Thursday 13 June 2019

അറിയപ്പെടാത്ത കാസ്ട്രോ

ഫിദല്‍ കാസ്‌ട്രോ മറ്റൊരു കമ്യൂണിസ്റ്റ് നേതാവും സ്വന്തമാക്കിയിട്ടില്ലാത്തത്ര വിശേഷണങ്ങള്‍ നേടിയാണ് വിടവാങ്ങിയത് . കാസ്‌ട്രോയുടെ ജീവിതത്തിന് നൈര്‍മല്യം കുറവായിരുന്നു. അരാധകരെ സൃഷ്ടിച്ച കാസ്‌ട്രോയെ വെറുത്തവരും അനവധിയായിരുന്നു. സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്കുള്ളില്‍ നിന്നുകൊണ്ട് അദ്ദേഹം നയിച്ച ജീവിതത്തിന്റെ പൂര്‍ണരൂപം ഇരുണ്ടതാണ്.
വെട്ടിയൊതുക്കാത്ത താടിരോമങ്ങളും ഒലിവ് നിറമുള്ള കുപ്പായങ്ങളും പട്ടാള ബൂട്ടും ധരിച്ചെത്തുന്ന കാസ്‌ട്രോ ശൈലിയില്‍ ആകൃഷ്ടരായവര്‍ക്ക് ആ മാസ്മരിക വലയത്തില്‍ നിന്ന് പുറത്തുകടക്കുക അസാധ്യമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ് ആ പ്രതിച്ഛായ. ദാരിദ്രത്തില്‍ കഴിയുന്ന ക്യൂബന്‍ ജനത ഒരുവശത്ത്, മറുഭാഗത്ത് അവരുടെ പ്രിയ നേതാവ് ആര്‍ഭാട ജീവിതത്തിലും. ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്, കാസ്‌ട്രോയ്‌ക്കൊപ്പം 17 വര്‍ഷം അംഗരക്ഷകനായിരുന്ന ജുവാന്‍ റെയ്‌നാള്‍ഡോ സാന്‍ചെസ്. ദയാരഹിതനായ, അനേകം വെപ്പാട്ടികളുള്ള, അത്യാര്‍ത്തിയുള്ള കാസ്‌ട്രോയെയാണ് ‘ദ ഡബിള്‍ ലൈഫ് ഓഫ് ഫിദല്‍ കാസ്‌ട്രോ’ എന്ന പുസ്തകത്തിലൂടെ സാന്‍ചെസ് വരച്ചിടുന്നത്.

ജനമധ്യത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും, അവരില്‍ നിന്നൊരകലം പാലിച്ചിരുന്ന കാസ്‌ട്രോയുടെ യഥാര്‍ത്ഥ വാസം എവിടെയായിരുന്നുവെന്ന് പലര്‍ക്കും അറിവില്ലായിരുന്നു. അനേകം സ്ത്രീകള്‍ക്കൊപ്പം ജീവിതം ആഘോഷമാക്കിയ കാസ്‌ട്രോയുടെ ആദ്യ ഭാര്യ മിര്‍ത ഡയാസ് ബലാര്‍തായിരുന്നു. ഈ ബന്ധത്തില്‍ പിറന്ന മകനാണ് ഫിദല്‍ ജൂനിയര്‍ (ഫിഡെലിറ്റോ). നതാലിയ റവ്യൂല്‍റ്റയായിരുന്നു മറ്റൊരു കാമുകി. ഹവാനയിലെ സുന്ദരികളായ സ്ത്രീകളില്‍ ഒരുവളായിരുന്നു നതാലിയ. അമ്പതുകളുടെ മധ്യത്തിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ആദ്യ ഭാര്യയെ മറന്ന കാസ്‌ട്രോ നതാലിയയുടെ കാമുകനായി. ഈ രഹസ്യബന്ധം നതാലിയക്ക് നല്‍കിയത് ഒരു മകളെയാണ്, അലീന. പില്‍ക്കാലത്ത് ഫിദലിന്റെ ഏറ്റവും വലിയ വിമര്‍ശകയും ഈ മകളായിരുന്നു. തന്റെ പേരിനൊപ്പം അച്ഛന്റെ പേര് കൂട്ടിച്ചേര്‍ക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തന്റേടിയായ ആ പെണ്‍കുട്ടിയെ കുറിച്ച് കാസ്‌ട്രോയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സീലിയ പറയുന്നതിങ്ങനെയാണ്: ‘1980 കളില്‍ അവളൊരു സുന്ദരിയായ മോഡല്‍ ആയിത്തീര്‍ന്നിരുന്നു. ഒരു ദിവസം ഞാന്‍ ഫിദലിന്റെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍, അയാളുടെ സഹായി ഒരു ക്യൂബന്‍ മാഗസിന്റെ കോപ്പിയുമായി വന്നു. അതിന്റെ രണ്ടാം പേജ് മുഴുവന്‍, ഒരു പായ് വഞ്ചിക്ക് മുകളില്‍ ബിക്കിനി ധരിച്ച് നില്‍ക്കുന്ന അലീനയുടെ ചിത്രമായിരുന്നു. ഹവാന ക്ലബ് റമ്മിന്റെ പരസ്യമായിരുന്നു അത്’.
ഈ പരസ്യം കണ്ടയുടനെ ഫിദല്‍ അലീനയെ വിളിക്കാന്‍ ആവശ്യപ്പെട്ടു. രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അലീനയെത്തി. ഇരുവരും തമ്മിലുണ്ടായ വാദപ്രതിവാദം മുറി മുഴുവന്‍ പ്രതിധ്വനിച്ചു. ”എല്ലാവര്‍ക്കും അറിയാം നീ എന്റെ മകളാണെന്ന്. ഒരു ബിക്കിനി ധരിച്ച് പരസ്യത്തിനായി പോസ് ചെയ്യുന്നത് എത്രമാത്രം അനുചിതമാണ്”. ഫിദലിന്റെ വാക്കുകള്‍ സീലിയ ഓര്‍ത്തെടുക്കുന്നു.
അലീനക്ക് പിന്നാലെ ഫിദലിന്റെ ചാരന്മാരുണ്ടായിരുന്നു. അവര്‍ മുഖേന മകള്‍ ക്യൂബ വിടാനൊരുങ്ങുന്നുവെന്ന് മനസ്സിലാക്കി. ഒരുവിധത്തിലും അവള്‍ ക്യൂബ വിടരുതെന്ന് അന്നത്തെ അംഗരക്ഷാ തലവന്‍ ആയിരുന്ന കേണല്‍ ജോസ് ദെല്‍ഗാദോയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്നാല്‍ രണ്ട് മാസം കഴിഞ്ഞ് അലീന വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ക്യൂബ വിട്ടു. ഈ സംഭവം കാസ്‌ട്രോയുടെ ക്രോധം ഇരട്ടിയാക്കി. അന്നയാള്‍ രോഷം കൊണ്ട് ഭ്രാന്തനെപ്പോലെ കാണപ്പെട്ടു.
‘യോഗ്യതയില്ലാത്ത വിഡ്ഢികള്‍’, അയാള്‍ ആക്രോശിച്ചു. ‘ആരാണ് ഇതിന് ഉത്തരവാദിയെന്നറിയണം. ഞാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് എനിക്ക് അറിയണം’, ഫിദല്‍ നിര്‍ദ്ദേശിച്ചു.
കാസ്‌ട്രോയ്ക്ക് സ്ത്രീകളോടുള്ള താല്‍പര്യം ക്യൂബന്‍ ജനതക്കിടയില്‍ പാട്ടാണ്. അദ്ദേഹത്തോടൊപ്പം ശയിച്ച സ്ത്രീകളുടെ എണ്ണം 35,000 വരെയുണ്ടെന്നാണ് കണക്ക്. 2009 ല്‍, മാധ്യമ പ്രവര്‍ത്തകയായ ആന്‍ ലൂയിസ് ബര്‍ദാഷ്, അഭിമുഖത്തില്‍ ഫിദലിനോട് എത്ര കുട്ടികള്‍ ഉണ്ടെന്ന് ചോദിച്ചിരുന്നു. അതൊരു വംശം വരും എന്നായിരുന്നു മറുപടി. വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമില്ലായിരുന്നു കാസ്‌ട്രോയ്ക്ക്. സ്വകാര്യ ജീവിതം, പ്രശസ്തിക്കോ, രാഷ്ട്രീയത്തിനോ വേണ്ടി ഉപകരണമാക്കരുത് എന്നായിരുന്നു ന്യായം.
കാസ്ട്രോ യുവതികളെ എപ്പോഴും ആകര്‍ഷിച്ചുകൊണ്ടിരുന്നു. അമേരിക്ക, ജര്‍മന്‍, ഇറ്റലി സ്വദേശിനികളും ഇതില്‍പ്പെടും.
മരീറ്റ 
1959 ല്‍ അധികാരം പിടിച്ചെടുത്ത് അധികം വൈകാതെ തന്നെ മരീറ്റ ലോറന്‍സ് എന്ന ജര്‍മന്‍ യുവതിയുമായി പ്രണയത്തിലായി. സിഐഎ വാടകയ്ക്കെടുത്തതായിരുന്നു മരീറ്റയെ. ഫിദലിനെ ഏതുവിധേനയും വകവരുത്തുകയെന്നതായിരുന്നു യുഎസ് ലക്ഷ്യം. വിഷം നല്‍കി അയാളെ ഇല്ലാതാക്കുക എന്ന ചുമതലയായിരുന്നു മരീറ്റയെ ആദ്യം ഏല്‍പ്പിച്ചത്. 30 സെക്കന്റുകള്‍ക്കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ ശേഷിയുള്ള വിഷഗുളികകളുമായാണ് അവള്‍ കാസ്‌ട്രോയെ കാണാന്‍ എത്തുന്നത്. പരിചയപ്പെട്ട് ഏറെ കഴിയും മുന്നേ അയാള്‍ മരീറ്റയോട് ചോദിച്ചു, ‘നീ എന്നെ കൊല്ലാന്‍ വന്നതാണോ’? അതിന് അവള്‍ മറുപടി നല്‍കിയത് അയാളെ കാണാന്‍ വന്നതാണ് എന്നാണ്. പിന്നെ ചോദിച്ചത് നീ സിഐഎയ്ക്കുവേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത് എന്നത്രെ. വാസ്തവത്തില്‍ അല്ല, ഞാന്‍ എനിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന മറുപടി മരീറ്റയും നല്‍കി. നിനക്കെന്നല്ല, ആര്‍ക്കും എന്നെ കൊല്ലാന്‍ സാധിക്കില്ലെന്ന ഫിദലിന്റെ മറുപടിയില്‍ അവളുടെ ആത്മവിശ്വാസം നഷ്ടമായി.
ചാള്‍സ് ശോഭ്‌രാജിന്റെ അഭിഭാഷക അയാളുടെ കാമുകിയായ പോലെ, കൊല്ലാന്‍ വന്നവള്‍ കാമുകിയായി. വിടര്‍ന്ന കണ്ണുകളുള്ള ആ പത്തൊമ്പതുകാരിയെ കണ്ടമാത്രയില്‍ തന്നെ ഫിദലിന് ഇഷ്ടം തോന്നി. ക്യൂബയിലെ ഹബാന ഹില്‍ട്ടണായിരുന്നു അവരുടെ സമാഗമസ്ഥലം. ഏഴുമാസമാണ് അവള്‍ അയാള്‍ക്കൊപ്പം ഉണ്ടായിരുന്നത്.
ആരേയും വശീകരിക്കുന്ന ഫിദലിനെക്കുറിച്ച് മരീറ്റ പറയുന്നത് ഇങ്ങനെ-തൊട്ടടുത്ത് നിന്ന്, കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടാവും ഫിദല്‍ സംസാരിക്കുക. എന്നാല്‍ കാസ്‌ട്രോയുടെ മേല്‍ വിപ്ലവ നായിക സീലിയയ്ക്ക് ഉണ്ടായിരുന്ന ആധിപത്യവും അയാള്‍ക്ക് മറ്റ് സ്ത്രീകളോടുണ്ടായിന്ന അടുപ്പവും മരീറ്റ-ഫിദല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. അപ്പോഴേക്കും മരീറ്റ ഗര്‍ഭിണിയായിരുന്നു. ഏഴ് മാസം പൂര്‍ത്തിയാകുന്നതിന് മുന്നേ വഴുതി വീണതിനെ തുടര്‍ന്ന് അവള്‍ ആശുപത്രിയിലായി. കുഞ്ഞിന് കുഴപ്പമില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് ഇഞ്ചക്ഷന്‍ നല്‍കി. ബോധം തെളിഞ്ഞപ്പോഴേക്കും ഫിദലിന്റെ ശത്രുക്കള്‍ കുഞ്ഞിനെ കൊന്നു. എന്താണ് സംഭവിച്ചത് എന്ന് അവള്‍ക്ക് ധാരണയില്ലായിരുന്നു. ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് പല അപവാദങ്ങളും കേള്‍ക്കേണ്ടി വന്നുവെങ്കിലും കാസ്‌ട്രോയുടെ പ്രതികരണം അവളെ അയാള്‍ക്കെതിരെ തിരിച്ചു.
കാസ്‌ട്രോയെ ഏറ്റവും അടുത്തറിഞ്ഞ വ്യക്തി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സീലിയ സാന്‍ചെസായിരുന്നു. മുപ്പതിലേറെ വര്‍ഷം അവര്‍ കാസ്ട്രോയ്ക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയും സീലിയയായിരുന്നു. 1980 ല്‍ ക്യാന്‍സര്‍ ബാധിതയായി മരിക്കും വരെ കാസ്ട്രോയുടെ എല്ലാമായിരുന്നു സീലിയ. ക്യൂബന്‍ വിപ്ലവത്തില്‍ സീലിയ വഹിച്ച പങ്ക് ചെറുതല്ല. 1956 ലാണ് സീലിയ മെക്‌സികോയില്‍ നിന്ന് ക്യൂബയിലെത്തുന്നത്. കാസ്‌ട്രോയ്‌ക്കൊപ്പം ഗറില്ല യുദ്ധങ്ങളില്‍ സീലിയയും സജീവ പങ്കാളിയായി.
1959 ല്‍ കാസ്‌ട്രോ അധികാരത്തിലെത്തിയപ്പോള്‍ നിഴല്‍പോലെ സീലിയ ഉണ്ടായിരുന്നു. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്നാണ് അവര്‍ മരിക്കുന്നത്. ക്യൂബന്‍ ജനതയുടെ ആരാധനാബിംബങ്ങളില്‍ ഒരാളാണ് സീലിയയും. ഇരുവരും തമ്മിലുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമായി ഗാഢമായിരുന്നു. ക്യൂബന്‍ വിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച സീലിയയാണ് ഗറില്ലകളുമായി മെക്‌സിക്കോയില്‍ നിന്ന് ക്യൂബയിലേക്ക് തിരിച്ച ‘ഗ്രാന്‍മ’ ബോട്ട് ഏത് തീരത്ത് അടുപ്പിക്കണം എന്ന് തീരുമാനമെടുത്തതത്രെ. അവര്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും സീലിയയാണ്. ബാറ്റിസ്റ്റ ഭരണകൂടം ഏറെ ഭയപ്പെട്ടിരുന്നു ആ പെണ്‍കരുത്തിനെ. അവളെ പിടികൂടിയാല്‍ ക്യൂബയിലെ വിപ്ലവ പ്രസ്ഥാനം ശിഥിലമാകുമെന്ന് അവര്‍ കരുതി.
കാസട്രോയ്ക്കും വിപ്ലവാദര്‍ശങ്ങള്‍ക്കും വേണ്ടി സ്വയം അര്‍പ്പിച്ച ജീവിതമായിരുന്നു അവരുടേത്. ഗൗരിയമ്മയെപ്പോലെ അവര്‍ വിവാഹിതയായിരുന്നില്ല. അവര്‍ക്ക് മറ്റാരുമായെങ്കിലും പ്രണയം ഉണ്ടായിരുന്നോ എന്നതിന് തെളിവുകളും ഇല്ല. കാസ്‌ട്രോയുടെ സ്ത്രീ സൗഹൃദങ്ങളെക്കുറിച്ച് സീലിയ വെളിപ്പെടുത്തിയിട്ടുമുണ്ട്.
കരീബിയന്‍ രാജ്യത്തുടനീളം കാസ്ട്രോയ്ക്ക് 20 ആഡംബര വസതികള്‍, ഇതില്‍ സ്വന്തമായൊരു ദ്വീപും ഉള്‍പ്പെടുന്നു. ഇവിടേക്ക് എത്തിച്ചേരുന്നതിനായുള്ള ഉല്ലാസ ബോട്ട് അലങ്കരിച്ചിരിക്കുന്നതാവട്ടെ അങ്കോളയില്‍ നിന്ന് ഇറക്കുമതി ചെയ്ത സവിശേഷമായ മര ഉരുപ്പടികള്‍ കൊണ്ടായിരുന്നുവെന്ന് സീലിയ എഴുതിയിരുന്നു.
കാസ്ട്രോയുടെ ജീവിതത്തിലൂടെ വന്നും പോയും ഇരുന്ന സ്ത്രീജിവിതങ്ങള്‍ എത്രയെന്ന് നിശ്ചയമില്ല.അഞ്ച് സ്ത്രീകളിലായി പതിനൊന്ന് മക്കള്‍ ഉണ്ടെന്നാണ് പറയുന്നത്. സ്ത്രീലമ്പടനായിരുന്ന കാസ്‌ട്രോയ്ക്ക് അതിലേറെ മക്കളുണ്ടാകാന്‍ സാധ്യതയേറെയാണ്. 1962 നും 74 നും ഇടയ്ക്കാണ് ഡാലിയ സോട്ടോ ദെല്‍വാലേയുമായുള്ള ബന്ധത്തില്‍ അഞ്ച് ആണ്‍കുട്ടികള്‍ ഉണ്ടായത്. 1980 ല്‍ ഇവരെ കാസ്‌ട്രോ രഹസ്യമായി വിവാഹം കഴിച്ചു.
ഡാലിയ 
മാധ്യമ പ്രവര്‍ത്തകയായ ആന്‍ ലൂയിസ് ബര്‍ദാഷിന്റെ അന്വേഷണങ്ങള്‍ നീളുന്നത് കാസ്‌ട്രോയുടെ രഹസ്യബന്ധങ്ങളിലേക്കാണ്. 1956 ല്‍ മൂന്ന് സ്ത്രീകളിലായി മുന്ന് സന്താനങ്ങള്‍ കാസ്‌ട്രോയ്ക്കുണ്ടായെന്നാണ് കണ്ടെത്തല്‍. ഇതിലൊരാളാണ് പഞ്ചിത പുപോ.മറ്റൊരാളാണ് ജോര്‍ജ് എയ്ഞ്ചല്‍. മരിയ ലബോര്‍ഡാണ് ജോര്‍ജിന്റെ അമ്മ. സിറോയാണ് മറ്റൊരാള്‍. ഈ പുത്രനെക്കുറിച്ച് ആനിനോട് വെളിപ്പെടുത്തിയതാവട്ടെ സീലിയയും. ഇയാളുടെ അമ്മയാരെന്നത് ഇപ്പോഴും രഹസ്യം. കാസ്‌ട്രോയുടെ മക്കളില്‍ ആദ്യ ഭാര്യയില്‍ പിറന്ന ഫിഡെലിറ്റോയ്ക്കാണ് കൂടുതല്‍ സ്വീകാര്യതയുള്ളത്.
എതിര്‍ക്കുന്നവരെ ഉല്‍മൂലനം ചെയ്യുകയെന്നതായിരുന്നു കാസ്ട്രോയുടേയും രീതി. കാസ്ട്രോയുടെ ക്യൂബ അടിച്ചമര്‍ത്തപ്പെട്ടവരുടേതായിരുന്നു. ക്യൂബയെ സോവിയറ്റ് യൂണിയന്റെ കോളനിയായി മാറ്റാന്‍ ശ്രമിക്കുകയും ഒരാണവായുധ യുദ്ധത്തിന്റെ വക്കിലെത്തിക്കുകയും ചെയ്ത കാസ്ട്രോ, സാധ്യമാകുന്നയിടങ്ങളിലെല്ലാം ഭീകരത വളര്‍ത്താന്‍ സഹായം നല്‍കിയ സ്വേച്ഛാധിപതിയായിരുന്നു. ക്യൂബയില്‍ നിന്ന് നിരവധി പേരെ കാണാതാകുന്നതിനും ആയിരക്കണക്കിനാളുകളുടെ വധശിക്ഷയ്ക്കും കാരണക്കാരന്‍. ക്യൂബന്‍ ജനതയില്‍ 20 ശതമാനത്തോളം പേരെ നാടുകടക്കാന്‍ നിര്‍ബന്ധിതരാക്കി. ആയിരക്കണക്കിനാളുകള്‍ കാസ്ട്രോയുടെ ഏകാധിപത്യത്തിന്‍ കീഴില്‍ നിന്ന് പലായനം ചെയ്യുന്നതിനിടയില്‍ കടലില്‍ മരണത്തിന് കീഴടങ്ങി.
എല്ലാ സ്വത്തുക്കളുടേയും അവകാശം തനിക്കാണെന്ന് പ്രഖ്യാപിച്ച കാസ്ട്രോയുടെ ഭരണം ജനങ്ങളെ കൂടുതല്‍ ദരിദ്രരാക്കി. ഭക്ഷ്യ ഉത്പാദനം കുറഞ്ഞു. സ്വകാര്യ സംരംഭങ്ങള്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കും ക്യൂബയില്‍ ഇടമുണ്ടായിരുന്നില്ല. ബഹുഭൂരിപക്ഷം വരുന്ന മധ്യവര്‍ഗ്ഗക്കാരേയും ക്യൂബയില്‍ നിന്ന് തുടച്ചുനീക്കി. ക്യൂബന്‍ ജനത അടിമകള്‍ക്ക് തുല്യരായി. അഭിപ്രായ സ്വാതന്ത്ര്യത്തെ, സംഘം ചേരാനുള്ള സ്വാതന്ത്ര്യത്തെ, മാധ്യമ സ്വാതന്ത്ര്യത്തെ, മത സ്വാതന്ത്ര്യത്തെ എല്ലാം നിരോധിച്ചു. ഇതിനൊരു അയവ് വന്നത് 1960 കളിലാണ്. എന്നാല്‍ 1976 ല്‍ ക്യൂബന്‍ ഭരണഘടനയില്‍ ഒരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. ഔദ്യോഗികമായി ക്യൂബ നിരീശ്വരവാദികളുടെ രാജ്യമാണെങ്കിലും വിപ്ലവത്തിന് വേണ്ടി ആരുടെയെങ്കിലും മതവിശ്വാസത്തെ നിന്ദിക്കുന്നത് ശിക്ഷാര്‍ഹമാണെന്നതായിരുന്നു ആ വ്യവസ്ഥ.
പതിറ്റാണ്ടുകളോളം ക്യൂബന്‍ ഭരണാധികാരിയായിരുന്ന കാസ്ട്രോയ്ക്ക് 2000ത്തിന്റെ തുടക്കത്തിലാണ് മങ്ങലേറ്റത്. കാസ്ട്രോ യുഗത്തിന്റെ അന്ത്യത്തിന് അന്ന് തുടക്കം കുറിച്ചു. എങ്കിലും തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാളിയായിരുന്നു. തന്നിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചുനിര്‍ത്തുന്ന മാസ്മരിക പ്രഭാവം അപ്പോഴേക്കും നഷ്ടമായിത്തുടങ്ങി. അനാരോഗ്യത്തെ തുടര്‍ന്ന് പൊതുവേദികളില്‍ നിന്ന് വിട്ടുനിന്ന കാസ്ട്രോ, മാധ്യമങ്ങളിലൂടെ ലേഖനങ്ങളെഴുതി ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തി. കാസ്‌ട്രോ വിടവാങ്ങി എന്ന തരത്തില്‍ നിരവധി തവണ വാര്‍ത്തകള്‍ പ്രചരിച്ചു.
634 വധശ്രമങ്ങളില്‍ നിന്ന് രക്ഷപെട്ട തന്നെ അത്രവേഗം മരണം കൂട്ടിക്കൊണ്ടുപോകില്ല എന്ന ഉറപ്പോടെ, അപ്പോഴൊക്കെ അദ്ദേഹം ജനങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ നേതാവ് മരിച്ചിട്ടില്ല എന്ന് ആരാധകര്‍ ആശ്വസിക്കുമ്പോഴും വാക്കുകള്‍ ഇടറി, ശരീരം വിറകൊള്ളുന്ന വയസ്സനായിത്തുടങ്ങിയെന്ന് ജനം തിരിച്ചറിഞ്ഞു. കഴിഞ്ഞുപോയ കാലത്തെ പ്രതാപം തിരിച്ചുപിടിക്കാന്‍ ആവില്ലെന്ന് മനസ്സിലാക്കിയ കാസ്ട്രോ, ഭരണം സഹോദരന്‍ റൗള്‍ കാസ്ട്രോയ്ക്ക് കൈമാറി. സ്വയം കെട്ടിയുയര്‍ത്തിയ പ്രതിച്ഛായക്കുള്ളില്‍ നിറഞ്ഞുനിന്ന കാസ്ട്രോയുടെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് സാന്തിയാഗോയില്‍ എത്തും. ഇനി അത്, ചാരം മൂടിയ ഓര്‍മ.

കാസ്ട്രോ കവിതയെ തടവിലിട്ടു

ഫിദല്‍ കാസ്‌ട്രോയെപ്പറ്റിയുള്ള സങ്കടാരവങ്ങള്‍ നിലച്ചെങ്കില്‍, അയാള്‍ ഒരു കവിയെ തടവിലാക്കിയ കഥ പറയാം.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് കാസ്‌ട്രോയുടെ ഉറ്റസുഹൃത്തായിരുന്നുവെന്ന് കൊട്ടിപ്പാടപ്പെട്ടിട്ടുണ്ട്; ആ സൗഹൃദത്തെപ്പറ്റി പുസ്തകവുമുണ്ട്. ക്യൂബന്‍ വിപ്ലവത്തിനു മുന്‍പേ മാര്‍കേസ്, കാസ്‌ട്രോയെപ്പറ്റി കേട്ടിരുന്നു. പാരിസില്‍ വച്ച്, ക്യൂബന്‍ കവി നിക്കൊളാസ് ഗിയനാണ്, കാസ്‌ട്രോയെപ്പറ്റി പറഞ്ഞത്. നിയമവിദ്യാര്‍ത്ഥിയായ കാസ്‌ട്രോ എന്ന യുവാവ്, ബറ്റിസ്റ്റയെ അട്ടിമറിച്ചേക്കുമെന്ന് ഗിയന്‍ പറഞ്ഞു.
1959 ല്‍ വിപ്ലവത്തിനുശേഷം, ബറ്റിസ്റ്റയുടെ കൂട്ടാളികളെ വിചാരണ ചെയ്യുന്നതിനിടയ്ക്ക് ലോകമെമ്പാടു നിന്നും കാസ്‌ട്രോ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചപ്പോഴാണ്, മാര്‍കേസ് കാസ്‌ട്രോയെ ആദ്യമായി കണ്ടത്. ഏതാനും വാചകങ്ങള്‍ കൈമാറി-അത്രമാത്രം.
കാസ്‌ട്രോയ്ക്ക് വേണ്ടിയുള്ള ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ ആരവത്തിന്റെ ഭാഗമായി, മാര്‍കേസ്. പക്ഷേ, ബുദ്ധിജീവികളുടെ കാല്‍പനിക പിന്തുണ കാസ്‌ട്രോയ്ക്ക് 1968 ല്‍ നഷ്ടപ്പെട്ടു. പാഡില്ല സംഭവമായിരുന്നു കാരണം. വിപ്ലവ വിരുദ്ധനായ ഹെബര്‍ട്ടോ പാഡില്ലയുടെ അറസ്റ്റും വിചാരണയും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതായി.
മാര്‍കേസിന്റെ ഉറ്റസുഹൃത്തായ നൊബേല്‍ ജേതാവും പെറുവിലെ നോവലിസ്റ്റുമായ മരിയോ വെര്‍ഗാസ് യോസ, കാസ്‌ട്രോയുടെയും മാര്‍കേസിന്റെയും വലയത്തില്‍നിന്നു മാറി. മാര്‍കേസ്, കാസ്‌ട്രോയ്‌ക്കൊപ്പം നിന്നു.
ക്യൂബയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ പിനാര്‍ ദെല്‍ റിയോയിലെ പ്യൂര്‍ത്ത ദെല്‍ ഗോല്‍പെകില്‍ 1932 ലാണ് പാഡില്ല ജനിച്ചത്. 16-ാം വയസില്‍, ‘ധിക്കാരികളായ റോസാപ്പൂക്കള്‍’ എന്ന ആദ്യ കവിതാസമാഹാരമിറക്കി. വിപ്ലവകാലത്ത്, അതിനൊപ്പം നിന്നു.
വിപ്ലവം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനുശേഷം, 1961 ല്‍ എഴുത്തുകാര്‍ വിപ്ലവത്തിനൊപ്പം നില്‍ക്കണമെന്ന തിട്ടൂരം വന്നു. ”വിപ്ലവത്തിനൊപ്പം, എല്ലാം; വിപ്ലവം വിട്ടാല്‍, ശൂന്യം” എന്ന് കാസ്‌ട്രോ എഴുത്തുകാരന്റെ കടമ നിര്‍വചിച്ചു. അറുപതുകളില്‍ ഉടനീളം, എഴുത്തുകാരെ വരുതിയിലാക്കാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരുന്നു.
968 ല്‍, ദേശീയ കവിതാമത്സരത്തിലെ ജൂറിമാര്‍, പാഡില്ലയുടെ, ‘കളിക്ക് പുറത്ത്’ എന്ന സമാഹാരത്തിന് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. അതില്‍ വിപ്ലവത്തെപ്പറ്റി സംശയം രേഖപ്പെടുത്തുന്ന വരികള്‍ ഉണ്ടായിരുന്നു.
കവിയെ പുറത്താക്കുക!
അവനിവിടെ ഒരു കാര്യവുമില്ല
അവന്‍ ശരിക്കു കളിക്കുന്നില്ല
അവന് ആവേശമില്ല
അവന്‍ വ്യക്തമായൊന്നും പറയുന്നില്ല
അവന്‍ അദ്ഭുതങ്ങള്‍ കാണുന്നില്ല.
അവാര്‍ഡ്, കോളിളക്കമുണ്ടാക്കി. പുസ്തകം പ്രസിദ്ധീകരിച്ചെങ്കിലും, അത് പ്രതിവിപ്ലവകൃതിയാണെന്ന അനുബന്ധം, ഭരണകൂടം ചേര്‍ത്തു. പാഡില്ലയെ വീട്ടുതടങ്കലിലാക്കി. 1971 ല്‍ ക്യൂബയിലെ രാഷ്ട്രീയ കാലാവസ്ഥ വഷളായിരിക്കേ, പാഡില്ലയെ ഒരു മാസം രഹസ്യപ്പൊലിസ് വിചാരണ ചെയ്തു. അതുകഴിഞ്ഞ്, എഴുത്തുകാരുടെ യൂണിയനു മുമ്പാകെ നിര്‍ബന്ധിച്ചു ഹാജരാക്കി കുമ്പസാരിപ്പിച്ചു.
അതോടൊപ്പം, തന്റെ ഭാര്യ ബെല്‍ക്കിസ് ക്യൂസ മെയ്ല്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ പ്രതിവിപ്ലവകാരികളാണെന്നും അയാളെക്കൊണ്ട് പറയിച്ചു. പാഡില്ല, രാജ്യാന്തര ശ്രദ്ധാകേന്ദ്രമായി.
ഴാങ്‌പോള്‍ സാര്‍ത്ര്, സിമൊങ് ദെ ബുവ്വ, സൂസന്‍ സൊണ്ടാഗ്, ജൂലിയോ കോര്‍ത്തസാര്‍, യോസ തുടങ്ങിയവര്‍ ഒപ്പിട്ട ദയാഹര്‍ജി പുറത്തുവന്നു.
മരിയോ വെര്‍ഗാസ് യോസ എഴുതി:
സഖാക്കളെ മനുഷ്യാഭിമാന വിരുദ്ധമായ മുറകള്‍ക്ക് വിധേയരാക്കുക, അവര്‍ക്കെതിരെ കാല്‍പനികമായ കുറ്റങ്ങള്‍ ആരോപിക്കുക, അവരെക്കൊണ്ട് പൊലിസിന്റെ വാചകങ്ങള്‍ ഓര്‍മിപ്പിക്കുന്ന കത്തുകളില്‍ ഒപ്പിടുവിക്കുക-ഇതെല്ലാം ക്യൂബന്‍ വിപ്ലവത്തിന്റെ ആദ്യദിനം മുതല്‍ ഞാന്‍ എന്തുകൊണ്ടാണോ വിപ്ലവത്തെ ആലിംഗനം ചെയ്തത്, അവയ്ക്ക് വിരുദ്ധമാണ്. ആത്മാഭിമാനം നഷ്ടപ്പെടുത്താതെ വ്യക്തിയുടെ നീതിക്കായി പ്രവര്‍ത്തിക്കുക വിപ്ലവലക്ഷ്യമായിരുന്നു.
മാര്‍കേസിനെപ്പോലുള്ളവര്‍ കരുതിയത്, അമേരിക്കയുടെ നിഴലിലുള്ള ഒരു രാജ്യത്ത് ഇത്തരം കലാത്യാഗങ്ങള്‍ അനിവാര്യമാണ് എന്നാണ്; എം.എ. ബേബിയും പ്രഭാവര്‍മയും എൻ എസ്‌ മാധവനും  ഇതിനോട് യോജിക്കും.
കവയിത്രിയുടെ കഥ കൂടി പറയാം. പാഡില്ലയ്ക്ക് മുന്‍പ് മറ്റൊരാളെ, ബെല്‍ക്കിസ് ക്യൂസ മെയ്ല്‍ വിവാഹം ചെയ്തിരുന്നു. സാന്‍ഡിയാഗോ സര്‍വകലാശാലയില്‍ പഠിക്കുമ്പോഴായിരുന്നു അത്. മരിയ ജോസഫിന എന്ന മകള്‍ പിറന്നശേഷം അവര്‍ വിവാഹമുക്തയായി.യും എന്‍.എസ്. മാധവനും ഇതിനോട് കോളജില്‍ പഠിക്കുമ്പോള്‍ ആദ്യകവിതാ സമാഹാരം പുറത്തുവന്നു. ദേശീയ കവിതാമത്സരത്തിലാണ്, ബെല്‍ക്കിസ്, പാഡില്ലയെ കണ്ടത്. അഞ്ചുവര്‍ഷത്തിനുശേഷം, അവര്‍ ഒന്നിച്ചു. വിപ്ലവത്തിന്റെ മുഖപത്രമായ ‘ഗ്രാന്‍മ’യില്‍ ചേര്‍ന്നെങ്കിലും, 1967 ല്‍ പുറത്താക്കപ്പെട്ടു. വിപ്ലവാവേശത്താല്‍ അല്ല ‘ഗ്രാന്‍മ’യില്‍ അവര്‍ പോയിരുന്നത്. ആല്‍ബര്‍ട്ടോ മൊറേവിയ, നിക്കനോര്‍ പാറ, കോര്‍ത്തസാര്‍ തുടങ്ങിയവരെ അഭിമുഖം ചെയ്ത് ഓഫിസില്‍ ലേഖനങ്ങള്‍ എത്തിക്കുന്ന സാംസ്‌കാരിക പത്രപ്രവര്‍ത്തനം മാത്രമായിരുന്നു, അത്.

പാഡില്ലയെ എഴുത്തുകാരുടെ യൂണിയനില്‍ കുമ്പസാരിപ്പിച്ചതിനെ തുടര്‍ന്ന്, 1971 മാര്‍ച്ച് 20 ന്, ബെല്‍ക്കിസ് അറസ്റ്റിലായി. വില്ല മരിസ്തയിലെ പട്ടാള ക്യാമ്പില്‍ മൂന്നുനാള്‍ അവരെ മൗനതടവിന് വിധിച്ചു; പാഡില്ല 37 നാള്‍ മൗന തടവിലായിരുന്നു. ഭര്‍ത്താവിനെ മോചിപ്പിച്ച ശേഷം, ബെല്‍ക്കിസിനെക്കൊണ്ട് യൂണിയനില്‍ ‘ആത്മവിമര്‍ശനം’ നടത്തിച്ചു. പ്രസിദ്ധീകരിച്ച കവിതാസമാഹാരം നശിപ്പിച്ചു.യോജിക്കുമായിരിക്കും.ബെല്‍ക്കിസിന്റെ മാതാപിതാക്കള്‍ 1966 ല്‍ മിയാമിയിലേക്ക് രക്ഷപെട്ടിരുന്നു. 1979 ല്‍ ബെല്‍ക്കിസും മകന്‍ ഏണസ്റ്റോയും അവര്‍ക്കൊപ്പം ചേര്‍ന്നു. അവര്‍ മിയാമി വിട്ടില്ലെങ്കില്‍, പാഡില്ലയെ വിടില്ലെന്ന് ക്യൂബന്‍ ഭരണകൂടം വാശിപിടിച്ചതിനാല്‍, അവര്‍ ന്യൂജേഴ്‌സിയിലേക്ക് മാറി. ഒരു ക്യൂബന്‍ വസ്ത്രാലയത്തില്‍ മാനേജരായി. 1982 പ്രിന്‍സ്ടണില്‍, പാഡില്ലയ്‌ക്കൊപ്പം, ‘ലിന്‍ഡന്‍ ലെവ്ന്‍’ എന്ന കലാ, സാഹിത്യ മാസിക തുടങ്ങി; 1986 ല്‍ ടെക്‌സസില്‍ ലാകാസ അസുള്‍ ആര്‍ട് ഗ്യാലറിയും. 1995 ല്‍ പാഡില്ലയും ബെല്‍ക്കിസും വിവാഹമുക്തരായെങ്കിലും, അദ്ദേഹത്തിന്റെ മരണശേഷം, ആര്‍ട് ഗ്യാലറിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കി.പാഡില്ല കടുത്ത നിരീക്ഷണത്തില്‍ ക്യൂബയില്‍ തന്നെ കഴിഞ്ഞു.

1980 ല്‍ അമേരിക്കന്‍ സെനറ്റര്‍ എഡ്വേര്‍ഡ് കെന്നഡി ഇടപെട്ട് പാഡില്ലയെ അമേരിക്കയില്‍ എത്തിച്ചു. പ്രിന്‍സ്റ്റണ്‍, ന്യൂയോര്‍ക്ക്, മിയാമി എന്നിവിടങ്ങളില്‍ പഠിപ്പിച്ച് പാഡില്ല അലബാമയിലെ ഓബേന്‍ സര്‍വകലാശാലയില്‍ അധ്യാപകനായി.കൊളംബസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍, ലാറ്റിനമേരിക്കന്‍ പഠനവിഭാഗത്തില്‍ പഠിപ്പിച്ചു. 16 വര്‍ഷം മുന്‍പ്, ക്ലാസില്‍ കാണാത്തതിനാല്‍, കുട്ടികള്‍ അന്വേഷിച്ചു. പാഡില്ല വീട്ടില്‍ മരിച്ചുകിടന്നു
കാസ്‌ട്രോയ്ക്ക് ‘ഹലേലുയ്യ’ പാടാത്തതിനാല്‍ തടവിലായ മറ്റൊരു കവിയാണ്, അര്‍മാന്‍ഡോ വല്ലദാരെസ്; പാഡില്ലയുടെ നാട്ടുകാരന്‍.
വിപ്ലവാനുകൂലിയായിരുന്നു ആദ്യം, വല്ലദാരെസ്. വിപ്ലവശേഷം, പോസ്റ്റ് ഓഫിസ് ജീവനക്കാരനായി. 1960 ല്‍, 23-ാം വയസില്‍, ജോലി ചെയ്യുന്ന ഡസ്‌കില്‍, ‘ഞാന്‍ ഫിദലിനൊപ്പം’ എന്നെഴുതി ഒപ്പിടാന്‍ വല്ലദാരെസ് വിസമ്മതിച്ചു. അങ്ങനെ അറസ്റ്റിലായി. ഒരാള്‍ക്ക് കിടക്കാനാകാത്ത ചെറിയ സ്ഥലത്ത് ഒന്നിലധികം തടവുകാരെ കക്കൂസ് സൗകര്യമില്ലാതെ കുത്തിനിറയ്ക്കുന്ന ‘വിപ്ലവ’ത്തില്‍ വല്ലദാരെസും പെട്ടു. അക്കാലം അദ്ദേഹം ഓര്‍മിച്ചു:
അത് 8000 ദിവസത്തെ വിശപ്പും നിരന്തരമായ പീഡനവും കഠിനാധ്വാനവും ഏകാന്തതടവും ഏകാകിതയുമായിരുന്നു. മനുഷ്യനാണെന്ന് തെളിയിക്കാന്‍ 8000 ദിവസത്തെ പോരാട്ടം. ക്ഷീണത്തിനും വേദനയ്ക്കുമപ്പുറം പ്രാണനു ജയിക്കാനാവുമെന്നു തെളിയിക്കാനുള്ള പോരാട്ടം. എന്റെ മതവിശ്വാസം തെളിയിക്കാനുള്ള പോരാട്ടം.”

ചെഗുവേരയെ, വല്ലദാരെസ് ഓര്‍മിച്ചു:
വെറുപ്പു നിറഞ്ഞ ഒരു മനുഷ്യന്‍… വിചാരണ ചെയ്യാതെ, കുറ്റം ചാര്‍ത്താതെ, ഡസന്‍ കണക്കിനാളുകളെ അയാള്‍ കൊന്നു…. അയാള്‍ തന്നെ പറഞ്ഞത്, ചെറിയ സംശയമുണ്ടായാല്‍ കൊന്നുകളയണമെന്നാണ്. അതാണ് അയാള്‍ സിയറാ മെയ്‌സ്ത്രയിലും ലാസ് കബാനസ് ജയിലിലും ചെയ്തത്.
തടവിലായിരിക്കേ, പല നിരാഹാരങ്ങളും വല്ലദാരെസ് അനുഷ്ഠിച്ചു. 1974 ല്‍ 49 ദിവസത്തെ നിരാഹാരം, പോളി ന്യൂറിറ്റിസ് ബാധയാല്‍ അയാളെ ചക്രക്കസേരയിലാക്കി. തടവില്‍നിന്ന് പുറത്തേക്ക് കടത്തിയ വല്ലദാരെസിന്റെ കവിതകള്‍ അയാളെ ശ്രദ്ധാകേന്ദ്രമാക്കി. ‘ചക്രക്കസേരയില്‍നിന്ന്’ എന്ന ആദ്യസമാഹാരം പീഡനങ്ങള്‍ വിവരിച്ചു. 1974 ല്‍ അത് പ്രസിദ്ധീകരിച്ചു.
ജയിലിലായിരിക്കേ വല്ലദാരെസിനെ വിവാഹം ചെയ്ത മാര്‍ത്ത, 1986 ല്‍ യൂറോപ്പില്‍ യാത്ര ചെയ്ത്, ഭര്‍ത്താവിന്റെ മോചനത്തിനായി വാതിലുകളില്‍ മുട്ടി. 22 വര്‍ഷത്തെ തടവിനുശേഷം, കവി മോചിതനായി. അമേരിക്കയില്‍ കുടിയേറി. യുഎന്‍ മനുഷ്യാവകാശ കമ്മിഷനില്‍ യുഎസ് സ്ഥാനപതിയായി പ്രസിഡന്റ് റെയ്ഗന്‍ നിയമിച്ചു. ക്യൂബന്‍ ഭരണകൂടം അയാളെ, വ്യാജനെന്നും ഒറ്റുകാരനെന്നും വിളിച്ചു.
പ്രമുഖ അമേരിക്കന്‍ കവി അലന്‍ ഗിന്‍സ് ബര്‍ഗ് 1965 ല്‍ ക്യൂബയിലെത്തുമ്പോള്‍, സ്വവര്‍ഗാനുരാഗികളെ മര്യാദ പഠിപ്പിക്കാന്‍ കാസ്‌ട്രോ, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറന്നിരുന്നു. ഇതിനെതിരെ ഹവാന സര്‍വകലാശാലയില്‍ സംസാരിച്ച ഗിന്‍സ് ബര്‍ഗിനെ കാസ്‌ട്രോ പുറത്താക്കി.
കവി ഹൊസെ മറിയ റോഡ്രിഗ്‌സ് ആയിരുന്നു, ഹവാനയില്‍ ഗിന്‍സ് ബര്‍ഗിന്റെ ആതിഥേയന്‍. അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും 17 തവണ അറസ്റ്റ് ചെയ്തു. രാത്രി മുഴുവന്‍ ചോദ്യം ചെയ്യലായിരുന്നു.
ഇത്തരം തെറ്റുകള്‍ കാസ്‌ട്രോ തിരുത്തുമെന്നായിരുന്നു, അറുപതുകളുടെ ആദ്യം ക്യൂബ സന്ദര്‍ശിച്ച അമേരിക്കന്‍ ചിന്തക സൂസന്‍ സൊണ്ടാഗിന്റെ തോന്നല്‍. എന്നാല്‍, 1982 ല്‍ ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ അവര്‍ നിരീക്ഷിച്ചു: ”കമ്യൂണിസ്റ്റുകളുടെ ഉന്മാദം, ഇടതുപക്ഷത്തെ വലിയൊരു സംഘം, കാര്യമായെടുത്തിട്ടില്ല.”
1989 ല്‍ ബര്‍ലിന്‍ മതില്‍ ഇല്ലാതായപ്പോള്‍ സൊണ്ടാഗ്, സോള്‍ ബെല്ലോ, എലീവീസല്‍ എന്നിവര്‍ക്കൊപ്പം, ‘ഫിദല്‍ കാസ്‌ട്രോയ്ക്ക് തുറന്ന കത്ത്’ എഴുതി. മനുഷ്യാവകാശ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ക്യൂബയില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പു നടത്തണമെന്ന് അതില്‍ ആവശ്യപ്പെട്ടു. അത്, ഏകാധിപതി കേട്ടില്ല.
നോര്‍മന്‍ മെയ്‌ലര്‍ എന്ന മന്ദബുദ്ധിജീവി, കാസ്‌ട്രോയെ അപ്പോഴും, ”രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകത്തുണ്ടായ മഹാനായ നായകനായി” കണ്ടു. മെക്‌സിക്കോയിലെ കര്‍ഷകവിപ്ലവ നേതാവായ എമിലിയാനോ സപ്പാട്ടയോട്, കാസ്‌ട്രോയെ മെയ്‌ലര്‍ ഉപമിച്ചു. 1952 ലെ ‘വിവസപ്പാട്ട’ എന്ന ചിത്രത്തില്‍ മര്‍ലന്‍ ബ്രാന്‍ഡോ, സപ്പാട്ടയെ അവതരിപ്പിച്ചിരുന്നു.
സിനിമകണ്ട് മെയ്‌ലര്‍ ഭ്രമിച്ചതായിരുന്നില്ല. കാസ്‌ട്രോയെ നേരിട്ടുകണ്ട്, ഭ്രമിച്ചതായിരുന്നു!
മെയ്‌ലറുടെ ജീനിയസുകളുടെ പട്ടികയില്‍ കാസ്‌ട്രോയെക്കൂടാതെ ഉണ്ടായിരുന്നത്, മുഹമ്മദ് അലി (ഇ.പി. ജയരാജന്റെ മലയാളി), ചാര്‍ലി ചാപ്ലിന്‍, എസ്രാ പൗണ്ട് എന്നിവരായിരുന്നു. എസ്രാ പൗണ്ട്, ഹിറ്റ്‌ലറുടെ ആരാധകനായിരുന്നല്ലോ.

ചെഗുവേരയുടെ ഒറ്റുകാരൻ

ങ്ങളുടെയൊക്കെ യൗവനത്തെ ചൂടുപിടിപ്പിച്ച വിപ്ലവകാരികളില്‍, ചെഗുവേര കഴിഞ്ഞാല്‍, അടുത്തയാളായിരുന്നു, റെഴിസ് ദെബ്രേ. 'വിപ്ലവത്തിനുള്ളിലെ വിപ്ലവം' എഴുതിയ ആള്‍. അയാളെപ്പറ്റി ചെറിയ വിവരങ്ങള്‍ പില്‍ക്കാലത്തു വന്നുകൊണ്ടിരുന്നു. ഫ്രാന്‍സില്‍ മിത്തറാങിന്റെ ഉപദേഷ്ടാവായതും ശ്രദ്ധിച്ചു. എന്നാല്‍ കേട്ടതിലൊന്ന് ഞെട്ടിച്ചു-ചെഗുവേരയെ ബൊളീവിയയില്‍ ഒറ്റിക്കൊടുത്തത് ദെബ്രേ ആണെന്ന വിവരമായിരുന്നു, അത്. ബൊളീവിയയില്‍, ചെയുടെ ഗറിലാ സംഘത്തില്‍, ദെബ്രേ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കേണ്ടിവന്നു,
 ഗാരി പ്രാദോ സാല്‍മണ്‍ എഴുതിയ 'ഡിഫീറ്റ് ഓഫ് ചെ ഗുവേര' എന്ന പുസ്തകത്തില്‍ ദെബ്രേയുടെ ചിത്രം കണ്ടപ്പോള്‍. ആദ്യം ദെബ്രേയിലേക്ക് പോയി, ഒറ്റിലേക്ക് വരാം. പാരിസിലാണ്, 1940 സപ്തംബര്‍ രണ്ടിന് ദെബ്രേ ജനിച്ചത്. മാര്‍ക്‌സിസ്റ്റ് താത്വികനായ, ഭാര്യ ഹെലനെ കഴുത്തു ഞെരിച്ചുകൊന്ന പ്രൊഫസര്‍, ലൂയി അല്‍ത്തുസറിന് കീഴില്‍ എക്കോളെ നോര്‍മാലേ സൂപ്പീരിയറെയില്‍ പഠിച്ചു. 1960 ല്‍ ഴാങ് റൗച്ചും എഡ്ഗാര്‍ മോറിനും സൃഷ്ടിച്ച സിനിമ വെറിറ്റെ ചിത്രമായ 'ക്രോണിക് ദ അന്‍ എറ്റെ'യില്‍ ദെബ്രേ ആയിത്തന്നെ ദെബ്രെ അഭിനയിച്ചു. ആ സിനിമ ഒരു വഴികാട്ടിയായിരുന്നു. 1965 ല്‍ ഫിലോസഫി ആധാരമായ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചു. അതുകഴിഞ്ഞ് ക്യൂബയില്‍ ഹവാന സര്‍വകലാശാലയില്‍ പ്രൊഫസറായി. ഗറിലായുദ്ധത്തെപ്പറ്റിയുള്ള കൈപ്പുസ്തകമായ 'റവല്യൂഷന്‍ ഇന്‍ റവല്യൂഷന്‍?'(1967) എഴുതുന്നത് ഇക്കാലത്താണ്. ചെയുടെ തന്നെ ലഘുലേഖയ്ക്ക് അനുബന്ധമാവുന്ന പുസ്തകം. ലാറ്റിനമേരിക്കയിലെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ നിലനിന്ന തന്ത്രപ്രധാന സിദ്ധാന്തങ്ങള്‍ ചര്‍ച്ച ചെയ്തു, ആ പുസ്തകം. അത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. ഷഷ്ടി ബ്രദ എന്നൊരു ഭാരതീയന്‍ 'മൈഗോഡ് ഡൈഡ് യങ്' എന്നൊരു പുസ്തകമെഴുതിയതും ഹിറ്റായി അക്കാലത്ത്. അതില്‍ ചെറുപ്പത്തിലെ ലൈംഗികത തുറന്നുപറഞ്ഞിരുന്നു. ആ പുസ്തകമാണ് ശരിക്കും മനസ്സിലായത്! 
സര്‍വകലാശാലയില്‍ നിന്ന് ദെബ്രേ, ചെയ്‌ക്കൊപ്പം ബൊളീവിയയിലേക്ക് പോയി. ഗുവേരയെ 1967 ഒക്‌ടോബര്‍ എട്ടിന് പിടിച്ച് അടുത്ത നാള്‍ കൊന്നു. പക്ഷേ, അതിന് മുന്‍പ്, ഏപ്രില്‍ 20 ന് ദെബ്രേയെ ബൊളീവിയയിലെ തന്നെ ചെറിയ പട്ടണമായ മുയുപാമ്പയില്‍ അറസ്റ്റ് ചെയ്തിരുന്നു. നവംബര്‍ 17 ന് 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഴാങ് പോള്‍ സാര്‍ത്ര്, ആന്ദ്രേ മാല്‍റോ, ജനറല്‍ ചാള്‍സ് ഡിഗോള്‍, പോള്‍ ആറാമന്‍ മാര്‍പാപ്പ തുടങ്ങിയവര്‍ ഇടപെട്ട് 1970 ല്‍ ദെബ്രേ മോചിതനായി. ചിലിയില്‍ രാഷ്ട്രീയാഭയം തേടിയ ദെബ്രേ, സാല്‍വദോര്‍ അലന്‍ഡേയെ അഭിമുഖം ചെയ്ത്, 'ചിലിയന്‍ റവല്യൂഷന്‍' എഴുതി (1972). ചിലി അഗസ്റ്റോ പിനോഷെ പിടിച്ചതോടെ, 1973 ല്‍ ദെബ്രേ ഫ്രാന്‍സിലേക്ക് മടങ്ങി. ഫ്രാങ്‌സ്വാ മിത്തറാങ് 1981 ല്‍ പ്രസിഡന്റായപ്പോള്‍, ദെബ്രേ, വിദേശകാര്യ ഉപദേഷ്ടാവായി. അമേരിക്കന്‍ അധീശത്വം വെടിഞ്ഞ്, ഫ്രാന്‍സ് സ്വതന്ത്രമായി നില്‍ക്കാനുള്ള നയം ആവിഷ്‌കരിച്ചു. പഴയ കോളനി രാഷ്ട്രങ്ങളുമായി സൗഹൃദത്തിലേര്‍പ്പെട്ടു. ഫ്രഞ്ച് വിപ്ലവത്തിന്റെ 200-ാം വാര്‍ഷികം ആഘോഷമാക്കി. 1988 ല്‍ രാജിവച്ചു. 1990 കളുടെ മധ്യംവരെ പല ഔദ്യോഗിക പദവികളും വഹിച്ചു. ഫ്രാന്‍സിന്റെ ഉന്നത ഭരണക്കോടതിയായ 'കോണ്‍സീല്‍ ദ് ഇറ്റാറ്റി'ല്‍ ഓണററി കൗണ്‍സലറായിരുന്നു. 1996 ല്‍ ഓര്‍മക്കുറിപ്പുകള്‍ ഇറങ്ങി: ''റെഴിസ് ദെബ്രേ; പ്രെയ്‌സ്ഡ് ബി അവര്‍ ലോര്‍ഡ്‌സ്.' 



ദെബ്രേ, 2003 ല്‍ ഫ്രാന്‍സ് പാസാക്കിയ മതേതരത്വ, മതചിഹ്ന (പാഠശാലകള്‍) നിയമം പരിശോധിച്ച സ്റ്റാസി കമ്മിഷന്‍ അംഗമായിരുന്നു. സ്‌കൂളുകളിലെ മതചിഹ്നങ്ങളെ സംബന്ധിച്ച ആ നിയമത്തെ ദെബ്രേ, തുണച്ചു. ബര്‍ണാര്‍ഡ് സ്റ്റാസിയായിരുന്നു, അധ്യക്ഷന്‍. സ്‌കൂളുകളില്‍ മതപഠനം അവസാനിപ്പിക്കുകയാണ്, നിയമം ചെയ്തത്. ജറുസലേം, ബത്‌ലഹേം തുടങ്ങിയ ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതില്‍ തല്‍പരനാണ്, ദെബ്രേ. മത, സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് 2005 ല്‍ സ്ഥാപിച്ചു. ഭാഷ വഴിയാണോ ബിംബങ്ങള്‍ വഴിയാണോ സമൂഹത്തില്‍ സാംസ്‌കാരിക കാര്യങ്ങള്‍ വിനിമയം ചെയ്യപ്പെടുന്നത് എന്ന കാര്യം പഠിക്കുന്ന മീഡിയോളജി എന്ന ദര്‍ശന ശാഖയുടെ സ്ഥാപകനാണ്, ദെബ്രേ. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് ഇമേജ്(1995), ട്രാന്‍സ്മിറ്റിംഗ് കള്‍ച്ചര്‍(2004) എന്നിവ. 2007 ല്‍ 'ലെ മൊണ്ടെ'യില്‍ എഴുതിയ ലേഖനത്തില്‍, ഫ്രഞ്ച് രാഷ്ട്രീയം മുഴുവന്‍ വലത്തേക്കു നീങ്ങുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയത്തിലെ പുത്തന്‍ തലമുറയ്ക്ക് മത്സരബോധമുണ്ടെങ്കിലും, ആശയങ്ങളില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അവര്‍ക്ക് സ്വഭാവ മഹിമയും ഇല്ല. ഇടതുപക്ഷത്തിന്റെ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ വോട്ടര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. മനസ്സ് ബൊളീവിയന്‍ കാടുകളില്‍ തന്നെ എന്നുതോന്നുന്നു. ഒരുകാലത്ത് ചെയെ ആരാധിച്ച ദെബ്രേ, ക്യൂബന്‍ വിപ്ലവം 30 വര്‍ഷം പിന്നിട്ടപ്പോള്‍, ചെയില്‍നിന്ന് ഏറെ അകന്നിരുന്നു. ദെബ്രേ എഴുതിയ പ്രബന്ധം, ചെയെ പിച്ചിച്ചീന്തുന്നതായിരുന്നു. ''ചെ വിഭാഗീയത വളര്‍ത്തി; ഏകാധിപതിയായിരുന്നു'', ദെബ്രേ എഴുതി. ആലപ്പുഴയിലെ കുന്തക്കാരന്‍ പത്രോസിനെപ്പോലെ ഒരാളായിരുന്നു ചെ എന്ന് ദെബ്രേ എഴുതിയതു വായിച്ചാല്‍ തോന്നും. പരുക്കന്‍. പറഞ്ഞാല്‍ കേള്‍ക്കില്ല. കാര്‍ക്കശ്യത്തിന്റെ അതിരുകള്‍ക്കപ്പുറം പോയവന്‍. ''ചെ ചില വേള ഭയങ്കര അര്‍ജന്റീനക്കാരനാകുമായിരുന്നു'' എന്ന് ചെയില്‍ നിന്ന് വേര്‍പിരിഞ്ഞ ഭാര്യ അലൈഡ മാര്‍ച്ചും പറഞ്ഞിരുന്നു. ഗറിലാ സംഘത്തില്‍ അച്ചടക്കം പ്രധാനമാണ്. പക്ഷേ, ചെ മനുഷ്യപ്പറ്റുള്ളവനായിരുന്നു എന്നാണ് ആദ്യകാല കഥകളിലുള്ളത്. പിന്നെ എന്തുകൊണ്ട്, ദെബ്രേ കഥ മാറ്റി? തിരുവനന്തപുരത്ത് ഒരിക്കല്‍ വന്ന, ചെയുടെ മകളും ഡോക്ടറുമായ അലൈഡ ഗുവേര പറയുന്നത്, ദെബ്രേയാണ് ചെയുടെ ഒറ്റുകാരന്‍ എന്നാണ്. ബൊളീവിയന്‍ പട്ടാളം ചെയുടെ താവളം കണ്ടെത്താന്‍ കാരണം, ദെബ്രേ ആണ്; അങ്ങനെ അയാള്‍, ചെയുടെ മരണത്തിനും ഉത്തരവാദി. ബ്യൂനസ് ഐറിസില്‍ നിന്നിറങ്ങുന്ന 'ക്ലാറിയന്‍' എന്ന പത്രത്തോടാണ് അലൈഡ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 1967 മാര്‍ച്ചില്‍ പട്ടാളം പിടിച്ച ദെബ്രേയുടെ മൊഴി, പട്ടാളത്തിന്റെ പണി എളുപ്പമാക്കി. കാട്ടില്‍നിന്ന് ദെബ്രേ പിടിക്കപ്പെട്ടപ്പോള്‍, ചെയ്ക്കും സംഘത്തിനും താവളം മാറേണ്ടിവന്നു. പദ്ധതികള്‍ മാറേണ്ടിവന്നു. സമയം പാഴായി. ഇതെല്ലാം പട്ടാളത്തിന് ഗുണമായി. അലൈഡയുടെ തുറന്നുപറച്ചില്‍ വന്നപ്പോള്‍, അലൈഡയെ ദെബ്രേ തുറന്നെതിര്‍ത്തു: ''അന്ന് കുട്ടി മാത്രമായിരുന്നു, അലൈഡ. സംഭവിച്ചതെന്തെന്ന് അവള്‍ക്കെങ്ങനെ അറിയാം? മറ്റുള്ളവര്‍ പറഞ്ഞത് അവള്‍ ആവര്‍ത്തിക്കുകയാണ്. അവള്‍, സ്റ്റാലിനിസ്റ്റ് ക്യൂബന്‍ സര്‍ക്കാരിന്റെ ആജ്ഞകള്‍ അനുസരിക്കുകയാണ്.'' 



ചെയുടെ 'ബൊളീവിയന്‍ ഡയറി' കൂടി നോക്കണമല്ലോ. അതനുസരിച്ച് ദെബ്രേ ഗറിലാ ക്യാമ്പിലെത്തുന്നത് 1967 മാര്‍ച്ച് 20 നാണ്. പട്ടാളം പിടിക്കുംവരെ ദെബ്രേയെ ഡയറിയില്‍ വിശേഷിപ്പിക്കുന്നത്, 'ഡാന്റണ്‍' എന്നോ 'ഫ്രഞ്ചുകാരന്‍' എന്നോ ആണ്. മാര്‍ച്ച് 21 ന് ചെ എഴുതി: ''ഫ്രഞ്ചുകാരന്‍... വന്നു. ഞാനയാളോട് ഫ്രാന്‍സില്‍ ഒരു കാവല്‍സംഘത്തെ സൃഷ്ടിക്കാന്‍ പറഞ്ഞു. വഴിക്ക് അയാള്‍ക്ക് ക്യൂബയില്‍ ചെലവിടാം. അയാളുടെ കാമുകിയെ വിവാഹം ചെയ്ത് കുട്ടിയാകാം.'' ദെബ്രേയെ, ചെ ഉള്ളിലേക്കെടുത്തില്ല എന്നര്‍ത്ഥം. അനുഭാവി ഗ്രൂപ്പിലാണ്, അയാള്‍! ഡാന്റണെ പിന്നെ പരാമര്‍ശിക്കുന്നത് ഒരിംഗ്ലീഷ് റിപ്പോര്‍ട്ടര്‍ ക്യാമ്പിലെത്തിയത്, ഏപ്രില്‍ 19 ന് വിവരിക്കുമ്പോഴാണ്. ചെയും സംഘവും അയാളെ ചാരനായി കാണുന്നു. റിപ്പോര്‍ട്ടര്‍ തങ്ങള്‍ക്ക് ഗുണമാകാമെന്ന് ദെബ്രേ പറയുന്നു. റിപ്പോര്‍ട്ടര്‍ വഴി തനിക്ക് ഗറിലാ മേഖലയില്‍ നിന്ന് രക്ഷപ്പെടാം. ദെബ്രേയും ബുസ്റ്റോസും റിപ്പോര്‍ട്ടറും ക്യാമ്പ് വിടുന്നു. ഏപ്രില്‍ 27 ലെ ചെയുടെ ഡയറിക്കുറിപ്പ്: ''കാമിരിക്കടുത്ത്, ഡാന്റണ്‍ തടവിലായതു സ്ഥിരീകരിച്ചു.'' ഏപ്രില്‍ 30ന് ആ മാസത്തെ സംഭവങ്ങളുടെ സംഗ്രഹത്തില്‍, ചെ എഴുതുന്നത്, ദെബ്രേയ്ക്ക് ക്യാമ്പ് വിടാന്‍ ധൃതിയായിരുന്നു എന്നാണ്. എങ്കില്‍, അയാള്‍ക്ക് പിന്നില്‍ ആരോ ഉണ്ടായിരുന്നിരിക്കാം. ചെ മെയ് 5 ലെ ഡയറിക്കുറിപ്പില്‍ റേഡിയോയില്‍ കേട്ടത് ഉദ്ധരിക്കുന്നു: ''ദെബ്രേയെ കാമിരിയിലെ പട്ടാളക്കോടതി ഗറിലാ നേതാവെന്ന നിലയില്‍ വിചാരണ ചെയ്യും.'' ഏതാനും നാള്‍ മാത്രം ഗറിലാ ക്യാമ്പില്‍ കഴിഞ്ഞയാള്‍ അങ്ങനെ, ഊതിവീര്‍പ്പിക്കപ്പെട്ടു. ദെബ്രേ നേതാവായി; ചെ യെ പട്ടാളം കൊന്നു. കൊല്ലപ്പെടും മുന്‍പ്, ദെബ്രേ വേണ്ടതിലധികം പട്ടാളക്കാരുമായി ചോദ്യം ചെയ്യലില്‍ സഹകരിച്ചെന്ന് ചെയ്ക്ക് ഉറപ്പായിരുന്നു. ചില ഖണ്ഡികകള്‍ക്ക് മുമ്പ്, ദെബ്രേ ക്യൂബന്‍ സര്‍ക്കാരിനെ സ്റ്റാലിനിസ്റ്റ് എന്ന് വിളിച്ചത് ശ്രദ്ധിക്കുക. കാസ്‌ട്രോ സ്റ്റാലിനിസ്റ്റാണ് എന്നര്‍ത്ഥം. അച്യുതാനന്ദന് പറ്റിയ ചങ്ങാതി.  

ടമാര,ചെഗുവേരയുടെ കാമുകി

ക്യൂബയിലെ വിപ്ലവത്തെപ്പറ്റി വായിക്കുമ്പോള്‍, നക്‌സലൈറ്റ് അജിതയെ ഓര്‍മയിലേക്ക് കൊണ്ടുവരുന്ന കഥാപാത്രമാണ്, ചെഗുവേരയുടെയും ദെബ്രേയുടെയും കഥകളില്‍ കാണുന്ന ടാനിയ എന്ന ഹെയ്ദി ടമാര ബങ്കെ ബിദര്‍ (1937-1967). അര്‍ജന്റീനയില്‍ പിറന്ന കിഴക്കന്‍ ജര്‍മന്‍ ചാര വനിത. വിപ്ലവശേഷം ക്യൂബന്‍ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. ചെയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച ഏക പെണ്‍ഗറില്ല. സിഐഎ സഹായത്തോടെ ബൊളീവിയന്‍ പട്ടാളം അവരെ വെടിവച്ചു കൊന്നു.
ജര്‍മന്‍ കമ്യൂണിസ്റ്റുകളായ എറിക് ബങ്കെ, നാദിയ ബിദര്‍ (പോളണ്ടുകാരി) എന്നിവരുടെ മകളായി ബ്യൂനസ് ഐറിസില്‍ ജനനം. പിതാവ് ജര്‍മന്‍ പാര്‍ട്ടിയില്‍ 1928 ല്‍ ചേര്‍ന്ന്, 1933 ല്‍ നാസിഭരണം വന്നപ്പോള്‍, ഭാര്യയ്‌ക്കൊപ്പം അര്‍ജന്റീനയ്ക്ക് രക്ഷപ്പെട്ടതാണ്. അവര്‍ അര്‍ജന്റീനയിലെ പാര്‍ട്ടി അംഗമായി. ടമാരയും സഹോദരന്‍ ഒലാഫും രാഷ്ട്രീയാതിപ്രസരത്തില്‍, കണ്ണൂര്‍ സഖാക്കളെപ്പോലെ വളര്‍ന്നു. അവരുടെ വീട്ടിലായിരുന്നു, ആയുധശേഖരം.
കിഴക്കന്‍ ബര്‍ലിനിലെ ഹംബോള്‍ട് സര്‍വകലാശാലയില്‍ രാഷ്ട്രമീമാംസ പഠിച്ചു.
തെക്കേ അമേരിക്കയിലെ നാടന്‍ പാട്ടില്‍ ഭ്രമിച്ചു. 1952 ല്‍ കുടുംബം കിഴക്കന്‍ ജര്‍മനിക്ക് മടങ്ങിയ ശേഷമാണ്, സര്‍വകലാശാലാ പഠനം. ഭരണത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ചേര്‍ന്നു. ഹവാനയിലും വിയന്നയിലും ആഗോള വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുത്തു. റഷ്യന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ജര്‍മന്‍ ഭാഷകള്‍ സംസാരിച്ചു.
ചെ യെ പരിചയപ്പെടുന്നത് 1960 ല്‍, 23-ാം വയസ്സില്‍. അദ്ദേഹം കിഴക്കന്‍ ജര്‍മന്‍ നഗരമായ ലീപ്‌സിഗില്‍ എത്തിയതായിരുന്നു. ടാനിയ ആയിരുന്നു, ദ്വിഭാഷി. അടുത്ത വര്‍ഷം വിപ്ലവത്തിന്റെ ആരാധിക, ക്യൂബയിലെത്തി.
സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ ടാനിയ തിളങ്ങി. ബൊളീവിയയിലെ ചെയുടെ ദൗത്യത്തിന് ‘ഓപ്പറേഷന്‍ ഫന്റാസ്മ’ എന്നായിരുന്നു, പേര്. ടാനിയ അതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡാരിയല്‍ അലാര്‍കോണ്‍ റാമിറെസ് (ബെനിഞ്ഞോ), പടിഞ്ഞാറന്‍ ക്യൂബയിലെ പിനാര്‍ ദെല്‍ റിയോയില്‍ പരിശീലിപ്പിച്ചു. കത്തി, മെഷീന്‍ഗണ്‍, പിസ്റ്റള്‍ എന്നിവ ഉപയോഗിക്കാന്‍ പഠിച്ചു. ടെലഗ്രാഫ് സന്ദേശങ്ങള്‍, കോഡ് ഭാഷയില്‍ റേഡിയോ സന്ദേശങ്ങള്‍ എന്നിവ അയയ്ക്കാന്‍ പഠിച്ചു. എല്ലാ ഗറില്ലകള്‍ക്കും വ്യാജപ്പേരുണ്ടാകുമെന്നതിനാല്‍, ടമാര, ടാനിയ ആയി. ഗിറ്റാറിലും പിയാനോയിലും അര്‍ജന്റീനയിലെ നാടന്‍ പാട്ടുകള്‍ വായിച്ച് ജനത്തെ മയക്കി.
ബൊളീവിയയിലേക്ക് 1964 ഒക്‌ടോബറില്‍ പോയത്, ലോറ ഗുട്ടിയേറസ് ബോയര്‍ എന്ന പേരില്‍. ചെയുടെ അന്തിമ പോരാട്ടത്തിന്റെ ചാരവനിത. വലതുപക്ഷ നാടന്‍ കലാകാരിയായി അഭിനയിച്ചു. ബൊളീവിയന്‍ ബുദ്ധിജീവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍, ടാനിയ പടര്‍ന്നു. ബൊളീവിയയുടെ പ്രസിഡന്റ് റെനെ ബാരിയന്റിസിനൊപ്പം പെറുവില്‍ അവധിക്കാലം ചെലവിട്ടു; ഒരു ബൊളീവിയന്‍ യുവാവുമായി ‘സൗകര്യവിവാഹ’ത്തിലേര്‍പ്പെട്ട് പൗരത്വം നേടി.

ടാനിയയുടെ അപാര്‍ട്ട്‌മെന്റിനു പിന്നില്‍ ചുമരിലൊളിപ്പിച്ച റേഡിയോ വഴിയാണ്, കാസ്‌ട്രോയ്ക്ക് സന്ദേശം അയച്ചിരുന്നത്. താവളങ്ങളില്‍ ഗറിലകളോട് പ്രണയസന്ദേശങ്ങള്‍ അയയ്ക്കുന്നായി ഭാവിക്കുകയും ചെയ്തു. 1966 അവസാനം, പല സഖാക്കളെയും വിശ്വസിക്കാനാവില്ലെന്ന് മനസിലാക്കിയ ടാനിയ നാങ്കഹാസുവിലെ ഗ്രാമീണ ക്യാമ്പിലേക്ക് പലവട്ടം പോയി. ഇത്തരം യാത്രകളിലൊന്നില്‍, പിടിക്കപ്പെട്ട ഒരു ഗറില്ല പട്ടാളത്തിന് താവളം വെളിപ്പെടുത്തി. അവിടെ ടാനിയ പാര്‍ക്കു ചെയ്ത ജീപ്പില്‍നിന്ന് ആളുകളുടെ വിലാസമെഴുതിയ പുസ്തകം കണ്ടെത്തിയതോടെ, ടാനിയയുടെ കള്ളിവെളിച്ചത്തായി; അവള്‍ മുഴുവന്‍ സമയ ഗറില്ല മാത്രമായി. തകര്‍ന്ന വിപ്ലവത്തെ അതിജീവിച്ച ഗറില്ല ബെനിഞ്ഞോ പറഞ്ഞത്, ചെയും ടാനിയയും പ്രണയത്തിലായി എന്നാണ്. ”അവസാനകാലത്ത് അവര്‍ പതിഞ്ഞ ശബ്ദത്തില്‍ പരസ്പരം കണ്ണുകളില്‍ നോക്കി സംസാരിച്ചിരുന്നു.”
പനിയും കാലിലെ പരിക്കും കാരണം വല്ലാതായ ടാനിയയെയും 16 സംഘാംഗങ്ങളെയും ചെ മലയിറക്കിവിട്ടു. 1967 ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചരയ്ക്ക് ഗാന്‍ഡെ നദി കുറുകെ കടക്കുമ്പോള്‍, പട്ടാളം സംഘത്തെ കണ്ടെത്തി. പട്ടാളം വെടിവച്ചു കൊല്ലുമ്പോള്‍, ടാനിയ, അരക്കെട്ടോളം വെള്ളത്തില്‍, തലയ്ക്കുമേല്‍ റൈഫിള്‍ ഉയര്‍ത്തിനിന്നു. കൈയിലും ശ്വാസകോശത്തിലും വെടിയേറ്റു. സെപ്തംബര്‍ ആറിന് മാത്രമാണ്, പട്ടാളത്തിന് ടാനിയയുടെ ഒഴുകി നീങ്ങിയ ജഡം കണ്ടെത്താനായത്. പിരാനാ മത്സ്യങ്ങള്‍ കൊത്തിവലിച്ച ജഡം പ്രസിഡന്റ് ബാരിയന്റോസിനടുത്തെത്തിയപ്പോള്‍, മറ്റ് ഗറിലകള്‍ക്കൊപ്പം തെമ്മാടിക്കുഴിയിലടക്കാനായിരുന്നു തീരുമാനം; എന്നാല്‍, നാട്ടിലെ പെണ്ണുങ്ങള്‍ ഒരു ക്രൈസ്തവ സംസ്‌കാരം നല്‍കാന്‍ നിര്‍ബന്ധിച്ചു.
ചെയുടെ ജീവചരിത്രകാരന്‍ ജോണ്‍ ലി ആന്‍ഡേഴ്‌സണ്‍ 1997 ല്‍ ചെയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയശേഷം, വല്ലെഗ്രാന്‍ഡെ പട്ടാളത്താവളത്തിലെ ഒരു തെമ്മാടിക്കുഴിയില്‍, 1998 ഒക്‌ടോബര്‍ 13 ന്, ടാനിയയുടെ അവശിഷ്ടങ്ങളും കണ്ടത്തി. അത് ക്യൂബയില്‍, ചെ മൗസോളിയത്തില്‍ സംസ്‌കരിച്ചു.
ഒരുപാട് കിംവദന്തികള്‍ നിലനില്‍ക്കുന്നു: ടാനിയ കെജിബിയുടെയുടെ കിഴക്കന്‍ ജര്‍മന്‍ സ്റ്റാസിയുടെയും ചാരപ്പണി നടത്തിയിരുന്നു; കൊല്ലപ്പെടുമ്പോള്‍, ചെയുടെ കുഞ്ഞ്, വയറ്റിലുണ്ടായിരുന്നു. റഷ്യയും ജര്‍മനിയും, അവര്‍ ചാരപ്പണി ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.
ഉറൂഗ്വേക്കാരനായ ഹൊസേ എ. ഫ്രീഡ്ല്‍ ‘ചെഗുവേര പ്രണയിച്ച ടാനിയ’ എന്നൊരു പുസ്തകമെഴുതിയിരുന്നു. ടാനിയയുടെ അമ്മ നാദിയ, 2003 ല്‍ മരിക്കും മുന്‍പ്, ആ പുസ്തകം ജര്‍മനിയില്‍ വില്‍ക്കുന്നത് കേസുകൊടുത്ത് തടയുകയുണ്ടായി.

പിടിച്ചപ്പോൾ ദെബ്രെ തത്തയായി

ദെബ്രേ ഒറ്റുകാരനാണെന്ന് ചെ ഗുവേരയുടെ മകള്‍ ഡോ.അലൈഡ പറയുന്നുവെങ്കിലും, ചെ യെ പിടിച്ച ബൊളീവിയന്‍ ബറ്റാലിയന്റെ മേധാവി ഗാരി പ്രാദോ സാല്‍മണിന്റെ ഭാഷ്യം അങ്ങനെയല്ല. അദ്ദേഹമെഴുതിയ 'ദ ഡിഫീറ്റ് ഓഫ് ചെഗുവേര'യില്‍, ദേബ്രേയെപ്പറ്റി മൂന്നുപേജുകളുണ്ട്. ദെബ്രേ സിഐഎ ഏജന്റാണെന്ന കിംവദന്തി എക്കാലവുമുണ്ടായിരുന്നു. എന്നാല്‍, അയാള്‍ ഒരു ബുദ്ധിജീവി മാത്രമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അയാള്‍, പട്ടാളം പിടിച്ച പാടെ സര്‍വതും തത്തപോലെ പറഞ്ഞതായി, പ്രാദോയുടെ പുസ്തകത്തില്‍ കാണാം.
 കേരളത്തിലെ ഏതു നക്‌സലൈറ്റിനെ പിടിച്ചാലും, കഥ ഇതുതന്നെ; ബുദ്ധിജീവിയായിപ്പോയല്ലോ. ചെയുടെ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട് ഒരുമണിക്കൂറിനകം, പുലര്‍ച്ചെ അഞ്ചരയ്ക്കാണ്, ദെബ്രേ, ബുസ്‌റ്റോസ് എന്നിവര്‍ റോത്തിനൊപ്പം പട്ടാളത്തിന്റെ പിടിയിലായത്. ദെബ്രേ പത്രപ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ടതു പട്ടാളം സ്വീകരിച്ചു. ബുസ്റ്റോസിന് ഒരു രേഖയും ഹാജരാക്കാനായില്ല. ദെബ്രേയുടെ പാസ്‌പോര്‍ട്ട് സ്വന്തം പേരിലായിരുന്നു; ബൊളീവിയയില്‍ മുന്‍പ് പോയിരുന്നു. അതിനാല്‍, ഗറിലകളിലൊരാളാണെന്ന വിവരം മറച്ചുവയ്ക്കാനായി. എന്നാല്‍, ബൊളീവിയയിലെ വാസം നിയമവിരുദ്ധമായിരുന്നു. ഗറില്ലയായ ടാനിയ ഉണ്ടാക്കിയ രഹസ്യവഴിയില്‍, ചിലിയില്‍ നിന്നാണ് ദെബ്രേ എത്തിയത്. മാധ്യമങ്ങളില്‍ ദെബ്രേയെപ്പറ്റി വന്നത് ഏപ്രില്‍ 23 ന്. പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ ദെബ്രേ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത രാജ്യാന്തരതലത്തില്‍ കോളിളക്കമുണ്ടാക്കി. കാരണം, ദെബ്രേയും കാസ്‌ട്രോയും സുഹൃത്തുക്കളായിരുന്നു. ഏപ്രില്‍ അവസാനം, ദെബ്രേയെയും കൂട്ടരെയും തടവിലാക്കിയ വാര്‍ത്ത ജനറല്‍ ഒവാണ്ടോ സ്ഥിരീകരിച്ചു. കാമിറിയില്‍ നിന്ന് ഇവരെ ലാ എസ്‌പെരാന്‍സയിലേക്ക് മാറ്റി. റേഞ്ചര്‍ ബറ്റാലിയന്റെ പരിശീലനകേന്ദ്രമായിരുന്ന അവിടെ, ആരും അവരെ അന്വേഷിക്കുമായിരുന്നില്ല. ഒരുമാസം ഇവരെ ചോദ്യം ചെയ്തു. ദെബ്രേ, ദീര്‍ഘമായ ചോദ്യം ചെയ്യലില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയതായി പ്രാദോ പറയുന്നു: 

 ദെബ്രേ 1966 ല്‍ ഹവാനയില്‍ കാസ്‌ട്രോയുമായി കണ്ടിരുന്നു. ബൊളീവിയയില്‍ ചെ ഗറിലാ പോരാട്ടത്തിലാണെന്ന് കാസ്‌ട്രോ പറഞ്ഞു. . നവംബര്‍ അവസാനം ഗറിലകള്‍ താവളമുണ്ടാക്കിയതിനാല്‍, ദെബ്രേയ്ക്ക് ആ വിവരം പരസ്യപ്പെടുത്താനാകുമായിരുന്നു. . ദെബ്രേ ഫെബ്രുവരി മധ്യത്തില്‍ ചിലി വഴി അനധികൃതമായി എത്തി. ലാ പാസില്‍ ടാനിയയുമായി ബന്ധപ്പെട്ട് ആ സമയത്തു കണ്ട ബുസ്റ്റോസിനും ടാനിയയ്ക്കുമൊപ്പം, ബസില്‍ കൊച്ച ബാംബയ്ക്കും സുക്രെയിലേക്കും പോയി. അവിടന്നു ടാക്‌സിയില്‍, കാമിറിയില്‍. അവിടെ കൊക്കോയെ സന്ധിച്ച്, ടാനിയ ജീപ്പില്‍ തകരമേല്‍പുരയുള്ള വീട്ടില്‍ അവരെ എത്തിച്ചു. മാര്‍ച്ച് ആറ് വൈകിട്ട് അവര്‍ ക്യാമ്പിലെത്തി. അവിടെ 20 പേരുണ്ടായിരുന്നു. ബൊളീവിയക്കാരും ക്യൂബക്കാരുമായിരുന്നു, പ്രധാനികള്‍.  ദെബ്രേ, മാര്‍ച്ച് 20 വരെ കാത്താണ്, ചെയെ കണ്ടത്. ഗ്രാന്‍ഡെ നദിയുടെ ഭാഗത്തെ ഒരു കൂടിക്കാഴ്ചയില്‍ നിന്നു സംഘത്തോടൊപ്പം മടങ്ങിയതായിരുന്നു, ചെ. . ഗറിലകള്‍ക്ക് നിരവധി താവളങ്ങള്‍. ദെബ്രേ കേന്ദ്രക്യാമ്പ് എവിടെയാണെന്ന് വെളിപ്പെടുത്തി. എല്‍ ഓസോ. ചെറിയ താവളങ്ങളെപ്പറ്റിയും പറഞ്ഞു. പട്ടാളത്തില്‍ നിന്ന് പിടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും അവിടങ്ങളില്‍ ഗുഹകളിലാണ് ഇവയും ഭക്ഷണ പദാര്‍ത്ഥങ്ങളും ഒളിപ്പിച്ചിരുന്നത്. . ചെയുമായി അഭിമുഖം നടത്തുകയായിരുന്നു, ദെബ്രേയുടെ ലക്ഷ്യം. ഇത് മാര്‍ച്ച് 22 നും 23 നും നടന്നു. അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു: ചെ നവംബറില്‍ എത്തിയത് വേഷപ്രച്ഛന്നനായാണ്. കഷണ്ടി, താടിയില്ല, വ്യാജരേഖകള്‍. വിജയംവരെ അല്ലെങ്കില്‍, മരണംവരെ, നാങ്കഹാസുവില്‍ വാസം. ഗറില യുദ്ധതന്ത്രത്തെപ്പറ്റി സംവാദം നടന്നു. ഭിന്നതകള്‍, താവളങ്ങള്‍ സ്ഥിരമാകണോ താല്‍ക്കാലികങ്ങളാവണോ എന്നതിനെപ്പറ്റിയായിരുന്നു. മുന്നണിസേന ഒന്നു വേണോ പലതുവേണോ? ചെ പദ്ധതി വിശദീകരിച്ചു. ചില കാര്യങ്ങള്‍ മുറുക്കിക്കഴിഞ്ഞാല്‍, ഭൂഖണ്ഡമാകെ. ഒരു ഏകോപനകേന്ദ്രം വേണം. ഉത്തര അമേരിക്കന്‍ സായുധ ഇടപെടല്‍ അനിവാര്യമാക്കും. എന്തുകൊണ്ട് ബൊളീവിയ തെരഞ്ഞെടുത്തു? പെറുവായിരുന്നു ഭേദം എന്നാണ് ചെയ്ക്ക് തോന്നിയത്. പക്ഷേ, ബൊളീവിയയില്‍ നിന്ന് പെറു, അര്‍ജന്റീന, പരാഗ്വേ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാം. ഇപ്പോഴത്തെ താവളത്തിന് ആ മേഖലയ്ക്കപ്പുറം ബന്ധങ്ങളില്ല. ഭക്ഷ്യക്ഷാമമുണ്ട്. അതു വാങ്ങാന്‍ ഇഷ്ടംപോലെ പണമുണ്ട്. രണ്ടു ഗറിലകള്‍, മൊയിസസ് ഗുവേരയുടെ നേതൃത്വത്തില്‍ താവളം വിട്ടതിനാല്‍, തര്‍ക്കമുണ്ടായി. മൊയിസസ് കൊണ്ടുവന്നത്, ഭീരുക്കളെയും ഒറ്റുകാരെയുമാണെന്ന് ഇന്റി പറഞ്ഞു. ദെബ്രേ, നാങ്കഹാസു, ഇരിപ്പിറ്റി പോരാട്ടങ്ങളില്‍ പങ്കെടുത്തില്ല. ഗറിലകള്‍ ദെബ്രേയെ സംരക്ഷിക്കാന്‍ ആഗ്രഹിച്ചു. റോത്തിന്റെ ബന്ധങ്ങള്‍ വഴി സ്ഥലം വിടാന്‍ ദെബ്രേ ആഗ്രഹിച്ചു. ദെബ്രേ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സാഹചര്യത്തിന്റെ പൂര്‍ണചിത്രം നല്‍കിയെന്ന്, പ്രാദോ എഴുതുന്നു. ബുദ്ധിജീവികള്‍ പാവങ്ങളും ലോലമനസ്‌കരുമാണ്. ഏതൊരു ബുദ്ധിജീവിയിലും, ഒരു കെ.വേണു ഒളിഞ്ഞിരിക്കുന്നു.

Wednesday 12 June 2019

അങ്ങനെ ചെഗുവേര കൊല്ലപ്പെട്ടു

1967 ഒക്‌ടോബര്‍ ഒന്‍പത് ഉച്ചയ്ക്ക് 1.10 ന്, ഏണസ്റ്റോ ചെ ഗുവേരയെ, ബൊളീവിയന്‍ പട്ടാളത്തിലെ സര്‍ജന്റ്, ജെയ്മി മരിയോ ടെറാന്‍ വെടിവച്ചുകൊന്നു. അയാള്‍ ചെയുടെ മുഖത്തുനോക്കിയില്ല. നെഞ്ചിലും ശരീരത്തിന്റെ ഒരു വശത്തും നിറയൊഴിച്ചു. ആ സ്‌കൂള്‍ മുറിയിലേക്ക് പിന്നെ നിരവധി പട്ടാളക്കാര്‍ ഇരച്ചെത്തി, തലങ്ങും വിലങ്ങും ചെയെ വെടിവച്ചു. ചെ യെ കൊല്ലാന്‍, ജെയ്മിയെ തെരഞ്ഞെടുത്തത്, സിഐഎ ഏജന്റ് ഫെലിക്‌സ് റോഡ്രിഗ്‌സ് ആയിരുന്നു. ലാ ഹിഗേ്വരയിലെ സ്‌കൂള്‍ മുറിയില്‍, ചെളിയില്‍ കിടക്കുകയായിരുന്നു, ചെ. കൈകള്‍ രണ്ടും പിന്നിലേക്ക് ചേര്‍ത്തുകെട്ടിയിരുന്നു. കാലുകള്‍ രണ്ടും കൂട്ടിക്കെട്ടിയിരുന്നു. സഹഗറിലകളുടെ ശവങ്ങള്‍ക്കിടയിലാണ്, അയാള്‍ കിടന്നത്. സിഐഎ ഏജന്റ് റോഡ്രിഗ്‌സ് ചെയെ കണ്ടപ്പോള്‍, ചെ, ഭാര്യയ്ക്കും ഫിഡല്‍ കാസ്‌ട്രോയ്ക്കുമുള്ള സന്ദേശങ്ങള്‍ നല്‍കി. അവര്‍ ആലിംഗനം ചെയ്തു. പുറത്തിറങ്ങിയ റോഡ്രിഗ്‌സ്, കൊലയാളിയെ, മുറിക്കകത്തേക്ക് അയച്ചു. ജെയ്മി, ലഫ്റ്റനന്റ് പെരെസില്‍നിന്ന്, എം2 കാര്‍ബൈണ്‍ കടം വാങ്ങി, മുറിക്കുള്ളിലേക്ക് കയറി. വയനാട്ടില്‍ കൊല്ലപ്പെട്ട നക്‌സല്‍ നേതാവ്, അടിമകളുടെ പെരുമന്‍, വര്‍ഗീസുമായി ചെ യ്ക്ക് പല സാമ്യങ്ങളുമുണ്ട്. ഡിഐജി ലക്ഷ്മണ, കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരെ, വര്‍ഗീസിനെ കൊല്ലാന്‍ തെരഞ്ഞെടുത്തതുപോലെയല്ലേ, റോഡ്രിഗ്‌സ്, ജെയ്മിയെ തെരഞ്ഞെടുത്തത്? കണ്ണൂരില്‍ താന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍, വര്‍ഗീസ് ഓഫിസ് സെക്രട്ടറിയായിരുന്നുവെന്ന്, എം.വി.രാഘവന്‍ എന്നോടു പറഞ്ഞിട്ടുണ്ട്; പിണറായി വിജയനും നക്‌സലൈറ്റായിരുന്നു. എകെജി മടക്കിക്കൊണ്ടുവന്നതാണ്. 

ചെയുടെ മരണത്തെപ്പറ്റി ഇനി, സംശയങ്ങള്‍ക്ക് ന്യായമില്ല; കുറെ രേഖകള്‍, സിഐഎ, രഹസ്യ സ്വഭാവം ഉപേക്ഷിച്ച് പുറത്തുവിട്ടിട്ടുണ്ട്. ചെയെ കൊന്ന ബൊളീവിയന്‍ പട്ടാളത്തിന്റെ രണ്ടാം റേഞ്ചര്‍ ബറ്റാലിയന്റെ കമാന്‍ഡര്‍ ഗാരി പ്രദോ സാല്‍മണ്‍ തന്നെ എഴുതിയ 'ദ ഡിഫീറ്റ് ഓഫ് ചെ ഗുവേര' എന്ന പുസ്തകം, ഡൽഹി  ദാരിയഗഞ്ചിലെ ഒരു ഗുദാമില്‍നിന്ന് ഒരിക്കല്‍ എനിക്ക് കിട്ടി. ചെയുടെ അന്ത്യത്തെപ്പറ്റി ലീ ആന്‍ഡേഴ്‌സന്‍ എഴുതിയ വിഖ്യാതമായ ജീവചരിത്രത്തിലുണ്ട്. അന്ത്യത്തെപ്പറ്റി മാത്രം രണ്ടു പുസ്തകങ്ങളുണ്ട്: ജോര്‍ജ് കാസ്റ്റനേഡ എഴുതിയ, The Life and Death of Che Guevara. ബട്ടര്‍ഫീല്‍ഡ് റയാന്‍ എഴുതിയ, The Fall of Che Guevara. ബ്രയാന്‍ ലാറ്റെല്‍ എന്ന സിഐഎ അനലിസ്റ്റ്, 1965 ഒക്‌ടോബര്‍ 18 ന് സിഐഎയെ അറിയിച്ച വിശകലനത്തില്‍, ചെയും ഫിദലും തമ്മിലുള്ള വിള്ളല്‍ പരാമര്‍ശിക്കുന്നു. അക്കാലത്ത്, ചെയെ ക്യൂബയില്‍ പുറത്തുകണ്ടിരുന്നില്ല; അദ്ദേഹത്തിന് സംഭവിച്ചതെന്ത് എന്ന ആകാംക്ഷ വളര്‍ന്നിരുന്നു. അന്ന്, ക്യൂബന്‍ വിപ്ലവ നേതാവ് എന്ന നിലയില്‍, ചെയുടെ പ്രാമുഖ്യം നഷ്ടപ്പെട്ടിരുന്നു. ത്വരിത വ്യവസായവികസനം എന്ന ചെയുടെ സാമ്പത്തികനയം, ക്യൂബയെ കുത്തുപാള എടുപ്പിച്ചു, ഫിദലിന്റെ ഭരണത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിച്ചു. ഫിദലും കൂട്ടരും ക്യൂബന്‍ വിപ്ലവംകൊണ്ടുണ്ടായ ആഭ്യന്തര കുഴപ്പങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും, ഗറിലാ വിപ്ലവ തന്ത്രത്തില്‍ ചെ ഉറച്ചുനിന്നു. ചെയ്ക്ക് വിരുദ്ധമായി, ഈ പ്രശ്‌നങ്ങളില്‍ ഫിദല്‍ എടുത്ത മുന്‍കരുതലോടെയുള്ള സമീപനം, ചെയെ പതനത്തില്‍ എത്തിച്ചു. അതിനാല്‍, ചെ, ക്യൂബയില്‍ ഇല്ല എന്നാണ്, ലാറ്റെലിന്റെ വിശകലനം. 1966 സെപ്തംബര്‍ -1967 ജൂണ്‍ കാലത്ത്, സിഐഎയ്ക്ക് കിട്ടിയ രഹസ്യവിവരങ്ങളുടെ സംഗ്രഹം, 1967 ഒക്‌ടോബര്‍ 17 ലെ സിഐഎ ഇന്റലിജന്‍സ് കേബിളില്‍ ഉണ്ട്. ചെയുടെ ഗറിലാ യുദ്ധമുറ, ചെയുടെ ബൊളീവിയന്‍ ദൗത്യം എന്നിവയെപ്പറ്റി, സോവിയറ്റ് യൂണിയനും ക്യൂബയും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. സോവിയറ്റ് പ്രധാനമന്ത്രി അലക്‌സി കോസിജിന്‍, 1967 ജൂണില്‍ ഹവാനയിലെത്തി, ഫിദലുമായി ഭിന്നതകള്‍ ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചവഴി ഭിന്നതകള്‍ മൂര്‍ച്ഛിച്ചു. സോവിയറ്റ് യൂണിയന്‍ ലാറ്റിനമേരിക്കയില്‍ അംഗീകരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്. അവയുമായി സംഘര്‍ഷത്തിലാകാനേ, വിപ്ലവം ക്യൂബയില്‍നിന്നു മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുക എന്ന ചെയുടെ നയം ഉതകിയുള്ളൂ എന്നായിരുന്നു, സോവിയറ്റ് യൂണിയന്റെ വിലയിരുത്തല്‍. ഫിദലിന്റെ മന്ത്രിസഭയില്‍നിന്ന് രാജിവച്ച് ചെ എഴുതിയ വിടപറയല്‍ സന്ദേശം, ചെയുടെ ആഗ്രഹത്തിനു വിരുദ്ധമായി, 1965 ഒക്‌ടോബര്‍ മൂന്നിന്, ഫിദല്‍ പരസ്യമായി, പ്രസംഗത്തിനിടെ വായിച്ചിരുന്നു. ''ക്യൂബന്‍ വിപ്ലവത്തിലെ എന്റെ കടമ ഞാന്‍ നിര്‍വഹിച്ചു, സഖാക്കളെ, നിങ്ങള്‍ക്ക് വിട'' എന്നായിരുന്നു, സന്ദേശം. 
ഫെലിക്സ് റോഡ്രിഗ്‌സ് 
ചെ, ദുര്‍ബലനാകാന്‍ തുടങ്ങിയത് 1964 ആരംഭത്തിലാണ്. 1963 അവസാനം, ചെയുടെ ത്വരിത വ്യവസായ വികസന പദ്ധതി ക്യൂബയെ വെള്ളത്തിലാക്കി. അത് സോവിയറ്റ് മാതൃകയല്ല, ചൈനീസാണ് എന്ന വിമര്‍ശനമുണ്ടായി. 1964 ജൂലൈയില്‍, ക്യൂബന്‍ മന്ത്രിസഭയില്‍, ചെയുടെ തലയ്ക്ക് മുകളിലൂടെ രണ്ടു നിയമനങ്ങള്‍ ഉണ്ടായി. ലാറ്റിനമേരിക്കയിലെ വിവിധരാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും വിപ്ലവം കയറ്റുമതി ചെയ്യാനുള്ള ചെയുടെ പദ്ധതി, അവതാളത്തിലായി. അങ്ങനെ 1964 ഡിസംബറില്‍, ചെ, മൂന്നുമാസത്തേക്ക്, അമേരിക്ക, ആഫ്രിക്ക, ചൈന എന്നിവിടങ്ങളില്‍ യാത്ര പോയി. തിരിച്ചെത്തിയപ്പോള്‍, സ്ഥാനമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നയങ്ങള്‍ നിരാകരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അദ്ദേഹം വിപ്ലവ കയറ്റുമതിക്ക് ബൊളീവിയയില്‍ പോയത്. 1966 സെപ്തംബര്‍ രണ്ടാംവാരത്തിനും നവംബര്‍ ആദ്യവാരത്തിനുമിടയില്‍ ചെ, വ്യാജ ഉറുഗ്വേ പാസ്‌പോര്‍ട്ടില്‍, ബൊളീവിയയില്‍ എത്തി. ബൊളീവിയയില്‍ വിപ്ലവം മൂന്നു കാരണങ്ങള്‍കൊണ്ട് നടത്താന്‍ ചെ ആഗ്രഹിച്ചു: അമേരിക്കയ്ക്ക് അവിടെ ശ്രദ്ധയില്ല; അഞ്ച് രാജ്യങ്ങളുമായി ബൊളീവിയ അതിര്‍ത്തി പങ്കിടുന്നതിനാല്‍, ആ രാജ്യങ്ങളിലേക്കും വിപ്ലവം കയറ്റുമതി ചെയ്യാം. ബൊളീവിയ ദരിദ്രമായതിനാല്‍, വിപ്ലവത്തിനു പാകമാണ്. മൗലികമായ ഒരാശയവും ഇല്ലാതിരുന്നയാളാണ് ചെ. ക്യൂബ വിപ്ലവത്തിന്റെ ഇടത്താവളം മാത്രമാണെന്ന മണ്ടന്‍ ആശയം മാത്രം, മൗലികമാണെന്നു പറയാം. 
മരിയോ ടെറൻ 
ചെയുടെ ഗറിലാ സംഘത്തിന് 1967 മാര്‍ച്ച്-ഓഗസ്റ്റ് കാലത്ത്, ബൊളീവിയന്‍ പട്ടാളത്തിനുമേല്‍, ചില വിജയങ്ങളുണ്ടായി. പട്ടാളത്തിലെ അംഗസംഖ്യ 20,000 മാത്രം; 30 പട്ടാളക്കാര്‍ മരിക്കുമ്പോള്‍, ഒരു ഗറില എന്നതായിരുന്നു, നില. 1967 ഏപ്രില്‍ 28 ന്, ബൊളീവിയന്‍ പട്ടാളത്തിലെ ജനറല്‍ ഒവാന്‍ഡോയും യുഎസ് പട്ടാളത്തലവനും തമ്മില്‍ ധാരണാ പത്രം ഒപ്പിട്ടു. ബൊളീവിയന്‍ സേനയുടെ രണ്ടാം ബറ്റാലിയന്റെ പരിശീലനം, ഏകോപനം എന്നിവ യുഎസ് പട്ടാളം നിര്‍വഹിക്കും എന്നതായിരുന്നു, ധാരണ. നാലുമാസത്തെ പരിശീലനത്തിനുശേഷം, 650 അംഗ പ്രത്യേക സേന, ചെയുടെ ഗറിലാ സംഘത്തെ പിന്തുടരും. പാനമയിലെ സൗത്ത്‌കോമിലുള്ള യുഎസ് പ്രത്യേകസേനയുടെ എട്ടാം ഡിവിഷനിലെ 16 അംഗ ഗ്രീന്‍ ബെറെറ്റ് സംഘത്തിനായിരുന്നു, പരിശീലന ദൗത്യം. ഇതുവഴിയാണ്, ഒക്‌ടോബറില്‍ ബൊളീവിയന്‍ പട്ടാളത്തിന്റെ രണ്ടാം ബറ്റാലിയന്‍, സിഐഎ സഹായത്തോടെ ചെയുടെ സംഘത്തെ നാനാവിധമാക്കിയത്. ധാരണാപത്രമനുസരിച്ച്, സിഐഎ ക്യൂബന്‍-അമേരിക്കക്കാരനായ ഏജന്റ്,ഫെലിക്‌സ് റാമോസ് (റോഡ്രിഗ്‌സ്) മെദീനയെ ദൗത്യം ഏല്‍പിച്ചു. എഡ്വേര്‍ഡോ ഗോണ്‍സാല്‍വസ് ആയിരിക്കും സഹായി. ഇരുവരും ഓഗസ്റ്റ് രണ്ടിന്, ലാപാസിലെ സിഐഎ സ്റ്റേഷനില്‍, മേധാവി ജോണ്‍ ടില്‍ട്ടണെ കണ്ടു. കേസ് ഓഫിസര്‍ 'ജിം' (വ്യാജനാമം), അവിടെയുണ്ടായിരുന്നു. ഗുസ്താവോ വില്ലാഡോ ഉടനെത്തും. ഓഗസ്റ്റ് 31 ന് ചെയുടെ സംഘത്തിന്റെ മൂന്നിലൊന്ന്, പോരാട്ടത്തില്‍ നശിച്ചു. ഹൊസെ കാസ്റ്റിലോ ഷാവേസ് (പാക്കോ എന്ന് ഓമനപ്പേര്) പിടിക്കപ്പെട്ടു. ഗറിലകള്‍ പിന്‍വാങ്ങി. ചെയുടെ ആരോഗ്യം മോശമായി. സെപ്തംബര്‍ മൂന്നിന്, റോഡ്രിഗ്‌സും ബൊളീവിയന്‍ പട്ടാളത്തിലെ മേജര്‍ അര്‍നാള്‍ഡോ സെന്റേനയും സാന്താക്രൂസില്‍ നിന്ന് പാക്കോയെ ചോദ്യം ചെയ്യാന്‍, വല്ലെ ഗ്രാന്‍ഡേയിലേക്ക് പോയി. അതില്‍നിന്നാണ്, റോഡ്രിഗ്‌സിന് ചെ എവിടെയുണ്ടെന്ന സൂചന കിട്ടിയത്. അയാളാണ്, പട്ടാളത്തോട് അങ്ങോട്ടുനീങ്ങാന്‍ ഉത്തരവിട്ടത്. സെപ്തംബര്‍ 24 ന് ചെയും സംഘവും, ക്ഷീണിതരായി, രോഗികളായി, ലോമാ ലാര്‍ഗയിലും 26 ന് ലാ ഹിഗ്വേരയിലും എത്തി. ഗ്രാമീണര്‍ എല്ലാവിവരവും പട്ടാളത്തിനു നല്‍കി. നാട്ടുകാര്‍ക്ക് വിപ്ലവത്തില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല; ഒരു സ്വയംഭോഗ വിപ്ലവം. 30 ന് ഗ്രാന്‍ഡെ നദിക്കു തെക്ക്, ചെയും സംഘവും, വല്ലെ സെറാഗോ കാട്ടിലെ കെണിയില്‍ അകപ്പെട്ടു. വിപ്ലവം കയറ്റുമതി ചെയ്യാന്‍ പുറപ്പെട്ട് 11 മാസം തികഞ്ഞ ഒക്‌ടോബര്‍ ഏഴിന്, ചെ ഡയറിയില്‍, അവസാന വരികള്‍ കുറിച്ചു. ആടുവളര്‍ത്തുന്ന ഒരു വൃദ്ധ അവരെ കണ്ടത് പട്ടാളത്തെ അറിയിക്കാതിരിക്കാന്‍, 50 പീസോ കോഴ കൊടുത്ത വിവരമാണ്, അത്. ചുറോ മലയിടുക്കില്‍, ചെയും 17 ഗറിലകളും എത്തിയെന്ന വിവരം, പട്ടാളത്തിനു കിട്ടി. രണ്ടുപേരെ കൊന്നു. 'അന്റോണിയോ', 'കാര്‍ട്ടൂഗ', 'റമോണ്‍', 'വില്ലി' (വ്യാജപ്പേരുകള്‍) എന്നിവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍, റമോണ്‍ ആയിരുന്നു, ചെ. വലംകൈ, സൈമണ്‍ ക്യൂബ സരാബിയ ആയിരുന്നു, വില്ലി. ചെയ്ക്ക്, കാലില്‍ വെടിയേറ്റു. അടുത്തനാള്‍, ഒക്‌ടോബര്‍ എട്ടിന് ചെയും കൂട്ടരും യൂറോ പുഴക്കരയിലുണ്ടെന്ന് ഒരു വൃദ്ധ പട്ടാളത്തെ അറിയിച്ചു. ഇത്, കോഴ കിട്ടിയ വൃദ്ധയാണോ എന്നറിയില്ല. ഉച്ചയ്ക്ക് 12 ന്, ജനറല്‍ പ്രാദോ രണ്ടുഗറിലകളെ കൊന്നു. മറ്റുള്ളവര്‍ക്ക് പരുക്കേറ്റു. ഒന്നരയ്ക്കായിരുന്നു, അവസാന പോരാട്ടം. ചെ, സരാബിയയ്ക്ക് പിന്നില്‍നിന്നു. കാലില്‍ പല കുറി വെടിയേറ്റു. സരാബിയ, ചെയെ പൊക്കിയെടുത്ത് നീങ്ങി. ചെയുടെ തൊപ്പി വെടിയുണ്ടയേറ്റ് താഴെ വീണു. വെറും പത്തുവാര അകലെ, ചെ, റേഞ്ചേഴ്‌സിനെ കണ്ടു. ഒറ്റക്കൈ കൊണ്ട് ചെയ്ക്ക്, തോക്കുയര്‍ത്താനായില്ല. വലതുകാലില്‍ വെടിയേറ്റു. തോക്കു താഴെവീണു. വലതുകൈ വെള്ളയില്‍ ഒരു വെടിയുണ്ട തുളച്ചുകയറി. സേന, ചെയെ വളഞ്ഞു. ''വെടിവയ്ക്കരുത്, ഞാനാണ്, ചെ ഗുവേര, ഞാന്‍ ജീവിക്കുന്നതാണ്, നിങ്ങള്‍ക്ക് നന്ന്,'' ചെ പറഞ്ഞു. പ്രാദോ സന്ദേശമയച്ചു: Hello Saturn, We have Papa. സാറ്റേണ്‍ എന്നത് എട്ടാം ബൊളീവിയന്‍ പട്ടാള ഡിവിഷന്റെ മേധാവി, കേണ്‍ ജൊയാക്വിം സെന്റേന. പപ്പ എന്നാല്‍, ചെ. 'ഓപ്പറേഷന്‍ പപ്പ' എന്നായിരുന്നു, ആ ദൗത്യത്തിന്റെ പേര്. ഒരു കമ്പിളിപ്പുതപ്പില്‍, ഏഴു കിലോമീറ്ററകലെ ലാ ഹിഗ്വേരയിലേക്ക്, നാലു പട്ടാളക്കാര്‍, ചെയെ വഹിച്ചു. ചെ, സരാബിയ എന്നിവരെ ഒരു മുറിയിലാക്കി. രാത്രി വേറെ ഗറിലകളും തടവുകാരായി എത്തി. ചെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വ്യാജ സന്ദേശം പട്ടാളം കൈമാറി. അടുത്തനാള്‍, റോഡ്രിഗ്‌സ്, സെന്റേനയ്‌ക്കൊപ്പം ഹെലികോപ്റ്ററില്‍, ലാ ഹിഗ്വേരയിലെത്തി. റേഡിയോയും ക്യാമറയും അയാള്‍ക്കൊപ്പമുണ്ടായിരുന്നു. ആശയവിനിമയ വിദഗ്ദ്ധനായിരുന്നു, റോഡ്രിഗ്‌സ്. ചെ യെ ജീവനോടെ പിടിക്കാനായിരുന്നു, സിഐഎ ആജ്ഞ. എന്നാല്‍ ബൊളീവിയന്‍ പ്രസിഡന്റ് റെനെ ബാരിയന്റോസിന്റെ ആജ്ഞയാണ്, അയാള്‍ കേട്ടത്: ചെയെ കൊല്ലുക. ചെയുടെ മുഖത്തു വെടിവയ്ക്കരുതെന്ന് റോഡ്രിഗ്‌സ് പറഞ്ഞു. അങ്ങനെയുണ്ടായാല്‍, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നു തോന്നും. മുറിയിലേക്ക് ചെന്ന്, ചെയെ കൊല്ലുമെന്ന വിവരം, റോഡ്രിഗ്‌സ്, അദ്ദേഹത്തെ അറിയിച്ചു. 
ഗാരി പ്രാദോ സാൽമൺ 
കൊലയ്ക്കുശേഷം, ചെയുടെ റോളക്‌സ് വാച്ച്, റോഡ്രിഗ്‌സ് ഊരിയെടുത്തു. ജഡത്തില്‍ നിന്ന്, ചെയുടെ കൈകള്‍ ഗുസ്താവോ വില്ലോഡോ വെട്ടി; മരിച്ചതിനു തെളിവ്. വില്ലാ ഗ്രാന്‍ഡെയിലെ വിജനമായ വിമാനമിറക്കാനുള്ള മൈതാനത്ത്, ജഡം മറവുചെയ്തു. ആ രഹസ്യ സ്ഥലം 1997 ജൂണില്‍ കണ്ടെത്തി. കൊല്ലും മുന്‍പ്, തനിക്ക് എണീറ്റു നില്‍ക്കണം എന്നു ചെ പറഞ്ഞപ്പോള്‍, സര്‍ജന്റ് ജയ്മി പേടിച്ചു. എണീറ്റുനിന്ന ചെ പറഞ്ഞു: ''ഇതറിയുക, നീ ഒരു മനുഷ്യനെയാണ് കൊല്ലുന്നത്.'' ക്യൂബയില്‍ പോകാത്തവനാണ്, ക്യൂബാ മുകുന്ദന്‍; എം.എ.ബേബിയുടെ തീര്‍ത്ഥാടന കേന്ദ്രമാണ് ക്യൂബ. ബേബിയാണ് തന്നെ ക്യൂബയില്‍ കൊണ്ടുപോയതെന്നു നടന്‍ മുരളി എന്നോടു പറയുകയുണ്ടായി. ഫിദല്‍ കാസ്‌ട്രോ പ്രസംഗിച്ചു നില്‍ക്കുന്നിടത്തുനിന്നു പോയി, ലഹരി രുചിച്ച് അഞ്ചാറു മണിക്കൂര്‍ കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴും, ഫിദല്‍ കാസ്‌ട്രോ, പ്രസംഗിച്ചു തന്നെ നില്‍ക്കുന്നു. എന്തൊരസംബന്ധ നാടകം! ഇവിടെ നാല്‍ക്കവലകളില്‍, പാര്‍ട്ടി പോസ്റ്ററുകളില്‍ ഗുരുവിനും ചട്ടമ്പിക്കും വിവേകാന്ദനുമൊപ്പമാണ്, ചെ. ഇവരും, ചെയുമായി എന്താണ് ബന്ധം? എവിടെയാണ്, അഗാധത? ക്യൂബയിലെ അച്യുതാനന്ദനാണ് ഫിദല്‍ എന്നല്ലേ യെച്ചൂരി പറഞ്ഞത്? ചെഗുവേരയെ പൂവിട്ടു പൂജിക്കുന്നവരോട് ഒന്നുചോദിക്കട്ടെ. കൊല്‍ക്കത്ത തീസിസ് എന്ന പേരില്‍ 1948 ല്‍ തന്നെ ചെയുടെ സിദ്ധാന്തം, ഇവിടെ വന്നിരുന്നില്ലേ? അപ്പോള്‍, പി.സുന്ദരയ്യയും ബി.ടി.രണദിവെയും പി. കൃഷ്ണപിള്ളയും കെ.വി.പത്രോസുമല്ലേ കേമന്മാര്‍? പത്രോസിന്റെ ചിത്രം, സഖാവേ, എവിടെപ്പോയി?
കൊലയാളികൾ 
ഫെലിക്‌സ് റോഡ്രിഗ്‌സ് മെന്‍ഡി ഗുട്ടിയ: ചെയെ കൊന്നതില്‍ മാത്രമല്ല, ബേ ഓഫ് പിഗ്‌സ് കീഴടക്കിയതിലും പങ്ക്. 1941 മെയ് 31 ന് ജനനം. ക്യൂബന്‍ അമേരിക്കന്‍. ഇറാന്‍-കോണ്‍ട്രാ പ്രശ്‌നകാലത്ത് ജോര്‍ജ് ബുഷിന്റെ സുഹൃത്ത്. ബാറ്റിസ്റ്റ മന്ത്രിസഭയില്‍ മരാമത്തു മന്ത്രിയായിരുന്നു പിതാവ്. ധനിക കുടുംബം. കാസ്‌ട്രോ വന്നപ്പോള്‍, കുടുംബാംഗങ്ങളില്‍ പലരെയും കൊന്നു.
മരിയോ ടെറാന്‍: ചെയെ വെടിവച്ചുകൊന്നയാള്‍. 74 വയസ്സ്. വിവാഹിതന്‍, അഞ്ചുമക്കള്‍. ബൊളീവിയന്‍ നഗരമായ സാന്താക്രൂസില്‍, പെദ്രോ സലാസര്‍ എന്ന പേരില്‍ രഹസ്യജീവിതം. സിഐഎ സംരക്ഷിക്കുന്നു. 2006 ല്‍ വ്യാജനാമത്തില്‍, തിമിരത്തിന് ക്യൂബന്‍ ഡോക്ടര്‍മാര്‍ ചികിത്സിച്ചു, കാഴ്ച തിരിച്ചുകിട്ടി. രണ്ടുവര്‍ഷം മുമ്പാണ്, ഇയാളാണ് വെടിവച്ചതെന്നു കണ്ടെത്തിയത്.
ഗാരി പ്രാദോ സാല്‍മണ്‍: ചെയെ കൊന്ന സേനാ കമാന്‍ഡര്‍. 1938 ല്‍ ജനനം. ഇപ്പോള്‍, ബൊളീവിയയെ വിഭജിക്കാന്‍ ശ്രമിച്ച ഭീകരരെ തുണച്ച കേസില്‍ വീട്ടുതടങ്കലില്‍. ചെയെ പിടിച്ച കഥ 'ചെയുടെ തോല്‍വി' എന്ന പേരില്‍ പുസ്തകമാക്കി

ചെഗുവേര ,രക്തദാഹി

ഫിദല്‍ കാസ്‌ട്രോയ്ക്ക് പകരം, ചെ ഗുവേരയായിരുന്നു ക്യൂബയുടെ തലവനായത് എങ്കില്‍, എന്തു സംഭവിക്കുമായിരുന്നു?
ഹിറ്റ്‌ലര്‍, സ്റ്റാലിന്‍, പോള്‍ പോട്ട്, മാവോ എന്നിവരെപ്പോലെ ഒരു കശാപ്പുകാരനാകുമായിരുന്നു. അതിന് സൂചന നല്‍കുന്നതാണ്, ലാ കബാനയിലും സിയറാ മെയ്‌സ്ത്രയിലും ജയിലുകളില്‍ ചെ നടത്തിയ കൂട്ടക്കൊലകള്‍. അവയെ ന്യായീകരിച്ച് അയാള്‍ പറഞ്ഞു:
തോക്കു സേനയുടെ മുന്നിലേക്ക് ആളുകളെ അയയ്ക്കാന്‍, നിയമത്തിന്റെ തെളിവുവേണ്ട. ഇവയെല്ലാം പ്രാചീന ബൂര്‍ഷ്വാ പ്രക്രിയകളാണ്. നമ്മുടേത് വിപ്ലവമാണ്! ശുദ്ധമായ വെറുപ്പുകൊണ്ട് പ്രചോദിപ്പിക്കപ്പെട്ട, ക്രൂരമായി കൊല്ലുന്ന യന്ത്രമായിരിക്കണം, ഒരു വിപ്ലവകാരി.
കാസ്‌ട്രോയുമായി പിണങ്ങി ബൊളീവിയയിലേക്ക് സ്ഥലം വിട്ടില്ലെങ്കില്‍, അയാള്‍ വലിയ കശാപ്പുകാരനായേനെ. ‘ലാ കബാനയിലെ കശാപ്പുകാരന്‍’ എന്ന ഇരട്ടപ്പേര്, ബൊളീവിയയിലേക്ക് പോകും മുന്‍പേ അയാള്‍ക്ക് കിട്ടി. കാസ്‌ട്രോയുടെ മുഖ്യ രാഷ്ട്രീയ തടവറയായിരുന്നു, ലാ കബാന. മുഴുവന്‍ പേര്, സാന്‍ കാര്‍ലോസ് ദ് ലാ കബാന. ബറ്റിസ്റ്റയെ അട്ടിമറിച്ച വിപ്ലവത്തിനുശേഷം കാസ്‌ട്രോ, ചെ യെ ഈ തടവറയുടെ സൂക്ഷിപ്പുകാരനാക്കി. കരിങ്കല്ലില്‍ തീര്‍ത്ത കോട്ടയായിരുന്നു, അത്.
കശാപ്പാണ് നീതി നടത്തിപ്പ് എന്ന ആശയം 1967 ഏപ്രിലില്‍, ഇടതുമാസികയായ ‘ട്രൈ കോണ്ടിനെന്റലി’ ന് നല്‍കിയ സന്ദേശത്തില്‍ ചെ വ്യക്തമാക്കിയിരുന്നു.
വെറുപ്പ് പോരാട്ടത്തിന്റെ ഘടകമാണ്. ശത്രുവിനോടുള്ള ചാഞ്ചല്യമില്ലാത്ത വെറുപ്പ് മനുഷ്യനെ അവന്റെ പ്രകൃതിദത്തമായ പരിമിതികള്‍ ലംഘിച്ച്, പ്രാപ്തിയുള്ള, അക്രമോത്സുകനായ, തെരഞ്ഞുപിടിക്കുന്ന, തണുത്തുറഞ്ഞ, കൊലപാതക യന്ത്രമാക്കുന്നു.
ചെയുടെ മോട്ടോര്‍ സൈക്കിള്‍ യാത്രാവിവരണത്തിന്റെ മൂലത്തില്‍, ”വെടിമരുന്നിന്റെയും ചോരയുടെയും ഉന്മത്തമായ ഗന്ധം എന്റെ നാസാരന്ധ്രങ്ങളെ വികസിപ്പിക്കുന്നു” എന്നു കാണുന്നത്, ശരിയായിരിക്കാനിടയില്ല എന്ന് ചെയുടെ മുന്‍ കാമുകി ചിച്ചിന ഫെറെയ്‌റ പറഞ്ഞിട്ടുണ്ട്. എന്നാല്‍, സുഹൃത്ത് ഗ്രാനഡോയോട്, നന്നേ ചെറുപ്പത്തില്‍ ചെ പറഞ്ഞു: ”വെടിയില്ലാതെ എന്ത് വിപ്ലവം? നിനക്ക് ഭ്രാന്താണ്!”
1954 ല്‍ ഗ്വാട്ടിമാലയില്‍ ജേക്കബോ അര്‍ബെന്‍സിന്റെ വിപ്ലവ ഭരണകൂടം അട്ടിമറിക്കപ്പെട്ടത് കണ്ട ചെ, അമ്മ സീലിയ യോസയ്ക്ക് എഴുതി: ”ബോംബുകളും പ്രഭാഷണങ്ങളും മറ്റും എന്റെ വിരസതയെ തകര്‍ത്തത് നല്ല രസമായിരുന്നു.”
ബറ്റിസ്റ്റയെ അട്ടിമറിക്കാന്‍ മെക്‌സിക്കോയില്‍നിന്ന് ക്യൂബയിലേക്ക് ‘ഗ്രാന്‍മ’ ബോട്ടില്‍ കാസ്‌ട്രോയ്‌ക്കൊപ്പം യാത്ര ചെയ്ത ചെ, അതില്‍നിന്നിറങ്ങി 1957 ജനുവരി 28 ന് ഭാര്യയ്ക്ക് എഴുതി: ”ഞാന്‍ രക്തദാഹിയായി, ക്യൂബന്‍ കാട്ടിലാണ്.” ഇത്, അവര്‍, ആദ്യ ഭാര്യ ഹില്‍ഡ ഗാഡിയ, ‘മൈ ലൈഫ് വിത്ത് ചെ’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.
അര്‍ബെന്‍സിന് അധികാരം പോയത് വേണ്ടത്ര ശത്രുക്കളെ കശാപ്പു ചെയ്യാത്തതിനാലാണെന്ന് ചെ നിരീക്ഷിച്ചു. കാമുകിയായ ടിറ്റ ഇര്‍ഫന്റെയ്ക്ക് അയാള്‍ എഴുതി: ”കുറെപ്പേരെ കൊന്നിരുന്നെങ്കില്‍, സര്‍ക്കാരിന് തിരിച്ചടിക്കാന്‍ കഴിയുമായിരുന്നു.”
ബറ്റിസ്റ്റക്കെതിരായ കലാപത്തിലും, ഹവാനയിലേക്ക്, ഭരണകൂടത്തെ അട്ടിമറിച്ച് കടക്കുമ്പോഴും, ചെ നിരവധിയാളുകളെ കൊല്ലുകയും തത്സമയ വിചാരണകളില്‍ ആള്‍ക്കൂട്ടങ്ങളെ കൊല്ലാന്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്തു. ഒരാളെ സംശയിച്ചാല്‍ തന്നെ കൊന്നുകളയുമായിരുന്നു. സിയറാ മെയ്‌സ്ത്രയില്‍നിന്നുള്ള ചെയുടെ ഡയറിക്കുറിപ്പില്‍നിന്ന്, യൂട്ടീമിയോ ഗുവേരയെ, ചെ കൊന്നത്, അയാള്‍ ശത്രുക്കള്‍ക്ക് വിവരം നല്‍കി എന്നു സംശയം തോന്നിയതിനാല്‍ മാത്രമായിരുന്നു എന്നുകാണാം. ഇതാണ് ഡയറിക്കുറിപ്പ്: ”ഞാന്‍ അയാളുടെ തലച്ചോറിന്റെ വലതുവശത്ത് 0.32 കാലിബര്‍ പിസ്റ്റള്‍ പ്രയോഗിച്ച്, ആ പ്രശ്‌നം പരിഹരിച്ചു….. അയാളുടെ സ്വത്തെല്ലാം ഇനി എന്റേതാണ്.” വിപ്ലവകാരികളില്‍നിന്ന് യാത്ര പറഞ്ഞു പിരിയാന്‍ ശ്രമിച്ച അരിസ്റ്റിഡിയോ എന്ന കര്‍ഷകനെയും ചെ വെടിവച്ചുകൊന്നു. ”അയാള്‍ മരണത്തിന് ശരിക്കും അര്‍ഹനായിരുന്നോ എന്ന് എനിക്കറിയില്ല,” ചെ എഴുതി. അകാരണമായി, തന്റെ സഖാവിന്റെ സഹോദരനായ എക്കെവെരിയയെ കൊല്ലാന്‍ ചെ ഉത്തരവിട്ടു. ഇരകളെ മാനസികമായി പീഡിപ്പിക്കാന്‍, ചെ, അവരെ കൊല്ലുന്നതായി അഭിനയിച്ചു.
ചെയെപ്പറ്റി ഡോക്യുമെന്ററിക്ക് ഗവേഷണം ചെയ്ത് ലൂയിസ് ഹാര്‍ഡിയ, പൊദ്രാ കോര്‍സാ എന്നിവരോട് വിപ്ലവ കമാന്‍ഡറായിരുന്ന ജെയ്മി കോസ്റ്റാ വാസ്‌ക്വെസ് പറഞ്ഞത്, പില്‍ക്കാലത്ത് ക്യൂബന്‍ ആഭ്യന്തരമന്ത്രിയായ റാമിറോ വാല്‍ദെസിന്റെ മേല്‍വിലാസത്തിലുള്ള കൊലകളെല്ലാം നടത്തിയത് ചെ ആയിരുന്നു എന്നാണ്. വാല്‍ദെസ് അന്ന് ചെയുടെ മേല്‍നോട്ടത്തിലായിരുന്നു. ”സംശയിച്ചാല്‍, കൊല്ലുക” എന്നായിരുന്നു ചെയുടെ ആജ്ഞ. വിപ്ലവവിജയത്തലേന്ന്, സാന്താ ക്ലാര ദ്വീപില്‍ ചെ രണ്ടു ഡസന്‍ പേരെ കൊല്ലാന്‍ ഉത്തരവിട്ടു. അതില്‍ ചിലരെ ഒരു ഹോട്ടലിലാണ് കൊന്നതെന്ന്, പിന്നീട് പത്രപ്രവര്‍ത്തകനായ വിപ്ലവകാരി മാര്‍സെലോ ഫെര്‍ണാണ്ടസ്-സയാസ് എഴുതിയിട്ടുണ്ട്. അക്കൂട്ടത്തില്‍, തൊഴിലില്ലായ്മയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രം വിപ്ലവത്തില്‍ പങ്കെടുത്ത കര്‍ഷകരും പെട്ടു.
ചെ കാമുകി ടിറ്റയ്‌ക്കൊപ്പം 
ചെ ഡ്രാക്കുളയായി മാറിയത്, വിപ്ലവശേഷം ലാ കബാന ജയിലിന്റെ ചുമതല കിട്ടിയപ്പോഴാണ്. 18-ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഹവാനയെ രക്ഷിക്കാന്‍ കെട്ടിപ്പൊക്കിയ കോട്ടയായിരുന്നു അത്. പിന്നീട് അത് പട്ടാളത്താവളമായി. ലാ കബാനയില്‍ ചെയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ച് പിന്നീട് പോര്‍ട്ടോറിക്കോയില്‍ പ്രൊഫസറായ ഹൊസെ വിലാസുസോ പറയുന്നത്, അവിടെ ചെ പട്ടാളക്കോടതിയുണ്ടാക്കി എന്നാണ്. വിപ്ലവ നടത്തിപ്പിന് ഓരോരുത്തരും കൊലപാതകികളാകണം എന്നായിരുന്നു ആജ്ഞ. മിഗ്വല്‍ ദുഖ് എസ്ട്രാഡയായിരുന്നു വിലാസുസോയുടെ അധികാരി. വധശിക്ഷയ്ക്ക് ഫയലുകള്‍ ശരിയാക്കുകയായിരുന്നു വിലാസുസോയുടെ ജോലി.
ശിക്ഷവിധിച്ചു കഴിഞ്ഞാല്‍, തിങ്കള്‍ മുതല്‍ വെള്ളിവരെ പാതിരയ്ക്കാണ് വെടിവച്ചു കൊന്നിരുന്നത്. വിലാസുസോ ഓര്‍ക്കുന്ന ഒരു കരാള രാത്രിയില്‍, ഏഴുപേരെ വെടിവച്ചുകൊന്നു. 300 പേര്‍ക്ക് മാത്രം കഴിയാവുന്നിടത്ത് 800 പേരുണ്ടായിരുന്നെന്നാണ്, തടവുപുള്ളികള്‍ക്ക് അന്ത്യശുശ്രൂഷ നല്‍കിയിരുന്ന കത്തോലിക്കാ പുരോഹിതനും വിമോചന ദൈവശാസ്ത്രജ്ഞനുമായ ഹവിയേര്‍ അര്‍സുഗ ഓര്‍ക്കുന്നത്. അക്കൂട്ടത്തില്‍ മുന്‍ പട്ടാളക്കാര്‍, പത്രപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, വ്യവസായികള്‍ എന്നിവരുണ്ടായിരുന്നു. അപ്പീല്‍ കോടതി അധ്യക്ഷനായിരുന്നു, ചെ. ഒരു വിധിയും അയാള്‍ റദ്ദാക്കിയില്ല. ”ശിക്ഷ വിധിക്കപ്പെട്ടവര്‍ ഞാന്‍ ഹിപ്‌നൊട്ടൈസ് ചെയ്തതിനാല്‍ ശാന്തരായിരുന്നുവെന്ന് കിംവദന്തി പരന്നു; അതിനാല്‍ കൊല്ലുമ്പോള്‍ എന്റെ സാന്നിദ്ധ്യം വേണമെന്ന് ചെ നിര്‍ബന്ധിച്ചു,” അര്‍സുഗ ഓര്‍ക്കുന്നു.
അര്‍സുഗ മേയില്‍ പോയശേഷവും കൊലകള്‍ നടന്നു. 55 വധശിക്ഷകള്‍ക്ക് അര്‍സുഗ സാക്ഷിയായി. പലവട്ടം തടവുകാര്‍ക്കായി ചെയോട് അദ്ദേഹം യാചിച്ചു. ഏരിയല്‍ ലിമ എന്ന കുട്ടിക്ക് വേണ്ടിയും അപേക്ഷിച്ചു. ചെ വഴങ്ങിയില്ല. കാസ്‌ട്രോയും വഴങ്ങിയില്ല. 1959 മേയില്‍ അര്‍സുഗ, ലാ കബാന തടവറയുടെ കാസാ ബ്ലാങ്ക ഇടവക വിടുമ്പോള്‍, മടുത്തിരുന്നു. മൂന്നുവര്‍ഷം അവിടെ അദ്ദേഹം കുര്‍ബാന അര്‍പിച്ചു. അര്‍സുഗ വിട പറയുമ്പോള്‍ ചെ പറഞ്ഞു: ”നാം ഇരുവരും പരസ്പരം സ്വന്തം ചേരിയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചെങ്കിലും, വിജയിച്ചില്ല. നാം മുഖംമൂടികള്‍ മാറ്റിയാല്‍, ശത്രുക്കളാകും.”
ലാ കബാനയില്‍ 200 പേരെ കൊന്നിട്ടുണ്ടാകുമെന്ന് പെദ്രോ കോര്‍സോ പറയുന്നു. റിട്ടയര്‍ ചെയ്ത ധനശാസ്ത്ര പ്രൊഫസര്‍ അര്‍മാന്‍ഡോ ലാഗോ എട്ടുവര്‍ഷത്തെ ഗവേഷണത്തില്‍ 179 പേരുകള്‍ കണ്ടെത്തിയിട്ടുണ്ട്. 1959 ജനുവരിക്കും ചെ, ലാ കബാന വിട്ട ജൂണിനുമിടയില്‍ 400 പേരെ കൊന്നതായി വിലാസുസോ കണക്കാക്കുന്നു. ഹവാനയിലെ അമേരിക്കന്‍ എംബസി അക്കാലത്തയച്ച സന്ദേശങ്ങളില്‍ 500 ആണ് കണക്ക്. കണക്ക്, പുന്നപ്ര വയലാര്‍ പോലെയാണ്. ചെയുടെ ജീവചരിത്രകാരന്മാരിലൊരാളായ ജോര്‍ജ് കാസ്റ്റനേഡ, ഫാ. ഇനാകി ദ അസ്പിയാര്‍സുവിനെ ഉദ്ധരിച്ചു പറയുന്നത്, 700 പേര്‍ കൊല്ലപ്പെട്ടു എന്നാണ്.
ബൊളീവിയയില്‍ ചെ യെ ചോദ്യം ചെയ്ത സിഐഎ ഏജന്റ് ഫെലിക്‌സ് റോഡ്രിഗ്‌സിനോട് ചെ പറഞ്ഞ കണക്കാകട്ടെ, താന്‍ തന്റെ ജീവിതകാലത്ത് 2000 പേരെ കൊന്നു എന്നത്രെ. ചെ, കബാനയുടെ ചുമതല വിട്ടശേഷം നടന്ന ഉന്മൂലനങ്ങളും അധിക കണക്കിലുണ്ടാകാം.
കാസ്‌ട്രോയ്ക്ക് മാത്രമല്ല, ഇളയ സഹോദരനും ഇപ്പോഴത്തെ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയ്ക്കും ലാ കബാന, ശത്രുക്കള്‍ക്കുള്ള പീഡനക്കോട്ടയായിരുന്നു; ഇപ്പോള്‍ ഇത്, എല്‍മോറോ കോട്ടയ്‌ക്കൊപ്പം, പാര്‍ക്കാണ്. രാത്രി ഒന്‍പതിന് ഒരു വെടിയൊച്ച കേള്‍ക്കാം. നഗരവാതിലുകള്‍ അടയ്ക്കാന്‍ കൊളോണിയല്‍ കാലത്ത് ഉയര്‍ന്നിരുന്ന ആ വെടിയൊച്ച മാത്രം, വിപ്ലവം വേണ്ടെന്ന് വച്ചിട്ടില്ല. വെടിയൊച്ചകള്‍ വിപ്ലവത്തിന്റെ ഭാഗമാണല്ലോ.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...