Showing posts with label സ്വദേശാഭിമാനി. Show all posts
Showing posts with label സ്വദേശാഭിമാനി. Show all posts

Monday 3 January 2022

ജോലി വിടുന്നത്, സർഗ്ഗ പ്രക്രിയ : രാമചന്ദ്രൻ


'സാഹിത്യ വിമർശം' ത്രൈമാസികയുടെ ജനുവരി -മാർച്ച് 1922 ലക്കത്തിൽ വന്ന അഭിമുഖം.


രാമചന്ദ്രൻ, താങ്കൾ മലയാള മനോരമ വിടാൻ കാരണം എന്താണ്?

ഞാൻ മലയാള മനോരമയിൽ നിന്നല്ല, അതിൻറെ ഇംഗ്ലീഷ് വാരികയിൽ നിന്നാണ് പോയത്. തിരുവനന്തപുരത്ത് മനോരമയുടെ രാഷ്ട്രീയ ലേഖകൻ ആയിരിക്കെയാണ്, എന്നെ ആ വാരികയിലേക്ക് നിയോഗിച്ചത്. ആ നിർദ്ദേശം എനിക്ക് മുന്നിൽ ഉടമകൾ വയ്ക്കും മുൻപ് മനോരമയുടെ പത്രാധിപ സമിതിയിലെ ഉന്നതരുടെ യോഗം അവർ വിളിച്ചിരുന്നു. എന്നെ തിരുവനന്തപുരത്തു നിന്ന് മാറ്റരുത് എന്നാണ്, ആ യോഗം അഭിപ്രായപ്പെട്ടത്. എന്നാൽ, അടുത്ത ദിവസം തന്നെ എന്നെ വിളിച്ച് ഉടമകൾ എന്നോട് സമ്മതം ചോദിച്ചു. ഞാൻ നിരസിച്ചു. എങ്കിലും തുടർന്നുള്ള സ്‌നേഹപൂർണമായ നിർബന്ധത്തിന് ഞാൻ വഴങ്ങി. ഇഷ്ടമായല്ല ഞാൻ പോയത് എന്നർത്ഥം.

അന്ന് തിരുവനന്തപുരത്ത് ഞാൻ വീട് വച്ച് ആറു മാസമേ ആയിരുന്നുള്ളൂ. രണ്ടു കുഞ്ഞുങ്ങൾ തീരെ ചെറിയ ക്‌ളാസുകളിൽ ആയിരുന്നു.

ആ വാരികയിൽ നേതൃ പ്രതിസന്ധി ഉണ്ടായിരുന്നു. മലയാള പത്ര പ്രവർത്തനത്തിൽ നിന്ന് ഒരാൾ മുതിർന്ന പദവിയിൽ അവിടെ ചെന്നതിൽ ചിലർക്ക് നീരസവും ഉണ്ടായിരുന്നു. എനിക്ക് ജോലി അറിയാം. പാര അറിയില്ല. ആ സാഹചര്യത്തിൽ, എൻറെ ശീലങ്ങൾ മാറിയില്ല. "ഞാൻ നാളെ മുതൽ മനോരമയിൽ പോകുന്നില്ല; എനിക്ക് വിവരമുണ്ട്. നിന്നെയും കുഞ്ഞുങ്ങളെയും ഞാൻ നോക്കിക്കോളാം" എന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. അവർ സമ്മതിച്ചു. ജോലി വിടുന്നത് ഒരു സർഗ്ഗാത്മക പ്രവർത്തനമാണ്.

അക്കാലത്തെ പത്ര പ്രവർത്തന രംഗത്തെയും ഇക്കാലത്തെയും താരതമ്യം ചെയ്യാമോ?

 പഴയ കാലമായിരുന്നു നല്ലത് എന്ന പട്ടാളക്കാര സ്‌മൃതിക്കൊപ്പം ഞാനില്ല. അച്ചടി മാധ്യമത്തെക്കാൾ ദൃശ്യത്തിന് പ്രാധാന്യം വന്നു. പത്രത്തിൽ പ്രവർത്തിക്കുന്നവർ രണ്ടാം തരം പൗരന്മാർ ആയി. അവർക്ക് ദേശസാൽകൃത ബാങ്കിലെ പ്യൂണിൻറെ ശമ്പളം പോലും ഇല്ലാതായി. പത്രങ്ങൾക്ക് നല്ല പ്രതിഭകളെ കിട്ടാതായി. നാം വാർത്തകൾക്കായി ഇന്ന് പത്രങ്ങളെ ആശ്രയിക്കുന്നില്ല; സാമൂഹ്യ മാധ്യമങ്ങളാണ് മുന്നിൽ. മനോരമ പത്രം അഞ്ചു മിനിറ്റ് കൊണ്ട് മറിച്ചു നോക്കി വായനക്കാരൻ ഉപേക്ഷിക്കുന്നു. അത് സംഭവിക്കാതിരിക്കാൻ, പത്രം മൂല്യ വർദ്ധിത ഉൽപന്നം ആകണം. അത് സംഭവിക്കുന്നില്ല. ഗാന്ധിയെപ്പറ്റി കൽപറ്റ നാരായണനും ആനന്ദ് നീലകണ്ഠനും ചർച്ച ചെയ്താൽ മൂല്യ വർധന ഉണ്ടാവില്ല; ചേതൻ ഭഗത് എന്ന നാലാംകിട എഴുത്തുകാരൻ ഭാഷാപോഷിണിയിൽ ആഘോഷിക്കപ്പെട്ടാലും, മൂല്യവർദ്ധന ഉണ്ടാവില്ല. ഇതൊക്കെ തറവേലകൾ മാത്രമാണ്.


മലയാളത്തിലെ പ്രഗത്ഭരായ പത്രപ്രവർത്തകർ ആരെല്ലാം ആയിരുന്നു? ഇന്ന് എടുത്തു പറയാവുന്നവർ ആരെങ്കിലുമുണ്ടോ ?

 മനോരമയിലെ ബാബു ചെങ്ങന്നൂർ ഓൾറൗണ്ടർ ആയിരുന്നു.അദ്ദേഹത്തെ ചുറ്റിപ്പറ്റി കുറെ ഇതിഹാസ കഥകളുണ്ട്. ഞാൻ വിദ്യാർത്ഥി ആയിരിക്കെ, അദ്ദേഹം ലിയോൺ യൂറിസിൻറെ 'ആൻഗ്രി ഹിൽസ്' മനോരമ വരാന്തപ്പതിപ്പിൽ പരിഭാഷ ചെയ്തത് വായിച്ചിട്ടുണ്ട്. കോംഗോ യുദ്ധം റിപ്പോർട്ട് ചെയ്യാൻ അവിടെ പോയിരുന്നു. കേസരി ബാലകൃഷ്ണ പിള്ള, ടി കെ മാധവൻ, സി ജെ തോമസ്, എൻ വി കൃഷ്ണ വാരിയർ, എം ടി വാസുദേവൻ നായർ, കളത്തിൽ വർഗീസ്, കാമ്പിശ്ശേരി കരുണാകരൻ, കെ ആർ ചുമ്മാർ, ടി വി ആർ ഷേണായ്, പി കെ ബാലകൃഷ്ണൻ, തോമസ് ജേക്കബ്, പി രാജൻ, എൻ എൻ സത്യവ്രതൻ, എസ് ഭാസുര ചന്ദ്രൻ, ജി ശേഖരൻ നായർ, പി രവികുമാർ, രവി മേനോൻ, ഡി വിജയ മോഹൻ തുടങ്ങി അന്നും ഇന്നുമായി പലരുമുണ്ട്. ഷേണായ് എഴുതിയിരുന്നത് ഇംഗ്ലീഷിലാണ്. മലയാളത്തിലെ ഏറ്റവും മോശം പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള തന്നെ. മലയാള പത്ര പ്രവർത്തനത്തിൻറെ പിതാവ് ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ ആണ് -അദ്ദേഹമാണ്, സ്വദേശാഭിമാനിയുടെ വൃത്താന്ത പത്ര പ്രവത്തനത്തിന് അവതാരിക എഴുതിയത്. അദ്ദേഹത്തെപ്പറ്റി വി കരുണാകരൻ നമ്പ്യാർ ഒരു പ്രബന്ധം എഴുതിയിട്ടുണ്ട്.

സ്വദേശാഭിമാനി മോശമാണെന്ന് പറയാൻ കാരണം? കേസരിയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ?

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള എന്തുകൊണ്ട് തരം താണ പത്രപ്രവർത്തകൻ ആണ് എന്ന കാര്യം, ഞാൻ 'സ്വദേശാഭിമാനി:ക്ലാവ് പിടിച്ച കാപട്യം' എന്ന പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. വക്കം മൗലവി എന്ന പത്ര ഉടമയെ കുത്തു പാള എടുപ്പിച്ചു. നിക്ഷിപ്ത താൽപര്യങ്ങൾ ആണ് പത്രത്തിൽ നിരത്തിയത്. ദിവാൻ പി രാജഗോപാലാചാരി തിരുവിതാംകൂറിൽ എത്തുമ്പോൾ, ഇംഗ്ലീഷിൽ മുഖ പ്രസംഗം എഴുതിയാണ് പിള്ള സ്വാഗതം ചെയ്തത്. പിള്ളയുടെ നെയ്യാറ്റിൻകരയിൽ നിന്ന് നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമ വിരുദ്ധമായി കണ്ട് അസാധുവാക്കിയപ്പോഴാണ്, പിള്ള ദിവാനെതിരെ തിരിഞ്ഞത്. കൊച്ചിയിൽ ദിവാനായി, എറണാകുളത്തു നിന്ന് ഷൊർണൂർക്ക് തീവണ്ടിപ്പാത പണിത് മിടുക്ക് തെളിച്ചയാളായിരുന്നു, രാജഗോപാലാചാരി. അദ്ദേഹം അധഃസ്ഥിതർക്ക് ഒപ്പം നിന്നു. അയ്യങ്കാളിയെ നിയമസഭയിൽ അംഗമാക്കി. അത് പിള്ളയ്ക്ക് പിടിച്ചില്ല. അവർണ്ണർക്ക് സ്‌കൂൾ പ്രവേശനം നൽകിയതും പിള്ളയ്ക്ക് ഇഷ്ടമായില്ല. ഞാൻ പിള്ളയെ തുറന്നു കാട്ടി എഴുതിയ പുസ്തകം ഇറക്കിയത് എസ് പി സി എസ് ആണെങ്കിലും, അത് അവർ തിരുവനന്തപുരം ഷോറൂമിൽ വിറ്റില്ല.

കേസരിയെപ്പറ്റി കെ പി അപ്പൻ ധാരാളം എഴുതിയിട്ടുണ്ട്. സ്വദേശാഭിമാനിക്ക് ആഴമില്ല; കേസരിക്ക് അതുണ്ട്. എന്നാൽ, ചരിത്രം എഴുതുമ്പോൾ, വിഡ്ഢിത്തങ്ങൾ കേസരി എഴുന്നള്ളിച്ചിട്ടുണ്ട്. അലക്‌സാണ്ടറെയാണ് നാം മുരുകൻ ആയി ആരാധിക്കുന്നതെന്നും അലക്‌സാണ്ടർ ലോപിച്ചതാണ് സ്കന്ദൻ എന്നുമൊക്കെ കേസരി എഴുതിയിട്ടുണ്ട്. കേസരിക്ക്, സ്വദേശാഭിമാനിയെ മതിപ്പുണ്ടായിരുന്നില്ല.സ്വദേശാഭിനിയെപ്പറ്റി സി ജെ തോമസ് നന്നായി എഴുതിയിട്ടുണ്ട്. എന്നാൽ, പി കെ ബാലകൃഷ്ണൻ പിള്ളയെ പൊളിച്ചപ്പോൾ, തനിക്ക് തെറ്റ് പറ്റി എന്ന് സി ജെ സമ്മതിച്ചതായി (എം .കെ) സാനു മാഷ് എന്നോട് പറഞ്ഞിട്ടുണ്ട്.

താങ്കൾ കണ്ടിട്ടുള്ള ഏറ്റവും നല്ല മലയാള പത്രം ഏതാണ് ?

ചിലപ്പോൾ മലയാള മനോരമ നന്നാകാറുണ്ട്.

മനോരമയുടെ എഡിറ്റോറിയൽ പേജിൽ വരുന്ന ലേഖനങ്ങൾക്ക് നിലവാരമുണ്ടോ? പല ലേഖനങ്ങളും മണ്ണാങ്കട്ടകളെ പൊക്കുന്നതല്ലേ ? എൻ എസ് മാധവൻറെ പംക്തി എങ്ങനെ? ആ പത്രത്തിൽ വാർത്ത കുറവും പരസ്യം അധികവും അല്ലേ ?

 പൊതുവെ മലയാളത്തിൽ പ്രൊഫഷനലിസം കുറവാണ്. ഏറ്റവും ഒടുവിൽ, പ്രൊഫഷനലിസം തീരെയില്ലാത്ത ഒരു പത്രത്തിൽ നാല് മാസം ജോലി ചെയ്തു. ഞാൻ വിദ്യാർത്ഥി ആയിരുന്ന കാലത്ത്, മനോരമയുടെ എഡിറ്റോറിയൽ പേജ് ആണ് ആദ്യം നോക്കിയിരുന്നത്. ഇന്ന് പത്രം പൊതുവെ മറിച്ചു നോക്കുന്നേയുള്ളൂ. പത്രം, പരസ്യ വരുമാനം കൊണ്ട് ഉപഭോക്താവിന് സബ്‌സിഡി നിരക്കിൽ നൽകുന്ന അപൂർവ ഉൽപന്നമാണ്. പരസ്യം കഴിഞ്ഞുള്ള ഭാഗം മൂല്യ വർദ്ധിതമായി ഉപയോഗിക്കാൻ വിവരം വേണം. മനോരമയിലെ വാർത്തകളിൽ എഡിറ്റിങ്ങിൻറെ അഭാവം വളരെ വലുതാണ്. കൊച്ചിയിൽ പ്രധാന മന്ത്രി ആയിരുന്ന ടി കെ നായരെപ്പറ്റി മനോരമ ഞായറാഴ്ച പതിപ്പിൽ വന്ന ഫീച്ചർ ഒട്ടും എഡിറ്റ് ചെയ്തിരുന്നില്ല. മാധവൻറെ പംക്തി ഞാൻ വായിക്കാറില്ല. അത് പേജിൻറെ മുകളിൽ നിന്ന് താഴെ വരുന്ന സ്ഥിതിക്ക്, കൂടുതൽ താഴേക്ക് പൊയ്‌ക്കോളും.

ഞായറാഴ്ച പതിപ്പ് മാതൃഭുമിയുടേതാണ്, നല്ലത്.

മലയാളത്തിലെ വാർത്താ ചാനലുകളെപ്പറ്റി എന്താണ് അഭിപ്രായം? മികച്ച നിലവാരം ഏതിനാണ് ? മികച്ച അവതാരകൻ ആരാണ്?

പത്രങ്ങളെക്കാൾ വലിയ പരിമിതി ചാനലുകൾക്ക് ഉണ്ട്. ഒരു ഗുണവുമുണ്ട് -തെറ്റ് പറ്റിയാൽ നിമിഷecharങ്ങൾക്കകം തിരുത്താം. പത്രത്തിന് തിരുത്താൻ ഒരു ദിവസമെങ്കിലും വേണം. കൂട്ടത്തിൽ ഭേദം ഏഷ്യാനെറ്റ് തന്നെ. വേണു ബാലകൃഷ്ണൻ നല്ല അവതാരകൻ ആയിരുന്നു എന്ന് ഭൂതകാലത്തിൽ പറയാം.നല്ല ഭാഷാ സ്വാധീനം ഉണ്ടായിരുന്നു. ചിലപ്പോൾ വിനു വി ജോൺ നന്നാകാറുണ്ട് -സഭകളെ പുച്ഛിക്കുമ്പോൾ പ്രത്യേകിച്ചും. നല്ല ടി വി ലേഖകനാണ്, ബിജു പങ്കജ്.

എഴുത്തുകാരൻ എന്ന നിലയിലും താങ്കൾ ശ്രദ്ധേയനാണ്. തുറന്നു പ്രതികരിക്കുന്നതിൽ താങ്കൾ കാണിക്കുന്ന തന്റേടം മാനിക്കപ്പെടേണ്ടത് തന്നെ .

 നന്ദി. തുറന്നു പറഞ്ഞില്ലെങ്കിൽ, സത്യം പറഞ്ഞില്ലെങ്കിൽ, ഉറക്കം വരില്ല. വാക്കും പ്രവൃത്തിയും രണ്ടല്ല. ജോലി പ്രധാനമാണെന്ന് കരുതുന്നില്ല. കർമ്മമാണ്, പ്രധാനം.

ജേക്കബ് രാമവർമ്മൻറെ ജീവിതം ആധാരമാക്കി എഴുതിയ 'പാപസ്‌നാനം' രചനാപരമായി സവിശേഷതയുള്ളതാണ്. എന്നാൽ, അത് വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. കാരണം എന്താവും ? സ്വാഭിപ്രായ ധീരത അപകടമായി തോന്നിയിട്ടുണ്ടോ?

 അത് എസ് പി സി എസ് നു കൊടുത്തതാണ് ഒന്നാമത്തെ തെറ്റ്. ഒരു വാരിക പരമ്പരയായി പ്രസിദ്ധീകരിക്കാൻ തയ്യാറായപ്പോൾ, ചില കാരണങ്ങളാൽ നടക്കാതെ പോയത് മറ്റൊരു തെറ്റ്. പ്രചാരണത്തിൽ ഒട്ടും ശ്രദ്ധിക്കാത്തത് വീഴ്ചയാണ്. നായകൻ പ്രൊട്ടസ്റ്റന്റാണ്. കത്തോലിക്കനോ ഓർത്തഡോക്‌സോ ആയിരുന്നെങ്കിൽ കച്ചവടം നടന്നേനെ. എങ്കിലും വായനക്കാർ ഇടക്കിടെ വിളിക്കുന്നു.സാഹിത്യ ചരിത്രത്തിൽ ചില രചനകൾ വളരെക്കാലത്തിനു ശേഷം കണ്ടെടുക്കപ്പെടാം.പുസ്തകത്തിന് അതിൻറെ വിധിയുണ്ട്.

അഭിപ്രായ ധീരതയും പുസ്തക വിൽപനയും തമ്മിൽ ബന്ധമില്ല. പുതിയ നോവലുകൾ ലൈബ്രറികൾക്ക് ആവശ്യമുണ്ട്. എന്നാൽ, എൻറെ നോവലിൻറെ തുടർ പതിപ്പുകൾ എസ് പി സി എസ് ഇറക്കിയില്ല.

സി ജെ തോമസിനെ താങ്കൾ നന്നായി പഠിച്ചിട്ടുണ്ട്. മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത് എന്താണ്?

ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്ന ഒരാളാണ്, സി ജെ. ഒരുപാട് സാമ്യം ആ ജീവിതവുമായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തിൻറെ ബൗദ്ധിക ജീവചരിത്രം ഞാൻ എം കെ സാനു ഫൗണ്ടേഷൻ പറഞ്ഞിട്ട് എഴുതി. അതിൻറെ കയ്യെഴുത്തു പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ എസ് പി സി എസ് പ്രസിഡൻറ് എഴാച്ചേരി രാമചന്ദ്രന്, ചങ്ങമ്പുഴ പാർക്കിൽ വച്ച് അഞ്ചു വർഷം മുൻപ് കൈമാറി. അത് അവർ പ്രസിദ്ധീകരിച്ചിട്ടില്ല.

മറ്റുള്ളവരിൽ നിന്ന് സി ജെ യെ വേറിട്ടു നിർത്തുന്നത്, ധിഷണാപരമായ കലാപമാണ്. അതിൽ, ഡാനിഷ് ചിന്തകൻ കീർക്കെഗാദുമായി വലിയ സാമ്യമുണ്ട്. ളോഹ വലിച്ചെറിഞ്ഞയാളാണ്, കീർക്കെഗാദ്. കാമുവിൻറെ 'റിബൽ' സി ജെ ഇഷ്ടപ്പെട്ടിരുന്നു. അമേരിക്കൻ നാടകകൃത്ത് ടെന്നസി വില്യംസുമായി കാത്തിടപാട് ഉണ്ടായിരുന്നു, സി ജെ യുടെ ക്രൈം നാടകം പോലെ മറ്റൊന്ന് മലയാളത്തിൽ ഇല്ല. മാർക്സിസം എന്ന പ്രത്യയ ശാസ്ത്രത്തിൻറെ കെടുതി കൽക്കട്ടാ തീസിസ് കാലത്ത് മനസ്സിലാക്കി, അതിൽ നിന്ന് ആദ്യമേ പിന്തിരിഞ്ഞ ധിക്കാരിയുടെ കാതൽ സി ജെ യിലുണ്ട്. ഇത്രയും പ്രതിഭ ഉണ്ടായിരുന്ന സി ജെ, വീട്ടു വാടക കൊടുക്കാൻ പ്രയാസപ്പെടുകയും ചെയ്തു. സി ജെ യ്ക്കും സ്വാതി തിരുനാളിനും ഒരേ രോഗമായിരുന്നു എന്നൊരു പ്രബന്ധം ഡോ. കെ രാജശേഖരൻ നായർ ഇന്ത്യൻ ന്യൂറോളജി കോൺഗ്രസിൽ അവതരിപ്പിച്ചത് ഞാൻ വാർത്ത ആക്കിയിരുന്നു. Temporal lobe epilepsy എന്ന രോഗം, തലച്ചോറിനെ ബാധിച്ചതാണ്.

 സമൂഹം ഇന്ന് മൂല്യങ്ങൾക്ക് വില കൽപിക്കുന്നില്ല സമൂഹത്തെ അങ്ങനെയാക്കി തീർത്തതിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പങ്കുണ്ടോ?

 സനാതന മൂല്യങ്ങൾ മാറുകയില്ല. അവയെ നശിപ്പിക്കാനും കഴിയില്ല.ഇന്ത്യയുടെ ചരിത്രം തെളിവാണ്. ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ വന്നത്, കച്ചവടത്തിന് ഒപ്പം ക്രിസ്‌തു മത പ്രചാരണത്തിനും ഹിന്ദുക്കളെ മതം മാറ്റാനും കൂടിയാണ്. ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ അവകാശ രേഖയിൽ അതുണ്ട്. എന്നാൽ, നമ്മുടെ ആന്തരിക അദ്വൈതം അതിനെ തടഞ്ഞു. വെല്ലസ്ലി കൊൽക്കത്തയിൽ ആദ്യം പണിത കോളജ്, ഇന്ത്യയിലെ ആദ്യ കോളജ്, പട്ടാള ഓഫീസർമാരെ ഉദ്ദേശിച്ചായിരുന്നു. അവിടെ അവരെ പഠിപ്പിക്കാൻ കാശിയിൽ നിന്ന് സംസ്‌കൃത പണ്ഡിതരെ കൊണ്ട് വന്നു. ഹിന്ദു നിയമങ്ങൾക്കും ശാസ്ത്രങ്ങൾക്കും സാഹിത്യത്തിനും പരിഭാഷകൾ ഉണ്ടായത്, ആ വഴിക്കാണ്. നമ്മുടെ മൂല്യങ്ങൾക്ക് നവോത്ഥാനം ഉണ്ടായി -അത്, നമ്മുടെ മൂല്യങ്ങളെ പുച്ഛിച്ചവരിൽ നിന്നുണ്ടായി. തുടർന്നാണ്, രാജാറാം മോഹൻ റോയിയും വിവേകാനന്ദനും അരവിന്ദ ഘോഷും ദേശീയ പ്രസ്ഥാനവും ബങ്കിം ചന്ദ്രനും വരുന്നത്. അരവിന്ദ ഘോഷ് വിപ്ലവ പത്ര പ്രവർത്തനം നടത്തുന്ന അതേ കാലത്താണ്, സ്വദേശാഭിമാനി, ഒരു ദിവാൻ കോണാൻ ഉടുത്തിട്ടുണ്ടോ എന്ന് ഒളിഞ്ഞു നോക്കിയത്.

മൂല്യങ്ങൾക്ക് സമൂഹം വില കൽപിക്കുന്നില്ല എന്ന് ഞാൻ കരുതുന്നില്ല. അവ നിലനിർത്തുന്നത് ഒരു ന്യൂന പക്ഷമാണ്. അതുകൊണ്ടാണ്, സമൂഹത്തിൽ സമനില ഉണ്ടാകുന്നത്. വേണ്ട സമയത്ത് അടുത്ത ഗാന്ധിയും ഗുരുവും വന്നോളും.
സി ജെ തോമസ് 

പ്രബുദ്ധരാണ് മലയാളികൾ എന്ന് പറയുന്നത് നിരർത്ഥകമാണ് എന്ന് എനിക്ക് തോന്നുന്നു.ശരിയല്ലേ ?

കടലിനോട് അടുത്തു കിടക്കുന്നതിൻറെ പ്രശ്നമാണ്. വരത്തന്മാർക്ക് നമ്മുടെ സ്ത്രീകളിൽ സന്താനോല്പാദനം നടത്താൻ നാം അവസരം കൊടുത്തു. സാമൂതിരി മുക്കുവ കുടുംബങ്ങളിൽ ഒരു പുരുഷൻ എങ്കിലും മുസ്ലിം ആകണം എന്ന് തിട്ടൂരം ഇറക്കി.സാമൂതിരിയെ വെല്ലാൻ കൊച്ചി രാജാവ് പോർച്ചുഗീസുകാർക്ക് കൂട്ടിക്കൊടുത്തു. മാർത്താണ്ഡ വർമ്മ നാട് മുഴുവൻ കൊലയും കൊള്ളയും നടത്തി. കൊച്ചിയിലെ കൊട്ടാരങ്ങൾ തകർത്തു. ഇക്കൂട്ടത്തിൽ, ധർമ്മരാജാവ് ഹൈദരാലിക്കും ടിപ്പുവിനും കീഴടങ്ങാതെ നിന്നതാണ്, രജത രേഖ.

അതേ സമയം, മഹാപ്രതിഭയായ ശങ്കരാചാര്യരെ സൃഷ്‌ടിച്ച നാടാണ്, കേരളം. പ്രപഞ്ച കവിയായ ശ്രീനാരായണ ഗുരുവും ഇവിടെയുണ്ടായി. ടഗോറിന് 2013 ൽ നൊബേൽ സമ്മാനം കിട്ടി. അത് ആ വർഷം ശ്രീനാരായണ ഗുരുവിന് കൊടുത്താലും മോശമാവില്ലായിരുന്നു.

 മലയാളി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണോ?

ഓരോ ഗോത്രവും വ്യത്യസ്തമാണ്. രാമായണത്തിൽ, കുരങ്ങന്മാർ താമസിച്ചിരുന്ന സ്ഥലമായാണ്, ഈ പ്രദേശം വരുന്നത്. ഇവിടത്തെ രാജാവ് യുദ്ധത്തിൽ പാണ്ഡവ പക്ഷത്ത് നിന്നതായി 'മഹാഭാരത' ത്തിൽ ഒരു വാചകമുണ്ട്. മഹാബലിയെ ചവിട്ടി താഴ്ത്തിയ കുള്ളനും ഇവിടെ ഉണ്ടായിരുന്നു. കുടിയേറ്റത്തിൽ മലയാളിക്ക് നല്ല മിടുക്കാണ്. ബുദ്ധ മതം നന്നായി പ്രചരിച്ചിരുന്നതിനാൽ, മലയാളി നിഷേധിയാണ്. ഒന്നും സമ്മതിക്കില്ല.അതുകൊണ്ടാണ് മാർക്സിസത്തിൻറെ അവസാന തുരുത്ത് ആയത്. പ്രതിവർഷം ഒരു ലക്ഷം കോടി രൂപ വിദേശ നാണ്യം പ്രവാസി മലയാളി നേടുന്നത് ചെറിയ കാര്യമല്ല. സർ സി പി പറഞ്ഞ പോലെ സ്വതന്ത്ര രാജ്യം ആയിരുന്നെങ്കിൽ, സ്വിറ്റ് സർലൻഡിനെ കടത്തി വെട്ടിയേനെ. അത് നടക്കാത്തതിനാൽ, വാഗമണ്ണിൽ പോയി സ്വപ്നം കാണുന്നത് നല്ലതാണ്. കേരളത്തിലെ സ്വിറ്റ്‌ സർലൻഡ് ആണ്, വാഗമൺ.

സത്യവും അഹിംസയും ഇവിടെ പുലരുന്നില്ല. വൃത്തിയും വെടിപ്പും മലയാളിക്കില്ല. ഇതിനോട് യോജിക്കുന്നുണ്ടോ ?

സത്യം ആപേക്ഷികമാണ്. അപ്പോഴത്തെ നിലനില്പിനായാണ് ലോകമാകെ ഓരോരുത്തരും ഓരോന്നു പറയുന്നത്. ഇതാണ് കുറോസവയുടെ 'റാഷമോൺ'. ഗൾഫും റബറും മൽസ്യവുമാണ് നമ്മെ പച്ച പിടിപ്പിച്ചത്. ചെറിയ കൂരകൾ ആയിരുന്നപ്പോൾ പരസ്പരം അറിയാമായിരുന്നു. ആവശ്യമില്ലാത്ത ബംഗ്ലാവുകളാണ് നാം ഇപ്പോൾ ഉണ്ടാക്കുന്നത്. അതിരമ്പുഴയിൽ ഒരു പ്രവാസി മലയാളി 16000 സ്ക്വയർ ഫീറ്റ് കൊട്ടാരമുണ്ടാക്കി എന്നെ കാണിച്ചു തന്നു. സ്വിമ്മിങ് പൂളും പാലവും ഒക്കെ അകത്തുണ്ടായിരുന്നു. പാലു കാച്ചാൻ നിൽക്കാതെ അയാൾ ഹൃദയാഘാതം വന്നു മരിച്ചു. 'പറവ' എന്നോ മറ്റോ ഒരു സിനിമ അയാൾ പിടിച്ചിരുന്നു.അഭിലാഷങ്ങളുടെ ബന്ദിയാണ് മലയാളി. ഒരു സവിശേഷ സ്റ്റോക് ഹോം സിൻഡ്രോമിന് അടിമ.

അഹിംസയെ മഹാഭാരതത്തിൽ നിർവചിക്കുന്നത്, മനോ വാക് കർമ്മങ്ങളുടെ മിതവ്യയം എന്നാണ്. കൊല്ലരുത് എന്നല്ല. ഓരോ ജീവിക്കും അതിന് താഴെയുള്ളതിനെ കൊന്ന് തിന്നാം. അഹിംസയുടെ പ്രവാചകനായ ഗാന്ധിയാണ്, ഖിലാഫത്ത് പ്രസ്ഥാനത്തെ കൂടെ കൂട്ടി മലബാറിൽ ഹിന്ദു വംശഹത്യയ്ക്ക് വഴി ഒരുക്കിയത്. ഒരു മതത്തിൻറെ പ്രത്യയ ശാസ്ത്രത്തിൽ തന്നെ ഹിംസയുണ്ട്. അതിനാൽ, ഹിംസ നീക്കാൻ കഴിയില്ല.

ധാരാളം മഴയുള്ള, 44 പുഴയുള്ള ദേശമാണ്, കേരളം. അതാണ്, മലയാളി മുണ്ട് മടക്കി കുത്തി നടക്കുന്നത്. അഴിച്ചിട്ടാൽ ചെളിയാകും. അതിനാൽ, മലയാളിക്ക് മര്യാദയില്ല എന്ന് തോന്നാം.

വൃത്തിയും വെടിപ്പും ഉണ്ടായി വരുന്നു. എൻറെ കുട്ടിക്കാലത്ത്, ഉമിക്കരി കൊണ്ടാണ് പല്ലു തേച്ചിരുന്നത്; ചെരിപ്പ് ഇട്ടിരുന്നില്ല. ഇപ്പോൾ പല്ല് ബ്രഷ് ചെയ്യുന്നു; ചെരിപ്പിടുന്നു. പല്ല് രാത്രി കൂടി തേച്ചാൽ, വൃത്തി കൂടും.

വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ല മലയാളിക്ക്. കമ്യൂണിസ്റ്റായാൽ പുരോഗമനക്കാരൻ. സംഘി ആയാൽ അധോഗമനക്കാരൻ. ഇത്തരം ധാരണകളെപ്പറ്റി എന്താണ് പറയാനുള്ളത്?

വിദ്യാഭ്യാസം ഉണ്ടോ എന്ന മറു ചോദ്യമാണ് എനിക്കുള്ളത്. വിദ്യാഭ്യാസ നിലവാരം വല്ലാതെ ഇടിഞ്ഞിരിക്കുന്നു. എല്ലാവരെയും പാസാക്കുന്ന തല തിരിഞ്ഞ സമ്പ്രദായമാണ് ഇവിടെയുള്ളത്. കോഴ്‌സുകൾ പഴഞ്ചനാണ്. തൊഴിലുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമാണ് വേണ്ടത്. പ്ലസ് ടു കഴിഞ്ഞ ശേഷം വിദ്യാർത്ഥികളെ ഒരു വർഷം നിർബന്ധ സൈനിക സേവനത്തിന് അയയ്ക്കുന്നത് ഗുണം ചെയ്യും. കമ്യൂണിസ്റ്റായാൽ പുരോഗാമി എന്ന വിശ്വാസമൊന്നും പുതിയ തലമുറയിൽ ഇല്ല. ഇവിടത്തെ മാർക്സിസ്റ്റിനും ഉത്തര മാർക്സിസത്തെപ്പറ്റി വിവരമില്ല. ഇ എം എസിന് പ്രത്യയ ശാസ്ത്രം അറിയാമായിരുന്നു എന്ന ധാരണ പോലും തെറ്റാണ്. മാർക്സ് ഇന്ത്യയെപ്പറ്റി എഴുതിയ വിഡ്ഢിത്തങ്ങൾ അപ്പാടെ വിഴുങ്ങി അത് മലയാളത്തിൽ ഛർദിച്ച ആളാണ്, ഇ എം എസ്. കോസംബി, ഐജാസ് അഹമ്മദ്, ഇർഫാൻ ഹബീബ് തുടങ്ങിയവർ മാർക്സിനെ വിമർശിച്ചതൊന്നും അദ്ദേഹം അറിഞ്ഞതില്ല.

സംഘി എന്നാൽ അധോഗമനക്കാരൻ എന്ന് ചിലരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അതിൽ സംഘ പരിവാറിൽ പെട്ടവർക്കും ഉത്തരവാദിത്തമുണ്ട്. കാര്യങ്ങൾ വൃത്തിയായി ചെയ്യാൻ കേരളത്തിലെ സംഘടന തയ്യാറാകേണ്ടതുണ്ട്. വിവരമില്ലാത്തവരെ തിരഞ്ഞു പിടിച്ച് താക്കോൽ സ്ഥാനങ്ങളിൽ ഇരുത്തുന്ന രീതി ആ സംഘടനയിലുമുണ്ട്.

 ഹിന്ദു രാഷ്ട്രം സ്ഥാപിക്കലാണ്, ആർ എസ് എസ് ലക്ഷ്യം എന്ന് ചിലർ പറയുന്നു. ലോകത്ത് മത രാഷ്ട്രങ്ങൾ ഉള്ളപ്പോഴാണ്, ഇത്. എന്ത് തോന്നുന്നു ?

 ബ്രിട്ടൻ തന്നെ പ്രൊട്ടസ്റ്റൻറ് മത രാഷ്ട്രമായിരുന്നു. കത്തോലിക്കാ മത രാഷ്ട്രങ്ങളുണ്ട്. 140 മുസ്ലിം മത രാഷ്ട്രങ്ങളുണ്ട്. പരസ്യമായി തെരുവിൽ തല വെട്ടുന്ന ശരീ അത്ത് രാഷ്ട്രങ്ങളുണ്ട്. ആർഷ ഭാരത സംസ്കാരം എന്നൊന്ന് ഉണ്ടായിരുന്നതായി ആർ എസ് എസ് നു മുൻപ് , സ്വാമി വിവേകാനന്ദനും സിസ്റ്റർ നിവേദിതയും ഒക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിവേകാനന്ദൻറെ സഹോദരൻ ഭൂപേന്ദ്രനാഥ് ദത്ത പ്രവാസി വിപ്ലവകാരി ആയിരുന്നു. ചെമ്പക രാമൻ പിള്ളയുടെ സുഹൃത്ത് ആയിരുന്നു.

മത രാഷ്ട്രം അല്ല പ്രശ്‍നം. രാജ്യം പ്രചരിപ്പിക്കുന്ന മതത്തിൻറെ ഉള്ളടക്കമാണ്, പ്രശ്‍നം. യേശു തക്ഷശിലയിൽ നിന്ന് വേദാന്തം പഠിച്ച ആളായതിനാൽ, ക്രിസ്തു മതത്തിൽ അദ്വൈതമുണ്ട്. എന്നാൽ, ഇസ്ലാമിൽ ഹിംസയുടെ സാന്നിധ്യം വലുതാണ്.സൂഫി പാരമ്പര്യത്തെ, വഹാബിസം തകർത്തു. എനിക്കിഷ്ടപ്പെട്ട ഗായകനാണ്, നുസ്രത് ഫത്തേ അലി ഖാൻ. സൂഫി പാരമ്പര്യത്തിലാണ്, വൈക്കം മുഹമ്മദ് ബഷീറും റസൂൽ പൂക്കുട്ടിയും. അതുകൊണ്ടാണ്, ഓസ്കർ വേദിയിൽ പൂക്കുട്ടി പ്രണവ മന്ത്രം ഉരുവിട്ടത്. ഇസ്ലാം, അൽ ഹല്ലാജിനെ പോലുള്ള കവികളെ കൊന്നത് വായിക്കുമ്പോൾ, കണ്ണു നിറയും.

കേരളത്തിൽ ശ്രേഷ്ഠർ എന്ന് വിളിക്കാവുന്ന രാഷ്ട്രീയ നേതാക്കൾ ഉണ്ടായിട്ടുണ്ടോ? ഇപ്പോഴത്തെ നേതാക്കളെപ്പറ്റി എന്ത് തോന്നുന്നു ?

 അഴിമതി ലവലേശം ഇല്ലാത്ത നേതാക്കൾ ധാരാളം ഉണ്ടായിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി വേര് പിടിക്കാനുള്ള പല കാരണങ്ങളിൽ ഒന്ന് ആദർശ നിഷ്ഠയാണ്. പി ടി ഭാസ്കര പണിക്കർ നേതൃത്വം നൽകിയ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ ജനസമ്മതി 1957 ൽ മലബാറിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ചിരുന്നു. ഇ എം എസ് അന്ന് ജനപ്രിയൻ ഒന്നുമല്ല. അദ്ദേഹം മദ്രാസ് തിരഞ്ഞെടുപ്പിൽ തോറ്റിട്ടുമുണ്ട്. കമ്യൂണിസ്റ്റ് അല്ലാതെ കെ കേളപ്പൻ, മുഹമ്മദ് അബ്‌ദു റഹിമാൻ തുടങ്ങി പല നല്ല നേതാക്കളും ഉണ്ടായി. ഇപ്പോൾ പ്രായോഗിക രാഷ്ട്രീയമാണ് നടക്കുന്നത്. പ്രത്യയ ശാസ്ത്രം കാലഹരണപ്പെട്ടു.

 പണ്ട് എഴുത്തുകാർക്ക് രാഷ്ട്രീയക്കാർക്ക് മുകളിൽ ആയിരുന്നു, സ്ഥാനം. ഇന്ന് എഴുത്തുകാർ, രാഷ്ട്രീയക്കാരുടെ ദാസന്മാരാണ്. എന്താണ്, കാരണം ?

ഇത് പുതിയ പ്രതിഭാസം അല്ല. രാജാക്കന്മാരുടെ കാലത്തും കൈമണി സാഹിത്യകാരന്മാർ രാജ സദസ്സിൽ ഉണ്ടായിരുന്നു. അതു കൊണ്ട് ഗുണവുമുണ്ടായി. കാളിദാസൻ അവരിൽ ഒരാൾ ആയിരുന്നു. സ്വാതി തിരുനാളിൻറെ കാലത്ത്, വിദേശ വാദ്യ ഉപകരണമായ വയലിൻ, കച്ചേരിയുടെ പക്ക മേളമായതും ആ വഴിക്കാണ്. ബ്രിട്ടനിലും അമേരിക്കയിലും ഒന്നും ഇപ്പോൾ തലയെടുപ്പുള്ള എഴുത്തുകാർ ഇല്ല. എഴുത്തുകാരെക്കാൾ ഇന്ന് ലോകത്ത് പ്രാധാന്യം, സാങ്കേതിക വിദഗ്ദ്ധർക്കാണ്. ആപ്പുകൾ കണ്ടു പിടിച്ചാൽ കോടീശ്വരൻ ആകാം. എഴുത്തുകാരന് പരിചയം മറ്റേ ആപ്പാണ്. അതാണ്, വി പി ശിവകുമാർ 'പാര' എന്ന കഥ എഴുതിയത്.

 സംസ്ഥാന സർക്കാർ അവാർഡുകൾ എഴുത്തുകാരെയും മറ്റും വരുതിക്ക് നിർത്താൻ ഉള്ളതല്ലേ?

 ഇതൊന്നും ഗൗരവത്തിൽ എടുക്കേണ്ടതില്ല. നോബേൽ സമ്മാനത്തിലും രാഷ്ട്രീയമുണ്ട്. ഇത്തവണത്തെ നൊബേൽ സാഹിത്യ സമ്മാനവും രാഷ്ട്രീയമാണ്. നല്ല സാഹിത്യം ഉണ്ടാകുക എന്നതാണ് പ്രധാനം.

ഈ ജീവിതത്തിനിടയിൽ, നാട് പുരോഗമിച്ചു എന്ന് തോന്നുന്നുണ്ടോ?

ഞാൻ ഇപ്പോൾ വിദേശ പ്രസിദ്ധീകരണത്തിൽ ഇന്ത്യൻ ബിസിനസിനെപ്പറ്റി എഴുതുന്ന ലേഖകനാണ്. പുതിയ ബിസിനസ് സംരംഭങ്ങൾ ആണ് വിഷയം. വലിയ മുന്നേറ്റമാണ്, മലയാളി യുവാക്കൾ നടത്തുന്നത്. സൂമിന് പകരം വികൺസോൾ വികസിപ്പിച്ച ജോയ് സെബാസ്റ്റ്യൻ, വിദ്യാഭ്യാസ ആപ്പ് വികസിപ്പിച്ച ബൈജു, ഓഹരി രംഗത്തെ മാർക്കറ്റ് ഫീഡ് പഠന ആപ്പ് കണ്ടെത്തിയ ഷരീക്ക്, സൂരജ് തുടങ്ങി അസംഖ്യം പേർ -ഇവരെ സഹായിക്കാൻ വിദേശ സംരംഭക ഫണ്ടുകൾ. രാഷ്ട്രീയക്കാർ നശിപ്പിക്കാൻ ശ്രമിച്ചിട്ടും യുവാക്കൾ സമ്മതിക്കുന്നില്ല. കണ്ണൂരിൽ നിന്നാണ് ബൈജു വന്നതെന്ന് ഓർക്കണം. പണ്ടായിരുന്നെങ്കിൽ അദ്ദേഹം വെറും ഡി വൈ എഫ് ഐ ക്കാരൻ ആയി അവസാനിച്ചേനെ !

കേരളത്തെ രക്ഷപ്പെടുത്താൻ എന്താണ് വഴി?

 ഇതിന് ഉത്തരം പറഞ്ഞു കഴിഞ്ഞു. നിങ്ങളും ഞാനും അടങ്ങുന്ന സ്വാതന്ത്ര്യാനന്തര തലമുറ മക്കളുടെ വിദ്യാഭ്യാസത്തിലാണ് നിക്ഷേപിച്ചത്. എൻറെ രണ്ടു മക്കളും മലയാളം ചാനൽ കാണുന്നതോ മനോരമ വായിക്കുന്നതോ മലയാള രാഷ്ട്രീയ നേതാക്കളെ ശ്രദ്ധിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. അവർ സ്വയം വിവേചന ശേഷി കൈവരിച്ചു എന്നർത്ഥം.ഗൗരവമുള്ള കാര്യങ്ങളിലാണ് അവരുടെ ശ്രദ്ധ. വൃഥാവ്യയത്തിന് അവർക്ക് നേരമില്ല. അവരുടെ സമയത്തിന് വിലയുണ്ട്. അവർ സ്വയം രക്ഷിച്ചോളും.

കേരളത്തെ ഒറ്റയ്ക്ക് കാണുന്ന രീതിയും ശരിയല്ല. അത് ഇന്ത്യ എന്ന വലിയ രാഷ്ട്രത്തിൻറെ ഭാഗമാണ്. ഇന്ത്യയ്ക്ക് മഹിതമായ പാരമ്പര്യമുണ്ട്. മൗര്യ, ഗുപ്ത, ശതവാഹന സാമ്രാജ്യങ്ങൾ ഇവിടെ നില നിന്നു. നമ്മെ ആക്രമിക്കാൻ വന്ന അലക്‌സാണ്ടറെ അദ്വൈതം പറഞ്ഞ് നാം തിരിച്ചയച്ചു. അയാൾ കല്യാണ മുനിയെ കൂടെ കൊണ്ടു പോയി. അതിൻറെ ഫലമായി, മരിച്ചു കഴിഞ്ഞാൽ, തൻ്റെ കൈകൾ ശവപ്പെട്ടിക്ക് പുറത്തിടണമെന്ന് അയാൾ ശട്ടം കെട്ടി-മരിക്കുമ്പോൾ നാം ഒന്നും കൊണ്ടു പോകുന്നില്ല.മാർക്സിസം കണ്ടത്, ലോകത്ത് ഉള്ളവരും ഇല്ലാത്തവരും ഉണ്ട് എന്ന് മാത്രമാണ്; എന്നാൽ, ഇന്ത്യയിൽ വേണ്ടാത്തവരും ഉണ്ട്. അവരാണ്, കാട്ടിൽ തപസ്സ് ചെയ്തത്. രാജാധികാരങ്ങൾ വേണ്ടെന്നു വച്ച് വനവാസത്തിന് പോയത്; ആൽമരച്ചോട്ടിൽ ഭജനം ഇരുന്നത്.

അതാണ്, ഇന്ത്യയുടെ ആന്തരിക ശക്തി. അതിൻറെ ഭാഗമാണ്, കേരളം.







Saturday 6 July 2019

അമ്മാളു അമ്മയുടെ തകരപ്പെട്ടി

അഥവാ എസ് രമേശനെ പുറത്താക്കിയത് എന്തിന്?

'സ്വദേശാഭിമാനിയുടെ തൊണ്ടിമുതൽ 'എന്ന  പേരിൽ  ഞാൻ എഴുതിയ പഠനവും ലാലാ ഹർദയാൽ എഴുതിയ മാർക്സിന്റെ ഇന്ത്യയിലെ ആദ്യ ജീവചരിത്രത്തിന് ഞാൻ നിർവഹിച്ച പരിഭാഷയും 'ഗ്രന്ഥാലോകം'  പ്രസിദ്ധീകരിച്ചതിനെ തുടർന്ന്, പത്രാധിപർ എസ് രമേശനെ സി പി എം ആ സ്ഥാനത്തു നിന്ന് പുറത്താക്കി. അതിനു മുൻപ്,പിരപ്പൻകോട് മുരളി,ഏതോ ഒരു കാർത്തികേയൻ നായർ എന്നിവർ എൻറെ പഠനത്തിന് എഴുതിയ പൊള്ളയായ മറുപടികൾ,'ഗ്രന്ഥാലോകം 'പ്രസിദ്ധീകരിച്ചു. അവയ്ക്ക് എൻറെ മറുപടികൾ ഗ്രന്ഥാലോകം ചുമതല വഹിക്കുന്ന എസ് ആർ ലാൽ പ്രസിദ്ധീകരിച്ചില്ല.അയാൾ മുരളിയുടെ അനന്തരവൻ ആണെന്നും അയാൾക്ക് മുരളി ജോലി കൊടുത്തതാണെന്നും പിന്നീട് മനസ്സിലായി. രമേശനെ പുറത്താക്കിയതിനെപ്പറ്റി 'കേസരി''വാരിക എന്നോട് ഒരു ലേഖനം ചോദിച്ചു വാങ്ങിയ ശേഷം, പ്രസിദ്ധീകരിച്ചില്ല. 'മാധ്യമം' പത്രം ഒരു ലേഖനം ചോദിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു (ഓഗസ്റ്റ് 12, 2018 ). അതാണ് ചുവടെ:
രമേശൻ 
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ദളിതരോട് ചെയ്തത് തന്നെയാണ്,സി പി എം ആ പാർട്ടിക്കാരനായ കവി എസ് രമേശനോടും ചെയ്തത്.വൈക്കത്തെ ദരിദ്ര ദളിത് കുടുംബത്തിൽ ജനിച്ച രമേശനെ ഗ്രന്ഥാലോകം പത്രാധിപ സ്ഥാനത്തു നിന്ന് പാർട്ടി പുറത്താക്കിയപ്പോൾ നടന്നത്,ക്രൂരമായ ദളിത് വേട്ടയാണ്. ഇതേപ്പറ്റി ദളിത് കുത്തകയുള്ള സാംസ്‌കാരിക നായകർ പ്രതികരിക്കുകയില്ലെങ്കിലും, കുരീപ്പുഴ ശ്രീകുമാർ എന്നൊരു സഹ കവിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കേട്ടാൽ കൊള്ളാം. ദളിതർക്കെതിരെ നിലയുറപ്പിച്ച് തിരുവനന്തപുരത്തെ ഒരു ജാതിയുടെ താൽപര്യമാണ്, രാമകൃഷ്ണ പിള്ള സംരക്ഷിച്ചു പോന്നത്. രമേശൻറെ കാര്യത്തിൽ അന്തകരായത്, പാർട്ടിക്കകത്ത് പിരപ്പൻകോട് മുരളിയുടെ നേതൃത്വത്തിലുള്ള അതേ ജാതി സംഘമാണ്.

എറണാകുളം മഹാരാജാസ് കോളജിൽ പഠിച്ച ഞങ്ങൾ രമേശനെ ഒരിക്കലും ദളിതനായി കണ്ടിട്ടില്ല. പൊതു സമ്മതനായതിനാൽ, രണ്ടു തവണ തുടർച്ചയായി കോളജ് യൂണിയൻ ചെയർ മാനായ ചരിത്രത്തിന് ഉടമയാണ്, രമേശൻ. എസ് എഫ് ഐ യുടെ, കേരളത്തിലെ ആദ്യ കോളജ് യൂണിയൻ ചെയർ മാൻ.കോടിയേരി ബാലകൃഷ്ണനും എം എ ബേബിയും വിദ്യാർത്ഥി രാഷ്ട്രീയം പഠിച്ചത് പിന്നീടാണ്. 1973 -74 ൽ ആദ്യ വട്ടം രമേശൻ ചെയർ മാൻ ആയപ്പോൾ,യൂണിയൻ കൗൺസിലർ ആയിരുന്നു, ധനമന്ത്രി തോമസ് ഐസക്. എന്നാൽ, രണ്ടു കൊല്ലം മുൻപ്, മഹാരാജകീയം കോളജ് മാസികയ്ക്ക് വേണ്ടി എൻ കെ വാസുദേവൻ നടത്തിയ അഭിമുഖത്തിൽ ഐസക് പറഞ്ഞത്, രമേശൻ എസ് എഫ് ഐ യുടെ തിരഞ്ഞെടുപ്പ് സുവനീർ എഡിറ്ററായിരുന്നു എന്നാണ്. ചെയർ മാനായിരുന്ന സത്യം ഐസക് ബോധ പൂർവം ഓർമിക്കാതിരുന്നു. 

മഹാരാജാസിൽ എത്തുമ്പോൾ കത്തോലിക്കാ വിദ്യാർത്ഥി സംഘടനയായ ഐക്കഫിന്റെ മാത്രം പ്രവർത്തകൻ ആയിരുന്ന ഐസക്കിനെ എസ് എഫ് ഐ യിൽ എത്തിച്ചതിൽ രമേശനും പങ്കുണ്ട്.ബോധപൂർവമായ തിരസ്‌കാരം, സ്റ്റാലിനിസത്തിൽ പതിവുള്ളതാണ്. അമേരിക്കൻ പത്ര പ്രവർത്തകനായ ജോൺ റീഡ് എഴുതിയ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ എന്ന ഒക്ടോബർ വിപ്ലവ വ്യാജ ദൃക്‌സാക്ഷി വിവരണത്തിന് അവതാരിക എഴുതിയത്, ലെനിൻ ആയിരുന്നു. സ്റ്റാലിൻ സിംഹാസനമേറിയപ്പോൾ, ആ അവതാരിക ഒഴിവാക്കി -പുസ്തകത്തിൽ ലെനിനും ട്രോട് സ്‌കിയും അല്ലാതെ, സ്റ്റാലിൻ ഇല്ല. ആ അവതാരിക ഉന്മൂലനം ചെയ്യപ്പെട്ട പോലെ, പാർട്ടി രമേശനെ തിരസ്കരിക്കുന്നു. കൂട്ടത്തിൽ പറയട്ടെ,സഹ വിദ്യാർത്ഥിയായ മമ്മൂട്ടിയെ എം ടി വാസുദേവൻ നായർക്ക് പരിചയപ്പെടുത്തിയതും രമേശനാണ്.

രമേശനെ പുറത്താക്കിയ ലൈബ്രറി കൗൺസിലിലെ പാർട്ടി ഫ്രാക്ഷൻ യോഗത്തിൽ പങ്കെടുത്ത,സംസ്ഥാന പാർട്ടി സെക്രട്ടേറിയറ്റിൽ സാംസ്‌കാരിക ചുമതലയുള്ള ബേബിജോണിന് മുൻപേ പാർട്ടിയിൽ എത്തിയ ആളാണ്, രമേശൻ.എം എൻ വിജയൻ പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡൻറ് ആയിരിക്കെ 33 വയസിൽ ജനറൽ സെക്രട്ടറി ആയിരുന്നു, രമേശൻ. ഒരു ഘട്ടത്തിൽ ഞാറയ്‌ക്കലിൽ നിന്ന് നിയമ സഭയിലേക്ക് മത്സരിക്കേണ്ടതായിരുന്നു എങ്കിലും, കുടുംബ പ്രാരബ്‌ധത്താൽ അതിൽ നിന്ന് വിട്ടു നിന്നു. എ കെ ബാലനെക്കാൾ വൃത്തിയായി സാംസ്‌കാരിക രംഗം രമേശന് അറിയാം. ടി കെ രാമ കൃഷ്ണൻ മന്ത്രി ആയിരിക്കെ സാംസ്‌കാരിക രംഗം നിയന്ത്രിച്ചത് രമേശൻ തന്നെ.

ഐസക് ഇടക്കിടെ മഹാരാജാസിൽ എത്തുന്നത് കൊണ്ടാകാം, പഠിച്ച് 40 വർഷത്തിന് ശേഷമാണ്, ഈയിടെ രമേശൻ അവിടെ പോയത്; അഭിമന്യു വധത്തിന് എതിരെ പ്രസംഗിക്കാൻ.

രാമകൃഷ്ണ പിള്ള എത്ര മാത്രം ദളിത് വിരുദ്ധനാ യിരുന്നുവെന്നും മനുഷ്യത്വ ഹീനനായിരുന്നുവെന്നുമുള്ള ഉറച്ച ബോധ്യം രമേശന് മാത്രമല്ല, അദ്ദേഹത്തിൻറെ ഗുരുവായ എം കെ സാനുവിനുമുണ്ട്. സ്വദേശാഭിമാനി:ക്ലാവ്‌ പിടിച്ച കാപട്യം എന്ന എൻറെ പുസ്തകം ജനങ്ങളിലേക്ക് എത്തിച്ചതിൽ ഇരുവരും പങ്കാളികളാണ്. പിള്ളയുടെ കുപ്രസിദ്ധമായ ഒരു മുഖപ്രസംഗത്തിലെ ദളിത് വിരുദ്ധമായ വാചകം, ആ പുസ്തകത്തിൻറെ അവതാരികയിൽ, സാനു മാഷ് ഉദ്ധരിക്കുന്നുണ്ട്:
എത്രയോ തലമുറകളായി ബുദ്ധി കൃഷി ചെയ്തു വന്നിട്ടുള്ള ജാതിക്കാരെയും അതിനെക്കാൾ എത്രയോ കാലമായി നിലം കൃഷി ചെയ്തു വരുന്ന ജാതിക്കാരെയും തമ്മിൽ ബുദ്ധി കാര്യത്തിൽ ഒന്നായി ചേർക്കുന്നത്,കുതിരയെയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടുന്നതിനു സമമാണ്.

ദിവാൻ പി രാജഗോപാലാചാരി ദളിതർക്ക് സ്‌കൂൾ പ്രവേശനം നൽകിയപ്പോഴായിരുന്നു, ഈ ജാതി വെറിയുടെ പൊട്ടിത്തെറി.
പിള്ളയെ 1910 സെപ്റ്റംബർ 26 ന് തിരുവിതാംകൂറിൽ നിന്ന് നാട് കടത്തിയെങ്കിലും, അയാളിലെ ജാതിവാദി അടങ്ങിയില്ല. കൊച്ചിയിൽ എത്തി, ധീവര നേതാവായ പണ്ഡിറ്റ് കെ പി കറുപ്പൻ്റെ ബാലാകലേശം എന്ന കാവ്യത്തെ വാലാ കലേശം എന്ന് പരിഹസിച്ചു. പിള്ള ശത്രുവായി പ്രഖ്യാപിച്ച ദിവാൻ രാജ ഗോപാലാചാരിയാണ്, അയ്യൻ കാളിയെയും കുമാരനാശാനെയും ശ്രീമൂലം പ്രജാ സഭയിൽ അംഗങ്ങൾ ആക്കിയത്. ഇതൊന്നും പിള്ളയിലെ ജാതി വാദിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.

പുരോഗമന വിരുദ്ധനായ പിള്ള മാർക്സിന്റെ മാത്രമല്ല, ഗാന്ധിയുടെയും ജീവചരിത്രം എഴുതി.ഇതിൽ മാർക്സിന്റെ ജീവചരിത്രം, ഇന്ത്യയിൽ ആദ്യത്തേത് എന്നായിരുന്നു,പിള്ള ഭക്ത സംഘത്തിൻറെ കൊട്ടിപ്പാടിസ്സേവ. എന്നാൽ, പിള്ള ലാലാ ഹർദയാൽ എഴുതിയ Karl Marx:A Modern Rishi മോഷ്ടിക്കുകയായിരുന്നു എന്നാണ് ഞാൻ കണ്ടെത്തിയത്.

ഹർദയാലിന്റെ ലേഖനം, കൊൽക്കത്തയിൽ നിന്നുള്ള മോഡേൺ റിവ്യൂ വിൽ 1912 മാർച്ചിൽ വന്നു; അത് പകർത്തി ഓഗസ്റ്റിൽ പിള്ള മലയാളത്തിൽ ഇറക്കി. അതിൻറെ പേരിൽ സി പി എമ്മിലെ ജാതി വാദികൾ പിള്ളയെ മാർക്സിസത്തിൻറെ അപ്പോസ്തലനാക്കി നടത്തിയ വിഗ്രഹ പ്രതിഷ്ഠ, എൻറെ കണ്ടെത്തലോടെ, ഉടഞ്ഞു ചിതറി. ഈ കണ്ടെത്തലിന് തെളിവുകളുടെ പിൻബലം ഉണ്ടെന്നു കണ്ടാണ്, ഹർദയാലിന്റെ ലേഖനത്തിൻറെ പരിഭാഷയും എൻറെ പഠനവും രമേശൻ പ്രസിദ്ധീകരിച്ചത്.

പിള്ള എഴുതിയ ജീവചരിത്രത്തിൻറെ ആദ്യ ഖണ്ഡിക ഒഴിച്ചാൽ,ബാക്കി മുഴുവൻ ഹർദയാലിൽ നിന്ന് പകർത്തിയതാണ്. ഹർദയാൽ മാർക്സിസത്തോട് പ്രകടിപ്പിക്കുന്ന വിയോജിപ്പുകൾ പിള്ള ഉപേക്ഷിച്ചു. ഹർദയാലിന്റെ പ്രബന്ധത്തിലെ ഉദ്ധരണികൾ പിള്ള അതേ പടി നില നിർത്തി.


ഹർദയാലിന്റെ പ്രബന്ധം കൊൽക്കത്ത നാഷനൽ ലൈബ്രറിയിലും നെതർലാൻഡ്‌സിലെ ഇൻറർനാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ ഹിസ്റ്ററി ആർക്കൈവ്സിലുമുണ്ട്. നാഷനൽ ലൈബ്രറിയിൽ നിന്ന് കണ്ടെടുത്ത പ്രബന്ധം, പി സി ജോഷി, കെ ദാമോദരൻ എന്നിവർ എഡിറ്റ് ചെയ്ത Marx Comes to India (1975) എന്ന പുസ്തകത്തിൽ ചേർത്തു. അതോടൊപ്പം ആ പുസ്തകത്തിൽ, പിള്ള എഴുതിയ ജീവചരിത്രം ഹൈദരാബാദ് സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ് അധ്യാപകനായ കെ പി മോഹനെ കൊണ്ട് പരിഭാഷ ചെയ്യിച്ച് ചേർത്തു. അങ്ങനെ രണ്ടും ഇംഗ്ലീഷിലും ഒത്തു നോക്കാൻ അവസരം വന്നു.എന്നിട്ടും പിള്ളയുടേത് മോഷണമാണെന്ന സത്യം ജോഷിയും ദാമോദരനും പുസ്തകത്തിന് എഴുതിയ ആമുഖത്തിൽ മറച്ചു വച്ചു. എന്നാൽ മാർക്സിസ്റ്റ് ചരിത്രകാരനായ കിരൺ മൈത്ര താനെഴുതിയ  Marxism in India എന്ന ചരിത്രത്തിൽ ഇത് ശ്രദ്ധിച്ചിട്ടുണ്ട്.അദ്ദേഹം പറയുന്നു: "ഹർദയാലിന്റെ നഖ ചിത്രത്തിന് പിന്നാലെ,ഹർദയാലിന്റെതിനോട് അതീവ സാമ്യമുള്ള ഒരു ജീവചരിത്ര കുറിപ്പ് ഒരു രാമ കൃഷ്ണ പിള്ള മലയാളത്തിൽ പ്രസിദ്ധീകരിച്ചു".


വിപ്ലവം നടത്താൻ ഇന്ത്യ വിടുകയും അതിനായി താൻ വിശ്വാസം അർപ്പിച്ച ജർമനി ഒന്നാം ലോകയുദ്ധത്തിൽ തോൽക്കുകയും ചെയ്തപ്പോൾ, ബ്രിട്ടനൊപ്പം ചേർന്ന് ലണ്ടനിൽ അധ്യാപകനായ ആളാണ്, ലാലാ ഹർദയാൽ (1884 -1939). ഡൽഹിയിൽ കായസ്ഥ കുടുംബത്തിൽ ജനിച്ച്, അവിടെയും ലഹോറിലും പഠിച്ച് എം എ യ്ക്ക് ഒന്നാം റാങ്ക് നേടി, സർക്കാർ സ്കോളർ ഷിപ്പോടെ 1905 ൽ ഓക്സ്ഫോഡിലെ സെയിന്റ് ജോൺസ് കോളജിൽ പഠിക്കാൻ ചെന്നു. ഇന്ത്യൻ സോഷ്യോളജിസ്റ്റ് എഡിറ്ററായിരുന്ന ശ്യാംജി കൃഷ്ണ വർമ്മ (1857 -1930) സ്ഥാപിച്ച ദേശീയ തീവ്രവാദി കേന്ദ്രമായ ഇന്ത്യ ഹൗസുമായി ബന്ധപ്പെട്ടു. സവർക്കർ,ചാറ്റോ തുടങ്ങിയവരെ അവിടെ കണ്ടു. 1907 ൽ പഠനം ഉപേക്ഷിച്ച് ലഹോറിൽ എത്തി പഞ്ചാബി വിപ്ലവകാരികൾക്കിടയിൽ പ്രവർത്തിച്ചു. അടുത്ത കൊല്ലം യൂറോപ്പിൽ എത്തി.ബംഗാളിൽ നിരോധിച്ച വന്ദേമാതരം ഇറക്കി; ലണ്ടനിലും സ്റ്റാൻഫോഡിലും അധ്യാപകനായി; ഗദർ പാർട്ടി സ്ഥാപിച്ചു.

ഇന്ത്യൻ പത്ര പ്രവർത്തനത്തിൻറെ പിതാവ് രാമാനന്ദ് ചാറ്റർജി പത്രാധിപരായ മോഡേൺ റിവ്യൂ വിൽ ടഗോർ, നെഹ്‌റു, ബോസ്, ഗാന്ധി, റൊമെയ്ൻ റൊളാങ്, ലാലാ ലജ് പത് റായ്, സിസ്റ്റർ നിവേദിത എന്നിവർ ഒക്കെയായിരുന്നു എഴുതിയിരുന്നത്. ഇന്ത്യൻ ദേശീയതയുടെ സംഗമ ബിന്ദുവായിരുന്ന ആ മാസിക കേരളത്തിൽ പരിചിതമായിരുന്നു. എന്നാൽ, അതിൽ നിന്ന് പിള്ള ദേശീയതയുടെ പാഠങ്ങൾ ഒന്നും പഠിച്ചില്ല. ജാതി, സ്വാർത്ഥ താൽപര്യങ്ങളുടെ പടുകുഴിയിൽ വീണ പിള്ള, അയാളുടെ ഗുരു നാരായണ കുരുക്കൾക്ക് വേണ്ടി, രാജ കുടുംബത്തിന് എതിരായും സ്വന്തം ജാതിക്കു വേണ്ടി, ദളിതർക്കും ഈഴവർക്കും എതിരായും തിരിയുകയാണ്, ഉണ്ടായത്. പാർട്ടിയിൽ ഈ ജാതി താൽപര്യം പൊക്കിപ്പിടിച്ച പി ഗോവിന്ദ പിള്ള, പ്രസ് അക്കാദമി ചെയർ മാൻ ആയിരിക്കെ, പണം കൊടുത്ത്, ടി വേണുഗോപാലനെ കൊണ്ട്, പൂർവ പിള്ളയെപ്പറ്റി രാജദ്രോഹിയായ രാജ്യ സ്‌നേഹി എന്നൊരു പുസ്തകം നിർമിച്ചു.

' നിർമിച്ചു' എന്ന് പറയാൻ കാരണം, അതിൽ അയ്യൻ കാളിയുടെ പേരിൽ ഒരു വ്യാജ നിർമിതിയുണ്ട് എന്നതിനാലാണ്. പാലക്കാട് തരവത്ത് അമ്മാളു അമ്മയുടെ വീട്ടിൽ നിന്ന് തനിക്കൊരു തകരപ്പെട്ടി കിട്ടിയെന്നും അതിൽ അയ്യൻ കാളിയുടെ കത്തുണ്ടായിരുന്നുവെന്നുമാണ് വേണുഗോപാലൻറെ അവകാശ വാദം.പിള്ള അമ്മാളു അമ്മയുടെ വീട്ടിൽ താമസിച്ചിരുന്നു.മദ്രാസിൽ പിള്ളയ്ക്കായി പ്രസ്താവനകൾ ഇറക്കിയിരുന്ന തരവത്ത് മാധവൻ (ടി എം) നായരുടെ തറവാടായിരുന്നു, അത്. ഇപ്പറഞ്ഞ തകരപ്പെട്ടി പിള്ളയുടേതായിരുന്നുവെന്ന് വേണുഗോപാലൻ പറയുന്നു.

എന്നാൽ, അയ്യൻ കാളി, പിള്ളയ്ക്ക് എഴുതിയതായി പറയുന്ന കത്തിൽ അയ്യൻ കാളിയുടെ ഒപ്പില്ല. കത്തിലെ കൈപ്പടയാകട്ടെ, പിള്ളയുടേതാണ്. പിള്ളയോട് അയ്യൻ കാളി മാപ്പപേക്ഷിക്കുകയും പിള്ള ദളിതരുടെ സുഹൃത്തായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നതാണ്, ഈ വ്യാജ കത്ത്. അയ്യൻ കാളിയുടെ ഒറിജിനൽ കത്ത്, രാജ കോപം പേടിച്ച് നശിപ്പിച്ചു എന്നാണ് വേണുഗോപാലൻ പറയുന്നത്. ദിവാൻ രാജഗോപാലാചാരിക്ക് വാത്സല്യമുണ്ടായിരുന്ന ആളാണ്, അയ്യൻ കാളി; തൻറെ കുടുംബത്തിലെ പഞ്ചമിക്ക് സ്‌കൂൾ പ്രവേശനം നൽകാത്ത ഊരൂട്ടമ്പലം നായന്മാരോട് കായികമായി പൊരുതിയവനാണ്, അയ്യൻ കാളി. അദ്ദേഹത്തിന് എന്തോന്ന് രാജകോപം?

അമ്മാളു അമ്മ 

പിള്ള നിർമിച്ച ഈ വ്യാജ വഴിയിലാണ്, പിരപ്പൻകോട് മുരളിയും രമേശന് എതിരായ ജാതി സംഘവും, അതിൻറെ സമ്മർദത്തിന് കീഴ്പെട്ട പാർട്ടിയും.അമ്മാളു അമ്മയുടെ തകര പെട്ടിയിൽ നിന്ന് ഇനിയും എത്രയോ തിരു ശേഷിപ്പുകൾ ദളിതരുടെ ഉന്മൂലത്തിനായി വരാനിരിക്കുന്നു!

ഞാൻ അരാജക വാദിയാണെന്ന് മുരളി ആരോപിച്ചത് വായിച്ച് പൊട്ടിച്ചിരിച്ചു പോയി -മുരളിയുടെ ഗുരു കാൾ മാർക്സ്, ഭാര്യ ജെന്നി നാലാം പ്രസവത്തിനു പോയപ്പോൾ, വേലക്കാരി ഹെലൻ ഡി മുത്തിനെ ഗർഭിണിയാക്കിയ അരാജകത്വം എനിക്കില്ല. മാർക്സിന്റെ അരാജകത്വം തിരുവനന്തപുരത്തെ ചില നായർ കുടുംബങ്ങളുടെ സവിശേഷ സംസ്‌കാരവുമായി ചേരുന്നതിനാൽ, അത് അരാജകത്വമായി മുരളിക്ക് തോന്നുകയില്ല. ഇതാകട്ടെ, ഭക്തി വിലാസത്തിൽ ദിവാൻ കോണാൻ ഉടുക്കാതെയാണ് ഇരിക്കുന്നത് എന്ന് പത്രത്തിൽ എഴുതിയ പിള്ളയുടെ ഒളിഞ്ഞു നോട്ട സംസ്‌കാരവുമായി ഒത്തു പോവുകയും ചെയ്യും.

Wednesday 12 June 2019

മാർക്സിനെ ചൂണ്ടിയ പിള്ള

അത്, മോഷണം ആയിരുന്നു 

നാലാംകിട പത്രാധിപരായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെപ്പറ്റി ഒരു മണ്ടന്‍ എഴുതിയ ഒരു വാചകം തിരുമണ്ടന്മാര്‍ ആവര്‍ത്തിച്ചു കാണാറുണ്ട്. 1917 ലെ റഷ്യന്‍ വിപ്ലവത്തിനും അഞ്ചുവര്‍ഷം മുന്‍പ്, 1912 ല്‍, പിള്ള, കാള്‍ മാര്‍ക്‌സിന്റെ ജീവചരിത്രം എഴുതി എന്ന കൊട്ടിപ്പാടി സേവയാണ്, അത്.

അതൊരു മോഷണ മുതലായതിനാല്‍, ഞാന്‍ തൊണ്ടി സഹിതം പിടിച്ചിട്ടുണ്ട്. എന്റെ സാക്ഷ്യം പോരെങ്കില്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുറത്തിറക്കിയ, History of the Communist Movement in India എന്ന പുസ്തകത്തെ ആശ്രയിക്കാം. അതിന്റെ ആമുഖത്തില്‍, കാള്‍ മാര്‍ക്‌സിന്റെ പേര്, ഭാരതത്തില്‍ ആരൊക്കെ ആദ്യം പരാമര്‍ശിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. പി.സി. ജോഷിയും കെ. ദാമോദരനും ചേര്‍ന്ന് എഴുതിയ 'മാര്‍ക്‌സ് കംസ് ടു ഇന്ത്യ' (1975) എന്ന പുസ്തകത്തില്‍, 1903 ല്‍ കൊല്‍ക്കത്തയിലെ 'അമൃത ബസാര്‍ പത്രിക'യില്‍, Rise of Foreign Socialists: Their Remarkable Growth in the continent in Recent Years എന്ന ലേഖനത്തിലാണ്, ആദ്യം മാര്‍ക്‌സിന്റെ പേരുവന്നതെന്നു പറഞ്ഞത്, തെറ്റാണെന്ന് പാര്‍ട്ടി ചരിത്രം പറയുന്നു. എന്നിട്ട്, ജെ.വി.നായിക്കിലേക്ക് വരുന്നു. 'ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി' എന്ന ഇടതുവാരികയുടെ 1999 മെയ് ഒന്നിലെ ലക്കത്തില്‍, നായിക്ക്, Lokamanya Tilak on Karl Marx and Class Conflict എന്ന ലേഖനം എഴുതി. അതില്‍ വെളിപ്പെടുത്തുന്നത്, 1881 മെയ് ഒന്നിലെ 'മഹ്‌റാട്ട'യില്‍ ബാലഗംഗാധര തിലകന്‍ എഴുതിയ ലേഖനത്തില്‍ മാര്‍ക്‌സിന്റെ പേര് ആദ്യം വന്നു എന്നാണ്. എന്നുവച്ചാല്‍, മാര്‍ക്‌സിസവുമായി ഒരു ബന്ധവുമില്ലാത്ത, ഭാരതീയതയുമായി നല്ല ബന്ധമുള്ള ഒരാളാണ്, മാര്‍ക്‌സിന്റെ പേരാദ്യം പറഞ്ഞത്. ആ ഖണ്ഡിക ഇവിടെ എടുത്തുചേര്‍ക്കുന്നില്ല.

ഇനി പാര്‍ട്ടി ചരിത്രം പറയുന്നതാണ് പ്രധാനം. മാര്‍ക്‌സിനെപ്പറ്റി ഒരു മുഴുനീള ലേഖനം ഭാരതത്തില്‍ ആദ്യം വരുന്നത്, 1912 മാര്‍ച്ചില്‍ 'മോഡേണ്‍ റിവ്യൂ' എന്ന മാസികയിലാണ്്. ദേശീയ പത്രപ്രവര്‍ത്തകനായ രാമാനന്ദ ചാറ്റര്‍ജി പത്രാധിപരായ ആ മാസികയില്‍, 'കാള്‍ മാര്‍ക്‌സ്: എ മോഡേണ്‍ ഋഷി' എന്ന പേരില്‍ ലേഖനം എഴുതിയത്, ലാലാ ഹര്‍ദയാല്‍ ആയിരുന്നു. അമേരിക്കയില്‍ ഗദര്‍ പാര്‍ട്ടി സ്ഥാപിച്ചവരില്‍ ഒരാളാണ്, ഹര്‍ദയാല്‍. ഹര്‍ദയാലിന്റെ ലേഖനം, നാലുമാസം കഴിഞ്ഞ്, ഓഗസ്റ്റില്‍, രാമകൃഷ്ണപിള്ള ചൂണ്ടിയതാണ്, പാടിപ്പുകഴ്ത്തുന്ന മാര്‍ക്‌സിന്റെ ആ ജീവചരിത്രം. അത് ജീവചരിത്രം ഒന്നുമല്ല; ഒരു നീണ്ടലേഖനം കോപ്പിയടിച്ചാല്‍ ലഘുലേഖയല്ലേ ആകൂ?

രാമകൃഷ്ണപിള്ള മലയാള പത്രപ്രവര്‍ത്തനത്തിന്റെ അമ്മാച്ചനാണോ, മച്ചമ്പിയാണോ എന്നൊന്നും എനിക്കറിയില്ല. എന്നാല്‍, ഭാരതീയ പത്രപ്രവര്‍ത്തനത്തിന്റെ പിതാവാണ്, രാമാനന്ദ ചാറ്റര്‍ജി. അദ്ദേഹത്തെ ഓര്‍ക്കാനുള്ള സന്ദര്‍ഭമാണ്, ഇത്. ഇത് അദ്ദേഹത്തിന്റെ 150-ാം ജന്മവര്‍ഷമാണെന്ന്, ദിലീപ് പഡ്ഗാവ്ങ്കര്‍ എഴുതുന്നു. ദിലീപിനെ ഞാന്‍ വിശ്വസിക്കണോ? കാരണം, രേഖകളില്‍ കാണുന്നത്, ചാറ്റര്‍ജി ജനിച്ചത്, 1865 മെയ് 29 ന് ആണെന്നാണ്. അങ്ങനെ അത് തെറ്റിപ്പോയാലും ഓര്‍ക്കാന്‍ ന്യായമുണ്ട്. അദ്ദേഹം മരിച്ചത്, 1943 സെപ്തംബര്‍ 30 നാണ്. ആ ശ്രാദ്ധം പത്തുനാള്‍ കഴിഞ്ഞിട്ടാണല്ലോ.

'മോഡേണ്‍ റിവ്യൂ'വിന്റെ സ്ഥാപകനും പത്രാധിപരും ഉടമയുമായിരുന്നു, ചാറ്റര്‍ജി. അതുപോലൊന്ന്, ഇനി ഉണ്ടാവുകയില്ല. അതില്‍ എഴുതിയിരുന്നത്, ടഗോര്‍, നെഹ്‌റു, സുഭാഷ്ചന്ദ്ര ബോസ്, ഗാന്ധി, റൊമെയ്ന്‍ റൊളാങ്, ലാലാ ലജ്പത്‌റായ്, ഭഗിനി നിവേദിത, ജാദുനാഥ് സര്‍ക്കാര്‍ എന്നിവരൊക്കെ ആയിരുന്നു! ഭാരതീയ ദേശീയ ബുദ്ധിജീവികളുടെ സംഗമബിന്ദുവായിരുന്നു, മാസിക. രാഷ്ട്രീയം, ധനശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയെ സംബന്ധിച്ച പ്രബന്ധങ്ങള്‍, കവിതകള്‍, കഥകള്‍, യാത്രാവിവരണങ്ങള്‍, ചിത്രങ്ങള്‍ എന്നിവ അതില്‍ ഉണ്ടായിരുന്നു. ഭാരതത്തില്‍ ആദ്യമായി, പരിസ്ഥിതിനാശത്തെപ്പറ്റി രാധാ കമല്‍ മുക്കര്‍ജി എഴുതിയ ലേഖനങ്ങള്‍ അതില്‍ വന്നു. വെറിയര്‍ എല്‍വിന്റെ ആദ്യ മാനവശാസ്ത്ര ലേഖനങ്ങള്‍ അതില്‍ കണ്ടു. 1937 നവംബറില്‍ നെഹ്‌റു, 'ചാണക്യ' എന്ന തൂലികാ നാമത്തില്‍, സ്വയം വിമര്‍ശനപരമായ 'രാഷ്ട്രപതി' എന്ന ലേഖനം അതില്‍ എഴുതി.

'സ്വദേശാഭിമാനി' യുടെ സാഹിത്യ ലേഖനങ്ങള്‍, നിരൂപണങ്ങള്‍' എന്നൊരു പുസ്തകം സാഹിത്യ അക്കാദമി ഇറക്കിയിട്ടുണ്ട്. മിക്കവാറും നിരൂപണങ്ങള്‍ 'മോഡേണ്‍ റിവ്യൂ'വില്‍ നിന്ന് അടിച്ചുമാറ്റിയതായിരിക്കും. 'മോഡേണ്‍ റിവ്യൂ' ഇംഗ്ലീഷിലായിരുന്നെങ്കിലും, 'പ്രഭാസി' എന്ന സഹോദരി, ബംഗാളിയില്‍ ഇറങ്ങി. ഒരു രാഷ്ട്രീയകക്ഷിയുടെയും വാലാകാന്‍ ഇരു പ്രസിദ്ധീകരണങ്ങളും പോയില്ല. 'ഇന്ത്യന്‍ സോഷ്യല്‍ റിഫോമര്‍' എന്ന പ്രസിദ്ധീകരണം മാത്രമായിരുന്നു, അതിനോടു മത്സരിക്കാനുണ്ടായിരുന്നത്. സ്വാമി നിഗമാനന്ദയുടെ വിഖ്യാതമായ 'താക്കുരേര്‍ ചിതി' 1938 ഡിസംബര്‍ 26ന്, 'മോഡേണ്‍ റിവ്യൂ'വിലാണ് വന്നത്. ശിഷ്യന്മാര്‍ക്ക് നിഗമാനന്ദ പരമഹംസന്‍ എഴുതിയ 100 കത്തുകളാണ്, അവ. ചാറ്റര്‍ജിയുടെ മുഖം ടഗോറിനെപ്പോലിരിക്കുമെന്നോ, കേസരി ബാലകൃഷ്ണയെപ്പോലിരിക്കുമെന്നോ പറയാം
കേസരിയുടെ മുഖത്ത് ജ്ഞാനപ്രകാശം വിളങ്ങിയിരുന്നുവെന്ന്, എം.പി.പോളോ കുറ്റിപ്പുഴയോ എഴുതിയിട്ടുണ്ട്. ജ്ഞാനത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരുടെ മുഖത്ത്, സാത്വിക പ്രകാശം കളിയാടുന്നതു ഞാനും കണ്ടിട്ടുണ്ട്. വി.ആര്‍.കൃഷ്ണയ്യരുടെ അഗാധമായ കണ്ണുകള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ? 

ബങ്കുരയിലെ പഥക്പുര ഗ്രാമത്തില്‍, ശ്രീനാഥ് ചതോപാധ്യയുടെയും (ബംഗാളി ബ്രാഹ്മണരില്‍, ചാറ്റര്‍ജിയും ചതോപാധ്യയും ഒന്ന്, മുക്കര്‍ജിയും മുഖോപാധ്യയും ഒന്ന്) ഹരസുന്ദരി ദേവിയുടെയും മൂന്നാമത്തെ മകനായിരുന്നു, രാമാനന്ദ ചാറ്റര്‍ജി/ചതോപാധ്യായ. കവിതയായിരുന്നു, കുട്ടിക്കാലത്ത് ഇഷ്ടം. രംഗലാല്‍ ബന്ദോപാധ്യായയുടെ ദേശാഭിമാന കവിതകളില്‍ ശ്രദ്ധയുടക്കി. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്കു നേടിയപ്പോള്‍, പ്രൊഫസര്‍ ഹേരംബചന്ദ്ര മൈത്ര, ബ്രഹ്മസമാജത്തിന്റെ 'ഇന്ത്യന്‍ മെസഞ്ചര്‍' എന്ന മുഖപത്രത്തില്‍ സഹപത്രാധിപര്‍ ജോലി കൊടുത്തു. മൈത്രയായിരുന്നു, പത്രാധിപര്‍. 1890 ല്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി, സിറ്റി കോളജില്‍ അധ്യാപകനായി. ചെടികള്‍ക്കും പ്രാണനുണ്ടെന്ന് തെളിയിച്ച മഹാശാസ്ത്രജ്ഞനായ ജഗദീശ് ചന്ദ്രബോസിനൊപ്പം, 'മുകുള്‍' എന്ന കുട്ടികളുടെ മാസിക തുടങ്ങി; സന്യാസി തുല്യനായ, ശിവനാഥ് ശാസ്ത്രി, പത്രാധിപര്‍. ചാറ്റര്‍ജി 1895 ല്‍ അലഹബാദ് കായസ്ഥ പാഠശാലയില്‍ അധ്യാപകനായി അങ്ങോട്ടു പോയെങ്കിലും, രണ്ടുവര്‍ഷത്തിനകം തിരിച്ചെത്തി, ബംഗാളി സാഹിത്യമാസികയായ 'പ്രദീപി'ന്റെ ചീഫ് എഡിറ്ററായി. അഭിപ്രായഭിന്നത കാരണം പിരിഞ്ഞ്, 1901 ല്‍ 'പ്രഭാസി' ആരംഭിച്ചു. ആറുവര്‍ഷത്തിനുശേഷം, 'മോഡേണ്‍ റിവ്യൂ' വന്നു. 

ഒരു സംഘം വിദ്യാര്‍ത്ഥികളോട് ചാറ്റര്‍ജി, 1934 മാര്‍ച്ച് 10 ന് ഒരു പത്രം എന്തായിരിക്കണം എന്നു വിവരിച്ചു: ലോകമാകെയുള്ള മനീഷികളില്‍നിന്ന് വിചാരവും ആശയങ്ങളും വസ്തുതകളും ശേഖരിക്കുക, വാര്‍ത്തകള്‍ ശേഖരിക്കുക. തെരുവിലലയുന്ന മനുഷ്യനുപോലും മനസിലാകുന്ന ഭാഷയില്‍ അത് അവതരിപ്പിക്കുക. പൊതുജനാഭിപ്രായം സത്യസന്ധമായി, നാട്ടിലെത്തിക്കുന്നതോടൊപ്പം, അത് ശരിയായ ദിശയില്‍ അല്ലെങ്കില്‍, അതിനെ ചോദ്യംചെയ്യാനുള്ള ചങ്കൂറ്റവും കാട്ടുക. നല്ല പത്രാധിപരാകാന്‍, രാഷ്ട്രീയം, ഭരണം എന്നിവയെപ്പറ്റിയുള്ള വിവരവും രാജ്യങ്ങളുടെ ഉയര്‍ച്ച താഴ്ചകളുടെ ചരിത്രബോധവും ധനശാസ്ത്രം, സാമൂഹിക ശാസ്ത്രങ്ങള്‍ എന്നിവയെപ്പറ്റി മാത്രമല്ല, ഇന്‍ഷുറന്‍സിനെപ്പറ്റിപ്പോലുമുള്ള അറിവുണ്ടാകണം. ലോകമാകെയുള്ള തൊഴില്‍ സമരങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന പരീക്ഷണങ്ങള്‍, ഭിന്നമതങ്ങളെപ്പറ്റിയുള്ള ജ്ഞാനം എന്നിവ ഉണ്ടാകണം. പ്രത്യേക ലേഖകരെ വച്ച്, ഇവ താളുകളില്‍ വേണ്ടവിധം അവതരിപ്പിക്കണം. പുസ്തകാവലോകനങ്ങള്‍, കത്തുകള്‍, ചിത്രങ്ങള്‍ എന്നിവ വേണം. സ്വദേശാഭിമാനി പിള്ളയെപ്പോലെ, രാജഗോപാലാചാരിയെ ജാരഗോപാലാചാരി എന്നുവിളിക്കുന്നത് പത്രപ്രവര്‍ത്തനമല്ല എന്നര്‍ത്ഥം. 

ചാറ്റര്‍ജി ആരായിരുന്നു എന്നറിയാന്‍, അനികേന്ദ്രസെന്‍, ദോവാംഗ്ഷു ദത്ത, നിലാഞ്ജന എസ് റോയ് എന്നീ പത്രപ്രവര്‍ത്തകര്‍ ഇറക്കിയ, രാമചന്ദ്ര ഗുഹ അവതാരിക എഴുതിയ, 'പാട്രിയട്ട്‌സ്, പോയറ്റ്‌സ് ആന്‍ഡ് പ്രിസണേഴ്‌സ്' എന്ന പുസ്തകമുണ്ട്. നീരദ് സി. ചൗധരിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമായ 'ദൈ ഹാന്‍ഡ്, ഗ്രേറ്റ് അനാര്‍ക്ക്' ഉണ്ട്. 'മോഡേണ്‍ റിവ്യൂ'വില്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു, നീരദ്. ആ പേരില്‍നിന്നാണ്, ദരിദ്ര ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഒരാള്‍ ധിഷണകൊണ്ട്, ലോകം കീഴടക്കിയ കഥ ചൗധരിയില്‍നിന്നറിയാം. പെണ്ണുങ്ങളെപ്പറ്റി ചാറ്റര്‍ജിക്കുണ്ടായിരുന്ന അന്ധവിശ്വാസത്തോട്, നീരദ് യോജിച്ചില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ പോലും, പെണ്ണിന് ഒരിക്കലും തെറ്റുചെയ്യാനാവില്ലെന്ന്, ചാറ്റര്‍ജി വിശ്വസിച്ചു.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഉച്ചസ്ഥായിയില്‍, രണ്ടു ബംഗാളി യുവതികള്‍, ശാന്തിഘോഷും സുനീതി ചൗധരിയും ജില്ലാ മജിസ്‌ട്രേട്ടായിരുന്ന ചാള്‍സ് ജെഫ്രി ബുക്‌ലന്‍ഡ് സ്റ്റീവന്‍സിനെ വെടിവച്ചു കൊന്ന ശേഷവും, ചാറ്റര്‍ജി ഈ വിശ്വാസത്തില്‍ ഉറച്ചുനിന്നു. സ്ത്രീകള്‍ വിദ്യാഭ്യാസ നേട്ടം കൊയ്താല്‍, ചാറ്റര്‍ജി പടംവച്ച് അച്ചടിച്ചു. പെണ്ണുങ്ങളെപ്പറ്റി ചാറ്റര്‍ജി പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. പെണ്ണ് കോഴ വാങ്ങാന്‍ തുടങ്ങിയാല്‍, മലവെള്ളപ്പാച്ചില്‍ പോലെയാണ്. പണക്കിഴിയില്‍ തുള വീഴും. അണുവിടപോലും, ജാതിയോ വര്‍ഗീയതയോ, ചാറ്റര്‍ജിയില്‍ ഉണ്ടായിരുന്നില്ല. ചാറ്റര്‍ജിയുടെ ദീക്ഷ, ബ്രഹ്മസമാജക്കാരുടെ പൊതുദീക്ഷയായിരുന്നുവെന്ന്, നീരദ് എഴുതുന്നു. എനിക്ക് തോന്നുന്നത്, അത് തത്വദീക്ഷ ആയിരുന്നു, എന്നാണ്. ജനീവയില്‍, ഐക്യരാഷ്ട്രസഭയ്ക്ക് മുന്‍പത്തെ ലീഗ് ഓഫ് നേഷന്‍സിന്റെ സമ്മേളനത്തിന്റെ സദസ്സിലുണ്ടായിരുന്ന ചാറ്റര്‍ജിയെ ടഗോറായി, ആളുകള്‍ തെറ്റിദ്ധരിക്കുകയുണ്ടായി. അപ്പോള്‍, അത് ഒരു സാഹിത്യദീക്ഷയുമായിരുന്നു!

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...