Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 4

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം/ എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 
 അധ്യായം: 4 , ഭാഷാപരമായ പരിമിതികള്‍
 ദാര്‍ത്ഥമില്ലാത്ത അസ്തിത്വങ്ങളെപ്പറ്റി പറയുമ്പോള്‍, ഭാഷാപരമായ പരിമിതികള്‍ തത്വചിന്തകര്‍ക്കു തടസ്സമാകാറുണ്ട്. പദാര്‍ത്ഥമില്ലാത്ത അസ്തിത്വങ്ങളുടെ ഭിന്നവിശേഷങ്ങളെ കൃത്യമായി വിവരിക്കാന്‍ ഭാഷയില്‍, കൃത്യമായ വാക്കുകള്‍ ഇല്ല. 'ആത്മാവിന്റെ സത്യത്തെപ്പറ്റി പറയാന്‍ മനുഷ്യഭാഷക്ക് പരിമിതികള്‍' ഉണ്ടെന്ന്, ഗ്രീക്ക് തത്വചിന്തകന്‍ പ്ലേറ്റോ (427-347 ബിസി) അദ്ദേഹത്തിന്റെ റിപ്പബ്ലിക് എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ആ പരിമിതി കടന്നുകയറാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. 1975 ല്‍ ഇതേ അഭിപ്രായം, ലൈഫ് ആഫ്റ്റര്‍ ലൈഫ് -ല്‍ ഡോ.റെയ്മണ്ട് മൂഡിയും രേഖപ്പെടുത്തി (25-26, 43, 47, 76,88). കൃത്യമായ വാക്കുകള്‍ ഇല്ലാത്തപ്പോള്‍, അതിനടുത്ത വാക്കുകളിലേ, നമുക്ക് ആശയങ്ങള്‍ പ്രകടിപ്പിക്കാനാകൂ. അതിനാല്‍, ഇപ്പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന, ഊര്‍ജം, കണിക, സംഗതി, കമ്പനം, തരംഗം, ചുഴലി, ഭ്രമണം, വിചാരം, പ്രതിഫലനം, ഓര്‍മ തുടങ്ങിയ വാക്കുകള്‍, അവയുടെ കൃത്യമായ വാച്യാര്‍ത്ഥത്തില്‍ എടുത്തുകൂടാ. ബന്ധപ്പെട്ട കണികയുടെ പദാര്‍ത്ഥരാഹിത്യത്തിന്റെ പശ്ചാത്തലത്തിന് ചേര്‍ന്ന അര്‍ത്ഥമേ അവയ്ക്ക് കല്‍പിക്കേണ്ടതുള്ളൂ. ആത്മാവ്, ജീവചൈതന്യ ഏകകമാണെന്ന് നാം കണ്ടു. അതൊരു പദാര്‍ത്ഥമല്ല. അതൊരു ഭൗതിക സംഗതി അല്ല. 
സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: (സമ്പൂര്‍ണ കൃതികള്‍, വാല്യം 1, പേജ് 96): ജീവ പദാര്‍ത്ഥരഹിതമാണ്; അത് എന്നുമുണ്ടായിരിക്കും. ജീവ, ജീവനാണ്, ആത്മാവാണ്. അത് ഉള്ളടക്കമില്ലാത്തതാണ്, പദാര്‍ത്ഥരഹിതമാണ്. അത്, ഉള്ളടക്കമില്ലാത്ത അസ്തിത്വമാണ്. അത് ബോധമാണ്; പദാര്‍ത്ഥമില്ലാത്ത തത്വം. അതിന് കണികകളില്ല. ഭിന്ന കണികകളാല്‍ ഉണ്ടാക്കപ്പെട്ട വസ്തുക്കളെല്ലാം, ഒരിക്കല്‍ അല്ലെങ്കില്‍, മറ്റൊരിക്കല്‍, അവയുടെ ഘടകകണികകളായി ചിതറിത്തെറിക്കും, നശിക്കും. ആത്മാവ് പോലുള്ള ഒരു ഏകകത്തിന്, ചിതറാന്‍ ഒന്നുമില്ല; അതിനാല്‍ അത് എന്നുമുണ്ടായിരിക്കും. ആത്മാവ്, നശിക്കുന്നില്ല. പദാര്‍ത്ഥമുള്ള വസ്തുക്കളെ നമുക്ക് കാണാം, തൊടാം, നാം വായുവിനെ കാണുന്നില്ലെങ്കിലും, അത് അനങ്ങുമ്പോള്‍, അതിനെ നമുക്ക് അനുഭവിക്കാം. ഇവിടംവിട്ട അസംഖ്യം ആത്മാക്കള്‍, ആകാശത്ത് ചലിക്കുന്നതായി പറയപ്പെടുന്നു; നമുക്കവയെ കാണാനാവില്ല, അനുഭവിക്കാനാവില്ല. കാരണം, അവ പദാര്‍ത്ഥരഹിതമാണ്. നമുക്ക് ഓരോരുത്തര്‍ക്കും പരസ്പരം കാണാനാവുന്നതുപോലെ, ആത്മാക്കള്‍ക്ക് കാണാനും അനുഭവിക്കാനും കഴിയുമെന്ന് മഹര്‍ഷിമാര്‍ പറയുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 102-103). സാംഖ്യകാരികയിലെ 40-ാം ശ്ലോകം, എഎസ്പിആര്‍ ജേര്‍ണലിലെ ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍- ന്റെ നിരീക്ഷണങ്ങള്‍ (പേജ് 41), ലൈഫ് ആഫ്റ്റര്‍ ലൈഫ്-ലെ ഡോ. റെയ്മണ്ട് മൂഡിയുടെ കണ്ടെത്തലുകള്‍ എല്ലാം പറയുന്നത്, ശരീരം വിട്ട ഒരാത്മാവിന്, ഏത് വസ്തുവിലൂടെയും, തടസ്സമില്ലാതെ സഞ്ചരിക്കാം എന്നാണ്-അടഞ്ഞ വാതില്‍, ഉറച്ചഭിത്തി, പാറ. ആത്മാവ് പദാര്‍ത്ഥമില്ലാത്തതാണ് എന്നതിന്റെ തെളിവാണ് ഇത്. വായുവിനോ, പ്രകാശത്തിനോ, പദാര്‍ത്ഥത്തിന്റെ ചെറുകണികപോലുള്ള എന്തെങ്കിലും വസ്തുവിനോ, ഒരു ഭിത്തിക്കപ്പുറമോ, അടഞ്ഞവാതിലിനപ്പുറമോ കടന്നെത്താനാവില്ല. പദാര്‍ത്ഥമില്ലാത്ത വസ്തുക്കളുടെ സവിശേഷതയാണ്, അവയ്ക്ക് സഞ്ചരിക്കാന്‍ സ്ഥലം വേണ്ട എന്നത്; അവയ്ക്ക്, എന്തിലൂടെയും തടസ്സമില്ലാതെ കടക്കാം- കനത്ത ഭിത്തി, മരവാതില്‍, ലോഹപ്പലക, ഇരുമ്പു കൈവരികള്‍, വാര്‍ത്ത മേല്‍ക്കൂര, വലിയ പാറ, വന്‍ മല, പദാര്‍ത്ഥമില്ലാത്ത വസ്തുക്കളുടെ ഏറ്റവും വലിയ വിശേഷമാണ്, ഏതു വസ്തുവിലൂടെയും കടന്നുപോകാം എന്നത്. 
പദാര്‍ത്ഥരഹിത കണികകള്‍ ചുഴലി തരംഗങ്ങള്‍
 വസ്തുക്കളുടെ അടിസ്ഥാന ഘടകം കണ്ടെത്താന്‍ ശ്രമിച്ച ശാസ്ത്രജ്ഞര്‍, എല്ലാ വസ്തുക്കളെയും ആറ്റങ്ങളായി വിഘടിപ്പിച്ചു. ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്ന് ദശലക്ഷം ഭാഗമാണ് ആറ്റം. ഓക്‌സിജന്‍, ഗന്ധകം, സ്വര്‍ണം, രസം തുടങ്ങി പലയിനം ആറ്റങ്ങളുണ്ട്. ഓരോ മൂലകത്തിനും അതിന്റേതായ ആറ്റം. ശാസ്ത്രജ്ഞര്‍ ആറ്റങ്ങളെ അവയുടെ ഘടകവസ്തുക്കളായ ഉപ ആറ്റങ്ങളായും വിഘടിപ്പിച്ചിട്ടുണ്ട്; അപ്പോള്‍ കണ്ടത്, എല്ലാ മൂലകങ്ങളുടെയും ഉപ അറ്റോമിക ഘടകങ്ങള്‍ ഒരുപോലിരിക്കുന്നു എന്നാണ്. അവയുടെ അളവില്‍ വ്യത്യാസമുണ്ടെന്നു മാത്രം. ഈ ഉപ അറ്റോമിക ഘടകങ്ങളെ, ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നുവിളിച്ചു. ഒരു ഓക്‌സിജന്‍ ആറ്റത്തില്‍, എട്ടുവീതം ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളുമുണ്ട്. ഒരു ഗന്ധക ആറ്റത്തില്‍, 15 വീതം ഇലക്‌ട്രോണുകളും പ്രോട്ടോണുകളും 16 ന്യൂട്രോണുകളുമുണ്ട്. സ്വര്‍ണത്തിന്റെ ഒരു ആറ്റത്തില്‍, 79 വീതം ഇലക്‌ട്രോണുകളും പ്രോട്ടോണുകളും 118 ന്യൂട്രോണുകളുമാണുള്ളത്. രസ ആറ്റത്തില്‍ 80 വീതം ഇലക്‌ട്രോണുകളും പ്രോട്ടോണുകളും 120 ന്യൂട്രോണുകളും. ഇങ്ങനെയാണ് ഓരോന്നിലെയും കണികകള്‍. ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളും എല്ലാറ്റിലും ഒരുപോലിരിക്കുന്നു. അവയുടെ സംഖ്യകളിലാണ് വ്യത്യാസം. ഒരര്‍ത്ഥത്തില്‍, ഇതുകാണിക്കുന്നത്, പ്രപഞ്ചത്തിന് അടിസ്ഥാന ഏകത്വമുണ്ടെന്നും പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും ഉറവിടം ഒന്നുതന്നെ എന്നുമാണ്. മൂന്ന് ഉപ അറ്റോമിക കണികകളില്‍, ഇലക്‌ട്രോണാണ്, ഏറ്റവും ചെറുതും കനം കുറഞ്ഞതും സൂക്ഷ്മവും. ഇലക്‌ട്രോണിലെ പദാര്‍ത്ഥം ഒരു ഗ്രാമിന്റെ 9.1/1028 മാത്രമാണ്. അത് ഒരു ശുദ്ധ പദാര്‍ത്ഥ കണികയല്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതിനൊരു ദ്വന്ദ്വസ്വഭാവമുണ്ട്; ഭാഗികമായി പദാര്‍ത്ഥവും ഭാഗികമായി തരംഗവും. അത്, ഒരു ചെറുഭാഗം പദാര്‍ത്ഥവും വലിയ ഭാഗം ചുഴലി തരംഗവുമാണ്. ഇലക്‌ട്രോണിലെ തരംഗങ്ങളെ ഇപ്പോള്‍ പലതിനും ഉപയോഗിച്ചുവരുന്നു. ഉദാഹരണമായി, സീഷിയത്തിലെ ഇലക്‌ട്രോണ്‍ തരംഗങ്ങളാണ്, രാജ്യാന്തര സമയം നിശ്ചയിക്കാന്‍ ഉപയോഗിക്കുന്നത്. 6000 വര്‍ഷത്തില്‍ ഒരു സെക്കന്‍ഡ് പോലും മാറാത്തത്ര കൃത്യത അതിനുണ്ട്. ഒരു കണികയിലെ പദാര്‍ത്ഥം കുറയുന്തോറും, അതിന്റെ തരംഗ സ്വഭാവം കൂടുകയും, പദാര്‍ത്ഥം പൂജ്യമാണെങ്കില്‍, തരംഗസ്വഭാവം പരമകാഷ്ഠയിലെത്തുകയും ചെയ്യും. ഇലക്‌ട്രോണുകളിലെക്കാള്‍ പദാര്‍ത്ഥം കുറഞ്ഞ ഏതാണ്ട് നൂറ് തരം സൂക്ഷ്മ കണികകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നാണ്, ഇലക്‌ട്രോണിനെക്കാള്‍ 200,000 ഇരട്ടി പദാര്‍ത്ഥം കുറഞ്ഞ, പ്രകാശ കണികയായ ഫോട്ടോണ്‍. ഫോട്ടോണുകളെ ഫലത്തില്‍ പദാര്‍ത്ഥമില്ലാത്ത കണികകളായാണ് ശാസ്ത്രജ്ഞര്‍ കാണുന്നത്. ഫോട്ടോണുകള്‍ ഇലക്‌ട്രോണുകളുമായി കൂട്ടിമുട്ടിയാല്‍ ഇലക്‌ട്രോണുകള്‍ക്ക് ഫോട്ടോണുകളെ സൃഷ്ടിക്കാനും അവയെ ഭക്ഷിക്കാനും കഴിയും. എന്നാല്‍, ഫോട്ടോണുകളില്‍, ഒരു ഗ്രാമിന്റെ 4.4/1033 ഭാഗം പദാര്‍ത്ഥം ഉണ്ട്. അത് വളരെ ചെറുതായതിനാല്‍, കൃത്യതയില്‍ കണ്ണുള്ള ശാസ്ത്രജ്ഞര്‍പോലും, അതിനെ പൂജ്യത്തിന് സമമായി കാണുന്നു; അവ വൈദ്യുത കാന്തിക തരംഗ സ്വഭാവമുള്ളതാണെന്നും കാണുന്നു. അങ്ങനെ, ഫോട്ടോണുകള്‍ ഏതാണ്ട് പദാര്‍ത്ഥരഹിതവും അവയുടെ തരംഗസ്വഭാവം പരമകാഷ്ഠയിലുമാണ്. എന്നുവച്ചാല്‍, അവ സൂക്ഷ്മമായ ചുഴലി തരംഗങ്ങളാകുന്നു. 

സാമാന്യയുക്തി അനുസരിച്ച്, പദാര്‍ത്ഥരഹിത വസ്തുക്കളുടെ സ്വഭാവം, ഇത്തിരിമാത്രം പദാര്‍ത്ഥമുള്ള വസ്തുക്കളുടേതിന് തുല്യമായിരിക്കും. ഫോട്ടോണ്‍ പോലുള്ള കണികകള്‍ ഫലത്തില്‍ പദാര്‍ത്ഥരഹിതമായതിനാല്‍, തരംഗമായി നില്‍ക്കുന്നതിനാല്‍, പദാര്‍ത്ഥരഹിതമായ ആത്മാക്കളും തരംഗങ്ങളായിട്ടായിരിക്കും നില്‍ക്കുക. ലൈഫ് ആഫ്റ്റര്‍ ലൈഫ്- ല്‍, പുനര്‍ജീവിച്ച ഒരു രോഗി, ജഡാവസ്ഥയില്‍ താന്‍ നിന്നത്, തരംഗമായാണ് എന്നുവിവരിക്കുന്നു. വൈദ്യുത കാന്തിക തരംഗങ്ങളായാണ് ഫോട്ടോണുകള്‍ നില്‍ക്കുന്നത്; ആത്മാക്കള്‍ നില്‍ക്കുന്നത്, ജീവബോധ തരംഗങ്ങളായാണ്. ആത്മാക്കള്‍ 'ചുഴലി' തരംഗങ്ങളായാണ് നില്‍ക്കുന്നത്. മേല്‍ വിവരിച്ച, പദാര്‍ത്ഥരഹിത വസ്തുക്കള്‍ക്ക് ഫോട്ടോണുകളുമായുള്ള താരതമ്യം, എല്ലാ പദാര്‍ത്ഥരഹിത കണികകള്‍ക്കും ബുദ്ധിക്കും മനസ്സിനുമൊക്കെ ബാധകമാണ്. ഫോട്ടോണുകളെക്കാള്‍ വേഗത്തില്‍ ചുറ്റുന്ന ചുഴലിതരംഗങ്ങളായാണ്, എല്ലാ പദാര്‍ത്ഥരഹിത കണികകളും നില്‍ക്കുന്നത്. എന്തുകൊണ്ടാണ് അവ ചുഴലി തരംഗങ്ങളായത്? ഒരിടത്ത്, ചലനരഹിതമായി തരംഗങ്ങള്‍ നില്‍ക്കാറില്ല. അവ എപ്പോഴും മുന്നോട്ടുപോയിക്കൊണ്ടിരിക്കും. എന്നാല്‍, ഒരു വസ്തുവിനെ ഉണ്ടാക്കിയ കണികയ്ക്ക് അതില്‍നിന്ന് മാറാനാവില്ല. അതിന്റെ മുന്നോട്ടുള്ള സഞ്ചാരം, ആ വസ്തുവിനകത്തായിരിക്കും. അപ്പോള്‍, വസ്തുവിനകത്തെ അതിന്റെ തരംഗ സഞ്ചാരം, വസ്തുവിനകത്ത് വട്ടത്തില്‍ കറങ്ങല്‍ ആയിരിക്കും. അങ്ങനെ വട്ടത്തില്‍ അതിവേഗത്തില്‍ ആ സഞ്ചാരം നടക്കുമ്പോഴാണ് ആ വസ്തു തന്നെ ഉണ്ടാകുന്നത്. ഇലക്‌ട്രോണ്‍, ഫോട്ടോണ്‍ തുടങ്ങിയ കണികകള്‍ക്ക് കാരണമായ തരംഗങ്ങള്‍, ആ കണികകള്‍ക്കകത്ത്, അതിവേഗത്തില്‍ ചുറ്റിക്കൊണ്ടിരിക്കണം. അങ്ങനെയായിരിക്കും, ആത്മാവിന്റെ കാര്യവും. പ്രാചീന മഹര്‍ഷിമാര്‍, ആത്മാക്കളെ സദാ കറങ്ങിക്കൊണ്ടിരിക്കുന്ന ചുഴലി തരംഗങ്ങളായാണ് ദര്‍ശിച്ചത്. ആത്മാവ് എപ്പോഴും കറങ്ങുന്നുവെന്ന് ഉപനിഷത്തുക്കളില്‍ അവര്‍ വെളിവാക്കി (ലൈഫ് ആഫ്റ്റര്‍ ലൈഫ്, പേജ് 30 കൂടി കാണുക). ശാണ്ഡില്യ ഉപനിഷത് (1:4) വിശദീകരിക്കുന്നു: പന്ത്രണ്ട് ദളങ്ങളുള്ള ഒരു ചക്രം നിലനില്‍ക്കുന്നു. അതിന്റെ മധ്യത്തില്‍ ആത്മാവ്, മുജ്ജന്മ കര്‍മങ്ങളുടെ നന്മതിന്മകളുടെ പ്രചോദനത്താല്‍, കറങ്ങിക്കൊണ്ടിരിക്കുന്നു. ഇവിടെ, 'കറങ്ങുന്നു' എന്നതിനര്‍ത്ഥം, 'കറങ്ങിത്തന്നെ നിലനില്‍ക്കുന്നു' എന്നാണ്. നാം പിന്നീട് കാണാന്‍ പോകുന്നതുപോലെ, മുജ്ജന്മ കര്‍മങ്ങളുടെ നന്മതിന്മകളുടെ പ്രചോദനം അഥവാ നിയന്ത്രണം, എല്ലാ ആത്മാക്കളുടെയും സാമാന്യസ്വഭാവമാകുന്നു. ധ്യാനബിന്ദു ഉപനിഷത് (49-50), യോഗചൂഡാമണി ഉപനിഷത് (13-14) എന്നിവയും ഇങ്ങനെ പറയുന്നു: പരമസത്യത്തിങ്കല്‍ എത്താത്തിടത്തോളം, മുജ്ജന്മ കര്‍മങ്ങളാല്‍ നിയന്ത്രിതമായ ആത്മാവ്, പന്ത്രണ്ട് ദളങ്ങളുള്ള മഹാചക്രത്തില്‍ കറങ്ങിക്കൊണ്ടിരിക്കും.'പരമസത്യം' (ജ്ഞാനം) സിദ്ധിക്കുമ്പോള്‍, ആത്മാവ്, മോക്ഷമടയുകയും പ്രപഞ്ചാത്മാവായ ബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുമെന്ന് ഉപനിഷത്തുക്കള്‍ പറയുന്നു (പൈംഗളോ പനിഷത്, 4:13-14). അതിനാല്‍, 'പരമസത്യത്തിങ്കല്‍ എത്താത്തിടത്തോളം' എന്ന പ്രയോഗത്തിനര്‍ത്ഥം, 'ബ്രഹ്മത്തില്‍ ലയിക്കാതെ, സ്വതന്ത്ര ഏകകമായി നില്‍ക്കുന്ന ആത്മാവ്' എന്നാണ്. അതിന്റെ അസ്തിത്വം നിലനില്‍ക്കുവോളം അങ്ങനെ എന്നര്‍ത്ഥം. അതിനാല്‍, മുന്‍ ശ്ലോകങ്ങളുടെ ചുരുക്കം, പന്ത്രണ്ട് ദളങ്ങളുള്ള ചക്രത്തിന്റെ മധ്യത്തില്‍ ആത്മാവ് എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നു എന്നാകുന്നു (നട്ടെല്ലില്‍ ആ ചക്രത്തിന്റെ സ്ഥാനം പിന്നീട് വിവരിക്കാം). ഒരു കണികയ്ക്ക് കാരണമായ തരംഗങ്ങള്‍, ആ കണികയില്‍ അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്നു എന്നു നാം കണ്ടു. ഫ്രിജോഫ് കാപ്ര എഴുതിയ താവോ ഓഫ് ഫിസിക്‌സ് പറയുന്നത്, ഇലക്‌ട്രോണുകളുടെ കറക്കത്തിന്റെ വേഗം, സെക്കന്‍ഡില്‍ 600 മൈല്‍ എന്നാണ്. ഇലക്‌ട്രോണുകളെക്കാള്‍ ഫോട്ടോണുകളില്‍ പദാര്‍ത്ഥം കുറവാണ്; അതിനാല്‍, ഫോട്ടോണുകളുടെ ചുഴലിവേഗം കൂടുതലായിരിക്കും. സെക്കന്‍ഡില്‍ 300,000 കിലോമീറ്റര്‍ (186000 മൈല്‍) ആണ് പ്രകാശ (ഫോട്ടോണ്‍) വേഗം എന്നു ശാസ്ത്രം പറയുന്നു. സാധാരണ പകലിലെ പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം, ഏതാണ്ട് 5000 ആങ്‌സ്‌ട്രോം ആണ്. ഒരു മില്ലി മീറ്ററിന്റെ പത്തിലൊന്നു ദശലക്ഷം ആണ് ഒരു ആങ്‌സ്‌ട്രോം. ആവേഗം (ഫ്രീക്വന്‍സി/ സെക്കന്‍ഡിലെ കറക്കങ്ങളുടെ എണ്ണം) കണക്കാക്കുന്നത്, വേഗത്തെ തരംഗദൈര്‍ഘ്യംകൊണ്ട് ഹരിച്ചാണ്. ഫോട്ടോണുകളുടെ ആവേഗം, സെക്കന്‍ഡില്‍ 600 ബില്യണ്‍ ഭ്രമണങ്ങളാണെന്ന് ശാസ്ത്രം പറയുന്നു. പദാര്‍ത്ഥം, സ്വന്തം നിലയ്ക്ക് ജഡമാണ്. അതിനാല്‍, ഒരു കണികയില്‍ പദാര്‍ത്ഥമുണ്ടെങ്കില്‍, അത് ആ കണികയുടെ ആവേഗത്തെ കുറയ്ക്കും. അതാകട്ടെ, അതിന്റെ വലിപ്പമനുസരിച്ചിരിക്കും. ഫോട്ടോണിന് അടഞ്ഞ വാതില്‍, പലകകള്‍, ലോഹപ്പലകകള്‍ എന്നിവ കടന്നുപോകാനാവില്ല. എന്നാല്‍, ആത്മാവിന് എളുപ്പത്തില്‍ അവ കടന്നുപോകാം. അതിനാല്‍, ആത്മാവ്, ഫോട്ടോണിനെക്കാള്‍ വേഗത്തില്‍ കറങ്ങുന്നുണ്ടാകണം. ആ കറക്കം, പ്രകാശ കണികകളെക്കാള്‍ വേഗത്തിലുള്ള ആ കറക്കം, ആത്മാക്കള്‍ക്ക് ഒരു പ്രകാശ ധോരണി സൃഷ്ടിക്കുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ് പേജ് 76).  
തെരഞ്ഞെടുക്കപ്പെട്ട ആളിനോ ആളുകള്‍ക്കോ, ആത്മാവ് സ്വയം വെളിപ്പെടുത്തും, സന്ദേശം നല്‍കും എന്നതാണ്, അതിനെ സംബന്ധിച്ച മായിക വിശേഷം. ഒരു ഭൗതിക ശരീരത്തിലായിരിക്കെ, ആത്മാവ്, കനപ്പെട്ട പദാര്‍ത്ഥത്താല്‍ മൂടിയിരിക്കും. അതിനാല്‍, അതിന്, അതിന്റെ ശേഷി പ്രസരിപ്പിക്കാന്‍ തടസ്സമുണ്ട്. എന്നാല്‍, അത് ശരീരത്തിന് വെളിയിലായിരിക്കെ, അതിന്റെ ശേഷി പുറത്തെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അങ്ങനെ, തെരഞ്ഞെടുത്തയാള്‍ക്കോ, ആളുകള്‍ക്കോ ദര്‍ശനം നല്‍കാനും സന്ദേശങ്ങള്‍ നല്‍കാനും കഴിയും. അദൃശ്യത്തില്‍നിന്ന് ദൃശ്യത്തിലേക്ക്, ഒരു വ്യക്തിയെപ്പോലെ വന്ന്, വീണ്ടും അത് അദൃശ്യത്തിലേക്ക് മറയുന്നു. ഈ ഘട്ടത്തിലാണ് അതിനെ പ്രേതം എന്നുപറയുന്നത്. പ്രഥമാധ്യായത്തില്‍ പറഞ്ഞ ജയിംസ് ചാഫിന്റെ ദര്‍ശനങ്ങള്‍ സ്വപ്‌നങ്ങളായിരുന്നു; എന്നാല്‍, മിസിസ് ഡോറിസിനുണ്ടായ ദര്‍ശനം ഉണര്‍ന്നിരുന്നു ഡോക്ടറോട് സംസാരിക്കുമ്പോഴായിരുന്നു. 'പ്രേത'ത്തെ മിസിസ് ഡോറിസ് വ്യക്തമായി കണ്ടു; എന്നാല്‍, അടുത്തുണ്ടായിരുന്ന ഡോക്ടര്‍ അതിനെ കണ്ടില്ല. അതിനര്‍ത്ഥം, അത് പദാര്‍ത്ഥരഹിതവും സാധാരണഗതിയില്‍ അശരീരവുമായ ദര്‍ശനമായിരുന്നു എന്നാണ്. പക്ഷേ, ഒരു വ്യക്തിയുടെ കൃത്യമായ ദര്‍ശനമെന്ന് മിസിസ് ഡോറിസിന് തോന്നി. പ്രസിദ്ധനായ ഗവേഷകനും വൈദ്യശാസ്ത്ര പ്രൊഫസറുമായ ഡോ.ഇയാന്‍ സ്റ്റീവന്‍സണ്‍, നിരവധി പ്രേതദര്‍ശനങ്ങള്‍ ഗവേഷണം ചെയ്തശേഷം, തന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ ചുരുക്കി: അവ സാധാരണ മനുഷ്യരോ വസ്തുക്കളോ പോലെ അല്ലാതെ, വരികയും പോവുകയും ചെയ്യും. ഉറച്ചഭിത്തികളും പൂട്ടിയ വാതിലുകളും കടന്ന് അവ പോകും. നടക്കുന്നതിനു പകരം, ഭൂമിക്കുമേല്‍ ഇളകും. എങ്കിലും, പ്രേതങ്ങള്‍ (അവയില്‍ ചിലവയെങ്കിലും) ചില കാര്യങ്ങളില്‍, സാധാരണ മനുഷ്യരെയും വസ്തുക്കളെയും പോലെ പെരുമാറും.... പ്രേതങ്ങള്‍ കണ്ണാടിയില്‍ പ്രതിഫലിച്ചെന്നു വരാം. അവ പ്രത്യക്ഷപ്പെടുന്ന സാഹചര്യങ്ങള്‍ക്കും അവിടെയുള്ളവരുടെ സാന്നിദ്ധ്യമനുസരിച്ചും അവ പെരുമാറിയേക്കാം എന്നതാണ് ഏറ്റവും പ്രധാനം; അവ അപ്പോഴുള്ള മനുഷ്യരുടെ, സമീപമെത്തുകയും പുറകോട്ടു വലിക്കുകയും ചെയ്‌തേക്കാം. ഭൗതിക വിഘാതങ്ങള്‍ക്ക് ചുറ്റും നടന്നേക്കാം....... അവ കാഴ്ചക്കാരന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ആംഗ്യങ്ങള്‍ കാണിച്ചേക്കാം (എഎസ്പിആര്‍ ജേണല്‍, വാല്യം 76, പേജ് 353). ചുഴലി തരംഗങ്ങള്‍ അതിവേഗം കറങ്ങുമ്പോള്‍, അതിന്റെ ആക്കം അവയ്ക്ക് ചുറ്റും മറ്റു തരംഗങ്ങള്‍ ഉണ്ടാക്കുകയും അവ സര്‍വദിശകളിലേക്കും പ്രസരിക്കുകയും ചെയ്യുന്നു. ആത്മാവിന്റെ ചുഴലി തരംഗങ്ങളും ഇങ്ങനെ അവയ്ക്ക് ചുറ്റും പ്രസരിക്കുന്ന തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെ പ്രസരിക്കുന്ന തരംഗങ്ങളാണ്, ബോധത്തിന്റെ പ്രസരണം. ഈ തരംഗങ്ങള്‍ ശരീരേന്ദ്രിയങ്ങളിലെത്തുമ്പോള്‍, അവയ്ക്ക് പ്രചോദനം കിട്ടുകയും, അവ സ്പന്ദനങ്ങള്‍ പിടിച്ചടക്കി, പ്രവര്‍ത്തിച്ച്, സ്വതന്ത്ര ഏകകങ്ങളെപ്പോലെ പെരുമാറുകയും ചെയ്യുന്നു. നമ്മുടെ മനസ്സിലെ വിചാരങ്ങള്‍, ശബ്ദതരംഗങ്ങളില്‍ പ്രതിഫലിക്കുന്നതുപോലെ, ആത്മാവിന്റെ ഇച്ഛ, ആത്മാവില്‍ നിന്ന് പ്രസരിക്കുന്ന തരംഗങ്ങളില്‍ പ്രതിഫലിക്കുന്നു. അത്തരം തരംഗങ്ങളെത്തി, മറ്റൊരാത്മാവിന്റെ ചുഴലിതരംഗങ്ങളുമായി കലരുമ്പോള്‍, രണ്ടാമനില്‍ അതിന്റെ ഫലങ്ങളുണ്ടാവുകയാണ്. ഒരു മൈക്രോവേവ് ട്രാന്‍സ്മിറ്റര്‍ ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് പ്രസരണികള്‍ തിരിച്ചപോലെ, ഒരു സെര്‍ച്ച് ലൈറ്റ് ആകാശത്തിലെ ഹെലികോപ്റ്ററിലേക്ക് വെളിച്ചം വീശുംപോലെ, മറ്റൊരാത്മാവിലെത്താന്‍, ഒരാത്മാവ്, അതിന്റെ തരംഗങ്ങള്‍ അങ്ങോട്ടു കേന്ദ്രീകരിക്കുന്നു. ട്രാന്‍സ്മിറ്ററും സെര്‍ച്ച് ലൈറ്റും യന്ത്രസംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ആത്മാവ്, സ്വയമാണ് അത് ചെയ്യുന്നത്. ശരീരംവിട്ട ആത്മാവ്, ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരു സന്ദേശമെത്തിക്കാന്‍ വെമ്പുമ്പോള്‍, അത് സ്വാഭാവികമായും ആ മനുഷ്യനു മുന്നിലെത്തുന്നു. എന്നിട്ട്, താനാരെന്ന് വെളിപ്പെടുത്തുന്നു. അതിനായി, സ്വീകര്‍ത്താവിന് ന്യായമായും അറിയാവുന്ന ഇന്നയാളാണ് താനെന്ന് അപേക്ഷക ആത്മാവ്, ഓര്‍ക്കുകയും തന്റെ ഭൂതകാല പ്രത്യക്ഷത്തെ ആവാഹിക്കുകയും ചെയ്യുന്നു. 
ഈ അവബോധം, അപേക്ഷക ആത്മാവിന്റെ പ്രസാരണ തരംഗങ്ങളില്‍ പ്രതിഫലിക്കുന്നു. ഇവ സ്വീകര്‍ത്താവായ ആത്മാവിന്റെ ചുഴലി തരംഗങ്ങളിലെത്തുമ്പോള്‍, ആ പ്രതിഫലനങ്ങള്‍ വിനിമയം ചെയ്യപ്പെടുകയും, സ്വീകര്‍ത്താവ്, തന്റെ മുന്നിലുള്ള ആത്മാവിന്റെ ഭൂതകാല വ്യക്തിത്വത്തെപ്പറ്റി ബോധവാനാകുകയും ചെയ്യുന്നു. ഈ ബോധം, ഒരു പ്രത്യേക ദര്‍ശനമാവുകയാണ്. സ്വന്തം കണ്ണുകളാല്‍, മുന്നിലുള്ള ആത്മാവിന്റെ സാന്നിദ്ധ്യ സ്പന്ദനങ്ങള്‍ ശീലംകൊണ്ടറിയുന്നു. പ്രസാരണ തരംഗങ്ങള്‍കൊണ്ട്, ഒരാത്മാവിന്റെ ബോധവിനിമയമാണ് നടന്നതെങ്കിലും, സ്വീകര്‍ത്താവ്, കാഴ്ചയുടെ ആ ശീലത്താല്‍, മറ്റൊരാളുടെ സാന്നിദ്ധ്യം മുന്നില്‍ പ്രത്യക്ഷമായി അനുഭവിക്കുകയാണ്. ബോധത്തിന്റെ ഈ പ്രസാരണം വഴി, താനാരെന്ന് ആത്മാവ് വെളിവാക്കുന്നു. തത്സമയ സംപ്രേഷണത്തില്‍, റേഡിയോ തരംഗങ്ങള്‍ വഴി, ഒരാളുടെ ദര്‍ശനം നമ്മുടെ ടെലിവിഷനില്‍ സംഭവിക്കുന്നതുപോലെ, ഒന്ന് (ലൈഫ് ആഫ്റ്റര്‍ ലൈഫ്, പേജ് 51, 52, 60). അതുപോലെ, ശരീരംവിട്ട ആത്മാവ് ഓര്‍മിക്കുമ്പോള്‍, അതായത്, നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശത്തെപ്പറ്റി അതിന് ബോധമുണ്ടാകുമ്പോള്‍, ആ ബോധം പ്രസാരണതരംഗങ്ങളില്‍ പ്രതിഫലിക്കുന്നു. ആ തരംഗങ്ങള്‍ സ്വീകര്‍ത്താവിലെത്തുമ്പോള്‍, അയാള്‍ ആ സന്ദേശത്തെപ്പറ്റി ബോധവാനാകുന്നു. പ്രേതത്തില്‍ നിന്ന്, പ്രസാരണ തരംഗങ്ങള്‍ വഴിയുള്ള ഒരു ബോധവിനിമയം മാത്രമാണ് ഇതെങ്കിലും, സമീപമുള്ളയാള്‍ പറയുന്നത് കേട്ടുള്ള സ്വീകര്‍ത്താവിന്റെ ശീലം കാരണം, ആ സന്ദേശം തത്സമയം ആ ബോധവിനിമയം അറിയുന്നു, കേള്‍ക്കുന്നു. ഇത്, സ്വപ്‌നത്തില്‍ ഒരു ഭാഷണം കേള്‍ക്കുംപോലെയോ ടെലിവിഷന്‍ ഷോയില്‍ ഭാഷണം കേള്‍ക്കുംപോലെയോ ആണ് (ലൈഫ് ആഫ്റ്റര്‍ ലൈഫ് ലെ നിരീക്ഷണങ്ങള്‍, പേജ് 15, 52, 103-104). ഇങ്ങനെ, ശരീരംവിട്ട ആത്മാക്കള്‍, തെരഞ്ഞെടുത്തവര്‍ക്ക് ദര്‍ശനം നല്‍കുകയും സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 3

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ :രാമചന്ദ്രൻ 
അദ്ധ്യായം 3 , ബോധം 


 ബോധം എന്ന വാക്ക്, തത്വശാസ്ത്രത്തില്‍ വളരെ പ്രധാനമാകയാല്‍, അത് എന്തെന്ന് വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. വ്യവഹാരഭാഷയില്‍, അത് ഒരു മാനവികഭാവത്തെ കുറിക്കുന്നു. ഒരു പ്രത്യേക സംഗതിയെയോ ആശയത്തെയോ പറ്റിയുള്ള അറിവിനെ കുറിക്കാന്‍ ഈ വാക്കുപയോഗിക്കാറുണ്ട്- 'എന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തി നികുതി നിശ്ചയിക്കുന്ന കാര്യത്തില്‍ ഓഫീസര്‍ക്ക് നല്ല ബോധമുണ്ടായിരുന്നു' എന്ന വാചകം ഉദാഹരണം. പൊതുവായും ഈ വാക്ക് പ്രയോഗിക്കാറുണ്ട്. 'ശസ്ത്രക്രിയയ്ക്കുശേഷവും രോഗിക്കു ബോധം വീണ്ടുകിട്ടിയിട്ടില്ല' എന്നു നഴ്‌സ് പറയുംപോലെ. ഇവിടെ, ഒരു പ്രത്യേക സംഗതിയെപ്പറ്റിയുള്ള അവബോധം മാത്രമല്ല, മനസ്സിന് അറിയാനും ഓര്‍മിക്കാനും തിരിച്ചറിയാനും കഴിയുന്നതൊക്കെ വിവക്ഷിക്കുന്നുണ്ട്.

 എങ്കിലും, വിശേഷമായും പൊതുവായും ഇവിടെയുള്ള പ്രയോഗം, ഒരു മാനസിക ഭാവത്തെയാണ് കുറിക്കുന്നത്. എന്നാല്‍, ഭാരതീയ പുരാണങ്ങള്‍, 'ബോധം' എന്ന വാക്കുപയോഗിക്കുന്നത്, മറ്റൊരര്‍ത്ഥത്തിലാണ്- മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും, ജീവന് ആധാരമായ ഘടകം എന്ന അര്‍ത്ഥത്തിലാണ്. ഈ പ്രത്യേക അര്‍ത്ഥത്തില്‍, സംസ്‌കൃതത്തില്‍, അതിനു സമാനമായ വാക്ക് 'പ്രജ്ഞാനം' ആകുന്നു.ശുകരഹസ്യ ഉപനിഷത് (വാക്യാര്‍ത്ഥ ശ്ലോകം) അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു: ഒരാള്‍ എന്തുകൊണ്ടാണോ കാണുന്നത്, കേള്‍ക്കുന്നത്, മണക്കുന്നത്, സംസാരിക്കുന്നത്, രുചിയും അരുചിയും അറിയുന്നത്, അതാണ് ബോധം (പ്രജ്ഞാനം). അതാണ് ജീവജാലങ്ങളിലെ ചൈതന്യ തത്വം. ഐതരേയ ഉപനിഷത് (3:1) അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു: ഒരാള്‍ എന്തുകൊണ്ടാണോ കാണുന്നത്, കേള്‍ക്കുന്നത്, മണക്കുന്നത്, സംസാരിക്കുന്നത്, രുചിയും അരുചിയും അറിയുന്നത്, അതാണ് ആത്മാവ് (ആത്മന്‍). ഒരാള്‍ക്ക് കാണാനും കേള്‍ക്കാനും മണക്കാനും സംസാരിക്കാനുമൊക്കെ എന്താണോ ശേഷി നല്‍കുന്നത്, അതാണ് ബോധം അഥവാ ചൈതന്യം. ശുകരഹസ്യ ഉപനിഷത്എന്തിനെയാണോ ബോധം എന്നു വിളിക്കുന്നത്, അതിനെ ഐതരേയ ഉപനിഷത് ആത്മാവ് എന്നു വിളിക്കുന്നു. രണ്ടും ഒന്നാണ് എന്നര്‍ത്ഥം. ആത്മാവ് ബോധമാകുന്നു; ബോധകണിക. ബോധത്തിന്റെ അനവധി അനുഭവങ്ങള്‍ ഐതരേയ ഉപനിഷത് (3:2) നിരത്തുന്നു: തിരിച്ചറിവ്, ദിശ, വിവേകം, ജ്ഞാനം, ഓര്‍മ, ഉള്‍ക്കാഴ്ച, ദാര്‍ഢ്യം, ചിന്ത, വിവേചനം, വിഷാദം, ധ്യാനം, ഇച്ഛ, ചൈതന്യം, അഭിലാഷം, മമത- ഇതെല്ലാം ബോധത്തിന്റെ നാമങ്ങളാണ്. ഈ ശ്ലോകത്തിലെ 'നാമം' എന്ന വാക്ക്, ഒരേകകത്തെ സൂചിപ്പിക്കാനുള്ള കവിവാക്കാണ്. ഒരു ജീവജാലത്തിലെ ജീവവിശേഷങ്ങളെല്ലാം ബോധത്തിന്റെ അനുഭവങ്ങളാണ് എന്നാണ് മൊത്തം ശ്ലോകത്തില്‍നിന്നു സിദ്ധിക്കുന്നത്. ഒരു ടെലിവിഷനിലെ പ്രകാശവും നിറങ്ങളും ശബ്ദങ്ങളുമെല്ലാം അതിലേക്കു വരുന്ന വൈദ്യുതിയുടെ അനുഭവ പ്രതിഫലനങ്ങളാണ്. എന്നാല്‍, വൈദ്യുതിയാകട്ടെ, പ്രകാശം, നിറം, ശബ്ദം എന്നിവയുടെ ആകെത്തുകയല്ല; പലതായി നമുക്കനുഭവപ്പെടുന്ന അടിസ്ഥാന ഊര്‍ജമാണ് അത്. അതുപോലെ, തിരിച്ചറിവ്, ദിശ, വിവേകം തുടങ്ങിയവയെല്ലാം ബോധത്തിന്റെ അനുഭവങ്ങളാണ്; എന്നാല്‍ ബോധം ഇവയുടെ ആകെത്തുകയല്ല, മറിച്ച് ഇത്തരം വിശേഷങ്ങളും തോന്നലുകളും വികാരങ്ങളുമൊക്കെ ഒരു ജീവജാലത്തില്‍ കൊണ്ടുവരുന്ന ഏകതത്വമാണ്. ജീവജാലത്തില്‍ അത്തരം വിശേഷങ്ങള്‍ സൃഷ്ടിക്കുന്ന പരമചൈതന്യമാണ് അത്. ഉപനിഷത്തുക്കള്‍, അതിനെ പ്രജ്ഞാനമെന്നും ചൈതന്യമെന്നും വിശേഷിപ്പിക്കുന്നു. ജീവജാലങ്ങളിലെ ജീവശക്തിയാണ്, പ്രാണനാണ് അത്. അതിന്റെ ശേഷി വളരെ വലുതാണ്. ആല്‍മരവും പനയും നൂറടി മുകളിലേക്ക് വളരുന്നു. വേരില്‍നിന്നുള്ള പാല്‍, മരത്തിന്റെ മുകളിലേക്ക് ഒഴുകുന്നു. ഇത്ര ശേഷിയോടെ, മുകളിലേക്കുള്ള ആ ഒഴുക്കിന് കാരണം എന്താണ്? അത്, അവയിലെ പ്രാണന്‍ ആണ്. സൂര്യപ്രകാശം ഉപയോഗിച്ച്, മരങ്ങളുടെയും ചെടികളുടെയും പുല്ലുകളുടെയും പച്ചിലകള്‍, എളുപ്പത്തിലും വേഗത്തിലും, കാര്‍ബണ്‍ ഡൈഓക്‌സൈഡിനെയും വെള്ളത്തെയും വിഘടിപ്പിച്ച്, അവയിലെ ഓക്‌സിജനെ പുറന്തള്ളുന്നു. അതില്‍ ഏറെയും ജീവജാലങ്ങളിലെ ജീവന്‍ നിലനിര്‍ത്തുന്നു; ബാക്കി കാര്‍ബണും ഹൈഡ്രജനുമായി ചേര്‍ന്ന്, ഭക്ഷണത്തിനുള്ള അന്നജം ആയി മാറുന്നു. ശാസ്ത്രത്തെ ത്രസിപ്പിച്ച ഒന്നാണ് ഈ പ്രക്രിയ. അതിനു കാരണം, മരങ്ങളിലെയും ചെടികളിലെയും പുല്ലുകളിലെയും ജീവശക്തിയല്ലാതെ മറ്റെന്താണ്? മനുഷ്യനില്‍ അതിനെ നാം ആത്മാവ് എന്നു വിളിക്കുന്നു. 

ആദ്യ അധ്യായത്തില്‍ പറഞ്ഞ, ജെയിംസ് ചാഫിന്റെ കഥ, അതിന്, സാധാരണ വ്യക്തിയെപ്പോലെ പെരുമാറാനും കഴിയുമെന്നു തെളിയിക്കുന്നു. ആത്മാവ് ഒരു ഭൗതിക ശരീരത്തിലായിരിക്കേ അത് ആ ശരീരത്തെ ഒരു സാധാരണ മനുഷ്യനുവേണ്ട വിധം പ്രവര്‍ത്തിപ്പിക്കുന്നു. അത് ബുദ്ധിയെക്കൊണ്ട് തീരുമാനങ്ങള്‍ എടുപ്പിക്കുന്നു; മനസ്സിനെക്കൊണ്ട് ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുന്നു. കൃത്യസമയത്ത് ഇന്ദ്രിയങ്ങളെക്കൊണ്ട് അനുഭൂതികള്‍ സൃഷ്ടിക്കുന്നു. ഭൗതികശരീരം വിട്ട് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷവും, ജയിംസ് ചാഫിന്റെ ആത്മാവ്, ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക്, ഒരു രഹസ്യവിവരം പകര്‍ന്നുകൊടുത്തു. ജീവനു കാരണമായ ബോധം മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും മത്‌സ്യങ്ങളിലുമൊക്കെ ഒന്നാണെന്ന് പുരാതന മഹര്‍ഷിമാര്‍ ദര്‍ശിച്ചു. സൂര്യന്‍ ഗ്രഹമാണെന്നും എല്ലാ ഗ്രഹങ്ങളും സൂര്യനെപ്പോലുള്ള വസ്തുക്കളാണെന്നും അവര്‍ കണ്ടു. പല ഗ്രഹങ്ങള്‍ക്കും ഭൂമിയെപ്പോലുള്ള ഉപഗ്രഹങ്ങള്‍ ഉണ്ടാകാമെന്നും അവയിലെ ജീവന്‍ ഭൂമിയിലെ ജീവജാലങ്ങളിലെപ്പോലെതന്നെയാകാമെന്നും അവര്‍ നിഗമനത്തിലെത്തി. അതിനാല്‍, ജീവനു കാരണമായ ബോധം, സര്‍വവ്യാപിയും പ്രപഞ്ചത്തിലും, പ്രപഞ്ചത്തിനപ്പുറമുള്ള അതിരുകളില്ലാത്ത ആകാശത്തും നിറഞ്ഞിരിക്കുന്നുവെന്ന് അവര്‍ നിരൂപിച്ചു. അതില്‍നിന്നു പ്രസരിക്കുന്ന സൂക്ഷ്മകണികകളാണ് ആത്മാക്കള്‍. യുക്തിവാദികള്‍ പറയുംപോലെ, ബോധം അഥവാ ജീവന്‍, ശരീരത്തില്‍നിന്നുളവാകുന്ന ഊര്‍ജമോ ശക്തിയോ അല്ല. ഊര്‍ജത്തിലോ ബലത്തിലോ ഉള്ള ശക്തി ചോര്‍ന്നുപോകും. എന്നാല്‍, ജീവബോധത്തിലെ ഊര്‍ജം ചോരുന്നില്ല. ഒരു ജീവജാലത്തില്‍ അന്തര്‍ലീനമായ ബോധത്തിന്റെ ഓരോ കണികയും ശരീരത്തിലുടനീളം ബോധവും ചൈതന്യവും പ്രസരിപ്പിക്കുകയും ചോരാതെ നില്‍ക്കുകയും ചെയ്യുന്നു.
 ഒന്നാം അധ്യായത്തിലെ ജയിംസ് ചാഫിന്റെയും പ്രമോദിന്റെയും കഥകള്‍, ശരീരം വിട്ടശേഷവും, ജീവിതത്തില്‍നിന്നു ജീവിതങ്ങളില്‍, ജീവബോധം പരമവീര്യത്തോടെ നിലനില്‍ക്കുന്നതായി തെളിയിക്കുന്നു. ആത്മാവ് അഥവാ ബോധം, ഒരിക്കലും ചോരുന്നില്ല, ദുര്‍ബലപ്പെടുന്നില്ല, നശിക്കുന്നില്ല. അതിനാല്‍, ബോധം, കാലത്തില്‍ അനന്തമായി നില്‍ക്കുന്നുവെന്ന് മഹര്‍ഷിമാര്‍ കണ്ടു. സ്ഥലകാലങ്ങളില്‍ അനന്തമായി ബോധം നില്‍ക്കുന്നു. തടസ്സമില്ലാതെ, ഏതു വസ്തുവിലൂടെയും കടന്നുപോകാനുള്ള ശേഷി, ആത്മാവിനുണ്ട്. അടഞ്ഞ വാതില്‍, ഉറച്ച മതില്‍, വാര്‍ത്ത മേല്‍ക്കൂര, ലോഹപ്പലകകള്‍ തുടങ്ങിയവയിലൂടെ ആത്മാവിനു സഞ്ചരിക്കാമെന്ന് ഡോ. റെയ്മണ്ട് മൂഡി, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍, ഡോ. എലിസബത്ത് കുബ്‌ളര്‍-റോസ് തുടങ്ങിയവരെപ്പോലുള്ള ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പദാര്‍ത്ഥത്തിന്റെ ചെറിയ കണികയെങ്കിലുമുള്ള ഒന്നിനും (പ്രകാശം ഉദാഹരണം) ഇവയിലൂടെ കടക്കാനാവില്ല. അതിനാല്‍, ആത്മാവ് പദാര്‍ത്ഥരഹിതമാണ്. അതൊരു പദാര്‍ത്ഥരഹിത അസ്തിത്വമാണ്  

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 2

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ /രാമചന്ദ്രൻ 
അദ്ധ്യായം 2,ആത്മാവ് 
ജീവിക്കുന്ന എന്തിലും, തുടിക്കുന്ന ജീവനാണ് ആത്മാവ്. അതിലെജീവഘടകം അഥവാ, ജീവശക്തി. ജീവജാലങ്ങളില്‍ അത് സാധാരണമാണ്; പക്ഷേ, മായികവും. ആ ജീവനെയാണ് തത്വചിന്തകര്‍ ആത്മാവ് എന്നുവിളിക്കുന്നത്. മനുഷ്യന്‍ മാത്രമാണ്, ജീവിതത്തിന്റെയും മരണത്തിന്റെയും അദ്ഭുതങ്ങളെപ്പറ്റി അറിയാനുള്ള കൗതുകം കാണിക്കുന്നത്; അതൊരു മേന്മയാണ്. മനുഷ്യാനുഭവങ്ങളെപ്പറ്റി അറിയാനുള്ള കൗതുകവും ആദ്യകാല ചിന്തകരിലുണ്ടായിരുന്നു. അത്തരം വിസ്മയങ്ങളെപ്പറ്റി കൗതുകമുണ്ടായിരുന്ന പ്രാചീന ചിന്തകര്‍, ജീവജാലങ്ങളില്‍ പ്രകൃത്യായുള്ള അനുഭവങ്ങള്‍ നിരീക്ഷിക്കുകയും, അവയുടെ സ്വഭാവം, ഉറവിടം, കാരണം എന്നിവയെപ്പറ്റി അഗാധമായി ചിന്തിക്കുകയും ആത്മാവിന്റെ കഴിവുകളെപ്പറ്റി പരീക്ഷണങ്ങള്‍ നടത്തുകയും അതുവഴി, ആത്മാവിനെ സംബന്ധിച്ച പല രഹസ്യങ്ങളും കണ്ടെത്തുകയും ചെയ്തു.

 ആഹ്ളാദകരമെന്നു  പറയട്ടെ, ആധുനിക ശാസ്ത്രഗവേഷണങ്ങള്‍ അവയില്‍ പലതും സ്ഥിരീകരിക്കുകയുണ്ടായി. ആ ചിന്തകരില്‍ കൗതുകം ഉണര്‍ത്തിയ സ്വാഭാവിക വിശേഷങ്ങളിലൊന്ന്, സ്വപ്നാനുഭവങ്ങള്‍ ആയിരുന്നു. ഒരാള്‍ സ്വപ്നത്തില്‍, അപരിചിതമായ ലോകങ്ങളില്‍ സഞ്ചരിക്കുന്നതും അതുവരെ കാണാത്തവരെ കണ്ട് സംസാരിക്കുന്നതും അതുവരെ കേട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍, ഭീതിജനകമായ സംഭവങ്ങള്‍ക്ക് സാക്ഷികളാകുന്നതും അവരില്‍ അമ്പരപ്പുണ്ടാക്കി. ഒരാള്‍ സ്വന്തം വീട്ടിലെ കിടക്കയില്‍, സുഖകരമായി ഉറങ്ങുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്. ഒരു കുഞ്ഞ്, ഉറക്കത്തില്‍ അത്യാഹ്ലാദത്തോടെ ചിരിക്കുമ്പോള്‍, അത്, സന്തുഷ്ടമായ അല്ലെങ്കില്‍, കൗതുകകരമായ എന്തെങ്കിലും കാണുകയായിരിക്കും. മുതിര്‍ന്ന ഒരാള്‍ സ്വപ്നത്തില്‍ അലറിയാല്‍, അയാള്‍, ഭീതിദമായ എന്തെങ്കിലും അനുഭവിക്കുകയായിരിക്കും. എങ്ങനെയാണ് ഇതൊക്കെ സംഭവിക്കുന്നത്? 

സ്വപ്നത്തില്‍, ബുദ്ധിപരമായി സംസാരിക്കുന്നുണ്ട്, സന്തോഷത്തോടെ ചിരിക്കുന്നുണ്ട്, പേടിയോടെ അലറുന്നുണ്ട്; അടുത്തുള്ളവര്‍ ചിലപ്പോള്‍ അത് കേള്‍ക്കുന്നുമുണ്ട്. ഈ അനുഭവങ്ങള്‍ കല്‍പിത ഭാവനകള്‍ അല്ല എന്നാണ് അതിനര്‍ത്ഥം. മനുഷ്യന്റെ ശാരീരിക ഇന്ദ്രിയങ്ങള്‍ അനുഭവിച്ചതല്ല ഇതെല്ലാം. എങ്കില്‍, ഈ അനുഭവങ്ങള്‍ എവിടന്നുണ്ടായി? കൂടുതല്‍ ചിന്തിക്കുന്തോറും, ചിന്തകള്‍ക്ക്, ഒരു ആന്തരിക അനുഭവസ്ഥന്റെ സാന്നിദ്ധ്യം ബോധ്യപ്പെട്ടു. അയാള്‍, ഇന്ദ്രിയങ്ങളില്‍നിന്നും ശരീരത്തില്‍നിന്നും വിഭിന്നനാണ്. അയാള്‍, ശരീരം ഉറങ്ങിക്കിടക്കുമ്പോഴും, ശരീരത്തില്‍ ഉണര്‍ന്നിരിക്കുകയാണ്. അങ്ങനെ ഒരാശയം ചിന്തകരില്‍ ഉണ്ടായപ്പോള്‍, ജീവിതത്തിലെ സ്വാഭാവിക അനുഭവങ്ങളിലും ആ ആന്തരിക അനുഭവസ്ഥന്റെ സാന്നിദ്ധ്യം അവര്‍ക്ക് തിരിച്ചറിയാനായി. കണ്ണുകള്‍ വസ്തുക്കളെ കാണുന്നു, ചെവികള്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നു, മൂക്ക് ഗന്ധങ്ങള്‍ അറിയുന്നു. ഭിന്ന അവയവങ്ങള്‍ ഭിന്ന അനുഭവങ്ങളെയാണ് പിടിച്ചെടുക്കുന്നത്. എന്നാല്‍ ആ അനുഭവങ്ങളെ അറിയുന്നത് ആ അവയവങ്ങള്‍ അല്ല, ശരീരത്തിനകത്തെ ഒരു ഏകകമാണ് എന്നതാണ് അനുഭവം. ശരീരത്തില്‍ എവിടെ എന്ത് സ്പന്ദനമുണ്ടായാലും, ഈ ഏകകം അതറിയുന്നു. ഈ ഏകകത്തെ അറിയാന്‍ ശ്രമിച്ച ചിന്തകര്‍ മനസ്സിലാക്കിയത്, സ്വപ്നങ്ങളെ അനുഭവിച്ച ആ ആളാണ് ഈ ഏകകം എന്നാണ്. നാഡിമിടിപ്പ്, ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം, ദഹനം, വൃക്കകളിലെ രക്തശുദ്ധീകരണം എന്നിവയെല്ലാം അഗാധ നിദ്രയിലും സംഭവിക്കുന്നുണ്ട്. ഈ ഏകകമാണ്, ആഹ്ലാദവും വേദനയും, സന്തോഷവും സന്താപവും രാഗദ്വേഷങ്ങളും സ്‌നേഹവും പകയും വികാരവിചാരങ്ങളും, ഉറക്കവും ഉണര്‍ച്ചയും എല്ലാം അനുഭവിക്കുന്നത്. ഈ ഏകകമാരെന്നറിയാന്‍, കൂടുതല്‍ ചുഴിഞ്ഞാലോചിക്കേണ്ടി വന്നില്ല. മനുഷ്യനിലെ വ്യക്തിയാണ് ഇതെന്ന് ചിന്തകര്‍ തിരിച്ചറിഞ്ഞു; ഭൗതികലോകവുമായുള്ള ബന്ധത്തിന് ആ വ്യക്തിക്കുള്ള ഉപകരണം മാത്രമാണ് ശരീരം. ആ ആന്തരിക അനുഭവസ്ഥനെ അവര്‍ 'ആത്മാവ്' അഥവാ 'ജീവന്‍' എന്നുവിളിച്ചു. ആത്മാവും ജീവനും ഒന്നാണ്. സംസ്‌കൃതത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും, അതിനെ ആത്മന്‍, ജീവ, പ്രാണ, ചൈതന്യംഎന്നൊക്കെ വിളിക്കുന്നു. വാചികമായി, ആത്മന്‍ എന്നാല്‍ അവനവന്‍. ഒരു മനുഷ്യനിലെ 'ഞാന്‍.' സാംഖ്യ ചിന്തകരും മറ്റു ചിലരും ഇതിനെ പുരുഷന്‍ എന്നു വിളിച്ചു. 
ആത്മാവ് ഒരു സ്പര്‍ശിനിയാണ്. വിവിധ ഇന്ദ്രിയങ്ങള്‍ വിവിധ അനുഭവങ്ങള്‍ പിടിച്ചെടുക്കുന്നുവെങ്കിലും, അവയെ ഒന്നിപ്പിച്ച് ഒറ്റ അനുഭവമായി അറിയുന്നത്, നമ്മുടെ ഉള്ളിലെ ഏകകമായ ആത്മാവ് ആണ്. ഒരു വസ്തുവിനെ കാണുമ്പോഴുള്ള അനുഭവം, 'ഞാന്‍ ഒരു വസ്തുവിനെ കാണുന്നു' എന്നതാണ്; 'എന്റെ കണ്ണുകളോ, മസ്തിഷ്‌കമോ, ശരീരമോ കാണുന്നു' എന്നതല്ല. 'എന്റെ കാതുകളല്ല, ഞാനാണ്' ശബ്ദം കേള്‍ക്കുന്നത്. എന്റെ വായല്ല, ഞാനാണു സംസാരിക്കുന്നത്. ഞാനാണ്, എന്റെ കാലുകളോ, ശരീരമോ അല്ല നടക്കുന്നത്. ഞാനാണ്, എന്റെ മനസ്സോ മസ്തിഷ്‌കമോ അല്ല ചിന്തിക്കുന്നത്. അപ്പോള്‍, ഇന്ദ്രിയാനുഭവങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഏകകമാണ് ആത്മാവ്; മസ്തിഷ്‌കമോ മനസ്സോ അല്ല. അതിനാല്‍, ആ വിശേഷത്തെയാണ്, ഉപനിഷത്തുക്കള്‍, ഒരാളിലെ ആത്മാവിന്റെ വിശേഷമായി കാണുന്നത്. ഐതരേയ ഉപനിഷത്തിലെ 3:1 വചനം ഇതു വെളിവാക്കുന്നു: ഏതാണ് ആത്മാവ്? ഇതാണോ? ഏതൊരാള്‍ കാരണമാണ് കാണുന്നത്, കേള്‍ക്കുന്നത്, രസങ്ങള്‍ അറിയുന്നത്, അവനാണോ?ഛാന്ദോഗ്യ ഉപനിഷത്ത് (8:12:4) ഇക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു: .... ഞാന്‍ ഇത് മണക്കുന്നു എന്നറിയുന്നത്, ആത്മാവ് മൂക്ക് മണക്കാന്‍ (വെറും ഉപകരണം) മാത്രം. ഞാന്‍ ഇത് സംസാരിക്കുന്നു എന്നറിയുന്നത്, ആത്മാവ് നാവ് സംസാരിക്കാന്‍ മാത്രം. ഞാന്‍ ഇത് കേള്‍ക്കുന്നു എന്നറിയുന്നത്, ആത്മാവ് കാത് കേള്‍ക്കാന്‍ മാത്രം.



ആത്മാവ് ശരീരഭിന്നം ശരീരം ക്ഷീണിതവും ദുര്‍ബലവും രോഗഗ്രസ്തവുമായിരിക്കുമ്പോള്‍, ആത്മാവിന് അങ്ങനെ തോന്നുന്നില്ല. അപ്പോള്‍, ആത്മാവ്, ശരീരത്തിന്റെ ഭാഗമല്ല. അത് തനതായ ഏകകമാണ്. ശരീരത്തില്‍ നിന്ന് ഭിന്നമാണ്. ശരീരത്തിനകത്ത്, ആത്മാവ്, വളരെ വര്‍ഷങ്ങള്‍ നിലനില്‍ക്കാം. അതുപോകുമ്പോള്‍, ശരീരം ജീര്‍ണിക്കാന്‍ തുടങ്ങുന്നു. ആത്മാവ്, ശരീരത്തില്‍ വീണ്ടും പ്രവേശിച്ചാല്‍, അതിന് ജീവന്‍ വയ്ക്കുന്നു. ബൈബിള്‍ പഴയനിയമത്തില്‍ പറയുന്നു:അനന്തരം ഏലിയാ മൂന്നു പ്രാവശ്യം കുട്ടിയുടെ മേല്‍ കമിഴ്ന്നുവീണ് ഇപ്രകാരം കര്‍ത്താവിനോട് നിലവിളിച്ചു: ''എന്റെ ദൈവമായ കര്‍ത്താവേ, ഈ കുട്ടിയുടെ പ്രാണന്‍ ഇവനിലേക്ക് മടങ്ങിവരട്ടെ.'' കര്‍ത്താവ് ഏലിയായുടെ സ്വരം ചെവിക്കൊണ്ടു. കുട്ടിയുടെ ആത്മാവ് അവനിലേക്ക് മടങ്ങിവന്നു. (1 രാജാക്കന്മാര്‍ 17:21,22). 
ചിത്രകേതു രാജാവിന്റെ മകന്‍ മരിച്ചപ്പോള്‍, രാജാവിനെ ആശ്വസിപ്പിക്കാന്‍ നാരദന്‍ എത്തിയ സന്ദര്‍ഭം ഭാഗവതം പറയുന്നു. അപേക്ഷ ചെവിക്കൊണ്ട്, ആത്മാവ് മകന്റെ ശരീരത്തില്‍ മടങ്ങിച്ചെന്നു. പുനര്‍ജീവിച്ച മകന്‍, രാജാവിനു മുന്നില്‍ ദീര്‍ഘ പ്രഭാഷണം നടത്തിയശേഷം, ആത്മാവ് വീണ്ടും ശരീരം വിട്ടകന്നു. ലൈഫ് ആഫ്റ്റര്‍ ലൈഫ് (79-83) പറയുന്നത്, അമേരിക്കയിലെ ആധുനിക ആശുപത്രികളില്‍, ജീവിതത്തിലേക്ക് മടങ്ങിയ രോഗികള്‍ വെളിപ്പെടുത്തിയത്, അവര്‍ പുനരുജ്ജീവിച്ചത്, ആത്മാവ് (മരിച്ച) ശരീരത്തില്‍ പുനഃപ്രവേശിച്ചപ്പോഴാണ് എന്നാണ്. ട്വന്റി കേസസ് സജസ്റ്റീവ് ഓഫ് റീഇന്‍കാര്‍നേഷന്‍ (Twety cases suggtseiv--e of Reincarnation- പുനര്‍ജന്മം സൂചിപ്പിക്കുന്ന 20 കേസുകള്‍) എന്ന പുസ്തകത്തില്‍ (34-52) മൂന്നരവയസ്സുള്ള ഒരാണ്‍കുട്ടി മരിച്ച് ഏതാനും മണിക്കൂറുകള്‍ക്കുശേഷം, കുറച്ചുദിവസം മുന്‍പ് മരിച്ച വിവാഹിതന്റെ ആത്മാവുമായി പുനരുജ്ജീവിച്ച സംഭവം വിവരിക്കുന്നു. പുതിയ ആത്മാവിന്റെ അഭിരുചികളും കഴിവുകളും ഓര്‍മകളും ആ കൂട്ടി പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇതൊക്കെ കാണിക്കുന്നത്, ആത്മാവിന് ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും അവിടെ വസിക്കാന്‍ കഴിയുമെന്നും അവിടം വിട്ടുപോകാന്‍ കഴിയുമെന്നുമാണ്. ശരീരത്തില്‍നിന്ന് ഭിന്നമാണ് അത്; സ്വതന്ത്ര വ്യക്തിയെപ്പോലെയാണ് അതിന്റെ പെരുമാറ്റം.
 ആത്മാവ് അനശ്വരമാണ് ഡോ. റെയ്മണ്ട് മൂഡി, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ എന്നിവര്‍ ശേഖരിച്ച തെളിവുകള്‍ കാണിക്കുന്നത്, ഒരാള്‍ മരിച്ചാല്‍, ആത്മാവ് സ്വതന്ത്രമായും അദൃശ്യമായും തുടരുന്നുവെന്നും അത് പില്‍ക്കാലം പുതിയ മനുഷ്യനായി ജനിക്കുന്നുവെന്നുമാണ്. ഇടവിട്ടിടവിട്ട് ഇത് സംഭവിച്ചുകൊണ്ടിരിക്കും. ആത്മാവ് അനശ്വരമാണെന്നും, അത് ചെറുതോ വലുതോ ആയ ഇടവേളകളില്‍ ജന്മംകൊള്ളുന്നുവെന്നും ഇതില്‍നിന്ന് വെളിവാകുന്നു. 
ആത്മാവ് ശരീരമായി മാറുന്നു ഇത് (ആത്മാവ്) സ്ത്രീയോ പുരുഷനോ ശിഖണ്ഡിയോ അല്ല. അത് സ്വയം സ്വീകരിക്കുന്ന ശരീരവുമായി താദാത്മ്യപ്പെടുന്നു. (ശ്വേതാശ്വതാര ഉപനിഷത് 5:10) ഒരാത്മാവ് ഒരു ശരീരത്തിലായിരിക്കേ, ആ ശരീരത്തിന്റെ രീതികളും വിശേഷങ്ങളുമാണ് സാധാരണ സ്വീകരിക്കാറ്. അത് പുരുഷനായിരിക്കേ, പുരുഷനെപ്പോലെ പെരുമാറുകയും യോനിയില്‍ ബീജാവാപം നടത്തുകയും ചെയ്യുന്നു. അത് സ്ത്രീയായിരിക്കേ, ഗര്‍ഭപാത്രത്തില്‍ ബീജം സ്വീകരിച്ച് ഗര്‍ഭവതിയാകുന്നു. അത് നപുംസകത്തിനുള്ളിലായിരിക്കേ, ജീവിതത്തില്‍ എല്ലാ ഘട്ടത്തിലും കാമരഹിതമായി വര്‍ത്തിക്കുന്നു. ആത്മാവ് ഒരു ലളിതഘടകമാണ്; അത് എല്ലായിടത്തും, സര്‍വ ജീവജാലങ്ങളിലും ഒരുപോലെയാണ്. ഭിന്നരൂപങ്ങളില്‍, ഭിന്നശേഷികള്‍ കാട്ടുന്ന ഭിന്ന ഘടകങ്ങളുടെ സഞ്ചിതശേഖരമാണ് ശരീരം. ചിന്താശേഷി കൂടുന്തോറും, ശരീരം കൂടുതല്‍ വികസിച്ചതാകുന്നു. അഗാധവിചാരത്തിനുശേഷിയുള്ളതാണ് മനുഷ്യ സംവിധാനം; അത് ഒരുപാട് സംഗതികള്‍ കണ്ടുപിടിക്കാനും അതുവഴി പ്രകൃതിയെ കീഴ്‌പ്പെടുത്താനും മനുഷ്യന് ശേഷി നല്‍കി. ശരീരത്തിന്റെ വികസിത ശേഷി എന്തുമാകട്ടെ, അതില്‍ വസിക്കുന്ന ആത്മാവ്, സാധാരണയായി, ആ ശരീരത്തിന്റെ എല്ലാ കര്‍മത്തിലും ഭാഗഭാക്കാകുന്നു. ആത്മാവ്, ശരീരവുമായുള്ള താദാത്മ്യം കുറച്ചുകൊണ്ടുവരുമ്പോള്‍, അത് ആത്മീയമായി ഉയരുന്നു. അത് സംഭവിക്കുമ്പോള്‍, ആത്മാവിന് ശരീരവുമായുള്ള ബന്ധം ദുര്‍ബലപ്പെടുകയും, അത് ആത്മീയാന്വേഷണങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നു. 
ആത്മാവും മൂന്നവസ്ഥകളും ഇടക്കിടെ, ദിനംപ്രതിപോലും, ആത്മാവ് മൂന്നവസ്ഥകളില്‍ അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നുവെന്ന് മാണ്ഡൂക്യോപനിഷത് വിശദീകരിക്കുന്നു. ജാഗ്രദാവസ്ഥയില്‍, ആത്മാവ് കര്‍മനിരതമാണ്. അത് ഇന്ദ്രിയങ്ങള്‍ വഴി ഭൗതികവസ്തുക്കളുമായി ബന്ധപ്പെടുകയും മനോവിചാരങ്ങള്‍ വഴി സന്തോഷ സന്താപങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. നിദ്രാവസ്ഥയില്‍, ഭൗതിക വസ്തുക്കളുമായി ബന്ധമില്ല. ആഗ്രഹങ്ങള്‍ ഇല്ല. വേദനയോ ദുഃഖമോ ഇല്ല. അതിനാല്‍, ഇത്, ഒരു സമാധികാലമാണ്. ആത്മാവ്, പക്ഷേ, കര്‍നിരതമായിരിക്കുകയും, ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം, ദഹനം, വൃക്കകളിലെ ശുദ്ധീകരണം, ശരീരവികാസത്തിനുള്ള കോശ ചലനങ്ങള്‍ തുടങ്ങിയവയ്ക്ക് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. നിദ്രയില്‍, ആത്മാവ്, ചില ഘട്ടങ്ങളില്‍, സ്വപ്നാവസ്ഥയില്‍ (ഒരു തവണ 20 മിനുട്ടോളം) ആകാറുണ്ട്. മുജ്ജന്മങ്ങളിലെ ചില അനുഭവങ്ങള്‍ (സൂക്ഷ്മശരീര സ്പര്‍ശിനികള്‍ വഴി) അന്നത്തെ സന്തോഷം, സങ്കടം, തയ്യാറെടുപ്പ്, ഭയം എന്നിവയോടെ പുനരനുഭവിക്കാന്‍ വേണ്ടിയാണ് ഇത്. (ഉറക്കത്തിലെഴുന്നേറ്റു നടക്കുന്ന സ്വപ്നാടന വേളയില്‍, ആത്മാവ്, നടത്തം, വാതില്‍ തുറക്കല്‍, പടികള്‍ ഇറങ്ങല്‍, മണ്‍വെട്ടിയെടുത്ത് ചെടിക്കു ചുറ്റും മണ്ണുമാന്തല്‍ തുടങ്ങി പല പ്രവൃത്തികള്‍ക്കും വഴിവച്ചെന്നു വരാം). സ്വപ്നാവസ്ഥയില്‍ നിന്ന്, ആത്മാവ്, സുഷുപ്തിയിലേക്കോ ഉണര്‍ച്ചയിലേക്കോ പോകാം. ഈ അവസ്ഥകളില്‍ അങ്ങോട്ടുമിങ്ങോട്ടും ആത്മാവ് എങ്ങനെ മാറുന്നു എന്നത് ശാസ്ത്രത്തിന് പിടികിട്ടിയിട്ടില്ല; എന്നാല്‍, എല്ലാവരുടെയും ജീവിതത്തില്‍ ഇതു സംഭവിക്കുന്നുണ്ട് താനും. 
ആത്മാവിന് വലിപ്പമില്ല പിണ്ഡമില്ലാത്തതിനാല്‍, ആത്മാവ് ദൃശ്യമല്ല. കഠോപനിഷത് (2:20), ശരഭോപനിഷത്(18), ശ്വേതാശ്വതാര ഉപനിഷത് (3:20) തുടങ്ങിയവ, ആത്മാവിനെ, 'കണികയുടെ കണിക' (അണോരണീയന്‍/ആറ്റത്തിന്റെ ആറ്റം) എന്നു വിശേഷിപ്പിക്കുന്നു. ഒരു ഗ്രന്ഥശാലയില്‍ ചെന്ന്, പഴയൊരു പുസ്തകം തുറന്നു നാം വായിക്കെ, ഒരു തലനാരിഴയുടെ അണുപോലൊരു കീടം ആ താളില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ടാകാം. അതിന്റെ ശരീരത്തിനകത്ത് ഒരു ജീവനും ആത്മാവുമുണ്ട്. ഗര്‍ഭപാത്രത്തില്‍ നീന്തുന്ന ബീജത്തിനു ജീവനുണ്ടെന്നു ശാസ്ത്രം പറയുന്നു. അതിസൂക്ഷ്മമായതിനാല്‍, ആത്മാവിനെ പലപ്പോഴും, കണിക, ജീവ അല്ലെങ്കില്‍ ബിന്ദു എന്ന് സംസ്‌കൃതത്തില്‍ പറയും. തനിക്ക് ജീവന്‍ പോയപ്പോള്‍, തനിക്ക് 'സ്ഥലം' ഉണ്ടായിരുന്നില്ലെന്നും, ഒരു ബോധ ബിന്ദു മാത്രമായിരുന്നു താനെന്നും, പുനര്‍ജീവിച്ച ഒരു രോഗി ഓര്‍മിച്ചതായി ലൈഫ് ആഫ്റ്റര്‍ ലൈഫ് (42) രേഖപ്പെടുത്തുന്നു. ഒരു ബിന്ദു ഒരു സൂക്ഷ്മ അസ്തിത്വമാണ്; അതിന് അളവുകളില്ല. സത്യത്തില്‍, ആത്മാവ്, ഒരു കണികപോലും അല്ല: കാരണം അത് പദാര്‍ത്ഥരഹിതമാണ്.
 ആത്മാവ് എന്നാല്‍ ജീവചൈതന്യം മരിച്ച ആള്‍, കാണുന്നില്ലെന്നും കേള്‍ക്കുന്നില്ലെന്നും സ്പര്‍ശനമറിയുന്നില്ലെന്നും പ്രാചീന ചിന്തകര്‍ ശ്രദ്ധിച്ചു. മരണത്തിന്റെ ആ നിമിഷം വരെയും ഇന്ദ്രിയങ്ങള്‍ ജാഗ്രതയുള്ളതായിരിക്കുന്നതും അവര്‍ ശ്രദ്ധിച്ചു. പൊടുന്നനെ, അവയവങ്ങളെല്ലാം, ശേഷികളെല്ലാം, നിലയ്ക്കുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന അവയവങ്ങള്‍ ഒന്നിച്ച് ഒരു നിമിഷത്തില്‍ കേടായിപ്പോകുന്നത് അവരെ അമ്പരപ്പിച്ചു. ശരീരത്തിലെ അനുഭൂതികളെല്ലാം അറിഞ്ഞിരുന്ന ഒരേകകത്തിന്റെ വിടപറച്ചിലാണ് ആ അനുഭൂതികളെല്ലാം പൊടുന്നനെ ഒന്നിച്ച് നിലയ്ക്കാന്‍ കാരണമെന്ന് അവര്‍ ഊഹിച്ചു. അങ്ങനെ, ആത്മാവ് ശരീരത്തില്‍നിന്ന് വിടപറയുന്നതാണ് മരണമെന്ന് അവര്‍ കണ്ടു. ആത്മാവില്ലാത്ത ശരീരം, ജഡപദാര്‍ത്ഥങ്ങളുടെ സങ്കരം മാത്രമാണ്. ആത്മാവാണ് ശരീരത്തിന് ജീവന്‍ നല്‍കി അതിനെ ചലിപ്പിക്കുന്നത്. എല്ലാ ജീവജാലങ്ങളിലും ഇത്, ഇങ്ങനെയാണ്. അതിനാല്‍, ആത്മാവ്, ഒരു ജീവജാലത്തിലെ ജീവനത്വം അഥവാ ചൈതന്യമാണ്. (ഒരു കോഴിയുടെ തല വെട്ടിയാല്‍, അതിന്റെ ഉടല്‍ പലവട്ടം ആടുന്നത് അതില്‍ ജീവനുള്ളതുകൊണ്ടല്ല; അതിനുള്ളില്‍ ഊറിക്കൂടിയിരുന്ന ഊര്‍ജം കെട്ടുപോവുകയാണ്; ഒരു യന്ത്രത്തിലെ ചക്രം സ്വിച്ച് ഓഫ് ചെയ്ത ശേഷവും കുറച്ചുനേരം കറങ്ങുന്നതുപോലെ). ആത്മാവ്, ശരീരത്തെ ചലനാത്മകമാക്കുന്നു. അതിനെ പ്രവര്‍ത്തിപ്പിക്കുന്നു. ആത്മാവില്‍നിന്ന് ഉയരുന്ന തരംഗങ്ങള്‍, ശരീരാവയവങ്ങളിലേക്കു പ്രസരിച്ച്, അവയെ ജീവസുറ്റതാക്കുന്നു. ഇക്കാരണത്താലാണ്, ഇന്ദ്രിയങ്ങള്‍ ബോധകണികകള്‍ പോലെ പ്രവര്‍ത്തിച്ച്, സ്പന്ദനങ്ങള്‍ അറിഞ്ഞ്, കര്‍മനിരതമാകുന്നത്. ഇരുണ്ട ഒരു മുറിയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിച്ച്, അവിടത്തെ വസ്തുക്കളെ പ്രകാശവത്താക്കുന്ന ഒരു കണ്ണാടിയോട് ഇതിനെ താരതമ്യം ചെയ്യാം. അനുഭൂതികളെല്ലാം അറിയുന്നത് ആത്മാവാണെന്നും, അതറിയാനുള്ള ആത്മാവിന്റെ ഉപകരണങ്ങള്‍ മാത്രമാണ് ഇന്ദ്രിയങ്ങളെന്നും ഛാന്ദോഗ്യോപനിഷത് പറയുന്നു. ആത്മാവിന്റെ പ്രചോദനത്താലാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബുദ്ധിയെ പ്രചോദിപ്പിക്കുന്ന വിചാരങ്ങള്‍ ഉണര്‍ത്തിവിടുന്നത് ആത്മാവാണ്. ആത്മാവില്‍ ഒരു വിചാരം ഉണ്ടാകുമ്പോള്‍ തന്നെ, അത്, ബുദ്ധി, മനസ്സ്, മസ്തിഷ്‌കം എന്നിവിടങ്ങളിലേക്കും ബന്ധപ്പെട്ട ഇന്ദ്രിയങ്ങളിലേക്കും പ്രസരിപ്പിച്ച്, അതൊരു പ്രവൃത്തിയായി തീരുന്നു. അങ്ങനെ, ഒരു ഉറവിട, പ്രചോദന കേന്ദ്രത്തെയാണ് സാമാന്യേന, ഒരു 'തത്വം' എന്നുപറയുന്നത്. അദൃശ്യമായ ഒരു തത്വം ആണ് ആത്മാവ്. ശരീരമോ ഇന്ദ്രിയമോ ഹൃദയമോ മസ്തിഷ്‌കമോ ഒന്നും ഒരു 'തത്വം' അല്ല. ശരീരത്തെ ചലനാത്മകമാക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന തത്വമാണ് ആത്മാവ്. അത്, ജീവതത്വമാണ്. സത്യത്തില്‍, എല്ലാ ഇന്ദ്രിയങ്ങള്‍ക്കും ആത്മാവ്, ബോധം പ്രസരിപ്പിക്കുന്നു. അത്, അങ്ങനെ, ബോധതത്വമാകുന്നു.

Sunday 16 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം1

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ
 പരിഭാഷ / രാമചന്ദ്രൻ
ത്മാവു വഴി മനുഷ്യന്‍ ഈശ്വരനോടു ചേരുന്നു; ശരീരംവഴി അവന്‍ മൃഗത്തോടും. ആത്മാവ്, മനുഷ്യനിലും മറ്റു ജീവജാലങ്ങളിലുമുള്ള ജീവതത്വത്തിന്റെ പര്യായമാകുന്നു. ശരീരത്തിലായിരിക്കുമ്പോള്‍ അതിനെ ജീവന്‍ എന്നുപറയുന്നു: കാലഭേദമില്ലാതെ അതിനെ ആത്മാവ് എന്നു വിളിക്കുന്നു. ആത്മാവിന് മരണമില്ല എന്നും അത് ഒരു ജീവജാലത്തില്‍ ഇടക്കിടെ ജീവന്റെ വേഷമിടുന്നു എന്നും മനുഷ്യര്‍ വിശ്വസിക്കുന്നു. ശരീരം മരിച്ചശേഷവും ആത്മാവ് നിലനില്‍ക്കുന്നുവെന്ന് അമേരിക്കക്കാരില്‍ മൂന്നില്‍ രണ്ടും വിശ്വസിക്കുന്നതായി 1982 ലെ ഒരഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുകയുണ്ടായി.

ആത്മാവ്, മരണത്തിനുശേഷം നിലനില്‍ക്കുന്നുവെങ്കില്‍, ജനനത്തിന് മുന്‍പും നിലനിന്നിരിക്കണം. ആത്മാവിനെപ്പറ്റിയുള്ള അന്വേഷണത്തിനായി മുന്നില്‍ കാണുന്നത് വിശാലമായൊരു മേഖലയാണ്. അതേപ്പറ്റിയുള്ള വിനയപൂര്‍ണമായ ഒരന്വേഷണമാണ് ഈ പുസ്തകം. നാലു ഭാഗങ്ങളാണ് ഇതിലുള്ളത്. ആദ്യഭാഗം ആത്മാവിനെ വിവരിക്കുകയും അതിന്റെ ഉറവിടം ബോധം അഥവാ ജീവശക്തിയുടെ പ്രാപഞ്ചിക സത്തയാണെന്നു കണ്ടെത്തുകയും ചെയ്യുന്നു. ഇതിനെ സംസ്‌കൃതത്തില്‍ ബ്രഹ്മന്‍ എന്നും ഇംഗ്ലീഷില്‍ ഈശ്വരന്‍ (God) എന്നും വിളിക്കുന്നു. ഒന്നാംഭാഗം ബോധം, ബ്രഹ്മന്‍ എന്നിവയെ ലളിതമായി വിവരിക്കുന്നു. രണ്ടാം ഭാഗമാകട്ടെ, ബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ തുടങ്ങിയവയാല്‍ ഉണ്ടാക്കപ്പെട്ട ആത്മാവിന്റെ പദാര്‍ത്ഥരഹിത വലയമായ ആത്മീയ ശരീരത്തെ വര്‍ണിക്കുന്നു. ബുദ്ധിയെയും മനസ്സിനെയുംപോലെ ലളിതമാണ് സൂക്ഷ്‌മേന്ദ്രിയങ്ങളുടെ അസ്തിത്വമെന്ന് കാണിക്കുകയാണ്. വൈദ്യുത തരംഗങ്ങളും റേഡിയോ തരംഗങ്ങളും നമ്മുടെ വിചാരങ്ങള്‍ ഫോണ്‍ വഴി ലോകത്തിന്റെ മറുഭാഗത്തെ മനുഷ്യരിലെത്തിക്കുന്നതുപോലെ ഭൗതികശരീരത്തിലെ തരംഗങ്ങള്‍ എല്ലാ അനുഭൂതികളെയും പ്രവൃത്തികളെയും അനുഭവങ്ങളെയും വിനിമയം ചെയ്യുന്നു. മൂന്നാംഭാഗം നമ്മുടെ വര്‍ത്തമാനകാലജീവിതത്തില്‍ പൂര്‍വകര്‍മങ്ങള്‍ക്കുള്ള സ്വാധീനം വെളിവാക്കുന്നു. ആത്മീയശരീരത്തില്‍ കുടികൊള്ളുന്ന പൂര്‍വകര്‍മ ബോധത്തില്‍നിന്നാണ് വര്‍ത്തമാനകാല കര്‍മങ്ങളുടെ അടിസ്ഥാന ചോദനകള്‍ ഉടലെടുക്കുന്നതെന്ന് വേദങ്ങള്‍ ഉറപ്പിച്ചുപറയുന്നു. നാലാംഭാഗം ഈശ്വരനെ പ്രപഞ്ചത്തിന്റെയും അതിലെ ജീവന്റെയും മുഖ്യവിധാതാവായി വെളിവാക്കുന്നു. ഈശ്വരനും മനുഷ്യനും തമ്മിലുള്ള ബന്ധവും ഇതില്‍ വരുന്നു. ആധുനിക മനസ്സിനെ തൃപ്തിപ്പെടുത്താന്‍, ശാസ്ത്രീയമായാണ് ഈ വിഷയങ്ങളെല്ലാം വിവരിച്ചിരിക്കുന്നത്; ഉപനിഷത്തുക്കള്‍, ബൈബിള്‍, ഫിലോകാലിയ, ഖുര്‍ ആന്‍ എന്നിവയിലെ വചനങ്ങളുടെയെല്ലാം ലയം കൃത്യമായി ഇവിടെ അനാവരണം ചെയ്യുന്നു. അന്വേഷികളെ സഹായിക്കാനായി വിശദമായ ഉദ്ധരണികള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.








ഭാഗം 1, ആത്മാവ്, അധ്യായം 1
ആധുനിക ഗവേഷണങ്ങള്‍
ചിന്തിക്കുന്ന മനുഷ്യര്‍, എക്കാലവും എല്ലായിടത്തും, ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യങ്ങളെപ്പറ്റി കൗതുകമുള്ളവരായിരുന്നു. അവര്‍ തുടങ്ങിയ അന്വേഷണങ്ങള്‍ ഇപ്പോഴും, പ്രത്യേകിച്ച് പാശ്ചാത്യര്‍, തുടരുകയാണ്. മരണത്തിന്റെ രഹസ്യങ്ങള്‍ അറിയാനാഗ്രഹിച്ച ആദ്യകാല ചിന്തകരില്‍ പലരും മനുഷ്യന്‍ ഭൗതികശരീരത്തിന്റെയും അവര്‍ ആത്മാവ് എന്നുവിളിച്ച അരൂപിയുടെയും സംഗമമാണെന്ന നിഗമനത്തിലെത്തിയിരുന്നു. ആത്മാവ് ശരീരത്തില്‍ നില്‍ക്കുന്നതാണ് ജീവിതം; അത് ശരീരം വിടുന്നതാണ് മരണം. ഒരു യഥാര്‍ത്ഥ വ്യക്തിയെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജീവഘടകമാണ് ആത്മാവെന്നും മനുഷ്യനിലെ യഥാര്‍ത്ഥ വ്യക്തി അതാണെന്നും മഹര്‍ഷിമാര്‍ തിരിച്ചറിഞ്ഞു. എന്നാല്‍, യുക്തിവാദികള്‍ മനുഷ്യനില്‍ അദൃശ്യമായ ഒരാത്മാവുണ്ടെന്ന് വിശ്വസിച്ചില്ല. ശരീരത്തിന്റെ പ്രവര്‍ത്തനത്തിനായി നിരന്തരമായി ഉണ്ടാകുന്നതും നിലനിര്‍ത്തപ്പെടുന്നതുമായ ഊര്‍ജം മാത്രമാണ് മനുഷ്യന്‍, അവന്റെ ശരീരത്തിലും ജീവനിലുമെന്ന് അവര്‍ വാദിച്ചു. 1960 വരെ വൈദ്യശാസ്ത്രവും പറഞ്ഞിരുന്നത്, ഭൗതികശരീരം, ഒരു പൂര്‍ണ, പ്രവര്‍ത്തനക്ഷമമായ ഘടകമാണ് എന്നാണ്. അത് ആഹാരത്തില്‍നിന്ന് ഊര്‍ജം ശേഖരിച്ച് സൂക്ഷിച്ച്, വിവിധ പ്രവൃത്തികള്‍ക്കായി അവയവങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. ശരീരത്തിനെ ചലനാത്മകമാക്കാനോ പ്രവര്‍ത്തിപ്പിക്കാനോ ആത്മാവ് പോലെ ഒരു ബാഹ്യഘടകവും ഇല്ല.

എന്നാല്‍, എക്കാലവും മനുഷ്യര്‍ക്കിടയിലെ ഭൂരിപക്ഷവും ഋഷിവര്യന്മാരുടെ ഉദ്‌ബോധനങ്ങള്‍ സ്വീകരിച്ച് അവരിലാരെങ്കിലും സ്ഥാപിച്ച മതത്തിലും ജീവനുള്ള ഏത് വ്യക്തിയിലും അദൃശ്യമായ ആത്മാവിലും വിശ്വസിച്ചുപോന്നു. ശരീരം മരിച്ചാലും അത് നിലനില്‍ക്കുന്നുവെന്നും അവര്‍ വിശ്വസിച്ചു. സമീപകാലത്ത്, പടിഞ്ഞാറുള്ള ശാസ്ത്രജ്ഞര്‍, ആത്മാവിനെ സംബന്ധിച്ച സത്യം അറിയാന്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് മുതിര്‍ന്നിട്ടുണ്ട്. രൂപംകൊണ്ട് തിരിച്ചറിയാനാവുന്ന പരേതാത്മാക്കള്‍ പ്രേതരൂപങ്ങളായി കാണപ്പെടുന്നതിനെപ്പറ്റിയുള്ള അന്വേഷണങ്ങളിലാണ് ആത്മാവിന്റെ അസ്തിത്വത്തെപ്പറ്റി കൃത്യമായ ഗവേഷണങ്ങള്‍ ആരംഭിച്ചത്. പുരാണങ്ങളില്‍ തന്നെ ഇത്തരം പ്രേതാത്മാക്കള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അദ്ധ്യാത്മ രാമായണത്തില്‍ (6:7:26-27) ഹനുമാന് ഒരു പ്രേതം പ്രത്യക്ഷപ്പെട്ട് തന്റെ അടിയന്തര ദൗത്യം വൈകിപ്പിക്കാന്‍ ഗൂഢപദ്ധതിയുള്ളതായി മുന്നറിയിപ്പു നല്‍കുന്നു. ശമുവേല്‍ ചക്രവര്‍ത്തിയുടെ പ്രേതം ശൗല്‍ ചക്രവര്‍ത്തിക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടതായി ബൈബിള്‍ (1 സങ്കീര്‍ത്തനം 28:14-19) പറയുന്നു. പ്രവാചകരായ മോശയും ഏലിയായും മരിച്ച് നൂറ്റാണ്ടുകള്‍ക്കുശേഷം അവരുടെ രൂപങ്ങള്‍ യേശുവിന് മുന്‍പാകെ അവന്റെ അന്ത്യം പ്രവചിക്കാന്‍ എത്തുന്നുവെന്ന് ബൈബിളില്‍ പറയുന്നു (ലൂക്കോസ് 9:30,31). എന്നാല്‍, മധ്യകാലഘട്ടത്തില്‍ പ്രേതങ്ങളെപ്പറ്റി പൊതുവേ അവിശ്വാസമായിരുന്നതിനാല്‍ ഇത്തരം അനുഭവങ്ങളെ പരിഹസിക്കുകയാണുണ്ടായത്. ഇംഗ്ലണ്ടിന്റെ ചാന്‍സലര്‍ ബ്രൂഹാം പ്രഭുവിനെപ്പോലുള്ളവര്‍ അവരുടെ പ്രേതാനുഭവങ്ങള്‍ വിവരിച്ചപ്പോഴാണ് ഈ പരിഹാസത്തിന്റെ മുനയൊടിഞ്ഞത്. (1)

അന്നുമുതല്‍, മരണത്തിന്റെ വക്കത്തുനിന്ന് രക്ഷപ്പെട്ടവര്‍ പരേതരായ ബന്ധുക്കളുടെ പ്രേതങ്ങളെ കാണുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ വരാന്‍ തുടങ്ങി. പ്രേതങ്ങളെപ്പോലുള്ള പ്രതിഭാസങ്ങളില്‍ 1880 ആയപ്പോഴേക്കും ചില ഇംഗ്ലീഷ് ശാസ്ത്രജ്ഞരും തത്വചിന്തകരും താല്‍പര്യം കാട്ടി. പത്രങ്ങളില്‍ പ്രേതങ്ങളെപ്പറ്റി വരുന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ ശേഖരിച്ചു. ഫെബ്രുവരിയില്‍ അവര്‍ ലണ്ടനില്‍ സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച് (എസ്പിആര്‍) ആരംഭിച്ച് ക്രമമായുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ പ്രധാന സ്ഥാപകരും അന്വേഷകരുമായ ഗര്‍ണി, മേയേഴ്‌സ് എന്നിവര്‍ പ്രേതാനുഭവമുള്ള നിരവധിയാളുകളെ പരിശോധിച്ച് അവരുടെ സാക്ഷ്യങ്ങള്‍ അപഗ്രഥിച്ച് ഇവ 'ജീവിച്ചിരിക്കുന്നവരുടെ പ്രേതാനുഭവങ്ങള്‍ (Phantasms of the Living) എന്ന പേരില്‍ 1886 ല്‍ പ്രസിദ്ധീകരിച്ചു. അതില്‍ ഗര്‍ണി പറഞ്ഞത്, ഒരു പ്രേതാനുഭവമുണ്ടാകുന്നത് പരേതാത്മാവില്‍നിന്നുള്ള ടെലിപ്പതി വഴിയുള്ള ആശയവിനിമയവും സ്വീകര്‍ത്താവിന്റെ മാനസിക സൃഷ്ടിയും ചേരുമ്പോഴാണ് എന്നാണ്. എന്നാല്‍ മേയേഴ്‌സ് പറഞ്ഞത്, പരേതാത്മാവ് സംഭവസ്ഥലത്തുവന്ന് ചില സവിശേഷ സ്പന്ദങ്ങള്‍ ഉളവാക്കിയപ്പോള്‍, അത് സ്വീകര്‍ത്താവില്‍ പ്രേതാനുഭവമുണ്ടാക്കിയെന്നും അയാളുടെ മഹസ്സിന്റെ സൂക്ഷ്മഭാവം അതിനു കാരണമായി എന്നുമാണ്. കുറച്ചുകഴിഞ്ഞ് ഗര്‍ണി തന്നെ രണ്ടു പ്രേതാനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ സ്വീകര്‍ത്താവ് കണ്ട ആദ്യപ്രേതത്തിന് രണ്ടാം കാഴ്ചയില്‍ താടിവളര്‍ന്നിരുന്നു.(2)

ഈ സംഭവങ്ങള്‍ സ്വീകര്‍ത്താവിന്റെ മനഃസൃഷ്ടി എന്ന ഗര്‍ണിയുടെ സങ്കല്‍പത്തെ നിരാകരിച്ചു. രണ്ടു ഗവേഷകരും, മനുഷ്യരുടെ ശാരീരിക മരണത്തിനുശേഷം ആത്മാവ് ജീവിക്കുന്നുണ്ടെന്നും അവതാരമൊഴിഞ്ഞ ആത്മാക്കള്‍ക്ക് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ എത്താന്‍ കഴിവുണ്ടെന്നും കണ്ടെത്തി.പ്രൊസീഡിംഗ്‌സ് ഓഫ് ദ സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച് (1927, വാല്യം 36, പേജ് 517-24) പ്രേതാനുഭവത്തിന്റെ മികവാര്‍ന്ന ഒരു ചിത്രം നല്‍കുന്നു. 1905 നവംബര്‍ 16 ന് നോര്‍ത് കരോലിനയിലെ കര്‍ഷകനായ ജെയിംസ് എല്‍. ചാഫിന്‍ തന്റെ മൂന്നാമത്തെ മകന് എല്ലാ സ്വത്തും നല്‍കുന്ന വില്‍പത്രം റജിസ്റ്റര്‍ ചെയ്തു. അതുകഴിഞ്ഞ്, 1919 ജനുവരി 16 ന് അദ്ദേഹം സ്വത്തുക്കള്‍ നാലുമക്കള്‍ക്കുമായി ഒരുപോലെ വീതിക്കുന്ന മറ്റൊരു വില്‍പത്രം എഴുതി രഹസ്യമായി സൂക്ഷിച്ചു. നോര്‍ത് കരോലിനയിലെ ചട്ടമനുസരിച്ച്, ഒരാള്‍ സ്വന്തം കയ്പടയില്‍ എഴുതിയ വില്‍പത്രത്തിനാണ്, അത് റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍പോലും, സാധുത. രണ്ടാമത്തെ വില്‍പത്രമുള്ളതായി അത് എഴുതിയ ആള്‍ക്കല്ലാതെ മറ്റാര്‍ക്കും വിവരമുണ്ടായിരുന്നില്ല. 1921 സെപ്തംബര്‍ ഏഴിന് ചാഫിന്‍ ഒരപകടത്തില്‍ മരിച്ചു. സെപ്തംബര്‍ 24 ന് ഒരു തര്‍ക്കവുമില്ലാതെ മൂന്നാമത്തെ മകന് ആദ്യ വില്‍പത്രപ്രകാരമുള്ള അവകാശ പത്രം കിട്ടി. നാലുവര്‍ഷം കഴിഞ്ഞ് 1925 ജൂണില്‍ ചാഫിന്റെ രണ്ടാമത്തെ മകന് കിടക്കക്കരികില്‍, പിതാവിന്റെ കൃത്യമായ സ്വപ്നദര്‍ശനങ്ങള്‍ കിട്ടാന്‍ തുടങ്ങി. ആ മാസാവസാനം രണ്ടാമത്തെ വില്‍പത്രം എങ്ങനെ കണ്ടെത്താനാകുമെന്ന് പ്രേതം ദര്‍ശനത്തില്‍ മകനോട് വെളിപ്പെടുത്തി. തന്റെ ഓവര്‍കോട്ടിന്റെ അകത്തെ കീശയിലെ രഹസ്യ അറയില്‍ അതിന്റെ സൂചനയുണ്ടെന്നാണ് പ്രേതം പറഞ്ഞത്. ഇതേതുടര്‍ന്ന്, രണ്ടാമത്തെ മകന്‍ അമ്മയോടും മറ്റുള്ളവരോടുമൊപ്പം നീണ്ട തെരച്ചില്‍ നടത്തി രണ്ടാം വില്‍പത്രം കണ്ടെടുത്തു. സൂചനയില്‍ പറഞ്ഞപോലെ, മൂത്തസഹോദരന്റെ വീട്ടിലെ പഴയ മര അലമാരയ്ക്കകത്താണ്, വില്‍പത്രമുള്ള ബൈബിള്‍ കണ്ടത്. 1925 ഡിസംബറില്‍ മേല്‍കോടതി ആദ്യവില്‍പത്രം റദ്ദാക്കി രണ്ടാം വില്‍പത്രം സാധുവാക്കി. ഈ സംഭവത്തില്‍, പ്രേതം സ്വപ്നങ്ങളില്‍ നല്‍കിയ വിവരം സ്വീകര്‍ത്താവിന്റെ ഭാവനയാകാന്‍ വഴിയില്ല. ഈ സംഭവം, മരണശേഷവും ആത്മാവ് നിലനില്‍ക്കുന്നുണ്ടെന്നും ഇതിന് പ്രത്യക്ഷത്തില്‍ വരാനും സാധാരണക്കാരനെപ്പോലെ ആശയവിനിമയം നടത്താന്‍ കഴിയുമെന്നും തെളിയിച്ചു.

ഡബ്‌ളിനിലെ റോയല്‍ കോളജ് ഓഫ് സയന്‍സില്‍ പ്രൊഫസറായിരുന്ന സര്‍ വില്യം ബാട്രറ്റ് എഴുതിയ ഡെത്ത് ബെഡ് വിഷന്‍, മരണക്കിടക്കയിലുള്ളവരുടെ പ്രേത ദര്‍ശനങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ വിശദീകരിക്കുന്നു. 1924 ജനുവരി 12 ന് ബാരെറ്റിന്റെ ഉദര ശസ്ത്രക്രിയാ സര്‍ജനായ ഭാര്യ, പ്രസവശേഷം രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച മിസിസ് ഡോറിസിനടുത്തു നില്‍ക്കുകയായിരുന്നു. പൊടുന്നനെ ഡോറിസിന്റെ മുഖം പ്രകാശമാനമാവുകയും, 'മുറിയില്‍ ഒരിടത്ത് സുന്ദരമായ രൂപത്തെ കാണുന്നില്ലേ' എന്നു ചോദിക്കുകയും ചെയ്തു. മിസിസ് ഡോറിസ് ആ ഭാഗത്തേക്ക് കണ്ണിമയ്ക്കാതെ നോക്കി, അത് തന്റെ (പരേതനായ)പിതാവാണെന്ന് പറഞ്ഞു. മിസിസ് ബാരെറ്റിന് രൂപത്തെ കാണാനായില്ല. തുടര്‍ന്ന്, പിതാവിനൊപ്പം തന്റെ സഹോദരിയുടെ രൂപത്തെ കൂടി രോഗിണി ദര്‍ശിച്ചു. മൂന്നാഴ്ച മുന്‍പ് സഹോദരി മരിച്ചെങ്കിലും, മിസിസ് ഡോറിസിന്റെ അസുഖം നിമിത്തം അവരെ വിവരം അറിയിച്ചിരുന്നില്ല. ഈ കാഴ്ചകള്‍ക്കുശേഷം മിസിസ് ഡോറിസ് മരിച്ചു. ബാരെറ്റിന്റെ ഭാര്യ വീട്ടിലെത്തി നടന്ന സംഭവങ്ങള്‍ വിസ്മയത്തോടെ ഭര്‍ത്താവിനോട് വിവരിച്ചു. രോഗിണിയുടെ മുഖത്ത് കണ്ട യഥാര്‍ത്ഥ പ്രതീതി ഗംഭീരമായിരുന്നുവെന്ന് മിസിസ് ബാരെറ്റ് ഓര്‍മിച്ചു. മിസിസ് ഡോറിസ് സഹോദരിയുടെ പ്രേതത്തെ കണ്ട സംഭവത്തില്‍ വിസ്മയം പൂണ്ട ബാരെറ്റ് മരണക്കിടക്കയിലുള്ളവരുടെ പ്രേത ദര്‍ശനങ്ങളെപ്പറ്റി ഗവേഷണം ആരംഭിച്ചു. മരിക്കുന്നവര്‍ മുന്‍പേ മരിച്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രേതങ്ങളെ കാണുന്നുണ്ടെന്നും അവ മരിക്കുന്നയാളെ അടുത്ത ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കണ്ടെത്തി. ഈ പ്രേതദര്‍ശനങ്ങള്‍, ആത്മാവിന്റെ മരണശേഷമുള്ള തുടര്‍ച്ച സത്യമാണെന്നും സാധാരണനിലയില്‍ അദൃശ്യമായ ആത്മാവ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മുന്‍പാകെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും വെളിവാക്കുന്നു. ആത്മാക്കള്‍ യാഥാര്‍ത്ഥ്യങ്ങളാണ്. ന്യൂയോര്‍ക്കില്‍ 1885 ല്‍ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച് (എഎസ്പിആര്‍) രൂപീകരിച്ചു. ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ആത്മാവിനെപ്പറ്റി പഠിക്കാന്‍ ഇത്തരം സംഘടനകള്‍ പല നഗരങ്ങളിലും രൂപംകൊണ്ടു. അമേരിക്കയില്‍ 1960 ആകുമ്പോഴേക്കും ആത്മാവിന്റെ അതിജീവനത്തെപ്പറ്റി പഠിക്കാന്‍ പലരും ഫണ്ടുകള്‍ ഏര്‍പ്പെടുത്തിയത് ജനത്തിന് ഇക്കാര്യത്തിലുള്ള ഉത്സാഹം വെളിവാക്കി. വിഷയത്തിന്റെ ഭിന്നവശങ്ങളെപ്പറ്റി വിദഗ്ദ്ധ ശാസ്ത്രജ്ഞര്‍ അന്വേഷണങ്ങള്‍ തുടങ്ങി. അവരില്‍ ചിലര്‍ ഇവരാണ്: ഡോ.ഓസിസ്- പാരാ സൈക്കോളജി ഫൗണ്ടേഷന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ഇദ്ദേഹം എഎസ്പിആറില്‍ ചേര്‍ന്ന് മരണക്കിടക്കയിലുള്ളവരുടെ പ്രേതക്കാഴ്ചകള്‍ പഠിച്ചു. കുട്ടികളുടെ മുജ്ജന്മ സ്മരണകള്‍ വിര്‍ജീനിയ സര്‍വകലാശാലയിലെ മെഡിക്കല്‍ പ്രൊഫസര്‍ ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ പഠനവിധേയമാക്കി. വിര്‍ജീനിയ സര്‍വകലാശാലയില്‍ സൈക്കാട്രിസ്റ്റായ ഡോ.റെയ്മണ്ട് മൂഡി ആശുപത്രികളില്‍ കൃത്രിമ ശ്വാസോച്ഛ്വാസം വഴി രക്ഷപ്പെട്ട രോഗികളുടെ മരണാനുഭവങ്ങള്‍ പഠിച്ചു.


1. The Life and Times of Henry Lord Brougham/1871, Vol . 1, page 146-48.

2. Proceedings of SPR 1888-89. page 412-415

മാധവൻ നായരുടെ ആത്മാവ്

ട്ടില്‍ എസ്റ്റേറ്റ് കേസ് നടക്കുന്ന കാലം. മാനുവല്‍ പൈകട വക്കീല്‍ കേസ് നടത്തുന്നു. കേസ് വാദിക്കുന്നത്, ജസ്റ്റിസ് മാധവന്‍ നായരുടെ മുന്നിലാണ്. ഇരുവരും അയല്‍ക്കാരാണ്. ഒരു വാദത്തിന് തലേന്ന്, പൈകട വക്കീലിന്റെ ഭാര്യ, മാധവന്‍ നായരുടെ ഭാര്യ പാറുക്കുട്ടിയോട് കേസിനെപ്പറ്റി പറഞ്ഞു.
രാവിലെ കോടതിയില്‍ മാധവന്‍ നായര്‍ വക്കീലിനോട് ചോദിച്ചു: നമ്മുടെ ഭാര്യമാര്‍ കൂട്ടുകാരികളാണ്; പക്ഷേ, അവരെന്തിനാണ് കേസിന്റെ കാര്യം സംസാരിക്കുന്നത്?
അപ്പോള്‍ തന്നെ, മാധവന്‍ നായര്‍ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിഞ്ഞതായി, ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജഗദീശ് ചന്ദ്രന്‍ നായര്‍ ഓര്‍ക്കുന്നു; നീതിയില്‍നിന്ന്, മൂല്യങ്ങളില്‍നിന്ന് മാധവന്‍ നായര്‍ അണുവിട മാറിയില്ല.
പത്തുകൊല്ലം, 1960 ജൂണ്‍ 22 മുതല്‍, 1970 നവംബര്‍ ഒന്നുവരെയാണ്, മാധവന്‍ നായര്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നത്.
ആ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം, ഹൈക്കോടതിയിലെ വിപുലമായ ലൈബ്രറി കൂടി ഉപയോഗപ്പെടുത്തിയും സംസ്‌കൃതം പഠിച്ചുമാണ്, മാധവന്‍ നായര്‍ ഈ പുസ്തകം,All about Soul, എഴുതിയത്.
മാധവൻ നായർ,പാറുക്കുട്ടി 'അമ്മ,മക്കൾ മധു,കൃഷ്ണ കുമാർ ,ഗോപ കുമാർ 
തക്കല കാഞ്ഞിരോട് വലിയ വീട്ടില്‍ മാധവന്‍ പിള്ളയുടെയും പൈങ്കുളം ഗൗരി പിള്ളയുടെയും മകനായിരുന്നു, മാധവന്‍ നായര്‍. 1908 നവംബര്‍ ഒന്നിന് ജനിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറായിരുന്ന കെ.എം.ബാലശങ്കരന്‍ നായര്‍, അനുജന്‍. കൃഷിക്കാരനായ മാധവന്‍ പിള്ളയ്ക്ക് രണ്ട് ആണ്‍മക്കളേ ഉണ്ടായിരുന്നുള്ളൂ. തക്കലയിലും നാഗര്‍കോവിലിലും സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്, തിരുവനന്തപുരം ലോ കോളജിലാണ്, മാധവന്‍ നായര്‍ പഠിച്ചത്; ഗണിതത്തിലായിരുന്നു ബിരുദം. ലോ കോളജില്‍ പഠിപ്പിച്ചുകൊണ്ട്, വക്കീല്‍ പണിയില്‍ ഏര്‍പ്പെട്ടു. മാധവന്‍ നായര്‍, പുരാതന നിയമങ്ങളെപ്പറ്റി തയ്യാറാക്കിയ കുറിപ്പുകളില്‍നിന്ന് പില്‍ക്കാലത്ത്, ഗൈഡുകള്‍ ഉണ്ടായി.
തിരുവനന്തപുരത്ത് വിശ്വനാഥയ്യരുടെ ജൂനിയറായിരുന്നു; തൈക്കാട് സുബ്രഹ്മണ്യയ്യര്‍, കെ.എസ്.പരിപൂര്‍ണന്‍ എന്നിവരുമായി സൗഹൃദത്തിലായിരുന്നു. തന്നെക്കാള്‍ പതിനഞ്ചുവയസിന് ഇളയതായ, വഴുതക്കാട് പള്ളിവിളാകത്ത് രാമന്‍പിള്ളയുടെ മകള്‍ പാറുക്കുട്ടിയെ 28-ാം വയസ്സില്‍ വിവാഹം ചെയ്തു. എന്നുവച്ചാല്‍, പാറുക്കുട്ടിക്ക് അന്ന് 14 വയസ്. 1923 ജനുവരി ഏഴാണ് അവരുടെ ജനനത്തീയതി. രാമന്‍ പിള്ളയ്ക്ക് ചാലയില്‍ തടിക്കച്ചവടമായിരുന്നു.
തിരു-കൊച്ചി സംയോജനം നടന്നപ്പോള്‍, മാധവന്‍ നായര്‍ കൊച്ചിയിലെത്തി. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ട്, ലോകോളജില്‍ പഠിപ്പിച്ചു. സിവില്‍ കേസുകളാണ് പ്രധാനമായും നടത്തിയത്. മാധവന്‍ നായരുടെ വിധികള്‍, സുപ്രീംകോടതി അപ്പീലില്‍, ഒരിക്കലും തള്ളപ്പെട്ടിട്ടില്ല.
തിരുവനന്തപുരത്ത് മേയര്‍ ബാലകൃഷ്ണന്‍ നായരുടെയും, കൊച്ചിയില്‍ എ.എം.എന്‍. ചാക്യാരുടെയും വാടകവീടുകളിലായിരുന്നു, താമസം. അതുകഴിഞ്ഞ് പുല്ലേപ്പടിയില്‍ താമസിച്ചു. റിട്ടയര്‍ ചെയ്തശേഷമാണ്, ഇരുമ്പനത്ത്, സ്വന്തം വീടുവച്ചത്; ഇന്തോനേഷ്യയിലെ ഭാരത സ്ഥാനപതിയായിരുന്ന കെ.എം.കണ്ണേമ്പിള്ളിയുടെ വീടിനടുത്ത്. റിട്ടയര്‍ ചെയ്തശേഷം, കമ്മിഷന്‍ നിയമനത്തോട് വിമുഖത കാട്ടി.
അന്തര്‍മുഖനായ മാധവന്‍ നായര്‍ക്ക് കുറച്ചുസുഹൃത്തുക്കളെ ഉണ്ടായിരുന്നുള്ളൂ: ജസ്റ്റിസുമാരായ ടി.കെ.ജോസഫ്, പി.നാരായണ പിള്ള, ഹോമിയോ ഡോക്ടര്‍ പടിയാര്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെടും. ആത്മീയതിലായിരുന്നു താല്‍പര്യം-മാധവന്‍ നായരുടെ അച്ഛനും മാധവന്‍നായരുടെ സഹോദരന്‍ ബാലശങ്കരന്‍ നായരും ദീക്ഷ സ്വീകരിച്ചവരായിരുന്നു. കാലടി ശ്രീരാമകൃഷ്ണാശ്രമത്തില്‍ 1966-1998 ല്‍ മഠാധിപതിയായിരുന്ന സ്വാമി ഗണാനന്ദയുമായാണ്, ഈ പുസ്തകം പ്രധാനമായും ചര്‍ച്ച ചെയ്തത്. പുസ്തകം ഇംഗ്ലീഷില്‍ വായിച്ച ഫാ.ആന്റണി ഇലഞ്ഞിമറ്റം 1994 ഒക്‌ടോബര്‍ 18 ന് ഗണാനന്ദയ്ക്ക്, ഇറ്റലിയിലെ അസീസിയില്‍നിന്ന് എഴുതിയ കത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ”അദ്വൈതത്തെപ്പറ്റിയുള്ള ഏറ്റവും ശാസ്ത്രീയവും മനോവിജ്ഞാനീയം വച്ച് സാധൂകരിക്കാവുന്നതുമായ രേഖയാണ്, ഇത്. എന്റെ വിദ്യാര്‍ത്ഥികള്‍ ഈ പുസ്തകത്തിന് കാക്കുന്നു.”
അനുജന്‍ ബാലശങ്കരന്‍ നായരുമായി, മാധവന്‍ നായര്‍ ആത്മീയത ചര്‍ച്ച ചെയ്തിരുന്നുവെന്ന്, മാധവന്‍ നായരുടെ മൂത്തമകന്‍ ഗോപകുമാര്‍ നായര്‍ ഓര്‍ക്കുന്നു. കുറിച്ചിയിലെ സ്വാമി ആതുരദാസിന്റെ ശിഷ്യന്‍ ഗോപാലാനന്ദ തീര്‍ത്ഥ വീട്ടില്‍ വന്നിരുന്നു; അദ്ദേഹം ബന്ധുവായിരുന്നു. വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു; ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു.
വിരമിച്ചശേഷം, നായര്‍ സമുദായത്തിന്, മാധവന്‍ നായര്‍ കല്യാണക്രമവും മരണാനന്തരക്രമവുമുണ്ടാക്കി; അത് എന്‍എസ്എസ് പ്രസിഡന്റ് കളത്തില്‍ വേലായുധന്‍ നായര്‍ക്ക് അയച്ചുകൊടുത്തു. മൂത്തമകന്‍, മദ്രാസ് ഐഐടിയില്‍നിന്ന് എന്‍ജിനീയറായ ഗോപകുമാര്‍ നായരുടെ വിവാഹം, അതനുസരിച്ച്, ഒരു ബ്രാഹ്മണ വാധ്യാരുടെ കാര്‍മികത്വത്തിലായിരുന്നു. പുടവകൊടുക്കല്‍ അല്ലാതെ കാര്യമായി ചടങ്ങുകളില്ലാതിരുന്ന നായര്‍ വിവാഹം, മന്ത്രോച്ചരാണങ്ങളോടെ, ഒരു മണിക്കൂര്‍ നീളുന്നതായി. അതിന് സമൂഹത്തില്‍ പിന്തുണയുണ്ടായില്ല.
കല്യാണക്രമം അനുസരിച്ച് നടന്ന വിവാഹം 
ഒരാള്‍ മരിച്ചാല്‍ 16 ദിവസം പുല എന്നത്, 12 ആയി ചുരുക്കിയത്, സമുദായം ചെറിയ തോതിലെങ്കിലും, ഏറ്റെടുത്തു. താന്‍ മരിച്ചാല്‍ ഐസ് പെട്ടിയിലിടരുതെന്ന് മാധവന്‍ നായര്‍ നിഷ്‌കര്‍ഷിച്ചു; മൂന്നു മണിക്കൂറിനകം ശവദാഹം നടത്തണമെന്ന് മകനോട് നിര്‍ദ്ദേശിച്ചു; ഒരാള്‍ക്ക് വേണ്ടിയും കാക്കരുത്.
ഗ്ലൂക്കോമ വന്ന് ഇടതുകണ്ണിന്റെ കാഴ്ചയെ ബാധിക്കുംവരെ, സ്വയം കാറോടിച്ചു. രാഹുകാലം തുടങ്ങിയ അന്ധവിശ്വാസങ്ങളെ അദ്ദേഹം അകറ്റിനിര്‍ത്തി; ജഡ്ജി പദവിയില്‍ നിന്നുള്ള യാത്രയയപ്പിന് കുടുംബത്തില്‍നിന്നാരും വരേണ്ട എന്നു നിര്‍ദ്ദേശിച്ചു; രണ്ടാമത്തെ മകന്‍ കൃഷ്ണകുമാര്‍, യാത്രയയപ്പിനുശേഷം കാറോടിച്ച് അച്ഛനെ വീട്ടിലെത്തിച്ചു. 93-ാം വയസില്‍, 2001 ഡിസംബര്‍ 21 ന്, അനായാസേന മരണം. മരുന്നിനോട് വിരോധിച്ചു; കുട്ടികള്‍, അച്ഛന്‍ എഴുതിയ മരണാനന്തരക്രമം പാലിച്ചു.
അഞ്ചു കുട്ടികള്‍: ഗോപനും ബാങ്ക് ഓഫ് അമേരിക്കയില്‍ വൈസ് പ്രസിഡന്റായിരുന്ന കൃഷ്ണ കുമാറിനും പുറമെ, കമല (യുഎസ്), വിമല,മധു (എന്‍ജിനിയര്‍, മേയോ ക്ലിനിക്).
പരിഭാഷയെപ്പറ്റി രാമചന്ദ്രൻ :
ആത്മീയത കാച്ചിക്കുറുക്കിയതാണ്, സന്ത് ജ്ഞാനേശ്വറിന്റെ ‘അമൃതാനുഭവം’ എന്ന പുസ്തകം എന്നതാണ് എന്റെ അനുഭവം; അദ്ദേഹത്തിന്റെ ഭഗവദ്ഗീതാ വ്യാഖ്യാനമായ ‘ജ്ഞാനേശ്വരി’യാണ് ജനപ്രിയം.
അദ്ദേഹം ജീവിച്ചത് 16-ാം നൂറ്റാണ്ടിലാണ്. തുടര്‍ന്നുള്ള കാലങ്ങളില്‍ നടന്ന ശാസ്ത്ര ഗവേഷണ ഫലങ്ങളുടെ വെളിച്ചത്തില്‍, ഭാരതീയ ആത്മീയത വാറ്റിയെടുത്തതാണ് ജസ്റ്റിസ് മാധവന്‍ നായരുടെ ഈ രചന. അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജി പദവിയില്‍നിന്ന് വിരമിക്കുമ്പോള്‍ വയസ്സ് 62. അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ അപാരത ഈ രചനയില്‍ കാണാം.
കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനായ ജഗദീശ് ചന്ദ്രന്‍ നായര്‍ ഇതിന്റെ പരിഭാഷ എന്നെ ഏല്‍പ്പിച്ചത് ആത്മീയതയെപ്പറ്റി ഞങ്ങള്‍ തമ്മില്‍ നടന്ന സംഭാഷണത്തിനു ശേഷമാണ്. ഒരു ജഡ്ജി ആ ജോലി തീര്‍ത്ത് വാനപ്രസ്ഥത്തിലേക്ക് നടന്നത്, എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. മാധവന്‍ നായരുടെ മകന്‍ ഗോപകുമാര്‍ എം. നായരില്‍നിന്ന് ഇംഗ്ലീഷ് പുസ്തകം വാങ്ങി ഈ കര്‍മം എന്നെ ഏല്‍പ്പിക്കുമ്പോള്‍ ജഗദീശ് ചന്ദ്രന്‍ നായര്‍ക്ക് വയസ്സ് 81.
ഇംഗ്ലീഷ് വാക്കുകള്‍ പരമാവധി ഇതില്‍ ഉപേക്ഷിച്ചിട്ടുണ്ട്. ന്യൂക്ലിയസ്, ആറ്റം, റേഡിയോ, ഫോണ്‍ എന്നിവപോലെ അഞ്ചാറു വാക്കുകള്‍ കാണും. സംസ്‌കൃതവും ജന്തുശാസ്ത്രവും ഇംഗ്ലീഷുമാണ് ഞാന്‍ പഠിച്ചത്. 62-ാം വയസ്സിനുശേഷം, ഈ പുസ്തകമെഴുതാന്‍ വേണ്ടിയാണ് മാധവന്‍ നായര്‍ സംസ്‌കൃതം പഠിച്ചത്. ജന്തുശാസ്ത്രം ഞാന്‍ ഇഷ്ടപ്പെട്ടെങ്കിലും, അതിലെ ജനിതക ശാസ്ത്രം എനിക്ക് പ്രിയപ്പെട്ടതായി. അത്, ഇപ്പോള്‍ മാത്രമാണ് ഗുണം ചെയ്തത്.
ഭഗവദ്ഗീതാ ശ്ലോകങ്ങളുടെ പരിഭാഷ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേതാണ്. പ്രപഞ്ച സത്യങ്ങളെപ്പറ്റി പറയുമ്പോഴുള്ള ഭാഷയുടെ പരിമിതിയെപ്പറ്റി രണ്ടിടത്തു മാധവന്‍ നായര്‍ വിശദീകരിക്കുന്നുണ്ട്. ഭാഷയെ കഴിയുന്നത്ര പൂര്‍ണതയോട് അടുപ്പിക്കാന്‍ അദ്ദേഹത്തെപ്പോലെ ഞാനും ശ്രമിച്ചിട്ടുണ്ട്; നിഘണ്ടു മിക്കവാറും വേണ്ടെന്ന് വച്ചു. വളര്‍ന്നത് തമിഴിലായതിനാല്‍, വാക്കുകള്‍ കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ലെന്നു കരുതി. എല്ലാം അതീത ഇച്ഛയ്ക്ക് വിട്ടായിരുന്നു കര്‍മം.
മാധവന്‍ നായര്‍ എന്റെ ജീവിതത്തിലേക്ക് വന്നത് ആ ഇച്ഛ അനുസരിച്ചായിരിക്കണമല്ലോ. അദ്ദേഹവും ജഗദീശ് ചന്ദ്രന്‍ നായരും ഞാനും ഒരു കര്‍മപരമ്പരയിലെ കണ്ണികള്‍ മാത്രം.

വ്യാസന്റെ കലിയുഗ പ്രവചനങ്ങൾ

യ്യായിരം വർഷങ്ങൾക്ക് മുൻപ് ജിവിച്ച വേദവ്യാസൻ അടുത്ത
യുഗത്തിൽ അഥവാ നാം ജീവിക്കുന്ന ഈ കലി യുഗത്തിൽ ലോകം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ചു.ആ 11 പ്രവചനങ്ങൾ ഭാഗവതത്തിലുണ്ട് .അവയെല്ലാം അച്ചട്ടായി.
1 .കലിയുഗത്തിൽ ഒരാളുടെ ജന്മവും പെരുമാറ്റവും സവിഷേതകളും നന്നെന്ന് നിർണയിക്കുന്നത് അയാളുടെ പണത്തിൻറെ അടിസ്ഥാനത്തിലായിരിക്കും.ഒരാളുടെ സ്വാധീനം മാത്രമായിരിക്കും,നിയമത്തിൻറെയുംനീതിയുടെയും അടിസ്ഥാനം.
ഭാഗവതം 12 .2 .2
2 .ബാഹ്യമായ ആകർഷണം ഒന്ന് കൊണ്ട് മാത്രം ആണും പെണ്ണും ഒന്നിച്ചു ജീവിക്കും.കച്ചവട വിജയത്തിന് അടിസ്ഥാനം ചതി മാത്രമായിരിക്കും.പൗരുഷവും സ്ത്രൈണതയും രതി വൈദഗ്ദ്ധ്യം ആധാരമാക്കിയായിരിക്കും.പൂണൂലിട്ടത് കൊണ്ട് മാത്രം ബ്രാഹ്മണനാകും.
ഭാഗവതം 12 .2 .3
3 .ഭൂമി അഴിമതിയിൽ മുങ്ങിയവരെക്കൊണ്ട് നിറയുന്നതിനാൽ,ഏതു ജാതി ശ്രേണിയിലെയും ശക്തൻ അധികാരം പിടിക്കും.
ഭാഗവതം 12 .2 .7
4 .തണുപ്പ്,കാറ്റ്,ചൂട്,മഴ,മഞ്ഞ് എന്നിവയാൽ ജനം ദുരിതത്തിലാകും.തർക്കം,വിശപ്പ്,ദാഹം,രോഗം,ഉൽക്കണ്ഠ എന്നിവയാൽ കൂടുതൽ വിഷമത്തിലാകും.
ഭാഗവതം 12 .2 .10
5 .വൃദ്ധമാതാപിതാക്കളെ മനുഷ്യർ സംരക്ഷിക്കില്ല.
ഭാഗവതം 12 .3 .42
6 .നഗരങ്ങൾ കള്ളന്മാരുടെ പിടിയിലാകും.വേദങ്ങളെ യുക്തിവാദികൾ വ്യാഖ്യാനങ്ങൾ വഴി മലിനമാക്കും.രാഷ്ട്രീയ നേതാക്കൾ ജനത്തെ ഭക്ഷിക്കും.പുരോഹിതന്മാരും ബുദ്ധിജീവികളും അവരുടെ വയറിൻറെയും ജനനേന്ദ്രിയത്തിൻറെയും ഭക്തരാകും.
ഭാഗവതം 12 .3 .32
7 .സ്വത്തു പോയ യജമാനനെ സേവകർ ഉപേക്ഷിക്കും.ആ യജമാനൻ സന്യാസിയായാലും കുലീനനായാലും.വർഷങ്ങൾ കൂടെ നിന്ന സേവകൻ അംഗവിഹീനനായാൽ യജമാനൻ ഉപേക്ഷിക്കും.
ഭാഗവതം 12 .3 .36
8.കലിയുഗത്തിൽ ഏതാനും നാണയങ്ങളുടെ പേരിൽ മനുഷ്യർ പരസ്പരം വെറുക്കും.രക്തത്തെ മറന്ന് സ്വയം നശിക്കും.ബന്ധുക്കളെ കൊല്ലും.
ഭാഗവതം 12 .3 .41
9 .സംസ്കാരമില്ലാത്തവർ ദൈവത്തിൻറെ പേരിൽ ഭിക്ഷ വാങ്ങും.അവർ ലാളിത്യം ഭാവിച്ചും നാടോടിയായി അഭിനയിച്ചും ഉപജീവനം നടത്തും.മതത്തെപ്പറ്റി ഒന്നുമറിയാത്തവർ ഉന്നത പീഠത്തിൽ കയറി മത തത്വങ്ങൾ വിളിച്ചു പറയും.
ഭാഗവതം 12 .3 .38
10.കലിയുഗത്തിൽ ആയുസ്സ് 50 വർഷം മാത്രമായിരിക്കും.
ഭാഗവതം 12 .2 .11
11 .മതം,സത്യസന്ധത,വൃത്തി,സഹിഷ്ണുത,ദയ,ആയുസ്സ്,ശരീര ബലം,ഓർമ്മ എന്നിവയെല്ലാം ദിനം ചെല്ലുന്തോറും കുറഞ്ഞു വരും
ഭാഗവതം 12 .2 .1

കൃതയുഗം സത്യയുഗവും ത്രേതായുഗം രജതവും ദ്വാപരം ചെമ്പും ആയിരുന്നു.നാം ജീവിക്കുന്ന കലി കഴിഞ്ഞ് സുവർണം അഥവാ വീണ്ടും കൃതം. ബ്രഹ്മ വൈവർത്ത പുരാണത്തിൽ കൃഷ്ണൻ പറയുന്നത്, കലിയുഗം തുടങ്ങി 5000 വർഷം കഴിഞ്ഞ് അവസാനിക്കും എന്നാണ്. കലിയുഗം എന്നാൽ കറുത്തത്. വരാനിരിക്കുന്ന സുവർണ യുഗത്തിലെ ധാർമികതയുടെ നാലിലൊന്നേ കലിയിൽ ഉണ്ടാകൂ. ഇപ്പോൾ ധര്മത്തിന്റെ കാളയ്ക്ക് ഒരു കാലേയുള്ളു.
ത്രേതത്തിലാണ് യാഗങ്ങൾ തുടങ്ങിയത്. ലോക ആത്മാവ് ചുവന്നു. വിവേകം നാലിൽ ഒന്നായി. മനുഷ്യൻ സത്യം അന്വേഷിച്ച് ആചാരങ്ങൾ കണ്ടെത്തി. ദാനം വഴി ആശിച്ചത് കിട്ടി. ദ്വാപരത്തിൽ പ്രപഞ്ചാത്മാവ് മഞ്ഞയായിരുന്നു. മതം പകുതിയായി. വേദം നാലായി. ചിലർക്ക് നാലും അറിയാമായിരുന്നു. മറ്റു ചിലർക്ക് അല്പവും. മനസിൻറെ വലിപ്പം കുറഞ്ഞു; സത്യം വലഞ്ഞു. ആഗ്രഹങ്ങളും രോഗവും പ്രകൃതി ദുരന്തങ്ങളും ഉണ്ടായി. മനുഷ്യന് തപസ്സു വേണ്ടി വന്നു.
കലി എന്ന് തുടങ്ങി ഇന്നവസാനിക്കും എന്നത് സമസ്യയാണ്. ബി സി 3102 ആണ് തുടങ്ങിയ വർഷം എന്ന് പൊതുവെ കരുതുന്നു. മഹാഭാരത യുദ്ധം കഴിഞ്ഞ് അന്ന് 35 വർഷം. മായൻ കലണ്ടറിലെ മഹാചക്രം തുടങ്ങുന്ന വർഷത്തിനടുത്താണ്. ഇത് -അത് ബി സി 3114. സംസ്‌കൃത ജ്യോതിശാസ്ത്ര ഗ്രന്ഥമായ സൂര്യസിദ്ധാന്തം ആധാരമാക്കി ആര്യഭടൻ കലി തുടങ്ങിയ ദിവസം കണക്കാക്കിയിരുന്നു. നഗ്നനേത്രങ്ങൾക്ക് കാണാവുന്ന അഞ്ച് ഗ്രഹങ്ങൾ, ബുധൻ, ശുക്രൻ, ചൊവ്വ,വ്യാഴം, ശനി എന്നിവ മേടം രാശിക്ക് പൂജ്യം ഡിഗ്രി നേർ രേഖയിൽ വന്ന ദിവസം. ബി സി 3102 ഫെബ്രുവരി 17 -18.
ആധുനിക ജ്യോതി ശാസ്ത്രജ്ഞൻ റിച്ചാർഡ് തോംപ്‌സൺ ആ ദിവസത്തെ കണക്കെടുത്തപ്പോൾ, 42 ഡിഗ്രിയിലാണ്, ഇവ. മേടം, മീനം, കുംഭം രാശികളിൽ ഗ്രഹങ്ങൾ ചിതറിക്കിടക്കുന്നു.അതിനാൽ ഇതൊരു സംയോഗ ദിനമല്ല. ആര്യഭടന് തെറ്റുപറ്റി എന്ന് ഇതിന് അർത്ഥമില്ല. ഇങ്ങനെ ഒരു നേർ രേഖ കലിയുഗാരംഭത്തിൽ വേണമെന്ന് സൂര്യ സിദ്ധാന്തത്തിൽ പറഞ്ഞിട്ടില്ല. പൂജ്യം ഡിഗ്രി കൃത യുഗാന്ത്യത്തിൽ വരുന്നു എന്നാണ് സൂര്യ സിദ്ധാന്തത്തിൽ. മേടം രാശിയിലെ പൂജ്യം ഡിഗ്രിയിൽ ഗ്രഹങ്ങൾ ഭ്രമണം ആരംഭിച്ചു എന്നാണ്, ഹിന്ദു ജ്യോതിശാസ്ത്ര സങ്കൽപം. ഇത് കൃത യുഗാന്ത്യത്തിലും സംഭവിക്കുന്നു. ഇത് ബ്രഹ്മാവിൻറെ ഒരു ദിവസത്തിൻറെ തുടക്കവും അവസാനവും നടക്കുന്നു എന്നും ജ്യോതിശാസ്ത്ര സങ്കല്പമുണ്ട്. 1000 യുഗ ചക്രങ്ങളാണ്, ഇവ. ബി സി 3102 എന്ന തീയതിക്ക് അടിസ്ഥാനമില്ല. എ ഡി 500 വരെ ഇത് ഒരു ഗ്രന്ഥത്തിലും വന്നില്ല. ആര്യഭടന് ഈ തീയതി എവിടന്നു കിട്ടി? അദ്ദേഹം ആര്യഭടീയം എഴുതിയത് 3600 കലി വർഷത്തിൽ എഴുതി എന്നൊരു വാചകം മാത്രമാണ്, അതിലുള്ളത്. 499 ലാണ് ആര്യഭടീയം രചിച്ചത്. അപ്പോൾ കലിയുടെ തുടക്കം 3102. തീയതി സ്വയം കണക്കാക്കാതെ എവിടെ നിന്നെങ്കിലും എടുത്തതാകാം.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...