Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 27 ( 1)

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/27, 1.വെളിപാടുകള്‍ 

പ്രപഞ്ച  കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഒരദൃശ്യ ദൈവവ്യക്തിത്വത്തിന്റെ അസ്തിത്വത്തിലും നന്മയിലും ആദ്യകാലം മുതലേ നിരവധി മനുഷ്യര്‍ വിശ്വസിച്ചുപോന്നു. അവനെ അവര്‍ ദൈവം എന്നുവിളിച്ചു. അന്നുമുതല്‍ ദൈവവിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. സാധാരണ അവന്‍ അദൃശ്യനാണെങ്കിലും, നമ്മുടെ ചലനത്തില്‍ ആത്മാവ് വെളിപ്പെടുംപോലെ, അവന്‍ പ്രകൃതിയില്‍ വെളിപ്പെട്ടുവെന്ന് മഹര്‍ഷിമാരും തത്വചിന്തകരും ശാസ്ത്രജ്ഞരും ഉദ്‌ഘോഷിച്ചു. 
തേജോബിന്ദു ഉപനിഷത് (1:29) പറയുന്നു: ദൃഷ്ടിയെ ജ്ഞാനമാക്കിക്കൊണ്ട്, പ്രപഞ്ചം ബ്രഹ്മനാല്‍ നിറഞ്ഞതായി കണ്ടാലും (ദൃഷ്ടിം ജ്ഞാനമയീം കൃത്വാ പശ്യേത് ബ്രഹ്മമയം ജഗത്). 
നമുക്ക് ചുറ്റുമുള്ള വസ്തുക്കള്‍, അവയുടെ രൂപം, ഉദ്ഭവം, പ്രവര്‍ത്തനം എന്നിവയെ വിവേകപൂര്‍വം നിരീക്ഷിച്ചാല്‍, ദൈവത്തെ എവിടെയും കാണാം എന്നര്‍ത്ഥം. ഉദാഹരണം: ഒരു മുട്ട. അതില്‍ രണ്ട് അര്‍ധ ദ്രാവകങ്ങള്‍. വെള്ളക്കരു, മഞ്ഞക്കരു, മൂന്നാഴ്ച അതൊരു കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞാല്‍, അതിന്റെ ഉള്ളടക്കം കൊക്കുകള്‍, കണ്ണുകള്‍, കൃത്യസന്ധിയുള്ള നീണ്ട കാലുകള്‍, മൃദുവായ പേശികള്‍ എന്നിവയുള്ള ജീവനുള്ള പക്ഷിയായി മാറുന്നു. കോഴി സജീവമാണ്; അതു നടക്കുന്നു, ഓടുന്നു, കൂവുന്നു, ചികയുന്നു, ചെറിയ വിത്തുകള്‍ തിന്നുന്നു. മുട്ടയും കോഴിയും തമ്മില്‍ എന്തൊരന്തരം! ആ മാറ്റത്തിലെ സങ്കീര്‍ണതയും കൃത്യതയും ഒരതിബോധ ഏകകത്തിന്റെ ക്രിയയെ വെളിവാക്കുന്നു. ആര്‍ക്ക് ഇതൊക്കെ ചെയ്യാനാവും? കോഴി വളര്‍ത്തുകേന്ദ്രത്തില്‍ നൂറുകണക്കിന് മുട്ടകള്‍ വിരിയുന്നു. ഓരോ മുട്ടയെയും ഒരു അദൃശ്യ ഏകകം ശുശ്രൂഷിച്ചോ അതോ, അതേ ഏകകം എല്ലാ മുട്ടയെയും ശ്രദ്ധിച്ചോ? ലോകമാകെയുള്ള കോഴി വളര്‍ത്തുകേന്ദ്രങ്ങളിലെല്ലാം ഈ മാറ്റമുണ്ടാകുന്നതിനാല്‍, ലോകമാകെ ആ ഏകക സാന്നിദ്ധ്യമുള്ളതിന്റെ സൂചന കിട്ടുന്നുണ്ടോ? ചിന്തിക്കുന്തോറും, അതിഭൗതിക ശേഷിയുള്ള സര്‍വവ്യാപിയായ ഒരദൃശ്യ ഏകകത്തിന്റെ സാന്നിദ്ധ്യം നമ്മുടെ മനസ്സില്‍ ഉദയം ചെയ്യുകയായി. ഇത് ദൈവത്തിന്റെ വെളിപാട്. പ്രപഞ്ചമാകെയുള്ള ജീവജാലങ്ങളിലെ ജീവന്‍ മുഴുവന്‍ ഒരു സര്‍വവ്യാപിയായ ഏകകമായി എടുത്താല്‍, അതാണ് ദൈവം.
 ഋഗ്വേദം (10:121:3) പറയുന്നു: 
ഹിമം മൂടിയ ഹിമാലയവും സാഗരങ്ങളും നദികളും സകല ദിശകളിലെയും ലോകവും ഏതു മഹിമയെ ഉദ്‌ഘോഷിക്കുന്നുവോ, ആ ദൈവത്തെ പവിത്ര നിവേദ്യങ്ങള്‍കൊണ്ട് ആരാധിച്ചാലും. 
'സകലദിശകളിലെയും ലോകം' എന്നാല്‍, മുകളിലും താഴെയുമുള്ള ലോകം; ഭൂമിയും ആകാശവും. അതിനാല്‍, എവിടെയുമുള്ള പ്രകൃതി ദൈവമഹിമ ഉദ്‌ഘോഷിക്കുന്നുവെന്ന് ശ്ലോകാര്‍ത്ഥം. ഖുര്‍ ആനില്‍ (6:100) പ്രവാചകന്‍ പറയുന്നു: 
അവന്‍ ആണ് ആകാശത്തുനിന്ന് താഴേക്ക് വെള്ളം അയയ്ക്കുന്നത്. അവകൊണ്ട്, നാം എല്ലാത്തരം ചെടികളും മുളപ്പിക്കുന്നു. നാം മുളപ്പിക്കുന്ന ഹരിതാഭമായ പുല്ലില്‍നിന്ന്, നാം കട്ടിയായ തോടുള്ള ധാന്യം കൊയ്യുന്നു; ഈന്തപ്പനയിലെ പൂമ്പൊടിയില്‍നിന്ന് സമൃദ്ധമായ കതിര്‍ക്കുലകള്‍ ഉണ്ടാകുന്നു; മുന്തിരി, ഒലിവ്, മാതളത്തോപ്പുകള്‍ എന്നിവ ഒരുപോലെയും അല്ലാതെയും (നാം വളര്‍ത്തുന്നു). അവയിലെ ഫലങ്ങള്‍, അവ പാകമാകുമ്പോള്‍ കാണുക. ആഹാ! ഇതാ, വിശ്വാസികള്‍ക്കുള്ള പ്രത്യക്ഷങ്ങള്‍.
ഫിലോകാലിയ (വാല്യം 1, പേജ് 337) നിരീക്ഷിക്കുന്നു: ദൈവം ആത്മീയമത്രെ; അവന്‍ അദൃശ്യനാണെങ്കിലും, ശരീരത്തില്‍ ആത്മാവെന്നപോലെ, അവന്‍ എല്ലാ ദൃശ്യവസ്തുക്കളിലും പ്രത്യക്ഷനാകുന്നു. 
ഫ്രഞ്ച് തത്വചിന്തകനായ ഫ്രാങ്‌സ്വാ വോള്‍തെയര്‍ (1694-1778) പറഞ്ഞു: 
ഒരു മികച്ച യന്ത്രം കാണുമ്പോള്‍, മികച്ച ജ്ഞാനമുള്ള ഒരു നല്ല പണിക്കാരനുണ്ടെന്ന് നാം പറയുന്നു. ലോകം ആരാധിക്കേണ്ട ഒരു യന്ത്രമാണ്. അത്, അതിന്റെ മഹിമയാര്‍ന്ന സ്രഷ്ടാവിനെ വെളിപ്പെടുത്തുന്നു. 
തത്വചിന്തകനായ ജെ.ജെ.റൂസ്സോ(1712-1778) പറഞ്ഞു:
ഞാനതു കാണുന്നുണ്ട്, അഥവാ അനുഭവിക്കുന്നു.... ദൈവമുണ്ട്. അവന്‍ ഈ പ്രപഞ്ചത്തെ നയിക്കുന്നു, അവന്‍ എല്ലാറ്റിനും കല്‍പന നല്‍കുന്നു.
 പ്രസിദ്ധ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ (1879-1955) പ്രഖ്യാപിച്ചു:
ഉള്ളതില്‍ കാണുന്ന ലയത്തില്‍ സ്വയം വെളിപ്പെടുത്തുന്ന ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.
പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന സകലതിലും കാണുന്ന ചലനങ്ങളില്‍, കൃത്യങ്ങളില്‍, പാരസ്പര്യത്തില്‍, ദൈവം സ്വന്തം അസ്തിത്വവും കരുതലും വെളിപ്പെടുത്തിയതായി ചിന്തകര്‍ കാണുന്നു. ആകാശത്തിലും ലോകത്തിലുമുള്ള വസ്തുക്കളില്‍, ഡമാസ്‌കസിലെ വിശുദ്ധ പത്രോസ്, ഫിലോകാലിയയില്‍ (വാല്യം  3, പേജ് 136-17)ഒരു ആന്തരധ്യാനം കാണുന്നു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ ചലനവും സ്ഥിരതയും. ഋതുക്കള്‍, മേഘങ്ങള്‍, മഴ, മഞ്ഞ്, ഇടിമുഴക്കം, മിന്നല്‍, കാറ്റ്, വിവിധയിനം മൃഗങ്ങള്‍, പക്ഷികള്‍, ചെടികള്‍, അവയുടെ രൂപം, നിറം, അഴക്, അനുപാതം, ക്രമം, സന്തുലനം, ലയം, താളം, ഉപയോഗം തുടങ്ങിയവ ദൈവാസ്തിത്വത്തിന്റെ യാഥാര്‍ത്ഥ്യവും ദൈവത്തിന്റെ കരുതലും വെളിപ്പെടുത്തുന്നു. മേല്‍ ഉദ്ധരണികള്‍, പ്രകൃതി ദൈവത്തെ വെളിപ്പെടുത്തുന്നതായി സാക്ഷ്യപ്പെടുത്തുന്നു.
 1. ആകാശ ശരീരങ്ങള്‍ 
നമുക്ക് ചുറ്റുമുള്ള അന്തമില്ലാത്ത സ്ഥലമാണ് ആകാശം. അത് കാക്കത്തൊള്ളായിരം നക്ഷത്രങ്ങളും ഗ്രഹങ്ങളും ചന്ദ്രന്മാരും ഛിന്നഗ്രഹങ്ങളുമൊക്കെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. വലിയൊരു ദൂരദര്‍ശിനികൊണ്ടു നോക്കിയാല്‍, കോടിക്കണക്കിന് നക്ഷത്രങ്ങള്‍ കാണാം. പല വലിപ്പത്തിലുള്ള, കനമുള്ള ഗോളങ്ങളാണ് നക്ഷത്രങ്ങള്‍. നമുക്ക് ഏറ്റവുമടുത്ത ശരാശരി നക്ഷത്രമായ സൂര്യന്‍, 140 ലക്ഷം കിലോമീറ്റര്‍ വ്യാസമുള്ളതാണ്. മകയിരത്തി (മൃഗശീര്‍ഷം-Orion)) ന്റെ തോളിലുള്ള ചുവന്ന നക്ഷത്രമായ (ആര്‍ദ്ര/Betelgeuse)), 4000 ലക്ഷം കിലോമീറ്റര്‍ വ്യാസമുള്ളതാകുന്നു. സൂര്യനെക്കാള്‍ ചെറിയ നക്ഷത്രങ്ങളുണ്ട്; എന്നാല്‍ ഏറ്റവും ചെറുത്, ഭൂമിയുടെ വലിപ്പത്തിന്റെ പത്തുലക്ഷം ഇരട്ടി വലിപ്പമുള്ളതായിരിക്കും. അവ ആകാശത്തില്‍ എങ്ങനെ നില്‍ക്കുന്നു? നക്ഷത്രങ്ങള്‍ തമ്മില്‍ ഏറെ അകലമുണ്ട്. അത്തരം അകലങ്ങള്‍ ശാസ്ത്രജ്ഞര്‍ അളക്കുന്നത് പ്രകാശവര്‍ഷത്തിലാണ്. സെക്കന്റില്‍ 300,000 കിലോമീറ്റര്‍ എന്ന കണക്കില്‍ പ്രകാശം ഒരു വര്‍ഷത്തില്‍ സഞ്ചരിക്കുന്ന ദൂരമാണ് അത്. ഒരു പ്രകാശ വര്‍ഷം ഏതാണ്ട് 9.41 ദശലക്ഷം ദശലക്ഷം കിലോമീറ്ററാണ്. സൂര്യന്‍ കഴിഞ്ഞാല്‍, നമുക്കടുത്ത നക്ഷത്രം, മിത്രം (Alpha centauri)) ആണ്. ത്രിശങ്കു crux) വിനടുത്ത തിളങ്ങുന്ന നക്ഷത്രം. അത്, സൂര്യനില്‍നിന്ന് 4 1/3 പ്രകാശവര്‍ഷങ്ങള്‍ (41 ദശലക്ഷം ദശലക്ഷം കിലോമീറ്റര്‍) ദൂരെയാണ്. ഏറ്റവുമടുത്ത രണ്ടു നക്ഷത്രങ്ങള്‍ ഇവ ആയിരിക്കില്ല എങ്കിലും, രണ്ടു നക്ഷത്രങ്ങള്‍ തമ്മിലെ അപാരമായ അകലമറിയാന്‍ ഇത്രയൊക്കെ മതി. ഇത്രദൂരമുണ്ടെങ്കിലും, ഭൂരിപക്ഷം നക്ഷത്രങ്ങളും ദശലക്ഷം നക്ഷത്രങ്ങളുള്ള ഓരോ താരാപഥമായി വര്‍ത്തിക്കുന്നു എന്നു പറയപ്പെടുന്നു. നിരവധി താരാപഥങ്ങളടങ്ങിയ വമ്പന്‍ താരാപഥങ്ങളുമുണ്ട്. ഇതിലൊന്നില്‍, 400 താരാപഥങ്ങളിലധികം ആകാം. താരാപഥങ്ങള്‍ക്കിടയില്‍, അവിടെയും ഇവിടെയും സ്വതന്ത്രനക്ഷത്രങ്ങളുണ്ട്. 14 താരാപഥങ്ങള്‍ അടങ്ങിയ ക്ഷീരപഥം എന്ന വമ്പന്‍ താരാപഥ സമൂഹത്തിന്റെ പുറംകൈയിലെ ഒരു നക്ഷത്രം മാത്രമാണ്, സൂര്യന്‍. 100,000 പ്രകാശ വര്‍ഷങ്ങളാണ് അതിന്റെ വ്യാസം. ക്ഷീരപഥത്തിനപ്പുറമുള്ള അടുത്ത താരാപഥമാണ് ആന്‍ഡ്രോമിഡ. അതിനെ മീനം രാശിക്കും (Pisces))െ കാശ്യപിരാശി (Cassiopeia)))ക്കുമിടയില്‍ ഒരു രാശി (Constellation) ആയി കാണാം. അത് ഏതാണ്ട് 20 ലക്ഷം പ്രകാശവര്‍ഷങ്ങള്‍ അകലെയാണ്. സമീപവര്‍ഷങ്ങളില്‍, വലിയ റിഫ്‌ളക്ടറുകളുള്ള വന്‍ ദൂരദര്‍ശിനികള്‍, സ്‌പെക്‌ട്രോ സ്‌കോപ്പുകള്‍ എന്നിവ വഴി ശാസ്ത്രജ്ഞര്‍ 60,000 ലക്ഷം പ്രകാശവര്‍ഷങ്ങള്‍ വ്യാസം വരുന്ന ആകാശസ്ഥലം പരതുകയും ആയിരക്കണക്കിന് നക്ഷത്രപഥങ്ങള്‍ കാണുകയുമുണ്ടായി. താരാപഥങ്ങള്‍ തന്നെ അടുത്തടുത്തല്ല. ആകാശസ്ഥലവും താരാപഥങ്ങളും പിന്നീടും അകലങ്ങളിലേക്ക് തുടരുകയും അതിരില്ലാതെ അത് നീളുകയും ചെയ്യുന്നുവെന്ന് അവര്‍ പറയുന്നു. മിക്ക താരാപഥങ്ങളും കാഴ്ചയുടെ അറ്റത്തുനിന്ന് നോക്കിയാല്‍, മധ്യത്തില്‍ ഇരുപുറവും കുടവയറുമുള്ള (മുഴ) തളികയാണ്; മുഖക്കാഴ്ചയില്‍, സര്‍പ്പിളം അഥവാ, സര്‍പ്പിളമായ കമ്പികളുള്ള, വളയമില്ലാത്ത ചക്രം പോലെയാണ്. മധ്യത്തിലെ മുഴ ഒരു നക്ഷത്രക്കൂട്ടമാണ്. വിശാലമായ ആകാശത്ത് എത്ര നക്ഷത്രങ്ങള്‍! 




ആരാണ് വലിപ്പമേറിയ, തിളക്കമുള്ള ഈ വസ്തുക്കളെ ഇത്ര സമൃദ്ധമായി സൃഷ്ടിച്ച് ആകാശത്തില്‍ ക്രമമായി അടുക്കി, അതില്‍ പ്രകാശം ചൊരിഞ്ഞത്? എല്ലാ നക്ഷത്രങ്ങളും പ്രകാശം ചൊരിയുന്നു; എന്നാല്‍ തിളക്കം വ്യത്യസ്തമാകുന്നു. തിരുവാതിര 19000 ഇരട്ടി സൂര്യനെക്കാള്‍ തിളക്കമുള്ളതാണ്. സൂര്യന്റെ വെളിച്ചംതന്നെ അസഹ്യമാംവിധം തിളക്കമുള്ളതാണ്. വ്യക്തമായ ഒരുച്ചയില്‍ എത്ര തീക്ഷ്ണമാണ് പ്രകാശവും ഉഷ്ണവും! 1490 ലക്ഷം കിലോമീറ്റര്‍ അകലെനിന്ന് അത്രയും വെളിച്ചവും ഉഷ്ണവും സൂര്യനില്‍നിന്ന് വരുന്നുവെങ്കില്‍, സൂര്യന്റെ ഉപരിതലത്തിലെ ഉഷ്ണവും വെളിച്ചവും എത്രയായിരിക്കും? ഇതേക്കാള്‍ എത്രയധികമായിരിക്കും, വന്‍ നക്ഷത്രങ്ങളുടെ ഉപരിതലത്തില്‍? ആണവസംയോജനം വഴി നക്ഷത്രങ്ങള്‍ അപാരമായ വെളിച്ചം പുറത്തുവിടുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഹൈഡ്രജന്‍ (ഡ്യൂട്ടീറിയം) ആറ്റങ്ങള്‍ ഹീലിയം ആറ്റങ്ങളായി മാറുകയാണ്. ആ സംയോജനം വഴി, ഓരോ സെക്കന്‍ഡിലും, 40 ലക്ഷം ടണ്‍ പദാര്‍ത്ഥം സൂര്യന് നഷ്ടപ്പെടുന്നു. അതിനാല്‍ സൂര്യന്‍ 1,60,000 വര്‍ഷമെങ്കിലും വെളിച്ചവും താപവും പൊഴിച്ചുകൊണ്ടിരിക്കും. ഇപ്പറഞ്ഞ പദാര്‍ത്ഥ നഷ്ടം ഹൈഡ്രജന്റേതു മാത്രമാകയാല്‍, സൂര്യനില്‍ ഓരോ സെക്കന്‍ഡിലും സംയോജിക്കുന്ന ഹൈഡ്രജന്റെ ദ്രവ്യവ്യാപ്തി എത്രയായിരിക്കും! മറ്റു നക്ഷത്രങ്ങളുടെയും സംഭവം ഇതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു; ആണവ സംയോജനത്താല്‍ എല്ലാ നക്ഷത്രങ്ങളും വെളിച്ചവും താപവും പുറന്തള്ളുന്നു. സൂര്യന്‍ ഒരുപാടുകാലമായി പ്രകാശിക്കുകയാണ്. ഇത്രയുംകാലം കൊണ്ട്, മേല്‍പറഞ്ഞ കണക്കനുസരിച്ച്, എത്ര ഹൈഡ്രജന്‍ അതില്‍ സംയോജിച്ചിട്ടുണ്ടാകും! 1,60,000 കൊല്ലംകൂടി പ്രകാശിക്കുമെങ്കില്‍, എത്രമാത്രം ഹൈഡ്രജന്‍ സൂര്യനിലുണ്ടാകും! സൂര്യനില്‍നിന്നും മറ്റു നക്ഷത്രങ്ങളില്‍നിന്നുമുള്ള പ്രകാശത്തിന്റെ വര്‍ണരാജിയുടെ വിശകലനം തെളിയിക്കുന്നത്, ഭൂമിയിലുള്ള മിക്കവാറും മൂലകങ്ങള്‍ അവയിലുമുണ്ട് എന്നാണ്. അത് തല്‍ക്കാലം മറന്ന്, നമുക്ക് അവയുടെ ഹൈഡ്രജന്‍ ഉള്ളടക്കം മാത്രമെടുക്കാം. അതിവിശാലമായ പ്രപഞ്ചത്തിന്റെ പ്രത്യേക മേഖലകളില്‍ ബൃഹത്തായ വാതകമേഘങ്ങള്‍ ഉരുണ്ടുകൂടിയാണ് സൂര്യനും ശതകോടി നക്ഷത്രങ്ങളുമുണ്ടായതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അചേതനമായ വാതകം തന്നെത്താന്‍ പ്രപഞ്ചമാകെ നിശ്ചിത ഇടവേളകളില്‍ വന്‍മേഘങ്ങളാവുകയും ഘനീഭവിച്ച് ഗോളങ്ങളാകുകയും ചെയ്തതാണോ? പിന്നീട്, ആ ഗോളങ്ങളെല്ലാം ആണവസംയോജനം തുടങ്ങി പ്രപഞ്ചത്തെ പ്രകാശമാനമാക്കാന്‍ വെളിച്ചം ചൊരിയുകയായിരുന്നോ? സര്‍വവ്യാപിയായ, അജ്ഞാതനായ ഒരതീതശക്തിയുടെ സമഗ്ര നിര്‍ദേശമില്ലാതെ പ്രപഞ്ചമാകെ ചൂഴ്ന്നു നില്‍ക്കുന്ന ഇത്ര വിസ്തൃതമായ ഒരു പ്രതിഭാസം സാധ്യമാണോ? ഭൂമി സ്ഥിരമായി ഭ്രമണം ചെയ്യുന്നതിനാല്‍ പകലും രാത്രിയും മാറി മാറി വരുന്നു. അതിന്റെ അച്ചുതണ്ടിന്റെ സ്ഥിരമായ ചരിവ്, ജീവിതത്തെ ആനന്ദമയമാക്കുന്ന ഋതുക്കളുടെ മാറ്റം ഉണ്ടാക്കുന്നു. ഓരോ നക്ഷത്രവും അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നു; ഓരോ താരാപഥവും അതിന്റെ താരാപഥ അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുന്നു. ഇതെല്ലാം അതിവേഗമാണ്. ഭ്രമണങ്ങളുടെ ഈ സര്‍വവ്യാപനം, മൂലബ്രഹ്മനിലും സര്‍വഭ്രമണമുണ്ടാകുമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. 34 ലക്ഷം കിലോമീറ്റര്‍ ചുറ്റളവുള്ള സൂര്യന്‍, സെക്കന്‍ഡില്‍ 250 കിലോമീറ്റര്‍ നീങ്ങുന്നു. ഭ്രമണവും ഭ്രമണപഥത്തിലെ പ്രദക്ഷിണവും കൃത്യവും വേഗത്തിലുമായതിനാല്‍, നക്ഷത്രങ്ങള്‍ ഒരിടത്തുതന്നെ നില്‍ക്കുന്നു. വേണ്ട ഇന്ധനവും യാത്രക്കാരെയും അവരുടെ ചരക്കും വഹിക്കുന്ന കനത്ത വിമാനങ്ങള്‍, ഭൂമിയില്‍നിന്ന് 10 കിലോമീറ്റര്‍ ഉയര്‍ന്നുപൊങ്ങി അതിന്റെ വേഗതയില്‍ സ്വയം നീങ്ങുന്നത് നാം കാണുന്നില്ലേ? അതുപോലെ, നക്ഷത്രങ്ങളും ആകാശത്തു നില്‍ക്കുന്നു. ഒരു താരാപഥത്തിലെ ലക്ഷക്കണക്കിന് നക്ഷത്രങ്ങള്‍ അവയുടെ അച്ചുതണ്ടില്‍ തിരിയുകയും ഭ്രമണപഥത്തില്‍ നീങ്ങുകയും ചെയ്യുന്നു. എന്നിട്ടും അവ, പൂര്‍ണലയത്തില്‍ നീങ്ങുന്നു; ശതകോടി വര്‍ഷങ്ങള്‍, കൂട്ടിയിടിക്കാതെ, വേഗം കുറയാതെ. 
ഈ പ്രപഞ്ച ലയത്തിൽ  വിസ്മയിച്ച  ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, വലിയ വിശ്വാസിയാവുകയും, വിരലുകള്‍ക്കിടയില്‍ ജപമാല കരുതുകയും ചെയ്തു. 
കൃത്യമായ ഭ്രമണപഥങ്ങളില്‍, സ്ഥിരമായ സ്വന്തം അച്ചുതണ്ടില്‍, ശതകോടി നക്ഷത്രങ്ങള്‍ എങ്ങനെയാണ് അതിവേഗം ഭ്രമണം ചെയ്യാനിടയായത്? കാനനങ്ങളിലെ മൃഗങ്ങള്‍ പോലെയും സാഗരങ്ങളിലെ മത്സ്യങ്ങള്‍ പോലെയും ഇവ ആകാശത്ത് അലഞ്ഞുതിരിയാത്തതെന്ത്? വാല്‍നക്ഷത്രങ്ങളുടെ നീക്കത്തില്‍നിന്ന്, നക്ഷത്രങ്ങള്‍ക്കും അവയ്ക്ക് തോന്നിയ വഴിക്ക് നീങ്ങാമായിരുന്നുവെന്ന് നമുക്കു തോന്നാം. പക്ഷേ, കാക്കത്തൊള്ളായിരം നക്ഷത്രങ്ങള്‍ ഭ്രമണവും കൃത്യതയും പ്രദക്ഷിണ വഴികളില്‍ പാലിച്ച് പ്രപഞ്ചലയം സാധ്യമാക്കുന്നു. വിശാലമായ പ്രപഞ്ചത്തിലെ വിസ്മയ ലയമാണ് അത്. ഇത് അചേതനമായ നക്ഷത്രങ്ങള്‍ സ്വയം കണ്ടെത്തിയതാണോ അതോ, നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ചന്ദ്രന്മാരെയും സൃഷ്ടിക്കുകയും അവയ്ക്ക് വേഗവും പ്രദക്ഷിണവും ക്രമപ്പെടുത്തുകയും ചെയ്ത ദൈവത്തിന്റെ കര്‍മമാണോ? ആലോചിക്കുക, നന്നായി ആലോചിക്കുക. ഈ അതീത ശക്തിയെയാണ് നാം ബ്രഹ്മനായി ആദരിക്കുന്നത്. പലതരത്തിലും അത് അതീത വ്യക്തിയായി പെരുമാറുന്നതിനാല്‍, അവനെ നാം ദൈവമായി ആരാധിക്കുന്നു.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 25,26

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/25, ആസന്ന കര്‍മം
  ജീവിതത്തിലെ മരണത്തിനും നിലവിലെ പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവത്തിന്റെ ക്ഷയത്തിനും മുന്‍പ്, അടുത്ത പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവം വിടരുമെന്ന് നാം കണ്ടു. ഈ ജീവിതത്തില്‍നിന്ന് ആത്മാവ് പോകുന്ന നേരത്തെ, വിടര്‍ന്ന കര്‍മഭാവം, അടുത്ത ജീവിതം ക്രമപ്പെടുത്താനുള്ള നവ പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവമാണ്. 
ഈ ജീവിതത്തിലെ പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവത്തിനു വീര്യം കുറയുകയും അതിന്റെ സ്ഥാനത്ത് അടുത്ത പ്രാരബ്ധകര്‍മത്തിന്റെ ആദ്യകര്‍മഭാവം വിടരുകയും ചെയ്തപ്പോള്‍, രണ്ടാമത്തേതാണ്, മരണനേരത്ത് ഒരാളുടെ വിചാരങ്ങളെയും അഭിലാഷങ്ങളെയും പ്രചോദിപ്പിക്കുന്നത്. അതിനാല്‍, നവ പ്രാരബ്ധകര്‍മത്തിന്റെ ആദ്യകര്‍മഭാവത്തെ ആസന്നകര്‍മം എന്നുവിളിക്കുന്നു. സംസ്‌കൃതത്തില്‍, ആസന്നം എന്നാല്‍, മരണത്തിനടുത്ത എന്നര്‍ത്ഥം; 'കര്‍മം' എന്നത് കര്‍മഭാവത്തിന്റെ ചുരുക്കം. അതിനാല്‍ ആസന്നകര്‍മം എന്നാല്‍, മരണം ആസന്നമായിരിക്കുമ്പോള്‍ സജീവമായ കര്‍മഭാവം. ബുദ്ധമതഗ്രന്ഥങ്ങള്‍ അതിനെ, മൃത്യുശയ്യാകര്‍മം എന്നുവിളിക്കുന്നു. ഈ ജീവിതത്തിന്റെ ആസന്നകര്‍മം, പുനര്‍ജന്മം നേടുന്ന അടുത്ത ജീവിതത്തെ പരുവപ്പെടുത്താനുള്ള നവപ്രാരബ്ധകര്‍മത്തിന്റെ ഒരു കര്‍മഭാവം ആയതിനാല്‍, അതിന്റെ പ്രചോദനം, അടുത്ത ജന്മത്തിന്റെ ആദ്യകര്‍മമായ പുതിയ ശരീരപ്രവേശം, ആ ശരീരത്തിന്റെ സ്വഭാവം, പുതുജന്മത്തിന്റെ അന്തരീക്ഷം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ കര്‍മാരംഭം, ഭൗതികശരീരത്തിന്റെ മരണത്തിനടുത്തായതിനാല്‍, ഈ ജീവിതത്തില്‍ അതിന്റെ സാന്നിദ്ധ്യം ഒരു വിചാരമോ അഭിലാഷമോ ആയി മാത്രമാണ് (ഒരു ഭൗതിക കര്‍മമോ അനുഭവമോ അല്ല). ഒരു കര്‍മഭാവത്തിന്റെ വിടരല്‍ അതിന്റെ പ്രചോദനം, പൂര്‍ത്തീകരിക്കുവോളം തുടരും. 

പുനര്‍ജന്മത്തെ പരുവപ്പെടുത്തുന്ന ആസന്നകര്‍മം, പുനര്‍ജന്മം സംഭവിക്കുവോളം വിടര്‍ന്നുകൊണ്ടിരിക്കും. എന്നുവച്ചാല്‍, ഈ ജീവിതത്തിലെ മരണത്തിനുമുന്‍പ് വിടരുന്ന ആസന്നകര്‍മം, അടുത്ത ജന്മത്തിനായി ആത്മാവ് ഒരു നവശരീരത്തില്‍ കടക്കുവോളം, വിടര്‍ന്നുതന്നെ നില്‍ക്കും. ഇടവേള എത്ര നീണ്ടതായാലും. പുനര്‍ജന്മം സാധിക്കുംവരെ, അതിന്റെ പ്രചോദനം, ബുദ്ധിയേയും അതുവഴി ആത്മാവിനെയും സ്വാധീനിക്കുന്നതു തുടരും. മറ്റുവാക്കുകളില്‍, മരണനേരത്തെ ഒരാളുടെ അന്ത്യാഭിലാഷമോ വിചാരമോ, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയില്‍ പുനര്‍ജന്മമുണ്ടാകുംവരെ, 'എപ്പോഴും' ഉണ്ടാകും. അവസാനവിചാരത്തില്‍ കണ്ട രൂപം, പുനര്‍ജന്മം വരെ ഓര്‍മയിലുണ്ടാകും. വിചാരം പോലെ, കര്‍മം. ആ രൂപത്തിലായിരിക്കും, പുനര്‍ജന്മം. 
അതിനാല്‍ ഭഗവദ്ഗീത (8:6) പറയുന്നു: 
മരണനേരത്ത് ഒരാള്‍ അന്തിമമായി വിചാരിക്കുന്ന രൂപം, അയാള്‍ പുനര്‍ജന്മംവരെ 'എപ്പോഴും' ഓര്‍ക്കുകയും, അടുത്ത ജന്മത്തില്‍ അയാള്‍ ആ രൂപത്തില്‍ പിറക്കുകയും ചെയ്യും. സാത്വിക രാജാവായിരുന്ന ഭരതന്‍, തന്റെ പ്രിയപ്പെട്ട മാനിനെ നോക്കി അന്ത്യശ്വാസം വലിച്ചതിനാല്‍, അടുത്ത ജന്മത്തില്‍ മാനായി ജനിച്ചെന്ന്, ഭാഗവതം (5:8) പറയുന്നു. ആത്മീയ ജ്ഞാനം നേടിയിട്ടും, അപാന്തരാതമ മഹര്‍ഷി, ശരീരം വിടുമ്പോള്‍ വേദങ്ങളെ കൃത്യമായി ക്രമീകരിക്കാന്‍ ആഗ്രഹിച്ചതിനാല്‍ വേദവ്യാസനായി പുനര്‍ജന്മം നേടിയെന്നും കഥയുണ്ട്. അന്ത്യനിമിഷത്തില്‍, ഈശ്വരനെ ഓര്‍ക്കുന്നയാള്‍ ശരീരം വിടുമ്പോള്‍, ദൈവത്തിലെത്തും എന്നു സാരം (ഭഗവദ്ഗീത 8:5). അന്ത്യവിചാരം പകയാണെങ്കില്‍, പുനര്‍ജന്മത്തില്‍ ആത്മാവ് അസുരനായിരിക്കും. അങ്ങനെ അങ്ങനെ. ഈ ജീവിതത്തില്‍ നേടിയ ആത്മീയലക്ഷ്യങ്ങളാണ് അന്ത്യവിചാരമെങ്കില്‍, അടുത്ത ജന്മത്തിലും ആ അന്വേഷണങ്ങള്‍ തുടരും (ഭഗവദ്ഗീത, 6:40-44).
അധ്യായം/26, നിയന്താവ് 
തുവരെ, കര്‍മത്തിന്റെ അസംഖ്യം പ്രക്രിയകളും ഫലങ്ങളും നാം ശ്രദ്ധിച്ചു. അവശേഷിക്കുന്ന ചോദ്യം, അവയെ ആര് നിര്‍ദേശിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നതാണ്. ഒരു പ്രാരബ്ധകര്‍മംതീരുമ്പോള്‍, അടുത്ത ജന്മത്തെ ക്രമപ്പെടുത്താന്‍ വേണ്ടത്ര കര്‍മഭാവങ്ങള്‍ ഒന്നിച്ച് ഉറക്കത്തില്‍ നിന്നുണരുകയും, ബുദ്ധിയിലേക്കുള്ള കാര്‍മിക പ്രചോദന പ്രവാഹത്തിന്റെ ഒഴുക്കിന് വിഘ്‌നം വരാതിരിക്കാന്‍, കൃത്യനേരത്ത് നവ പ്രാരബ്ധകര്‍മത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു. 
സഞ്ചിതകര്‍മത്തിന്റെ കൂട്ടത്തില്‍ നിന്നും, ഈ ജീവിതത്തിന്റെ കര്‍മഭാവങ്ങളില്‍നിന്നും, ആ കര്‍മഭാവങ്ങളുടെ ഉയിര്‍പ്പ്, അദ്ഭുതമാണ്. അത്, വെറുതെ അങ്ങ് സംഭവിക്കുകയാണോ? അല്ലെങ്കില്‍, തെരഞ്ഞെടുപ്പിനെ ആര് നിയന്ത്രിക്കുന്നു? ഒരു പ്രാരബ്ധകര്‍മത്തിലെ കര്‍മഭാവങ്ങള്‍ അസംഖ്യമായിട്ടും, അവയുടെ വിടരല്‍, അവ ഉണ്ടാവുന്ന ക്രമത്തിലല്ലാതായിട്ടും അവ ഒന്നൊന്നായി, കൃത്യമായ ക്രമത്തിലാണ് വിഘ്‌നമോ ഇടവേളയോ മത്സരമോ വികല്‍പമോ തിരക്കോ ഇല്ലാതെ, വിടരുന്നത്. അവയുടെ പ്രവൃത്തി ഏത് ക്രമത്തിലും ലയത്തിലുമാണ്? ഇത്ര കൃത്യമായ ക്രമത്തിലും ലയത്തിലും ആരാണ് അവയെ ചിട്ടപ്പെടുത്തിയതും നിയന്ത്രിക്കുന്നതും? സാധാരണ, കര്‍മഭാവങ്ങള്‍ പുനര്‍ജന്മത്തിലേ ഫലങ്ങള്‍ പൊഴിക്കൂ എങ്കിലും, അതിവിശിഷ്ടമായ അല്ലെങ്കില്‍ അതിക്രൂരമായ കര്‍മഭാവങ്ങള്‍, ഈ ജീവിതത്തില്‍തന്നെ അതിവേഗം ഫലം തരും. സാധാരണ ചിട്ടയില്‍നിന്ന് വ്യതിചലിച്ച് വേഗം ഫലം നല്‍കാന്‍ അവയ്ക്ക് ശേഷി നല്‍കുന്നത് എന്താണ്? ആ മുന്‍ഗണനയിലേക്ക് അവയെ നയിക്കുന്നത് ആരാണ്? ചെയ്ത കര്‍മങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലമോ ശിക്ഷയോ കര്‍മഭാവങ്ങള്‍ കൊണ്ടുവരുന്നു. ആരാണ് ഇവ നിശ്ചയിക്കുന്നത്? കര്‍മഭാവങ്ങ ള്‍ക്ക് സ്വയം ഇതു ചെയ്യാനാവുമോ? ഇല്ലെങ്കില്‍, ആരാണ് വിധിക്കുന്നത്? തീരുമാനങ്ങളെടുക്കാന്‍ പറ്റിയ ജീവജാലമല്ലാത്ത കര്‍മഭാവങ്ങള്‍, കല്‍പിക്കുന്നതനുസരിച്ചാണോ ഈ പ്രക്രിയകള്‍ കൃത്യമായി സംഭവിക്കുന്നത്? 
പ്രതിഫലമോ പിഴയോ നിശ്ചയിക്കുന്നതില്‍, വിധിക്കുന്നതിന്റെ അംശമുണ്ട്. കര്‍മഭാവങ്ങള്‍ക്ക് സ്വയം അതിന് കഴിയുമോ? നവ പ്രാരബ്ധകര്‍മം ഏതൊക്കെ കര്‍മഭാവങ്ങളാണ് രൂപീകരിക്കുന്നതെന്ന്, അവയ്ക്ക് അവയ്ക്കിടയില്‍ തന്നെ നിശ്ചയിക്കാനാകുമോ?
 മുന്‍പു വിവരിച്ച അതിസങ്കീര്‍ണതകളില്‍, അവയെ നിര്‍ദ്ദേശിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, ഒരജ്ഞാത അതിബോധ ഏകകം ഉണ്ടായിരിക്കുമെന്ന് യുക്തി പറയുന്നു. ചില കര്‍മഭാവങ്ങള്‍ സമ്മാനിക്കുന്ന ദുരിതാനുഭവങ്ങള്‍ക്ക് വിധേയമാകുന്ന ആത്മാവായിരിക്കില്ല, അത്. ആത്മാവിന് തെരഞ്ഞെടുക്കാനും നിയന്ത്രിക്കാനും കഴിയുമെങ്കില്‍, അത് കയ്‌പേറിയ കര്‍മഭാവങ്ങളെ ഒഴിവാക്കിയേനെ; അതങ്ങനെ ചെയ്യുന്നില്ലെന്ന് നമുക്കറിയാം. പ്രാരബ്ധകര്‍മ രൂപീകരണത്തെയും സ്വതന്ത്ര കര്‍മഭാവങ്ങളുടെ വിടരലിനെയും നിയന്ത്രിക്കുന്ന ഏകകം, ആത്മാവല്ല, അതിനെക്കാള്‍ മഹിമയുള്ള ഒരേകകമാണെന്ന്, ഇത് തെളിയിക്കുന്നു. ശ്വേതാശ്വതാര ഉപനിഷത് (6:1), ഗോപാല ഉത്തരതാപിനി ഉപനിഷത് (18), ബ്രഹ്മോപനിഷത് (16) തുടങ്ങിയവ ഈശ്വരനെ കര്‍മാധ്യക്ഷന്‍ ആയി വിശേഷിപ്പിക്കുന്നു. കര്‍മഭാവങ്ങളുടെ അധ്യക്ഷന്‍ എന്നര്‍ത്ഥം. കര്‍മഫലങ്ങള്‍ നല്‍കുന്നയാള്‍ ഈശ്വരനാണെന്ന്, ബ്രഹ്മസൂത്രങ്ങളും (3:2:38) ബൃഹദാരണ്യക ഉപനിഷത്തും (4:4:24) വിവരിക്കുന്നു. ബൈബിളും പറയുന്നത്, ഓരോ മനുഷ്യനും അയാളുടെ മാര്‍ഗങ്ങള്‍ക്കും ചെയ്തികളുടെ ഫലങ്ങള്‍ക്കും അനുസൃതമായതു നല്‍കേണ്ടതിന്, കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുന്നു; ഹൃദയത്തെ പരീക്ഷിക്കുന്നു (യിരെമ്യ 17:10) എന്നാണ്. അപ്പോസ്തലനായ പൗലോസ് ദൈവത്തെപ്പറ്റി പറഞ്ഞത്, അവനവന്റെ പ്രവൃത്തിക്ക് അനുസൃതമായത് ഓരോരുത്തനും അവന്‍ നല്‍കുന്നു (റോമാക്കാര്‍ 2:6) എന്നാണ്കര്‍മഫലങ്ങള്‍ ദൈവം നല്‍കുന്നു എന്നുപറഞ്ഞാല്‍, ദൈവം കര്‍മഭാവങ്ങളുടെ ഫലസിദ്ധിയെ നിയന്ത്രിക്കുന്നു എന്നാണ്. ജീവിത വൃത്തികള്‍ ഓരോരുത്തനും ചെയ്യാന്‍ ദൈവം നിര്‍ദ്ദേശിക്കുന്നത്, ഇങ്ങനെയായിരിക്കാം (ഭഗവദ്ഗീത 18:61). ചുരുക്കത്തില്‍, കര്‍മഭാവങ്ങളുടെ നിയന്താവായി വേദങ്ങള്‍ ദൈവത്തെ വിളംബരം ചെയ്യുന്നു; സത്യത്തില്‍ വേദങ്ങള്‍, കര്‍മഭാവങ്ങളുടെ നിയന്താവായി മാത്രമല്ല, പ്രപഞ്ചത്തിന്റെയും അതിലെ സകല പ്രതിഭാസങ്ങളുടെയും നിയന്താവായി ദൈവത്തെ പ്രഖ്യാപിക്കുന്നു.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 23,24

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 

അധ്യായം/23, ഈ ജീവിതത്തിലെ കര്‍മങ്ങള്‍
  ജീവിതത്തിലുണ്ടാകുന്ന കര്‍മഭാവങ്ങള്‍, സഞ്ചിതകര്‍മത്തിലോപ്രാരബ്ധകര്‍മത്തിലോ ഉടന്‍ചേരുന്നില്ല. മുജ്ജന്മ കര്‍മങ്ങളുടെ കര്‍മഭാവങ്ങള്‍ സൂക്ഷ്മശരീരത്തില്‍ നിറഞ്ഞ്, സഞ്ചിതകര്‍മം, പ്രാരബ്ധകര്‍മം എന്നിങ്ങനെ രണ്ടുസംഘങ്ങളായി നില്‍ക്കുന്നുവെന്ന് നാം കണ്ടു. അപൂര്‍വ സന്ദര്‍ഭങ്ങളിലൊഴികെ (അധ്യായം 1) മനുഷ്യര്‍ മുജ്ജന്മ സംഭവങ്ങള്‍ ഓര്‍ക്കാറില്ല. ഓര്‍മകള്‍ക്കായി, കര്‍മഭാവങ്ങളെ പ്രചോദിപ്പിക്കാനുള്ള മനസ്സിന്റെയും ബുദ്ധിയുടെയും ശക്തി, സഞ്ചിതകര്‍മത്തിലെയും പ്രാരബ്ധകര്‍മത്തിലെയും കര്‍മഭാവങ്ങളിലേക്കു നീളുന്നില്ല എന്ന്, ഇതുകാണിക്കുന്നു. 
എന്നാല്‍, ഈ ജീവിതത്തിലെ പഴയ സംഭവങ്ങളുടെ ഓര്‍മകള്‍ നമുക്കുണ്ട്. മറ്റു കര്‍മഭാവങ്ങളില്‍നിന്ന്, ഈ ജീവിതത്തില്‍ നടന്ന കര്‍മങ്ങളുടെ കര്‍മഭാവങ്ങള്‍ സ്വതന്ത്രമായി നില്‍ക്കുന്നുവെന്ന് ഇതു കാട്ടുന്നു. അതിനാല്‍, പഴയ അനുഭവങ്ങള്‍വച്ച് ഇന്നത്തെ കര്‍മങ്ങള്‍ രൂപീകരിക്കാനായി ഓര്‍മകള്‍ വേണ്ടപ്പോള്‍, അവ എളുപ്പത്തില്‍ ബുദ്ധിക്കും മനസ്സിനും കിട്ടുന്നു. ഈ കര്‍മഭാവങ്ങള്‍ ഉറങ്ങിക്കിടന്നിരിക്കാമെങ്കിലും, മനസ്സില്‍നിന്നോ ബുദ്ധിയില്‍നിന്നോ ഒരു വിളിയോ പ്രചോദനമോ വന്നപ്പോള്‍, അവ ഉണര്‍ന്ന് കുമിഞ്ഞ്, ആവശ്യമുള്ള ഓര്‍മയ്ക്ക് കാരണമാവുകയാണ്. മനസ്സും ബുദ്ധിയുമായുള്ള ബന്ധം വിടരുമ്പോള്‍, അവ ഉറക്കത്തിലേക്ക് മടങ്ങുന്നു. ഇങ്ങനെ, പ്രാരബ് ധ കര്‍മത്തില്‍നിന്നും സഞ്ചിതകര്‍മത്തില്‍നിന്നും ഈ ജീവിതത്തിന്റെ കര്‍മഭാവങ്ങള്‍ വേറിട്ടുനിന്ന്, ഈ ജീവിതത്തില്‍ ചെയ്ത കര്‍മങ്ങളെ ഓര്‍ക്കാന്‍ വഴിവയ്ക്കുന്നു. പ്രാരബ് ധ കര്‍മത്തിനേ ഫലങ്ങള്‍ നല്‍കാന്‍ കഴിയൂ എന്നതിനാലും, ഈ ജീവിതത്തിലെ കര്‍മഭാവങ്ങള്‍ പ്രാരബ്ധകര്‍മത്തില്‍നിന്ന് വേറിട്ടതിനാലും, ഈ ജീവിതത്തിലുയരുന്ന കര്‍മഭാവങ്ങള്‍, ഈ ജീവിതത്തില്‍തന്നെ സാധാരണ ഫലങ്ങള്‍ നല്‍കാറില്ല. ഒരു മഹാ ഉദാരമതി ദുരിതങ്ങളിലാഴുന്നതും ഒരു കുപ്രസിദ്ധ ദുഷ്ടന്‍ ആഹ്ലാദത്തിലാറാടുന്നതും തെളിയിക്കുന്നത്, ഈ അനുഭവങ്ങള്‍ ഈ ജീവിതത്തിലെ കര്‍മങ്ങളുടെ ഫലങ്ങളല്ല എന്നാണ്; അവ മുജ്ജന്മങ്ങളില്‍ നടന്ന അജ്ഞാതമായ കര്‍മങ്ങളുടെ ഫലങ്ങളാണ്. ഈ ജീവിതത്തിലെ പ്രാരബ്ധകര്‍മത്തില്‍ അടങ്ങിയിരിക്കുന്നത്, മുജ്ജന്മങ്ങളിലെ കര്‍മഭാവങ്ങളാണ്. ഈ ജീവിതത്തില്‍ ഇനിയും കര്‍മഫലം പൊഴിക്കാത്ത അത്തരം കര്‍മഭാവങ്ങളുടെ കൃത്യമായ കൂട്ടമാണ് പ്രാരബ് ധ  കര്‍മം. ഈ ജീവിതം തുടങ്ങും മുന്‍പ്, മുജ്ജന്മം അണയും മുന്‍പ്, അവ ഉണ്ടാകുന്നു. അതുകഴിഞ്ഞ്, അവയില്‍ സാധാണഗതിയില്‍ കുറവോ കൂടുതലോ ഉണ്ടാകുന്നില്ല. അങ്ങനെ, ഈ ജീവിതത്തിലെ കര്‍മഭാവങ്ങള്‍ ഈ ജീവിതത്തിലെ പ്രാരബ്ധകര്‍മത്തില്‍ ഇല്ല. ഈ ജീവിതത്തില്‍ അവ ഫലങ്ങള്‍ നല്‍കുന്നുമില്ല. എന്നാല്‍, അപവാദങ്ങള്‍ ഉണ്ടാകാം. അതിതീക്ഷ്ണമായ ഗുണദോഷങ്ങളുള്ള ഒരു കര്‍മഭാവം ഊര്‍ജസ്വലമായി ഭ്രമണം ചെയ്യും. അത് സൂക്ഷ്മ ശരീരത്തില്‍ അമര്‍ന്നാലും, അതിന്റെ തരംഗങ്ങള്‍ ശാന്തമാകാതെ, ഊര്‍ജസ്വലമായി കറങ്ങിക്കൊണ്ടിരിക്കും. അതുകൊണ്ടാണ്, ക്രൂരമായ കുറ്റം ചെയ്ത ഒരാളുടെ മുഖഭാവത്തില്‍, വികാരത്തള്ളിച്ചയുടെ പ്രതിഫലനം കാണുന്നത്. ഭ്രമണത്തിലെ ഊര്‍ജം നിലനിന്നാല്‍, അത് ഉറങ്ങിക്കിടക്കുന്ന കര്‍മഭാവങ്ങളില്‍നിന്ന് മാറിനില്‍ക്കും. അപ്പോള്‍, ഈശ്വരന് ഇച്ഛയുണ്ടെങ്കില്‍, അത്തരം സവിശേഷ കര്‍മഭാവങ്ങളെ പ്രാരബ്ധകര്‍മമായി സജീവമായി നില്‍ക്കുന്ന കര്‍മഭാവങ്ങളുടെ കൂട്ടത്തില്‍ ചേരാന്‍ അനുവദിക്കാം. അവിടെയും, ഊര്‍ജസ്വലമായ ഭ്രമണം കാരണം അതു മുന്നിലെത്തുകയും താമസിയാതെ പുഷ്പിച്ച്, ഫലങ്ങള്‍ നല്‍കുകയും ചെയ്‌തേക്കാം. എന്നാല്‍, ഇന്നത്തെ പ്രാരബ്ധകര്‍മത്തിലേക്ക് ഇന്നത്തെ കര്‍മഭാവത്തിന്റെ അപൂര്‍വമായ ഈ കൂട്ടിച്ചേര്‍ക്കല്‍, ആ കര്‍മഭാവത്തിന്റെ വിവേചനത്തോടെ ആകണം എന്നില്ല. അതിനുകാരണം, പ്രാരബ്ധകര്‍മത്തിന്റെ രൂപീകരണത്തെ നിയന്ത്രിക്കുന്ന ശക്തിയും, അതിന്റെ കര്‍മഭാവങ്ങള്‍ പുഷ്പിക്കുന്നതിന്റെ ക്രമവുമായിരിക്കും. ഈ സവിശേഷ പ്രതിഭാസത്തെ സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ വിവരിക്കുന്നു: 
ഈ സംസ്‌കാരങ്ങള്‍ ശക്തമായ അപൂര്‍വം സന്ദര്‍ഭങ്ങളില്‍, അവ വേഗം ഫലം പൊഴിക്കും; നന്മതിന്മകളുടെ അപൂര്‍വ കര്‍മങ്ങള്‍ ഈ ജീവിതത്തില്‍ തന്നെ ഫലം പൊഴിക്കും.(സമ്പൂര്‍ണ കൃതികള്‍, വാല്യം 1, പേജ് 243).
 ശുചീന്ദ്രത്ത് 1922 ല്‍ ഒരു ചൂതാട്ടക്കാരന്‍, ആഭരണങ്ങള്‍ കവരാനായി 14  വയസുള്ള അയല്‍ക്കാരിയെ വായില്‍ കളിമണ്ണുരുള തിരുകി കൊന്നു. അവള്‍ കരഞ്ഞു വിളിച്ചിട്ടും അയാള്‍ അടങ്ങിയില്ല. ഒരു വര്‍ഷം കഴിഞ്ഞ് അയാള്‍ ജയില്‍ വളപ്പിലെ കിണറ്റില്‍ അത് വൃത്തിയാക്കാന്‍ ഇറങ്ങുകയും അതിനുള്ളില്‍ മണ്ണിടിഞ്ഞു മരിക്കുകയും ചെയ്തു. അയാള്‍ ചെയ്ത ക്രൂരമായ കൊലപാതകത്തിന്റെ ഫലമാണ് അതെന്ന് നാട്ടുകാര്‍ വിശ്വസിച്ചു. ഈ ജീവിതത്തിലെ കര്‍മഭാവങ്ങള്‍ ഈ ജീവിതാന്ത്യത്തില്‍ അല്ലെങ്കില്‍ അതിനുശേഷം, സൂക്ഷ്മശരീരത്തിലെ മറ്റു കര്‍മഭാവങ്ങളുമായുള്ള വിഛേദം അവസാനിപ്പിച്ച്, അവയോടു ചേരും. മരണത്തിന് അല്‍പം മുന്‍പ്, സഞ്ചിതകര്‍മത്തിലെ നിരവധി കര്‍മഭാവങ്ങള്‍ ഉറക്കത്തില്‍നിന്നെഴുന്നേറ്റ്, ഒരുകൂട്ടമായി അടുത്ത ജന്മ (പുനര്‍ജന്മ)ത്തിനുള്ള പ്രാരബ്ധകര്‍മമാകുമെന്ന് നാം കണ്ടു. തുടര്‍ന്ന് അടുത്ത ജന്മത്തില്‍ ഫലം നല്‍കേണ്ട ഈ ജീവിതത്തിലെ ചില കര്‍മഭാവങ്ങള്‍കൂടി പുത്തന്‍ പ്രാരബ്ധകര്‍മ രൂപീകരണത്തില്‍ പങ്കെടുക്കും. ഈ ജീവിതത്തിലെ മറ്റു കര്‍മഭാവങ്ങള്‍, മറ്റൊരിടവേള കഴിഞ്ഞ്, സഞ്ചിതകര്‍മത്തില്‍ ചേരും, ഇത് വിവിധ മനുഷ്യരില്‍ വ്യത്യസ്തമായിരിക്കും. അവ സഞ്ചിതകര്‍മത്തില്‍ ചേരുംമുന്‍പ് പുനര്‍ജന്മമുണ്ടായാല്‍, പുനര്‍ജനിച്ച കുഞ്ഞിന് മുജ്ജന്മ സംഭവങ്ങളുടെ ഓര്‍മയുണ്ടാകാം. ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ ഗവേഷണം ചെയ്ത മുജ്ജന്മ ഓര്‍മകള്‍ (അധ്യായം 1) ഇങ്ങനെയുണ്ടായതാകാം.
 ആയുര്‍ദൈര്‍ഘ്യം
 സൂക്ഷ്മശരീരത്തില്‍ ഇപ്പോഴുള്ള പ്രാരബ്ധകര്‍മവുമായി ബന്ധപ്പെട്ടതാണ് ആയുസ്സെന്ന് മഹര്‍ഷിമാര്‍ നിരീക്ഷിച്ചു. നിലവിലുള്ള പ്രാരബ്ധകര്‍മ ഫലം അനുഭവിക്കുകയാണ് ഒരു ജീവിതത്തിന്റെ ലക്ഷ്യം. അതിനാല്‍, ആ പ്രാരബ്ധകര്‍മം തീരുംവരെ സാധാരണ ജീവിതം നീണ്ടുനില്‍ക്കും. തിരിച്ച്, ഇന്നത്തെ പ്രാരബ്ധകര്‍മം തീര്‍ന്നാല്‍, ഇന്നത്തെ ജീവിതവും തീരും (അവധൂത ഉപനിഷത് 19, വരാഹോപനിഷത് 2:71). ഇന്നത്തെ പ്രാരബ്ധകര്‍മ ഫലങ്ങള്‍ ഭക്ഷിക്കാനുള്ള സ്വാഭാവിക ജീവിതദൗത്യം തീര്‍ന്നാല്‍, ഈ ജീവിതത്തില്‍ നിന്ന് വേറിട്ട്, ആത്മാവ് ആ ദൗത്യത്തിന് തെരഞ്ഞെടുത്ത ശരീരത്തില്‍നിന്നുപോകുന്നു. സ്വര്‍ഗത്തിലെ ഒരു ജീവിതത്തിന്റെ കാര്യവും ഇതുതന്നെ എന്ന് ഭഗവദ്ഗീത (9:21)പറയുന്നു. മഹദ് ഗുണങ്ങളുള്ള കര്‍മങ്ങള്‍ ചെയ്തതിന്റെ മധുരഫലം ഭക്ഷിക്കാനാണ് ഈ ജീവിതം. അതു തീരുമ്പോള്‍, സ്വര്‍ഗജീവിതം രൂപീകരിച്ച പ്രാരബ്ധകര്‍മം തീരുമ്പോള്‍, സ്വര്‍ഗജീവിതം അവസാനിക്കുകയും ആത്മാവ് ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യുന്നു. സഞ്ചിതകര്‍മത്തില്‍ അവശേഷിക്കുന്ന കര്‍മഭാവങ്ങളുടെ ഫലം അനുഭവിക്കാനുള്ള പുനര്‍ജന്മത്തിനാണ് ആ വരവ്.

അധ്യായം/24, നവ പ്രാരബ് ധ  കര്‍മം
 പൂവിട്ട ഒരു കര്‍മഭാവം ഫലം പൊഴിച്ചുകഴിഞ്ഞാല്‍, അതിന്റെ വീര്യം കുറയുകയും പ്രാരബ്ധകര്‍മത്തിലെ മറ്റൊരു കര്‍മഭാവം ഉണര്‍ന്നുവിടര്‍ന്ന്, അടുത്ത കര്‍മഫലംകൊണ്ടുവരുന്ന ഒരു പ്രവൃത്തിക്ക്, ബുദ്ധിയെ പ്രചോദിപ്പിക്കും. അങ്ങനെ, ഇടവേളകളില്ലാതെ, കര്‍മഭാവ വിടരല്‍ തുടരും.
 ചിലപ്പോള്‍, ഒന്നിലധികം കര്‍മഭാവങ്ങള്‍ വിടരുകയും ഓരോന്നും പ്രത്യേക കര്‍മത്തിന് ബുദ്ധിയെ പ്രചോദിപ്പിക്കുകയും ചെയ്യും; എന്നാല്‍, സൂക്ഷ്മശരീരത്തില്‍ കര്‍മഭാവ വിടരല്‍ ഇല്ലാത്ത ഒരു നിമിഷംപോലും ഇല്ല. അതിനാല്‍, കര്‍മ പ്രചോദനങ്ങള്‍ക്ക് ഇടവേളകളില്ല. ജീവിതത്തിലുടനീളം, കര്‍മ പ്രചോദന പരമ്പര നിരന്തരമാണ്. സൂക്ഷ്മ ശരീരത്തില്‍ കര്‍മഭാവങ്ങള്‍ വിടരുന്ന അത്തരമൊരു പരമ്പരയില്‍, ഒരു പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവം കഴിഞ്ഞാലുടന്‍, അടുത്ത പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവം ഉണരണം. സൂക്ഷ്മശരീരത്തില്‍, വിടരുന്ന കര്‍മഭാവ പരമ്പരയ്ക്ക് ഇടവേള പാടില്ലാത്തതിനാല്‍, ഒരു പ്രാരബ്ധകര്‍മത്തിലെ കര്‍മഭാവങ്ങള്‍ മാത്രമേ വിടരാവൂ എന്നതിനാല്‍, ഇപ്പോഴത്തെ പ്രാരബ്ധകര്‍മത്തിലെ അവസാന കര്‍മഭാവത്തിന്റെ വീര്യം കുറയും മുന്‍പ്, അടുത്ത പ്രാരബ്ധകര്‍മത്തിലെ ആദ്യ കര്‍മഭാവം വിടരാന്‍ തയ്യാറായി ഉണര്‍ന്ന്, മുന്‍പത്തേതിന്റെ സ്ഥാനം പിടിക്കണം. ഒരു സ്‌ഫോടനം വഴിയല്ല കര്‍മഭാവങ്ങള്‍ വിരിയുന്നത്. അവ കുമിഞ്ഞു വികസിച്ച് വേണം വിടരാന്‍. അതിനിത്തിരി സമയമെടുക്കും. അത് കണക്കിലെടുത്ത്, വിടരുന്ന കര്‍മഭാവ പരമ്പരയുടെ തുടര്‍ച്ച നിലനിര്‍ത്താന്‍, അടുത്ത പ്രാരബ്ധകര്‍മം, ഇപ്പോഴത്തെ പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവം അടരുന്നതിന് മുന്‍പേ ഉണരണം. ഇപ്പോഴത്തെ പ്രാരബ്ധകര്‍മംതീര്‍ന്നാല്‍, ഈ ജീവിതം തീരുകയും ആത്മാവ് ശരീരം വിടുകയും ചെയ്യും. അതിനാല്‍ മേല്‍പറഞ്ഞ ആശയം ഇങ്ങനെ മറിച്ചിടാം: തീര്‍ച്ചയായും മരണത്തിന് മുന്‍പ്, അടുത്ത ജീവിതത്തിനുള്ള ഒരു പ്രാരബ്ധകര്‍മം സൂക്ഷ്മ ശരീരത്തില്‍ ഉയരുകയും, മരണത്തിന് തൊട്ടുമുന്‍പ്, അതിലെ കര്‍മഭാവം പൂവണിയുകയും ചെയ്യും. ഇതാണ് ആസന്നകര്‍മം. ഇപ്പോഴത്തെ ജീവിതത്തിന്റെ അവസാനം ഉണ്ടാകുന്ന പുതിയ പ്രാരബ്ധകര്‍മം, സ്വാഭാവികമായും അടുത്ത ജീവിതത്തെ (പുനര്‍ജന്മത്തില്‍) പരുവപ്പെടുത്താനുള്ളതാണ്. അതിനാല്‍, അതിന്റെ ആദ്യ കര്‍മഭാവം, അടുത്ത ജീവിതത്തിന്റെ ആദ്യകര്‍മമായ പുനര്‍ജന്മം പരുവപ്പെടുത്തലായിരിക്കും. പറ്റിയ സ്ഥലത്ത്, പറ്റിയ ശരീരത്തില്‍ പുനര്‍ജന്മം നേടാനായിരിക്കും അതിന്റെ പ്രചോദനം. 
സാധാരണ ഒരു കര്‍മഭാവത്തിന്റെ വിടരല്‍ അതു പ്രചോദിപ്പിച്ച കര്‍മം തീരുംവരെയായിരിക്കും; അതിനാല്‍, മരണത്തിനുമുന്‍പ് തുടങ്ങുന്ന പുനര്‍ജന്മ പ്രചോദനം, പുനര്‍ജന്മം സംഭവിക്കുംവരെ നിലനില്‍ക്കും. മറ്റുവാക്കുകളില്‍, പുതിയ പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവം ഈ ജീവിതാന്ത്യത്തിന് തൊട്ടുമുന്‍പ് ഉദ്ഭവിക്കുകയും, പുനര്‍ജന്മം യഥാര്‍ത്ഥത്തില്‍ സംഭവിക്കുംവരെ സൂക്ഷ്മശരീരത്തില്‍ വിടര്‍ന്നുനില്‍ക്കുകയും ചെയ്യും (ഭഗവദ്ഗീത 8:6, സദാ തദ്ഭാവഭാവിതാ). സാധാരണ, മരണത്തിനും പുനര്‍ജന്മത്തിനുമിടയില്‍, പ്രചോദനത്തില്‍ മാറ്റമൊന്നും ഉണ്ടാകുന്നില്ല. പുനര്‍ജന്മശേഷം, പുതിയ കര്‍മഭാവങ്ങളിലെ വിടരുന്ന പരമ്പര, ക്രമമായി തുടരും. ഇങ്ങനെ, അടുത്ത പ്രാരബ്ധകര്‍മം (അടുത്ത ജന്മത്തിനുള്ളത്) ഉണരുകയും, അതിന്റെ കര്‍മഭാവങ്ങളില്‍ ഒന്ന് ഈ ജീവിതാന്ത്യത്തിന് മുന്‍പ് വിടരുകയും ചെയ്യും. അത് സംഭവിക്കുന്നതിന്റെ ബാഹ്യമാത്രയായി, മരിക്കുന്നവരില്‍ ഭൂരിപക്ഷവും, ഒരാവേശം, ഒരു വീര്യം, ഒരു വികാരത്തള്ളിച്ച, ശരീരവേദനകളില്‍നിന്നുള്ള ആഹ്ലാദകരമായ വിച്ഛേദം, കാണിക്കും. ഒരു നവ പ്രാരബ്ധകര്‍മം, കര്‍മഭാവങ്ങളുടെ ഒരു കൂട്ടമായിരിക്കുമെങ്കിലും, അവ ഒറ്റതിരിഞ്ഞല്ല, ഒരു കൂട്ടമായിത്തന്നെയാണ് ഉണ്ടാകുന്നതെന്ന് മഹര്‍ഷിമാര്‍ പറയുന്നു. ഇപ്പോഴത്തെ പ്രാരബ്ധകര്‍മം പൂര്‍ണമായി നാശത്തിന്റെ വക്കിലെത്തുമ്പോള്‍, ഈശ്വര കല്‍പനയനുസരിച്ച്, വരാനിരിക്കുന്ന ജീവിതത്തെ ക്രമപ്പെടുത്താനുള്ള സഞ്ചിതകര്‍മത്തിലെ കര്‍മഭാവങ്ങള്‍, ഉറക്കത്തില്‍നിന്നുണര്‍ന്ന് സൂക്ഷ്മമായി സജീവമാകും. അല്‍പംകൂടി വീര്യത്തോടെ അവ കറങ്ങാന്‍ തുടങ്ങും. താമസിയാതെ, അവ, സുഷുപ്തിയിലുള്ള സഞ്ചിതകര്‍മത്തിന്റെ മറ്റു കര്‍മഭാവങ്ങളില്‍നിന്ന് വേറിടുന്നു. നിലവിലുള്ള ജീവിതത്തിന്റെ, അടുത്ത ജന്മത്തില്‍ ഫലം പൊഴിക്കാനുള്ള ചില കര്‍മഭാവങ്ങളും പുതിയ സംഘത്തില്‍ ചേരാന്‍, ഉണരുന്നു. ഈ സംഘം സാധിതമായാല്‍, അതിന് സാധാരണ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവില്ല. അതിനാല്‍ പില്‍ക്കാല കര്‍മഭാവങ്ങള്‍ സാധാരണ അതില്‍നിന്ന് മാറിനില്‍ക്കും. പുതുതായി ഉണര്‍ന്ന കര്‍മഭാവങ്ങളെല്ലാം വേഗത്തില്‍ ഒന്നുചേര്‍ന്ന് ഒരു കൂട്ടമാവുന്നു. ഇതിനെ നവ പ്രാരബ്ധകര്‍മം എന്നുവിളിക്കുന്നു. ഇത്തരം അസംഖ്യം കര്‍മഭാവങ്ങളുടെ ഉറക്കത്തില്‍നിന്നുള്ള ഉണര്‍ച്ചയും പുതുജീവിതത്തെ വരവേല്‍ക്കാനുള്ള അവയുടെ സജീവമായ സംഘംചേരലും സൂക്ഷ്മശരീരത്തില്‍ ഇളക്കവും ആവേശവും ഉയര്‍ത്തുന്നു. നവാനുഭവങ്ങള്‍ക്കായി പുതിയ ജീവിതത്തില്‍ പ്രവേശിക്കുന്നതിന്റെ സാധ്യത, ആ ആവേശത്തെ ഉച്ചസ്ഥായിയില്‍ എത്തിക്കുന്നു. വയസ്സും ബുദ്ധിയും ആത്മാവും, ഈ ആനന്ദാതിരേകത്തില്‍ ഒന്നിക്കുന്നു. അവ, വിടാനിരിക്കുന്ന ശരീരത്തെ മറക്കുകയും ആ മറവി, ശരീരത്തിലെ അസുഖങ്ങളെ അകറ്റുകയും ചെയ്യുന്നു. മാത്രമല്ല, നവഭാഗ്യങ്ങളുടെ നവജീവിതത്തില്‍ പ്രവേശിക്കുന്നതിന്റെ സാധ്യത, ആനന്ദമയമായ ഒരിളക്കമുണ്ടാക്കുന്നു; ഇതാണ് മരണത്തോടടുത്ത രോഗികളില്‍ വികാരാവേശമാകുന്നത്. യഥാര്‍ത്ഥ മരണത്തിന് മുന്‍പ്, നവ പ്രാരബ്ധകര്‍മത്തെ സൂക്ഷ്മശരീരത്തിലേക്ക് വരവേല്‍ക്കുന്നതിന്റെ ആവേശ പ്രതിഫലനത്തിന് തെളിവാണ് മേല്‍പറഞ്ഞ രണ്ടുവിശേഷങ്ങള്‍.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 18

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ :രാമചന്ദ്രൻ 


അധ്യായം/18, കര്‍മഭാവങ്ങള്‍

 ര്‍മങ്ങള്‍ കാര്‍മികനൊപ്പം നിലനില്‍ക്കുന്നു എന്നു നാം കണ്ടു. പണ്ടത്തെ സംഭവങ്ങള്‍, ഓര്‍മകളായി വരുന്നത്, ആ സംഭവങ്ങളുടെ പ്രതിഫലനങ്ങള്‍ ഏതൊക്കെയോ രൂപത്തില്‍, നമുക്കുള്ളില്‍, അവലോകനത്തിനായി നിലനില്‍ക്കുന്നതുകൊണ്ടാണ്. സൂക്ഷ്മശരീരത്തിലേക്ക്, കര്‍മത്തിന്റെ കൃത്യമായ പ്രതിഫലനങ്ങള്‍ വഹിക്കുന്ന കേവലതരംഗങ്ങളാണ്, ആത്മാവിന് കര്‍മജ്ഞാനം നല്‍കുന്നതെന്ന് നാം കണ്ടു (അധ്യായം 16). 
ആത്മാവിന്റെ തിരിച്ചറിവിനായി അവ വഹിച്ച പ്രതിഫലനങ്ങളില്‍, ഇന്ദ്രിയ ചലനങ്ങള്‍, ലക്ഷ്യങ്ങള്‍, വികാരങ്ങള്‍, സുഖദുഃഖങ്ങള്‍ തുടങ്ങി എല്ലാ ഭൗതിക, മാനസിക വ്യാപാരങ്ങളോടും കൂടി, കര്‍മത്തിന്റെ സകല വിശദാംശങ്ങളുമുണ്ടായിരിക്കും. അങ്ങനെ, ഈ പ്രതിഫലനങ്ങള്‍, ആ കേവലതരംഗങ്ങളില്‍, കര്‍മത്തിന്റെ കൃത്യമായ പകര്‍പ്പിനായി നിലനില്‍ക്കുന്നു. കര്‍മ പ്രതിഫലനങ്ങള്‍ അടങ്ങിയ കേവലതരംഗങ്ങള്‍ സൂക്ഷ്മ ശരീരത്തിലെത്തുമ്പോള്‍, നശിക്കുന്നില്ല; അവ ചുഴലി തരംഗങ്ങളായി മാറി, അവിടെ നിലനില്‍ക്കുന്നു. സൂക്ഷ്മശരീരത്തിലെ ബുദ്ധിക്ക് അങ്ങനെ കര്‍മത്തെ അവലോകനം ചെയ്യാന്‍ കഴിയുകയും കാര്‍മികന്റെ ഓര്‍മയില്‍ കര്‍മം പുനരവതരിക്കുകയും ചെയ്യുന്നു. പ്രവൃത്തികള്‍, ലക്ഷ്യങ്ങള്‍, വികാരങ്ങള്‍ തുടങ്ങി കര്‍മത്തിലുള്ളതെല്ലാം അതിന്റെ നന്മ, തിന്മകളെ നിര്‍ണയിച്ച്, അവയുടെ ഗുണങ്ങളാകുന്നു. കര്‍മത്തിലടങ്ങിയ പ്രവൃത്തികളുടെയും ലക്ഷ്യങ്ങളുടെയും പൂര്‍ണപ്രതിഫലനങ്ങള്‍ കേവലതരംഗങ്ങള്‍ വഹിക്കുന്നതിനാല്‍, അവയില്‍ കര്‍മ ഗുണങ്ങള്‍ ഉള്ളതായി പറയുന്നു. മറ്റു വാക്കുകളില്‍, ആത്മാവിന്റെ തിരിച്ചറിവിനായി സൂക്ഷ്മശരീരത്തിലേക്ക് കേവലതരംഗങ്ങള്‍ വഹിക്കുന്ന പ്രതിഫലനങ്ങളില്‍, ഒരു കര്‍മത്തിന്റെ പ്രതിഫലനങ്ങള്‍ ഉണ്ട്, അഥവാ പ്രതിഫലിക്കുന്നു. കേവലതരംഗങ്ങള്‍ സൂക്ഷ്മശരീരത്തിനുള്ളില്‍ തറച്ചു കടന്ന് ബുദ്ധിക്കും ആത്മാവിനും കര്‍മജ്ഞാനം നല്‍കുമ്പോള്‍, ആ കേവല തരംഗങ്ങള്‍, സൂക്ഷ്മശരീരത്തിലെ ബുദ്ധിയുടെയും മറ്റും അതിവേഗം ചുഴറ്റുന്ന തരംഗങ്ങളായി ബന്ധപ്പെടുകയും, ആ തരംഗങ്ങളുടെ ചുഴലിവേഗം, കേവലതരംഗങ്ങളെയും, അവയെപ്പോലെ, കറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അനന്തരം, കറങ്ങുന്ന ആ കേവലതരംഗങ്ങള്‍, സൂക്ഷ്മശരീരത്തിന്റെ അന്തരാളത്തില്‍ അമരുകയും അതിസൂക്ഷ്മങ്ങളായി അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു.
 അങ്ങനെ അമരുമ്പോള്‍, ഒരു കര്‍മവുമായി ബന്ധപ്പെട്ട കേവലതരംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ഒരു ഘടകമാകുന്നു. പഴയകര്‍മത്തിന്റെ സത്യസന്ധവും പൂര്‍ണവുമായ പ്രതിഫലനങ്ങളോടെ സൂക്ഷ്മശരീരത്തില്‍ കറങ്ങിനില്‍ക്കുന്ന അത്തരം കേവലതരംഗങ്ങളുടെ കൂട്ടത്തെയാണ് ആ കര്‍മത്തിന്റെ കര്‍മഭാവങ്ങള്‍ എന്നുവിളിക്കുന്നത്. സംസ്‌കൃതത്തില്‍ ഭാവം, എന്നാല്‍, അസ്തിത്വം. അപ്പോള്‍, വാക്കിന്റെ വേരുതേടിയാല്‍, കര്‍മഭാവം എന്നാല്‍, കര്‍മത്തിന്റെ നിലനില്‍പ്. അത്, കാര്‍മികന്റെ സൂക്ഷ്മശരീരത്തില്‍, പഴയ കര്‍മത്തിന്റെ യാഥാര്‍ത്ഥ്യ പ്രതീതിയോടെയുള്ള തുടര്‍ച്ചയാണ്. കര്‍മഭാവത്തിന്, ചിന്തകര്‍ വ്യത്യസ്ത പേരുകള്‍ നല്‍കി. ചിലര്‍ കര്‍മം എന്നുതന്നെ ചുരുക്കത്തില്‍ വിളിച്ചു. മറ്റുചിലര്‍ അതിനെ സംസ്‌കാരം (പൈംഗളോപനിഷത് 2:6; യോഗസൂത്രങ്ങള്‍ 3:18) എന്നുവിളിച്ചു. സംസ്‌കൃതത്തില്‍, സംസ്‌കാരം എന്നാല്‍, ശുദ്ധീകരണം. വേദങ്ങള്‍, ചിലപ്പോള്‍, ഉറവിടത്തെതന്നെ ഉല്‍പന്നമായി വിശേഷിപ്പിക്കും. ഉദാഹരണത്തിന്, 'സോമത്തെ പശുവുമായി കലര്‍ത്തുക' എന്ന് ഋഗ്വേദം (9:46:4) പറയുന്നു. സോമം എന്നത് ആ പേരുള്ള ചെടിയുടെ രസവും 'പശു' എന്നത്, അതിന്റെ പാലുമാണ്-ഉല്‍പന്നത്തെ കുറിക്കാന്‍ ഉറവിടത്തെ പറയുന്നു. ഒരാളുടെ അനുകൂലമോ പ്രതികൂലമോ ആയ ശുദ്ധീകരണം, അയാളിലെ സജീവകര്‍മഭാവങ്ങളുടെ സമഗ്രതയുടെ ബാഹ്യപ്രതിഫലനമാണ്; അതിനാല്‍, കര്‍മഭാവങ്ങള്‍, ഒരാളിലെ ശുദ്ധീകരണത്തിന്റെ ഉറവിടമാകുന്നു. അങ്ങനെ, അവയെ, ആലങ്കാരികമായി, സംസ്‌കാരങ്ങള്‍ എന്നുവിളിക്കുന്നു. മറ്റു ചില ഉപനിഷത്തുക്കള്‍, കര്‍മഭാവത്തെ വാസന എന്നു വിളിക്കുന്നു (അന്നപൂര്‍ണ ഉപനിഷത്, 4:52,80,88). 
സംസ്‌കൃതത്തില്‍, വാസന എന്നാല്‍, സ്വാഭാവിക താല്‍പര്യം. ജീവിതത്തിലുണ്ടാകുന്ന സ്വാഭാവിക താല്‍പര്യങ്ങളുടെ കാരണമാണ്, കര്‍മഭാവങ്ങള്‍. അതിനാല്‍, കര്‍മഭാവങ്ങളെ ആലങ്കാരികമായി വാസനകള്‍ എന്നുവിളിക്കുന്നു. പൂര്‍ത്തീകരിച്ച മനഃപൂര്‍വമായ ഏതു പ്രവൃത്തിയും തീര്‍ന്നുപോയ ഏത് തീക്ഷ്ണ വിചാരവും മനസ്സുരുകിയുള്ള ഏതു പ്രാര്‍ത്ഥനയും വികാരം നിറഞ്ഞ ഏതു ഭാഷണവും സൂക്ഷ്മശരീരത്തില്‍ കര്‍മഭാവങ്ങളായി യാഥാര്‍ത്ഥ്യ പ്രതീതിയോടെ നിലനില്‍ക്കുന്നു. കര്‍മങ്ങള്‍ക്കുശേഷവും കര്‍മങ്ങള്‍ ഉണ്ടാകുന്നതിനാല്‍, കര്‍മഭാവങ്ങള്‍ അന്തരാളത്തില്‍ നിറഞ്ഞുകവിയുന്നു; എന്നാല്‍ അവ സംയോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ല. ഓരോ കര്‍മഭാവവും, സ്വതന്ത്രമായ ചുഴലിഘടകമായാണ് നില്‍ക്കുന്നത്. പദാര്‍ത്ഥരഹിതമായതിനാല്‍, അവയ്ക്ക് നില്‍ക്കാന്‍ സ്ഥലംവേണ്ട. ഒരു കര്‍മഭാവത്തിന്റെ കേവലതരംഗങ്ങള്‍ നിറഞ്ഞുകവിഞ്ഞ് പ്രാണമയകോശത്തില്‍ ചെന്നിടിക്കുമ്പോള്‍, അവ അവയിലെ പ്രതിഫലനങ്ങള്‍ ഒരു സൂക്ഷ്‌മേന്ദ്രിയത്തിന് കൈമാറുന്നു; എന്നാല്‍, കേവലതരംഗങ്ങള്‍ക്ക് അവയുടെ ഉള്ളടക്കം നഷ്ടപ്പെടുന്നില്ല. ഗുരു ശിഷ്യന് ജ്ഞാനം പകരുംപോലെയാണ്, ഇത്. വിഷയത്തില്‍ ഗുരുവിനുള്ള ജ്ഞാനം മുഴുവന്‍ ശിഷ്യന് കിട്ടുമ്പോഴും, ഗുരുവിന് ജ്ഞാനം നഷ്ടപ്പെടുന്നില്ല. ഒരാത്മാവിന്റെ ബോധത്തിന്റെ ചുഴലിതരംഗങ്ങള്‍, ഇന്ദ്രിയങ്ങള്‍ക്ക് നിരന്തരം ബോധം (ചൈതന്യം) പ്രസരിപ്പിക്കുന്നുണ്ടെങ്കിലും, (ആ ബോധത്തിന്റെ ഉറവിടമായ) ആത്മാവ് അതുകൊണ്ട് ചുരുങ്ങുകയോ അതിന് എന്തെങ്കിലും നഷ്ടമാവുകയോ ചെയ്യുന്നില്ല. കര്‍മഭാവങ്ങളുടെ കേവലതരംഗങ്ങളുടെ കാര്യവും ഇതുതന്നെ. അവയിലെ പ്രതിഫലനങ്ങള്‍ അവ മനസ്സിന് പകരുന്നുണ്ടെങ്കിലും, അവയ്ക്ക് ആ പ്രതിഫലനങ്ങള്‍ നഷ്ടമാവുന്നില്ല. അതിനാല്‍, പിന്നീട് അവ പഴയ പ്രവൃത്തിയുടെ ഓര്‍മയായി ഉണരുമ്പോള്‍, പഴയ പ്രവൃത്തിയെ കൃത്യമായും സമ്പൂര്‍ണമായും, എല്ലാ വിശദാംശങ്ങളും സഹിതം, മനസ്സില്‍ അവതരിപ്പിക്കാന്‍ അവയ്ക്ക് കഴിയുന്നു. ആ പ്രക്രിയയില്‍, സൂക്ഷ്മ കേവലതരംഗങ്ങള്‍ നിദ്രവിട്ടുണരുകയും, സമ്പൂര്‍ണ കേവലതരംഗങ്ങളായി നിറയുകയും പ്രാണമയകോശത്തില്‍ ചെന്നിടിച്ച് പഴയ പ്രവൃത്തിയുടെ പ്രതിഫലനം ബന്ധപ്പെട്ട സൂക്ഷ്‌മേന്ദ്രിയത്തിന് നല്‍കുകയും അവിടന്ന് അത് മനസ്സിലേക്ക് വിനിമയം ചെയ്യുകയുമാണ് നടക്കുന്നത്. മനസ്സ് അത് ബുദ്ധിക്ക് വിനിമയം ചെയ്യുന്നു. മനസ്സ് ആ പ്രതിഫലനങ്ങള്‍ തിരിച്ചറിയുമ്പോള്‍, അതും ആത്മാവും മൂലപ്രവൃത്തിയെ സകല വിശദാംശങ്ങളും സഹിതം, പുനരനുഭവിക്കുന്നു. ആ അനുഭവം ജാഗ്രദവസ്ഥയില്‍ ഓര്‍മയെന്നും നിദ്രയില്‍ സ്വപ്‌നമെന്നും അറിയപ്പെടുന്നു . വായന, കാഴ്ച, കേള്‍വി, പരീക്ഷണം തുടങ്ങി പ്രവൃത്തികളുടെ കര്‍മഭാവങ്ങളുടെ പ്രതിഫലന ശേഖരമായാണ് ജ്ഞാനം നിലനില്‍ക്കുന്നത്. അതിന്റെ ഉള്ളടക്കത്തിന്റെ ഓര്‍മയായാണ് അത് പ്രത്യക്ഷപ്പെടുന്നത്. ബന്ധപ്പെട്ട കര്‍മഭാവങ്ങളുടെ അവലോകനമാണ് (എവിടെയുണ്ടായാലും) മുജ്ജന്മ സ്മൃതിയെന്ന് യോഗസൂത്രങ്ങള്‍ (3:18) പറയുന്നു (സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണകൃതികള്‍, വാല്യം 1, പേജ് 276). 
മരണവും പൂര്‍വജന്മവും ബാധിക്കാതെ, പല വര്‍ഷങ്ങള്‍ക്കുശേഷവും, ചിലരില്‍ മുജ്ജന്മ സ്മൃതികള്‍ നിലനിന്നുവെന്ന് ഡോ. ഇയാന്‍ സ്റ്റീവന്‍സന്റെ ഗവേഷണത്തില്‍ (അധ്യായം1) വെളിവാക്കി. ഒരോര്‍മയുടെ തുടര്‍ച്ച കാണിക്കുന്നത്, ഉള്ളടക്കം മാറാതെ കര്‍മഭാവങ്ങള്‍ തുടരുന്നു എന്നാണ്. അവ അനിശ്ചിതമായി തുടരുന്നു; അവ നശിക്കുന്നില്ല. ഭൂമിയില്‍നിന്ന് 6000 ദശലക്ഷം പ്രകാശവര്‍ഷങ്ങള്‍ അകലെ നക്ഷത്രസമൂഹങ്ങള്‍ കണ്ടതായി ശാസ്ത്രജ്ഞര്‍ പറയുന്നു. അതിനര്‍ത്ഥം, ഭൂമിയിലെത്താന്‍ 6000 ദശലക്ഷം വര്‍ഷങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിയ പ്രകാശതരംഗങ്ങളെ അവര്‍ കണ്ടെത്തി എന്നാണ്. നക്ഷത്രങ്ങള്‍ക്കും ഭൂമിക്കുമിടയിലെ അന്തരീക്ഷത്തില്‍ അത്രകാലം സൂക്ഷ്മപ്രകാശ തരംഗങ്ങള്‍ക്ക് നില്‍ക്കാനായെങ്കില്‍, അവയെക്കാള്‍ സൂക്ഷ്മമായ കേവലതരംഗങ്ങള്‍ക്കും സൂക്ഷ്മശരീരത്തിന്റെ അന്തരാളത്തില്‍ അനിശ്ചിതമായി നില്‍ക്കാനാവുമെന്ന് തെളിയുന്നു.ഗുണമോ ദോഷമോ ഉള്ള ഒരു കര്‍മഭാവം, അവയുടെ ഫലം നല്‍കാന്‍, ഒരുനാള്‍ പൂവണിയും. ഒരു പുത്തന്‍ വര്‍ത്തമാനകാല പ്രവൃത്തിയെ പ്രചോദിപ്പിച്ചാണ് അവ ഫലം നല്‍കുക. ഇതിന്റെ തത്സമയ ഫലമായിരിക്കും ബന്ധപ്പെട്ട പഴയ കര്‍മത്തിന്റെ ഫലം. കര്‍മഭാവങ്ങള്‍ സജീവമോ നിര്‍ജീവമോ ആയി നില്‍ക്കുന്നുവെന്ന് പറയപ്പെടുന്നു. കര്‍മഭാവം സജീവമായതിന്റെ ലക്ഷണം, മനസ്സിലുണ്ടാകുന്ന അനുരണനമാണ്. അത്തരം ചലനമില്ലാതെയാണ് ഒരു കര്‍മഭാവം നില്‍ക്കുന്നത് എങ്കില്‍, അത് നിര്‍ജീവമാണ്; മനസ്സില്‍ പ്രചോദനം സൃഷ്ടിക്കുന്നെങ്കിലേ, അത് സജീവമാകുന്നുള്ളൂ. കര്‍മഭാവങ്ങള്‍ പൊതുവേ, നിര്‍ജീവമത്രെ. അത് അമരുമ്പോള്‍, ഭ്രമണവേഗം കുറഞ്ഞാല്‍, അത് നിര്‍ജീവമാകും. പിന്നീട് അതിന് യഥാര്‍ത്ഥ വേഗം കിട്ടുകയും അത് ഓര്‍മയുണര്‍ത്താനോ അതിലെ കര്‍മത്തിന്റെ ഫലം നല്‍കാനോ സജീവമാകുകയും ചെയ്‌തേക്കാം. ഒരു ജീവിതം തുടങ്ങും മുന്‍പ്, ആ ജീവിതത്തെ നയിക്കാന്‍ ഒരു വലിയ കൂട്ടം കര്‍മഭാവങ്ങള്‍ ഒറ്റ സംഘമായി ഉയരുകയും അതിനുശേഷം ഓരോ കര്‍മഭാവവും, ഫലം നല്‍കും വരെ, ചെറിയ തോതില്‍ സജീവമായിരിക്കുകയും ചെയ്യുമെന്ന് ഭാരതീയ തത്വചിന്ത സങ്കല്‍പിക്കുന്നു. ഒരു കര്‍മഭാവം സജീവമായിരിക്കേ, അതില്‍ പ്രതിഫലിക്കുന്ന പഴയ പ്രവൃത്തിയുടെ സ്വഭാവമനുസരിച്ച്, അത് മനസ്സില്‍ തുടര്‍ച്ചയായി ചെറിയ പ്രചോദനമുണ്ടാക്കിക്കൊണ്ടിരിക്കും. സൂക്ഷ്മശരീരത്തില്‍ സജീവമായ ഇത്തരം എല്ലാ കര്‍മഭാവങ്ങളുടെയും പ്രചോദനങ്ങളുടെ ആകെത്തുകയാണ് ഒരാളുടെ സ്വഭാവം, സമീപനം, ശേഷി, കാഴ്ചപ്പാട്, താല്‍പര്യം, പൊതുസ്വഭാവം എന്നിവയായി പ്രത്യക്ഷമാകുന്നത്. നന്മ നിറഞ്ഞ പ്രവൃത്തികള്‍, ആനന്ദം നിറഞ്ഞ അനുഭവങ്ങള്‍ എന്നിവയുടെ പ്രതിഫലനങ്ങള്‍ ഉള്ള സങ്കീര്‍ണ കര്‍മഭാവങ്ങള്‍ ആഹ്ലാദഭാവം പ്രകടിപ്പിക്കും; തിന്മ നിറഞ്ഞ പ്രവൃത്തികള്‍, ദുരിതാനുഭവങ്ങള്‍ എന്നിവയുടെ പ്രതിഫലനങ്ങള്‍ ഉള്ള സജീവ കര്‍മഭാവങ്ങള്‍, ദുഃഖഭാവം കാട്ടും. അങ്ങനെ, ശുദ്ധീകരണം, അതിന്റെ വിപരീതമായ പാരുഷ്യം എന്നിവ ഒരാളുടെ സ്വഭാവത്തില്‍ കാണുന്നത്, അയാളുടെ സൂക്ഷ്മശരീരത്തിലെ സജീവ കര്‍മഭാവങ്ങളുടെ പൊതുഫലമാണ്. അങ്ങനെ, കര്‍മഭാവങ്ങള്‍ മനുഷ്യസ്വഭാവം നിര്‍ണയിക്കുന്നു. അതുകൊണ്ട്, കര്‍മഭാവങ്ങളെ, ആലങ്കാരികമായി, സംസ്‌കാരങ്ങള്‍ എന്നു വിളിക്കുന്നു.  


സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണകൃതികള്‍, സംസ്‌കാരങ്ങള്‍ എന്ന ശീര്‍ഷകത്തിനുകീഴില്‍ പല സുപ്രധാന നിരീക്ഷണങ്ങളും നിരത്തുന്നു. ജ്ഞാനപ്രകാശമുള്ളതിനാല്‍, അവയില്‍ ചിലത്, ഉദ്ധരിക്കാം.

 ഈ ഖണ്ഡികകളിലും, മറ്റുചില സന്ദര്‍ഭങ്ങളിലും, വിവേകാനന്ദന്‍ 'മനസ്സ്' എന്ന വാക്ക്, സൂക്ഷ്മശരീരത്തെ കുറിക്കാനാണ് പ്രയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, അദ്ദേഹം ഇങ്ങനെ പറഞ്ഞു: 
ഓരോ മനുഷ്യനും മൂന്നു ഭാഗങ്ങളുണ്ട്- ശരീരം, ആന്തരേന്ദ്രിയം അഥവാ മനസ്സ്, അതിനു പിന്നില്‍, ആത്മന്‍ അഥവാ ആത്മാവ്. ആത്മന്റെ ബാഹ്യാവരമാണ് മനസ്സ്.... (വാല്യം 2, പേജ് 254)
 ആത്മാവിന്റെ 'ആന്തരാവരണം' സൂക്ഷ്മശരീരമാണ്; അതിനെയാണ് അദ്ദേഹം 'മനസ്സ്' എന്നുപറയുന്നത്. കര്‍മഭാവങ്ങളെപ്പറ്റി അദ്ദേഹം നിരീക്ഷിച്ചു: നാം ഏതു പ്രവൃത്തി ചെയ്യുമ്പോഴും, മനസ്സ് (സൂക്ഷ്മശരീരം) ഒരു തരംഗത്തിലേക്ക് എറിയപ്പെടുന്നു; പ്രവൃത്തി തീരുമ്പോള്‍, തരംഗം പോയതായി നാം കരുതുന്നു. ഇല്ല. അത് സൂക്ഷ്മമായി എന്നേയുള്ളൂ; അത് അവിടെത്തന്നെയുണ്ട്. ആ പ്രവൃത്തിയെ നാം ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍, അത് വീണ്ടും തരംഗമായി വരുന്നു. അതിനാല്‍, അത് അവിടെ ഉണ്ടായിരുന്നു; അല്ലെങ്കില്‍, ഓര്‍മ ഉണ്ടാകുമായിരുന്നില്ല. ഇങ്ങനെ, എല്ലാ പ്രവൃത്തിയും ചിന്തയും, നല്ലതാകട്ടെ, ചീത്തയാകട്ടെ, മറഞ്ഞ് സൂക്ഷ്മമാവുകയും, അവിടെ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. (വാല്യം 1, പേജ് 243)
 മനസ്സിന് ഒരു നാടകത്തിന്റെ ഉപമ സ്വീകരിച്ചാല്‍, ഓരോ കുമിളയും, മനസ്സിലുണ്ടാകുന്ന ഓരോ തരംഗവും, അത് അമരുമ്പോള്‍, മുഴുവനായി മരിക്കുന്നില്ല; അതൊരു മുദ്ര ചാര്‍ത്തുകയും ഇനിയും വരാനുള്ള സാധ്യത അവശേഷിപ്പിക്കുകയും ചെയ്യുന്നു. തരംഗങ്ങള്‍ പുനരവതരിപ്പിക്കാനുള്ള സാധ്യത അടങ്ങിയ ഈ മുദ്രയാണ് സംസ്‌കാരം. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും ശരീരത്തിലെ ഓരോ ചലനവും നാം ചിന്തിക്കുന്ന ഓരോ ചിന്തയും മനസ്സത്തയില്‍ ഇത്തരം മുദ്രകളുണ്ടാക്കും. പ്രതലത്തില്‍ ആ മുദ്രകള്‍ പ്രത്യക്ഷമല്ലെങ്കിലും, അതിനുതാഴെ, ഉപബോധത്തില്‍, പ്രവര്‍ത്തിക്കാന്‍ അവ ശക്തമാണ്. മനസ്സില്‍ ഇവയുടെ സമഗ്രതകൊണ്ടാണ്, നമ്മുടെ ഓരോ നിമിഷവും നിര്‍ണയിക്കപ്പെടുന്നത്. ഞാന്‍ ഈ നിമിഷം എന്താണ് എന്നത്, എന്റെ മുജ്ജന്മത്തിന്റെ അനുഭവമുദ്രകളുടെ സമഗ്രതയുടെ ഫലമാണ്. യഥാര്‍ത്ഥത്തില്‍ സ്വഭാവം എന്നുപറയുന്നത്, ഇതാണ്; ഓരോരുത്തരുടെയും സ്വഭാവം നിര്‍ണയിക്കുന്നത്, ഇത്തരം മുദ്രകളുടെ ആകെത്തുകയാണ്. (വാല്യം1, പേജ് 54) നമ്മുടെ ഓരോ അനുഭവവും ചിത്തത്തില്‍ തരംഗരൂപത്തിലാണുണ്ടാകുന്നത്. ഇത് അമര്‍ന്ന് സൂക്ഷ്മവും അതിസൂക്ഷ്മവുമാകും. പക്ഷേ, ഒരിക്കലും നശിക്കുന്നില്ല. അത് അവിടെ സൂക്ഷ്മരൂപത്തിലിരിക്കുകയും, അതിനെ നമുക്ക് വീണ്ടും ഉയര്‍ത്താനാകുമെങ്കില്‍, അത് ഓര്‍മയാവുകയും ചെയ്യുന്നു. (ചിത്തം എന്നത് മനസ്സിന്റെ അപരനാമം; ഇവിടെ അത് സൂക്ഷ്മശരീരം). (വാല്യം 1, പേജ് 276). മനസ്സ് മഹത്തായ പത്തായമാണ്; സംസ്‌കാര രൂപത്തിലേക്ക് ഭൂതകാല അഭിലാഷങ്ങള്‍ കുറുക്കിയ സഹായകേന്ദ്രം. (വാല്യം 1, പേജ് 297) ഈ നാല് ഉദ്ധരണികള്‍, പ്രവൃത്തി, ചിന്ത, അനുഭവം, അഭിലാഷം എന്നിവയുടെ കര്‍മഭാവങ്ങളെ പരാമര്‍ശിക്കുകയും ചിത്ത (സൂക്ഷ്മശരീരം)ത്തെ ഒരാളിലെ കര്‍മഭാവങ്ങളുടെ പത്തായമായി തിരിച്ചറിയുകയും ചെയ്യുന്നു. 

കര്‍മഭാവങ്ങളുടെ ആവിര്‍ഭാവം

 വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്ന്, കര്‍മഭാവങ്ങള്‍ ഉണ്ടാകാം. ശരീര വൃത്തികളില്‍നിന്നുള്ള അതിന്റെ ആവിര്‍ഭാവം മുകളില്‍ വിശദീകരിച്ചു. മനസ്സുകൊണ്ടും സംസാരംകൊണ്ടും ചെയ്യുന്ന കര്‍മങ്ങളും കര്‍മഭാവങ്ങളെ സൃഷ്ടിച്ചേക്കാം. മനസ്സിന്റെ ഒരു പ്രവൃത്തിയാണ് ആശ. മനസ്സ് ആശിക്കുമ്പോള്‍, അതിന് ആനുപാതികമായ തീക്ഷ്ണതയില്‍ അത് കമ്പനം ചെയ്യുന്നു. ഈ കമ്പനത്തില്‍നിന്നുയരുന്ന കേവലതരംഗങ്ങള്‍ അഭിലാഷത്തിന്റെയും അതിന് അനുബന്ധമായ വികാരങ്ങളുടെയും പ്രതിഫലനങ്ങള്‍ വഹിക്കുന്നു. അവ ബുദ്ധിയിലേക്ക് പ്രസരിച്ച്, ആ അഭിലാഷം സാധിതമാക്കാനുള്ള പ്രവൃത്തിയെ പ്രചോദിപ്പിക്കുന്നു. അതില്‍ വിജയിച്ചില്ലെങ്കിലും, ആ കേവലതരംഗങ്ങള്‍ സൂക്ഷ്മ ചുഴലിതരംഗങ്ങളായി സൂക്ഷ്മശരീരത്തിന്റെ അന്തരാളത്തില്‍ വേണ്ട ഊര്‍ജത്തോടെ കര്‍മഭാവമായി നിലനില്‍ക്കും. അമര്‍ന്ന നിലയിലും, തീക്ഷ്ണാഭിലാഷങ്ങള്‍ തുടങ്ങിയ കേവലതരംഗങ്ങള്‍ ശാന്തവും നിര്‍ജീവവുമാകാതെ ഊര്‍ജസ്വലമായി ആഞ്ഞാല്‍, ആ അഭിലാഷമോ പ്രാര്‍ത്ഥനയോ സഫലീകരിക്കാന്‍ അവയ്ക്ക് അധികം കാക്കേണ്ടിവരില്ല (അധ്യായം 22). അഭിലാഷത്തിലോ പ്രാര്‍ത്ഥനയിലോ തീക്ഷ്ണത ഉച്ചസ്ഥായിയിലാണെങ്കില്‍, ഫലം തത്സമയമായിരിക്കും. ആദ്യം, ഒരു ജീവജാലത്തെ സൃഷ്ടിക്കാന്‍ ഒരു ബ്രഹ്മകണം ഒരു ഭൗതികശരീരത്തില്‍ കടന്നപ്പോള്‍, അന്ന് അത് എല്ലാ കര്‍മഭാവത്തില്‍നിന്നും മുക്തമായിരുന്നിരിക്കും. എന്നാല്‍, ഭൗതികേന്ദ്രിയങ്ങള്‍വഴി ജീവജാലം ആകസ്മികമായി മറ്റ് വസ്തുക്കളെ അറിഞ്ഞപ്പോള്‍, അതില്‍ അഭിലാഷം അങ്കുരിക്കുകയും അവ അതില്‍ കര്‍മഭാവങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. പില്‍ക്കാല ജീവിതങ്ങളിലും, ആകസ്മികമായ ഇന്ദ്രിയ സ്പന്ദങ്ങള്‍ അഭിലാഷങ്ങളും കര്‍മങ്ങളും സൃഷ്ടിച്ചേക്കാം. നമ്മുടെ ഇപ്പോഴത്തെ മിക്ക അനുഭൂതികളും കര്‍മഭാവങ്ങളുടെ സൂത്രപ്പണികളാകാം.

 എന്നാല്‍ വല്ലപ്പോഴും, ആകസ്മിക സ്പന്ദങ്ങളുണ്ടായി അഭിലാഷങ്ങള്‍ക്കു കാരണമാകാം. അതെന്തുമാകട്ടെ, ഗുണമോ ദോഷമോ അടങ്ങിയ ഒരഭിലാഷം ഒരനശ്വര കര്‍മഭാവത്തെ സൃഷ്ടിക്കും. ഒരു കര്‍മഭാവം പ്രചോദിപ്പിച്ച ഒരു കര്‍മം, ഒരു പുത്തന്‍ കര്‍മഭാവത്തെ സൃഷ്ടിച്ചേക്കാം. ഒരു കര്‍മഭാവത്തിന്റെ പ്രചോദനം ഒരു പ്രത്യേകഫലത്തിനു മാത്രമുള്ളതാകാം; എന്നാല്‍ അത് സാധിക്കുന്നതിന്റെ രീതികള്‍, പ്രസക്തമായ കര്‍മത്തിന്റെ യഥാര്‍ത്ഥ പ്രക്രിയ, പ്രകൃതിക്കുള്ളതാണ്. ഒരു വ്യക്തിയുടെ ആ നേരത്തെ സ്വഭാവം നിയന്ത്രിക്കുന്ന പ്രകൃതിഘടകങ്ങള്‍ ഇവിടെ നിര്‍ണായമാകും. അങ്ങനെ, ഒരാളില്‍ ഒരു കര്‍മഭാവത്തിന്റെ പ്രചോദനം, ഒരു പ്രത്യേക സ്ത്രീയുമായുള്ള സംയോഗം ആണെങ്കില്‍, സത്വഗുണം ആഹ്ലാദകരമായ ദാമ്പത്യത്തിന് അവളുടെ സമ്മതം ചോദിക്കും; രജോഗുണം അവളെ കിട്ടാന്‍ അവളുടെ മാതാപിതാക്കള്‍ക്ക് പണം നല്‍കാന്‍ അയാളെ പ്രേരിപ്പിക്കും. തമോഗുണം ആകട്ടെ, അവളെ തട്ടിക്കൊണ്ടു പോകുന്നതിന് അയാളെ പ്രേരിപ്പിച്ചേക്കാം. അപ്പോള്‍ അധീശത്വം വഹിക്കുന്ന ഗുണത്തെ ആശ്രയിച്ചിരിക്കും, യഥാര്‍ത്ഥ പ്രവൃത്തി. ഓരോ പ്രവൃത്തിക്കും അതിന്റേതായ ഗുണ, ദോഷങ്ങളുണ്ട്. പ്രവൃത്തിക്കു പ്രചോദനമായത് കര്‍മഭാവങ്ങള്‍ അല്ലെങ്കില്‍, അതൊരു പുതിയ പ്രവൃത്തിയാണ്; അത് പുത്തന്‍ കര്‍മഭാവത്തെ അതിന്റെതായ ഗുണങ്ങളോടെ സൃഷ്ടിക്കും. വിത്തും ചെടിയുംപോലെ, കര്‍മങ്ങള്‍ കര്‍മഭാവങ്ങളെയും കര്‍മഭാവങ്ങള്‍ കര്‍മങ്ങളെയും സൃഷ്ടിക്കുന്നു- നിലയ്ക്കാത്തതാണ് ഈ പരമ്പര.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...