Friday 16 October 2020

1311:മാലിക് കാഫർ കേരളത്തിൽ

കേരളത്തിലെ ആദ്യ മുസ്ലിം അധിനിവേശം 

ഡൽഹി സുൽത്താൻ അലാവുദീൻ ഖിൽജിയുടെ സേനാധിപനായ മാലിക് കാഫർ പതിനാലാം നൂറ്റാണ്ടിലെ തെക്കേ ഇന്ത്യൻ പടയോട്ടത്തിൽ കേരളത്തിൽ വന്നോ ? വന്നെങ്കിൽ,കേരളത്തിൽ ആദ്യ മുസ്ലിം അധിനിവേശം അതായിരിക്കും.വന്നതായി ചില പരാമർശങ്ങൾ ചരിത്രത്തിലുണ്ട്.

ഏഴാം നൂറ്റാണ്ടിൽ തന്നെ കച്ചവടത്തിൻറെ ഭാഗമായി ഇസ്ലാം കേരളത്തിൽ എത്തി എന്നാണ് കരുതപ്പെടുന്നത്.എ ഡി 748 ൽ കേരളത്തിൽ മരിച്ച പേർഷ്യൻ പണ്ഡിതനും സഞ്ചാരിയുമായ മാലിക് ദിനാർ ആണ് ചേരമാൻ പെരുമാളിന്റെ മടക്കത്തിന് ശേഷം ആദ്യമെത്തിയ മുസ്ലിം.അദ്ദേഹം കാസർകോട് മരിച്ചെന്നും തളങ്കര പള്ളിയിൽ അടക്കിയെന്നുമെന്നാണ് വിശ്വാസം.കാബൂളിലെ ഒരു അടിമയുടെ മകനായിരുന്നു അദ്ദേഹം.മെദിനയിൽ 642 ൽ ജനിച്ച ഹസൻ അൽ ബസ്രിയുടെ ശിഷ്യനായിരുന്നു.ബസ്രയിൽ 748 -749 ൽ പടർന്ന പ്ളേഗിന് മുൻപാണ് മാലിക് ദിനാർ മരിച്ചത്.മാലിക് ദിനാർ മത പ്രചാരണത്തിനാണ് വന്നത്.മാലിക് കാഫറിൻറെ കഥ അതല്ല.

ആരായിരുന്നു മാലിക് കാഫർ ?

ഖിൽജിയുടെ സാമ്രാജ്യം 

ഗുജറാത്തിൽ 1299 ൽ ഡൽഹി സുൽത്താൻ ഭരണം നടത്തിയ അധിനിവേശത്തിൽ ഖിൽജിയുടെ പടത്തലവൻ നുസ്രത് ഖാൻ പിടികൂടിയ അടിമയാണ് ശിഖണ്ഡിയായ മാലിക് കാഫർ.സുന്ദരനായ അയാളെ ഖാൻ ഖിൽജിക്ക് സമ്മാനിച്ചു.അയാൾ ഖിൽജിയുടെ പ്രേമഭാജനമായി.ചാന്ദ് റാം എന്ന ഹിന്ദുവായിരുന്നു മതം മാറ്റത്തിന് മുൻപ് കാഫർ.ഖംബറ്റിലെ ധനിക ഖ്വാജയുടെ അടിമ ആയിരുന്നു അയാൾ.1000 ദിനാറിനാണ് ഇയാളെ അദ്ദേഹം വാങ്ങിയതെന്ന് പറയുന്നു.മൊറോക്കൻ സഞ്ചാരിയായ ഇബ്ൻ ബത്തൂത്ത കാഫറെ പരാമർശിക്കുന്നുണ്ട്.അന്തഃപുരത്തിൽ നിന്ന് പടത്തലവനായ കഥയാണ് അയാളുടേത്.താജ് അൽ ദിൻ ഇസ് അൽ ദൗള എന്നാണ് ശരിപ്പേർ.മംഗോൾ ആക്രമണത്തെ ചെറുത്ത കാഫർ തുടർന്ന് തെക്കേ ഇന്ത്യയിൽ പടയോട്ടം നടത്തി.യാദവർ ( 1308 ),കാകതീയർ ( 1310 ),ഹൊയ്‌സാലർ ( 1311 ),പാണ്ഡ്യർ ( 1311 ) എന്നിവരെ തോൽപിച്ചു.എല്ലായിടത്തും ഖജാനകൾ കൊള്ളയടിച്ചു.ശ്രീരംഗം ക്ഷേത്ര വിഗ്രഹം കടത്തി.നിരവധി ആനകളും കുതിരകളുമായി ഡൽഹിക്ക് മടങ്ങി.1313 -15 ൽ ദേവഗിരി ഗവർണർ ആയിരിക്കെ ഖിൽജിയുടെ നില വഷളായതറിഞ്ഞ് ഡൽഹിക്ക് പോയി.ഖിൽജിയെ കാഫർ വിഷം കൊടുത്തു കൊന്നതായി കേൾവിയുണ്ട്.ഖിൽജി മരിച്ചപ്പോൾ പ്രായമാകാത്ത മകൻ ശഹാബുദീൻ ഒമറിനെ പാവ രാജാവാക്കി ഭരണം നിയന്ത്രിച്ചു.ഒരു മാസത്തിനുള്ളിൽ ഖിൽജിയുടെ അംഗരക്ഷകർ കാഫറിനെ കൊന്നു.

കാഫർ നടത്തിയ തെക്കേ ഇന്ത്യൻ പടയോട്ടം, കൊല്ലം പുനലൂരിനടുത്ത് അംബാസമുദ്രം വരെ ചരിത്രത്തിൽ എത്തി നിൽക്കുന്നുണ്ട്.ഇന്നത്തെ അതിരുകൾ വച്ചല്ല ചരിത്രത്തെ കാണേണ്ടത്.ഞങ്ങളുടെ കുടുംബ ക്ഷേത്രം അംബാസമുദ്രം തൊട്ടു കിടക്കുന്ന കല്ലടക്കുറിച്ചിയിലാണ്.ചട്ടമ്പി സ്വാമികൾ വേദ ശാസ്ത്രങ്ങൾ അവിടെ സുബ്ബജടാ പാഠികളുടെ വീട്ടിലിരുന്നാണ് പഠിച്ചത്.കൊല്ലം ആയിരുന്നു കാഫർ ആക്രമിക്കുന്ന കാലത്ത് വേണാടിൻറെ തലസ്ഥാനം.പിൽക്കാലത്ത് കല്ലടക്കുറിച്ചി തലസ്ഥാനമാവുകയും കോതൈ ആദിത്യവർമ രാജാവ് ( 1469 -1484 ) ആദി വരാഹക്ഷേത്രം പുതുക്കി പണിയുകയും ചെയ്തു.

കാഫറിൻറെ പടയോട്ടം പതിനാലാം നൂറ്റാണ്ടിൽ എഴുതിയ ലീലാതിലകം,ഉണ്ണുനീലി സന്ദേശം എന്നിവയിൽ ഇടം പിടിച്ചത് യാദൃച്ഛികം അല്ല.

മലയാള സാഹിത്യത്തിൽ മണിപ്രവാള പ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ ഏറ്റവും പ്രശസ്തമായത്‌ ഉണ്ണുനീലിസന്ദേശം ആണ്.പതിനാലാം  നൂറ്റാണ്ടിൽ സംസ്കൃതത്തിൽ എഴുതപ്പെട്ട ലീലാതിലകം ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. "ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം" എന്നതാണു മണിപ്രവാള ലക്ഷണം.മലയാളത്തിന്റെ വ്യാകരണവും ഘടനയും ലീലാതിലകം വിശദീകരിക്കുന്നു.കേരളത്തിലെ ഭാഷ തമിഴ് ആയിരുന്നു എന്ന് അതിലുണ്ട് .ഇതിന്റെ കർത്താവാരെന്ന്‌ അറിയില്ല.ഇതിൽ ‌ "ശിൽപം" എന്നു പേരുള്ള എട്ട്‌ വിഭാഗങ്ങൾ ഉണ്ട്‌. കുലശേഖരരാജാവിന്റെ ആശ്രിതനായിരുന്ന തോലനാണ്  ആദ്യ മണിപ്രവാളകവി. 'ക്രമദീപിക', ആട്ടപ്രകാരം' എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ.ചമ്പുക്കളും സന്ദേശകാവ്യങ്ങളും ആണ് ഈ ഭാഷാ പ്രസ്ഥാനത്തിലെ പ്രധാന വിഭാഗങ്ങൾ.മറ്റു കൃതികളായ 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീ ചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവർണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചമ്പു', നൈഷധം ചമ്പു', 'ഭാരതം ചമ്പു' എന്നിവയും പ്രശസ്തമാണ്‌.

കാഫറിൻറെ തെക്കേ ഇന്ത്യൻ പടയോട്ടം വിശദമായി നോക്കാം.

ദേവഗിരിയിൽ രാമചന്ദ്ര,അനെഗോണ്ടിയിൽ കപിലരായ രാജാക്കന്മാരെ ചതിയിൽ വീഴ്ത്തി.ഹൊയ്‌സാല രാജാവ് ബള്ളാളനെ തോൽപിച്ച ശേഷമാണ് കാഫർ പാണ്ഡ്യ ദേശത്തേക്ക് കടന്നത്.മുസ്ലിം രേഖകളിൽ Ma'bar എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്.പാണ്ഡ്യസഹോദരരായ വീരനും സുന്ദരനും തമ്മിലുള്ള മൂപ്പിളമ തർക്കം മുതലെടുത്തായിരുന്നു ആക്രമണം.മധുര ഉൾപ്പെടെ പാണ്ഡ്യ ദേശങ്ങൾ കാഫർ 1311 മാർച്ച് -ഏപ്രിൽ കാലത്ത് ആക്രമിച്ചു.1310 ൽ വാറങ്കൽ കീഴടക്കിയപ്പോഴാണ് മധുരയിലെ സമൃദ്ധിയെപ്പറ്റി അറിഞ്ഞത്.പതിനായിരം ഭടന്മാരുമായി ഹൊയ്‌സാല തലസ്ഥാനമായ ദ്വാരസമുദ്രം,ഹാലേബീഡ്, പിടിച്ചു.അവിടം തകർത്തു.12 ദിവസം കാഫർ അവിടെ തങ്ങി.ഹൊയ്‌സാല രാജ്യത്തിന് തെക്കായിരുന്നു പാണ്ഡ്യ രാജ്യം.രാജാവായ മാരവർമൻ കുലശേഖരൻറെ കൊലയ്ക്ക് ശേഷം മക്കൾ വീരനും സുന്ദരനും പിൻഗാമി ആരാകണം എന്ന ശണ്ഠയിലായി.സുന്ദരൻ ക്ഷണിച്ചിട്ടാണ് കാഫർ വന്നത് എന്ന് കഥയുണ്ട്.ഡൽഹി ദർബാറിലെ സൂഫി പണ്ഡിതൻ അമീർ ഖുസ്‌റോ ഇത് നിഷേധിക്കുന്നു.ഇരുവരുടെയും മേഖലകൾ കാഫർ ആക്രമിച്ചെന്ന് ഖുസ്‌റോ നിരീക്ഷിക്കുന്നു.

ദ്വാരസമുദ്രത്തിൽ നിന്ന് 1311 മാർച്ച് പത്തിന് കാഫർ സേനാ നീക്കം തുടങ്ങി.അഞ്ചു ദിവസം കഴിഞ്ഞ് പാണ്ഡ്യ അതിർത്തിയിലെത്തി.ബള്ളാള രാജാവ് വഴികാട്ടി ആയിരുന്നുവെന്ന് അക്കാലത്തെ ചരിത്രകാരൻ അബ്‌ദുൾ മാലിക് ഇസ്ലാമി രേഖപ്പെടുത്തുന്നു.ബഹ്റാം കാര,കാറ്റല നിഹാങ്,മഹ്‌മൂദ്‌ സാർത്ഥ,അബാച്ചി എന്നിവരടങ്ങിയ ചാര സംഘം വിവരങ്ങൾ തേടി.മംഗോൾ സേനയിൽ നിന്ന് കൂറുമാറി എത്തിയ അബാച്ചി,പാണ്ഡ്യപക്ഷത്തു ചേർന്ന് കാഫറിനെ കൊല്ലാൻ മുതിർന്നു.അതിനായി അയാൾ പാണ്ഡ്യരാജാവിനെ കാണാൻ പോകുമ്പോൾ ഒരു പാണ്ഡ്യവിഭാഗവുമായി സംഘർഷത്തിലായി.ദ്വിഭാഷിയോട് ലക്ഷ്യം വ്യക്തമാക്കാൻ അബാച്ചി പറയുമ്പോഴേക്കും ദ്വിഭാഷിക്ക് അമ്പേറ്റു.അബാച്ചി മടങ്ങി കാഫറിൻറെ സങ്കേതത്തിലെത്തി.അയാളെ കാഫർ തടവിലിട്ടു.അലാവുദീൻ അയാളെ ഡൽഹിയിൽ വധിച്ചപ്പോൾ മംഗോളുകൾ ക്ഷുഭിതരായി.ഇത് 1311 മംഗോളുകളുടെ വംശഹത്യയിൽ കലാശിച്ചു.

വലിയ രണ്ടു മലകൾക്കിടയിലാണ് പാണ്ഡ്യരാജ്യം എന്ന് ഖുസ്‌റോ എഴുതുന്നു.ടാർമാലി,ടാബർ എന്നിവയാണ് മലകൾ.സേലത്തെ താരമംഗലമാണ് ആദ്യത്തേത്. ധർമപുരിയിലെ തോപ്പുർ രണ്ടാമത്തേത്.മുസ്ലിം സേന ഇവക്കിടയിലെ ചുരം വഴി കടന്ന് കാവേരി നദീ തീരത്ത് തമ്പടിച്ചു.മർദി എന്ന കോട്ട പിടിച്ചു.അവിടെ മുസ്ലിം സേന കൂട്ടക്കൊല നടത്തി.

വീരപാണ്ഡ്യൻറെ തലസ്ഥാനമായ ബിർദവൽ അടുത്തതായി പിടിച്ചെന്നാണ് ഖുസ്‌റോയുടെ വിവരണം.കുർദിഷ് എഴുത്തുകാരൻ അബുൽ ഫിദയുടെ തക്വിo അൽ ബുൽദാനി ൽ ( 1321 ) ഇതിന് ബിർദാവൽ എന്ന് പറയുന്നു.ഇത് വിരുദാചലം ആണെന്ന് എ ബർണൽ തിരിച്ചറിഞ്ഞിട്ടുണ്ട്.സഹോദരന്മാർ തർക്കത്തിൽ ആയതിനാൽ പ്രതിരോധം ഉണ്ടായില്ല.വീരപാണ്ഡ്യൻ കബം എന്ന നഗരത്തിലേക്ക് പലായനം ചെയ്തു.ഈ നഗരം നമ്മുടെ ഭാഷയിൽ ഏതെന്ന് അറിയില്ല.അവിടന്ന് ഏതാനും ഭടന്മാരും നിധിയുമായി കണ്ടൂരിലേക്ക് രക്ഷപെട്ടു.ഇത് കൊള്ളിടം നദിക്കരയിലെ കണ്ണനൂർ ആണ്.കാവേരിയുടെ തഞ്ചാവൂർ പോഷക നദിയാണ് ഇത്.തിരുച്ചിറപ്പള്ളിയിലാണ് കണ്ണനൂർ.

പാണ്ഡ്യസേനയിൽ തന്നെ 20000 മുസ്ലിം ഭടന്മാരുണ്ടായിരുന്നു.ഇവർ കാഫർ പക്ഷത്ത് ചേർന്നു.ഇവരുടെ സഹായത്തോടെ വീരപാണ്ഡ്യനെ പിന്തുടരാനുള്ള ശ്രമം മഴ കാരണം നടന്നില്ല.റോഡും കിണറും തമ്മിൽ തിരിച്ചറിഞ്ഞില്ല എന്ന് ഖുസ്‌റോ.വീരപാണ്ഡ്യൻ കാട്ടിലേക്ക് പോയി.മുസ്ലിം സേന കണ്ണനുരിൽ ചെന്ന് രത്ന ഭാണ്ഡങ്ങൾ ചുമലിലേറ്റിയ 108 ആനകളെ കൈവശപ്പെടുത്തി.കണ്ണനൂർ നിവാസികളെ കൂട്ടക്കൊല ചെയ്തു.വീരപാണ്ഡ്യൻ പ്രാചീന ജൽ കോട്ടയിലേക്ക് രക്ഷപെട്ടിരിക്കാമെന്ന് മുസ്ലിം സേന കരുതി.ഇത് തീവ്‌കോട്ടൈ.ബർമത് പുരിയിൽ സുവർണക്ഷേത്രമുണ്ടെന്ന് മുസ്ലിം സേന കേട്ടു. ഇത് ബ്രഹ്മപുരി അഥവാ ചിദംബരം,അവിടത്തെ നടരാജ ക്ഷേത്രത്തിൽ സ്വർണ മേലാപ്പുണ്ടായിരുന്നു.

അവിടെ പാതിരയ്ക്ക് മുസ്ലിം സേനയെത്തി 250 ആനകളെ കൈവശമാക്കി.ക്ഷേത്രം കൊള്ളയടിച്ചു.ചുമരുകൾ രത്നഖചിതമായിരുന്നു.ശിവലിംഗങ്ങൾ തകർത്തു.വിഷ്ണുവിഗ്രഹം ഉടച്ചു.കസ്തൂരി മണമുള്ള ഭൂമിക്ക് അപ്പോൾ ചോരയുടെ ഗന്ധമായി എന്ന് ഖുസ്‌റോ.ചിദംബരത്തു നിന്ന് ഏപ്രിൽ മൂന്നിന് സേന വിരുദാചലത്ത് മടങ്ങിയെത്തി.വീരപാണ്ഡ്യന്റെ കുടുംബക്ഷേത്രം തകർത്തു.ഏപ്രിൽ ഏഴിന് കാണും എന്ന സ്ഥലത്ത് എത്തി -കദംബവനം.അഞ്ചു നാൾ കഴിഞ്ഞ് സുന്ദരൻറെ തലസ്ഥാനമായ മധുരയിൽ.രാജ്ഞിമാർക്കൊപ്പം സുന്ദരൻ സ്ഥലം വിട്ടിരുന്നു.ആനകൾ,രത്നങ്ങൾ എന്നിവ മോഹിച്ച് സേന ജഗനാർ ക്ഷേത്രത്തിലെത്തി.ഇത് ചൊക്കനാഥ ( സുന്ദരേശ്വര ) ക്ഷേത്രമെന്ന് ചരിത്രകാരൻ എസ് കൃഷ്ണസ്വാമി അയ്യങ്കാർ.രണ്ടു മൂന്ന് ആനകൾ മാത്രം അവശേഷിച്ചത് കണ്ട് ക്ഷുഭിതനായ കാഫർ ക്ഷേത്രത്തിന് തീയിട്ടു.മീനാക്ഷി ക്ഷേത്രം കൊള്ള ചെയ്തു.

പേർഷ്യൻ ചരിത്രകാരൻ ഫിരിഷ്ട പറയുന്നത്,കാഫർ സിറ്റ് ബാൻഡ് റംസായ് എന്ന സ്ഥലത്ത് മസ്‌ജിദ്‌ ഇ അലായ് പണിതു എന്നാണ് -അലാവുദീൻ പള്ളി.സ്ഥലം സേതുബന്ധ രാമേശ്വരം.രാമേശ്വരം കാഫർ ആക്രമിച്ചു എന്ന പ്രസ്താവം ശരിയാണെന്ന് തോന്നുന്നില്ല.കർണാട്ടികിലാണ് പള്ളി എന്ന് ഫിരിഷ്ട എഴുതുന്നു.ഉമ്മം കടൽത്തീരത്ത് ദുർ സമന്തർ തുറമുഖത്താണ്.ബികൾ ദേവിനെ കീഴടക്കിയ ശേഷമാണ് പള്ളി പണിതത്.ഉമ്മം എന്നാൽ ഒമാൻ കടൽ,അറബിക്കടൽ.അപ്പോൾ ഹൊയ്‌സാല ദ്വാരസമുദ്രം.രാമേശ്വരം അല്ല.

ഖുസ്‌റോ ആശിക യിൽ പറയുന്നത്,ലങ്കൻ തീരം വരെ കാഫർ പാണ്ഡ്യഗുരുവിനെ അന്വേഷിച്ചു ചെന്നു എന്നാണ്.ഫത്താൻ ആയിരുന്നു തലസ്ഥാനം.ഫത്താൻ പെരിയപട്ടണം ആകാം -രാമേശ്വരത്തിന് അടുത്താണ്.

ലീലാതിലക ത്തിൽ പറയുന്നത്,വിക്രമപാണ്ഡ്യൻ എന്ന പടത്തലവൻ മുസ്ലിംകളെ തോൽപിച്ചു എന്നാണ്.വീര,സുന്ദരന്മാരുടെ അമ്മാവൻ വിക്രമപാണ്ഡ്യൻ കാഫറിനെ തോൽപിച്ചിരിക്കാം എന്ന് ചില പണ്ഡിതന്മാർ നിരീക്ഷിക്കുന്നു. വിക്രമപാണ്ഡ്യൻ മാരവർമൻ കുലശേഖരൻറെ സഹോദരനാണെന്ന് പറയുന്നത് ചരിത്ര വസ്തുതകൾക്ക് നിരക്കില്ല.വിക്രമപാണ്ഡ്യൻ എന്ന ലീലാതിലക നായകൻ 1365 -70 ൽ മറ്റൊരു മുസ്ലിം സേനയെ തോൽപിച്ച രാജകുമാരനാകാം.അദ്ദേഹം 1401 ൽ പാണ്ഡ്യ രാജാവായി.

കാഫർ പക്ഷത്തു നിന്നുള്ള മുസ്ലിം പക്ഷ ഖുസ്‌റോ എഴുത്ത് മുഴുവനായി വിഴുങ്ങാനും പ്രയാസമാണ്.തോൽവി നേരിട്ടാകാം കാഫർ പിന്മാറ്റം.വിക്രമ -കാഫർ കഥയാണ് അയ്യപ്പ -വാവർ കഥയുടെ മൂലം എന്നാണ് എൻറെ വിശ്വാസം.

മഴ ഏപ്രിലിൽ കനത്തു വന്നു.ശത്രുപക്ഷം വലിയ സേന സംഘടിപ്പിക്കുന്നതായി മുസ്ലിം സേനയ്ക്ക് വിവരം കിട്ടി.ഇനിയും പാണ്ഡ്യരാജാവിനെ പുന്തുടരേണ്ട എന്ന് തീരുമാനിച്ച് വൻ കൊള്ള മുതലുമായി കാഫർ യാത്രയായി.512 ആന,5000 കുതിര,500 മന്ന് സ്വർണം,രത്നങ്ങൾ ആയിരുന്നു കൊള്ളമുതൽ എന്ന് ഖുസ്‌റോ.

തുഗ്ലക് കാലത്തെ സിയാവുദീൻ ബറാണിയുടെ കണക്കനുസരിച്ചു 612 ആന,20000 കുതിര,96000 മന്ന് സ്വർണം -ഇത്തിരി കൂടിക്കിടക്കട്ടെ എന്ന് കരുതിക്കാണും.

ഭീകരമായിരുന്നു ശ്രീരംഗം ക്ഷേത്രത്തിൽ കാഫർ നടത്തിയ കൊള്ള.പ്രാകാരത്തിന് ചുറ്റും നിധി തേടി അയാൾ ദിവസങ്ങൾ ചുറ്റി.ഭക്തർ ശ്രീകോവിലിനെ വലയം ചെയ്ത് നിന്നു.മൂന്നു ദിവസം അവർ മുസ്ലിം സേനയെ ചെറുത്തു.സന്നിധിക്ക് മുന്നിൽ മതിൽ കെട്ടി അനന്ത ശയന വിഗ്രഹം അവർ കാത്തു.രംഗനായകിയുടെ ഉത്സവ വിഗ്രഹം ശാന്തിക്കാർ വേപ്പ് മരത്തിന് കീഴിൽ കുഴിച്ചിട്ടു.രംഗനാഥ വിഗ്രഹം ഒളിപ്പിക്കും മുൻപ് മതിൽ ഭേദിച്ച് മുസ്ലിം സേന അകത്തു കടന്നു.കണ്ണിൽ കണ്ടവരെയൊക്കെ കൊന്ന് അവർ വിഗ്രഹം കടത്തി.

കാഫർ മടക്കയാത്ര 1311 ഏപ്രിൽ 25 ന് തുടങ്ങി.ഒക്ടോബർ 19 ന് സിരിയിൽ അലാവുദീൻ ഖിൽജി പൊതു ദർബാർ ചേർന്ന് കാഫറിനെ സ്വാഗതം ചെയ്തു.൦.5 -4 മന്ന് വരെ സ്വർണം പ്രഭുക്കൾക്ക് നൽകി.

കാഫർ പോയ ശേഷം വീര,സുന്ദര സഹോദരർ അടി തുടർന്നു.സുന്ദരൻ ഖിൽജിയുടെ സഹായം തേടി.ഖിൽജി സേനയുടെ സഹായത്തോടെ 1314 ൽ തെക്കൻ ആർക്കോട്ടിൽ സിംഹാസനമേറി.ഖിൽജിയുടെ മകൻ ഖുത്ബ്ദീൻ മുബാറക് ഷാ ഡൽഹി ഭരിക്കുമ്പോൾ,പടത്തലവൻ ഖുസ്‌റോ ഖാൻ പാണ്ഡ്യദേശം ആക്രമിച്ചു.വടക്കൻ മേഖല അവരുടെ നിയന്ത്രണത്തിലായി.

ഖുസ്‌റോ എഴുതിയ ചരിത്രത്തിലെ കണ്ണനൂർ ( കണ്ടൂർ ) കേരളത്തിലെ കണ്ണൂർ ആകാമെന്ന് പി കെ മുഹമ്മദ് കുഞ്ഞി 'മുസ്ലിമിങ്ങളും കേരള സംസ്‌കാരവും' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.താരാചന്ദ് എഴുതിയ Influence of Islam on Indian Culture ഉപജീവിച്ചാണ് ഈ പറച്ചിൽ.കണ്ണനൂരിലെ മുസ്ലിംകളെ അവർക്ക് കലിമ അറിയാവുന്നത് കൊണ്ടും വധശിക്ഷയ്ക്ക് അർഹരാണെങ്കിലും മുസ്ലിംകൾ ആയത് കൊണ്ടും മാപ്പു കൊടുത്ത് വിട്ടയച്ചു എന്നേ താരാചന്ദ് പറഞ്ഞിട്ടുള്ളു.അത് കേരളത്തിലെ സ്ഥലം ആണെന്ന് വാദമില്ല.എന്നാൽ,കണ്ണൂരിൽ മുസ്ലിം അറക്കൽ രാജവംശം ഉണ്ടായിരുന്നത് മുഹമ്മദ് കുഞ്ഞി വാദം ഉറപ്പിക്കാൻ നിരത്തുന്നു.

നമ്മുടെ ഭാഗത്തു നിന്ന് ചരിത്രം നോക്കാം.

ചോള സാമ്രാജ്യത്തിൽ നിന്ന് 1225 ൽ വേണാട് സ്വതന്ത്രമായെന്ന് വീരരാഘവ പട്ടയത്തിൽ കാണാം.ഇരവി കേരളവർമ്മ അന്ന് വേണാട് രാജാവായി.1252 ൽ രവി ഉദയമാർത്താണ്ഡ വർമ്മ സ്ഥാനമേറ്റു.അതിന് ഒരു വർഷം മുൻപ് ശക്തനായ ജടാവർമൻ സുന്ദര പാണ്ഡ്യൻ പാണ്ഡ്യ രാജാവായി.രവി ഉദയ മാർത്താണ്ഡവര്മയ്ക്ക് എട്ടു സാമന്തന്മാർ ഉണ്ടായിരുന്നെന്ന് ലീലാതിലകം പറയുന്നു.1315 ൽ ചോള,പാണ്ഡ്യ രാജ്യങ്ങൾ കീഴടക്കി രവി വർമ്മ കേരള ചക്രവർത്തിയായി -സംഗ്രാമ ധീരൻ.അദ്ദേഹത്തിൻറെ ജീവിതം ആധാരമാക്കി എഴുതിയ ഒരു കാവ്യം നഷ്ടമായി.അതിലെ ചില ശ്ലോകങ്ങൾ പതിനാലാം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ എഴുതിയ ലീലാതിലക ത്തിലുണ്ട്.ഉണ്ണുനീലി സന്ദേശ ത്തിലും അദ്ദേഹമുണ്ട്.തിരുവൊട്ടിയൂർ അരുളാല പെരുമാൾ,ഗുഡല്ലൂർ വീരസ്ഥാനേശ്വരം,ശ്രീരംഗം മദ്രാസ് പൂനമല്ലി,കാഞ്ചീപുരം,തിരുവനന്തപുരം വലിയശാല ക്ഷേത്ര ലിഖിതങ്ങളിൽ അദ്ദേഹമുണ്ട്.

വേണാട് മുദ്ര,എ ഡി 883 

യദുവംശജൻ ജയസിംഹൻ,ഉമാദേവി എന്നിവരുടെ മകൻ.ആറ്റിങ്ങൽ റാണി ആവണി അമ്മ തമ്പുരാൻ ദത്തെടുത്തു.1299 ൽ കൊല്ലത്ത് വേണാട് രാജാവായി സിംഹാസനമേറി.

ജടാവർമ്മൻ സുന്ദര പാണ്ഡ്യൻറെ മകൻ മാരവർമൻ കുലശേഖരൻ ( 1268 -1310 ) ആയിരുന്നു പാണ്ഡ്യ രാജാവ്.കുലശേഖരൻറെ സാമന്തൻ എന്ന നിലയിൽ രവിവർമ്മ കുലശേഖരൻ എന്ന പേര് സ്വീകരിച്ചു.പത്തു കൊല്ലം സാമന്തൻ ആയിരുന്നു.കുലശേഖര സഹോദരനായ വിക്രമ പാണ്ഡ്യനുമായി രവിവർമ്മ യുദ്ധം ചെയ്തു.തോറ്റ വിക്രമനെ തടവുകാരനാക്കി പാണ്ഡ്യ രാജാവിനെ ഏൽപിച്ചു.തുടർന്ന് പാണ്ഡ്യരാജാവിൻറെ മകളെ വിവാഹം ചെയ്തു.1299 ൽ 33 വയസിൽ കേരള പെരുമാളായി.1310 ൽ മാരവർമ്മൻ കുലശേഖരൻ മരിച്ചപ്പോൾ മക്കൾ വീരനും സുന്ദരനും അവകാശ തർക്കമായി.അതിൽ ഇടപെടാൻ ഹൊയ്‌സാല രാജാവ് ബള്ളാളൻ മൂന്നാമൻ തമിഴകത്തേക്ക് സൈന്യവുമായി പുറപ്പെട്ടു.അപ്പോൾ മാലിക് കാഫർ ദക്ഷിണേന്ത്യൻ ദിഗ്‌വിജയത്തിന് വന്നിരിക്കുകയായിരുന്നു.വീരനും സുന്ദരനും ഒളിവിൽ പോയി.അവരുടെ പിതൃവ്യനായ വിക്രമ പാണ്ഡ്യൻ സാമന്തന്മാരെ സംഘടിപ്പിച്ച് കാഫറിനെ നേരിട്ടു.കൊള്ളയടിച്ച വൻ ദ്രവ്യവുമായി കാഫർ പിൻവാങ്ങി.

കാഫറിനെതിരായ യുദ്ധത്തിൽ വേണാട് സൈന്യം തൃപ്പാപ്പൂർ മൂപ്പൻ ആദിത്യവർമ്മ സർവാംഗനാഥൻറെ നേതൃത്വത്തിൽ പങ്കെടുത്തെന്ന് ഉണ്ണുനീലി സന്ദേശം സൂചിപ്പിക്കുന്നു.സന്ദേശഹരനായ ആദിത്യവർമ്മ വെള്ളക്കുതിര മേൽ കയറി യുദ്ധക്കളത്തിലെത്തുമ്പോൾ പ്രാണാപായം സംഭവിച്ച തുലുക്കൻ പടയാളികളുടെ എണ്ണം ദേവന്മാർക്ക് മാത്രമേ അറിയൂ എന്ന് പറയുന്നു:

വ്യായാമം കൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി -
ന്നായാസം ചെയ്തമലതുരഗം നികരേമും ദശായാം
പ്രാണാപായം കരുതിന തുലിക്കൻ പടക്കോപ്പിനെണ്ണം 
ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിചാർത്തുയന്റ്‌ 

കാഫർ മടങ്ങിയപ്പോൾ വീര പാണ്ഡ്യൻ മധുരയിൽ ഭരണമേറ്റു.സുന്ദരൻ മാരവർമൻ കുലശേഖരൻറെ ഭാര്യയിൽ ജനിച്ചവൻ എങ്കിലും കുലശേഖരൻ പിൻഗാമിയായി നിശ്ചയിച്ചത് വീരനെയായിരുന്നു.സുന്ദരൻ വീണ്ടും വീരൻറെ അധികാരത്തെ ചോദ്യം ചെയ്തു പട പുറപ്പെട്ടു.സഹോദരർ തമ്മിലുള്ള പിണക്കം വീണ്ടും മുസ്ലിം ആക്രമണത്തെ വിളിച്ചു വരുത്തുമെന്ന് തോന്നി ഇരുവരെയും സ്ഥാനഭ്രഷ്ടരാക്കി പാണ്ഡ്യ സാമ്രാജ്യം മുഴുവൻ രവിവർമ്മ കുലശേഖരൻ അധീനത്തിലാക്കി.തമിഴ് സാമ്രാജ്യം കൂടി ഭരിച്ച ആദ്യ മലയാളി.അതിന് ശേഷം മാത്രമാണ് എം ജി രാമചന്ദ്രൻ.


കാഫർ തെക്കേ ഇന്ത്യയിൽ 

മാരവർമൻ കുലശേഖരൻറെ ജാമാതാവ് എന്ന നിലയിൽ രവിവർമ്മയെ സ്വീകരിക്കാൻ സാമന്തർക്ക് പ്രയാസമുണ്ടായിരിക്കില്ല.അന്ന് കേരളവും ചോള,പാണ്ഡ്യ രാജ്യങ്ങളും പാണ്ഡ്യ സാമ്രാജ്യത്തിൻറെ ഭാഗങ്ങൾ ആയിരുന്നു.

ബഹിഷ്‌കൃതനായ വീര പാണ്ഡ്യൻ കർണാടകത്തിലെ ഹൊയ്‌സാല രാജാവിനെ അഭയം പ്രാപിച്ചു.രവിവർമ്മ ചേര,ചോള,പാണ്ഡ്യ രാജ്യങ്ങൾ കീഴടക്കി 1312 ൽ 46 വയസിൽ കാഞ്ചീപുരം വേഗവതി നദീ തീരത്ത് ത്രിഭുവന ചക്രവർത്തിയായി സിംഹാസനമേറിയെന്ന് രവിവർമ്മയുടെ ക്ഷേത്ര ലിഖിതങ്ങളിൽ കാണാം.ഇത് നടന്നതും കാഞ്ചീപുരം ശാസനം എഴുതിയതും ഭരണത്തിൻറെ നാലാം വർഷം 1316 ലാണ്.ചക്രവർത്തി ആയ ശേഷമാണ് സുന്ദരനിൽ നിന്ന് ചോള മണ്ഡലം പിടിച്ചതെന്ന് പൂനമല്ലി ശാസനത്തിലുണ്ട്.പടയോട്ടത്തിൽ രവിവർമ്മ,മുൻപ് കാഫർ സ്ഥാപിച്ച സൈനിക താവളങ്ങൾ നശിപ്പിച്ചെന്ന് എ ശ്രീധര മേനോൻ എഴുതുന്നു.

വേണാടും തലസ്ഥാനമായ കൊല്ലവും ഉന്നതിയിൽ എത്തിയത് രവിവർമ്മയുടെ കാലത്താണ്.രവിവർമയുടെയും ആദിത്യവർമ്മയുടെയും ശ്രമഫലമായി കൊല്ലം അമരപുരിക്ക് സമാനമായി എന്നാണ് ഉണ്ണുനീലി സന്ദേശം.കാഞ്ചീപുരം കിരീടധാരണ സ്‌മാരകമായും ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനെത്തുന്ന വിശിഷ്ടാതിഥികളുടെ താമസത്തിനായും അദ്ദേഹം കാഞ്ചീപുരം തിരുമഠം സ്ഥാപിച്ചു.പണ്ഡിത സദസ് ഉണ്ടായിരുന്നു.അദ്ദേഹം സമുദ്രബന്ധനെ കൊണ്ട് തയ്യാറാക്കിച്ചതാണ് 'അലങ്കാര സർവസ്വ വ്യാഖ്യ'.കവിയായ രവിവർമ്മ പത്മനാഭ സ്വാമി ക്ഷേത്ര ഉത്സവ ആറാട്ട് ദിവസം അരങ്ങേറാൻ രചിച്ചതാണ് 'പ്രദ്യുമ്‌നാഭ്യൂദയം ' നാടകം.ജൈമിനീയ സംഹിത അദ്ദേഹത്തിൻറെ കാലത്ത് എഴുതിയതാണെന്ന് ക്രിസ്റ്റോഫ് വിയല്ലെ പറയുന്നു.പത്മനാഭ ദാസ എന്ന വിശേഷണം ആദ്യമായി അദ്ദേഹമാണ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു.1316 ലോ 1317 ലോ നാട് നീങ്ങി .

അങ്ങനെ,മാലിക് കാഫറിൻറെ തെക്കേ ഇന്ത്യൻ പിന്മാറ്റത്തിൽ കേരളത്തിനും പങ്കുണ്ട്.പാണ്ഡ്യരാജാവിൻറെ മകളെ വിവാഹം ചെയ്ത് വാണ രവിവർമ, കാഫർ മധുര ആക്രമിച്ചപ്പോൾ നടുങ്ങിയിരിക്കണം;വേണാടും വിറച്ചു കാണും.അലക്‌സാണ്ടർ ഇന്ത്യയിൽ ജയിച്ചു എന്നത് പ്ലൂട്ടാർക്കിൻറെ കഥയാണ്;വരികൾക്കിടയിൽ കാണുന്നത് പിന്മാറ്റമാണ്.അത് പോലൊരു സംശയാസ്പദമായ വിജയ കഥയാണ് മാലിക് കാഫറിന്റേത്.ആ കഥയ്ക്ക് ഒരു തിരുത്താണ് ഈ കുറിപ്പ്.

-------------------------------------------------------------

Reference:
1.Venadinte Parinamam/ K Sivasankaran Nair
2.Peter Jackson (2003), The Delhi Sultanate: A Political and Military History
3.A. Sreedhara Menon, Kerala History and its Makers
4.Robert Sewell (1932), S. Krishnaswami Aiyangar (ed.) / The Historical Inscriptions of Southern India (Collected Till 1923) and Outlines of Political History





© Ramachandran 

























































Monday 5 October 2020

അന്ധൻ കാണുന്ന കാഴ്‌ചകൾ

ഹോമർ മുതൽ ബോർഹസ് വരെ 

At the far end of my years I am surrounded
by a persistent, luminous, fine mist
which reduces all things to a single thing
with neither form nor colour.

-On His Blindness / Jorge Luis Borges,1985


കക്കാഴ്ചയാണ് ഒരാളെ എഴുത്തുകാരനാക്കുന്നത്.എന്നാൽ,ഒരെഴുത്തുകാരൻ ഏറ്റവും ഭയക്കുന്നത് സ്വന്തം കാഴ്ച നശിക്കുന്നതിനെയാണ്.കാഴ്ച നശിച്ചാൽ അയാൾ ഒരു വായനക്കാരനും നിരീക്ഷകനും അല്ലാതാകും.അക്ഷരങ്ങളുടെ ഒഴുക്കിന് വിഘാതമുണ്ടാകും.

അന്ധത ശാരീരിക വൈകല്യം മാത്രമല്ല,സാഹിത്യ സിദ്ധാന്തങ്ങളുടെയും ഭാഗമാണ്.അന്ധ കഥാപാത്രങ്ങൾ ഭാരതീയ സാഹിത്യത്തിലും വിശ്വ സാഹിത്യത്തിലുമുണ്ട്.ധൃതരാഷ്ട്രർ അന്ധനായിരുന്നു.ഗ്രീക്ക് നാടകത്തിലെ പ്രവാചകൻ തൈറേഷ്യസ് അന്ധനായിരുന്നു.പഴയ നിയമത്തിലെ തോബിത് അന്ധനായിരുന്നു.

ജെയിംസ് ജോയ്‌സിന് അന്ധത വിഘ്നമായിരുന്നു.മറ്റു ചിലർക്ക് അത് എഴുത്തിൻറെ അവിഭാജ്യ ഘടകമായി മാറി.

ഹോമർ അന്ധനായിരുന്നു എന്നറിയാമെങ്കിലും അദ്ദേഹം എവിടെ ജീവിച്ചു തുടങ്ങിയ വിവരങ്ങൾ ഒന്നും അറിയില്ല.അദ്ദേഹം ജീവിച്ചതായി നാല് നൂറ്റാണ്ടുകൾ പണ്ഡിതർ നിരത്തി.അദ്ദേഹത്തിൻറെ അന്ധത എഴുത്തുകാരെ അലട്ടി.ഓസ്കാർ വൈൽഡ് എഴുതി:

" ഏതോ പ്രതിസന്ധിയിൽ സൃഷ്ടിക്കപ്പെട്ട കാൽപനിക കഥ ആയിരിക്കാം ഹോമറുടെ അന്ധത എന്നെനിക്ക് തോന്നിയിട്ടുണ്ട്.മഹാകവികൾ വലിയ കാഴ്ചകൾ കാണുന്നവരാണ് എന്ന് നമ്മെ ഓർമ്മിപ്പിക്കാനാകണം അത്.ശരീരത്തിലെ കണ്ണ് കൊണ്ടല്ല,ആത്മാവിൻറെ കണ്ണ് കൊണ്ടാണ് അയാൾ കാണുന്നത്.അയാൾ ഗായകനുമാണ്.ഓരോ വരിയും ആവർത്തിച്ചു കൊണ്ട് മഹാലയത്തിൻറെ രഹസ്യം പിടിച്ചെടുക്കുന്നവൻ.പ്രകാശ ചിറകുകളുള്ള വാക്കുകൾ അയാൾ ഇരുളിൽ ഉരുവിടുന്നു."

കവിത ആദ്യം വാമൊഴി ആയിരുന്നു.ഹോമറുടെ ഇലിയഡ് വരമൊഴി ആയത് ഏറെക്കാലം കഴിഞ്ഞാണ്.പത്താം നൂറ്റാണ്ടിൽ എഴുതിയെടുത്ത കയ്യെഴുത്തു പ്രതിയാണ് ഉള്ളതിൽ പഴയത്.അന്ധത ഹോമറിൻറെ അകക്കണ്ണിനെ തുറപ്പിക്കുകയും ഉൾക്കാഴ്ച പതിന്മടങ്ങാകുകയും ചെയ്തു.വാക്കുകൾ ബിംബങ്ങളായി.അന്ധത എഴുത്തിന് ഗുണവുമാകുമെന്ന് ലോകം പഠിച്ചു.

ഹോമർ 

ഈ പാഠം നന്നായി ഉൾക്കൊണ്ട അന്ധകവിയാണ് ജോൺ മിൽട്ടൺ.പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച അദ്ദേഹത്തിന് ഹോമറുടെ വാമൊഴി പാരമ്പര്യമോ 1824 ൽ മാത്രമുണ്ടായ ബ്രെയ്‌ലിയോ തുണയായില്ല.പറുദീസാ നഷ്ടം എഴുതാൻ തീരുമാനിച്ചപ്പോൾ വരികൾ മനസ്സിൽ ഉറപ്പിച്ച് സുഹൃത്തുക്കൾക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു.അവർ എഴുതിയെടുത്തു.

മിൽട്ടന് കാഴ്ച പോയത് എഴുത്തുകാരനായി അറിയപ്പെട്ട ശേഷം 1651 -52 ലാണ്.മഹാകാവ്യം എഴുതും മുൻപ് വലിയ കാവ്യജീവിതം ഉണ്ടായിക്കഴിഞ്ഞിരുന്നു.യൂറോപ്പിൽ സഞ്ചരിച്ച് ഗലീലിയോ ഉൾപ്പെടെ ധിഷണാശാലികളെ കണ്ടിരുന്നു.ആദ്യ കവിത,ഷേക്‌സ്പിയറെപ്പറ്റി ആയിരുന്നു.പത്ര സ്വാതന്ത്ര്യത്തിന് വാദിക്കുന്ന Areopagatica എഴുതി.പണ്ഡിതനായിരുന്നു.ബഹുഭാഷാ പണ്ഡിതൻ എന്ന നിലയിൽ വിദേശ ഭാഷാ സെക്രട്ടറിയായി നിയമിതനായി.രാജ്യാന്തര രേഖകൾ ലാറ്റിനിലേക്ക് പരിഭാഷ ചെയ്തു.സർക്കാരിനായി പ്രചാരണ സാഹിത്യം എഴുതി.

മിൽട്ടൺ ജോലി ചെയ്തത് രാജാവിന് വേണ്ടി ആയിരുന്നില്ല.1649 -1660 ൽ രാജാവായ ചാൾസ് ഒന്നാമനെ കൊന്ന ശേഷം വന്ന കോമൺവെൽത് റിപ്പബ്ലിക്കിന് വേണ്ടിയാണ് പ്രവർത്തിച്ചത്.രാത്രി വൈകിയും വായിക്കുകയും എഴുതുകയും ചെയ്തിരുന്നു.

കാഴ്ച പോയപ്പോൾ,എഴുത്തുകാരനെന്ന നിലയിൽ ദൈവ സേവനം ഇല്ലാതാകുമോ എന്ന് ശങ്കിച്ചു.പ്രൊട്ടസ്റ്റൻറ് മതത്തിൽ ഉറച്ചു നിന്നയാൾ ആയിരുന്നു.രാജാവിനെ വിമർശിച്ചതിന് കിട്ടിയ ശിക്ഷയാണ് അന്ധത എന്ന് ശത്രുക്കൾ പറഞ്ഞു.ലോകത്ത് തൻറെ ദൗത്യം എന്ത് എന്നതിനെപ്പറ്റി വീണ്ടു വിചാരം നടത്തി.അതാണ് 'അന്ധതയെപ്പറ്റി ' എന്ന കവിത.അന്ധത ശിക്ഷയോ വിഘ്‌നമോ ആയി മിൽട്ടൺ കരുതിയില്ല.നിർഭാഗ്യത്തെ അനുഗ്രഹമായി മാറ്റാൻ പരിശ്രമിച്ചു.ബാഹ്യമായ വൈകല്യത്തെ ദൈവാനുഗ്രഹമായി കണ്ടു.അന്ധത സമ്മാനിച്ച ദൈവം തന്നിൽ നിന്ന് ദൈനംദിന വ്യവഹാരങ്ങളുടെ പൊങ്ങച്ച സഞ്ചി എടുത്തു നീക്കിയെന്ന് അദ്ദേഹം കണ്ടു.ഉൾക്കാഴ്ചയിൽ നിന്ന് അദ്ദേഹം ഏറ്റവും വലിയ ഇംഗ്ലീഷ് കവി ആയി.

'അന്ധതയെപ്പറ്റി'  എന്ന കവിത,പെട്രാർക്കൻ സോണറ്റ് ആണ് ;പ്രണയം വിവരിക്കാൻ ഉപയോഗിക്കുന്ന ഈ കവിതാ ശൈലിയാണ് ദുഃഖം എഴുതാൻ ഉപയോഗിച്ചത് എന്നത് വഴി മാറ്റം ആയിരുന്നു.എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് അവസാന വരി:They also serve who only stand and wait.വെറുതെ ഇരിക്കുന്നവരും ദൈവ സേവനം ചെയ്യുന്നു.ഒരു പണിയും ചെയ്യാത്ത ചില സഹപ്രവർത്തകരെ ഞാൻ സഹിച്ചത് ഈ വരികൾ ഓർത്താണ്.

പതിനാലാം നൂറ്റാണ്ടിൽ ജീവിച്ച ഇറ്റാലിയൻ കവി ഫ്രാൻസെസ്കോ പെട്രാർകയാണ് പ്രണയ കവിതയ്ക്ക് ഈ ശൈലി കൊണ്ട് വന്നത്.

ജെയിംസ് ജോയ്‌സിന്റെ ജീവിതത്തിൻറെ രണ്ടാം പകുതി അന്ധതയുമായുള്ള സംഘർഷം ആയിരുന്നു.സിഫിലിസ് കാരണമാണ് ജോയ്‌സ് അന്ധനായതെന്ന് കെവിൻ ബർമിങ്ങാം യുളീസസ് ചരിത്രത്തിൽ എഴുതി.കാഴ്ച കിട്ടാൻ നടത്തിയ ശസ്ത്രക്രിയകൾ സ്ഥിതി വഷളാക്കി.മിൽട്ടനെപ്പോലെ പറഞ്ഞു കൊടുത്ത് എഴുതിക്കാൻ ജോയ്‌സ് ഇഷ്ടപ്പെട്ടില്ല.അന്ധതയെ സംബന്ധിച്ച ഭയം അദ്ദേഹത്തിൻറെ എഴുത്തിൽ ഉടനീളമുണ്ട്.യുളീസസിൽ ലിയോപോൾഡ് ബ്ലൂം ഒരു അന്ധനെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നുണ്ട്.ആഖ്യാതാവായ ഈ കുട്ടി പലവട്ടം ലക്ഷ്യമില്ലാതെ റോഡ് മുറിച്ചു കടക്കുന്നു.

യുളീസസിൽ ജോയ്‌സ് എഴുതി:"സിഫിലിസിനെയും ഒപ്പം മറ്റ് പ്രേതങ്ങളെയും നരകത്തിലേക്ക് ചവിട്ടി താഴ്ത്തുക ".

ഡബ്ലിൻ രാത്രികളും കുപ്രസിദ്ധ സ്ത്രീകളും യുവാക്കൾക്ക് മരണക്കെണിയാണെന്നും ജോയ്‌സ് അതിൽ എഴുതി.

A Portrait of the Artist as a Young Man എന്ന നോവലിൽ കണ്ണുകൾ നീതിക്കു വേണ്ടിയുള്ള യുദ്ധ രംഗമായി വർണിക്കപ്പെടുന്നു.സ്റ്റീഫൻ ഡെഡാലസ് എന്ന കുട്ടിക്ക് പാപം ചെയ്താൽ കഴുകന്മാർ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന മുന്നറിയിപ്പ് കിട്ടുന്നുണ്ട്.ആന്തരികോർജ്ജത്തെ വറ്റിക്കുന്ന ഈ അന്ധത ജോയ്‌സിന് വലിയ വിഴുപ്പായിരുന്നു.യുളീസസ് വന്ന് 20 കൊല്ലം കഴിഞ്ഞാണ് Finnegan's Wake ഉണ്ടായത്.സ്വന്തം കാഴ്ചയുടെ പ്രശ്നങ്ങളും മകളുടെ മാനസിക പ്രശ്നങ്ങളുമായിരുന്നു ഈ വിടവിന് കാരണം.ഈ അവസാന നോവൽ എഴുതാൻ 17 വർഷം എടുത്തു.കാഴ്ചയുടെ നേരിയ വിളുമ്പിലൂടെ എഴുതി.വലിയ അക്ഷരങ്ങൾ ക്രയോണുകൾ കൊണ്ട് എഴുതി.

Dubliners ൻറെ ഭാഗമായ The Sisters -ൽ ഒരു വൈദികൻ മരിക്കുന്നത്,"അയാളുടെ മനസ്സിനെ ബാധിച്ച അസുഖം " മൂലമാണ്."ഓരോ ദിവസവും ജാലകത്തിനടുത്തു ചെന്ന് paralysis എന്ന വാക്ക് ഞാൻ ഉരുവിട്ടു ",ആഖ്യാതാവായ ബാലൻ പറയുന്നു."പക്ഷെ ,ഇപ്പോൾ ആ വാക്ക് പാപ പങ്കിലമായ ഒരു രൂപത്തിന്റേത് പോലെ തോന്നി.അത് എന്നിൽ ബി ഭയം വിതച്ചു.എങ്കിലും അതിന് സമീപമിരുന്ന് അതിൻറെ മാരക ദൗത്യം കാണാൻ ആഗ്രഹിച്ചു."

ഏറ്റവും നല്ല കാഴ്ചയുള്ള എഴുത്തുകാർക്ക് കണ്ണിൻറെ കാഴ്ച വിഷയമല്ലെന്ന് അന്ധനായ ജോർജ് ലൂയി ബോർഹസും തെളിയിച്ചു.ലാറ്റിനമേരിക്കൻ സാഹിത്യത്തിൻറെ പ്രകാശ ഗോപുരമായി അദ്ദേഹം.

ജോയ്‌സിന് അന്ധതയ്ക്ക് പുറമെ,അൾസറും തലവേദനയുമൊക്കെ ഉണ്ടായിരുന്നു.ഐറിഷ് പിടിവാശിയും -ഇങ്ങനെ അന്ധത തടസ്സമായി.അന്ധരായ മറ്റ് എഴുത്തുകാർക്ക് അതുണ്ടായില്ല.പാരമ്പര്യമായി കിട്ടിയ കാഴ്ചക്കുറവാണ് ബോർഹസിനെ അന്ധനാക്കിയത്.പിതാവിനും അദ്ദേഹത്തിൻറെ അമ്മയ്ക്കും അവരുടെ അമ്മയ്ക്കും അന്ധത ഉണ്ടായിരുന്നു.1977 ൽ അന്ധത സംബന്ധിച്ച പ്രഭാഷണത്തിൽ,തൻറെ അന്ധത നാടകീയം ആയിരുന്നില്ലെന്ന്  അദ്ദേഹം ഓർമിച്ചു :

"പെട്ടെന്ന് കാഴ്ച പോകുന്നതാണ് നാടകീയം.എൻറെ കാര്യത്തിൽ,രാവിൻറെ ആ പതിയെ വരവ്,കാഴ്ചയുടെ സാവധാനമുള്ള കൊഴിയൽ,ഞാൻ കാണാൻ ആരംഭിച്ച അന്ന് തന്നെ തുടങ്ങിയിരുന്നു.1899 മുതൽ ( ജനിച്ച വർഷം ) നാടകീയതയില്ലാതെ പതിയെ ആ ഇരുൾ പെയ്ത്ത് 75 വർഷം ഉണ്ടായി.1955 ൽ പൂർണമായും അന്ധനായെന്ന് ഒരു ദുഃഖ നിമിഷത്തിൽ വ്യക്തമായി.എനിക്ക് വായനക്കാരനെയും എഴുത്തുകാരനെയും കാണാതായി."

തൊണ്ണൂറ് വയസിനപ്പുറം ജീവിച്ച അമ്മയാണ് ബോർഹസിനെ നോക്കിയത്.എഴുത്ത് പ്രയാസമായപ്പോൾ അദ്ദേഹം അധ്യാപനത്തിലും പ്രഭാഷണത്തിലും തിളങ്ങി.

തൻറെ അന്ധത മിതമാണെന്ന് അദ്ദേഹം പറഞ്ഞു.ഒരു കണ്ണിന് തീരെ കാഴ്ചയില്ല.മറ്റേ കണ്ണിന് ഭാഗികമാണ്.നീലയും പച്ചയും മഞ്ഞയും തിരിച്ചറിയാം.ചുവപ്പും കറുപ്പും കാണില്ല." അന്ധർക്ക് കാണാവുന്ന ഇരുളിലേക്ക് നോക്കി " ( Looking on darkness which the blind do see” ) എന്ന് ഷേക്സ്‌പിയർ എഴുതിയത് തെറ്റാണെന്ന് ബോർഹസ് പറഞ്ഞു:

" അന്ധർ,കുറഞ്ഞ പക്ഷം ഞാൻ കാണാത്ത നിറമാണ് കറുപ്പ്.മറ്റൊന്ന് ചുവപ്പ്.കറുത്ത ഇരുളിൽ ഉറങ്ങാൻ ശീലിച്ച എനിക്ക് ഈ മൂടലിനോട് ചേർന്ന് പോകാൻ പ്രയാസമായിരുന്നു.പച്ചയും നീലയും കലർന്ന മൂടൽ മഞ്ഞ്.നേരിയ പ്രകാശം.അതാണ് അന്ധന്റെ ലോകം.എനിക്ക് ഇരുട്ടിലാണ് ഉറങ്ങേണ്ടിയിരുന്നത്.മനുഷ്യർ കരുതുന്നതല്ല അന്ധന്റെ ലോകം."

സ്വർഗം ഒരു ഗ്രന്ഥ ശാലയായി താൻ കൽപന ചെയ്തിരുന്നുവെന്ന് ബോർഹസ് പറഞ്ഞത് ഈ പ്രഭാഷണത്തിലാണ്.അർജന്റീനയിലെ ദേശീയ ലൈബ്രറി ഡയറക്‌ടർ ആയത് തൻറെ വലിയ നേട്ടമായി അദ്ദേഹം കണ്ടു .1955 ൽ കാഴ്ച പോയപ്പോഴാണ് ആ ജോലി കിട്ടിയത്.അക്ഷരം കൊണ്ട് പണിയെടുക്കുക,അന്ധനായിരിക്കുക എന്നതിലെ വിധി വിപര്യയം ബോർഹസ് പറയുന്നുണ്ട്." വിവിധ ഭാഷകളിലെ 9000 പുസ്തകങ്ങളുടെ നടുവിൽ ഞാൻ.ശീർഷകങ്ങളും പുസ്തകത്തിൻറെ വാരിയെല്ലും കാണാൻ പ്രയാസപ്പെട്ടു."

പിന്നെയും 20 കൊല്ലം കഴിഞ്ഞ് ബോർഹസ് ന്യൂയോർക്കിൽ സ്ട്രാൻഡ് പുസ്തകശാലയിൽ ബർട്ട് ബ്രിട്ടന് വേണ്ടി സെൽഫ് പോർട്രെയ്റ്റ് വരച്ചു.പേന ഒരു കൈയിൽ പിടിച്ച്,മറു കൈയിലെ ഒരു വിരൽ കൊണ്ടായിരുന്നു,വര.
ഏറ്റവും അടിയിൽ TANGLEWOOD എന്നോ മറ്റോ എഴുതിയിട്ടുണ്ട്.

ലൈബ്രറിയുടെ മറ്റു രണ്ടു ഡയറക്ടർമാരും എഴുത്തുകാരുമായ പോൾ ഗ്രുസാക്,ജോസ് മാർമോൽ എന്നിവരും അന്ധരായിരുന്നു.മൂന്നു പേരും അന്ധരായത് ആകസ്മികതയ്ക്കും അപ്പുറമാണെന്ന് അദ്ദേഹം എഴുതി.ഹോമറിനെ ഉദാഹരിച്ച്,എഴുത്തും അന്ധതയും തമ്മിൽ ഒരു ലയമുണ്ടെന്ന ഓസ്കാർ വൈൽഡിൻറെ വാദത്തോട് അദ്ദേഹം യോജിച്ചു.ബോർഹസ് ആ പ്രബന്ധം അവസാനിപ്പിക്കുന്നത് ഇങ്ങനെ:"അന്ധത എനിക്ക് വലിയ നിർഭാഗ്യം ആയിരുന്നില്ല.അതിനെ സഹതാപത്തോടെ കാണേണ്ടതില്ല.അതൊരു ജീവിത രീതിയായി കണ്ടാൽ മതി-ഒരു ജീവിത ശൈലി ."

ഓരോ എഴുത്തുകാരനും മനുഷ്യനും തനിക്ക് സംഭവിക്കുന്നതെല്ലാം ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.അദ്ദേഹം എഴുതി:

"കലാകാരൻറെ കാര്യത്തിൽ ഇത് കൂടുതൽ സത്യമാണ്.അപമാനവും നിർഭാഗ്യവും അവഹേളനവും എല്ലാം കളി മണ്ണാണ്.അത് സ്വീകരിക്കണം.ഒരു അന്ധൻ ഇങ്ങനെ ചിന്തിച്ചാൽ അവൻ രക്ഷപ്പെടും.അന്ധത സമ്മാനമാണ്.അത് നൽകിയ സമ്മാനങ്ങൾ കൊണ്ട് ഞാൻ നിങ്ങളെ മൂടിക്കഴിഞ്ഞു.അത് എനിക്കിത്തിരി ഇംഗ്ലീഷും സ്കാൻഡിനേവിയനും തന്നു.അത് വരെ അറിയാത്ത മധ്യകാല സാഹിത്യത്തെ അറിയാൻ കഴിഞ്ഞു.നല്ലതോ ചീത്തയോ ആയ  പുസ്തകങ്ങൾ തന്നു.എഴുതിയ സമയത്ത് നല്ലതായിരുന്നു.അന്ധത എനിക്ക് ചുറ്റുമുള്ളവരുടെ കാരുണ്യം തന്നു.അന്ധരോട് മനുഷ്യർക്ക് മതിപ്പാണ്."

ഗലീലിയോ അന്ധനായത് ടെലസ്കോപ്പിലൂടെ സൂര്യനെ നോക്കിയിട്ടാണെന്നത് കെട്ടുകഥയാണ്.എഴുപതാം വയസ്സിലാണ് അദ്ദേഹം അന്ധനായത്.തിമിരം ആയിരിക്കാം.

ബോർഹസ് 

ഹെലൻ കെല്ലറുടേത് പോലെ മറ്റൊരു അന്ധ ഇതിഹാസം വേറെയില്ല.19 മാസമായപ്പോൾ മുതൽ ബധിരയും അന്ധയുമായ ഹെലൻ എഴുതാനും വായിക്കാനും പഠിച്ചു;ആത്മകഥ എഴുതി.തൊഴിലാളികളുടെ അവകാശങ്ങൾക്കും സ്ത്രീ വോട്ടവകാശത്തിനും പോരാടി.

ചിത്രകലയിലെ ക്യൂബിസം പ്രചോദിപ്പിച്ച ബ്രിട്ടീഷ് കലയിലെയും കവിതയിലെയും വോർട്ടിസിസം എന്ന ചെറിയ പ്രസ്ഥാനത്തിൻറെ പ്രണേതാക്കളിൽ ഒരാളായ വിൻധം ലൂയിസ് അന്ധനായത് ജീവിത സായാഹ്നത്തിലാണ്.ബ്ലാസ്റ്റ് എന്ന മാസികയുടെ പത്രാധിപരായിരുന്നു.ജെയിംസ് തർബറുടെ ഒരു കണ്ണിൻറെ കാഴ്ച പോയത് ബാല്യത്തിൽ സഹോദരൻറെ കളിത്തോക്കിൽ നിന്ന് വെടിയേറ്റിട്ടാണ്.വില്യം ടെൽ കഥ അഭിനയിച്ചതായിരുന്നു,ദുരന്തം.മറ്റേ കണ്ണിന്റെയും ശേഷിയെ ബാധിച്ചു.യൗവനം വീട്ടിനകത്തു തന്നെയായിരുന്നു.തർബറിന് ചാൾസ് ബോണറ്റ് സിൻഡ്രോം ഉണ്ടായിരുന്നതായി വാദമുണ്ട്.കാഴ്ചക്കുറവിനോട് തലച്ചോർ സമരസപ്പെടുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തിയാണ് ഇത്.

കളർ പർപ്പിൾ എഴുതിയ ആലീസ് വാക്കറുടെ ഒരു കണ്ണിൻറെ കാഴ്ച കുട്ടിക്കാലത്ത് പോയതും സഹോദരൻ കളിത്തോക്കിൽ നിന്ന് വെടി വച്ചിട്ടാണ്.Beauty: When the Other Dance is the Self എന്ന പ്രബന്ധത്തിൽ അവർ ഈ കഥ പറഞ്ഞിട്ടുണ്ട്.

സ്യു ടൗൺസെൻഡ്‌, അഡ്രിയാൻ മോൾ പരമ്പരയിലെ ഒൻപത് നോവലുകളിൽ അവസാന മൂന്നെണ്ണം എഴുതിയത് അന്ധയായ ശേഷമാണ്.പ്രമേഹം മൂലമായിരുന്നു അന്ധത.നോവലിൽ അഡ്രിയാൻറെ സുഹൃത്ത് നിഗൽ അന്ധനാകുന്നുണ്ട്.വോയ്‌സ് റെക്കോർഡർ ഉപയോഗിച്ചായിരുന്നു എഴുത്ത്."അന്ധത അവേശകരമാണ്",അവർ പറഞ്ഞു ," ഞാൻ അത് കൊണ്ട് ഗുണമുണ്ടാക്കും ".

ന്യൂറോളജിസ്റ്റ് ആയ ബ്രിട്ടീഷ് എഴുത്തുകാരൻ ഒലിവർ സാക്‌സ് ട്യൂമർ വഴി അന്ധനായതിനെപ്പറ്റി എഴുതിയിട്ടുണ്ട്.Mind's Eye എന്ന പുസ്തകം കാഴ്ച നഷ്ടപ്പെട്ടവരുടെ അനുഭവങ്ങളാണ്.മലയാളി ന്യൂറോളജിസ്റ്റ് ഡോ കെ രാജശേഖരൻ നായരുടെ സുഹൃത്തായിരുന്നു .

അന്ധരായ ഇന്ത്യൻ എഴുത്തുകാരുണ്ടോ ? വേദ് മേത്തയെ ആണ് ഓർമ്മ വരുന്നത്.അദ്ദേഹത്തിൻറെ രണ്ടു പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്:ഫേസ് ടു ഫേസ് എന്ന ആത്മകഥയും Mahatma Gandhi and his Apostles എന്ന ചരിത്രവും.ആത്മകഥ,ലോകത്തിലെ ഏറ്റവും മികച്ച ആത്മ കഥകളിൽ ഒന്നായതിനാൽ,ബൈൻഡ് ചെയ്ത ഒരു സെക്കൻഡ് ഹാൻഡ് പുസ്തകം പിന്നീട് ഞാൻ സ്വന്തമാക്കി.

നോവലിസ്റ്റായ വേദ് പ്രകാശ് മേത്ത 1934 ൽ ലഹോറിലാണ് ജനിച്ചത്.മസ്തിഷ്‌ക ജ്വരത്താൽ മൂന്നാം വയസിൽ കാഴ്ച പോയി.അച്ഛൻ അമോലകും അമ്മ ശാന്തിയും മകനെ 1300 മൈൽ അകലെ മുംബൈയിലെ ദാദർ ബ്ലൈൻഡ് സ്‌കൂളിൽ അയച്ചു.1949 മുതൽ ഇന്ത്യയ്ക്ക് പുറത്ത് ജീവിച്ചു;ഓക്സ്ഫഡിലും ഹാർവാഡിലും ചരിത്രം പഠിച്ചു.1975 ൽ അമേരിക്കൻ പൗരനായി.ആദ്യ പുസ്തകം 1957 ൽ ഇറങ്ങിയ ആത്മകഥ ആയിരുന്നു.ദി ന്യൂയോർക്കറിൽ 1961 -94 ൽ സ്റ്റാഫ് റൈറ്റർ ആയിരുന്നു.അദ്ദേഹം സ്ത്രീ സഹായികളോട് ക്രൂരമായി പെരുമാറുന്നു എന്ന് വിമർശിക്കുന്ന ഒരു ലേഖനം സ്പൈ മാസികയിൽ വന്നു.എഡിറ്റർ ടിന ബ്രൗൺ അദ്ദേഹത്തെ പിരിച്ചു വിട്ടു.വിഖ്യാത പത്രപ്രവർത്തകൻ ഹാരോൾഡ്‌ ഇവാൻസിന്റെ ഭാര്യയാണ് ടിന.അമേരിക്കൻ എഴുത്തുകാരൻ ജെയിംസ് ഫെനിമൂർ കൂപ്പറുടെ കുടുംബത്തിൽ പെട്ട ലിൻ ആണ് മേത്തയുടെ ഭാര്യ.

വേദ് മേത്ത 

മേത്തയുടെ ആത്മകഥയുടെ സത്ത നഷ്ടബോധമാണ് -കാഴ്ചയുടെ,ബാല്യത്തിൻറെ,വീടിൻറെ,രാജ്യത്തിൻറെ നഷ്ടം.1940 കളിൽ ഇന്ത്യയിൽ ഒരു അന്ധൻറെ അവസ്ഥ എന്തായിരുന്നുവെന്ന് The Ledge Between the Streams ൽ അദ്ദേഹം വിവരിക്കുന്നു.ആഹാരത്തിന് പിച്ച തെണ്ടുക തന്നെ വേണ്ടിയിരുന്നു.സ്വന്തം കുടുംബം സമ്പന്നമായിരുന്നു;എന്നാൽ,സമൂഹം അന്ധനായ കുട്ടിയെ നാണം കെടുത്തി.

"അന്ധത ഭീകരമായ ഒരു വൈകല്യമായി എനിക്ക് തോന്നി",മേത്ത എഴുതുന്നു,"എൻറെ മൂത്ത സഹോദരന്മാരും സഹോദരിമാരും ചെയ്യുന്നതൊക്കെ ഞാനും ചെയ്താലേ രക്ഷപ്പെടാനാവൂ എന്ന് മനസ്സിലായി.ഞാൻ എങ്ങനെയോ അത്ര വരെ എത്തി".

അന്ധനായ കുട്ടി ലഹോറിലെ ഗലികളിൽ പട്ടം പറത്തി;മേൽക്കൂരകളിൽ ചാടിക്കയറി.വഴിയിൽ ബൈക്ക് ഓടിച്ചു.ഹിമാലയം കയറി.കുതിരസവാരി ചെയ്തു.ആ ഇച്ഛയ്ക്ക് മുന്നിൽ ശരീരത്തിലെ മുറിവുകൾ തോറ്റു.
അഞ്ചാം വയസിൽ മുംബൈയ്ക്ക് തീവണ്ടി കയറ്റും മുൻപ് മേത്തയെ എടുത്തുയർത്തി,കരച്ചിലടക്കി അച്ഛൻ പറഞ്ഞു:"ഇപ്പോൾ നീ ഒരു മുതിർന്ന പുരുഷനാണ്".

ആ നിമിഷമാണ് മേത്തയുടെ ബോധത്തിലെ ആദ്യ ഓർമ്മ.വീട്ടിൽ നിന്ന് ഇറക്കി വിടുന്നത് ഭൂകമ്പം പോലെ തോന്നി."ശിരസ്സിൽ കരഞ്ഞു കൊണ്ടേ എനിക്കിന്നും തീവണ്ടിയുടെ ശബ്ദം കേൾക്കാൻ കഴിയൂ",അദ്ദേഹം ഓർത്തു.

കൗമാരത്തിൽ,അമേരിക്കയിലെയും യൂറോപ്പിലെയും 30 സ്‌കൂളുകളിലേക്ക് മേത്ത അപേക്ഷ അയച്ചു.ഡോക്റ്ററായ അച്ഛൻ ഒപ്പം നിന്നു.അർകാൻസസ് ബ്ലൈൻഡ് സ്‌കൂളിൽ പ്രവേശനം കിട്ടി.അവിടത്തെ മികച്ച പ്രകടനം ഓക്സ്ഫഡിലേക്ക് വഴി തുറന്നു.അമേരിക്കയിൽ 15 വയസിൽ എത്തുമ്പോൾ ഇംഗ്ലീഷ് കാര്യമായി അറിഞ്ഞിരുന്നില്ല.കൈകൊണ്ട് മാത്രം ഭക്ഷണം കഴിച്ചു ശീലിച്ചതിനാൽ വിമാനത്തിൽ 48 മണിക്കൂർ ഉപവാസമായിരുന്നു.

ഏകാന്തതയിൽ നിന്ന് എഴുത്തുണ്ടായി.പോമോന കോളജിലെ ഏറ്റവും സുന്ദരിയായ പെണ്ണിനോട് പ്രണയം തോന്നി.തുറന്നു പറയാൻ ധൈര്യം വന്നില്ല.ആത്മകഥയുടെ കേട്ടെഴുത്തുകാരിയാക്കി.പ്രണയം പൂത്തില്ല.വേനലിൽ ഇറങ്ങിയ ഫേസ് ടു ഫേസ് 45000 കോപ്പി വിറ്റു.ഓക്സ്ഫഡിൽ പോകുമ്പോൾ എഴുത്തുകാരനായിരുന്നു.ഓക്സ്ഫഡ് രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.എല്ലാത്തരം ആളുകളും നിറഞ്ഞ അവിടെ അന്ധത വിഷയമായില്ല."അവിടെ നിങ്ങൾ നന്നായി ചിന്തിക്കുന്നുണ്ടോ എന്നത് മാത്രമായിരുന്നു പ്രശ്‍നം;അത് നല്ല മരുന്നായിരുന്നു",മേത്ത ഓർമിച്ചു.

ഇന്ത്യയിലേക്ക് മടങ്ങി ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ കേട്ട് പട്ടുസാരി അണിഞ്ഞ പഞ്ചാബി പെണ്ണിനെ കല്യാണം കഴിക്കുന്നതും ഇരുവരും മലനിരകളിൽ മാതളം തിന്നുന്നതും സ്വപ്നം കണ്ടു.ജവഹർ ലാൽ നെഹ്‌റുവിനെ കണ്ടു.പുറത്ത് എം എ ചെയ്ത് എഴുത്തുകാരനാകാൻ ഉപദേശം കിട്ടി.അന്ധനെ ഇന്ത്യ സ്വീകരിക്കില്ലെന്ന് മെത്തയും തിരിച്ചറിഞ്ഞു.ദി ഒബ്‌സർവറിന്റെ എഡിറ്റർ ഡേവിഡ് ആസ്റ്ററിനെ വിളിച്ച് മേത്ത ഇന്ത്യൻ യാത്രയെപ്പറ്റി 14000 വാക്ക് എഴുതട്ടെ എന്ന് ചോദിച്ചു." അത് നീണ്ട ബോറായിരിക്കും;ന്യൂയോർക്കറിന് പറ്റും",ആസ്റ്റർ ഒഴിഞ്ഞു.ഹാർവാഡിന് പോകും വഴി മേത്തയെ ന്യൂയോർക്കർ എഡിറ്റർ ഷോൺ പ്രോത്സാഹിപ്പിച്ചു.ഒരു കൊല്ലം കഴിഞ്ഞ് അവിടെ ജോലി നേടി.

എഴുത്തുകാർ പ്രവാസികളാണ്.എവിടെ ജീവിക്കുന്നു എന്നത് പ്രധാനമല്ല.അന്ധൻ മാത്രമായാലാണ് പ്രശ്‍നം.മേത്തയുടെ ജീവിതത്തിൽ അന്ധതയുടെ ശേഷിപ്പ് മുൻവശത്തെ സ്വർണം കെട്ടിയ പല്ല് മാത്രമായി;പഴയൊരു കാഴ്ചയില്ലാത്ത ചാട്ടത്തിൻറെ നീക്കി ബാക്കി.400 ജീവചരിത്രങ്ങളും ഗാന്ധി സാഹിത്യം 80 വാല്യവും വായിച്ചാണ് മേത്ത ഗാന്ധി പുസ്തകം എഴുതിയത്.ഫേസ് ടു ഫേസ് ഇറങ്ങി 20 കൊല്ലം താൻ അന്ധനാണെന്ന് പുസ്തക ജാക്കറ്റിൽ പ്രസാധകൻ എഴുതുന്നത് തന്നെ മേത്ത വിലക്കി.

ഹീറ്റ് ആൻഡ് ഡസ്റ്റ് സിനിമ ഒന്നിച്ചു കണ്ട ശേഷമാണ് ലിൻ,വേദ് മേത്തയെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്.അമ്മായി ഒരു ഇന്ത്യൻ രാജകുമാരനെ പ്രണയിച്ച കഥ ഗവേഷണം ചെയ്യാൻ ഇന്ത്യയ്ക്ക് പോയ മദാമ്മയുടെ കഥയാണ്,അത്.മേത്തയ്ക്ക് സിനിമ കാണാൻ കഴിയാത്തതിനാൽ പ്രണയ രംഗങ്ങൾ ചെവിയിൽ വിവരിച്ചു കൊടുത്തു.അത്തരം വിവരണം വല്ലാത്ത അടുപ്പമുണ്ടാക്കും.ലിന്നിനെ 12 വയസ് മുതൽ മേത്തയ്ക്ക് അറിയാമായിരുന്നു.

അന്ധത രാഷ്ട്രീയവുമാണ്.ഇന്ദിരാഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും തോന്ന്യാസങ്ങൾ മടുത്താണ് 1975 ൽ മേത്ത ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.

"ഞാൻ ചെയ്തത് അന്ധനായ മറ്റൊരു എഴുത്തുകാരനും ചെയ്തതായി തോന്നുന്നില്ല",മേത്ത പറയുന്നു.മേത്തയുടെ എഴുത്തിൽ നിറമുണ്ട്.ആകൃതിയുണ്ട്.കാണുന്നവൻ കാണുന്നതൊക്കെയുണ്ട്.ഈ കാഴ്ചാ വിശേഷങ്ങൾ എവിടന്നു കിട്ടുന്നു എന്ന് അദ്ദേഹം പറയുന്നില്ല."ചരിത്രകാരൻ നെപ്പോളിയനെ കാണാതെ അദ്ദേഹം ധരിച്ച വേഷം പറയുന്നത് പോലെ തന്നെ".

ഓർമ്മയാണ് എഴുത്തിൻറെ ആയുധം.അന്ധൻറെ ഓർമ്മ കൂടുതൽ മൂർച്ചയുള്ളതായിരിക്കും.

പേരുപറയാത്തൊരു നഗരത്തില്‍ അന്ധത മഹാമാരിപോലെ പടരുന്നതിന്റെ കഥയാണ് ഷൂസെ സരമാഗുവിന്റെ 1995ല്‍ പുറത്തുവന്ന 'അന്ധത' (Blindness) എന്ന നോവല്‍. 'അന്ധത'യുടെ തുടർച്ചയായി 2004 ല്‍ 'കാഴ്ച' (Seeing) പുറത്ത് വന്നു. നഗരത്തില്‍ വെളുത്ത അന്ധത എന്ന രോഗം പടരുന്നതോടെ രൂപപ്പെടുന്ന സംഭവങ്ങളാണ് അന്ധതയുടെ പ്രമേയം.

ഒരുപാട് രൂപകങ്ങള്‍ ജ്വലിക്കുന്ന  അന്യാപദേശ കഥയാണ് 'അന്ധത'. ഇതില്ലെ   രോഗാവസ്ഥ, മാനവരാശി എത്തിനില്‍ക്കുന്ന അവസ്ഥാവിശേഷമാകുന്നു. ലോകത്തെ മുഴുവൻ  ബാധിക്കുന്ന വെളുത്ത തിന്മ (white evil). വിപുല മാനങ്ങളുള്ള രൂപകമായി ഇത് വികസിക്കുന്നു. മനുഷ്യര്‍ പാര്‍ക്കുന്ന എല്ലായിടത്തും പടരുന്ന ഒന്ന്. വേഗത്തിലാണ്  വ്യാപിക്കുന്നത്. ക്വാറന്റൈന്‍ കേന്ദ്രം നിറഞ്ഞുകവിയുന്നു. നാടാകെ  വെളുത്ത കാഴ്ചകള്‍ മാത്രമുള്ളവരാകുന്നു. ലോകക്രമവും ധര്‍മ്മനീതികളും  മൂക്കുകുത്തി വീഴുന്നു. ഡോക്ടറുടെ ഭാര്യയ്ക്കു മാത്രമാണ് കാഴ്ചയുള്ളത്. സരമാഗോ ധര്‍മ്മച്യുതിയുയുടെ ആഖ്യാനം നടത്തുമ്പോഴും, പുതിയ ധര്‍മ്മക്രമം രൂപപ്പെടുന്നതായി ‌ശുഭാപ്തി പുലർത്തുന്നു.

സരമാഗോയുടെ ജീവിതത്തിന്റെ നല്ല പങ്കും പോർച്ചുഗൽ ഭരിച്ചിരുന്നത് അന്റോണിയോ ഡി  ഒലിവേറിയ സലാസര്‍ (Antonio de Oliveira Salazar) എന്ന ഏകാധിപതി ആയിരുന്നു. ഹിറ്റ്‌ലറേയും മുസോളിനിയേയും അനുകരിക്കാന്‍ ശ്രമിച്ച ഭരണാധികാരി. അയാളുടെ  വാഴ്ചക്കാലത്ത് ജീവിച്ചിരിക്കേണ്ടി വന്ന എഴുത്തുകാരന്റെ സര്‍ഗ പ്രതികരണമാണ് 'അന്ധത'.

കത്തോലിക്ക സഭയെയും ഏകാധിപത്യ ഭരണകൂടങ്ങളെയും വിമര്‍ശിക്കുന്ന രചനകളാണ് സരമാഗോയുടേത്.വെളുത്ത അന്ധത സമ്മാനിച്ച ലോകത്തെപ്പോലെ തന്നെ പള്ളിയും കാഴ്ചയില്ലാത്തതാണെന്ന് അദ്ദേഹം പറയുന്നു. ദൈവവവും പള്ളിയും ഇരകളുടെ വേദനകള്‍ കേള്‍ക്കുകയില്ല.അധികാരമാണ് അന്ധത.


© Ramachandran 



















ജോയ്‌സിന് സിഫിലിസ് ആയിരുന്നു

ഷേക്‌സ്പിയറിനും ഇത് തന്നെ !

ജെയിംസ് ജോയ്‌സ് അദ്ദേഹത്തിൻറെ വലിയ രചനകൾ നടത്തിയത് അന്ധത ബാധിച്ച ശേഷമാണ്,ആ അന്ധതയ്ക്ക് കാരണം സിഫിലിസ് ആയിരുന്നു എന്ന് വെളിപ്പെടുമ്പോൾ,ഒരു നടുക്കമുണ്ട്.

അദ്ദേഹം അന്ധനാകുന്നതിനെപ്പറ്റി 1931 ൽ എഴുതിയിരുന്നു."എൻറെ അപൂർണതകൾ കാരണം,ഞാൻ ഇത് അർഹിക്കുന്നു",അദ്ദേഹം എഴുതി.ഈ വാചകത്തിൽ തനിക്ക് സിഫിലിസ് ആണെന്ന് അദ്ദേഹം കുമ്പസാരിക്കുകയായിരുന്നുവെന്ന് ഹാർവാഡ് പണ്ഡിതൻ കെവിൻ ബര്മിങ്ഹാമാണ് കണ്ടെത്തിയത്.ചരിത്രവും സാഹിത്യവും വിഭാഗത്തിൽ അധ്യാപകനാണ് കെവിൻ,

ജോയ്‌സിന്റെ നോവൽ യുളീസസിൻറെ ചരിത്രം പറയുന്ന The Most Dangerous Book ലാണ് ഈ കണ്ടെത്തൽ.

സിഫിലിസ് കൂടുന്തോറും കാഴ്ച കുറഞ്ഞു വന്നു.വായിലും കഴുത്തിലും കുരുക്കൾ പൊട്ടി വ്രണമായെന്ന് സുഹൃത്തുക്കൾക്ക് എഴുതി.1907 ൽ വലതു കൈ തളർന്നു.ഇടക്കിടെ അബോധാവസ്ഥയിൽ ആയിരുന്നു.ഉറക്കമില്ലായ്മ ബാധിച്ചു.പലപ്പോഴും സമനില തെറ്റി.

ജോയ്‌സിന് സിഫിലിസ് ആയിരിക്കാമെന്ന് അദ്ദേഹത്തിൻറെ ജീവിത കാലത്ത് കേൾവിയുണ്ടായിരുന്നു.1975 ൽ വന്ന ജീവചരിത്രത്തിൽ ഇത് ജന്മനായുള്ളതാണെന്നും പകർന്നതല്ലെന്നും വ്യാഖ്യാനം വന്നു.1995 ൽ കാതലീൻ ഫെറിസ് എഴുതിയ James Joyce and the Burden of Disease വിവരം സ്ഥിരീകരിച്ചു.അതിൽ അവർ സ്വീകരിച്ചത് സാഹിത്യ നിരീക്ഷണങ്ങളാണ്,ജീവിത തെളിവുകൾ അല്ല എന്ന് കെവിൻ വാദിക്കുന്നു.ജോയ്‌സിന്റെ കഥാപാത്രത്തിന് സിഫിലിസ് ഉണ്ടെങ്കിൽ അദ്ദേഹത്തിനുമുണ്ട് എന്ന മട്ടിലായിരുന്നു അവരുടെ എഴുത്ത്.ജോയ്‌സിനെ നേരിട്ട് അറിഞ്ഞിരുന്ന ജെ ബി ലിയോൺസ് എന്ന ഡോക്ടർ അവരെ പരിഹസിച്ചു.അതോടെ ആ ചർച്ച നിന്നു.
റിച്ചാർഡ് എൽമാൻ എഴുതിയ ജോയ്‌സ് ജീവ ചരിത്രത്തിലെ രോഗലക്ഷണങ്ങളാണ് കെവിന് വഴി കാട്ടിയത്.നേത്രഭിത്തിയുടെ മധ്യ പ്രതലത്തിലെ കോശ കലകളെ ഏറെക്കാലം രോഗം ബാധിക്കുന്നതിന് കാരണമായി കുറച്ചു രോഗങ്ങളേയുള്ളൂ.Uveitis എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.അക്കാലത്ത് കൂടുതലും സിഫിലിസ് ആയിരുന്നു കാരണം.എന്നാൽ സിഫിലിസ് ആണെന്ന് എൽമാൻ കണ്ടെത്തിയില്ല.ഈ സംശയം ഉണ്ടായതിനാൽ,ജോയ്‌സിന്റെ കാഴ്‌ച കുറയുന്ന രോഗലക്ഷണങ്ങൾ വരുന്ന പരാമർശങ്ങൾ മുഴുവൻ വിവിധ ഇടങ്ങളിൽ നിന്ന് കെവിൻ ശേഖരിച്ചു.1928 ൽ ജോയ്‌സ് എഴുതിയ രണ്ടു കത്തുകളിൽ താൻ ആഴ്സനിക്,ഫോസ്‌ഫറസ്‌ കുത്തിവയ്പുകൾക്ക് വിധേയനാകുന്നു എന്ന് പറഞ്ഞത് നിർണായകമായി.അന്ന് രണ്ടും ചേർന്ന് ഡോക്ടർമാർ കുത്തി വച്ചിരുന്നത് Galyl മിശ്രിതം ആയിരുന്നു.അത് സിഫിലിസിന് മാത്രമുള്ള ചികിത്സ ആയിരുന്നു.

കുറച്ചു കൂടി ഫലപ്രദമായ salvarsan ജോയ്‌സ് സ്വീകരിക്കാതിരുന്നത് പാർശ്വ ഫലം ഭയന്നാകാം -അത് കാഴ്ചശക്തിയെ മുഴുവനായി ബാധിച്ചേനെ.നോവലുകൾ പറഞ്ഞു കൊടുക്കാൻ ജോയ്‌സ് ഇഷ്ടപ്പെട്ടില്ല.ഇന്ന് സിഫിലിസ് ചികിത്സ പെനിസിലിൻ വഴിയാണ്.

Galyl മാത്രമായിരുന്നു അന്ന് ആർസനിക്കും ഫോസ്‌ഫറസും ചേർന്ന മിശ്രിതം എന്നുറപ്പ് വരുത്താൻ കെവിൻ ഹാർവാഡ് മെഡിക്കൽ ലൈബ്രറി,ഹിസ്റ്ററി ഓഫ് മെഡിസിൻ ലൈബ്രറി എന്നിവിടങ്ങളിൽ പരതി.ലൂയിസ് ബോർഷ്‌ എന്ന ഡോക്ടറാണ് വർഷങ്ങളായി ജോയ്‌സിനെ ചികിൽസിച്ചിരുന്നത്.അത് കൊണ്ട് സിഫിലിസ് മാറിയില്ല.സിഫിലിസ് ആണെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാകണം ആ കുത്തിവയ്പ് നിർദേശിച്ചത്.ഇതിന് പുറമെ,ജോയ്‌സിന് അഭിസാരികകളോടുള്ള അഭിനിവേശം കൂടി ചേർത്താൽ രോഗം പിടി കിട്ടും.

രോഗം ജോയ്‌സിന്റെ മനസ്സിനെ ഉലച്ചതിന് തെളിവ് അദ്ദേഹത്തിൻറെ രചനകൾ തന്നെ.Dubliners ൻറെ ഭാഗമായ The Sisters -ൽ ഒരു വൈദികൻ മരിക്കുന്നത്,"അയാളുടെ മനസ്സിനെ ബാധിച്ച അസുഖം " മൂലമാണ്."ഓരോ ദിവസവും ജാലകത്തിനടുത്തു ചെന്ന് paralysis എന്ന വാക്ക് ഞാൻ ഉരുവിട്ടു ",ആഖ്യാതാവായ ബാലൻ പറയുന്നു."പക്ഷെ ,ഇപ്പോൾ ആ വാക്ക് പാപ പങ്കിലമായ ഒരു രൂപത്തിന്റേത് പോലെ തോന്നി.അത് എന്നിൽ ബി ഭയം വിതച്ചു.എങ്കിലും അതിന് സമീപമിരുന്ന് അതിൻറെ മാരക ദൗത്യം കാണാൻ ആഗ്രഹിച്ചു."

യുളീസസിൽ ജോയ്‌സ് എഴുതി:"സിഫിലിസിനെയും ഒപ്പം മറ്റ് പ്രേതങ്ങളെയും നരകത്തിലേക്ക് ചവിട്ടി താഴ്ത്തുക ".

ഡബ്ലിൻ രാത്രികളും കുപ്രസിദ്ധ സ്ത്രീകളും യുവാക്കൾക്ക് മരണക്കെണിയാണെന്നും ജോയ്‌സ് അതിൽ എഴുതി.

അന്ധതയെ സംബന്ധിച്ച ഭയം അദ്ദേഹത്തിൻറെ എഴുത്തിൽ ഉടനീളമുണ്ട്.യുളീസസിൽ ലിയോപോൾഡ് ബ്ലൂം ഒരു അന്ധനെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നുണ്ട്.ആഖ്യാതാവായ ഈ കുട്ടി പലവട്ടം ലക്ഷ്യമില്ലാതെ റോഡ് മുറിച്ചു കടക്കുന്നു.A Portrait of the Artist as a Young Man എന്ന നോവലിൽ കണ്ണുകൾ നീതിക്കു വേണ്ടിയുള്ള യുദ്ധ രംഗമായി വർണിക്കപ്പെടുന്നു.സ്റ്റീഫൻ ഡെഡാലസ് എന്ന കുട്ടിക്ക് പാപം ചെയ്താൽ കഴുകന്മാർ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന മുന്നറിയിപ്പ് കിട്ടുന്നുണ്ട്.

 സിഫിലിസ് ആയിരുന്നു ജോയ്‌സിന്റെ രോഗം എന്നറിയുന്നത് പ്രധാനമാണ്.അതറിയാതെ അദ്ദേഹത്തിൻറെ കത്തുകൾ വായിച്ചാൽ അറിയാത്ത ഒരു രോഗത്തെ പേടിച്ച അനാരോഗ്യവാനാണെന്ന് തോന്നും.കടുത്ത വേദന തിന്നുകയായിരുന്നു അദ്ദേഹം.സ്വകാര്യമായി അതനുഭവിച്ചു.സ്വകാര്യ രോഗവും പൊതു ജീവിതവും തമ്മിലുള്ള വിടവ് ആ എഴുത്തിനെ നിർണയിച്ചു.

ജോയ്‌സ് 

സാധാരണ എഴുത്തിൽ കാണുന്ന കുത്തും കോമയും വിരാമവും പോലുള്ള ചിഹ്നങ്ങൾ ജോയ്‌സിന്റെ എഴുത്തിൽ കാണാത്തത് അദ്‌ഭുതമല്ല,പുതിയ സർഗ്ഗ സംഭാവനയും അല്ല.

ഇരുപതുകളിൽ തുടങ്ങി,അറുപതാം വയസിൽ മരിക്കും വരെ സിഫിലിസ് ഒപ്പമുണ്ടായിരുന്നു.നന്നായി മദ്യപിച്ചു.ആകുലത വിട്ടു മാറിയില്ല.അന്ധനായതിനാൽ മകൾക്ക് ലൂസിയ എന്ന് പേരിട്ടു.അന്ധരുടെ മധ്യസ്ഥയാണ് വിശുദ്ധ ലൂസിയ.മന്ത്രവാദികളെപ്പോലും രോഗം മാറാൻ കണ്ടു.തലയിൽ അട്ടകളെക്കൊണ്ട് കടിപ്പിച്ചു.പല്ലുകൾ പറിച്ചു.തിമിരം മാറ്റാൻ കണ്ണിൽ ശസ്ത്രക്രിയ നടത്തി.

ഷേക്സ്പിയറുടെ ഹൃദയാഘാതവും ജോർജ് ഓർവെലിൻറെ ചുമയും സിഫിലിസിൻറെ ഫലമായിരുന്നു.ഷേക്സ്പിയറിൻറെ രചനകളിൽ സിഫിലിസ് ലക്ഷണങ്ങൾ ഡോ ജോൺ ജെ റോസ് കണ്ടെത്തി.ഷേക്സ്പിയറിൻറെ അവസാന വർഷങ്ങളിൽ കൈയക്ഷരം മോശമായി -ചെറുപ്പം മുതൽ സിഫിലിസ് ആയിരുന്നു.ഡോ റോസിൻറെ Shakespeare's Tremor and Orwell's Cough പത്ത് എഴുത്തുകാരുടെ രോഗലക്ഷണങ്ങൾ വച്ച് രോഗം കണ്ടെത്തുന്ന പുസ്തകമാണ്.

സിഫിലിസ് ബാധിച്ച എഴുത്തുകാരിൽ ഇവരും പെടും:ദസ്തയേവ്സ്കി,ടോൾസ്റ്റോയ്,അൽഫോൻസ് ഡോഡെറ്റ്,തോമസ് ചാറ്റർട്ടൻ,കീറ്റ്സ്,ജെയിംസ് ബോസ്വെൽ,ബോദ്‌ലെയര്,ഹെൻറിക് ഹെയ്ൻ,ഓസ്കർ വൈൽഡ്,മോപ്പസാങ് .റൊമാനിയൻ കവി മിഹായ് എമ്മിനെസ്‌കൂ സിഫിലിസ് വന്ന് 39 വയസിൽ മരിച്ചു.തത്വ ചിന്തകരിൽ നീഷേ,ആർതർ ഷോപ്പനോവർ എന്നിവർക്ക് ഈ രോഗമായിരുന്നു.ഷോപ്പനോവർക്ക് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വന്നു.പിൽക്കാലത്ത് സ്ത്രീകളെ വെറുത്തു.

കാസനോവയ്ക്ക് സിഫിലിസ് മാത്രമല്ല.,ഗൊണോറിയ നാല് തവണ വന്നു;ലിംഗത്തിൽ ഹെർപിസും വന്നു.

ചിത്രകാരന്മാരിൽ എഡ്‌വേഡ്‌ മാനേ,പോൾ ഗോഗിൻ,വാൻ ഗോഗ്,ഗോയ എന്നിവർ സിഫിലിസ് രോഗികൾ ആയിരുന്നു.സംഗീതജ്ഞരിൽ ബീഥോവൻ,റോബർട് ഷൂമാൻ,ഫ്രാൻസ് ഷൂബെർട് എന്നിവർ രോഗം പേറി.ചക്രവർത്തിമാരിൽ ഇവാൻ ദി ടെറിബിൾ എന്നറിയപ്പെട്ട സാർ ഇവാൻ 4 വസിലെവിച്ചിക്ക് ഭാര്യയുടെ മരണ ശേഷം സിഫിലിസ് വന്നു.ഫ്രാൻസിലെ ഹെൻറി മൂന്നാമൻ,ചാൾസ് അഞ്ചാമൻ,ഇംഗ്ലണ്ടിലെ ജോർജ് നാലാമൻ,റഷ്യയിലെ പോൾ ഒന്നാമൻ,റോമിലെ മാക്സിമില്യൻ ഒന്നാമൻ എന്നിവരും രോഗികളായി.

ലെനിന് സിഫിലിസ് ആയിരുന്നു.ഹിറ്റ്ലറും ഗുണ്ടാ നേതാവ് അൽ കാപോണും മരിച്ചത് ഈ രോഗം കാരണം.

മലയാളത്തിൽ ഡോ കെ രാജശേഖരൻ നായർ രോഗവും സർഗാത്മകതയും എന്ന പുസ്തകം എഴുതി ഡോ റോസിൻറെ വഴിക്ക് സഞ്ചരിച്ചിട്ടുണ്ട്.സ്വാതി തിരുനാളിനും സി ജെ തോമസിനും Temporal Lobe Epilepsy ആയിരുന്നു എന്ന് അദ്ദേഹം കണ്ടെത്തി;ദസ്തയേവ്‌സ്‌കിക്കും ഇതായിരുന്നു.

അന്ധരായ എഴുത്തുകാരുടെ കൂട്ടത്തിൽ ഹോമർ,ഗലീലിയോ,മിൽട്ടൺ,ബോർഹസ്,ജെയിംസ് തർബർ,ഹെലൻ കെല്ലർ,വിൻധം ലൂയിസ്,ഒലിവർ സാക്‌സ്, സ്യു ടൗൺസെൻഡ്‌ ,ആലീസ് വാക്കർ,അലീൻ ആർമിറ്റേജ് എന്നിവരുമുണ്ട്.



© Ramachandran 






Sunday 4 October 2020

തേലക്കാട്ട്:ബലിയും കാഴ്ചയും

 മോറിസ് ബ്ലാഞ്ചോയ്ക്ക് ഒരാമുഖം 

ഫ്രഞ്ച് തത്വ ചിന്തകനും സാഹിത്യ സൈദ്ധാന്തികനുമായ മോറിസ് ബ്ലാൻചോ കേരളത്തിൽ അത്ര ശ്രദ്ധിക്കപ്പെട്ട ആളല്ല.എന്നാൽ ഉത്തരാധുനിക സൈദ്ധാന്തികരായ ഴാക്വസ് ദെറീദ,മൈക്കിൾ ഫൂക്കോ,റൊളാങ് ബാർത്,ഗിലസ് ദെൽയൂസ് എന്നിവർ ഇവിടത്തെ സാഹിത്യ വിമർശനങ്ങളിൽ കടന്നു വരാറുമുണ്ട്.ഇവരെയൊക്കെ സ്വാധീനിച്ച ചിന്തകനാണ് ബ്ലാൻചോ.ദെറീദ പലവട്ടം അദ്ദേഹത്തെ പ്രബന്ധങ്ങളിൽ പരാമർശിക്കുന്നുമുണ്ട്.

എന്തുകൊണ്ട് ബ്ലാൻചോ ഇവിടെ വന്നില്ല എന്ന ചോദ്യത്തിന് ഉത്തരം,കേരളത്തിൽ ആധുനിക കാലത്ത് ചിന്തകന്മാർ ജനിക്കാറില്ല എന്നത് തന്നെ;സാഹിത്യ വിമർശനമാകട്ടെ,മരണത്തിൻറെ വക്കിലുമാണ്.ഇത്രയും പറയാൻ കാരണം,ഒടുവിൽ ബ്ലാൻചോ ഇവിടെ വന്നു എന്നത് കൊണ്ടാണ്.നമ്മുടെ വിരലിൽ എണ്ണാവുന്ന ചിന്തകരിൽ ഒരാളായ പോൾ തേലക്കാട്ട് എഴുതിയ 'സാഹിത്യത്തിൻറെ താത്വികാഖ്യാനങ്ങൾ' എന്ന പുസ്തകത്തിൽ,ബ്ലാൻചോയുടെനിരീക്ഷണങ്ങൾ പലപ്പോഴും കടന്നു വരുന്നു.എഴുത്തിനെ ബലിയായും അന്ധതയിലെ ഉൾക്കാഴ്ചയായും കാണുന്ന തേലക്കാട്ട് എഴുതിയ പുസ്തകം വായിച്ചു തീരുമ്പോൾ,എഴുതുന്ന മുഹൂർത്തങ്ങളിൽ എഴുത്തുകാരൻ സ്വയം ദൈവമായി മാറുന്ന അദ്വൈതം വെളിപ്പെടും.
മോറിസ് ബ്ലാൻചോ 

ഞാൻ സാഹിത്യം പഠിക്കുമ്പോൾ,ഇവിടെ ഉത്തരാധുനിക സിദ്ധാന്തങ്ങൾ പ്രചരിച്ചിട്ടില്ല.സാഹിത്യത്തെ അറിയാൻ ഞാൻ പിൻപറ്റിയിരുന്നത് ക്ലീന്ത് ബ്രൂക്ക്സ്,ഫ്രാങ്ക് കെർമോട്,നോർത്രോപ് ഫ്രൈ,ബാലചന്ദ്ര രാജൻ,ജോർജ് സ്റ്റെയ്‌നർ തുടങ്ങിയ ഒന്നാന്തരം വിമർശകരെ ആയിരുന്നു.വിദേശത്ത് ജീവിച്ച ഇന്ത്യക്കാരനായ ബാലചന്ദ്ര രാജൻ ഇന്ത്യയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടില്ല;അദ്ദേഹത്തിൻറെ സാഹിത്യ പ്രബന്ധങ്ങൾ അഗാധത കൊണ്ട് ഒന്നാം നിരയിൽ നിൽക്കുന്നതാണ്.ഇക്കൂട്ടത്തിൽ സ്റ്റെയ്‌നർ തേലക്കാട്ടിന്റെ പുസ്തകത്തിൽ കടന്നു വന്നത് ഗൃഹാതുര സ്മരണയാവുകയും ഞാൻ സ്റ്റെയ്‌നറുടെ Language and Silence വായിച്ച് നമിച്ച യൗവനം ഓർക്കുകയും ചെയ്തു.

ബെൽജിയത്തിലെ ലുവെയ്ൻ സർവകലാശാലയിൽ തത്വശാസ്ത്രം പഠിച്ച തേലക്കാട്ട് പഠനകാലത്ത് ഫ്രഞ്ച് തത്വ ചിന്തകൻ എമ്മാനുവൽ ലെവിനാസിനെ അവിടത്തെ കഫെയിൽ ഒരിക്കൽ കണ്ടുമുട്ടിയതായി സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്;ലെവിനാസ് സ്വാഭാവികമായും അദ്ദേഹത്തിൻറെ രചനകളിൽ സ്ഥാനം പിടിക്കുന്നുണ്ട്.ഇത് പോലെ വരുന്ന മറ്റൊരു ചിന്തകൻ മാർട്ടിൻ ഹൈഡഗറാണ്.ഹൈഡഗറുടെ സംഘർഷ ഭരിതമായ ജീവിതം സമീപ കാലത്തിറങ്ങിയ The Existential Cafe എന്ന പുസ്തകത്തിൽ കാണാം.ഹിറ്റ്ലറുടെ നാസിസത്തോടൊപ്പം നിന്ന് പദവികൾ നേടുകയും അവ പിന്നെ വേണ്ടെന്ന് വയ്ക്കുകയും സാർത്രിനോട് കലഹിക്കുകയും നിരന്തരം എഴുതുകയും ചെയ്തു കൊണ്ടിരുന്ന ഹൈഡഗർ ഒരു പ്രഹേളിക തന്നെയാണ്.മാക്സ് മുള്ളർ അദ്ദേഹത്തിൻറെ സഹായി ആയിരുന്നു എന്നും വായിച്ചതോർക്കുന്നു.

സാഹിത്യ രഹസ്യങ്ങൾ ചുരുളഴിക്കാൻ ബലി പോലെ,തേലക്കാട്ടിന്റെ പ്രിയ വിഷയമാണ്,അന്ധതയും കാഴ്ചയും.'കാവ്യം കേട്ടെഴുത്തോ കണ്ടെഴുത്തോ' എന്ന പ്രബന്ധം തുടങ്ങുന്നത് പഴയ നിയമത്തിലെ അന്ധനായ തോബിത്തിൻറെ കഥയിലാണ്.ആ അന്ധത പ്രവാസത്തിൻറെയും ശിക്ഷയുടെയും ഫലമായിരുന്നു.അന്ത്യ ശുശ്രൂഷകളാണ് അയാളുടെ ദൗത്യം.കാഴ്ചയുടെ ശുശ്രൂഷയല്ല,കേൾവിയുടെ ശുശ്രൂഷയാണ് അയാളുടേത്.തേലക്കാട്ട് എഴുതുന്നു:

"ഈ അന്ധതയാണ് കവികൾക്ക് ഉണ്ടായിരിക്കുന്നത്.ടി എസ് എലിയറ്റും ജോർജ് ബോർഹെസും അന്ധരായിരുന്നു.എലിയറ്റ് പറയുന്നതനുസരിച്ച് ഹോമർ അന്ധനായിരുന്നു.കാഴ്ചയല്ല,കേൾവിയാണ് കാവ്യത്തിൻറെ ഉറവിടം.അന്ധനായി മാറിയ മിൽട്ടൻ എഴുതി,'എൻറെ വിധി സാഹിത്യത്തിൻറെ വിധിയാണ്.ഇത് കവികൾക്ക് സംഭവിച്ചിട്ടുണ്ട്.മോശമായതും നല്ലതും അവർക്ക് സംഭവിക്കുന്നു-സാവധാനം അവയൊക്കെ വാക്കുകളായി മാറും'.അത് സാംസൻറെ വിധി പോലെ അദ്ദേഹം കണ്ടു.ജെയിംസ് ജോയ്‌സ് പറയുന്നു:'എനിക്ക് സംഭവിച്ച കാര്യങ്ങളിൽ ഏറ്റവും അപ്രധാനമായത് ഞാൻ അന്ധനായതാണ്.'.അദ്ദേഹത്തിൻറെ പ്രധാന കൃതികളൊക്കെ അന്ധതയിൽ എഴുതപ്പെട്ടു.ഓർമയിൽ നിന്ന് വാചകങ്ങൾ ചെത്തി മിനുക്കി.യാഥാർഥ്യത്തിന്റെ കാഴ്ചകൾ കണ്ട് അന്ധനാകാതിരിക്കാൻ വേണ്ടി കണ്ണുകൾ ഡെമോക്രിറ്റസ് കുത്തിപ്പൊട്ടിച്ചതായി പറയുന്നു.ഈഡിപ്പസ് രാജാവിൻറെ ദുരന്ത രാജ്യത്തെ പ്രവാചകൻ തീരേബിയസ് അന്ധനായിരുന്നു.സോഫോക്ലിസിൻറെ നാടകത്തിൽ അദ്ദേഹമാണ് കാര്യങ്ങൾ അറിയുന്നത് ".

കവി റെയ്‌നർ റിൽക്കെ നക്ഷത്രങ്ങളാണ് മനുഷ്യൻറെ കണ്ണുകൾ എന്ന് പറയുന്നിടത്താണ് തേലക്കാട്ട് ചെന്ന് നിൽക്കുന്നത്.എലിയറ്റും റിൽക്കെയും തേലക്കാട്ട് എഴുതും പോലെ അന്ധർ ആയിരുന്നില്ല.Going Blind എന്ന കവിത എഴുതിയ റിൽക്കെയ്ക്ക് പത്തു കൊല്ലം എഴുതാൻ കഴിയാതെ വന്നിട്ടുണ്ട്.ലുക്കീമിയ വന്നായിരുന്നു മരണം.എലിയറ്റിന്റെ The Wasteland ൽ അന്ധനായ പ്രവാചകൻ തൈറേഷ്യസ് ഉണ്ട്;എലിയറ്റ് ബ്രെയ്‌ലിയെപ്പറ്റി ലേഖനം എഴുതിയിട്ടുമുണ്ട്.Blindness എന്ന നോവൽ തന്നെ എഴുതി,അന്ധൻ അല്ലാത്ത സരമാഗു.ജെയിംസ് ജോയ്‌സ് അന്ധനായത് സിഫിലിസ് കാരണമാണ്.

അന്ധതയെപ്പറ്റി ബ്ലാഞ്ചോയും എഴുതി.ഇരുപതാം നൂറ്റാണ്ടിലെ നിർണായക ചിന്തകനായ അദ്ദേഹം,സാഹിത്യത്തെ തന്നെ തത്വ ചിന്താ പ്രശ്നമായി കണ്ടു.അദ്ദേഹത്തെ ശിഷ്യന്മാരിൽ നിന്ന് വേറിട്ട് നിർത്തുന്നത്,അദ്ദേഹം എഴുതിയത് മനസ്സിലാകുന്നു എന്നതിലാണ്.Post Structuralism എന്ന ആംഗ്ലോ അമേരിക്കൻ വിമർശ സിദ്ധാന്തം ബ്ലാൻചോ ഇല്ലാതെ പൂർണമാവില്ല.രാഷ്ട്രീയ പത്രപ്രവർത്തനം കൂടി കൈകാര്യം ചെയ്തതിനാലാണ് ഘടനവാദം ഇഷ്ടമില്ലാത്ത ഞാൻ ബ്ലാഞ്ചോയെ ശ്രദ്ധിച്ചത്.ബ്ലാൻചോയ്ക്ക് പൂർവസൂരികളായ വിമർശകർ വിഷയമായില്ല.ഹെഗൽ,ഹൈഡഗർ,ലെവിനാസ് തുടങ്ങിയ  ചിന്തകരും കാഫ്‌ക,സ്റ്റീഫൻ മലർമെ തുടങ്ങിയ എഴുത്തുകാരുമൊക്ക അടങ്ങിയതാണ് ബ്ലാൻചോയുടെ ലോകം.സാഹിത്യ കൃതി ഒരു സത്യം മുന്നോട്ട് വയ്ക്കുന്നു.ആ സത്യം എന്തെന്ന് വെളിവാക്കുകയാണ് സാഹിത്യ വിമർശത്തിന്റെ കർമം എന്ന് പൊതു വിശ്വാസമുണ്ട്.ഈ സത്യത്തെ ചോദ്യം ചെയ്യുകയാണ് സാഹിത്യത്തിൻറെ കടമ എന്ന് ബ്ലാൻചോ കണ്ടു.


കിഴക്കൻ ഫ്രാൻസിൽ 1907 ൽ ജനിച്ച ബ്ലാൻചോ ( Maurice Blanchot ) മുപ്പതുകളിൽ വലതുപക്ഷ പത്രങ്ങളിൽ എഴുതി.ഇക്കാലത്തെ എഴുത്തിൽ ജൂത വിരുദ്ധതയുണ്ടെന്ന് വിമർശകർ പറയുന്നു.1927 ൽ സ്ട്രാസ്ബർഗ് സർവകലാശാലയിൽ പരിചയപ്പെട്ട ജൂതനായ ലെവിനാസുമായുള്ള ബ്ലാഞ്ചോയുടെ സൗഹൃദം ഈ വാദത്തെ തിരസ്കരിക്കുന്നു.അതേ സമയം ബ്ലാൻചോ ജോലി ചെയ്ത പത്രങ്ങൾ ജൂത വിരുദ്ധമായിരുന്നു;അത് അദ്ദേഹത്തിന് അറിയാമായിരുന്നു.അത് കൊണ്ട് അദ്ദേഹം പിൽക്കാലത്ത് എഴുതിയതെല്ലാം റദ്ദാകുമെന്ന് കമ്മ്യൂണിസ്റ്റുകൾ വാദിക്കുന്നത് ബാലിശമാണ്.ലെവിനാസ് -ൻറെ കുടുംബത്തെ യുദ്ധ കാലത്ത് ഉന്മൂലന ക്യാമ്പിലേക്ക് കൊണ്ടു പോകുന്നതിൽ നിന്ന് രക്ഷിച്ചത് ബ്ലാഞ്ചോയാണ്.ജോർജ് ബതായിയുടെ സുഹൃത്തായിരുന്നു ബ്ലാൻചോ -അദ്ദേഹവും എഴുത്തിനെ സ്വാധീനിച്ചു.The Instant of My Death എന്ന വിവരണത്തിൽ ഒരു ജർമൻ ഉന്മൂലന സ്‌ക്വാഡിന് മുന്നിൽ നിഴൽ വിചാരണ നേരിടേണ്ടി വന്ന ഒരു ദസ്തയേവ്‌സ്കിയൻ മരണ മുഹൂർത്തം ബ്ലാൻചോ രേഖപ്പെടുത്തിയിട്ടുണ്ട്.

യുദ്ധ ശേഷം ആന്ദ്രേ ഴീദ് പത്രാധിപരായിരുന്ന സ്വതന്ത്ര മാസികയിലും സാർത്രും മെർലോ പോണ്ടിയിലും ഇറക്കിയിരുന്ന മാസികയിലും എഴുതി.1940 മുതൽ പത്തു കൊല്ലം നോവലുകൾ എഴുതി.1968 വരെ പുസ്തക നിരൂപണങ്ങളിൽ ശ്രദ്ധിച്ചു.അൻപതുകളിലും അറുപതുകളിലും ഇടതു പക്ഷത്തു നിന്നു.1968 ൽ പൊതുരംഗത്തു നിന്ന് അപ്രത്യക്ഷനായി.2003 ൽ ആയിരുന്നു മരണം.

ബ്ലാഞ്ചോയുടെ സാഹിത്യ സിദ്ധാന്തം എന്താണെന്ന് ലളിതമായി പറയാൻ ശ്രമിക്കാം:

സാഹിത്യം ചിന്തയുടെ ഒരു ലോകം ആവശ്യപ്പെടുന്നുണ്ട്.ചിന്ത കേവല പരിധിക്കപ്പുറം പോകുന്നു എന്നിരിക്കട്ടെ -അപ്പോൾ നാം അസാദ്ധ്യത്തെ അഭിമുഖീകരിക്കുന്നു;അത് ഏകമാണ്,ബാഹ്യമാണ്.വർണിക്കാനാകാത്ത തീവ്ര ലോകം.ഇതാണ് ആത്യന്തികമായി സാഹിത്യത്തിൻറെ ലോകം.ദൈനംദിന ഭാഷയാൽ ഈ ലോകത്തെ ആവിഷ്‌കരിക്കാൻ ശ്രമിക്കുകയാണ്.അവിടെ തത്വ ചിന്തയുടെ ഭാഷ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നു.ഈ ബാധ്യത സാഹിത്യ ഭാഷക്കില്ല.ആ ഉത്തരവാദിത്തം ഇല്ലാത്ത അട്ടിമറിയുടെ ഭാഷയാണ് സാഹിത്യം.സാഹിത്യത്തിൽ വാക്കുകൾക്ക് സ്വയം തിരിച്ചറിവില്ല.അത് നിൽക്കുന്നത് അനിശ്ചിതത്ത്വത്തിൻറെ അന്തരീക്ഷത്തിലാണ്.

ഇത്രയും മനസ്സിൽ വച്ചാലേ ബ്ലാൻചോ പറയുന്ന ബാക്കി കാര്യങ്ങൾ മനസ്സിലാകൂ.മലർമെ,റിൽകെ തുടങ്ങിയ സർറിയലിസ്റ്റ് കവികളെയും കാഫ്‌ക,പ്രൂസ്ത്,ബെക്കറ്റ് തുടങ്ങിയ നോവലിസ്റ്റുകളെയും ഒക്കെയാണ് ബ്ലാൻചോ പഠിക്കുന്നത് -ബെക്കറ്റ് നാടക കൃത്ത് മാത്രമല്ല.സാഹിത്യം നിരവധി തത്വ ചിന്താ പ്രശ്നങ്ങൾ ഉന്നയിക്കുന്നു.അതിന് ഉത്തരം തേടി കീർക്കെഗാദ്,ഹെഗൽ,നീഷെ,ഹൈഡഗർ തുടങ്ങിയ തത്വ ചിന്തകരെ ആനയിക്കുന്നു.ലെവിനാസ് സിദ്ധാന്തിച്ച 'അപരനി'ൽ,ബ്ലാൻചോ സാഹിത്യത്തിൻറെ രാഷ്ട്രീയവും നൈതികവുമായ പ്രചോദനം കാണുന്നു.സുഹൃത്തായ ഫ്രഞ്ച് ചിന്തകൻ ജോർജ് ബതായിയുടെ വിചാരങ്ങളും ഈ വഴിക്കായിരുന്നു.ബതായി 1927 ൽ എഴുതിയ ലൈംഗിക നോവൽ Story of the Eye ഞാൻ വായിച്ചിട്ടുണ്ട്.ബതായി മരിച്ച 1962 ൽ ബതായി എഡിറ്ററായ മാസികയിൽ Metaphor of the Eye എന്ന പ്രബന്ധം റൊളാങ് ബാർത് എഴുതുകയുണ്ടായി.ബതായിയുടെ നോവൽ ദുർഗ്രഹതയുടെ പരിധിക്കകത്താണ് എന്നാണ് എൻറെ അനുഭവം.

ഘടനാവാദത്തിൽ പൊതുവെ ഈ പ്രശ്നമുണ്ട്.സംസ്കാരം വിഘടിക്കുന്ന രണ്ടാം ലോകയുദ്ധത്തിന്റെ അനുഭവമാകാം ദുർഗ്രഹതയ്ക്ക് കാരണം.ദൈവം മരിച്ചെന്ന് വിശ്വസിച്ച ഒരു സംഘമാണ്,ഇത്.

സാഹിത്യത്തെ അറിയാൻ ഘടനാ വാദികളായ വിമർശകർ സഹായിക്കുകയില്ല.ഏപ്രിലാണ് ക്രൂരമായ മാസം എന്ന് എലിയറ്റ് Waste Land ൽ എഴുതിയത് വായിച്ച കാലത്ത്,എന്ത് കൊണ്ട് ഏപ്രിൽ എന്നതിന് ഉത്തരം കിട്ടിയിരുന്നില്ല.പിന്നീട് യേശുവിൻറെ ജീവിതം അറിഞ്ഞപ്പോഴാണ്  അദ്ദേഹത്തെ കുരിശിൽ തറച്ച മാസമാണ് ഏപ്രിൽ എന്നറിഞ്ഞത്.യേശുവിൻറെ പേര് എലിയറ്റിന്റെ കവിതയിൽ ഇല്ല.ആത്മനിഷ്ഠമായ ആ വാചകം,മതത്തിൽ വിശ്വസിച്ച എലിയറ്റിൽ നിന്നുണ്ടായത് മനസ്സിലാകുന്നത് വെളിപാടിൻറെ ഒരു നിമിഷത്തിലാണ്;അത്തരം നിമിഷങ്ങളുടെ ആകെത്തുകയാണ് എഴുത്ത്.ആ ലോകം വെളിവാക്കാൻ ഘടനാ വാദികൾ അല്ലാത്ത ഇംഗ്ലീഷ് വിമർശകരാണ് എന്നെ സഹായിച്ചത്.

തേലക്കാട്ടിന്റെ പുസ്തകം എന്നെ പ്രേരിപ്പിച്ചത് ബ്ലാൻചോയിലേക്ക് മടങ്ങാൻ കൂടിയാണ് -ഘടനാവാദത്തെ ദുർഗ്രഹതയിൽ നിന്ന് മോചിപ്പിക്കാൻ മൂലത്തിലേക്കുള്ള മടക്കം സഹായിച്ചേക്കാം.വേരുകൾ തേടുന്നതും സർഗ്ഗ പ്രക്രിയ ആണല്ലോ.

----------------------------------------------------------

സാഹിത്യത്തിൻറെ താത്വികാഖ്യാനങ്ങൾ 

പോൾ തേലക്കാട്ട്,മാളു ബെൻ പബ്ലിക്കേഷൻസ് 

197 പേജ്,200 രൂപ

© Ramachandran 

Tuesday 29 September 2020

1799:ആദ്യ മലയാള വ്യാകരണ ഗ്രന്ഥം

ഇന്ത്യയിൽ ആദ്യമായി മലയാള ലിപി 

ഴശ്ശി രാജയുടെ പടത്തലവൻ എടച്ചേന കുങ്കനെ സംബന്ധിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി രേഖകൾ പരിശോധിക്കുമ്പോഴാണ്,റോബർട്ട് ഡ്രമ്മണ്ട് ( Robert Drummond ) 1799 ൽ എഴുതിയ Grammar of the Malabar Language എന്ന പുസ്തകം കണ്ടത്.കുങ്കൻറെ കഥയിൽ അലസനായിരുന്ന ഒരു ഡ്രമ്മണ്ട് ഉണ്ട്.അക്കാര്യത്തിലേക്ക് പോകും മുൻപ് 1799 ൽ ബോംബെ കുരിയർ പ്രസിൽ അടിച്ച ഈ പുസ്തകത്തിന് ആ വർഷം ഡിസംബർ 16 ന് റോബർട്ട് ഡ്രമ്മണ്ട് എഴുതിയ ആമുഖം സംഗ്രഹിക്കാം:

1792 മാർച്ചിൽ ടിപ്പു സുൽത്താനുമായി ഈസ്റ്റ് ഇന്ത്യ കമ്പനി ശ്രീരംഗപട്ടണം സമാധാന ഉടമ്പടിയിൽ ഒപ്പു വച്ചതോടെ,കാവേരി നദി മുതൽ ചേറ്റുവ വരെ,സഹ്യ പർവ്വതത്തിനപ്പുറമുള്ള പശ്ചിമ ഘട്ട പ്രദേശങ്ങൾ,മലബാർ കമ്പനിയുടെ കൈയിൽ വന്നു.ബോംബെ പ്രസിഡൻസിയുടെ ചരിത്രത്തിൽ പുതിയ തുടക്കമായി.1766 ൽ ഹൈദരാലി പിടിച്ചടക്കും മുൻപുള്ള നാടുവാഴികൾ പല ജില്ലകളിലും ഉണ്ടായിരുന്നു.ഇവരെ പുനരധിവസിപ്പിക്കുക കമ്പനിയുടെ ഉത്തരവാദിത്തമായിരുന്നു.അവരിൽ പലരും പലായനം ചെയ്ത് തിരുവിതാംകൂറിൽ ആയിരുന്നു.


കമ്പനി രാജാക്കന്മാരെയും മാടമ്പി നായന്മാരെയും മുഖ്യ ജന്മിമാരെയും നികുതി പിരിവ് ഏൽപിച്ചു.അതിൽ ഉദാരമായി ഒരു ഭാഗം അവർക്കും കുടുംബങ്ങൾക്കും ക്ഷേത്രങ്ങൾക്കും നീക്കി വച്ചു.ഇതിൽ കൊള്ളയും ചൂഷണവും നടക്കാതിരിക്കാൻ കമ്പനി സ്വന്തം ഉദ്യോഗസ്ഥരെ ജില്ലകളിൽ നിയമിച്ചു.നികുതി പിരിവിൻറെ മേൽനോട്ടവും കമ്മട്ടവും നീതി നിർവഹണവും ഇവരുടെ ചുമതല ആയിരുന്നു.ക്രിമിനൽ കുറ്റങ്ങൾ ഒരു നാടൻ ജഡ്ജിയുടെ കോടതി വിചാരണ ചെയ്തു.ആ ജഡ്ജിക്ക് പിഴച്ചാൽ ബ്രിട്ടീഷ് മജിസ്‌ട്രേറ്റിന് ഇടപെടാമായിരുന്നു.പ്രാദേശിക ഭാഷയിൽ നടന്ന വിചാരണ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തു.അത് പ്രവിശ്യയിലെ മുഖ്യ ജഡ്ജിക്ക് കൈമാറി.ഇതെല്ലാം നടപ്പാക്കാൻ 1796 മേയിൽ കമ്പനി കമ്മിഷണര്മാരെ വച്ചു.ഇവരാണ് ശിക്ഷ സ്ഥിരീകരിച്ചതും ഇളവ് ചെയ്തതും റദ്ദാക്കിയതും.ഇവർക്ക് ശിക്ഷ കൂട്ടാൻ അനുവാദം ഉണ്ടായിരുന്നില്ല.

ഈ ആവശ്യങ്ങൾക്ക് മലബാറിലെ ഭാഷ പഠിക്കേണ്ടത് ആവശ്യമായി വന്നു.പരിഭാഷക്കാർ വരുത്തുന്ന പിഴവുകൾ നീതി നിർവഹണത്തിൽ താമസമുണ്ടാക്കി.അതിനാൽ ബ്രിട്ടീഷ് സർക്കാരിലെയും സൈന്യത്തിലെയും പല ഉദ്യോഗസ്ഥരും മലയാളം പഠിച്ചു.ബോംബെ ആസ്ഥാനത്ത് നിന്നുള്ള സിവിൽ സർവീസിലെ ഹേ ക്ലെഫാൻ,പട്ടാളത്തിലെ ലഫ്റ്റനന്റുമാരായ ജോസഫ് വാട്സൺ,ഹ്യൂഗ് സ്റ്റേസി ഓസ്ബോൺ,സർജനായ ജെയിംസ് വിൽഫോൺ,അസിസ്റ്റൻറ് സർജൻ ജോൺ വില്യം വൈ എന്നിവർ സാമാന്യം നന്നായി പഠിച്ചു.അത്ര നൈപുണ്യം നേടാത്തവർക്ക് പഠിക്കാൻ ഭാഷയുടെ അടിസ്ഥാന സിദ്ധാന്തങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.ഇത് പരിഹരിക്കാൻ,അത്യാവശ്യം ഭാഷ പഠിച്ച ശേഷം ഞാൻ വരാപ്പുഴ കർമലീത്താ മിഷൻ അധ്യക്ഷനും ഉസുല മെത്രാനുമായ ലൂയിസിനെ 1796 ഏപ്രിലിൽ സന്ദർശിച്ചു.ആ വർഷത്തെ മൺസൂൺ കാലം മുഴുവൻ അവിടെ ചെലവിട്ടു.നിരവധി കാലം ഇവിടെ താമസിച്ച് സകലരുടെയും ആദരം നേടിയ അദ്ദേഹത്തിന് ഭാഷയിൽ നല്ല പിടിപാടുണ്ടായിരുന്നു.

റോമിൻറെ നിർദേശാനുസരണം ക്രിസ്തു മതം പ്രചരിപ്പിക്കലായിരുന്നു മെത്രാൻറെ ലക്ഷ്യം.എങ്കിലും ഉദാരനായി അദ്ദേഹം കൈവശമുള്ള ഓലകൾ എല്ലാം എന്നെ കാട്ടി.ഇതുവരെ അടിമത്തത്തിൽ കഴിഞ്ഞവർക്ക് ക്രിസ്ത്യൻ സർക്കാരിന് കീഴിൽ നീതി നൽകാൻ ഉദ്യാഗസ്ഥരുടെ ഭാഷാ പഠനം സഹായിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

അങ്ങനെ പൊതുജന സേവനത്തിന് ഞാൻ എഴുത്തു തുടങ്ങി.അനാരോഗ്യം വകവയ്ക്കാതെ തോമസ് മോറിസ് കീറ്റ്  സഹായിച്ചു.ഞാൻ ലാറ്റിനിൽ എഴുതിയത് അദ്ദേഹം ഇംഗ്ലീഷിലാക്കി.കഴിഞ്ഞ നവംബറിൽ ഞാൻ ബോംബെയിൽ മടങ്ങിയെത്തി.കമ്മീഷണർമാരുടെ മലബാർ പരിഭാഷകൻ ആയിരുന്നു ഞാൻ.1797 ലെ പ്രതിസന്ധി കാലത്തും ഞാൻ ഈ ജോലി ചെയ്തു.ഈ അനുഭവത്തിൽ നിന്ന്,മലബാറിലെ കാര്യങ്ങൾ മലയാളത്തിൽ തന്നെ താമസിയാതെ നടക്കുമെന്ന് എനിക്ക് പറയാൻ കഴിയും.ഇപ്പോൾ അവിടെ സമാധാനമുണ്ട്.ഏഴു കൊല്ലം മുസ്ലിംകളും ഹിന്ദുക്കളും വലിയ സംഘർഷത്തിൽ ആയിരുന്നു.അര നൂറ്റാണ്ട് മുൻപ് മതം മാറിയവരാണ് ഒരു പക്ഷം.

അനാരോഗ്യത്താൽ ജോലി വിട്ടാണ് ഞാൻ ഇത് എഴുതിയത് .ബോംബെയിൽ ബൈറാംജി ജീജാബോയ് എന്ന പാഴ്സി ചേംബേഴ്‌സ് ആർട്സ് ആൻഡ് സയൻസ് നിഘണ്ടു മാത്രം വച്ച് കുറച്ചു വർഷങ്ങൾക്ക് മുൻപ് മലയാളം അച്ചുകൾ ഉണ്ടാക്കിയിരുന്നു.ഗുസരാട്ടി അച്ചുകളാണ് അവ.ഇത്തവണ വീണ്ടും ഉണ്ടാക്കി.


എൻറെ ഈ ശ്രമം നൂതനമാണ്.ഈ മലബാർ ശേഷിപ്പുകൾ ഞാൻ വായനക്കാരന് നൽകുന്നു.അപൂർണതകൾ കണ്ടെത്താൻ ഇത് സഹായിക്കുമെങ്കിൽ എൻറെ ശ്രമത്തിന് ഗുണമുണ്ടായി എന്ന് കരുതാം.

ഇത്രയുമാണ് ആമുഖത്തിൽ.1795 -1811 ൽ ബോംബെ ഗവർണർ ആയിരുന്ന ജോനാഥൻ ഡങ്കനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ മലയാള ലിപി ആദ്യമായി അച്ചടിച്ച പുസ്തകമാണ്,ഇത്;ആദ്യത്തെ ഇംഗ്ലീഷ് -മലയാളം വ്യാകരണവും.ഗുണ്ടർട്ടിൻറെ മലയാള വ്യാകരണം വരുന്നത് 1851 ൽ മാത്രമാണ്.

എ ശ്രീധര മേനോൻ 'കേരള ചരിത്ര ശിൽപികൾ ' എന്ന രചനയിൽ  ഈ പുസ്തകത്തെ പരാമർശിച്ചിട്ടുണ്ട്.

ആമുഖത്തിൽ പറയുന്ന മൂന്ന് പേർ കേരള ചരിത്രത്തിൽ പരാമർശമുള്ളവരാണ് :ഹേ ക്ലെഫാൻ,ജോസഫ് വാട്സൺ,ജോൺ വില്യം വൈ എന്നിവർ.പഴശ്ശി രാജയെ കൽപ്പുള്ളി കരുണാകര മേനോൻ പിടികൂടിയപ്പോൾ വെടി വച്ച് കൊന്നത് ക്ലെഫാനാണ് എന്ന് രേഖകളിലുണ്ട്.അദ്ദേഹത്തിന് പഴശ്ശി രാജയുടെ അരയിലെ സ്വർണ പട്ട സമ്മാനമായി കിട്ടി.ബ്രിട്ടീഷുകാരുടെ നായർ പട്ടാളമായ കോൽക്കാരുടെ തലവനായിരുന്നു വാട്സൺ.ഈ ബറ്റാലിയൻ രൂപീകരിക്കാൻ ആശയം കൊടുത്തത് സാമൂതിരിയുടെ പ്രധാനമന്ത്രി സ്വാമിനാഥയ്യർ ആയിരുന്നു.അദ്ദേഹത്തെ സാമൂതിരിയുടെ അനന്തരവൻ പടിഞ്ഞാറേ കോവിലകത്ത് രവിവർമ്മ കുത്തിയപ്പോൾ ചികിൽസിച്ചത് ആക്ടിങ് കമ്മിഷണർ ജോൺ വില്യം വൈ ( wye ) ആയിരുന്നു.

ഡ്രമ്മണ്ടും സർജൻ ആയിരുന്നു.1802 ഒക്ടോബർ 11 നാണ് എടച്ചേന കുങ്കനും സംഘവും വയനാട്ടിലെ പനമരം കോട്ട ആക്രമിച്ച് ബ്രിട്ടീഷുകാരിൽ നിന്ന് പിടിച്ചെടുത്തത്.ക്യാപ്റ്റൻ ഡിക്കൻസൻ,ലഫ് മാക്‌സ്‌വെൽ എന്നിവരും 25 സിപോയിമാരും കൊല്ലപ്പെട്ടു.അപ്പോൾ നാലാം ബോംബെ ഇൻഫൻട്രി ബറ്റാലിയൻ പനമരത്തിന് പടിഞ്ഞാറ് പുളിഞ്ഞാൽ ആസ്ഥാനത്തുണ്ടായിരുന്നു.360 ഭടന്മാരുമായി മേജർ ഡ്രമ്മണ്ട് ചുമ്മാതിരുന്നു.ഈ ഡ്രമ്മണ്ടിനെപ്പറ്റി അന്വേഷിക്കുമ്പോഴാണ് വ്യാകരണ ഗ്രന്ഥം കണ്ടത്.

പുസ്തകം എഴുതുന്ന 1799 ൽ അനാരോഗ്യം പറയുന്ന അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് മടങ്ങിയിട്ടുണ്ടാകാം.വേറൊരു ഡ്രമ്മണ്ട് ഈ കാലത്തില്ല.ജോൺ ഡ്രമ്മണ്ട് മുൻ കാലത്ത് കമ്പനി ഡയറക്‌ടർ ആയിട്ടുണ്ട്.ക്യാപ്റ്റൻ റോബർട്ട് ഡ്രമ്മണ്ട് 1783 മാർച്ച് 17 ന് പോർട്സ് മൗത്തിൽ നിന്ന് ജോർജ് എലിയട്ട് എന്ന കപ്പലിൽ ബോംബെയ്ക്ക് പുറപ്പെട്ടതായി രേഖകളിലുണ്ട്.ആ കപ്പൽ നീറ്റിലിറങ്ങിയത് മുൻ വർഷം ആയിരുന്നു.ഈ കപ്പൽ സെപ്റ്റംബർ 24 ന് തലശ്ശേരിയിലും ഒക്ടോബർ നാലിന് അഞ്ചു തെങ്ങിലും എത്തി ബോംബെയ്ക്ക് മടങ്ങി.ക്യാപ്റ്റനാണ് പിന്നീട് മേജർ ആകുന്നത്.

എടച്ചേന കുങ്കനും തലയ്ക്കൽ ചന്തുവും 150 പേരടങ്ങിയ സംഘവുമായാണ് പനമരം കോട്ട ആക്രമിച്ചത്.അവിടെ 70 സൈനികരുണ്ടായിരുന്നു.കോട്ട തകർത്തു.112 തോക്കുകൾ പിടിച്ചെടുത്തു.6000 രൂപ കൊള്ള ചെയ്തു.അഞ്ചു കുറിച്യർ കൊല്ലപ്പെട്ടു.ബ്രിട്ടീഷ് സൈനികർ മുഴുവൻ കൊല്ലപ്പെട്ടതായി മലബാർ മാനുവലിൽ കാണാം.ഏതാനും മൈൽ അകലെ പുളിഞ്ഞാലിൽ ഉണ്ടായിരുന്ന ഡ്രമ്മണ്ട് സൈന്യവുമായി നീങ്ങിയില്ല;വിവരം മുകളിൽ അറിയിച്ചില്ല.1802 നവംബർ മൂന്നിന് മലബാർ സൈനിക മേധാവി ആർതർ വെല്ലസ്ലി എഴുതിയത്,ഡ്രമ്മണ്ട് '' കൈതി " ( kyde ) ആണെന്നാണ്.ആ തമിഴ് വാക്കിനർത്ഥം തടവുകാരൻ.കമ്പനി തടവുകാരൻ ആക്കി എന്നല്ല,വിഡ്ഢി എന്ന അർത്ഥമാണ് സന്ദർഭത്തിൽ ഉള്ളത്.കമ്പനി രീതിയനുസരിച്ച് നടപടി ഉറപ്പാണ്.

പുസ്തകം വിക്കി ഗ്രന്ഥ ശാലയിലുണ്ട്.ലാറ്റിനിൽ 1772 ൽ ഒരു മലയാള വ്യാകരണ ഗ്രന്ഥം ഇറങ്ങിയിരുന്നു;ഇംഗ്ലീഷിൽ ആദ്യമായി വന്ന മലയാള വ്യാകരണ പുസ്തകമാണ് ഇത്.131 പേജുണ്ട്.ചതുരവടിവിലുള്ള ഇതിൽ കാണുന്ന മലയാള അക്ഷരങ്ങൾ ആണ് 1811ൽ പുറത്ത് വന്ന റമ്പാൻ ബൈബിളിനും ഉപയോഗിച്ചിരിക്കുന്നത്.ഌ, ൡ എന്നീ അക്ഷരങ്ങളുടെ ഉച്ചാരണവും ഉപയോഗവും ഇതിലുണ്ട്.oരം എന്ന രൂപത്തിൽ ആണ് ഈ.മലയാള അക്കങ്ങൾക്കായി ഒരു അദ്ധ്യായം തന്നെയുണ്ട് . നമുക്ക് പൂജ്യം ഉപയോഗിക്കുന്ന ശീലം ഇല്ലായിരുന്നു എന്ന വാദത്തെ ഈ പുസ്കത്തിലെ മലയാള അക്കങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ബലപ്പെടുത്തുന്നു .ഏ കാരത്തെയോ ഓ കാരത്തെയോ സ്വരങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. 
ഡ്രമ്മണ്ട് ഒരു ഭാഷാ പുസ്തകം കൂടി എഴുതി: Illustrations of the Grammatical Parts of the Guzerattee, Mahratta & English Languages (Bombay: Courier Press, 1808).

റവ ജോസഫ് പീറ്റിൻറെ A Grammar of the Malayalim Language 1841 ലാണ് ഇറങ്ങിയത്.മലയാളത്തിലിറങ്ങിയ ആദ്യ വ്യാകരണ ഗ്രന്ഥമായ ജോർജ് മാത്തൻറെ 'മലയാഴ്മയുടെ വ്യാകരണം' 1863 ലും.ആദ്യ മലയാള പുസ്തകം 'സംക്ഷേപ വേദാർത്ഥം ' 1772 ൽ റോമിൽ അച്ചടിച്ചു.ഇന്ത്യയിൽ ആദ്യം അച്ചടിച്ച മലയാള പുസ്തകം റമ്പാൻ ബൈബിൾ 1811 ൽ ബോംബെ കുരിയർ പ്രസിൽ നിന്ന് തന്നെ.കേരളത്തിൽ 1824 ൽ കോട്ടയത്ത് സി എം എസ് പ്രസിലാണ് ആദ്യമായി മലയാളം പുസ്തകം അടിച്ചത് -'ചെറു പൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ 1824,ബെഞ്ചമിൻ ബെയ്‌ലി; അച്ചുകൾ മദ്രാസിലുണ്ടാക്കി.ആദ്യമായി അച്ചുണ്ടാക്കിയത് ബെയ്‌ലി അല്ല.

മലയാളലിപി ചിത്രമായി അച്ചടിച്ച ആദ്യ പുസ്തകം:ഹോർത്തൂസ് മലബാറിക്കൂസ് 1678 – ആംസ്റ്റർഡാം ,ഹെൻറിക്ക് വാൻറീഡ്. ലത്തീൻ കൃതി. മലയാളലിപിയിൽ ഉള്ള പ്രസ്താവനയും സസ്യങ്ങളുടെ ചിത്രങ്ങളിൽ മലയാളലിപിൽ ഉള്ള എഴുത്തും കാണാം. മലയാളലിപി ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾ ഉപയോഗിച്ചല്ല,ബ്ലോക്കുകളായി വാർത്താണു് അച്ചടിച്ചത് . മലയാളലിപി ചിത്രമായാണ് ചേർത്തത് .

അച്ചുവാർത്ത് മലയാളലിപി അച്ചടിച്ച ആദ്യ പുസ്തകം:ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം 1772 ,റോം.ലത്തീൻ കൃതി.ഓരോ മലയാള അക്ഷരത്തിനും പ്രത്യേക അച്ചുണ്ടാക്കി ആദ്യമായി മലയാളലിപി അച്ചടിച്ചത് ഇതിന് വേണ്ടി.

അച്ചുവാർത്ത് മലയാളലിപി അച്ചടിച്ച ആദ്യ സമ്പൂർണ്ണ മലയാള പുസ്തകം: സംക്ഷേപവേദാർത്ഥം 1772 ,റോം.

മലയാളം ഉൾക്കൊള്ളുന്ന ആദ്യത്തെ വിദേശ ഭാഷാ ഡിക്ഷ്ണറി: അർണ്ണോസ് പാതിരി / പൊർട്ടുഗീസ്-മലയാളം ഡിക്ഷ്ണറി (Vocabulario malavarico);ഏകദേശം 1730.

വിദേശികൾക്ക് വേണ്ടി ആദ്യമായി മലയാളം ലിപിയുപയോഗിച്ച് സംസ്കൃതവ്യാകരണവ്യാഖ്യാനം – അർണ്ണോസ് പാതിരിയുടെ Grammatica Grandonica, ഏകദേശം 1730.

അച്ചടിച്ച ആദ്യ മലയാളം -ഇംഗ്ലീഷ് നിഘണ്ടു / ബെഞ്ചമിൻ ബെയിലി – 1846.
അച്ചടിച്ച ആദ്യ ഇംഗ്ലീഷ് -മലയാളം നിഘണ്ടു / ബെഞ്ചമിൻ ബെയിലി – 1849.
അച്ചടിച്ച ആദ്യ മലയാളം – മലയാളം നിഘണ്ടു ,റിച്ചാർഡ് കോളിൻസ്,1865 

അച്ചടിച്ച ആദ്യ മലയാളം-മലയാളം വ്യാകരണം/ ഹെർമ്മൻ ഗുണ്ടർട്ട് ,മലയാളഭാഷാ വ്യാകരണം ,1851.
ഒരു മലയാളി എഴുതിയ ആദ്യ മലയാള വ്യാകരണ ഗ്രന്ഥം, ജോർജ്ജ് മാത്തൻ , മലയാഴ്മയുടെ വ്യാകരണം ,1863.


© Ramachandran 




Sunday 27 September 2020

EDACHENA KUNKAN AND THE SIEGE OF PANAMARAM FORT

Captain Dickenson and Lt Maxwell Killed

After the slaying of Pazhassi Raja,while the Sub Collector Thomas Harvey Baber retained the dagger of Pazhassi,his clerk Karunakara Menon carried the sword and the single barrel fowling gun of Pazhassi on his shoulder,which he wrested from the Raja. Raja,in turn had seized the gun from Captain Dickenson,whom Edachena Kunkan,the Raja's Commander had slain,at the Siege of Panamaram Fort.

The capture of Panamaram Fort from the British by Kunkan and his force had been a decisive battle in which the British were taken by surprise and defeated.Such a battle by a Malayali force shoud be etched in golden letters,in  the history of Kerala.

The ruling British increased the taxes on farmers and more than half the rice produced was demanded as revenue, much to the dissatisfaction of the Wyanad people.One day, Edachena Kunkan happened to be in a house belonging to the Kurichiyar tribe when a belted British peon  came and demanded a rice paddy. In response, Edachena Kunkan killed him, after which 150 members of the Kurichiyar tribe under the leadership of Thalakkal Chandu joined Kunkan.With these additions and the support of his two brothers, Kunkan attacked the fort at Panamaram. The fort was guarded by 70 soldiers of I battalion of the Fourth Bombay Infantry under Captain Dickenson and Lieutenant Maxwell. The entire garrison, along with the Captain and Lieutenant were killed on 11 October 1802.After massacring the whole detachment, Kunkan acquired 112 muskets, six boxes of ammunition and Rs. 6,000, and the buildings were razed.This led to widespread revolt in Wayanad against British rule.
Order Attaching Kunkan's property

The Siege of Panamaram Fort

On 11 October 1802 followers of the Pazhassi Rajah attacked the East India Company garrison at Panamaram. Captain Dickenson and another European officer, together with about 50 Sepoys were killed and wounded during the fight.

Panamaram means Palmyra Fort; it appears that the garrison was stationed in a stockade built of palm tree trunks, to guard the point where the road from Sultan's Battery  to Mananthavady and the Peria Pass passes over the Kabani River. The Sepoy's were most probably living in the village along the street that runs down towards the site of the modern bridge. it is probable that Captain Dickenson's house was situated on the high point near the modern beaten earth sports field at the western end of the modern town.

Logan in his Malabar Manual records:

"The first overt act occurred at Panamaram (otherwise called Panamarattakotta, or Panamurtha Cotta, or still shorter Panorta Cota, literally the “palmyra tree fort”) in Wynad. Some five days previous to 11th October 1802, one of the proscribed rebel leaders, Edachenna Kungan, chanced to be present at the house of a Kurchiyan, when a belted peon came up and demanded some paddy from the Kurchiyan. Edachenna Kungan replied by killing the peon, and the Kurchiyars (a jungle tribe) in that neighbourhood, considering themselves thus compromised with the authorities, joined Edachenna Kungan under the leadership of one Talakal Chandu. This band, numbering about 150, joined by Edachenna Kungan and his two brothers, then laid their plans for attacking the military post at Panamaram, held by a detachment of 70 men of the 1st battalion of the 4th Bombay Infantry under Captain Dickenson and Lieutenant Maxwell.They first seized the sentry’s musket the sentry’s musket and killed him with arrows. Captain Dickenson killed and wounded with his pistols, bayonet and sword, 15 of the Kurchiyars, 5 of whom are dead and 10 wounded.The whole detachment was massacred, and the rebels obtained 112 muskets, 6 boxes of ammunition and Rs. 6,000. All the buildings at the post were destroyed."

Captain Lewis,based at Cannanore, sent the following account of events to Governor of Mysore, Colonel Arthur Wellesley on  16 October, 1802 ( Supplementary Despatches and Memoranda of Field Marshall Arthur Wellington. Vol III, Dec. 14, 1801 – Feb.14, 1803. Page 325 & 326 
):

“Ere this reaches you, you doubtless are acquainted with the melancholy occurrence at Panacoorta Cottah. The perpetrators of this accursed act were supposed to amount to between four and five hundred, divided into three parties, one of which secured the barracks of arms, another surrounded the officers’ homes, and the third attacked the sepoys. The cantonments were srt fire to in several places at the same time, and the men cut down as they came out of their huts. Captain Dickenson and Lieutenant Maxwell were mangled in a dreadful manner, twenty sepoys were killed and thirty wounded, few of whom are expected to survive; only one servant of Captain Dickenson’s escaped; all his property (except his mare) was destroyed, and his horse keeper and his wife were found burnt to death. Major Macleod’s Brahmins (of the Cutcherry) are missing. It is said that the Rajah himself, with Coongan and Yemman Nair, were present; but this can be only mere conjecture, as every inhabitant in the vicinity of Pancoota Cottah had deserted their homes. The arms of the detachment were secured by the rebels, but the ammunition being in Captain Dickenson’s house, was fortunately blown up. After this business was over, they were seen on the same morning at the Cootioor Pass, where they robbed and severely mauled every traveller who was unfortunate enough to fall in with them. To what point they directed their course is not yet ascertained."

Arthur Wellesley

The headquarters of the 4th Bombay Infantry Battalion was at Pulinjal, a few miles west of Panamaram. Here 360 men under the command of Major Drummond* remained,without any action.More from Supplementary Despatches:

"An officer within nine miles of him suffers himself to be surprised, and with his whole detachment is cut off; and Major Drummond, instead of putting the battalion under his command into camp, and moving quickly upon the rebels, sits quietly in his cantonment and takes no one step to oppose or stop the insurrection, or for the security of the troops or district under his command. I declare that after such supine conduct, to say no worse of it, I should not be astonished if I were to hear that Major Drummond and the remainder of the battalion had been cut off likewise.

"This is not the mode in which the former rebellion in Wynaad and Cotiote was suppressed; it is not that in which this insurrection is to be stopped; but it is the certain mode of continuing it as long as a British Soldier remains in that part of India.

"Tell Major Drummond that the troops lately sent to his assistance are not to be kept in a fort or cantonment; they are to be in the field in one or more bodies, according to his information of the strength of the enemy; and let him know that whatever may be the enemy’s strength at present, I expect that when he will be joined by these reinforcements he will move out and attack him, and that by his future activity he will remove from my mind the impression which has been made upon it of the certain evil which the public interests will sustain from his late supineness."

Colonel Wellesley was very critical of Drummond.On 3 November 1802, he wrote that the Major was a “kyde”, derived from,Kaithi,a Tamil word for prisoner.( Captain Robert Drummond had sailed to Bombay from Portsmouth on 17 March 1783 on EIC ship,George Elliot,which was launched the previous year.The ship reached Tellicherry on 24 September,Anjengo on 4 October.)

A relief column had to be sent up the Ghats from Calicut consisting of 300 sepoys and 200 men from Captain Watson’s police.

Edachenna Kungan following his victory went on to issue orders from Pulpalli Pagoda calling the inhabitants to arms. About 3,000 men assembled.

The minutes of the Commander in Chief J Stuart on 25 October,said that on the morning of the 11th a detachment of Panoratta, consisting of about 70 men of the Bombay Native Infantry was attacked by a body of Nairs. The post was carried, the Cantonment and Cutchery were burnt and the detachment was cutt off. The commanding Officer, Captn Dickerson, Lieutn Maxwell with 24 Sepoys were killed and about the same number of native troops were wounded... The body of Nairs whose numbers did not exceed three or four hundred men are reported to have dispersed after the affair but it appears that the stockade at the pass of Cotiote was attacked soon after, and the latest accounts contain information that the communication between Cotaparamba and Moutana had been intercepted.The officer commanding in Malabar took immediate steps to reinforce the Troops in Cotiote and Wynaad, and to collect a Detachment for the purpose of acting in these countries should the insurrection prove to be general. He detached 5 Company’s of the 5 Bombay Regiment with two Hundred men of the Police Corps from Calicut to Wynaad, and agreeably to instructions from the Honble Coll Wellesley drew his Majesties 77 Regiment into Malabar from the Province of Canara. The latter Officer has likewise adopted the most active measures for the reestablishment of Tranquillity – he has ordered the first battalion 8th Regiment to proceed from Seringapatam to Kancencottah to escort the Collector Major Macleod** and co-operate with the Troops serving in the Wynaad, and he is preparing to support these troops with further reinforcements should circumstances require them.There will be already fifteen hundred men in Wynaad, exclusively of the force in Cotiote***, his Majesties 77th Regiment two companies of the 81st – and the Bombay European Regiment which Corps has been directed to be detained while its presence may be necessary, will be in readiness to enter this District by the side of Malabar and the Commander in Chief has authorised the movement of two battalions of Native Infantry from the Southern Division of the Army to Mysore should the Hon’ble Colonel Wellesley require their services.

Edachena Kunkan , was a Wayanad Nayar noble of Tirunelli, who had joined the war efforts of Kerala Varma Pazhassi Raja in the 1770s and soon rose to become the commander of Raja's army. His younger brothers, Edachena Komappan , Edachena Othenan and Edachena Ammu, joined him in war as junior generals. He became popular in Wayanad through his leadership, creating support among people of many classes for Pazhassi Raja's war against the British East India Company.

Kunkan proved to be an excellent commander and under his leadership, Pazhassi troops fought against Hyder Ali and Tipu Sultan of Mysore as far as the outskirts of Mysore. This enlarged the sphere of influence of Pazhassi Raja, who laid claim to territories as far as Nanjangud, Mysore.

During Hyder's siege of Thalasseri with the help of Chirakkal and Kadathanad ( 1779–1782), Pazhassi Raja sent 1000 troops commanded by Kunkan, who successfully repulsed all assaults by the Mysore army. The siege was later broken by a joint British-Pazhassi attack in 1782.

Koli tree at the Panamaram Fort site

After the capture of Panamaram Fort, Kunkan went to Pulpally pagoda, where he made an appeal to the people to join the rebel ranks. The response was overwhelming, as three thousand men volunteered. From then until early 1804, Pazhassi rebels launched regular guerrilla attacks over British positions throughout Northern Malabar, reaching as far as the coastal towns of Kannur, Thalassery and Calicut.Kunkan confronted the British twice: in 1802 at Wayanad where he tried to block a British army en route to Mananthavadi and in 1803 when he tried to besiege an outpost at Pazhassi. Both ended in failure, but it helped him to revise his strategy as afterwards he concentrated only on guerrilla warfare. The British announced a reward of 1,000 pagodas for those who helped to arrest Kunkan.By November 1805, the rebels were on the run and after Raja's death, Kunkan, 'that determined and incorrigible rebel,' was killed by the British army at Mavilayi Thod  alongwith Pazhassi Raja in 1805.

Kalpully Karunakara Menon,the Kolkaran who betrayed Pazhassi Raja,recorded thus in his report to the Malabar Principal Collector F Clemenston in 1834:

"While I was patrolling the forests of Wayanad and Kottayam with my senior officer Thomas H Baber with the aim of relieving the woods of the scourge of Pazhassi Raja and his men, the revolutionary King himself landed in front of me. From point-blank range, Pazhassi Raja pulled his trigger at me thrice.But by fate or accident, the gun did not pump any bullets.I managed to save myself and eliminate Pazhassi Raja following this.At this juncture, Edachena Kungankutty Nambiar and around a hundred of his soldiers started firing at us.In the resulting crossfire, we managed to eliminate Kungankutty Nambiar and many of his soldiers.Several of his soldiers were also taken prisoners. This includes the late Pazhassi Raja's wife too".

Pazhassi Raja's end came close to Karnataka on the shore of a stream named Mavila or Mavila Thod, on 30 November 1805,not far from Pulpally.Raja and party were caught by surprise and an intense but short fight followed. Six rebels were killed.

Aralathu Kuttyappa Nambiar was the only one among Pazhassi followers,who tried to defend at the grave, then he also was killed by them.The Company army confronted at Pulinjal the agitators and killed Emman, the nephew of Edachena Kunkan. Kunkan was also killed with Pazhassi. The Company army tried to catch Pallur Rayarappan, but he killed one of the Company men then committed suicide.Edachena Komapan caught by the Kolkkaranmar and Mundottil Mootha Nair were also killed. Emman, once the friend of Colonel Arthur Wellesley and others caught by the army and condemned to exile to the Island Prince of Wales, North to Australia.

After the killing od Pazhassi Raja,the East India Company held military trials at Sreerangapatanam during March and April,1806 and tried the captured soldiers.Edachena Komappan was tried on 31 March 1809.He pleaded not guilty.Coondy Kambier who had been a Gomastah belonging to a Cutcherry at Panartocotta at the time, and who had made his escape on the night of the massacre, was called to give evidence for the prosecution,thus:

"Yadachen Compen [Edachena] with his two Brothers, Coongan [Edachena Kunkan] & Yamroo accompanied with three hundred men came to Parrartacottah in the middle of the night on or about Sept 1802 , set fire to the Huts belonging to the Sepoys and killed the Sentries: Captn Dickenson ran out of his House and called the Drummer to beat to arms. About this time he received a wound from an arrow, and fired a fowling piece at the assailant. No sepoys arriving to his assistance Captn Dickenson endeavoured to cross over to a small Guard posted over some treasure – Before he could reach the Guard, however he fell in consequence of his wound, after he fell the Prisoner Yadachen Comapen cut him about the head with a sword, at a small distance another European Officer was killed & about 50 sepoys."

Komappan had also laid an ambush of a detachment under Colonel Montresor, firing into this officer’s column from the flanks.Komappan in his defense,maintained that it was his brother Kunkan, a vakeel for the Pazhassi Raja, who had in fact led the attack. He said that he had been left in the rear because he had a sore foot.Montresor was an associate of James Hartley,who had been army Commander at Kochi,Palakkad and Kannur and later General,Supervisor and Magistrate of Malabar.

The Court Marshall found Komappan guilty. The court sentenced him to death by hanging.

Thomas Baber on 9 April 1807, instructed his vakeel Kulpilly Karunakara Menon to prosecute the case against Paleora Eman Nair,  Kariakaran to Pazhassi Raja. The prisoners were taken to Sreerangapatanam where they were taken before a Court Marshall.Since there is record of an earlier trial date of 7April 1806 for Eman,The Court Marshall found all the men guilty and sentenced them to hang, so it is possible, that the instruction of 9 April refers to an appeal. 

Order attaching Kunkan's Property

The Court Marshall found all the men guilty and sentenced them to hang, which resulted in the men having their sentences commuted to transportation to Prince of Wales Island.

The Nilagiri Special assistant Collector on 17 April 1888 attached the properties of Kunkan.The order was found in the collection of Edachena E P Kunjikrishna Nair by his son K Madhusoodanan.The order says that since Kunkan had fought the British,he committed sedition and his family have no right to own properties in the country.The British,following this,denied land even for the cremation of dead bodies to the family and as a result,the bodies were thrown into river.The members of the family were denied government jobs.Why it took more than 80 years for such an order? No idea.

The Edachena family had migrated to Wynad,during the administrative expansion of the Kottayam dynasty.Kunkan was born at Pannichal,Edavaka in Mananthavadi.

The families, Edachana Kulangara, Edachana Puthenveettil and Edachana Koovammoola are still residing in Wayanad, and are third generation descendants of Edachena Kunkan.

Thalakkal Chanthu, also spelled Thalakkal Chandu, was an archer and commander-in-chief of the Kurichya soldiers of the Pazhassi Raja.Chanthu began his career under Edachena Kunkan.The British forces launched a retaliatory attack and trapped Chanthu on 15 November 1805.He was executed under a Koli tree.The Kerala Government installed a memorial to Chanthu on 22 September 2012, near Panamaram Fort on the banks of the Kabaniriver. In the form of a museum, the memorial displays weapon models used by Chanthu and his tribesmen, the Kurichiya archers and the tribe's traditional agricultural tools.

Failure of Wellesley

Arriving in Calcutta in February 1797 Arthur Wellesley spent several months there, before being sent on a brief expedition to the Philippines, where he established a list of new hygiene precautions for his men to deal with the unfamiliar climate.Returning in November to India, he learnt that his elder brother Richard, now known as Lord Mornington, had been appointed as the new Governor-General of India.In 1798, he changed the spelling of his surname to "Wellesley"; up to this time he was still known as Wesley, which his eldest brother considered the ancient and proper spelling.

Records say that, Colonel Wellesley, (1769-1852), brother of the then British Governor General of India, Richard Wellesley (Marquees Wellesley), was appointed as the Commander of the colonial forces of Malabar, South Canara and Mysore to suppress the growing aggression posed by Mysore ruler Tipu Sultan and Pazhassi Raja of Wayanad."The military control of the province was placed under the Madras government, which appointed Colonel Arthur Wellesley as Commander of the forces in Malabar and Canara as well as in Mysore," says the Malabar Manual.According to the manual, the British commander had made elaborate arrangements to strengthen the military posts and the army presence in the area and ordered the construction of roads to suppress the rebel uprising.

In a letter to his fellow army man, Lieutenant Colonel Kirkpatrick, dated 7 April 1800, Wellesley described Wayanad as a country "well calculated for turbulence"."There never was a country which, from its nature, its situation, the manners of its people, and its government, was so well calculated for turbulence," he had said.Expressing displeasure over the complicated geography of Wayanad which made the military operations difficult for the British troops, he described the whole place as a "jungle"."The whole country is one jungle, which may be open in some parts, but in others is so thick that it is impossible to see objects at the distance of two yards; and till roads are made, the country is impracticable for our troops," he said.Wellesley also called the native people as "savage and cruel" in the letter.However, records showed that despite his meticulous planning and strategies, Wellesley could not catch Pazhassi Raja as he wished.The commander had to return to his home country before Raja was defeated by the East India Company.

Both Arthur Wellesley and his brother were asked to return to England in 1805 before the Wayanad mission was completed.He was given the prestigious title of the Duke of Wellington in 1814 for his services and later assigned with the task of taking on Napoleon.As a military commander, Wellesley rose to the zenith of fame by defeating Napoleon in 1815.He was invited by King George IV to form his own government, following which he became the Prime Minister in 1828.

_________________________

*Major Drummond:Probably it was Robert Drummond of the Bombay Medical Establishment of the Company,who wrote Grammar of the Malabar Language in 1799.In its preface,he speaks of his visit to Bishop Luis of Uzula,who presided over the Carmelite mission at Verapoly ( Varapuzha ).He has listed names of other officers who learned Malayalam in Malabar:John William Wye,Affillant Surgeon of Bombay Medical Establishment,Lt Joseph Watson,Hay Clephane of the civil service.
** Major William Macleod,Principal Collector of Malabar
*** Cotiote:Kottayam

Wellesley:Arriving in Calcutta in February 1797 he spent several months there, before being sent on a brief expedition to the Philippines, where he established a list of new hygiene precautions for his men to deal with the unfamiliar climate.Returning in November to India, he learnt that his elder brother Richard, now known as Lord Mornington, had been appointed as the new Governor-General of India.In 1798, he changed the spelling of his surname to "Wellesley"; up to this time he was still known as Wesley, which his eldest brother considered the ancient and proper spelling.

© Ramachandran 

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...