Monday 16 September 2019

'മൂലധനം' വെറും അബദ്ധ പഞ്ചാംഗം

അന്ധനായ മാർക്‌സ് 13

ക ദൈവ സങ്കൽപത്തിന് പകരം,ഹിന്ദു മതത്തിലെ ബഹു ദൈവ സങ്കൽപം,ഭിന്നാഭിപ്രായങ്ങളെ ആദരിക്കുന്ന ജനാധിപത്യത്തിൻറെ ആധാര ശിലയാണ്.ദൈവത്തോട് ദേഷ്യപ്പെടാനും രോഷം കൊള്ളാനും ചില ക്ഷേത്രങ്ങളിൽ തെറി അഭിഷേകം നടത്താനും സ്വാതന്ത്ര്യമുണ്ട്.ദൈവമുണ്ണിക്കണ്ണനായി മടിയിൽ ഇരിക്കുകയും ക്ഷോഭ ശിവനായി മനുഷ്യനെ ഭസ്‌മമാക്കുകയും ചെയ്യും.ഹിന്ദു മതവും മത ഗ്രന്ഥങ്ങളും ധർമ്മ ശാസ്ത്രങ്ങൾ ആകയാൽ,ഈ ഭാവനയെല്ലാം ധർമ്മ സംസ്ഥാപനത്തിനാണെന്ന് ഉരുവിടുന്നു.ധാർമികത ബാഹ്യ വിപ്ലവം വഴിയല്ല,ആത്മ വിസ്ഫോടനം വഴിയേ ഉണ്ടാകൂ.

ഹെഗലിന് ഇത് മനസ്സിലാകാതെ പോയത്,അദ്ദേഹവും യൂറോപ്യൻ ഉറവിടങ്ങളെ ആശ്രയിച്ചത് കൊണ്ടാണ്.ഹെഗലിൻറെ ഹിന്ദു,ദൈവത്തെ താഴ്ത്തി കെട്ടുകയും മനുഷ്യ വ്യക്തിത്വവും സ്വാതന്ത്ര്യവും അടിയറ വയ്ക്കുകയും ചെയ്യുന്ന ഒരുവനാണ്.ജീവിതത്തെ ആദരിക്കുന്ന ധാർമികത അദ്ദേഹം ഹിന്ദുക്കളിൽ കാണുന്നില്ല.

ദൈവ ബാഹുല്യത്തിന് സമാന്തരമായി ഹെഗൽ ജാതി ബാഹുല്യത്തെയും കാണുന്നു.നിശ്ചേതനമായ ഒരു സമൂഹത്തിനുണ്ടായ വികാസമായി ജാതിയെ തുടക്കത്തിൽ കാണുന്ന ഹെഗൽ ഉടൻ അതിനെ,'അപഹാസ്യമായ ആത്മീയ അടിമത്ത' മായി വിശേഷിപ്പിക്കുന്നു.ഇന്ത്യൻ ഗ്രാമത്തിലും സമാനമായ മരവിപ്പാണ് ഹെഗൽ കണ്ടത് ( The Philosophy of History,Page 44 ):
"ഓരോ ഗ്രാമത്തിൻറെയും മൊത്ത വരുമാനം രണ്ടായി വീതിക്കുന്നു.ഒന്ന് രാജാവിനും മറ്റൊന്ന് കൃഷിക്കാർക്കും.ആനുപാതികമായ വീതം,അധികാരി ( Provost ),ന്യായാധിപൻ,ജല വിതരണക്കാരൻ,ബ്രാഹ്മണൻ,ജ്യോതിഷി,കൊല്ലൻ,ആശാരി,കുശവൻ,വെളുത്തേടൻ,ക്ഷുരകൻ,വൈദ്യൻ,നർത്തകി,ഭാഗവതർ,കവി തുടങ്ങിയവർക്ക് കിട്ടുന്നു.ഈ സംവിധാനം,ക്ളിപ്തവും മാറ്റമില്ലാത്തതും ഒരാളുടെയും ഇച്ഛയ്ക്ക് വിധേയം അല്ലാത്തതുമാണ്.അതിനാൽ,ഏതു തരം രാഷ്ട്രീയ വിപ്ലവവും ഹിന്ദുവിന് പ്രശ്നമല്ല.അയാളുടെ വിധി മാറ്റമില്ലാത്തതാണ് ".
ചാൾസ് മെറ്റ്കാഫെ 
മാർക്‌സ് ഇന്ത്യൻ ഗ്രാമ സങ്കൽപം ഇതിൽ നിന്ന് പകർത്തി.ഹെഗൽ ബ്രിട്ടീഷ് പാർലമെൻറ് സെലെക്റ്റ് കമ്മിറ്റിയുടെ ഈസ്റ്റ് ഇന്ത്യ കമ്പനി സംബന്ധിച്ച 1812 ലെ അഞ്ചാം റിപ്പോർട്ടിൽ നിന്ന് പകർത്തി.ഇത് 1835 -36 ൽ ഇന്ത്യയിൽ ആക്റ്റിങ് ഗവർണർ ജനറൽ ആയിരുന്ന ചാൾസ് മെറ്റ്കാഫെ,ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്റ്റർ എന്ന നിലയിൽ നൽകിയതാണ്.ബംഗാൾ ആർമി മേജർ ആയിരുന്ന തോമസ് മെറ്റ്കാഫെയുടെ മകനായ അദ്ദേഹം,കൊൽക്കത്തയിൽ ആണ് ജനിച്ചത്.1789 -1812 ൽ കമ്പനി ഡയറക്റ്റർ ആയിരുന്നു.

മാർക്‌സ് ഇന്ത്യൻ ഗ്രാമ സമൂഹങ്ങളെ 'ജാതിപ്പകർച്ചയുടെയും അടിമത്തത്തി'ൻറെയും പേരിൽ അപലപിക്കുന്നു.രാഷ്ട്രീയ സംഭവങ്ങളിൽനിന്ന് സമൂഹം അകന്നു നിൽക്കുന്നതായി അദ്ദേഹം വിലപിക്കുന്നു.

അന്നത്തെ 'ബൂർഷ്വാ ചിന്തകരുടെ വിഡ്ഢിത്തം മാർക്‌സ് അപ്പാടെ വിഴുങ്ങി.അഞ്ചാം റിപ്പോർട്ട് മാർക്‌സ് കാണുകയും 1853 ജൂൺ 25 ലെ ലേഖനത്തിൽ ( The British Rule in India ) ഉദ്ധരിക്കുകയും ചെയ്യുന്നു.മാർക്ക് വിൽക്‌സ് എഴുതിയ Historical Sketches of the South India ( 1810 ) എന്ന പുസ്തകത്തിൽ ഗ്രാമ സമൂഹങ്ങളെപ്പറ്റിയുള്ള ഖണ്ഡിക 1853 ജൂൺ 14 ന് എംഗൽസിനുള്ള  കത്തിൽ മാർക്‌സ് ഉദ്ധരിക്കുന്നു ( Selected Correspondence ).ജോൺ കാംപ്‌ബെലിൻറെ Modern India ( 1852 ) യിൽ നിന്നുള്ള ഭാഗങ്ങൾ ഒന്നിൽകൂടുതൽ തവണ ട്രിബ്യുൺ ലേഖനങ്ങളിലും മൂലധനം ഒന്നാം വാല്യത്തിലും ( Page 352 ) വരുന്നു.ജെയിംസ് സ്റ്റുവർട്ട് മിലിൻറെ History of British India ( 1806 -'18 ),1853 ജൂലൈ 11 ലെ ലേഖനത്തിൽ ( The East India Company -Its Hisory and Results ) ഉദ്ധരിക്കുന്നു.1853 ലെ ഈസ്റ്റ് ഇന്ത്യ കമ്പനി അവകാശ രേഖയ്ക്ക് മുൻപുള്ള പാർലമെൻറ് ചർച്ചയും റിപ്പോർട്ടും അവലംബിച്ച മാർക്‌സ്,'മനുസ്‌മൃതി' പരാമർശിക്കുകയും 1853 ജൂലൈ 11 ന് എംഗൽസിന് എഴുതിയ കത്തിൽ പറയുകയും ചെയ്യുന്നു ( Selected Correspondence,Page 62 ).സർ വില്യം ജോൺസിൻറെ 'മനുസ്‌മൃതി' പരിഭാഷ 1794 ൽ വന്നിരുന്നു.ഫ്രാങ്സ്വാ ബെർണിയറുടെ Travels അക്കാലത്ത് മാർക്‌സ് വായിച്ചത്,സമൃദ്ധമായി ഉപയോഗിച്ചു.ഔറംഗസേബിൻറെ കാലത്തെ മുഗൾ സാമ്രാജ്യ വിവരണം അതിലുണ്ട്.ആ സാമ്രാജ്യത്തിൻറെ പതന കാരണങ്ങൾ ബെർണിയർ വിശകലനം ചെയ്‌തത്‌,മാർക്‌സ്,A Contribution to the Critique of Political Economy യിൽ പകർത്തി.

എംഗൽസിന് 1853 ജൂൺ രണ്ടിന് എഴുതിയ കത്തിൽ,'എന്ത് കൊണ്ടാണ് കിഴക്കിൻറെ ചരിത്രം മതങ്ങളുടെ ചരിത്രമായി തോന്നുന്നത് ?' എന്ന് മാർക്‌സ് ശങ്കിച്ചു.ഹെഗൽ ഇന്ത്യൻ സംസ്കാരത്തിൽ കണ്ട മത സവിശേഷതകൾ,ഗ്രാമ സമൂഹവുമായി ബന്ധപ്പെട്ടതാണ്.1853 ൽ 'ഗ്രാമ സമൂഹം ' എന്ന് കണ്ട മാർക്‌സ്,അത് ഇന്ത്യയെ സംബന്ധിച്ച സർവതിനെയും വിശദീകരിക്കുന്നതായി തെറ്റിദ്ധരിച്ചു.

മുതലാളിത്ത പൂർവ ഭൂവുടമാവകാശത്തെപ്പറ്റി മാർക്‌സ് അടിസ്ഥാനപരമായ അബദ്ധങ്ങൾ ഇത് കൊണ്ട് വരുത്തിക്കൂട്ടിയെന്ന് മാർക്സിസ്റ്റ് ചിന്തകർ കാണുന്നു.മാർക്‌സും എംഗൽസും തയ്യാറാക്കിയ 'ജർമൻ ഐഡിയോളജി' യിൽ തന്നെ,മുതലാളിത്ത പൂർവ ഉടമസ്ഥതയുടെ രൂപങ്ങൾ സിദ്ധാന്തിക്കാൻ ശ്രമമുണ്ട്.വേട്ടയുടെയും മൽസ്യ ബന്ധനത്തിന്റെയും പ്രാഗ് കാർഷിക കാലത്തെയും ഗോത്ര ഭൂമി,പ്രാചീന പൊതു ഉടമ,കൃഷിക്കാരുടെ ചെറിയ അടിമത്തമുള്ള ജന്മിത്ത ഭൂമി എന്നിങ്ങനെയാണ്,അതിൽ തരം തിരിച്ചത്.റോമൻ സമൂഹം,മധ്യകാല പശ്ചിമയൂറോപ് എന്നിവയിൽ നിന്ന് മാർക്സിന് തോന്നിയ സാങ്കൽപിക രൂപങ്ങൾ മാത്രമാണ്,ഇവ.രണ്ടാം ഗണത്തിലെ പൊതു ഉടമയിലാണ് ഇന്ത്യ എന്ന് മാർക്‌സ് ധരിച്ചു.'മൂലധന'ത്തിൻറെ  ആദ്യ വാല്യത്തിലും ഇന്ത്യൻ ഗ്രാമങ്ങളിൽ ഭൂമി പൊതു ഉടമയിൽ ആയിരുന്നു എന്ന വിഡ്ഢിത്തം വിളമ്പി ( പേജ് 350 ).കൃഷിക്കാർ പൊതുവായി കൃഷി ചെയ്‌തിരുന്ന സ്ഥലത്തെയാണ് മാർക്‌സ് സൂചിപ്പിച്ചത് എന്ന് കരുതിയാൽ,ഇത് പകർത്തിയത്,വിൽക്സിൽ നിന്നാണ്.
വിൽക്‌സ് എഴുതി :"ഒരു ഗ്രാമത്തിലെ ഭൂമി പൊതുവായി കൃഷി ചെയ്യുന്നതിന് ഉദാഹരങ്ങളുണ്ട്.ചെയ്‌ത അധ്വാനത്തിൻറെ അനുപാതത്തിൽ വിള തിരിച്ചു.പൊതുവെ അവകാശി തന്നെയാണ് നിലം ഉഴുതത് "( Page 137 ).മാർക്‌സ് 1853 ലേഖനത്തിന് ഉപയോഗിച്ച അഞ്ചാം റിപ്പോർട്ടിൽ ഇതില്ല.1853 ജൂൺ 14 ന് എംഗൽസിന് എഴുതിയ കത്തിൽ വിൽക്സിന്റെ ഈ വിവരണം മാർക്‌സ് പരാമർശിക്കുന്നു.1857 -'58 ൽ തയ്യാറാക്കിയ 'ഗ്രന്ത്രിസ്സേ'യിൽ,ഇന്ത്യയിലെ ചില ഗോത്രങ്ങൾക്കിടയിൽ.'അധ്വാനത്തിൻറെ പൊതു സംഘാടനം' ഉണ്ടെന്ന് പറയുന്നു ( പേജ് 473 ).'പൊതു കൃഷിയിൽ നിന്നാണ് പൊതു ഉടമാവകാശം ഉണ്ടായത്' എന്നും പറയുന്നു ( പേജ് 472 ).1858 ജൂൺ ഏഴിന് ട്രിബ്യുണി ൽ Lord Canning's Proclamation and Land Tenure in India എന്ന ലേഖനത്തിൽ മാർക്‌സ് എഴുതി:'മൂല ഹിന്ദു ഘടന അനുസരിച്ച്,ഭൂമിയുടെ അവകാശം ഗ്രാമ കോര്പറേഷനുകളിൽ ആയിരുന്നു.അവയാണ്,കൃഷിക്കായി ഭൂമി വ്യക്തികൾക്ക് നൽകിയിരുന്നത്".

ഗ്രാമത്തലവൻ തരിശു ഭൂമി പുറത്തുള്ളവർക്കോ കൃഷിക്ക് തയ്യാറുള്ളവർക്കോ നൽകിയിരുന്ന പൊതു രീതിയാണ് ഇവിടെ വിവക്ഷ.ഭൂമി പൊതുവാണെന്ന് മാർക്‌സ് കരുതി.രണ്ടു സവിശേഷതകൾ കൂടി മാർക്‌സ് കണ്ടു ( ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം,1853 ജൂൺ 25 ):'തൊഴിൽ വിഭജനത്തിൽ വികാസം ഇല്ലാത്തതിനാൽ,കൃഷിയും നിർമാണ തൊഴിലും ഒന്നിച്ചു ".ഈ വാദം 'ഗ്രന്ത്രിസ്സേ'യിലും 'മൂലധന' ത്തിലും കേന്ദ്ര സ്ഥാനത്തുണ്ട്.
രണ്ടാമതായി,'മാറ്റമില്ലാത്ത തൊഴിൽ വിഭജനം' ജാതി വ്യവസ്ഥ വഴി ഉണ്ടായി.
കൈത്തൊഴിലുള്ളവർക്ക് മാറ്റമില്ലാത്ത വിപണിയാണ് ഇന്ത്യയിൽ ഉണ്ടായിരുന്നതെന്നും,തൊഴിൽ വിഭജനം ക്ലിപ്തമായതിനാലാണ് ഇതുണ്ടായതെന്നും മാർക്‌സ് പറഞ്ഞു.ഇന്ത്യയിൽ ഉണ്ടായിരുന്നത്,'തളം കെട്ടി നിന്ന നിശ്ചേതനമായ ജീവിതം' ആണ് !

'ഗ്രന്ത്രിസ്സേ'യിൽ മാർക്‌സ് എഴുതി ( പേജ് 486 ):

"ഏഷ്യൻ രൂപം,ദീർഘ കാലം,കർക്കശമായി നില നിൽക്കും.അതിന് കാരണം,അതിൻറെ നിലനിൽപ്പിന്റെ അടിസ്ഥാന തത്വമാണ്.വ്യക്തി, സമൂഹത്തിൽ നിന്ന് സ്വതന്ത്രനല്ല.ഉൽപാദന ചക്രം,സ്വയം തുണയ്ക്കുന്നതാണ്.കൃഷിയുടെയും കൈത്തൊഴിലിൻറെയും ഐക്യം പോലെ ".

മാർക്‌സ് തുടരുന്നു:

"ഒരു ഗോത്രം മറ്റൊന്നിനെ കീഴടക്കുമ്പോൾ,സ്വത്തിൻറെ രൂപം മാറും,അടിമത്തത്തിലേക്ക് നീങ്ങും.ഇന്ത്യൻ സമൂഹത്തിൻറെ ആന്തരിക ദാർഢ്യം കാരണം,അടിമത്തം അതിൻറെ അടിസ്ഥാന സ്വഭാവത്തെ അട്ടിമറിക്കുന്നില്ല.ഗോത്ര സ്വഭാവത്തെ അധികരിച്ചുള്ള സ്വത്തിൻറെ വികാസം മാത്രമാണ് അടിമത്തം.സർവ ഘടനകളെയും പരിഷ്‌കരിക്കുന്നതാണ് അടിമത്തം എങ്കിലും,ഏഷ്യൻ മാതൃകയിൽ,അത് അങ്ങനെയല്ല " ( പേജ് 497 ).

ഈ ആശയം 'മൂലധന'ത്തിലുമുണ്ട് ( ഒന്നാം വാല്യം പേജ് 83,91;മൂന്നാം വാല്യം പേജ് 371 -'72 ). അധിനിവേശ ശക്തികൾ വ്യക്തിയെ നേരിട്ട് ചൂഷണം ചെയ്യുന്നതിന് പകരം,സംഘടിത സമൂഹത്തെ ചൂഷണം ചെയ്യുന്നു.1853 ൽ മാർക്‌സ് വായിച്ച ബെർണിയറുടെ യാത്രാവിവരണത്തിൽ,മുഗൾ ഭരണവും കിഴക്കൻ രാജ്യങ്ങളും ജീർണിച്ചത് സ്വകാര്യ സ്വത്ത് ഇല്ലാത്തതിനാലാണ് എന്ന അബദ്ധവുമുണ്ട്.1853 ജൂൺ രണ്ടിന് എംഗൽസിന് മാർക്‌സ് എഴുതി:"രാജാവാണ് ഭൂമിയുടെ ഏക അവകാശി.കിഴക്ക്,തുർക്കിയിലും പേർഷ്യയിലും ഇന്ത്യയിലും എല്ലാ പ്രതിഭാസത്തിൻറെയും അടിസ്ഥാനം,സ്വകാര്യ ഭൂസ്വത്തില്ല എന്ന സത്യത്തിൽ കാണാമെന്ന് ബെർണിയർ ശരിയായി കാണുന്നു.ഇതാണ് കിഴക്കെന്ന സ്വർഗത്തിന്റെ താക്കോൽ".
മൂലധനം ആദ്യ ജർമൻ പതിപ്പ് 
യൂറോപ്പിലെ ഭൂവുടമാ സമ്പ്രദായത്തിൽ നിന്ന് ഭിന്നമാണ് ഇന്ത്യയിലെ രീതി എന്നല്ലാതെ,ഇന്ത്യയിലെ ഭൂമി മുഴുവൻ പൊതു ഉടമയിലാണെന്ന് ബെർണിയർ പറഞ്ഞിട്ടില്ല.ഈ ശങ്ക കൂടിയതിനാൽ ആകണം,'ഗ്രന്ത്രിസ്സേ'യിൽ മാർക്‌സ് നിരീക്ഷിച്ചു:"സ്വത്ത് സമൂഹത്തിന്റേതായാലും ഭരണ കൂടത്തിന്റേതായാലും,വ്യക്തിക്ക് സ്വത്തില്ല " ( പേജ് 472 -473 ).സ്വത്തും അവകാശവും തമ്മിൽ വേർതിരിവ് ഉണ്ടാക്കി മാർക്‌സ് രക്ഷപ്പെടുന്നു.ഭരണാധിപനെ ഏകാധിപതി ( Despot ) ആക്കി രംഗത്തിറക്കുന്നു.സമൂഹം അവകാശിയും ഏകാധിപതി ഉടമയും !

മാസങ്ങൾ കഴിഞ്ഞ്,1858 മെയ് 25 ന് ട്രിബ്യുണി ൽ How Lucknow was Taken എന്ന ലേഖനത്തിൽ,ഈ വിഡ്ഢിത്തം മാർക്‌സ് ഉപേക്ഷിച്ചു.'മൂലധന'ത്തിൻറെ മൂന്നാം  വാല്യത്തിൽ എത്തുമ്പോൾ, ഏകാധിപതി,നികുതി പിരിക്കുന്ന മേൽക്കോയ്മ മാത്രമാണ്.യൂറോപ്പിലെ രാജാവല്ല.1858 ലെ ലേഖനത്തിൽ,ഭരണ കൂടത്തിനും കർഷകനും ഇടയിൽ,ജമീന്ദാർ എന്ന അവകാശിയെ കൂടി മാർക്‌സ് അവതരിപ്പിക്കുന്നു.കൃഷിക്കാർ കുടിയാന്മാരും ജമീന്ദാർ ഭൂവുടമയുമാണ്.അങ്ങനെയെങ്കിൽ,അധിനിവേശം വഴി ഭൂവുടമസ്ഥതയും ആകാമെന്ന് വന്നു.അതിന് മുൻപ് വരെ,'ഏഷ്യയിലാകെ മുസ്ലിംകൾ ഭൂമിയിൽ ഭരണ കൂട ഉടമസ്ഥത കൊണ്ട് വന്നിരിക്കാം' എന്നാണ് മാർക്‌സ് കരുതിയത് ( 1853 ജൂൺ 14 ലെ കത്ത് ).നികുതി/കരം ഇസ്ലാം ഭരണത്തിൻറെ സവിശേഷത ആയിരുന്നല്ലോ. ഏതു സമൂഹത്തിൻറെയും ഘടനാ മാറ്റങ്ങളിൽ,അധിനിവേശത്തിനും പങ്കുണ്ടാകുമെന്ന് മാർക്‌സ് കണ്ടില്ല.'മൂലധനം' എഴുതുന്നത് വരെയുള്ള പത്തു വർഷങ്ങളിൽ,റിച്ചാർഡ് ജോൺസിൻറെ ആശയം കടമെടുത്ത്,കോളനി പൂർവ ഇന്ത്യയിൽ ചരക്കു കൈമാറ്റം നടന്നിരിക്കാമെന്ന് മാർക്‌സ് കരുതിയിരുന്നു എന്ന് കാണാം.മിച്ച മൂല്യം,വാടക ആയോ കരമായോ വരുന്നു.ഇത് സാധ്യത മാത്രമായാണ് മാർക്‌സ് കണ്ടത്.''ഇന്ത്യൻ നെയ്ത്തുകാരൻ ഒരു ഇടപാടുകാരൻ നിർദേശിച്ചാൽ മാത്രം നെയ്യുന്ന നിസംഗ വ്യക്തി''യാണെന്ന് 'മൂലധന'ത്തിൽ മാർക്‌സ്,ഹ്യൂഗ് മുറെ,ജെയിംസ് വിൽസൺ എന്നിവർ എഴുതിയ Historical and Descriptive Account of British India ( 1832 ) രണ്ടാം വാല്യത്തിൽ നിന്ന് ഉദ്ധരിക്കുന്നു.യൂറോപ്പിൽ സംഭവിക്കാത്തവണ്ണം,ഇന്ത്യയിൽ ഭരണ കൂടം,നികുതിയെ വാടകയാക്കി മാറ്റുന്നതിൽ എങ്ങനെ വിജയിച്ചു എന്നത്,മാർക്സിന് പിടി കിട്ടിയില്ല.എംഗൽസിന്റെ നിർദേശ പ്രകാരം,മാർക്‌സ് ഇതിൻറെ കാരണം,ഭരണകൂടം ഏറ്റെടുത്തു നടത്തുന്ന ജലസേചനത്തിൽ കണ്ടു ( 1853 ജൂൺ ആറിന് മാർക്‌സ് എംഗൽസിന് എഴുതിയ കത്ത്,Selected Correspondence ,Page 59 ).ഈ വാദവും വേര് പിടിച്ചില്ല.
\
റിച്ചാഡ് ജോൺസ് 
കൊവാലെവ്‌സ്‌കിയുടെ Communal Landholding ( 1879 ) പുറത്തു വന്നപ്പോൾ,ഇന്ത്യയെപ്പറ്റി പറഞ്ഞതൊക്കെ തെറ്റി എന്ന തോന്നൽ മര്കസിനുണ്ടായി എന്ന് അതേപ്പറ്റിയുള്ള മാർക്‌സിന്റെ കുറിപ്പുകളിൽ കാണാം.മുഗൾ ഭരണകാലം ഫ്യൂഡലിസമായിരുന്നു എന്ന് കൊവാലെവ്‌സ്‌കി സിദ്ധാന്തിച്ചു.ഇന്ത്യൻ ഗ്രാമസമൂഹത്തിൽ സ്വകാര്യ സ്വത്തുണ്ടായെന്നും അത് ആഭ്യന്തര സംഘർഷങ്ങൾക്ക് ഇടയാക്കിയെന്നും മാർക്‌സ് ഇതിൽ പറയുന്നുണ്ട് എങ്കിലും 'മൂലധനം'ആദ്യ വാല്യം വിഡ്ഢിത്തവുമായി ഇറങ്ങി കഴിഞ്ഞിരുന്നു.ഇന്ത്യ നിശ്ചേതനമായി തളം കെട്ടിക്കിടന്ന ഒരു സമൂഹമല്ല.അതിൻറെ ഉപരിഘടന,മാർക്‌സ് പറഞ്ഞ പോലെ 'കിഴക്കൻ ഏകാധിപത്യം ' ( Oriental despotism ) അല്ല.

മൂലധനം' കഴിഞ്ഞ് എൽഫിൻസ്റ്റൻറെ ഇന്ത്യ ചരിത്രത്തിൽ നിന്ന് കുറിപ്പുകൾ എടുത്തപ്പോഴും മാർക്സിന് അബദ്ധം തോന്നിയിരിക്കണം.ഇതിൽ നിന്ന് അക്ബറിൻറെ ( 1556 -1605 ) കാലത്തെ നികുതിയെപ്പറ്റിയാണ് കുറിപ്പുകൾ എടുത്തത്.ഉൽപാദനത്തിൽ മൂന്നിലൊന്ന് അക്ബർ നികുതി ആയി എടുത്തു.കണക്കിന് പഴയ വിലകൾ നോക്കി അനുപാതം നിശ്ചയിച്ച അക്ബർ,നികുതി പണമായി വാങ്ങി.ഈ വിവരം,മാർക്‌സിന്റെ ഇന്ത്യൻ സിദ്ധാന്തത്തിൻറെ അടിക്കല്ലിളക്കി.തുടർന്ന് മാർക്‌സ് ഹെൻറി സമ്മർമെയ്‌നിന്റെ Lectures on the Early History of Institutions ( 1875 ),എൽ എച്ച് മോർഗൻറെ Ancient Society ( 1877 ) എന്നിവ വായിച്ചു.ഇന്ത്യൻ സമൂഹത്തിന് മേൽ ഭരണകൂടം നിന്നു എന്ന പിടിവാശി മാർക്‌സ് ഉപേക്ഷിച്ചു.ഏതു സമൂഹത്തിലും സംഘർഷം ഉണ്ടെന്ന് മനസിലായി.

മുതലാളിത്ത സമൂഹത്തിൽ മാത്രമാണ് മിച്ചമൂല്യം വഴി മൂലധനപ്പെരുപ്പം ( Capital accumulation ) ഉണ്ടാകുന്നത് എന്ന മാർക്‌സിന്റെ വാദത്തെ 1913 ൽ മാർക്സിസ്റ്റ് സൈദ്ധാന്തിക റോസാ ലക്സംബർഗ് ചോദ്യം ചെയ്‌തു ( Rosa Luxemberg / The Accumulation of Capital ).ഇന്ത്യയെപ്പോലുള്ള മുതലാളിത്ത പൂർവ കൊളോണിയൽ,കാർഷിക സമ്പദ് വ്യവസ്ഥകളിൽ നിർബന്ധിത ചരക്ക് കൈമാറ്റം വഴി,മുതലാളിക്ക് മിച്ചമൂല്യം ഉണ്ടാകുമെന്ന് അവർ മാർക്സിനെ തിരുത്തി.ഒരടഞ്ഞ മുതലാളിത്ത ലോകത്തെയാണ് 'മൂലധനം' ചർച്ച ചെയ്യുന്നത്.ആ ലോകം അടഞ്ഞതല്ല.ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് കൊള്ള ചെയ്‌തുണ്ടാക്കിയ പ്രാഥമിക മൂലധനമല്ല ഇവിടെ വിവക്ഷ.അത് മാർക്‌സും കണ്ടു.മുതലാളിത്ത ലോകത്തിന് അന്യമായ ഉൽപന്നങ്ങൾ അതിന് മുതലാളിത്ത പൂർവ ലോകത്ത് തേടിപ്പോകേണ്ടതായി വരും.മുതലാളിത്ത ലോകം,സ്വന്തം ലോകം തുറക്കേണ്ടി വരും.റോസയുടെ ഈ തിരുത്ത് തന്നെയും,ഇന്ത്യയെപ്പോലെ ഒരിടത്ത് അലസ ഗ്രാമ സമ്പദ് വ്യവസ്ഥയല്ല എന്ന സത്യത്തെ ഉറപ്പിച്ചു.
റോസാ ലക്സംബർഗ് 
റോസയുടെ സിദ്ധാന്തത്തെ വിമർശിച്ച നിക്കോളായ് ബുഖാറിൻ,'മൂലധന' ത്തിൻറെ ഒന്നാം വാല്യത്തിൽ നിന്ന് രണ്ടു ഖണ്ഡികകൾ എടുത്ത്,മാർക്‌സിനും ഇതറിയാമായിരുന്നു എന്ന് വരുത്താൻ ശ്രമിച്ചു.വികസിച്ച രാജ്യം പിന്നാക്ക രാജ്യത്തിന് ചരക്കു വിറ്റും അവിടന്ന് അസംസ്‌കൃത വസ്‌തു വാങ്ങിയും,'മിച്ച ലാഭം' ഉണ്ടാക്കുന്നു എന്നാണ് മാർക്‌സ് ആ ഖണ്ഡികകളിൽ പറഞ്ഞത് ( പേജ് 232 -233 ).ചെറിയ അധ്വാനം,വലിയ അധ്വാനവുമായി കൈമാറ്റം നടക്കുന്നു.ഇങ്ങനെ 'ധനിക രാഷ്ട്രം ദരിദ്ര രാഷ്ട്രത്തെ ചൂഷണം ചെയ്യുന്നു'.

ബുഖാറിൻ രക്ഷാ ദൗത്യം നടത്തിയെങ്കിലും ( Bukharin / Imperialism and Accumulation of Capital ) മാർക്‌സ് ഈ ഖണ്ഡികകളിൽ പരാമർശിച്ചത് ഇന്ത്യയെ അല്ല.ഇന്ത്യ മാർക്സിന് ചരക്കു കൈമാറ്റം നടക്കാത്ത സ്ഥലമായിരുന്നല്ലോ.ട്രിബ്യുൺ ലേഖനങ്ങളിലെയും മൂലധന ത്തിലെയും കാഴ്ചപ്പാടുകൾ തമ്മിൽ അന്തരമില്ല.ഇന്ത്യൻ മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട് നായിക്കും ബുഖാറിനെപ്പോലെ ഒരു ദൗത്യം ഏറ്റിട്ടുണ്ട്:ട്രിബ്യുൺ ലേഖനങ്ങളിൽ കാണുന്നത്,'മൂലധന'ത്തെക്കാൾ വിശാല കാഴ്ചപ്പാടാണ് എന്ന വിചിത്ര വാദം അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു ( The Other Marx ).മാർക്‌സ് 'മൂലധനം' ഒന്നാം വാല്യമേ എഴുതിയുള്ളൂ;അദ്ദേഹം തന്നെ രണ്ടും മൂന്നും എഴുതിയിരുന്നെങ്കിൽ,.മുതലാളിത്ത പൂർവ ലോകത്തെ മുതലാളിത്ത പ്രവണതകൾ കണ്ടേനെ എന്ന് പട് നായിക്ക് പറയുമ്പോൾ,അദ്ദേഹം എംഗൽസിനേക്കാൾ മാർക്‌സുമായി സൗഹൃദം ഭാവിക്കുകയാണ്.രണ്ടും മൂന്നും എംഗൽസ്,മാർക്‌സിന്റെ കുറിപ്പുകളിൽ നിന്ന് എഴുതി എന്ന് മാത്രമല്ല,ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നവരുമാണ്.മാർക്സിന് വിവരമുണ്ടായിരുന്നില്ല എന്ന് കോസംബി തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്.

അതിനാൽ പട് നായിക്ക് വേറൊരു വാദം നിരത്തുന്നു -തൊഴിലാളി വിപ്ലവത്തിന് മുൻപ് ദേശീയ സ്വാതന്ത്ര്യ സമര സാധ്യത മാർക്‌സ് കണ്ടിരുന്നെങ്കിലും,ഉടൻ തൊഴിലാളി വിപ്ലവം വരുമെന്ന് അദ്ദേഹം കരുതിയിരിക്കാം !ഇക്കാരണത്താൽ,മുതലാളിത്ത പൂർവ ലോകത്തെ വിശകലനം ചെയ്യാതെ,നാഗരിക മുതലാളിത്തത്തിൽ മാർക്‌സ് ഭ്രമിച്ചു പോയി.അതിനാൽ,യൂറോപ്യൻ തൊഴിലാളി വിപ്ലവത്തിന് കീഴിൽ,ഇന്ത്യ ചെറിയ സംഭവമായി.ഇത് കൊണ്ടാണ് ഇന്നും നാഗരിക മാർക്സിസ്റ്റുകൾ ട്രിബ്യുൺ ലേഖനങ്ങൾ ചർച്ച ചെയ്യാത്തത് എന്നും പട് നായിക് വിലപിക്കുന്നു.

ട്രിബ്യുൺ ലേഖനങ്ങൾ കാക്കത്തൊള്ളായിരം നാഗരിക മാർക്സിസ്റ്റുകൾ ചർച്ച ചെയ്‌ത്‌ പുസ്തകങ്ങൾ എഴുതിയതിന്റെ ഉദാഹരണങ്ങൾ ഞാൻ നിരത്തിയിട്ടുണ്ട്;പട് നായിക്കിന് മാർക്‌സിസം തന്നെ അറിയില്ല.അലസ ഗ്രാമ വ്യവസ്ഥയിൽ നിന്ന് തൊഴിലാളി വിപ്ലവത്തിലേക്ക് കുതിച്ചു ചാട്ടം മാർക്സിസത്തിൽ ഉണ്ടോ?
--------------------------------
See https://hamletram.blogspot.com/2019/09/blog-post_16.



മാർക്‌സ് നടത്തിയ പ്രേഷിത വേല

അന്ധനായ മാർക്‌സ് 12 

സ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടത്തിന് ബ്രിട്ടീഷ്‌ പാർലമെന്റിന്റെ അവകാശ രേഖ ( Charter ) അടുത്ത 20 വർഷത്തേക്ക് പുതുക്കുന്ന വർഷമായിരുന്നു,മാർക്‌സ് ഇന്ത്യയെപ്പറ്റി എഴുതി തുടങ്ങിയ 1853.ഇന്ത്യയിലും ചൈനയിലും കച്ചവട കുത്തകയ്ക്കും നികുതിക്കും ഭരണത്തിനും ഉള്ളതായിരുന്നു,കമ്പനിക്ക് ഭരണ കൂടം നൽകിയ മൂല രേഖ.1853 ൽ കച്ചവട കുത്തക തീർന്നു;ഭരണാവകാശം നില നിന്നു.

കമ്പനി പ്രവർത്തിച്ചത് ഡയറക്റ്റർ ബോർഡ് വഴി ആയിരുന്നു.1853 ൽ ബോർഡ് ഘടന മാറ്റാനുള്ള നിർദേശങ്ങൾ വന്നു.മുഖ്യ പ്രശ്നവുമായി തട്ടിച്ചു  നോക്കുമ്പോൾ ഇത് നിസ്സാരമാണെന്ന് മാർക്‌സ് എഴുതി.ഇന്ത്യൻ സാമ്രാജ്യം ഭരിക്കാനുള്ള ചെലവിനായി ചുമത്തിയ നികുതിയുടെ ഭാരം വഹിക്കുന്നത് ബ്രിട്ടീഷ് ജനതയാണെന്നും ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് അയയ്ക്കുന്ന ചരക്കുകൾ കൊണ്ട് ധനികരാകുന്നത് കച്ചവട വർഗമാണെന്നും മാർക്‌സ് തുടരെ എഴുതി.1840 കളിലും അൻപതുകളിലും യൂറോപ്പിൽ ഉണ്ടായ വിപ്ലവ അന്തരീക്ഷത്തിൽ ഇംഗ്ലണ്ടിലും വിപ്ലവം ഉണ്ടാകാമെന്ന് അദ്ദേഹം വിചാരിച്ചു.മാർക്‌സ് എഴുതി:( 1 )

"ഇംഗ്ലീഷ് ഭരണ വംശത്തിന് അതിൻറെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്ന തോന്നലുണ്ട്.അതുകൊണ്ട്,അവർക്കും ബന്ധപ്പെട്ടവർക്കും വേണ്ടി ഇന്ത്യയെ 20 വർഷം കൂടി കൊള്ളയടിക്കാനുള്ള ഉടമ്പടിക്ക് അവർക്ക് ആഗ്രഹമുണ്ടാകും "

പാർലമെൻറ് രേഖകളിൽ നിന്നാണ് മാർക്‌സ് വിവരങ്ങൾ എടുത്തത്.ബ്രിട്ടീഷ് മ്യൂസിയത്തിനടുത്ത് സോഹോയിലെ ഡീൻ സ്ട്രീറ്റിലായിരുന്നു മാർക്‌സിന്റെ വാസം.എംഗൽസ് ആകട്ടെ,ഏഷ്യൻ സമൂഹ പഠനത്തിൽ ആയിരുന്നു.പേർഷ്യൻ ഭാഷയും പഠിക്കാൻ തുടങ്ങിയിരുന്നു.19 -o നൂറ്റാണ്ടിൻറെ മധ്യത്തിലെ ഇന്ത്യയെപ്പറ്റിയേ  പാർലമെന്റ് രേഖകളിൽ  വിവരം ഉണ്ടായിരുന്നുള്ളു.അക്കാര്യത്തിൽ മാർക്‌സ് ഭേദമാണെന്ന് മാർക്സിസ്റ്റ് ചരിത്രകാരൻ എറിക് ഹോബ്‌സ്‌ബാം പറഞ്ഞിട്ടുണ്ട് ( 2 ).ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എന്ന ലേഖനത്തിൽ മാർക്‌സ് എഴുതി:

"ഏഷ്യൻ മാനങ്ങളുള്ള ഒരിറ്റലിയാണ്,ഇന്ത്യ.ആൽപ്സിന് പകരം ഹിമാലയം.ബംഗാൾ സമതലങ്ങൾ ലൊംബാർഡിയിലെ സമതലങ്ങൾ പോലെ.ആപനൈനുകൾക്ക് പകരം,ഡക്കാൻ.സിലോൺ,സിസിലി ദ്വീപിന് പകരം.മണ്ണിൽ നിന്നുള്ള വിളവിൽ അതേ  സമൃദ്ധി.രാഷ്ട്രീയ ഘടനയിൽ അതേ വിച്ഛേദങ്ങൾ.അധിനിവേശക്കാരൻറെ വാൾ ഇറ്റലിയെ ഇടക്കിടെ ഭിന്ന ദേശീയതകളായി ചുരുക്കിയ പോലെ,മുഹമ്മദൻറെ അഥവാ ബ്രിട്ടീഷ് സമ്മർദത്തിൽ അല്ലാത്തപ്പോൾ അനവധി തമ്മിലടിക്കുന്ന രാജ്യങ്ങളായി ചിന്നി ചിതറി.സാമൂഹികമായി ഇന്ത്യ,ഇറ്റലി അല്ല.കിഴക്കിലെ അയർലൻഡ് ആണ്.ഇറ്റലിയുടെയും അയര്ലന്ഡിന്റെയും ഈ വിചിത്ര സമാഹാരം,സമൃദ്ധിയുടെയും സങ്കടങ്ങളുടെയും സങ്കരം,ഇന്ത്യയിലെ പുരാതന മത പാരമ്പര്യത്തിൽ പ്രതീക്ഷിച്ചതാണ്.ആ മതം,ഒരേ സമയം കാമാർത്തവും ആത്മപീഡയുടെ സന്യാസവുമാണ്.ലിംഗത്തിൻറെയും ജഗന്നാഥൻറെയും മതം;സന്യാസിയുടെയും ദേവദാസി ( Bayadere ) യുടെയും മതം".

മുഗൾ അധിനിവേശം പരാമർശിക്കുമ്പോഴും,ഹിന്ദു മത വൈരുധ്യങ്ങളിൽ ഊന്നുന്നു.ആ മതത്തിന് തുടർച്ചയുണ്ട്.അധിനിവേശങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങിയില്ല:

"പഴയ ലോകത്തിൻറെ നഷ്ടം,നവലോകം കിട്ടാതിരിക്കെ,ഹിന്ദുവിൻറെ ഇന്നത്തെ ദുരിതത്തിന് സവിശേഷ ദൈന്യത ഏറ്റുന്നു.അത്,ബ്രിട്ടൻ ഭരിക്കുന്ന ഇന്ത്യയെ,അതിൻറെ പൈതൃകത്തിൽ നിന്നും ഭൂതകാല ചരിത്രത്തിൽ നിന്നും വേർതിരിക്കുന്നു".

'പഴയ ലോകം ' എന്ന് മാർക്‌സ് പറയുന്നത്,സ്വയം 'അലസ ' ഗ്രാമ സമൂഹത്തെപ്പറ്റിയാണ്.കോളനി പൂർവ ഇന്ത്യയിൽ അങ്ങനെ ഒന്നുണ്ടായിരുന്നു എന്നാണ് യൂറോപ്യൻ ഉറവിടങ്ങളിൽ നിന്ന് മാർക്‌സ് മനസ്സിലാക്കിയത്:

"ഈ ചെറു സമൂഹങ്ങൾ മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനൻ ആക്കുന്നതിന് പകരം,ബാഹ്യ സാഹചര്യങ്ങളുടെ അടിമയാക്കുകയാണ് ചെയ്‌തത്‌.സ്വയം വികസിക്കുന്ന സാമൂഹിക ഘടനയെ അവ,ഒരിക്കലും മാറാത്ത വിധിയാക്കി മാറ്റി ".

ഇവിടെ നിന്നാണ് മാർക്‌സ് ഹിന്ദുവിനെ കുരങ്ങിനെയും പശുവിനെയും പ്രണമിക്കുന്ന കിരാതനായി വിലയിരുത്തുന്നത്.-പ്രകൃതിയുടെ മാരകമായ ആരാധന.പ്രകൃതിയുടെ യജമാനൻ ആകേണ്ടവൻ അതിൻറെ അടിമയായ അവസ്ഥ.ഹിന്ദു പുരാണങ്ങളിലെ പരിസ്ഥിതി വാദം മാർക്‌സ് കാണാതെ പോയത്,ആ വാദം മാർക്സിസത്തിൽ ഇല്ല എന്നതിനാലാണ്.

ഇംഗ്ലീഷ് കാപട്യത്തെ വിമർശിച്ച് മാർക്‌സ് തുടരുന്നു:

"അവർ ( ഇംഗ്ലീഷുകാർ ) സ്വന്തം 'വിശുദ്ധ' മതത്തെ പ്രതിരോധിക്കാൻ എന്ന പേരിൽ ഫ്രഞ്ച് വിപ്ലവത്തെ എതിർക്കുമ്പോഴും,ഇന്ത്യയിൽ ക്രിസ്‌തു മത പ്രചാരണത്തെ തടഞ്ഞില്ലേ?ഒറീസയിലും ബംഗാളിലും ക്ഷേത്രങ്ങളിൽ തിക്കിത്തിരക്കുന്ന തീർത്ഥാടകരിൽ നിന്ന് പണമുണ്ടാക്കാൻ,( പുരി ) ജഗന്നാഥ ക്ഷേത്രത്തിലെ കൊലയുടെയും വ്യഭിചാരത്തിന്റെയും കച്ചവടം ഏറ്റെടുത്തില്ലേ?"

പുരിയുടെ കഥ മുൻപ് പറയുകയുണ്ടായി.മാർക്‌സ്,ബ്രിട്ടീഷുകാർ ക്രിസ്‌തു മതത്തെ പ്രതിരോധിക്കാൻ ഫ്രഞ്ച് വിപ്ലവത്തെ എതിർത്തെന്നും ഇന്ത്യയിൽ അവരുടെ മത പ്രചാരണത്തെ തടഞ്ഞെന്നും പറയുന്നതിന് ചരിത്ര പശ്ചാത്തലമുണ്ട്.1662 ൽ ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ Act of Uniformity പ്രൊട്ടസ്റ്റൻറ് മതത്തെ രാജ്യത്തിൻറെ മതമാക്കി.പൗരൻ എന്നാൽ ആംഗ്ലിക്കൻ എന്നായി.ഇത് പോലെ മതേതരത്വത്തിൻറെ വേരറുക്കുന്ന പണി വേറൊരു രാജ്യത്തും നടന്നില്ല.അവിടന്നാണ് ബ്രിട്ടീഷുകാർ വന്നത്.കമ്പനിക്ക് നൽകിയ അവകാശ രേഖയിൽ 'ഇന്ത്യയിൽ ക്രിസ്ത്യാനി അല്ലാത്ത ഏതു രാജാവും ജനവുമായി സമാധാനത്തിലോ യുദ്ധത്തിലോ ഏർപ്പെടാൻ'വ്യവസ്ഥ ചെയ്‌തിരുന്നു.1661 ലാണ് മുംബൈ ചാൾസ് രണ്ടാമന് പോർച്ചുഗലിൽ നിന്ന് സ്ത്രീധനമായി കിട്ടിയത്.

ഇന്ത്യയിൽ പ്രേഷിത പ്രവർത്തനം കമ്പനി തടഞ്ഞത്,ഇവിടെ ഹിന്ദുക്കൾ നടത്തിയ കലാപങ്ങൾ കച്ചവടത്തെ ബാധിക്കും എന്ന് വന്നപ്പോഴാണ്.1798 ൽ ഗവർണർ ജനറൽ ആയ റിച്ചാഡ് വെല്ലസ്ലിയെ തത്വ ചിന്തകൻ എഡ്‌മണ്ട് ബർക്ക് സ്വാധീനിച്ചിരുന്നു.ബ്രിട്ടനിലെ രാജാധികാരം നില നിർത്താൻ ഓരോ രാജ്യത്തിനും അധീശ മതമുണ്ട് എന്ന് ബർക്ക് പറഞ്ഞത്,ഇന്ത്യയുടെ അധീശ മതം ഹിന്ദുമതം എന്ന് വെല്ലസ്ലി അംഗീകരിക്കുന്നതിൽ എത്തിച്ചേർന്നിരുന്നു.ബ്രിട്ടനിലെ തൊഴിലാളികൾ വിപ്ലവത്തിന് പിന്നാലെ പോകാതിരിക്കാനാണ് ബ്രിട്ടൻ ഫ്രഞ്ച് വിപ്ലവത്തെ എതിർത്തത്.അവരെ മതത്തിൽ തളച്ചതിനാൽ അവർ വഴി തെറ്റിയില്ല.

ആത്മ പീഡയിൽ ഹിന്ദുക്കളെ മതം മിടുക്കരാക്കിയിട്ടുണ്ടെന്ന് 1857 ജൂൺ 25 ന് എഴുതിയ 'ഇന്ത്യൻ കലാപം' ( The Indian Revolt ) എന്ന ലേഖനത്തിൽ മാർക്‌സ് പുച്ഛിക്കുന്നു.പുരി ജഗന്നാഥ ക്ഷേത്ര ഉത്സവങ്ങൾ 'ക്രൂരതയുടെ മതത്തിൻറെ ചോര വാർന്ന ആചാരങ്ങൾ'ആണ്.1857 ലെ കലാപത്തിനിടയിൽ നടന്ന അക്രമങ്ങളെ പരാമര്ശിക്കുമ്പോഴാണ്,മാർക്‌സ് മതത്തിൽ കുത്തുന്നത്.ബ്രിട്ടീഷുകാർ ഭരണത്തിനിടയിൽ കാട്ടിയ ക്രൂരതകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് നിരീക്ഷിക്കുന്നു.1857 സെപ്റ്റംബർ 17 ന് എഴുതിയ
'ഇന്ത്യയിലെ പീഡനത്തെപ്പറ്റി അന്വേഷണം ' ( Investigation of Torture in India ) എന്ന ലേഖനത്തിൽ മാർക്‌സ് ചോദിച്ചു:"കണ്ണിൽ ചോരയില്ലാതെ ഇംഗ്ലീഷുകാർക്ക് ഇതൊക്ക ചെയ്യാമെങ്കിൽ,കലാപകാരികളായ ഹിന്ദുക്കൾ കലാപത്തിൻറെയും സംഘർഷത്തിൻറെയും ക്ഷോഭത്തിൽ,കുറ്റവും അക്രമവും ചെയ്തെങ്കിൽ,അദ്‌ഭുതം എന്ത് ?'

എഡ്‌മണ്ട് ബർക്ക്
 
ഇന്ത്യയിൽ അധിനിവേശം നടത്തിയ മറ്റൊരു മതത്തിൻറെയും ക്രൂരതകളെ മാർക്‌സ് പരാമർശിക്കുന്നില്ല. മുസ്ലിം ക്രൂരതയെ പരാമർശിക്കാത്തതിന് കാരണമായി അനുകൂലികൾ പറയുന്നത്,അധിനിവേശം നടത്തിയ അറബികൾ,തുർക്കികൾ,താർതാറുകൾ,മുഗളന്മാർ ഒക്കെ ഹുന്ദുവത്കരിക്കപ്പെട്ടു എന്ന് മാർക്‌സ് കരുതിയത് കൊണ്ടാണ് എന്നാണ്.'ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങളി'ൽ മാർക്‌സ് എഴുതി:"ഇങ്ങനെ അധിനിവേശം നടത്തിയ അപരിഷ്‌കൃതർ,ചരിത്രത്തിൻറെ അനിവാര്യ നിയമത്താൽ,പ്രജകളുടെ ഉന്നതമായ സംസ്‌കാരത്തിനാൽ കീഴടക്കപ്പെട്ടു.ഹിന്ദുക്കളെ അപരിഷ്‌കൃതർ എന്ന് മുൻപ് പരിഹസിച്ച മാർക്‌സ് തന്നെ,ഒരു മാസം കഴിഞ്ഞ് ഹിന്ദുക്കളുമായി തട്ടിച്ചു നോക്കി,മുസ്ലിംകളെ അപരിഷ്‌കൃതർ എന്ന് വിളിക്കുന്നു !

ആ ഹിന്ദുമതം,മാർക്സിന് സ്വാഭാവികവും പ്രാകൃത ഗ്രാമ സമൂഹത്തിന് ചേർന്നതുമാണ്.കാമവും ക്രൂരതയും ആത്മ പീഡനവുമാണ് അതിൻറെ മുഖ മുദ്ര.ഈ വീക്ഷണം,മാർക്‌സ് കടം കൊണ്ടതാണ്.മാർക്‌സ് ഇത് എഴുതുന്നതിന് ഒരു കൊല്ലം മുൻപ് 1852 ൽ ഇറങ്ങിയ ജി കാംപ്‌ബെലിൻറെ Modern India:A Sketch of the System of Civil Government എന്ന പുസ്തകത്തിൽ ( പേജ് 84 -85 ) ഈ നിരീക്ഷണമുണ്ട്.

ഹിന്ദുമതം 'കാമാസക്തവും ക്രൂരവും ' ആയത്,ഇന്ത്യയിലെ അലസ പ്രാകൃത ഗ്രാമ റിപ്പബ്ലിക്കുകൾ കാരണമാണെന്ന് മാർക്‌സ് നിരീക്ഷിച്ചു.ഇതാണ് ഏഷ്യൻ ഉൽപാദന മാതൃക ( Asiatic Mode of Production ) യ്ക്ക് അടിത്തറ എന്നും അദ്ദേഹം പറഞ്ഞു.ഇതും മൗലികമല്ല.റിച്ചാർഡ് ജോൺസ്,ജോൺ സ്റ്റുവർട്ട് മിൽ തുടങ്ങിയവർക്ക് ഇതേ ആശയമായിരുന്നു (3 ).ഡേവിഡ് റിക്കാർഡോ,മാൽത്തൂസ് എന്നിവരെ വാടക,ജനസംഖ്യ എന്നിവയിൽ എതിർത്ത ആളാണ് ധന ശാസ്ത്രജ്ഞനാണ് ജോൺസ്.

ഏഷ്യൻ ഉൽപാദന മാതൃക എന്നൊന്നുണ്ടോ ? അതിൽ അലസ ഗ്രാമ്യ വ്യവസ്ഥയുണ്ടോ?അതിൽ നിന്നാണോ ഹിന്ദുമതം ഉണ്ടായത് ?

സംഭവം ഇങ്ങനെയാണെന്നും ബ്രിട്ടീഷ് ഭരണത്തിൽ ഇത് കൊഴിയുകയാണെന്നും 'ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി'യിൽ മാർക്‌സ് നിരീക്ഷിച്ചു:( 4 )

"സാമൂഹിക ഘടനയുടെ ഇത്തരം വാർപ്പ് മാതൃകകൾ ( stereotypes ) വൻ തോതിൽ കൊഴിഞ്ഞു പോയി.ഇപ്പോഴും കൊഴിയുകയാണ്.ബ്രിട്ടീഷ് സൈനികന്റെയോ നികുതി പിരിക്കുന്നവന്റെയോ കടുത്ത ഇടപെടലുകളെക്കാൾ,ഇംഗ്ലീഷ് തീവണ്ടിയും സ്വതന്ത്ര വാണിജ്യവുമാണ്,ഇതിന് കാരണം.ഈ കുടുംബങ്ങളും സമൂഹങ്ങളും ആഭ്യന്തര വ്യവസായത്തെ ആശ്രയിച്ചായിരുന്നു.കൈത്തറി,നെയ്ത്ത്,കൈകൊണ്ട് ഉഴുന്ന കൃഷി തുടങ്ങിയവയുടെ പ്രത്യേക സങ്കരം അവയ്ക്ക് സ്വാശ്രയ ശക്തി നൽകി.ഇംഗ്ലീഷ് ഇടപെടൽ ലങ്കാഷയറിലെ യന്ത്രത്തറിയെയും ബംഗാളിലെ കൈത്തറിയെയും നേർക്ക് നേർ കൊണ്ട് വന്ന് ഹിന്ദു കൈത്തറിക്കാരനെയും നെയ്ത്തുകാരനെയും തുടച്ചു നീക്കി;ഈ അർദ്ധ അപരിഷ്‌കൃത/പരിഷ്‌കൃത സമൂഹങ്ങളെ അവയുടെ സാമ്പത്തിക അടിത്തറ തകർത്ത് ഒഴുക്കി നീക്കി.ഇങ്ങനെ ഏഷ്യയിലെ മഹത്തായ ഒറ്റ വിപ്ലവം നടപ്പാക്കി"

ഈ പ്രാകൃത സമൂഹങ്ങൾ ഇന്ത്യയിലെ പുരാതന ഏകാധിപത്യങ്ങൾക്ക് അടിത്തറയേകി എന്നാണ് മാർക്‌സ് പറയുന്നത്.കാരണം,അവ,"മനുഷ്യ മനസ്സിനെ ഏറ്റവും ചെറിയ വലയത്തിലേക്ക് ചുരുക്കി,അതിനെ പാരമ്പര്യ നിയമങ്ങളുടെ അടിമയാക്കി അതിന് ചരിത്രോർജത്തിൻറെ സകല മഹിമയും ഇല്ലാതാക്കി"( Capital Vol 1,Chapter 1 , Page 79 -81 ).

മാർക്‌സ് തുടരുന്നു :

"അത് പ്രാകൃത അഹങ്കാരമായിരുന്നു.ദുരിതമയമായ ഒരു ഭൂപ്രദേശത്ത് കേന്ദ്രീകരിച്ച് ശാന്തമായി അത് സാമ്രാജ്യങ്ങളുടെ ജീർണതയും വിവരിക്കാനാവാത്ത ക്രൂരതയും വൻ നഗരങ്ങളിലെ കൂട്ടക്കൊലകളും കണ്ടു.ഒരാക്രമണകാരിയുടെ നിസ്സഹായ ഇര എന്നതിനപ്പുറം,ഒരു പരിഗണയും അതിന് കിട്ടിയില്ല"

ഇന്ത്യൻ പ്രാകൃത സമൂഹത്തിൻറെ മത സവിശേഷതകൾ മാർക്‌സ് വിവരിച്ചു:

"ബൂർഷ്വാ സമൂഹത്തെ അപേക്ഷിച്ച്,ഉൽപാദനത്തിന്റെ പുരാതന സാമൂഹിക ക്രമങ്ങൾ ഏറ്റവും ലളിതവും സുതാര്യവുമാണ്.അവ,വ്യക്തി എന്ന നിലയിൽ മനുഷ്യൻറെ അപക്വ വികാസത്തിൽ ആധാരമുള്ളതാണ്.അവൻ പ്രാകൃത ഗോത്ര സമൂഹത്തിൽ ഒപ്പമുള്ളവരുമായുള്ള പൊക്കിൾകൊടി ബന്ധം വിടർത്തിയവൻ അല്ല;അടിമത്തത്തിലാണ്.അധ്വാനത്തിൻറെ ഉൽപാദന ശക്തിയുടെ വികാസം ഏറ്റവും താഴ്ന്ന നിലയിൽ ആയിരിക്കുമ്പോഴേ,ഇവയ്ക്ക് ഉയർന്നു നിൽക്കാനാവൂ.അപ്പോൾ,ഭൗതിക ജീവിതത്തിൻറെ സാമൂഹിക ബന്ധം,മനുഷ്യനും മനുഷ്യനും തമ്മിൽ, മനുഷ്യനും പ്രകൃതിയും തമ്മിൽ  നേരിയതായിരിക്കും.ഈ സങ്കുചിതത്വമാണ് പുരാതന പ്രകൃതി ആരാധനയിലും ജനകീയ മതങ്ങളിലെ ആചാരങ്ങളിലും കാണുന്നത്.അപ്പോൾ,മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും യുക്തിസഹവും സമർത്ഥവുമായ പ്രായോഗിക ബന്ധം നിത്യ ജീവിതത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ,മത പ്രചോദനങ്ങൾ ഇല്ലാതാകും".

മാർക്‌സ് തുടർന്നു ( Capital,Vol 1,Chapter 1,Page 341 ):

"ഈ ചെറിയ പുരാതന ഇന്ത്യൻ ( ഗ്രാമ ) സമൂഹങ്ങൾ,ഭൂമിയുടെ പൊതു ഉടമ, കൃഷിയുടെയും കൈത്തൊഴിലിൻറെയും സങ്കരo, മാറ്റമില്ലാത്ത തൊഴിൽ വിഭജനം എന്നിവയെ ആധാരമാക്കിയുള്ളതാണ്.100 മുതൽ ആയിരക്കണക്കിന് ഏക്കർ വിസ്‌തൃതിയുള്ള ഓരോ സമൂഹവും ഓരോന്നിനും വേണ്ടത് ഉൽപാദിപ്പിക്കുന്നു.ആ സമൂഹത്തിന് വേണ്ടത് വേണ്ടപ്പോൾ ഉൽപാദിപ്പിച്ച് സ്വയം ഉപയോഗിക്കുന്നതിനാൽ,ഉൽപന്നം ( product ) ചരക്ക് ( commodity ) ആകുന്നില്ല.അതിനാൽ,ചരക്ക് കൈമാറ്റം നടക്കുന്ന മൊത്തം ഇന്ത്യൻ സമൂഹത്തിലെ തൊഴിൽ വിഭജനത്തിൽ നിന്ന് സ്വതന്ത്രമാണ്,ഉൽപാദനം.മിച്ചമൂല്യമാണ്,ഒടുവിൽ ഭരണകൂടത്തിൻറെ പക്കൽ,അതിൽ ഒരംശമെങ്കിലും നികുതിയായി എത്തുമ്പോഴാണ്,ഉൽപന്നം ആകുന്നത് ....ഈ സ്വയം പര്യാപ്‌ത ഘടകങ്ങളുടെ ഉൽപാദന ലാളിത്യം,ആവശ്യാനുസരണം അതേ രൂപത്തിൽ പുനരുൽപാദനം നടത്തുകയും ആകസ്മികമായി തകർക്കപെട്ടാൽ,വീണ്ടും ഉയർന്നു വരികയും ചെയ്യുന്നു.അതേ സ്ഥലത്ത് അതേ പേരിൽ.ഈ ലാളിത്യമാണ് ഏഷ്യൻ സമൂഹങ്ങളുടെ മാറ്റമില്ലായ്‌മയുടെ താക്കോൽ.ഇത്,നിരന്തരം ഏഷ്യൻ ഭരണ കൂടങ്ങൾ വീഴുമ്പോഴും രാജവംശങ്ങൾ മാറുമ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു.രഷ്ട്രീയ ആകാശത്തിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോഴും,സാമ്പത്തിക ഘടന മാറ്റമില്ലാതെ നിൽക്കുന്നു ".

ഡി ഡി കോസംബി 

ഈ വാദം തെറ്റിദ്ധാരണാ ജനകമാണെന്ന് മാർക്സിസ്റ്റ് ചരിത്രകാരൻ ഡി ഡി കോസംബി നിരീക്ഷിക്കുന്നു (An Introduction to the Study of Indian History, Page 11). ഇപ്പറയുന്ന സ്വാശ്രയ അലാസ ഗ്രാമ സമ്പദ് വ്യവസ്ഥ ആയിരുന്നില്ല ഇന്ത്യയിൽ. മിക്കവാറും ഗ്രാമങ്ങളിൽ ലോഹങ്ങളോ ഉപ്പോ ഉൽപാദിപ്പിച്ചിരുന്നില്ല. ജീവിതത്തിന് അത്യന്താപേക്ഷിതമായ ഈ രണ്ടു വസ്തുക്കൾ കിട്ടിയിരുന്നത്,കൈമാറ്റം വഴിയാണ്.ഇന്ത്യൻ ഗ്രാമങ്ങളിൽ ചരക്കു കൈമാറ്റം നടന്നിരുന്നു.മാർക്‌സ് പറയും പോലെ,ഗ്രാമങ്ങൾ 'അതിപുരാതന കാലം' മുതൽ ഉണ്ടായിരുന്നില്ല.ഗോത്ര ഇന്ത്യയിൽ കലപ്പ ഉപയോഗിക്കുന്ന കാർഷിക സമ്പദ് വ്യവസ്ഥയുടെ വ്യാപനം,സ്വന്തം നിലയ്ക്ക് തന്നെ ചരിത്ര നേട്ടമാണ്.രണ്ടാമതായി,ഗ്രാമ ഘടകത്തിലെ വലിപ്പം മാറാതിരുന്നാലും,അവിടത്തെ ജന സാന്ദ്രത [പ്രധാന പങ്ക് വഹിക്കുന്നു.ഒരേ മേഖലയിലെ രണ്ട് ഗ്രാമങ്ങൾക്കും 200 ഗ്രാമങ്ങൾക്കും 2000 ഗ്രാമങ്ങൾക്കും ഒരേ ഉപരി ഘടനയാവില്ല.ഒരേ തരം ഭരണ കൂട രീതിയിൽ ഇവയെ ചൂഷണം ചെയ്യാനുമാവില്ല.ഉപരിഘടനയുടെ കനം അനുസരിച്ച്,ഗ്രാമത്തിനകത്തെ ഭൂമിയിലെ ഉടമാവകാശം മാറും.കനം,ഗുണത്തെ മാറ്റും.ഭൂമി പൊതു ഉടമയിൽ ആയിരുന്നു എന്ന മാർക്‌സിന്റെ വാദം വിഡ്ഢിത്തമാണ്.

രാജാവ് ആരായിരുന്നു എന്നതോ,രാജാവ് ഉണ്ടായിരുന്നോ എന്നതല്ല പ്രധാനം.ഒരു ഘട്ടത്തിൽ,ഏതു തരം കലപ്പ,ലഘുവോ കനമുള്ളതോ എന്നതാണ്,പ്രധാനം.ഏതു തരം രാജാവ് എന്നത്,ഏതുതരം കാർഷിക വ്യവസ്ഥ എന്നതിനെ ആശ്രയിച്ചാണ്;മറിച്ചല്ല.ഗോത്ര വർഗ്ഗങ്ങളെ വിഘടിപ്പിച്ച് മുഖ്യധാരയിൽ എത്തിക്കുന്നതിൽ ജാതിയുടെ പങ്ക് എന്തായിരുന്നു ? ലോഹങ്ങൾ എവിടന്നു വന്നു ? ചരക്ക് വിനിമയത്തിന് പറ്റിയ നാളികേരം പോലുള്ള വിളകൾ പ്രധാനമായത്,എപ്പോൾ ? ഇവയ്ക്ക് ഭൂമിയിലെ അവകാശവുമായി എന്തായിരുന്നു ബന്ധം ? പുരാതന കാലത്ത് ഇന്ത്യയിൽ എന്ത് കൊണ്ട് വൻ അടിമത്തം ഉണ്ടായില്ല ? ജന്മിത്തത്തിലും പാശ്ചാത്യ ലോകത്തിലെപോലെ അടിമത്തം കണ്ടില്ല ? ഇന്നും എല്ലാ വിഭാഗങ്ങളും ശിലായുഗ ദൈവങ്ങളെ ആരാധിക്കുന്നത് എന്ത് കൊണ്ട് ?

ഈ ചോദ്യങ്ങൾ ചോദിച്ച് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.മാർക്സിസം പറയുന്ന ഉൽപാദന അടിത്തറയിലെ മാറ്റങ്ങൾ എടുത്താൽ തന്നെ,രാജവംശങ്ങളുടെയും മതങ്ങളുടെയും കടപുഴകൽ ശക്തമായ സാമൂഹിക മാറ്റങ്ങൾക്ക് തെളിവാണ്.മാർക്‌സ് പറയും പോലെ ഒരിക്കലും മാറാത്ത അടിത്തറയിലുണ്ടായ,അർത്ഥമില്ലാത്ത ഉപരിപ്ലവ മാറ്റങ്ങൾ ആയിരുന്നില്ല,ഇവ.മാർക്‌സ് ഇന്ത്യൻ ചരിത്രത്തെപ്പറ്റി പറഞ്ഞത് അസംബന്ധം എന്ന ബോധ്യത്തിൽ നിന്നാണ് കോസംബി ഒരു പുസ്തകം തന്നെ എഴുതിയത്.

ഏഷ്യൻ ഉല്പാദന മാതൃകയിലെ സങ്കുചിതത്വം പോയി പ്രായോഗികതയും യുക്തിയും വരുമ്പോൾ,മതത്തിന് സ്ഥാനം ഇല്ലാതാകും എന്നൊരു പ്രവചനം 'മൂലധന'ത്തിൽ മാർക്‌സ് നടത്തിയത്,ശ്രദ്ധിച്ചല്ലോ.ഈ പരിണാമം,ഏതൊക്കെ ഘട്ടങ്ങൾ കടന്നു പോകും എന്ന ചോദ്യം,ഏഷ്യൻ ഉൽപാദന മാതൃക എന്ന സങ്കല്പത്തിന്റെ തന്നെ കട പുഴക്കി.മാർക്സിയൻ തത്വ പ്രകാരം സോഷ്യലിസത്തിലേക്കുള്ള ഘട്ടങ്ങൾ അറിയാം:പുരാതന ഘട്ടത്തിൽ നിന്ന് ജന്മിത്തം,ബൂർഷ്വാ -മുതലാളിത്തം  വഴി സോഷ്യലിസം.ഇതിൽ എവിടെയാണ്,ഏഷ്യൻ മാതൃകയുടെ സ്ഥാനം ?ഏഷ്യൻ മാതൃകയിൽ നിന്ന് നേരിട്ട് ബൂർഷ്വാ -മുതലാളിത്ത സമൂഹത്തിലേക്ക് ചാടുമോ ?

ഈ ചോദ്യം ഇനി ചോദിക്കേണ്ടതില്ല.ഏഷ്യൻ ഉൽപാദന മാതൃക എന്നത് അസംബന്ധമാണെന്ന് മാർക്സിസ്റ്റ് സൈദ്ധാന്തികർ അംഗീകരിച്ചു കഴിഞ്ഞു.1832 ൽ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസ് സെലെക്റ്റ് കമ്മിറ്റിക്ക് ഇന്ത്യയിലെ പിൽക്കാല ബ്രിട്ടീഷ് ഗവർണർ ജനറൽ ചാൾസ് മെറ്റ്കാഫെ ( 1785 -1846 ) നൽകിയ റിപ്പോർട്ടിന് മാർക്‌സ് നിറം പിടിപ്പിച്ചതാണ് ഈ വിഡ്ഢിത്തം എന്ന ഹോബ്‌സ്‌ബാം എഴുതുന്നു ( Pre Capitalist Economic Formations,Page 27,58 ).മെറ്റ് കാഫെ ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്റ്റർ ആയിരിക്കെ 1812 ൽ നൽകിയ ഈ റിപ്പോർട്ടിലാണ് ഗ്രാമ റിപ്പബ്ലിക്കുകൾ എന്ന പ്രയോഗം.1853 ജൂൺ 14 ന് എംഗൽസിന് എഴുതിയ കത്തിൽ,മെറ്റ്കാഫെയുടെ റിപ്പോർട്ടിൽ നിന്ന് നീണ്ട ഖണ്ഡിക മാർക്‌സ് ഉദ്ധരിക്കുന്നുണ്ട്.ഇത് മുഴുവൻ 'മൂലധനം ' ആദ്യ വാല്യത്തിൽ പകർത്തി.പിൽക്കാലത്ത് റഷ്യൻ സാമൂഹ്യ ശാസ്ത്രജ്ഞൻ മാക്‌സിം കൊവാലെവ്‌സ്‌കി നടത്തിയ പഠനം മാർക്‌സ് കണ്ട്  ( Marx,Excerpts from Kovalevsky ) ഏഷ്യൻ ഉൽപാദന മാതൃക എന്ന സങ്കൽപം ഉപേക്ഷിച്ചു .ഏഷ്യൻ ഉൽപാദന മാതൃകയെ ഫ്യൂഡലിസമായാണ് കൊവാലെവ്‌സ്‌കി കണ്ടത്.മാർക്‌സ് ഉപേക്ഷിച്ച ഈ വിഡ്ഢിത്തം മലയാളി മാർക്സിസ്റ്റുകൾ കൊണ്ട് നടക്കുന്നു.ഇന്ത്യയിലേത് അലസ ഗ്രാമ സമ്പദ് വ്യവസ്ഥയായിരുന്നു എന്ന മാർക്‌സിന്റെ വാദം ലോക മാർക്സിസ്റ്റ് സൈദ്ധാന്തികർ ഇന്ന് അംഗീകരിക്കുന്നില്ല.ഡേവിഡ് ജി മാൻഡെൽബാം ( Society in India,Page 328 ) എഴുതി:'ഒരു ഇന്ത്യൻ ഗ്രാമം ഒരു റിപ്പബ്‌ളിക്കേ അല്ല;അത് ഓരോ കാലത്തും മാറിയിട്ടുണ്ട്.അത് ഒരിക്കലും സ്വാശ്രയം ആയിരുന്നില്ല ".


തീർത്ഥാടനങ്ങൾ,വിവാഹം,സവിശേഷ സേവനങ്ങൾ എന്നിവയ്ക്ക് യഥേഷ്ടം സഞ്ചരിച്ചിരുന്നവനാണ്,ഇന്ത്യക്കാരൻ.ഈ ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചിരുന്ന ഒന്നാണ് മതം.ഏതു ഗ്രാമ സമൂഹത്തെയും പോലെ,ഈ സമൂഹവും മാറിക്കൊണ്ടിരുന്നു.മാർക്‌സ് വായിച്ച പഠനങ്ങൾ അദ്ദേഹത്തെ വഴി തെറ്റിച്ചു.ഹിന്ദു സമൂഹത്തെയും മതത്തെയും മനസ്സിലാക്കുന്നതിൽ പിഴച്ച അദ്ദേഹം ആഗോള ക്രിസ്ത്യൻ അജണ്ടയ്ക്ക് പേനയുന്തി.വെറും പ്രേഷിത പ്രവർത്തകൻറെ നിലവാരത്തിലെത്തി.മതവും ഭരണവും സ്വതന്ത്രമാണെന്ന് കരുതി.യൂറോപ്പിലെ പോലെ തന്നെ,മതം ഇന്ത്യയിലും സാമൂഹിക നിയന്ത്രണ ഉപാധിയാണെന്നും അതിനെ ഭരണ കർത്താക്കളും ധനികരും ഉപയോഗിക്കുന്നു എന്നും മാർക്‌സ് കണ്ടില്ല.സ്വന്തം രാജ്യമായ പ്രഷ്യയിൽ ഭരണകൂടം മതത്തെ സംരക്ഷിക്കുകയാണെന്നും അല്ലെങ്കിൽ മതം കൊഴിയുമായിരുന്നു എന്നും ഇന്ത്യ വ്യത്യസ്തമാണെന്നും ധരിച്ചു.ഹിന്ദുമതം മാർക്സിന്,പ്രകൃതിയുടെ പ്രാകൃത ആരാധനയാണ്;അത് മനുഷ്യൻറെ പ്രകൃതിയോടുള്ള യുക്തി രഹിത സമീപനമാണ്.ഇന്ത്യയുടെ ഗ്രാമ ജീവിത സ്വഭാവം വച്ച്,ഭരണ കൂട സംരക്ഷണം ഇല്ലാതെ തന്നെ,ഹിന്ദു മതം തുടരും.അതിനാൽ,ഗ്രാമ സമൂഹത്തിൻറെ അടിസ്ഥാന രൂപം തകരുമ്പോഴേ,ഹിന്ദു മതവും കൊഴിയുകയുള്ളൂ.അങ്ങനെ ജീർണിക്കുമ്പോഴേ അതിന് ഭരണ കൂട സംരക്ഷണം വേണ്ടി വരൂ.

മാർക്‌സിന്റെ ഈ വാദം,അദ്ദേഹത്തിന് തന്നെ വിഴുങ്ങേണ്ടി വന്നു.ഗ്രാമ സമൂഹത്തെ ഉന്മൂലനം ചെയ്യുന്ന ബ്രിട്ടീഷ് ഭരണവും സ്വതന്ത്ര വാണിജ്യവും,ഹിന്ദു മതത്തിൻറെ തകർച്ചയ്‌ക്കൊപ്പമുള്ള ഹിന്ദു മത ജീര്ണതയിൽ,അതിൻറെ സംരക്ഷണത്തിന് എത്തിയില്ല.പൊതുവെ ഹിന്ദു മതത്തെ ആക്രമിക്കുന്നതിൽ നിന്ന് ബ്രിട്ടീഷ് ഭരണം വിട്ടു നിന്നെങ്കിലും,പ്രധാനമന്ത്രി ബെഞ്ചമിൻ ഡിസ്രേലിക്ക് കീഴിൽ പുതിയ നയം വന്നതായി മാർക്‌സ് ട്രിബ്യുണി ൽ 1857 ഓഗസ്റ്റ് 14 ന് 'ഇന്ത്യൻ പ്രശ്‍നം' ( The Indian Question ) എന്ന ലേഖനത്തിൽ എഴുതി:"ഇന്ത്യൻ ദേശീയതയെ തകർക്കാൻ,'ജന മതം തകർക്കാൻ ' മനഃപൂർവം ശ്രമങ്ങൾ നടക്കുന്നു ".

ബ്രിട്ടീഷ് ഭരണത്തിൽ,ഗ്രാമസമൂഹങ്ങൾ ഇല്ലാതായി,ഹിന്ദു മതം സമീപ ഭാവിയിൽ നശിക്കും എന്നായിരുന്നു മാർക്‌സ് പ്രവചനം."ഏഷ്യയിൽ നടക്കുന്ന ഏക സാമൂഹിക വിപ്ലവം'' ആണ് അത് എന്ന് അലസ വേഗത്തിൽ കണ്ടെത്തിയ മാർക്‌സ്,അവിനേരി നിരീക്ഷിച്ച പോലെ,ഒരു യൂറോ കേന്ദ്രിത ചിന്തകനായി അവശേഷിച്ചു ( 5 ).ചരിത്രത്തെ സംബന്ധിച്ച പൊതു മാർക്‌സിയൻ നിലപാടുമായി പൊരുത്തപ്പെടുന്നതല്ല, ഇന്ത്യയെയും ചൈനയെയും സംബന്ധിച്ച മാർക്‌സിന്റെ നിരീക്ഷണങ്ങൾ.അവ യൂറോപ്യൻ അനുഭവവും പാശ്ചാത്യ ചരിത്ര ബോധവും നിര്ണയിച്ചതാണ്.
മുസ്ലിം അധിനിവേശത്തെപ്പറ്റി മാർക്‌സ് അവലംബിച്ച മൗനവും പ്രധാനമാണ്.ഇന്ത്യയുടെ മതത്തിലും സമൂഹത്തിലും ആ അധിനിവേശം ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്‌തിരുന്നെങ്കിൽ,മാർക്‌സ് വഴി തെറ്റാതിരുന്നേനെ.അധിനിവേശം നടത്തിയ മുസ്ലിംകൾ ഹിന്ദുവൽക്കരിക്കപ്പെട്ടു എന്ന ലളിതമായ കണ്ടെത്തലിന് പിന്നിൽ,ഒളിക്കുകയായിരുന്നു,മാർക്‌സ്.മുസ്ലിം സംസ്‌കാരവും സാമൂഹിക ഘടനയും അവയുടെ മൗലിക സ്വഭാവങ്ങൾ നിലനിർത്തിയില്ല എന്ന് മാർക്‌സ് ധരിച്ചു.അങ്ങനെയെങ്കിൽ,ഹിന്ദുക്കളെ എന്തിന് ഇസ്ലാമിലേക്ക് മാറ്റി?

സാമ്പത്തിക,സാമൂഹിക മാറ്റങ്ങൾക്ക് പിന്നാലെ,മതത്തിൻറെ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന് ധരിച്ചതാണ് മാർക്‌സിന്റെ അബദ്ധം.മതപരമായ മാറ്റങ്ങൾ,സാമൂഹിക,സാമ്പത്തിക മാറ്റങ്ങൾ സൃഷ്ടിക്കാം എന്ന് കണ്ടില്ല.ബൂർഷ്വാ -മുതലാളിത്ത സമൂഹത്തിന്,പ്രൊട്ടസ്റ്റൻറ് മതം എന്ന പോലെ,ഇന്ത്യയുടെ ലാളിത്യത്തിന് ചേർന്നതാണ്,ഹിന്ദു മതം.നിലനിൽക്കുന്ന മതം വച്ച്,സാമൂഹിക,സാമ്പത്തിക മാറ്റങ്ങൾ പ്രവചിക്കാനാവില്ല.ഇസ്ലാം ചില ഘട്ടങ്ങളിൽ,സാമ്പത്തിക ഉന്നമനത്തിന് വിഘ്നമായിട്ടുണ്ട് എന്ന വസ്‌തുത,മാർക്സിന് മനസ്സിലായില്ല.മാർക്സിസത്തിൽ,മതം സമൂഹത്തെ മാറ്റുന്നില്ല.

ഇന്ത്യൻ ഗ്രാമങ്ങളെ മാർക്‌സ് കാണേണ്ടിയിരുന്നത്, മതത്തിലൂടെ ആയിരുന്നു. ഹിന്ദു മതത്തിൻറെ ആന്തരിക ജനാധിപത്യത്തിലൂടെ ആയിരുന്നു. ബഹു ദൈവങ്ങളുടെ ബഹുസ്വരതയിലൂടെ ആയിരുന്നു. അതാണ്, സാമൂഹിക ശാസ്ത്രജ്ഞർ ഇന്ന് ചെയ്യുന്നത്. അതാണ്,മാക്‌സ് വെബർ ചെയ്‌തത്‌.
------------------------------------------
1.India Bill / Newyork Daily Tribune,9 June 1853
2.Eric Hobsbawm /Inroduction ,Marx/  Pre -Capitalist Economic Formations,1984,Page 23
3.K A Witlfogel / Oriental Despotism,1957,Page 372
4.The British Rule in India / Newyork Daily Tribune,25 June 1853
5 .S S Avineri / Karl Marx On Colonialism and Modernization,1968,Page 27.

See https://hamletram.blogspot.com/2019/09/blog-post_96.html






Sunday 15 September 2019

മാർക്‌സ് -ഇതാ തൊണ്ടി മുതൽ

അന്ധനായ മാർക്‌സ് 11

ന്ത്യയെപ്പറ്റി മാർക്‌സ് അമേരിക്കൻ പത്രത്തിൽ എഴുതിയ ലേഖനങ്ങളിൽ,ഹെഗലിൽ നിന്ന് ഖണ്ഡികകൾ അതേ പടി പകർത്തിയത് കണ്ടാൽ ഞെട്ടും.കേരളത്തിലെ ചില മാർക്‌സിസ്റ്റ്‌ ഡോക്റ്ററേറ്റുകാരുടെ ഗുരു സ്ഥാനത്ത് അദ്ദേഹം വരും.

ന്യൂയോർക് ഡെയിലി ട്രിബ്യുൺ ചില ലേഖനങ്ങളിൽ നിന്ന് മാർക്‌സിന്റെ പേര് ഒഴിവാക്കിയിരുന്നു.പേരില്ലാത്തവ എത്രയെണ്ണം മാർക്സിന്റേതായിരുന്നു എന്നറിയില്ല.1920 -30 കാലത്ത് മോസ്കോയിലെ മാർക്‌സ് -എംഗൽസ് -ലെനിൻ ഇൻസ്റ്റിട്യൂട്ട് ഇതേപ്പറ്റി ഗേവഷണം നടത്തി.ഇതിൻറെ ഫലമായിരുന്നു,ഡോണ ടോർ എഡിറ്റ് ചെയ്‌ത Marx on China:Articles From The Newyork Daily Tribune,1853 -1860 (1951 / 1952 ).ഇന്ത്യയെപ്പറ്റി എഴുതിയവ,പേരുള്ളവ അലഹബാദിൽ നിന്ന് 1934 ലും 1938 ലും മുൽക് രാജ് ആനന്ദ് എഡിറ്ററായി,സോഷ്യലിസ്റ്റ് ബുക് പബ്ലിക്കേഷൻ പുറത്തിറക്കി.1940 ൽ മാർക്സിന്റെ Articles on India ലണ്ടനിൽ നിന്ന് രജനി പാമേ ദത്ത് പ്രസിദ്ധീകരിച്ചു.മാർക്സിന്റെ പേര് വച്ച എട്ട് ലേഖനങ്ങൾ.മുംബൈയിൽ നിന്ന് 1943 ലും '51 ലും പുതിയ പതിപ്പുകൾ ഇറങ്ങി.1953 ൽ മോസ്‌കോയിൽ നിന്നിറങ്ങിയ മാർക്സ്,എംഗൽസ് ട്രിബ്യുൺ ലേഖന സമാഹാരത്തിൽ 'ഇന്ത്യൻ കലാപം' എന്ന ലേഖനം ഉണ്ടായിരുന്നു.1857 സെപ്റ്റംബർ 16 ന് ട്രിബ്യുൺ പ്രസിദ്ധീകരിച്ച ഈ ലേഖനം,പുസ്തകത്തിൽ വന്നപ്പോഴാണ്,മാർക്‌സ് 1857 ലെ കലാപത്തെപ്പറ്റി എഴുതിയിട്ടുണ്ടെന്ന് ഇന്ത്യക്കാർ അറിഞ്ഞത്.മാർക്‌സിന്റെ പേരില്ലാതെയാണ് ഇത് പത്രത്തിൽ വന്നത്.1959 ൽ മോസ്‌കോയിൽ നിന്ന് മാർക്‌സ് -എംഗൽസ് സയുക്ത പേരിൽ On Colonialism രണ്ടു ഭാഗങ്ങൾ വന്നു.1968 ൽ പരിഷ്‌കരിച്ച നാലാം പതിപ്പ് ഉണ്ടായി.ഇവയും 1988 ൽ സംയുക്ത പേരിൽ The First Indian War of Independence പുസ്തകവും വന്നതോടെ,ട്രിബ്യുണിൽ വന്ന ഇന്ത്യൻ ലേഖനങ്ങൾ മുഴുവൻ കിട്ടി.
ബയാർഡ് ടെയ്‌ലർ 

ഇന്ത്യയെപ്പറ്റിയുള്ള ലേഖനങ്ങൾ മാത്രം 1985 ൽ മീററ്റിൽ നിന്ന് ബെർക് ബർബറോഗ്ളു India : National Liberation and Class Struggle -A Collection of Classical Marxist Writings എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തി.2001 ൽ ഐജാസ് അഹമ്മദ് On the National and Colonial Question എഡിറ്റ് ചെയ്‌തിറക്കി.2006 ൽ Karl Marx:India ഇക്‌ബാൽ ഹുസ്സൈൻ ഇറക്കി.അലിഗഡ് ഹിസ്റ്റോറിയൻസ് സൊസൈറ്റി 15 വർഷം ഗവേഷണം ചെയ്‌താണ്‌ ഇത് തയ്യാറാക്കിയത്.അമേരിക്കയിൽ വിർജീനിയ സർവകലാശാലയിലെ ആൽഡർമാൻ ലൈബ്രറിയിൽ ട്രിബ്യുൺ ലക്കങ്ങളുണ്ട്.

ആ പത്രത്തിൽ മാർക്‌സ് എഴുതിയ കാലത്ത് തന്നെ ഇന്ത്യയെപ്പറ്റി അമേരിക്കൻ പത്രപ്രവർത്തകൻ ബയാർഡ് ടെയ്‌ലർ ( 1825 -1878 ) എഴുതിയിരുന്നു.പേരില്ലാതെ വന്ന എല്ലാ ലേഖനങ്ങളും മാർക്സിന്റേതാവില്ല.മോസ്‌കോ പതിപ്പുകൾ മുഖവിലയ്ക്ക് എടുക്കാനാവില്ല.ടെയ്‌ലർ ഇന്ത്യ സന്ദർശിച്ചാണ് എഴുതിയത്.1854 ഏപ്രിൽ 22 ന് എംഗൽസിന് മാർക്‌സ് എഴുതിയ കത്തിൽ ടെയ്‌ലറുടെ ഇന്ത്യ സന്ദർശനത്തിന് പത്രം 500 പൗണ്ട് ചെലവാക്കിയിട്ടും,അയാളുടെ റിപ്പോർട്ടുകൾ താൻ ലണ്ടനിൽ നിന്ന് എഴുതിയവയെക്കാൾ ചെറുതും മോശവുമാണെന്ന് വിമർശിക്കുന്നു.1854 ൽ Poems of the Orient എന്ന കവിതാ സമാഹാരവും ടെയ്‌ലർ പ്രസിദ്ധീകരിച്ചു.പത്രത്തിൻറെ ലണ്ടൻ ലേഖകൻ പോളണ്ടുകാരനായ ഹംഗേറിയൻ ദേശീയ വാദി ഫെറൻസ് ഒറീൽ പൾസ്‌കി (Ferenc Pulszky 1814 -1897) എ പി സി എന്ന പേരിൽ ഇന്ത്യയെപ്പറ്റി എഴുതിയിരുന്നു.1854 മാർച്ച് 11 നും ഒക്ടോബർ പത്തിനും മാർക്‌സ് എംഗൽസിന് എഴുതിയ കത്തുകളിൽ,പൾസ്‌കിയെ തൻറെ ശത്രു എന്നും 'ലണ്ടൻ പത്രങ്ങളിൽ നിന്ന് നാണമില്ലാതെ കക്കുന്നവൻ' എന്നും ചീത്ത വിളിച്ചു.

മാർക്‌സിന്റെ ഇന്ത്യൻ ലേഖനങ്ങൾക്ക് പലരും ആശ്രയിച്ചിരുന്നത്,ഷ്ലോമോ അവിനേരി തയ്യാറാക്കിയ Karl Marx on Colonialism and Modernization ( 1968 ) എന്ന പുസ്തകമാണ്.പത്ര ലോഖനങ്ങളുടെ ഒറ്റ വാല്യം.മോസ്‌കോ പതിപ്പുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌താണ്‌ ഇത് വന്നത്.മാർക്‌സിന്റെയോ എംഗൽസിന്റെയോ പേരില്ലാത്ത എല്ലാ പത്ര ലേഖനങ്ങളും മോസ്‌കോ പതിപ്പിൽ ചേർത്തിട്ടില്ല.അവിനേരി ഉൾപ്പെടുത്തിയ ചിലതിൻറെ വിശ്വാസ്യത സംശയത്തിലാണ്.മോസ്‌കോയിൽ നിന്നിറങ്ങിയ മാർക്‌സ് സമ്പൂർണ കൃതികളുടെ 11 -17,19 വാല്യങ്ങളിലാണ് ( 1979 -81 ;1984 ) ഇന്ത്യൻ ലേഖനങ്ങൾ.എന്നാൽ പത്രത്തിൻറെ 1858 ഏപ്രിൽ അഞ്ച്,26 തീയതികളിൽ വന്ന ലേഖനങ്ങൾ ഈ വാല്യങ്ങളിൽ ഇല്ല.British Atrocities in India,Scheme for the Administration of India എന്നിവയാണ്,അവ.

ഫെറൻസ് പൾസ്‌കി 

നേരത്തെ പറഞ്ഞ പോലെ,1853 ജൂൺ 25 ന് എഴുതിയ The British Rule in India,ഓഗസ്റ്റ് എട്ടിന് എഴുതിയ The Future Results of the British Rule in India എന്നിവയിലാണ്,ഹിന്ദുമതത്തെപ്പറ്റിയും ഹിന്ദുക്കളെപ്പറ്റിയും പരാമർശങ്ങൾ.ഇവയ്ക്ക് ശേഷo മാർക്‌സ് ഇന്ത്യയെ വ്യത്യസ്തമായി വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട് -എന്നാൽ ഈ രണ്ടു ലേഖനങ്ങളുടെ ഭാഗങ്ങൾ മാർക്‌സ് അതേ പടി മൂലധന ത്തിൽ നില നിർത്തി.മൂലധന ത്തിനുള്ള കുറിപ്പുകൾ ഗ്രന്ത്രിസ്സേ എന്ന പേരിൽ വന്നതിൽ,മുതലാളിത്ത പൂർവ സാഹചര്യങ്ങളിൽ ഇന്ത്യയെ പ്രതിഷ്ഠിക്കാനുള്ള ശ്രമം കാണാം.ചില ഭേദഗതികളോടെ ഇന്ത്യയെ സംബന്ധിച്ച സിദ്ധാന്തങ്ങൾ മൂലധനം ഒന്നാം വാല്യത്തിൽ വന്നു.മാർക്‌സിന്റെ കുറിപ്പുകളിൽ നിന്ന് മൂലധനം രണ്ടും മൂന്നും വാല്യങ്ങൾ തയ്യാറാക്കിയത് എംഗൽസാണ്.അവയിൽ മൂല്യം വിശദീകരിക്കുമ്പോൾ,അവിടവിടെ ഇന്ത്യയുണ്ട്.മൂലധനം ഒന്നാം വാല്യം വന്ന 1867 ന് ശേഷം മാർക്‌സ് ഇന്ത്യയെ വിട്ടെന്നാണ് കുറിപ്പുകളിൽ നിന്ന് മനസ്സിലാകുന്നത്.മോസ്‌കോയിൽ നിന്ന് മാർക്‌സിന്റെ Notes on Indian History 1664 -1858 എന്ന പുസ്തകം ഇറക്കിയെങ്കിലും,അവയ്ക്ക് കുറിപ്പുകൾ എന്നെടുത്തു എന്ന് വ്യക്തമല്ല.1870 ൽ റോബർട്ട് സീവേൽ ഇറക്കിയ The Analytical History of India യിൽ നിന്ന് പകർത്തിയതാകാം.1841 ൽ പ്രസിദ്ധീകരിക്കുകയും 1874 ൽ പുതിയ പതിപ്പിറങ്ങുകയും ചെയ്‌ത മൗണ്ട് സ്റ്റുവർട്ട് എൽഫിൻസ്റ്റൻറെ History of India യാണ് മാർക്‌സ് ഉപജീവിച്ച മറ്റൊരു പുസ്തകം.അക്കാലത്ത് തന്നെ മോർഗനും കൊവാലെവ്‌സ്‌കിയും ഇറക്കിയ പുസ്തകങ്ങൾ  വഴി പുസ്തകം വഴി മാർക്സിന് ഇന്ത്യയിൽ പുതിയ താൽപര്യം ജനിച്ചെന്ന് ഡാനിയൽ തോർണർ Marx on India and Asiatic Mode of Production (1966) ൽ പറഞ്ഞിട്ടുണ്ട്; Communal Landholding (1879) ആണ് കൊവാലെവ്‌സ്‌കിയുടെ പ്രബന്ധം.

Ancient Society എഴുതിയ അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനാണ്  ലൂയിസ് മോർഗൻ.റഷ്യൻ സാമൂഹ്യ ശാസ്ത്രജ്ഞൻ എം എം കൊവാലെവ്സ്കി മാർക്സിനെ ലണ്ടനിൽ കണ്ടിരുന്നു.മോർഗൻറെ Ancient Society (1877) കൊവാലെവ്‌സ്‌കി മാർക്സിന് കൊടുത്തു.1879 ൽ മാർക്‌സ് കൊവാലെവ്‌സ്‌കിയുടെ പ്രബന്ധത്തെപ്പറ്റി എഴുതിയ കുറിപ്പുകളിൽ,ഭൂമിയുമായുള്ള ബന്ധങ്ങളിൽ ഇന്ത്യയെപ്പോലെ വൈവിധ്യം മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ലെന്ന് പറയുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ചരിത്രം മുഗളന്മാർക്ക് മുൻപും പിൻപും പരിശോധിച്ച മാർക്സിന് ഇന്ത്യൻ ഗ്രാമങ്ങൾ മാറിക്കൊണ്ടിരുന്നതായി ബോധ്യപ്പെട്ടു.*

കൊവാലെവ്സ്കി 

അതായത്, മാർക്‌സ് മൗലിക ചിന്തകൻ അല്ല. സോവിയറ്റ് യൂണിയൻ മാർക്‌സ് എഴുതിയതെല്ലാം തപ്പിയെടുത്ത് ഇറക്കിയപ്പോൾ നിർബാധം മാർക്‌സ് പകർപ്പെഴുത്ത് നടത്തിയത് വെളിച്ചത്ത് വന്നു.

ഇന്ത്യയെ സംബന്ധിച്ച വ്യാഖ്യാനം മാർക്‌സ് മോഷ്ടിച്ചത്,ഹെഗലിൻറെ The Philosophy of History യിൽ നിന്നാണ്.1830 ൽ ഹെഗൽ എഴുതിയത്,മാർക്‌സ് 1863 ൽ പകർത്തി.ജെ സിബ്‌റി പരിഭാഷ ചെയ്‌ത ( 1956 )  ഹെഗലിൻറെ പുസ്തകത്തിൽ ( പേജ് 163)   നിന്ന്:

The Hindoos have no history, no growth expanding into a veritable political condition. The diffusion of Indian culture had been a dumb,deedless expansion. The people of India have achieved no foreign conquests, but have on every occasion been vanquished themselves.
"ഇന്ത്യയ്ക്ക് ചരിത്രമേയില്ല;ഒരു രാഷ്ട്രീയാവസ്ഥയായി പരിണമിക്കാനുള്ള വികാസവുമില്ല.ഇന്ത്യൻ സംസ്കാരത്തിൻറെ വികാസം നിശബ്ദവും നിശ്ചേതനവുമായിരുന്നു.ഇന്ത്യൻ ജനത ഒരു വിദേശ രാജ്യവും കീഴടക്കിയില്ല,ഓരോ ഘട്ടത്തിലും കീഴടങ്ങുകയായിരുന്നു."

ഹെഗൽ ഈസ്റ്റ് ഇന്ത്യ റിപ്പോർട്ടിൽ നിന്ന് പകർത്തിയ ഈ വിഡ്ഢിത്തം മാർക്‌സ് 'ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ' എന്ന ലേഖനത്തിൽ പകർത്തിയത് നോക്കുക :

Indian society has no history, at least no known history. What we call its history is but the history of successive intruders who founded their empires on the passive basis of that unresisting and unchanging society. ( The Newyork Daily Tribune / 8 August 1853 )
"ഇന്ത്യൻ സമൂഹത്തിന് ചരിത്രമേയില്ല;അറിയപ്പെടുന്ന ചരിത്രം.അതിൻറെ ചരിത്രമെന്ന് നാം പറയുന്നത് മാറ്റമില്ലാത്തതും പ്രതിരോധിക്കാത്തതുമായ ആ സമൂഹത്തിൻറെ അലസമായ അടിത്തറയിൽ സാമ്രാജ്യം കെട്ടിപ്പടുത്ത അധിനിവേശ ശക്തികളുടെ ചരിത്രത്തെയാണ് ".

ഹെഗൽ ഇന്ത്യൻ മതവിശ്വാസത്തെപ്പറ്റി ഇങ്ങനെ എഴുതി:

The ideology of the Hindoo culture is a pantheism of imagination, expressed in the universal deification of all finite existence and degradation of the Divine, deprivation of man of personality and freedom...the morality of which is involved in respect for human life is not found among the Hindoos.( The Philosophy of History/Pages 140,141,150).
"ഹിന്ദു സംസ്കാരത്തിൻറെ കാതൽ ഭാവനയിൽ വിരിഞ്ഞ ദൈവ ശ്രേണിയാണ്.അവ നിലനിൽക്കുന്ന എല്ലാറ്റിനെയും ദൈവവൽക്കരിക്കുകയും ദൈവത്തെ താഴ്ത്തിക്കെട്ടുകയും മനുഷ്യ വ്യക്തിത്വം,സ്വാതന്ത്ര്യം എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു....ഹിന്ദുക്കൾക്കിടയിൽ,മനുഷ്യ ജീവനെ ആദരിക്കുന്ന ദൈവികത കാണാനില്ല."

മാർക്‌സ് ആവർത്തിച്ചു:

The murder itself is a religious right in Hindoostan-a brutalizing worship of nature, exhibiting its degradation in the fact that man, the sovereign of nature, fell down on his knees in adoration of Hanuman, the monkey, and Sabbala, the cow. (The Newyork Daily Tribune/25 June 1853.)
"ഇന്ത്യയിൽ കൊല തന്നെ മതാചാരമാണ്-പ്രകൃതി ആരാധന മാരകമാണ്.പ്രകൃതിയുടെ യജമാനനായ മനുഷ്യനെ അത്,ഹനുമാൻ എന്ന കുരങ്ങനും പശുവായ കാമധേനുവിനും മുന്നിൽ സാഷ്ടാംഗ പ്രണാമം നടത്തി,താഴ്ത്തികെട്ടുന്നു".

മനുഷ്യ ജീവനെ ആരാധിക്കുന്ന ധാർമികത ഹിന്ദുക്കൾക്കില്ല എന്ന ഹെഗലിൻറെ പ്രസ്താവനയ്ക്ക്,ധർമ്മ ശാസ്ത്രങ്ങളായ 'മഹാഭാരത'ത്തിന്റെയും 'വാല്‌മീകി രാമായണ'ത്തിന്റെയും നാട്ടുകാരായ നാം മറുപടി പറയേണ്ടതില്ല.

ഇന്ത്യയ്ക്ക് ചരിത്രമില്ലെന്നും ഉള്ളത്  അധിനിവേശക്കാരുടേതാണെന്നും ഹെഗലിനെ വളച്ചൊടിച്ച് വിഡ്ഢിത്തം വിളമ്പിയ മാർക്‌സിനാകട്ടെ, ഇന്ത്യയിലെ ഏറ്റവും വലിയ മാർക്സിസ്റ്റ് ചരിത്രകാരൻ ദാമോദർ ധര്മാനന്ദ്‌ കോസംബി (1907 -1966) നിശിതമായി An Introduction to the Study of Indian History (Page 11 -12) യിൽ മറുപടി പറഞ്ഞു:
"മാർക്‌സിന്റെ പ്രസ്താവനയെ എതിർക്കാതെ വിട്ടുകൂടാ.ഇന്ത്യൻ ചരിത്രത്തിൻറെ മഹദ് ഘട്ടങ്ങൾ,മൗര്യ,ശതവാഹന,ഗുപ്‌ത കാലങ്ങൾക്ക് അധിനിവേശക്കാരുമായി ഒരു ബന്ധവുമില്ല.അക്കാലത്താണ് അടിസ്ഥാന ഗ്രാമ സമൂഹം രൂപം കൊണ്ടതും വികസിച്ചതും പുത്തൻ വാണിജ്യ കേന്ദ്രങ്ങൾ വളർന്നതും ".

അർനോൾഡ് ടോയൻബിയെ വായിച്ചിട്ടും താൻ ആത്മാവ്,ഗോത്ര സ്‌മൃതികൾ,ധാർമിക വിജയങ്ങൾ,ചാതുർവർണ്യത്തിന്റെ സത്ത എന്നിവയുടെ ആഴമറിയാൻ പാട് പെടുന്നതായി കോസംബി സമ്മതിക്കുന്നു.മാർക്സിസത്തിൽ തടഞ്ഞു നിന്നാൽ അങ്ങനെ സംഭവിക്കും.മുൽക് രാജ് ആനന്ദ് എഡിറ്റ് ചെയ്‍ത മാർക്‌സ് -എംഗൽസ് -ഇന്ത്യ പുസ്തകം ആഴമില്ലാത്തതാണെന്നും അതിന് രജനി പാമേ ദത്ത്,എഡ്‌ജൽ റിക്വഡ്,നെഹ്‌റു,സജ്ജാദ് സഹീർ,പി സി ജോഷി,സെഡ് എ അഹമ്മദ് എന്നിവർ സഹായിച്ചു എന്നത് കൗതുകം മാത്രമാണെന്നും കോസംബി വിലപിക്കുന്നു.പുസ്തകമിറക്കിയ സോഷ്യലിസ്റ്റ് ബുക് ക്ലബിൽ അംഗങ്ങളായ സുഭാഷ് ചന്ദ്ര ബോസ്,നരേന്ദ്ര ദേവ്,ജയപ്രകാശ് നാരായൺ,എം ആർ മസാനി,റാം മനോഹർ ലോഹ്യ എന്നിവർ പഠനം അപൂർണമാണെന്ന് വായനക്കാരന് മുന്നറിയിപ്പ് നൽകാതിരുന്നത്,ഖേദകരമാണെന്നും ഈ ആഴമില്ലായ്‌മ അവരുടെ പിൽക്കാല ചാഞ്ചാട്ടങ്ങളിൽ കണ്ടുവെന്നും കോസംബി വിമർശിക്കുന്നു.
---------------------------------
*Marx at the Margins: On Nationalism, Ethnicity and Non-Western Societies / Kevin Anderson.

See https://hamletram.blogspot.com/2019/09/blog-post_15.html

മാർക്‌സ് -പുറപ്പാടിൻറെ പുസ്‌തകം 

അന്ധനായ മാർക്‌സ് 10 

മാർക്‌സിന്റെ ഭാര്യ ജെന്നി 1844 മെയ് ഒന്നിന് ആദ്യ കുഞ്ഞിനെ പ്രസവിച്ചു.ജെന്നി എന്ന് തന്നെ പേര്.കുഞ്ഞിന് സുഖമില്ലാതെ ചികിത്സയ്ക്കായി ജെന്നി രണ്ടു മാസം ട്രയറിലേക്ക് പോയി.ആ നേരത്ത്  മാ ർക്‌സ് തയ്യാറാക്കിയ കുറിപ്പുകളാണ്,പാരീസ് രേഖകൾ അഥവാ സാമ്പത്തിക,തത്വ ശാസ്ത്ര രേഖകൾ.ഇവ പ്രസിദ്ധീകരിച്ചത് 1932 ൽ മാത്രം.മൂലധനം അല്ല,ഇതാണ് മാർക്‌സിന്റെ മുഖ്യ രചന എന്ന് വലിയൊരു വിഭാഗം കരുതുന്നു.മൂലധന ത്തിന് അടിസ്ഥാനമായ നാല് അപൂർണ പ്രബന്ധങ്ങൾ ആണിവ.

ആദ്യ പ്രബന്ധം 27 പേജ്.കൂലി,ലാഭം,വാടക,അന്യവല്കരിക്കപ്പെട്ട അധ്വാനം എന്നിവയാണ് വിഷയം.നാല് പേജ് മാത്രമുള്ള രണ്ടാം രേഖ,മൂലധനവും അധ്വാനവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ്.45 പേജ് മൂന്നാം രേഖ സ്വകാര്യ സ്വത്ത്,പണം,അധ്വാനം,കമ്മ്യൂണിസം,ഉൽപാദനം,തൊഴിൽ വിഭജനം എന്നിവയെപ്പറ്റി.കൂടെ ഹെഗലിൻറെ വൈരുധ്യാത്മകതയുടെ നിരൂപണവും.നാല് പേജ് മാത്രമുള്ള നാലാം രേഖ,ഹെഗലിൻറെ Phenomenology of Mind അവസാന അധ്യായ സംഗ്രഹം.

നന്നായി പരിഷ്കരിച്ച് 1867 ൽ ഇറക്കിയ 'മൂലധന'ത്തിൻറെ കരടാണ് ഇത്.ഹെഗലിൻറെ 'നിയമത്തിന്റെ തത്വശാസ്ത്രം' എന്ത് കൊണ്ട് നിരൂപണം ചെയ്യാനായില്ല എന്ന് ആമുഖത്തിൽ മാർക്‌സ് പറയുന്നു.നിയമം,നൈതികത,രാഷ്ട്രീയം എന്നിവ വിഷയമായ സമാഹാരങ്ങൾ എഴുതുക ആയിരുന്നു ലക്ഷ്യം.രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിൽ തുടങ്ങി,ഈ വിഷയങ്ങൾ തമ്മിലുള്ള പരസ്‌പര ബന്ധം വിശകലനം ചെയ്യാൻ ആഗ്രഹിച്ചു.ഈ ലക്ഷ്യത്തിലെ ആദ്യ ഘട്ടമായിരുന്നു,മൂലധന വും മുൻപത്തെ പ്രബന്ധങ്ങളും.


1843 ശിശിരത്തിലാണ് മാർക്‌സ് സാമ്പത്തിക ശാസ്ത്രം വായിക്കാൻ തുടങ്ങിയത്.1844 വസന്തം ആകുമ്പോൾ ബോയിസ് ഗിൽബെർട്,ഫ്രാങ്സ്വാ ക്വിസ്‌നെ ( 17 -o നൂറ്റാണ്ടിൻറെ അവസാനം ) മുതൽ ജെയിംസ് മിൽ,ഴാങ് സേ വരെയുള്ളവരെ വായിച്ച് കുറിപ്പുകൾ എടുത്തു.മാർക്‌സ് പേര് വെളിപ്പെടുത്താത്ത ഫ്രഞ്ച്,ഇംഗ്ലീഷ് സോഷ്യലിസ്റ്റുകളോടും ജർമൻ എഴുത്തുകാരോടും വെയ്റ്റ്ലിങ്,ഹെസ്,എംഗൽസ് എന്നിവരോടും കടപ്പാട് രേഖപ്പെടുത്തി.എംഗൽസ് എഴുതിയ Outlines of a Critique of Political Economy എന്ന പ്രബന്ധത്തിൽ നിന്നുള്ള ഭാഗങ്ങൾ പാരീസ് രേഖകളിൽ നന്നായുണ്ട്.സ്വകാര്യ സ്വത്തിൻറെയും അതുണ്ടാക്കുന്ന മത്സരത്തിൻറെയും വിമർശമാണ്,ഈ പ്രബന്ധം.ഉൽപാദന,മൂലധന പ്രതിസന്ധി ഇതിൽ വിഷയമാണ്.ഇതിൽ നിന്നുള്ള ഉദ്ധരണികൾ മൂലധന ത്തിൽ പലയിടത്തും കാണാം.ഇത് കഴിഞ്ഞാൽ മാർക്‌സ് നന്നായി പകർത്തിയിരിക്കുന്നത്,ഫോയർബാക്കിൽ നിന്നാണ്.സ്വന്തം രചനയായ ഗ്രന്ത്രിസെ ( Grundrisse-അടിസ്ഥാനം  ) ഫോയർബാക്കിന്റെ പ്രബന്ധങ്ങളെ ആധാരമാക്കിയാണെന്ന് മാർക്‌സ് തന്നെ പറഞ്ഞിട്ടുണ്ട്.ഫോയർബാക്കിന്റേത് സൈദ്ധാന്തിക വിപ്ലവം ആയിരുന്നു എന്നാണ് മാർക്‌സ് പറഞ്ഞിരിക്കുന്നത്.

രാഷ്ട്രീയ സാമ്പത്തിക ശാസ്ത്ര പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ മാർക്‌സ് മൂന്ന് ഉറവിടങ്ങളെ ആശ്രയിച്ചു:ജർമൻ എഴുത്തുകാരൻ വില്യം ഷുൾസ് തൊഴിലാളികളുടെ പാപ്പരീകരണം,യന്ത്രങ്ങൾ വരുത്തുന്ന അമാനവീകരണം എന്നിവയെപ്പറ്റി എഴുതിയ പ്രബന്ധം,മുതലാളിത്തം തൊഴിലാളിക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നാശത്തെപ്പറ്റി കോൺസ്റ്റാന്റിൻ പെക്വർ എഴുതിയ പ്രബന്ധം,തൊഴിലാളി വർഗ്ഗത്തിൻറെ ചൂഷണത്തെപ്പറ്റി യൂജിൻ ബുറെറ്റ് എഴുതിയ പുസ്തകം,എന്നിവ.'മൂലധനത്തിൻറെ ലാഭ 'ത്തെപ്പറ്റി ആഡം സ്മിത്ത് എഴുതിയ ഖണ്ഡികകൾ അതേ പടി പകർത്തി.പഴയ സാമ്പത്തിക ശാസ്ത്രജ്ഞരിൽ കണ്ടത്,പ്രൊട്ടസ്റ്റൻറ് നീതി ശാസ്ത്രമാണെന്ന മാർക്സിന്റെ വിമർശത്തിൽ തന്നെ,അത് വിച്ഛേദിച്ച് ഭൗതിക വാദം പകരം വയ്ക്കുകയാണെന്ന് കാണാം.

മാർക്‌സിന്റെ സംസ്‌കാര ചടങ്ങിലെ പ്രഭാഷണത്തിൽ, എംഗൽസ് മാർക്‌സിന്റെ രണ്ടു വലിയ സംഭാവനകളായി പറഞ്ഞത്,ചരിത്രപരമായ ഭൗതിക വാദവും മിച്ച മൂല്യ സിദ്ധാന്തവുമാണ്.ചരിത്രപരമായ ഭൗതിക വാദം എങ്ങനെ വന്നു എന്ന് നാം കണ്ടു .മാർക്സിസത്തിൻറെ ഉറവിടങ്ങൾ ചർച്ച ചെയ്‌ത്‌,മാർക്സിന് മൗലിക സംഭാവനകളുണ്ടോ എന്ന് പരിശോധിക്കുന്നതിനാൽ, മൂലധനം ഒന്ന് കൂടി നോക്കാം.

മാർക്‌സ് ജീവിച്ചിരുന്നപ്പോൾ ഒന്നാം വാല്യം (1867) മാത്രമാണ് പ്രസിദ്ധീകരിച്ചത്.രണ്ടും മൂന്നും വാല്യങ്ങൾ എംഗൽസും മിച്ച മൂല്യ സിദ്ധാന്തം അടങ്ങിയ നാലാം വാല്യം ജർമൻ സോഷ്യലിസ്റ്റ് കാൾ കൗട്സ്കിയും പ്രസിദ്ധീകരിച്ചു. 'മൂലധന'ത്തിൻറെ ആദ്യ വാല്യത്തിന് എട്ടു വർഷം മുൻപാണ് ചാൾസ് ഡാർവിൻ പരിണാമ സിദ്ധാന്തം അടങ്ങിയ Origin of Species ഇറക്കിയത്.മൂലധനം മാർക്‌സ് ഡാർവിന് അയച്ചു.മനുഷ്യ വർഗത്തെ സംബന്ധിച്ച് നിതാന്ത മൂല്യം ഡാർവിനാണ്.

പാരീസ് രേഖകൾ പ്രസിദ്ധീകരിക്കാതിരുന്ന മാർക്‌സിൽ നിന്ന്,ചരിത്രപരമായ ഭൗതിക വാദം ചർച്ച ചെയ്യുന്ന  Holy Family,German Ideology,The Poverty of Philosophy എന്നിവ വന്നെങ്കിലും,സാമ്പത്തിക ശാസ്ത്രം വിഷയമായില്ല. 1847 ലാണ് അദ്ദേഹം അതേപ്പറ്റി പ്രഭാഷണങ്ങൾ ആരംഭിച്ചത്. ബ്രസൽസിലെ തൊഴിലാളി ക്ളബിൽ തുടങ്ങിയ പ്രഭാഷണങ്ങൾ 1849 ൽ Wage Labour and Capital എന്ന പുസ്തകമാക്കി.പാരീസ് രേഖകളുടെ ഛായ ഇതിനുണ്ട്.മൂലധനത്തെക്കാൾ മനസിലാക്കാൻ എളുപ്പം ഇതാണ്. മൂലധനത്തിൻറെ രണ്ടും മൂന്നും വാല്യങ്ങൾ ആരും കാര്യമാക്കിയിട്ടില്ല.

മൂലധനം ആദ്യ പതിപ്പ് 

മാർക്‌സ് വരെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ മൂലധനത്തെ സാമൂഹിക അവസ്ഥകളുമായി ബന്ധപെടുത്താതെ, പ്രകൃത്യാ ഉള്ളതായി കണ്ടു.യന്ത്രങ്ങൾ,അസംസ്‌കൃത വസ്‌തുക്കൾ എന്നിങ്ങനെ.ഇവയും ഉൽപന്നങ്ങളാണ്. ഉൽപ്പന്നങ്ങളെ മറ്റ് വസ്‌തുക്കളുമായി വിനിമയം ചെയ്യാം.വിൽക്കാം.അവയ്ക്ക് വിനിമയ മൂല്യമുണ്ട്.'വിനിമയ മൂല്യം' ( exchange value ) മാർക്സിസത്തിൽ പ്രധാന വാക്കാണ്.ഇത്,ഒരു ഉൽപന്നം ഉപഭോക്താവിൻറെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്ന 'ഉപയോഗ മൂല്യ'വും ( use value ) ആയി വ്യത്യാസപ്പെട്ടിരിക്കുന്നു.ഉപയോഗ മൂല്യത്തിന് വിപണിയുമായി ബന്ധമില്ല.മൂലധനം,ഉൽപന്നങ്ങളുടെ ആകെത്തുകയാണ്.വിനിമയ മൂല്യങ്ങളുടെ ആകെത്തുകയാണ്.ലോകത്തെ മൊത്തം മൂലധനം,വിനിമയ മൂല്യങ്ങളുടെ ആകെത്തുക ആണെങ്കിലും,വിനിമയ മൂല്യങ്ങളുടെയെല്ലാം ആകെത്തുക മൂലധനമല്ല.അതാകണമെങ്കിൽ,അധ്വാനവുമായി വിനിമയം ചെയ്‌ത്‌,അത് കൂട്ടിക്കൊണ്ടിരിക്കണം.മൂലധന ശക്തി വാടകയ്ക്ക് എടുത്താലേ കൂലിവേല നില നിൽക്കൂ.അതിനാൽ,മുതലാളിയുടെയും തൊഴിലാളിയുടെയും താൽപര്യങ്ങൾ ഒന്നാണെന്ന് മുതലാളിത്ത ധന ശാസ്ത്രജ്ഞർ കരുതുന്നതായി മാർക്‌സ് വാദിച്ചു.മൂലധന വളർച്ച ഉണ്ടായാൽ ലാഭവും കൂടും.ഇതുണ്ടാകാൻ,കൂലി സമാന്തരമായി കുറയ്ക്കണം എന്ന് മാർക്‌സ് കണ്ടത്,റിക്കാർഡോയെ പകർത്തിയാണ്.കൂലി കൂടിയാലും തൊഴിലാളിയും മുതലാളിയും തമ്മിലുള്ള വിടവ് കൂടിക്കൊണ്ടിരിക്കും.മൂലധനം കൂടുന്നതിന് അനുസരിച്ച് മുതലാളിത്തത്തിൻറെ അധീശത്വവും കൂടും.

ഡേവിഡ് റിക്കാർഡോയും 'കൂലിവേലയും മൂലധനവും' എഴുതിയ മാർക്‌സും ഒരു കീറാമുട്ടി അഭിമുഖീകരിച്ചു.ഉൽപന്നങ്ങൾ അവയുടെ മൂല്യത്തിലാണ് വിനിമയം ചെയ്യുന്നത്.ഈ വിനിമയ മൂല്യം ആ ഉൽപന്നം ഉൽപാദിപ്പിക്കാനുള്ള അധ്വാനത്തിൻറെ മൂല്യമാണ്.അധ്വാനവും ഉൽപന്നമാണ്.അതിനാൽ,അതും അതിൻറെ മൂല്യത്തിന് വിനിമയം ചെയ്യാൻ കഴിയണം.ഒരു ദിവസത്തെ അധ്വാനം വാങ്ങുന്ന മുതലാളി,ഒരു ദിവസത്തെ അധ്വാനത്തിൻറെ മൂല്യമാണ് നൽകേണ്ടത്.ഈ മൂല്യം ഒരു ദിവസം ഉൽപാദിപ്പിക്കുന്ന ഉൽപന്നത്തിനായുള്ള അധ്വാന മൂല്യത്തിലുണ്ട്.ഈ  ഉൽപന്നം അധ്വാന മൂല്യത്തിന് അനുസരിച്ചുള്ള വിലയ്ക്ക് മുതലാളി വിൽക്കുന്നു എങ്കിൽ,എവിടന്നാണ് മുതലാളിക്ക് ലാഭം ഉണ്ടാകുന്നത്?
ഈ പ്രശ്‍നം മാർക്‌സ് ആലോച്ചിരുന്നുവെന്ന് 1857 -58 ലെ കുറിപ്പുകളിൽ കാണാം.ഇവ 1953 ൽ ജർമനിയിൽ വന്നെങ്കിലും,ഇംഗ്ലീഷിൽ എത്തിയത് 1972 ൽ മാത്രമാണ്.ഇതാണ് ഗ്രന്ത്രിസ്സേ അഥവാ
രാഷ്ട്രീയ സാമ്പത്തിക ശാസ്ത്ര നിരൂപണ അടിസ്ഥാനം "( Foundations for the Critique of Political Economy ).ഈ കുറിപ്പുകൾ മൂലധനം ആയി;ഇവയ്ക്ക് പാരീസ് രേഖകളോട് വലിയ സാമ്യമുണ്ട്.Grundrisse വ്യക്തമാക്കുന്നത്,മാർക്‌സ് ഒടുവിലും ഹെഗലിനോട് വിട പറഞ്ഞിരുന്നില്ല എന്നാണ്.

മുൻപ് പറഞ്ഞ കീറാമുട്ടിയിൽ നിന്നാണ് മാർക്‌സ് മിച്ച മൂല്യത്തിൽ (surplus value) എത്തിയത്. മുതലാളി കൂലി നൽകുന്നത്,നിശ്ചിത സമയത്തിനാണ്.ഉദാഹരണത്തിന്,ഒരു ദിവസം ഈ നിശ്ചിത സമയം മുതലാളി വാങ്ങുന്നത് ഒരു ഉൽപന്നം ആയാണ്.ഈ ഉൽപന്നത്തിന്റെ വിനിമയ മൂല്യം അത് ഉൽപാദിപ്പിക്കാനുള്ള സംഖ്യയാണ് .ആ  ഉൽപന്നത്തെ,തൊഴിലാളിയെ ജീവസുറ്റതായി നില നിർത്താനുള്ള സംഖ്യ.ഇവിടെ അധ്വാനവും മൂലധനവും തമ്മിലുള്ള വിനിമയത്തിന് ദ്വന്ദ്വാത്മക സ്വഭാവമുണ്ട്.ഒരു നിശ്ചിത സമയത്തേക്ക് മുതലാളി വാങ്ങുന്ന തൊഴിലാളിയുടെ അധ്വാനം കൊണ്ട് കിട്ടാവുന്ന അത്രയും സ്വത്ത് അയാൾ പിഴിഞ്ഞെടുക്കുന്നു.'ജീവിക്കുന്ന അധ്വാന'മാണ് മുതലാളി വാങ്ങുന്നത്.തൊഴിലാളിയുടെ അധ്വാനം വഴി മുതലാളി എത്രയുണ്ടാക്കിയാലും,തൊഴിലാളിക്ക് കിട്ടുന്നത്,നിശ്ചിത സംഖ്യ മാത്രമാണ്.ഈ അധ്വാനമൂല്യവും വിനിമയ മൂല്യവും തമ്മിലുള്ള അന്തരമാണ്.മിച്ച മൂല്യം.


മുതലാളിയുടെ ലാഭമായി മാറുന്നത്,മിച്ച മൂല്യമാണ്.ആ ചൂഷണം ഇല്ലാതായി,തൊഴിലാളി അവൻറെ അധ്വാനത്തിൻറെ സമ്പൂർണ മൂല്യം അനുഭവിക്കാൻ,മുതലാളിത്തം തകരണം,കമ്മ്യൂണിസം വരണം.അവനെ അവൻ തന്നെ ഭരിക്കണം.കമ്മ്യൂണിസം അന്തരാള ഘട്ടം ആയതിനാൽ,മനുഷ്യൻ മനുഷ്യനെ പരസ്‌പരം സ്നേഹിക്കാൻ ഭരണകൂടവും കൊഴിയണം.ഇതാണ് മാർക്‌സ് മുന്നോട്ട് വച്ച വാഗ്‌ദത്ത ഭൂമി.
ഇത് പോലൊരു പ്രാഗ് കമ്മ്യൂണിസം നിലവിലുണ്ടായിരുന്നു എന്നദ്ദേഹം കാണുന്നു.ആദിമ ഗോത്ര സമൂഹങ്ങളിൽ,സ്വത്ത് പൊതുവായിരുന്നു.മനുഷ്യൻ അന്യവൽക്കരിക്കപ്പെട്ടിരുന്നില്ല.ഉൽപാദന ശക്തികൾ കരുത്ത് ആർജിച്ചിരുന്നില്ല.അവ കരുത്താർജിച്ചപ്പോൾ ഫ്യുഡലിസമുണ്ടായി,ഉടമകളും അടിമകളും ഉണ്ടായി.ഫ്യുഡലിസം കാലക്രമത്തിൽ തകർന്നത് പോലെ മുതലാളിത്തവും തകരുമെന്ന് മാർക്‌സ് പ്രവചിച്ചു.

മൂലധന ത്തിലെ സിദ്ധാന്തങ്ങൾ  പലതും തെറ്റാണെന്ന് കാലം തെളിയിച്ചു.ജീവിക്കുന്ന അധ്വാനത്തിൽ നിന്നാണ് മിച്ച മൂല്യമുണ്ടാകുന്നത് എന്നാണ് മാർക്‌സിന്റെ വാദം.യന്ത്രങ്ങളിൽ നിന്നോ അസംസ്‌കൃത വസ്‌തുക്കളിൽ നിന്നോ അതുണ്ടാവില്ല.അവയ്ക്ക് ചൂഷണം ചെയ്‌തെടുക്കുന്ന മിച്ച മൂല്യത്തിൻറെ സംഖ്യ കൂട്ടാനേ കഴിയൂ എന്ന് മാർക്‌സ് പറഞ്ഞു.ഈ സിദ്ധാന്തം തെറ്റാണ്.അവസാന തൊഴിലാളിയെ പിരിച്ചു വിട്ട ശേഷവും മുതലാളിത്തത്തിൻറെ ലാഭം നില നിൽക്കും.ഫാക്റ്ററികൾ,ഒട്ടോമേഷൻ നടപ്പാക്കിയവ,നിയന്ത്രിക്കുന്നത്,മനുഷ്യനേ ആവില്ല.മറ്റ് തത്വങ്ങളുടെയും അടിത്തറ പാളി:തൊഴിലാളിയെ നിലനിർത്താൻ മാത്രമുള്ള നിലവാരത്തിലേക്ക് കൂലി കൂപ്പു കുത്തും,ലാഭ നിരക്ക് കുറഞ്ഞു കൊണ്ട് വരും,മുതലാളിത്തത്തിന് കീഴിൽ സാമ്പത്തിക പ്രതിസന്ധികൾ കുമിഞ്ഞു കൂടും,മുതലാളിത്തത്തിന് പാപ്പരായവരുടെ കരുതൽ ശേഖരം വേണ്ടി വരും,കൂടുതൽ മനുഷ്യരെ മുതലാളിത്തം അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിലേക്ക് തള്ളി വിടും എന്നിവയാണ്,അടിത്തറയിളകിയ മാർക്‌സിയൻ സിദ്ധാന്തങ്ങൾ.

മാർക്‌സിസം പരീക്ഷിച്ച ഒരു രാജ്യവും രക്ഷപ്പെട്ടില്ല.അത് വേറൊരു അധികാര ക്രമം മാത്രമായി.

മാർക്സിസത്തിൻറെ അടിവേരിളക്കുന്ന കൽപന, അത് വാഗ്‌ദത്ത ലോകം മുന്നോട്ട് വയ്ക്കുന്നു എന്നതാണ്. ഇത് മാർക്‌സ് തട്ടിത്തെറിപ്പിച്ച ആശയ വാദത്തിന്റെ മറ്റൊരു രൂപമാണ്. മതത്തിൻറെ ലോകം, ഹെഗലിൻറെ ലോകം, വിഭ്രാന്തിയാണ് (Illusion) എന്ന വിമര്ശത്തില് നിന്ന് ഫോയർബാക്കും മാർക്‌സും എത്തിപ്പെട്ടത്, മറ്റൊരു വിഭ്രാന്ത ലോകത്താണ്. പുതിയൊരു യാഥാർഥ്യം ഉണ്ടാക്കാനും വേറൊരു മതം സൃഷ്ടിക്കേണ്ടി വന്നു.

ജൂത പുരോഹിത പാരമ്പര്യത്തിലാണ് മാർക്‌സ് ജനിച്ചത്.ക്രിസ്ത്യൻ ഭരണ കൂടം നില നിന്ന പ്രഷ്യയിൽ ജോലി സംരക്ഷിക്കാൻ മാർക്‌സിന്റെ പിതാവ് ഹെൻറിച്ചിന് ക്രിസ്‌തുമതം സ്വീകരിക്കേണ്ടി വന്നു.ആറാം വയസിൽ ക്രിസ്ത്യാനി ആയി ജ്ഞാന സ്നാനവും ചെയ്‌ത മാർക്‌സ്,ഫോയർബാക്ക് ക്രിസ്‌തു മതത്തെ നിരാകരിച്ചപ്പോൾ അത് സ്വാഗതം ചെയ്‌തത്‌,സ്വാഭാവികം.കാന്റും ഹെഗലും ക്രിസ്ത്യാനികൾ ആയിരുന്നു -ദൈവ രാജ്യമുണ്ട്.

ഡേവിഡ് റിക്കാർഡോ 

വാഗ്‌ദത്ത ലോകം, മാർക്സിന് പൈതൃകമായി കിട്ടിയ ജൂത മതത്തിൽ ഉള്ളതാണ്. അതാണ് ഹെബ്രൂ ബൈബിളിൻറെ നട്ടെല്ല്. ക്രിസ്തുവിന് എട്ടാം നൂറ്റാണ്ടു മുൻപ്‌,യഹോവ ആദിമ പിതാവായ അബ്രഹാമിനോട്, മെസൊപൊട്ടേമിയയിലെ തൻറെ ദേശമായ ഊർ വിട്ട് കാനാനിൽ പോയി പാർക്കാൻ കൽപിച്ചു. അവിടെ യഹോവ, അബ്രഹാമുമായി ഉടമ്പടിയിൽ ഏർപ്പെട്ടു.അബ്രഹാമിന്റെ സന്തതി പരമ്പരകൾ ദേശം മുഴുവൻ നേടുമെന്ന് യഹോവ വാഗ്‌ദാനം ചെയ്‌തു.അബ്രഹാം ഹെബ്രോനിലും പുത്രൻ ഐസക് ബീർസെബയിലും കൊച്ചു മകൻ യാക്കോബ് (അവനാണ് ഇസ്രയേൽ) ഷേക്കമിന് ചുറ്റും വസിച്ചു.

ഒരു ക്ഷാമ കാലത്ത് യാക്കോബും 12 ഇസ്രയേൽ ഗോത്രങ്ങൾക്ക് ജന്മം നൽകിയ അവൻറെ പുത്രന്മാരും ഈജിപ്തിലേക്ക് കുടിയേറി. പെറ്റു പെരുകിയ അവർ അടിമകളായി പീഡിപ്പിക്കപ്പെട്ടു.ഒടുവിൽ ക്രിസ്തുവിന് മുൻപ് ഏകദേശം 1250 ൽ അവരെ പ്രവാചകനായ മോശെയുടെ നേതൃത്വത്തിൽ യഹോവ മോചിപ്പിച്ചു. ആ പുറപ്പാടിൽ, മോശെ, റീഡ്‌സ് കടലിലെ (ചെങ്കടലും അല്ല,ഇന്നത്തെ അഖബ ഉൾക്കടൽ ആണെന്ന് ആധുനിക ഗവേഷകർ) വെള്ളം പകുത്തു. ഫറവോയും അയാളുടെ സൈന്യവും അതിൽ മുങ്ങി ചത്തു. 40 സംവത്സരങ്ങൾ ഇസ്രേലികൾ കാനാന് തെക്കുള്ള സിനായിയിൽ അലഞ്ഞു. സിനായ് മലയിൽ, യഹോവ, യിസ്രയേലുമായി ഉടമ്പടിയിൽ ഏർപ്പെട്ടു. അതാണ് പത്തു കൽപനകൾ. അവസാനം, മോശെയുടെ പിൻഗാമി ആയ യോശുവ പ്രവാചകൻ, ഗോത്ര വർഗത്തെ യോർദാൻ നദി കടത്തി കാനാനിൽ എത്തിച്ചു. അതായിരുന്നു, വാഗ്‌ദത്ത ഭൂമി.

വാഗ്‌ദത്ത ഭൂമിയിൽ എത്തിയ അവർ കാനാനിലെ ജനത്തെ കൂട്ടക്കൊല ചെയ്‌താണ് അവരുടെ ഭൂമി സ്വന്തമാക്കിയത്-രക്ത രൂക്ഷിത വിപ്ലവം.
ഹീബ്രു ബൈബിളിലെ ഈ രൂപകമാണ്,മാർക്‌സിന്റെ വാഗ്‌ദത്ത ലോകത്തിന് ആധാരം.ഭരണ കൂടത്തിൻറെ കൊഴിഞ്ഞു പോക്ക് ഉൾപ്പെടെയുള്ള വിഭ്രാന്തികളാണ് അതിൻറെ സർവ്വേക്കല്ലുകൾ.

തത്വമസി,അഹം ബ്രഹ്മാസ്മി തുടങ്ങിയ നാല് മഹാ വാക്യങ്ങൾ വഴി അവനവൻ തന്നെയാണ് ദൈവം എന്ന് പറഞ്ഞ ഉപനിഷത്തുക്കളുടെ ഇന്ത്യയ്ക്ക് മാർക്സിസത്തിൽ നിന്ന് ഒന്നും കിട്ടാനില്ല.പ്രപഞ്ചം ഒന്നാണ്.മാനുഷ്യകം ഒന്നാണ്.അതിനെ രണ്ടായി കീറി മുറിക്കുന്നത്,അന്ധതയാണ്;മാർക്‌സ് പ്രവാചകൻ ആണെങ്കിൽ,അന്ധനായ പ്രവാചകനാണ്.
--------------------------------------------
1.Pierre Boisguibert ( 1646 -1714 ):ഫ്രഞ്ച് ജഡ്‌ജി.സാമ്പത്തിക വിപണി സിദ്ധാന്ത ഉപജ്ഞാതാവ്.ഇതേപേരിൽ ജന്മദേശത്ത് കാർഷിക കമ്മ്യൂൺ ഉണ്ടായി.
2.Francoise Quesnay ( 1694 -1774 ):ആദ്യ സാമ്പത്തിക തത്വ ചിന്തകരായ ഫിസിയോക്രാറ്റുകളുടെ നേതാവ്.കാർഷിക സമൂഹത്തിലാണ് സാമ്പത്തിക ശക്തി എന്ന് സിദ്ധാന്തിച്ചു.ലൂയി പതിനഞ്ചാമൻറെ കാലത്ത് ഫ്രാൻസിൽ നികുതി ഇളവിന് വാദിച്ചു.
3.Jean Baptiste Say ( 1767 -1832 ): ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ,വ്യവസായി.സ്വതന്ത്ര വിപണിക്കായി വാദിച്ചു.
4.Wilhem Weitling ( 1808 -1871 ):ജർമൻ തയ്യൽക്കാരനും തീവ്ര രാഷ്ട്രീയ പ്രവർത്തകനും.അമേരിക്കയിലേക്ക് കുടിയേറും മുൻപ് യൂറോപ്പിൽ സൈദ്ധാന്തിക പ്രശസ്തി.ഇരട്ട സ്റ്റിച്ചിങ്,ബട്ടൺ ഹോൾ സൃഷ്ടി എന്നിവ കണ്ടു പിടിത്തങ്ങൾ.'ദരിദ്ര പാപിയുടെ സുവിശേഷം ' ( 1845 ) എഴുതി.അതിൽ യേശു കമ്മ്യൂണിസ്റ്റും മേരിയുടെ ജാര സന്തതിയും.
5.Frederch Wilhem Schulz ( 1797 -1860 ):ജർമൻ ഓഫിസറും തീവ്ര ജനാധിപത്യ എഴുത്തുകാരനും.1843 ൽ തടവ് ചാടി സ്വിറ്റ്സർലൻഡിലേക്ക് കുടിയേറി.1848 ൽ ഫ്രാങ്ക്ഫുർട്ട് നിയമസഭയിൽ ഇടത് അംഗം.
6.Constantin Pecqueur ( 1801 -1842 ):ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ,വിപ്ലവകാരി.
7.Eugene Buret ( 1810 -1842 ):ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ.1840 ലെ പാപ്പരീകരണ വിവാദത്തിന് വഴിവച്ച രണ്ട് വാല്യങ്ങളുള്ള 'ഫ്രാൻസിലെ തൊഴിലാളി ദാരിദ്ര്യം' ( 1841 ),എംഗൽസിന്റെ സമാന പുസ്തകത്തിന് നാല് വർഷം മുൻപ് വന്നു.പ്രൂധോനും മാർക്‌സും ഇതിൽ നിന്ന് പകർത്തി.
8.David Ricardo ( 1772 -1823 ):ബ്രിട്ടീഷ് രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞൻ.തോമസ് മാൽത്തൂസ്,ആഡം സ്മിത്ത്,മിൽ എന്നിവർക്കൊപ്പം സാമ്പത്തിക ശാസ്ത്രത്തെ നിർണയിച്ച ആൾ.
9.നാല് മഹാ വാക്യങ്ങൾ:പ്രജ്ഞാനം ബ്രഹ്‌മ ( ഐതരേയ ഉപനിഷത്),അയം ആത്മാ ബ്രഹ്‌മ ( മാണ്ഡൂക്യ ഉപനിഷത് ),തത്വമസി ( ഛാന്ദോഗ്യ ഉപനിഷത് ),അഹം ബ്രഹ്മാസ്‌മി ( ബൃഹദാരണ്യക ഉപനിഷത് ).

See  https://hamletram.blogspot.com/2019/09/blog-post_62.html



Friday 13 September 2019

യേശുവിന് പകരം തൊഴിലാളി 

അന്ധനായ മാർക്‌സ് 9

ഹെഗലിൻറെ വിചാരം പകർത്തി,ദൈവത്തെ വിച്ഛേദിച്ച സ്ഥലത്ത് മാർക്‌സ് പണത്തെ പ്രതിഷ്ഠിച്ചു.പണം,അദ്ദേഹത്തിൻറെ ജൂത പാരമ്പര്യത്തിൽ പ്രധാനമായിരുന്നു.ക്രിസ്‌തുമതം ഗ്രീക്ക് നിസ്സംഗതാ വാദ  ( Stoicism ) സൃഷ്ടിയാണെന്നാണ് ബ്രൂണോ ബോയർ,മാർക്‌സിന്റെ സുഹൃത്ത് വാദിച്ചത്.

റീനിഷ് ന്യൂസ്  ( Rheinische Zeitungഎഡിറ്ററായിരിക്കെ മാർക്‌സ്,ഹെഗലിൽ നിന്ന് പ്രായോഗിക വിഷയങ്ങളിലേക്ക് ഇറങ്ങിയിരുന്നു.പത്രമാരണം,വിവാഹ മോചനം,വനത്തിൽ നിന്ന് പാഴ്ത്തടി ശേഖരണ നിരോധനം,മുന്തിരി കർഷക സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ.പത്രം പൂട്ടിയ ശേഷം,ഫോയർബാക്കിനെയും ഹെഗലിനെയും കൂട്ടിക്കുഴച്ച് രൂപാന്തരത്തിന് ശ്രമിച്ചു.അർനോൾഡ് റൂജുമായി ചേർന്ന് മാർക്‌സ്,'ജർമൻ -ഫ്രഞ്ച് ചരിതം'( German -French Annals ) മാസിക ഇറക്കി.മനുഷ്യൻറെ ആന്തരിക ബോധത്തിൽ നിന്ന് അവൻറെ ഭൗതിക,സാമ്പത്തിക അവസ്ഥകളിലേക്ക് മാർക്‌സ് ശ്രദ്ധ തിരിക്കുന്നതിൻറെ ലക്ഷണം,ഇതിൽ 1843 ൽ എഴുതിയ 'ജൂത പ്രശ്നത്തെപ്പറ്റി' (On the Jewish Question) എന്ന പ്രബന്ധത്തിൽ കണ്ടു.ജൂതന്മാരുടെ പൗര,രാഷ്ട്രീയ സ്വാതന്ത്ര്യത്തെപ്പറ്റി ബ്രൂണോ ബോയർ എഴുതിയ രണ്ടു ലേഖനങ്ങളുടെ നിരൂപണമാണ്, ഇത്.

റീനിഷ് ന്യൂസ്, 1842 

ഇതിൽ, പ്രശ്‍നം മതപരമാണെന്ന ബോയറുടെ വാദത്തെ മാർക്‌സ് നിരാകരിച്ചു.സാബത് ( ദൈവം സൃഷ്ടി കഴിഞ്ഞ് വിശ്രമിച്ച നാൾ ) ആചരിക്കുന്ന മതനിഷ്ഠനായ ജൂതനെയല്ല,സാധാരണക്കാരനായ ജൂതനെയാണ് പരിഗണിക്കേണ്ടതെന്ന് മാർക്‌സ് വാദിച്ചു.പണത്തിനും പലിശയ്ക്കും നില കൊള്ളുന്നവൻ എന്ന ജൂതനെപ്പറ്റിയുള്ള പൊതു ധാരണ സ്വീകരിച്ചു കൊണ്ട് മാർക്‌സ് പറഞ്ഞത്,ജൂത മത പ്രശ്‍നം തീർക്കാൻ പലിശ ഇല്ലായ്‌മ ചെയ്യും വിധം സമൂഹത്തെ പുനഃസംഘടിപ്പിക്കണം എന്നാണ്.സഹസ്രാബ്ദം മുൻപ് മുഹമ്മദ് നബി എടുത്ത രാഷ്ട്രീയ തന്ത്രം അതായിരുന്നു എന്ന് മാർക്‌സ് പറഞ്ഞില്ല.ഇസ്ലാമിൽ നബി പലിശ നിരോധിച്ചത്,മുസ്ലിംകൾ ജൂതന്മാരുടെ പലിശക്കൊള്ളയിൽ വീഴാതിരിക്കാൻ ആയിരുന്നു.

മനുഷ്യൻറെ അന്യവൽക്കരണത്തിൻറെ മുഖ്യ രൂപമായി മാർക്‌സ് മതത്തെ അല്ല,സാമ്പത്തികാവസ്ഥയെ കണ്ട നിമിഷം ആയിരുന്നു,അത്.പക്ഷെ,ഇതും മൗലികമായിരുന്നില്ല.ഫോയർബാക്കിന്റെ ആശയങ്ങൾ ഈ ദിശയിൽ മോസസ് ഹെസ് എന്ന മാർക്‌സിന്റെ സുഹൃത്തായ എഴുത്തുകാരൻ വികസിപ്പിച്ചിരുന്നു.ഹെസ് ( 1812-1875 ) ജൂത ഫ്രഞ്ച് തത്വ ചിന്തകനും ലേബർ സയോണിസത്തിന് രൂപം നൽകിയ ആളുമായിരുന്നു.ഇതിന് 'ജർമൻ ഐഡിയോളജി'യിൽ മാർക്‌സും എംഗൽസും ഹെസിനെ വിമർശിച്ചു.റീനിഷ് ന്യൂസ് ലേഖകൻ ആയിരുന്ന ഹെസ്,കത്തോലിക്ക തൊഴിലാളി സ്ത്രീയെ വിവാഹം ചെയ്‌തു. തത്വചിന്ത വഴി ആദ്യം കമ്മ്യൂണിസത്തിൽ എത്തിയ ആൾ എന്നർത്ഥം.'ജൂത പ്രശ്നത്തെപറ്റി'എന്ന ലേഖനത്തിൽ മാർക്‌സ്,ദൈവത്തിനു പകരം പണത്തെ പ്രതിഷ്ഠിക്കുന്നത് നോക്കുക:

"പണമാണ് ആഗോളമായി,സർവതിന്റെയും സ്വയം നിർമിത മൂല്യം.അതിനാൽ,മുഴുവൻ ലോകത്തിൻറെയും,മനുഷ്യൻറെയും പ്രകൃതിയുടെയും യഥാർത്ഥ മൂല്യത്തെ കൊള്ളയടിച്ചു.മനുഷ്യൻറെ അധ്വാനത്തിൻറെയും ജീവിതത്തിൻറെയും അന്യവൽക്കരിക്കപ്പെട്ട സത്തയാണ്,പണം.ഈ അന്യവൽകൃത സത്ത,അവൻറെ ആരാധന വഴി അവനു മേൽ അധീശത്വം വഹിക്കുന്നു".

ഫോയർബാക്കും ബോയറും മതത്തെയാണ് അന്യവൽക്കരിക്കപ്പെട്ട മനുഷ്യ സത്തയായി കണ്ടത്.അതിന് പരിഹാരം തേടിയാണ് അവർ ക്രിസ്‌തു മതത്തെ വഞ്ചിച്ചത്.ഭൗതികതയ്ക്ക് പകരം മനസ്സിൽ കേന്ദ്രീകരിക്കുന്ന ഏത് തത്വ ശാസ്ത്രവും അന്യവൽകൃത രൂപമാണ് എന്ന് ഫോയർബാക്ക് സിദ്ധാന്തിച്ചു. മതമോ തത്വശാസ്ത്രമോ അല്ല, പണമാണ് മനുഷ്യ സ്വാതന്ത്ര്യത്തിന് അതിരിടുന്നത് എന്ന നിഗമനത്തിൽ മാർക്‌സ് എത്തി. അടുത്ത ഘട്ടം, സാമ്പത്തിക ശാസ്ത്രമാകയാൽ, അദ്ദേഹം അതിലേക്ക് കടന്നു. അങ്ങനെയാണ്, സാമ്പത്തിക, തത്വ ശാസ്ത്ര രേഖകൾ, 'അഥവാ പാരീസ് രേഖകൾ ഉണ്ടാകുന്നത്.

ആർനോൾഡ് റൂജ് 

തൊഴിലാളി വർഗം (Proletariat) എന്ന വാക്ക് എങ്ങനെ ഉണ്ടായി?

വ്യവസായികൾ പണമിറക്കിയ തൻറെ പത്രം പ്രഷ്യൻ ഭരണകൂടം പൂട്ടിയ ശേഷം ഹെഗലിൻറെ രാഷ്ട്രീയ തത്വശാസ്ത്ര വിമർശത്തിലേക്ക് തിരിഞ്ഞ മാർക്‌സ്,1844 ൽ 'ജർമൻ -ഫ്രഞ്ച് ചരിത'ങ്ങളിൽ 'ഹെഗലിൻറെ നന്മയുടെ തത്വ ശാസ്ത്ര നിരൂപണത്തിന് ഒരാമുഖം' എന്ന പ്രബന്ധം എഴുതി.ഇത് പൂര്ണമായില്ലെങ്കിലും,മാർക്സിസത്തിൻറെ ഉറവിടമാണ്.ഇതിലാണ് ആദ്യമായി 'തൊഴിലാളി വർഗ ദൗത്യം'വന്നത്.

ആമുഖത്തിൻറെ ആദ്യ ഖണ്ഡികയിൽ ആദ്യമായി, കുപ്രസിദ്ധമായ 'മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്' (the opium of the people) എന്ന പ്രയോഗം വന്നു.മുഴുവൻ ഇങ്ങനെ:

Religion is the sigh of the oppressed creature, the heart of the heartless world, and the soul of the soulless conditions. It is the opium of the people.

ഇതച്ചടിച്ച മാർക്‌സിന്റെ മാസികയ്ക്ക് ആയിരം കോപ്പി മാത്രമായതിനാൽ, മരണാനന്തരമാണ് ഇതറിയപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിൽ,സമാന വാക്യങ്ങൾ പലരും എഴുതിയിരുന്നു. 1798 ൽ നൊവാലിസിന്റെ 'പരാഗം ' എന്ന കൃതിയിൽ, ഈ വാചകം കാണാം. മാർക്‌സ് എഴുതുന്നതിന് മൂന്ന് വർഷം മുൻപ് 1840 ൽ ഈ വാചകം, ഹെൻറിച്ച് ഹെയിൻ,  ലുഡ്വിഗ് ബോണിനെപ്പറ്റിയുള്ള പ്രബന്ധത്തിൽ എഴുതി. മാർക്‌സ് മരിച്ച് നാലു വർഷം കഴിഞ്ഞ് ചാൾസ് കിങ്‌സ്‌ലി ചർച് ഓഫ് ഇംഗ്ലണ്ടിന്റെ സഭാ ചട്ടത്തിലും എഴുതി. കറപ്പ് അക്കാലത്ത്, വേദനാ സംഹാരി ആയിരുന്നു.

ആമുഖത്തിൽ, ജർമൻ രാഷ്ട്രീയ സാഹചര്യങ്ങളെ സംബന്ധിച്ച് വിമർശനം മാത്രം പോരാ എന്ന് മാർക്‌സ് പറയുന്നു:
"വിമർശനമെന്ന ആയുധം,ആയുധങ്ങൾ കൊണ്ടുള്ള വിമർശനത്തിന് പകരമാവില്ല.ഭൗതിക ശക്തികളെ അട്ടിമറിക്കാൻ ഭൗതിക ശക്തികൾ തന്നെ വേണം.ജനത്തെ സ്വാധീനിച്ചു കഴിഞ്ഞാൽ,സിദ്ധാന്തവും ഭൗതിക ശക്തി തന്നെ."

ഇവിടെ ജനം എന്നാണ് പ്രയോഗം.അവർക്കുള്ള സവിശേഷ ദൗത്യം ജര്മനിക്കാണ് ബാധകം,ഫ്രാൻസിന് അല്ല.ഫ്രാൻസിൽ രാഷ്ട്രത്തിലെ സകല വർഗ്ഗവും 'രാഷ്ട്രീയമായി ' ആദർശ വാദികളാണ്.പ്രത്യേക വർഗമായല്ല അവർ കാര്യങ്ങൾ അനുഭവിക്കുന്നത്.ജർമനിയിലെ പൊതു ജീവിതത്തിൽ ആത്മാവിന് സ്ഥാനമില്ല.ഏതു വർഗ്ഗവും സ്വതന്ത്രമാകാൻ ഉടൻ സാഹചര്യങ്ങളോ ഭൗതികാവശ്യമോ അവരുടെ ചങ്ങലകളോ നിർബന്ധിക്കണം.

പിൽക്കാലത്ത് 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' യിൽ ( 1848 ) സ്ഥാനം പിടിച്ച 'ചങ്ങലകൾ' ഇവിടെ വന്നു.

തുടർന്ന് സ്വാതന്ത്ര്യത്തിനുള്ള വഴി മാർക്‌സ് പറയുന്നു:
''തീവ്ര ചങ്ങലകളുള്ള ഒരു വർഗം ...ആഗോളമായി ദുരിതമനുഭവിക്കുകയാൽ ആഗോള സ്വഭാവമുള്ള ഒരു സമൂഹ മണ്ഡലം ...മനുഷ്യ രാശിയിൽ എല്ലാം നഷ്ടപ്പെട്ടതും മനുഷ്യ രാശിയുടെ സമ്പൂർണ വിമോചനം വഴി സ്വയം വിമോചിപ്പിക്കാൻ കഴിയുന്നതുമായ ഒരു മണ്ഡലം.സമൂഹം വിഘടിച്ച് ഇങ്ങനെ ഒരു വർഗമാകുന്നതാണ്,തൊഴിലാളി വർഗം -Proletariat ".

തൊഴിലാളി വർഗത്തെ മാർക്‌സ് സങ്കൽപ്പിക്കുന്നത്,മാറ്റി മറിച്ച ഹെഗേലിയൻ തത്വ ശാസ്ത്രത്തിനുള്ളിലാണ്:
"തത്വശാസ്ത്രം അതിൻറെ ആയുധങ്ങൾ തൊഴിലാളി  വർഗ്ഗത്തിൽ കാണുന്നത് പോലെ,തൊഴിലാളി വർഗം അതിൻറെ ബുദ്ധിയുടെ ആയുധങ്ങൾ തത്വശാസ്ത്രത്തിൽ കാണുന്നു.തത്വ ശാസ്ത്രത്തെ സാക്ഷാൽക്കരിക്കാൻ തൊഴിലാളി വർഗത്തെ സമ്പുഷ്ടമാക്കണം.തൊഴിലാളി വർഗം സമ്പുഷ്ടമാകാൻ തത്വ ശാസ്ത്രത്തെ സാക്ഷാൽക്കരിക്കണം."
മോസസ് ഹെസ് 

മനുഷ്യൻറെ അന്യവൽക്കരണം പരിഹരിക്കാൻ,വിമർശനവും തത്വ ശാസ്ത്രവും പോരാ,ബല പ്രയോഗം വേണം.ആ ശക്തിയാണ്,കൃത്രിമമായി ദരിദ്രരാക്കപ്പെട്ട തൊഴിലാളി വർഗം.ഈ വർഗം തത്വ ശാസ്ത്രത്തിൻറെ സാക്ഷാത്ക്കാരം ( Actualization ) നടപ്പാക്കും.

ഹെഗൽ 'മിനർവയുടെ മൂങ്ങ' എന്ന ബിംബം വഴി ധ്വനിപ്പിച്ച തത്വ ശാസ്ത്രത്തിൻറെ സായന്തന പൂർത്തീകരണ ഘട്ടമാണ്,'സാക്ഷാൽക്കാരം' വഴി മാർക്‌സ് അർത്ഥമാക്കുന്നത്. മിനർവ എന്ന റോമൻ ജ്ഞാന ദേവതയുടെ മൂങ്ങ സമൂഹം മാറുന്ന അവസ്ഥയിലേ ചിറക് വീശി പറക്കൂ എന്നാണ് ഹെഗൽ പറഞ്ഞത്.അദ്ദേഹത്തിൻറെ സിദ്ധാന്തത്തിൽ ബലപ്രയോഗം ഇല്ല.സമൂഹം സ്വാഭാവികമായി രൂപാന്തരം പ്രാപിച്ചു കഴിയുമ്പോഴേ തത്വ ശാസ്ത്രം അതറിയൂ,തത്വ ശാസ്ത്രം മാറ്റത്തിനുള്ള ഉപകാരണമല്ല എന്നാണ് ഹെഗൽ പറഞ്ഞത്.

മാർക്‌സ് കൽപിക്കുന്നത്,മനുഷ്യൻ അവൻറെ അന്യവൽകൃത സത്തയുടെ അടിമയായി മാറുന്ന വൈരുദ്ധ്യാത്മക പ്രക്രിയയുടെ സാക്ഷാൽക്കാരത്തിന് തൊഴിലാളി വർഗം എത്തും എന്നാണ്.സ്വത്തവകാശമുള്ള മധ്യ വർഗത്തിന് ആ അവകാശം വഴിയുള്ള സ്വാതന്ത്ര്യമുണ്ട്.സ്വത്തില്ലാത്ത തൊഴിലാളി വർഗത്തിന് മനുഷ്യൻ എന്ന ശീർഷകം മാത്രമേയുള്ളു;സ്വാതന്ത്ര്യം ഇല്ല.അപ്പോൾ,മനുഷ്യരാശിയെ ഒന്നാകെ മോചിപ്പിച്ചു കൊണ്ടേ അവർക്ക് സ്വതന്ത്രരാകാൻ കഴിയൂ.

മാർക്‌സ് 1844 നു മുൻപ് ഒരിടത്തും തൊഴിലാളി വർഗത്തെ എഴുന്നള്ളിക്കുന്നില്ല.ഇപ്പോൾ ആ വർഗത്തെ കണ്ടെത്തിയതും ആഴമുള്ള സാമ്പത്തിക ശാസ്ത്ര പഠനം വഴിയല്ല.അതിന് ചരിത്രപരമായ കാരണങ്ങളും ഇല്ല.തൊഴിലാളി മാർക്‌സിൽ എത്തിയത്,മോസസ് ഹെസ് വഴി ആയിരുന്നു.അത് വരെ മാർക്‌സ് പഠിച്ചത് തത്വ ശാസ്ത്രമാകയാൽ,ഇതിനും അടിസ്ഥാനം തത്വ ശാസ്ത്രമാകണം.മനുഷ്യൻറെ അന്യവൽക്കരണം ഒരു വർഗ്ഗത്തിൻറെ മാത്രം പ്രശ്നമല്ല.ഹെഗൽ പറഞ്ഞ പ്രകാരം പ്രാപഞ്ചികമാണ്.അത് പരിഹരിക്കാൻ വേണ്ടത്,പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ഒരു നായക കഥാപാത്രമാണ്.ഒന്നുമില്ലാത്തവനാണ് നായകനാകാൻ യോഗ്യൻ എന്ന് മാർക്‌സ് തീരുമാനിച്ചു.ഹെഗൽ കണ്ടത്,പ്രത്യേക വർഗത്തെ അല്ല,മൊത്തം മാനുഷ്യകത്തെയാണ്.മാർക്സിന് തൊഴിലാളി മാനുഷ്യക ബിംബമായത്,അസംബന്ധ കൽപന മാത്രമാണ്.മാനുഷ്യകം ഒരു വർഗം മാത്രമല്ല,അത് അവിഭാജ്യമാണ്.

ഹെഗൽ പറഞ്ഞ പ്രകാരം, സാക്ഷാൽക്കാര വിത്ത് സാഹചര്യത്തിൽ തന്നെ ഉണ്ടാകണം. മഹദ് സാക്ഷാൽക്കാരങ്ങൾ, വിജയങ്ങൾ ഉണ്ടായത്, നിരാശയുടെ ആഴങ്ങളിൽ നിന്നാണ്. അതിനാൽ , ഹെഗൽ പിൻഗാമികളിൽ ചിലർ അദ്ദേഹത്തിൻറെ അന്യവൽക്കരണ തത്വത്തിൽ യേശുവിൻറെ കുരിശുമരണം വഴിയുള്ള മാനവരാശിയുടെ ഉയിർപ്പിൻറെ ഛായ കണ്ടു. മാർക്‌സ് യേശുവിൻറെ സ്ഥാനത്ത് തൊഴിലാളിയെ പ്രതിഷ്ഠിച്ചു. മാർക്‌സിസ പ്രതിഷ്‌ഠ നടക്കുമ്പോഴും, ബിംബം മതപരം തന്നെ: ഉത്ഥാനം അഥവാ ഉയിർപ്പ്.

ഇതിന് മാർക്സിനെ പാരിസിലേക്കുള്ള ദേശാടനം സഹായിച്ചു.ജർമനിയെക്കാൾ സോഷ്യലിസ്റ്റ് ആശയങ്ങൾ പന്തലിച്ച സ്ഥലം.മാർക്‌സ് അവിടെ താമസിച്ചത്,തീവ്ര ഇടത് തൊഴിലാളി ഗ്രൂപ്പായ ലീഗ് ഓഫ് ദി ജസ്റ്റ് -ൻറെ നേതാവിനൊപ്പം ഒരേ വീട്ടിലാണ്.അക്കാലത്ത്,തൊഴിലാളികളെപ്പറ്റി മാർക്‌സ് എഴുതി:"മനുഷ്യൻറെ കുലീനത അവരുടെ വിയർത്ത ശരീരങ്ങളിൽ പ്രകാശിക്കുന്നു".

ജർമൻ കുടിയേറ്റക്കാർ 1836 ൽ പാരിസിൽ സ്ഥാപിച്ച ഉട്ടോപ്യൻ സോഷ്യലിസ്റ്റ്,ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ് ഗ്രൂപ് ആയിരുന്നു,ലീഗ് ഓഫ് ദി ജസ്റ്റ്.ഫ്രഞ്ച് വിപ്ലവകാലത്തെ രാഷ്ട്രീയ,പത്ര പ്രവർത്തകൻ ഗ്രാക്കസ് ബാബിയാഫിന്റെ ആശയങ്ങളിവർ പ്രചരിപ്പിച്ചു.അയൽക്കാരനെ സ്നേഹിച്ച് ദൈവരാജ്യം കൊണ്ട് വരിക.


മതമായിരുന്നു അടിത്തറ എന്നറിയാൻ 'ജൂത പ്രശ്നത്തെപ്പറ്റി' എന്ന ലേഖനം വലിയ തെളിവാണ്. പണം ദൈവമായ കച്ചവടത്തിൻറെ അന്യവൽകൃത ലോകത്ത് മനുഷ്യൻ സാമ്പത്തിക അന്യത്വം അനുഭവിക്കുന്നുവെന്ന് മാർക്‌സ് പറയുന്നു. ആധുനിക കച്ചവട ലോകം, പണാരാധനയുടെ മതലോകമാണ്. പണാരാധന ജൂതക്രമമാണ്. ജൂതർ ഇന്ന് മതലോകമോ വംശീയതയോ അല്ല, പ്രായോഗിക സ്വാർത്ഥതയുടെയും അഹന്തയുടെയും മതമാണ്. പണാധികാരം വഴി ജൂതർ രാഷ്ട്രീയ സ്വാധീനമുണ്ടാക്കുകയും പൊതു സമൂഹ മാത്സര്യത്തിൽ അധീശത്വം വഹിക്കുകയും ചെയ്‌തു. മാർക്‌സ് പറയുന്നു:

" പണമാണ് ഇസ്രയേലിൻറെ അസൂയാലുവായ ദൈവം.വേറൊരു ദൈവത്തെയും അത് സഹിക്കില്ല.പണം മനുഷ്യൻറെ ദൈവങ്ങളെ സ്ഥാനഭ്രഷ്ടരാക്കി,അവയെ ഉൽപന്നങ്ങളാക്കി മാറ്റുന്നു".

ഈ പണാരാധന ഇപ്പോൾ ക്രിസ്‌തുമതം സ്വീകരിച്ചതായി അദ്ദേഹം നിരീക്ഷിക്കുന്നു.ക്രിസ്ത്യൻ ലോകത്താണ്,പണാരാധനയിൽ സ്വയം അന്യവൽക്കരിക്കപ്പെട്ട മനുഷ്യൻ,സ്വാർത്ഥതയുടെയും മത്സരത്തിൻറെയും അഹന്തയുടെയും ലോകം പൂർണത കണ്ടെത്തുന്നത്.ക്രിസ്ത്യൻ പൊതു സമൂഹം,ജൂതമായി.അങ്ങനെ,ജൂതരുടെ ഉയിർപ്പ്,ജൂത മതത്തിൽ നിന്ന് മനുഷ്യൻറെ ഉയിർപ്പാണ്.

വിചിത്രമായ ഈ നിഗമനത്തിൽ എത്തി തടഞ്ഞു നിന്ന മാർക്സിനെ 1844 ലെ പാരീസ് രേഖകളുടെ എഴുത്തിലും തുണച്ചത്,ഹെഗലിൻറെ തത്വ ശാസ്ത്രം തന്നെ.അഞ്ച് ആശയങ്ങളാണ്,ഈ പുസ്തകത്തിൽ:

ഒന്ന്:തല കീഴായ ഹെഗൽ 

ഈ പുസ്തകത്തിലെ 'ഹെഗലിൻറെ വൈരുധ്യാത്മകതയുടെയും തത്വ ശാസ്ത്രത്തിന്റെയും സമഗ്ര നിരൂപണം' ( Criticism of the Hegelian Dialectic and Philosophy as a Whole ) എന്ന പ്രബന്ധത്തിൽ മാർക്‌സ് പറയുന്നത്,ഹെഗലിൻറെ Phenomenology of Mind,സാമ്പത്തിക ജീവിതത്തിൻറെ തത്വശാസ്ത്രവും ചരിത്രത്തിൻറെ സാമ്പത്തിക വ്യാഖ്യാനവുമാണ് എന്നാണ്.മനസ്സിൻറെ അന്യവൽക്കരണം എന്ന് ഹെഗൽ പറയുന്നത്,മനുഷ്യൻ തൻറെ ഉൽപ്പന്നമായ ഭൗതിക വസ്‌തുക്കളിൽ സ്വയം അന്യവൽക്കരിക്കുന്നതാണ് എന്ന് മാർക്‌സ്  വ്യാഖ്യാനിക്കുന്നു.ഹെഗലിൻറെ തത്വ ശാസ്ത്രത്തിലെ ഗൂഢാർത്ഥം സാമ്പത്തിക ശാസ്ത്രമാണ് എന്ന നാടകീയ ഭാവനയാണ് ഇത്.ഹെഗലിനെ തല കീഴായി നിർത്തിയാൽ മാത്രം കിട്ടുന്നതാണ്,മനുഷ്യൻ മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ അവൻറെ അധ്വാനം വഴി ഉണ്ടാക്കിയ ഉൽപന്നങ്ങളിൽ നിന്ന് സ്വയം അന്യവൽകൃതനാണ് എന്ന വ്യാഖ്യാനം.ഹെഗലിൻറെ പുസ്തകത്തിലെ ഉടമ / അടിമ അധ്യായത്തെ മാർക്‌സ് ഇതിന് ഉപയോഗിക്കുന്നു.അടിമ സ്വന്തം അധ്വാനത്തിൻറെ ഉൽപന്നങ്ങളിൽ നിന്നുള്ള അന്യവൽക്കരണത്തെ അതിജീവിച്ച് സ്വന്തം സത്ത കണ്ടെത്തി സ്വതന്ത്രനാകുന്നു എന്ന് മാർക്‌സ് കാണുന്നു.

അധ്വാന മഹത്വം കണ്ടെത്തിയ ഹെഗലിനെ മാർക്‌സ് അഭിനന്ദിക്കുന്നു:
"ഹെഗലിൻറെ പ്രാതിഭാസിക ശാസ്ത്രത്തിൻറെ മഹത്വം,അധ്വാനത്തിൻറെ സത്ത കണ്ടെത്തുന്നു എന്നതും,വസ്തുനിഷ്ഠനായ മനുഷ്യനെ സങ്കൽപിക്കുന്നു എന്നതുമാണ്.മനുഷ്യൻറെ അധ്വാനത്തിൻറെ തന്നെ ഫലമാണ്,അത് ".

മാർക്‌സ് ഈ പുസ്തകം അച്ചടിൽക്കാതിരുന്നതിന് കാരണം,ഇതല്ല ഹെഗൽ പറഞ്ഞത് എന്ന ശങ്ക കൊണ്ടാകാം.മാർക്‌സ് 'മൂലധനം ' 1845 ൽ ഒരു പ്രസാധകന് വാഗ്‌ദാനം ചെയ്‌ത്‌ 1871 വരെ അയാൾ താൻ നൽകിയ അഡ്വാൻസിനായി മാർക്സിന് പിന്നാലെ നടന്നിരുന്നതിൻറെ ശേഷിപ്പാണ്,ഇവ എന്ന് Marx :A Very Short Introduction ൽ പീറ്റർ സിംഗർ പറയുന്നുണ്ട്.

ഹെഗൽ പറഞ്ഞത് ആത്മാവിനെ/മനസ്സിനെപ്പറ്റിയാണ്.അത് സ്വന്തം സത്തയിൽ നിന്ന് അന്യവൽക്കരിക്കപ്പെടുകയും ചരിത്ര വികാസത്തിൽ ആത്മ സാക്ഷാൽക്കാരം നേടുകയും ചെയ്യുന്നു.ഇത് മനസ്സിലാകാതെ,ചരിത്രത്തിന് മേൽ പൊതു മനുഷ്യനായി തൊഴിലാളിയെ കെട്ടി വച്ച്,അവനെ സ്രഷ്ടാവായി അവതരിപ്പിച്ച്,അവൻറെ ആത്മ സാക്ഷാൽക്കരമാണ്,മാർക്‌സ് ചർച്ച ചെയ്‌തത്‌.
അന്യവൽക്കരണത്തെ ജയിച്ച് ആത്മ സാക്ഷാൽക്കാരത്തിന് ഹെഗൽ നിർദേശിച്ച മാർഗം,മനുഷ്യ ബോധ/ ആത്മീയ കര്മങ്ങളാണ്.ഇങ്ങനെ വിചാര ലോകത്ത് മാത്രം നിന്നാൽ ലോകം മാറില്ല എന്നാണ് മാർക്‌സിന്റെ വിമർശം.

രണ്ട്:മനുഷ്യനാണ് സ്രഷ്ടാവ് 

ചരിത്ര പ്രയാണത്തിൽ പ്രകൃത്യാ ഉണ്ടാകുന്ന ജീവിയാണ് മനുഷ്യൻ.ഉൽപാദനത്തിൽ അവസാനിക്കുന്ന കഴിവുകൾ പ്രകടിപ്പിക്കുന്ന സർഗാത്മക ജീവി.പ്രകൃതിയിലെ വസ്‌തുക്കൾ രൂപാന്തരപ്പെടുത്തി സാംസ്‌കാരിക ലോകം സൃഷ്ടിച്ചതാണ്,മനുഷ്യ ചരിത്രം.മനുഷ്യൻ ലോകത്ത് സ്വയം സാക്ഷാത്കരിക്കുന്നു .അധ്വാനം വഴി അവൻ ഉൽപാദിപ്പിച്ചതാണ്,ലോക ചരിത്രം.സ്വാഭാവികമായ സ്വയം നിർണയത്തിന്റെ ഫലമല്ല അവൻറെ ഉൽപാദന പ്രക്രിയ.പണമെന്ന  ദൈവത്തിൻറെ അടിമ ആയാണ് ഇത് ചെയ്യുന്നത്.സ്വന്തം ഉൽപാദന സ്വഭാവത്തിൽ നിന്നുള്ള അന്യവൽക്കരണത്തിന്റേതാണ് മനുഷ്യൻറെ ഉൽപാദന പ്രക്രിയയുടെ ചരിത്രം.

മൂന്ന്:അന്യവൽക്കരണം 

നാല് രൂപങ്ങളിലാണ് മനുഷ്യൻറെ അന്യവൽക്കരണം.ഉല്പന്നത്തിൽ നിന്ന്,ഉൽപാദന പ്രക്രിയയിൽ നിന്ന്,സാമൂഹിക പ്രകൃതിയിൽ നിന്ന്,സഹ ജീവികളിൽ നിന്ന് .ഒരുവൻ ഉണ്ടാക്കിയ ഉൽപന്നം,അന്യർ സ്വന്തം സ്വത്താക്കി മാറ്റുകയാണ്.തൊഴിലാളി കൂടുതൽ ഉൽപാദിപ്പിക്കുന്തോറും,അതിന് വില കുറഞ്ഞു വരുന്നു.തൊഴിലാളി തൻറെ ഉല്പന്നത്തെക്കാൾ വില കുറഞ്ഞ ഉൽപന്നമാകുന്നു.അവൻറെ അധ്വാനം,അടിച്ചേൽപിക്കപെട്ട അധ്വാനമാകുന്നു.അവന് താൻ തൊഴിലിന് പുറത്താണെന്നും തൻറെ തൊഴിലിൽ താൻ തനിക്ക് തന്നെ അന്യനാണെന്നും തോന്നുന്നു.കൂടുതൽ പണിയുന്തോറും,മനുഷ്യൻ എന്ന നിലയിൽ അവൻ ചെറുതാകുന്നു.മുതലാളിത്ത സമൂഹം അവനെ മനുഷ്യരാശിയുടെ അവശ്യ ഗുണങ്ങളിൽ നിന്ന് അന്യവൽക്കരിക്കുന്നു.മനുഷ്യന്,മനുഷ്യൻ അപരിചിതനാകുന്നു.

ഹെഗൽ മുന്നോട്ട് വച്ച അന്യവൽക്കരണ തത്വവുമായി ഇതിന് ഒരു ബന്ധവുമില്ല -പ്രപഞ്ച മനസ്സിൻറെ ഭാഗമാണ് താനെന്ന് മനുഷ്യൻറെ വ്യക്തി മനസ്സ് അറിയാത്തതാണ് അന്യവൽക്കരണം എന്നാണ് ഹെഗൽ പറഞ്ഞത്.

നാല്:ആർത്തിയെന്ന പ്രചോദനം 

അന്യവൽകൃതനായ തൊഴിലാളി,ഉടമയുടെ ആർത്തിയുടെ തടവുകാരനും ഉടമയുടെ,മുതലാളിത്തത്തിൻറെ,പണമെന്ന ദൈവത്തിൻറെ അടിമയുമാകുന്നു.മൂലധനം വളർത്താനുള്ള മുതലാളിത്ത അന്തരീക്ഷത്തിന്റെ ആശയങ്ങൾ അവനെ സ്വാധീനിക്കുന്നു.അവനും സമ്പാദിക്കാൻ തത്രപ്പെടുന്നു.അവൻറെ സമ്പാദ്യം,അവൻറെ മൂലധനമാകുന്നു.തീറ്റ കുറച്ചാൽ,പുസ്തകം വായിക്കാതിരുന്നാൽ,നാടകം കാണാതിരുന്നാൽ ....വേണ്ടെന്ന് വച്ചാൽ,സമ്പാദ്യം കൂടും.മനുഷ്യൻ ചെറുതാകുന്തോറും,അവന് കൂടുതൽ സമ്പാദ്യം ഉണ്ടാകും.കലയും ജ്ഞാനവും ഭൂത കാലവുമൊക്കെ അത് കൊണ്ട് വാങ്ങാൻ കിട്ടുന്നു.എല്ലാം മൂലധനത്തിൻറെ അടിമയാകുന്നു.മൂലധനം ഉടമ ആയാൽ,അവൻ സേവകനായി.മനുഷ്യൻറെ പ്രചോദനങ്ങൾ എല്ലാം ആർത്തിയിൽ മുങ്ങുന്നു.
ഹെഗൽ കണ്ടത്,ഇങ്ങനെയല്ല.പ്രചോദനമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്ന ശക്തിയെന്ന് അദ്ദേഹം കണ്ടു.മാർക്സിന് ആ ശക്തി,പണത്തോടുള്ള ആർത്തി മാത്രമായി.പണത്തെ അധികാരത്തോട് തുലനം ചെയ്യുന്ന പണ ഭ്രാന്ത്.മാർക്സിനെ സംബന്ധിച്ച്,മനുഷ്യനെ അവൻറെ സത്തയിൽ നിന്ന് അന്യവൽക്കരിച്ചതും അവനെ മനുഷ്യത്വഹീനൻ ( dehumanization ) ആക്കിയതും,ചരിത്രത്തിൽ ഉടനീളം,ആർത്തി തന്നെ.

മാർക്‌സ് എഴുതി:

"പണം വിശ്വാസത്തെ അവിശ്വാസവും സ്നേഹത്തെ വെറുപ്പും വെറുപ്പിനെ സ്നേഹവും നന്മയെ തിന്മയും തിന്മയെ നന്മയും സേവകനെ യജമാനനും യജമാനനെ സേവകനും ജ്ഞാനത്തെ അജ്ഞാനവും അജ്ഞാനത്തെ ജ്ഞാനവും ആക്കി മാറ്റുന്നു."

അഞ്ച്:അന്യവൽക്കരണത്തിൻറെ അതിജീവനം 

അന്യവൽക്കരണം ലോകത്തെ ശിഥിലമാക്കി.അത് രാഷ്ട്രീയം,നിയമം,കുടുംബം,ധർമം,മതം തുടങ്ങി എല്ലാ മേഖലകളെയും ബാധിച്ചു.അതാണ് മനുഷ്യ ചരിത്രത്തിൻറെ നിർണായക സ്വഭാവം.
ഹെഗലിൻറെ മനുഷ്യൻ,പരിമിതമായ ആത്മാവ്,ചരിത്ര പ്രയാണത്തിൽ അനുസ്യൂതം സ്വാതന്ത്ര്യ ബോധത്തിൽ വികസിക്കുന്നു.മാർക്‌സിന്റെ മനുഷ്യൻ,ഉൽപാദകനായ സാധാരണക്കാരൻ,സ്വാതന്ത്ര്യ ബോധത്തിൽ അല്ല വികസിക്കുന്നത്.അടിമത്ത ബോധത്തിലാണ് അവൻ നിൽക്കുന്നത്.അനുസ്യൂതം വികസിക്കുന്ന അന്യവൽക്കരണമാണ്,മാർക്സിന് മനുഷ്യ ചരിത്രം.അതിനെ അതിജീവിക്കാൻ ചെയ്യേണ്ടത്,വിപ്ലവം വഴി മുതലാളിത്തത്തിൻറെ സ്വത്ത് പിടിച്ചെടുക്കലാണ്.അത് കൊണ്ട് ആത്മ സാക്ഷാൽക്കരമുണ്ടാവില്ല.ഇത് വഴി പ്രാഗ് കമ്മ്യൂണിസമേ ഉണ്ടാകൂ.സമ്പൂർണ കമ്യൂണിസത്തിന് മുൻപത്തെ അന്തരാള ഘട്ടം.ഇതാണ് പിൽക്കാലത്ത് തൊഴിലാളി വർഗ ഏകാധിപത്യമായി മാർക്‌സ് കണ്ടത്.ഇത് ആർത്തിയെ ആഗോളവൽക്കരിക്കുകയേ ചെയ്യൂ.

ഇത് കഴിഞ്ഞുള്ള ആത്യന്തിക കമ്മ്യൂണിസത്തെ മാർക്‌സ്,പരമ മാനവികത ( Positive Humanism ) എന്ന് പാരീസ് രേഖകളിൽ വിളിച്ചു.അധ്വാനത്തിൻറെ സ്ഥാനത്ത് ആഹ്ളാദകരമായ ഉൽപാദന പ്രക്രിയ വരും.ആർത്തിയും സ്വകാര്യ സ്വത്തും നശിക്കും.മനുഷ്യ സത്തയിൽ നിന്നുള്ള അന്യവൽക്കരണം നാമാവശേഷമാകും.ഭരണ കൂടം കൊഴിയും.കുടുംബം,നിയമം,മതം,ധാർമികത എല്ലാം കൊഴിയും.ഇതെല്ലം അടിമത്ത രൂപങ്ങളാണ്.മനുഷ്യൻ മനുഷ്യനുമായും പ്രകൃതിയുമായും ഇണങ്ങി ജീവിക്കുന്ന നല്ല ലോകം വരും.

അങ്ങനെ,ഹെഗലിൻറെ ലോകത്ത് നിന്ന് മാർക്‌സ് വാഗ്‌ദത്ത ലോകത്തെത്തി.വിഭ്രാന്തിയുടെ ലോകം തച്ചു തകർക്കാൻ ശ്രമിച്ച അദ്ദേഹം മറ്റൊരു വിഭ്രാന്ത ലോകത്തെത്തി.ബൈബിൾ പഴയ നിയമത്തിലെ ജൂത പാരമ്പര്യത്തിലാണ്,ഇതിൻറെ വേരുകൾ.

See https://hamletram.blogspot.com/2019/09/blog-post_13.html





FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...