദ മുഖരതയിൽ ഒരു അരൂപിയുടെ പള്ളിവാൾ എൻറെ കഴുത്തിന്റെ വലതു വശത്തു വെട്ടുന്നു.വെട്ടിയോ ഇല്ലയോ?എൻറെ കഴുത്ത് വേർപെട്ടില്ല.

ഞാൻ കണ്ണ് തുറന്നു.ചിലമ്പുകളുടെ ഓർക്കെസ്ട്ര നിലച്ചിട്ടില്ല;ഇനി എൻറെ ആത്മാവിൽ മരണം വരെ നിലക്കില്ല..അത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുകയുമില്ല.അത് ഒരു സിനിമയിൽ വന്നാൽ അതിനെ വെല്ലാൻ ഒന്നിനും കഴിയുകയും ഇല്ല.

ഇത് എങ്ങനെയുണ്ടായി?

നാലു ദിവസം മുൻപ് ''പള്ളി വാള് ഭദ്രവട്ടകം" എന്ന പാട്ട് പുണ്യ എന്ന കുട്ടി പാടിയത് ഞാൻ കേട്ടു;അത് ശക്തമായിരുന്നു.ഇത് മുൻപ് അമൃത പാടിയതും വന്ദന അയ്യർ,ഗോമടേഷ്‌ ഉപാധ്യായ എന്നിവരുടെ പാഠഭേദങ്ങളും കേട്ടിരുന്നു .ഒരു മാതിരി മലയാള വാക്കുകൾ അറിയാം എന്നാണ് ധാരണ.ഭദ്രവട്ടകം എന്താണ് എന്നറിയുമായിരുന്നില്ല.ഇതാണ് പാട്ട്:

പള്ളിവാള് ഭദ്രവട്ടകം കയ്യിലേറ്റും തമ്പുരാട്ട്യേ
നല്ലച്ഛൻറെ തിരുമുൻപിൽ വന്ന്
കളി,കളി തുടങ്ങി
പള്ളി വാള് പള്ളിവാള് പള്ളിവാള് പള്ളിവാള്
അങ്ങനങ്ങനെ

വേതാള വാഹനമേറി പോകുന്ന തമ്പുരാട്ടി
ദാരികപുര സന്നിധി തന്നിൽ ചെന്നടുക്കുന്നു
അങ്ങനങ്ങനെ

പോരിക പോരിന് വേഗം അസുരേശ ദാരികനെ
പരമേശ പുത്രി രഘു ഭദ്ര ഞാനൊന്നോർത്തിടാം
അങ്ങനങ്ങനെ

ഇനി ഞാനും മറന്നിടാം,നല്ലച്ഛനും മറന്നിടാം
മറന്നീടുക സ്ത്രീധന മുതലേ വേറെയുണ്ട്
അങ്ങനങ്ങനെ

ഞങ്ങളുടെ പടിഞ്ഞാറേ നടയിൽ വാളാണ് കല്ലറയിൽ
ഏഴര വട്ടി വിത്ത് അവിടെ കിടപ്പതുണ്ട്
അങ്ങനങ്ങനെ

അതിൽ നിന്നും അരവട്ടി വിത്ത് അകത്തൊരു സ്ത്രീധനമായി
തരിക വേണം,വടക്കും കുളം വാഴും നല്ല പൊന്നച്ഛനെ
അങ്ങനങ്ങനെ

ഇങ്ങനങ്ങനെ പോകുന്നു,കവിത.മുഴുവൻ എഴുതുന്നില്ല.നല്ലച്ഛൻ എന്നാൽ ദൈവം.ഒരു പ്രാചീന കാലത്തും ഇവിടെ സ്ത്രീധനം ഉണ്ടായിരുന്നു എന്ന് സാമൂഹ്യ ശസ്ത്രജ്ഞർക്ക് അനുമാനിക്കാം!
മുടിയേറ്റ് 
അപാരമാണ്'അങ്ങനങ്ങനെ' എന്ന് പറയുമ്പോഴത്തെ താളം.മുടിയേറ്റിലെ പാട്ടാണ് ഇത്.ഒരു മനുഷ്യനും കൊല്ലില്ല എന്ന് ദാരികന് ബ്രഹ്മാവിൽ നിന്ന് വരം കിട്ടി.അയാൾ അഹങ്കാരിയായി.അയാളെ വധിക്കാൻ ശിവൻ കാളിയെ സൃഷ്ടിച്ചു.നമ്മുടെ നാട്ടിൽ ശിവനും വിഷ്‌ണുവും അധിനിവേശം നടത്തും മുൻപ് കാവുകളും ഭഗവതിമാരും മാത്രമേ ഉണ്ടായിരുന്നുള്ളു;ഗുരുവായൂർ ക്ഷേത്രം ഒറിജിനൽ മഞ്ജുളാൽ ഭഗവതിയാണെന്നും തൃശൂർ വടക്കുന്നാഥൻ,പാറമേക്കാവ് ഭഗവതിയാണെന്നും പുത്തേഴത്ത് രാമൻ മേനോൻ എഴുതിയ "ട്രിച്ചുർ =തൃശൂർ" എന്ന പുസ്തകത്തിൽ വായിച്ചതോർക്കുന്നു.പുരുഷാധിപത്യം കേരളത്തിൽ വന്നത് പിന്നീടാണ്.എല്ലാം മതമാണ്.

കാവുകളെപ്പറ്റി,സർപ്പക്കാവുകൾ ഭുഗർഭജലം സംരക്ഷിച്ചു നിർത്താനുള്ള വിരുതാണ് എന്നതിനെപ്പറ്റി,ആൽമരം ഓസോണിനെ തടഞ്ഞ് അന്തരീക്ഷം സംരക്ഷിക്കുന്നു എന്നതിനെപ്പറ്റി,അന്ധ വിശ്വാസങ്ങൾക്ക് പിന്നിലെ ശാസ്ത്ര ബുദ്ധിയെപ്പറ്റി ഇവിടെ പറയുന്നില്ല.ആചാരങ്ങൾ നിലനിൽക്കുന്നതും നല്ലതാണ് -നല്ല ആചാരങ്ങൾ.കാവ് എന്തെന്നറിയാൻ ഇരിങ്ങോൾ കാവിൽ തന്നെ പോകണം.അവിടെ മാത്രമല്ല,മണ്ണാറശാലയിലും ഞാൻ പലവട്ടം പോയിട്ടുണ്ട്.അവിടെ സ്ത്രീയാണ്,പൂജാരി.നൈഷ്ഠിക ബ്രഹ്മചാരിയെ കാണാൻ സ്ത്രീകൾ പോകരുത് എന്ന ആചാരമുള്ള നാട്ടിൽ ഇങ്ങനെയുമുണ്ട്.

മുൻപ് എം ടി വാസുദേവൻ നായർ കർക്കടകം എന്ന പേരിലോ മറ്റോ എഴുതിയ ലേഖനത്തിൽ 'അന്തരീക്ഷം ചെമ്പുകിടാരം പോലെ പഴുത്തു കിടന്നു"എന്ന് വായിച്ചിരുന്നു.കിടാരം എന്താണ് എന്നറിയില്ല -വലിയ വാർപ്പായിരിക്കും എന്ന് കരുതുന്നു.വമ്പൻ ഉരുളി.അത് നമുക്ക് വേണ്ടല്ലോ.വലിയൊരു ചെമ്പുരുളി ആകാശത്തു വിളങ്ങുമ്പോൾ.

ഭദ്രവട്ടകം എന്താണ് എന്നന്വേഷിച്ചപ്പോൾ,"പള്ളിവാള്" പാട്ടിൻറെ പരിഭാഷ തന്നെ സ്വപ്ന തലേന്ന് കിട്ടി.ഭദ്രവട്ടകം Sacred Anklet ആണ്.ഭഗവതിയുടെ കാൽ തള,കാൽ ചിലമ്പ്.ഇത് മനസ്സിൽ സാന്ദ്രീകരിച്ച് സ്വപ്നം ആയതാകണം. പാട്ട് മുഴുവൻ 'തുമ്പീ വാ' എന്ന പേരിൽ മലയാള ഗാനങ്ങൾ പരിഭാഷ ചെയ്യുന്ന പെൺകുട്ടി,സുന്ദരമായി പരിഭാഷ ചെയ്തിട്ടുണ്ട്:

The temple sword and sacred anklet, lifted in your arms, Goddess
Before Nallachan (the God), you started dancing, like that!

Now let me forget, you should forget too God,
Let us forget that thee is all these dowry, like that!
On the Western part of our house, in the stone vault of vaalaar,
We have seven and a half baskets of rice grain, like that!
From that, a half basket of rice grain, as a gift to me,
Should be given by you, the good God of Northern dynasty, like that!


ഇങ്ങനിങ്ങനെ.

ഈ മാസം 18 വെള്ളിയാഴ്ച എൻറെ ഏറ്റവും അടുത്ത കൂട്ടുകാരൻ 'ഇക്കണോമിക് ടൈംസ്' കൊച്ചി ബ്യുറോ ചീഫ് ആയിരുന്ന സനന്ദൻ നിനച്ചിരിക്കാതെ നമ്മുടെ ജീവിതത്തിൽ നിന്ന് പോവുകയുണ്ടായി.അന്ന് രാത്രി കിടക്കാൻ നേരം "വണ്ടിക്കൂലി എടുത്ത് മേശപ്പുറത്തു വച്ചേക്കു,അതിരാവിലെ സനന്ദനെ കാണാൻ രാമപുരത്ത് പോകണം;എൻറെ പ്രായക്കാരും മരിക്കാൻ തുടങ്ങി " എന്ന് ഞാൻ പറഞ്ഞിരുന്നു.രാവിലെ ഞാൻ തളർന്നു പോയി.രാമപുരത്ത് പോകാനായില്ല.കഴിഞ്ഞ ദിവസം ഞാൻ തന്നെ ആശുപത്രിയിലായി.രാവിലെ അഞ്ചിന് തുടങ്ങിയ വയറു വേദന പത്തായിട്ടും നിലച്ചില്ല.വേദന സംഹാരി ഡ്രിപ്പിലും അത് പോയില്ല.അടുത്ത വട്ടം സംഹാരി എളിയിൽ കുത്തി വയ്‌ക്കേണ്ടി വന്നു.വൈകിട്ട് നാലിന് വേദന പോയി.അതിൻറെ കാരണം ഡോക്ട്ടർമാർക്ക് കണ്ടെത്താൻ ആയില്ല.സ്കാനിംഗിൽ ഒന്നുമില്ല.സർജനെ കാണാം എന്ന് യൂറോളജിസ്റ്റ് പറഞ്ഞപ്പോൾ,ഞാൻ ആശുപത്രി വിട്ടു.വേദനയുടെ കാരണം എനിക്ക് മനസ്സിലായി.
മുടിയേറ്റിലെ കൂളി 
ഈ വേദനാനുഭവം ഞാൻ സുഹൃത്ത് അനന്തനുമായി പങ്കിട്ട ശേഷം."ചുറ്റും മരണം നിറയുന്നു"എന്ന് കൂടി പറഞ്ഞു.കടവന്ത്ര പൊന്നേത്ത്  ക്ഷേത്രത്തിനടുത്ത് ജ്യോൽസ്യൻ രാധാകൃഷ്‌ണ ശർമ്മയുടെ അടുത്ത് മരണഭീതിയുള്ള ഒരു സുഹൃത്തിനെ കൊണ്ട് പോയ കഥ അനന്തൻ പങ്കിട്ടു.ശിവക്ഷേത്രത്തിൽ പുറകിലെ വിളക്ക് 41 ദിവസം കത്തിക്കാൻ ജ്യോൽസ്യൻ ഉപദേശിച്ചു.അതിന് കാരണം പ്രശ്നമുള്ളയാളോട് പറഞ്ഞില്ല.ശിവക്ഷേത്രങ്ങൾക്ക് പിന്നിൽ പാർവതി പ്രതിഷ്ഠ ഉണ്ടാകും.ശിവന് പുറം തിരിഞ്ഞിരിക്കുന്ന പാർവതി.അവർ സദാ പിണക്കമാണ്.പ്രശ്നമുള്ളയാൾ അവിടെ വിളക്ക് വയ്ക്കുമ്പോൾ മുൻപിലിരിക്കുന്ന ശിവനെയും വലം വയ്ക്കുമല്ലോ.അദ്ദേഹമാണ് മരണ ദേവൻ.

ഇത് എനിക്ക് വേണ്ടി പറഞ്ഞതല്ല.എനിക്ക് മരണ ഭയം ഇല്ല.ഞാൻ ക്ഷേത്രങ്ങളിൽ പോകാറുമില്ല.

സ്വപ്നം കണ്ടപ്പോൾ,ഞാൻ മുഴുവൻ ബോധവാനായില്ല.ഇഹലോകം അവസാനിച്ചതായി അനുഭവപ്പെട്ടു.ഞാൻ തീക്ഷ്ണ വാക്കുകൾ പ്രയോഗിച്ചവരോട് മാപ്പ് പറഞ്ഞു.രമണ മഹർഷി വിവരിച്ച മരണാനുഭവം ഓർമയിൽ വന്നു.ബോധം തെളിഞ്ഞപ്പോൾ ഞാൻ കിടക്ക വിട്ട് ലൈറ്റിട്ടു.മുൻ വാതിൽ തുറന്നു.ചിലമ്പിൻറെ ഉടമസ്ഥയെ നോക്കി.മഴ കോരി ചൊരിയുകയായിരുന്നു.അതിന് ചിലമ്പിൻറെ ശബ്ദമാണെന്ന് എനിക്ക് തോന്നി.ചിലമ്പിച്ച ശബ്ദം എന്ന ഒരു പ്രയോഗം തന്നെയുണ്ട്.ഒരു മരണത്തെ അതിജീവിച്ചു കഴിഞ്ഞെന്ന് എനിക്ക് മനസ്സിലായി.എൻറെ ഈ പ്രായത്തിലാണ് എൻറെ അച്ഛൻ മരിച്ചത്,ജന്മാഷ്ടമി നാളിൽ.കൃഷ്ണ ജയന്തിയിൽ ഞങ്ങൾക്ക് ശ്രാദ്ധമാണ്.

രാവിലെ തിരുവനന്തപുരത്തു നിന്ന് സുഹൃത്ത് ഡോ കെ എസ് രാധാകൃഷ്ണൻ വിളിച്ചപ്പോൾ,ഞാൻ സ്വപ്നം വിവരിച്ചു."ഒരു വാക്ക് അന്വേഷിച്ചു പോയ തനിക്ക് ആ വാക്ക് അനുഭവം ആകുകയായിരുന്നു,തൻറെ ഉള്ളിൽ സംഗീതമുണ്ട് .അതിൻറെ താളവും ",അദ്ദേഹം പറഞ്ഞു.അത് എനിക്കിഷ്ടപ്പെട്ടു.സ്വപ്നം വ്യാഖ്യാനിക്കാൻ ഫ്രോയ്ഡ് ഒന്നും വേണ്ട.രാധാകൃഷ്‌ണൻ മതി.
ഗാന്ധി ഇല്ലാതെ രാധാകൃഷ്ണൻ ഇല്ല.അദ്ദേഹം ഇത്ര കൂടി പറഞ്ഞു"മനസ്സ് എത്തിയ ഇടത്ത് ശരീരവും എത്തിയിരിക്കും എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്".

വെളിച്ചപ്പാടായിരുന്നു,രാധാകൃഷ്ണൻറെ അച്ഛൻ.

See https://hamletram.blogspot.com/2019/09/blog-post_24.html



Saturday 26 October 2019

അബനി മുക്കർജിയെ സ്റ്റാലിൻ കൊന്നു

മാപ്പിള ലഹളയെപ്പറ്റി ലെനിന് എഴുതി 

ലബാറിൽ 1921 ൽ നടന്ന മാപ്പിള ലഹളയെപ്പറ്റി ലെനിന് റിപ്പോർട്ട് കൊടുത്ത ഇന്ത്യക്കാരനെ സ്റ്റാലിൻ കൊന്നു.സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തനം നടത്തിയിരുന്ന ഇന്ത്യക്കാരൻ ചാറ്റോ എന്ന വിരേന്ദ്രനാഥ് ചതോപാധ്യയെ മാത്രമല്ല സ്റ്റാലിൻ 1937 -38 ലെ ശുദ്ധീകരണത്തിൽ കൊന്നത്;അബനി മുക്കർജിയെയും കൊന്നു.താഷ്കെന്റിൽ 1920 ഒക്ടോബർ 17 ന് നിലവിൽ വന്ന പ്രവാസി കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക അംഗമായിരുന്നു,അബനിനാഥ് മുക്കർജി ( 1891 -1937 ).താഷ്കെന്റിൽ ഇന്ത്യൻ വിപ്ലവത്തിന് റഷ്യ തുടങ്ങിയ പട്ടാള സ്‌കൂൾ ചുമതല അദ്ദേഹത്തിനായിരുന്നു.ലെനിൻറെ കേട്ടെഴുത്തുകാരി ലിഡിയ ഫൊതിയേവയുടെ സഹായി റോസ ആയിരുന്നു,ഭാര്യ.

അബനിയാണ് മാപ്പിള ലഹളയെപ്പറ്റി ലെനിന് റിപ്പോർട്ട് കൊടുത്തത്.1922 മാർച്ച് ലക്കത്തിൽ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 'കമ്മ്യൂണിസ്റ്റ് റിവ്യൂ' ഇത് പ്രസിദ്ധീകരിച്ചു-The Moplah Rising.ഇത്,കോമിന്റേൺ ജർമൻ മാസിക Die Internationale 1921 ഡിസംബർ 15 ലക്കത്തിൽ നിന്ന് പരിഭാഷപ്പെടുത്തുകയായിരുന്നു.
അബനി മുക്കർജി 
ജബൽപുരിൽ ത്രൈലോക്യനാഥ് മുക്കർജിയുടെ മകനായ അബനി സ്‌കൂൾ പഠനം കഴിഞ്ഞ് അഹമ്മദാബാദിൽ നെയ്ത്തുകാരനായി.ബംഗ്ലാ ലക്ഷ്മി കോട്ടൺ മില്ലിൽ അസിസ്റ്റൻറ് വീവിംഗ് മാസ്റ്ററായി.1912 ൽ നെയ്ത്ത് പഠിക്കാൻ കമ്പനി ജപ്പാനിലും ജർമനിയിലും അയച്ചു.ജർമനിയിൽ കമ്മ്യൂണിസവുമായി പരിചയം വന്നെങ്കിലും കൊൽക്കത്തയിൽ തിരിച്ചെത്തി ആൻഡ്രൂ യൂൾ കോട്ടൺ കമ്പനിയിൽ ചേർന്നു.'ദേശേർ കഥ' എഴുതിയ സുഖ്‌റാം ഗണേഷ് ദ്യുസ്കറിൽ നിന്ന് വിപ്ലവ പ്രസ്ഥാനങ്ങളെപ്പറ്റി കേട്ടു.അദ്ദേഹം താമസിച്ചത് അബനിയുടെ വീട്ടിലായിരുന്നു.1912 -15 ൽ ആ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരുമായി ബന്ധപ്പെട്ടു.ഒന്നിലും ചേർന്നില്ല.വിപ്ലവകാരി ജതീന്ദ്രനാഥ് മുഖോപാധ്യായ ടോക്യോയിൽ ചെന്ന് റാഷ് ബിഹാരി ബോസിനെ കണ്ട് അടിയന്തര സന്ദേശം കൈമാറാൻ അബനിയോട് ആവശ്യപ്പെട്ടു.

കോമഗാഫമരു  കലാപം അലസി ബോസ് ജപ്പാനിലേക്ക് രക്ഷപ്പെട്ടിരുന്നു .1914 ൽ റാഷ് ബിഹാരി ബോസിനെ കണ്ട് അബനി വിപ്ലവ പ്രവർത്തകനായി;ബോസിനൊപ്പം ഷാങ്ഹായിൽ പോയ നേരത്ത് ജതീന്ദ്രനിൽ നിന്ന് വന്ന സന്ദേശത്തിന് മറുപടിയുമായി അബനിയെ മടക്കി.അടുത്ത വർഷം അബനി ആയുധ സംഭരണത്തിന് ജപ്പാനിൽ പോയി.ഹിന്ദു -ജർമൻ ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് ബ്രിട്ടീഷ് ഇൻറലിജൻസ് രേഖകളിലുണ്ട്.1914 -17 ൽ ജർമൻ സഹായത്തോടെ ആഗോള തലത്തിൽ ഇന്ത്യൻ വിപ്ലവകാരികൾ ബ്രിട്ടീഷ് ഭരണത്തെ കടപുഴക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ്,ഇത്.

ഇന്ത്യയ്ക്ക് മടങ്ങുമ്പോൾ സെപ്റ്റംബർ 15 ന് സിംഗപ്പൂരിൽ പിടിയിലായി.ബോസ് നൽകിയ 35 ഇന്ത്യക്കാരുടെ പേരുകൾ പൊലീസിന് കിട്ടി.ഫോർട്ട് കാനിംഗിൽ തടവിലിട്ടു.പൊലീസിന് അബനി പേരുകൾ നൽകിയത് അദ്ദേഹത്തെ എന്നും വേട്ടയാടി.ഇത് റോയിയും മുസഫർ അഹമ്മദും ഓർമ്മക്കുറിപ്പുകളിൽ അബനിക്കെതിരെ ശത്രുതയോടെ പ്രയോഗിച്ചു.*ബ്രിട്ടീഷ് ഇന്ത്യൻ പട്ടാള ഓഫിസർ എം ആർ കോത്തവാളയ്ക്ക് 1915 ഒക്ടോബർ 13 നും 1916 സെപ്റ്റംബർ സെപ്റ്റംബർ 17 നും അബനി നൽകിയ മൊഴി നാഷനൽ ആർക്കൈവ്സിലെ ആഭ്യന്തര വകുപ്പ് ഫയലിലുണ്ട്.ബോസ് നൽകിയ കോഡും സഹപ്രവർത്തകർക്ക് കൈമാറാൻ നൽകിയ സന്ദേശവും പൊലീസിന് നൽകിയത്,ബോസിനെയും സഹപ്രവർത്തകരെയും ഒറ്റിയതിന് സമമാണ് -ഫയൽ സത്യമാണെങ്കിൽ.പോലീസിനെ വഴി തെറ്റിക്കാൻ താൻ കള്ളം പറഞ്ഞതാണെന്ന് ബെർലിനിൽ ഡോ ഭുപേന്ദ്രനാഥ് ദത്തയോട് അബനി വിശദീകരിച്ചിരുന്നു.ഇത് വഴി കിട്ടിയ പരോൾ തടവ് ചാടാൻ ഉപയോഗിച്ചു.

1917 ശിശിരത്തിൽ അബനി തടവ് ചാടി ജാവയിലെത്തി സിംഗപ്പൂർ ബീച്ചിൽ നീന്തി ഒരു തോണിക്കാരൻറെ സഹായത്തോടെയാണ് രക്ഷപെട്ടത്.ഒറ്റിയതിനാൽ പൊലീസ് മോചിപ്പിച്ചു എന്നാണ് മുസഫർ അഹമ്മദിൻറെ വാദം.1919 അവസാനം വരെ അവിടെ കഴിഞ്ഞു.ഡച്ച് ഈസ്റ്റ് ഇൻഡീസ് ദ്വീപായിരുന്നു അത്.അബനി ഡച്ച്,ഇൻഡോനേഷ്യൻ വിപ്ലവകാരികളുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റായി,ഡോ  ഷഹീർ എന്ന പേരിൽ കഴിഞ്ഞു.ഒക്ടോബർ വിപ്ലവത്തിൻറെ അലകൾ ഒടുങ്ങിയിരുന്നില്ല .ആംസ്റ്റർഡാമിൽ പരിചയപ്പെട്ട ഡച്ച് മാർക്സിസ്റ്റ് സൈദ്ധാന്തികൻ എസ് ജെ ററ്റ്‌ഗേഴ്സ്,1920 ലെ കോമിന്റേൺ രണ്ടാം കോൺഗ്രസിൽ അബനിയെ പ്രതിനിധിയാക്കി.അവിടെ എം എൻ റോയിയെ കണ്ടു.റോയിയെ ഈ വരവ് അദ്‌ഭുതപ്പെടുത്തി.1919 ഒടുവിൽ ററ്റ്‌ഗേഴ്സിൽ നിന്ന് ശുപാർശയുമായി അബനി റോയിയെ ബന്ധപ്പെട്ടപ്പോൾ,കഥ അവിശ്വസനീയമെന്നു തോന്നി റോയ് നിരുത്സാഹപ്പെടുത്തിയിരുന്നു. റോയ് മെക്സിക്കോ പ്രതിനിധി ആയതിനാൽ ഏക ഇന്ത്യൻ പ്രതിനിധി ആയ അബനിയെ തടയാൻ കഴിഞ്ഞില്ല.തിരുമാൾ ആചാര്യ താഷ്കെന്റ് ഇന്ത്യൻ റവലൂഷനറി അസോസിയേഷൻ പ്രതിനിധിയായി.

റോയ്,ഭാര്യ എവ്‌ലിൻ എന്നിവർക്കൊപ്പം അബനി ഒരു രേഖ തയ്യാറാക്കി 'ഗ്ലാസ്‌ഗോ സോഷ്യലിസ്റ്റി'ൽ 1920 ജൂൺ നാലിന് പ്രസിദ്ധീകരിച്ചു.ഇതാണ് 'ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'.റോയിയും അബനിയും ബംഗാൾ അനുശീലൻ സമിതിയിൽ അംഗങ്ങൾ ആയിരുന്നു.
മുസഫർ അഹമ്മദ് 
പെട്രോഗ്രാഡിൽ 1920 ജൂലൈ 19 -ഓഗസ്റ്റ് കാലത്തായിരുന്നു രണ്ടാം കോൺഗ്രസ്.കോൺഗ്രസ് രേഖകളിൽ പാർട്ടി പറയാതെ 'ഇടത് സോഷ്യലിസ്റ്റ്'എന്നാണ് അബനിയെ പറഞ്ഞിരിക്കുന്നത്.അവിടെ ലെനിനെ കണ്ടു.കോൺഗ്രസിന് ശേഷം അസർബൈജാനിലെ ബക്കുവിൽ,കിഴക്കൻ കോളനികളുടെ കോൺഗ്രസിൽ തനിക്ക് പകരം അബനിയെ റോയ് നിർദേശിച്ചു.രണ്ടാം കോൺഗ്രസിന് ശേഷം കോമിന്റേൺ അഞ്ചംഗ ബ്യുറോ ഏഷ്യയിലെ കോളനി സ്വാതന്ത്ര്യത്തെ നയിക്കാൻ ഉണ്ടാക്കി.കിഴക്കൻ രാജ്യങ്ങളിലെ അടിച്ചമർത്തപ്പെട്ടവരുടെ കോൺഗ്രസ് ബക്കു ( അസർബൈജാൻ ) വിൽ വിളിക്കാനും കോമിന്റേൺ മധ്യ ഏഷ്യ ബ്യുറോ താഷ്കെന്റിൽ ( ഉസ്‌ബെക്കിസ്ഥാൻ ) തുറക്കാനും തീരുമാനിച്ചു.ലെനിൻറെ മേൽനോട്ടത്തിൽ ഈ ബ്യുറോ തുറക്കാനുള്ള ചുമതല ഗ്രിഗറി സിനോവീവ്,ഹംഗറി നേതാവ് ബേല കുൻ,കാൾ റാഡെക് എന്നിവർക്കായിരുന്നു.റോയ് ഈ ആശയത്തെ എതിർത്തെങ്കിലും വഴങ്ങേണ്ടി വന്നു.ഈ സാഹചര്യത്തിലാണ് ബക്കു കോൺഗ്രസിൽ റോയ് പങ്കെടുക്കാതെ .അബനിയെ  നിർദേശിച്ചത് .ഈ കോൺഗ്രസിനെ സിനോവീവ് സർക്കസ് എന്ന് റോയ് പുച്ഛിച്ചു.കോമിന്റേൺ എക്‌സിക്യൂട്ടീവിൽ അംഗത്വം കിട്ടാത്ത ചൊരുക്ക് റോയിക്കുണ്ടായിരുന്നു.ബക്കു കോൺഗ്രസ് 1920 സെപ്റ്റംബർ ഒന്നിന് നടന്നു.സിനോവീവ് അധ്യക്ഷനായി.32 ദേശീയതകളിൽ നിന്ന് 1891 പേർ പങ്കെടുത്തു.കോക്കസസിൽ നിന്നും സോവിയറ്റ് മേഖലകളിൽ നിന്നും ഉള്ളവരായിരുന്നു ഭൂരിപക്ഷം.14 ഇന്ത്യക്കാർ ഉണ്ടായിരുന്നു.കരിദ്,നസീർ സെഡക്കി എന്നീ ഇന്ത്യക്കാർ പ്രസീഡിയത്തിൽ ഉണ്ടായിരുന്നെന്ന് രേഖകളിൽ കാണുന്നു.14 ൽ ഒരാൾ ഒഴിച്ച് എല്ലാവരും മൂകരായിരുന്നു.47 അംഗ കമ്മിറ്റിയുണ്ടായി.ഒരു കൊല്ലം കഴിഞ്ഞ് ഇത് പിരിച്ചു വിട്ടു.

1920  ഒക്ടോബറിൽ താഷ്കെന്റിൽ ഇന്ത്യയിൽ നിന്നുള്ള മുഹാജിറുകൾക്ക് റഷ്യ പട്ടാള സ്‌കൂൾ തുറന്നു.അബനി മുക്കർജിക്കായിരുന്നു,ചുമതല.ബ്രിട്ടൻ പുറത്താക്കിയ തുർക്കി ഖലീഫയെ  തിരിച്ചെത്തിക്കാൻ വിശുദ്ധ യുദ്ധത്തിന് പുറപ്പെട്ട ഇവരെ വിപ്ലവകാരികൾ ആക്കുകയായിരുന്നു,ലക്ഷ്യം .200 അംഗ സംഘത്തിൽ വിദ്യാഭ്യാസത്തിന് തയ്യാറായവർ 26 പേർ മാത്രമാ1യിരുന്നു.ഇന്ത്യയ്ക്ക് ആയുധം കൊണ്ട് പോകാൻ അഫ്ഗാൻ സർക്കാർ അനുമതി നിഷേധിച്ചു.സോവിയറ്റ് യൂണിയൻ അവിടത്തെ അമാനുള്ള രാജാവിനെ യുദ്ധത്തിൽ സഹായിച്ചതിനാൽ ഇത് അപ്രതീക്ഷിതമായിരുന്നു.അമാനുള്ള ബ്രിട്ടനുമായി തർക്കം പറഞ്ഞു തീർത്തു.ബ്രിട്ടൻ റഷ്യക്കെതിരെ രാജാവിന് സാമ്പത്തിക സഹായവും നൽകി.
ററ്റ്‌ഗേഴ്സ് 
കൂനിന്മേൽ കുരു പോലെ,ഇന്ത്യൻ വിപ്ലവകാരികൾ അബ്ദുർ റബും തിരുമാൾ ആചാര്യയും താഷ്കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കുമെന്ന നില വന്നു.തുർക്കിയിലെ കോമിന്റേൺ ബ്യുറോ അവരെ സഹായിക്കാൻ എത്തി.എളുപ്പത്തിൽ നിരാശനാകാത്ത റോയ്,ഇരുവരുമായി സന്ധി ചെയ്തു.അങ്ങനെ 1920 ഒക്ടോബർ 17 ന് ഇന്ത്യൻ പ്രവാസ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായി.ഏഴംഗങ്ങൾ;മൂന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റി -റോയ്,റബ്,ആചാര്യ.ഇവരായിരുന്നു അംഗങ്ങൾ:റോയ്,എവ്‌ലിൻ റോയ്,റോസാ ഫിറ്റിൻഗോ,അബനി മുക്കർജി,മുഹമ്മദ് അലി,മുഹമ്മദ് ഷഫീഖ്,ആചാര്യ.ഷഫീഖ് സെക്രട്ടറി.റോയ് തുർക്കിസ്ഥാൻ ബ്യുറോ സെക്രട്ടറി,ആചാര്യ ചെയർമാൻ.അബനി മുക്കർജിയുടെ ഭാര്യ ആയിരുന്നു,റോസ.ലെനിൻറെ സെക്രട്ടറി ലിഡിയ ഫൊതിയേവയുടെ സഹായി ആയിരുന്നു റോസ .റഷ്യൻ ജൂത ആയ അവർ 1918 ൽ അവിടത്തെ പാർട്ടിയിൽ ചേർന്നു.1920 ൽ അബനിയെ കണ്ടുമുട്ടി.അവർ താഷ്‌കെന്റിൽ റോയിയുടെ ദ്വിഭാഷി ആയിരുന്നു.

അബനി 1921 ൽ മോസ്‌കോയിൽ മൂന്നാം കോൺഗ്രസിൽ പങ്കെടുത്തപ്പോൾ ഇന്ത്യൻ വിപ്ലവകാരികളുടെ യോഗത്തിലും പങ്കെടുത്തു.ഈ സമയത്താണ് മാപ്പിള ലഹള റിപ്പോർട്ട് കൊടുത്തത്.1921 നവംബർ 14 ന് ഇതിനെ ആധാരമാക്കി ലെനിൻ,ബുഖാറിന് കുറിപ്പ് നൽകി.
ലെനിൻ മാപ്പിള ലഹള ശ്രദ്ധിച്ച കാര്യം കേരള പാർട്ടിക്കും അറിയാം.2014 ജനുവരി -മാർച്ച് ലക്കം The Marxist ൽ പിണറായി വിജയൻ Muslims of Malabar and the Left എന്ന ലേഖനത്തിൽ പറയുന്നു:

The rebellion caught the attention of Lenin. Lenin had recorded the importance of Hindu-Muslim unity that developed during that period. In the background of Malabar Rebellion, Lenin had instructed Abani Mukherji, an Indian Communist of that period to prepare a pamphlet after collecting all available facts regarding the agrarian issue in India and peasant struggles. Abani Mukherji who was also an economist prepared the pamphlet and published it in Russian and English from Moscow. It was a Russian named Kutowski who first conducted research on ‘Malabar Rebellion’ and received a doctorate.

ഇതിൽ പറയും പോലെ,അബനി ധന ശാസ്ത്രജ്ഞൻ അല്ല.ടെക്സ്റ്റൈൽ ടെക്‌നോളജിയായിരുന്നു അദ്ദേഹത്തിൻറെ വിഷയം.

അടുത്ത കൊല്ലം റോയിയും അബനിയും ചേർന്ന് 1857 ലെ വിപ്ലവം വിശകലനം ചെയ്ത് India in Transition എഴുതി.ഈ വിപ്ലവം ഇന്ത്യയിൽ ഫ്യുഡലിസം ഇല്ലായ്മ ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നാണ് ഇതിലെ വാദം.ആ വിപ്ലവം അതിന് വേണ്ടി ആയിരുന്നില്ലല്ലോ!

1922 ഡിസംബറിൽ അനധികൃതമായി ഇന്ത്യയിലെത്തിയ അബനിയെ ധാക്കയിൽ അനുശീലൻ സമിതി താമസിപ്പിച്ചു.ക്ഷാമ ബാധിതമായ റഷ്യയ്ക്ക് സഹായം തേടി ഭുപേന്ദ്രനാഥ് ദത്തയും മൗലവി ബർകത്തുള്ളയും ഒപ്പിട്ട നിവേദനവുമായി ആയിരുന്നു യാത്ര.കമ്മ്യൂണിസ്റ്റ് പാർട്ടി മൂന്നാം കോൺഗ്രസിൻറെ ഡെലിഗേറ്റ് കാർഡും കൈയിലുണ്ടായിരുന്നു.കോൺഗ്രസ് ഗയ സമ്മേളനത്തിൽ എസ് എ ഡാംഗെയെ കണ്ടു.മദ്രാസിൽ ശിങ്കാരവേലു ചെട്ടിയാരെയും ഡോ മണി ലാലിനെയും കണ്ടു.ചെട്ടിയാരെ ഹിന്ദുസ്ഥാൻ കിസാൻ ആൻഡ് ലേബർ പാർട്ടി ഉണ്ടാക്കാനും അതിന് മാനിഫെസ്റ്റോ തയ്യറാക്കാനും സഹായിച്ചു.1924 വരെ ഇവിടെ കഴിഞ്ഞു.ബ്രിട്ടീഷ് പൊലീസ് നീക്കങ്ങൾ ശ്രദ്ധിച്ചു.കെണിയിലാക്കാൻ കാരണം കിട്ടിയില്ല.
ബെർലിൻ കമ്മിറ്റി പറഞ്ഞിട്ട്,കോമിന്റേൺ അറിവില്ലാതെയാണ് അബനി ഇന്ത്യയ്ക്ക് പോയത് എന്നതിനാൽ അബനി ഇന്ത്യയിൽ എത്തുമ്പോൾ അദ്ദേഹത്തെ താഴ്ത്തിക്കെട്ടി ഒരു സർക്കുലർ കോമിന്റേണിനെ കൊണ്ട് ഇവിടത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് റോയ് അയപ്പിച്ചിരുന്നു.അങ്ങനെ ഇരുവരും ബന്ധം വിച്ഛേദിച്ചു.ഇതായിരുന്നു മാരകമായ ആ സർക്കുലർ:

Mukherji 
has no connection with Cl whatsoever. . . we have absolutely no confi- 
dence in him. . . We refute his insinuations against Comrade Roy. . . 
(who) is the only person authorised "by Cl 'to do Indian work. ..ECCI 
IS now investigating the activities of Mukherji. .. We ask you so send 
all information you have in the matter.
1922 ഒക്ടോബർ 2 തീയതി വച്ച് തപാലിൽ അയച്ച സർക്കുലർ പൊലീസ് പിടിച്ച് കാൺപൂർ ഗൂഢാലോചന കേസിൽ ( Exhibit 45 A ) ഹാജരാക്കി.അബനി ഇന്ത്യയ്ക്ക് പുറപ്പെടും മുൻപേ അയച്ചു എന്നർത്ഥം.റോയിയുടെ ബംഗാളിലെ സുഹൃത്തുക്കൾ എല്ലാവരും,മുസഫർ അഹമ്മദ് ഉൾപ്പെടെ,വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന്,ഇന്ത്യയിൽ നിന്ന് അബനി കോമിന്റേൺ പ്രസിഡൻറ് സിനോവീവിന് എഴുതി.അബനിയുടെ കൈപ്പടയിൽ എഴുതിയ കത്ത് ടൈപ്പ് ചെയ്യും മുൻപ് മുസഫറിൻറെ കൈയിലെത്തി.ഇത് മുസഫർ,റോയിക്ക് അയച്ചു.ഈ കത്തും കാൺപൂർ ഗൂഢാലോചന കേസിൽ പൊലീസ് ഹാജരാക്കി. റഷ്യയ്ക്ക് മടങ്ങിയ അബനി റോയിയെ വിളിച്ചെങ്കിലും കാണാൻ വിസമ്മതിച്ചു.അബനിയെ കോമിന്റേൺ പുറത്താക്കി എന്ന് മുസഫർ എഴുതിയത് ശരിയല്ല.കോമിന്റേൺ അന്വേഷണം അദ്ദേഹത്തെ മുക്തനാക്കി.അബനി അക്കാദമിക് രംഗത്തു ശ്രദ്ധിച്ചു.അക്കാദമി ഓഫ് സയൻസസിലെ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ടിൽ  ഇൻഡോളജിസ്റ്റ് ആയി.ലെനിൻറെ ജീവചരിത്രം എഴുതി;White Terror in India,Rural India എഴുതി.കോമിന്റേൺ അഞ്ചും ആറും കോൺഗ്രസുകളിൽ പ്രതിനിധി ആയില്ല.ഇത് പോലെ അക്കാദമിക രംഗത്തായിരുന്ന വിരേന്ദ്രനാഥ് ചതോപാധ്യായയും അബനിയും ഒന്നിച്ചു നീങ്ങിയിരിക്കാം.1937 ജൂൺ രണ്ടിന് അബനിയെ അറസ്റ്റ് ചെയ്ത് ഒക്ടോബർ 28 ന് വെടിവച്ചു കൊന്നു.1956 ൽ സ്റ്റാലിനെ പാർട്ടി നിരാകരിച്ച ശേഷമേ വിവരം പുറത്തു വന്നുള്ളൂ.സെപ്റ്റംബർ രണ്ടിനാണ് വിരേന്ദ്രനെ കൊന്നത്.

അബനിക്ക് രണ്ടു കുട്ടികൾ -മകൻ ഗോറ 1942 ൽ അധിനിവേശ ജർമൻ സേനക്കെതിരെ സ്റ്റാലിൻഗ്രാഡ് പോരാട്ടത്തിൽ കൊല്ലപ്പെട്ടു.മകൾ മായ.1967 ഏപ്രിലിൽ റോസ മകൾക്കൊപ്പം ലെനിൻഗ്രാഡിൽ താമസിക്കുന്നതായി ഏപ്രിൽ അഞ്ചിന് മോസ്കോ 'ന്യൂ ടൈംസ്'റിപ്പോർട്ട് ചെയ്തിരുന്നു 
സുഭാഷ് ചന്ദ്ര ബോസിൻറെ തിരോധാനവുമായി ബന്ധപ്പെട്ട് അബനിയുടെയും മകൻ ഗോറയുടെയും പേരുകൾ ഇന്ത്യയിൽ പൊന്തി വന്നിരുന്നു.1965 ൽ വിദേശ വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്ന ഡോ സത്യനാരായൺ സിൻഹ എഴുതിയ Netaji Mystery എന്ന പുസ്തകത്തിൽ,ബോസ് സൈബീരിയയിൽ യാകൂട്സ്ക് തടവറയിൽ കഴിഞ്ഞെന്നും സ്റ്റാലിൻ 1953 നടുത്ത് കൊന്നെന്നും  പറഞ്ഞിരുന്നു.സുഭാഷ് തടവറ 45 ലും അബനി 57 ലും കഴിഞ്ഞെന്നും വിവരം 1960 ൽ മോസ്‌കോയിൽ അബനിയുടെ മകൻ 'ഗോഗ' തന്നോട് പറഞ്ഞതാണെന്നും 1970 ൽ സിൻഹ ഖോസ്‌ല കമ്മീഷനും മൊഴി നൽകി.അത് അസംബന്ധമായിരുന്നു -ഗോറ 1942 ൽ കൊല്ലപ്പെട്ടതാണ്;ഗോറയാണ്;ഗോഗ അല്ല.അബനി 1937 ൽ കൊല്ലപ്പെട്ടിരുന്നു.

നെഹ്‌റു പറഞ്ഞിട്ട് കൊന്നു എന്നായിരുന്നു വാദം.സ്റ്റാലിന് നെഹ്‌റുവിനെ ഇഷ്ടമായിരുന്നില്ല.1947 ൽ മോസ്‌കോയിൽ സ്ഥാനപതിയായി പോയ വിജയലക്ഷ്മി പണ്ഡിറ്റിനെ കാണാൻ തന്നെ സ്റ്റാലിൻ കൂട്ടാക്കിയില്ല.
എന്നാൽ,ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ബെൻ ബ്രാഡ്‌ലി 1936 ൽ അബനിക്ക് ഒരു കത്ത് എഴുതിയിരുന്നതായി സെൻറ് പീറ്റേഴ്‌സ്ബർഗ് സർവകലാശാലാ പ്രൊഫസർ പുരബി റോയ് രേഖപ്പെടുത്തിയിട്ടുണ്ട്.**ഇന്ത്യയിലേക്ക് മടങ്ങാൻ ബോസിനെ അനുവദിക്കരുതെന്നായിരുന്നു കത്തിലെ ആവശ്യം.ഇതോടൊപ്പമുണ്ടായിരുന്ന എട്ടു പേജ് റിപ്പോർട്ട് കാണാതായി.1945 ൽ തായ്‌വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി വാർത്ത പരന്ന ശേഷം ബോസ് റഷ്യയിൽ ഉണ്ടായിരുന്നതിന് തെളിവുണ്ട് എന്നാണ് റോയിയുടെ പക്ഷം;ബോസ് അവിടെയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്ലിയെ നെഹ്‌റു അറിയിക്കുന്ന കത്ത് താൻ കേട്ടെഴുതിയതായി നെഹ്രുവിന്റെ സ്റ്റെനോ ശാം ലാൽ ജെയിൻ ഖോസ്‌ല കമ്മീഷന് മൊഴി നൽകിയിരുന്നു.
_______________________________

*Muzaffar Ahmed/ The Communist Party of India and Its Formation Abroad;M N Roy / Memoirs 
**Indo -Russia Relation from 1929 -1947 Vol 2 

താഷ്കെന്റിൽ പാർട്ടി ഉണ്ടായില്ല

 നടന്നത് മാർക്സിസ്റ്റ് മുഹാജിർ വിപ്ലവം 

ന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായതിൻറെ ശതാബ്‌ദി സി പി ഐ ( എം ) ആഘോഷിക്കുന്നു.അതിന് സാംഗത്യം ഉണ്ടോ ?

എം എൻ റോയ് ധരിച്ചത് താനായിരിക്കും മധ്യ ഏഷ്യയിൽ എത്തി ആദ്യം ഇന്ത്യൻ വിപ്ലവം സംഘടിപ്പിക്കുക എന്നായിരുന്നു.അത് തെറ്റി.അവിടെ ആദ്യം എത്തിയത്,അബ്ദുർ റബും തിരുമാൾ ആചാര്യയും ആയിരുന്നു.റോയിയെപ്പോലെ ലോട്ടറി അടിച്ചില്ലെങ്കിലും,അദ്ദേഹത്തെക്കാൾ സാഹസികർ .റോയിക്ക് മുൻപേ രാജാ മഹേന്ദ്ര പ്രതാപിൻറെ സംഘത്തിൽ അംഗമായി അവർ 1919 ആദ്യം സോവിയറ്റ് യൂണിയനിൽ എത്തി ലെനിനെ കണ്ടു.കാബൂൾ ആസ്ഥാനമായി ഉണ്ടാക്കിയ താൽക്കാലിക ഇന്ത്യൻ ഭരണകൂടത്തിൻറെ പ്രസിഡൻറ് ആയിരുന്നു,മഹേന്ദ്ര പ്രതാപ്.

റബും ആചാര്യയും അന്ന് മുതൽ സോവിയറ്റ് തുർക്കിസ്ഥാനിൽ ഇന്ത്യൻ കച്ചവടക്കാരും ബ്രിട്ടീഷ് ഇന്ത്യൻ ആർമി വിട്ട പട്ടാളക്കാരുമായി ബന്ധം സ്ഥാപിച്ചു.ഇവർ താഷ്കെന്റിൽ ഇന്ത്യൻ വിപ്ലവകാരികളുടെ സംഘടന രുപീകരിച്ചു.സമർഖണ്ഡിലും ബക്കുവിലും ഇതിന് ശാഖകൾ ഉണ്ടായി.ഇവരുടെ വിജയം പരിമിതമായിരുന്നു.
തിരുമാൾ ആചാര്യ 
ഉത്തർ പ്രദേശ് മുർസനിലെ ജാട്ട് രാജകുടുംബത്തിൽ പെട്ട മഹേന്ദ്ര പ്രതാപ് ( 1886 -1979 ) അലിഗഢിൽ ബിരുദ പഠനം പൂർത്തിയാക്കാതെയാണ് വിപ്ലവത്തിനിറങ്ങിയത്.വിരേന്ദ്രനാഥ് ചതോപാധ്യായ അദ്ദേഹത്തെ ബെർലിനിൽ എത്തിച്ചു.കൈസർ വില്യം രണ്ടാമനെ നേരിട്ട് കണ്ടാണ് ഇന്ത്യയെ മോചിപ്പിക്കാൻ ഇറങ്ങിയത്.1915 ഡിസംബർ ഒന്നിന് പ്രതാപ് പ്രസിഡൻറായി കാബൂളിൽ താൽക്കാലിക ഇന്ത്യൻ ഭരണകൂടം ഉണ്ടായി.മൗലവി ബർകത്തുള്ള പ്രധാനമന്ത്രി.മൗലവി ഉബൈദുള്ള സിന്ധി ആഭ്യന്തര മന്ത്രി.ദിയോബന്ദി മൗലവി ബഷിർ യുദ്ധ മന്ത്രി.ചെമ്പക രാമൻ പിള്ള വിദേശ മന്ത്രി.ലെനിൻ മഹേന്ദ്ര പ്രതാപിനെ മോസ്കോയ്ക്ക് ക്ഷണിച്ചാണ് കണ്ടത്.32 കൊല്ലത്തിനു ശേഷം 1946 ൽ ഇന്ത്യയിൽ തിരിച്ചെത്തി വാർധയിൽ ഗാന്ധിയെ കണ്ടു.മഥുരയിൽ അടൽ ബിഹാരി വാജ്‌പേയിയെ സ്വതന്ത്രനായി തോൽപിച്ച് 1957 ൽ ലോക് സഭയിൽ എത്തി.

പെഷവാർ സ്വദേശിയായ റബ് അന്ന് ഇന്ത്യക്കാരുടെ അഞ്ച് സോഷ്യലിസ്റ്റ് ചേരികളിൽ,ഉബൈദുള്ള സിന്ധി ചേരിയിൽ ആയിരുന്നു.1918 ൽ അത് വിട്ട് ബോൾഷെവിക്കായി.1919 ഡിസംബറിൽ ലെനിൻറെ പ്രതിനിധി സെഡ് സൂറിറ്റ്സിനൊപ്പം കാബൂളിൽ എത്തി.മഹേന്ദ്ര പ്രതാപ്,ബർകത്തുള്ള എന്നിവരും ഈ റഷ്യൻ ദൗത്യത്തിൽ ഉണ്ടായിരുന്നു.

മാണ്ട്യo പാർത്ഥസാരഥി തിരുമാൾ ആചാര്യ ( 1887 -1954 ) മദ്രാസിൽ അയ്യങ്കാർ കുടുംബത്തിൽ ജനിച്ചു.സ്വന്തം പേര് അദ്ദേഹം എഴുതിയിരുന്നത്,എം പ്രതിവാദി ഭയങ്കർ ആചാര്യ എന്നായിരുന്നു.സുബ്രഹ്മണ്യ ഭാരതിയുടെ സഹ പ്രവർത്തകൻ.പോണ്ടിച്ചേരിയിൽ ഇരുവരും പ്രവർത്തിച്ചു.ഇവരുടെ പ്രസിദ്ധീകരണത്തിനെതിരെ ഫ്രഞ്ച് സഹായത്തോടെ ബ്രിട്ടൻ നീങ്ങിയപ്പോൾ യൂറോപ്പിലേക്ക് രക്ഷപ്പെട്ടു.സവർക്കർ,മദൻ ലാൽ ദിൻഗ്ര,വി വി എസ് അയ്യർ എന്നിവർക്കൊപ്പം ലണ്ടനിൽ വിപ്ലവകാരി.പാരിസിൽ ലാല ഹർദയാൽ,മാഡം കാമ എന്നിവരുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് ആക്കി.അയ്യർക്കൊപ്പം ബെർലിനിൽ ചെമ്പക രാമൻ പിള്ളയുടെ വിപ്ലവ ഗ്രൂപ്പിൽ ചേർന്നു.1915 ൽ തുർക്കിയിലെത്തി.1918 ൽ ആചാര്യയും വീരേന്ദ്ര നാഥ് ചതോപാദ്ധ്യയും മഹേന്ദ്ര പ്രതാപും ബെർലിനിൽ ചെന്നത് കമ്മ്യൂണിസ്റ്റുകൾ ആയാണ്.
എവ്‌ലിൻ റോയ് 
റോയിയും ഭാര്യയും 1919 നവംബർ അവസാനമാണ് അർദ്ധ നയതന്ത്ര പാസ്‌പോർട്ടിൽ മിസ്റ്റർ ആൻഡ് മിസിസ് റോബർട്ട് അലനി വീല ഗാർഷ്യ എന്ന വ്യാജപ്പേരിൽ മെക്സിക്കോയിലെ വേറാക്രൂസിൽ നിന്ന് സ്പാനിഷ് കപ്പൽ അൽഫോൻസോ 13 ൽ കയറിയത്.മാഡ്രിഡിൽ എത്തി ജനീവ,സൂറിച്,ബെർലിൻ വഴി മോസ്‌കോയിൽ എത്തുക ആയിരുന്നു,ലക്ഷ്യം.ഇൻഡോ -ജർമൻ ഗൂഢാലോചന കേസിൽ പെട്ടതിനാൽ മൊത്തത്തിൽ രഹസ്യാത്മകത റോയിയുടെ നീക്കങ്ങളിൽ ഉണ്ടായിരുന്നു എന്ന് വാദമുണ്ട്.എന്നാൽ,അമേരിക്കൻ വിപ്ലവകാരിയും പത്ര പ്രവർത്തകയുമായ ആഗ്നസ് സ്‌മെഡ്‌ലിയെ ബലാൽസംഗം ചെയ്തത് റോയ് ആണെന്ന് പുതിയ രേഖകൾ വ്യക്തമാക്കുന്നതിനാൽ,ആ ഭയം അയാളെ വേട്ടയാടി എന്ന് കരുതണം.

ന്യൂയോർക്കിൽ 1917 -18 ൽ നടന്ന സംഭവത്തിലെ വില്ലൻ  റോയ് ആയിരുന്നുവെന്ന്  The Lives of Agnes Smedley എന്ന ജീവചരിത്രത്തിൽ ( 2004 ) റൂത് പ്രൈസ് എഴുതുന്നു.ബലാത്സംഗി ഹേരംബലാൽ ഗുപ്‌ത ആണെന്നാണ് ഇതിന് 16 വർഷം മുൻപ് ഇറങ്ങിയ,ജാനിസ് ആർ മക് കിന്നനും ഭർത്താവ് സ്റ്റീഫനും എഴുതിയ Agnes Smedley:The Life and Times of an American Radical ( 1988 ) എന്ന ജീവചരിത്രത്തിൽ വന്നിരുന്നത്.അമേരിക്കൻ കോൺഗ്രസ്  അംഗമായിരുന്ന ബെല്ലാ അബ്‌സഗിന്റെ പ്രസ് സെക്രട്ടറി ആയിരുന്ന റൂത്,ഇടത് സഹയാത്രികയാണ്;15 വർഷം ഗവേഷണം നടത്തി നിരവധി  രേഖകൾ പരിശോധിച്ചാണ് എഴുതിയത്.ആദ്യ ജീവചരിത്രത്തിന് തിരുത്തുമാണ്.അതിനാൽ വില്ലൻ റോയ് എന്നിടത്താണ്,കാര്യങ്ങൾ നിൽക്കുന്നത്.സംഭവ ശേഷം ആഗ്നസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ആഗ്നസിൻറെ നോവൽ Daughter of Earth ൽ ബലാൽസംഗ വിവരണമുണ്ട്.

അമേരിക്ക ഒന്നാം ലോകയുദ്ധത്തിൽ ചേർന്ന കാലം.അമേരിക്കയിലെ ഇന്ത്യൻ വിപ്ലവകാരികൾ ഉണ്ടാക്കിയ ഗദർ പാർട്ടിയിലെ പല പ്രവർത്തകരും ബ്രിട്ടനെതിരെ പോരാടാൻ ഇന്ത്യയ്ക്ക് പോയിരുന്നു.ജർമ്മൻ കോൺസുലേറ്റ് സഹായിച്ചാൽ അവർക്ക് ആയുധം എത്തിക്കാം.അമേരിക്ക യുദ്ധത്തിൽ ബ്രിട്ടൻറെ പങ്കാളി ആയതോടെ,അമേരിക്കയിൽ വിപ്ലവകാരികൾ അപകടത്തിലായി.ഗദർ പാർട്ടി പ്രവർത്തകരും സാൻഫ്രാൻസിക്കോയിലെ ജർമൻ കോൺസുലേറ്റ് ജീവനക്കാരും പിടിയിലായി.ബ്രിട്ടൻ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു,അറസ്റ്റ്.കേസ് ഇൻഡോ -ജർമൻ ഗൂഢാലോചന എന്നറിയപ്പെട്ടു.ആഗ്നസും ഇതിൽ പെട്ടിരുന്നു.ആഗ്നസിൻറെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ആയിരുന്നു,ബലാൽസംഗം.
കഥകൾ അറിയാവുന്ന ഹേരംബ ലാൽ ഗുപ്ത ഇപ്പോൾ വിപ്ലവ പട്ടികയിൽ ഇല്ല.കൊൽക്കത്ത സ്വദേശിയായ അയാൾ മെക്സിക്കോയിൽ പ്രൊഫസറായി അജ്ഞാത ജീവിതം നയിച്ചു.
എം എൻ റോയ് 
ബെർലിനിൽ ഡിസംബറിൽ എത്തിയ റോയ് അവിടെ കമ്മ്യൂണിസ്റ്റ് നേതാവ് താൽഹൈമർ തന്നോട് മാർക്സിസം ചർച്ച ചെയ്തു എന്ന്  ആത്മകഥയിൽ പറയുന്നത് വിശ്വസനീയമല്ല.അന്ന് റോയിക്ക് മാർക്സിസം അറിയില്ല.ഭുപേന്ദ്ര നാഥ് ദത്തയും വീരേന്ദ്ര നാഥ് ചതോപാദ്ധ്യയും മറ്റുമാണ് അവിടെ തലയെടുപ്പുള്ള വിപ്ലവകാരികൾ.ഇവർക്ക് റോയിയെ പുച്ഛവും ആയിരുന്നു.മെക്സിക്കോയിൽ കിട്ടിയ ജർമ്മൻ പണത്തെപ്പറ്റി ദത്ത റോയിയോട് കണക്ക് ആവശ്യപ്പെട്ടപ്പോൾ അത് ജർമനിയോട് പറഞ്ഞോളാം എന്നായിരുന്നു റോയിയുടെ മറുപടി.ജർമനിയിൽ റോസാ ലക്സം ബർഗും മറ്റും നടത്തിയ വിപ്ലവം പരാജയപ്പെട്ടത് അക്കാലത്താണ്.ആ വിപ്ലവത്തെ തോൽപിച്ചതിൽ സോഷ്യൽ ഡെമോക്രാറ്റുകളുടെ പങ്ക് കാണാതിരുന്ന റോയ് ഇന്ത്യൻ വിപ്ലവത്തിന് ലോക തൊഴിലാളി സഹായം,പ്രത്യേകിച്ചും ബ്രിട്ടനിൽ നിന്ന്,ആവശ്യപ്പെടുകയാണ് ചെയ്തത്.ബ്രിട്ടീഷ് കോളനി ആയ ഇന്ത്യ ആദ്യം സ്വതന്ത്രമാകണം എന്ന സത്യം അദ്ദേഹത്തിന് മനസ്സിലായില്ല.അതിന് ദേശീയ പ്രസ്ഥാനമാണ് വേണ്ടത്.ഇതൊന്നുമറിയാത്ത ഒരു മാനിഫെസ്റ്റോ റോയ് എഴുതി.ഒരു ബൂർഷ്വാ ദേശീയ ഭരണകൂടത്തെ തടയുമെന്ന് അതിൽ വ്യക്തമാക്കി.

റോയ് ബെർലിൻ വിട്ടത് 1920 മാർച്ച് ഒടുവിലോ ഏപ്രിൽ ആദ്യമോ ആയിരുന്നു.'ദി സോവിയറ്റ്' എന്ന കപ്പലിൽ എസ്തോണിയയുടെ തലസ്ഥാനമായ റെവലിൽ എത്തി അവിടെ നിന്ന് മോസ്കോയിൽ ചെന്നു.രാഷ്ട്ര അതിഥിയായി ലിമോസിനിൽ ഗുർച്ചക്കോവ്‌ കൊട്ടാരത്തിലെത്തി.റോയിക്ക് മുൻപ് അവിടെ ഇന്ത്യൻ വിപ്ലവകാരികൾ എത്തിയത്,ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം തേടിയാണ്;കമ്മ്യൂണിസത്തിൽ താൽപര്യം ഉണ്ടായിട്ടല്ല.കുറച്ചു മാർക്സിസം കൈവശം ഉണ്ടായിരുന്നത് റോയിക്കായിരുന്നു.മറ്റുള്ളവർ റോയിയെപ്പോലെ ഉപജാപങ്ങളിൽ മിടുക്ക് കാട്ടിയില്ല.അത് വഴി റോയ് മോസ്‌കോയിൽ ഇന്ത്യയുടെ വക്‌താവായി .ബൊറോദിൻ അതിന് വഴി കാട്ടി.മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ രണ്ടാം കോൺഗ്രസിന് ശേഷം ബെർലിനിലെ ഇന്ത്യൻ വിപ്ലവകാരികൾ റോയിക്കെതിരെ ഉയർത്തിയ ഭീഷണി ശക്തമായിരുന്നില്ല.1920 ജൂലൈ 22 മുതൽ ഓഗസ്റ്റ് ഏഴു വരെ നടന്ന ആ കോൺഗ്രസിൽ കോളനി രാജ്യങ്ങളിലെ പോരാട്ടം വിഷയമായി.37 രാജ്യങ്ങളിൽ നിന്ന് 217 പേർ പങ്കെടുത്തു.

നിരവധി ഇന്ത്യക്കാരുണ്ടായിരുന്നു.മെക്സിക്കോ പാർട്ടി പ്രതിനിധിയായി റോബർട്ട് അലൻ റോയ് എന്ന പേരിലാണ് റോയ് പങ്കെടുത്തത്.വോട്ടവകാശം ഉണ്ടായിരുന്ന ഏക ഇന്ത്യക്കാരൻ.അബനി മുക്കർജി,എം പി ടി ( തിരുമാൾ ) ആചാര്യ,റോയിയുടെ ഭാര്യ എവ്‌ലിൻ എന്നിവർക്ക് സംസാരിക്കാമായിരുന്നു.മുഹമ്മദ് ഷഫീക് നിരീക്ഷകൻ ആയിരുന്നു.താഷ്കെന്റിൽ 'സമീന്ദാർ' എന്ന ഉർദു പേർഷ്യൻ പത്രം ഇറക്കിയ അബ്ദുൽ മജീദിൻറെ സഹപ്രവർത്തകൻ ആയിരുന്നു,ഷഫീക്.പിന്നീട് പെഷവാർ ഗൂഢാലോചന കേസിൽ മൂന്ന് വർഷം തടവ് കിട്ടി.കിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കിടയിൽ ലെനിൻ ദേശീയ,കൊളോണിയൽ തീസിസ് വിതരണം ചെയ്തു."പ്ലഖനോവിൻറെ സിദ്ധാന്തങ്ങൾ വച്ച് ഞാൻ ലെനിൻറെ സിദ്ധാന്തത്തിൻറെ കട പുഴക്കി" എന്ന് റോയ് ആത്മകഥയിൽ പറയുന്നതിൽ ജാലിയൻ കണാരനും എട്ടുകാലി മമ്മൂഞ്ഞുമാണുള്ളത്.

ഒരു ബദൽ സിദ്ധാന്തം ഉണ്ടാക്കിക്കോളാൻ ലെനിൻ, റോയിക്ക് സൗജന്യം അനുവദിച്ചു.കമ്മ്യൂണിസ്റ്റുകൾ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തുണയ്ക്കണം എന്നാണ് ലെനിൻ പറഞ്ഞത്.റോയ് വിയോജിച്ചു.ഇന്ത്യ ഒരു മുതലാളിത്ത രാഷ്ട്രം ആയിക്കഴിഞ്ഞതിനാൽ വിപ്ലവ സജ്ജം എന്നായിരുന്നു റോയിയുടെ വാദം.രേഖകൾക്കുള്ള കമ്മീഷൻ മുൻപാകെ രണ്ടു സിദ്ധാന്തങ്ങളും ചർച്ചയ്ക്ക് വന്നു.റോയിയുടേത് ഇടത് വ്യതിയാനമാണെന്ന് കമ്മീഷൻ വിലയിരുത്തി.അത് അശാസ്ത്രീയവും അപകടകരവുമാണ്.ഉണർന്നു വരുന്ന ദേശീയതയിൽ അടിസ്ഥാനം കണ്ടെത്താൻ ലെനിൻ റോയിയെ ഉപദേശിച്ചു.റോയിയുടെ സിദ്ധാന്തം തള്ളി.എന്നിട്ടും റോയ് തൻറെ വാദത്തിൽ കടിച്ചു തൂങ്ങി.
ലെനിൻ 
കോമിന്റേൺ ദേശീയ പ്രസ്ഥാനത്തെ തുണച്ചാൽ അത് വീരേന്ദ്ര നാഥ് ചതോപാധ്യായയുടെ വിജയമാകും എന്ന് കണ്ടാണ് റോയ് ബദൽ വാദം വച്ചത് എന്ന് കാണാൻ പ്രയാസമില്ല.അതല്ലാതെ ലെനിനെ വെല്ലുവിളിക്കാനുള്ള പ്രാപ്തി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.ഇന്ത്യൻ വിപ്ലവത്തെ താനാകണം നയിക്കേണ്ടത് എന്ന സ്വാർത്ഥത അദ്ദേഹത്തെ നയിച്ചു.കോൺഗ്രസിന് ശേഷം കോമിന്റേൺ അഞ്ചംഗ ബ്യുറോ ഏഷ്യയിലെ കോളനി സ്വാതന്ത്ര്യത്തെ നയിക്കാൻ ഉണ്ടാക്കി.കിഴക്കൻ രാജ്യങ്ങളിലെ അടിച്ചമർത്തപ്പെട്ടവരുടെ കോൺഗ്രസ് ബക്കു ( അസർബൈജാൻ ) വിൽ വിളിക്കാനും കോമിന്റേൺ മധ്യ ഏഷ്യ ബ്യുറോ താഷ്കെന്റിൽ ( ഉസ്‌ബെക്കിസ്ഥാൻ ) തുറക്കാനും തീരുമാനിച്ചു.ലെനിൻറെ മേൽനോട്ടത്തിൽ ഈ ബ്യുറോ തുറക്കാനുള്ള ചുമതല ഗ്രിഗറി സിനോവീവ്,ഹംഗറി നേതാവ് ബേല കുൻ,കാൾ റാഡെക് എന്നിവർക്കായിരുന്നു.റോയ് ഈ ആശയത്തെ എതിർത്തെങ്കിലും വഴങ്ങേണ്ടി വന്നു.ബക്കു കോൺഗ്രസിൽ റോയ് പങ്കെടുത്തില്ല.അബനി മുക്കർജിയെ പകരം നിർദേശിച്ചു.ഈ കോൺഗ്രസിനെ സിനോവീവ് സർക്കസ് എന്ന് റോയ് പുച്ഛിച്ചു.

കോമിന്റേൺ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗത്വം കിട്ടാത്തതായിരുന്നു റോയ് ഇടഞ്ഞതിന് കാരണം.ഏഷ്യക്കാരനായി അതിൽ സെൻ കട്ടയാമ മാത്രമേ ഉണ്ടായിരുന്നുള്ളു.താൻ അംഗത്വം നിരസിക്കുകയായിരുന്നു എന്ന് റോയ് ആത്മകഥയിൽ പറയുന്നതും ഉള്ളിൽ ജാലിയൻ കണാരൻ ഉണ്ടായിരുന്നതിനാലാണ്.1922 ൽ നാലാം കോൺഗ്രസിൽ റോയ് കാൻഡിഡേറ്റ് അംഗമായി.1924 ൽ അംഗവും.ഇതിനിടയിൽ മധ്യ ഏഷ്യ ബ്യുറോ അംഗത്വം കൊണ്ട് തൃപ്തിപ്പെട്ടു.റോയിക്ക് പുറമെ,സാമ്പത്തിക വിദഗ്ദ്ധൻ ഗ്രിഗറി സോകോൾനിക്കോവ്,കിഴക്കൻ ഏഷ്യ വിദഗ്ധൻ ഗ്രിഗറി സഫാറോ എന്നിവരായിരുന്നു അംഗങ്ങൾ.അവർ രണ്ടാം കോൺഗ്രസ് കഴിഞ്ഞയുടൻ മോസ്കോ വിട്ട് മധ്യ ഏഷ്യയിൽ എത്തി.എന്നിട്ടും റോയ് മോസ്‌കോയിൽ തങ്ങി.ഇന്ത്യൻ വിപ്ലവത്തെപ്പറ്റിയുള്ള തല തിരിഞ്ഞ വാദം മാറിയിരുന്നില്ല.ബക്കു കോൺഗ്രസ് 1920 സെപ്റ്റംബർ ഒന്നിന് നടന്നു.സിനോവീവ് അധ്യക്ഷനായി.32 ദേശീയതകളിൽ നിന്ന് 1891 പേർ പങ്കെടുത്തു.കോക്കസസിൽ നിന്നും സോവിയറ്റ് മേഖലകളിൽ നിന്നും ഉള്ളവരായിരുന്നു ഭൂരിപക്ഷം.14 ഇന്ത്യക്കാർ ഉണ്ടായിരുന്നു.കരിദ്,നസീർ സെഡക്കി എന്നീ ഇന്ത്യക്കാർ പ്രസീഡിയത്തിൽ ഉണ്ടായിരുന്നെന്ന് രേഖകളിൽ കാണുന്നു.14 ൽ ഒരാൾ ഒഴിച്ച് എല്ലാവരും മൂകരായിരുന്നു.47 അംഗ കമ്മിറ്റിയുണ്ടായി.ഒരു കൊല്ലം കഴിഞ്ഞ് ഇത് പിരിച്ചു വിട്ടു.
സിനോവീവ് ബക്കു കോൺഗ്രസിൽ 
ഈ നീക്കങ്ങൾ നടക്കുമ്പോൾ, മുഹാജിറുകൾ മധ്യേഷ്യയിൽ എത്തിയതായി മോസ്‌കോയിൽ വിവരം കിട്ടി.ഇന്ത്യയിൽ നിന്ന് ദാറു സലാം തേടി ഇറങ്ങിയ പാൻ ഇസ്ലാമിസ്റ്റ് സംഘം ആയിരുന്നു,ഇത്.തുർക്കിയിൽ ബ്രിട്ടൻ സ്ഥാനഭ്രഷ്ടനാക്കിയ ഖലീഫയെ പുനഃസ്ഥാപിക്കാൻ വിശുദ്ധ യുദ്ധത്തിന് ഇവർ തയ്യാറായിരുന്നു.1920 മധ്യത്തിൽ കുറെ കടയുടമകളും കൃഷിക്കാരും യുവാക്കളും ഇന്ത്യയിൽ ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് അഫ്ഗാനിസ്ഥാനിൽ എത്തി രൂപപ്പെട്ട പ്രസ്ഥാനമായിരുന്നു,ഇത്.ബക്കു കോൺഗ്രസ് പരാജയവും മുഹാജിർ വരവും റോയിയെ ഉണർത്തി.ഇവരിൽ ഇന്ത്യയിൽ വിപ്ലവം നടത്താൻ പറ്റിയവരെ കിട്ടും എന്ന് തോന്നി.അവർക്ക് ബ്രിട്ടീഷ് വിരുദ്ധ വികാരമുണ്ട്.അത് ചൂഷണം ചെയ്യാം.അജ്ഞരായ മത ഭ്രാന്തരാണ്.അതിർത്തി മേഖല വിപ്ലവ ക്യാമ്പ് ആക്കാം.മുസ്ലിം ഗോത്ര പിന്തുണ കിട്ടും-റോയിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി.

ഭീകര വാദിയായ റോയിക്ക് പണവും ആയുധവും എന്നും പ്രധാനമായിരുന്നു.ജനം വിപ്ലവത്തിന് ആവശ്യമാണെന്ന് തോന്നിയില്ല.ഈ വന്യമായ ആലോചനയ്ക്ക് ലെനിനും കോമിന്റേണും വഴങ്ങി എന്നത് അദ്‌ഭുതമാണ് -ലെനിൻ ഇന്ത്യയെ അറിഞ്ഞില്ല.അന്ന് ഗാന്ധിക്ക് കീഴിൽ സ്വാതന്ത്യ പ്രസ്ഥാനം കരുത്താർജിച്ചിരുന്നു.അദ്ദേഹം ഖിലാഫത് പ്രസ്ഥാനം തുടങ്ങിയിരുന്നു.അതിൽ തൊഴിലാളികളും കൃഷിക്കാരും സജീവം ആയിരുന്നില്ലായിരിക്കാം.എങ്കിലും കമ്മ്യൂണിസം മുഹാജിർ പ്രസ്ഥാനം ആയിക്കൂടാ എന്ന് ലെനിന് തോന്നിയില്ല.ചൗരി ചൗരാ സംഭവം കഴിഞ്ഞ തളർച്ച നിസ്സഹകരണ പ്രസ്ഥാനത്തിനുണ്ടായിരുന്നു.ഇത് ലെനിൻ അറിഞ്ഞിരുന്നില്ല.സോവിയറ്റ് യൂണിയൻ ആഭ്യന്തര സമരത്തിൽ ആയിരുന്നു.ജനകീയ കമ്മിസാർ സമിതിയും വിപ്ലവ പട്ടാള സമിതി ഉപാധ്യക്ഷൻ ക്ലൻസ്കിയും റോയിക്കൊപ്പം നിന്നു.ഒക്ടോബർ ഒടുവിൽ ആയുധങ്ങളും വലിയ തുകയുമായി റോയ് താഷ്കെന്റിലേക്ക് പുറപ്പെട്ടു.അവിടെ സേനയുണ്ടാക്കി ഇന്ത്യയെ മോചിപ്പിക്കും.
അബനി മുക്കർജി 
താഷ്കെന്റിൽ അബ്‌ദുർ റബും ആചാര്യയും തനിക്ക് തടസ്സമാണെന്ന് റോയിക്ക് തോന്നി.റബ് തട്ടിപ്പും ആചാര്യ അരാജക വാദിയും ആണെന്ന് പുച്ഛിച്ച് റോയ് എന്ന ഏകാധിപതി അവരെ അവഗണിച്ചു.ഇത് വിഭാഗീയതയ്ക്ക് വഴി വച്ചു.

തുർക്കിക്ക് പോകുന്ന മുഹാജിറുകളെ വിമതർ തടവുകാരാക്കിയെന്ന് റോയിക്ക് വിവരം കിട്ടി.റെഡ് ആർമിയുടെ ഒരു വിഭാഗം ഇവരെ മോചിപ്പിച്ചു.സ്വതന്ത്രരായപ്പോൾ വീണ്ടും തി\തുർക്കിക്ക് പോകണമെന്ന് അവർക്ക് വാശിയായി.ബ്രിട്ടീഷ് വിരുദ്ധരായതിനാൽ ഇനി ഒന്നും പഠിക്കേണ്ടെന്ന് അവർ ശഠിച്ചു.കടുത്ത നിർബന്ധത്തിനൊടുവിൽ ഒരുപാധിക്ക് മേൽ അവർ സൈനിക പരിശീലനത്തിന് സമ്മതിച്ചു.പരിശീലനം കഴിഞ്ഞാൽ ബ്രിട്ടീഷുകാർക്ക് എതിരെ പോരാടാൻ ഇന്ത്യയ്ക്ക് തിരിച്ചയയ്ക്കണം.പണവും ആയുധവും വേണം.റോയിക്ക് ആശ്വാസമായി.അപ്പോഴും,മത ഭ്രാന്തരായ ഇവർ എന്തിനു വേണ്ടി പോരാടും എന്ന് വ്യകതമായിരുന്നില്ല.രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലെങ്കിൽ ആയുധം വേറെ ലക്ഷ്യത്തിൽ പ്രയോഗിക്കും.ഇക്കൂട്ടത്തിൽ വിദ്യാഭ്യാസമുള്ളവർ അതിന് വഴങ്ങി.1920 ഒക്ടോബറിൽ താഷ്കെന്റിൽ പട്ടാള സ്‌കൂൾ തുറന്നു.അബനി മുക്കർജിക്കായിരുന്നു,ചുമതല.200 അംഗ സംഘത്തിൽ വിദ്യാഭ്യാസത്തിന് തയ്യാറായവർ 26 പേർ മാത്രമായിരുന്നു.ഇന്ത്യയ്ക്ക് ആയുധം കൊണ്ട് പോകാൻ അഫ്ഗാൻ സർക്കാർ അനുമതി നിഷേധിച്ചു.സോവിയറ്റ് യൂണിയൻ അവിടത്തെ അമാനുള്ള രാജാവിനെ യുദ്ധത്തിൽ സഹായിച്ചതിനാൽ ഇത് അപ്രതീക്ഷിതമായിരുന്നു.അമാനുള്ള ബ്രിട്ടനുമായി തർക്കം പറഞ്ഞു തീർത്തു.ബ്രിട്ടൻ റഷ്യക്കെതിരെ രാജാവിന് സാമ്പത്തിക സഹായവും നൽകി.

കൂനിന്മേൽ കുരു പോലെ,റബും ആചാര്യയും താഷ്കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കുമെന്ന നില വന്നു.തുർക്കിയിലെ കോമിന്റേൺ ബ്യുറോ അവരെ സഹായിക്കാൻ എത്തി.എളുപ്പത്തിൽ നിരാശനാകാത്ത റോയ്,ഇരുവരുമായി സന്ധി ചെയ്തു.അങ്ങനെ 1920 ഒക്ടോബർ 17 ന് ഇന്ത്യൻ പ്രവാസ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായി.ഏഴംഗങ്ങൾ;മൂന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റി -റോയ്,റബ്,ആചാര്യ.ഇവരായിരുന്നു അംഗങ്ങൾ:റോയ്,എവ്‌ലിൻ റോയ്,റോസാ ഫിറ്റിൻഗോ,അബനി മുക്കർജി,മുഹമ്മദ് അലി,മുഹമ്മദ് ഷഫീഖ്,ആചാര്യ.ഷഫീഖ് സെക്രട്ടറി.റോയ് തുർക്കിസ്ഥാൻ ബ്യുറോ സെക്രട്ടറി,ആചാര്യ ചെയർമാൻ.അബനി മുക്കർജിയുടെ ഭാര്യ ആയിരുന്നു,റോസ.ശ്രദ്ധിക്കേണ്ടത്,അബ്‌ദുർ റബിനെ റോയ് വെട്ടി നിരത്തി എന്നതാണ്.

ഇതിനെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് വിളിക്കുന്നത് അസംബന്ധമാണ്.ഏഴംഗങ്ങളിൽ എവ്‌ലിനും റോസയും വിദേശികൾ ആയിരുന്നു;ഇന്ത്യക്കാരെ വിവാഹം ചെയ്തവർ.അവർ ഇന്ത്യ കണ്ടിരുന്നേയില്ല.ഇതിന് ഇന്ത്യയുമായി ബന്ധം ഉണ്ടായിരുന്നില്ല.ഒരു പാർട്ടി പരിപാടി ഉണ്ടായിരുന്നില്ല.റോയിയെ പറ്റിക്കാൻ ആചാര്യയുടെ മനസ്സിൽ രൂപം കൊണ്ട ആശയം മാത്രമായിരുന്നു,ഇത്.റോയിക്ക് മുഖം രക്ഷിക്കാനുള്ള തന്ത്രവും.

ഇത് ഇന്ത്യൻ പാർട്ടി അല്ല എന്ന് റോയ് ആത്മകഥയിൽ സമ്മതിക്കുന്നു.

ലെനിൻറെ സെക്രട്ടറി ലിഡിയ ഫൊതിയേവയുടെ സഹായി ആയിരുന്നു,അബനിയുടെ ഭാര്യറോസ.റഷ്യൻ ജൂത ആയ അവർ 1918 ൽ അവിടത്തെ പാർട്ടിയിൽ ചേർന്നു.1920 ൽ അബനിയെ കണ്ടുമുട്ടി.അവർ റോയിയുടെ ദ്വിഭാഷി ആയിരുന്നു.അബനിയെ സ്റ്റാലിൻ ഉന്മൂലന കാലത്ത് 1937 ജൂൺ രണ്ടിന് അറസ്റ്റ് ചെയ്ത് ഒക്ടോബർ 28 ന് കൊന്നു.

താഷ്കെന്റ് പട്ടാള സ്‌കൂളിൽ പഠിച്ച മുഹാജിറുകളിൽ പെട്ടവരായിരുന്നു,ഷൗക്കത് ഉസ്മാനിയും റഫീഖ് അഹമ്മദും.ഇവർ പിന്നെ മോസ്‌കോയിൽ കിഴക്കുള്ള അധഃസ്ഥിതർക്കുള്ള സർവകലാശാലയിൽ ചേർന്നു.ഇന്ത്യയിലേക്ക് മടങ്ങിയ മുഹാജിറുകളിൽ പത്തു പേരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമുണ്ടാക്കാൻ ഇന്ത്യയ്ക്ക് മടങ്ങിയപ്പോൾ പിടിച്ചു.പെഷവാർ ഗൂഢാലോചന കേസിൽ ഇവർ പെട്ടു.ഉസ്മാനി 1924 ലെ കാൺപൂർ ഗൂഢാലോചന കേസിൽ പിടിയിലായി.1929 ൽ അബ്ദുൽ മജീദിനൊപ്പം മീററ്റ് ഗൂഢാലോചന കേസിലും പ്രതിയായി.മുഹാജിറുകളായ മജീദിനും ഫിറോസുദിൻ മസൂദിനുമാണ്,ഇന്ത്യയിലെ ആദ്യകാല  കമ്മ്യൂണിസ്റ്റ് മുസഫർ അഹമ്മദ് ഓർമ്മക്കുറിപ്പുകൾ സമർപ്പിച്ചത്.

See https://hamletram.blogspot.com/2019/10/blog-post_25.html





FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...