Thursday 13 June 2019

കാസ്ട്രോ കവിതയെ തടവിലിട്ടു

ഫിദല്‍ കാസ്‌ട്രോയെപ്പറ്റിയുള്ള സങ്കടാരവങ്ങള്‍ നിലച്ചെങ്കില്‍, അയാള്‍ ഒരു കവിയെ തടവിലാക്കിയ കഥ പറയാം.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് കാസ്‌ട്രോയുടെ ഉറ്റസുഹൃത്തായിരുന്നുവെന്ന് കൊട്ടിപ്പാടപ്പെട്ടിട്ടുണ്ട്; ആ സൗഹൃദത്തെപ്പറ്റി പുസ്തകവുമുണ്ട്. ക്യൂബന്‍ വിപ്ലവത്തിനു മുന്‍പേ മാര്‍കേസ്, കാസ്‌ട്രോയെപ്പറ്റി കേട്ടിരുന്നു. പാരിസില്‍ വച്ച്, ക്യൂബന്‍ കവി നിക്കൊളാസ് ഗിയനാണ്, കാസ്‌ട്രോയെപ്പറ്റി പറഞ്ഞത്. നിയമവിദ്യാര്‍ത്ഥിയായ കാസ്‌ട്രോ എന്ന യുവാവ്, ബറ്റിസ്റ്റയെ അട്ടിമറിച്ചേക്കുമെന്ന് ഗിയന്‍ പറഞ്ഞു.
1959 ല്‍ വിപ്ലവത്തിനുശേഷം, ബറ്റിസ്റ്റയുടെ കൂട്ടാളികളെ വിചാരണ ചെയ്യുന്നതിനിടയ്ക്ക് ലോകമെമ്പാടു നിന്നും കാസ്‌ട്രോ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചപ്പോഴാണ്, മാര്‍കേസ് കാസ്‌ട്രോയെ ആദ്യമായി കണ്ടത്. ഏതാനും വാചകങ്ങള്‍ കൈമാറി-അത്രമാത്രം.
കാസ്‌ട്രോയ്ക്ക് വേണ്ടിയുള്ള ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ ആരവത്തിന്റെ ഭാഗമായി, മാര്‍കേസ്. പക്ഷേ, ബുദ്ധിജീവികളുടെ കാല്‍പനിക പിന്തുണ കാസ്‌ട്രോയ്ക്ക് 1968 ല്‍ നഷ്ടപ്പെട്ടു. പാഡില്ല സംഭവമായിരുന്നു കാരണം. വിപ്ലവ വിരുദ്ധനായ ഹെബര്‍ട്ടോ പാഡില്ലയുടെ അറസ്റ്റും വിചാരണയും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതായി.
മാര്‍കേസിന്റെ ഉറ്റസുഹൃത്തായ നൊബേല്‍ ജേതാവും പെറുവിലെ നോവലിസ്റ്റുമായ മരിയോ വെര്‍ഗാസ് യോസ, കാസ്‌ട്രോയുടെയും മാര്‍കേസിന്റെയും വലയത്തില്‍നിന്നു മാറി. മാര്‍കേസ്, കാസ്‌ട്രോയ്‌ക്കൊപ്പം നിന്നു.
ക്യൂബയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ പിനാര്‍ ദെല്‍ റിയോയിലെ പ്യൂര്‍ത്ത ദെല്‍ ഗോല്‍പെകില്‍ 1932 ലാണ് പാഡില്ല ജനിച്ചത്. 16-ാം വയസില്‍, ‘ധിക്കാരികളായ റോസാപ്പൂക്കള്‍’ എന്ന ആദ്യ കവിതാസമാഹാരമിറക്കി. വിപ്ലവകാലത്ത്, അതിനൊപ്പം നിന്നു.
വിപ്ലവം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനുശേഷം, 1961 ല്‍ എഴുത്തുകാര്‍ വിപ്ലവത്തിനൊപ്പം നില്‍ക്കണമെന്ന തിട്ടൂരം വന്നു. ”വിപ്ലവത്തിനൊപ്പം, എല്ലാം; വിപ്ലവം വിട്ടാല്‍, ശൂന്യം” എന്ന് കാസ്‌ട്രോ എഴുത്തുകാരന്റെ കടമ നിര്‍വചിച്ചു. അറുപതുകളില്‍ ഉടനീളം, എഴുത്തുകാരെ വരുതിയിലാക്കാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരുന്നു.
968 ല്‍, ദേശീയ കവിതാമത്സരത്തിലെ ജൂറിമാര്‍, പാഡില്ലയുടെ, ‘കളിക്ക് പുറത്ത്’ എന്ന സമാഹാരത്തിന് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. അതില്‍ വിപ്ലവത്തെപ്പറ്റി സംശയം രേഖപ്പെടുത്തുന്ന വരികള്‍ ഉണ്ടായിരുന്നു.
കവിയെ പുറത്താക്കുക!
അവനിവിടെ ഒരു കാര്യവുമില്ല
അവന്‍ ശരിക്കു കളിക്കുന്നില്ല
അവന് ആവേശമില്ല
അവന്‍ വ്യക്തമായൊന്നും പറയുന്നില്ല
അവന്‍ അദ്ഭുതങ്ങള്‍ കാണുന്നില്ല.
അവാര്‍ഡ്, കോളിളക്കമുണ്ടാക്കി. പുസ്തകം പ്രസിദ്ധീകരിച്ചെങ്കിലും, അത് പ്രതിവിപ്ലവകൃതിയാണെന്ന അനുബന്ധം, ഭരണകൂടം ചേര്‍ത്തു. പാഡില്ലയെ വീട്ടുതടങ്കലിലാക്കി. 1971 ല്‍ ക്യൂബയിലെ രാഷ്ട്രീയ കാലാവസ്ഥ വഷളായിരിക്കേ, പാഡില്ലയെ ഒരു മാസം രഹസ്യപ്പൊലിസ് വിചാരണ ചെയ്തു. അതുകഴിഞ്ഞ്, എഴുത്തുകാരുടെ യൂണിയനു മുമ്പാകെ നിര്‍ബന്ധിച്ചു ഹാജരാക്കി കുമ്പസാരിപ്പിച്ചു.
അതോടൊപ്പം, തന്റെ ഭാര്യ ബെല്‍ക്കിസ് ക്യൂസ മെയ്ല്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ പ്രതിവിപ്ലവകാരികളാണെന്നും അയാളെക്കൊണ്ട് പറയിച്ചു. പാഡില്ല, രാജ്യാന്തര ശ്രദ്ധാകേന്ദ്രമായി.
ഴാങ്‌പോള്‍ സാര്‍ത്ര്, സിമൊങ് ദെ ബുവ്വ, സൂസന്‍ സൊണ്ടാഗ്, ജൂലിയോ കോര്‍ത്തസാര്‍, യോസ തുടങ്ങിയവര്‍ ഒപ്പിട്ട ദയാഹര്‍ജി പുറത്തുവന്നു.
മരിയോ വെര്‍ഗാസ് യോസ എഴുതി:
സഖാക്കളെ മനുഷ്യാഭിമാന വിരുദ്ധമായ മുറകള്‍ക്ക് വിധേയരാക്കുക, അവര്‍ക്കെതിരെ കാല്‍പനികമായ കുറ്റങ്ങള്‍ ആരോപിക്കുക, അവരെക്കൊണ്ട് പൊലിസിന്റെ വാചകങ്ങള്‍ ഓര്‍മിപ്പിക്കുന്ന കത്തുകളില്‍ ഒപ്പിടുവിക്കുക-ഇതെല്ലാം ക്യൂബന്‍ വിപ്ലവത്തിന്റെ ആദ്യദിനം മുതല്‍ ഞാന്‍ എന്തുകൊണ്ടാണോ വിപ്ലവത്തെ ആലിംഗനം ചെയ്തത്, അവയ്ക്ക് വിരുദ്ധമാണ്. ആത്മാഭിമാനം നഷ്ടപ്പെടുത്താതെ വ്യക്തിയുടെ നീതിക്കായി പ്രവര്‍ത്തിക്കുക വിപ്ലവലക്ഷ്യമായിരുന്നു.
മാര്‍കേസിനെപ്പോലുള്ളവര്‍ കരുതിയത്, അമേരിക്കയുടെ നിഴലിലുള്ള ഒരു രാജ്യത്ത് ഇത്തരം കലാത്യാഗങ്ങള്‍ അനിവാര്യമാണ് എന്നാണ്; എം.എ. ബേബിയും പ്രഭാവര്‍മയും എൻ എസ്‌ മാധവനും  ഇതിനോട് യോജിക്കും.
കവയിത്രിയുടെ കഥ കൂടി പറയാം. പാഡില്ലയ്ക്ക് മുന്‍പ് മറ്റൊരാളെ, ബെല്‍ക്കിസ് ക്യൂസ മെയ്ല്‍ വിവാഹം ചെയ്തിരുന്നു. സാന്‍ഡിയാഗോ സര്‍വകലാശാലയില്‍ പഠിക്കുമ്പോഴായിരുന്നു അത്. മരിയ ജോസഫിന എന്ന മകള്‍ പിറന്നശേഷം അവര്‍ വിവാഹമുക്തയായി.യും എന്‍.എസ്. മാധവനും ഇതിനോട് കോളജില്‍ പഠിക്കുമ്പോള്‍ ആദ്യകവിതാ സമാഹാരം പുറത്തുവന്നു. ദേശീയ കവിതാമത്സരത്തിലാണ്, ബെല്‍ക്കിസ്, പാഡില്ലയെ കണ്ടത്. അഞ്ചുവര്‍ഷത്തിനുശേഷം, അവര്‍ ഒന്നിച്ചു. വിപ്ലവത്തിന്റെ മുഖപത്രമായ ‘ഗ്രാന്‍മ’യില്‍ ചേര്‍ന്നെങ്കിലും, 1967 ല്‍ പുറത്താക്കപ്പെട്ടു. വിപ്ലവാവേശത്താല്‍ അല്ല ‘ഗ്രാന്‍മ’യില്‍ അവര്‍ പോയിരുന്നത്. ആല്‍ബര്‍ട്ടോ മൊറേവിയ, നിക്കനോര്‍ പാറ, കോര്‍ത്തസാര്‍ തുടങ്ങിയവരെ അഭിമുഖം ചെയ്ത് ഓഫിസില്‍ ലേഖനങ്ങള്‍ എത്തിക്കുന്ന സാംസ്‌കാരിക പത്രപ്രവര്‍ത്തനം മാത്രമായിരുന്നു, അത്.

പാഡില്ലയെ എഴുത്തുകാരുടെ യൂണിയനില്‍ കുമ്പസാരിപ്പിച്ചതിനെ തുടര്‍ന്ന്, 1971 മാര്‍ച്ച് 20 ന്, ബെല്‍ക്കിസ് അറസ്റ്റിലായി. വില്ല മരിസ്തയിലെ പട്ടാള ക്യാമ്പില്‍ മൂന്നുനാള്‍ അവരെ മൗനതടവിന് വിധിച്ചു; പാഡില്ല 37 നാള്‍ മൗന തടവിലായിരുന്നു. ഭര്‍ത്താവിനെ മോചിപ്പിച്ച ശേഷം, ബെല്‍ക്കിസിനെക്കൊണ്ട് യൂണിയനില്‍ ‘ആത്മവിമര്‍ശനം’ നടത്തിച്ചു. പ്രസിദ്ധീകരിച്ച കവിതാസമാഹാരം നശിപ്പിച്ചു.യോജിക്കുമായിരിക്കും.ബെല്‍ക്കിസിന്റെ മാതാപിതാക്കള്‍ 1966 ല്‍ മിയാമിയിലേക്ക് രക്ഷപെട്ടിരുന്നു. 1979 ല്‍ ബെല്‍ക്കിസും മകന്‍ ഏണസ്റ്റോയും അവര്‍ക്കൊപ്പം ചേര്‍ന്നു. അവര്‍ മിയാമി വിട്ടില്ലെങ്കില്‍, പാഡില്ലയെ വിടില്ലെന്ന് ക്യൂബന്‍ ഭരണകൂടം വാശിപിടിച്ചതിനാല്‍, അവര്‍ ന്യൂജേഴ്‌സിയിലേക്ക് മാറി. ഒരു ക്യൂബന്‍ വസ്ത്രാലയത്തില്‍ മാനേജരായി. 1982 പ്രിന്‍സ്ടണില്‍, പാഡില്ലയ്‌ക്കൊപ്പം, ‘ലിന്‍ഡന്‍ ലെവ്ന്‍’ എന്ന കലാ, സാഹിത്യ മാസിക തുടങ്ങി; 1986 ല്‍ ടെക്‌സസില്‍ ലാകാസ അസുള്‍ ആര്‍ട് ഗ്യാലറിയും. 1995 ല്‍ പാഡില്ലയും ബെല്‍ക്കിസും വിവാഹമുക്തരായെങ്കിലും, അദ്ദേഹത്തിന്റെ മരണശേഷം, ആര്‍ട് ഗ്യാലറിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കി.പാഡില്ല കടുത്ത നിരീക്ഷണത്തില്‍ ക്യൂബയില്‍ തന്നെ കഴിഞ്ഞു.

1980 ല്‍ അമേരിക്കന്‍ സെനറ്റര്‍ എഡ്വേര്‍ഡ് കെന്നഡി ഇടപെട്ട് പാഡില്ലയെ അമേരിക്കയില്‍ എത്തിച്ചു. പ്രിന്‍സ്റ്റണ്‍, ന്യൂയോര്‍ക്ക്, മിയാമി എന്നിവിടങ്ങളില്‍ പഠിപ്പിച്ച് പാഡില്ല അലബാമയിലെ ഓബേന്‍ സര്‍വകലാശാലയില്‍ അധ്യാപകനായി.കൊളംബസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍, ലാറ്റിനമേരിക്കന്‍ പഠനവിഭാഗത്തില്‍ പഠിപ്പിച്ചു. 16 വര്‍ഷം മുന്‍പ്, ക്ലാസില്‍ കാണാത്തതിനാല്‍, കുട്ടികള്‍ അന്വേഷിച്ചു. പാഡില്ല വീട്ടില്‍ മരിച്ചുകിടന്നു
കാസ്‌ട്രോയ്ക്ക് ‘ഹലേലുയ്യ’ പാടാത്തതിനാല്‍ തടവിലായ മറ്റൊരു കവിയാണ്, അര്‍മാന്‍ഡോ വല്ലദാരെസ്; പാഡില്ലയുടെ നാട്ടുകാരന്‍.
വിപ്ലവാനുകൂലിയായിരുന്നു ആദ്യം, വല്ലദാരെസ്. വിപ്ലവശേഷം, പോസ്റ്റ് ഓഫിസ് ജീവനക്കാരനായി. 1960 ല്‍, 23-ാം വയസില്‍, ജോലി ചെയ്യുന്ന ഡസ്‌കില്‍, ‘ഞാന്‍ ഫിദലിനൊപ്പം’ എന്നെഴുതി ഒപ്പിടാന്‍ വല്ലദാരെസ് വിസമ്മതിച്ചു. അങ്ങനെ അറസ്റ്റിലായി. ഒരാള്‍ക്ക് കിടക്കാനാകാത്ത ചെറിയ സ്ഥലത്ത് ഒന്നിലധികം തടവുകാരെ കക്കൂസ് സൗകര്യമില്ലാതെ കുത്തിനിറയ്ക്കുന്ന ‘വിപ്ലവ’ത്തില്‍ വല്ലദാരെസും പെട്ടു. അക്കാലം അദ്ദേഹം ഓര്‍മിച്ചു:
അത് 8000 ദിവസത്തെ വിശപ്പും നിരന്തരമായ പീഡനവും കഠിനാധ്വാനവും ഏകാന്തതടവും ഏകാകിതയുമായിരുന്നു. മനുഷ്യനാണെന്ന് തെളിയിക്കാന്‍ 8000 ദിവസത്തെ പോരാട്ടം. ക്ഷീണത്തിനും വേദനയ്ക്കുമപ്പുറം പ്രാണനു ജയിക്കാനാവുമെന്നു തെളിയിക്കാനുള്ള പോരാട്ടം. എന്റെ മതവിശ്വാസം തെളിയിക്കാനുള്ള പോരാട്ടം.”

ചെഗുവേരയെ, വല്ലദാരെസ് ഓര്‍മിച്ചു:
വെറുപ്പു നിറഞ്ഞ ഒരു മനുഷ്യന്‍… വിചാരണ ചെയ്യാതെ, കുറ്റം ചാര്‍ത്താതെ, ഡസന്‍ കണക്കിനാളുകളെ അയാള്‍ കൊന്നു…. അയാള്‍ തന്നെ പറഞ്ഞത്, ചെറിയ സംശയമുണ്ടായാല്‍ കൊന്നുകളയണമെന്നാണ്. അതാണ് അയാള്‍ സിയറാ മെയ്‌സ്ത്രയിലും ലാസ് കബാനസ് ജയിലിലും ചെയ്തത്.
തടവിലായിരിക്കേ, പല നിരാഹാരങ്ങളും വല്ലദാരെസ് അനുഷ്ഠിച്ചു. 1974 ല്‍ 49 ദിവസത്തെ നിരാഹാരം, പോളി ന്യൂറിറ്റിസ് ബാധയാല്‍ അയാളെ ചക്രക്കസേരയിലാക്കി. തടവില്‍നിന്ന് പുറത്തേക്ക് കടത്തിയ വല്ലദാരെസിന്റെ കവിതകള്‍ അയാളെ ശ്രദ്ധാകേന്ദ്രമാക്കി. ‘ചക്രക്കസേരയില്‍നിന്ന്’ എന്ന ആദ്യസമാഹാരം പീഡനങ്ങള്‍ വിവരിച്ചു. 1974 ല്‍ അത് പ്രസിദ്ധീകരിച്ചു.
ജയിലിലായിരിക്കേ വല്ലദാരെസിനെ വിവാഹം ചെയ്ത മാര്‍ത്ത, 1986 ല്‍ യൂറോപ്പില്‍ യാത്ര ചെയ്ത്, ഭര്‍ത്താവിന്റെ മോചനത്തിനായി വാതിലുകളില്‍ മുട്ടി. 22 വര്‍ഷത്തെ തടവിനുശേഷം, കവി മോചിതനായി. അമേരിക്കയില്‍ കുടിയേറി. യുഎന്‍ മനുഷ്യാവകാശ കമ്മിഷനില്‍ യുഎസ് സ്ഥാനപതിയായി പ്രസിഡന്റ് റെയ്ഗന്‍ നിയമിച്ചു. ക്യൂബന്‍ ഭരണകൂടം അയാളെ, വ്യാജനെന്നും ഒറ്റുകാരനെന്നും വിളിച്ചു.
പ്രമുഖ അമേരിക്കന്‍ കവി അലന്‍ ഗിന്‍സ് ബര്‍ഗ് 1965 ല്‍ ക്യൂബയിലെത്തുമ്പോള്‍, സ്വവര്‍ഗാനുരാഗികളെ മര്യാദ പഠിപ്പിക്കാന്‍ കാസ്‌ട്രോ, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറന്നിരുന്നു. ഇതിനെതിരെ ഹവാന സര്‍വകലാശാലയില്‍ സംസാരിച്ച ഗിന്‍സ് ബര്‍ഗിനെ കാസ്‌ട്രോ പുറത്താക്കി.
കവി ഹൊസെ മറിയ റോഡ്രിഗ്‌സ് ആയിരുന്നു, ഹവാനയില്‍ ഗിന്‍സ് ബര്‍ഗിന്റെ ആതിഥേയന്‍. അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും 17 തവണ അറസ്റ്റ് ചെയ്തു. രാത്രി മുഴുവന്‍ ചോദ്യം ചെയ്യലായിരുന്നു.
ഇത്തരം തെറ്റുകള്‍ കാസ്‌ട്രോ തിരുത്തുമെന്നായിരുന്നു, അറുപതുകളുടെ ആദ്യം ക്യൂബ സന്ദര്‍ശിച്ച അമേരിക്കന്‍ ചിന്തക സൂസന്‍ സൊണ്ടാഗിന്റെ തോന്നല്‍. എന്നാല്‍, 1982 ല്‍ ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ അവര്‍ നിരീക്ഷിച്ചു: ”കമ്യൂണിസ്റ്റുകളുടെ ഉന്മാദം, ഇടതുപക്ഷത്തെ വലിയൊരു സംഘം, കാര്യമായെടുത്തിട്ടില്ല.”
1989 ല്‍ ബര്‍ലിന്‍ മതില്‍ ഇല്ലാതായപ്പോള്‍ സൊണ്ടാഗ്, സോള്‍ ബെല്ലോ, എലീവീസല്‍ എന്നിവര്‍ക്കൊപ്പം, ‘ഫിദല്‍ കാസ്‌ട്രോയ്ക്ക് തുറന്ന കത്ത്’ എഴുതി. മനുഷ്യാവകാശ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ക്യൂബയില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പു നടത്തണമെന്ന് അതില്‍ ആവശ്യപ്പെട്ടു. അത്, ഏകാധിപതി കേട്ടില്ല.
നോര്‍മന്‍ മെയ്‌ലര്‍ എന്ന മന്ദബുദ്ധിജീവി, കാസ്‌ട്രോയെ അപ്പോഴും, ”രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകത്തുണ്ടായ മഹാനായ നായകനായി” കണ്ടു. മെക്‌സിക്കോയിലെ കര്‍ഷകവിപ്ലവ നേതാവായ എമിലിയാനോ സപ്പാട്ടയോട്, കാസ്‌ട്രോയെ മെയ്‌ലര്‍ ഉപമിച്ചു. 1952 ലെ ‘വിവസപ്പാട്ട’ എന്ന ചിത്രത്തില്‍ മര്‍ലന്‍ ബ്രാന്‍ഡോ, സപ്പാട്ടയെ അവതരിപ്പിച്ചിരുന്നു.
സിനിമകണ്ട് മെയ്‌ലര്‍ ഭ്രമിച്ചതായിരുന്നില്ല. കാസ്‌ട്രോയെ നേരിട്ടുകണ്ട്, ഭ്രമിച്ചതായിരുന്നു!
മെയ്‌ലറുടെ ജീനിയസുകളുടെ പട്ടികയില്‍ കാസ്‌ട്രോയെക്കൂടാതെ ഉണ്ടായിരുന്നത്, മുഹമ്മദ് അലി (ഇ.പി. ജയരാജന്റെ മലയാളി), ചാര്‍ലി ചാപ്ലിന്‍, എസ്രാ പൗണ്ട് എന്നിവരായിരുന്നു. എസ്രാ പൗണ്ട്, ഹിറ്റ്‌ലറുടെ ആരാധകനായിരുന്നല്ലോ.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...