Monday, 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 31

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/31, ദൈവാരാധന 
നുഷ്യചരിത്രത്തിലെ അനാദികാലം മുതല്‍, ഒരതീത ശക്തിയോടുള്ള, ആരാധന, എല്ലാ രാജ്യങ്ങളിലുമുണ്ടായിരുന്നു. ഇടക്കിടെയുണ്ടാകുന്ന മിന്നലും ഇടിമുഴക്കവും പേമാരിയും വെള്ളപ്പൊക്കവും കണ്ടുപേടിച്ച ആദിമനുഷ്യര്‍ സ്വര്‍ഗത്തിലെ അദൃശ്യവ്യക്തികളുടെ കോപം നിമിത്തമാണ് ഉവയുണ്ടാകുന്നതെന്ന് ധരിച്ചു. ആ ദൈവങ്ങള്‍, കടലിലെ ലവണജലത്തില്‍നിന്ന് ശുദ്ധജലം വേര്‍തിരിച്ച് വലിയ അളവില്‍ മുകളിലേക്കുയര്‍ത്തി, മഴ പെയ്യിച്ചു. അതിനവര്‍ക്ക് അമാനുഷികശക്തിയുണ്ടാകണം. മനുഷ്യനാശത്തിന് കാരണമായ മിന്നലും ഇടിവെട്ടും വെള്ളപ്പൊക്കവും അവരുടെ ദേഷ്യം കാരണമാണ്. പകര്‍ച്ചവ്യാധി, അപകടം, ഗര്‍ഭമലസല്‍, വരള്‍ച്ച തുടങ്ങിയവയും അങ്ങനെതന്നെ. അങ്ങനെ ചിന്തിച്ച ആദിമനുഷ്യര്‍ വഴിപാടുകള്‍, ചന്ദനത്തിരി, മാല, വിളക്ക്, നൃത്തം, കീര്‍ത്തനം എന്നിവ വഴി ദൈവങ്ങളെ സന്തോഷിപ്പിച്ച്, കോപമടക്കാന്‍ യത്‌നിച്ചു. 
അത്തരം ചടങ്ങുകള്‍ നടത്തിയവര്‍ക്ക് മറ്റൊന്നു തോന്നി: മനുഷ്യനാശത്തിന് വെള്ളപ്പൊക്കവും വരള്‍ച്ചയും സൃഷ്ടിക്കുന്നവര്‍, അവരെ സന്തോഷിപ്പിച്ചാല്‍, വേണ്ട നേരത്ത് ധാന്യവും പഴവും ഭക്ഷണവും വിളയിക്കാന്‍, നല്ല മഴ പെയ്യിക്കുകയും ചെയ്യും. ഇങ്ങനെ ദൈവസന്തോഷത്തിന് ആചാരാനുഷ്ഠാനങ്ങള്‍ ആവിഷ്‌കരിച്ച അവര്‍, തങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കാര്യസാധ്യത്തിനായി ദൈവത്തിങ്കല്‍ വച്ചു. എല്ലാ ആരാധനയും അവസാനിച്ചത്, നടക്കേണ്ട കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്. ദൈവത്തെ അറിയുന്നതിന് മുന്‍പുതന്നെ നടന്ന ആരാധനയുടെ ആദ്യഘട്ടമായിരുന്നു ഇത്. അപ്പോള്‍, ദൈവങ്ങള്‍ സര്‍വവ്യാപികളാണെന്ന് കരുതിയിരുന്നില്ല; അവര്‍ മനുഷ്യസവിശേഷതകളും ചില മനുഷ്യാതീത ശക്തികളുമുള്ള സ്വര്‍ഗവാസികള്‍ എന്നേ ഭാവനയുണ്ടായിരുന്നുള്ളൂ. പ്രകൃതിയിലെ ഓരോ സവിശേഷകാര്യവും ഒരു പ്രത്യേക ദൈവം ശ്രദ്ധിക്കുന്നു എന്നായിരുന്നു ഭാവന. മനുഷ്യവിചാരങ്ങള്‍ മനസ്സിലാക്കി ദൈവങ്ങള്‍ക്ക് ഉടന്‍ അവ പിടിച്ചെടുക്കാനാവുന്നു. അവര്‍ക്ക് മനുഷ്യന് മുന്നില്‍ വ്യക്തിരൂപത്തില്‍ പ്രത്യക്ഷപ്പെടാനും സംസാരിക്കാനും ഇടകലരാനും കഴിയും. വ്യത്യസ്ത രാഷ്ട്രങ്ങളില്‍ ദൈവങ്ങള്‍ക്ക് വ്യത്യസ്ത പേരുകളുണ്ടായി. മഴദൈവത്തെ റോമാക്കാര്‍ ജുപിറ്റര്‍ എന്നും ഗ്രീക്കുകാര്‍ സീയുസ് എന്നും ബാബിലോണിയക്കാര്‍ മര്‍ദുക്ക് എന്നും ഭാരതീയര്‍ ഇന്ദ്രന്‍ എന്നും വിളിച്ചു. സ്‌നേഹത്തിന്റെ ദൈവത്തെ റോമാക്കാര്‍ വീനസ് എന്നും അഫ്രൊഡൈറ്റ് എന്ന് ഗ്രീക്കുകാരും രതി എന്ന് ഭാരതീയരും വിളിച്ചു. ജ്ഞാനം വര്‍ധിച്ചപ്പോള്‍, പ്രപഞ്ചത്തിലെ വ്യത്യസ്ത സംഗതികളില്‍ കൃത്യമായ ക്രമവും ലയവും ചിന്തകര്‍ കണ്ടു. ഒരു പൊതു യജമാനന്‍ ഇല്ലാതെ, വ്യത്യസ്ത ദൈവങ്ങള്‍ വ്യത്യസ്ത കാര്യങ്ങള്‍ നോക്കിയാല്‍, ഈ ക്രമവും ലയവും ഇത്ര ദൃഢമായി എല്ലായിടത്തും ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ ചിന്തിച്ചു. അതിനാല്‍, ദൈവങ്ങള്‍ക്കുമേല്‍, പ്രപഞ്ചത്തെയാകെ നിയന്ത്രിക്കുന്ന ഒരതീത ദൈവമുണ്ട്. ആ അനുമാനത്തോടൊപ്പം, ആ ദൈവം, സര്‍വവ്യാപിയും സര്‍വതുമറിയുന്നവനും സര്‍വതിനും കാരണക്കാരനുമാണെന്ന സങ്കല്‍പവുമുണ്ടായി. അവര്‍ അതിനെ, 'പ്രപഞ്ചദൈവം' എന്നുവിളിച്ചു. പിന്നീട് ദൈവം, എല്ലാ ജീവജാലങ്ങളുടെയും പിതാവും സംരക്ഷകനുമായി. ആ പ്രേമം പരിശുദ്ധ ഭക്തിയായി വളര്‍ന്നു. മനുഷ്യനെയും മനുഷ്യക്ഷേമത്തെയും സഹായിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന അമാനുഷ വ്യക്തികളായി മാത്രം സങ്കല്‍പിക്കപ്പെട്ട ദൈവങ്ങള്‍, അവയുടെ പ്രതികൂല സ്വഭാവം പേടിച്ച് നിവേദ്യങ്ങളാല്‍ ആരാധിക്കപ്പെട്ടു; ദൈവം ആരാധിക്കപ്പെട്ടത്, ആരാധന, ആദരം, തീക്ഷ്ണ സ്‌നേഹം എന്നിവയിലായിരുന്നു. ദൈവത്തിനുള്ള നിവേദ്യങ്ങളെപ്പറ്റി ഛാന്ദോഗ്യ ഉപനിഷത് (3:6:1) പറയുന്നത്, അവയില്‍ ദൈവം തൃപ്തനാകുമെങ്കിലും, ദൈവങ്ങള്‍ ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല; എന്നാല്‍ കണ്ടും മണത്തും അവര്‍ തൃപ്തരാകുന്നു. 
ബൈബിള്‍ പറയുന്നത് (ഉല്‍പത്തി 8:21), നോഹ ദൈവത്തിന് അള്‍ത്താര പണിത്, അതില്‍ വെന്ത നിവേദ്യങ്ങള്‍ വച്ചപ്പോള്‍, ''കര്‍ത്താവ് ഹൃദ്യമായ സൗരഭ്യം ആസ്വദിച്ചു. അവന്‍ ഹൃദയത്തില്‍ പറഞ്ഞു: മനുഷ്യന്‍ നിമിത്തം ഇനി ഞാന്‍ ഭൂമിയെ ശപിക്കില്ല....'' 

ആദ്യകാല ആരാധകര്‍ വൃത്തിയുള്ള ഇരിപ്പിടം ഉയര്‍ന്ന ഒരിടത്ത് തയ്യാറാക്കിയാണ് ദൈവങ്ങളെ വിശേഷദിവസങ്ങള്‍ എന്നു കരുതിയ ദിവസങ്ങളില്‍ സ്വീകരിച്ചിരുന്നതും വഴിപാടു നല്‍കിയിരുന്നതും. അതായിരുന്നു ആരാധനാ ക്രമത്തിന്റെ ആരംഭം. ഒരു സ്ഥലത്ത് ഇടക്കിടെ ഇതാവര്‍ത്തിച്ചപ്പോള്‍, ആ ഇടം ദൈവത്തിന് പ്രിയപ്പെട്ടതായി കരുതാന്‍ തുടങ്ങി; ചുറ്റുവട്ടത്തുനിന്ന് വേര്‍തിരിക്കാന്‍, ഒരു ചിഹ്നമോ ചെടിയോ അതിനടുത്തുണ്ടായി. അയല്‍ക്കാരും അവിടെ ആരാധിക്കാന്‍ എത്തിയപ്പോള്‍, അതിന് കൂടുതല്‍ പ്രാധാന്യമുണ്ടായി. ചിഹ്നത്തില്‍ കൊടിയും ശൂലവും നിറവും ചേര്‍ന്ന അലങ്കാരങ്ങളുണ്ടായി. അത്, അവിടെ ആരാധിക്കപ്പെടുന്ന ദൈവത്തിന്റെ പ്രതീക ചിഹ്നമായി. വെറും ചിഹ്നം സ്ഥലം തിരിച്ചറിയാനുള്ളതായിരുന്നു; എന്നാല്‍, അത് അവിടെയെത്തുന്ന ദൈവത്തിന്റെ പ്രതീകചിഹ്നമായി ഉയര്‍ന്നപ്പോള്‍, അത്, ദൈവത്തിന്റെ പ്രാതിനിധ്യ ചിഹ്നമാക്കാനുള്ള ആശയമായി. ദൈവം സ്വര്‍ഗവാസിയായി സങ്കല്‍പിക്കപ്പെട്ടതിനാല്‍, കളിമണ്ണുകൊണ്ടുണ്ടാക്കി ചുട്ടെടുത്ത്, ഭംഗിയായി നിറംതേച്ച വ്യക്തിരൂപം ആ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു. ആ രൂപത്തിന് മുന്നിലെ വഴിപാടുകള്‍ ഒരതീത ബോധത്തെ പ്രചോദിപ്പിക്കുന്നതായി അനുഭവപ്പെട്ടപ്പോള്‍, ആരാധനയില്‍ വിശ്വാസം ഉറച്ചു; അതു ചലനാത്മകമായി. വഴിപാടു നടത്തിയ ഭക്തന്, ആ കര്‍മത്തില്‍ സാഫല്യമുണ്ടായി; ദൈവത്തിന് നേരിട്ട് നല്‍കിയപോലെയും തോന്നി. അങ്ങനെ, അത്തരം ബിംബങ്ങള്‍ക്കു മുന്നിലെ ആരാധന പ്രാചീന രാഷ്ട്രങ്ങളില്‍ ജനകീയമായി. ദൈവങ്ങളെ ആഹ്ലാദപൂര്‍വം ഓര്‍ക്കാന്‍ ജനം കൃത്യമായ വടിവോടെ ബിംബങ്ങളുണ്ടാക്കി. കളിമണ്‍ ബിംബത്തിന് ചെറിയ പരുക്കുണ്ടായാല്‍, അവര്‍ അതുമാറ്റി, കേടില്ലാത്ത പുതിയ ബിംബം അവിടെവച്ച് എത്രയും നേരത്തെ അഭിഷേകം ചെയ്തു. (ഇപ്പോഴും, വിജനമായ ഗ്രാമപ്രദേശങ്ങളില്‍, ഇത്തിരികേടുവന്നതും തിരസ്‌കരിക്കപ്പെട്ടതുമായ ബിംബങ്ങള്‍ കാണാം).
കാലം നീങ്ങുകയും ഒരിടത്തെ ആരാധന ക്രമമാവുകയും ഭക്തരുടെ എണ്ണം ചടങ്ങുകളില്‍ കൂടുകയും ചെയ്തപ്പോള്‍, മേല്‍ക്കൂരയുള്ള മന്ദിരങ്ങള്‍ ഉണ്ടായി; മരത്തില്‍ കടഞ്ഞ് നിറംതേച്ച സുന്ദരമായ ബിംബങ്ങള്‍ അത്തരം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ആ പ്രതീകബിംബങ്ങളെ വിഗ്രഹം എന്നുവിളിച്ചു. ആരാധന തുടങ്ങുംമുന്‍പ് അവയെ മാലകള്‍കൊണ്ട് അലങ്കരിച്ചു. കൂടുതല്‍ ആയുസുള്ള കല്ല്, തുരുമ്പിക്കാത്ത ലോഹം എന്നിവകൊണ്ട് പിന്നീട് വിഗ്രഹങ്ങള്‍ ഉണ്ടായി. ആ നേരമായപ്പോള്‍, ശീലംവഴി, കാര്യസാധ്യത്തിനുള്ള പ്രാര്‍ത്ഥനാ ശ്ലോകങ്ങള്‍ രൂപപ്പെട്ടു. കാലം ചെന്നപ്പോള്‍ ആഘോഷത്തോടെയുള്ള ആരാധനയായി. അതിനാല്‍, വേദങ്ങളുടെ സംഹിത, ബ്രാഹ്മണ ഭാഗങ്ങളില്‍ ഇന്ദ്രന്‍, വരുണന്‍, മിത്രന്‍ എന്നിവര്‍ക്കുള്ള ബലിയുടെയും അനുഷ്ഠാനങ്ങളുടെയും ശ്ലോകങ്ങളുടെയും വിവരണങ്ങള്‍ കാണാം (ബൈബിളിലെ ലേവിയര്‍ 1-10 കാണുക). അങ്ങനെ, വിഗ്രഹങ്ങള്‍ അദൃശ്യ ദൈവങ്ങളുടെ പ്രതീകങ്ങളും അനുഷ്ഠാനങ്ങള്‍ അവയ്ക്കുള്ള ആദരവിന്റെ പ്രതീക ആവിഷ്‌കാരങ്ങളുമാണ്. ഒരു നാമംപോലും, ഒരു വ്യക്തിയുടെ യഥാര്‍ത്ഥ പ്രതീതിയുള്ള കല്‍പനയാകാം. കൃഷ്ണന്‍ അഥവാ യേശു ഒരാളുടെ രൂപം വ്യക്തമാക്കുന്ന രൂപം മാത്രമാണ്; എന്നാല്‍, ആ പേര് പറയുകയോ കേള്‍ക്കുകയോ ചെയ്താല്‍, അത് മനസ്സിലേക്ക് കൃഷ്ണന്റെയോ യേശുവിന്റെയോ ഭിന്നദര്‍ശനങ്ങള്‍ കൊണ്ടുവരുന്നു. അങ്ങനെ, ഒരു വ്യക്തിയുടെയോ ദൈവത്തിന്റെയോ വരമൊഴി പ്രാതിനിധ്യമായി അത് മാറുന്നു. അങ്ങനെ, ദൈവങ്ങളെ സ്ഥിരമായി ഓര്‍ക്കാന്‍, ദൈവ നാമങ്ങള്‍ ഉരുവിടുന്നത് ശീലമായി. ഇതെല്ലാം, ആ ജീവബോധത്തെയും ദൈവാരാധനയെയും ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. ഓരോ കുട്ടിക്കും ദൈവത്തെപ്പറ്റി ആദ്യ അറിവുകളുണ്ടാകുന്നത്, ബിംബത്തിനു മുന്നിലെ ആരാധന കണ്ടും, മന്ത്രങ്ങള്‍ കേട്ടുമാണ്. ആത്മീയമായി ഉയരുമ്പോഴേ, അവന്/അവള്‍ക്ക് ദൈവത്തെ സര്‍വവ്യാപിയായ ദൈവികതയായി, അതീത ശക്തിയായി മനസ്സിലാവുകയുള്ളൂ. ദൈവങ്ങളെ സങ്കല്‍പിച്ചത് മനുഷ്യാതീതരായിട്ടാണ്. അവര്‍ സര്‍വവ്യാപികള്‍ ആയിരുന്നില്ലെങ്കിലും, ഏതിടത്തും വിളിച്ചാല്‍ അവര്‍ക്കെത്താമായിരുന്നു (Life After Life, പേജ് 46). ദൈവങ്ങള്‍ക്ക് സൃഷ്ടിശേഷിയോ, മനുഷ്യന്റെ കര്‍മഭാവങ്ങള്‍ക്കുമേല്‍, നിയന്ത്രണമോ ഉണ്ടായിരുന്നില്ല. എങ്കിലും, അവര്‍ മനുഷ്യരാശിക്കു മുകളിലായി സങ്കല്‍പിക്കപ്പെട്ടു. അവരെ ഭയത്തോടെയാണ് കണ്ടത്; അവര്‍ക്കുള്ള ആരാധന, അഭീഷ്ടസിദ്ധിക്കുള്ള ആത്മാര്‍ത്ഥ ശ്രമമായിരുന്നു. പിന്നീട്, ദൈവം പ്രപഞ്ചത്തിന്റെയാകെയും സര്‍വദൈവങ്ങളുടെയും എല്ലാ അദ്ഭുത പ്രതിഭാസങ്ങളുടെയും യജമാനനായി. എങ്കിലും തുടക്കത്തില്‍ ഒരതീത ദൈവം മാത്രമായിരുന്നു; പണ്ടത്തെ ദൈവങ്ങളെപ്പോലെ തന്നെ, കാര്യസാധ്യത്തിനായി വഴിപാടുകളും കീര്‍ത്തനങ്ങളും തുടര്‍ന്നു. ആത്മാക്കളുടെയെല്ലാം ഉറവിടം ദൈവമാണെന്ന് മനസ്സിലായപ്പോഴാണ്, മനുഷ്യര്‍ അവനെ സ്രഷ്ടാവായി അറിഞ്ഞത്. അതിനുശേഷം, ദൈവം അന്യനായില്ല; അവന്‍ എല്ലാവരുടെയും പൈതൃകത്തില്‍ പെട്ടവനായി. എല്ലാവരുടെയും പിതാവും സംരക്ഷകനുമായി. ദൈവങ്ങളോടു കാട്ടിയ ഭയവും അമ്പരപ്പും ദൈവത്തിന് മുന്നില്‍ അപ്രസക്തമായി. കേവലവും പിതൃസമാനവുമായ സ്‌നേഹവും ആദരവും പകരം വന്നു. കുട്ടി ആവശ്യപ്പെടാതെ തന്നെ ക്ഷേമം ഉറപ്പുവരുത്തുന്ന രക്ഷാകര്‍ത്താവിനെപ്പോലെ തങ്ങളുടെ ക്ഷേമം ദൈവം ഉറപ്പുവരുത്തുമെന്ന് ഭക്തര്‍ കരുതാന്‍ തുടങ്ങി. കുട്ടിക്ക് ആത്യന്തികമായി നല്ലത് എന്തെന്ന് കുട്ടിയെക്കാള്‍ അറിയുന്ന രക്ഷാകര്‍ത്താവിനപ്പോലെ, ഭക്തര്‍ക്ക് എന്താണ് നല്ലതെന്ന് ദൈവത്തിനറിയാം. അതിനാല്‍, സ്വന്തം ആവശ്യങ്ങള്‍ അക്കമിട്ടു നിരത്തി ഉന്നയിക്കാതെ എല്ലാം ദൈവേച്ഛയ്ക്ക് വിടാം എന്നുവന്നു. അര്‍ത്ഥനകളില്ലാത്ത ഭക്തി, പരിശുദ്ധ സ്‌നേഹത്തിന്റെയും ആദരവിന്റെയും ആവിഷ്‌കാരം, നിലവില്‍വന്നു.

സ്വര്‍ഗവാസിയായ ദൈവത്തില്‍നിന്ന്, സര്‍വവ്യാപിയായ ദൈവത്തിലേക്ക്, പരമദൈവത്തിലേക്ക് ആത്മീയ സങ്കല്‍പം വളര്‍ന്നപ്പോള്‍, അവനും ബിംബങ്ങളും അനുഷ്ഠാനങ്ങളുമുണ്ടായി. ദൈവം അനന്തവും അമൂര്‍ത്തവുമായ ഏകകം എന്ന സങ്കല്‍പം സാധാരണക്കാര്‍ക്ക് മനസിലായില്ല. അമൂര്‍ത്തമായി പറഞ്ഞാല്‍, സംഖ്യകളുടെ ഗണിതം കുട്ടികള്‍ക്ക് മനസിലാവില്ല; വിരലുകള്‍, കല്ലുകള്‍, കരുക്കള്‍ എന്നിവ സംഖ്യാ ബിംബങ്ങളാക്കി പറഞ്ഞാല്‍ അവര്‍ക്ക് പിടികിട്ടും. അപ്പോള്‍ അവര്‍ എളുപ്പം എണ്ണാനും കൂട്ടാനും കിഴിക്കാനും ഹരിക്കാനും പഠിക്കുന്നു. അമൂര്‍ത്ത സംഖ്യകളെ ഉറപ്പിക്കാനുള്ള പ്രതീകങ്ങളാണ് വിരലുകളും കല്ലും കരുക്കളും. കുട്ടികള്‍ അക്കങ്ങള്‍ പഠിച്ചുകഴിഞ്ഞാല്‍, അവര്‍ വിരല്‍, കല്ല്, കരുക്കള്‍ എന്നിവയെ മറന്ന്, എല്ലാം അമൂര്‍ത്തമായി ചെയ്യുന്നു. മതത്തിലും സംഗതി അതാണ്. ആത്മീയാവബോധത്തിന്റെ ആദ്യഘട്ടത്തില്‍, ഭാവനയെ പ്രദീപ്തമാക്കാനും ആരാധനാസ്ഥലത്തു കാണാനും ദൈവ പ്രതീകങ്ങള്‍ വേണം. ദൈവം, ദൈവങ്ങളെക്കാള്‍ വ്യത്യസ്തനാണെങ്കിലും, അദൃശ്യതയിലും ആരാധനയിലും അവര്‍ തുല്യരാണ്; അതിനാല്‍, ദൈവങ്ങള്‍ക്ക് ബാധകമായ ആരാധനയും ബിംബങ്ങളും ദൈവാരാധനയ്ക്കും ബാധകമാക്കി. ഭക്തര്‍ പ്രതീക വിഗ്രഹങ്ങള്‍, ബിംബങ്ങള്‍, ഛായകള്‍, ചിത്രങ്ങള്‍ എന്നിവ പ്രതിഷ്ഠിക്കുകയും പതിക്കുകയും ചെയ്തു; മുന്നിലെ ദൈവത്തെ നമസ്‌കരിച്ചു; വഴിപാടുകള്‍ നടത്തി. ഭൗതികബിംബങ്ങളുടെ ഉപയോഗത്തെ, വിശുദ്ധ തിയോഡോറോസ് ഇങ്ങനെ വിവരിക്കുന്നു: 
ശരീരവുമായി ഇഴുകുകയും ചേരുകയും ചെയ്യുമ്പോള്‍, ബുദ്ധിയുടെ ഊര്‍ജം അമരുന്നു. അതുകാരണം, അതിന് അതീത രൂപങ്ങളുമായി നേരിട്ട് ബന്ധമുണ്ടാവില്ല; അവയെ മനസിലാക്കാന്‍, പ്രകൃത്യാ ബിംബങ്ങളെ ഉപയോഗിക്കുകയും ഭൗതികതയില്‍ വ്യാപരിക്കുകയും ചെയ്യുന്ന ഭാവന വേണം. അങ്ങനെ, ബുദ്ധി ശരീരത്തിലിരിക്കുമ്പോള്‍, അതീത രൂപങ്ങളെ അറിയാന്‍, ഭൗതിക ബിംബങ്ങള്‍ ഉപയോഗിക്കണം.
(ഫിലോകാലിയ വാല്യം 2, പേജ് 39)
ബൈബിള്‍ പറയുന്നു: ദേവലയത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതിനുള്ളില്‍ വസിക്കുന്നവനെക്കൊണ്ടുമാണ് ആണയിടുന്നത്.
(മത്തായി 23:21)
സര്‍വവ്യാപിയായ ദൈവത്തിന്റെ പരിശുദ്ധ വാസകേന്ദ്രമായാണ് ഈ വചനം ദേവാലയത്തെ പരാമര്‍ശിക്കുന്നത്. അതേ യുക്തി അനുസരിച്ച്, ദേവാലയത്തിലെ വിഗ്രഹമോ പ്രതിമയോ പ്രതീകാത്മക ആരാധനയുടെ ഭാഗമായി, ദൈവത്തെ പ്രതിനിധീകരിക്കുകയാണെന്നും വചനത്തിന്റെ ഉത്തരഭാഗത്തുനിന്ന് കിട്ടുന്നു.
ബിംബങ്ങള്‍ ഭാവനാസൃഷ്ടികളായതിനാല്‍, ആരാധനയ്ക്ക് ഇഷ്ടപ്പെട്ട ബിംബമോ രൂപമോ തെരഞ്ഞെടുക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം, ഭാരതീയ തത്വചിന്ത അംഗീകരിക്കുന്നു. വ്യക്തികള്‍ തെരഞ്ഞെടുക്കുന്ന രൂപങ്ങള്‍, ഓരോരുത്തരുടെയും സ്വഭാവം, സംസ്‌കാരം, വിവേകം എന്നിവയനുസരിച്ച് വ്യത്യസ്തമായിരിക്കും. പുരാണങ്ങളെ അടിസ്ഥാനമാക്കി വിഷ്ണു, ശിവന്‍, ദുര്‍ഗ തുടങ്ങിയവരുടെ നിരവധി രൂപങ്ങള്‍ ഇങ്ങനെ ആദിമ ഭാരതത്തില്‍ ഉയര്‍ന്നുവന്നു. ഒരു വ്യക്തി ഇങ്ങനെ ആരാധനക്ക് തെരഞ്ഞെടുക്കുന്ന രൂപമാണ് അയാളുടെ 'ഇഷ്ടദേവത.' ഒരാളുടെ ആരാധനയ്ക്ക് ഏത് ദൈവരൂപവും ആകാമെങ്കിലും, ഇഷ്ടദേവതയ്ക്ക് ഒരു രൂപം, ഒരു ആലയം, ഒരാരാധനാ ക്രമം എന്നിവയാണ് നിരന്തര ഉപാസനയ്ക്ക് വേണ്ടതെന്ന് ഋഷിമാര്‍ നിര്‍ദ്ദേശിച്ചു. ശീലം സ്വഭാവത്തിന്റെ ഭാഗമാണല്ലോ. ആരാധനയുടെ തീക്ഷ്ണത അതിന്റെ കര്‍മഭാവം സൃഷ്ടിക്കും. ഒരേ ലക്ഷ്യത്തിന്റെ കര്‍മഭാവങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ഏകാഗ്രമായി ശക്തമായ സ്പന്ദനങ്ങള്‍ ഉളവാക്കുന്നു. അതിനാല്‍, ഒരു ഭക്തന്‍ സ്ഥിരമായ ആരാധനാലയത്തിലെത്തി, ആ സ്ഥിരബിംബം കാണുമ്പോള്‍ ദൈവത്തെ ആരാധിക്കാനും ആദരിക്കാനുമുള്ള സ്വാഭാവിക പ്രതികരണം അയാളിലുണ്ടാകും. ബിംബമോ സ്ഥലമോ ആരാധനാരീതിയോ മാറിയാല്‍, അത് ശീലത്തെ അലോസരപ്പെടുത്തും. അതിനാലാണ്, ക്രിസ്തുമതംപോലുള്ള സംഘടിതമതങ്ങളില്‍, ഒരു ബിംബം, ഒരു ക്രമം, ഒരു പ്രാര്‍ത്ഥന തുടങ്ങിയവ എല്ലാവര്‍ക്കും നിര്‍ദ്ദേശിച്ചിട്ടുള്ളത്; അത് അനുകൂലമായ ആത്മീയ, സാമൂഹിക ഫലങ്ങളാണുണ്ടാക്കിയത്. അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍, മെക്കയിലെ ക അബയ്ക്കുനേരെ തിരിയാന്‍ എല്ലാ മുസ്ലിംകളോടും നിര്‍ദ്ദേശിച്ചിരിക്കുന്നു. വ്യക്തിതാല്‍പ്യം അതില്‍ നോക്കിയിട്ടില്ല. ഹിന്ദുക്കള്‍ക്ക് ഇഷ്ടമുള്ള ബിംബം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ളതിനാല്‍, വ്യത്യസ്ത രൂപങ്ങളുണ്ടായി; ഹിന്ദുമതം ബഹുദൈവാധിഷ്ഠിതമാണെന്ന് പലരും ധരിക്കാന്‍ ഇടവന്നു. ഉപാസനയ്ക്ക് വേണ്ടതരത്തില്‍ ദൈവത്തിന് നല്‍കുന്നതാണ് നാമരൂപങ്ങളെന്നും വ്യക്തികള്‍ അഥവാ സമൂഹങ്ങള്‍ ഉപയോഗിക്കുന്ന നാമരൂപങ്ങള്‍ എന്തായാലും, ദൈവം സര്‍വര്‍ക്കും ഒന്നാണെന്നും അവര്‍ മറക്കുന്നു. ദൈവത്തെ ഓര്‍ക്കാന്‍ മാത്രമാണ്, നാമ, രൂപങ്ങള്‍.
വിവിധ ലക്ഷ്യങ്ങള്‍ക്ക് ബിംബങ്ങള്‍ ഉപയോഗിക്കുന്നത് നമ്മുടെ ശീലമാണ്. അക്കങ്ങള്‍ക്ക് ബിംബങ്ങളായി രൂപങ്ങള്‍ ഉപയോഗിക്കുന്നു; ശബ്ദ ബിംബങ്ങളായി അക്ഷരങ്ങള്‍ ഉപയോഗിക്കുന്നു. മനസ്സിലുയരുന്ന ആശയങ്ങള്‍ പ്രതിനിധീകരിക്കാന്‍ വാക്കുകള്‍ ബിംബങ്ങളാകുന്നു. ഒരേ ആശയങ്ങളെ പ്രതിനിധീകരിക്കാന്‍, വ്യത്യസ്ത രാഷ്ട്രങ്ങള്‍ വ്യത്യസ്ത വാക്കുകള്‍ ഉപയോഗിക്കുന്നു. ഒരേ കാര്യത്തിന് വ്യത്യസ്ത രാഷ്ട്രങ്ങള്‍ വ്യത്യസ്ത ബിംബങ്ങള്‍ ഉപയോഗിക്കുന്നു.
അതുപോലെ, അദൃശ്യദൈവത്തിന് ദൃശ്യബിംബങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍, വ്യത്യസ്ത ജനങ്ങള്‍ വ്യത്യസ്ത ബിംബങ്ങള്‍ സ്വീകരിച്ചു. ദൈവബിംബം വ്യക്തിരൂപം ആകണം എന്നില്ല. അത് ദൈവബോധം ഉണര്‍ത്തുന്ന എന്തുമാകാം. ഒരു ബിംബത്തിന്റെ ഗുണമോ ശേഷിയോ എല്ലാവര്‍ക്കും ഒരുപോലെയാകണം എന്നില്ല; ചിലര്‍ക്ക് ഗുണമുള്ളതാകാം; മറ്റുള്ളവര്‍ക്ക് ഒന്നുമുണ്ടാവില്ല. ഇംഗ്ലീഷിലെ ഒരു വാക്ക് അതറിയാവുന്നവര്‍ക്ക് ഒരാശയം നല്‍കും; ആ ഭാഷ അറിയാത്തവര്‍ക്ക് അത് ഒരര്‍ത്ഥവും നല്‍കില്ല. ഒരു ബിംബം ഒരാളില്‍ ആദരം നിറഞ്ഞ ഓര്‍മ നിറച്ചാല്‍, അതയാള്‍ക്ക് നല്ല ബിംബമാണ്. അതില്ലെങ്കില്‍, അത് അയാള്‍ക്ക് ഒന്നുമല്ല. ബിംബക്കാഴ്ചയോട് അയാളുടെ മനസ്സ് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, അത്. അത് വാക്ക് പോലെ തന്നെ; കേള്‍വിക്കാരനില്‍ അതൊരാശയം ഉളവാക്കിയാല്‍ അത് അയാള്‍ക്കുനന്ന്; അല്ലെങ്കില്‍, അതില്‍ കാര്യമില്ല. ഒരു ബിംബം ആര്‍ക്കിഷ്ടമാകുന്നു എന്നത്, വ്യക്തി പ്രതികരണത്തെ ആശ്രയിച്ചിരിക്കും. ഒരു ബിംബം ഹിന്ദുവിനെ ആകര്‍ഷിച്ചെങ്കില്‍, മുസ്ലിമിന് ഇഷ്ടപ്പെടണം എന്നില്ല. കുരിശ് കത്തോലിക്കന് ഇഷ്ടപ്പെടാം; ജൂതന് അങ്ങനെ ആവില്ല; ക അബയിലേക്കുള്ള ദിശ മുസ്ലിമിന് പ്രചോദനമാകാം; പാര്‍സിക്ക് ആകണമെന്നില്ല. അങ്ങനെ, അങ്ങനെ.
ഒരു വിശ്വാസിയില്‍, തെരഞ്ഞെടുത്ത ബിംബത്തിന് ദൈവസ്മൃതി കൊണ്ടുവരാനുള്ള ശേഷി, പൊതുവായുള്ളതാണ്. വിശ്വാസികളില്‍ ഈ സ്മൃതിയുണര്‍ത്താന്‍ ബിംബം ഇല്ലാത്ത ഒരു മതവും ഇല്ല. ജൂതന്, തോറയോ, പഴയ നിയമമോ അടങ്ങിയ പെട്ടകം, മുകളില്‍ രണ്ടു മാലാഖമാരോടെ, ദൈവസാന്നിധ്യത്തെ വിളിച്ചറിയിക്കുന്നു. മുസ്ലിമിന്, മെക്കയിലെ ക അബ പ്രതീകമാണ്; പ്രയോഗത്തില്‍ അങ്ങോട്ടുള്ള ദിശതന്നെ അവനെ പ്രചോദിപ്പിക്കുന്നു. കത്തോലിക്കന്, കുരിശ് ബിംബമാണ്. ഹിന്ദുക്കള്‍ ഭൂരിപക്ഷവും ദൈവത്തെ പ്രതിനിധീകരിക്കാന്‍, വ്യക്തിരൂപങ്ങള്‍ ഉപയോഗിക്കുന്നു; ചിലര്‍ കല്ലിന്റെ ചെറിയ തൂണ് പകരം വയ്ക്കുന്നു.
 ബിംബാരാധനയും വിഗ്രഹാരാധനയും വിലക്കിയ ഒരു രാജാവിന്റെ കഥയുണ്ട്. തന്റെ ചിത്രത്തിലേക്ക് ഒരാള്‍ ചന്ദനം പ്രോക്ഷിച്ചപ്പോള്‍, ദേഷ്യപ്പെട്ട് രാജാവ് അയാളെ തടവിലാക്കാന്‍ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. രാജാവിന്റെ ചിത്രം വരച്ച കാന്‍വാസിനെ പൊതിഞ്ഞ ഗ്ലാസില്‍ ചന്ദനമെറിയുമ്പോള്‍ രാജാവിന് വെറുപ്പു തോന്നാമെങ്കില്‍, എന്തുകൊണ്ട് താന്‍ ഒരു വിഗ്രഹത്തിന് മാലയിടുമ്പോള്‍ ഒരാള്‍ക്ക് ഭക്തിവികാരം ഉണ്ടായിക്കൂടാ എന്നു മന്ത്രി ചോദിച്ചു. പശ്ചാത്തപിച്ച രാജാവ്, വിഗ്രഹങ്ങള്‍ സര്‍വവ്യാപിയായ ദൈവത്തെ ആരാധിക്കുന്നതിന് നന്നാണെന്ന് പ്രഖ്യാപിച്ചു.
 ശിവനെ പ്രതിനിധീകരിക്കാന്‍ ഹിന്ദുക്കള്‍ ചെറുതൂണുപോലെ വൃത്താകൃതിയിലുള്ള കല്ലാണ് ബിംബമായി ഉപയോഗിക്കുന്നത്. ജൂതരാഷ്ട്രത്തിന്റെ ആദിമ പിതാവായ യാക്കോബ്, ചെറിയ തൂണ്‍പോലുള്ള കല്ല് ദൈവരാധനയ്ക്ക് ഉപയോഗിച്ചിരുന്നുവെന്ന് ബൈബിള്‍ പറയുന്നു. യാക്കോബ്, ഒരു യാത്രക്കിടയില്‍ ഒരു രാത്രി ലൂസില്‍ താമസിച്ചു. അവിടന്നെടുത്ത ഒരു കല്ല് അയാള്‍ തലയിണയായി ഉപയോഗിച്ചു. സ്വപ്നത്തില്‍ ദൈവം സംസാരിക്കുന്നതായി അയാള്‍ക്ക് തോന്നി. അടുത്ത പ്രഭാതത്തില്‍ എഴുന്നേറ്റപ്പോള്‍, ആ സ്ഥാനം ദൈവത്തിന് പ്രിയപ്പെട്ടതായി തോന്നി, അയാള്‍ കല്ല് തൂണാക്കി നിര്‍ത്തി, അതിനുമേല്‍ എണ്ണ വഴിപാടായി ഒഴിച്ച് പ്രതിജ്ഞ ചെയ്തു. ഞാന്‍ ഒരു തൂണായി കുത്തി നിര്‍ത്തിയിരുന്ന ഈ കല്ല്, ദൈവത്തിന്റെ ആലയം ആയിരിക്കും. (ഉല്‍പത്തി, 28:11-22). വര്‍ഷങ്ങള്‍ക്കുശേഷം, ആ പ്രതിജ്ഞ ഓര്‍മിപ്പിച്ച് ദൈവം ആ സ്ഥലത്തുപോയി താമസിക്കാന്‍ യാക്കോബിനോട് നിര്‍ദ്ദേശിച്ചു (ഉല്‍പത്തി 31:13, 35:1). യാക്കോബ് അത് ചെയ്തു. അപ്പോള്‍, ദൈവവുമായി സംസാരിച്ച സ്ഥാനത്ത് യാക്കോബ് ഒരു തൂണ്, കല്‍ത്തൂണ്, സ്ഥാപിച്ചു. അയാള്‍ അതിന്മേല്‍ ഒരു പാനീയ നിവേദ്യം അര്‍പ്പിക്കയും എണ്ണ ഒഴിക്കയും ചെയ്തു. (ഉല്‍പത്തി, 35:74) യാക്കോബ് ദൈവത്തെ മുഖാമുഖം കണ്ട ഒരു സംഭവവും ബൈബിള്‍ വിവരിക്കുന്നു (ഉല്‍പത്തി 32:30). ആ ദര്‍ശനത്തിന് ശേഷവും, അയാള്‍ കല്‍ത്തൂണ്‍ ബിംബമാക്കി ദൈവത്തിന് നിവേദ്യം നല്‍കി. ഒരു ബിംബമോ വിഗ്രഹമോ ആരാധനയ്ക്ക് ദൈവ പ്രതിനിധാനം ആകുന്നതിന്റെ ബോധ്യമാണ് അത്.ദൈവപ്രതീകമായ പേടകത്തിന് മുന്നിലാണ് ജൂത ആരാധന. ദാവീദ്, സയോണില്‍ കൂടാരം പണിത് അതിന് നടുവില്‍ പേടകം പ്രതിഷ്ഠിച്ചപ്പോള്‍, ദാവീദ് കര്‍ത്താവിന്റെ സന്നിധിയില്‍ ഹോമബലികളും സമാധാനബലികളും അര്‍പ്പിച്ചു. (2 ശമൂവേല്‍ 6:17) സോളമന്‍ യരൂശലേമില്‍ ദേവാലയം പണിതപ്പോള്‍, പുരോഹിതര്‍ പേടകം ദേവലായത്തിലെ അതിവിശുദ്ധ സ്ഥലമായ അന്തര്‍ മന്ദിരത്തില്‍ കൊണ്ടുവന്ന്, സോളമന്‍ രാജാവും അയാളോടൊത്തു സമ്മേളിച്ച ഇസ്രായേല്‍ സമൂഹം മുഴുവനും പേടകത്തിന് മുന്‍പാകെ കൈയും കണക്കുമില്ലാതെ ആടുകളെയും കാളകളെയും ബലിയര്‍പ്പിച്ചു (രാജാക്കന്മാര്‍ 8:6,62) ഈ രണ്ടു ഭാഗങ്ങളിലും, പേടകത്തിനു മുകളില്‍ സങ്കല്‍പിച്ച ദൈവത്തിന് മുന്‍പിലാണ് ബലി (പുറപ്പാട് 25:22 കാണുക). ജൂതന്മാര്‍, ദേവാലയത്തിലെ പേടകം, ദൈവസാന്നിദ്ധ്യമുണ്ടാകുന്ന ബിംബമായി ഭാവനയില്‍ കാണുന്നു. വിശ്വാസി, അതിനുമുന്നില്‍ നടത്തുന്ന ആരാധന ദൈവത്തിനുള്ളതായി ന്യായീകരിക്കപ്പെടുന്നു. ഹിന്ദുഭക്തന്മാര്‍ക്കും, വിഗ്രഹങ്ങള്‍ ദൈവസാന്നിദ്ധ്യം സങ്കല്‍പിച്ച ബിംബങ്ങളാണ്. ഒരു വിഗ്രഹത്തെ അഭിഷേകം ചെയ്യുന്ന അനുഷ്ഠാനത്തില്‍ (പ്രാണ പ്രതിഷ്ഠ), ദൈവ സാന്നിധ്യത്തെ ആവാഹിക്കുന്ന ശ്ലോകം ഇങ്ങനെ: 
ഈശ്വരാ! ഈ കല്ലില്‍ ഇരുന്നാലും; ഈ കല്ല് അങ്ങേക്ക് ശരീരമാകട്ടെ (ഐ ഹി ആസ്മാനം ആതിഷ്ഠ; അസ്മ ഭവതു തേ തനു) (അഥര്‍വവേദം 1:2:3) 
ഇതിന്, ബൈബിളില്‍, പ്രതിഷ്ഠാ നേരത്ത് യാക്കോബ് നടത്തുന്ന പ്രാര്‍ത്ഥനയോടുള്ള സാമ്യം ശ്രദ്ധിക്കുക (ഉല്‍പത്തി 28:22):ഞാന്‍ ഒരു തൂണായി കുത്തിനിര്‍ത്തിയിരിക്കുന്ന ആ കല്ല് ദൈവത്തിന്റെ ആലയം ആയിരിക്കും. 
രണ്ടും, വാച്യാര്‍ത്ഥത്തില്‍, ബിംബമായ കല്ലില്‍ ദൈവസാന്നിദ്ധ്യത്തിനുള്ള പ്രാര്‍ത്ഥനയാകാം; സത്തയില്‍ അത്, കല്ലിന്റെ സ്ഥാനത്ത് ദൈവസാന്നിദ്ധ്യം ഭാവനയില്‍ കാണുന്നു-സര്‍വവ്യാപിയായ ആത്മാവിനെ ആരാധിക്കുകയാണ് ലക്ഷ്യം. ബിംബ പ്രതിഷ്ഠയ്ക്കുശേഷം, അതിന്മേലോ അതിന് മുന്നിലോ ഉള്ള അനുഷ്ഠാനം അഥവാ ചടങ്ങ്, ദൈവനാമത്തിലാണ്. ഒരു ബിംബത്തിനുമുന്നില്‍ നില്‍ക്കുന്ന ഹിന്ദുഭക്തര്‍, ആ സ്ഥാനത്ത് ദൈവത്തെ സങ്കല്‍പിക്കുകയും അവനെ, സര്‍വവ്യാപിയും അരൂപിയും അനന്തനുമായ ചൈതന്യരൂപിയായി കീര്‍ത്തിക്കുകയും ചെയ്യുന്നു. ഈ വിശേഷണങ്ങളൊന്നും, ലോഹവിഗ്രഹത്തിനോ, മരബിംബത്തിനോ ചേരുകയില്ല. ഒരു കല്ല് സര്‍വവ്യാപിയാണെന്നോ ചൈതന്യരൂപം (ബോധം അഥവാ ജീവശക്തി) ആണെന്ന് ആരെങ്കിലും പറയുമോ? ഒരു ബിംബമോ വിഗ്രഹമോ ഒരു കഷണം ജഡലോഹമോ, മരമോ കല്ലോ ആണ്; കീര്‍ത്തനങ്ങളെല്ലാം ബിംബത്തിലോ അതിനകത്തോ സങ്കല്‍പിക്കപ്പെട്ട ദൈവത്തെ സംബന്ധിച്ചതാണ്. വിഗ്രഹത്തിനുമേല്‍ സങ്കല്‍പിച്ച ദൈവസാന്നിദ്ധ്യത്തെയാണ് ഭക്തര്‍ ആരാധിക്കുന്നത്; ആ പദാര്‍ത്ഥത്തെ അല്ല. ദൈവബോധം ഉണര്‍ത്താനും ദൈവചിന്തയില്‍ മനസ്സിനെ ഉറപ്പിക്കാനുമാണ് വിഗ്രഹങ്ങളെ ഉപയോഗിക്കുന്നത് എന്നതും, അതിനുമുന്നില്‍ പ്രാര്‍ത്ഥിക്കുകയും കീര്‍ത്തിക്കുകയും ചെയ്യുന്ന ഭക്തര്‍, അതിനെയല്ല, സര്‍വവ്യാപിയായ ദൈവത്തെയാണ് പൂജിക്കുന്നത് എന്നതും, ഭാരതത്തിലെ ചില ആഘോഷാനുഷ്ഠാനങ്ങളില്‍ വ്യക്തമാണ്. വാര്‍ഷിക ഗണേശോത്സവങ്ങളും ദുര്‍ഗാപൂജയും ഉദാഹരണം. ഈ ഘട്ടങ്ങളില്‍ മിക്കവാറും ഹിന്ദുക്കള്‍ വീടുകളിലും ആഘോഷം നടത്തുന്നു. നിറംചാര്‍ത്തിയ കളിമണ്‍ ദൈവ/ദേവീ വിഗ്രഹങ്ങളില്‍ മാലകള്‍ ചാര്‍ത്തി അലങ്കരിക്കുന്നു; പൂക്കള്‍, ചന്ദനത്തിരികള്‍, വിളക്കുകള്‍, സംഗീത കച്ചേരികള്‍ തുടങ്ങി വിപുലമായ ആഘോഷങ്ങളാണ് വിഗ്രഹത്തിനുമുന്നില്‍ സമര്‍പിക്കുന്നത്. ആഘോഷം കഴിഞ്ഞാല്‍, അലങ്കരിച്ച വിഗ്രഹങ്ങള്‍ ഏതെങ്കിലും പുഴയിലോ തടാകത്തിലോ കുളത്തിലോ കടലിലോ കൊണ്ടുപോയി മുക്കും. (കളിമണ്ണ് അലിഞ്ഞുചേരാന്‍). അടുത്തവര്‍ഷത്തെ ആഘോഷത്തിന്, പുതിയ വിഗ്രഹങ്ങള്‍ എത്തും. ഭക്തന്‍ പരമാവധി തന്നാലാകും വിധവും അതീവ ഭക്തിയോടെയുമാണ് ചടങ്ങുകള്‍ നടത്തുന്നത് എങ്കിലും, ആത്യന്തികമായി വിഗ്രഹം വെള്ളത്തില്‍ കളയുകയാണ് എന്നത്, അയാള്‍ ആഘോഷസമയത്ത് ആരാധിച്ചത് അലങ്കരിച്ച വിഗ്രഹത്തെയല്ല, അത് പ്രതിനിധീകരിച്ച ദേവനെയോ ദേവിയെയോ ആണ് എന്ന് വ്യക്തം. മറ്റ് ആരാധനാ കേന്ദ്രങ്ങളിലെ കാര്യവും ഇതുതന്നെ. ഭക്തിയും ആരാധനയും വളര്‍ത്താന്‍ ഉപയോഗിക്കുന്ന ബിംബങ്ങള്‍, മതലക്ഷ്യം നന്നായി നിര്‍വഹിക്കുന്നുണ്ട്. ഒരു പള്ളിയുടെ അഭിഷേകവും ഇതേ പ്രാധാന്യമുള്ളതാണ്. 'ഇപ്പോള്‍ ഇട്ടിരിക്കുന്ന അസ്തിവാരം, അതായത് യേശുക്രിസ്തു അല്ലാതെ മറ്റൊരു അസ്തിവാരവും ഇടാന്‍ ആര്‍ക്കും സാധ്യമല്ല' (1 കോറിന്തോസുകാര്‍ 3:11) എന്നത് ആധാരമാകിലും, പള്ളിയുടെ അഭിഷേകത്തിനു സമ്മേളിച്ചവര്‍ പള്ളിയുടെ അള്‍ത്താരയിലേക്ക് യേശു ഇറങ്ങിവന്നു എന്നാണ് സങ്കല്‍പിക്കുന്നത്. തുടര്‍ന്ന്, പള്ളി 'യേശുവിന്റെ ആലയം' ആവുകയും ആരാധകര്‍ അള്‍ത്താരയില്‍ യേശുവിന്റെ രൂപത്തില്‍ ദൈവത്തെ സങ്കല്‍പിക്കുകയും അതിന് മുന്നില്‍ മുട്ടുകുത്തുകയും ചെയ്യുന്നു. അവന്റെ ഇച്ഛയ്ക്ക് പൂര്‍ണമായി വഴങ്ങുന്നു എന്നാണ് അര്‍ത്ഥം. ഫിലോകാലിയയിൽ, (വാല്യം 1, പേജ് 348) മഹാനായ അന്തോണീസ് പുണ്യവാളൻ നിരീക്ഷിക്കുന്നു: വിഗ്രഹങ്ങളെ ആരാധിക്കുന്നവർക്ക് അവരുടെ ഹൃദയത്തിൽ എന്തിനെയാണ് ആരാധിക്കുന്നത് എന്ന് മനസ്സിലായിരുന്നെങ്കിൽ, സത്യമായ ആരാധനയിൽ നിന്ന് അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ട് പുറത്ത് പോകില്ലായിരുന്നു. 

വിഗ്രഹത്തെയല്ല, ദൈവത്തെയാണ് ആരാധിക്കുന്നത് എന്ന് ഭക്തൻ ഓർമിച്ചാൽ, വിഗ്രഹാരാധന ദൈവത്തിനുള്ള 'സത്യമായ ആരാധന' ആകും. വിഗ്രഹത്തെയാണ് ആരാധിക്കുന്നത് എന്ന് അയാൾ കരുതിയാൽ അത് അസംബന്ധമാണ്; അത്തരമൊരു മിഥ്യാ ധാരണയ്ക്കുള്ള സാധ്യത വിരളമാണ്. ഒരു ചടങ്ങിൽ ദേശീയ നേതാവിന്റെ പ്രതിമയ്ക്ക് മാലയിടുന്ന ആരെങ്കിലും, ആ പ്രതിമയെയാണ് താൻ ആദരിക്കുന്നത് എന്ന് വിചാരിക്കുമോ (ആ നേതാവിന് പകരം)? കടലാസിൽ വരച്ച ഒരു ചിത്രത്താൽ, നാം ഇത്തിരി വലിപ്പമുള്ള ഒരു വസ്തുവിനെ സങ്കൽപിക്കുന്നു. ഒരു കല്ലോ ലോഹ ബിംബമോ കൊണ്ട് ഭക്തൻ വ്യക്തിദൈവത്തെയോ ദൈവത്തെ തന്നെയോ നിശ്ചിതരൂപത്തിൽ സങ്കൽപിക്കുന്നു. ബിംബത്തിലോ ബിംബത്തിനു മുന്നിലോ ആരാധിക്കുന്ന ഭക്തൻ കല്ലിനെയോ മരത്തെയോ ലോഹത്തെയോ മറന്ന്, ദൈവത്തെ ആ സ്ഥലത്തെ ആ രൂപത്തിൽ സങ്കൽപിച്ച് ദൈവത്തിന് ആരാധന നടത്തുകയാണ്; ആ ദൈവബിംബത്തിന് അല്ല. ബിംബങ്ങൾ, വിഗ്രഹങ്ങൾ, ചിത്രങ്ങൾ, പേടകങ്ങൾ, ക അബയിലെ കറുത്ത ശില, മറ്റു ബിംബങ്ങൾ എല്ലാം ദൈവസങ്കൽപം ഉണർത്താൻ വേണ്ടിയുള്ളതാണ് (ജാബാലദർശന ഉപനിഷത്4:59). ഒരു വിഗ്രഹം അഥവാ ക്രൂശിതരൂപം, ഉരുക്കിയ ലോഹമോ കടഞ്ഞ മരമോ ആയി മാത്രം വിശേഷിപ്പിച്ചു സംസാരിക്കുന്നത്, സത്തയെ ഉപേക്ഷിച്ച്, പദാർത്ഥത്തെ വിവരിക്കലാണ്. ഒരു ഗ്രന്ഥം, മഷി പുരണ്ട കടലാസ് കൂട്ടമാണ് എന്നുപറയുംപോലെയാണ്. തീർച്ചയായും, ഗ്രന്ഥം മഷി പുരണ്ട കടലാസു കെട്ടാണ്; പക്ഷേ, അതിനെ അങ്ങനെ മാത്രം വിശേഷിപ്പിക്കുന്നത്, തീർത്തും തെറ്റാണ്- ആ വിശേഷണം ആ ഗ്രന്ഥത്തിലടങ്ങിയ ജ്ഞാനത്തെ, അവഗണിക്കുന്നു. ഗ്രന്ഥം സത്യത്തിൽ ഊർജതന്ത്രമോ ഭൂമിശാസ്ത്രമോ ദൈവശാസ്ത്രമോ ആണ്. നാം ഒരു ഗ്രന്ഥത്തെ ആദരിക്കുന്നത് അതിന്റെ കടലാസോ മഷിയോ കാരണം അല്ല; അതിലടങ്ങിയ വിജ്ഞാനം കൊണ്ടാണ്. അതുപോലെ, വിഗ്രഹങ്ങൾ, ബിംബങ്ങൾ, മറ്റു പ്രതീകങ്ങൾ എല്ലാം ആദരിക്കപ്പെടുന്നത്, ദൈവബോധത്തിന്റെ വാഹകർ എന്ന നിലയ്ക്കാണ്. മാഴ്‌സെയ്ൽസിലെ മെത്രാനായിരുന്ന സെറീനസ്, യേശുവിന്റെയും കന്യാമറിയത്തിന്റെ ചിത്രങ്ങളും ബിംബങ്ങളും ആരാധനയ്ക്ക് ഉപയോഗിക്കുന്നത് വിലക്കിയപ്പോൾ, മഹാനായ ഗ്രിഗറി മാർപ്പാപ്പ (590-604), അദ്ദേഹത്തിന് എഴുതി: ഒരു ചിത്രത്തെ ആരാധിക്കുന്നത് ഒന്നാണ്; ആ ചിത്രത്തിലെ പ്രതീകം വഴി, എന്തിനെയാണ് ആരാധിക്കുന്നത് എന്നറിയുന്നത് മറ്റൊന്നാണ്. 
കോൺസ്റ്റാന്റിനോപ്പിളിൽ 754 ൽ ചേർന്ന ഒരു പുരോഹിതസഭ, ക്രിസ്തുവിന്റെ ദൃശ്യബിംബങ്ങളെല്ലാം മതവിരുദ്ധമാണെന്ന് വിധിച്ചപ്പോൾ, വൈദികരും ഭക്തരും കലാപമുണ്ടാക്കി; പ്രതിഷേധം ശക്തമായതിനാൽ, ഒടുവിൽ, എല്ലായിടത്തും കത്തോലിക്കാ പള്ളികളിൽ, പ്രതീകങ്ങൾ പുനഃസ്ഥാപിച്ചു (In Search of the Soul, വാല്യം 1, പേജ് 83). വിഗ്രഹാരാധന എന്നുപറഞ്ഞാൽ അത്, വിഗ്രഹത്തിലെ ദൈവത്തെ ആരാധിക്കൽ അല്ല; ആ വിഗ്രഹത്തെ തന്നെ ദൈവമായി പൂജിക്കലാണ്. വിഗ്രഹാരാധനയുടെ പൊള്ളത്തരം വരച്ചുകാട്ടാൻ ബൈബിൾ ഒരു സന്ദർഭം വിവരിക്കുന്നു:
ഇരുമ്പുപണിക്കാരൻ ഉളിക്കു മൂർച്ച വരുത്തി തീക്കനലിനു മുകളിൽ വച്ചു പണി നടത്തി അത് രൂപപ്പെടുത്തുന്നു... അയാൾ ദേവദാരു മരങ്ങൾ വെട്ടിവീഴ്ത്തുന്നു... അത് എരിച്ച് അപ്പം ചുടുന്നു.... അതിൽ നിന്ന് ഒരു ദേവനെ ഉണ്ടാക്കി അയാൾ അതിനെ ആരാധിക്കുന്നു; അതൊരു കൊത്തു രൂപമാക്കി അതിന്റെ മുമ്പാകെ അയാൾ കമിഴ്ന്നു വീഴുന്നു. അതിന്റെ പകുതിഭാഗം അയാൾ തീ കത്തിക്കാൻ ഉപയോഗിക്കുന്നു. ജ്വലിക്കുന്ന കനൽക്കട്ടയിൽ വച്ച് മാംസം പാകം ചെയ്ത് ഭക്ഷിച്ച് തൃപ്തിയടയുന്നു..... ശേഷിച്ച ഭാഗംകൊണ്ട് അയാൾ തന്റെ ദേവവിഗ്രഹം ഉണ്ടാക്കുന്നു. അയാൾ അതിന്റെ മുമ്പാകെ വീണ് ആരാധിച്ചു പ്രാർത്ഥനാപൂർവം ഇങ്ങനെ പറയുന്നു: 'എന്നെ രക്ഷിക്കൂ, കാരണം, നീയാണ് എന്റെ ദൈവം!' (യെശയ്യാ 44:13-17). അത് വ്യക്തമായും മരബിംബത്തോടുള്ള ഒരു മണ്ടൻ അനുബന്ധ പ്രാർത്ഥനയായിരുന്നു. യെശയ്യ ഇങ്ങനെയും പറഞ്ഞു: 
ഭൂമിയിലെ ജനങ്ങൾക്ക് ശ്വാസവായുവും ഭൂമിയിൽ നടക്കുന്നവർക്കു ചൈതന്യവും നൽകിയവൻ അരുൾ ചെയ്യുന്നു: 'ഞാനാണ് കർത്താവ്......ഞാൻ എന്റെ മഹത്വം മറ്റാർക്കെങ്കിലുമോ എന്റെ സ്തുതി കൊത്തുരൂപങ്ങൾക്കോ നൽകുന്നില്ല.' (യെശയ്യാ 42:5, 6, 8, 9).
 ദൈവത്തിന് മാത്രമുള്ള പ്രാർത്ഥന ബിംബങ്ങൾക്കോ വിഗ്രഹങ്ങൾക്കോ നൽകിയതിനെ ബൈബിൾ വിലക്കി. ഒരു വിഗ്രഹം ദൈവകമാകാനാവില്ല; അത് ദൈവത്തിന്റെ ബിംബമേ ആകൂ. പ്രാർത്ഥന ദൈവത്തിനാണ്, വിഗ്രഹത്തിനല്ല. യെശയ്യാ ജീവിച്ചത് ക്രിസ്തുവിന് മുൻപ് എട്ടാം നൂറ്റാണ്ടിലാണ്. ആ കാലത്തെ സാഹചര്യങ്ങൾക്കനുസരിച്ചാണ് അദ്ദേഹത്തിന്റെ വിവരണം. യേശുവിന്റെ കാലമായപ്പോൾ, പലസ്തീനിൽ സാഹചര്യങ്ങൾ ഭേദമായി എന്നുതോന്നുന്നു. പുതിയനിയമത്തിലെ സുവിശേഷങ്ങളിലോ മറ്റിടങ്ങളിലോ കാണുന്ന അദ്ദേഹത്തിന്റെ വചനങ്ങളിൽ, വിഗ്രഹങ്ങളോ വിഗ്രഹാരാധനയോ ഇല്ല. പൗലോസ് അപ്പോസ്തലൻ, കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിലെ വിഗ്രഹാരാധനാ വിലക്ക്, അക്കാലത്ത്, കോറിന്തിൽ ആ പ്രാകൃത രീതി തുടർന്നതിനു സൂചനയാകാം. എല്ലായിടത്തും എല്ലാ സാഹചര്യത്തിലും, ബിംബങ്ങളുടെ ഉപയോഗം വിലക്കുന്നത് വ്യക്തിക്കു നിരക്കുന്നതല്ല; അത് അദൃശ്യദൈവത്തിന്റെ ദൃശ്യസ്മൃതിയാണ്.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 30

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/30, സ്രഷ്ടാവ്‌ 
വേദങ്ങളും ബൈബിളും ഖുര്‍ആനുമൊക്കെ ദൈവത്തെ സ്രഷ്ടാവും നിയന്താവും എല്ലാ ജീവജാലങ്ങളുടെയും ആത്യന്തിക ആവാഹകനുമായി ചിത്രീകരിക്കുന്നു. ഭഗവദ്ഗീത (13:17) പറയുന്നു: 
അവിഭക്തം ജീവികളില്‍ വിഭക്തംപോലെ നില്‍പതാംശ
 ഭൂതഭര്‍ത്താവതോ ജ്ഞേയം ഗ്രസിഷ്ണു പ്രഭവിഷ്ണുവാം.
ഗ്രസിഷ്ണു എന്നാല്‍ ഗ്രസിക്കുന്നവന്‍; പ്രഭാവിഷ്ണു എന്നാല്‍ യജമാനന്‍. 
ജീവജാലങ്ങളില്‍ അവിഭക്തമായി നില്‍ക്കുകയും വിഭക്തമായി തോന്നുകയും ചെയ്യുന്നത്, ബ്രഹ്മന്‍. അതാണ് സ്രഷ്ടാവും നിയന്താവും ആവാഹകനും എന്നര്‍ത്ഥം. 
1. സ്രഷ്ടാവ് 
ആദ്യം ബ്രഹ്മന്‍ മാത്രമായിരുന്നു മൂലജീവകണം, പ്രാപഞ്ചിക ജീവശക്തി അഥവാ ബോധം. വിവേകം, ഭാവന, വിചാരം, അഭിലാഷം, സര്‍ഗശേഷി, കര്‍മശേഷി എന്നിങ്ങനെ നിരവധി ശേഷികള്‍ അടങ്ങുന്നതായിരുന്നു, ബോധം. അത് ഏകാകിയായിരുന്നതിനാല്‍, ഒന്നിച്ചുള്ള കര്‍മത്തിന് മറ്റൊരു ഏകകത്തിന്റെ കൂട്ട് അതാഗ്രഹിച്ചു. അപ്പോള്‍ അതിന്റെ സര്‍ഗശേഷി കുമിഞ്ഞ് പ്രകൃതിയായി. ബ്രഹ്മനും പ്രകൃതിയും ഒന്നിച്ചു പ്രവര്‍ത്തിച്ചു. പ്രകൃതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബ്രഹ്മനെ ദൈവം എന്നുവിളിച്ചു. ദൈവവും പ്രകൃതിയും ചേര്‍ന്ന്, ബുദ്ധി, അഹംബോധം, മനസ്സ്, തന്മാത്രകള്‍, സൂക്ഷ്മശരീരങ്ങള്‍ തുടങ്ങിയ പദാര്‍ത്ഥരഹിത ഏകകങ്ങളെയുണ്ടാക്കി. ദൈവാഭീഷ്ടപ്രകാരം, തന്മാത്രകള്‍ അവക്കിടയില്‍ ഇടകലര്‍ന്ന്, പ്രാപഞ്ചികമായി, പദാര്‍ത്ഥം സൃഷ്ടിച്ചു. പദാര്‍ത്ഥത്തെ ഭിന്നരൂപങ്ങളിലേക്ക് മാറ്റാം. ദൈവാഭീഷ്ട പ്രകാരം, പ്രകൃതി നിരവധി ശരീരരൂപങ്ങളും മറ്റു വസ്തുക്കളും സൃഷ്ടിച്ചു. കടലില്‍നിന്ന് ജല കണികകള്‍ ചിതറുംപോലെ, ചെറുകണങ്ങള്‍ പ്രാപഞ്ചിക ബ്രഹ്മനില്‍നിന്നും സൂക്ഷ്മ കണികകളില്‍നിന്നും ചിതറി. ഈ ബ്രഹ്മകണങ്ങള്‍ ശരീരരൂപങ്ങളില്‍ കയറിയപ്പോള്‍, തത്സമയം അവ ജീവജാലങ്ങളായി. ബ്രഹ്മനാണ് ബോധം അഥവാ ജീവശക്തി എന്നു തെളിഞ്ഞു. ജീവജാലങ്ങളും പദാര്‍ത്ഥത്തിന്റെ അചേതന പിണ്ഡങ്ങളും പ്രപഞ്ചമായി. ദൈവാഭീഷ്ടപ്രകാരം, പ്രകാശവും താപവും ഫോട്ടോണുകളുടെ രൂപത്തില്‍, തന്മാത്രകളുടെ സംയുക്തങ്ങളില്‍നിന്ന് ഉരുവംകൊണ്ടു. ശബ്ദം കമ്പനങ്ങളില്‍ നിന്നും വൈദ്യുതി, കണികകളുടെ ചലനംവഴിയും രൂപപ്പെട്ടു. അങ്ങനനെ അങ്ങനെ. ഇങ്ങനെ, ദൈവം എല്ലാ സൃഷ്ടിക്കും മുകളില്‍ നിന്നു; അവന്റെ അഭീഷ്ടം പ്രകൃതി നിറവേറ്റി. അതിനാല്‍ ദൈവത്തെ സ്രഷ്ടാവ് എന്നുവിളിക്കുന്നു.
 ഭഗവദ്ഗീത (9:8) പറയുന്നു: 
സ്വന്തം പ്രകൃതി കൈക്കൊണ്ടു സൃഷ്ടിപ്പേനിങ്ങു
 വീണ്ടുമേ അവകാശപ്പെട്ടെഴും 
ഭൂതജാലം പ്രകൃതിശക്തിയാല്‍ 
ഇടകലരല്‍ വഴിയുണ്ടായ സൃഷ്ടികളെല്ലാം കുറച്ചുകഴിഞ്ഞ് വിഘടിച്ച് അപ്രത്യക്ഷമാകുന്നു; അതിനാല്‍ ദൈവം, പ്രപഞ്ചത്തെ നിലനിര്‍ത്താന്‍, സൃഷ്ടികളുമായി മുന്നോട്ടുപോകുന്നു. ബൈബിള്‍ (ഉല്‍പത്തി 1:1-27) ദൈവം, സ്വര്‍ഗം, ഭൂമി, ജീവജാലങ്ങള്‍ എന്നിവയുടെ സൃഷ്ടി ആറുനാള്‍കൊണ്ട് നിര്‍വഹിച്ചത് വിവരിക്കുന്നു. 
ഖുര്‍ ആന്‍ (10:4) പറയുന്നു: 
അല്ലാഹു സ്വര്‍ഗങ്ങളും ഭൂമിയും ആറുനാള്‍ കൊണ്ട് സൃഷ്ടിച്ചു. തുടര്‍ന്ന് അവന്‍ സ്വയം സിംഹാസനത്തില്‍ വിരാജിച്ച്, എല്ലാറ്റിനെയും നിയന്ത്രിച്ചു. 
ഖുര്‍ ആന്‍ ദൈവത്തിന്റെ ഒരുദിവസത്തെ മനുഷ്യദിവസവുമായി താരതമ്യം ചെയ്യുന്നു: അല്ലാഹുവിന്റെ ഒരു ദിവസം, നമ്മുടെ ഒരായിരം വര്‍ഷങ്ങളാകുന്നു. (ഖുര്‍ ആന്‍ 22:47). ഇങ്ങനെ, വേദങ്ങള്‍ ദൈവത്തെ പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളുടെയും സ്രഷ്ടാവായി പ്രഖ്യാപിക്കുന്നു. സൃഷ്ടികള്‍ ഒരിക്കലും അവസാനിക്കുന്നില്ല; അവ അവന്റെ അഭീഷ്ടപ്രകാരം അനന്തമായി സംഭവിക്കുന്നു.
2. നിയന്താവ് 
ശ്വേതാശ്വതാര ഉപനിഷത് (6:17)വിളംബരം ചെയ്യുന്നു: 
അവന്‍, ലോകത്തിന്റെ യജമാനന്‍, അനന്തനും സര്‍വവ്യാപിയും സര്‍വം നിറഞ്ഞവനും സര്‍വതിനും കാരണക്കാരനുമായ പ്രപഞ്ച നിയന്താവും സംരക്ഷകനുമാണ്. വേറെ ഒരാളും പ്രപഞ്ച നിയന്താവായി ഇല്ല. 
ദൈവം മാത്രമാണ്, സര്‍വവ്യാപിയും സര്‍വം നിറഞ്ഞവനും സര്‍വതിനും ഹേതുവും; വേറൊരാള്‍ക്കും ഈ മേന്മകള്‍ ഇല്ല. അതിനാല്‍, ദൈവത്തിന് മാത്രമേ വൈവിധ്യം നിറഞ്ഞ വിശാല പ്രപഞ്ചത്തെ ഭരിക്കാന്‍ പ്രാപ്തിയുള്ളൂ. അവന്‍ അത് കൃത്യമായി ചെയ്യുന്നു.
ഖുര്‍ ആന്‍ (10:4) പറയുന്നു.അവന്‍ പ്രപഞ്ചം സൃഷ്ടിച്ച് അതിനെ ഭരിക്കാന്‍ ആരംഭിച്ചു. 
ഫിലോകാലിയ (വാല്യം 2, പേജ് 279) പറയുന്നു.ദൈവേച്ഛയാണ് എല്ലാറ്റിനെയും നീക്കുന്നതും എല്ലാറ്റിനെയും സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും.'

ദൈവേച്ഛയാണ് സൃഷ്ടിക്കുന്നത്' എന്നുവച്ചാല്‍, പ്രകൃതി എല്ലാറ്റിനെയും സൃഷ്ടിക്കണം എന്നത് അവന്റെ അഭിലാഷമാണ് എന്നര്‍ത്ഥം. 'ദൈവേച്ഛയാണ് എല്ലാറ്റിനെയും നീക്കുന്നത്' എന്നാല്‍, അവന്റെ അഭീഷ്ടപ്രകാരമാണ് എല്ലാ കര്‍മങ്ങളും സംഭവങ്ങളും നടക്കുന്നത് എന്നര്‍ത്ഥം; അവന്റെ കൗശല പൂര്‍ണമായ പ്രചോദനങ്ങള്‍ കൊണ്ടാണ് ജീവജാലങ്ങളിലെ എല്ലാ കര്‍മവും നടക്കുന്നത്. എന്നാല്‍, മനുഷ്യര്‍ക്ക് എപ്പോഴും അവന്റെ രീതികള്‍ മനസ്സിലാകുന്നില്ല. 'അവന്‍ അവയെ നിലനിര്‍ത്തുന്നു' എന്നാല്‍, അവന്‍ ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്നതു നല്‍കുന്നു.
 ഖുര്‍ ആന്‍ (39:62) പ്രഖ്യാപിക്കുന്നു:അല്ലാഹുവാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ്, അവനാണ് പ്രപഞ്ചത്തിന്റെ മുഴുവന്‍ സംരക്ഷകന്‍. അവന്‍ എല്ലാവരെയും സംരക്ഷിക്കുന്നു, എല്ലാവരെയും നോക്കി നടത്തുന്നു; അവന്‍ എല്ലാറ്റിനും മേല്‍ ഭരിക്കുന്നു. അതിനാല്‍, ദൈവം സര്‍വചരാചരങ്ങളുടെയും നിയന്താവാണ്. 
3. ആവാഹകന്‍ 
അവസാനമായി, ദൈവം, 'ഓരോരുത്തരെയും അവനിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുന്നു.' (ഫിലോകാലി, വാല്യം 2, പേജ് 282). 
ശ്വേതാശ്വതാര ഉപനിഷത് (3:2) പറയുന്നു: സകല ലോകത്തെയും സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്ത ശേഷം, ദൈവം ഓരോന്നിലും നിലനില്‍ക്കുകയും, അവസാനമായി, അവന്‍ അവയെ അവനിലേക്ക് പിന്‍വലിക്കുകയും ചെയ്യുന്നു. 
ഈ വിശേഷത്തെ ഭഗവദ്ഗീത (11:2629) വ്യക്തമായും പ്രതീകാത്മകമായും വിശദീകരിക്കുന്നു.
 ബൈബിള്‍ (സങ്കീര്‍ത്തനം 90:3) പ്രഘോഷിക്കുന്നു:
 നീ മര്‍ത്യനെ പൊടിയിലേക്ക് മടക്കി അയയ്ക്കുന്നു; നീ പറയുന്നു: 'മനുഷ്യമക്കളേ, തിരിച്ചുപോകൂ!' 
ഖുര്‍ ആനും (3:109) പറയുന്നു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകലതും അല്ലാഹുവിന്റെതാണ്; അള്ളാഹുവിലേക്ക് തന്നെ സകലതും മടങ്ങുന്നു. 
ദൈവത്തിലേക്ക് മടങ്ങുന്നതും ദൈവം വലിച്ചെടുക്കുന്നതും ജീവജാലത്തിന്റെ ജീര്‍ണ ശരീരമാവില്ല; അവനിലെ വ്യക്തിത്വവും സത്തയുമായ ആത്മാവാണ് അത്. കടലില്‍ നിന്നുയരുന്ന ജലം കടലിലേക്ക് മടങ്ങും പോലെ, ബ്രഹ്മനില്‍നിന്ന് അഥവാ ദൈവത്തില്‍നിന്ന് ഉയരുന്ന ആത്മാക്കളെല്ലാം, അവസാനമായി അവനില്‍ ചെന്നുചേരുന്നു. അതിനാല്‍, ദൈവം അവനില്‍നിന്നു പ്രസരിച്ച എല്ലാറ്റിനെയും തിരിച്ച് ആവാഹിക്കുന്നതായി പറയുന്നു. അവന്‍, അതിനാല്‍, എല്ലാ ജീവജാലത്തിന്റേയും ആവാഹകനാകുന്നു. ബൈബിള്‍ ഈ മൂന്നു വിശേഷങ്ങളും സംഗ്രഹിക്കുന്നു: സമസ്തവും അവനില്‍നിന്ന്, അവനിലൂടെ, അവനിലേക്ക്. (റോമാക്കാര്‍ 11:36)  

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 29

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

 അധ്യായം/29, ദൈവം ഒന്നേയുള്ളൂ 
ദൈവത്തെപ്പറ്റി എല്ലാ മതങ്ങളും സംസാരിക്കുമ്പോള്‍, പ്രപഞ്ചത്തിന്റെ നിയന്താവായ ദൈവം ഒന്നേയുള്ളൂ എന്നും മറ്റൊന്നില്ലെന്നും പറയുന്നു (ശ്വേതാശ്വതാര ഉപനിഷത് 3:2, ബൈബിള്‍, എഫോസോ സു കാര്‍ 4:6, ഖുര്‍ ആന്‍ 16:51). സര്‍വത്തിലൂടെയും സര്‍വത്തിലും വര്‍ത്തിക്കുന്ന പരമോന്നതനും എല്ലാവരുടെയും പിതാവും ദൈവവുമായവന്‍ ഒന്ന്. എഫോസോസു  കാര്‍ 4:6 അപ്പോള്‍, മാനവരാശിക്ക് ആരാധിക്കാന്‍ ദൈവം ഒന്നേയുള്ളൂ. ദൈവം ഒന്നുമാത്രമാകയാല്‍, എല്ലാ മതങ്ങളുടെ സത്തയും അതേ ദൈവത്തെ സംബന്ധിച്ചതാണ്. 
ഋഗ്വേദം(1:164:46)പറയുന്നു:
 ഉള്ളത് ഒന്നാണ്, പണ്ഡിതര്‍ അതിനെ പലതരത്തില്‍ വിശേഷിപ്പിക്കുന്നു (ഏകംസത്, വിപ്രാ ബഹുധാ വദന്തി).
 ഭാഷ പ്രതിജന ഭിന്നമായപോലെ, ദൈവനാമവും പ്രതിജന ഭിന്നമാണ്. രൂപങ്ങളുമായി ബന്ധപ്പെട്ടതാണ് നാമങ്ങള്‍. നാമവും രൂപവും വേറിടാതെ ഒന്നിച്ചുനില്‍ക്കുന്നു. നാം ഒരു പേരു വിചാരിക്കുമ്പോള്‍, ബന്ധപ്പെട്ട രൂപവും മനസ്സില്‍ വരുന്നു. വിചാരവും നാമരൂപങ്ങളും പരസ്പര ബന്ധിതമാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. 'എവിടെയാണോ ഒന്ന്, മറ്റുള്ളവയും അവിടെയാണ്' (സമ്പൂര്‍ണകൃതികള്‍, വാല്യം 2, പേജ് 49). അതിനാല്‍, ദൈവത്തെ ഭിന്നനാമങ്ങളില്‍ വിചാരിക്കുമ്പോള്‍, ഭിന്നരൂപങ്ങളില്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു. ദൈവത്തെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ വിചാരിക്കുമ്പോള്‍, സാധാരണക്കാരന് അത് വ്യത്യസ്ത ദൈവങ്ങളാണെന്ന് തോന്നാം. വിഷ്ണു, ശിവന്‍, ദുര്‍ഗ എന്നിങ്ങനെ വ്യത്യസ്ത നാമരൂപങ്ങളില്‍ ദൈവത്തെ വിചാരിക്കുമ്പോള്‍, സാധാരണക്കാരന് അവ വ്യത്യസ്ത രൂപങ്ങളെ പ്രതിനിധീകരിക്കുന്നു എന്നുതോന്നാം. എന്നാല്‍, പ്രപഞ്ചത്തിലും അതിനപ്പുറവും ദൈവം ഒന്നേയുള്ളൂ. അതിനാല്‍, ദൈവത്തിന്റെ ഏകത്വം വിശദീകരിക്കാന്‍, സ്‌കന്ദോപനിഷത് (8) ഈ രൂപത്തെ തൊഴാന്‍ പറയുന്നു:
വിഷ്ണുരൂപമുള്ള ശിവനെ, ശിവരൂപമുള്ള വിഷ്ണുവിനെ (ശിവായ, വിഷ്ണുരൂപായ, ശിവരൂപായ വിഷ്ണവേ)
രുദ്രഹൃദയ ഉപനിഷത് പറയുന്നു: വിഷ്ണുവിനെ തൊഴുന്നവന്‍ ശിവനെയാണ് തൊഴുന്നത്; ആത്മാര്‍ത്ഥമായി വിഷ്ണുവിനെ ആരാധിക്കുന്നവന്‍ ശിവനെയാണ് ആരാധിക്കുന്നത്. 
ഉപനിഷത്തുക്കള്‍ ലളിതമായി വിഷ്ണുവിന്റെയും ശിവന്റെയും ഏകത്വവും ആ രൂപങ്ങളിലുള്ള ദൈവത്തിന്റെ ഏകത്വവും ഉദ്‌ഘോഷിക്കുന്നു. വിഷ്ണുവും ശിവനും രണ്ടല്ല, രണ്ടുരൂപത്തില്‍, വേഷത്തില്‍ സങ്കല്‍പിക്കുന്ന ഏകത്വം മാത്രമാണ്. എല്ലാ വ്യക്തിദൈവങ്ങള്‍ക്കും ഒരുപോലെ ഇത് ബാധകമാണ്. വിഷ്ണുവിന്റെയും ശിവന്റെയും ഭക്തര്‍ തമ്മിലുള്ള വടംവലി, അകാരണമായ ഭ്രാന്താണ്; ഒരു രൂപത്തിലുള്ള ദൈവത്തിലെ വിശ്വാസം, മറ്റു രൂപങ്ങളിലെ ദൈവത്തോടുള്ള അകല്‍ച്ചയാണ് എന്ന വിചാരശൂന്യമായ തോന്നലാണ് അതിന് അടിസ്ഥാനം. അതുകൊണ്ടാണ്, ഹിന്ദു, മുസ്ലിം സംഘര്‍ഷം. എല്ലാവര്‍ക്കും ദൈവം ഒന്നാണ്, മറ്റൊന്നില്ല. ഏകദൈവത്തിന്റെ വ്യക്തിപ്രതിനിധാനങ്ങളാണ് വ്യക്തിദൈവങ്ങള്‍. അവ ദൈവികതയുടെ ഭിന്നവ്യക്തികള്‍ അല്ല. ദൈവത്തെ പ്രതിനിധീകരിക്കാനാണ് നാമരൂപങ്ങള്‍. അവ ഒരാളെ വിശേഷിപ്പിക്കാന്‍ ബന്ധുക്കള്‍ ഉപയോഗിക്കുന്ന ഇരട്ടപ്പേരുകള്‍ പോലെയാണ്. വിഷ്ണുവിനെ സംബന്ധിച്ച ശ്ലോകങ്ങളിലും ഉപനിഷത്തുക്കളിലും, സര്‍വവ്യാപിയായ ഏകദൈവമാണ് അദ്ദേഹം; ശിവനെ സംബന്ധിച്ച ശ്ലോകങ്ങളും ഉപനിഷത്തുകളും അദ്ദേഹത്തെ സര്‍വവ്യാപിയായ ഏകദൈവമായി പ്രകീര്‍ത്തിക്കുന്നു. ഏകദൈവം ഒന്നില്‍ കൂടാന്‍ പറ്റില്ല. വിഷ്ണു ദൈവമാണ്, ശിവന്‍ ദൈവമാണ്; ഓരോന്നും ഏക ദൈവമാണ്; സഞ്ചിതവും പൂര്‍ണവുമായ ദൈവം. ദൈവത്തെ ഭാഗികമായി ശിവനിലും വിഷ്ണുവിലും സങ്കല്‍പിക്കാനാവില്ല. ദൈവം സഞ്ചിതമായും പൂര്‍ണമായും വിഷ്ണുവാണ്, ശിവനുമാണ്. വിഷ്ണുവും ശിവനും, ഓരോന്നും സഞ്ചിതവും പൂര്‍ണവുമായ ഏകദൈവമാണ്. ഏകദൈവം ഒന്നില്‍ കൂടാന്‍ ആവില്ല. ദൈവത്തെ വിഷ്ണുവിന്റെ നാമരൂപത്തില്‍ ചിലരും ശിവന്റെ നാമരൂപത്തില്‍ മറ്റു ചിലരും മറ്റു നാമരൂപങ്ങളില്‍ വേറെ ചിലരും ആരാധിക്കുന്നു എന്നു വ്യക്തം. ഈശ്വരന്‍, അല്ലാഹു, യഹോവ, പിതാവ് എല്ലാം പ്രപഞ്ചത്തിലെ ഏകദൈവത്തിന്റെ നാമങ്ങളാണ്. ഓരോന്നിനെയും സംബന്ധിച്ച വേദങ്ങള്‍ ഓരോന്നിനെയും ഏകദൈവമായി കീര്‍ത്തിക്കുന്നു. അത് ശരിയുമാണ്; അതേസമയം മറ്റുരാജ്യങ്ങളില്‍, അവന് വേറെ പേരുകള്‍ ഉണ്ടാകാം.
 ഇതുതന്നെയാണ് കത്തോലിക്കാ ദൈവശാസ്ത്രത്തിലെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിത്വത്തെ സംബന്ധിച്ചുള്ളത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവത്തിന്റെ മൂന്ന് വ്യക്തിത്വങ്ങളാണെന്ന് പറഞ്ഞാല്‍, ഓരോന്നും മറ്റു രണ്ടില്‍നിന്ന് ഭിന്നമാണ് എന്നല്ല അര്‍ത്ഥം. മൂന്നും ഭിന്നവ്യക്തികളല്ല, ഒന്നാണ്. ത്രിത്വത്തിലെ ഓരോന്നും ദൈവമാണ്; സഞ്ചിതവും പൂര്‍ണവുമായ ദൈവം. ത്രിത്വത്തിലെ ഒന്നും മറ്റേതിനെ ആശ്രയിക്കുന്നില്ല (ഫിലോകാലിയ, വാല്യം 2, പേജ് 137, 165, 296). യഥാര്‍ത്ഥ സങ്കല്‍പം വിശുദ്ധ മാക്‌സിമോസ് ഇങ്ങനെ വിശദീകരിക്കുന്നു: 
ദൈവികത ഭാഗികമായി പിതാവില്‍ അല്ല, പിതാവ് ദൈവത്തിന്റെ ഭാഗവുമല്ല. ദൈവികത ഭാഗികമായി പുത്രനില്‍ അല്ല, പുത്രന്‍ ദൈവത്തിന്റെ ഭാഗവും അല്ല. ദൈവികത പരിശുദ്ധാത്മാവില്‍ ഭാഗികം അല്ല, പരിശുദ്ധാത്മാവ് ദൈവത്തിന്റെ ഭാഗവും അല്ല. മറിച്ച്, സഞ്ചിതവും പൂര്‍ണവുമായ ദൈവികത പൂര്‍ണമായി പൂര്‍ണ പിതാവിലുണ്ട്; സഞ്ചിതവും പൂര്‍ണവുമായ ദൈവികത പൂര്‍ണ പുത്രനിലുണ്ട്; സഞ്ചിതവും പൂര്‍ണവുമായ ദൈവികത പൂര്‍ണമായും പൂര്‍ണ പരിശുദ്ധാത്മാവിലുമുണ്ട്. (ഫിലോകാലിയ, വാല്യം 2, പേജ് 13).
 യേശു ഇങ്ങനെ സ്ഥിരീകരിച്ചതായി ബൈബിളില്‍ (യോഹന്നാന്‍ 10:30)കാണാം. ഞാനും പിതാവും ഒന്നാണ്. 
ഇതിനര്‍ത്ഥം, ത്രിത്വത്തിലെ പിതാവും പുത്രനും ഒന്നാണ്, രണ്ടല്ല എന്നാണ്. പ്രപഞ്ചത്തിലെ ഏകദൈവം, ഹിന്ദുക്കള്‍ക്ക് ഒന്ന്, ജൂതന്മാര്‍ക്ക് വേറൊന്ന്, ക്രിസ്ത്യാനികള്‍ക്ക് മറ്റൊന്ന്, മുസ്ലിംകള്‍ക്ക് പിന്നെയും ഒന്ന് എന്നിങ്ങനെ ആകാന്‍ ആവില്ല. ഓരോ രാഷ്ട്രവും സമൂഹവും എന്തുപേരു വിളിച്ചാലും, എന്തു രൂപത്തില്‍ വരച്ചാലും, എല്ലാ മനുഷ്യര്‍ക്കും പൂര്‍ണദൈവമായി ഒറ്റ ഏകകമേ ഉണ്ടാവൂ. ഒരു സമൂഹവും ദൈവനുഗ്രഹത്തിന് പുറത്തല്ല. എല്ലാവര്‍ക്കും പൊതുവായുള്ളതാണ് അത്. ഏക ദൈവത്തിലും അവന്റെ പ്രാഞ്ചികതയിലുമുള്ള വിശ്വാസം ഒരാളുടെ മനസ്സില്‍ ഉറച്ചാല്‍, ദൈവത്തെ സംബന്ധിച്ച അയാളുടെ സങ്കല്‍പം, വ്യക്തിദൈവത്തില്‍നിന്ന് സര്‍വവ്യാപിയായ, അമൂര്‍ത്തമായ ദൈവത്തിലേക്ക് ഉയരുന്നു.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 28

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/28, വ്യക്തി ദൈവം
 ദൈവത്തെ സംബന്ധിച്ച വിചാരങ്ങളില്‍നിന്നു കിട്ടുന്നത്, സര്‍വവ്യാപിയായ, പ്രപഞ്ചനിയന്താവായ, ഒരതിബോധ ഏകകത്തിന്റെ അസ്തിത്വമാണ്; മൊത്തം പ്രപഞ്ചത്തിലും അതിനപ്പുറവും നിറഞ്ഞിരിക്കുന്ന അമൂര്‍ത്ത അസ്തിത്വം. എന്നാല്‍, പ്രപഞ്ചത്തെ നിയന്ത്രിക്കുമ്പോള്‍ അത്, പ്രകൃതിയിലെ ഓരോ പ്രതിഭാസത്തിലും ഇടപെടുന്ന അതീതവ്യക്തിയെപ്പോലെയാണ്. ആ അമൂര്‍ത്ത ഏകകത്തെ നാം ബ്രഹ്മന്‍ എന്നുവിളിക്കുന്നു; പക്ഷേ, അതിന്റെ കര്‍മത്തെ നാം ഭാവനയില്‍ ഒരതീതവ്യക്തിയായി കാണുമ്പോള്‍, അതിനെ നാം ദൈവം എന്നുവിളിക്കുന്നു. 
ബ്രഹ്മനോ ദൈവമോ ആകട്ടെ, അത് ജീവജാലങ്ങളില്‍ ജീവനായി പ്രത്യക്ഷമാകുന്ന ബോധത്തിന്റെ പ്രാപഞ്ചിക അസ്തിത്വമാകുന്നു. അത് അരൂപിയായ സര്‍വവ്യാപിയാകുന്നു. ദൈവത്തെ ആരാധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൊതുവെ അതിനെ അറിയുകയും ഭാവനയില്‍ കാണുകയും ചെയ്യുന്നത്, കൃത്യമായ വ്യക്തിരൂപത്തിലാണ്. അങ്ങനെ അവനെ വ്യക്തിദൈവമായി വിശേഷിപ്പിക്കുന്നു. വിഷ്ണു, ദുര്‍ഗ, യഹോവ, ക്രിസ്തു, അല്ലാഹു തുടങ്ങിയവയെല്ലാം വ്യക്തിദൈവങ്ങളായാണ് ആരാധിക്കപ്പെടുന്നത്. വ്യക്തിരൂപത്തില്‍ അറിഞ്ഞാല്‍, ദൈവം വ്യക്തി ദൈവമാകും. മറിച്ച്, ദൈവത്തെ അരൂപ യാഥാര്‍ത്ഥ്യത്തില്‍ അറിഞ്ഞാല്‍ അത് അമൂര്‍ത്ത ദൈവമാകുന്നു; അത് എല്ലാ ജീവജാലത്തിലെയും ജീവന്റെ ആകെത്തുകയായി അറിയുന്നു. ഭക്തര്‍ പൊതുവേ വ്യക്തിദൈവത്തെ ആരാധിക്കുന്നു. ദൈവം യേശുവിന്റെ ജ്ഞാനസ്‌നാന സമയത്തും
 1856 മുതല്‍ കൊല്‍ക്കത്തയില്‍ മഹര്‍ഷിയായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസന്റെ മുന്‍പിലും (അധ്യായം 33) പ്രത്യക്ഷപ്പെട്ടപോലെ, ദൈവം ഇടക്കിടെ വ്യക്തിപരമായ സാന്നിദ്ധ്യം അറിയിക്കുമെന്ന് അവര്‍ കരുതുന്നു. 1874 ല്‍ ശ്രീരാമകൃഷ്ണന്‍ ദൈവത്തെ യേശുവിന്റെ രൂപത്തില്‍ ദര്‍ശിച്ചത്, ദൈവത്തിന്റെ രണ്ടു ഭാവങ്ങള്‍ക്കും ഉദാഹരണമാണ്. ആ ദര്‍ശനം വിവരിക്കപ്പെട്ടത് (Ramakrishna the Great Master) 2:21:3, പേജ് 296) ഇങ്ങനെ: 
താമസിയാതെ അയാള്‍ അദ്ദേഹത്തെ സമീപിച്ചു. അപ്പോള്‍ ഗുരുവിന്റെ ഹൃദയത്തിന്റെ അഗാധതയില്‍ നിന്ന് 'യേശു! ക്രിസ്തുവായ യേശു...' എന്ന വാക്കുകള്‍ പുറത്തുവന്നു. ദൈവവ്യക്തിയായ യേശു ഗുരുവിനെ ആലിംഗനം ചെയ്ത് ആ ശരീരത്തിലേക്ക് അപ്രത്യക്ഷനായി. ഗുരു സാധാരണ ബോധം നഷ്ടപ്പെട്ട് സമാധിയിലായി... കുറച്ചുനേരം....
 'നല്ല ഭംഗിയുള്ള അപാരനായ ദൈവ വ്യക്തി' എന്ന ശ്രീരാമകൃഷ്ണ ദൈവദര്‍ശനത്തില്‍, സുന്ദരമായ മുഖവും നീണ്ട കണ്ണുകളുമുള്ള അവന്‍ അദ്ദേഹത്തിനടുത്തേക്ക് നടന്ന് അദ്ദേഹത്തെ ആശ്ലേഷിച്ചത്, വ്യക്തിയായിത്തന്നെ ദൈവത്തെ ദര്‍ശിച്ച അനുഭവമായിരുന്നു. അവന്‍ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് അപ്രത്യക്ഷനായത്, ദൈവത്തിന്റെ പദാര്‍ത്ഥരഹിതമായ അമൂര്‍ത്ത യാഥാര്‍ത്ഥ്യത്തെ വെളിവാക്കുന്നു. ദൈവത്തിന് രണ്ടുരൂപങ്ങള്‍, മൂര്‍ത്തവും അമൂര്‍ത്തവും, രൂപമുള്ളതും ഇല്ലാത്തതുമായവ, ഉണ്ടെന്ന് തോന്നുമെന്ന് മൈത്രായനി ഉപനിഷത് (5:3) നിരീക്ഷിക്കുന്നു. ആദ്യത്തേത് തോന്നലും രണ്ടാമത്തേത് യാഥാര്‍ത്ഥ്യവുമാണ്. എന്നാല്‍, വേദങ്ങള്‍ പറയുന്നത് ദൈവത്തിന്റെ വ്യക്തിപ്രത്യക്ഷം തോന്നലല്ല എന്നാണ്. മോശയ്ക്കുമുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന്റെ ജനങ്ങളോട് ഈജിപ്തിന് പുറത്തുകടക്കാന്‍ ഉപദേശിച്ചുവെന്ന് ബൈബിള്‍ (പുറപ്പാട്, അധ്യായം 4-6)പറയുന്നു. (ഇപ്പുസ്തകത്തിലെ ആദ്യ അധ്യായത്തിലെ ചാഫിന്റെ കഥ താരതമ്യം ചെയ്യുക). ചാഫിന്റെ ആത്മാവ് ഒരാള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട് ഒളിപ്പിച്ച വില്‍പത്രം കണ്ടെത്താന്‍ ഉപദേശിച്ചുവെങ്കില്‍, എന്തുകൊണ്ട് ബൈബിള്‍ പറഞ്ഞപോലെ, മോശയ്ക്കു മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടാതിരുന്നു കൂടാ? പ്രഹ്ലാദനുമുന്നില്‍ ദൈവം അദൃശ്യത്തില്‍നിന്ന് ദൃശ്യത്തിലേക്ക് വന്നെന്നും, ഭക്തരെ രക്ഷിച്ചശേഷം അദൃശ്യത്തിലേക്ക് അപ്രത്യക്ഷനായെന്നും പുരാണങ്ങള്‍ പറയുന്നു. യേശുവിനെ ജ്ഞാനസ്‌നാനം ചെയ്തപ്പോള്‍, ബൈബിള്‍ (ലൂക്കോസ് 3:22) പറയുന്നു: 
പരിശുദ്ധാത്മാവ് മൂര്‍ത്തരൂപത്തില്‍ ഒരു പ്രാവിനെപ്പോലെ അവന്റെ മേല്‍ ഇറങ്ങിവന്നു. അവന്റെ ശരീരത്തിലേക്ക് അപ്രത്യക്ഷനായ 'പ്രാവ്', അവനെ പരിശുദ്ധാത്മാവ് 'നിറഞ്ഞവനാക്കി' (പരിശുദ്ധാത്മാവ് നിറഞ്ഞവനായി യേശു യോര്‍ദ്ദാനില്‍നിന്നു മടങ്ങി; ലൂക്കോസ് 4:1). 
അതിനുശേഷം അവന്‍ വചനം ഉദ്‌ഘോഷിക്കാനും ദൈവനാമത്തില്‍ അദ്ഭുത പ്രവൃത്തികള്‍ ചെയ്യാനും തുടങ്ങി. ഈ ആഖ്യാനങ്ങള്‍ ദൈവത്തിന്റെ മൂര്‍ത്തവും അമൂര്‍ത്തവുമായ ദ്വന്ദ്വഭാവം വിളംബരം ചെയ്യുന്നു. ആകാശത്തുനിന്ന് ഒരു പ്രാവിന്റെ രൂപത്തില്‍ യേശുവിനുമേല്‍ ഇറങ്ങിവന്നത് മൂര്‍ത്തമായ അദ്ഭുതമാണ്; അവന്റെ ശരീരത്തില്‍ അപ്രത്യക്ഷനായത് അതിമാനുഷ അദ്ഭുതവും. ഭഗവദ്ഗീത (4:11) പറയുന്നു:
ആരെന്നെയെമ്മട്ടണതമ്മ ട്ടവരെയേല്‍പു ഞാന്‍ 
ഒരാള്‍ തീക്ഷ്ണമായും സൂക്ഷ്മമായും ഏകാഗ്രമായും ദൈവത്തെ പ്രത്യേകരൂപത്തില്‍ വിചാരിച്ചാല്‍, ദൈവം അയാള്‍ക്കുമുന്നില്‍ ആ രൂപത്തില്‍ പ്രത്യക്ഷപ്പെടും എന്നര്‍ത്ഥം.ഫിലോകാലിയ (വാല്യം 2, പേജ് 186) പറയുന്നു: 
ഓരോ ആളും അവനെ കരുതുംമട്ടില്‍, ദൈവം അവര്‍ക്കു മുന്‍പില്‍ വെളിപ്പെടുന്നു.

 ദൈവത്തെ ഏകാഗ്രമായി വിചാരിക്കാന്‍, മനുഷ്യര്‍ക്കു പൊതുവേ ഒരുരൂപം ആവശ്യമാണ്. നാമരൂപത്തിലാണ് സാധാരണ നാം ഒരു വസ്തുവിനെ വിചാരിക്കുന്നത്. നാമവും രൂപവും വേറിടാതെ ഒന്നിച്ചുനില്‍ക്കുന്നു; ഒന്ന് മറ്റൊന്നിനൊപ്പമാണ് മനസ്സിലെത്തുന്നത്. ഒരു വസ്തുവിനെ ഓര്‍ക്കാന്‍ നാം ശ്രമിക്കുമ്പോള്‍, അതിന്റെ നാമവും രൂപവും മനസ്സിലേക്ക് വരികയും മറ്റെല്ലാ വിചാരങ്ങളും അവയ്ക്ക് ചുറ്റും സംഭവിക്കുകയും ചെയ്യുന്നു. വിചാരത്തിനൊപ്പം ഒരു രൂപമില്ലെങ്കില്‍, വിചാരം തന്നെ മായുന്നു. അതിനാല്‍, ഒരു വസ്തുവിനെപ്പറ്റി വിചാരിക്കാന്‍, മനുഷ്യന് ഒരു നാമവും രൂപവും വേണം; ഒരു വസ്തുവിനെ സംബന്ധിച്ച വിചാരം നിലനില്‍ക്കാന്‍, ഒരു കൃത്യമായ രൂപത്തില്‍ വിചാരിക്കണം. അപ്പോള്‍ ഒരു വസ്തുവിന് രൂപമില്ലെങ്കില്‍, അതിനെപ്പറ്റി ഒരുറച്ച വിചാരം നിലനിര്‍ത്താന്‍ പ്രയാസമായിരിക്കും. മൂര്‍ത്തമായും അമൂര്‍ത്തമായുമുള്ള എല്ലാ ദൈവവിചാരങ്ങളും ഒരേ ഫലത്തിലേക്ക് നയിക്കുന്നുവെന്ന് ഭഗവദ്ഗീത (12:2-5) പറയുന്നു. പക്ഷേ, ശരീരബോധമുള്ള മനുഷ്യര്‍ക്ക്, അമൂര്‍ത്ത സങ്കല്‍പത്തില്‍ ദൈവവിചാരം സാധ്യമല്ല. അതിനാല്‍, ഭക്തര്‍ സാധാരണ ദൈവത്തെ ശരീരരൂപത്തില്‍ സങ്കല്‍പിച്ച് ധ്യാനിക്കുന്നു. ശരീരരൂപമാണ് ഏറ്റവും മഹത്തായ രൂപം എന്നു കരുതുന്നതിനാല്‍ ആ രൂപത്തില്‍ അവര്‍ ദൈവത്തെ വിചാരിക്കുന്നു (ബൈബിള്‍, ഉല്‍പത്തി 1:26 -27). കൃത്യമായ രൂപത്തിലുള്ള സങ്കല്‍പം, ധ്യാനത്തെ എളുപ്പവും ദൃഢവുമാക്കുകയും, ദൈവവിചാരം ഏകാഗ്രമാക്കുകയും ആരാധന സുഖദമാക്കുകയും ആരാധനാ വൃത്തികളില്‍ തൃപ്തി നല്‍കുകയും ഭക്തിയെ തീക്ഷ്ണമാക്കുകയും ചെയ്യുന്നു.രാമപൂര്‍വതാപിനി ഉപനിഷത് (1:7) നിരീക്ഷിക്കുന്നു: 
ഭക്തര്‍ക്ക് ലക്ഷ്യസാധ്യത്തിനായി, അരൂപിയായ, സര്‍വവ്യാപിയായ ബോധ ഏകകമായ ബ്രഹ്മന്, രൂപം സങ്കല്‍പിക്കുന്നു. 
ദൈവം 'അരൂപിയായ' അല്ലെങ്കില്‍ അമൂര്‍ത്തമായ ഏകകമാണെന്നും അതിന് സങ്കല്‍പിക്കുന്ന രൂപം, മനുഷ്യന്റെ ധ്യാനം, ആരാധന എന്നിവയ്ക്ക് സൗകര്യപ്രദമായ കലാസങ്കല്‍പമാണെന്നും അര്‍ത്ഥം. എന്നാല്‍, വിഷ്ണുവിനെയും ശിവനെയും പോലുള്ള വ്യക്തിദൈവങ്ങളെ എപ്പോഴും, ചിത്‌സ്വരൂപ, ചിന്മയ, ചൈതന്യരൂപി എന്നൊക്കെയാണ് പ്രകീര്‍ത്തിക്കുന്നത്. 'ചിത്, ചൈതന്യം എന്നീ രൂപങ്ങളില്‍' ജീവബോധം; ചിത്, ചൈതന്യത്തിന്റെ ചുരുക്കരൂപം. അതിനാല്‍, വ്യക്തിദൈവം എന്നതിലെ 'വ്യക്തി' ദൈവം വ്യക്തിയായി നില്‍ക്കുന്നതിന്റെ വിവരണം അല്ല. അത്, ദൈവത്തെ കൃത്യരൂപത്തില്‍ സങ്കല്‍പിക്കുന്നതിനെ മാത്രം ധ്വനിപ്പിക്കുന്നു. വ്യക്തിരൂപത്തില്‍ സങ്കല്‍പിക്കപ്പെട്ട ദൈവത്തിന്, വ്യക്തിദൈവത്തിന് ഉള്ളതാണ്, പ്രാര്‍ത്ഥനയും ഭക്തിയും. ഒരു ദൈവദര്‍ശനം മൂര്‍ത്തരൂപത്തില്‍ ആകണം എന്നില്ല. ദൈവം പ്രാപഞ്ചികബോധമാണെന്നും ജീവശക്തിയുടെ പ്രപഞ്ചാസ്തിത്വമാണെന്നും എല്ലാ പദാര്‍ത്ഥരഹിത കണികകളും ഫോട്ടോണുകളെക്കാള്‍ അതിവേഗം കറങ്ങുന്ന ചുരുള്‍ തരംഗങ്ങളാണെന്നും നാം കണ്ടു (അധ്യായം 8). അതിവേഗ ഭ്രമണത്താല്‍, ഫോട്ടോണുകള്‍ ഒരു തിളക്കം അഥവാ വെളിച്ചം കാട്ടും. മിസിസ് ഡോറിസിനുണ്ടായ പരേതനായ പിതാവിന്റെ ആത്മാവിന്റെ ദര്‍ശനം വിസ്മയം നിറഞ്ഞ പ്രകാശധോരണിയുടെ കേന്ദ്രത്തില്‍ അദ്ദേഹം നില്‍ക്കുന്നതായിട്ടായിരുന്നു (അധ്യായം 1). ഇതെല്ലാം ഒരു ദൈവദര്‍ശനത്തിലും സംഭവിക്കുന്നു. കാളിയുടെ രൂപത്തില്‍ ദൈവത്തെ കാണാന്‍ കൊതിച്ചപ്പോള്‍ ശ്രീരാമകൃഷ്ണനുണ്ടായ ദര്‍ശനം, അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ വായിക്കാം (Sri Ramakrishna The Great Master, പേജ് 163-165). അദ്ദേഹത്തിന്റെ ദര്‍ശനം, 'അതിരില്ലാത്ത പ്രകാശസാഗരത്തിന്റെ അനന്തബോധം' ആയിരുന്നു. അതിന്റെ കേന്ദ്രത്തില്‍, പ്രകാശത്തില്‍ കുളിച്ച്, ഭഗവതി. ഏതാനും നാള്‍ കഴിഞ്ഞ്, ആശിച്ചപ്പോഴൊക്കെ ആ ദര്‍ശനം അദ്ദേഹം കാണുകയും സമാധിയില്‍ ലയിക്കുകയും ചെയ്തു. രാത്രിയിലെ എണ്ണവിളക്കിന്റെ വെട്ടത്തില്‍, ആ ദര്‍ശനങ്ങള്‍ കണ്ടപ്പോള്‍, ഒരിക്കലും ചുമരില്‍ ദേവിയുടെ നിഴല്‍ പതിഞ്ഞില്ലെന്ന് അദ്ദേഹം കണ്ടു. അതിനര്‍ത്ഥം അദ്ദേഹം കണ്ട പ്രകാശമാനമായ രൂപങ്ങള്‍ വ്യക്തിരൂപങ്ങള്‍ ആയിരുന്നില്ലെന്നും, അമൂര്‍ത്തമായ, പദാര്‍ത്ഥരഹിതമായ, ജീവബോധത്തിന്റെ രൂപങ്ങളായിരുന്നു എന്നുമാണ്.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 27 ( 4)


ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 


അധ്യായം 27 ,ഭാഗം 4 

3.6 ഭ്രൂണം: ബീജ  സങ്കലനം നടന്ന അണ്ഡം എന്ന ഏകകോശം പെട്ടെന്ന് ഭ്രൂണമാകുന്നു. അണ്ഡത്തിന്റെ പാടയ്ക്കുള്ളില്‍, തുടര്‍ച്ചയായ വിഭജനങ്ങള്‍വഴി കോശം ഇരട്ടിക്കുന്നു. ഒന്ന് രണ്ടാകുന്നു. ഓരോ പാതിയും മൂലകോശത്തിന് സമാനമായി പൂര്‍ണകോശമാകുന്നു. രണ്ട് പിന്നെ നാലാകുന്നു. 15 മണിക്കൂര്‍ ഇടവിട്ട് ഇത് തുടരുന്നു. ജീവകണം (ആത്മാവ്) ഒരു കോശത്തില്‍ നിലനിന്ന് അതിലെ മറ്റെല്ലാ കോശങ്ങള്‍ക്കും ജീവശക്തി പ്രദാനം ചെയ്യുന്നു. കോശങ്ങള്‍ പെരുകുന്തോറും, അണ്ഡം കോശങ്ങളുടെ ഒരു പന്തായി, കോശഗോളം (module ) ആയി മാറുന്നു. ഇത്, അണ്ഡവാഹിനിക്കുഴലിലൂടെ ഉരുളുന്നു. ബീജസങ്കലനത്തിന്റെ ആ നാള്‍ ആകുമ്പോഴേക്കും കോശഗോളത്തില്‍, നൂറിലധികം കോശങ്ങളുണ്ടാകും. ആ സമയത്ത്, അണ്ഡത്തിലെ പോഷകങ്ങള്‍ വളരെ കുറഞ്ഞിരിക്കും. അപ്പോള്‍ നടുവില്‍ ഒരു വായുണ്ടാക്കി, കോശങ്ങളെല്ലാം ഉപരിതലത്തിലേക്ക് ഉയരുന്നു. അപ്പോള്‍ കോശഗോളം ഒരു കോശവലയം (Blastula) ആയിത്തീരുന്നു . (നടുവില്‍ വായുള്ള ഒരു വൃത്താകാര ഏകകോശ പാട) അണ്ഡവാഹനിക്കുഴലിലെ തരംഗങ്ങള്‍ ഉന്തുമ്പോള്‍, കോശവലയം ഗര്‍ഭപാത്രത്തിലെത്താന്‍ വെമ്പുന്നു. ഈ നേരത്ത്, അതിന്റെ ഉള്‍ഭിത്തി, പോഷകങ്ങള്‍ വന്നു വീണ്ടും നിറഞ്ഞിരിക്കും. കോശവലയം ഗര്‍ഭപാത്രത്തില്‍ സമയത്തിനെത്തിയാല്‍, അത്, ഗര്‍ഭപാത്രത്തിന്റെ വീര്‍ത്ത അരഭിത്തിയില്‍ വീഴും. അതിന്റെ ദ്രവ ആവരണം അപ്പോഴേക്കും വഴുവഴുപ്പുള്ളതായിരിക്കും. കോശവലയത്തിന്റെ പാട, ഗര്‍ഭപാത്രത്തില്‍ ഒട്ടിപ്പിടിച്ചിരിക്കും. അപ്പോള്‍, ഗര്‍ഭപാത്രത്തെ സ്പര്‍ശിക്കുന്ന അതിന്റെ കോശങ്ങള്‍, സൂക്ഷ്മ സ്പര്‍ശിനികള്‍ പുറത്തേക്ക് വിടര്‍ത്തുകയും അവ ഗര്‍ഭപാത്രത്തിനകത്തെ ഉറച്ച, മൃദുലമായ അകഭിത്തി തുരന്ന് അവിടെയുള്ള പോഷകങ്ങള്‍ വലിച്ചെടുത്ത്, അവയെ മറ്റു കോശങ്ങള്‍ക്ക് വിതരണം ചെയ്യാന്‍, കോശവലയത്തിന്റെ വായിലേക്ക് പ്രസരിപ്പിക്കും. എല്ലാ കോശങ്ങളും വളര്‍ന്ന് വിഭജനം വഴി ഇരട്ടിച്ച്, ഉറച്ച പിണ്ഡമായി, കോശവലയത്തിന്റെ വായ നിറച്ച് അതിനെ വികസിപ്പിക്കുന്നു. 

പന്ത്രണ്ടാം ദിവസമോ അതിനടുത്തോ എത്തുമ്പോള്‍, ആ പിണ്ഡത്തില്‍ 100,000 ത്തിലധികം കോശങ്ങള്‍ ഉണ്ടായിരിക്കും. അപ്പോള്‍, പൊക്കിള്‍ക്കൊടിയും മറുപിള്ളയും ഉണ്ടാക്കാന്‍ സമയമായി (വിഭജനവും ഇരട്ടിക്കലും തുടരും). ഇതുവരെ, സങ്കലനം ചെയ്ത് അണ്ഡത്തിന്റെ, അഥവാ മൂലകോശത്തിന്റെ പകര്‍പ്പുകളാണുണ്ടായത്; എന്നാല്‍, ഇനി മൃദുലമായ മസ്തിഷ്‌ക കോശങ്ങള്‍, കനത്ത അസ്ഥികോശങ്ങള്‍, ഇലാസ്റ്റിക് പേശി കോശങ്ങള്‍, നാരുപോലുള്ള ഞരമ്പുകോശങ്ങള്‍, സ്രവിക്കുന്ന ഗ്രന്ഥികോശങ്ങള്‍ തുടങ്ങിയ സവിശേഷതകള്‍ക്കു നേരമായി. ജീവശക്തി പ്രസരിപ്പിക്കുന്ന ഒരാത്മാവും ഓരോ ശരീരഭാഗത്തിന്റെയും രൂപകല്‍പന വഹിക്കുന്ന ജീനുകളും ഓരോ കോശത്തിലുമടങ്ങിയതിനാല്‍, കോശവലയത്തിന്, ഈ രൂപാന്തരങ്ങള്‍ക്ക് ശേഷിയുണ്ട്. ഓരോ കോശത്തിലും 46 വിവരക്കെട്ടുകളില്‍ മൊത്തം ശരീരത്തിന്റെ വിശദമായ ഘടനയുള്ളതിനാല്‍, അതിലൊരു കെട്ടഴിച്ച് അതിലൊരു ജീനെടുത്ത് അതിലൊരു ഭാഗത്തെ അനുഗമിച്ച്, ശരീരത്തിലെ ഒരു സവിശേഷഭാഗത്തിന്റെ ഒരു ഘടകമാകാനുള്ള തീരുമാനം ഇനി, ഒരു കോശത്തിനുള്ളതാണ്. 

അങ്ങനെ, ഒരു ഭ്രൂണമുണ്ടാകാന്‍, കോശവലയത്തിലെ ചില കോശങ്ങള്‍ മസ്തിഷ്‌ക കോശങ്ങളാകുന്നു; ചിലവ ഹൃദയ കോശങ്ങളാകുന്നു, ചിലവ അസ്ഥി കോശങ്ങളാകുന്നു, ചിലവ പേശി കോശങ്ങളാകുന്നു; ക്രമമായി, നിരവധി കുഴികള്‍ക്കും ചാലുകള്‍ക്കും സ്ഥലം വിട്ട്, വടിവുള്ള ഭ്രൂണമാകാന്‍, അവയെല്ലാം വേണ്ട സ്ഥലത്ത് നില്‍ക്കുന്നു. എത്ര സങ്കീര്‍ണമാണ് ഇത്! എങ്ങനെയാണ് ഒരു കോശം അതിലെ ആയിരക്കണക്കായ ജീനുകളില്‍ നിന്ന് ഒന്നെടുക്കുകയും മറ്റുള്ളവയെ തള്ളുകയും ചെയ്യുന്നത്? ഭ്രൂണത്തിലെ ഒരു ബിന്ദു, രണ്ടസ്ഥികളുടെ സന്ധിയാകാം, ഒരു പേശിയാകാം, ഒരു ഞരമ്പാകാം, ഒരു സിരയാകാം-എല്ലാം ഒന്നില്‍നിന്ന് ഭിന്നമാണ്, എന്നാല്‍ ഭൗതികമായി പരസ്പരം ബന്ധിതമാകണം. ഒരു കോശത്തിന് അതിന്റെ വേഷത്തെപ്പറ്റി തികഞ്ഞ ബോധമുണ്ടാകണം-ഒരസ്ഥി, ഒരു ഞരമ്പ്, ഒരു പേശി, വേറെ എന്തോ. ആ സവിശേഷഭാഗമായി മാറും മുന്‍പ്, ആ കോശം അതറിയണം. അത് ഭ്രൂണത്തിലെ ഏത് ഭാഗമാകുമെന്ന് അത് എങ്ങനെ അറിയുന്നു? ഭ്രൂണത്തിലെ ഒരു ഭാഗത്തും ഒരു കോശം വഴിതെറ്റി എത്തരുത്. ഒരസ്ഥികോശം ഒരു പേശിയുടെയോ ഒരു പേശികോശം ഒരസ്ഥിയുടെയോ ഘടകമാകരുത്. കൈകള്‍ തുല്യനീളമുള്ളതാകണം, പക്ഷേ, വിരലുകള്‍ക്ക് പല നീളമാകണം, അവയ്ക്ക് കൃത്യമായ രൂപവും വലിപ്പവുമുള്ള അസ്ഥികളും സന്ധികളും വേണം. തുടയുടെ അസ്ഥി നേരെ വേണം; വാരിയെല്ലുകള്‍ അര്‍ധവൃത്തത്തിലാകണം.

ഒരവയവത്തിന്റെ സവിശേഷഭാഗത്തിന്, കൃത്യ എണ്ണം കോശങ്ങള്‍ കൂടിച്ചേരണം; കുറയാനോ കൂടാനോ വയ്യ. ബീജത്തില്‍ പുരുഷശരീരത്തിനുള്ള രൂപകല്‍പനയും അണ്ഡത്തില്‍ പെണ്‍ശരീരത്തിനുള്ള രൂപകല്‍പനയുമുണ്ട്; അപ്പോള്‍ സംയോജിത അണ്ഡത്തിലും അതിന്റെ സന്തതി കോശങ്ങളിലും പുരുഷ, സ്ത്രീശരീരങ്ങളുടെ രൂപകല്‍പനകളുണ്ട്. ഭാവി പ്രത്യുല്‍പാദനശേഷി സംരക്ഷിക്കാന്‍, വികസിക്കുന്ന ഭ്രൂണം ഏകലിംഗമായിരിക്കാന്‍ ശ്രദ്ധവേണം. എന്നുവച്ചാല്‍, ഒരു ഭ്രൂണത്തിന്റെ ഒരു ലിംഗത്തിന്റെ രൂപഭാവങ്ങള്‍ മാത്രമേ വികസിക്കാവൂ. എതിര്‍ലിംഗത്തിന്റെ രൂപഭാവങ്ങള്‍ വികസിക്കാതെ കിടക്കണം (പുരുഷനിലെ മുലകളും സ്ത്രീയിലെ യോനീച്ഛദവും പോലെ). ഒരു കോശം ഒരു വംശമാകുമ്പോള്‍, ഈ വശങ്ങളെല്ലാം ശ്രദ്ധിക്കണം. ഭ്രൂണത്തിലെ വേഷവും സ്ഥാനവും പുതിയ കോശങ്ങള്‍ എങ്ങനെ തെരഞ്ഞെടുക്കുന്നു എന്നത്, ശാസ്ത്രത്തിന് അജ്ഞാതമാണ്. അചേതന കോശങ്ങള്‍ക്ക്, പരസ്പരധാരണ വഴി, അതീതബോധത്തിന്റെ നിര്‍ദേശമില്ലാതെ, ഇതു സാധിക്കുമോ? കോശങ്ങള്‍ ക്രമമായി വിഭജിച്ച് പരിണമിച്ച് കൂട്ടംചേര്‍ന്ന് കൃത്യമായ ലയത്തില്‍ ഭ്രൂണത്തിന്റെ വ്യത്യസ്ത ഭാഗങ്ങളാകുന്ന പ്രക്രിയ, സര്‍വവ്യാപിയായ ഒരതീതബോധത്തിന്റെ പ്രചോദനവും നിര്‍ദേശവും കരുതലും വെളിവാക്കുന്നില്ലേ? കോശപരിണാമം ലളിതമല്ല. എല്ലാ പട്ടുനൂല്‍ പുഴുക്കളും ഒരിനം ശലഭമായേ പരിണമിക്കുന്നുള്ളൂ; എന്നാല്‍, കോശവലയത്തിലെ ഒരിനം കോശങ്ങള്‍ പലയിനം കോശങ്ങളായാണ് പരിണമിക്കേണ്ടത്-മസ്തിഷ്‌കം, അസ്ഥി, പേശി, ഗ്രന്ഥി കോശങ്ങള്‍ എന്നിങ്ങനെ. ഇവ രൂപത്തിലും വലിപ്പത്തിലും നിറത്തിലും കര്‍മശേഷിയിലും വ്യത്യസ്തമാണ്. അസ്ഥികോശങ്ങള്‍ കട്ടിയുള്ളതും തറയ്ക്കുന്നതുമാണ്. പേശി കോശങ്ങള്‍ മൃദുവും സങ്കോചിക്കുന്നതും ഇലാസ്തികവുമാണ്. ഞരമ്പുകോശങ്ങള്‍ അവയുടെ ശാഖകളും നാരുകളുമായി നീണ്ടതാണ്. അവയില്‍ ചിലവ, കാലറ്റം മുതല്‍ നട്ടെല്ലുവരെയുണ്ട്. റെറ്റിനയുടെ സൂചികോശങ്ങള്‍ ചെറുതും സൂക്ഷ്മവുമാണ്; ഒരു ചതുരശ്ര മില്ലിമീറ്ററില്‍ അത്തരം 1,50,000 കോശങ്ങള്‍ കാണും. കണ്ണിലെ കോല്‍ കോശങ്ങള്‍ പ്രകാശത്തോടും സൂചികോശങ്ങള്‍ നിറങ്ങളോടും ആന്തരകര്‍ണത്തിലെ സ്വനപേടകത്തിലെ രോമകോശങ്ങള്‍ ശബ്ദത്തിനോടും മാത്രം പ്രതികരിക്കുന്നു. ഞരമ്പുകോശങ്ങള്‍ അനുഭൂതികളും സ്പന്ദനങ്ങളും വിനിമയം ചെയ്യുന്നു; ഗ്രന്ഥികോശങ്ങള്‍ രക്തചാലില്‍ നിന്ന് വൈദ്യുത കണങ്ങള്‍ ആവാഹിച്ച് ഹോര്‍മോണുകള്‍, ദീപനരസങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ ഉല്‍പാദിപ്പിച്ച് രക്തചാലിലേക്ക് സ്രവിക്കുന്നു. അസ്ഥികോശങ്ങള്‍ വെളുപ്പാണ്; പേശികോശങ്ങള്‍ ചുവപ്പോ തവിട്ടോ; ഇന്ദ്രിയ ഞരമ്പുകോശങ്ങള്‍ ചാരം; ചലന ഞരമ്പുകോശങ്ങള്‍ വെള്ള. പ്രത്യേക മേഖലകള്‍ ഒഴിച്ചാല്‍ ത്വക്‌കോശങ്ങള്‍ക്ക് ഒറ്റനിറമായിരിക്കണം. ഗ്രന്ഥികോശങ്ങള്‍ വ്യത്യസ്തങ്ങളാണ്. കോശവലയത്തിലെ ഒരേയിനം കോശങ്ങളാണ് വ്യത്യസ്ത കോശങ്ങളായി മാറി ഭ്രൂണമാകുന്നത്. എല്ലാം ഭ്രൂണങ്ങളിലും സുന്ദരമായ ശരീരരൂപങ്ങള്‍ക്കായി, ഈ സങ്കീര്‍ണ രൂപാന്തരങ്ങള്‍ കൃത്യമായ ക്രമത്തിലും ലയത്തിലും നടക്കുന്നു. ഒരു ബോധ ഏകകത്തിന്റെ നിര്‍ദേശമില്ലാതെ ഇവ നടക്കുമോ? അങ്ങനെ ഒന്നുണ്ടെങ്കില്‍ അത്, എല്ലാ ഭ്രൂണത്തിലും ശരീരരൂപങ്ങളിലുമുണ്ടാകണം. എല്ലാ ജീവജാലങ്ങളിലും പ്രത്യുല്‍പാദന പ്രക്രിയ ഏതാണ്ട് സമാനമാണ്. ഈ സമാനത, അത് എല്ലാ ജീവജാലത്തിലും നിര്‍ദേശിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഏകകത്തിന്റെ പ്രാപഞ്ചിക സ്വഭാവം വെളിവാക്കുന്നു. ഭ്രൂണങ്ങളില്‍, സര്‍വവ്യാപിയായ സൃഷ്ടികര്‍ത്താവ് പ്രവര്‍ത്തിക്കുന്നുവെന്ന് മഹാനാരായണ ഉപനിഷത് (1:1) പറയുന്നു. 




                                      3.7 കാഴ്ച



3 .7 കാഴ്ച  : നാം ഒരു വസ്തുവിനെ കാണുന്നതിനെപ്പറ്റി ആലോചിക്കുമ്പോള്‍, കണ്ണുകള്‍ ആ ദിശയിലേക്ക് മാറി അതിന്റെ കൃത്യമായ കാഴ്ച പിടിച്ചെടുക്കുന്നു. അതു തത്സമയം സംഭവിക്കുന്നു. വസ്തുവിന്റെ പ്രതിഫലനം കണ്ണിന്റെ റെറ്റിനയില്‍ കൃത്യമായി കേന്ദ്രീകരിച്ചാലേ, ഇതു നടക്കൂ. കണ്ണില്‍നിന്ന് വസ്തുവിലേക്കുള്ള ദൂരത്തിന് പറ്റിയ വളവ് കണ്ണുകളിലെ ലെന്‍സുകള്‍ക്ക് ഉണ്ടാകണം. ലെന്‍സിന് ചുറ്റുമുള്ള തൊങ്ങല്‍ കോശങ്ങള്‍ ഒരുന്തല്‍ അഥവാ തള്ളല്‍ ഇലാസ്തിക ലെന്‍സിലുണ്ടാക്കിയാണ് അതിന്റെ വളവ്, വക്രത, സന്ദര്‍ഭത്തിനു ചേര്‍ന്നതാക്കുന്നത്. ദൂരത്തും അടുത്തുമുള്ള വസ്തുക്കള്‍ കാണുന്നതിനിടയില്‍, ലെന്‍സിന്റെ വളവ് മാറ്റുന്നത് കൃത്യതയോടെ വേണം. കണ്ണില്‍നിന്ന് വസ്തുവിന്റെ കൃത്യമായ ദൂരവും ലെന്‍സിന്റെ കൃത്യമായ വളവും, വേണ്ട തള്ളലും അറിയുന്നത് ആര്‍ക്കാണ്? അത് അചേതനമായ തൊങ്ങല്‍ കോശങ്ങള്‍ (രശഹശമൃ്യ ാൗരെഹല)െക്കാണോ? അതോ ഇതെല്ലാം അതിബോധമുള്ള സര്‍വശക്തന്‍ നിര്‍ദ്ദേശിക്കുന്നതാണോ? അങ്ങനെ ഒന്നുണ്ടെങ്കില്‍ അത് സര്‍വവ്യാപിയായിരിക്കണം; എല്ലാ ജീവജാലങ്ങളുടെയും കണ്ണുകള്‍ക്ക് ഒരുപോലെ ഗോചരമായിരിക്കണം; എത്രയോ മുകളില്‍ പറക്കുന്ന പക്ഷിയുടെ ചെറിയ കണ്ണുകള്‍വരെ.
 3.8 ശരീരം എന്തൊരു ശേഷിയുള്ള, സങ്കീര്‍ണമായ യന്ത്രമാണ് മനുഷ്യശരീരം! 206 എല്ലുകള്‍, 200 സഞ്ചികള്‍, നിരവധി പേശികള്‍, തരുണാസ്ഥികള്‍, കുഴലുകള്‍, അസംഖ്യം ഞരമ്പുകള്‍ തുടങ്ങിയവ പൂര്‍ണലയത്തില്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. അതില്‍ 6000 കിലോമീറ്റര്‍ സൂക്ഷ്മരക്തവാഹിനികള്‍, വലിയ രക്തവാഹിനികളായ ധമനികളെയും സിരകളെയും കൂടാതെ, ഉണ്ട്. 3000 ലക്ഷം ശ്വാസകോശ അറകള്‍, കണ്ണുകളില്‍ 1200 ലക്ഷം സൂക്ഷ്മ കോലുകളും സൂചികളും, ഓരോ വൃക്കയിലും പത്തുലക്ഷം ശുദ്ധീകരണ ഏകകങ്ങള്‍ (നെഫ്രോണുകള്‍), ആന്തരകരണത്തിലെ സ്വനപേടകത്തില്‍ 20,000 രോമകോശങ്ങള്‍, ഓരോ വൃഷണത്തിലും 1000 സൂക്ഷ്മകുഴല്‍, ഓരോ അണ്ഡാശയത്തിലും, 300,000 അണ്ഡമൂലങ്ങള്‍. ശരീരത്തിലെ ഓരോ കോശത്തിലെ ന്യൂക്ലിയസിലും 46 ക്രോമസോം ഉണ്ട്. ഓരോന്നിന്റെയും ന്യൂക്ലിയസില്‍ നൂറുകണക്കിന് ജീനുകളും ന്യൂക്ലിയസിന് പുറത്തെ കോശദ്രവ ((cytoplasm))ത്തില്‍ നൂറുകണക്കിന് സൂത്രകണികകളും (mitochondria), ഓരോ കോശത്തിന്റെയും ജീനുകളില്‍ മൊത്തം ശരീരത്തിന്റെ പൂര്‍ണവും വിശദവുമായ രൂപകല്‍പന. കോശത്തിലെ സൂത്രകണികകള്‍ വിവിധശരീരകര്‍മങ്ങള്‍ക്കുവേണ്ട വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. വൈദ്യുത പ്രചോദനത്താല്‍, പേശീനാരുകള്‍ സങ്കോചിക്കുന്നു. ഹൃദയത്തില്‍നിന്നുള്ള രക്തം പമ്പ് ചെയ്യാന്‍, കണ്ണുകളുടെ കേന്ദ്രീകരണം, കാലുയര്‍ത്തലും മടക്കലും, ഭക്ഷണം ചവയ്ക്കല്‍, അന്നനാളത്തിലൂടെയുള്ള ഭക്ഷണ സഞ്ചാരം, അണുവാഹിനിക്കുഴലിലൂടെ അണ്ഡത്തിന്റെ ഉരുളല്‍, പ്രസവം, മൂത്രമൊഴിക്കല്‍, ശരീരം നിവര്‍ത്തല്‍ തുടങ്ങിയ ശരീരകര്‍മങ്ങളെല്ലാം വൈദ്യുത പ്രചോദങ്ങള്‍ വഴി പേശീനാരുകളുടെ വികാസസങ്കോചങ്ങള്‍ വഴി ഉണ്ടാകുന്നതാണ്. പേശീനാരുകളുടെ വികാസസങ്കോചങ്ങള്‍ വഴി, മനുഷ്യര്‍ വലിയ ഭാരം എടുത്തുയര്‍ത്തുന്നു. എന്തു ഭക്ഷണം നാം കഴിച്ചാലും, അവ അടിസ്ഥാന വൈദ്യുത കണങ്ങളായി വിഘടിക്കുന്നു. അതില്‍നിന്ന് വിവിധ ഗ്രന്ഥികോശങ്ങള്‍, വിവിധ ഹോര്‍മോണുകള്‍, ദീപനരസങ്ങള്‍, പ്രോട്ടീനുകള്‍, മാംസ്യങ്ങള്‍, പഞ്ചസാര, പാല്‍ തുടങ്ങി, ശരീരത്തിന് വേണ്ടതെല്ലാം ഉല്‍പാദിപ്പിക്കുന്നു. എത്ര വേഗമാണ് ഉമിനീര്‍ ഗ്രന്ഥികള്‍, ഭക്ഷണത്തിലെ അന്നജത്തെ പഴപ്പഞ്ചസാര (glucose)) യാക്കാന്‍, ഉമിനീര്‍ പൊഴിക്കുന്നത്! 

എല്ലാ ഗ്രന്ഥികളും ഒരുപോലെ ജാഗരൂകമാണ്. നെഫ്രോണുകളുടെ രക്തം പ്രവഹിക്കുമ്പോള്‍, അത് ശുദ്ധീകരിച്ച് യൂറിയ പോലുള്ള വിഷങ്ങളും മലിനവസ്തുക്കളും പുറന്തള്ളുന്നു. രക്തത്തില്‍ത്തന്നെ, ബാക്ടീരിയ, പൊടി തുടങ്ങി അന്യവസ്തുക്കളെ ആവാഹിച്ചു നശിപ്പിക്കുന്ന ഫാഗോസൈറ്റുകളുണ്ട്. വൃഷണങ്ങളുടെ സൂക്ഷ്മക്കുഴലുകളില്‍, ഓരോ മണിക്കൂറിലും കോടിക്കണക്കിന് ബീജങ്ങള്‍ ഉണ്ടാകുന്നു. ചാരഞരമ്പുകള്‍ ഇന്ദ്രിയങ്ങളില്‍നിന്ന് മസ്തിഷ്‌കത്തിലേക്ക് അനുഭൂതികള്‍ പ്രസരിപ്പിക്കുകയും വെള്ള ഞരമ്പുകള്‍ മസ്തിഷ്‌കത്തില്‍ നിന്ന് കര്‍മേന്ദ്രിയങ്ങള്‍ക്ക് സന്ദേശം അയയ്ക്കുകയും ചെയ്യുന്നു. ഒറ്റയടിക്ക് സൂക്ഷ്മ രക്തവാഹിനികളിലൂടെ രക്തകോശങ്ങളെ തള്ളുമ്പോള്‍, കോശങ്ങള്‍ക്ക് ഓക്‌സിജന്‍ കിട്ടുകയും, ആ ഞെരിക്കല്‍ അയയുമ്പോള്‍, കോശങ്ങളില്‍നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എടുക്കുകയും ചെയ്യുന്നു. ശ്വാസകോശങ്ങളിലാകട്ടെ, ഈ ഞെരിക്കല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ രക്തകോശങ്ങളില്‍നിന്ന് അന്തരീക്ഷത്തിലേക്ക് തള്ളുകയും അത് അയയുമ്പോള്‍, അന്തരീക്ഷത്തില്‍നിന്ന് വായു വലിച്ചെടുക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ വേരിലെ കോശങ്ങളുടെ ശൃംഖല, അകത്തേക്കു വരുന്ന ശബ്ദം, ഗന്ധം, സ്പര്‍ശം എന്നിവയെ പരിശോധിക്കുന്നത്, ഉറക്കത്തെ തടയാതിരിക്കാനാണ്. എന്നാല്‍, ഒരു കുഞ്ഞിന്റെ ചെറിയ കരച്ചില്‍ പോലും, അമ്മയെ ഉണര്‍ത്തുന്നു. നമ്മുടെ ശരീരത്തില്‍ ഓരോ നിമിഷവും എന്തെന്ത് അദ്ഭുത പ്രവൃത്തികളാണ് നടക്കുന്നത്! ഓരോ സങ്കീര്‍ണയന്ത്രവും, അതിന്റെ സ്രഷ്ടാവിന്റെയും പണിക്കാരന്റെയും ശേഷിയെ വിളംബരം ചെയ്യുന്നു. അതിവേഗത്തിലും ശേഷിയിലും സങ്കീര്‍ണ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിസങ്കീര്‍ണ യന്ത്രമാണ് മനുഷ്യശരീരം. അത് സൃഷ്ടിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഒരദ്ഭുത ഏകകം തീര്‍ച്ചയായും ഉണ്ടാകണം. അതിന്റെ ലയം നിറഞ്ഞ ഏകോപനം വിസ്മയമാണ്. അതേപ്പറ്റി കൂടുതല്‍ ചിന്തിക്കുന്തോറും, ആ ഏകകത്തിന്റെ യാഥാര്‍ത്ഥ്യം നാം അറിയുകയും അത് അതിബോധ ഏകകമാണെന്ന് അത് സര്‍വവ്യാപിയാണെന്നും തിരിച്ചറിയുകയും ചെയ്യുന്നു. 
4. സസ്യങ്ങള്‍
 ഇതേ വെളിപാടുകളിലേക്കാണ്, ഒരു ചെടിയുടെ ശരീരത്തെ സംബന്ധിച്ച വിചാരവും നയിക്കുന്നത്. പച്ചനിറമുള്ള ചെടികളില്‍ സുന്ദരമായ നിറവും മധുരമായ ഗന്ധവുമുള്ള താമര, റോസ്, മുല്ല, മാമ്പൂ എന്നിവ പൂവിടുന്നതു നാം കാണുന്നു. ഒരു ഭ്രൂണത്തിലെ കോശവലയങ്ങളിലെപ്പോലെ, ഒരേ ഇനം സസ്യകോശങ്ങളായ, ഇല, പൂ, ഫലം, വിത്ത്, തൊലി, തടി, പാല്‍, വേര് തുടങ്ങിയ കോശങ്ങളുടെ സവിശേഷതകളാകാം അവയും. റോസിലും താമരയിലുമൊക്കെ എത്ര കൃത്യമായാണ് ഇതളുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്! എത്ര ക്രമത്തിലാണ് ഒരു മാമ്പൂക്കുലയിലെ പൂക്കള്‍! ഒരേ മണ്ണില്‍ വളരുന്ന മരങ്ങള്‍ എത്ര ഭിന്നമാണ്! ഈ സവിശേഷതകളും ക്രമങ്ങളും അചേതനമായ സസ്യകോശങ്ങള്‍ സ്വയം തെരഞ്ഞെടുത്തതാണോ, അതോ അതീതബോധ, സര്‍വ ഏകകം അവയെ നിര്‍ദേശിച്ച് നയിച്ചതാണോ? പല സസ്യങ്ങളുടെയും അറ്റത്ത്, ഒരു കൂമ്പു കാണാം. ആലിലും പ്ലാവിലും അത് ഒരിഞ്ച് നീളമുള്ളതാണ്. ഒരു വിത്തിന്റെ അറ്റത്തെ മുളയാണ് പതുക്കെ, ഇലയായും ശാഖയായും പിന്നെ വന്‍വൃക്ഷമായും വളരുന്നത്. ഒരു കൂമ്പ് അഥവാ മുളയുടെ അകംനോക്കിയാല്‍, ഇലയും തണ്ടും ചെറുചെറുതായി, ലോലലോലമായി, സൂക്ഷ്മമായി, ഒടുവില്‍ അദൃശ്യമായി തീരുന്നതുകാണാം. തീര്‍ച്ചയായും, വന്‍വൃക്ഷം, മുളയില്‍ സൂക്ഷ്മമായിരുന്ന് പതുക്കെ, ദശകങ്ങളിലോ ശതകങ്ങളിലോ അനാവരണം ചെയ്യപ്പെടുകയാണ്. ഒരു പയര്‍ വിത്ത് മുറിച്ചാല്‍, അതിന്റെ ബീജപാത്രങ്ങള്‍ക്കിടയില്‍, ഒരു സസ്യത്തിന്റെ ഭ്രൂണം കാണാം. ആലിന്റെ വിത്ത് നന്നേ ചെറുതാണ്. അതിനുള്ളിലാണ്, ഒരു തൈയുടെയും വൃക്ഷത്തിന്റെയും ഭ്രൂണം. എത്ര ക്രമമായാണ് ആ വിത്തില്‍ തണ്ടും വശങ്ങളും ഇലകളും പൂക്കളും ഫലങ്ങളും അദൃശ്യമായി ഘനീഭവിച്ചിരിക്കുന്നത്! ഇങ്ങനെ സൃഷ്ടിക്കുന്ന ആ വിശ്വകര്‍മാവ്, പദാര്‍ത്ഥത്തിലും പദാര്‍ത്ഥരഹിതത്തിലും ഒരുപോലെ ഇടപെടുന്ന ആ അതിബോധ ഏകകമാകണം. തീവ്ര ഗുണങ്ങളും ദോഷങ്ങളുമുള്ള കര്‍മഭാവങ്ങളുടെ അതിവേഗ ഫലസിദ്ധിയും സഞ്ചിതകര്‍മത്തില്‍നിന്ന് പ്രാരബ്ധകര്‍മ സൃഷ്ടിയും പോലുള്ള സര്‍ഗാത്മക പ്രക്രിയകളും ഒരതിശക്ത ഏകകത്തിന്റെ കര്‍മം വിളിച്ചറിയിക്കുന്നു. പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളെപ്പറ്റിയും ഈ വഴിക്കാലോചിച്ച് അവ എന്തു വെളിപ്പെടുത്തുന്നു എന്ന നിഗമനത്തിലെത്തുക. പ്രകൃതിയിലെ സകലതും ദൈവത്തെ വെളിപ്പെടുത്തുന്നു എന്ന് ഉപനിഷത്തുക്കള്‍ പറയുന്നു.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...