Tuesday 6 August 2019

രാജാവ് അടിമയാകുമ്പോൾ

രാജാവിന് ശമ്പളം 5500 രൂപ 

ചാൾസ് അലൻ ലോസൺ എഴുതിയ,ബ്രിട്ടീഷുകാരും കൊച്ചി നാട്ടു രാജ്യവും ( British and Native Cochin,1861 ) എന്ന പുസ്തകത്തിൽ,രാജാവിൻറെ ഇന്നത്തെ അധികാരം എന്ന അധ്യായം,രാജാവ് എത്രമാത്രം കഥയില്ലാത്തവനായിരുന്നു എന്ന് വ്യക്തമാക്കുന്നു.ലോസൻറെ വാക്കുകൾ:

മുൻഗാമികൾ ദീർഘകാലം ഉപയോഗ ശൂന്യമായി കൈകാര്യം ചെയ്‌തു പോന്ന അധികാരത്തിൻറെ ചെറിയ അംശം മാത്രമേ ഇപ്പോൾ കൊച്ചി രാജാവിനുള്ളൂ.പഴയ പരമ്പരയിലെ രാജാവാണ്;പ്രതാപികളായ മലബാർ രാജാക്കന്മാരുടെ അവശിഷ്ട കണ്ണി.ബ്രിട്ടൻ പടയോട്ടങ്ങളിൽ കൂട്ടിച്ചേർക്കാത്ത വിരലിൽ എണ്ണാവുന്ന നാട്ടുരാജ്യങ്ങളിൽ ഒന്ന്.അദ്ദേഹത്തിൻറെ അധികാരം കാഴ്ചയിലേയുള്ളൂ.ആ സിംഹാസനം ബ്രിട്ടീഷ് ഭരണകൂടം നിരവധി നിയന്ത്രണങ്ങളോടെ വക വച്ച് കൊടുക്കുന്ന ആദരണീയമായ അലങ്കാര പദവി മാത്രം.

ടിപ്പു സുൽത്താൻ 1790 ൽ കൊച്ചിയിൽ പടയോട്ട ഭീഷണി മുഴക്കിയപ്പോൾ,രാജാവ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് സഹായം ചോദിച്ചു.ഇതനുസരിച്ച് 1791 ജനുവരി ആറിന് ബ്രിട്ടീഷ് സംരക്ഷണത്തിന് കൊച്ചി പ്രതിവർഷം ഒരു ലക്ഷം രൂപ കപ്പം അഥവാ ഗുണ്ടാപ്പണം കൊടുക്കാൻ ഉടമ്പടിയുണ്ടാക്കി.1809 തുടക്കത്തിൽ രാജാവ് സ്വാതന്ത്ര്യത്തിന് ശ്രമിച്ചപ്പോൾ,ബ്രിട്ടൻ പുതിയ ഉടമ്പടിയുണ്ടാക്കി.രാജാവിന് സ്ഥാന ചിഹ്നങ്ങൾ അണിയാം;പൂർണ മേൽക്കോയ്‌മ ബ്രിട്ടന്.ഇതാണ്,കരാർ.
  • കമ്പനിയും തീപ്പെട്ട രാജാവും തമ്മിൽ ചില ഉപാധികളിന്മേൽ രാജാവ് കമ്പനിയുടെ സാമന്തൻ ആയിരിക്കുമെന്നും ചില പ്രദേശങ്ങൾ കൈവശം വയ്ക്കുമെന്നും 1790 ൽ കരാർ ഒപ്പിട്ടിരുന്നു.
  • എന്നാൽ,ആ കരാർ പ്രകാരം തനിക്കും രാജ്യത്തിനും കമ്പനിയിൽ നിന്ന് കിട്ടുന്ന ആനുകൂല്യവും സംരക്ഷണവും കാണാതെ,ഇപ്പോഴത്തെ രാജാവ്,സമീപകാലത്ത് തിരുവിതാംകൂർ ദിവാനുമായി ഒന്നു ചേർന്ന് കമ്പനിക്കെതിരെ പ്രകോപനം ഒന്നും കൂടാതെ തന്നെ ശത്രുതാപരമായ നീക്കങ്ങളും പ്രവൃത്തികളും നടത്തി.ഈ രാജാവിൻറെ സൈന്യം തിരുവിതാംകൂർ സൈന്യവുമായി ചേർന്ന് കമ്പനിക്കെതിരെ ആറാഴ്ച ശത്രുതയോടെ നീങ്ങിയ സത്യം കുപ്രസിദ്ധമാണ്.തുടർന്ന് 1809 ഫെബ്രുവരി എട്ടിന്,തിരുവിതാംകൂർ റസിഡന്റും കൊച്ചി രാജാവിൻറെ സർക്കാരും സന്ധിയിൽ എത്തി.അതനുസരിച്ച്,തിരുവിതാംകൂർ ദിവാനുമായുള്ള ദുഷ്‌ട സഖ്യത്തിൽ നിന്ന് പിന്മാറാൻ ടി രാജാവ് സമ്മതിച്ചു;ഈ നീക്കം മുൻ കരാറിന് വിരുദ്ധവും മുൻ എതിർ നീക്കങ്ങൾക്ക് ആക്കം കൂട്ടലുമായിരുന്നു.ഇങ്ങനെ ശത്രുതയും ചതിയും നിറഞ്ഞ നീക്കങ്ങൾ കൊച്ചി സർക്കാർ നടത്തിയിട്ടും,കരുണയും മിതത്വവും വഴികാട്ടിയായ കമ്പനി,ടി രാജാവുമായി പുരാതന ബന്ധവും ആദരവും പുനഃസ്ഥാപിക്കാൻ തയ്യാറാണ്.എന്നാൽ,ഇതിന് നിലവിലുള്ള ഉടമ്പടി,നടന്ന കൃത്യങ്ങൾക്ക് നഷ്ട പരിഹാരവും ഭാവിയിലേക്ക് കരുതൽ ധനവും വച്ച് പരിഷ്‌കരിക്കേണ്ടതുണ്ട്.
  • ഈ ലക്ഷ്യങ്ങൾ വച്ച് ഒരുടമ്പടിക്കായി,താഴെ പറയുന്ന വ്യവസ്ഥകൾ കമ്പനിയും രാജാവും സമ്മതിച്ച്,തിരുവിതാംകൂർ റസിഡൻറ് തീർപ്പാക്കുന്നു.റസിഡൻറ് കേണൽ കോളിൻ മെക്കാളെയെ ഇതിനായി ഫോർട്ട് സെൻറ് ജോർജ് കൗൺസിൽ ഗവർണറും ബാത്തിലെ പ്രഭുവുമായ സർ ജോർജ് ഹിലാരോ ബാർലോ ഈസ്റ്റ് ഇന്ത്യ കമ്പനിക്കു വേണ്ടിയും കൊച്ചി രാജാവ് സ്വന്തം നിലയ്ക്കും പിൻഗാമികൾക്ക് വേണ്ടിയും ചുമതലപ്പെടുത്തപ്പെട്ടവരും കരാറിൽ പങ്കാളികളായവരിൽ സൂര്യ ചന്ദ്രന്മാരുള്ളിടത്തോളം,ഉത്തരവാദിത്തമുള്ളവരും ആകുന്നു.
  • വകുപ്പ്  1 :ഓരോ കക്ഷിയുടെയും കരാറിൽ പങ്കാളികളായ സുഹൃത്തുക്കളും ശത്രുക്കളും,ഇരുവരുടെയും സുഹൃത്തുക്കളും ശത്രുക്കളുമായിരിക്കും;ശത്രു ആരായാലും കൊച്ചി രാജാവിൻറെ ഭൂപ്രദേശങ്ങൾ കമ്പനി പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യും.
  • വകുപ്പ്  2:മുൻ വ്യവസ്ഥയിലെ ഉപാധിപ്രകാരം,കൊച്ചി രാജാവ്,കമ്പനിക്ക് ഒരു നാടൻ കാലാൾപ്പട ബറ്റാലിയനെ നിലനിർത്താൻ ആവശ്യമായ തുക പ്രതിവർഷം നൽകും.1809 മെയ് ഒന്നു മുതൽ ആറു തുല്യ ഗഡുക്കളായി തുക നൽകണം.കൊച്ചി രാജ്യത്തിനകത്തോ പുറത്തോ ആവശ്യാനുസരണം വിന്യസിക്കുന്ന ആ സേനയ്ക്കുള്ള തുക എങ്ങനെ ചെലവാക്കണമെന്നത് കമ്പനിയുടെ മാത്രം അവകാശമായിരിക്കും.
  • വകുപ്പ്  3 :മുൻ വ്യവസ്ഥയിൽ പറഞ്ഞതിനപ്പുറമുള്ള സൈന്യത്തെ കൊച്ചിയുടെ ഭൂപ്രദേശങ്ങൾ വിദേശാക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടി വന്നാൽ അധികച്ചെലവ് നൽകാമെന്ന് രാജാവ് ഉറപ്പ് നൽകുന്നു.അത് രാജാവിൻറെ വരുമാനത്തിൻറെ ന്യായമായ വിഹിതമായി ഗവർണർക്ക് നൽകും.
  • വകുപ്പ്  4:സമാധാന കാലത്ത് സ്ഥിര സൈന്യത്തെ നിർത്താനും മൂന്നാം വ്യവസ്ഥയിൽ പറഞ്ഞ പ്രകാരമുള്ള അടിയന്തര സാഹചര്യത്തെ നേരിടാനും,പണം നൽകുന്നതിൽ വീഴ്ച മുൻകൂട്ടി കണ്ട് ,ആവശ്യമായ കരുതൽ ധനം നൽകിയിരിക്കണം.തുക നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് ഗവർണർക്ക് ബോധ്യം വന്നാൽ,രാജാവിൻറെ ആഭ്യന്തര നികുതി പിരിവിൽ വേണ്ടത്ര നിയന്ത്രണവും ക്രമീകരണവും ഏർപ്പെടുത്താനും രാജാവിൻറെ മറ്റേതെങ്കിലും ശാഖയെയോ വകുപ്പിനെയോ ബാധ്യതപ്പെടുത്താനും,രാജാവിൻറെ ഭൂപ്രദേശങ്ങൾ സമാധാന കാലത്തോ യുദ്ധ കാലത്തോ ഏറ്റെടുക്കാനും ഗവർണർക്ക് അധികാരവകാശങ്ങൾ ഉണ്ടായിരിക്കും.
  • വകുപ്പ്  5 :നാലാം വകുപ്പിലെ വ്യവസ്ഥകൾ നടപ്പാക്കണമെന്ന് ഗവർണർക്ക് ബോധ്യപ്പെട്ടാൽ,രാജാവ് കാര്യക്കാർക്കും മറ്റുദ്യോഗസ്ഥർക്കും ചട്ടങ്ങളും ഓർഡിനൻസുകളും നടപ്പാക്കാൻ ഉത്തരവ് നൽകണം.അതല്ലെങ്കിൽ വേണ്ടത്ര ഭൂപ്രദേശങ്ങൾ കമ്പനിക്ക് നൽകണം.നിർദേശം കിട്ടി പത്തു നാൾക്കകം രാജാവ് നടപ്പാക്കിയില്ലെങ്കിൽ,അതിനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്‌തമാവുകയും അദ്ദേഹം ചട്ടങ്ങളും ഓർഡിനൻസുകളും നടപ്പാക്കാൻ ഉത്തരവിടുകയോ നികുതി പിരിവ് ഏറ്റെടുക്കുകയോ ചെയ്യും.അതിന് ഫലപ്രദമായ മാർഗം സ്വീകരിച്ച്,സൈനിക ഫണ്ട് കൈക്കലാക്കി,രാജ്യക്ഷേമം ഉറപ്പാക്കും.രാജാവിൻറെ ഭൂവിഭാഗങ്ങൾ കമ്പനി ഏറ്റെടുത്താൽ,അതിൽ നിന്നുള്ള നികുതി വരുമാനവും കാർഷിക വരുമാനവും രാജാവിനെ ബോധ്യപ്പെടുത്തും.ഇത് 35000 രൂപയിൽ കൂടുകയില്ല.മൊത്തം നികുതി വരുമാനത്തിൻറെ അഞ്ചിലൊന്ന് കൂടി ഇതിനൊപ്പം ചേർക്കും.ഈ തുക രാജാവിൻറെ ചെലവിനായി നൽകും.
  • വകുപ്പ് 6:കമ്പനിയും സഖ്യ രാജ്യങ്ങളും തമ്മിലുള്ള സമാധാനവും സൗഹൃദവും നിലനിർത്തുക രാജാവിൻറെ ലക്ഷ്യമായിരിക്കും.ഇതിൽ ഒരു രാജ്യത്തിൻറെയും കാര്യങ്ങളിൽ രാജാവ് ഇടപെടുകയില്ല.കമ്പനിയുടെ മുൻ‌കൂർ അറിവും അനുവാദമില്ലാതെ,ഒരു രാജ്യവുമായും രാജാവ് കത്തിടപാടോ ആശയ വിനിമയമോ നടത്തിക്കൂടാ.
  • വകുപ്പ് 7:ഒരു യൂറോപ്യനെയും രാജാവ് കമ്പനിയുടെ അനുമതി ഇല്ലാതെ ജോലിക്കെടുക്കില്ല.ഇംഗ്ലീഷ് ഭരണകൂടത്തിൻറെ പാസ്പോർട്ടില്ലാത്ത ഏതെങ്കിലും യൂറോപ്യനെ രാജ്യത്തു കണ്ടാൽ,അയാളെ പിടിച്ച് രാജാവ് കമ്പനി ഭരണകൂടത്തിന് നൽകണം.കമ്പനി അനുവാദമില്ലാതെ ഒരു യൂറോപ്യനും ഒരു നാൾ പോലും രാജ്യത്തു കഴിയാൻ രാജാവ് അനുവദിക്കരുത്.
  • വകുപ്പ് 8:രാജ്യത്തെ കോട്ടകൾ ആവശ്യാനുസരണം പൊളിക്കാനോ സൈന്യത്തെ വിന്യസിച്ച് കോട്ടയൊരുക്കാനും സമാധാന കാലത്തും യുദ്ധ കാലത്തും കമ്പനിക്ക് അവകാശമുണ്ടായിരിക്കും.
  • വകുപ്പ് 9:പണ നിക്ഷേപം,നികുതി പിരിവ്,നീതി നിർവഹണം,വാണിജ്യ വികസനം,കച്ചവടം,കൃഷി,വ്യവസായം തുടങ്ങിയവയുടെ പ്രോത്സാഹനം,മറ്റു കാര്യങ്ങൾ എന്നിവയെപ്പറ്റി കമ്പനി യഥാകാലം നൽകുന്ന ഉപദേശങ്ങൾ രാജാവ് ശ്രദ്ധിക്കണം.ഇവയെല്ലാം രാജ്യത്തിൻറെയും പ്രജകളുടെയും ക്ഷേമത്തിനായിരിക്കും.
ഗവർണർ തയ്യാറാക്കി,രാജാവ്,ജി എച്ച് ബാർലോ,ഡബ്ള്യു പെട്രി,ടി ഓക്‌സ്‌,ജെ എച്ച് കാസമേജർ,ചീഫ് സെക്രട്ടറി എ ഫാൽക്കനർ എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.ഇതോടെ കൊച്ചിക്ക് അധികാരം മുഴുവൻ നഷ്ടപ്പെട്ടു.പോർച്ചുഗീസുകാർ കീഴടക്കിയപ്പോൾ സിംഹാസനത്തിലും കിരീടത്തിലും കുരിശു വഹിച്ചതായിരുന്നു,കൊച്ചി.ഈ കരാറോടെ,രാജ്യ ചുമതലകൾ എല്ലാം മറ്റൊരു രാജ്യം കയ്യടക്കി.1,76,000 രൂപയാണ് നാടൻ കാലാൾപ്പടയെ നിർത്താൻ രാജാവ് പ്രതിവർഷം കൊടുക്കേണ്ടി വന്നത്.
പാലിയത്ത് ഗോവിന്ദൻ അച്ചൻ 
തിരുവിതാംകൂർ ദിവാനുമായി ചേർന്ന് ബ്രിട്ടനെതിരെ കൊച്ചി രാജാവ് ബ്രിട്ടനെതിരെ നീങ്ങിയെന്ന് ഉടമ്പടിയിൽ പറയുന്നത്,വേലുത്തമ്പി ദളവയുമായി ( 1799 -1809 ) ചേർന്ന് പാലിയത്ത് അച്ചൻ ബോൾഗാട്ടി പാലസ് ആക്രമിച്ച സംഭവമാണ്.വേലുത്തമ്പി ഫ്രഞ്ച് സേനയോടും സാമൂതിരിയോടും സഹായം ചോദിച്ചിട്ട് കിട്ടിയില്ല.സാമൂതിരി ,ദളവയുടെ കത്ത് ബ്രിട്ടീഷ് മലബാർ കളക്ടർക്ക് കൈമാറി .തിരുവിതാംകൂറിൽ വേലുത്തമ്പിയും കൊച്ചിയിൽ പാലിയത്ത് ഗോവിന്ദൻ അച്ചനും സേനയിൽ പുതിയവരെ എടുത്ത് അംഗബലം കൂട്ടി.കൊച്ചിയിൽ മെക്കാളെയെ വധിക്കുന്നതോടൊപ്പം കൊല്ലത്ത് ബ്രിട്ടീഷ് സേനയെ തുരത്തുക ആയിരുന്നു പദ്ധതി.വേലു തമ്പി തൃപ്പൂണിത്തുറ കൊട്ടാരത്തിലെത്തി ദുർബലനായ രാജാവ് രാമവർമ പത്താമനെ സ്വന്തം വരുതിയിലാക്കി;ശക്തൻ തമ്പുരാൻ പുറത്താക്കിയിരുന്ന പാലിയത്ത് കുടുംബത്തിലെ ഗോവിന്ദൻ അച്ചനെ പ്രധാന മന്ത്രിയുമാക്കി .കൊച്ചിയുടെയും തിരുവിതാംകൂറിൻറെയും റസിഡൻറ് ആയിരുന്നു കോളിൻ കാംപ്ബെൽ മെക്കാളെ .1808  ഡിസംബർ 28 ന്  മെക്കാളെയും അദ്ദേഹം ബോൾഗാട്ടി പാലസിൽ അഭയം നൽകിയ  വിശ്വസ്തനായ കൊച്ചി മന്ത്രി നടവരമ്പ് ചെറുപറമ്പിൽ കുഞ്ഞുകൃഷ്ണ മേനോനും ആക്രമിക്കപ്പെട്ടു.മെക്കാളെയും മേനോനും  രക്ഷപ്പെട്ടു.ചെമ്പിൽ അരയനായിരുന്നു ആക്രമണ തലവൻ .ഈ കലാപത്തിൻറെ തുടർച്ചയായി ദളവ ആത്മഹത്യ ചെയ്‌ത ശേഷമാണ്,ഈ ഉടമ്പടി.ജനുവരി 12 നായിരുന്നു മത സ്പർദ്ധ നിഴലിച്ച കുണ്ടറ വിളംബരം.1809 മാർച്ച് 21ന് മണ്ണടിയിൽ കഠാര വയറ്റിൽ കുത്തിയിറക്കി വേലുത്തമ്പി ആത്മഹത്യ ചെയ്‌തു.തമ്പിയുടെ ജഡം തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി കണ്ണമ്മൂലയിൽ കഴുമരത്തിൽ കെട്ടിത്തൂക്കി .തമ്പിയുടെ സഹോദരൻ പത്മനാഭൻ തമ്പിയെ ഏപ്രിൽ 10 ന് തൂക്കിക്കൊന്നു.തമ്പിയുടെയും ബന്ധുക്കളുടെയും വീടുകൾ നിരത്തി വാഴയും ആവണക്കും നട്ടു.ബന്ധുക്കളെ മാലദ്വീപിലേക്ക് നാട് കടത്തി.പലരും അവിടെ വരെ എത്തിയില്ല.

ഉടമ്പടിയിൽ ഒപ്പിട്ടത്, രാമവർമ പത്താമൻ 1809 ജനുവരിയിൽ മരിച്ച ശേഷം അധികാരമേറ്റ വീരകേരള വർമ്മയാണ് . ശക്തൻ തമ്പുരാന് ശേഷം രാജാവായ അനന്തരവനാണ് രാമവർമ്മ പത്താമൻ  വെള്ളാരപ്പള്ളിയിൽ തീപ്പെട്ട തമ്പുരാൻ എന്നറിയപ്പെടുന്നു.പാലിയത്ത് അച്ചൻ വേലുത്തമ്പിയുടെ സഹായത്തോടെ വെള്ളാരപ്പള്ളിയിൽ ബന്ദിയാക്കി കൊന്നതാണെന്ന് സംശയമുണ്ട്.ശക്തൻ തമ്പുരാൻറെ അമ്മയുടെ ഇളയ സഹോദരി ചിറ്റമ്മ തമ്പുരാൻറെ മകൻ .സുന്ദരകാണ്ഡം പാന  എഴുതി.ഇത് കർക്കടകത്തിൽ ഇന്നും രാജകുടുംബാംഗങ്ങൾ വായിക്കും.വില്യാർവട്ടത്ത് നങ്യാരുമായിട്ടായിരുന്നു സംബന്ധം .ഉടമ്പടിയിൽ ഒപ്പിട്ട വീരകേരള വർമയുടെ മകനാണ്,ക്രിസ്‌തു മതത്തിൽ ചേർന്ന യാക്കോബ് രാമവർമ.വീരകേരള വർമ്മ കർക്കടകത്തിൽ തീപ്പെട്ട തമ്പുരാൻ.വിരുളം തമ്പുരാൻ എന്നറിയപ്പെട്ട ഇദ്ദേഹം 1828 ഓഗസ്റ്റ് വരെ ഭരിച്ചു.1814 ൽ ഫോർട്ട് കൊച്ചി ബ്രിട്ടന് നൽകി.പാലിയത്ത് അച്ചനെ ബ്രിട്ടൻ മദ്രാസിലേക്ക് നാട് കടത്തി.കാശിയിൽ മരിച്ചു.

ലോസൺ ചരിത്രം എഴുതുമ്പോൾ രവി വർമ്മ ( Ravee Wurmah ) ആയിരുന്നു,രാജാവ്.രവിവർമ നാലാമൻ ,മകരത്തിൽ തീപ്പെട്ട തമ്പുരാൻ .1828 ഫെബ്രുവരി എട്ടിന് ജനിച്ച രാജാവ്,സഹോദരൻറെ മരണ ശേഷം 1853 മെയ് അഞ്ചിനാണ്,അധികാരമേറ്റത്.പരിഷ്‌കാരങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിലും,പ്രജകൾക്ക് എന്തെങ്കിലുമൊക്ക് നടപ്പാക്കാൻ ആഗ്രഹമുള്ളയാളാണ് രാജാവ് എന്ന് കമ്പനിക്കു തോന്നി.മെലിഞ്ഞ്,പൊക്കമുള്ള രാജാവിൻറെ മുഖം അണ്ഡാകാരമായിരുന്നുവെന്ന് ലോസൺ എഴുതുന്നു.തിളങ്ങുന്ന കണ്ണുകൾ.മിതത്വം.വിനയവാൻ ,ലാളിത്യം.ദയാലു.ഇംഗ്ലീഷ് സംസാരിക്കാനും വായിക്കാനും അറിയാം.ചരിത്രം അറിയാം.അന്നന്നത്തെ കാര്യങ്ങൾ അറിയാം.പ്രജകൾക്ക് ജ്ഞാനം ഉണ്ടാകണമെന്നും അറിയാം.
ആചാരപ്രകാരം,അവിവാഹിതൻ.ഒരേകാന്ത ജീവിതം.ആറുമണിക്ക് എണീക്കും.ഒരു മണിക്കൂർ സ്വകാര്യ സംഗതികൾ കഴിഞ്ഞ് കുളി.കൊട്ടാര ക്ഷേത്രത്തിൽ പൂജ,പ്രാർത്ഥന.പത്തു മണിയോടെ അത് തീർന്നാൽ കൊട്ടാരത്തിൽ പ്രാതൽ.വാഴയിലയിൽ ചോറും പച്ചക്കറിവിഭവങ്ങളും.പത്തു മുതൽ നാലു വരെ,ഉച്ച കഴിഞ്ഞ്  പലഹാരം കഴിക്കുന്ന ഇടവേള ഒഴിച്ചാൽ,സന്ദർശകരെ സ്വീകരണമുറിയിൽ കാണും.ജോലിക്കുള്ള അപേക്ഷകൾ നോക്കും.നൽകാനാവുന്ന ചെറിയ തുകകൾ നൽകും.നാലു മുതൽ കുതിര സവാരി അല്ലെങ്കിൽ ഡ്രൈവിംഗ്.ഏഴിന് കുളി.ജപം.അത്താഴം പ്രാതൽ വിഭവങ്ങൾ തന്നെ.എട്ടരയ്ക്ക് ഉറക്കം.
മട്ടാഞ്ചേരി കൊട്ടാരത്തിലെ ചുമർ ചിത്രം 
തലസ്ഥാനത്തു നിന്ന് ആറു മൈൽ അകലെ തൃപ്പൂണിത്തുറയിൽ വാസം.കൊട്ടാരവും തേവാരപ്പുരയും അലങ്കാരങ്ങൾ ഉള്ളതല്ല.ഉമ്മറം തഞ്ചാവൂർ ക്ഷേത്ര പൂമുഖം പോലെ.ഏതെങ്കിലും മാന്യൻ കടന്നു പോകുമ്പോൾ ചാണക  വെള്ളം തളിക്കും.സവർണർക്കെ കൊട്ടാരത്തിനകത്ത് പ്രവേശനമുള്ളൂ.കൊട്ടാരത്തിന് ചുറ്റും നന്നായി ആഹാരം കഴിച്ച് വെളുത്തു തുടുത്ത ബ്രാഹ്മണരാണ്.അങ്ങോട്ട് കടന്നാൽ,പൊടുന്നനെ ഒരധീശ രാജ്യത്തു പോയ പോലെ തോന്നും.രാജകുമാരിമാരും മറ്റ് സ്ത്രീകളും അരയിൽ വെളുത്ത മസ്ലിൻ വസ്ത്രം ഉടുത്തിരിക്കും.മേൽഭാഗം നഗ്നം.കഴുത്തിലും കാതിലും സ്വർണാഭരണങ്ങൾ.
രാജാവിനെ രാജകുമാരന്മാരിൽ നിന്ന്  വേർതിരിക്കാനാവില്ല.ശരീര മദ്ധ്യത്തിൽ മസ്ലിൻ മുണ്ട് മാത്രം എല്ലാവർക്കും.കൊട്ടാരത്തിന് മുന്നിൽ കാവൽക്കാർ.ബ്രിട്ടീഷ് പട്ടാളത്തിലെ സിപോയ് വേഷം.വെള്ള ട്രൗസർ,ചുവപ്പും മഞ്ഞയും കലർന്ന കോട്ട്.ഹെൽമെറ്റ്.
മട്ടാഞ്ചേരിയിലാണ്,കൊട്ടാരം.പുറന്തളം ലളിതം.അകത്തളവും ആഡംബരമില്ലാത്തത്.സ്വീകരണ മുറിയിൽ കണ്ണാടികൾ.മേൽഭാഗത്ത് തട്ട്.മരസാമാനങ്ങൾ ഒന്നുമില്ല.ദർബാർ ദിനങ്ങളിൽ രാജാവിൻറെ വെള്ളിക്കസേരയ്ക്ക് ഇരുവശവും രണ്ടു നിരകളിൽ ചുവന്ന തുണിയിട്ട ചാരുകസേരകൾ നിരത്തും.വലതു വശത്തെ മൂന്ന് കസേരകളിൽ ബ്രിട്ടീഷ് റസിഡൻറ്,ഇളയ രാജാവ്,ഒന്നാം രാജ കുമാരൻ.ഇടത്തെ മൂന്ന് കസേരകളിൽ റസിഡന്റിൻറെ സേനാ മേധാവി,രണ്ടും മൂന്നും രാജകുമാരന്മാർ.ദർബാർ നടക്കുന്നത്,പുതിയ റസിഡൻറ് വരുമ്പോഴോ,പുതിയ കിരീടധാരണം നടക്കുമ്പോഴോ ഒക്കെയാണ്.
മിക്കവാറും,റസിഡൻറ് നിയമന പത്രവുമായി എത്തുമ്പോഴാണ്,ദർബാർ കൂടുക.അതിന് ഒരു മണിക്കൂർ മുൻപ് വിശിഷ്ട വ്യക്തികളും യൂണിഫോമുള്ളവരും സ്ഥലത്തെത്തും.അവരെ ചെറിയ കൂടാരത്തിൽ കൊണ്ട് പോയി ലഘുഭക്ഷണം കൊടുക്കും.പട്ടു മുണ്ടും രത്ന ഖചിതമായ തലപ്പാവും വച്ച് രാജാവും ഇളയരാജാവും എത്തുമ്പോൾ,വെള്ളിക്കോലുമായി ശിപായിമാർ ആനയിക്കും.റസിഡന്റിനെ ഇവർ വരവേൽക്കും.ആചാര വെടികൾ മുഴങ്ങും.
അലങ്കരിച്ച പല്ലക്കുകളിലാണ് വിശിഷ്ടാതിഥികളെ കോവണിയുടെ താഴെ വരെ കൊണ്ട് വരിക.കോവണിപ്പടിയുടെ അറ്റത്ത്,റസിഡന്റിനെ വരവേറ്റ് രാജാവ് നിൽക്കും.ഇരുവരും സ്വീകരണ മുറിയിലേക്ക് പോകുമ്പോൾ,വിശിഷ്ട വ്യക്തികൾ അനുഗമിക്കും.ഇന്ത്യയ്ക്കുള്ള രാജ്ഞിയുടെ സെക്രട്ടറിയുടെ കത്ത്,അല്ലെങ്കിൽ മദ്രാസ് ഗവർണറുടെ രാജാവിനുള്ള കത്ത് കൊണ്ട് വന്നിട്ടുണ്ടെന്ന് റസിഡൻറ് അറിയിക്കും.സ്വർണ താലത്തിൽ,ചുവന്ന പട്ടിൽ പൊതിഞ്ഞ നിയമന പത്രം ഒരു ക്ലർക്ക് കൊണ്ട് വരും.റസിഡൻറ് അത് വാങ്ങി രാജാവിന് നൽകും.രാജാവ് മുദ്ര പൊട്ടിച്ച് ശ്രദ്ധയോടെ വായിക്കും.കുശലം കഴിഞ്ഞ് ചെറിയ മുല്ല മാലകൾ രാജാവ് വിശിഷ്ടരുടെ കഴുത്തിലും കയ്യിലും അണിയിക്കും.ഓരോരുത്തർക്കും പൂച്ചെണ്ട് നൽകി,അതിൽ പനിനീർ തളിക്കും.റസിഡന്റിൻറെ കൈയിൽ പിടിച്ച് രാജാവ് ആനയിച്ച് വാതിൽക്കൽ എത്തി ഹസ്ത ദാനം ചെയ്യും.പുറത്തേക്ക് പോകുന്ന റസിഡന്റിനൊപ്പമുള്ള ഓരോ യൂറോപ്യനും കൈ കൊടുക്കും.ചില വേള,കുറച്ചു നാൾ കഴിഞ്ഞ് രാജാവ് റസിഡൻസിയിൽ എത്തും.
തൃശൂർ പോലെ ചില ഇടങ്ങളിലേ കൊട്ടാരങ്ങൾ ഉള്ളു;യാത്രയിൽ രാജാവ് സത്രങ്ങളിൽ ആണ് വാസം.

കിരീടധാരണം,പണ്ട് പൊന്നാനിയിൽ ആയിരുന്നു.സാമൂതിരിയും മൈസൂർ സുൽത്താനും ബ്രിട്ടീഷുകാരും അത് കയ്യടക്കും മുൻപ്.കിരീടധാരണ വേളയിൽ,വലിയ ദർബാറിൽ,റസിഡന്റും വിശിഷ്ട വ്യക്തികളും പങ്കെടുക്കും.രാജാവിൻറെ മക്കൾക്ക് സിംഹാസനത്തിൽ അവകാശമില്ല.സഹോദരിയുടെ മക്കൾക്കാണ് അവകാശം.അനന്തരവരെക്കാൾ മൂപ്പ് ഇളയ സഹോദരനാണെങ്കിൽ,അദ്ദേഹമായിരിക്കും,കിരീടാവകാശി.ഇളയ സഹോദരൻ ഇല്ലെങ്കിൽ,മൂത്ത ചേച്ചിയുടെ മൂത്ത മകൻ ആയിരിക്കും ഇളയ രാജാവ്.അടുത്തയാൾ ഒന്നാം രാജകുമാരൻ.രാജാവിൻറെ മൂത്ത സഹോദരിയായ റാണിക്ക് മകൻ ഉണ്ടായിരിക്കുകയും,അതേസമയം രാജാവിന് ഒരു സഹോദരൻ ജനിക്കുകയും ചെയ്താൽ,അമ്മാവനെക്കാൾ അവകാശം അനന്തരവന് തന്നെ ആയിരിക്കും.ഇങ്ങനെ കിരീടാവകാശി അനന്തരവനോ ഒന്നാം രാജകുമാരനോ രാജാവിൻറെ സഹോദരനോ ആകാം.മൂത്ത സഹോദരി കുട്ടികൾ ഇല്ലാതെ മരിച്ചാൽ,ജീവിച്ചിരിക്കുന്ന മൂത്തയാളുടെ മക്കൾക്കായിരിക്കും അവകാശം.ബ്രാഹ്മണരെക്കാൾ താഴ്ന്നവരാണ്,ക്ഷത്രിയർ.എന്നാൽ രാജാക്കന്മാർക്ക് കുലീന രക്തം വേണമെന്ന സങ്കൽപത്തിൽ,സഹോദരിമാരുടെ സംബന്ധം ബ്രാഹ്മണരുമായിട്ടായിരിക്കും.അപ്പോൾ ആ ബ്രാഹ്മണൻറെ ജാതി നില പോവുകയും,പകരം രാജ്യത്തു നിന്ന് അലവൻസ് കിട്ടുകയും ചെയ്യും.മക്കൾ ക്ഷത്രിയർ.റാണി ( സഹോദരി ) ക്ക് ഭരിക്കാൻ അവകാശമില്ലെങ്കിലും,മക്കളുടെ നില നിമിത്തം,രാജ്യത്തു ശക്തയാകുന്നു.ലോകത്തെല്ലാ രാജ്ഞിമാർക്കുമുള്ള പരിഗണന കിട്ടുന്നു.
അന്നത്തെ രാജകുടുംബാംഗങ്ങൾ ആരൊക്കെയെന്ന് ലോസൺ എഴുതുന്നു:

രവിവർമ.,രാജാവ്                      ജനനം 8 ഫെബ്രുവരി 1828
വലിയമ്മ തമ്പുരാൻ,'അമ്മ                      5 ഡിസംബർ 1795
           സഹോദരിമാർ
കുഞ്ഞി 'അമ്മ തമ്പുരാൻ                     3 മെയ് 1814         
                                         
കുഞ്ഞിപ്പിള്ള തമ്പുരാൻ               22 ജൂലൈ 1822
കുഞ്ഞിക്കാവ് തമ്പുരാൻ                7 ഡിസംബർ 1832
മങ്കു തമ്പുരാൻ                                    30 സെപ്റ്റംബർ 1834
അനന്തരവന്മാർ
രാമവർമ ( ഇളയരാജാവ് )                  11 മെയ് 1835
വീരകേരള വർമ്മ  ( ഒന്നാം രാജകുമാരൻ ) 11 മെയ് 1835
രാമവർമ                              2                       2 ജനുവരി 1848
വീരകേരള വർമ്മ           3                        13 ഫെബ്രുവരി 1850
രാമവർമ                              4                        27 ഡിസംബർ 1852
രവിവർമ                             5                          4 നവംബർ 1853
വീരകേരളവർമ              6                         9 സെപ്റ്റംബർ 1854
-------------                                7                            2 ഒക്ടോബർ 1859

ഏഴാമന് അന്ന് പേരായിട്ടില്ല.രാമവർമ,രവിവർമ,കേരളവർമ എന്നീ പേരുകളെ അന്ന് കുടുംബത്തിൽ ഉള്ളു.കുടുംബത്തെപ്പറ്റി എത്രമാത്രം വിവര ശേഖരണം ബ്രിട്ടിഷുകാർ നടത്തിയിരുന്നു എന്ന് നോക്കുക.
നായർക്ക് താഴെയുള്ള ഒരു ജാതിയും ഭരിക്കരുതെന്ന് പ്രത്യേക വ്യവസ്ഥയുള്ളതായി ലോസൺ എഴുതുന്നു.രാജാവിന് ചെലവുകൾക്ക് കമ്പനി മാസം 5500 രൂപ കൊടുക്കും.അമ്മയ്ക്കും സഹോദരിമാർക്കും 1000 വീതം.ഇളയരാജാവിന് 500.ഒന്നാം രാജകുമാരന് 250.വിശേഷാവസരങ്ങളിൽ വേറെ തുക.രാജാവ് മിച്ചം തുക കമ്പനി ബോണ്ടുകളിൽ നിക്ഷേപിച്ചിരുന്നു.മൊത്തം രാജ്യ വരുമാനം 9 -10 ലക്ഷം രൂപ ആയിരുന്നു.അമ്മയും ബ്രിട്ടീഷ് കടപ്പത്രങ്ങളിൽ നിക്ഷേപിച്ചു.
രാജാവ് എല്ലാ നടപടികൾക്കും കമ്പനിയോട് ഉത്തരം പറയേണ്ടിയിരുന്നു.ആദര സൂചക സ്ഥാനമാനങ്ങളും ഉദ്യോഗക്കയറ്റങ്ങളും നിശ്ചയിച്ചത് രാജാവാണ്.ദിവാൻ അഥവാ പ്രധാനമന്ത്രിയെ റസിഡന്റിൻറെ അനുവാദത്തോടെ മാത്രമേ നിയമിക്കാൻ പാടുള്ളു.കുറ്റവാളിയോട് ദയ ആകാംശിക്ഷയിലെ ഇളവ് പ്രതിയുടെ അധികാരം കുറച്ചു കൊണ്ടാകണം.പുത്തൻ എന്ന വെള്ളി നാണയം ( 19 .25 പുത്തൻ ഒരു രൂപ ) രാജാവിന് കമ്മട്ടത്തിൽ അടിക്കാം.നിരന്തരം വിപുലമായി പറ്റില്ല.ബ്രിട്ടീഷ് കമ്മട്ടത്തിൽ അടിച്ച പണമാണ് ഉപയോഗിച്ചത്.രാജ ബന്ധുക്കൾക്ക് ഒരധികാരവും ഇല്ല.ഇളയരാജാവിന് കൗൺസിലിൽ സീറ്റില്ല.നല്ല ശമ്പളമുള്ള,വേലയില്ലാത്ത അലങ്കാര പദവികളിൽ അവരെ രാജാവിന് വയ്ക്കാം.മാനഹാനി ഭയന്ന് അത് ആരും സ്വീകരിച്ചില്ല.
ഹിൽ പാലസ് 
രാജാവിന് യൗവനത്തിൽ കിട്ടിയ പരിശീലനം ഭരണത്തിൽ അയാളെ പ്രാപ്തിയുള്ളവൻ ആക്കുന്നില്ല.ഇംഗ്ലീഷ് ട്യൂട്ടറിൽ നിന്ന് അയാൾ ഭാഷ,പെരുമാറ്റ മര്യാദ,ആചാരങ്ങൾ,അനുയായികളുടെ സ്വഭാവം എന്നിവയെപ്പറ്റി മനസ്സിലാക്കും.ബ്രാഹ്മണാചാര്യനിൽ നിന്ന് ഹിന്ദു മതാചാരങ്ങൾ,സദാ പാലിക്കേണ്ട ശുദ്ധി എന്നിവ പഠിക്കും.ഒരിക്കലും തനിക്ക് തുല്യതയിൽ എത്താൻ കഴിയാത്ത ബ്രാഹ്മണരെ എങ്ങനെ പരിപാലിക്കണമെന്നും അവരിൽ നിന്ന് എങ്ങനെ ഗുണം ഉണ്ടാകുമെന്നും പഠിക്കും." ഈ വിദ്യാഭ്യാസം,നമ്മളോട് ( ബ്രിട്ടീഷുകാരോട് ) സമർത്ഥമായി ശത്രുത ഇല്ലാതെ കഴിയാം എന്ന പഠനം കൂടിയാണ്",ലോസൺ എഴുതുന്നു.ഒരിക്കലും സ്വാതന്ത്ര്യം കിട്ടില്ല എന്ന പാഠം;പാളിപ്പോയ കലാപങ്ങളിൽ നിന്നുള്ള പാഠങ്ങൾ.

ഏറെക്കുറെ ഒൻപത് ലക്ഷം രൂപ ആയിരുന്നു,കൊച്ചിയുടെ വാർഷിക വരുമാനം.ഭൂനികുതിയാണ് പ്രധാനം.12 വർഷത്തിൽ ഒരിക്കൽ ഭൂമിയിലെ വിളകളുടെ അടിസ്ഥാനത്തിൽ ഇത് നിശ്ചയിക്കും.പുകയില,കുരുമുളക്,ഏലം,ഉപ്പ് എന്നിവയുടെ കുത്തകാവകാശമാണ്,മറ്റൊരു വരുമാനം.ദിവാന് കൂടുതൽ നികുതി ചുമത്താൻ അധികാരം ഉണ്ടെങ്കിലും,ദീർഘകാലമായി അതുണ്ടായില്ല.നികുതിയുള്ള തെങ്ങുകൾ സമൃദ്ധമായി നട്ടിട്ടുള്ളതിനാൽ ആ തോട്ടങ്ങളിൽ നിന്നുള്ള വരുമാനമാണ്,ഇതിന് കാരണം.ഭൂതകാല വായ്‌പയുടെ പേരും മറ്റും പറഞ്ഞ്,ഈ  വരുമാനത്തിൽ നിന്ന് ഇഷ്ടമുള്ളത് രാജാവ് എടുത്തിരുന്നു.ഇത് സംബന്ധിച്ച് രാജാവുമായുള്ള സംഭാഷണം കമ്പനിക്ക് സുഖകരം ആയിരുന്നില്ല.നിശ്ചിത അലവൻസ് കിട്ടുന്ന രാജാവ്,ഖജനാവ് മുഴുവൻ ദിവാനെ ഏൽപിച്ചതാണ്,ലോസൺ കണ്ടത്.അതിനാൽ ദിവാന് രാജ്യമാകെ സ്വാധീനമുണ്ട്." രാജാവിൻറെ സ്വഭാവത്തെക്കാൾ ദിവാന്റെ സ്വഭാവ മഹിമയിലാണ്,രാജ്യ പുരോഗതിയുടെ ഊന്നൽ ",ലോസൺ ഏഴുതുന്നു."ബ്രിട്ടീഷ് കടപ്പത്രങ്ങളിലെ കൊച്ചിയുടെ നിക്ഷേപം മുഴുവൻ ദിവാൻ ശങ്കര വാരിയർ ചെലവാക്കാതെ സംരക്ഷിച്ചു .അദ്ദേഹത്തിൻറെ മൂത്ത മകൻ ശങ്കുണ്ണി മേനോൻ ആണ് ജനപ്രീതിയോടെ ഈ പ്രധാന സ്ഥാനത്ത് ഇന്നുള്ളത്",ലോസൺ കുറിക്കുന്നു.രാജാവ് അല്ല ദിവാൻ ആണ് ഭരിച്ചത്.ദിവാനും രാജാവും തർക്കം വന്നാൽ രാജാവിന് ദിവാനെ പിരിച്ചു വിടാനും കഴിയാതായി.

See https://hamletram.blogspot.com/2014/12/chempil-arayans-attack-on-macaulay.html




Sunday 4 August 2019

സ്വദേശാഭിമാനിയാണ്, ചെങ്കളം

പിതാവാണ് അദ്ദേഹം 


സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ള എന്ത് കൊണ്ട് നല്ല പത്ര പ്രവർത്തകൻ അല്ല എന്ന്  സ്വദേശാഭിമാനി:ക്ളാവ് പിടിച്ച കാപട്യം എന്ന പുസ്തകത്തിൽ ഞാൻ വ്യക്തമാക്കുകയുണ്ടായി. ആ പുസ്തകത്തിന് ശേഷം, കാൾ മാർക്‌സിന്റെ ജീവചരിത്രം പിള്ളയാണ് ഇന്ത്യയിൽ ആദ്യമെഴുതിയത് എന്ന അവകാശവാദം ശരിയല്ലെന്ന്, ആ ജീവചരിത്രം ലാലാ ഹർദയാൽ എഴുതിയ കാൾ മാർക്‌സ്:എ മോഡേൺ ഋഷി എന്ന ദീർഘ പ്രബന്ധത്തിൻറെ പകർപ്പാണെന്ന് വെളിവാക്കിയും, ഹർദയാലിന്റെ പ്രബന്ധം പരിഭാഷ ചെയ്‌തും ഞാൻ തെളിയിച്ചു. സ്വദേശാഭിമാനി അശ്ലീല പത്രപ്രവർത്തനത്തിന് മലയാളത്തിൽ തുടക്കമിട്ടു എന്ന് ഏതെങ്കിലും വ്യഭിചാര ലോലൻ അവകാശപ്പെട്ടാൽ അത് ശരിയായിരിക്കും; പിള്ള കാട്ടിയ വഴിയിൽ പിൽക്കാലത്ത് കലാനിലയം കൃഷ്‌ണൻ നായർ സഞ്ചരിക്കുകയുണ്ടായി.

നാട് കടത്തിയതാണ് പിള്ളയുടെ മഹത്വം എങ്കിൽ, പിള്ളയ്ക്ക് മുൻപേ കോട്ടയത്തെ സന്ദിഷ്ടവാദി (1867) പത്രാധിപർ ഡോ കീസിനെ അതിന് എത്രയോ മുൻപ് ദിവാൻ മാധവറാവുവിന് എതിരെ എഴുതിയതിനെ തുടർന്ന് നാട് കടത്തിയിരുന്നു എന്ന് മറ്റൊരു ലേഖനത്തിലും ഞാൻ നിരീക്ഷിച്ചു; പിള്ളയെ പറഞ്ഞു വിട്ടത് 1910 ൽ മാത്രമാണ്.

ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ 

പിള്ള പത്രപ്രവർത്തനം ശരിക്ക് പാകമാകാത്ത കാലത്ത് അത് നടത്തിയതിനാലാണ് അലസിപ്പോയത് എന്ന് വാദിക്കാനും പഴുതില്ല. കാരണം, സ്വദേശാഭിമാനിയുടെ തൊണ്ടി മുതൽ എന്ന ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാട്ടിയ പോലെ, ബ്രിട്ടീഷ് ഭരണത്തെ എതിർത്ത ബങ്കിം ചന്ദ്ര ചാറ്റർജിയും അരവിന്ദ ഘോഷും മികച്ച പത്ര പ്രവർത്തനം പിള്ള അശ്ലീല പത്രപ്രവർത്തനം നടത്തുന്ന കാലത്തും അതിന് മുൻപും നടത്തിയിരുന്നു.

എന്തിന്, ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ 1884 ൽ കേരള പത്രിക തുടങ്ങി മലയാളത്തിൽ തന്നെ ആധുനിക പത്ര പ്രവർത്തനം എന്താണെന്ന് തെളിയിച്ചിരുന്നു. മിഷനറിമാർ തുടങ്ങിയ മത പത്ര പ്രവർത്തനവും കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ കേരള മിത്രം പോലുള്ള ആശയസമ്പുഷ്ടി ഇല്ലാത്ത ചെറിയ സംരംഭങ്ങളും ഒഴിവാക്കിയാണ് മേനോനെ ആധുനിക മലയാള പത്ര പ്രവർത്തനത്തിൻറെ പിതാവായി പലരും കാണുന്നത്. അത് കൊണ്ട് തന്നെയാകണമല്ലോ തിരുവിതാംകൂറിൽ നിന്ന് ആട്ടിപ്പുറത്താക്കിയ ശേഷം പിള്ള എഴുതിയ വൃത്താന്ത പത്ര പ്രവർത്തനം എന്ന വിലക്ഷണ ഗ്രന്ഥത്തിന് അവതാരിക എഴുതാൻ, മേനോനെ തന്നെ സമീപിച്ചത്.

"എൻറെ കേരള പത്രിക എന്ന പത്രം മലയാള ജില്ലയിൽ മലയാള ഭാഷയിലെ ഒന്നാമത്തെ പത്രമാണ്" എന്ന് മേനോൻ ആ അവതാരികയിൽ പറയുന്നുണ്ട്. അത് സത്യം അറിയാത്തത് കൊണ്ടാണെന്ന് മൂർക്കോത്ത് കുഞ്ഞപ്പയും പുതുപ്പള്ളി രാഘവനും  പറയുന്നത്* അവരുടെ  അജ്ഞതയായി കണ്ടാൽ മതി -മത പത്ര പ്രവർത്തനം, പത്ര പ്രവർത്തനമായി ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയും ഇന്ത്യൻ നാഷനൽ കോൺഗ്രസിൻറെ 1885 ലെ സ്ഥാപക സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്‌ത മേനോൻ കാണാതിരുന്നത് തന്നെയാണ്, ശരി. വിശാഖം  തിരുനാൾ ( 1880 -1885 ) രാജാവ് കേരള പത്രിക 200 കോപ്പി മലബാറിൽ നിന്ന് വരുത്തി തിരുവിതാംകൂറിൽ സ്‌കൂളുകളിലും കോടതികളിലും വിതരണം ചെയ്‌തത്‌ പ്രൗഢിയും പ്രയോജനവും കണ്ടാണ്. (ആയില്യം തിരുനാൾ എന്ന് വി കരുണാകരൻ നമ്പ്യാർ 'നായന്മാർ പത്ര പ്രവർത്തനത്തിൽ എന്ന ലേഖനത്തിൽ പറഞ്ഞത് ശരിയല്ല;ആയില്യം 1880 ൽ മരിച്ചു ).

കുഞ്ഞിരാമ മേനോൻ (1857 -1935) മലബാറിലെ ആദ്യ അഞ്ച് ബിരുദ ധാരികളിൽ ഒരാളായിരുന്നു. ചെങ്കളം കോഴിക്കോട്ടെ പ്രമുഖ തറവാടായിരുന്നു. മദ്രാസിൽ നിന്ന് ബി എ പാസായി. പൊതുപ്രവർത്തനത്തിലെ താൽപര്യം കാരണം സർക്കാർ ജോലിക്ക് പോകാതെ കോഴിക്കോട് ബാസൽ ജർമൻ മിഷൻ സ്‌കൂളിൽ അധ്യാപകനായി. അവിടം വിട്ട് സാമൂതിരി സ്‌കൂളിൽ പോയി, ബാസൽ മിഷനിൽ തിരിച്ചെത്തി. സ്‌കൂൾ കാലം, മലയാളികളുടെ സാംസ്‌കാരികമായ പിന്നാക്കാവസ്ഥ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അതിൽ നിന്നാണ് പത്രം എന്ന ആശയത്തിൽ എത്തിയത്. ദേശീയ നേതാവ് ബിപിൻ ചന്ദ്ര പാൽ (1858 -1932) കേരളത്തിൽ നിന്ന് ദേശീയ പത്രം തുടങ്ങാൻ മേനോനെ പ്രേരിപ്പിച്ചതായി പറയുന്നു.

അലൻ ഒക്ടേവിയൻ ഹ്യൂമിന് കോൺഗ്രസ് സ്ഥാപകപ്പട്ടം ചാർത്തിക്കൊടുക്കുന്നു എങ്കിലും 1857 ലെ ആദ്യ വിപ്ലവം മുതൽ ദേശീയവാദികൾ ഇതിന് ശ്രമം നടത്തിയിരുന്നു. 1885 ഡിസംബർ 28 ന് മുംബൈയിൽ കോൺഗ്രസ് ഉണ്ടാകും മുൻപ് 1884 ഡിസംബറിൽ  ഹ്യൂമിന്റെ നേതൃത്വത്തിൽ 17 പേർ മദ്രാസിൽ  തിയോസഫിക്കൽ കൺവെൻഷൻ ചേർന്ന് പൂനെയിൽ ഇങ്ങനെ ഒരു സംഘടന രൂപീകരിക്കാൻ ആലോചിച്ചു. അവിടെ കോളറ പടർന്നതിനാൽ വൈസ്രോയി ഡഫ്‌റിൻ പ്രഭുവിൻറെ അനുവാദത്തോടെ മുംബൈയിൽ ചേർന്നു. 72 പ്രതിനിധികൾ പങ്കെടുത്തു. ഉമേഷ് ചന്ദ്ര ബാനർജിയെ പ്രസിഡൻറായി തിരഞ്ഞെടുത്തു-ഡബ്ള്യു .സി ബാനർജി . Womesh Chandra Bonnerjee എന്നായിരുന്നു ഇംഗ്ലീഷിൽ. 

മലബാറിൽ നിന്ന് കോൺഗ്രസ് പ്രതിനിധി ആയിരുന്നു മേനോൻ. സമ്മേളനത്തിന് മാർച്ചിൽ തന്നെ നോട്ടീസ് കിട്ടിയിരുന്നു. ഇംഗ്ലീഷുകാരനെ മുന്നിൽ നിർത്തിയില്ലെങ്കിൽ സമ്മേളനം ചേരാൻ അനുമതി കിട്ടുമായിരുന്നില്ല എന്ന് ഗോപാല കൃഷ്‌ണ ഗോഖലെ പറഞ്ഞിട്ടുണ്ട്. ഡിസംബർ 28 മുതൽ 31 വരെ ആയിരുന്നു സമ്മേളനം. ദാദാ ഭായ് നവറോജി,ജസ്റ്റിസ് റാനഡെ, ഫിറോസ് ഷാ മേത്ത,കെ ടി തെലങ്,ദിൻ ഷാ വാചാ എന്നിവർ പ്രധാന പ്രതിനിധികൾ ആയിരുന്നു. ലാലാ ലജ്‌പത്‌ റായ്, ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ എന്നിവർ 'ലാൽ ബാൽ പാൽ ' എന്നറിയപ്പെട്ട ത്രിമൂർത്തികൾ ആയിരുന്നു. അരവിന്ദൻറെ സുഹൃത്തായ പാൽ, Bengal Public Opinion,The Tribune, New India എന്നിവയിൽ പ്രവർത്തിച്ചു. അദ്ദേഹം ആയിരുന്നു, സ്വദേശി പ്രസ്ഥാന ശിൽപി.

കൊൽക്കത്ത സെൻറ് പോൾസ് കത്തീഡ്രൽ മിഷൻ കോളജിൽ അധ്യാപകനും കൊൽക്കത്ത പബ്ലിക് ലൈബ്രറി ലൈബ്രേറിയനും ആയിരുന്നു.
ബിപിൻ ചന്ദ്രപാൽ 

കോൺഗ്രസ് സ്ഥാപനത്തിന് മുൻപൊരു സമ്മേളനത്തിൽ കൊൽക്കത്തയിൽ പോയി ആവേശവുമായി വന്നാണ് മേനോൻ പത്രം തുടങ്ങുന്നത് എന്ന് കരുണാകരൻ നമ്പ്യാർ എഴുതിയിട്ടുണ്ട്. അത് ഏതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല .1883 ലും 1885 ലും സുരേന്ദ്രനാഥ് ബാനർജി, ആനന്ദ് മോഹൻ ബോസിനൊപ്പം കൊൽക്കത്തയിൽ ഇന്ത്യൻ നാഷനൽ അസോസിയേഷൻ വിളിച്ചു കൂട്ടിയിരുന്നു. നിയമപരമായി ജനത്തിൻറെ രാഷ്ട്രീയ, ബൗദ്ധിക,ഭൗതിക നില മെച്ചമാക്കുകയായിരുന്നു ഇന്ത്യൻ അസോസിയേഷൻറെ ലക്ഷ്യം.

ബാനർജിക്ക് ഐ സി എസ് കിട്ടിയിട്ടും അത് നൽകാതിരിക്കാൻ ബ്രിട്ടൻ ഉടക്കുണ്ടാക്കിയിരുന്നു. 1876 ൽ ബാനർജിയും ബോസും ശിവ്‌നാഥ് ശാസ്ത്രിയും മറ്റും രൂപീകരിച്ച ഭാരത സഭയുടെ തുടർച്ചയായിരുന്നു, ഇത്. 1883 ലെ സമ്മേളനത്തിൽ തന്നെ മേനോൻ പങ്കെടുത്തെങ്കിൽ അത് ചെറിയ കാര്യമല്ല. 1879 ൽ തന്നെ, ബ്രിട്ടീഷ് വിരുദ്ധനായ ബാനർജി, ബംഗാളി എന്ന പത്രം തുടങ്ങിയിരുന്നു. പത്രത്തിൽ ബ്രിട്ടീഷ് വിരുദ്ധ പരാമർശങ്ങൾ വന്നപ്പോൾ 1883 ൽ ബാനർജി അറസ്റ്റിലായി. ഇതിനു ശേഷമാണ് അസോസിയേഷൻ സമ്മേളനം നടന്നത് എന്നതിനാൽ, ഇന്ത്യയിൽ എമ്പാടും നിന്ന് പ്രതിനിധികൾ എത്തി. ഈ സംഭവം മേനോനെ പ്രചോദിപ്പിച്ചു എന്ന് കരുതുന്നതിൽ തെറ്റില്ല. അസോസിയേഷൻ 1885 ൽ കോൺഗ്രസിൽ ലയിച്ചു.

അമൃതബസാർ പത്രിക നിരോധിച്ചപ്പോൾ ശിശിർകുമാർ ഘോഷ് രായ്ക്കുരാമാനം ഇംഗ്ലീഷ് പത്രമായി ഇറക്കിയത് ബംഗാളിൽ ആവേശം നിറച്ച സംഭവം ആയിരുന്നു. ഇന്നത്തെ ബംഗ്ലാദേശിലെ ജെസോർ ജില്ലയിൽ അമൃത ബസാർ ഗ്രാമത്തിൽ ബംഗാളിയിൽ വാരികയായി ആ പത്രം 1868 ഫെബ്രുവരി 20 ന് തുടങ്ങിയത്, ശിശിർ ഘോഷും മോത്തിലാൽ ഘോഷും ചേർന്നായിരുന്നു. ധനിക കച്ചവടക്കാരനായ ഹരിനാരായൺ ഘോഷിൻറെ മക്കളായിരുന്നു ഇരുവരും. അവർ ഒരു ചന്തയുണ്ടാക്കി അതിന് ഘോഷിൻറെ ഭാര്യ അമൃതമയിയുടെ പേരിടുകയായിരുന്നു. കോളജ് വിദ്യാഭ്യാസം ഇല്ലാതിരുന്ന മോത്തിലാൽ ആയിരുന്നു ആദ്യ പത്രാധിപർ. സുരേന്ദ്രനാഥ് ബാനർജി പത്രാധിപരായിരുന്ന ബംഗാളി യുടെ എതിരാളിയായി അത് വളർന്നു. നീലം കൃഷിക്കാരുടെ ചൂഷണത്തിനെതിരെ അത് നില കൊണ്ടു.

അമൃത ബസാറിൽ പ്ളേഗ് പടർന്നപ്പോൾ പത്രം 1871 ൽ കൊൽക്കത്തയ്ക്ക് മാറ്റി, ശിശിർ കുമാർ ഘോഷ് പത്രാധിപർ ആയി.സർക്കാർ വിരുദ്ധ വാർത്തകൾ ഇംഗ്ലീഷിലും അച്ചടിച്ചപ്പോൾ വൈസ്രോയി ലിറ്റൻ 1878 ൽ പത്രികയെ ലാക്കാക്കി പ്രാദേശിക പത്ര മാരണ നിയമം കൊണ്ട് വന്നു. ഇന്ത്യൻ ഉടമയിലെ ആദ്യ ഇംഗ്ലീഷ് പത്രമായി 1891 ൽ അത് മാറി. പത്രികയുടെ ഒരു ലേഖകൻ വൈസ്രോയിയുടെ ഓഫിസിലെ ചവറ്റുകുട്ട പരതി കീറക്കടലാസുകൾ ഒന്നിച്ചു ചേർത്തപ്പോൾ കശ്മീർ പിടിച്ചടക്കാനുള്ള വൈസ്രോയിയുടെ പദ്ധതി കിട്ടി -അതാണ് ഇന്ത്യയിലെ ആദ്യ അന്വേഷണാത്മക റിപ്പോർട്ട്.

സുരേന്ദ്രനാഥ് ബാനർജി 

പത്രിക എന്ന പേര് തന്നെ മേനോൻ  തൻറെ പത്രത്തിന് എടുത്തു.
കോഴിക്കോട് മുൻസിഫ് ആയിരുന്ന കാളഹസ്തിയപ്പ  മുതലിയാർ, പുസ്തക പ്രസാധനത്തിന് സ്ഥാപിച്ച വിദ്യാവിലാസം  പ്രസിൽ നിന്നാണ് കേരള പത്രിക പ്രതിവാര പത്രമായി ഇറങ്ങിയത്. കുന്ദലത നോവൽ എഴുതിയ ബാങ്കർ അപ്പു നെടുങ്ങാടി പണം കൊടുത്തു സഹായിച്ചു. പത്രത്തിൽ ലേഖനങ്ങൾ എഴുതി. നയം തീരുമാനിക്കുന്നതിൽ പങ്കു വഹിച്ചു. ജില്ലാ കോടതി ട്രാൻസ്‌ലേറ്റർ മൂളിയിൽ രാമൻ ചർച്ചകളിൽ പങ്കു കൊണ്ടു; ലേഖനങ്ങൾ എഴുതി. എഴുത്തുകാരൻ കണ്ണമ്പ്ര കുഞ്ഞുണ്ണി നായരും സഹായിച്ചു.

അതിലാണ്, കേരളത്തിൽ ആദ്യമായി പരിഷ്‌കൃതവും ചടുലവുമായ ശൈലിയിൽ വാർത്ത നിരന്നത്. വായനക്കാരിൽ ദേശീയ ബോധം വളർത്തി.ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ മറനീക്കി. അധർമ്മത്തെ തൊലിയുരിച്ചു. കോൺഗ്രസ് എന്ന വാക്ക് ഭാരത മഹാജന സഭ എന്ന് മേനോൻ പരിഭാഷ ചെയ്‌തു. കേരളത്തിൽ കോൺഗ്രസ് പ്രചാരണം തുടങ്ങിയത് ഈ പത്രമാണെന്ന് ഉള്ളൂർ രേഖപ്പെടുത്തി.**

പത്രം, പൊതു ജനാഭിപ്രായം രൂപീകരിക്കാൻ ഉപയോഗിച്ചത് താൻ ആണെന്ന് മേനോൻ, വൃത്താന്ത പത്ര പ്രവർത്തന അവതാരികയിൽ പറയുന്നു:

ഞാൻ പത്രവൃത്തിയിൽ ഇറങ്ങിയ കാലത്ത് ഈ ജില്ലയിൽ (മലബാർ) പൊതു ജനാഭിപ്രായം എന്ന ഒന്ന് ഉണ്ടായിരുന്നുവോ എന്ന് തന്നെ സംശയമായിരുന്നു. ഏതെങ്കിലും ഒരു ദിക്കിലെ പ്രമാണിയുടെയോ ഒരു ഉദ്യോഗസ്ഥന്റെയോ അഭിപ്രായത്തിന് അനുസരിച്ചായിരുന്നു ജനങ്ങളുടെ അഭിപ്രായവും നില നിന്നിരുന്നത്.പ്രമാണികളുടെയും ഉദ്യോഗസ്ഥന്മാരുടെയും അഭിപ്രായങ്ങൾക്ക് വിപരീതമായ അഭിപ്രായങ്ങൾ ആലോചിച്ച് ഉണ്ടാക്കുവാനുള്ള അറിവ് അധികം ആളുകൾക്കും ഉണ്ടായിരുന്നില്ല. ചുരുക്കം ചിലർക്ക് ഉണ്ടായിരുന്നുവെങ്കിൽ തന്നെ അത് വെളിയിൽ പറയുവാൻ അവർക്ക് ധൈര്യവും ഉണ്ടായിരുന്നില്ല.,,,

കൈക്കൂലി വാങ്ങി അന്യായം പ്രവർത്തിക്കുന്നത് പ്രാപ്തിയും യോഗ്യതയുമുള്ള ഉദ്യോഗസ്ഥന്മാരുടെ ലക്ഷണമാണെന്നും സത്യമായും മര്യാദയായും നടക്കുന്നത് പോരാത്തവരുടെ ലക്ഷണമാണെന്നുമായിരുന്നു വളരെ ജനങ്ങളും വിശ്വസിച്ചു പോന്നിരുന്നത്. കൈക്കൂലി മേടിച്ചും വേറെ പ്രകാരത്തിൽ അഴിമതി ചെയ്‌തും ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥന്മാരെ നാട്ടിൽ പ്രമാണികൾ കൂടി ആദരിച്ചു പോന്നിരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്.ഇതേ പോലെ തന്നെ മറ്റു പല കാര്യങ്ങളിലും ജനങ്ങളുടെ അഭിപ്രായം നല്ല നിലയിൽ അല്ലായിരുന്നു. ഇനി ജനങ്ങളുടെ രുചി, അല്ലെങ്കിൽ വായന രസം എന്നുള്ള സംഗതിയെപ്പറ്റി ആലോചിക്കുന്നതായാൽ അതും ഇപ്പോഴത്തേതിലും എത്രയോ വ്യത്യാസപ്പെട്ട നിലയിൽ ആയിരുന്നു. അക്കാലത്ത് ജനസമുദായത്തിൻറെ സ്ഥിതിയെ സംബന്ധിച്ചോ രാജ്യ കാര്യങ്ങളെ സംബന്ധിച്ചോ ഗൗരവമായ വല്ല മുഖ പ്രസംഗവും എഴുതിയിരുന്നാൽ അത് അധികം ജനങ്ങൾക്കും രുചിച്ചിരുന്നില്ല. വല്ല കാര്യങ്ങളെയും ദുഷിച്ചോ വല്ലവരെയും ഹസിച്ചോ എഴുതിയിരുന്നുവെങ്കിൽ അവയെ അധിക ജനങ്ങളും സന്തോഷത്തോടു കൂടി വായിച്ചിരുന്നു. യാതൊരു വലിയ കാര്യത്തെപ്പറ്റിയും ആലോചിക്കുവാൻ ജനങ്ങൾക്ക് മനസ്സുണ്ടായിരുന്നില്ല. വല്ലവർക്കും മനസ്സുണ്ടായിരുന്നുവെങ്കിൽ തന്നെ ആലോചിച്ച് അഭിപ്രായം പറയുവാൻ തക്ക അറിവ് എത്രയോ ചുരുക്കം ജനങ്ങൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു.

പത്രത്തിന്റെ യഥാർത്ഥ ദൗത്യത്തെപ്പറ്റി ഇന്നത്തെ കാഴ്ചപ്പാടിൽ നിന്ന് ഭിന്നമല്ല, മേനോൻ ഇവിടെ പറഞ്ഞിരിക്കുന്നത്; പൊതുജനാഭിപ്രായ രൂപീകരണവും വിജ്ഞാനം പകരലുമാണ് പ്രാഥമിക കടമ.മലയാളിയുടെ സംസ്‌കാരം ആകട്ടെ, മേനോൻ പറഞ്ഞതിൽ നിന്ന് ഒരുപാടൊന്നും മാറിയിട്ടില്ല; രാമകൃഷ്‌ണ പിള്ള തെളിച്ച അശ്ലീല വഴിയായി പ്രചാരം മുന്നിൽ കണ്ട മുഖ്യധാരാ മാധ്യമ സഞ്ചാരം.

അമൃതബസാർ പത്രിക 

പത്രത്തിൻറെ മാത്രമല്ല, മാസികയുടെ സ്വഭാവം കൂടി പത്രികയ്ക്ക് മേനോൻ നൽകിയിരുന്നു എന്നത് ഒരു ക്രാന്തദർശിക്ക് മാത്രം കഴിയുന്ന കാര്യമാണ് -മൂല്യ വർധിത ഉൽപന്നമാകണം പത്രം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്; അതാണ് മേനോൻ അക്കാലത്തു കൈകാര്യം ചെയ്തത്.

പത്രികയിൽ സ്ഥിരമായി എഴുതിയിരുന്നവരിൽ പ്രധാനി ആദ്യ മലയാള ചെറു കഥ വാസനാ വികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ആയിരുന്നു. കേസരി എന്ന തൂലികാ നാമത്തിൽ ആയിരുന്നു, അവ. അതിൽ വന്ന 22 ലേഖനങ്ങൾ കേസരി എന്ന പേരിൽ പുസ്തകമായി.കണ്ണൂരിലെ സ്വതന്ത്ര ചിന്തകൻ പോത്തേരി കുഞ്ഞമ്പു മത പരിഷ്‌കാരം, ചില സാമുദായിക ആചാരങ്ങളിലെ അർത്ഥമില്ലായ്മ,ജാതി എന്ന അസംബന്ധം അധഃകൃതോദ്ധാരണം എന്നിവയെപറ്റിയെഴുതി (ഇതൊക്കെ കഴിഞ്ഞും പിള്ള ജാതിയിൽ തൂങ്ങി). കണ്ണമ്പ്ര കുഞ്ഞുണ്ണി നായർ പിന്നീട് കൈരളി എന്ന പ്രമുഖ മാസികയുടെ പത്രാധിപരായി. കോഴിക്കോട്ടെ പ്രമുഖ കുടുംബമായ വട്ടാംപൊയിലിലെ ചാത്തുക്കുട്ടി വൈദ്യർ ആദ്യകാല പ്രവർത്തകൻ ആയിരുന്നു.കുടുംബത്തിലെ മറ്റംഗങ്ങളായ  ചോയി വൈദ്യരും കൃഷ്ണൻ വൈദ്യരും സാമുദായിക, സാംസ്‌കാരിക രംഗങ്ങളിൽ ഇടപെട്ടിരുന്നു. അപ്രസിദ്ധരായവരും കഴിവുള്ളവരുമായവരെ കണ്ടെത്തി എഴുതിച്ച ആദ്യ പത്രാധിപരാണ് മേനോൻ.അദ്ദേഹം പിള്ളയെപ്പോലെ ജാതിവാദി അല്ലായിരുന്നുവെന്ന് ഈഴവർ ഒപ്പമുണ്ടായിരുന്നു എന്ന വസ്തുതയിൽ നിന്നറിയാം .
ശിശിർ ഘോഷ് 

പത്രപ്രവർത്തനത്തിൻറെ ആ തുടക്ക കാലത്ത് മേനോൻ നന്നായി ബുദ്ധിമുട്ടി.അദ്ദേഹം എഴുതുന്നു:

പത്രം ആരംഭിച്ച കാലത്ത് എനിക്കും എൻറെ സഹായികൾക്കും ഉണ്ടായ ബുദ്ധിമുട്ട് അൽപമല്ലായിരുന്നു.മാന്യന്മാരായ ചില സ്നേഹിതന്മാരുടെ ഉത്സാഹം കൊണ്ട് ആദിയിൽ തന്നെ വരിക്കാർ കുറെയുണ്ടായി.നാട്ടിൻ പുറങ്ങളിൽ നിന്ന് വർത്തമാനങ്ങളും ലേഖനങ്ങളും എഴുതാൻ തക്ക ആളുകൾ ഇല്ലാത്തതു കൊണ്ടാണ് ബുദ്ധിമുട്ട് അധികവും ഉണ്ടായത്. ഇംഗ്ലീഷ് പഠിച്ചവരിൽ ചിലർക്ക് നാട്ടുഭാഷയിലുള്ള പത്രങ്ങൾ വായിക്കുന്നതും അവയിലേക്ക് വല്ലതും എഴുതുന്നതും തങ്ങളുടെ അവസ്ഥയ്ക്ക് കുറവാണെന്നുള്ള വിചാരം കൂടിയുണ്ടായിരുന്നു. ചിലർ നാട്ടുഭാഷയിൽ എന്തെങ്കിലും എഴുതുവാൻ ശീലമില്ലാത്തവരും ആയിരുന്നു. ഇംഗ്ലീഷ് പഠിക്കാത്തവരും നാട്ടുഭാഷയിലോ സംസ്‌കൃതത്തിലോ സാമാന്യം അറിവുള്ളവരും ആയവർ -കോടതിയിൽ ശീലിച്ചവരും ആധാരം എഴുത്തുകാരും ഒഴികെ -കവികൾ, എന്ന് വച്ചാൽ പദ്യരൂപമായ കവിതകൾ മാത്രം വായിച്ചു ശീലിച്ചവരായിരുന്നതിനാൽ, ഗദ്യങ്ങൾ എഴുതുവാൻ ഒട്ടും ശീലമുള്ളവരായിരുന്നില്ല.കോടതിക്കാരുടെ വാചക രീതി പത്രങ്ങളിലേക്ക് വളരെ പറ്റിയതും ആയിരുന്നില്ല. ഈ വക കാരണങ്ങളാൽ ആദ്യകാലത്ത് ലേഖക ദൗർലഭ്യം കൊണ്ട് ഞാൻ സാമാന്യം ബുദ്ധിമുട്ടിയിട്ടുണ്ട്. ചിലപ്പോൾ നാട്ടിൻപുറങ്ങളിൽ നിന്ന് വന്നിരുന്ന വർത്തമാന കത്തുകളെയും ലേഖനങ്ങളെയും സാധാരണ മലയാളത്തിൽ ആക്കേണ്ടതിന് മാറ്റി എഴുതേണ്ടതായും വന്നിട്ടുണ്ട് .... 

പത്രഭാഷ സാധാരണക്കാരന്റേത് ആയിരിക്കണം, അതിൽ എഡിറ്റിങ് വേണം എന്ന ആധുനിക കാഴ്ചപ്പാടാണ് ഇവിടെ കാണുന്നത്. 27 കൊല്ലം കൊണ്ട് 'പത്രിക' കേരളീയരിൽ വരുത്തിയ മാറ്റം അഭിമാനകരമായി മേനോൻ തന്നെ വിലയിരുത്തുന്നു. ഇതാണ് സ്വയം ബോധ്യത്തിൻറെ മേന്മ. അല്ലാതെ നാട് കടത്തലിൻറെ കാരണം പറയാതെ എൻറെ നാടു കടത്തൽ എന്ന് പുസ്തകം എഴുതുന്നത് പോലെ അല്ല. 27 കൊല്ലം കൊണ്ട് ലേഖക ദൗർലഭ്യവും ലേഖന ദൗർലഭ്യവും ഇല്ലാതായി. പൈങ്കിളിയിൽ നിന്ന് ഗൗരവത്തിലേക്ക് ജനം മാറി.കൈക്കൂലിക്കാർ ചുരുങ്ങി. അനീതി പറയാൻ ജനത്തിന് പേടി ഇല്ലാതായി.

പത്രികയുടെ നിലവാരം വച്ചാണ് വിശാഖം തിരുനാൾ അത് തിരുവിതാംകൂറിൽ വരുത്തിയത്; എന്നാൽ ആ ഏർപ്പാട് പിൽക്കാലത്ത് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ഇടപെട്ട് നിർത്തിച്ചു; തമ്പുരാൻറെ അമരുക ശതകം, മയൂര സന്ദേശം എന്നിവ പൊട്ടക്കവിതകളാണെന്ന് പത്രിക എഴുതിയതായിരുന്നു, കാരണം. തമ്പുരാന് സഹിഷ്‌ണുത ഉണ്ടായില്ല. ഇത് കേട്ട് മേനോൻ ഇങ്ങനെ പ്രതികരിച്ചു:" അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാത്തവരുടെ സഹായമൊന്നും വേണ്ട".

മേനോന് ശേഷം, സഹോദരൻ കോമു മേനോൻ, അനന്തരവനും കഥാകൃത്തുമായ  എം ആർ കെ സി (ചെറിയ കുഞ്ഞിരാമ മേനോൻ) എന്നിവർ പത്രാധിപന്മാരായി. കുറച്ചു കാലം മുടങ്ങി പുനരാരംഭിച്ചപ്പോൾ പത്രാധിപരായത് ഹാസ്യ സാമ്രാട്ട് സഞ്ജയൻ ആയിരുന്നു. സഞ്ജയൻ എഴുതി:

ചെങ്കളത്ത് കുഞ്ഞിരാമ മേനോന് സ്മാരക സ്‌തംഭം ഒന്നും വേണ്ട;മഹാനായ അലക്‌സാണ്ടർക്കും ജൂലിയസ് സീസർക്കും വേണം. അവർ സ്ഥാപിച്ച സാമ്രാജ്യങ്ങൾ എവിടെ ? കുഞ്ഞിരാമ മേനോൻ നട്ട വിത്തിൽ നിന്ന് ഒരു വമ്പിച്ച ഉദ്യാനമാണ് ഉണ്ടായിരിക്കുന്നത്.ഇന്ന് നിങ്ങൾ നാടെങ്ങും കാണുന്ന വർത്തമാന പത്രങ്ങൾ ഒക്കെയും അദ്ദേഹത്തിൻറെ വിജയ പതാകകളാണ് ".

1904 ൽ പത്രിക സാമ്പത്തിക ക്ലേശത്തിൽ പെട്ടപ്പോൾ, എം ആർ കെ സി പുന്നത്തൂർ രാജാവിൻറെ ഭൂമി പൊളിച്ചെഴുത്ത് മേൽനോട്ടക്കാരനായിരുന്നു. സർക്കാർ സേവനത്തിൽ നിന്ന് അവധി എടുത്താണ് പത്രികയിൽ ചേർന്നത്. അത് കഴിഞ്ഞ് സർക്കാർ ജോലി രാജിവച്ച് തൃശൂരിൽ മംഗളോദയം മാനേജരായി. സ്ഥാപനത്തിന് പുതിയ കെട്ടിടം പണിയുമ്പോൾ ശീലാന്തി താഴെ അദ്ദേഹത്തിന് മേൽ വീണ് ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. അദ്ദേഹം ഹൈദരാലിയുടെ ഗവർണറായ ആയാസ് ഖാൻറെ ജീവിതം ആധാരമായി എഴുതിയതാണ്, വെള്ളവകമ്മാരൻ നോവൽ. കമ്മാരൻ നമ്പ്യാർ മതം മാറിയാണ് ആയാസ് ഖാൻ ആയത്.

കുഞ്ഞിരാമ മേനോന് സ്‌മാരകം വേണ്ടെന്ന് സഞ്ജയൻ എഴുതി; അന്ന് സ്വദേശാഭിമാനി ഭക്ത സംഘമോ പിള്ള പ്രതിമയോ ഉണ്ടായിരുന്നില്ല.അശ്ലീല പത്രപ്രവർത്തന പ്രതിമ തലസ്ഥാനത്ത് ഉള്ളപ്പോൾ, മലയാള പത്രപ്രവർത്തനത്തിൻറെ പിതാവിന്, അദ്ദേഹം ജനിച്ച കോഴിക്കോട്ട് സ്‌മാരകം ഉണ്ടാവുക തന്നെ വേണം. ആ പ്രതിമ നിർമാണത്തിൽ അഴിമതി ഉണ്ടാവുകയും അരുത്.

---------------------------------------
*സംസ്‌കാര തരംഗിണി/മൂർക്കോത്ത് കുഞ്ഞപ്പ;കേരള പത്ര പ്രവർത്തന ചരിത്രം/ പുതുപ്പള്ളി രാഘവൻ 
**മലയാള സാഹിത്യ ചരിത്രം / ഉള്ളൂർ 




© Ramachandran









Friday 2 August 2019

മാർക്‌സ്, ദാസിയെ ഗർഭിണിയാക്കി

പിതൃത്വം എംഗൽസ് ഏറ്റെടുത്തു  


സ്‌ട്രേലിയൻ നാടകകൃത്ത് അനൈട്ര നെൽസൺ കുറച്ചു കാലം മുൻപ് അവർ എഴുതിയ Servant of the Revolution എന്ന നാടകം എൻറെ അപേക്ഷ പ്രകാരം, അയച്ചു തരികയുണ്ടായി. കാൾ മാർക്‌സ് അവിഹിത ഗർഭം ഉണ്ടാക്കിയ വീട്ടു വേലക്കാരി ഹെലൻ ഡിമുത്തിൻറെ കഥയാണ്, നാടകം. മൂന്നു പേരെ നാടകത്തിൽ ഉള്ളു -ഫ്രഡറിക് എംഗൽസ്, ഹെലൻ, മാർക്‌സിന്റെ ഇളയ മകൾ ടസ്സി (ഏലിയനോർ). ലെൻചൻ എന്നാണ് മാർക്‌സും ഭാര്യ ജെന്നിയും ഹെലനെ വിളിച്ചിരുന്നത്. ലെൻചന്റെ ഭാഗത്തു നിന്നാണ്, നാടകം -അങ്ങനെയാണ് വേണ്ടതെന്ന് വൃന്ദാ കാരാട്ടും സമ്മതിക്കും.

എംഗൽസും അവരും തമ്മിലുള്ള സംവാദത്തിലൂടെയാണ്, നാടകം
പുരോഗമിക്കുന്നത്. ഇടയിൽ മാർക്സിന്റെ മകൾ കടന്നു വരുന്നു എന്ന് മാത്രം.
മാർക്സ് ഉണ്ടാക്കിയ അവിഹിത ഗർഭം, മാർക്സിന്റെ വീട്ടിൽ കലഹമുണ്ടാക്കിയതിനെ തുടർന്ന് എംഗൽസ് ഏറ്റെടുത്തിരുന്നു. ഗർഭത്തിന് ഉത്തരവാദി മാർക്സ് ആണെന്ന് എംഗൽസ്, തൻറെ മരണക്കിടക്കയിൽ മാർക്‌സിന്റെ  ഇളയ മകളോട് വെളിപ്പെടുത്തി. അത് കൊണ്ടാണ്, ഇവർ കഥാ പാത്രങ്ങൾ ആയത്. നാടകാവസാനം, എല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കുന്ന ജെന്നി കടന്നു വരുന്നുണ്ട്. അവിഹിത സന്തതി ഫ്രഡി ജീവിച്ചു.

ഹെലൻ 

നാടകത്തിലേക്ക് കടക്കും മുൻപ് സംഭവം പറയാം.

ആ സംഭവം 

എംഗൽസിന് പതിവായി മാർക്സ് കത്തുകൾ എഴുതിയിരുന്നു. 1851 മാർച്ചിൽ എഴുതിയ കത്തിൽ, "ഒരു ദുരൂഹതയും പദ്ധതിയും അതിൽ എംഗൽസിന്റെ പങ്കാളിത്തവും'' മാർക്സ് വിവരിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ലണ്ടനിലെ സോഹോയിൽ നിന്ന് മാർക്സ് മാഞ്ചസ്റ്ററിൽ എംഗൽസിനെ കണ്ടു. വീട്ടിലെ വല്ലായ്മയിൽ നിന്ന് രക്ഷപ്പെടുകയും അതിന് പദ്ധതിയുണ്ടാക്കുകയും ആയിരുന്നു, ലക്ഷ്യം. ജെന്നി അവരുടെ അപൂർണവും ചെറുതുമായ ആത്മ കഥയിൽ, 'the years of the greatest and at the same time pettiest worries, torments, disappointments and privations of all kinds’ എന്ന് വിളിക്കുന്ന ഘട്ടം. ഏറ്റവും വലുതും അൽപവും ആയ ആകുലതയുടെയും പീഡനത്തിന്റെയും നിരാശയുടെയും പരാധീനതയുടെയും കാലം.

ജെന്നി അഞ്ചാമത്തെ കുഞ്ഞിനെക്കൂടി പ്രസവിച്ചതേയുള്ളു; അത് പെൺകുഞ്ഞായതിൽ മാർക്സ് വിലപിച്ചു. ഇതിന് ഏതാനും ആഴ്ചകൾക്കുള്ളിൽ ഒരു പെൺകുഞ്ഞ് മരിച്ചു -ഒരു വർഷത്തിനിടയിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞ്. ഇതിനെ അടക്കാനുള്ള ശവപ്പെട്ടിക്ക് ഒരു ഫ്രഞ്ച് അഭയാർത്ഥിയാണ് പണം നൽകിയത്. ആദ്യ കുഞ്ഞ് മരിച്ച് ജെന്നി ദുഖിതയായപ്പോൾ, മാർക്‌സ് ഏംഗൽസിന് എഴുതി: അവൾ ശാരീരികമായല്ല, ബൂർഷ്വാ കാരണങ്ങളാലാണ് രോഗിണി ആയിരിക്കുന്നത് .

ആദ്യ കുഞ്ഞ് മരിച്ചതിൽ ദുഃഖിക്കുന്ന  ഭാര്യയ്ക്കുള്ളത് ബൂർഷ്വാ വിഷമമാണെന്ന്  പറയുന്ന ഭർത്താവിന് മനോവൈകല്യമുണ്ട് .

ജെന്നി 

ജെന്നി അഞ്ചാമതും ഗർഭിണി ആണെന്നറിഞ്ഞപ്പോൾ 1850 ഓഗസ്റ്റിൽ ഹോളണ്ടിൽ ധനിക ബന്ധു ലയൺ ഫിലിപ്‌സിനെ കണ്ട് പണം ചോദിച്ചു. ഇയാളുടെ പരമ്പരയിൽ നിന്നാണ് ഫിലിപ്‌സ് ഇലക്ട്രിക്ക് കമ്പനി ഉണ്ടായത്. ആകെ ദരിദ്രയായി കോലംകെട്ട ജെന്നിയെ അയാൾ തിരിച്ചറിഞ്ഞില്ല.അയാൾ പണം കൊടുത്തില്ല;  മാർക്സ് അമേരിക്കയിൽ പോയി പണിയെടുക്കട്ടെ എന്ന് നിർദേശിച്ചു.

അപ്പോഴാണ് ഏറ്റവും ദരിദ്രർ പാർക്കുന്ന സോഹോയിലെ വീട്ടിൽ, 1851 ഏപ്രിലിൽ ഹെലനെ ജെന്നി ഗർഭിണി ആയി കണ്ടത്. ഈ 'ദുരൂഹത' യാണ് മാർക്സ് എംഗൽസിനോട് ചർച്ച ചെയ്യാൻ എത്തിയത്. ആറു മാസം ഗർഭിണി ആയിരുന്നു, ഹെലൻ. പ്രസവിച്ച ഭാര്യയും ഗർഭിണിയായി വീട്ടിലുള്ള വേലക്കാരിയും. ഗർഭം ഏറ്റെടുക്കാമോ? മാർക്സ് എംഗൽസിനോട് തിരക്കി. ജെന്നി ആത്മകഥയിൽ എഴുതുന്നു: "1851 വേനൽ ആദ്യം നടന്ന ഒരു സംഭവം ഞാൻ വിശദമായി ഇവിടെ പറയുന്നില്ല;ഇത് വ്യക്തിപരമായും അല്ലാതെയും ഉള്ള ഞങ്ങളുടെ വിഷമതകൾ കൂട്ടാൻ നിമിത്തമായി".*

ഹെലൻ വെറും വേലക്കാരി ആയിരുന്നില്ല. ഒൻപതാം വയസിൽ ഹെലൻ ജെന്നിയുടെ അമ്മയ്‌ക്കൊപ്പം ചേർന്നതാണ്; ജെന്നിയുടെ സഹോദരി ലോറ പോയപ്പോൾ, ആ വിരഹം നികത്തിയവളാണ്, ഹെലൻ. മാർക്‌സ് ജനിച്ച ട്രയറിനടുത്ത ഗ്രാമത്തിലെ ബേക്കറിപ്പണിക്കാരൻറെ മകളായിരുന്നു ഹെലൻ എന്ന് മാർക്‌സ് ജീവചരിത്രകാരൻ ഡേവിഡ് മക് ലെല്ലൻ എഴുതുന്നു **. 1845 ൽ ബ്രസൽസിൽ എത്തുമ്പോൾ ഹെലന് 25 വയസ്.മാർക്സിന്റെയും ജെന്നിയുടെയും മാതാപിതാക്കൾ സുഹൃത്തുക്കൾ ആയിരുന്നു; ജെന്നിക്ക് മാർക്സിനെക്കാൾ നാലു വയസ്സ് കൂടുതൽ ആയിരുന്നു; അവർ ബാല്യം മുതലേ ഇഷ്ടത്തിലായിരുന്നു. ഇരു കുടുംബങ്ങളും ഈ ബന്ധത്തിന് എതിര് നിന്നപ്പോൾ അവരുടെ രഹസ്യ മനസ്സമ്മതത്തിൻറെ ഹംസമായിരുന്നു, ഹെലൻ. അക്കാലത്ത് ഒരുപാട് പ്രണയ കവിതകൾ മാർക്സ് ജെന്നിക്ക് എഴുതിയത് രമണൻ  പോലെ കേരളം എന്ന മാർക്സിസ്റ്റ് തുരുത്തിൽ പടർന്നിട്ടുണ്ട്. Human Pride എന്ന പ്രണയ കവിതയിൽ കാണുന്നത്,അരാജക വാദിയെയാണ്:

With disdain I will throw my gauntlet
Full in the face of the world,
And see the collapse of this pygmy giant 
Whose fall will not stifle my ardour.
Then will I wander god-like and victorious 
Through the ruins of the world.
And, giving my words an active force,
I will feel equal to the Creator.

ഏലിയനോർ 

ഇരുവരുടെയും വിവാഹശേഷം രണ്ടു വര്ഷത്തോളമേ ഹെലൻ പിരിഞ്ഞിരുന്നുള്ളു. 1845 ൽ ഒരു മാടമ്പി സമ്മാനം പോലെയാണ് ഹെലനെ ജെന്നിയുടെ 'അമ്മ ബ്രസൽസിൽ പാർക്കുന്ന അവർക്ക് നൽകിയത്. മരക്കടമുഷ്ടിയായ ഭർത്താവും രണ്ടു കുഞ്ഞുങ്ങളുമായി വലയുകയായിരുന്നു,ജെന്നി.പോയിടത്തെല്ലാം ഹെലൻ ഒപ്പം പോയി; ലണ്ടനിൽ സ്ഥിരമായി. ജെന്നിക്ക് ശേഷവും ജീവിച്ച ഹെലൻ ഒരു വർഷം കൂടി മാർക്സിനെ പരിചരിച്ചു. മാർക്സ് മരിച്ചു കഴിഞ്ഞ് എംഗൽസിന്റെ വീട് നോട്ടമായി.

മാർക്സിസ്റ്റ് സൈദ്ധാന്തികനും ജർമൻ സോഷ്യലിസ്റ്റുമായ വിൽഹെം  ലീബക്‌നെറ്റ് ഹെലനെ "വീടിൻറെ ആത്മാവ്", "കുഞ്ഞുങ്ങളുടെ രണ്ടാം അമ്മ" എന്നൊക്കെ വിശേഷിപ്പിച്ചു.***മാർക്സിന്റെ ശത്രുക്കളെ അവരും വെറുത്തു. അവർക്ക് ഇച്ഛാശക്തി ഉണ്ടായിരുന്നു. അവർ വിചാരിച്ചതാണ് വീട്ടിൽ നടന്നത്. വീടിൻറെ മേൽനോട്ടം മാത്രമായിരുന്നു പാവം ജെന്നിക്കെന്നും ഹെലൻ വീടിൻറെ ഏകാധിപതി ആയിരുന്നെന്നും ലീബക്‌നെറ്റ് എഴുതി. ആ ഏകാധിപത്യത്തിലെ കുഞ്ഞാടായിരുന്നു, മാർക്സ്. അവരുടെ വിരൽ തുമ്പത്തായിരുന്നു, അയാൾ.മാർക്സിനെ കുടുംബാംഗങ്ങൾ മൂർ എന്നാണ് വിളിച്ചത്. അവർ ഹെലൻ വഴിയാണ് മൂറിനെക്കൊണ്ട് കാര്യങ്ങൾ നടത്തിച്ചത്. കാണാൻ ഹെലൻ തരക്കേടില്ലായിരുന്നെന്നും ആരാധകർ ഉണ്ടായിരുന്നെന്നും ലീബക്നെറ്റ് എഴുതുന്നു.

ഹെലൻ ചെറുപ്പത്തിൽ 

ഹെലൻ (1820 -1890) ജർമനിയിലെ സർലണ്ടിൽ കർഷക കുടുംബത്തിലാണ് ജനിച്ചത്.വേലക്കാരിയായി ജെന്നിയുടെ കുടുംബം കൗമാരത്തിൽ ദത്തെടുത്തു.1843 ൽ ആയിരുന്നു, മാർക്‌സും ജെന്നിയുമായുള്ള വിവാഹം. 1883 ൽ മാർക്സ് മരിച്ചു. മാർക്സിന്റെ രചനകൾ അടുക്കിപ്പെറുക്കാൻ ഹെലൻ എംഗൽസിനെ സഹായിച്ചു. അങ്ങനെയാണ് 'മൂലധനം' രണ്ടാം ഭാഗത്തിൻറെ കയ്യെഴുത്തു പ്രതി കിട്ടിയത്. 1890 നവംബറിൽ കാൻസർ ബാധിച്ച് മരിച്ചു.ജെന്നിയുടെ ആഗ്രഹമനുസരിച്ച് അവരെ മാർക്സ് കുടുംബ കല്ലറയിൽ സംസ്കരിച്ചു.

അവിഹിത സന്തതി 

ഹെലനിൽ മാർക്സിന് ഉണ്ടായ മകൻ ഫ്രഡിയുടെ (1851 -1929) പേരിൽ മാർക്‌സിന്റെയോ എംഗൽസിന്റെയോ പേര് ചേർന്നില്ല; ഫ്രഡറിക് ഡിമുത്ത്. 1853 ജൂൺ 23 ന് ജനനം. ഇന്നാരും ഫ്രഡ്‌ഡി മാർക്‌സിന്റെ മകനല്ല എന്ന് തർക്കിക്കുന്നില്ല; മാർക്സ് കുടുംബാംഗങ്ങളുടെ കത്തുകൾ അത് സ്ഥിരീകരിക്കുന്നു. എന്നാൽ, മാർക്‌സും എംഗൽസും തമ്മിലുള്ള കത്തിടപാടുകളിൽ ഫ്രഡ്‌ഡിയുടെ ജനനത്തിനു മുൻപും പിൻപും രണ്ടാഴ്ചത്തെ വിടവുണ്ട്. രേഖകൾ ശ്രദ്ധയോടെ പരിശോധിച്ച് ഇത് എടുത്തു കളഞ്ഞതാണ്. സത്യം സ്വർണ പാത്രം കൊണ്ട് അടച്ചാലും പുറത്തു വരും എന്നതിനാൽ, മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ജർമൻ -ഓസ്ട്രിയൻ കാൾ കൗട്സ്കിയുടെ ആദ്യ ഭാര്യ ലൂയിസെ  ഫ്രേബെർഗെർ, ജർമൻ സോഷ്യലിസ്റ്റ് ഓഗസ്റ്റ് ബേബലിന് ഈ വിവരം പറഞ്ഞ് എഴുതിയ കത്ത് നില നിന്നു.

ഹെലനുമായി അടുപ്പമുണ്ടായിരുന്ന അവരാണ്, ഹെലൻറെ മരണ ശേഷം എംഗൽസിന്റെ വീട് നോക്കിയത്. "എംഗൽസ് പിതൃത്വം ഏറ്റ് മാർക്സിനെ കുടുംബ കലഹത്തിൽ നിന്ന് രക്ഷിച്ചു" എന്ന് ആ കത്തിൽ ഉണ്ട്. ഹെലൻ ഗര്ഭവതിയായ  ഒൻപത് മാസം ജെന്നി  ലണ്ടനിൽ ഉണ്ടായിരുന്നില്ല. ഫ്രഡ്‌ഡിയെ താൻ നന്നായി നോക്കിയില്ല എന്ന് ആരോപണം വന്നാൽ,സത്യം വെളിപ്പെടുത്താൻ ലൂയിസെയ്ക്ക് എംഗൽസ് അനുമതി നൽകി. ഏലിയനോറിനോട്, എംഗൽസ് മരണക്കിടക്കയിൽ വച്ച് സ്‌ലേറ്റിൽ എഴുതി വിവരം വെളിപ്പെടുത്തി. ശബ്‌ദം അദ്ദേഹത്തിന് നഷ്ടമായിരുന്നു.

ഫ്രഡ്‌ഡി 

ഫ്രഡ്‌ഡിയെ വളർത്താൻ ഒരു തൊഴിലാളി കുടുംബത്തെ ഏൽപിച്ച ശേഷം അവന് മാർക്സ് കുടുംബവുമായി ബന്ധം ഉണ്ടായില്ല. മാർക്സിന്റെ മരണ ശേഷം അവൻ അമ്മയെ\കണ്ടു. 1898 സെപ്റ്റംബർ 2 -4 ന് ലൂയിസെ  കത്തിൽ എഴുതി:****

അവൻ എല്ലാ ആഴ്ചയും കാണാൻ വന്നു.മുൻ വാതിൽ വഴി ഒരിക്കലും വന്നില്ല;അടുക്കള വഴിയായിരുന്നു വരവ്.ഞാൻ അവിടെ ഇല്ലാത്തപ്പോൾ.അവന് ഒരു സന്ദർശകന്റെ എല്ലാ അവകാശവും ഞാൻ കൊടുത്തു...അസൂയ മൂത്ത ഭാര്യയിൽ നിന്നുള്ള മോചനം മാർക്സിനെ തുറിച്ചു നോക്കി.അദ്ദേഹം അവനെ സ്നേഹിച്ചില്ല.അവന് വേണ്ടി ഒന്നും ചെയ്യാൻ ധൈര്യം ഉണ്ടായില്ല. മാനഹാനി ഭീകരമായേനെ.അവനെ പേയിങ് ഗസ്റ്റ് ആയി മിസിസ് ലൂയിസിനടുത്ത് അയച്ചു.വളർത്തമ്മയുടെ പേര് അവൻ സ്വീകരിച്ചു. നിമ്മിൻറെ (ഹെലൻ ) മരണ ശേഷം ഡിമുത്ത് എന്ന പേരും ചേർത്തു.

എംഗൽസിന്റെ പേരാണ് ഫ്രഡിക്ക് കൊടുത്തത്. അവിവാഹിതനായ എംഗൽസ് മാർക്സിന്റെ കുടുംബം തകരാതിക്കാൻ ത്യാഗിയായി. 1962 ലാണ് വിവരം പുറത്തു വന്നത്. ഫ്രഡ്‌ഡിയെ മിസിസ് ലൂയിസ് എന്നൊരു തൊഴിലാളി വളർത്തിയതിനാൽ രേഖകളിൽ, ഫ്രഡറിക് ലൂയിസ് ഡിമുത്ത്. ജനന രേഖകൾ സൂക്ഷിക്കുന്ന സോമർസെറ്റ് ഹൗസിൽ, ഫ്രഡ്‌ഡിയുടെ രേഖയിൽ പിതാവിൻറെ സ്ഥലം ശൂന്യമാണ്. അമ്മ ഹെലൻ ഡിമുത്ത്. സംഭവം മൂടി വയ്ക്കുന്നതു കൊണ്ടും സംഭവം എന്നെങ്കിലും പുറത്തു വരും എന്ന പേടി കൊണ്ടും ജെന്നിയുടെ ജീവിതം ദുസ്സഹമായി. ജനന സ്ഥലം 28 ഡീൻ സ്ട്രീറ്റ്.

ഫ്രഡ്‌ഡി ജനിച്ച് അഞ്ചാഴ്ച കഴിഞ്ഞ്, ജനനം റജിസ്റ്റർ ചെയ്‌ത്‌ അടുത്ത ദിവസം, മാർക്‌സ് സുഹൃത്തായ ന്യൂയോർക്കിലെ പത്ര പ്രവർത്തകൻ ജോസഫ് വെയ്‌ഡ്മേയർക്ക്, എഴുതി:

എന്നെപ്പറ്റി ശത്രുക്കൾ പറയാനാകാത്ത അപകീർത്തി പറഞ്ഞു പരത്തുന്നു ...ഭാര്യ രോഗിണിയാണ്;അവൾക്ക് രാവിലെ മുതൽ രാത്രി  വരെ അസുഖകരമായ ബൂർഷ്വാ ദാരിദ്ര്യം സഹിക്കണം. അവളുടെ നാഡീ വ്യൂഹം തകർന്നിരിക്കുന്നു.അതൊരിക്കലും നന്നാകുന്നില്ല;എല്ലാ ദിവസവും ഏതെങ്കിലും കഥ പറച്ചിലുകാർ ജനാധിപത്യ അഴുക്കു ചാലിൽ നിന്ന് ചോർച്ചകൾ എത്തിക്കുന്നു.ഇവരുടെ ബുദ്ധിയില്ലായ്‌മ ഭീമമാണ്.

ആശാരി ആയ ഫ്രഡ്‌ഡി ലേബർ പാർട്ടി അംഗമായിരുന്നു.ഏലിയനോർ ഇയാളെ കണ്ടെത്തി കുടുംബ സുഹൃത്താക്കി.

മാർക്സിന്റെ അവിഹിത സന്തതി ഫ്രഡിക്ക് 20 വയസാകുമ്പോഴാണ് നാടകം തുടങ്ങുന്നത്. കൗമാരം കഴിഞ്ഞ ഏലിയനോർ മുപ്പതുകളിൽ എത്തിയ മാർക്സിസ്റ്റ് ലിസാഗരിയുമായി വിവാഹ നിശ്ചയം കഴിഞ്ഞ സമയം. മാർക്സ് ലിസാഗരിക്ക് എഴുതിയ കത്ത് നാടകത്തിന് ഉപയോഗിച്ചിട്ടുണ്ട്.നാടകത്തിൽ ഭാവന ഇല്ല.സത്യമേയുള്ളൂ.

മാർക്സിന്റെ അവിഹിതം പല വ്യാഖ്യാനങ്ങൾക്കും ഇടയാക്കി -മാർക്സോ എംഗൽസോ ഉത്തരവാദി അല്ലെന്ന് ബ്രിസ്റ്റോൾ പ്രൊഫസർ റ്റെറൽ കാർവർ നിരീക്ഷിച്ചു; അതിൽ കാര്യമില്ല കാർവറുടേത് ലഘു ജീവചരിത്രം മാത്രമാണ്.വേദനിച്ചിട്ടും ത്രികോണ ബന്ധം ജെന്നി സ്വീകരിച്ചെന്ന് ജെന്നിയുടെ ജീവചരിത്രകാരൻ ഹെയ്ൻസ് ഫ്രഡറിക് പീറ്റേഴ്‌സ് എഴുതി.നാടകകൃത്ത് സ്ത്രീ ആയതിനാൽ മാർക്സിന്റെ അവിഹിത പ്രശ്നത്തിലെ സാംസ്‌കാരിക, താത്വിക,ലിംഗനീതിപരമായ വശങ്ങളാണ് അവർ അന്വേഷിച്ചത് -സോഷ്യലിസം ഇക്കാര്യങ്ങൾ അഭിസംബോധന ചെയ്തിട്ടില്ലെന്ന് അവർക്ക് അഭിപ്രായമുണ്ട്. ഉയർന്ന ആദർശ വാചാടോപവും ക്രൂരമായ പ്രായോഗികതയും തമ്മിലുള്ള ഏറ്റുമുട്ടലാണ്, നാടകം. പ്രണയവും ദാസ്യവും തമ്മിലുള്ള സംഘർഷവും ആണ്, അത്. പ്രായപൂർത്തിയായ മകനെ, എംഗൽസ് ദത്തെടുത്തവനെ കാണാൻ ഹെലൻ ശ്രമിക്കുമ്പോൾ, ക്രൂരനായ ഇടനിലക്കാരനാണ്, എംഗൽസ്.വിപ്ലവത്തിന്റെയും സ്വാതന്ത്ര്യത്തിൻറെയും പ്രവാചകനായ എംഗൽസ്, ഹെലനെ തടയുന്നത്, വിക്ടോറിയൻ മൂല്യങ്ങൾ ഉപദേശിച്ചാണ്. ദാസിക്ക് ഉടമയോടുള്ള ഭക്തി വച്ച് എംഗൽസ് കളിക്കുന്നു. നാടകത്തിൻറെ ഒടുവിൽ, ജെന്നി പ്രവേശിക്കുമ്പോൾ, ഹെലൻ വീണ്ടും ദാസി ആകുന്നു.

-------------------------------------------
* Reminiscences, Page 227
**Karl Marx: A Biography / David McLellan, Pages 125 -126,244 -245
*** Karl Marx: Biographical Memoirs/ W.Liebknecht, Page 123
****കത്ത് A Kunzli എഴുതിയ Karl Marx:A Psychography യിൽ മുഴുവനായി ഉണ്ട്.


Thursday 1 August 2019

ലെനിൻറെ പെണ്ണുങ്ങൾ

കാല്പനികതയിലെ ചൂടും തണുപ്പും 

എം എസിൻറെ അറുപതാം വിവാഹ വാർഷികത്തിന് കാലേ കൂട്ടി അഭിമുഖം ചെയ്‌തപ്പോൾ അദ്ദേഹം കൗമാര,യൗവനങ്ങളിൽ പ്രണയത്തിൽ അകപ്പെട്ടോ എന്ന് ഞാൻ ചോദിക്കുകയുണ്ടായി -ഇല്ല എന്നായിരുന്നു,ഉത്തരം.ഇന്ത്യയ്ക്ക് പുറത്തു പോയ വിപ്ലവകാരികളും വിദേശ വിപ്ലവകാരികളും അങ്ങനെയല്ല.ഭൂരിപക്ഷത്തിനും ഒന്നിലധികം പങ്കാളികൾ ഉണ്ടായിട്ടുണ്ട്.വിപ്ലവം തന്നെ കാൽപ്പനിക സങ്കൽപം എന്ന് തോന്നും വിധമാണ്,ലെനിനും ട്രോട് സ്‌കിയും ഗോർക്കിയും കാസ്ട്രോയും ചെ ഗുവേരയും മാവോയും സ്ത്രീകളോട് പെരുമാറിയിട്ടുള്ളത്..മാർക്സ് ഭാര്യ ജെന്നി അഞ്ചാം  പ്രസവത്തിന് പോയപ്പോൾ വീട്ടു സഹായി ഹെലന് ഗർഭമുണ്ടാക്കിയത് ,കാല്പനികം അല്ല -കുഞ്ഞിൻറെ പിതൃത്വം എംഗൽസ് ഏറ്റെടുത്ത് മാർക്സിനെ രക്ഷിക്കുകയായിരുന്നു.

ലെനിൻറെ പ്രണയങ്ങൾ ഞാൻ എണ്ണാൻ ശ്രമിക്കുന്നില്ല.ഭാര്യ ക്രൂപ് സ്കായ അല്ലാതെ രണ്ട് ഉറച്ച പ്രണയങ്ങൾ വിവാഹിതനായ ലെനിന് ഉണ്ടായി.ക്രൂപ് സ്കായ ഫെമിനിസ്റ്റ് ആയതിനാൽ സഹിച്ചു.ഇതിൽ ഇനെസ്സ അർമാൻഡിനെപ്പറ്റി പുസ്‌തകം തന്നെയുണ്ട്.അപ്പോളിനാര്യ യാക്കുബോവ അത്ര ഇവിടെ അറിയപ്പെടുന്നില്ല.അവരുടെ ചിത്രം തന്നെ 2015 ലാണ് ലോകം കണ്ടത്.വ്ളാദിമിർ ബർട് സേവ് എന്ന വിപ്ലവകാരിയെപ്പറ്റി മോസ്‌കോ ആർകൈവ്സിൽ ഗവേഷണം നടത്തുമ്പോൾ, ലണ്ടൻ ക്വീൻ മേരി സർവകലാശാലയിലെ ഡോ  റോബർട്ട് ഹെൻഡേഴ്സൻ ആണ് ചിത്രം കണ്ടത്.യാക്കുബോവ സൈബീരിയൻ തടവറയിൽ കഴിയുമ്പോഴത്തെ ചിത്രം .
അപ്പോളിനാര്യ 
ഇനെസ്സയും യാക്കുബോവയും വിവാഹിതരായിരുന്നു -അപ്പോളിനാര്യ ലെനിൻറെ പ്രണയാഭ്യർത്ഥന നിരസിച്ചതായും കഥയുണ്ട്.അവർ വിപ്ലവ ദിശ കണ്ടെത്താൻ തന്നെ ലെനിനെ സ്വാധീനിച്ചിരുന്നു.
ചിലർ യാക്കുബോവയായിരുന്നു ലെനിൻറെ യഥാർത്ഥ കാമുകി എന്ന് കരുതുന്നു.കറുത്ത ഭൂമിയുടെ ആദിമ  ശക്തി എന്ന് സമകാലികർക്കിടയിൽ അറിയപ്പെട്ട അവർ ക്രൂപ് സ്കായയുടെ കൂട്ടുകാരി ആയാണ് ലെനിൻറെ ജീവിതത്തിൽ എത്തിയത്.സാർ ചക്രവർത്തിയുടെ ഭീകരതയിൽ നിന്ന് ഒളിച്ചോടി ലണ്ടനിൽ എത്തി അവിടെ യാക്കുബോവയും ഭർത്താവ് കോൺസ്റ്റാന്റിൻ തഖ് തറേവും  റീജൻറ് സ്‌ക്വയറിൽ  ബ്രിട്ടീഷ് മ്യൂസിയത്തിനടുത്ത് കഴിയുകയായിരുന്നു.1902 -11 ൽ ലെനിനും ഭാര്യയും ഇടക്കിടെ അവിടെ എത്തി.

ലെനിൻ നയിച്ച സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നയങ്ങളെ യാക്കുബോവ വിമര്ശിക്കുന്നതിൻറെ കനം അനുസരിച്ച് പ്രണയം ചൂടാകുകയും തണുക്കുകയും ചെയ്‌തു.ലെനിൻ കേന്ദ്രീകരണത്തിനും യാക്കുബോവ തൊഴിലാളികൾക്ക് ആധിപത്യമുള്ള സംഘടിത ജനാധിപത്യത്തിനും വാദിച്ചു.തർക്കം രൂക്ഷമായപ്പോൾ അവരെ ലെനിൻ അരാജകവാദി എന്ന് വിളിച്ചു,അവർക്ക് പനി വന്നു.

ലിറോച് ക എന്നാണ് ലെനിൻ അവരെ വിളിച്ചത്.വൈറ്റ് ചാപ്പലിൽ സംവാദങ്ങൾ നടത്തുന്ന ചെറിയ ഗ്രൂപ്പിൽ അംഗമായിരുന്നു 27 വയസുള്ള യാക്കുബോവ.പുരോഹിതൻറെ മകൾ.സെൻറ് പീറ്റേഴ്‌സ്ബർഗ് വനിതാ കോളജിൽ ഫിസിക്സ്,മാത്‍സ് വകുപ്പിൽ പഠിക്കുമ്പോൾ,സായാഹ്നങ്ങളിലും ഞായറാഴ്ചയും അവർ തൊഴിലാളികൾക്ക് ക്‌ളാസെടുത്തു .അവിടെയാണ് ക്രൂപ് സ്കായയെ കണ്ടത്.ലെനിനെപ്പോലെ യാക്കുബോവയെയും സൈബീരിയയിലേക്ക് നാട് കടത്തി.അവിടന്ന് രക്ഷപ്പെട്ട് 7000 മൈൽ അകലെ ലണ്ടനിൽ വിപ്ലവകാരികളുടെ ആകർഷണ കേന്ദ്രമായി.ലെനിൻറെ പ്രണയാഭ്യർത്ഥന അവർ നിരസിച്ചെന്ന് 1964 ൽ അമേരിക്കൻ പത്ര പ്രവർത്തകൻ ലൂയി ഫിഷറാണ് അവകാശപ്പെട്ടത്.അതിന് സ്ഥിരീകരണമില്ല.ഏത് കഠിന ഹൃദയനെയും അലിയിക്കാനുള്ള കഴിവ് അവർക്കുണ്ടായിരുന്നുവെന്ന് ഹെൻഡേഴ്സൻ എഴുതുന്നു.
വർഷങ്ങൾ കഴിഞ്ഞ് ലെനിൻ യാക്കുബോവയ്ക്ക് എഴുതി:

Perhaps it is very inappropriate that in a letter to you of all people I have to speak so often of a struggle. But I think that our old friendship most of all makes complete frankness obligatory.

ബന്ധം അപ്പോഴേക്കും പഴയതായിരുന്നു.
തഖ് തറേവ് 
ലെനിനും യാക്കുബോവയും തമ്മിൽ പ്രണയം പൂത്തപ്പോൾ ക്രൂപ് സ്കായ, യാക്കുബോവയോട് മിണ്ടാതായി.ക്രൂപ് സ്കായ നീരസത്തോടെ കുറിച്ചു:"എനിക്ക് ലിറോച് ക x ആണ് ;അവരുടെ വിവാഹം ( പാർട്ടി സംഘാടകൻ കോൺസ്റ്റാന്റിൻ തഖ്‌തറേവ് ) ശരിയായില്ല".ചരിത്രകാരനായ തഖ് തറേവും ബുദ്ധിജീവികൾ വിപ്ലവം നയിക്കുമെന്ന ലെനിൻറെ വാദത്തോട് യോജിച്ചില്ല.1871 ൽ ജനിച്ച അദ്ദേഹം മിലിട്ടറി മെഡിക്കൽ അക്കാദമിയിൽ പഠിച്ചു.1898 ലെ സൂറിച് സമ്മേളനം,പാരിസിലെ രണ്ടാം ഇൻറർനാഷനൽ സമ്മേളനം എന്നിവയിൽ പങ്കെടുത്തു.പാരിസിൽ സോഷ്യോളജി 1903 -05 ൽ പഠിച്ചു;ഭർത്താവിൻറെ അസാന്നിധ്യം ലണ്ടനിൽ ഉണ്ടായിരുന്നു എന്നർത്ഥം.1917 ൽ പെട്രോഗ്രാഡ് സർവകലാശാലയിലും 1924 മുതൽ മാർക്സ് -എംഗൽസ് ഇൻസ്റ്റിട്യൂട്ടിലും പഠിപ്പിച്ചു.പ്രാചീന റഷ്യൻ ചരിത്രം എഴുതി.1925 ൽ മരിച്ചു.
യാക്കുബോവ ഭർത്താവുമൊത്ത് 1907  ൽ റഷ്യയിൽ തിരിച്ചെത്തി.അതിനു ശേഷം എന്തായി എന്നറിയില്ല.പ്ലഖനോവിനൊപ്പം തൊഴിലാളി ഉന്നമന സംഘം ഉണ്ടാക്കിയവരാണ്,യാക്കുബോവ.ലെനിനോ ക്രൂപ് സ്കായയോ അവരെ ചരിത്രത്തിൽ നിന്ന് വെട്ടി എന്ന് കരുതുന്നു.അവരുടെ മരണ വർഷം സോവിയറ്റ് രേഖകളിൽ 1913 എന്നും 1917 എന്നും കാണുന്നു.

സ്വ ന്തം മരണത്തിനു മുൻപ്,ലെനിനെ വ്യക്തിപരമായി ഉലച്ച സംഭവമായിരുന്നു,1920 സെപ്റ്റംബർ 24 ന്,വെപ്പാട്ടി ഇനെസ്സ ആർമാൻഡിന്റെ മരണം.തൻറെ 40 വയസിൽ 36 വയസുള്ള ഇനെസ്സയെ പാരിസിൽ കണ്ടുമുട്ടുമ്പോൾ,ലെനിനൊപ്പം ഭാര്യ ക്രൂപ് സ്കേയ താമസിച്ചിരുന്നു.ഇനെസ്സയുമായി ലെനിൻറെ ബന്ധം തീക്ഷ്ണമായപ്പോൾ,ക്രൂപ് സ്കേയ,കിടപ്പു മുറിയിൽ നിന്നിറങ്ങി;ലെനിൻറെ ജീവിതത്തിൽ നിന്നിറങ്ങിയില്ല.ഗോർബച്ചേവ് അധികാരമേറി,രഹസ്യ ആർകൈവ്സ് പരസ്യമായ ശേഷമാണ്,ലെനിൻറെ വെപ്പാട്ടിയെപ്പറ്റി വിശദമായി അറിയുന്നത്.
ഇനെസ്സ 
ഇനെസ്സ ഫയദറോവ്ന ആർമാൻഡ് ( 1874 -1920 ) പാരിസിലെ ഒരു ഓപെറ ഗായകന് ഹാസ്യനടിയിൽ ഉണ്ടായ  അവിഹിത സന്തതി ആയിരുന്നു.അവരാണ്,രാഷ്ട്രീയ സമരത്തിൽ പതറിയ ലെനിന് ഊർജം കൊടുത്ത്,മുന്നണിയിൽ നിർത്തിയത്.1919 ൽ മോസ്കോയിലെ ശക്തയായ സ്ത്രീ അവരായിരുന്നു.
പാരിസിൽ,1910 ശിശിരത്തിൽ അവന്യൂ ദി ഓർലിയൻസിലെ ഒരു കഫേയിലാണ്,ലെനിൻ,ഇനെസ്സയെ കണ്ടു മുട്ടിയത്.ബോൾഷെവിക്കുകൾ ബീർ നുണഞ്ഞ് കഫെയുടെ മുകളിലെ മുറിയിൽ രാഷ്ട്രീയം ചർച്ച ചെയ്‌തു പോന്നു.ലെനിന് പണം വരുന്ന വഴികൾ ഭരണകൂടം മരവിപ്പിക്കുകയും,ലെനിൻ പ്രോലിറ്ററി  ( Proletarri ) എന്ന മാസിക നിർത്തുകയും ചെയ്‌ത കാലം.നാലു ഭാഷകൾ അറിയാവുന്ന ഇനെസ്സ,അയാളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു.19 വയസ്സിൽ മോസ്കോയിലെ ഫ്രഞ്ച് സമൂഹത്തിൽപെട്ട,ധനിക തുണി കച്ചവട കുടുംബത്തിലെ മൂത്ത മകൻ അലക്‌സാണ്ടർ ആർമാൻഡിനെ വിവാഹം ചെയ്‌ത അവർ,ധനിക ആയിരുന്നു.ഒൻപതു കൊല്ലത്തെ ബന്ധത്തിൽ നാലു കുട്ടികൾ ഉണ്ടായി.28 വയസ്സിൽ ഇനെസ്സ,അലക്‌സാണ്ടറുടെ 17 വയസുള്ള സഹോദരൻ വ്ളാദിമിർ വോളോദ്യ യ്‌ക്കൊപ്പം പരസ്യമായി ജീവിച്ചു.വ്ളാദിമിറിൽ ഉണ്ടായ മകൻ ആൻഡ്രിയെ 1903 ൽ അലക്‌സാണ്ടർ ഏറ്റെടുത്തു.1909 ൽ വ്ളാദിമിർ ക്ഷയം വന്ന് മരിച്ചു.
ലെനിനും ഭാര്യയും 
കമ്മ്യൂണിസ്റ്റ് ആയ വ്ളാദിമിറിന് ഒപ്പം വിപ്ലവ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന ഇനെസ്സ,ഭരണകൂടത്തെ ഭയന്നാണ്,പാരിസിൽ എത്തിയത്.അവർ ലോങ്ജുമോയിൽ വിപ്ലവ സ്‌കൂൾ തുടങ്ങി.അവിടെയാണ് ഇനെസ്സ ലെനിനോട് കാമം പറഞ്ഞത്.പ്രാഗിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സമ്മേളനത്തിൽ ബോൾഷെവിക്കുകൾക്ക് വ്യാജ ഭൂരിപക്ഷം ഉണ്ടാക്കാൻ ഇനെസ്സയാണ് തന്ത്രം മെനഞ്ഞത്.ഇനെസ്സയ്ക്ക് വേണ്ടി ബന്ധം പിരിയാൻ ക്രൂപ് സ്കേയ തയ്യാറായെങ്കിലും,ലെനിൻ സമ്മതിച്ചില്ല.രണ്ടു സ്ത്രീകളും ഫെമിനിസ്റ്റുകൾ ആയിരുന്നു.ഇനെസ്സയുടെ മരണശേഷം,അവരുടെ ഇളയ കുട്ടികളെ ക്രൂപ് സ്കേയ ഏറ്റെടുത്തു.
വെപ്പാട്ടിയാണെങ്കിലും,ലെനിൻ അവർക്ക് ഉത്തരവുകൾ നൽകിയിരുന്നു.റഷ്യയിൽ പോളിഷ് കർഷക വേഷത്തിൽ ഇനെസ്സ സെൻറ് പീറ്റേഴ്‌സ്ബർഗിലെ പാർട്ടി പുനഃസംഘടിപ്പിക്കാൻ പോയി തടവിലായി.അലക്‌സാണ്ടർ 6500 റൂബിൾ മുടക്കി ജാമ്യത്തിൽ ഇറക്കി.ജാമ്യവ്യവസ്ഥ ലംഘിച്ച് 1913 ൽ രക്ഷപ്പെട്ട്,ക്രാക്കോയിൽ ലെനിൻറെ അടുത്തെത്തി.അപ്പോൾ ലെനിൻ ബന്ധം അവസാനിപ്പിക്കാൻ ഒരുമ്പെട്ടതായി,ഇനെസ്സയുടെ അവശേഷിക്കുന്ന പ്രണയ ലേഖനത്തിൽ നിന്നറിയാം:
ചുംബനങ്ങൾ വേണ്ട,എനിക്കൊന്നു കണ്ടാൽ മതി;അങ്ങയോട് സംസാരിച്ചിരിക്കാൻ സുഖമാണ്;അതാരെയും വേദനിപ്പിക്കേണ്ടതില്ല.എനിക്ക് എന്തിന് അത് പോലും നിഷേധിക്കുന്നു ?*
ഇനെസ്സയും ഭർത്താവും,1893 
ലെനിൻ 1914 ജനുവരി മുതൽ ഇനെസ്സയ്ക്ക് 150 കത്തുകൾ അയച്ചു.ഇവയെല്ലാം ഉത്തരവുകൾ ആയിരുന്നു.കത്തിനൊടുവിൽ,കാണാൻ ആകാത്തതിൽ ദുഃഖം രേഖപ്പെടുത്തും.1916 ജനുവരിയിൽ സോഫി പോപോഫ് എന്ന കള്ളപ്പേരിൽ ഇനെസ്സയെ പാരിസിൽ അയച്ചപ്പോൾ വേണ്ടത്ര പിന്തുണ ബോൾഷെവിക്കുകൾക്ക് കിട്ടിയില്ല.ലെനിൻ അവരെ ശാസിച്ച് കത്തയച്ചപ്പോൾ ഇനെസ്സ പ്രതിഷേധിച്ചു.അവർ കോപിച്ച് ലേക് ജനീവയ്ക്ക് മുകളിൽ വിശ്രമത്തിന് പോയി.ലെനിൻ തുരു തുരെ കത്തുകൾ അയച്ചു.നിരന്തരം വിളിച്ചു -അവർ മറുപടി നൽകാതെ കളിപ്പിച്ചു.
1917 ഫെബ്രുവരി വിപ്ലവത്തിന് ശേഷം , റഷ്യയിൽ എത്തി.മാർച്ചിൽ ഇനെസ്സയെ മോസ്‌കോ സോവിയറ്റിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാക്കി.ഓഗസ്റ്റ് 30 ന്  മൈക്കിൾസൻ പ്ലാൻറിൽ,ലെനിനെ റവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയിലെ ഫാനി കപ്ലാൻ വെടി വച്ച് വീഴ്ത്തി.തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.ലെനിനെ വിപ്ലവ വഞ്ചകനായി കണ്ട ഫാനി,തൻറെ പാർട്ടി നിരോധിക്കപെട്ടപ്പോഴാണ് ലെനിനെ കൊല്ലാൻ ശ്രമിച്ചത്.അവരെ സെപ്റ്റംബർ മൂന്നിന് വെടി വച്ച് കൊന്നു.
ലെനിൻ ഇനെസ്സയെ വരുത്തി.കാമം പൂത്തു.ഇനെസ്സയ്ക്ക് ക്രെംലിനിൽ വലിയ വീട് കിട്ടി.ലെനിൻറെ ക്ലോസ്‌ഡ്‌ സർക്യൂട്ട് ഫോൺ വലയത്തിൽ അയാളെ നേരിട്ട് വിളിക്കാൻ സൗകര്യം കിട്ടി.ക്രൂപ് സ്കേയ പിൻവാങ്ങി ക്രെംലിൻ വിട്ടു.1918 ൽ ഇനെസ്സ,മുൻ ഭർത്താവ് അലക്‌സാണ്ടറെ പാർട്ടി അംഗമാക്കി.അവർ കേന്ദ്ര കമ്മിറ്റി വനിതാ വിഭാഗം മേധാവി ആയി.14 മണിക്കൂർ ജോലി ചെയ്‌തു.അവർക്ക് ന്യുമോണിയ വന്നപ്പോൾ ലെനിൻ കത്തുകൾ വഴി ആശ്വസിപ്പിച്ചു:
ഫയർ പ്ളേസിൽ തീ കത്തിക്കാൻ വിറക് വേണോ?ഭക്ഷണം വേണോ ?പാചകത്തിന് ആരുണ്ട്?പെൺ മക്കളോട് ദിവസവും വിളിക്കാൻ പറയാം.
ഇനെസ്സയുടെ വിലാപ യാത്ര 
പനിയിൽ നിന്ന് രക്ഷപ്പെട്ട അവരെ കോക്കസസിലെ കിസ്ലോവോഡ്സ്കിൽ വിശ്രമത്തിന് അയച്ചു.കവർച്ചക്കാരുടെ ശല്യം കാരണം അവിടെ നിന്ന് സെപ്റ്റംബറിൽ സൈനിക ട്രെയിനിൽ ഇനെസ്സയെ കയറ്റി.ബൽസാനിൽ വച്ച് കോളറ പിടിപെട്ട് അവർ സെപ്റ്റംബർ 24 പുലർച്ചെ മരിച്ചു.എട്ടു ദിവസം കഴിഞ്ഞ് ജഡം മോസ്‌കോയിൽ എത്തിച്ചു.അലക്‌സാണ്ടർക്കൊപ്പം ലെനിൻ ജഡം കാത്തു നിന്നു.ജഡം റെഡ് സ്‌ക്വയറിൽ സംസ്‌കരിച്ചു."ലെനിൻ ബോധം കെട്ട് താഴെ വീഴുമെന്ന് തോന്നി",അലക്‌സാൻഡ്ര കൊല്ലോന്റായ് ഓർമിച്ചു.
എന്താണ് ചെയ്യേണ്ടത്? എന്ന ചേർനിഷേവ്സ്കിയുടെ നോവൽ ഇരുവർക്കും ഇഷ്ടമായിരുന്നു.പിയാനോയിൽ അവർ ബീഥോവൻറെ സൊണാറ്റകൾ വായിച്ചു.അവരുടെ മരണശേഷം ലെനിൻ കൂടുതൽ വൃദ്ധനായ പോലെ തോന്നി.ജനത്തിൽ നിന്നകന്നു.ലെനിൻറെ മരണശേഷം ജനുവരി 28 ന് ഇനെസ്സയുടെ  മകൾ ഇന്നയ്ക്ക് ക്രൂപ് സ്കേയ എഴുതി"അദ്ദേഹത്തെ ക്രെംലിനിൽ ജഡമായി സൂക്ഷിക്കാൻ പദ്ധതി വന്നപ്പോൾ,എനിക്ക് രോഷം തോന്നി.ചുവപ്പൻ മതിലിന് കീഴിൽ,സഖാക്കൾക്കൊപ്പം ഒന്നിച്ചു കഴിയാമായിരുന്നു.
ഈ കത്ത്,പൂർണമായും രഹസ്യം എന്നെഴുതി പി ബി സൂക്ഷിച്ചു .
ഇനെസ്സയുടെ അടുത്ത് ലെനിനെ അടക്കണം എന്നായിരുന്നു,ക്രൂപ് സ്കേയയുടെ ആഗ്രഹം.

https://hamletram.blogspot.com/2019/07/blog-post_31.html

Wednesday 31 July 2019

എല്ലാം തുറന്ന് അന്ന


മധുവിധുവിലെ അപരൻ 

ധുവിധു കാലത്ത് ഒരു യുവതി മറ്റൊരാളുമായി പ്രണയത്തിൽ ആകുക അസാധാരണമാണ്;അന്ന അഹ്‌മത്തോവയുടെയും മോദിഗ്ലിയാനിയുടെയും പ്രണയം അങ്ങനെയാണ് ഉണ്ടായത്.
അന്നയ്ക്ക് 21 ,മോദിഗ്ലിയാനിക്ക് 26 .അന്ന റഷ്യയിൽ കവയിത്രിയായി അറിയപ്പെട്ടിരുന്നില്ല;മോദിഗ്ലിയാനി ലോകത്തിലെ ഏറ്റവും വിലയുള്ള ചിത്രകാരനും ആയിരുന്നില്ല.
അന്ന 
ആറടി ഉയരവും കൂർത്ത മൂക്കുമുള്ള അന്നയെ ആരും നോക്കിപ്പോകുമായിരുന്നു.1910 ൽ പാരീസ് തെരുവുകളിൽ കവിയായ ഭർത്താവ് നിക്കോളായ് ഗുമില്യോവിന്റെ  കൈയിൽ തൂങ്ങി നടന്നപ്പോൾ,അത് തന്നെയുണ്ടായി.ഇരുവരും കവിത എഴുതിയിരുന്നു.കലാകാരന്മാരുടെ കേന്ദ്രമായ മോണ്ട്പർണസ്സെയിൽ ആണ് അവരെത്തിയത്.ചെറിയ വാടകയ്ക്ക് ആധുനിക ചിത്രകാരന്മാർക്ക് സ്റ്റുഡിയോയ്ക്ക് സ്ഥലം കിട്ടിയിരുന്നത് അവിടെയാണ്.ചിത്രകാരന്മാർക്കും ശിൽപികൾക്കും കവികൾക്കും ഗായകർക്കും വില കുറഞ്ഞ കഫേകളും അവിടെ ആയിരുന്നു.അങ്ങനെ അലഞ്ഞവൻ ആയിരുന്നു,അമേദ്യോ  മോദിഗ്ലിയാനി.ഇറ്റലിയിൽ നിന്ന് നാലു വർഷം മുൻപാണ് അയാൾ എത്തിയത്.അയാൾക്കും കൂർത്ത മൂക്കായിരുന്നു.
മോദിഗ്ലിയാനി,1909 
ധനിക ഭൂപ്രഭു കുടുംബത്തിൽ 1889 ൽ ജനിച്ച അന്ന ആൻഡ്രീവ്ന ഗോറെങ്കോ സെൻറ് പീറ്റേഴ്‌സ്ബർഗിന്റെ പ്രാന്തത്തിലെ സാർ ചക്രവർത്തിയുടെ ഗ്രാമത്തിലാണ് വളർന്നത്.സാറിന് അവിടെ വേനൽക്കാല വസതി ഉണ്ടായിരുന്നു.1903 ക്രിസ്‌മസ്‌ തലേന്ന് ഷോപ്പിംഗിന് കടയിൽ നിൽക്കുമ്പോഴാണ് , ഗുമില്യോവിനെ  ആദ്യം കണ്ടത്.അയാൾക്ക് റീറ്റെയ്ൽ ശൃംഖല ഉണ്ടായിരുന്നു .1905 മുതൽ കുറേക്കാലം പിന്നാലെ നടന്ന് ആത്മഹത്യാശ്രമവും നടത്തിയാണ്,അന്നയെ അയാൾ സ്വന്തമാക്കിയത്.അപ്പോഴേക്കും അയാളെ അന്നയ്ക്ക് മടുത്തിരുന്നു.അയാളുടെ മാസിക സിറിയസി ലാണ് അന്നയുടെ ആദ്യ കവിത വന്നത്.1910 ഏപ്രിലിൽ കീവിൽ നടന്ന വിവാഹത്തിൽ അവളുടെ കുടുംബാംഗങ്ങൾ പങ്കെടുത്തില്ല.അന്ന സുഹൃത്തിന് എഴുതി:
മൂന്ന് കൊല്ലമായി അയാൾ എന്നെ പ്രേമിക്കുന്നു.അയാളുടെ ഭാര്യ ആവുക എൻറെ വിധിയാണെന്ന് തോന്നുന്നു.ഞാൻ സ്നേഹിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.
കിടക്കുന്ന സ്ത്രീ / ക്രയോൺ 
മോദിഗ്ലിയാനി പാരിസിൽ എത്തുമ്പോൾ,സെൻറ് പീറ്റേഴ്‌സ്ബർഗിൽ കവിതയെഴുതി പരിശ്രമിക്കുകയായിരുന്നു,അന്ന.എഴുത്തുകാർ എത്തുന്ന കുപ്രസിദ്ധമായ Stray Dog Cafeyil അവൾ കവിതകൾ വായിച്ചു.കുടുംബത്തിൻറെ സൽപ്പേര് പോകാതിരിക്കാൻ തൂലികാനാമം സ്വീകരിക്കണമെന്ന് പിതാവ് നിർബന്ധിച്ചു.ഒരു തുർക്കി കാരണവരുടെ പേരായ അഹ്മത്തോവ വാലായി.പ്രണയമയമായിരുന്നു,കവിത;അവളുടെ ശബ്‌ദം ലഹരിയായി.സായാഹ്നം എന്ന ആദ്യ സമാഹാരം അടുത്ത മൂന്ന് തലമുറകളിലെ പ്രണയിതാക്കൾക്ക് പാഠപുസ്‌തകം ആയി.
കറുത്ത പെൻസിലും പേപ്പറും ( പ്രാചീന കല്ലറ മേൽ )

കവിതയാണ് അന്നയെയും മോദിഗ്ലിയാനിയെയും ഒന്നിപ്പിച്ചതെന്ന് കരുതുന്നു.ഭർത്താവ് പാരിസിലെ പഴയ സുഹൃത്തുക്കളെ തേടി നടന്നപ്പോൾ,അന്ന,മോദിഗ്ലിയാനിയെ പിന്തുടർന്നു.ആദ്യം കണ്ടത് കഫെയിൽ .അവർ പാർക്കിൽ നടന്നു.അന്ന ഓർമകളിൽ എഴുതി:

മഴ പെയ്‌തപ്പോഴൊക്കെ മോദിഗ്ലിയാനി ഒരു വലിയ പഴഞ്ചൻ കറുത്ത കുട ചൂടി.വേനൽ മഴയിൽ,ജാർഡിൻ ദു ലക്സംബർഗിലെ ബെഞ്ചിൽ ഞങ്ങൾ കുടക്കീഴിൽ ഇരുന്നു.ഇരുവർക്കും ഹൃദിസ്ഥമായ വെർലൈൻറെ വരികൾ ഞങ്ങൾ ഉരുവിട്ടു.ഒരേ താൽപര്യങ്ങളിൽ ഞങ്ങൾ ആഹ്ളാദിച്ചു.

അന്നയെക്കാൾ ഒരടി കുറഞ്ഞവനായിരുന്നു അയാൾ.അയാൾ ചക്രവർത്തി ഹാഡ്രിയാനെ പ്രണയിച്ച ഗ്രീക്ക് അർദ്ധ ദൈവം ആന്റിനസിനെപ്പോലെയെന്ന് അന്നയ്ക്ക് തോന്നി." അയാളുടെ കണ്ണുകളിൽ സ്വർണ തിളക്കം കണ്ടു",അന്ന എഴുതി,"അയാളെപ്പോലെ ലോകത്തിൽ ആരും ഉണ്ടായിരുന്നില്ല"
അന്ന സെൻറ് പീറ്റേഴ്‌സ്ബർഗിലേക്ക് മടങ്ങിയപ്പോൾ നിരാശനായ അയാൾ തുരുതുരെ കത്തുകൾ എഴുതി.ഒരുപാട് പെണ്ണുങ്ങളെ പ്രണയിച്ച അയാൾ മറ്റാർക്കും എഴുതിയില്ല.
നഗ്ന, കത്തിച്ച മെഴുതിരി 
അടുത്ത കൊല്ലം ഒറ്റയ്ക്ക് പാരിസിൽ എത്തി അന്ന ഏതാനും മാസം താമസിച്ചു.സെൻറ് സൽപിസ് പള്ളിക്കടുത്ത ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു.അവരുടെ പ്രണയത്തെപ്പറ്റി ഒരു കവിത എഴുതി:

Nothing Chains a Heart to Heart

Nothing chains a heart to heart,
If you’d like to leave.
Many joys will life impart
On the one who’s free.
I don’t cry, complain or pout,
Mine is not a life of bliss.
Do not kiss me, all worn out,
Death will come to kiss.
Bitter languor has been weathered
With the winter snows.
Why, o why, must you be better
Than the one I chose?

ഞാൻ  തിരഞ്ഞെടുത്തവനെക്കാൾ,നീ എന്ത് കൊണ്ട് മികച്ചവനായി എന്ന് ചോദിച്ചാണ് കവിത അവസാനിക്കുന്നത് .ഒരിക്കൽ കാണാൻ ചെന്നപ്പോൾ അയാൾ ഇല്ലായിരുന്നു.ഒരു സൗന്ദര്യ പിണക്കം ഉണ്ടായതിനാൽ,കുറച്ചു നേരം കാത്തു.അന്ന എഴുതുന്നു:

കൈയിൽ ചുവന്ന പനിനീർപ്പൂക്കൾ കരുതിയിരുന്നു.സ്റ്റുഡിയോയുടെ അടഞ്ഞ വാതിലിന് മുകളിൽ ഒരു ജാലകം തുറന്നിരുന്നു.ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ ഞാൻ പൂക്കൾ ഓരോന്നായി ജാലകത്തിനുള്ളിലേക്ക് എറിഞ്ഞു.ഞാൻ പോയി.വീണ്ടും കണ്ടപ്പോൾ പൂട്ടിയ മുറിയിൽ എങ്ങനെ കടന്നുവന്ന് അയാൾ അദ്‌ഭുതപ്പെട്ടു.താക്കോൽ അയാളുടെ കൈയിലായിരുന്നു.നടന്നത് ഞാൻ പറഞ്ഞു." അത് നടക്കില്ല;അത് അത്ര സുന്ദരമായാണ് വിതറിയിരുന്നത്",അയാൾ പറഞ്ഞു.

ലൂവ്രേ മ്യൂസിയത്തിലെ ഈജിപ്ഷ്യൻ ഗാലറിയിൽ പല തവണ അയാൾ അന്നയെ കൊണ്ട് പോയി .ഈജിപ്ഷ്യൻ  രാജ്ഞിമാരെ,ദേവതമാരെ അന്ന മോദിഗ്ലിയാനിയെ ഓർമിപ്പിച്ചു.Kneeling Blue Caryatid ഈ സന്ദർശങ്ങങ്ങളിൽ ഉണ്ടായതാണെന്നു കരുതുന്നു." അയാൾക്ക്  ഈജിപ്തിനെപ്പറ്റി പറയുമ്പോൾ ആയിരം നാവായിരുന്നു",അന്ന എഴുതി," അയാൾ എൻറെ ശിരസ്സിൽ ഈജിപ്ഷ്യൻ രാജ്ഞിമാരുടെയും നർത്തകിമാരുടെയും പോലെ ആഭരണങ്ങൾ ചാർത്തി വരച്ചു".അപാരമായ ദൃശ്യ ഒര്മയുണ്ടായിരുന്ന മോദിഗ്ലിയാനി തൻറെ സാന്നിധ്യമില്ലാതെ വീട്ടിൽ ഓർമയിൽ നിന്ന് തന്നെ വരച്ചതായി അന്ന എഴുതിയിട്ടുണ്ട്.
Kneeling Blue Caryatid 
അന്ന എന്നേക്കുമായി പോയ ശേഷം അയാൾ മയക്കുമരുന്നിന് അടിമയായി.1919 ആയപ്പോൾ പല്ലു കൊഴിഞ്ഞു.മതഭ്രമങ്ങളിൽ പെട്ടു.ഭാര്യ ജീനിനും മകൾക്കുമൊപ്പം  അഴുക്കു പുരണ്ട വീട്ടിലായിരുന്നു അവസാനം.1920 ജനുവരി 22 ന് മരവിച്ച നിലയിൽ അയൽക്കാരൻ കണ്ടു.രണ്ടു ദിവസത്തിന് ശേഷം അനാഥരുടെ ആശുപത്രിയിൽ മസ്‌തിഷ്‌ക ജ്വരം വന്ന് മരിച്ചു.35 വയസായിരുന്നു.
അടുത്ത കൊല്ലം അന്നയ്ക്ക് ഒരു കുഞ്ഞുണ്ടായി -ലെവ്.എട്ടു കൊല്ലത്തിനു ശേഷം വിവാഹ മോചനം നേടി. ഗുമില്യോവിനെ  1921 ഓഗസ്റ്റ് 26 ന്  പ്രതി വിപ്ലവകാരി ആയതിനാൽ ലെനിൻറെ സംഘം വെടി വച്ച് കൊന്നു.ലെവ് മുതിർന്നപ്പോൾ മിക്കവാറും തടവിലായിരുന്നു.അപ്പോൾ അന്നയുടെ കാമുകൻ ആയിരുന്ന നിക്കോളായ് പ്യുണിനെ അറസ്റ്റ് ചെയ്‌തു കൊണ്ടേയിരുന്നു.അയാൾ  സ്റ്റാലിന്റെ തടവറയിൽ 1953 ൽ മരിച്ചു.ലെവ് അറിയപ്പെടുന്ന ചരിത്രകാരനും നരവംശ ശാസ്ത്രജ്ഞനും ആയി.
ഗുമില്യോവ് 
അന്നയുടെ കവിതകൾ സ്റ്റാലിൻ നിരോധിച്ചു.അവരെ നിശ്ശബ്ദയാക്കി,കവിത എഴുതിയ കടലാസ് കൂട്ടുകാർക്ക് കൊടുത്തു കവിതകൾ അവരുടെ ഓർമയിൽ നിർത്തുകയാണ് അന്ന ഇക്കാലത്ത് ചെയ്‌തിരുന്നത്‌.ഓർമയിൽ വച്ച ശേഷം കടലാസ് തിരിച്ചു കിട്ടിയാൽ തീപ്പെട്ടിക്കൊള്ളി ഉരച്ച് അത് കത്തിക്കും."എത്ര വേഗമാണ് ഇക്കൊല്ലം ശിശിരം വന്നത്" അന്ന ഉച്ചത്തിൽ പറയും.
അന്ന,രാജ്ഞിയെപ്പോലെ 

സ്റ്റാലിന്റെ സൈദ്ധാന്തികൻ ഷഡാനോവ് അന്നയെ ചീത്ത വിളിച്ചു:
  • കാതറീൻറെ ( റാസ്‌പുട്ടിനെ അന്തഃപുരത്തിലേക്ക് ക്ഷണിച്ച രാജ്ഞി ) പഴയ സുന്ദര ദിനങ്ങൾ അഭിലഷിക്കുന്ന ( അന്ന ) സെക്‌സിന് പിന്നാലെ പായുന്നു.അവർ കന്യാസ്ത്രീയാണോ വേശ്യയാണോ എന്നുറപ്പിച്ചു പറയാൻ ആവില്ല.ആഗ്രഹങ്ങളും പ്രാർത്ഥനകളും ഇടകലർന്ന് രണ്ടും ചേർന്നതായിരിക്കാം.ഇവരുടെ ഇത്തരം രചനകൾ ലെനിൻഗ്രാഡിലെ മാസികകൾ അച്ചടിച്ചത്,സാഹിത്യ ജീവിതം ചീഞ്ഞതിന് തെളിവാണ്....സാഹിത്യം രാഷ്ട്രീയമായിരിക്കണം;അതിൽ പാർട്ടി വീര്യമുണ്ടാകണം.
മരണത്തിനു മുൻപ് രണ്ടു തവണ അവർ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.1965 നവംബറിൽ ഓക്സ്ഫോഡിൽ ഡോക്റ്ററേറ്റ് വാങ്ങാൻ അനുമതി കിട്ടിയ ശേഷം 1966 മാർച്ച് അഞ്ചിന് ,ഹൃദയാഘാതത്താൽ മരിച്ചു.
അന്നയുടെ 16 ചിത്രങ്ങളാണ് മോദിഗ്ലിയാനി വരച്ചത്.മിക്കതും നഗ്‌നമാണ്.രണ്ടു യുദ്ധങ്ങൾക്കിടയിൽ പലതും നഷ്ടപ്പെട്ടു.

See https://hamletram.blogspot.com/2019/07/12.html


ഒരു റഷ്യൻ യക്ഷിക്കഥ 13

13 .ഉത്തര ഖണ്ഡം -വിച്ഛേദം 

ത് വരെയുള്ള ചരിത്രത്തിൽ നിന്നുള്ള അനിവാര്യമായ വിച്ഛേദമായിരുന്നു,മിഖയിൽ ഗോർബച്ചേവ്.റെഡ് സ്‌ക്വയറിലെ ലെനിൻറെ മരവിച്ച ശരീരം,മാനവികത ഇല്ലാത്ത മാർക്സിസം -ലെനിനിസത്തിന് പരിച ആകുമായിരുന്നില്ല.ചരിത്രത്തെ നിർണയിക്കുന്നത് ഉൽപാദന ശക്തികളും സാമൂഹിക ഘടകങ്ങളും ആണെന്ന മണ്ടൻ ആശയം മുന്നോട്ട് വച്ച ഭൗതിക വാദം,മനുഷ്യന് ആന്തരിക ജീവിതം ഉണ്ടെന്നും അതെപ്പോഴും സ്വാതന്ത്ര്യം കാംക്ഷിക്കുമെന്നും തിരിച്ചറിഞ്ഞില്ല.1987 ഡിസംബർ എട്ടിന് അമേരിക്ക സന്ദർശിച്ച ഗോർബച്ചേവിന് മുന്നിൽ പ്രസിഡൻറ് റൊണാൾഡ്‌ റെയ്‌ഗൻ,അമേരിക്കൻ കവി റാൽഫ് വാൽഡോ എമേഴ്സനെ ഉദ്ധരിച്ചു:കൃത്യമായി ഒരു ചരിത്രം ഇല്ല;ജീവ ചരിത്രമേയുള്ളു.
ഗോര്ബച്ചേവിൻറെ മറുപടിയിലും എമേഴ്സൺ വന്നു:നന്നായി ചെയ്‌ത ഒരു പ്രവൃത്തിയുടെ പ്രതിഫലം,അത് ചെയ്‌തു എന്നത് തന്നെ.
ഗോർബച്ചേവ് 
ഗോർബച്ചേവ്,കോൺസ്റ്റാന്റിൻ ചേർണെങ്കോ ( 1911 -1985 ) യുടെ വെറും 13 മാസത്തെ ഭരണ ശേഷം,1985 ൽ ജനറൽ സെക്രട്ടറി ആകുമ്പോൾ,54 വയസ്സിൽ പി ബി യിലെ പ്രായം കുറഞ്ഞ ആളായിരുന്നു.യുക്രൈൻ അതിർത്തിയിലെ സ്ട്രാവോപോളോയിലെ ബോൾഷെവിക് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച അദ്ദേഹം,1000 കിലോമീറ്റർ അകലെ,മോസ്‌കോ സർവകലാശാലയിൽ പഠിക്കുമ്പോഴാണ്,കമ്മ്യൂണിസ്റ്റ് ആയത്.ഗോർബച്ചേവിന്റെ അടുത്ത ബന്ധുക്കളിൽ ഒരാൾ സ്റ്റാലിന്റെ കൂട്ടുകൃഷിക്കാലത്ത് ഉന്മൂലനം ചെയ്യപ്പെട്ടിരുന്നു.ഗോർബച്ചേവ് ജനിച്ച ദിവസത്തെ പ്രവദ മെൻഷെവിക്കുകളുടെ നിഴൽ വിചാരണാ വാർത്തകൾ നിറഞ്ഞതായിരുന്നു.1929 ലെ 16 -o പാർട്ടി കോൺഗ്രസ് പാർട്ടിക്കുള്ളിൽ ശുദ്ധീകരണത്തിന് പ്രമേയം പാസാക്കിയിരുന്നു.ആ മാസം തന്നെ ഓർത്തഡോക്സ് സഭക്കെതിരായ നീക്കത്തിൽ നൂറുകണക്കിന് പള്ളികൾ നശിപ്പിച്ചു.
ഗോർബച്ചേവ് പഠിച്ചത് നിയമമാണ്;സാഹിത്യമായിരുന്നു പ്രിയം.അലക്‌സാണ്ടർ പുഷ്‌കിൻ,ലെർമോൺടോവ് എന്നിവരുടെ കവിതകൾ ഹൃദിസ്ഥം.മോസ്‌കോ സര്വകലാശാലയ്ക്കുള്ള യാത്രക്കിടയിൽ,രണ്ടാം ലോകയുദ്ധത്തിൽ തകർന്ന നഗരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടു.നിയമ പഠനത്തിൽ,ഹമ്മുറാബിയുടെ നിയമ സംഹിത,മാക്യവെല്ലിയുടെ History of Florence,തോമസ് അക്വിനാസിൻറെ രചനകൾ,ഹോബ്‌സ്‌,ഹെഗൽ,റൂസോ എന്നിവരുടെ ചിന്തകൾ തുടങ്ങിയവ ശ്രദ്ധിച്ചു.ഗോര്ബച്ചേവിന്റെ സഹപാഠി ആയിരുന്നു,പിന്നീട് ചെക്കോസ്ലോവാക്യൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ സെഡനെക് മൈനാഫ് .1968 ൽ റഷ്യ,കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചെക്കോസ്ലോവാക്യയെ ആക്രമിച്ചപ്പോൾ പാർട്ടിയിലെ സ്റ്റാലിനിസം മടുത്ത്,മൈനാഫ് വിമതർക്കൊപ്പം ചേർന്നു.വിമതനായ അലക്‌സാണ്ടർ ഡ്യുബ്ചെക്ക് പ്രസിഡൻറായി.സോവിയറ്റ് ടാങ്കുകൾ വിമതരെ അമർച്ച ചെയ്‌തതോടെ,മൈനാഫിന് പാർട്ടി സ്ഥാനങ്ങൾ നഷ്ടപ്പെട്ടു.1977 ൽ ഓസ്ട്രിയയിലേക്ക് കുടിയേറി,വിയന്ന റിസർച് ഇൻസ്റ്റിട്യൂട്ട് ഡയറക്ടറായി.
ഹെഗലിനെപ്പറ്റി ഗോർബച്ചേവ് സംസാരിച്ചിരുന്നത് മൈനാഫ് ഓർമിച്ചു:സത്യം എപ്പോഴും മൂർത്തമാണ്  ( Truth is always Concrete ) എന്ന ഹെഗലിൻറെ വാചകം,ഗോർബച്ചേവ് അവർത്തിച്ചിരുന്നതായി,ഗോർബച്ചേവ് അധികാരമേറിയ 1985 ൽ മൈനാഫ് എഴുതി.

അമേരിക്കയുമായുള്ള ശീത യുദ്ധം അവസാനിപ്പിച്ചതും സോവിയറ്റ് യൂണിയനിലെ രാജ്യങ്ങൾക്ക് സ്വയം നിർണയാവകാശം നൽകിയതും സോവിയറ്റ് യൂണിയൻ പിരിച്ചു വിട്ടതും ആണവ ശാസ്ത്രജ്ഞൻ സഖാറോവിനെ പുനരധിവസിപ്പിച്ചതും ഗോർബച്ചേവ് ആണെന്ന് നമുക്കറിയാം.ജോർജിയൻ പ്രശ്നത്തിൽ,മരണക്കിടക്കയിൽ ലെനിൻ,സ്റ്റാലിനെതിരെ നിലപാട് എടുത്തിരുന്നു.സോവിയറ്റ് യൂണിയനിലേക്ക് ബലമായി കൂട്ടിച്ചേർത്ത രാഷ്ട്രങ്ങൾക്ക് സ്വതന്ത്രാധികാരം എന്ന നയം ഗോർബച്ചേവിനെ സ്വാധീനിച്ചിട്ടുണ്ടാകാം.അതിനപ്പുറം,മനുഷ്യ മനസ്സിൻറെ സ്വാതന്ത്ര്യ വാഞ്ഛ കണ്ടിരിക്കും -ഒരു കൃത്രിമ പ്രത്യയ ശാസ്ത്രവും വ്യാജ നിർമിതികളും നില നിൽക്കില്ല.
ബ്രെഷ്നേവ് 
സ്റ്റാലിനും ഗോർബച്ചേവിനും ഇടയിൽ ഏറ്റവും കൂടുതൽ കാലം,18 വർഷം ജനറൽ സെക്രട്ടറി ആയിരുന്നത്,ലിയോനിദ് ബ്രഷ്നേവ് ആയിരുന്നു.സാമൂഹികവും സാമ്പത്തികവുമായ മരവിപ്പിൻറെ കാലം എന്നാണ് അതിനെ ഗോർബച്ചേവ് വിലയിരുത്തിയത്.
സ്റ്റാലിന് ശേഷം ജനറൽ സെക്രട്ടറിയും പ്രധാനമന്ത്രിയുമായ ജോർജി മലങ്കോവ് ( 1902 -1988 ) ഒൻപത് ദിവസം മാത്രമാണ്  ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരുന്നത്.ലെനിനുമായുള്ള അടുപ്പത്തിൽ പടവുകൾ കയറിയ മലങ്കോവ്,1925 ൽ പാർട്ടി രേഖകളുടെ ചുമതലക്കാരനായി.സ്റ്റാലിന്റെ ആളായി.പാർട്ടിയിലെ ശുദ്ധീകരണത്തിനും രണ്ടാം ലോകയുദ്ധ കാലത്തെ മിസൈൽ പദ്ധതിക്കും ചുക്കാൻ പിടിച്ചു.രണ്ടാം ലോകയുദ്ധ കാലത്ത് മാർഷൽ ഷുഖോവ് കൈവരിച്ച നേട്ടങ്ങൾ തുടച്ചു നീക്കി.സ്റ്റാലിൻ മരിച്ചപ്പോൾ ജനറൽ സെക്രട്ടറി ആയ മലങ്കോവിനെ വെറും ഒൻപത് ദിവസത്തിന് ശേഷം പി ബി നീക്കി,ക്രൂഷ്‌ചേവിനെ കൊണ്ട് വന്നു .രണ്ടു കൊല്ലം കഴിഞ്ഞ് അയാളെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ക്രൂഷ്ചേവ് നീക്കി.1957 ൽ ക്രൂഷ്‌ചേവിനെതിരെ അട്ടിമറി ശ്രമം നടത്തി,പി ബി യിൽ നിന്ന് പുറത്തായി,കസാഖ് സ്ഥാനിലേക്ക് നാട് കടത്തി.1961 നവംബറിൽ പാർട്ടിയിൽ നിന്ന് പുറത്തായി.
ക്രൂഷ്ചേവ്,സ്റ്റാലിൻ,1936 
ക്രൂഷ്ചേവ് ( 1894 -1971 ) സ്റ്റാലിന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ കൊണ്ട് വന്നു.ബഹിരാകാശ പദ്ധതിയുടെ അമരക്കാരൻ.സ്റ്റാലിന്റെ ഉന്മൂലനത്തെ അനുകൂലിച്ചു.1938 ൽ യുക്രൈൻ ഭരിക്കാൻ സ്റ്റാലിൻ അയച്ചു ; അവിടെ ഉന്മൂലനം നടപ്പാക്കി.അയാളിൽ സ്റ്റാലിനിസം മാറാതെ കിടന്നതിനാൽ 1964 ഒടുവിൽ പുറത്തായി.
ക്രൂഷ്‌ചേവിൻറെ കാർഷിക നയം പാളി.സൈന്യത്തെ കുറച്ച് മിസൈലുകൾ വിന്യസിച്ചുഇറ്റലിയിലും തുർക്കിയിലും റഷ്യക്കെതിരെ അമേരിക്ക മിസൈൽ വിന്യസിച്ചപ്പോൾ 1962 ഒക്ടോബറിൽ റഷ്യ ക്യൂബയിൽ മിസൈലുകൾ സ്ഥാപിച്ചു.ഒക്ടോബർ 16 -28 ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി,ലോകത്തെ നടുക്കി.ക്രൂഷ്‌ചേവിനെ പുറത്താക്കി എങ്കിലും പെൻഷൻ നൽകി.മോസ്‌കോയിൽ ഫ്ലാറ്റും പ്രാന്തത്തിൽ ഡാച്ചയും കൊടുത്തു.

ജനറൽ സെക്രട്ടറി ആയ ബ്രഷ്നേവിന്  ( 1901 -1982 ) കീഴിൽ കോസിജിൻ ആയിരുന്നു,പ്രധാന മന്ത്രി.രാജ്യത്തിൻറെ സ്വാധീനം കൂടി,സൈന്യം വലുതായി.സാമ്പത്തിക,സാമൂഹ്യ മരവിപ്പ് ആൻഡ്രോപോവ്,ചെർണെങ്കോ എന്നിവരുടെ കാലത്തും പടർന്നു നിന്നു.'മരവിപ്പിൻറെ യുഗം ' ( Era of Stagnation ) എന്ന് ഇക്കാലത്തെ ഗോർബച്ചേവ് വിളിച്ചു.അടുത്ത 20 കൊല്ലത്തിനുള്ളിൽ കമ്മ്യൂണിസം വരും എന്ന് 1961 ൽ ക്രൂഷ്ചേവ് പ്രഖ്യാപിച്ചത് വച്ച്,തൻറെ കാലത്തേത്, വികസിത സോഷ്യലിസം  ആണെന്ന്  ബ്രഷ്നേവ് സിദ്ധാന്തിച്ചു.ക്രൂഷ്ചേവിൻറെ സ്വതന്ത്ര നയങ്ങൾ പിൻവലിച്ചു.സ്റ്റാലിനിസ്റ്റ് നയങ്ങൾ തിരിച്ചു കൊണ്ട് വന്നു.
ബ്രഷ്നേവിന് കീഴിൽ 1966 ഫെബ്രുവരിയിൽ ആൻഡ്രി സിൻയാവ്സ്കി,യുലി ഡാനിയൽ എന്നീ എഴുത്തുകാർക്ക് എതിരെ നടന്ന വിചാരണ ,വിമത ശബ്ദങ്ങൾക്ക് ആക്കം കൂട്ടി.പാസ്റ്റർനാക്കിന്,സ്റ്റാലിൻ മരിച്ച ശേഷവും 1957 ൽ ഡോക്ടർ ഷിവാഗോ റഷ്യയിൽ പറ്റാതെ ഇറ്റലിയിൽ പ്രസിദ്ധീകരിക്കേണ്ടി വന്നിരുന്നു.1958 ൽ പാസ്റ്റർനാക്കിന് കിട്ടിയ നൊബേൽ സമ്മാനം വാങ്ങാൻ സമ്മതിച്ചില്ല.ബ്രഷ്നേവ് കാലത്ത് അലക്‌സാണ്ടർ സോൾഷെനിത്‌സിനെ പോലുള്ള എഴുത്തുകാർക്ക് ലോകം ചെവി കൊടുത്തു.

ബ്രഷ്നേവിൻറെ പിൻഗാമി യൂറി ആൻഡ്രോപോവ് ( 1914 -1984 ) 15 മാസം കഴിഞ്ഞ് മരിച്ചു.ഹംഗറിയിലെ വിമത ഉയിർത്തെഴുന്നേൽപിനെ അടിച്ചമർത്തിയത്,അവിടെ സോവിയറ്റ് സ്ഥാനപതി ആയിരുന്ന ആൻഡ്രോപോവ് ആയിരുന്നു.അയാൾ കെ ജി ബി മേധാവി ആയിരുന്നു.അഞ്ചാം ജനറൽ സെക്രട്ടറി ചെർണെങ്കോ 13 മാസം കഴിഞ്ഞ് മരിച്ചതോടെ പി ബി പ്രായം കുറഞ്ഞ ഒരാളെ തേടി.1970 ൽ സ്ട്രാവോപോൾ പാർട്ടി സെക്രട്ടറിയും 1974 സുപ്രീം സോവിയറ്റ് സെക്രട്ടറിയുമായ ഗോർബച്ചേവ് ( ജനനം 1931 ) ഗ്ലാസ്‌നസ്ത് ( ഇറക്കൽ ),പെരസ്‌ത്രോയിക്ക ( പുനഃസംഘടന ) എന്നിവയുടെ പേരിൽ വിഖ്യാതനായി.പാർട്ടി ഭരണം നിർത്തിയ നടപടി,1991 ൽ സോവിയറ്റ് യൂണിയൻ ഇല്ലാതാകുന്നതിൽ കലാശിച്ചു.1991 ഡിസംബർ  26 ന് സോവിയറ്റ് യൂണിയൻ പിരിച്ചു വിടുന്ന തീരുമാനത്തിൽ ഒപ്പിടുന്നതിന് തലേന്ന് ഗോർബച്ചേവ് രാജി വച്ച്,അധികാരം ബോറിസ് യെൽസിന് കൈമാറി.അന്ന് വൈകിട്ട് ക്രെംലിനിൽ സോവിയറ്റ് പതാക താഴ്ത്തി.പഴയ റഷ്യൻ പതാക ഉയർത്തി.
ആൻഡ്രോപോവ് 
അതിന് മുൻപേ ഓഗസ്റ്റ് -ഡിസംബറിൽ റിപ്പബ്ലിക്കുകൾ സോവിയറ്റ് യൂണിയൻ വിട്ടു പോയി.
പി ബി യിലെ ശത്രുക്കളെ നീക്കിയാണ് ഗോർബച്ചേവ് നയം നടപ്പാക്കിയത്.മുഖ്യ ശത്രു ലെനിൻഗ്രാഡ് സെക്രട്ടറി ഗ്രിഗറി റൊമാനോവിനെ റിട്ടയർ ചെയ്യിച്ച് മദ്യപാന ചികിത്സാ കേന്ദ്രത്തിലേക്ക് അയച്ചു.ടൈഖോനോവിനെ നീക്കി.1985 ഏപ്രിൽ 23 ന് അനുയായികളായ യെഗോർ ലിഗച്ചേവ്,നിക്കോളായ് റീഷ്കോവ് എന്നിവരെ പി ബി യിൽ കൊണ്ട് വന്നു.ജൂലൈയിൽ ഷെവർദ് നദ്‌സെയെ എടുത്ത് ഗ്രോമിക്കോയെ നീക്കി.കെ ജി ബി തലവൻ വിക്റ്റർ ചെബ്രിക്കോവിനെ പി ബി അംഗമാക്കി.പ്രതിരോധ മന്ത്രി സോകോലോവിനെ ക്യാൻഡിഡേറ്റ് അംഗമാക്കി.ഡിസംബറിൽ യെൽസിനെ മോസ്‌കോ സെക്രട്ടറിയാക്കി.വിക്തോർ ഗ്രിഷിനെ നീക്കി.
യെൽസിനെയും വിരട്ടി.1987 ഒക്ടോബറിൽ സി സി യോഗത്തിൽ യെൽസിൻ രണ്ടാം സ്ഥാനക്കാരനായ ലിഗച്ചേവിനെ പരിഷ്‌കരണ ശത്രുവായി വിമർശിച്ചു.യെൽസിൻ പാർട്ടി ചട്ടം ലംഘിച്ച വാഴക്കാളിയാണെന്ന് ഗോര്ബച്ചേവ്  തിരിച്ചടിച്ചു.യെൽസിനെ തരം താഴ്ത്തി.

ഗോര്ബച്ചേവിൻറെ നയം മാറ്റം കിഴക്കൻ യൂറോപ്യൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ വിപ്ലവങ്ങൾ സൃഷ്ടിച്ചു.ഇത് വസന്തം എന്ന് വിളിച്ചവയ്ക്ക് വിപരീതമായി,ശിശിരം ( Autumn of Nations ) എന്നറിയപ്പെട്ടു.1989 ൽ പോളണ്ടിൽ വലേസ നയിച്ച സോളിഡാരിറ്റി വിപ്ലവത്തിലായിരുന്നു,തുടക്കം.ഹംഗറി,കിഴക്കൻ ജർമനി,ബൾഗേറിയ,ചെക്കോസ്ലോവാക്യ,റൊമാനിയ എന്നിവ കമ്മ്യൂണിസ്റ്റ് നുകത്തിൽ നിന്ന് സ്വതന്ത്രമായി.റൊമാനിയയിൽ മാത്രം ചോര ചിന്തി -അത് ഡ്രാക്കുളയുടെ നാടാണല്ലോ.
1989 ഏപ്രിൽ -ജൂണിൽ ഇത് ചൈനയിൽ ടിയാന്മെൻ സ്‌ക്വയറിൽ എത്തി.നവംബറിൽ ബർലിൻ മതിൽ തകർന്നു
സോവിയറ്റ് യൂണിയൻ പിരിച്ചു വിട്ടപ്പോൾ 11 രാജ്യങ്ങൾ ഉണ്ടായി -അര്മേനിയ,അസർബൈജാൻ,ബെലാറസ്,ജോർജിയ,കസാഖ് സ്ഥാൻ,കിർഗിസ്ഥാൻ,മൊൾഡോവ,താജിക്കിസ്ഥാൻ,തുർക് മെനിസ്ഥാൻ,യുക്രൈൻ,ഉസ്‌ബെക്കിസ്ഥാൻ.1991 സെപ്റ്റംബറിൽ ബാൾട്ടിക് രാജ്യങ്ങളായ എസ്തോണിയ,ലാത്വിയ,ലിത്വേനിയ എന്നിവ സ്വതന്ത്രമായി.1990 -92 ൽ അൽബേനിയയും യുഗോസ്ലാവിയയും കമ്മ്യൂണിസം വിട്ടു.യുഗോസ്ലാവിയ അഞ്ച് രാജ്യങ്ങളായി -ബോസ്‌നിയ,ക്രൊയേഷ്യ,മാസിഡോണിയ,സ്ലോവേനിയ,യുഗോസ്ലാവിയ.2006 ൽ യുഗോസ്ലാവിയ രണ്ടായി -സെർബിയ,മോണ്ടിനെഗ്രോ.2008 ൽ സെർബിയ പിളർന്ന് കൊസോവോ കൂടി ഉണ്ടായി.ചെക്കോസ്ലോവാക്യ 1992 ൽ ചെക്കും സ്ലോവാക്യയുമായി.1990 ൽ എത്യോപ്യ,മംഗോളിയ,തെക്കൻ യെമൻ എന്നിവ മൊഴി ചൊല്ലി .1991 ൽ കംബോഡിയ കമ്മൂണിസം വിട്ടു.ചൈന,ക്യൂബ,ലാവോസ്,വിയറ്റ്നാം,കൊറിയ എന്നിവിടങ്ങളിൽ നാമമാത്രം.

ഇനി മാർക്സിസത്തിൻറെ ശിശിരം.

ടൈം വാരിക 1985 ഓഗസ്റ്റിൽ ഗോർബച്ചേവിനെ അഭിമുഖം ചെയ്തപ്പോൾ,ദൈവ പരാമർശം വഴി അദ്ദേഹം ഞെട്ടിച്ചു.ബന്ധങ്ങൾ മെച്ചമാക്കാനുള്ള വിവേകം നമുക്ക് ദൈവം നിരസിച്ചിട്ടില്ല എന്ന് ഗോർബച്ചേവ് നിരീക്ഷിച്ചു.എന്നാൽ ടൈം,ദൈവം എന്ന വാക്ക് മാറ്റി,ചരിത്രം പകരം വച്ച് ,സംഗതി മതേതരമാക്കി.* മനുഷ്യന് അജ്ഞാതമായ കാര്യങ്ങൾ പ്രപഞ്ചത്തിലുണ്ട് എന്ന് കരുതാനും സ്വാതന്ത്ര്യമുണ്ട്.ആ മേഖല മാർക്സിസത്തിൽ ഇല്ല.അതിൽ ജനറൽ സെക്രട്ടറിയാണ് ദൈവം.
അത് കൊണ്ടാണ്,ഇത് മാർക്സിസത്തിന്റെയും ഇല പൊഴിയും കാലമായത്.
-------------------------------------
*Gorbachev :An Intimate Biography /Strobe Talbott ,1988 ,Inroduction

See https://hamletram.blogspot.com/2019/07/12.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...