Thursday 13 June 2019

സ്വദേശാഭിമാനിയും ഈഴവരും



കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് 'കലാകൗമുദി'യില്‍ (ലക്കം 1639) 'സ്വദേശാഭിമാനി: ഒരു പൊളിച്ചെഴുത്ത്' എന്ന ശീര്‍ഷകത്തില്‍ ഒരു പ്രബന്ധം ഞാന്‍ എഴുതുകയുണ്ടായി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എങ്ങനെയാണ്, ദളിതരുടെയും പിന്നാക്കക്കാരുടെയും ആജന്മശത്രുവായതെന്ന് നിരീക്ഷിച്ച ശേഷം, ദിവാന്‍ പി.രാജഗോപാലാചാരിയെ അദ്ദേഹം ആക്രമിച്ചതിന്റെ രാഷ്ട്രീയം, ആ പ്രബന്ധത്തില്‍ വിവരിച്ചു. രാമകൃഷ്ണപിള്ളയെ ദിവാന്റെ ശത്രുവാക്കിയത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനമോഹമാണ് എന്ന്, അതില്‍ വ്യക്തമാക്കി. 

അദ്ദേഹത്തെ നാടുകടത്തിയതു സംബന്ധിച്ച് ദിവാന്‍, തിരുവിതാംകൂര്‍ ഡര്‍ബാറിന് 1912 ഓഗസ്റ്റ് 15 ന് നല്‍കിയ റിപ്പോര്‍ട്ടില്‍ അക്കാര്യമുണ്ട്. രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന് അടിസ്ഥാനം, അദ്ദേഹത്തിന്റെ സാമാജിക മോഹമാണ് എന്ന് അതില്‍ പറയുന്നു. രാമകൃഷ്ണപിള്ളയെഴുതിയ 'എന്റെ നാടുകടത്തല്‍' എന്ന പുസത്കത്തിലാകട്ടെ, നാടുകടത്തലിന്റെ കാരണങ്ങള്‍ ഒന്നുമില്ല. പിള്ളയെ മഹാനാക്കാന്‍ ചില തല്‍പ്പരകക്ഷികള്‍ നടത്തുന്ന ദുര്‍വ്യാഖ്യാനങ്ങളാണ്, ഇപ്പോള്‍ കാരണമായി പറയുന്ന ബാക്കിയെല്ലാം. ദിവാന്റെ റിപ്പോര്‍ട്ടില്‍തന്നെ പിള്ള വ്യഭിചാരി എന്നു വിളിച്ചു മുഖപ്രസംഗങ്ങള്‍ എഴുതിയതും പറഞ്ഞിരിക്കുന്നു. ശ്രീമൂലം പ്രജാസഭയില്‍ അയ്യന്‍കാളി എത്തിയത് പോരാട്ടത്തിലൂടെയാണ്; എന്നാല്‍, ദിവാനെ ആക്രമിച്ചും പേടിപ്പിച്ചും സഭയിലെത്താനായിരുന്നു, പിള്ളയുടെ ശ്രമം. പ്രജാസഭയിലേക്കുള്ള പിള്ളയുടെ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ 1909 ല്‍ റദ്ദാക്കി. അതിനുശേഷമാണ്, പിള്ള ദിവാനെതിരായ ആക്രമണങ്ങള്‍ക്കു മൂര്‍ച്ചകൂട്ടിയത്. പിള്ളയെ സഭയിലേക്ക് തെരഞ്ഞെടുത്തത് നെയ്യാറ്റിന്‍കരയില്‍ നിന്നായിരുന്നു. അന്നത്തെ ചട്ടമനുസരിച്ച്, ഒരാള്‍ ഒരു താലൂക്കില്‍ വോട്ടറാകാനും ആ താലൂക്കില്‍ നിന്നു തെരഞ്ഞെടുക്കപ്പെടാനും അയാള്‍ ബിരുദധാരിയും ആ താലൂക്കില്‍ സ്ഥിരതാമസക്കാരനും ആയിരിക്കണം. എന്നാല്‍, പിള്ള താമസിച്ചിരുന്നത് നെയ്യാറ്റിന്‍കര താലൂക്കിലല്ല എന്നതിനാല്‍, അദ്ദേഹത്തെ തെരഞ്ഞെടുത്തത്, 1909 ഒക്‌ടോബര്‍ 31 ന് റദ്ദാക്കി. 

തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക അവസാന അംഗീകാരത്തിനായി, സര്‍ക്കാരിന് സമര്‍പ്പിക്കും മുന്‍പുതന്നെ, പിള്ള പ്രജാസഭയില്‍ പ്രസംഗിക്കാന്‍ പോകുന്ന വിഷയങ്ങള്‍ 'ഔദ്യോഗികാഴിമതിയും ഭരണകൂടത്തിന്റെ അധികാര പ്രമത്തതയും', 'ഗവണ്‍മെന്റ് കാര്യങ്ങളില്‍ കൊട്ടാരം ഉദ്യോഗസ്ഥരുടെ കൈകടത്തലുകള്‍' എന്നിവയാണെന്ന് ദിവാന്‍ പേഷ്‌കാരെ അറിയിച്ചിരുന്നു. ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ താന്‍ അനുവദിക്കുമായിരുന്നില്ലെന്ന്, ദിവാന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.

രാജഗോപാലാചാരി പിന്നാക്കക്കാരോട് എത്ര അനുകൂല മനോഭാവത്തോടെയാണ് പെരുമാറിയിരുന്നത് എന്നതിന് ചില തെളിവുകള്‍ കണ്ടതിനാലാണ്, ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്തത്. 'ദേശാഭിമാനി' ടി.കെ. മാധവന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ്, ഈ തെളിവുകള്‍ വരുന്നത്; കുമാരനാശാന്റെ കുറിപ്പുകളുമുണ്ട്. 

സ്വദേശത്തും സ്വന്തം സമുദായമായ ഈഴവര്‍ക്കിടയിലും അപ്രസിദ്ധനായിരുന്ന കോമലേഴത്ത് മാധവന്‍ 'ദേശാഭിമാനി'യുടെ കൂട്ടുടമസ്ഥനും മാനേജരും എന്ന നിലയ്ക്കാണ്, പൊതുജീവിതത്തില്‍ ശ്രദ്ധേയനാകുന്നത്. കവിയായ പരവൂര്‍ കേശവനാശാന്‍ മുതലായ ചില സമുദായാഭിമാനികള്‍, 'സുജനാനന്ദിനി', 'കേരള സന്ദേശം', 'കേരള കൗമുദി' എന്നീ പേരുകളില്‍ 1892 മുതല്‍ ഈഴവസമുദായത്തിനായി പത്രങ്ങള്‍ നടത്തിയിരുന്നെങ്കിലും, 'ദേശാഭിമാനി' തുടങ്ങും മുന്‍പ് അവയെല്ലാം, നിലച്ചിരുന്നു. അന്നു മലയാളത്തില്‍ പ്രതിദിന പത്രങ്ങള്‍ ഉണ്ടായിരുന്നില്ല. എല്ലാ പ്രധാന സമുദായത്തിനും ഒന്നില്‍കുറയാതെ പ്രതിവാരികകളും ദ്വൈവാരികകളും ഉണ്ടായിരുന്നു. അങ്ങനെ ഈഴവര്‍ക്ക് വര്‍ത്തമാനപ്പത്രമില്ലാത്ത ന്യൂനത പരിഹരിക്കാനാണ്, മാധവന്‍ 'ദേശാഭിമാനി' തുടങ്ങാന്‍ തീരുമാനിച്ചത്. 

പുതുപ്പള്ളില്‍ ആനസ്ഥാനത്ത് കുഞ്ഞുപണിക്കര്‍ തുടങ്ങി ചിലര്‍ 'കവിതാ വിലാസിനി' എന്ന പേരില്‍, പദ്യമാസിക കായംകുളത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പ്രവര്‍ത്തകരോടും മറ്റും ആലോചിച്ചപ്പോള്‍, പത്രം നടത്തുന്നതു നന്നെന്നു ബോധ്യപ്പെട്ടു. ഭാര്യാ സഹോദരനായ കയ്യാലയ്ക്കല്‍ പത്മനാഭന്‍ ചാന്നാര്‍, പണം മുടക്കാന്‍ സമ്മതിച്ചു. ഉടമകളായ മാധവന്‍, കെ.പി.കയ്യാലയ്ക്കല്‍, പത്രാധിപര്‍ ടി.കെ.നാരായണന്‍ എന്നിവര്‍ 1905 ല്‍ (1090 മീനം 13) കരാര്‍ ഒപ്പിട്ടു. പത്രത്തിനു പല പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും, വക്കം അബ്ദുല്‍ഖാദര്‍ മൗലവി ഉടമയായി, രാമകൃഷ്ണപിള്ള രണ്ടാമത്തെ പത്രാധിപരായിരുന്ന, 'സ്വദേശാഭിമാനി' എടുത്ത് 'സ്വ' കളയാനായിരുന്നു തീരുമാനം. 'സ്വ' ഇല്ലാതാകുമ്പോള്‍, സ്വാര്‍ത്ഥവും സ്വകാര്യവും ഇല്ലാതാകുന്നു എന്ന് അവര്‍ കണ്ടു. 1915 ല്‍തന്നെ (മേടം നാല്) 'ദേശാഭിമാനി' പ്രസിദ്ധീകരിച്ചു-രാമകൃഷ്ണ പിള്ളയെ നാടുകടത്തി അഞ്ചുകൊല്ലത്തിനുശേഷം.

 പിള്ളയെ നാടുകടത്തിയത്, 1910 സെപ്തംബര്‍ 26 നായിരുന്നു. 'ദേശാഭിമാനി'യുടെ പ്രസ്താവനയില്‍ പറഞ്ഞു: ''പത്രപ്രവര്‍ത്തകന്മാരുടെ ജാതിയെ അല്ലാതെ, പത്രപ്രവര്‍ത്തനത്തെ നോക്കിയല്ലല്ലൊ ഒരു പൊതുജന പ്രാതിനിധ്യത്തെ വഹിക്കുന്നതോ, അതല്ല ഒരു പ്രത്യേക ജാതിയുടെ പ്രാതിനിധ്യത്തെ വഹിക്കുന്നതോ എന്നു ജനങ്ങള്‍ സാമാന്യേന വിചാരിച്ചുപോരുന്നത്. ഇത് പൊതുജന പ്രാതിനിധ്യം വഹിക്കണമെന്നു താല്‍പ്പര്യമുള്ള പത്രപ്രവര്‍ത്തകന്മാരെക്കൂടി അപരാധികളാക്കുന്ന വ്യസനകരമായ ഒരവസ്ഥ തന്നെ. ഈ അവസ്ഥയില്‍ മലയാളരാജ്യത്തു സംഖ്യകൊണ്ടു മുന്നണിയില്‍ നില്‍ക്കുന്നവരെങ്കിലും മറ്റവസ്ഥകളില്‍, മുന്നണിയിലേക്കു വരുവാന്‍ പ്രബലങ്ങളായ പ്രതിബന്ധ ശക്തികളെക്കൂടി ജയിക്കേണ്ട ആവശ്യകത നേരിട്ടിരിക്കുന്ന ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ഒരു പ്രതിവാരപ്പത്രമെങ്കിലും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ ആര്‍ക്കും വിസമ്മതിക്കാന്‍ നിവൃത്തിയുള്ളതല്ല.'' 

മാധവനും കൂട്ടരും, പത്രത്തിന്റെ ഉന്നമനത്തിനായി സമീപിച്ചവരിലൊരാള്‍, രാമകൃഷ്ണപിള്ള ആക്രമിച്ച രാജഗോപാലാചാരി ആയിരുന്നു. ദിവാന്‍പദം വിട്ട് ഊട്ടിയില്‍ താമസിച്ചിരുന്ന അദ്ദേഹം അയച്ച കുറിപ്പ്, 'ദേശാഭിമാനി' പ്രസിദ്ധീകരിച്ചു: ''ദേശാഭിമാനി' തിരുവിതാംകൂറിലെ താഴ്ത്തപ്പെട്ട വര്‍ഗക്കാരുടെ നന്മയെ ഉദ്ദേശിച്ചു നടത്തപ്പെടുന്ന ഒരു പത്രമായിരിക്കുമെന്നു കാണുന്നതിനാല്‍ അതിന്റെ നേരെ എനിക്ക് അനുകമ്പയാണുള്ളത്. ന്യായമായ സങ്കടങ്ങളുടെ പരിഹാരത്തിന് പ്രസംഗത്തിലും പ്രവൃത്തിയിലുമുള്ള മിതശീലത്തെക്കാള്‍ ഉപരിയായി മറ്റൊന്നുമില്ലെന്നുള്ള വസ്തുത ദയവുചെയ്ത് വിസ്മരിക്കരുതേ. നിങ്ങളുടെ പത്രം എല്ലായ്‌പ്പോഴും മിതഭാഷിയായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.'' 

സമനില തെറ്റിയ രാമകൃഷ്ണപിള്ളയുടെ അവസ്ഥയിലേക്ക് നിങ്ങള്‍ താഴരുതേ എന്നാണ്, ഈ കുറിപ്പിന്റെ ധ്വനി. കൊല്ലം മുണ്ടയ്ക്കല്‍ ഊരമ്പള്ളില്‍ നാണുവിന്റെ വാടകകെട്ടിടത്തിലായിരുന്നു, 'ദേശാഭിമാനി'. ആരംഭം മുതല്‍ തനിച്ചും 1916 മുതല്‍ കുടുംബസമേതവും മാധവന്‍ അവിടെ താമസിച്ചു. 1917 (വൃശ്ചികം 10) വരെ, മാനേജര്‍ എന്ന നിലയില്‍ പ്രചാരത്തിനും നിലനില്‍പ്പിനും വേണ്ടതെല്ലാം മാധവന്‍ ശ്രദ്ധയോടെ ചെയ്തു. പത്രം സ്ഥിരമായി രാജഗോപാലാചാരിക്ക് അയച്ചു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, സര്‍ സി.ശങ്കരന്‍ നായര്‍, ആനി ബസന്റ് എന്നിവരും ആ പട്ടികയില്‍ പെട്ടു. 

മാധവന്‍ 1916 ല്‍ (മകരം 14) പത്രാധിപരായ ശേഷമാണ് പ്രശസ്തനായത്. ആദ്യ മുഖപ്രസംഗം ഈഴവ റെഗുലേഷനെപ്പറ്റിയായിരുന്നു. മിശ്രദായവാദിയായ സി.വി.കുഞ്ഞുരാമന്റെ പത്രാധിപത്യത്തില്‍ പുനരുദ്ധരിച്ച 'കേരള കൗമുദി'യുടെ പ്രചാരണത്തിനെതിരേ, 'ദേശാഭിമാനി' നിലകൊണ്ടു. കൊച്ചിയിലെ ഈഴവര്‍ നിരവധി പീഡനങ്ങള്‍ സഹിച്ചുവരികയായിരുന്നു. തൃശൂര്‍പൂരക്കാലത്ത്, ഈഴവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസുകാരുടെ സഹകരണത്തോടെ ഇറക്കിവിടുക, ഈഴവര്‍ക്ക് പ്രവേശനമുണ്ടായിരുന്ന തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സ്‌കൂളില്‍ കൊച്ചുതമ്പുരാക്കന്മാരെ ചേര്‍ക്കുകയാല്‍ ഈഴവരെ സ്‌കൂളില്‍നിന്ന് ബഹിഷ്‌കരിക്കുക, ഈഴവ മാന്യരെ പോലീസുകാരെക്കൊണ്ട് മര്‍ദ്ദിപ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ 1918 ല്‍ കോഴിക്കോട്ട് തീയ മഹായോഗത്തില്‍ ചര്‍ച്ച ചെയ്തപ്പോള്‍, എസ്എന്‍ഡിപി പ്രതിനിധിയായി, മാധവന്‍ പങ്കെടുത്തു. പൗരസമത്വവാദമാണ്, മാധവന്‍ പങ്കെടുത്ത ആദ്യത്തെ ശക്തമായ പ്രക്ഷോഭം. തിരുവിതാംകൂറിലെ ജനസംഖ്യയില്‍ 26 ലക്ഷത്തില്‍പ്പരം വരുന്ന ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് പ്രാഥമിക പൗരാവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാനായിരുന്നു പ്രക്ഷോഭം.

ക്രിസ്ത്യാനികള്‍, മുസ്ലിoകൾ എന്നിവര്‍ക്കും ഈഴവരാദി പിന്നാക്ക വിഭാഗത്തിനും റവന്യൂ, പട്ടാളം എന്നീ വകുപ്പുകളില്‍ പ്രവേശനം നേടുന്നത് പൗരസമത്വവാദത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു. 'ദേശാഭിമാനി' നാലാം പുസ്തകം മൂന്നാം ലക്കത്തിലെ പ്രസംഗത്തില്‍, ഈഴവര്‍ ക്രിസ്ത്യാനികളോടു സഹകരിച്ചു പ്രക്ഷോഭം നടത്തണമെന്ന് ആവശ്യപ്പെട്ടു. പ്രജാസഭയുടെ പ്രാരംഭവര്‍ഷങ്ങളില്‍, ഈഴവര്‍ക്ക് എല്ലാ സ്‌കൂളുകളിലും പ്രവേശനം അനുവദിക്കണമെന്നു കാട്ടി ഒരു മെമ്മോറിയല്‍ തയ്യാറാക്കി, ഈഴവപ്രതിനിധികള്‍ കൊണ്ടുചെന്നപ്പോള്‍, 'മലയാള മനോരമ' പത്രാധിപര്‍ കെ.സി.മാമ്മന്‍ മാപ്പിള അതില്‍ ഒപ്പിടാന്‍ വിസമ്മതിച്ച വിവരം, മുഖപ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇക്കാലത്ത്, ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ അന്തരീക്ഷം കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു. 1904 ല്‍ സ്ഥാപിച്ച ശ്രീമൂലം പ്രജാസഭയും എസ്എന്‍ഡിപിയും അതിനു ചാലകശക്തികളായി. ഈ സാഹചര്യം, 'ടി.കെ.മാധവന്റെ ജീവചരിത്രം' എന്ന പുസ്തകത്തില്‍, പി.കെ.മാധവന്‍ വിവരിക്കുന്നു:

'ശ്രീമൂലം പ്രജാസഭയുടെ പ്രാരംഭം മുതല്‍ ഈഴവസമുദായത്തില്‍നിന്നു രണ്ടും അധഃകൃത ബന്ധുവായ സര്‍ രാജഗോപാലാചാരി അവര്‍കളുടെ കാലം മുതല്‍ ആറും, പുലയര്‍, പറയര്‍ മുതലായ അയിത്തജാതിക്കാരില്‍നിന്ന് ഒന്നില്‍ കുറയാതെയും പ്രതിനിധികളെ ഗവണ്‍മെന്റില്‍നിന്ന് എല്ലാവര്‍ഷങ്ങളിലും നിയമിച്ചിരുന്നതിനാല്‍, വിഭിന്ന സമുദായങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും സാഹചര്യവും അഭിപ്രായ വിനിമയവും സുസാധ്യമായിത്തീരുകയും തദ്വാരാ ഗവണ്‍മെന്റിനും സവര്‍ണ സമുദായങ്ങള്‍ക്കും സമത്വപരമായ അനുകൂല മനഃസ്ഥിതിയും ഹൃദയവിശാലതയും വര്‍ധിക്കുകയും ചെയ്തു.'' രാജഗോപാലാചാരിയെ ഈഴവര്‍ കണ്ടിരുന്നത്, അധഃകൃത ബന്ധുവായിട്ടാണ് എന്നതിനു വേറെ തെളിവു വേണ്ട-ദളിത് ബന്ധു എന്‍.കെ.ജോസിനു മുന്‍പേ, ഇവിടെ അധഃകൃത ബന്ധു രാജഗോപാലാചാരി ഉണ്ടായിട്ടുണ്ട്! 

പ്രജാസഭാംഗമായിരുന്ന കുമാരനാശാന്‍ 1912 ഫെബ്രുവരി ആറ് മുതല്‍ മാര്‍ച്ച് അഞ്ചുവരെ ചേര്‍ന്ന സമ്മേളനം കഴിഞ്ഞ്, 'വിവേകോദയ'ത്തില്‍ (മകരം-ദിനം ലക്കം), രാജഗോപാലാചാരിയെപ്പറ്റി ഇങ്ങനെഎഴുതി: ''യോഗ്യനായ ദിവാന്‍ പി.രാജഗോപാലാചാരി അവര്‍കള്‍ പ്രതിനിധികളോടു കാണിച്ച അനുകമ്പയും ക്ഷമയും പ്രതിപാദ്യവിഷയങ്ങള്‍ കേള്‍ക്കുന്നതില്‍ പ്രദര്‍ശിപ്പിച്ച ശ്രദ്ധയും താല്‍പ്പര്യവും അന്യാദൃശമായിരുന്നു. ദിവാന്‍ജി അവര്‍കളുടെ ഉപസംഹാര പ്രസംഗം കേവലം വസ്തുതകൊണ്ടു നിറഞ്ഞതും അത്യന്തം ഹൃദയംഗമവുമായിരുന്നു. ആ പ്രസംഗം അദ്ദേഹത്തിന്റെ അസാധാരണമായ യോഗ്യതക്കും ഭരണവിഷയത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന തീവ്രമായ ശ്രദ്ധയ്ക്കും ജനങ്ങളുടെ നന്മയില്‍ അദ്ദേഹത്തിനുള്ള നിഷ്‌കപടമായ അഭിനിവേശത്തിനും ദൃഷ്ടാന്തമായി എന്നും ശോഭിക്കുന്നതാകുന്നു. ഇദ്ദേഹം നമ്മുടെ ദിവാന്‍ജി ആയി കുറെക്കാലംകൂടി ഇരിപ്പാന്‍ ഇടയാകുന്നു എങ്കില്‍, നിശ്ചയമായും അത് നാടിനും ജനങ്ങള്‍ക്കും ഗുണകരമായിരിക്കുമെന്നു പറയാന്‍ ഞങ്ങള്‍ മടിക്കേണ്ടതില്ല. ''ഈ കൊല്ലത്തെ പ്രജാസഭയ്ക്കുള്ള പ്രധാന വിശേഷം, പുലയരുടെ പ്രതിനിധിയായി അവരുടെ വര്‍ഗത്തില്‍നിന്നുതന്നെ ഒരാളെ (അയ്യന്‍കാളി) ഗവണ്‍മെന്റില്‍നിന്നു നിശ്ചയിച്ചതാണ്. ഈ ശ്ലാഘ്യ കൃത്യത്തിന് ആ വര്‍ഗക്കാര്‍ മാത്രമല്ല, സമസൃഷ്ടി സ്‌നേഹത്തെ ഉല്‍കൃഷ്ട ഗുണമായി ഗണിക്കുന്ന ഏതു വര്‍ഗക്കാരും നമ്മുടെ ദിവാന്‍ജി അവര്‍കളെ അഭിനന്ദിക്കുകയും അദ്ദേഹത്തോടു കൃതജ്ഞരായിരിക്കുകയും ചെയ്യേണ്ടതാകുന്നു.'' 

രാമകൃഷ്ണപിള്ളയെ നാടുകടത്തി, രണ്ടുവര്‍ഷത്തിനുശേഷം, കുമാരനാശാനെപ്പോലെ ഒരാള്‍, ഇങ്ങനെയെഴുതിയതിന്റെ അര്‍ത്ഥം, ആ നാടുകടത്തല്‍ നാട്ടില്‍ വലിയ വിഷയമായിരുന്നില്ല എന്നാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന മലയാള മാധ്യമ പ്രവണത മാത്രമാണ്, രാമകൃഷ്ണപിള്ളയുടെ സംഭാവന. മാധവന്‍ 1921 ല്‍ തിരുനല്‍വേലിയില്‍ ഗാന്ധിയെ കണ്ടു നടത്തിയ സംഭാഷണം, കേരളത്തിലെ ഈഴവരെ സംബന്ധിച്ചിടത്തോളം, സുവര്‍ണ മുഹൂര്‍ത്തമായിരുന്നു. അത് പിന്നീടു നടന്ന വൈക്കം സത്യഗ്രഹത്തിനു പകര്‍ന്ന ഇന്ധനം വളരെയധികമാണ് എന്നുമാത്രമല്ല, ഞാന്‍ വായിച്ചിട്ടുള്ള അഭിമുഖ സംഭാഷണങ്ങളില്‍, ഒന്നാംനിരയില്‍ നില്‍ക്കുന്നതുമാണ്; വലിയ പത്രപ്രവര്‍ത്തകനായിരുന്നു മാധവന്‍ എന്നതിന് സാക്ഷ്യം വേറെ വേണ്ട. 

പുലയക്കുട്ടികളെയും പറയക്കുട്ടികളെയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ച് രാജഗോപാലാചാരി 1910 ല്‍ ഉത്തരവ് പുറപ്പെടുവിച്ചതാണ് രാമകൃഷ്ണപിള്ളയെ ചൊടിപ്പിച്ചത്. സവര്‍ണരായ കുട്ടികളെയും പുലയരാദി കുട്ടികളെയും ഒരേ ക്ലാസിലിരുത്തി പഠിപ്പിക്കുന്നത്, ''കുതിരയെയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുന്നതുപോലെ'' ആയിരിക്കുമെന്ന് 1910 മാര്‍ച്ച് രണ്ടിന് രാമകൃഷ്ണപിള്ള 'സ്വദേശാഭിമാനി'യില്‍ മുഖപ്രസംഗം എഴുതി. രാജഗോപാലാചാരി നാടുകടത്തിയിട്ടും രാമകൃഷ്ണപിള്ളയിലെ ദളിത് വിദ്വേഷി അടങ്ങിയില്ല. 'ലക്ഷ്മി വിലാസം' മാസികയുടെ 1911 ജൂണ്‍-ജൂലൈ ലക്കത്തില്‍, 'സമുദായ ക്ഷയം' എന്ന ലേഖനത്തില്‍, രാമകൃഷ്ണപിള്ള ചോദിച്ചു: ''ഒരു പൊലയക്കുട്ടി പാഠശാല വിട്ട് അവന്റെ ഗൃഹത്തിലേക്ക് മടങ്ങിച്ചെന്നാല്‍, അവന്റെ സഹവാസവും സംസര്‍ഗവും പഴയ ആളുകളുമായിട്ടും പഴയ സ്ഥിതിയിലും തന്നെയാണ്. ആ പരിസരങ്ങള്‍ പരിഷ്‌കരിക്കപ്പെടണമെങ്കില്‍, അവന്റെ കുടുംബത്തിന് ധനാഭിവൃദ്ധിയുണ്ടായിരിക്കണം. ഈ സംഗതിയില്‍ പൊലയരുടെ നില മെച്ചപ്പെട്ടിട്ടുണ്ടോ?'' അതായത്, പുലയന്‍ പണമുണ്ടാക്കിയശേഷം, പഠിച്ചാല്‍ മതി. സംഗതി തിരിച്ചല്ലേ? വിദ്യാഭ്യാസം കൊണ്ടല്ലേ മനുഷ്യന് അഭിവൃദ്ധിയുണ്ടാകുക? അപ്പോള്‍, അതല്ലേ ആദ്യം വേണ്ടത്? മറിച്ചാണെങ്കില്‍, ദളിതന് ധനം, രാമകൃഷ്ണപിള്ള വീട്ടില്‍നിന്നു കൊടുക്കുമായിരുന്നോ? 

ചരിത്രം പരതുമ്പോള്‍ കിട്ടുന്ന മറ്റൊരു വസ്തുത, 1906 ല്‍, ദളിതരുടെ പ്രതിനിധിയായി, സവര്‍ണനായ 'സുഭാഷിണി' പത്രാധിപര്‍ പി.കെ.ഗോവിന്ദപ്പിള്ളയെ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു എന്നതാണ്. രാമകൃഷ്ണപിള്ള അദ്ദേഹത്തിന്റെ ശത്രുവായിരുന്നു; എസ്.ഗോപാലാചാരിയായിരുന്നു അന്നു ദിവാന്‍. പ്രജാസഭയില്‍ ആദ്യമായി ഒരു അവര്‍ണനെത്തിയത്, അതു രൂപവല്‍ക്കരിച്ച 1904 ല്‍ തന്നെ കാര്‍ത്തികപ്പള്ളി ചേപ്പാട് ആലുംമൂട്ടില്‍ ശങ്കരന്‍ കൊച്ചുകുഞ്ഞ് ചാന്നാര്‍; അടുത്ത കൊല്ലം, കുമാരനാശാന്‍. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യത്തെ സഭയായിരുന്നു അത്; ചാന്നാര്‍ അങ്ങനെ ഭാരതത്തില്‍, നിയമസഭാംഗമാകുന്ന ആദ്യ അവര്‍ണനായി. രാജഗോപാലാചാരി ദിവാനാകുന്നത് 1907 ഒക്‌ടോബറിലാണ്. അതിനുമുന്‍പ് കൊച്ചിയില്‍ ദിവാനായിരുന്ന്, ഷൊര്‍ണൂര്‍ റെയില്‍പ്പാതപോലെ പല കുതിച്ചുചാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കി. അയ്യന്‍കാളി സാധുജനപരിപാലന സംഘമുണ്ടാക്കുന്നതും 1907 ല്‍ തന്നെ.

പുലയനെ തന്നെ പ്രജാസഭാംഗമാക്കണമെന്ന ഗോവിന്ദപ്പിള്ളയുടെ അപേക്ഷ മാനിച്ച്, രാജഗോപാലാചാരിയാണ്, 1912 ല്‍ അയ്യന്‍കാളിയെ നാമനിര്‍ദ്ദേശം ചെയ്തത്. അത്, രാമകൃഷ്ണപിള്ളയ്ക്ക് മുഖത്തേറ്റ അടിയായിരുന്നു. 1912 ഫെബ്രുവരി 27 ചൊവ്വാഴ്ച, അയ്യന്‍കാളി സഭയില്‍ ചെയ്ത ആദ്യ പ്രസംഗം, പുതുവല്‍ ഭൂമി പുലയര്‍ക്കു പതിച്ചുകിട്ടുന്നത് സംബന്ധിച്ചായിരുന്നു. 20 ലേറെ കൊല്ലം അയ്യന്‍കാളി, നിയമസഭയില്‍ പോരാടി. 1913 മുതല്‍, ഒന്നിലേറെ ദളിതര്‍ സഭയിലെത്തി-ചിലപ്പോള്‍ അഞ്ചുവരെ. 1914 ല്‍ ദിവാന്‍സ്ഥാനം ഒഴിഞ്ഞ രാജഗോപാലാചാരിയെ, അയിത്ത ജാതിക്കാര്‍ നാടുനീളെ യാത്രയയപ്പു നല്‍കി ആദരിച്ചു. എസ്എന്‍ഡിപിയും അതില്‍ ഉള്‍പ്പെട്ടു. 1921 ല്‍ അദ്ദേഹം, മദ്രാസ് ലജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ആദ്യ അധ്യക്ഷനായി.മാധവൻറെ ദേശാഭിമാനി അദ്ദേഹം 1930 ൽ മരിച്ച് താമസിയാതെ നിലച്ചു.

മുണ്ടശ്ശേരിയുടെ മകൾ

2017 ജനുവരി രണ്ട് ഉച്ചയ്ക്ക്  പന്ത്രണ്ടിന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍, മില്‍ ലെവ്ന്‍ സെമിത്തേരിയിലായിരുന്നു , പ്രൊഫസര്‍ ഡോ. മേരി സത്യദാസിന്റെ സംസ്‌കാരം. രാവിലെ എട്ടു മുതല്‍ ഒന്‍പതര വരെ ബ്രൂക്ക് ഹൗസില്‍ പൊതുദര്‍ശനം. പത്തേകാല്‍ മുതല്‍ ഒരു മണിക്കൂര്‍ റോവന്‍ ചാപ്പലില്‍ ചരമശുശ്രൂഷ.
 അവര്‍ എന്റെ ഓര്‍മകളിലും നിറഞ്ഞുനില്‍ക്കും; അവര്‍ക്ക് അഞ്ചുമക്കളാണ്; മൂന്നാണും രണ്ടു പെണ്ണും. ഞാനും കൂടിയാല്‍, ആറുമക്കള്‍; എന്റെ രണ്ടാമത്തെ അമ്മ. എന്റെ മകള്‍ അശ്വതിയെ ബിഡിഎസിന് ചേര്‍ക്കും മുന്‍പ് ഞാന്‍ അവരെ കോട്ടയത്തെ വീട്ടില്‍ കണ്ടപ്പോള്‍, ഡന്റിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഒരു രോഗി, 32 രോഗിയാണ്, കാരണം പല്ലുകള്‍ 32 ആണ് എന്ന് അവര്‍ പറഞ്ഞു ചിരിച്ചത് ,ഒരു പത്ര പംക്തിയിൽ ഞാൻ എഴുതുമ്പോൾ , അവര്‍ മരിക്കുകയായിരുന്നു. അവരുടെ ഓര്‍മ എന്നില്‍ നിറയുകയായിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ തന്റെ ഹോസ്റ്റല്‍ മുറിയില്‍, അദ്ദേഹം തേച്ചിരുന്ന ബലാഗുളിച്യാദി എണ്ണയുടെ മണം വന്നു നിറഞ്ഞതായി മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയിട്ടുണ്ടല്ലൊ- അതുപോലെ ഒരനുഭവം.
പംക്തി വന്നത് അവര്‍ മരിച്ച ചൊവ്വാഴ്ചയാണെങ്കിലും, ഞാന്‍ അതിന്റെ പകുതി എഴുതിയത് വെള്ളിയാഴ്ചയായിരുന്നു. അന്നാണ്, അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അവര്‍ മാഞ്ചസ്റ്ററിലാണെന്നും അറിയാമായിരുന്നില്ല. മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ (സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ്) കരള്‍രോഗ ചികിത്സാവിദഗ്ദ്ധനാണ്, ഇളയ മകന്‍ ഡോ. തോമസ് സത്യദാസ്.അമ്മ മരിച്ചതിന് പിറ്റേന്ന്, മൂത്തമകന്‍ ജോസഫ് സത്യദാസ്, മാഞ്ചസ്റ്ററില്‍ നിന്ന് എനിക്കെഴുതി:
ഓഗസ്റ്റില്‍ ടെഡ്ഡി (തോമസ്) അമ്മയെ പ്രത്യേക ശ്രദ്ധയോടെ നോക്കാനായി മാഞ്ചസ്റ്ററില്‍ കൊണ്ടുവന്നു. ശ്വാസകോശത്തിന് ചെറിയ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍, മറ്റ് പ്രശ്‌നങ്ങളില്ലാതെ, എല്ലാം സ്വയം ചെയ്തുപോന്നു. രാത്രി, ശ്വാസോച്ഛ്വാസം എളുപ്പമാകാന്‍ ശ്വസന സഹായി ഉണ്ടായിരുന്നു. ഞാന്‍ 21 ന് മാഞ്ചസ്റ്ററിലെത്തുമ്പോള്‍, അമ്മ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും കമ്പിളി ഷോളുകള്‍ തയ്ക്കുകയായിരുന്നു.
പടികള്‍ കയറിയിരുന്നു. എല്ലാറ്റിലും ഇടപെട്ടിരുന്നു. 23 ന് ശ്വാസം കഴിക്കാന്‍ പ്രയാസം വന്നതിനാല്‍ ആശുപത്രിയിലാക്കി. അടുത്തനാളുകളില്‍ അവരെ മക്കളും കൊച്ചുമക്കളും വലയം ചെയ്ത്, ക്രിസ്മസ് ഗാനങ്ങളും അമ്മക്കിഷ്ടപ്പെട്ട മറ്റു പാട്ടുകളും പാടി. സമാധാനത്തോടെയുള്ള മരണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പുവരെ ബോധത്തോടെ സംസാരിച്ചു. അവസാനത്തെ ഏതാനും മണിക്കൂറുകളില്‍, അമ്മയ്‌ക്കൊപ്പം ഞങ്ങള്‍ അഞ്ചുമക്കളും ഉണ്ടായിരുന്നു.
പുണ്യം ചെയ്ത ജന്മം. മക്കളെല്ലാവരും ക്രിസ്മസ് അമ്മയ്‌ക്കൊപ്പം ചെലവിടാന്‍ എത്തിയതായിരുന്നു. ജോസഫ് സിംഗപ്പൂരിലെ ‘സ്‌ട്രെയ്റ്റ്‌സ് ടൈംസി’ല്‍ പത്രാധിപ സമിതി അംഗമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ഇംഗ്ലീഷ് എംഎ ക്ലാസില്‍ ഞങ്ങള്‍ സഹപാഠികളായിരുന്നു. ജോസഫ്, മുണ്ടശ്ശേരിയുടെ കൊച്ചുമകനാണെന്നറിഞ്ഞ്, ഞാന്‍ പരിചയപ്പെട്ടു. ഇംഗ്ലീഷ് പഠിക്കുന്നവര്‍ക്ക് എന്തു മുണ്ടശ്ശേരി? അദ്ദേഹത്തിന്റെ ആത്മകഥ ‘കൊഴിഞ്ഞ ഇലകള്‍’, മറ്റു പുസ്തകങ്ങള്‍ ഒക്കെ ഹൃദിസ്ഥമാക്കിയിരുന്ന ഞാനും അവ അത്ര കാര്യമാക്കാത്ത ജോസഫും ആത്മമിത്രങ്ങളായി.
ഞങ്ങളുടെ സീനിയറായിരുന്നു, മുൻ  ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്. ഞങ്ങളുടെ പ്രൊഫസര്‍മാരായിരുന്നു, വിഷ്ണുനാരായണന്‍ നമ്പൂതിരിയും നരേന്ദ്രപ്രസാദും നര്‍ത്തകി നീനാ പ്രസാദിന്റെ അച്ഛന്‍ ഭാസ്‌കര പ്രസാദും. എന്റെ എക്കാലത്തെയും മികച്ച പ്രൊഫസറായിരുന്നു, നരേന്ദ്ര പ്രസാദ്. ടി.എസ്. എലിയറ്റിന്റെ ‘മര്‍ഡര്‍ ഇന്‍ ദ കഥിഡ്രല്‍’ നാടകമാണ്, നരേന്ദ്രപ്രസാദ് പഠിപ്പിച്ചത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ് തോമസ് ബെക്കറ്റ്, യേശുവിനെപ്പോലെ പ്രലോഭനങ്ങള്‍ അതിജീവിക്കാന്‍ ശ്രമിക്കുന്നതിന്റെ നാടകീയ മുഹൂര്‍ത്തങ്ങളാണ് അതില്‍. അദ്ദേഹത്തിന്റെ ക്ലാസില്‍, എന്നെക്കാണാന്‍ വരുന്ന കൂട്ടുകാരെയും ഞാന്‍ വിളിച്ചു കയറ്റും. അങ്ങനെ കയറിയവരിലൊരാളാണ്, എന്‍.എം. പിയേഴ്‌സണ്‍. ഇവരും ജോസഫിന്റെ സുഹൃത്തുക്കളായി.
ഈ സൗഹൃദം, ജോസഫിന്റെ കോട്ടയം പെരുമ്പായിക്കാട്ടെ വീട്ടിലുമെത്തി. ജോസഫ് ഐഎഎസ് തയ്യാറെടുപ്പിനായി ഡല്‍ഹിയില്‍ പോയ കാലത്ത് കുറെ മാസങ്ങള്‍, ആ വീട്ടില്‍ ഞാന്‍ താമസിച്ചു. അങ്ങനെ, മേരി സത്യദാസ്, എന്റെയും അമ്മയായി. ടെഡ്ഡിയെ ഞാന്‍ എനിക്കറിയാത്ത ഒരു വിഷയം, കെമിസ്ട്രി, പഠിപ്പിച്ചു. അക്കാലത്ത് ഞാന്‍ ‘ദീപിക’യില്‍ ചേര്‍ന്നിരുന്നേയുള്ളൂ. ഒരു പാചകക്കാരനെ വച്ച് ഞങ്ങള്‍ ട്രെയിനികള്‍ റയില്‍വേ സ്റ്റേഷനടുത്ത് ഒന്നിച്ച് താമസിച്ചിരുന്നു. പാചകക്കാരന്റെ ഭക്ഷണം മോശമായതിനാല്‍, മിക്കവാറും ഞാന്‍ മേരി സത്യദാസിന്റെ വീട്ടില്‍ തന്നെയായിരുന്നു. സസ്യാഹാരിയായ എനിക്കായി അമ്മ, മെനു മാറ്റിയെഴുതി. ‘മനോരമ’യില്‍ അഭിമുഖ സമയത്ത് എവിടെയാണ് താമസം എന്ന് മാത്തുക്കുട്ടിച്ചായന്‍ ചോദിച്ചപ്പോള്‍, ‘ഡോ.മേരി സത്യദാസിന്റെ വീട്ടില്‍’ എന്നു പറഞ്ഞത്, മൊത്തം ഇന്റര്‍വ്യൂ ബോര്‍ഡില്‍ അമ്പരപ്പുണ്ടാക്കി. അപ്പോള്‍തന്നെ, മാത്തുക്കുട്ടിച്ചായന്‍ എന്നെ ക്രിസ്ത്യാനിയായി അംഗീകരിച്ചു എന്നുതോന്നി.

കറുത്തു തടിച്ച ഒരു വേലക്കാരി ഉണ്ടായിരുന്നു ആ വീട്ടില്‍. ഒരു നാള്‍ അവരെ കാണാഞ്ഞപ്പോള്‍, മേരി സത്യദാസ് വിശദീകരിച്ചു: ”she was entertaining the security man inside” പത്രപ്രവര്‍ത്തകന്‍ ശ്രദ്ധിക്കാത്തത്, വീട്ടുകാരി കണ്ടുപിടിക്കും എന്നു മനസ്സിലായി.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ മൂത്തമകളായിരുന്നു, മേരി സത്യദാസ്. മുണ്ടശ്ശേരിയുടെ ഭാര്യ കത്രീന വല്ലപ്പോഴും വീട്ടില്‍ വന്നിരുന്നു. മുണ്ടശ്ശേരിയുടെ കൃതികള്‍ ഡി.സി. കിഴക്കെമുറി  പ്രസിദ്ധീകരിച്ചിട്ട് റോയല്‍റ്റി കൊടുക്കാത്തതിനെപ്പറ്റി അവര്‍ എന്നോടു പറയും. പില്‍ക്കാലത്ത്, ഡിസി യുടെ മകള്‍ താരയ്ക്ക്, ജോസഫ് മിന്നുകെട്ടിയതോടെ, റോയല്‍റ്റി വിഷയമല്ലാതായി. ജോസഫിന് ഞങ്ങളുടെ ക്ലാസിലെ ഒരു കുട്ടിയുമായി മൊട്ടിട്ട പ്രണയം, ജോസഫ് എന്നോടല്ല കൂടുതല്‍ ചര്‍ച്ച ചെയ്തത്- അമ്മയോടു തന്നെയായിരുന്നു.
വെല്ലൂരില്‍നിന്ന് ജനറല്‍ മെഡിസിനില്‍ എംഡിയും ഇംഗ്ലണ്ടില്‍ നിന്ന് എഫ്ആര്‍സിഎസും എടുത്ത ഡോ. സത്യദാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്യൂട്ടറും, മേരി ഹൗസ് സര്‍ജനുമായിരിക്കുമ്പോഴാണ്, ഇരുവരും പ്രണയബദ്ധരാകുന്നത്. ബംഗളൂരുവില്‍ എല്‍എംപിയും കൊല്‍ക്കത്തയില്‍ കണ്ടന്‍സ്ഡ് എംബിബിഎസും തിരുവന്തപുരത്ത് ഫാര്‍മക്കോളജിയില്‍ എംഡിയും പഠിച്ച മേരി, നാടാരായ സത്യദാസിനെ പ്രണയിച്ചത്, മുണ്ടശ്ശേരിക്ക് പിടിച്ചില്ല. 1933 ഒക്‌ടോബര്‍ 26 ന് തൃശൂരില്‍ ജനിച്ച മേരിയും പട്ടം അയനിമൂട്ടില്‍ എ.എന്‍. സത്യനേശന്റെ മകന്‍ ഡോ.സത്യദാസും തമ്മിലുള്ള വിവാഹം, 1959 ഓഗസ്റ്റില്‍ മാര്‍ ഗ്രിഗോറിയസ് തിരുമേനി ആശീര്‍വദിക്കുമ്പോള്‍, മുണ്ടശ്ശേരി പങ്കെടുത്തില്ല. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരുന്ന ഇഎംഎസ് മന്ത്രിസഭ പിരിച്ചുവിട്ട് ഒരു മാസം തികയും മുമ്പായിരുന്നു, വിവാഹം. മുണ്ടശ്ശേരിയുടെ മകന്‍, തൃശൂര്‍ കറന്റ് ബുക്‌സ് ഉടമ തോമസ് മാത്രം, കുടുംബത്തില്‍ നിന്ന് പങ്കുകൊണ്ടു. ധനിക കുടുംബമായിരുന്നു, സത്യദാസിന്റേത്. ‘ഭാരതി’ പത്രാധിപരായിരുന്ന അച്ഛന്‍ സത്യനേശന് കെടിസി എന്ന പേരില്‍ ബസുകളുടെ ശൃംഖലയുണ്ടായിരുന്നു. സത്യനേശന്റെ 11 മക്കളില്‍ മൂത്തവനായിരുന്നു, സത്യദാസ്. അദ്ദേഹത്തിന്റെ സഹോദരനാണ്, പിന്നീട് മേയറായ സ്റ്റാന്‍ലി സത്യനേശന്‍. മേരിക്ക് രണ്ടു കുട്ടികളാകും വരെയും മുണ്ടശ്ശേരി നീരസം കാത്തു സൂക്ഷിച്ചതായി, സ്റ്റാന്‍ലിയുടെ ഭാര്യ മോളി ഓര്‍ക്കുന്നു.
സത്യദാസും മേരിയും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തുന്നത് 1965 ലാണ്. 1979 ല്‍ 54-ാം വയസില്‍ സത്യദാസ് മരിക്കുമ്പോള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടായിരുന്നു. വീടു പണിയുടെ ബാധ്യതക്കാലത്ത്, അദ്ദേഹം മദ്യം നിയന്ത്രിച്ചിരുന്നുവെന്നാണ്, ജോസഫ് പറഞ്ഞിട്ടുള്ളത്. സത്യദാസ് മരിക്കുമ്പോള്‍ കുട്ടികള്‍ക്ക് 19 മുതല്‍ 10 വരെയാണ് പ്രായം. എനിക്ക് അഞ്ചുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചതിനാല്‍, അമ്മയെ ഞാന്‍ വിധവയായാണ് കണ്ടിട്ടുള്ളത്. മേരി സത്യദാസും ഞാന്‍ കാണുമ്പോള്‍ വിധവയാണ്. കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തി വലിയ നിലയിലെത്തിച്ച മേരി സത്യദാസിന്റെ സമര്‍പ്പണം അപാരമാണ്. നന്മയല്ലാതെ മറ്റൊന്നും ഞാന്‍ അവരില്‍ കണ്ടിട്ടില്ല. കഴിഞ്ഞകൊല്ലം ജോസഫ് വന്നപ്പോള്‍, ഞാന്‍ ഉച്ചകഴിഞ്ഞാണ് കോട്ടയത്തെ വീട്ടിലെത്തിയത്. എന്നെക്കാണാന്‍ ഉച്ചയ്ക്കുള്ള പതിവ് ഉറക്കം മാറ്റിവച്ചിരുന്നു, അവര്‍. കണ്ടിട്ടേ ഉറങ്ങാന്‍ പോയുള്ളൂ.
റിട്ടയര്‍ ചെയ്തശേഷം (1988) കോയമ്പത്തൂര്‍ പിഎസ് ജി  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും മംഗലാപുരം ഡന്റല്‍ കോളജിലും വിസിറ്റിങ് പ്രൊഫസറായിരുന്നു. ഡോക്ടര്‍മാരുടെ പലതലമുറകളെ വാര്‍ത്തെടുത്ത ഒന്നാന്തരം അധ്യാപിക. അവരുടെ ക്ലാസുകള്‍ക്ക് പുറത്ത് പലപ്പോഴും സത്യദാസ് കാതുകൂര്‍പ്പിക്കുന്നതു കണ്ടവരുണ്ട്. വിരമിച്ചശേഷമുള്ള ഏകാന്തതയില്‍, പെന്തക്കോസ്തുകാര്‍ അവരുടെ മനസ്സു മാറ്റി.
ഒരു സിസേറിയന്‍ കഴിഞ്ഞ് താമസിയാതെ ഗര്‍ഭം ധരിക്കുന്നത് അപകടമാണെന്ന് വനിതാ മാസികകളില്‍ വായിച്ച് ആകുലപ്പെട്ടിരുന്നയാളാണ്, എന്റെ ഭാര്യയും. അങ്ങനെ രണ്ടാം ഗര്‍ഭം സംഭവിച്ചപ്പോള്‍, ഭാര്യ എന്നെ സ്വൈരം  കെടുത്തി, എനിക്ക് മാത്രമാണ് ഉത്തരവാദിത്തം എന്ന മട്ടില്‍. ജീവന്‍പോലെ മഹത്തായ ഒന്ന് പ്രകൃതിയില്‍ ഇല്ല എന്ന എന്റെ പ്രഭാഷണം ഭാര്യ ചെവിക്കൊണ്ടില്ല. ഞാന്‍ മേരി സത്യദാസിനെ വിളിച്ച് സംഭവം വിശദീകരിച്ച്, ഭാര്യയെ അവിടെക്കൊണ്ട് ചെല്ലാമെന്ന് അറിയിച്ചു. ഈ സംഭാഷണത്തിന്റെ കാര്യം പറയാതെ, ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാമെന്ന് പറഞ്ഞ്, ഞാന്‍ ഭാര്യയെ അവരുടെ അടുത്തു കൊണ്ടുപോയി. അങ്ങനെയാണ് ഞങ്ങള്‍ക്ക് ഡോ . അശ്വതി ഉണ്ടായത്.

ബിഡിഎസിനു മുന്‍പ് കണ്ടപ്പോള്‍ മേരി സത്യദാസ് എന്നോടു ചോദിച്ചു: ”ആ കുട്ടിയാണോ ഈ കുട്ടി?”
ഞാന്‍ തലയാട്ടി. അക്കാര്യം ഇതുവരെ മകളോട് പറഞ്ഞിട്ടില്ല.

അമ്മയുടെ ആത്മാവിന് പ്രത്യേകം ഈ നിമിഷം നിത്യശാന്തി നേരേണ്ടതില്ല എന്ന് ഞാനറിയുന്നു. ഈ ലോകത്ത് സ്വര്‍ഗമുണ്ടെങ്കില്‍, അവിടെ മാത്രമേ അമ്മയ്ക്ക് പോകാന്‍ കഴിയൂ. ഇങ്ങനെ ഉറപ്പിച്ചു പറയാനാവുന്ന ജീവിതങ്ങള്‍ അധികം നമുക്കില്ലാതിരിക്കെ, ശരീരം ജിര്‍ണവസ്ത്രം മാത്രമാണെന്ന് ഭഗവദ്ഗീത പറഞ്ഞിടത്തു ഞാന്‍ നില്‍ക്കുന്നു. ശരീരത്തിനപ്പുറത്തെ പ്രകാശമാണ്, മേരി സത്യദാസ്; ഇനി, ഒരാകാശ നക്ഷത്രം.

അറിയപ്പെടാത്ത കാസ്ട്രോ

ഫിദല്‍ കാസ്‌ട്രോ മറ്റൊരു കമ്യൂണിസ്റ്റ് നേതാവും സ്വന്തമാക്കിയിട്ടില്ലാത്തത്ര വിശേഷണങ്ങള്‍ നേടിയാണ് വിടവാങ്ങിയത് . കാസ്‌ട്രോയുടെ ജീവിതത്തിന് നൈര്‍മല്യം കുറവായിരുന്നു. അരാധകരെ സൃഷ്ടിച്ച കാസ്‌ട്രോയെ വെറുത്തവരും അനവധിയായിരുന്നു. സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്കുള്ളില്‍ നിന്നുകൊണ്ട് അദ്ദേഹം നയിച്ച ജീവിതത്തിന്റെ പൂര്‍ണരൂപം ഇരുണ്ടതാണ്.
വെട്ടിയൊതുക്കാത്ത താടിരോമങ്ങളും ഒലിവ് നിറമുള്ള കുപ്പായങ്ങളും പട്ടാള ബൂട്ടും ധരിച്ചെത്തുന്ന കാസ്‌ട്രോ ശൈലിയില്‍ ആകൃഷ്ടരായവര്‍ക്ക് ആ മാസ്മരിക വലയത്തില്‍ നിന്ന് പുറത്തുകടക്കുക അസാധ്യമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ് ആ പ്രതിച്ഛായ. ദാരിദ്രത്തില്‍ കഴിയുന്ന ക്യൂബന്‍ ജനത ഒരുവശത്ത്, മറുഭാഗത്ത് അവരുടെ പ്രിയ നേതാവ് ആര്‍ഭാട ജീവിതത്തിലും. ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്, കാസ്‌ട്രോയ്‌ക്കൊപ്പം 17 വര്‍ഷം അംഗരക്ഷകനായിരുന്ന ജുവാന്‍ റെയ്‌നാള്‍ഡോ സാന്‍ചെസ്. ദയാരഹിതനായ, അനേകം വെപ്പാട്ടികളുള്ള, അത്യാര്‍ത്തിയുള്ള കാസ്‌ട്രോയെയാണ് ‘ദ ഡബിള്‍ ലൈഫ് ഓഫ് ഫിദല്‍ കാസ്‌ട്രോ’ എന്ന പുസ്തകത്തിലൂടെ സാന്‍ചെസ് വരച്ചിടുന്നത്.

ജനമധ്യത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും, അവരില്‍ നിന്നൊരകലം പാലിച്ചിരുന്ന കാസ്‌ട്രോയുടെ യഥാര്‍ത്ഥ വാസം എവിടെയായിരുന്നുവെന്ന് പലര്‍ക്കും അറിവില്ലായിരുന്നു. അനേകം സ്ത്രീകള്‍ക്കൊപ്പം ജീവിതം ആഘോഷമാക്കിയ കാസ്‌ട്രോയുടെ ആദ്യ ഭാര്യ മിര്‍ത ഡയാസ് ബലാര്‍തായിരുന്നു. ഈ ബന്ധത്തില്‍ പിറന്ന മകനാണ് ഫിദല്‍ ജൂനിയര്‍ (ഫിഡെലിറ്റോ). നതാലിയ റവ്യൂല്‍റ്റയായിരുന്നു മറ്റൊരു കാമുകി. ഹവാനയിലെ സുന്ദരികളായ സ്ത്രീകളില്‍ ഒരുവളായിരുന്നു നതാലിയ. അമ്പതുകളുടെ മധ്യത്തിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ആദ്യ ഭാര്യയെ മറന്ന കാസ്‌ട്രോ നതാലിയയുടെ കാമുകനായി. ഈ രഹസ്യബന്ധം നതാലിയക്ക് നല്‍കിയത് ഒരു മകളെയാണ്, അലീന. പില്‍ക്കാലത്ത് ഫിദലിന്റെ ഏറ്റവും വലിയ വിമര്‍ശകയും ഈ മകളായിരുന്നു. തന്റെ പേരിനൊപ്പം അച്ഛന്റെ പേര് കൂട്ടിച്ചേര്‍ക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തന്റേടിയായ ആ പെണ്‍കുട്ടിയെ കുറിച്ച് കാസ്‌ട്രോയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സീലിയ പറയുന്നതിങ്ങനെയാണ്: ‘1980 കളില്‍ അവളൊരു സുന്ദരിയായ മോഡല്‍ ആയിത്തീര്‍ന്നിരുന്നു. ഒരു ദിവസം ഞാന്‍ ഫിദലിന്റെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍, അയാളുടെ സഹായി ഒരു ക്യൂബന്‍ മാഗസിന്റെ കോപ്പിയുമായി വന്നു. അതിന്റെ രണ്ടാം പേജ് മുഴുവന്‍, ഒരു പായ് വഞ്ചിക്ക് മുകളില്‍ ബിക്കിനി ധരിച്ച് നില്‍ക്കുന്ന അലീനയുടെ ചിത്രമായിരുന്നു. ഹവാന ക്ലബ് റമ്മിന്റെ പരസ്യമായിരുന്നു അത്’.
ഈ പരസ്യം കണ്ടയുടനെ ഫിദല്‍ അലീനയെ വിളിക്കാന്‍ ആവശ്യപ്പെട്ടു. രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അലീനയെത്തി. ഇരുവരും തമ്മിലുണ്ടായ വാദപ്രതിവാദം മുറി മുഴുവന്‍ പ്രതിധ്വനിച്ചു. ”എല്ലാവര്‍ക്കും അറിയാം നീ എന്റെ മകളാണെന്ന്. ഒരു ബിക്കിനി ധരിച്ച് പരസ്യത്തിനായി പോസ് ചെയ്യുന്നത് എത്രമാത്രം അനുചിതമാണ്”. ഫിദലിന്റെ വാക്കുകള്‍ സീലിയ ഓര്‍ത്തെടുക്കുന്നു.
അലീനക്ക് പിന്നാലെ ഫിദലിന്റെ ചാരന്മാരുണ്ടായിരുന്നു. അവര്‍ മുഖേന മകള്‍ ക്യൂബ വിടാനൊരുങ്ങുന്നുവെന്ന് മനസ്സിലാക്കി. ഒരുവിധത്തിലും അവള്‍ ക്യൂബ വിടരുതെന്ന് അന്നത്തെ അംഗരക്ഷാ തലവന്‍ ആയിരുന്ന കേണല്‍ ജോസ് ദെല്‍ഗാദോയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്നാല്‍ രണ്ട് മാസം കഴിഞ്ഞ് അലീന വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ക്യൂബ വിട്ടു. ഈ സംഭവം കാസ്‌ട്രോയുടെ ക്രോധം ഇരട്ടിയാക്കി. അന്നയാള്‍ രോഷം കൊണ്ട് ഭ്രാന്തനെപ്പോലെ കാണപ്പെട്ടു.
‘യോഗ്യതയില്ലാത്ത വിഡ്ഢികള്‍’, അയാള്‍ ആക്രോശിച്ചു. ‘ആരാണ് ഇതിന് ഉത്തരവാദിയെന്നറിയണം. ഞാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് എനിക്ക് അറിയണം’, ഫിദല്‍ നിര്‍ദ്ദേശിച്ചു.
കാസ്‌ട്രോയ്ക്ക് സ്ത്രീകളോടുള്ള താല്‍പര്യം ക്യൂബന്‍ ജനതക്കിടയില്‍ പാട്ടാണ്. അദ്ദേഹത്തോടൊപ്പം ശയിച്ച സ്ത്രീകളുടെ എണ്ണം 35,000 വരെയുണ്ടെന്നാണ് കണക്ക്. 2009 ല്‍, മാധ്യമ പ്രവര്‍ത്തകയായ ആന്‍ ലൂയിസ് ബര്‍ദാഷ്, അഭിമുഖത്തില്‍ ഫിദലിനോട് എത്ര കുട്ടികള്‍ ഉണ്ടെന്ന് ചോദിച്ചിരുന്നു. അതൊരു വംശം വരും എന്നായിരുന്നു മറുപടി. വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമില്ലായിരുന്നു കാസ്‌ട്രോയ്ക്ക്. സ്വകാര്യ ജീവിതം, പ്രശസ്തിക്കോ, രാഷ്ട്രീയത്തിനോ വേണ്ടി ഉപകരണമാക്കരുത് എന്നായിരുന്നു ന്യായം.
കാസ്ട്രോ യുവതികളെ എപ്പോഴും ആകര്‍ഷിച്ചുകൊണ്ടിരുന്നു. അമേരിക്ക, ജര്‍മന്‍, ഇറ്റലി സ്വദേശിനികളും ഇതില്‍പ്പെടും.
മരീറ്റ 
1959 ല്‍ അധികാരം പിടിച്ചെടുത്ത് അധികം വൈകാതെ തന്നെ മരീറ്റ ലോറന്‍സ് എന്ന ജര്‍മന്‍ യുവതിയുമായി പ്രണയത്തിലായി. സിഐഎ വാടകയ്ക്കെടുത്തതായിരുന്നു മരീറ്റയെ. ഫിദലിനെ ഏതുവിധേനയും വകവരുത്തുകയെന്നതായിരുന്നു യുഎസ് ലക്ഷ്യം. വിഷം നല്‍കി അയാളെ ഇല്ലാതാക്കുക എന്ന ചുമതലയായിരുന്നു മരീറ്റയെ ആദ്യം ഏല്‍പ്പിച്ചത്. 30 സെക്കന്റുകള്‍ക്കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ ശേഷിയുള്ള വിഷഗുളികകളുമായാണ് അവള്‍ കാസ്‌ട്രോയെ കാണാന്‍ എത്തുന്നത്. പരിചയപ്പെട്ട് ഏറെ കഴിയും മുന്നേ അയാള്‍ മരീറ്റയോട് ചോദിച്ചു, ‘നീ എന്നെ കൊല്ലാന്‍ വന്നതാണോ’? അതിന് അവള്‍ മറുപടി നല്‍കിയത് അയാളെ കാണാന്‍ വന്നതാണ് എന്നാണ്. പിന്നെ ചോദിച്ചത് നീ സിഐഎയ്ക്കുവേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത് എന്നത്രെ. വാസ്തവത്തില്‍ അല്ല, ഞാന്‍ എനിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന മറുപടി മരീറ്റയും നല്‍കി. നിനക്കെന്നല്ല, ആര്‍ക്കും എന്നെ കൊല്ലാന്‍ സാധിക്കില്ലെന്ന ഫിദലിന്റെ മറുപടിയില്‍ അവളുടെ ആത്മവിശ്വാസം നഷ്ടമായി.
ചാള്‍സ് ശോഭ്‌രാജിന്റെ അഭിഭാഷക അയാളുടെ കാമുകിയായ പോലെ, കൊല്ലാന്‍ വന്നവള്‍ കാമുകിയായി. വിടര്‍ന്ന കണ്ണുകളുള്ള ആ പത്തൊമ്പതുകാരിയെ കണ്ടമാത്രയില്‍ തന്നെ ഫിദലിന് ഇഷ്ടം തോന്നി. ക്യൂബയിലെ ഹബാന ഹില്‍ട്ടണായിരുന്നു അവരുടെ സമാഗമസ്ഥലം. ഏഴുമാസമാണ് അവള്‍ അയാള്‍ക്കൊപ്പം ഉണ്ടായിരുന്നത്.
ആരേയും വശീകരിക്കുന്ന ഫിദലിനെക്കുറിച്ച് മരീറ്റ പറയുന്നത് ഇങ്ങനെ-തൊട്ടടുത്ത് നിന്ന്, കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടാവും ഫിദല്‍ സംസാരിക്കുക. എന്നാല്‍ കാസ്‌ട്രോയുടെ മേല്‍ വിപ്ലവ നായിക സീലിയയ്ക്ക് ഉണ്ടായിരുന്ന ആധിപത്യവും അയാള്‍ക്ക് മറ്റ് സ്ത്രീകളോടുണ്ടായിന്ന അടുപ്പവും മരീറ്റ-ഫിദല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. അപ്പോഴേക്കും മരീറ്റ ഗര്‍ഭിണിയായിരുന്നു. ഏഴ് മാസം പൂര്‍ത്തിയാകുന്നതിന് മുന്നേ വഴുതി വീണതിനെ തുടര്‍ന്ന് അവള്‍ ആശുപത്രിയിലായി. കുഞ്ഞിന് കുഴപ്പമില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് ഇഞ്ചക്ഷന്‍ നല്‍കി. ബോധം തെളിഞ്ഞപ്പോഴേക്കും ഫിദലിന്റെ ശത്രുക്കള്‍ കുഞ്ഞിനെ കൊന്നു. എന്താണ് സംഭവിച്ചത് എന്ന് അവള്‍ക്ക് ധാരണയില്ലായിരുന്നു. ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് പല അപവാദങ്ങളും കേള്‍ക്കേണ്ടി വന്നുവെങ്കിലും കാസ്‌ട്രോയുടെ പ്രതികരണം അവളെ അയാള്‍ക്കെതിരെ തിരിച്ചു.
കാസ്‌ട്രോയെ ഏറ്റവും അടുത്തറിഞ്ഞ വ്യക്തി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സീലിയ സാന്‍ചെസായിരുന്നു. മുപ്പതിലേറെ വര്‍ഷം അവര്‍ കാസ്ട്രോയ്ക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയും സീലിയയായിരുന്നു. 1980 ല്‍ ക്യാന്‍സര്‍ ബാധിതയായി മരിക്കും വരെ കാസ്ട്രോയുടെ എല്ലാമായിരുന്നു സീലിയ. ക്യൂബന്‍ വിപ്ലവത്തില്‍ സീലിയ വഹിച്ച പങ്ക് ചെറുതല്ല. 1956 ലാണ് സീലിയ മെക്‌സികോയില്‍ നിന്ന് ക്യൂബയിലെത്തുന്നത്. കാസ്‌ട്രോയ്‌ക്കൊപ്പം ഗറില്ല യുദ്ധങ്ങളില്‍ സീലിയയും സജീവ പങ്കാളിയായി.
1959 ല്‍ കാസ്‌ട്രോ അധികാരത്തിലെത്തിയപ്പോള്‍ നിഴല്‍പോലെ സീലിയ ഉണ്ടായിരുന്നു. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്നാണ് അവര്‍ മരിക്കുന്നത്. ക്യൂബന്‍ ജനതയുടെ ആരാധനാബിംബങ്ങളില്‍ ഒരാളാണ് സീലിയയും. ഇരുവരും തമ്മിലുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമായി ഗാഢമായിരുന്നു. ക്യൂബന്‍ വിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച സീലിയയാണ് ഗറില്ലകളുമായി മെക്‌സിക്കോയില്‍ നിന്ന് ക്യൂബയിലേക്ക് തിരിച്ച ‘ഗ്രാന്‍മ’ ബോട്ട് ഏത് തീരത്ത് അടുപ്പിക്കണം എന്ന് തീരുമാനമെടുത്തതത്രെ. അവര്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും സീലിയയാണ്. ബാറ്റിസ്റ്റ ഭരണകൂടം ഏറെ ഭയപ്പെട്ടിരുന്നു ആ പെണ്‍കരുത്തിനെ. അവളെ പിടികൂടിയാല്‍ ക്യൂബയിലെ വിപ്ലവ പ്രസ്ഥാനം ശിഥിലമാകുമെന്ന് അവര്‍ കരുതി.
കാസട്രോയ്ക്കും വിപ്ലവാദര്‍ശങ്ങള്‍ക്കും വേണ്ടി സ്വയം അര്‍പ്പിച്ച ജീവിതമായിരുന്നു അവരുടേത്. ഗൗരിയമ്മയെപ്പോലെ അവര്‍ വിവാഹിതയായിരുന്നില്ല. അവര്‍ക്ക് മറ്റാരുമായെങ്കിലും പ്രണയം ഉണ്ടായിരുന്നോ എന്നതിന് തെളിവുകളും ഇല്ല. കാസ്‌ട്രോയുടെ സ്ത്രീ സൗഹൃദങ്ങളെക്കുറിച്ച് സീലിയ വെളിപ്പെടുത്തിയിട്ടുമുണ്ട്.
കരീബിയന്‍ രാജ്യത്തുടനീളം കാസ്ട്രോയ്ക്ക് 20 ആഡംബര വസതികള്‍, ഇതില്‍ സ്വന്തമായൊരു ദ്വീപും ഉള്‍പ്പെടുന്നു. ഇവിടേക്ക് എത്തിച്ചേരുന്നതിനായുള്ള ഉല്ലാസ ബോട്ട് അലങ്കരിച്ചിരിക്കുന്നതാവട്ടെ അങ്കോളയില്‍ നിന്ന് ഇറക്കുമതി ചെയ്ത സവിശേഷമായ മര ഉരുപ്പടികള്‍ കൊണ്ടായിരുന്നുവെന്ന് സീലിയ എഴുതിയിരുന്നു.
കാസ്ട്രോയുടെ ജീവിതത്തിലൂടെ വന്നും പോയും ഇരുന്ന സ്ത്രീജിവിതങ്ങള്‍ എത്രയെന്ന് നിശ്ചയമില്ല.അഞ്ച് സ്ത്രീകളിലായി പതിനൊന്ന് മക്കള്‍ ഉണ്ടെന്നാണ് പറയുന്നത്. സ്ത്രീലമ്പടനായിരുന്ന കാസ്‌ട്രോയ്ക്ക് അതിലേറെ മക്കളുണ്ടാകാന്‍ സാധ്യതയേറെയാണ്. 1962 നും 74 നും ഇടയ്ക്കാണ് ഡാലിയ സോട്ടോ ദെല്‍വാലേയുമായുള്ള ബന്ധത്തില്‍ അഞ്ച് ആണ്‍കുട്ടികള്‍ ഉണ്ടായത്. 1980 ല്‍ ഇവരെ കാസ്‌ട്രോ രഹസ്യമായി വിവാഹം കഴിച്ചു.
ഡാലിയ 
മാധ്യമ പ്രവര്‍ത്തകയായ ആന്‍ ലൂയിസ് ബര്‍ദാഷിന്റെ അന്വേഷണങ്ങള്‍ നീളുന്നത് കാസ്‌ട്രോയുടെ രഹസ്യബന്ധങ്ങളിലേക്കാണ്. 1956 ല്‍ മൂന്ന് സ്ത്രീകളിലായി മുന്ന് സന്താനങ്ങള്‍ കാസ്‌ട്രോയ്ക്കുണ്ടായെന്നാണ് കണ്ടെത്തല്‍. ഇതിലൊരാളാണ് പഞ്ചിത പുപോ.മറ്റൊരാളാണ് ജോര്‍ജ് എയ്ഞ്ചല്‍. മരിയ ലബോര്‍ഡാണ് ജോര്‍ജിന്റെ അമ്മ. സിറോയാണ് മറ്റൊരാള്‍. ഈ പുത്രനെക്കുറിച്ച് ആനിനോട് വെളിപ്പെടുത്തിയതാവട്ടെ സീലിയയും. ഇയാളുടെ അമ്മയാരെന്നത് ഇപ്പോഴും രഹസ്യം. കാസ്‌ട്രോയുടെ മക്കളില്‍ ആദ്യ ഭാര്യയില്‍ പിറന്ന ഫിഡെലിറ്റോയ്ക്കാണ് കൂടുതല്‍ സ്വീകാര്യതയുള്ളത്.
എതിര്‍ക്കുന്നവരെ ഉല്‍മൂലനം ചെയ്യുകയെന്നതായിരുന്നു കാസ്ട്രോയുടേയും രീതി. കാസ്ട്രോയുടെ ക്യൂബ അടിച്ചമര്‍ത്തപ്പെട്ടവരുടേതായിരുന്നു. ക്യൂബയെ സോവിയറ്റ് യൂണിയന്റെ കോളനിയായി മാറ്റാന്‍ ശ്രമിക്കുകയും ഒരാണവായുധ യുദ്ധത്തിന്റെ വക്കിലെത്തിക്കുകയും ചെയ്ത കാസ്ട്രോ, സാധ്യമാകുന്നയിടങ്ങളിലെല്ലാം ഭീകരത വളര്‍ത്താന്‍ സഹായം നല്‍കിയ സ്വേച്ഛാധിപതിയായിരുന്നു. ക്യൂബയില്‍ നിന്ന് നിരവധി പേരെ കാണാതാകുന്നതിനും ആയിരക്കണക്കിനാളുകളുടെ വധശിക്ഷയ്ക്കും കാരണക്കാരന്‍. ക്യൂബന്‍ ജനതയില്‍ 20 ശതമാനത്തോളം പേരെ നാടുകടക്കാന്‍ നിര്‍ബന്ധിതരാക്കി. ആയിരക്കണക്കിനാളുകള്‍ കാസ്ട്രോയുടെ ഏകാധിപത്യത്തിന്‍ കീഴില്‍ നിന്ന് പലായനം ചെയ്യുന്നതിനിടയില്‍ കടലില്‍ മരണത്തിന് കീഴടങ്ങി.
എല്ലാ സ്വത്തുക്കളുടേയും അവകാശം തനിക്കാണെന്ന് പ്രഖ്യാപിച്ച കാസ്ട്രോയുടെ ഭരണം ജനങ്ങളെ കൂടുതല്‍ ദരിദ്രരാക്കി. ഭക്ഷ്യ ഉത്പാദനം കുറഞ്ഞു. സ്വകാര്യ സംരംഭങ്ങള്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കും ക്യൂബയില്‍ ഇടമുണ്ടായിരുന്നില്ല. ബഹുഭൂരിപക്ഷം വരുന്ന മധ്യവര്‍ഗ്ഗക്കാരേയും ക്യൂബയില്‍ നിന്ന് തുടച്ചുനീക്കി. ക്യൂബന്‍ ജനത അടിമകള്‍ക്ക് തുല്യരായി. അഭിപ്രായ സ്വാതന്ത്ര്യത്തെ, സംഘം ചേരാനുള്ള സ്വാതന്ത്ര്യത്തെ, മാധ്യമ സ്വാതന്ത്ര്യത്തെ, മത സ്വാതന്ത്ര്യത്തെ എല്ലാം നിരോധിച്ചു. ഇതിനൊരു അയവ് വന്നത് 1960 കളിലാണ്. എന്നാല്‍ 1976 ല്‍ ക്യൂബന്‍ ഭരണഘടനയില്‍ ഒരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. ഔദ്യോഗികമായി ക്യൂബ നിരീശ്വരവാദികളുടെ രാജ്യമാണെങ്കിലും വിപ്ലവത്തിന് വേണ്ടി ആരുടെയെങ്കിലും മതവിശ്വാസത്തെ നിന്ദിക്കുന്നത് ശിക്ഷാര്‍ഹമാണെന്നതായിരുന്നു ആ വ്യവസ്ഥ.
പതിറ്റാണ്ടുകളോളം ക്യൂബന്‍ ഭരണാധികാരിയായിരുന്ന കാസ്ട്രോയ്ക്ക് 2000ത്തിന്റെ തുടക്കത്തിലാണ് മങ്ങലേറ്റത്. കാസ്ട്രോ യുഗത്തിന്റെ അന്ത്യത്തിന് അന്ന് തുടക്കം കുറിച്ചു. എങ്കിലും തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാളിയായിരുന്നു. തന്നിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചുനിര്‍ത്തുന്ന മാസ്മരിക പ്രഭാവം അപ്പോഴേക്കും നഷ്ടമായിത്തുടങ്ങി. അനാരോഗ്യത്തെ തുടര്‍ന്ന് പൊതുവേദികളില്‍ നിന്ന് വിട്ടുനിന്ന കാസ്ട്രോ, മാധ്യമങ്ങളിലൂടെ ലേഖനങ്ങളെഴുതി ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തി. കാസ്‌ട്രോ വിടവാങ്ങി എന്ന തരത്തില്‍ നിരവധി തവണ വാര്‍ത്തകള്‍ പ്രചരിച്ചു.
634 വധശ്രമങ്ങളില്‍ നിന്ന് രക്ഷപെട്ട തന്നെ അത്രവേഗം മരണം കൂട്ടിക്കൊണ്ടുപോകില്ല എന്ന ഉറപ്പോടെ, അപ്പോഴൊക്കെ അദ്ദേഹം ജനങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ നേതാവ് മരിച്ചിട്ടില്ല എന്ന് ആരാധകര്‍ ആശ്വസിക്കുമ്പോഴും വാക്കുകള്‍ ഇടറി, ശരീരം വിറകൊള്ളുന്ന വയസ്സനായിത്തുടങ്ങിയെന്ന് ജനം തിരിച്ചറിഞ്ഞു. കഴിഞ്ഞുപോയ കാലത്തെ പ്രതാപം തിരിച്ചുപിടിക്കാന്‍ ആവില്ലെന്ന് മനസ്സിലാക്കിയ കാസ്ട്രോ, ഭരണം സഹോദരന്‍ റൗള്‍ കാസ്ട്രോയ്ക്ക് കൈമാറി. സ്വയം കെട്ടിയുയര്‍ത്തിയ പ്രതിച്ഛായക്കുള്ളില്‍ നിറഞ്ഞുനിന്ന കാസ്ട്രോയുടെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് സാന്തിയാഗോയില്‍ എത്തും. ഇനി അത്, ചാരം മൂടിയ ഓര്‍മ.

കാസ്ട്രോ കവിതയെ തടവിലിട്ടു

ഫിദല്‍ കാസ്‌ട്രോയെപ്പറ്റിയുള്ള സങ്കടാരവങ്ങള്‍ നിലച്ചെങ്കില്‍, അയാള്‍ ഒരു കവിയെ തടവിലാക്കിയ കഥ പറയാം.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് കാസ്‌ട്രോയുടെ ഉറ്റസുഹൃത്തായിരുന്നുവെന്ന് കൊട്ടിപ്പാടപ്പെട്ടിട്ടുണ്ട്; ആ സൗഹൃദത്തെപ്പറ്റി പുസ്തകവുമുണ്ട്. ക്യൂബന്‍ വിപ്ലവത്തിനു മുന്‍പേ മാര്‍കേസ്, കാസ്‌ട്രോയെപ്പറ്റി കേട്ടിരുന്നു. പാരിസില്‍ വച്ച്, ക്യൂബന്‍ കവി നിക്കൊളാസ് ഗിയനാണ്, കാസ്‌ട്രോയെപ്പറ്റി പറഞ്ഞത്. നിയമവിദ്യാര്‍ത്ഥിയായ കാസ്‌ട്രോ എന്ന യുവാവ്, ബറ്റിസ്റ്റയെ അട്ടിമറിച്ചേക്കുമെന്ന് ഗിയന്‍ പറഞ്ഞു.
1959 ല്‍ വിപ്ലവത്തിനുശേഷം, ബറ്റിസ്റ്റയുടെ കൂട്ടാളികളെ വിചാരണ ചെയ്യുന്നതിനിടയ്ക്ക് ലോകമെമ്പാടു നിന്നും കാസ്‌ട്രോ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചപ്പോഴാണ്, മാര്‍കേസ് കാസ്‌ട്രോയെ ആദ്യമായി കണ്ടത്. ഏതാനും വാചകങ്ങള്‍ കൈമാറി-അത്രമാത്രം.
കാസ്‌ട്രോയ്ക്ക് വേണ്ടിയുള്ള ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ ആരവത്തിന്റെ ഭാഗമായി, മാര്‍കേസ്. പക്ഷേ, ബുദ്ധിജീവികളുടെ കാല്‍പനിക പിന്തുണ കാസ്‌ട്രോയ്ക്ക് 1968 ല്‍ നഷ്ടപ്പെട്ടു. പാഡില്ല സംഭവമായിരുന്നു കാരണം. വിപ്ലവ വിരുദ്ധനായ ഹെബര്‍ട്ടോ പാഡില്ലയുടെ അറസ്റ്റും വിചാരണയും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതായി.
മാര്‍കേസിന്റെ ഉറ്റസുഹൃത്തായ നൊബേല്‍ ജേതാവും പെറുവിലെ നോവലിസ്റ്റുമായ മരിയോ വെര്‍ഗാസ് യോസ, കാസ്‌ട്രോയുടെയും മാര്‍കേസിന്റെയും വലയത്തില്‍നിന്നു മാറി. മാര്‍കേസ്, കാസ്‌ട്രോയ്‌ക്കൊപ്പം നിന്നു.
ക്യൂബയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ പിനാര്‍ ദെല്‍ റിയോയിലെ പ്യൂര്‍ത്ത ദെല്‍ ഗോല്‍പെകില്‍ 1932 ലാണ് പാഡില്ല ജനിച്ചത്. 16-ാം വയസില്‍, ‘ധിക്കാരികളായ റോസാപ്പൂക്കള്‍’ എന്ന ആദ്യ കവിതാസമാഹാരമിറക്കി. വിപ്ലവകാലത്ത്, അതിനൊപ്പം നിന്നു.
വിപ്ലവം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനുശേഷം, 1961 ല്‍ എഴുത്തുകാര്‍ വിപ്ലവത്തിനൊപ്പം നില്‍ക്കണമെന്ന തിട്ടൂരം വന്നു. ”വിപ്ലവത്തിനൊപ്പം, എല്ലാം; വിപ്ലവം വിട്ടാല്‍, ശൂന്യം” എന്ന് കാസ്‌ട്രോ എഴുത്തുകാരന്റെ കടമ നിര്‍വചിച്ചു. അറുപതുകളില്‍ ഉടനീളം, എഴുത്തുകാരെ വരുതിയിലാക്കാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരുന്നു.
968 ല്‍, ദേശീയ കവിതാമത്സരത്തിലെ ജൂറിമാര്‍, പാഡില്ലയുടെ, ‘കളിക്ക് പുറത്ത്’ എന്ന സമാഹാരത്തിന് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. അതില്‍ വിപ്ലവത്തെപ്പറ്റി സംശയം രേഖപ്പെടുത്തുന്ന വരികള്‍ ഉണ്ടായിരുന്നു.
കവിയെ പുറത്താക്കുക!
അവനിവിടെ ഒരു കാര്യവുമില്ല
അവന്‍ ശരിക്കു കളിക്കുന്നില്ല
അവന് ആവേശമില്ല
അവന്‍ വ്യക്തമായൊന്നും പറയുന്നില്ല
അവന്‍ അദ്ഭുതങ്ങള്‍ കാണുന്നില്ല.
അവാര്‍ഡ്, കോളിളക്കമുണ്ടാക്കി. പുസ്തകം പ്രസിദ്ധീകരിച്ചെങ്കിലും, അത് പ്രതിവിപ്ലവകൃതിയാണെന്ന അനുബന്ധം, ഭരണകൂടം ചേര്‍ത്തു. പാഡില്ലയെ വീട്ടുതടങ്കലിലാക്കി. 1971 ല്‍ ക്യൂബയിലെ രാഷ്ട്രീയ കാലാവസ്ഥ വഷളായിരിക്കേ, പാഡില്ലയെ ഒരു മാസം രഹസ്യപ്പൊലിസ് വിചാരണ ചെയ്തു. അതുകഴിഞ്ഞ്, എഴുത്തുകാരുടെ യൂണിയനു മുമ്പാകെ നിര്‍ബന്ധിച്ചു ഹാജരാക്കി കുമ്പസാരിപ്പിച്ചു.
അതോടൊപ്പം, തന്റെ ഭാര്യ ബെല്‍ക്കിസ് ക്യൂസ മെയ്ല്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ പ്രതിവിപ്ലവകാരികളാണെന്നും അയാളെക്കൊണ്ട് പറയിച്ചു. പാഡില്ല, രാജ്യാന്തര ശ്രദ്ധാകേന്ദ്രമായി.
ഴാങ്‌പോള്‍ സാര്‍ത്ര്, സിമൊങ് ദെ ബുവ്വ, സൂസന്‍ സൊണ്ടാഗ്, ജൂലിയോ കോര്‍ത്തസാര്‍, യോസ തുടങ്ങിയവര്‍ ഒപ്പിട്ട ദയാഹര്‍ജി പുറത്തുവന്നു.
മരിയോ വെര്‍ഗാസ് യോസ എഴുതി:
സഖാക്കളെ മനുഷ്യാഭിമാന വിരുദ്ധമായ മുറകള്‍ക്ക് വിധേയരാക്കുക, അവര്‍ക്കെതിരെ കാല്‍പനികമായ കുറ്റങ്ങള്‍ ആരോപിക്കുക, അവരെക്കൊണ്ട് പൊലിസിന്റെ വാചകങ്ങള്‍ ഓര്‍മിപ്പിക്കുന്ന കത്തുകളില്‍ ഒപ്പിടുവിക്കുക-ഇതെല്ലാം ക്യൂബന്‍ വിപ്ലവത്തിന്റെ ആദ്യദിനം മുതല്‍ ഞാന്‍ എന്തുകൊണ്ടാണോ വിപ്ലവത്തെ ആലിംഗനം ചെയ്തത്, അവയ്ക്ക് വിരുദ്ധമാണ്. ആത്മാഭിമാനം നഷ്ടപ്പെടുത്താതെ വ്യക്തിയുടെ നീതിക്കായി പ്രവര്‍ത്തിക്കുക വിപ്ലവലക്ഷ്യമായിരുന്നു.
മാര്‍കേസിനെപ്പോലുള്ളവര്‍ കരുതിയത്, അമേരിക്കയുടെ നിഴലിലുള്ള ഒരു രാജ്യത്ത് ഇത്തരം കലാത്യാഗങ്ങള്‍ അനിവാര്യമാണ് എന്നാണ്; എം.എ. ബേബിയും പ്രഭാവര്‍മയും എൻ എസ്‌ മാധവനും  ഇതിനോട് യോജിക്കും.
കവയിത്രിയുടെ കഥ കൂടി പറയാം. പാഡില്ലയ്ക്ക് മുന്‍പ് മറ്റൊരാളെ, ബെല്‍ക്കിസ് ക്യൂസ മെയ്ല്‍ വിവാഹം ചെയ്തിരുന്നു. സാന്‍ഡിയാഗോ സര്‍വകലാശാലയില്‍ പഠിക്കുമ്പോഴായിരുന്നു അത്. മരിയ ജോസഫിന എന്ന മകള്‍ പിറന്നശേഷം അവര്‍ വിവാഹമുക്തയായി.യും എന്‍.എസ്. മാധവനും ഇതിനോട് കോളജില്‍ പഠിക്കുമ്പോള്‍ ആദ്യകവിതാ സമാഹാരം പുറത്തുവന്നു. ദേശീയ കവിതാമത്സരത്തിലാണ്, ബെല്‍ക്കിസ്, പാഡില്ലയെ കണ്ടത്. അഞ്ചുവര്‍ഷത്തിനുശേഷം, അവര്‍ ഒന്നിച്ചു. വിപ്ലവത്തിന്റെ മുഖപത്രമായ ‘ഗ്രാന്‍മ’യില്‍ ചേര്‍ന്നെങ്കിലും, 1967 ല്‍ പുറത്താക്കപ്പെട്ടു. വിപ്ലവാവേശത്താല്‍ അല്ല ‘ഗ്രാന്‍മ’യില്‍ അവര്‍ പോയിരുന്നത്. ആല്‍ബര്‍ട്ടോ മൊറേവിയ, നിക്കനോര്‍ പാറ, കോര്‍ത്തസാര്‍ തുടങ്ങിയവരെ അഭിമുഖം ചെയ്ത് ഓഫിസില്‍ ലേഖനങ്ങള്‍ എത്തിക്കുന്ന സാംസ്‌കാരിക പത്രപ്രവര്‍ത്തനം മാത്രമായിരുന്നു, അത്.

പാഡില്ലയെ എഴുത്തുകാരുടെ യൂണിയനില്‍ കുമ്പസാരിപ്പിച്ചതിനെ തുടര്‍ന്ന്, 1971 മാര്‍ച്ച് 20 ന്, ബെല്‍ക്കിസ് അറസ്റ്റിലായി. വില്ല മരിസ്തയിലെ പട്ടാള ക്യാമ്പില്‍ മൂന്നുനാള്‍ അവരെ മൗനതടവിന് വിധിച്ചു; പാഡില്ല 37 നാള്‍ മൗന തടവിലായിരുന്നു. ഭര്‍ത്താവിനെ മോചിപ്പിച്ച ശേഷം, ബെല്‍ക്കിസിനെക്കൊണ്ട് യൂണിയനില്‍ ‘ആത്മവിമര്‍ശനം’ നടത്തിച്ചു. പ്രസിദ്ധീകരിച്ച കവിതാസമാഹാരം നശിപ്പിച്ചു.യോജിക്കുമായിരിക്കും.ബെല്‍ക്കിസിന്റെ മാതാപിതാക്കള്‍ 1966 ല്‍ മിയാമിയിലേക്ക് രക്ഷപെട്ടിരുന്നു. 1979 ല്‍ ബെല്‍ക്കിസും മകന്‍ ഏണസ്റ്റോയും അവര്‍ക്കൊപ്പം ചേര്‍ന്നു. അവര്‍ മിയാമി വിട്ടില്ലെങ്കില്‍, പാഡില്ലയെ വിടില്ലെന്ന് ക്യൂബന്‍ ഭരണകൂടം വാശിപിടിച്ചതിനാല്‍, അവര്‍ ന്യൂജേഴ്‌സിയിലേക്ക് മാറി. ഒരു ക്യൂബന്‍ വസ്ത്രാലയത്തില്‍ മാനേജരായി. 1982 പ്രിന്‍സ്ടണില്‍, പാഡില്ലയ്‌ക്കൊപ്പം, ‘ലിന്‍ഡന്‍ ലെവ്ന്‍’ എന്ന കലാ, സാഹിത്യ മാസിക തുടങ്ങി; 1986 ല്‍ ടെക്‌സസില്‍ ലാകാസ അസുള്‍ ആര്‍ട് ഗ്യാലറിയും. 1995 ല്‍ പാഡില്ലയും ബെല്‍ക്കിസും വിവാഹമുക്തരായെങ്കിലും, അദ്ദേഹത്തിന്റെ മരണശേഷം, ആര്‍ട് ഗ്യാലറിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കി.പാഡില്ല കടുത്ത നിരീക്ഷണത്തില്‍ ക്യൂബയില്‍ തന്നെ കഴിഞ്ഞു.

1980 ല്‍ അമേരിക്കന്‍ സെനറ്റര്‍ എഡ്വേര്‍ഡ് കെന്നഡി ഇടപെട്ട് പാഡില്ലയെ അമേരിക്കയില്‍ എത്തിച്ചു. പ്രിന്‍സ്റ്റണ്‍, ന്യൂയോര്‍ക്ക്, മിയാമി എന്നിവിടങ്ങളില്‍ പഠിപ്പിച്ച് പാഡില്ല അലബാമയിലെ ഓബേന്‍ സര്‍വകലാശാലയില്‍ അധ്യാപകനായി.കൊളംബസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍, ലാറ്റിനമേരിക്കന്‍ പഠനവിഭാഗത്തില്‍ പഠിപ്പിച്ചു. 16 വര്‍ഷം മുന്‍പ്, ക്ലാസില്‍ കാണാത്തതിനാല്‍, കുട്ടികള്‍ അന്വേഷിച്ചു. പാഡില്ല വീട്ടില്‍ മരിച്ചുകിടന്നു
കാസ്‌ട്രോയ്ക്ക് ‘ഹലേലുയ്യ’ പാടാത്തതിനാല്‍ തടവിലായ മറ്റൊരു കവിയാണ്, അര്‍മാന്‍ഡോ വല്ലദാരെസ്; പാഡില്ലയുടെ നാട്ടുകാരന്‍.
വിപ്ലവാനുകൂലിയായിരുന്നു ആദ്യം, വല്ലദാരെസ്. വിപ്ലവശേഷം, പോസ്റ്റ് ഓഫിസ് ജീവനക്കാരനായി. 1960 ല്‍, 23-ാം വയസില്‍, ജോലി ചെയ്യുന്ന ഡസ്‌കില്‍, ‘ഞാന്‍ ഫിദലിനൊപ്പം’ എന്നെഴുതി ഒപ്പിടാന്‍ വല്ലദാരെസ് വിസമ്മതിച്ചു. അങ്ങനെ അറസ്റ്റിലായി. ഒരാള്‍ക്ക് കിടക്കാനാകാത്ത ചെറിയ സ്ഥലത്ത് ഒന്നിലധികം തടവുകാരെ കക്കൂസ് സൗകര്യമില്ലാതെ കുത്തിനിറയ്ക്കുന്ന ‘വിപ്ലവ’ത്തില്‍ വല്ലദാരെസും പെട്ടു. അക്കാലം അദ്ദേഹം ഓര്‍മിച്ചു:
അത് 8000 ദിവസത്തെ വിശപ്പും നിരന്തരമായ പീഡനവും കഠിനാധ്വാനവും ഏകാന്തതടവും ഏകാകിതയുമായിരുന്നു. മനുഷ്യനാണെന്ന് തെളിയിക്കാന്‍ 8000 ദിവസത്തെ പോരാട്ടം. ക്ഷീണത്തിനും വേദനയ്ക്കുമപ്പുറം പ്രാണനു ജയിക്കാനാവുമെന്നു തെളിയിക്കാനുള്ള പോരാട്ടം. എന്റെ മതവിശ്വാസം തെളിയിക്കാനുള്ള പോരാട്ടം.”

ചെഗുവേരയെ, വല്ലദാരെസ് ഓര്‍മിച്ചു:
വെറുപ്പു നിറഞ്ഞ ഒരു മനുഷ്യന്‍… വിചാരണ ചെയ്യാതെ, കുറ്റം ചാര്‍ത്താതെ, ഡസന്‍ കണക്കിനാളുകളെ അയാള്‍ കൊന്നു…. അയാള്‍ തന്നെ പറഞ്ഞത്, ചെറിയ സംശയമുണ്ടായാല്‍ കൊന്നുകളയണമെന്നാണ്. അതാണ് അയാള്‍ സിയറാ മെയ്‌സ്ത്രയിലും ലാസ് കബാനസ് ജയിലിലും ചെയ്തത്.
തടവിലായിരിക്കേ, പല നിരാഹാരങ്ങളും വല്ലദാരെസ് അനുഷ്ഠിച്ചു. 1974 ല്‍ 49 ദിവസത്തെ നിരാഹാരം, പോളി ന്യൂറിറ്റിസ് ബാധയാല്‍ അയാളെ ചക്രക്കസേരയിലാക്കി. തടവില്‍നിന്ന് പുറത്തേക്ക് കടത്തിയ വല്ലദാരെസിന്റെ കവിതകള്‍ അയാളെ ശ്രദ്ധാകേന്ദ്രമാക്കി. ‘ചക്രക്കസേരയില്‍നിന്ന്’ എന്ന ആദ്യസമാഹാരം പീഡനങ്ങള്‍ വിവരിച്ചു. 1974 ല്‍ അത് പ്രസിദ്ധീകരിച്ചു.
ജയിലിലായിരിക്കേ വല്ലദാരെസിനെ വിവാഹം ചെയ്ത മാര്‍ത്ത, 1986 ല്‍ യൂറോപ്പില്‍ യാത്ര ചെയ്ത്, ഭര്‍ത്താവിന്റെ മോചനത്തിനായി വാതിലുകളില്‍ മുട്ടി. 22 വര്‍ഷത്തെ തടവിനുശേഷം, കവി മോചിതനായി. അമേരിക്കയില്‍ കുടിയേറി. യുഎന്‍ മനുഷ്യാവകാശ കമ്മിഷനില്‍ യുഎസ് സ്ഥാനപതിയായി പ്രസിഡന്റ് റെയ്ഗന്‍ നിയമിച്ചു. ക്യൂബന്‍ ഭരണകൂടം അയാളെ, വ്യാജനെന്നും ഒറ്റുകാരനെന്നും വിളിച്ചു.
പ്രമുഖ അമേരിക്കന്‍ കവി അലന്‍ ഗിന്‍സ് ബര്‍ഗ് 1965 ല്‍ ക്യൂബയിലെത്തുമ്പോള്‍, സ്വവര്‍ഗാനുരാഗികളെ മര്യാദ പഠിപ്പിക്കാന്‍ കാസ്‌ട്രോ, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറന്നിരുന്നു. ഇതിനെതിരെ ഹവാന സര്‍വകലാശാലയില്‍ സംസാരിച്ച ഗിന്‍സ് ബര്‍ഗിനെ കാസ്‌ട്രോ പുറത്താക്കി.
കവി ഹൊസെ മറിയ റോഡ്രിഗ്‌സ് ആയിരുന്നു, ഹവാനയില്‍ ഗിന്‍സ് ബര്‍ഗിന്റെ ആതിഥേയന്‍. അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും 17 തവണ അറസ്റ്റ് ചെയ്തു. രാത്രി മുഴുവന്‍ ചോദ്യം ചെയ്യലായിരുന്നു.
ഇത്തരം തെറ്റുകള്‍ കാസ്‌ട്രോ തിരുത്തുമെന്നായിരുന്നു, അറുപതുകളുടെ ആദ്യം ക്യൂബ സന്ദര്‍ശിച്ച അമേരിക്കന്‍ ചിന്തക സൂസന്‍ സൊണ്ടാഗിന്റെ തോന്നല്‍. എന്നാല്‍, 1982 ല്‍ ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ അവര്‍ നിരീക്ഷിച്ചു: ”കമ്യൂണിസ്റ്റുകളുടെ ഉന്മാദം, ഇടതുപക്ഷത്തെ വലിയൊരു സംഘം, കാര്യമായെടുത്തിട്ടില്ല.”
1989 ല്‍ ബര്‍ലിന്‍ മതില്‍ ഇല്ലാതായപ്പോള്‍ സൊണ്ടാഗ്, സോള്‍ ബെല്ലോ, എലീവീസല്‍ എന്നിവര്‍ക്കൊപ്പം, ‘ഫിദല്‍ കാസ്‌ട്രോയ്ക്ക് തുറന്ന കത്ത്’ എഴുതി. മനുഷ്യാവകാശ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ക്യൂബയില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പു നടത്തണമെന്ന് അതില്‍ ആവശ്യപ്പെട്ടു. അത്, ഏകാധിപതി കേട്ടില്ല.
നോര്‍മന്‍ മെയ്‌ലര്‍ എന്ന മന്ദബുദ്ധിജീവി, കാസ്‌ട്രോയെ അപ്പോഴും, ”രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകത്തുണ്ടായ മഹാനായ നായകനായി” കണ്ടു. മെക്‌സിക്കോയിലെ കര്‍ഷകവിപ്ലവ നേതാവായ എമിലിയാനോ സപ്പാട്ടയോട്, കാസ്‌ട്രോയെ മെയ്‌ലര്‍ ഉപമിച്ചു. 1952 ലെ ‘വിവസപ്പാട്ട’ എന്ന ചിത്രത്തില്‍ മര്‍ലന്‍ ബ്രാന്‍ഡോ, സപ്പാട്ടയെ അവതരിപ്പിച്ചിരുന്നു.
സിനിമകണ്ട് മെയ്‌ലര്‍ ഭ്രമിച്ചതായിരുന്നില്ല. കാസ്‌ട്രോയെ നേരിട്ടുകണ്ട്, ഭ്രമിച്ചതായിരുന്നു!
മെയ്‌ലറുടെ ജീനിയസുകളുടെ പട്ടികയില്‍ കാസ്‌ട്രോയെക്കൂടാതെ ഉണ്ടായിരുന്നത്, മുഹമ്മദ് അലി (ഇ.പി. ജയരാജന്റെ മലയാളി), ചാര്‍ലി ചാപ്ലിന്‍, എസ്രാ പൗണ്ട് എന്നിവരായിരുന്നു. എസ്രാ പൗണ്ട്, ഹിറ്റ്‌ലറുടെ ആരാധകനായിരുന്നല്ലോ.

ചെഗുവേരയുടെ ഒറ്റുകാരൻ

ങ്ങളുടെയൊക്കെ യൗവനത്തെ ചൂടുപിടിപ്പിച്ച വിപ്ലവകാരികളില്‍, ചെഗുവേര കഴിഞ്ഞാല്‍, അടുത്തയാളായിരുന്നു, റെഴിസ് ദെബ്രേ. 'വിപ്ലവത്തിനുള്ളിലെ വിപ്ലവം' എഴുതിയ ആള്‍. അയാളെപ്പറ്റി ചെറിയ വിവരങ്ങള്‍ പില്‍ക്കാലത്തു വന്നുകൊണ്ടിരുന്നു. ഫ്രാന്‍സില്‍ മിത്തറാങിന്റെ ഉപദേഷ്ടാവായതും ശ്രദ്ധിച്ചു. എന്നാല്‍ കേട്ടതിലൊന്ന് ഞെട്ടിച്ചു-ചെഗുവേരയെ ബൊളീവിയയില്‍ ഒറ്റിക്കൊടുത്തത് ദെബ്രേ ആണെന്ന വിവരമായിരുന്നു, അത്. ബൊളീവിയയില്‍, ചെയുടെ ഗറിലാ സംഘത്തില്‍, ദെബ്രേ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കേണ്ടിവന്നു,
 ഗാരി പ്രാദോ സാല്‍മണ്‍ എഴുതിയ 'ഡിഫീറ്റ് ഓഫ് ചെ ഗുവേര' എന്ന പുസ്തകത്തില്‍ ദെബ്രേയുടെ ചിത്രം കണ്ടപ്പോള്‍. ആദ്യം ദെബ്രേയിലേക്ക് പോയി, ഒറ്റിലേക്ക് വരാം. പാരിസിലാണ്, 1940 സപ്തംബര്‍ രണ്ടിന് ദെബ്രേ ജനിച്ചത്. മാര്‍ക്‌സിസ്റ്റ് താത്വികനായ, ഭാര്യ ഹെലനെ കഴുത്തു ഞെരിച്ചുകൊന്ന പ്രൊഫസര്‍, ലൂയി അല്‍ത്തുസറിന് കീഴില്‍ എക്കോളെ നോര്‍മാലേ സൂപ്പീരിയറെയില്‍ പഠിച്ചു. 1960 ല്‍ ഴാങ് റൗച്ചും എഡ്ഗാര്‍ മോറിനും സൃഷ്ടിച്ച സിനിമ വെറിറ്റെ ചിത്രമായ 'ക്രോണിക് ദ അന്‍ എറ്റെ'യില്‍ ദെബ്രേ ആയിത്തന്നെ ദെബ്രെ അഭിനയിച്ചു. ആ സിനിമ ഒരു വഴികാട്ടിയായിരുന്നു. 1965 ല്‍ ഫിലോസഫി ആധാരമായ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചു. അതുകഴിഞ്ഞ് ക്യൂബയില്‍ ഹവാന സര്‍വകലാശാലയില്‍ പ്രൊഫസറായി. ഗറിലായുദ്ധത്തെപ്പറ്റിയുള്ള കൈപ്പുസ്തകമായ 'റവല്യൂഷന്‍ ഇന്‍ റവല്യൂഷന്‍?'(1967) എഴുതുന്നത് ഇക്കാലത്താണ്. ചെയുടെ തന്നെ ലഘുലേഖയ്ക്ക് അനുബന്ധമാവുന്ന പുസ്തകം. ലാറ്റിനമേരിക്കയിലെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ നിലനിന്ന തന്ത്രപ്രധാന സിദ്ധാന്തങ്ങള്‍ ചര്‍ച്ച ചെയ്തു, ആ പുസ്തകം. അത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. ഷഷ്ടി ബ്രദ എന്നൊരു ഭാരതീയന്‍ 'മൈഗോഡ് ഡൈഡ് യങ്' എന്നൊരു പുസ്തകമെഴുതിയതും ഹിറ്റായി അക്കാലത്ത്. അതില്‍ ചെറുപ്പത്തിലെ ലൈംഗികത തുറന്നുപറഞ്ഞിരുന്നു. ആ പുസ്തകമാണ് ശരിക്കും മനസ്സിലായത്! 
സര്‍വകലാശാലയില്‍ നിന്ന് ദെബ്രേ, ചെയ്‌ക്കൊപ്പം ബൊളീവിയയിലേക്ക് പോയി. ഗുവേരയെ 1967 ഒക്‌ടോബര്‍ എട്ടിന് പിടിച്ച് അടുത്ത നാള്‍ കൊന്നു. പക്ഷേ, അതിന് മുന്‍പ്, ഏപ്രില്‍ 20 ന് ദെബ്രേയെ ബൊളീവിയയിലെ തന്നെ ചെറിയ പട്ടണമായ മുയുപാമ്പയില്‍ അറസ്റ്റ് ചെയ്തിരുന്നു. നവംബര്‍ 17 ന് 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഴാങ് പോള്‍ സാര്‍ത്ര്, ആന്ദ്രേ മാല്‍റോ, ജനറല്‍ ചാള്‍സ് ഡിഗോള്‍, പോള്‍ ആറാമന്‍ മാര്‍പാപ്പ തുടങ്ങിയവര്‍ ഇടപെട്ട് 1970 ല്‍ ദെബ്രേ മോചിതനായി. ചിലിയില്‍ രാഷ്ട്രീയാഭയം തേടിയ ദെബ്രേ, സാല്‍വദോര്‍ അലന്‍ഡേയെ അഭിമുഖം ചെയ്ത്, 'ചിലിയന്‍ റവല്യൂഷന്‍' എഴുതി (1972). ചിലി അഗസ്റ്റോ പിനോഷെ പിടിച്ചതോടെ, 1973 ല്‍ ദെബ്രേ ഫ്രാന്‍സിലേക്ക് മടങ്ങി. ഫ്രാങ്‌സ്വാ മിത്തറാങ് 1981 ല്‍ പ്രസിഡന്റായപ്പോള്‍, ദെബ്രേ, വിദേശകാര്യ ഉപദേഷ്ടാവായി. അമേരിക്കന്‍ അധീശത്വം വെടിഞ്ഞ്, ഫ്രാന്‍സ് സ്വതന്ത്രമായി നില്‍ക്കാനുള്ള നയം ആവിഷ്‌കരിച്ചു. പഴയ കോളനി രാഷ്ട്രങ്ങളുമായി സൗഹൃദത്തിലേര്‍പ്പെട്ടു. ഫ്രഞ്ച് വിപ്ലവത്തിന്റെ 200-ാം വാര്‍ഷികം ആഘോഷമാക്കി. 1988 ല്‍ രാജിവച്ചു. 1990 കളുടെ മധ്യംവരെ പല ഔദ്യോഗിക പദവികളും വഹിച്ചു. ഫ്രാന്‍സിന്റെ ഉന്നത ഭരണക്കോടതിയായ 'കോണ്‍സീല്‍ ദ് ഇറ്റാറ്റി'ല്‍ ഓണററി കൗണ്‍സലറായിരുന്നു. 1996 ല്‍ ഓര്‍മക്കുറിപ്പുകള്‍ ഇറങ്ങി: ''റെഴിസ് ദെബ്രേ; പ്രെയ്‌സ്ഡ് ബി അവര്‍ ലോര്‍ഡ്‌സ്.' 



ദെബ്രേ, 2003 ല്‍ ഫ്രാന്‍സ് പാസാക്കിയ മതേതരത്വ, മതചിഹ്ന (പാഠശാലകള്‍) നിയമം പരിശോധിച്ച സ്റ്റാസി കമ്മിഷന്‍ അംഗമായിരുന്നു. സ്‌കൂളുകളിലെ മതചിഹ്നങ്ങളെ സംബന്ധിച്ച ആ നിയമത്തെ ദെബ്രേ, തുണച്ചു. ബര്‍ണാര്‍ഡ് സ്റ്റാസിയായിരുന്നു, അധ്യക്ഷന്‍. സ്‌കൂളുകളില്‍ മതപഠനം അവസാനിപ്പിക്കുകയാണ്, നിയമം ചെയ്തത്. ജറുസലേം, ബത്‌ലഹേം തുടങ്ങിയ ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതില്‍ തല്‍പരനാണ്, ദെബ്രേ. മത, സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് 2005 ല്‍ സ്ഥാപിച്ചു. ഭാഷ വഴിയാണോ ബിംബങ്ങള്‍ വഴിയാണോ സമൂഹത്തില്‍ സാംസ്‌കാരിക കാര്യങ്ങള്‍ വിനിമയം ചെയ്യപ്പെടുന്നത് എന്ന കാര്യം പഠിക്കുന്ന മീഡിയോളജി എന്ന ദര്‍ശന ശാഖയുടെ സ്ഥാപകനാണ്, ദെബ്രേ. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് ഇമേജ്(1995), ട്രാന്‍സ്മിറ്റിംഗ് കള്‍ച്ചര്‍(2004) എന്നിവ. 2007 ല്‍ 'ലെ മൊണ്ടെ'യില്‍ എഴുതിയ ലേഖനത്തില്‍, ഫ്രഞ്ച് രാഷ്ട്രീയം മുഴുവന്‍ വലത്തേക്കു നീങ്ങുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയത്തിലെ പുത്തന്‍ തലമുറയ്ക്ക് മത്സരബോധമുണ്ടെങ്കിലും, ആശയങ്ങളില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അവര്‍ക്ക് സ്വഭാവ മഹിമയും ഇല്ല. ഇടതുപക്ഷത്തിന്റെ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ വോട്ടര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. മനസ്സ് ബൊളീവിയന്‍ കാടുകളില്‍ തന്നെ എന്നുതോന്നുന്നു. ഒരുകാലത്ത് ചെയെ ആരാധിച്ച ദെബ്രേ, ക്യൂബന്‍ വിപ്ലവം 30 വര്‍ഷം പിന്നിട്ടപ്പോള്‍, ചെയില്‍നിന്ന് ഏറെ അകന്നിരുന്നു. ദെബ്രേ എഴുതിയ പ്രബന്ധം, ചെയെ പിച്ചിച്ചീന്തുന്നതായിരുന്നു. ''ചെ വിഭാഗീയത വളര്‍ത്തി; ഏകാധിപതിയായിരുന്നു'', ദെബ്രേ എഴുതി. ആലപ്പുഴയിലെ കുന്തക്കാരന്‍ പത്രോസിനെപ്പോലെ ഒരാളായിരുന്നു ചെ എന്ന് ദെബ്രേ എഴുതിയതു വായിച്ചാല്‍ തോന്നും. പരുക്കന്‍. പറഞ്ഞാല്‍ കേള്‍ക്കില്ല. കാര്‍ക്കശ്യത്തിന്റെ അതിരുകള്‍ക്കപ്പുറം പോയവന്‍. ''ചെ ചില വേള ഭയങ്കര അര്‍ജന്റീനക്കാരനാകുമായിരുന്നു'' എന്ന് ചെയില്‍ നിന്ന് വേര്‍പിരിഞ്ഞ ഭാര്യ അലൈഡ മാര്‍ച്ചും പറഞ്ഞിരുന്നു. ഗറിലാ സംഘത്തില്‍ അച്ചടക്കം പ്രധാനമാണ്. പക്ഷേ, ചെ മനുഷ്യപ്പറ്റുള്ളവനായിരുന്നു എന്നാണ് ആദ്യകാല കഥകളിലുള്ളത്. പിന്നെ എന്തുകൊണ്ട്, ദെബ്രേ കഥ മാറ്റി? തിരുവനന്തപുരത്ത് ഒരിക്കല്‍ വന്ന, ചെയുടെ മകളും ഡോക്ടറുമായ അലൈഡ ഗുവേര പറയുന്നത്, ദെബ്രേയാണ് ചെയുടെ ഒറ്റുകാരന്‍ എന്നാണ്. ബൊളീവിയന്‍ പട്ടാളം ചെയുടെ താവളം കണ്ടെത്താന്‍ കാരണം, ദെബ്രേ ആണ്; അങ്ങനെ അയാള്‍, ചെയുടെ മരണത്തിനും ഉത്തരവാദി. ബ്യൂനസ് ഐറിസില്‍ നിന്നിറങ്ങുന്ന 'ക്ലാറിയന്‍' എന്ന പത്രത്തോടാണ് അലൈഡ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 1967 മാര്‍ച്ചില്‍ പട്ടാളം പിടിച്ച ദെബ്രേയുടെ മൊഴി, പട്ടാളത്തിന്റെ പണി എളുപ്പമാക്കി. കാട്ടില്‍നിന്ന് ദെബ്രേ പിടിക്കപ്പെട്ടപ്പോള്‍, ചെയ്ക്കും സംഘത്തിനും താവളം മാറേണ്ടിവന്നു. പദ്ധതികള്‍ മാറേണ്ടിവന്നു. സമയം പാഴായി. ഇതെല്ലാം പട്ടാളത്തിന് ഗുണമായി. അലൈഡയുടെ തുറന്നുപറച്ചില്‍ വന്നപ്പോള്‍, അലൈഡയെ ദെബ്രേ തുറന്നെതിര്‍ത്തു: ''അന്ന് കുട്ടി മാത്രമായിരുന്നു, അലൈഡ. സംഭവിച്ചതെന്തെന്ന് അവള്‍ക്കെങ്ങനെ അറിയാം? മറ്റുള്ളവര്‍ പറഞ്ഞത് അവള്‍ ആവര്‍ത്തിക്കുകയാണ്. അവള്‍, സ്റ്റാലിനിസ്റ്റ് ക്യൂബന്‍ സര്‍ക്കാരിന്റെ ആജ്ഞകള്‍ അനുസരിക്കുകയാണ്.'' 



ചെയുടെ 'ബൊളീവിയന്‍ ഡയറി' കൂടി നോക്കണമല്ലോ. അതനുസരിച്ച് ദെബ്രേ ഗറിലാ ക്യാമ്പിലെത്തുന്നത് 1967 മാര്‍ച്ച് 20 നാണ്. പട്ടാളം പിടിക്കുംവരെ ദെബ്രേയെ ഡയറിയില്‍ വിശേഷിപ്പിക്കുന്നത്, 'ഡാന്റണ്‍' എന്നോ 'ഫ്രഞ്ചുകാരന്‍' എന്നോ ആണ്. മാര്‍ച്ച് 21 ന് ചെ എഴുതി: ''ഫ്രഞ്ചുകാരന്‍... വന്നു. ഞാനയാളോട് ഫ്രാന്‍സില്‍ ഒരു കാവല്‍സംഘത്തെ സൃഷ്ടിക്കാന്‍ പറഞ്ഞു. വഴിക്ക് അയാള്‍ക്ക് ക്യൂബയില്‍ ചെലവിടാം. അയാളുടെ കാമുകിയെ വിവാഹം ചെയ്ത് കുട്ടിയാകാം.'' ദെബ്രേയെ, ചെ ഉള്ളിലേക്കെടുത്തില്ല എന്നര്‍ത്ഥം. അനുഭാവി ഗ്രൂപ്പിലാണ്, അയാള്‍! ഡാന്റണെ പിന്നെ പരാമര്‍ശിക്കുന്നത് ഒരിംഗ്ലീഷ് റിപ്പോര്‍ട്ടര്‍ ക്യാമ്പിലെത്തിയത്, ഏപ്രില്‍ 19 ന് വിവരിക്കുമ്പോഴാണ്. ചെയും സംഘവും അയാളെ ചാരനായി കാണുന്നു. റിപ്പോര്‍ട്ടര്‍ തങ്ങള്‍ക്ക് ഗുണമാകാമെന്ന് ദെബ്രേ പറയുന്നു. റിപ്പോര്‍ട്ടര്‍ വഴി തനിക്ക് ഗറിലാ മേഖലയില്‍ നിന്ന് രക്ഷപ്പെടാം. ദെബ്രേയും ബുസ്റ്റോസും റിപ്പോര്‍ട്ടറും ക്യാമ്പ് വിടുന്നു. ഏപ്രില്‍ 27 ലെ ചെയുടെ ഡയറിക്കുറിപ്പ്: ''കാമിരിക്കടുത്ത്, ഡാന്റണ്‍ തടവിലായതു സ്ഥിരീകരിച്ചു.'' ഏപ്രില്‍ 30ന് ആ മാസത്തെ സംഭവങ്ങളുടെ സംഗ്രഹത്തില്‍, ചെ എഴുതുന്നത്, ദെബ്രേയ്ക്ക് ക്യാമ്പ് വിടാന്‍ ധൃതിയായിരുന്നു എന്നാണ്. എങ്കില്‍, അയാള്‍ക്ക് പിന്നില്‍ ആരോ ഉണ്ടായിരുന്നിരിക്കാം. ചെ മെയ് 5 ലെ ഡയറിക്കുറിപ്പില്‍ റേഡിയോയില്‍ കേട്ടത് ഉദ്ധരിക്കുന്നു: ''ദെബ്രേയെ കാമിരിയിലെ പട്ടാളക്കോടതി ഗറിലാ നേതാവെന്ന നിലയില്‍ വിചാരണ ചെയ്യും.'' ഏതാനും നാള്‍ മാത്രം ഗറിലാ ക്യാമ്പില്‍ കഴിഞ്ഞയാള്‍ അങ്ങനെ, ഊതിവീര്‍പ്പിക്കപ്പെട്ടു. ദെബ്രേ നേതാവായി; ചെ യെ പട്ടാളം കൊന്നു. കൊല്ലപ്പെടും മുന്‍പ്, ദെബ്രേ വേണ്ടതിലധികം പട്ടാളക്കാരുമായി ചോദ്യം ചെയ്യലില്‍ സഹകരിച്ചെന്ന് ചെയ്ക്ക് ഉറപ്പായിരുന്നു. ചില ഖണ്ഡികകള്‍ക്ക് മുമ്പ്, ദെബ്രേ ക്യൂബന്‍ സര്‍ക്കാരിനെ സ്റ്റാലിനിസ്റ്റ് എന്ന് വിളിച്ചത് ശ്രദ്ധിക്കുക. കാസ്‌ട്രോ സ്റ്റാലിനിസ്റ്റാണ് എന്നര്‍ത്ഥം. അച്യുതാനന്ദന് പറ്റിയ ചങ്ങാതി.  

ടമാര,ചെഗുവേരയുടെ കാമുകി

ക്യൂബയിലെ വിപ്ലവത്തെപ്പറ്റി വായിക്കുമ്പോള്‍, നക്‌സലൈറ്റ് അജിതയെ ഓര്‍മയിലേക്ക് കൊണ്ടുവരുന്ന കഥാപാത്രമാണ്, ചെഗുവേരയുടെയും ദെബ്രേയുടെയും കഥകളില്‍ കാണുന്ന ടാനിയ എന്ന ഹെയ്ദി ടമാര ബങ്കെ ബിദര്‍ (1937-1967). അര്‍ജന്റീനയില്‍ പിറന്ന കിഴക്കന്‍ ജര്‍മന്‍ ചാര വനിത. വിപ്ലവശേഷം ക്യൂബന്‍ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. ചെയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച ഏക പെണ്‍ഗറില്ല. സിഐഎ സഹായത്തോടെ ബൊളീവിയന്‍ പട്ടാളം അവരെ വെടിവച്ചു കൊന്നു.
ജര്‍മന്‍ കമ്യൂണിസ്റ്റുകളായ എറിക് ബങ്കെ, നാദിയ ബിദര്‍ (പോളണ്ടുകാരി) എന്നിവരുടെ മകളായി ബ്യൂനസ് ഐറിസില്‍ ജനനം. പിതാവ് ജര്‍മന്‍ പാര്‍ട്ടിയില്‍ 1928 ല്‍ ചേര്‍ന്ന്, 1933 ല്‍ നാസിഭരണം വന്നപ്പോള്‍, ഭാര്യയ്‌ക്കൊപ്പം അര്‍ജന്റീനയ്ക്ക് രക്ഷപ്പെട്ടതാണ്. അവര്‍ അര്‍ജന്റീനയിലെ പാര്‍ട്ടി അംഗമായി. ടമാരയും സഹോദരന്‍ ഒലാഫും രാഷ്ട്രീയാതിപ്രസരത്തില്‍, കണ്ണൂര്‍ സഖാക്കളെപ്പോലെ വളര്‍ന്നു. അവരുടെ വീട്ടിലായിരുന്നു, ആയുധശേഖരം.
കിഴക്കന്‍ ബര്‍ലിനിലെ ഹംബോള്‍ട് സര്‍വകലാശാലയില്‍ രാഷ്ട്രമീമാംസ പഠിച്ചു.
തെക്കേ അമേരിക്കയിലെ നാടന്‍ പാട്ടില്‍ ഭ്രമിച്ചു. 1952 ല്‍ കുടുംബം കിഴക്കന്‍ ജര്‍മനിക്ക് മടങ്ങിയ ശേഷമാണ്, സര്‍വകലാശാലാ പഠനം. ഭരണത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ചേര്‍ന്നു. ഹവാനയിലും വിയന്നയിലും ആഗോള വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുത്തു. റഷ്യന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ജര്‍മന്‍ ഭാഷകള്‍ സംസാരിച്ചു.
ചെ യെ പരിചയപ്പെടുന്നത് 1960 ല്‍, 23-ാം വയസ്സില്‍. അദ്ദേഹം കിഴക്കന്‍ ജര്‍മന്‍ നഗരമായ ലീപ്‌സിഗില്‍ എത്തിയതായിരുന്നു. ടാനിയ ആയിരുന്നു, ദ്വിഭാഷി. അടുത്ത വര്‍ഷം വിപ്ലവത്തിന്റെ ആരാധിക, ക്യൂബയിലെത്തി.
സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ ടാനിയ തിളങ്ങി. ബൊളീവിയയിലെ ചെയുടെ ദൗത്യത്തിന് ‘ഓപ്പറേഷന്‍ ഫന്റാസ്മ’ എന്നായിരുന്നു, പേര്. ടാനിയ അതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡാരിയല്‍ അലാര്‍കോണ്‍ റാമിറെസ് (ബെനിഞ്ഞോ), പടിഞ്ഞാറന്‍ ക്യൂബയിലെ പിനാര്‍ ദെല്‍ റിയോയില്‍ പരിശീലിപ്പിച്ചു. കത്തി, മെഷീന്‍ഗണ്‍, പിസ്റ്റള്‍ എന്നിവ ഉപയോഗിക്കാന്‍ പഠിച്ചു. ടെലഗ്രാഫ് സന്ദേശങ്ങള്‍, കോഡ് ഭാഷയില്‍ റേഡിയോ സന്ദേശങ്ങള്‍ എന്നിവ അയയ്ക്കാന്‍ പഠിച്ചു. എല്ലാ ഗറില്ലകള്‍ക്കും വ്യാജപ്പേരുണ്ടാകുമെന്നതിനാല്‍, ടമാര, ടാനിയ ആയി. ഗിറ്റാറിലും പിയാനോയിലും അര്‍ജന്റീനയിലെ നാടന്‍ പാട്ടുകള്‍ വായിച്ച് ജനത്തെ മയക്കി.
ബൊളീവിയയിലേക്ക് 1964 ഒക്‌ടോബറില്‍ പോയത്, ലോറ ഗുട്ടിയേറസ് ബോയര്‍ എന്ന പേരില്‍. ചെയുടെ അന്തിമ പോരാട്ടത്തിന്റെ ചാരവനിത. വലതുപക്ഷ നാടന്‍ കലാകാരിയായി അഭിനയിച്ചു. ബൊളീവിയന്‍ ബുദ്ധിജീവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍, ടാനിയ പടര്‍ന്നു. ബൊളീവിയയുടെ പ്രസിഡന്റ് റെനെ ബാരിയന്റിസിനൊപ്പം പെറുവില്‍ അവധിക്കാലം ചെലവിട്ടു; ഒരു ബൊളീവിയന്‍ യുവാവുമായി ‘സൗകര്യവിവാഹ’ത്തിലേര്‍പ്പെട്ട് പൗരത്വം നേടി.

ടാനിയയുടെ അപാര്‍ട്ട്‌മെന്റിനു പിന്നില്‍ ചുമരിലൊളിപ്പിച്ച റേഡിയോ വഴിയാണ്, കാസ്‌ട്രോയ്ക്ക് സന്ദേശം അയച്ചിരുന്നത്. താവളങ്ങളില്‍ ഗറിലകളോട് പ്രണയസന്ദേശങ്ങള്‍ അയയ്ക്കുന്നായി ഭാവിക്കുകയും ചെയ്തു. 1966 അവസാനം, പല സഖാക്കളെയും വിശ്വസിക്കാനാവില്ലെന്ന് മനസിലാക്കിയ ടാനിയ നാങ്കഹാസുവിലെ ഗ്രാമീണ ക്യാമ്പിലേക്ക് പലവട്ടം പോയി. ഇത്തരം യാത്രകളിലൊന്നില്‍, പിടിക്കപ്പെട്ട ഒരു ഗറില്ല പട്ടാളത്തിന് താവളം വെളിപ്പെടുത്തി. അവിടെ ടാനിയ പാര്‍ക്കു ചെയ്ത ജീപ്പില്‍നിന്ന് ആളുകളുടെ വിലാസമെഴുതിയ പുസ്തകം കണ്ടെത്തിയതോടെ, ടാനിയയുടെ കള്ളിവെളിച്ചത്തായി; അവള്‍ മുഴുവന്‍ സമയ ഗറില്ല മാത്രമായി. തകര്‍ന്ന വിപ്ലവത്തെ അതിജീവിച്ച ഗറില്ല ബെനിഞ്ഞോ പറഞ്ഞത്, ചെയും ടാനിയയും പ്രണയത്തിലായി എന്നാണ്. ”അവസാനകാലത്ത് അവര്‍ പതിഞ്ഞ ശബ്ദത്തില്‍ പരസ്പരം കണ്ണുകളില്‍ നോക്കി സംസാരിച്ചിരുന്നു.”
പനിയും കാലിലെ പരിക്കും കാരണം വല്ലാതായ ടാനിയയെയും 16 സംഘാംഗങ്ങളെയും ചെ മലയിറക്കിവിട്ടു. 1967 ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചരയ്ക്ക് ഗാന്‍ഡെ നദി കുറുകെ കടക്കുമ്പോള്‍, പട്ടാളം സംഘത്തെ കണ്ടെത്തി. പട്ടാളം വെടിവച്ചു കൊല്ലുമ്പോള്‍, ടാനിയ, അരക്കെട്ടോളം വെള്ളത്തില്‍, തലയ്ക്കുമേല്‍ റൈഫിള്‍ ഉയര്‍ത്തിനിന്നു. കൈയിലും ശ്വാസകോശത്തിലും വെടിയേറ്റു. സെപ്തംബര്‍ ആറിന് മാത്രമാണ്, പട്ടാളത്തിന് ടാനിയയുടെ ഒഴുകി നീങ്ങിയ ജഡം കണ്ടെത്താനായത്. പിരാനാ മത്സ്യങ്ങള്‍ കൊത്തിവലിച്ച ജഡം പ്രസിഡന്റ് ബാരിയന്റോസിനടുത്തെത്തിയപ്പോള്‍, മറ്റ് ഗറിലകള്‍ക്കൊപ്പം തെമ്മാടിക്കുഴിയിലടക്കാനായിരുന്നു തീരുമാനം; എന്നാല്‍, നാട്ടിലെ പെണ്ണുങ്ങള്‍ ഒരു ക്രൈസ്തവ സംസ്‌കാരം നല്‍കാന്‍ നിര്‍ബന്ധിച്ചു.
ചെയുടെ ജീവചരിത്രകാരന്‍ ജോണ്‍ ലി ആന്‍ഡേഴ്‌സണ്‍ 1997 ല്‍ ചെയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയശേഷം, വല്ലെഗ്രാന്‍ഡെ പട്ടാളത്താവളത്തിലെ ഒരു തെമ്മാടിക്കുഴിയില്‍, 1998 ഒക്‌ടോബര്‍ 13 ന്, ടാനിയയുടെ അവശിഷ്ടങ്ങളും കണ്ടത്തി. അത് ക്യൂബയില്‍, ചെ മൗസോളിയത്തില്‍ സംസ്‌കരിച്ചു.
ഒരുപാട് കിംവദന്തികള്‍ നിലനില്‍ക്കുന്നു: ടാനിയ കെജിബിയുടെയുടെ കിഴക്കന്‍ ജര്‍മന്‍ സ്റ്റാസിയുടെയും ചാരപ്പണി നടത്തിയിരുന്നു; കൊല്ലപ്പെടുമ്പോള്‍, ചെയുടെ കുഞ്ഞ്, വയറ്റിലുണ്ടായിരുന്നു. റഷ്യയും ജര്‍മനിയും, അവര്‍ ചാരപ്പണി ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.
ഉറൂഗ്വേക്കാരനായ ഹൊസേ എ. ഫ്രീഡ്ല്‍ ‘ചെഗുവേര പ്രണയിച്ച ടാനിയ’ എന്നൊരു പുസ്തകമെഴുതിയിരുന്നു. ടാനിയയുടെ അമ്മ നാദിയ, 2003 ല്‍ മരിക്കും മുന്‍പ്, ആ പുസ്തകം ജര്‍മനിയില്‍ വില്‍ക്കുന്നത് കേസുകൊടുത്ത് തടയുകയുണ്ടായി.

പിടിച്ചപ്പോൾ ദെബ്രെ തത്തയായി

ദെബ്രേ ഒറ്റുകാരനാണെന്ന് ചെ ഗുവേരയുടെ മകള്‍ ഡോ.അലൈഡ പറയുന്നുവെങ്കിലും, ചെ യെ പിടിച്ച ബൊളീവിയന്‍ ബറ്റാലിയന്റെ മേധാവി ഗാരി പ്രാദോ സാല്‍മണിന്റെ ഭാഷ്യം അങ്ങനെയല്ല. അദ്ദേഹമെഴുതിയ 'ദ ഡിഫീറ്റ് ഓഫ് ചെഗുവേര'യില്‍, ദേബ്രേയെപ്പറ്റി മൂന്നുപേജുകളുണ്ട്. ദെബ്രേ സിഐഎ ഏജന്റാണെന്ന കിംവദന്തി എക്കാലവുമുണ്ടായിരുന്നു. എന്നാല്‍, അയാള്‍ ഒരു ബുദ്ധിജീവി മാത്രമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അയാള്‍, പട്ടാളം പിടിച്ച പാടെ സര്‍വതും തത്തപോലെ പറഞ്ഞതായി, പ്രാദോയുടെ പുസ്തകത്തില്‍ കാണാം.
 കേരളത്തിലെ ഏതു നക്‌സലൈറ്റിനെ പിടിച്ചാലും, കഥ ഇതുതന്നെ; ബുദ്ധിജീവിയായിപ്പോയല്ലോ. ചെയുടെ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട് ഒരുമണിക്കൂറിനകം, പുലര്‍ച്ചെ അഞ്ചരയ്ക്കാണ്, ദെബ്രേ, ബുസ്‌റ്റോസ് എന്നിവര്‍ റോത്തിനൊപ്പം പട്ടാളത്തിന്റെ പിടിയിലായത്. ദെബ്രേ പത്രപ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ടതു പട്ടാളം സ്വീകരിച്ചു. ബുസ്റ്റോസിന് ഒരു രേഖയും ഹാജരാക്കാനായില്ല. ദെബ്രേയുടെ പാസ്‌പോര്‍ട്ട് സ്വന്തം പേരിലായിരുന്നു; ബൊളീവിയയില്‍ മുന്‍പ് പോയിരുന്നു. അതിനാല്‍, ഗറിലകളിലൊരാളാണെന്ന വിവരം മറച്ചുവയ്ക്കാനായി. എന്നാല്‍, ബൊളീവിയയിലെ വാസം നിയമവിരുദ്ധമായിരുന്നു. ഗറില്ലയായ ടാനിയ ഉണ്ടാക്കിയ രഹസ്യവഴിയില്‍, ചിലിയില്‍ നിന്നാണ് ദെബ്രേ എത്തിയത്. മാധ്യമങ്ങളില്‍ ദെബ്രേയെപ്പറ്റി വന്നത് ഏപ്രില്‍ 23 ന്. പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ ദെബ്രേ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത രാജ്യാന്തരതലത്തില്‍ കോളിളക്കമുണ്ടാക്കി. കാരണം, ദെബ്രേയും കാസ്‌ട്രോയും സുഹൃത്തുക്കളായിരുന്നു. ഏപ്രില്‍ അവസാനം, ദെബ്രേയെയും കൂട്ടരെയും തടവിലാക്കിയ വാര്‍ത്ത ജനറല്‍ ഒവാണ്ടോ സ്ഥിരീകരിച്ചു. കാമിറിയില്‍ നിന്ന് ഇവരെ ലാ എസ്‌പെരാന്‍സയിലേക്ക് മാറ്റി. റേഞ്ചര്‍ ബറ്റാലിയന്റെ പരിശീലനകേന്ദ്രമായിരുന്ന അവിടെ, ആരും അവരെ അന്വേഷിക്കുമായിരുന്നില്ല. ഒരുമാസം ഇവരെ ചോദ്യം ചെയ്തു. ദെബ്രേ, ദീര്‍ഘമായ ചോദ്യം ചെയ്യലില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയതായി പ്രാദോ പറയുന്നു: 

 ദെബ്രേ 1966 ല്‍ ഹവാനയില്‍ കാസ്‌ട്രോയുമായി കണ്ടിരുന്നു. ബൊളീവിയയില്‍ ചെ ഗറിലാ പോരാട്ടത്തിലാണെന്ന് കാസ്‌ട്രോ പറഞ്ഞു. . നവംബര്‍ അവസാനം ഗറിലകള്‍ താവളമുണ്ടാക്കിയതിനാല്‍, ദെബ്രേയ്ക്ക് ആ വിവരം പരസ്യപ്പെടുത്താനാകുമായിരുന്നു. . ദെബ്രേ ഫെബ്രുവരി മധ്യത്തില്‍ ചിലി വഴി അനധികൃതമായി എത്തി. ലാ പാസില്‍ ടാനിയയുമായി ബന്ധപ്പെട്ട് ആ സമയത്തു കണ്ട ബുസ്റ്റോസിനും ടാനിയയ്ക്കുമൊപ്പം, ബസില്‍ കൊച്ച ബാംബയ്ക്കും സുക്രെയിലേക്കും പോയി. അവിടന്നു ടാക്‌സിയില്‍, കാമിറിയില്‍. അവിടെ കൊക്കോയെ സന്ധിച്ച്, ടാനിയ ജീപ്പില്‍ തകരമേല്‍പുരയുള്ള വീട്ടില്‍ അവരെ എത്തിച്ചു. മാര്‍ച്ച് ആറ് വൈകിട്ട് അവര്‍ ക്യാമ്പിലെത്തി. അവിടെ 20 പേരുണ്ടായിരുന്നു. ബൊളീവിയക്കാരും ക്യൂബക്കാരുമായിരുന്നു, പ്രധാനികള്‍.  ദെബ്രേ, മാര്‍ച്ച് 20 വരെ കാത്താണ്, ചെയെ കണ്ടത്. ഗ്രാന്‍ഡെ നദിയുടെ ഭാഗത്തെ ഒരു കൂടിക്കാഴ്ചയില്‍ നിന്നു സംഘത്തോടൊപ്പം മടങ്ങിയതായിരുന്നു, ചെ. . ഗറിലകള്‍ക്ക് നിരവധി താവളങ്ങള്‍. ദെബ്രേ കേന്ദ്രക്യാമ്പ് എവിടെയാണെന്ന് വെളിപ്പെടുത്തി. എല്‍ ഓസോ. ചെറിയ താവളങ്ങളെപ്പറ്റിയും പറഞ്ഞു. പട്ടാളത്തില്‍ നിന്ന് പിടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും അവിടങ്ങളില്‍ ഗുഹകളിലാണ് ഇവയും ഭക്ഷണ പദാര്‍ത്ഥങ്ങളും ഒളിപ്പിച്ചിരുന്നത്. . ചെയുമായി അഭിമുഖം നടത്തുകയായിരുന്നു, ദെബ്രേയുടെ ലക്ഷ്യം. ഇത് മാര്‍ച്ച് 22 നും 23 നും നടന്നു. അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു: ചെ നവംബറില്‍ എത്തിയത് വേഷപ്രച്ഛന്നനായാണ്. കഷണ്ടി, താടിയില്ല, വ്യാജരേഖകള്‍. വിജയംവരെ അല്ലെങ്കില്‍, മരണംവരെ, നാങ്കഹാസുവില്‍ വാസം. ഗറില യുദ്ധതന്ത്രത്തെപ്പറ്റി സംവാദം നടന്നു. ഭിന്നതകള്‍, താവളങ്ങള്‍ സ്ഥിരമാകണോ താല്‍ക്കാലികങ്ങളാവണോ എന്നതിനെപ്പറ്റിയായിരുന്നു. മുന്നണിസേന ഒന്നു വേണോ പലതുവേണോ? ചെ പദ്ധതി വിശദീകരിച്ചു. ചില കാര്യങ്ങള്‍ മുറുക്കിക്കഴിഞ്ഞാല്‍, ഭൂഖണ്ഡമാകെ. ഒരു ഏകോപനകേന്ദ്രം വേണം. ഉത്തര അമേരിക്കന്‍ സായുധ ഇടപെടല്‍ അനിവാര്യമാക്കും. എന്തുകൊണ്ട് ബൊളീവിയ തെരഞ്ഞെടുത്തു? പെറുവായിരുന്നു ഭേദം എന്നാണ് ചെയ്ക്ക് തോന്നിയത്. പക്ഷേ, ബൊളീവിയയില്‍ നിന്ന് പെറു, അര്‍ജന്റീന, പരാഗ്വേ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാം. ഇപ്പോഴത്തെ താവളത്തിന് ആ മേഖലയ്ക്കപ്പുറം ബന്ധങ്ങളില്ല. ഭക്ഷ്യക്ഷാമമുണ്ട്. അതു വാങ്ങാന്‍ ഇഷ്ടംപോലെ പണമുണ്ട്. രണ്ടു ഗറിലകള്‍, മൊയിസസ് ഗുവേരയുടെ നേതൃത്വത്തില്‍ താവളം വിട്ടതിനാല്‍, തര്‍ക്കമുണ്ടായി. മൊയിസസ് കൊണ്ടുവന്നത്, ഭീരുക്കളെയും ഒറ്റുകാരെയുമാണെന്ന് ഇന്റി പറഞ്ഞു. ദെബ്രേ, നാങ്കഹാസു, ഇരിപ്പിറ്റി പോരാട്ടങ്ങളില്‍ പങ്കെടുത്തില്ല. ഗറിലകള്‍ ദെബ്രേയെ സംരക്ഷിക്കാന്‍ ആഗ്രഹിച്ചു. റോത്തിന്റെ ബന്ധങ്ങള്‍ വഴി സ്ഥലം വിടാന്‍ ദെബ്രേ ആഗ്രഹിച്ചു. ദെബ്രേ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സാഹചര്യത്തിന്റെ പൂര്‍ണചിത്രം നല്‍കിയെന്ന്, പ്രാദോ എഴുതുന്നു. ബുദ്ധിജീവികള്‍ പാവങ്ങളും ലോലമനസ്‌കരുമാണ്. ഏതൊരു ബുദ്ധിജീവിയിലും, ഒരു കെ.വേണു ഒളിഞ്ഞിരിക്കുന്നു.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...