Wednesday 10 July 2019

വീരേന്ദ്രനെ  സ്റ്റാലിൻ കൊന്നു

ചാറ്റോയ്ക്ക് മലയാളി ബന്ധവും 

ചാറ്റോ എന്ന വീരേന്ദ്ര നാഥ് ചതോപാദ്ധ്യയെ 1937 സെപ്റ്റംബർ രണ്ടിനാണ്  സ്റ്റാലിന്റെ ഫയറിംഗ് സ്‌ക്വാഡ് വെടി വച്ച് കൊന്നത്.സരോജിനി നായിഡുവിൻറെ ഇളയ സഹോദരനായിരുന്നു,ചാറ്റോ.ചാറ്റോയുടെ അനുജനായിരുന്നു,ഇടതു ബുദ്ധിജീവി,ഹരീന്ദ്ര നാഥ് -കേരളത്തിലെ പുരോഗമന സാഹിത്യ സംഘടനയെ എം പി പോൾ നയിച്ച കാലത്ത്,ഒരു സമ്മേളനം ഉദ്‌ഘാടനം ചെയ്തത്,ഹരീന്ദ്ര നാഥ് ചതോപാധ്യായ ആയിരുന്നു.ചാറ്റോയുടെ സഹോദരി സുഹാസിനി ഇന്ത്യൻ പ്രവാസി വിപ്ലവകാരി എ സി എൻ നമ്പ്യാരുടെ ഭാര്യ ആയിരുന്നു.ആദ്യ മലയാള കഥ വാസനാവികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകനാണ്,നമ്പ്യാർ.ഹൈദരാബാദിൽ നൈസാം കോളജ് പ്രിൻസിപ്പൽ ഡോ .അഘോർ നാഥ് ചതോപാധ്യയുടെ മകനായി  ജനിച്ച ചാറ്റോ 1902 ൽ 22 വയസിൽ ഐ സി എസ് പരീക്ഷ എഴുതാനാണ്,ലണ്ടനിൽ പോയത്.ഓക്സ്ഫോഡിൽ ചേർന്ന അദ്ദേഹം അവിടെ പ്രവാസി ഇന്ത്യൻ വിപ്ലവകാരികളുടെ സംഘത്തിൽ പെടുകയായിരുന്നു.

മദ്രാസിലും കൊൽക്കത്തയിലും പഠിച്ച ചാറ്റോയെ,ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച സഹോദരി മൃണാളിനി,അഭിഭാഷകനും തീവ്രവാദിയുമായ ബിജോയ് ചന്ദ്ര ചാറ്റർജിക്ക് പരിചയപ്പെടുത്തി.അരബിന്ദോയുടെ അടുത്ത ബന്ധുക്കൾ കുമുദിനി,സുകുമാർ മിത്ര എന്നിവരുമായും അടുത്തു.കുമുദിനി,സുപ്രഭാത്‌ എഡിറ്ററായിരുന്നു.
ലണ്ടനിൽ വിനായക് ദാമോദർ സവർക്കർ,ലാലാ ഹർദയാൽ,മദൻ ലാൽ ദിൻഗ്ര,ശ്യാംജി കൃഷ്ണ വർമ്മ തുടങ്ങിയവരൊക്കെ അതിൽ ഉണ്ടായിരുന്നു.ഇന്ത്യ ഹൗസ് സ്ഥാപകനായ ശ്യാംജിയുടെ Indian Sociologist പത്രാധിപ സമിതി അംഗമായി,ചാറ്റോ .1907 ൽ ലെനിൻ പങ്കെടുത്ത രണ്ടാം കോമിന്റേണിന്റെ സ്റ്റുട്ട് ഗാർട്ട് സമ്മേളനത്തിൽ,മാഡം കാമയ്ക്കും എസ്‌ ആർ റാണയ്ക്കുമൊപ്പം പങ്കെടുത്തു.ലെനിനെ കണ്ടതായി അറിവില്ല.കാൾ ലീബക് നെറ്റ്,റോസാ ലക്‌സംബർഗ് എന്നിവരെ കണ്ടിരുന്നു .1909 ജൂണിലെ ഇന്ത്യ ഹൗസ് യോഗത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷുകാരെ കൊല്ലാനുള്ള പദ്ധതി സവർക്കർ അവതരിപ്പിച്ചു .ജൂലൈ ഒന്നിന് ഇന്ത്യ ഓഫിസിലെ പട്ടാള ഓഫിസർ സർ വില്യം കഴ്സൺ വൈലിയെ മദൻലാൽ ദിൻഗ്ര ലണ്ടൻ ഇ൦പീരിയൽ ഇൻസ്റ്റിട്യൂട്ടിൽ  കൊന്നു.സവർക്കറെ തുണച്ച് ജൂലൈ ആറിന് ചാറ്റോ ടൈംസിൽ കത്തെഴുതിയതോടെ,മിഡിൽ ടെംപിളിൽ നിന്ന് പുറത്താക്കി .ഇനി ലണ്ടനിൽ നിൽക്കാൻ വയ്യ .
ചാറ്റോ,ബ്രിട്ടീഷ് സോഷ്യലിസ്റ്റ് ജയിംസ് മാക്സ്റ്റൺ,1929 ,കൊളോൺ 
ജപ്പാനും ബ്രിട്ടനും കൊറിയയെ ചൊല്ലി സംഘർഷത്തിലായ സാഹചര്യത്തിൽ,ജപ്പാൻ സഹായം പ്രതീക്ഷിച്ച്  ചാറ്റോ , ഡി എസ് മാധവ റാവു,വി വി എസ് അയ്യർ എന്നിവർക്കൊപ്പം 1910 ൽ പാരിസിൽ എത്തി മാഡം കാമയ്‌ക്കൊപ്പം ചേർന്നു.അവിടെയാണ് ആഗോള തീവ്ര വാദി പ്രസ്ഥാനത്തെ അടുത്തറിയുന്നത്.മിസ് റെയ്‌നോൾഡ്‌സ് എന്ന ഐറിഷ് കത്തോലിക്കാ യുവതിയെ,ചാറ്റോ വിവാഹം ചെയ്തു.മതം മാറാത്തതിനാൽ,യുവതി മാർപാപ്പയുടെ പ്രത്യേക അനുവാദം വാങ്ങി.കുട്ടി കാത്തലിക് ആയിരിക്കണമെന്ന് യുവതി വാശി പിടിച്ചപ്പോൾ ബന്ധം തകർന്ന്,യുവതി കന്യാ സ്ത്രീയായി.പിന്നെ ബർലിൻ കാലത്ത് അമേരിക്കൻ പത്ര പ്രവർത്തക ആഗ്നസ് സ് മെഡ്‌ലിയുമായുള്ള ബന്ധം എട്ടു   കൊല്ലം നീണ്ടു.ദുരൂഹ കഥാപാത്രമാണ്,ആഗ്നസ് -ചാറ്റോയുമായി പിരിഞ്ഞ ശേഷം അവർ,ഷാങ് ഹായിൽ പോയി സോവിയറ്റ് സൂപ്പർ ചാരൻ റിച്ചാർഡ് സോർജിനെ വിവാഹം ചെയ്തു.മോസ്‌കോയിൽ എം എൻ റോയിക്കുള്ള സ്ഥാനം ചാറ്റോ കയ്യടക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നു.Daughter of the Earth എന്ന ആത്മകഥാപരമായ നോവൽ അവർ എഴുതി.ഇരുവരുംചേർന്നാണ്,ബർലിനിൽ ആദ്യ ജനന നിയന്ത്രണ ക്ലിനിക് സ്ഥാപിച്ചത്.കൊളറാഡോയിൽ ഖനി തൊഴിലാളിയുടെ മകളായ ആഗ്നസ് ( 1892 -1950 ) 19 വയസിൽ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ നേടിയിരുന്നു.കൂട്ടുകാരി തോർബെർഗ് ബ്രെൻഡിൻ,അവരുടെ സഹോദരൻ ഏർണസ്റ്റ്  എന്നിവരിൽ നിന്ന് സോഷ്യലിസ്റ്റ് ആശയങ്ങൾ കിട്ടി.1912 ൽ ഏർണസ്റ്റ് -നെ വിവാഹം ചെയ്‌തെങ്കിലും നാലു വർഷത്തിന് ശേഷം പിരിഞ്ഞു.അമേരിക്കയിൽ എത്തിയ എം എൻ റോയ്,ശൈലേന്ദ്ര നാഥ് ഘോഷ് എന്നിവരുമായി പരിചയപ്പെട്ടു.റോയ്  മെക്സിക്കോയ്ക്ക് പോയ ശേഷം,അവരുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ ഏകോപിപ്പിച്ച ആഗ്നസ്,1918 മാർച്ചിൽ അറസ്റ്റിലായി.കേസ് കഴിഞ്ഞ് ബർലിനിൽ എത്തിയപ്പോഴാണ്,ചാറ്റോയുമായി അടുപ്പത്തിലായത്.വിവാഹം ചെയ്യാതെ ഒന്നിച്ചു താമസിച്ചു.1928 ൽ നോവൽ പൂർത്തിയായ ശേഷമായിരുന്നു,പിരിയൽ.

ചാറ്റോ 1903 ൽ നോട്ടിങ് ഹില്ലിൽ ഒരു സ്ത്രീക്കൊപ്പം Mr and Mrs Chatterton എന്ന പേരിൽ താമസിച്ചിരുന്നു.
ആഗ്നസ് ഫ്ലോറെൻസ് ലെന്നൻ എന്ന സുഹൃത്തിന് 1923 ജൂൺ നാലിന് എഴുതിയ കത്തിൽ  ചാറ്റോയെ ഇങ്ങനെ ഓർമിച്ചു:

I've married an artist, revolutionary in a dozen different ways, a man of truly fine frenzy, nervous as a cat, always moving, never at rest, indefatigable energy a hundred fold more than I ever had, a thin man with much hair, a tongue like a razor and a brain like hell on fire. What a couple. I'm consumed into ashes. And he's always raking up the ashes and setting them on fire again. Suspicious as hell of every man near me - and of all men or women from America...I feel like a person living on the brink of a volcano crater. Yet it is awful to love a person who is a torture to you. And a fascinating person who loves you and won't hear of anything but your loving him and living right by his side through all eternity! We make a merry hell for each other, I assure you. He is rapidly growing grey, under my influence, I fear. And that tortures me.
ആഗ്നസ് സ്‌മെഡ്‌ലി 
ഒന്നാം ലോകയുദ്ധ കാലത്ത്,ഇന്ത്യയെ മോചിപ്പിക്കാൻ ജർമനി സഹായിക്കുമെന്ന് ചാറ്റോയ്ക്ക്  തോന്നി ബർലിനിൽ പോയി .അങ്ങനെയാണ്,ബർലിൻ ഇന്ത്യ കമ്മിറ്റി,സ്വാമി വിവേകാനനൻറെ അനുജൻ  ഭൂപേന്ദ്ര നാഥ് സെക്രട്ടറി ആയി ഉണ്ടാകുന്നത്.ജർമൻ വിദേശ മന്ത്രാലയമാണ്,പണം മുടക്കിയത്.അഫ്‌ഗാനിസ്ഥാൻ വഴി ഇന്ത്യ പിടിച്ചടക്കുകയായിരുന്നു,ഉന്നം.ഇതിന് അമേരിക്കയിലെ ഗദർ പാർട്ടിയുടെ സഹായവും കിട്ടും.ജർമൻ ആർകൈവ്സ് തപ്പി നിരോദ് കെ ബറുവ ചാറ്റോയെപ്പറ്റി എഴുതിയ പുസ്തകത്തിൽ ( Chatto :The Life of an Indian Anti Imperialist in Europe ) ഈ പദ്ധതി എത്ര ബാലിശമായിരുന്നു എന്ന് വിവരിക്കുന്നുണ്ട്.കെ വേണുവും സിവിക് ചന്ദ്രനും കൂടി ഇന്ത്യ കീഴടക്കാൻ പുറപ്പെട്ട പോലെയുണ്ട്.യൂറോപ്യൻ സോഷ്യലിസ്റ്റുകൾ ഒന്നാം ലോക യുദ്ധത്തിനെതിരെ നില കൊണ്ടപ്പോൾ,ചാറ്റോ സ്റ്റോക്‌ഹോമിലേക്ക് പോയി.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെപ്പറ്റി വിപ്ലവകാരികൾക്ക് വിവരം കൊടുക്കാനായിരുന്നു,ഇത്.ഇത് കേൾക്കാനുള്ള നേരം സോഷ്യലിസ്റ്റുകൾക്ക് ഉണ്ടായിരുന്നില്ല.സോഷ്യലിസ്റ്റുകൾ സമാധാനം പ്രസംഗിക്കുന്നതിൽ ചാറ്റോയ്ക്കും താൽപര്യം ഉണ്ടായിരുന്നില്ല.ഇന്ത്യൻ പ്രശ്‍നം രാജ്യാന്തര തലത്തിൽ എത്തിക്കാൻ ചാറ്റോ നല്ല പണിയെടുത്തു.ബോൾഷെവിക്കുകളുമായി ബന്ധപ്പെട്ടെങ്കിലും ബോൾഷെവിസത്തിൽ താൽപര്യം തോന്നിയില്ല.1918 മാർച്ചിൽ സഹ സോഷ്യലിസ്റ്റുകൾക്ക് സോഷ്യലിസ്റ്റുകളെപ്പോലെ പെരുമാറാൻ ആവശ്യപ്പെട്ട് ചാറ്റോ എഴുതി:
We should on no account follow the ostrich policy of believing that we are hoodwinking European political parties by pretending to be anything else but nationalists.
നാം ദേശീയവാദികൾ മാത്രമാണെന്ന് ഭാവിച്ച്,യൂറോപ്യൻ പാർട്ടികളെ പറ്റിക്കുകയാണെന്ന ഒട്ടകപ്പക്ഷി നയം പിന്തുടരരുത് എന്നായിരുന്നു ആഹ്വാനം.ചാറ്റോ ഒരു വിപ്ലവ ദേശീയവാദി മാത്രമായിരുന്നു എന്നാണ് വസ്തുത.ചാറ്റോയ്ക്ക് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല.
ലോകയുദ്ധം തീർന്നപ്പോൾ ചാറ്റോയെ കൈമാറണമെന്ന് ബ്രിട്ടൻ സ്വീഡനോട് ആവശ്യപ്പെട്ടുചാറ്റോയെ 1915 ൽ ഫ്രാൻസുമായോ ഇറ്റലിയുമായോ ഉള്ള സ്വിസ് അതിർത്തിയിൽ വധിക്കാൻ ബ്രിട്ടീഷ് ചാര സംഘടന തയ്യാറാക്കിയ പദ്ധതിയാണ്,സോമർസെറ്റ്‌ മോമിൻറെ Guilia Lazzari എന്ന കഥ.അന്ന് മോം ചാര സംഘടനയിൽ ഉണ്ടായിരുന്നു.കഥയിലെ ജോൺ ആഷൻഡൻ മാം തന്നെ;ചന്ദ്ര ലാൽ ആണ് ചാറ്റോ.ബ്രിട്ടീഷ് ചാരൻ ഡൊണാൾഡ് ഗല്ലിക് ആണ് ചാറ്റോയെ അതിർത്തിയിലേക്ക് ആകർഷിച്ചത്.സ്വിസ് പൊലീസ് സൂറിച്ചിൽ ചാറ്റോയെ അറസ്റ്റ് ചെയ്‌തു.നെഹ്രുവും ബോസും വഞ്ചിച്ചു എന്ന് തോന്നി,ചാറ്റോ മോസ്‌കോയ്ക്ക് രക്ഷപ്പെട്ടു.1920  ൽ ചാറ്റോ സ്വീഡനിൽ നിന്ന് രക്ഷപ്പെടുമ്പോൾ ഇന്ത്യയിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭത്തിലായിരുന്നു.മോസ്‌കോയിൽ ആഗ്നസിനൊപ്പം  എത്തുമ്പോൾ,ചാറ്റോ ഭീകരത ഉപേക്ഷിച്ചിരുന്നു.കമ്മ്യൂണിസ്റ്റ് ആയിരുന്നുമില്ല.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻറെ ശത്രുവാണ് സോവിയറ്റ് യൂണിയൻ എന്നതിനാൽ,അതിനോട് അടുത്തു.സ്വന്തമായി സാമ്പത്തിക സ്രോതസ്സോ ഇന്ത്യയിൽ അടിത്തറയോ ചാറ്റോയ്ക്ക് ഉണ്ടായിരുന്നില്ല.പിന്നെ എന്തടിസ്ഥാനത്തിലാണ് ചാറ്റോ ഇന്ത്യയെ സ്വതന്ത്രമാക്കാൻ നടന്നതെന്ന് ബറുവയുടെ പുസ്തകത്തിൽ കാണുന്നില്ല.മോസ്കോയിലെ സഖാക്കൾക്കിടയിലും സ്വാധീനമുണ്ടാക്കാൻ ചാറ്റോയ്ക്ക് കഴിഞ്ഞില്ല.അവിടെ തന്നെ അട്ടിമറിച്ചതിന് ചാറ്റോ എം എൻ റോയിയെ പഴിച്ചു.ചാറ്റോയോട് അസൂയ ഉണ്ടായിരുന്ന അവസരവാദിയായിരുന്നു റോയ് എന്ന് ബറുവ പറയുന്നു -റോയ് അവസരവാദി മാത്രമായിരുന്നു എന്നതിൽ തർക്കമില്ല.ആദ്യം മോസ്കോയുമായി ബന്ധം സ്ഥാപിച്ച ചാറ്റോ പിന്നെ ഒന്നര വർഷം കഴിഞ്ഞ് എത്തുമ്പോഴേക്കും റോയ് അവിടെ മെക്സിക്കോയിൽ പരിചയപ്പെട്ട കോമിന്റേൺ ഏജൻറ് മിഖയിൽ ബൊറോഡിൻ വഴി സ്ഥാനം ഉറപ്പിച്ചിരുന്നു.കോമിന്റേൺ രണ്ടാം കോൺഗ്രസിൽ പങ്കെടുക്കാൻ ചാറ്റോയും സംഘവും മോസ്‌കോയിൽ ചെന്നപ്പോൾ റോയ് അവിടെ ഉണ്ടായിരുന്നു.
ചാറ്റോ,1933 
ചാറ്റോയുടെ  നേതൃത്വത്തിൽ ഭൂപേന്ദ്രനാഥ് അടങ്ങിയ 14 അംഗ സംഘം 1921 ഏപ്രിലിലാണ് മോസ്‌കോയിൽ കോമിന്റേൺ രണ്ടാം കോൺഗ്രസിന് എത്തിയത്.ഈ സംഘം സംഘടിതമായ കാഴ്ചപ്പാടോടെ അല്ല എത്തിയത്.രണ്ട് ലക്ഷ്യങ്ങൾ ഈ സംഘത്തിനുണ്ടായിരുന്നു:ഇന്ത്യയിലെ കമ്യുണിസ്‌റ്റ് പ്രസ്ഥാനത്തിൻറെ നേതൃത്വം തങ്ങളിൽ ആവുക,റോയ് വൃന്ദത്തിൻറെ വിഭാഗീയതക്കെതിരെ പോരാടുക.റോയ് സംഘവുമായി ബർലിൻ സംഘം ഇരുന്നപ്പോൾ,പരസ്‌പരം ചെളി വാരിയെറിയൽ ആണുണ്ടായത്.കോമിന്റേൺ ഭിന്നത തീർക്കാൻ ഡച്ച് സൈന്താന്തികൻ സെബാൾഡ്  ററ്റ്‌ഗേഴ്സിന്റെ നേതൃത്വത്തിൽ കമ്മീഷനെ വച്ചു.അതിൽ റോയിയുടെ മോസ്‌കോ രക്ഷകൻ മിഖയിൽ ബൊറോഡിൻ ഉണ്ടായിരുന്നു.വിപ്ലവത്തിന് മുൻപ് അമേരിക്കയിലേക്ക് പലായനം ചെയ്‌ത്‌,വാൾ പരൈസോ സർവകലാശാലയിൽ പഠിച്ച് ഷിക്കാഗോയിൽ സ്‌കൂൾ തുടങ്ങിയ ബൊറോഡിൻ,അന്ന് ലെനിൻ നിയമിച്ച കോമിന്റേൺ ഏജൻറ് ആയിരുന്നു .തന്നെ നേതാവായി അംഗീകരിക്കാതെ അംഗങ്ങളെ കമ്മീഷൻ ഒറ്റയ്‌ക്കൊറ്റയ്ക്ക് വിളിക്കുന്നതിൽ പ്രതിഷേധിച്ച് ചാറ്റോ ഇറങ്ങിപ്പോയി.കമ്മീഷൻ പിരിച്ചു വിട്ടു.വീണ്ടും ജെയിംസ് ബെല്ലിൻറെ നേതൃത്വത്തിൽ വന്ന കമ്മീഷനിലും ബൊറോഡിനെ കണ്ട്,ചാറ്റോ ഇറങ്ങിപ്പോയി.അന്ന് ചാറ്റോയ്‌ക്കൊപ്പം ആരുമില്ലാത്തതിനാൽ റോയ് ജയിച്ചു.ഈ കമ്മീഷന് മുന്നിൽ മൂന്ന് സിദ്ധാന്തങ്ങൾ ചർച്ചയ്ക്ക് വന്നു:ഒന്ന് റോയ് എഴുതിയത്.രണ്ട്,ചാറ്റോ,ഗുലാം ലുഹാനി,പാണ്ഡു രംഗ് കാൻഖോജെ എന്നിവർ തയ്യാറാക്കിയത്.മൂന്ന് ഭൂപേന്ദ്രന്റേത്.ചാറ്റോയുടെയും ഭൂപേന്ദ്രൻറെയും സിദ്ധാന്തങ്ങൾ തള്ളി.
ചാറ്റോ,സ്റ്റോക്ഹോം,1917 
കോമിന്റേൺ നിരാകരിച്ചപ്പോൾ,ബെർലിനിലേക്ക് മടങ്ങിയ ചാറ്റോയെ ജർമൻ അധികാരികൾ ഏതു\നിമിഷവും ബ്രിട്ടന് കൈമാറും എന്ന നിലയിൽ,ഇന്ത്യൻ ന്യൂസ് ആൻഡ് ഇൻഫർമേഷൻ ബ്യുറോ തുടങ്ങി,അതിൽ ജോലി ചെയ്തു.ഇരു പതുകളുടെ ഒടുവിൽ,ഒരു സഹായവും കിട്ടാതെ ബ്യുറോ ദാരിദ്ര്യത്തിൽ ആഴ്ന്നു.ലീഗ് എഗൈൻസ്റ്റ് ഇoപീരിയലിസം എന്ന സംഘടന ഉണ്ടാക്കിയപ്പോൾ നെഹ്രുവുമായി അടുപ്പം വന്നു.1927 ൽ ചാറ്റോയും എ സി എൻ നമ്പ്യാരും നെഹ്‌റുവിനെ ബ്രസൽസിൽ കൊളോണിയൽ വിരുദ്ധ കോൺഗ്രസിൽ കാണുകയും മോട്ടിലാലും നെഹ്രുവും ചാറ്റോയുടെ ക്ഷണം സ്വീകരിച്ച് ബെർലിനിൽ എത്തുകയും ചെയ്തിരുന്നു .1930 ൽ താൻ കമ്മ്യൂണിസ്റ്റ് ആയെന്ന് ചാറ്റോ നെഹ്‌റുവിനെ അറിയിച്ചു.ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു.ഇക്കാലത്ത് ചാറ്റോ വീണ്ടും റോയിയുമായി അടുക്കുന്നുണ്ട്.റോയിയോട് പറഞ്ഞാണ്, എ സി എൻ നമ്പ്യാരുടെ ഭാര്യയും തൻറെ സഹോദരിയുമായ  സുഹാസിനിയെ മോസ്‌കോ സർവകലാശാലയിൽ ചാറ്റോ ചേർക്കുന്നത്.റോയ് പറഞ്ഞിട്ടാണ്,സോവിയറ്റ് ചാരനും ജർമൻ കമ്മ്യുണിസ്റ്റ് പാർട്ടി നേതാവും ആദ്യ യങ് കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ മേധാവിയുമായ വില്ലി മുൻസൻബെർഗ് തൻറെ ചിറകിൻ കീഴിൽ ഒതുക്കുന്നത്.കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ വാൾട്ടർ ബെഞ്ചമിൻറെ കഥയിൽ ( https://hamletram.blogspot.com/2019/06/blog-post_410.html) സംശയാസ്പദമായ വേഷത്തിലാണ്,വില്ലി.1933 ൽ ചാറ്റോയെ അവസാനമായി കണ്ട ആഗ്നസ് ഓർമിച്ചു:

He embodied the tragedy of a whole race. Had he been born in England or America, I thought, his ability would have placed him among the great leaders of his age... He was at last growing old, his body thin and frail, his hair rapidly turning white. The desire to return to India obsessed him, but the British would trust him 

only if he were dust on a funeral pyre.

ഒരു വംശത്തിൻറെ മുഴുവൻ ദുരന്തത്തെ അദ്ദേഹം ആവാഹിച്ചു.ഇംഗ്ലണ്ടിലോ അമേരിക്കയിലോ ജനിച്ചിരുന്നെങ്കിൽ,അദ്ദേഹത്തിൻറെ ശേഷി,അദ്ദേഹത്തെ മഹാനായ നേതാവാക്കുമായിരുന്നു.അവസാനം,അദ്ദേഹത്തിന് വയസ്സാകുന്നു.മെലിയുന്നു,ശോഷിക്കുന്നു,തല നരയ്ക്കുന്നു.ഇന്ത്യയ്ക്ക് പോകാനുള്ള ആഗ്രഹം അദമ്യമാണ്;എന്നാൽ അദ്ദേഹം ചിതയിൽ പൊടിയായിട്ടേ,ബ്രിട്ടീഷുകാർ അദ്ദേഹത്തെ വിശ്വസിക്കൂ .

മോസ്കോയിലേക്ക് മടങ്ങിയ ചാറ്റോയെ എന്തിന് സ്റ്റാലിൻ കൊന്നു എന്നതിന് ഉത്തരമില്ല എന്ന് പലരും  പറയുന്നുവെങ്കിലും,ഉത്തരമുണ്ട്.
ചാറ്റോ 1934 ജനുവരി ൦ഫെബ്രുവരിയിൽ ലെനിൻറെ വിധവ ക്രൂപ്‌സ് കേയയ്ക്ക് കത്തുകൾ എഴുതി.1934 മാർച്ച് 18 ന് ലെനിൻ സ്മരണകൾ പ്രഭാഷണം നടത്തി.1935 സെപ്റ്റംബർ ഒൻപതിന് കോമിന്റേൺ സെക്രട്ടറി ജനറൽ ജോർജി ദിമിത്രോവിന് കത്തെഴുതി:"മൂന്നു വർഷമായി എന്നെ കോമിന്റേർണിന്റെ സജീവ പ്രവർത്തനത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നു ".

ഇന്ത്യയിലെ പാർട്ടിയിലെ യഥാകാലം വഴി തെറ്റിച്ചു കൊണ്ടിരുന്ന രജനി പാമെ ദത്തിന്റെ സഹോദരൻ ക്ലെമെൻസ് 1936 / 37 ൽ ചാറ്റോയെ ലെനിൻഗ്രാഡിലെ സയൻസ് അക്കാദമിയുടെ ആന്ത്രോപോളജി ആൻഡ്  എത്‌നോഗ്രഫി ഇൻസ്റ്റിട്യൂട്ടിൽ  കണ്ടതാണ്,അവസാനം രേഖപ്പെടുത്തിയ കാഴ്ച.സ്റ്റാലിന്റെ ഉന്മൂലനം നടക്കുന്ന കാലം.ലെനിൻറെ ഭാര്യയെ 1922 ൽ ഫോണിൽ സ്റ്റാലിൻ ചീത്ത വിളിച്ചതാണ്,ലെനിനുമായി സ്റ്റാലിന്റെ തർക്കം രൂക്ഷമാക്കിയതും,സ്റ്റാലിൻ ലെനിനെ കൊല്ലുന്ന അവസ്ഥയിൽ എത്തിച്ചതും.ലെനിൻറെ വിധവയ്ക്ക് കത്തെഴുതിയ ആൾ സ്റ്റാലിന്റെ നോട്ടപ്പുള്ളി ആയിരിക്കും.മാത്രമല്ല സ്റ്റാലിന്റെ രണ്ടാമൻ എം എൻ കിറോവിന്റെ സുഹൃത്തായിരുന്നു,ചാറ്റോ.ഉന്മൂലന കാലത്ത് സ്റ്റാലിനും കിറോവും ശത്രുതയിലായി.

ചാറ്റോ 1937 ജൂലൈ 16 ന് ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായി.ചാറ്റോ അവസാന ഭാര്യയും ഇന്തോനേഷ്യൻ വകുപ്പ് അധ്യക്ഷയുമായ ഡോ ലിഡിയ കരുമോവ്സ്കായയുമൊത്ത്  ജീവിക്കുന്ന ഫ്ലാറ്റിൽ രാത്രിയായിരുന്നു ,റെയ്‌ഡ്‌ .യാത്ര പറയുമ്പോൾ ലിഡിയയെ ആലിംഗനം ചെയ്‌ത്‌ ,വിവരം കോമിന്റേണിനെ അറിയിക്കണമെന്ന് ചെവിയിൽ മന്ത്രിച്ചു .1956 ൽ സ്റ്റാലിനെ കുഴിച്ചു മൂടിയ ഇരുപതാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ,ലിഡിയ ക്രൂഷ്‌ചേവിന് പരാതി നൽകി .വിരേന്ദ്രനാറ്റ് അഗാരോനാറ്റോവിച്ചിന് എതിരായ കുറ്റാരോപണങ്ങൾ നീക്കിയതായി 1956 സെപ്റ്റംബർ 15 ന് അറിയിപ്പ് കിട്ടി.രണ്ടു വർഷത്തിന് ശേഷം അവർക്ക് കിട്ടിയ മരണ സർട്ടിഫിക്കറ്റിൽ മരണ തീയതി 1943 ഏപ്രിൽ 6 ആയിരുന്നു .ലിയോനിദ് മിത്രോഖിൻ തൊണ്ണൂറുകളിൽ കെ ജി ബി ആർകൈവ്സ് പരിശോധിച്ചപ്പോഴാണ് ,കൊലയുടെ ശരിയായ തീയതി കിട്ടിയത്.
സ്റ്റാലിൻ,മൊളോടോവ്,വൊറോഷിലോവ്,ഷഡാനോവ്,കഗാനോവിച്ച് എന്നിവർ ചാറ്റോ ഉൾപ്പെടെ 184 പേരുടെ മരണ വാറന്റിൽ 1937 ഓഗസ്റ്റ് 31 ന് ഒപ്പിട്ടു.സെപ്റ്റംബർ രണ്ടിന് സോവിയറ്റ് സുപ്രീം കോടതിയുടെ പട്ടാള കൊളീജിയം വധശിക്ഷ പ്രഖ്യാപിച്ചു -അന്ന് തന്നെ നടപ്പാക്കി.
ചാറ്റോയുടെ സഹോദരി സുഹാസിനിയുടെ ഭർത്താവ് എ സി എൻ നമ്പ്യാർ 1938 ജൂലൈ 10 ന് നെഹ്‌റുവിനെ,ചാറ്റോയുടെ അറസ്റ്റ് വിവരം അറിയിച്ചിരുന്നു;ചാറ്റോയെ കൊന്നെന്ന് അറിയില്ലായിരുന്നു.ജൂലൈ 21 ന്,നെഹ്‌റു , നമ്പ്യാർക്ക് മറുപടി എഴുതി -അന്വേഷിക്കാം.
അനുബന്ധം:
Chattopadhya's Letter To Krupskaya and Reply 
Academy of Sciences of USSR Leningrad Moscow 25 January 1934 To Com. N. Krupskaya Dear Comrade, I want to get information about certain questions concerning about Vladimir Iliyich I did not find any mention in 'our Memoirs or in other biographies. I would feel deeply obliged if you can find time to answer the following
questions. 

(a)When Mr Lenin was in London, did he come into contact 
with any Indians? If so, will you be able to give some 
details? 

(b) In the Stuttgart Congress of 1907, two Indians bad 
participated. One of them, a woman Bhikaji Rustom Cama, 
spoke on the conditions of the Indian people. Did Lenin 
meet her personally and talk with her about India? 

(c) Did Lenin try before the October Revolution — parti- 
cularly during the period of 1912-1917 — to get in touch either personally or through earlier comrades, with Indian 
national revolutionary emigrants? 

I am writing an article “Lenin and India” in a Lenin 
anthology of Academy of Sciences for which I urgently 
need this above mentioned information. 

I would be very much grateful to you if you could give 
me answers to mi- questions at your earliest convenience. 
You could of course reply in Russian. 

In as much as you do not know me personally, I could 
give reference of Comrade Piatnitski or Malinowski. 

Brotherly yours, 
Chattopadhyay


Leningrad 7 February 1934 

Academy of Sciences 
Virendranath Chattopadhyaya. 

Respected Comrade, 

Unfortunately, I can remember nothing on the questions 
that interest you. 

In London, in as much as I remember, there was no 
meetings with (any) Indians. In Stuttgart Congress I was 
not present and Vladimir Ilyich did not speak anything 
about it to me. Most likely efforts to establish connections 
were made during this period of the imperialist war but I 
do not remember it. 

With brotherly greetings, 

N. Krupskaya 

See https://hamletram.blogspot.com/2019/07/blog-post_7.html

Monday 8 July 2019

റോയിയുടെ മെക്‌സിക്കോ നിധി

മാനവേന്ദ്ര നാഥ് റോയ് മെക്സിക്കോയിൽ എത്തുമ്പോൾ,ആ സ്ഥലം അപരിചിതമായി തന്നെ തോന്നി.അയാൾ ഹോട്ടൽ ഡി ജനീവയിൽ മുറിയെടുത്തു.ഒരാളെപ്പോലും പരിചയം ഉണ്ടായിരുന്നില്ല.അവിടെ ആരുമായും ബന്ധം സ്ഥാപിച്ചിരുന്നില്ല.യുകാട്ടാൻ പ്രവിശ്യാ ഗവർണർ, ജനറൽ സാൽവദോർ അൽവറാഡോയ്ക്ക് കൊടുക്കാൻ കൈയിൽ ഒരു കത്തുണ്ടായിരുന്നു.യുകാട്ടാൻ പ്രവിശ്യ നഗരത്തിൽ നിന്ന് ആയിരം മൈൽ ദൂരെയായിരുന്നു.തബാസ്കോ,ചിയാപാസ് പ്രവിശ്യകളിലൂടെ കടന്നു പോകണമായിരുന്നു.അങ്ങോട്ട് തീവണ്ടി ഉണ്ടായിരുന്നില്ല.മെക്സിക്കോ ഉൾക്കടൽ വഴി പോകാൻ അമേരിക്കൻ കപ്പലുകളേ ഉണ്ടായിരുന്നുള്ളു.വേറാക്രൂസ്‌ തുറമുഖം കഴിഞ്ഞാൽ അവ നങ്കൂരമിട്ടിരുന്നത്,അമേരിക്കൻ തുറമുഖത്തായിരുന്നു.
അപ്പോൾ,അൽവറാഡോയെ കാണാൻ കഴിയില്ല.
റോയ് എങ്ങനെയോ വിദേശകാര്യ മന്ത്രി കാൻഡിഡോ ആഗിലാറിനെ  കണ്ടു.അയാൾ മെക്സിക്കോ പ്രസിഡൻറ് ജനറൽ ഡോൺ വെനുസ്‌തിയാനോ  കരൻസയുടെ മരുമകൻ ആയിരുന്നു.അൽവറാഡോയ്ക്കുള്ള കത്ത് റോയ് മന്ത്രിക്ക് കൊടുത്തു.അത് വായിച്ച് മന്ത്രി റോയിക്ക് സുരക്ഷിതത്വം വാഗ്‌ദാനം ചെയ്‌തു.പ്രസിഡൻറ് എത്തിയാൽ അറിയിക്കാം.1917 ജൂലൈയിൽ ആയിരുന്നു,ഇത്.റോയിക്കൊപ്പം, സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്ന് പാസായ ഭാര്യ എവ്‌ലിൻ ലിയനോറ ട്രെന്റും ഉണ്ടായിരുന്നു.കറൻസ മെക്‌സിക്കോയുടെ ആദ്യ പ്രസിഡൻറ് ആയി അധികം ആയിരുന്നില്ല.
എം എൻ റോയ് രണ്ടാം ഭാര്യ എല്ലനൊപ്പം ( 1937 ) 
ഈ നീക്കം റോയിയിൽ ഹോട്ടലിലും മറ്റും മതിപ്പുണ്ടാക്കി.എൽ പ്യുബ്ലോ പത്രത്തിൻറെ എഡിറ്ററിൽ നിന്ന് അടുത്ത നാൾ റോയിക്ക് ,ഓഫിസിലേക്ക് ക്ഷണിച്ച് കത്തു കിട്ടി.തമ്മിൽ കണ്ടപ്പോൾ,റോയ് താമസിക്കുന്ന ഹോട്ടൽ സുരക്ഷിതമല്ലെന്ന് എഡിറ്റർ പറഞ്ഞു.എന്നാൽ റോയിക്ക് ഒരു നിധി കിടക്കുന്നത് ആ ഹോട്ടലിൽ ആണെന്ന് എഡിറ്റർക്ക് അറിയുമായിരുന്നില്ല.റോയ് ഹോട്ടൽ വിടും മുൻപ് അവിടെ കുറെ ജർമൻകാരെ ഭാഗ്യം കൊണ്ട് കണ്ടു.അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ വിദൂര പൂർവ ദേശങ്ങളിൽ നിന്നോ അമേരിക്കയിൽ നിന്നോ രക്ഷപ്പെട്ടവർ ആയിരിക്കാം.ഒരു ദിവസം രാവിലെ ഒരു ജർമൻകാരൻ റോയിയുടെ മുറിയിൽ എത്തി.മുൻപ് ബറ്റേവിയയിൽ റോയ് കണ്ടുമുട്ടിയ രണ്ടു ജർമൻകാർ ഹോട്ടലിൽ ഉണ്ടെന്ന വിവരം അയാൾ കൈമാറി.അവർക്ക് റോയിയെ കാണണം.വിപ്ലവാഭിലാഷം തണുത്തിരുന്ന റോയ്,സമ്മതിച്ചു.റോയ് അവർക്കു മുന്നിൽ ചൈനാ പദ്ധതി വച്ചു.അത് നടപ്പാക്കാൻ സാമ്പത്തിക സഹായം ജർമൻകാർ വാഗ്‌ദാനം ചെയ്‌തു.അമേരിക്കയിൽ നിന്ന് റോയ് കൊണ്ട് വന്ന പണം കാലിയായിരുന്നു.അടുത്ത ഊണിന് പണം ഉണ്ടായിരുന്നില്ല.ഒറ്റ നിമിഷം കൊണ്ട് സമ്പന്നൻ ആവുകയാണ്.അവർ ആദ്യ ഗഡുവായി 10000 സ്വർണ പീസോ റോയിക്ക് കൊടുത്തു.മെക്സിക്കൻ കറൻസി ആയിരുന്നു അത്.അന്ന് അമേരിക്കൻ ഡോളറിൻറെ പകുതി.
റോയ് താമസിച്ച വീട് 
കൊളോണിയ റോമ എന്ന വിശിഷ്ട മേഖലയിലെ ഒരു വീട്ടിലേക്ക് റോയ് താമസം മാറി.ഒരു അത്താഴ വിരുന്നിന് ജർമൻകാർ അദ്ദേഹത്തെ വിളിച്ചു.വിവാഹിതനായ റോയ് ഇനിയും അനിശ്ചിതത്വത്തിൽ കഴിയാൻ ആഗ്രഹിച്ചില്ല.ഒരു കപ്പൽ നിറയെ ആയുധങ്ങൾ വന്നാൽ ഇന്ത്യയിൽ വിപ്ലവം ഉണ്ടാവില്ലെന്ന് അതിനകം ബോധ്യപ്പെട്ടിരുന്നു.സ്വന്തം ആവശ്യത്തിന് 10000 പീസോ ചെലവാക്കാൻ തീരുമാനിച്ച റോയ് എന്ന അവസരവാദി വിരുന്നിനുള്ള ക്ഷണം സ്വീകരിച്ചു.ഒരു ചടങ്ങിൻറെ മറവിൽ,പദ്ധതി സംസാരിക്കാനായിരുന്നു,വിരുന്ന്.അവർ റോയിയോട് പദ്ധതിയുടെ പുരോഗതി ചോദിച്ചു.റോയ് വിജയകരമായ ചിത്രം അവർക്ക് മുന്നിൽ വച്ചു.സ്വന്തം നിലയിൽ ചൈനയ്ക്ക് പോയെന്നും വരും.ഒരാഴ്ചയ്ക്കകം റോയിയുടെ നിധി 50000 പീസോ ആയി;താമസിയാതെ 50000 കൂടി എത്തി.
റോയിയുടെ കൈയിൽ കൈസറിൻറെ പണമെത്തിയെന്ന വിവരം,അമേരിക്കയിലെ ഇന്ത്യൻ വിപ്ലവകാരികളെ ചുമതലാ ബോധമുള്ളവരാക്കി.അവർക്കും നിധിയിൽ പങ്കുണ്ടെന്നു ധരിച്ച് ചിലർ മെക്സിക്കോയ്ക്ക് വച്ച് പിടിച്ചു.ചിലരെ ഒഴിവാക്കിയാൽ,ഭൂരിപക്ഷത്തെയും ചില്ലിക്കാശ് കൊണ്ട് റോയ് പറ്റിച്ചു.ജർമൻകാരെ താൻ ചൈനയ്ക്ക് പോയെന്നു ബോധ്യപ്പെടുത്താൻ,റോയ് മെക്‌സിക്കോ വിട്ടു.
റോയിക്ക് അർദ്ധ നയതന്ത്ര പാസ്‌പോർട്ട് കിട്ടിയിരുന്നു."ഹൃദയത്തിൽ സാഹസികത ഉണ്ടായിരുന്നില്ല;നിശ്ചയ ദാർഢ്യം ഉണ്ടായിരുന്നില്ല.ശീലം കൊണ്ടാണ്,ആ തീരുമാനം എടുത്തത്",റോയ് ജീവിത കഥയിൽ ( Memoirs) തുറന്ന് എഴുതി.
കറൻസ 
ഗ്വാദൽ ജാറ,മന്സാനില്ലൊ വഴി പസഫിക് തീരത്തെ ചെറു തുറമുഖ പട്ടണമായ സലീന ക്രൂസിൽ റോയ് എത്തി.പ്രതീക്ഷിച്ച കപ്പൽ തുറമുഖത്ത് വരില്ല.ഒരു മാസം കഴിഞ്ഞേ അടുത്ത കപ്പൽ ഉള്ളു.യാത്ര ചെയ്‌തത്‌ ജർമൻകാരെ പറ്റിക്കാൻ മാത്രം ആയിരുന്നതിനാൽ,റോയിക്ക് നിരാശ തോന്നിയില്ല.അയാൾ മെക്‌സിക്കോയിൽ വേറാക്രൂസ്‌ വഴി തിരിച്ചെത്തി.അവിടെ സ്വാധീനമുണ്ട്.ഇപ്പോൾ സ്വർണ നിധിയുമുണ്ട്.ജീവിതം ലളിതം ആയിരുന്നില്ലെന്ന് റോയ് ഏറ്റു പറയുന്നു.കൊളോണ റോമയിലെ വീട്ടിൽ,പച്ച സാറ്റിൻ മൂടിയ ലൂയി 15 ഫർണിച്ചറുകളായിരുന്നു.സ്‌പാനിഷ്‌ അധ്യാപകനെ വച്ചു.ചെസ് പഠിച്ചു.ആഡംബര കഫെകളിൽ പോയി.ഉന്നതങ്ങളിൽ വിഹരിച്ചു.രാവിലെ കുതിര സവാരി നടത്തുമ്പോൾ രണ്ട് അൽസേഷ്യനുകൾ പിന്നാലെ ഓടി.
റോയ് മെക്‌സിക്കോയിൽ എത്തുമ്പോൾ അവിടെ സോഷ്യലിസം പറയുന്ന ഒരു പാർട്ടിയും ഉണ്ടായിരുന്നില്ല.വിപ്ലവം പറയുന്ന നിരവധി സംഘങ്ങൾ പ്രയാസപ്പെടുകയായിരുന്നു.മധ്യ വർഗം സമാധാനം ആഗ്രഹിച്ചിരുന്നു.കൃഷിയായിരുന്നു ഭൂരിപക്ഷത്തിനും ആശ്രയം എന്നതിനാൽ,കാർഷിക പരിഷ്‌കാരം ദാരിദ്ര്യം നീക്കുമെന്ന തോന്നൽ ഉണ്ടായിരുന്നു.ഇടതു പക്ഷം ചിതറിക്കിടന്നു.അവരെ ഒന്നിപ്പിക്കാൻ കഴിയുമെന്ന് റോയിക്ക് തോന്നി.ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പിനെ മുതിർന്ന അഭിഭാഷകൻ ഇഗ്നാസിയോ സാൻഡ്രിബാനെസ് ആണ് നയിച്ചിരുന്നത്.അദ്ദേഹത്തെ കാണും മുൻപ് റോയ്,എൽ പ്യുബ്ലോ പത്രത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെപ്പറ്റി ഒരു പരമ്പര എഴുതി.എഴുത്തിൽ രണ്ടാം പരീക്ഷണം.അമേരിക്കയിൽ ആയിരിക്കെ യുദ്ധം,കൊളോണിയലിസം എന്നിവയെപ്പറ്റി എഴുതിയ,The Way of Double Peace മെക്സിക്കോയിൽ എത്തിയ ശേഷം,പ്രസിദ്ധീകരിച്ചിരുന്നു.
അൽവറാഡോ 
പരമ്പര താനും പാർട്ടിക്കാരും വായിച്ചെന്ന് ആദ്യ കൂടിക്കാഴ്ചയിൽ സാൻഡ്രിബാനെസ് പറഞ്ഞു.പാർട്ടി യോഗത്തിലേക്ക്‌ വിളിക്കണമെന്ന് കരുതിയിരുന്നു.അപ്പോൾ പ്രസിഡന്റ് കരൻസയും അയാളെ പട്ടാള അട്ടിമറി വഴി ഭരണത്തിൽ എത്തിച്ച ജനറൽ ഒബ്രഗോണും തമ്മിൽ സംഘർഷത്തിൽ ആയിരുന്നു.വില്ലയ്ക്കും സപ്പട്ടയ്ക്കും എതിരായ പോർ നയിച്ചത് സൈനിക മേധാവിയായ ഒബ്രഗോൺ ആയിരുന്നു.അമേരിക്ക കരൻസയെ അംഗീകരിച്ചു;1915 ഒക്ടോബറിൽ അയാളുടെ നില ഭദ്രമായി.എന്നാൽ ഒരു മാറ്റത്തിനും മുതിരാതെ അഴിമതിയിൽ മുങ്ങിയ ഭരണത്തിന് ജനം എതിരായി.ജനശ്രദ്ധ തിരിക്കാൻ,ആഭ്യന്തര സംഘർഷം മറയ്ക്കാൻ, കാരൻസയ്ക്ക് എന്തെങ്കിലും വേണമായിരുന്നു.പ്രസിഡന്റാകാൻ ആഗ്രഹിക്കുന്നയാളായിരുന്നു,ജനറൽ അൽവറാഡോ.യുകാട്ടാൻ അനുഭവം വച്ച് സോഷ്യലിസം പറയുന്ന ഒരു പ്രബന്ധം അയാൾ കൊണ്ട് വന്നു.പക്ഷെ അമേരിക്കൻ പിന്തുണ വേണം.സാമ്രാജ്യത്വ പിന്തുണ സോഷ്യലിസത്തിന് കിട്ടുകയില്ല.റോയ് ഉത്തരവാദിത്തം ഏറ്റ് El Heraldo de Mexico പത്രം തുടങ്ങി.അൽവറാഡോയെക്കാൾ തനിക്ക് ഗുണമാകുന്ന ലേഖനങ്ങൾ റോയ് എഴുതി.സാൻഡ്രിബാനെസിനെ കണ്ട് സോഷ്യലിസ്റ്റ് പാർട്ടി അംഗമാകാനുള്ള ആഗ്രഹം അറിയിച്ചു'.മെക്സിക്കോയിലെ മാർക്സ്' എന്നാണ് അയാളെ റോയ് വിശേഷിപ്പിച്ചിരുന്നത്.അയാൾ ആവേശ ഭരിതനായി.പണമില്ലാത്തതിനാൽ അയാളുടെ പാർട്ടി നാലു പേജ് വാരികയാണ്  ഇറക്കിയിരുന്നത്.റോയ് വന്നാൽ സാമ്പത്തിക പ്രശ്‍നം തീരും.ധനികനായ ഇന്ത്യൻ രാജകുമാരൻ എന്നാണ് റോയിയെ പാർട്ടി കരുതിയത്.റോയിയുടെ സഹായത്തോടെ പ്രസ് വാങ്ങി Class Struggle എട്ട് പേജാക്കി.
രാഷ്ട്രീയ സാഹചര്യം കരൻസയ്ക്ക് എതിരായിരുന്നു.റോയിയിൽ അയാൾ ഒരു സുഹൃത്തിനെയും ബലിയാടിനെയും കണ്ടു.റോയിയെ വച്ച് അമേരിക്കൻ വിരോധം കൂട്ടി സോഷ്യലിസ്റ്റുകളെ കൂടെ നിർത്താം.സാഹചര്യം മോശമായാൽ,റോയിയെ കുറ്റക്കാരനാക്കി  ഒഴിവാക്കാം.റോയി അല്ലാതെ തന്നെ സോഷ്യലിസ്റ്റുകളെ കാരൻസയ്ക്ക് അനുകൂലമായി തിരിക്കുകയായിരുന്നു.മൺറോ സിദ്ധാന്തത്തെ എതിർത്ത് മെക്സിക്കോ ദേശീയത റോയ് ഉയർത്തിപ്പിടിച്ചു.ഒരു ഗ്ലാസ് വൈൻ ഉയർത്തി പ്രസിഡൻറ്,റോയിയെ അഭിനന്ദിച്ചു.രണ്ട് അവസര വാദികൾ ഒന്നിച്ചു.റോയിയുടെ സിദ്ധാന്തം പിടിച്ചില്ലെങ്കിലും,സോഷ്യലിസ്റ്റുകൾക്ക് ഇന്ത്യൻ രാജകുമാരനെ വിടാൻ വയ്യായിരുന്നു.റോയിയുടെ കൈയിലെ പണം കണ്ട് അവസരവാദ സിദ്ധാന്തം അവർ കൊണ്ടു നടന്നു.ഭരണ കൂടത്തിന് അനുകൂലമായ പ്രഥമ സോഷ്യലിസ്റ്റ് പാർട്ടി സമ്മേളനം റോയ് സംഘടിപ്പിച്ചു.അത് വൻ വിജയമായി.റോയ് പാർട്ടി ജനറൽ സെക്രട്ടറി ആയി.പ്രസിഡൻറിനെ നിരന്തരം കാണുന്നവനായി.പ്രസിഡന്റിന്റെ അനൗദ്യോഗിക ഉപദേഷ്ടാവ് എന്ന് റോയ് എഴുതുന്നത് സ്ഥിരീകരിക്കാൻ വഴിയില്ല.
ബൊറോഡിൻ 
സമ്മേളനം വിജയിച്ചപ്പോൾമെക്സിക്കോയിൽ അപ്രതീക്ഷിത സന്ദർശകൻ എത്തി.ബൂർഷ്വയെപ്പോലെ ഇരുന്ന ആ റഷ്യക്കാരൻ El Heraldo ഓഫിസിൽ എത്തി,റോയിയെ തിരക്കി.റോയ് ഉണ്ടായിരുന്നില്ല,ബ്രാൻഡ്‌വെയിൻ ആണ് താനെന്ന് സന്ദർശകൻ പറഞ്ഞു.അതായിരുന്നു,മിഖയിൽ ബൊറോഡിൻ.റഷ്യയിൽ 1905 ലെ വിപ്ലവം പരാജയപ്പെട്ടപ്പോൾ,അമേരിക്കയിൽ കുടിയേറിയ അയാൾ,സാർ ചക്രവർത്തിയെ 1917 ൽ അട്ടിമറിക്കും വരെ അവിടെ തുടർന്നു.വിപ്ലവം കഴിഞ്ഞ് റഷ്യയിൽ തിരിച്ചെത്തി,ലെനിനുമായുള്ള സൗഹൃദം മുതലാക്കി.മിഖയിൽ മാർകോവിച്ച് ബൊറോഡിൻ ( 1884 -1951 ) റഷ്യയിലെ യാനോവിച്ചിലാണ് ജനിച്ചത് -ഇന്ന് ബെലാറസ്.ശരിപ്പേര് മിഖയിൽ ഗ്രൂസൻബെർഗ്.ഇരുപതുകളിൽ ചീഫ് കോമിന്റേൺ ഏജൻറ് ആയി ചൈനയിൽ പോയി,സംഘടിതമല്ലാതെ കിടന്ന സൺയാത് സെന്നിൻറെ നാഷനലിസ്റ്റ് പാർട്ടി ( കുമിന്താങ് ) യെ കേന്ദ്രീകൃത ലെനിനിസ്റ്റ് പാർട്ടിയാക്കി മാറ്റി.1903 ൽ ബോൾഷെവിക് പാർട്ടിയിൽ ചേർന്ന അയാളെ രണ്ടു കൊല്ലം കഴിഞ്ഞ് അറസ്റ്റ് ചെയ്‌തു നാട് കടത്തി.അമേരിക്കയിലേക്ക് കുടിയേറി,ഇൻഡ്യാന വാൾപരൈസോ സർവകലാശാലയിൽ പഠിച്ച്,ഷിക്കാഗോയിൽ കുടിയേറ്റക്കാർക്ക് സ്‌കൂൾ തുടങ്ങി. വിപ്ലവം കഴിഞ്ഞ് തിരിച്ചെത്തിയ അയാളെ സ്കാൻഡിനേവിയ,മെക്സിക്കോ,സ്പെയിൻ,തുർക്കി,ബ്രിട്ടൻ എന്നിവിടങ്ങളിൽ കമ്മ്യുണിസ്റ്റ് ഏജൻറ് ആയി അയച്ചു.1923 ലാണ് സൺയാത് സെന്നിൻറെ ഉപദേഷ്ടാവ് ആയത്.1925 ൽ സൺയാത് സെൻ മരിക്കുകയും ചിയാങ് കൈഷക് പകരം വരികയും ചെയ്‌തു.ചിയാങ് കമ്മ്യുണിസ്റ്റുകളുമായി തെറ്റി;ബൊറോഡിൻ 1927 ൽ ചൈന വിട്ടു.മോസ്കോയിലെത്തി അയാൾ തൊഴിൽ കമ്മിസാർ,ടാസ് ഡെപ്യൂട്ടി ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.1932 ൽ മോസ്‌കോ ഡെയിലി ന്യൂസ് എഡിറ്ററായി.സ്റ്റാലിൻ ജൂത ബുദ്ധിജീവികളെ ഉന്മൂലനം ചെയ്യുന്ന വേളയിൽ 1949 ൽ അപ്രത്യക്ഷനായ അയാൾ,1951 ൽ സൈബീരിയയിലെ ലേബർ ക്യാമ്പിൽ മരിച്ചു.
എവ്‌ലിൻ 
1918 ൽ ഒരത്യാവശ്യഘട്ടത്തിൽ രാജ കുടുംബത്തിലെ ആഭരണങ്ങൾ അമേരിക്കയിലേക്ക് കടത്താൻ ലെനിൻ ബൊറോഡിനെ തിരഞ്ഞെടുത്തു.1918 ൽ ഒരു വാണിജ്യ പ്രതിനിധി സംഘത്തെ സ്വീകരിച്ച അമേരിക്ക സംഘത്തിന് രാജ്യാന്തര ബാങ്കിങ് നിഷേധിച്ചു.ഇത് സംഘത്തെ സാമ്പത്തിക പ്രയാസത്തിൽ ആഴ്ത്തി.രാജ ആഭരണങ്ങൾ വിറ്റ് കിട്ടുന്ന പണം ഉപയോഗിക്കാൻ ബൊറോഡിന് നിർദേശം കിട്ടി.വഴിയിൽ ഈ അമൂല്യ ചരക്ക് കാണാതായതിനാൽ,കാലി കീശയുമായാണ് അയാൾ ന്യൂയോർക്കിൽ എത്തിയത്.അപകടകാരിയായ അപരിചിതൻ എന്ന നിലയിൽ അറസ്റ്റിലാവുന്ന ഘട്ടത്തിൽ അയാൾ ദരിദ്രനായി  മെക്സിക്കോയ്ക്ക് രക്ഷപ്പെട്ടു.അവിടെ Gales Magazine ൽ പാർട്ടി ജനറൽ സെക്രട്ടറി റോയിയുടെ പേരു കണ്ട് സഹായം ചോദിച്ച് വന്നതാണ്.റോയ് അയാളെ കൂടെ താമസിപ്പിച്ച് സഹായിച്ചു.
ബൊറോഡിൻ പിൽക്കാലത്ത് റോയിയെ സഹായിച്ചതിന് കണക്കില്ല.റോയിയുടെ സൈദ്ധാന്തികമായ അജ്ഞത മാറ്റിയത് തന്നെ അയാളാണ്.ഇന്ത്യയെപ്പറ്റി മാർക്സിനെ വെല്ലുന്ന മണ്ടത്തരം റോയ് ബൊറോഡിനെ കാണും മുൻപ് 189 പേജുള്ള La India എന്ന സ്‌പാനിഷ്‌ പുസ്തകത്തിൽ എഴുതിയിരുന്നു:
History teaches us that the Indian people under the Hindu monarchs were universally literate and educated.Daily reading of selections from the Holy Scripture was a welcome obligation for the Hindus.So illiteracy  was an almost unknown phenomenon among the Indian people during the period.Institution was always free in India.
ഹിന്ദു രാജാക്കന്മാരുടെ കാലത്ത് ഹിന്ദുക്കൾ എല്ലാവരും സാക്ഷരർ ആയിരുന്നുവെന്നാണ്,റോയ് വച്ച് കാച്ചിയിരിക്കുന്നത് !
ബൊറോഡിൻ റോയിയെ യൂറോപ്യൻ സാംസ്‌കാരിക ചരിത്രവും ഹെഗലിൻറെ തത്വ ചിന്തയും പഠിപ്പിച്ചു.ബൊറോഡിൻ റോയിയുടെ വീട്ടിലേക്ക് ഹോട്ടലിൽ നിന്ന് മാറിയത് പാർട്ടി അംഗങ്ങൾ ശ്രദ്ധിച്ചു.അവർ പാർട്ടി അടിയന്തര യോഗം വിളിച്ച് റോയിയുടെ രാജ്യാന്തര ബന്ധങ്ങൾ ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു.ഇതൊരു അവസരമായി കണ്ട റോയ് ബൊറോഡിനെ പാർട്ടി എക്‌സിക്യൂട്ടീവിൽ  പരിചയപ്പെടുത്തി.സോഷ്യലിസ്റ്റ് പാർട്ടിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറ്റണമെന്ന നിർദേശം റോയ് വച്ചു.ഇത് അംഗീകരിച്ചു.സമാന പാർട്ടികളുടെ കൂടി സമ്മേളനം 1919 ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലു വരെ ചേർന്നു.റോയിയും ഭാര്യ എവ്ലിനും ആയിരുന്നു മിക്കവാറും സമ്മേളനങ്ങളിൽ അധ്യക്ഷ സ്ഥാനത്ത്.ലിൻ ഗെയിലിൻറെ ഇടതു പക്ഷവും ലൂയി മൊറോനസിന്റെ വലതു പക്ഷവും തർക്കമുണ്ടായി.റോയ് മൊറോനസിനെ തുണച്ചു .ബൊറോഡിന്റെ സഹായത്തോടെ എല്ലാം നിയന്ത്രിച്ച റോയ്,സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ആയെന്ന് പ്രഖ്യാപിച്ചു.അത് കോമിന്റേണിന്റെ ഭാഗമായി.
വിവരം ഉടൻ ലെനിനെ അറിയിക്കാൻ മുട്ടിയ ബൊറോഡിന് വാർത്താ വിനിമയ അസൗകര്യം കീറാമുട്ടിയായി.മെക്സിക്കോ സർക്കാർ സഹായിച്ചാൽ നടക്കും എന്നതിനാൽ,അയാൾ റോയിയുടെ സഹായം തേടി.ഒബ്രെഗോണ് അമേരിക്കയുടെ സഹായം കിട്ടിയ നേരത്ത് കാരൻസയ്ക്ക് ഒരു തുണ വേണ്ടിയിരുന്നു.തൻറെ വീട്ടിലേക്ക് കാരൻസയെ വിരുന്നിനു വിളിച്ച് റോയ്,ബൊറോഡിനെ പരിചയപ്പെടുത്തി.അർദ്ധ നയതന്ത്ര പദവിയിൽ ബൊറോഡിൻ റഷ്യയുമായി ബന്ധപ്പെട്ടു.റോയ്, ലെനിന് പരിചിതനായി.റോയിക്ക് മോസ്‌കോ സന്ദർശിക്കാനുള്ള ക്ഷണം ദിവസങ്ങൾക്കകം എത്തി.മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷലിൻറെ രണ്ടാം കോൺഗ്രസിനായിരുന്നു,ക്ഷണം.റോയ്,ഭാര്യ,സുഹൃത്ത് ചാൾസ് ഫിലിപ്‌സ്,El Heraldo എഡിറ്റർ എന്നിവർ പോയി.
രണ്ടര കൊല്ലം മാത്രമാണ് റോയ് മെക്സിക്കോയിൽ താമസിച്ചത്.കറൻസയോട് യാത്ര പറയാൻ ചെന്നപ്പോൾ,ഖേദപൂർവ്വം അയാൾ റോയിയെ ഉപദേശിച്ചു:Dont gamble with fate,വിധിയുമായി ചൂതാട്ടം വേണ്ട.
നൈറ്റ് ക്ലബ് ബോർഡ് റോയിയുടെ പേരിൽ 
ബൊറോഡിൻ ആയിരുന്നു,മോസ്‌കോയിൽ റോയിയുടെ തുറുപ്പ് ശീട്ട്.അത് വച്ച് അയാൾ മറ്റെല്ലാ ഇന്ത്യൻ വിപ്ലവകാരികളെയും വെട്ടി.എന്നിട്ടും,കുറെ മലയാളി വിഡ്ഢികൾ  അയാൾ മഹാനാണെന്നു ധരിച്ചു -അവരിൽ പ്രധാനി ആയിരുന്നു,എം ഗോവിന്ദൻ.ഗോവിന്ദൻ  ഒൻപതാം ക്‌ളാസ് വരെയാണ് പഠിച്ചത്;റോയ് പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞ്,കൽക്കട്ട ടെക്‌നിക്കൽ ഇൻസ്റ്റിട്യൂട്ടിൽ പഠനം പൂർത്തിയാക്കാതെ പുറത്തു പോകേണ്ടി വന്നു  -വിദ്യാഭ്യാസത്തിൻറെ അഭാവം തെറ്റല്ലെങ്കിലും,പരസ്‌പരം തിരിച്ചറിയാൻ  അത് കാരണമാകാം.
മെക്‌സിക്കോയിൽ റോയ് താമസിച്ച വീട്,കമ്മ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനം,ഇന്ന് നൈറ്റ് ക്ലബ് ആണ് -റോയിയുടെ പേരിൽ തന്നെയാണ്,ക്ലബ്.യൂറോപ്പിൽ പള്ളികൾ ബാറുകൾ ആകും പോലെ.

See https://hamletram.blogspot.com/


Sunday 7 July 2019

വിപ്ലവം , സ്വാമി വിവേകാനന്ദൻറെ വീട്ടിൽ

സ്വാമി വിവേകാനന്ദൻറെ അനുജൻറെ വിപ്ലവ പരീക്ഷകൾ 

വിദേശത്ത് പ്രവർത്തിച്ച ഇന്ത്യൻ വിപ്ലവകാരികളുടെ ചരിത്രം പരതുമ്പോഴാണ്,1917 ൽ സ്റ്റോക് ഹോമിൽ നടന്ന രാജ്യാന്തര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ചാറ്റോയും ഡോ ഭൂപേന്ദ്ര നാഥ് ദത്തും പങ്കെടുത്തിരുന്നു എന്ന് വായിച്ചത്. ചാറ്റോയുടെ വിപ്ലവ ജീവിതം  വായിക്കുകയും,1937 ൽ സ്റ്റാലിൻ അദ്ദേഹത്തെ ഉന്മൂലനം ചെയ്‌തു എന്നറിയുകയും ചെയ്തിരുന്നു.സരോജിനി നായിഡുവിൻറെ അനുജനാണ്,വീരേന്ദ്ര നാഥ് ചതോപാധ്യായ എന്ന ചാറ്റോ.ആരാണ് ഭൂപേന്ദ്രനാഥ് ദത്ത്?
സ്വാമി വിവേകാനന്ദൻറെ സഹോദരനാണ്,ഭൂപേന്ദ്ര നാഥ് ദത്ത്.ഇന്ത്യൻ  മാർക്‌സിസ്റ്റ് ബുദ്ധിജീവികളിൽ,എം എൻ റോയിയെക്കാൾ തലയെടുപ്പ് ഉണ്ടായിരുന്നയാൾ .ചാറ്റോയും ദത്തും  അന്ന് കോമിന്റേണിന്റെ ( കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ ) ആദ്യ ജനറൽ സെക്രട്ടറി അഞ്ചലിക്ക ബലനോവ,രണ്ടാം സെക്രട്ടറി കാൾ റാഡെക്,പാർട്ടിയിലും നയതന്ത്ര വിഭാഗത്തിലും പ്രധാനിയായ കെ എം ട്രോയനോസ്‌കി  എന്നിവരുമായി  പരിചയപ്പെട്ടു.മോസ്‌കോയിൽ നടക്കാൻ പോകുന്ന പൗരസ്ത്യ സെമിനാർ സംഘടിപ്പിക്കാൻ സംസ്കൃതവും തത്വ ചിന്തയും അറിയുന്നയാൾ എന്ന നിലയിൽ  ലാലാ ഹർദയാലിനെ നിർദേശിച്ചു.താൻ ഒരു 'സോഷ്യലിസ്റ്റ്' ആണെന്ന് സ്വാമി വിവേകാനന്ദൻ 1896 നവംബർ ഒന്നിന് വിംബിൾഡണിലെ മേരി ഹെയ്‌ലിന് എഴുതിയ കത്തിൽ പറഞ്ഞിരുന്നു ( Complete Works,Vol 6:381  ):
 I am a socialist not because I think it is a perfect system, but half a loaf is better than no bread.
The other systems have been tried and found wanting. Let this one be tried — if for nothing else, for the novelty of the thing. A redistribution of pain and pleasure is better than always the same persons having pains and pleasures. The sum total of good and evil in the world remains ever the same. The yoke will be lifted from shoulder to shoulder by new systems, that is all.
Let every dog have his day in this miserable world, so that after this experience of so-called happiness they may all come to the Lord and give up this vanity of a world and governments and all other botherations.
റൊട്ടിയില്ലാത്തതിലും നല്ലതാണ് അര റൊട്ടി .1895 സെപ്റ്റംബർ 9 ന്  പാരിസിൽ നിന്ന് അലസിങ്ക പെരുമാളിന് എഴുതിയ കത്തിൽ വിവേകാനന്ദൻ വിശദീകരിച്ചു:
I will have nothing to do with cowards or political nonsense. I do not believe in any politics. God and truth are the only politics in the world, everything else is trash.
രാഷ്ട്രീയ അസംബന്ധവുമായി തനിക്ക് ബന്ധമില്ല .ദൈവവും സത്യവും മാത്രമാണ് രാഷ്ട്രീയം .
വിപ്ലവം വിട്ട് സാമൂഹിക ശാസ്ത്രജ്ഞനും നരവംശ ശാസ്ത്രജ്ഞനും ആയ ആളാണ്,ഭൂപേന്ദ്ര നാഥ് ( 1880 -1961 ).യൗവനത്തിൽ അരബിന്ദോയുടെ വിപ്ലവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു.തീവ്രവാദി സംഘടനയായ യുഗാന്തറിൽ പ്രവർത്തിച്ചു.1907 ൽ അറസ്റ്റിലാകും വരെ യുഗാന്തർ പത്രിക എഡിറ്റർ ആയിരുന്നു.
ഭൂപേന്ദ്ര നാഥ് 
കൊൽക്കത്തയിൽ വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരിയുടെയും മകനായി 1880 സെപ്റ്റംബർ നാലിന് ജനിച്ച ഭൂപേന്ദ്രന്,നരേന്ദ്രൻ ( വിവേകാനന്ദൻ ) അല്ലാതെ,മഹേന്ദ്രൻ എന്ന ജ്യേഷ്ഠനും ഉണ്ടായിരുന്നു.കേശവ് ചന്ദ്ര സെനും ദേവേന്ദ്ര നാഥ് ടഗോറും  നേതൃത്വം നൽകിയ ബ്രഹ്മ സമാജത്തിൽ ചരിത്രകാരനും മത പരിഷ്‌കർത്താവുമായ ശിവ് നാഥ് ശാസ്ത്രിയെ പരിചയപ്പെട്ടത് വഴിത്തിരിവായി.ബ്രഹ്മ സമാജം ഭൂപേന്ദ്രൻറെ വിശ്വാസങ്ങളെ മാറ്റി മറിച്ചു.ജാതിരഹിത സമൂഹം,ഏക ദൈവം,അന്ധ വിശ്വാസങ്ങങ്ങൾക്ക് എതിരായ പോരാട്ടം എന്നിവ ബ്രഹ്മ സമാജ ലക്ഷ്യങ്ങൾ ആയിരുന്നു.സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ ഭാഗമാകാൻ പ്രമഥ നാഥ് മിത്ര രൂപം നൽകിയ ബംഗാൾ റവലൂഷനറി സൊസൈറ്റിയിൽ 1902 ൽ ചേർന്നു.നാലു കൊല്ലം കഴിഞ്ഞാണ്,യുഗാന്തർ പത്രികയുടെ സ്ഥാപക പത്രാധിപരാകുന്നത് -അങ്ങനെ അരബിന്ദോ,അദ്ദേഹത്തിൻറെ അനുജനും യുഗാന്തർ സ്ഥാപക നേതാവും പത്ര പ്രവർത്തകനുമായ ബരീന്ദ്ര ഘോഷ്,അഭിനാഷ് ഭട്ടാചാര്യ  എന്നിവരുടെ സൗഹൃദ വലയത്തിലായി.രണ്ടു ലേഖനങ്ങളുടെ പേരിൽ  രാജ്യ ദ്രോഹ കുറ്റത്തിന് 1907 ൽ അറസ്റ്റിലായി,ഒരു കൊല്ലം ജയിലിൽ കിടന്നു.കോടതിയിൽ വിശ്വാസമില്ലാത്തതിനാൽ,കോടതി നടപടികളിൽ സഹകരിച്ചില്ല .ബ്രിട്ടീഷ് ഇന്ത്യയിൽ രേഖപ്പെടുത്തിയ ആദ്യത്തെ നിസ്സഹകരണം ഇതാണ്. 
ബരീന്ദ്ര ഘോഷ് 
മോചനത്തിന് ശേഷം,സിസ്റ്റർ നിവേദിതയുടെ സഹായത്തോടെ,രഹസ്യ വഴിയിൽ അമേരിക്കയിൽ എത്തി കുറച്ചു നാൾ ഇന്ത്യ ഹൗസിൽ തങ്ങി.ബ്രൗൺ സർവകലാശാലയിൽ പഠിച്ച് എം എ നേടി.അമേരിക്കയിൽ ലാലാ ഹർദയാലും കൂട്ടരും സ്ഥാപിച്ച ഗദർ പാർട്ടിയിൽ ചേർന്നാണ്,സോഷ്യലിസം,കമ്മ്യുണിസം എന്നിവ ശ്രദ്ധിച്ചത്.ഒന്നാം ലോകയുദ്ധ കാലത്ത് ജർമനിയിൽ എത്തി വിപ്ലവ പ്രവർത്തനങ്ങളിൽ മുഴുകുകയും,1916 ൽ ബർലിനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി സെക്രട്ടറി ആവുകയും ചെയ്‌തു.ഇൻഡോ -ജർമൻ ഗൂഢാലോചന എന്ന് രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന 1914 -1917 ലെ ഒരു ആസൂത്രണ പരമ്പരയിലെ കണ്ണിയായിരുന്നു,ഇൻഡിപെൻഡൻസ് കമ്മിറ്റി.രണ്ടു വർഷമാണ്,ഭൂപേന്ദ്രൻ അതിൻറെ സെക്രട്ടറി ആയിരുന്നത്.പ്രവാസി വിപ്ലവകാരികൾ ഒന്നാം ലോകയുദ്ധം മുൻ നിർത്തി,ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാൻ നടത്തിയ ശ്രമമായിരുന്നു,അത്.ഇതിൻറെ ഭാഗമായിരുന്നു,അമേരിക്കയിലെ ഗദർ പാർട്ടി.ജർമനിയിൽ ഈ കമ്മിറ്റിയും.ജർമൻ വിദേശ വകുപ്പ്,സാൻ ഫ്രാൻസിസ്കോയിലെ ജർമൻ കോൺസുലേറ്റ്,എന്നിവയ്‌ക്കൊപ്പം,തുർക്കി ഭരണ കൂടവും ഐറിഷ് റിപ്പബ്ലിക്കൻ ആർമിയും ഈ നീക്കത്തെ തുണച്ചു.പഞ്ചാബ് മുതൽ സിംഗപ്പൂർ വരെ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ കലാപം ഉണ്ടാക്കുകയായിരുന്നു,ഉന്നം.1915 ഫെബ്രുവരിയിൽ നടത്താനിരുന്ന കലാപം,വിവരമറിഞ്ഞ് ബ്രിട്ടീഷ് ഇൻറലിജൻസ് പരാജയപ്പെടുത്തി.ഗദർ പാർട്ടിയിൽ നുഴഞ്ഞു കയറിയാണ്,ഇത് സാധിച്ചത്.1915 ലെ സിംഗപ്പൂർ കലാപം,1909 ലെ യുഗാന്തർ -ജർമൻ പദ്ധതി,കാബൂളിലേക്കുള്ള ജർമൻ ദൗത്യം,ഇന്ത്യയിൽ നടന്ന കൊണാട്ട് റെയ്‌ഞ്ചേഴ്‌സ് കലാപം 1916 ലെ ബ്ലാക് ടോം സ്ഫോടനം,1917 ൽ അമേരിക്കയിലെ ആനി ലാർസൻ ആയുധ പദ്ധതി  തുടങ്ങിയവയൊക്കെ ഇതിൻറെ ഭാഗമായിരുന്നു.അഹിംസ മാത്രമല്ല,ബ്രിട്ടൻറെ സ്വൈരം കെടുത്തിയത്.മൊത്തത്തിൽ ഇത് ഇന്ത്യയിൽ ലഹോർ ഗൂഢാലോചന കേസായും സാൻഫ്രാൻസിസ്‌കോയിൽ ഹിന്ദു -ജർമൻ ഗൂഢാലോചന കേസായും വിചാരണ ചെയ്‌തു.ബ്രിട്ടൻ ഇൻഡ്യാ നയം പരിഷ്‌കരിക്കാൻ ഇത് വഴി വച്ചു.റാഷ് ബിഹാരി ബോസ്,ജതിൻ മുക്കർജി,എം എൻ റോയ്,ശ്യാംജി കൃഷ്ണ വർമ്മ,മാഡം കാമ,ലാലാ ലജ് പത് റായ്,എസ് ആർ റാണെ,ദാദാഭായ് നവറോജി,മദൻലാൽ ദിൻഗ്ര,സവർക്കർ,ചാറ്റോ,എം പി ടി ആചാര്യ,ലാലാ ഹർദയാൽ,മുഹമ്മദ് ബർകത്തുള്ള,എസ് എൽ ജോഷി,ജോർജ് ഫ്രീമാൻ,മൈറോൺ ഫെൽപ്,സോഹൻ സിങ് ബക്ന,താരക് നാഥ് ദാസ്,റാം ചന്ദ്ര ഭരദ്വാജ്,ആർതർ സിമ്മർ മാൻ,മാക്സ് വോൻ ഓപ്പൻഹീം,ഫ്രാൻസ് വോൻ പാപ്പൻ തുടങ്ങി എത്രയോ പേർ പ്രവാസി വിപ്ലവ പ്രസ്ഥാനത്തിൽ പങ്കെടുത്തു.ശ്യാംജി  കൃഷ്ണ വർമ്മ ലണ്ടനിലും ഫെൽപ് മൻഹാട്ടനിലും ഇന്ത്യ ഹൗസ് സ്ഥാപിച്ചു.വിവേകാന്ദൻറെ ആരാധകനായിരുന്നു,ഫെൽപ്.ആ ഇന്ത്യ ഹൗസിലാണ് കുറെ നാൾ അമേരിക്കയിൽ ഭൂപേന്ദ്രൻ താമസിച്ചത്.ബർലിനിൽ ഭൂപേന്ദ്രൻ സെക്രട്ടറി ആയ കമ്മിറ്റിയുടെ ശിൽപികൾ സി ആർ പിള്ളയും വി എൻ ചാറ്റർജിയും ആയിരുന്നു എന്ന് രേഖകളിൽ കാണാം.സി ആർ പിള്ള എന്നാൽ,സാക്ഷാൽ ചെമ്പക രാമൻ പിള്ള.എ രാമൻ പിള്ള,ചെമ്പക രാമൻ പിള്ളയുടെ സഹോദരൻ സി പത്മനാഭൻ പിള്ള എന്നീ മലയാളികളും ഭൂപേന്ദ്രൻറെ സഹപ്രവർത്തകരായിരുന്നു.എ ആർ പിള്ള പിൽക്കാലത്ത് പത്ര പ്രവർത്തകനും പ്രസാധകനുമായി.അഭിനാഷ് ഭട്ടാചാര്യ,ഡോ അബ്ദുൽ ഹാഫിസ്,ഗോപാൽ പരഞജ്പെ എന്നിവരും കമ്മിറ്റിയിൽ ഉണ്ടായിരുന്നു.ശരിക്കും വിപ്ലവകാരികൾ ഈ മലയാളികളാണ്;എന്നാൽ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവർക്കാണ്,കേരളം ഭരണം കൊടുത്തത്.

ഒന്നാം ലോകായുദ്ധത്തിൽ ജർമനി തോറ്റപ്പോൾ,ബർലിൻ കമ്മിറ്റി പിരിച്ചു വിട്ടു.1919 ൽ മെക്‌സിക്കോയിൽ നിന്ന് സമ്പന്നനായി എം എൻ റോയ് ആദ്യമായി ബർലിനിൽ എത്തി.ഇന്ത്യൻ വിപ്ലവകാരികളിൽ ഭൂപേന്ദ്രൻ മാത്രമേ ശേഷിച്ചിരുന്നുള്ളു.റോയ് ഭൂപേന്ദ്രനെ കണ്ടപ്പോൾ,റോയിയുടെ ഇതുവരെയുള്ള പ്രവർത്തനത്തെപ്പറ്റി ഒരു റിപ്പോർട്ട് ആവശ്യപ്പെട്ടു.ഇന്ത്യൻ വിപ്ലവകാരികൾക്കായി ജർമനി റോയിയെ ഏൽപിച്ച വൻ തുകയെപ്പറ്റി അക്കൗണ്ടും ചോദിച്ചു.റോയ് വഴങ്ങിയില്ല.വ്യക്തിപരമായി കിട്ടിയതാണ് പണമെന്നും അതിൻറെ വിവരം ജർമനിയെ ബോധിപ്പിച്ചാൽ മതിയെന്നും റോയ് വാദിച്ചു.
ലെനിൻ -അവസാന ചിത്രം 
കോമിന്റേണിൽ അംഗമാകാൻ 1921 ൽ ഭൂപേന്ദ്രൻ മോസ്‌കോയ്ക്ക് പോയപ്പോൾ അവിടെ എം എൻ റോയിയും ബീരേന്ദ്ര നാഥ് ദാസ് ഗുപ്‌തയും എത്തിയിരുന്നു.സത്യസന്ധരായ വിപ്ലവകാരികൾ അന്ന് ചെയ്തിരുന്നത് പോലെ,ഭൂപേന്ദ്രനും എം എൻ റോയിയുമായി തെറ്റി.ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളെപ്പറ്റി ഭൂപേന്ദ്രൻ രണ്ടാം കോമിന്റേൺ കോൺഗ്രസിന്  ഒരു സിദ്ധാന്തം   കൈമാറി.ദേശീയ,കൊളോണിയൽ പ്രശ്നങ്ങളെ സംബന്ധിച്ചായിരുന്നു,രണ്ടാം കോമിന്റേൺ കോൺഗ്രസിന് ഭൂപേന്ദ്രൻറെ സിദ്ധാന്തം.കൊളോണിയൽ പ്രശ്നത്തിൽ താൻ പറഞ്ഞത് എടുത്താൽ മതി എന്ന് ലെനിൻ മറുപടി നൽകി.
ചാറ്റോയുടെ  നേതൃത്വത്തിൽ ഭൂപേന്ദ്രനാഥ് അടങ്ങിയ 14 അംഗ സംഘം 1921 ഏപ്രിലിലാണ് മോസ്‌കോയിൽ കോമിന്റേൺ രണ്ടാം കോൺഗ്രസിന് എത്തിയത്.ഈ സംഘം സംഘടിതമായ കാഴ്ചപ്പാടോടെ അല്ല എത്തിയത്.രണ്ട് ലക്ഷ്യങ്ങൾ ഈ സംഘത്തിനുണ്ടായിരുന്നു:ഇന്ത്യയിലെ കമ്യുണിസ്‌റ്റ് പ്രസ്ഥാനത്തിൻറെ നേതൃത്വം തങ്ങളിൽ ആവുക,റോയ് വൃന്ദത്തിൻറെ വിഭാഗീയതക്കെതിരെ പോരാടുക.റോയ് സംഘവുമായി ബർലിൻ സംഘം ഇരുന്നപ്പോൾ,പരസ്‌പരം ചെളി വാരിയെറിയൽ ആണുണ്ടായത്.കോമിന്റേൺ ഭിന്നത തീർക്കാൻ ഡച്ച് സൈന്താന്തികൻ സെബാൾഡ്  ററ്റ്‌ഗേഴ്സിന്റെ നേതൃത്വത്തിൽ കമ്മീഷനെ വച്ചു.അതിൽ റോയിയുടെ മോസ്‌കോ രക്ഷകൻ മിഖയിൽ ബൊറോഡിൻ ഉണ്ടായിരുന്നു.വിപ്ലവത്തിന് മുൻപ് അമേരിക്കയിലേക്ക് പലായനം ചെയ്‌ത്‌,വാൾ പരൈസോ സർവകലാശാലയിൽ പഠിച്ച് ഷിക്കാഗോയിൽ സ്‌കൂൾ തുടങ്ങിയ ബൊറോഡിൻ,അന്ന് ലെനിൻ നിയമിച്ച കോമിന്റേൺ ഏജൻറ് ആയിരുന്നു .തന്നെ നേതാവായി അംഗീകരിക്കാതെ അംഗങ്ങളെ കമ്മീഷൻ ഒറ്റയ്‌ക്കൊറ്റയ്ക്ക് വിളിക്കുന്നതിൽ പ്രതിഷേധിച്ച് ചാറ്റോ ഇറങ്ങിപ്പോയി.കമ്മീഷൻ പിരിച്ചു വിട്ടു.വീണ്ടും ജെയിംസ് ബെല്ലിൻറെ നേതൃത്വത്തിൽ വന്ന കമ്മീഷനിലും ബൊറോഡിനെ കണ്ട്,ചാറ്റോ ഇറങ്ങിപ്പോയി.അന്ന് ചാറ്റോയ്‌ക്കൊപ്പം ആരുമില്ലാത്തതിനാൽ റോയ് ജയിച്ചു.ഈ കമ്മീഷന് മുന്നിൽ മൂന്ന് സിദ്ധാന്തങ്ങൾ ചർച്ചയ്ക്ക് വന്നു:ഒന്ന് റോയ് എഴുതിയത്.രണ്ട്,ചാറ്റോ,ഗുലാം ലുഹാനി,പാണ്ഡു രംഗ് കാൻഖോജെ എന്നിവർ തയ്യാറാക്കിയത്.മൂന്ന് ഭൂപേന്ദ്രന്റേത്.റോയിയുടേതുമായി സാമ്യമുള്ളതായിരുന്നു,ഭൂപേന്ദ്രന്റേത്.ഇന്ത്യ വിദേശ ആധിപത്യത്തിൽ ആയതിനാൽ,വർഗങ്ങൾ എല്ലാം ചേർന്ന് സംയുക്തമായി വിപ്ലവം നടത്തണം.ഭൂപേന്ദ്രൻ മാർക്സിന്റെ Civil War in France ഉദ്ധരിച്ചു.രാഷ്ട്രീയ വിപ്ലവം കഴിഞ്ഞാൽ,സോഷ്യലിസ്റ്റ് വിപ്ലവം നടത്താൻ ആദ്യമേ കമ്മ്യുണിസ്റ്റ് പാർട്ടി വേണമെന്ന് ഭൂപേന്ദ്രൻ നിർദേശിച്ചു.കമ്മീഷൻ രണ്ടു ദിവസം ചർച്ച ചെയ്‌ത്‌,ചാറ്റോയുടെയും ഭൂപേന്ദ്രൻ്റെയും സിദ്ധാന്തങ്ങൾ തള്ളി.ലെനിനെ കാണണം എന്ന ബർലിൻ സംഘത്തിൻറെ ആഗ്രഹം നടന്നില്ല.മടങ്ങുമ്പോൾ റോയിയെ കണ്ട് യാത്ര പറയാൻ ഭൂപേന്ദ്രൻ ചെന്നു.വിജയിയായി കാണപ്പെട്ട റോയ് ഭൂപേന്ദ്രനെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു.പരിഹാസത്തോടെ റോയ് പറഞ്ഞു:"എൻറെ വിജയത്തിൽ സങ്കടപ്പെടേണ്ട;ഇവിടെ താമസിച്ച് ജോലി ചെയ്യൂ"
"നിങ്ങൾ ജയിക്കുകയോ,ഞാൻ തോൽക്കുകയോ ചെയ്തിട്ടില്ല",ഭൂപേന്ദ്രൻ തിരിച്ചടിച്ചു,"നിങ്ങൾ ഇവിടെ പടികൾ കയറുക;ഞാൻ വേറെ എവിടെയെങ്കിലും കയറിക്കോളാം".
എം എൻ റോയ് 
ബർലിനിൽ തിരിച്ചെത്തി ഭൂപേന്ദ്രൻ, ചാറ്റോയുമായുള്ള ബന്ധം വിച്ഛേദിച്ച്,അമേരിക്കയിൽ നിന്നെത്തിയ മൗലവി ബർകത്തുള്ളയുമായി ചേർന്നു.ചാറ്റോയുടെ സംഘം ചിതറി.അദ്ദേഹം ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.ബർകത്തുള്ള അമേരിക്കയ്ക്ക് മടങ്ങി.
1923 ൽ ഹാംബർഗ് സർവകലാശാലയിൽ നിന്നായിരുന്നു,നര വംശ ശാസ്ത്രത്തിൽ ഡോക്റ്ററേറ്റ്.ഇന്ത്യൻ ന്യൂസ് ആൻഡ് ഇൻഫർമേഷൻ ബ്യുറോ തുറന്നു .തിരിച്ച് ഇന്ത്യയിൽ എത്തി,ട്രേഡ് യൂണിയൻ,കിസാൻ സഭാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്  കോൺഗ്രസിൽ ചേർന്നതോടെ,വിപ്ലവത്തിന് തിരശീല വീണു.1926 ഡിസംബർ 26 -28 ൽ ഗൗഹാട്ടിക്ക് അടുത്ത പാണ്ഡുവിൽ ചേർന്ന നാൽപ്പത്തൊന്നാം കോൺഗ്രസ് സമ്മേളനത്തിൽ ഭൂപേന്ദ്രൻ നടത്തിയത്,കമ്മ്യൂണിസ്റ്റ് പ്രസംഗം തന്നെയായിരുന്നു.റോയ് The Future of Indian Politics എന്ന മാനിഫെസ്റ്റോ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി സമ്മേളനത്തിൽ വിതരണം ചെയ്തത് ആരും ശ്രദ്ധിച്ചില്ല.ഭൂപേന്ദ്രൻ നടത്തിയ പ്രസംഗം,കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉണർവേകി.കോൺഗ്രസ് ജീർണിച്ച സംഘടനയാണെന്ന് ഭൂപേന്ദ്രൻ വിമർശിച്ചു.റോയ് ഭൂപേന്ദ്രനെ അഭിനന്ദിച്ചു.ഭൂപേന്ദ്രൻ ഒരിക്കലും പാർട്ടിയിൽ ചേർന്നില്ല.
ഭൂപേന്ദ്രൻ എഴുതിയ രണ്ടു  പുസ്തകങ്ങളിൽ അൻപതുകളിൽ  വീണ്ടും കമ്മ്യൂണിസ്റ്റ് നിഴൽ  പ്രത്യക്ഷപ്പെട്ടു-Dialectics of Indian Ritualism ( 1950 ),Dialectics of Land Economics of India ( 1952 ) എന്നീ പുസ്തകങ്ങൾ .വിവേകാന്ദനെപ്പറ്റിയും പുസ്തകം എഴുതി-Swami Vivekananda:Patriot -Prophet,1954.കോമിന്റേൺ ആർകൈവുകൾ തുറന്നതോടെ,ഭൂപേന്ദ്രനും മറ്റും പണ്ട് നൽകിയ രേഖകൾ വെളിച്ചം കണ്ടു-Indo -Russia Relations 1917 -1947:Select Documents From the Archives of the Russian Federation,The Asiatic Society,Calcutta,1999.ലെനിന് കൈമാറിയ സിദ്ധാന്തത്തെ 1952 ലെ പുസ്തകത്തിൽ ഭൂപേന്ദ്രൻ പരാമർശിക്കുന്നു.ഇത് Lenin:Colleced Works Volume 45 ലും വരുന്നുണ്ട്.ഭൂപേന്ദ്രൻ നൽകിയ സിദ്ധാന്തത്തിന് ലെനിൻ 1921 ഓഗസ്റ്റ് 26 ന് ഇങ്ങനെ മറുപടി നൽകി:
Dear Comrade Datta,
I have read your thesis. We should not discuss about the social classes. I think we should abide by my thesis on colonial question. Gather statistical facts about, Peasant leagues if they exist in India.
Yours... 
                                                  V. Ulyanov (Lenin)

ഈ മറുപടി എന്തിനായിരുന്നു എന്ന് അതിൽ ഇങ്ങനെ വിശദീകരിക്കുന്നു:
Written by Lenin in reply to the thesis on the national liberation movement in India sent to him by the progressive Indian political leader Bhupendra Nath Datta, who later wrote that Lenin’s letter “came as a revelation to the writer. That the ‘peasant movement’ is of importance for the movement for national freedom has never struck a national-revolutionary. Sentimentalism is the backbone of nationalism. The middle class considers itself to be the representative of the nation and sees every movement in that perspective. Hence, the instruction of Lenin not to discuss the social classes but to get interested in peasant movement set the writer athinking. It changed his Anschauung regarding the means and methods of Indian fight for freedom” (Bhupendranath Datta, Dialectics of Land-Economics of India, Calcutta, p. III).
In his letter to Datta, Lenin mentioned his theses on the national and colonial questions for the Second Congress of the Communist International (see present edition,Vol. 31, pp. 144–51).

ലെനിൻറെ  മറുപടി വലിയ വെളിച്ചം നൽകിയെന്ന് ഭൂപേന്ദ്രന് തോന്നി.ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ കാർഷിക പ്രസ്ഥാനം നിർണായകമാണെന്ന് ഭൂപേന്ദ്രൻ കണ്ടില്ല.ദേശീയതയുടെ നട്ടെല്ലാണ് ,മനുഷ്യ   വികാരം.മധ്യവർഗം രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നു എന്ന് സ്വയം കരുതുന്നു.അതിനാൽ,സാമൂഹിക വര്ഗങ്ങളെ മറന്ന് കാർഷിക പ്രസ്ഥാനത്തിൽ ശ്രദ്ധിക്കാൻ ലെനിൻ പറഞ്ഞത്,ഭൂപേന്ദ്രനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചു.
ഇതിൽ പിന്നീട് ഭൂപേന്ദ്രൻ ഉറച്ചു നിന്നില്ല എന്നാണ്,കോൺഗ്രസിലേക്കുള്ള യാത്രയിൽ നിന്ന് വ്യക്തമായത്.വിവേകാന്ദൻ വീട്ടിലുള്ളപ്പോൾ,വേറെ വിപ്ലവം എന്തിന് ?

Saturday 6 July 2019

അമ്മാളു അമ്മയുടെ തകരപ്പെട്ടി

അഥവാ എസ് രമേശനെ പുറത്താക്കിയത് എന്തിന്?

'സ്വദേശാഭിമാനിയുടെ തൊണ്ടിമുതൽ 'എന്ന  പേരിൽ  ഞാൻ എഴുതിയ പഠനവും ലാലാ ഹർദയാൽ എഴുതിയ മാർക്സിന്റെ ഇന്ത്യയിലെ ആദ്യ ജീവചരിത്രത്തിന് ഞാൻ നിർവഹിച്ച പരിഭാഷയും 'ഗ്രന്ഥാലോകം'  പ്രസിദ്ധീകരിച്ചതിനെ തുടർന്ന്, പത്രാധിപർ എസ് രമേശനെ സി പി എം ആ സ്ഥാനത്തു നിന്ന് പുറത്താക്കി. അതിനു മുൻപ്,പിരപ്പൻകോട് മുരളി,ഏതോ ഒരു കാർത്തികേയൻ നായർ എന്നിവർ എൻറെ പഠനത്തിന് എഴുതിയ പൊള്ളയായ മറുപടികൾ,'ഗ്രന്ഥാലോകം 'പ്രസിദ്ധീകരിച്ചു. അവയ്ക്ക് എൻറെ മറുപടികൾ ഗ്രന്ഥാലോകം ചുമതല വഹിക്കുന്ന എസ് ആർ ലാൽ പ്രസിദ്ധീകരിച്ചില്ല.അയാൾ മുരളിയുടെ അനന്തരവൻ ആണെന്നും അയാൾക്ക് മുരളി ജോലി കൊടുത്തതാണെന്നും പിന്നീട് മനസ്സിലായി. രമേശനെ പുറത്താക്കിയതിനെപ്പറ്റി 'കേസരി''വാരിക എന്നോട് ഒരു ലേഖനം ചോദിച്ചു വാങ്ങിയ ശേഷം, പ്രസിദ്ധീകരിച്ചില്ല. 'മാധ്യമം' പത്രം ഒരു ലേഖനം ചോദിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു (ഓഗസ്റ്റ് 12, 2018 ). അതാണ് ചുവടെ:
രമേശൻ 
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ദളിതരോട് ചെയ്തത് തന്നെയാണ്,സി പി എം ആ പാർട്ടിക്കാരനായ കവി എസ് രമേശനോടും ചെയ്തത്.വൈക്കത്തെ ദരിദ്ര ദളിത് കുടുംബത്തിൽ ജനിച്ച രമേശനെ ഗ്രന്ഥാലോകം പത്രാധിപ സ്ഥാനത്തു നിന്ന് പാർട്ടി പുറത്താക്കിയപ്പോൾ നടന്നത്,ക്രൂരമായ ദളിത് വേട്ടയാണ്. ഇതേപ്പറ്റി ദളിത് കുത്തകയുള്ള സാംസ്‌കാരിക നായകർ പ്രതികരിക്കുകയില്ലെങ്കിലും, കുരീപ്പുഴ ശ്രീകുമാർ എന്നൊരു സഹ കവിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കേട്ടാൽ കൊള്ളാം. ദളിതർക്കെതിരെ നിലയുറപ്പിച്ച് തിരുവനന്തപുരത്തെ ഒരു ജാതിയുടെ താൽപര്യമാണ്, രാമകൃഷ്ണ പിള്ള സംരക്ഷിച്ചു പോന്നത്. രമേശൻറെ കാര്യത്തിൽ അന്തകരായത്, പാർട്ടിക്കകത്ത് പിരപ്പൻകോട് മുരളിയുടെ നേതൃത്വത്തിലുള്ള അതേ ജാതി സംഘമാണ്.

എറണാകുളം മഹാരാജാസ് കോളജിൽ പഠിച്ച ഞങ്ങൾ രമേശനെ ഒരിക്കലും ദളിതനായി കണ്ടിട്ടില്ല. പൊതു സമ്മതനായതിനാൽ, രണ്ടു തവണ തുടർച്ചയായി കോളജ് യൂണിയൻ ചെയർ മാനായ ചരിത്രത്തിന് ഉടമയാണ്, രമേശൻ. എസ് എഫ് ഐ യുടെ, കേരളത്തിലെ ആദ്യ കോളജ് യൂണിയൻ ചെയർ മാൻ.കോടിയേരി ബാലകൃഷ്ണനും എം എ ബേബിയും വിദ്യാർത്ഥി രാഷ്ട്രീയം പഠിച്ചത് പിന്നീടാണ്. 1973 -74 ൽ ആദ്യ വട്ടം രമേശൻ ചെയർ മാൻ ആയപ്പോൾ,യൂണിയൻ കൗൺസിലർ ആയിരുന്നു, ധനമന്ത്രി തോമസ് ഐസക്. എന്നാൽ, രണ്ടു കൊല്ലം മുൻപ്, മഹാരാജകീയം കോളജ് മാസികയ്ക്ക് വേണ്ടി എൻ കെ വാസുദേവൻ നടത്തിയ അഭിമുഖത്തിൽ ഐസക് പറഞ്ഞത്, രമേശൻ എസ് എഫ് ഐ യുടെ തിരഞ്ഞെടുപ്പ് സുവനീർ എഡിറ്ററായിരുന്നു എന്നാണ്. ചെയർ മാനായിരുന്ന സത്യം ഐസക് ബോധ പൂർവം ഓർമിക്കാതിരുന്നു. 

മഹാരാജാസിൽ എത്തുമ്പോൾ കത്തോലിക്കാ വിദ്യാർത്ഥി സംഘടനയായ ഐക്കഫിന്റെ മാത്രം പ്രവർത്തകൻ ആയിരുന്ന ഐസക്കിനെ എസ് എഫ് ഐ യിൽ എത്തിച്ചതിൽ രമേശനും പങ്കുണ്ട്.ബോധപൂർവമായ തിരസ്‌കാരം, സ്റ്റാലിനിസത്തിൽ പതിവുള്ളതാണ്. അമേരിക്കൻ പത്ര പ്രവർത്തകനായ ജോൺ റീഡ് എഴുതിയ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ എന്ന ഒക്ടോബർ വിപ്ലവ വ്യാജ ദൃക്‌സാക്ഷി വിവരണത്തിന് അവതാരിക എഴുതിയത്, ലെനിൻ ആയിരുന്നു. സ്റ്റാലിൻ സിംഹാസനമേറിയപ്പോൾ, ആ അവതാരിക ഒഴിവാക്കി -പുസ്തകത്തിൽ ലെനിനും ട്രോട് സ്‌കിയും അല്ലാതെ, സ്റ്റാലിൻ ഇല്ല. ആ അവതാരിക ഉന്മൂലനം ചെയ്യപ്പെട്ട പോലെ, പാർട്ടി രമേശനെ തിരസ്കരിക്കുന്നു. കൂട്ടത്തിൽ പറയട്ടെ,സഹ വിദ്യാർത്ഥിയായ മമ്മൂട്ടിയെ എം ടി വാസുദേവൻ നായർക്ക് പരിചയപ്പെടുത്തിയതും രമേശനാണ്.

രമേശനെ പുറത്താക്കിയ ലൈബ്രറി കൗൺസിലിലെ പാർട്ടി ഫ്രാക്ഷൻ യോഗത്തിൽ പങ്കെടുത്ത,സംസ്ഥാന പാർട്ടി സെക്രട്ടേറിയറ്റിൽ സാംസ്‌കാരിക ചുമതലയുള്ള ബേബിജോണിന് മുൻപേ പാർട്ടിയിൽ എത്തിയ ആളാണ്, രമേശൻ.എം എൻ വിജയൻ പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡൻറ് ആയിരിക്കെ 33 വയസിൽ ജനറൽ സെക്രട്ടറി ആയിരുന്നു, രമേശൻ. ഒരു ഘട്ടത്തിൽ ഞാറയ്‌ക്കലിൽ നിന്ന് നിയമ സഭയിലേക്ക് മത്സരിക്കേണ്ടതായിരുന്നു എങ്കിലും, കുടുംബ പ്രാരബ്‌ധത്താൽ അതിൽ നിന്ന് വിട്ടു നിന്നു. എ കെ ബാലനെക്കാൾ വൃത്തിയായി സാംസ്‌കാരിക രംഗം രമേശന് അറിയാം. ടി കെ രാമ കൃഷ്ണൻ മന്ത്രി ആയിരിക്കെ സാംസ്‌കാരിക രംഗം നിയന്ത്രിച്ചത് രമേശൻ തന്നെ.

ഐസക് ഇടക്കിടെ മഹാരാജാസിൽ എത്തുന്നത് കൊണ്ടാകാം, പഠിച്ച് 40 വർഷത്തിന് ശേഷമാണ്, ഈയിടെ രമേശൻ അവിടെ പോയത്; അഭിമന്യു വധത്തിന് എതിരെ പ്രസംഗിക്കാൻ.

രാമകൃഷ്ണ പിള്ള എത്ര മാത്രം ദളിത് വിരുദ്ധനാ യിരുന്നുവെന്നും മനുഷ്യത്വ ഹീനനായിരുന്നുവെന്നുമുള്ള ഉറച്ച ബോധ്യം രമേശന് മാത്രമല്ല, അദ്ദേഹത്തിൻറെ ഗുരുവായ എം കെ സാനുവിനുമുണ്ട്. സ്വദേശാഭിമാനി:ക്ലാവ്‌ പിടിച്ച കാപട്യം എന്ന എൻറെ പുസ്തകം ജനങ്ങളിലേക്ക് എത്തിച്ചതിൽ ഇരുവരും പങ്കാളികളാണ്. പിള്ളയുടെ കുപ്രസിദ്ധമായ ഒരു മുഖപ്രസംഗത്തിലെ ദളിത് വിരുദ്ധമായ വാചകം, ആ പുസ്തകത്തിൻറെ അവതാരികയിൽ, സാനു മാഷ് ഉദ്ധരിക്കുന്നുണ്ട്:
എത്രയോ തലമുറകളായി ബുദ്ധി കൃഷി ചെയ്തു വന്നിട്ടുള്ള ജാതിക്കാരെയും അതിനെക്കാൾ എത്രയോ കാലമായി നിലം കൃഷി ചെയ്തു വരുന്ന ജാതിക്കാരെയും തമ്മിൽ ബുദ്ധി കാര്യത്തിൽ ഒന്നായി ചേർക്കുന്നത്,കുതിരയെയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടുന്നതിനു സമമാണ്.

ദിവാൻ പി രാജഗോപാലാചാരി ദളിതർക്ക് സ്‌കൂൾ പ്രവേശനം നൽകിയപ്പോഴായിരുന്നു, ഈ ജാതി വെറിയുടെ പൊട്ടിത്തെറി.
പിള്ളയെ 1910 സെപ്റ്റംബർ 26 ന് തിരുവിതാംകൂറിൽ നിന്ന് നാട് കടത്തിയെങ്കിലും, അയാളിലെ ജാതിവാദി അടങ്ങിയില്ല. കൊച്ചിയിൽ എത്തി, ധീവര നേതാവായ പണ്ഡിറ്റ് കെ പി കറുപ്പൻ്റെ ബാലാകലേശം എന്ന കാവ്യത്തെ വാലാ കലേശം എന്ന് പരിഹസിച്ചു. പിള്ള ശത്രുവായി പ്രഖ്യാപിച്ച ദിവാൻ രാജ ഗോപാലാചാരിയാണ്, അയ്യൻ കാളിയെയും കുമാരനാശാനെയും ശ്രീമൂലം പ്രജാ സഭയിൽ അംഗങ്ങൾ ആക്കിയത്. ഇതൊന്നും പിള്ളയിലെ ജാതി വാദിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.

പുരോഗമന വിരുദ്ധനായ പിള്ള മാർക്സിന്റെ മാത്രമല്ല, ഗാന്ധിയുടെയും ജീവചരിത്രം എഴുതി.ഇതിൽ മാർക്സിന്റെ ജീവചരിത്രം, ഇന്ത്യയിൽ ആദ്യത്തേത് എന്നായിരുന്നു,പിള്ള ഭക്ത സംഘത്തിൻറെ കൊട്ടിപ്പാടിസ്സേവ. എന്നാൽ, പിള്ള ലാലാ ഹർദയാൽ എഴുതിയ Karl Marx:A Modern Rishi മോഷ്ടിക്കുകയായിരുന്നു എന്നാണ് ഞാൻ കണ്ടെത്തിയത്.

ഹർദയാലിന്റെ ലേഖനം, കൊൽക്കത്തയിൽ നിന്നുള്ള മോഡേൺ റിവ്യൂ വിൽ 1912 മാർച്ചിൽ വന്നു; അത് പകർത്തി ഓഗസ്റ്റിൽ പിള്ള മലയാളത്തിൽ ഇറക്കി. അതിൻറെ പേരിൽ സി പി എമ്മിലെ ജാതി വാദികൾ പിള്ളയെ മാർക്സിസത്തിൻറെ അപ്പോസ്തലനാക്കി നടത്തിയ വിഗ്രഹ പ്രതിഷ്ഠ, എൻറെ കണ്ടെത്തലോടെ, ഉടഞ്ഞു ചിതറി. ഈ കണ്ടെത്തലിന് തെളിവുകളുടെ പിൻബലം ഉണ്ടെന്നു കണ്ടാണ്, ഹർദയാലിന്റെ ലേഖനത്തിൻറെ പരിഭാഷയും എൻറെ പഠനവും രമേശൻ പ്രസിദ്ധീകരിച്ചത്.

പിള്ള എഴുതിയ ജീവചരിത്രത്തിൻറെ ആദ്യ ഖണ്ഡിക ഒഴിച്ചാൽ,ബാക്കി മുഴുവൻ ഹർദയാലിൽ നിന്ന് പകർത്തിയതാണ്. ഹർദയാൽ മാർക്സിസത്തോട് പ്രകടിപ്പിക്കുന്ന വിയോജിപ്പുകൾ പിള്ള ഉപേക്ഷിച്ചു. ഹർദയാലിന്റെ പ്രബന്ധത്തിലെ ഉദ്ധരണികൾ പിള്ള അതേ പടി നില നിർത്തി.


ഹർദയാലിന്റെ പ്രബന്ധം കൊൽക്കത്ത നാഷനൽ ലൈബ്രറിയിലും നെതർലാൻഡ്‌സിലെ ഇൻറർനാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ ഹിസ്റ്ററി ആർക്കൈവ്സിലുമുണ്ട്. നാഷനൽ ലൈബ്രറിയിൽ നിന്ന് കണ്ടെടുത്ത പ്രബന്ധം, പി സി ജോഷി, കെ ദാമോദരൻ എന്നിവർ എഡിറ്റ് ചെയ്ത Marx Comes to India (1975) എന്ന പുസ്തകത്തിൽ ചേർത്തു. അതോടൊപ്പം ആ പുസ്തകത്തിൽ, പിള്ള എഴുതിയ ജീവചരിത്രം ഹൈദരാബാദ് സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ് അധ്യാപകനായ കെ പി മോഹനെ കൊണ്ട് പരിഭാഷ ചെയ്യിച്ച് ചേർത്തു. അങ്ങനെ രണ്ടും ഇംഗ്ലീഷിലും ഒത്തു നോക്കാൻ അവസരം വന്നു.എന്നിട്ടും പിള്ളയുടേത് മോഷണമാണെന്ന സത്യം ജോഷിയും ദാമോദരനും പുസ്തകത്തിന് എഴുതിയ ആമുഖത്തിൽ മറച്ചു വച്ചു. എന്നാൽ മാർക്സിസ്റ്റ് ചരിത്രകാരനായ കിരൺ മൈത്ര താനെഴുതിയ  Marxism in India എന്ന ചരിത്രത്തിൽ ഇത് ശ്രദ്ധിച്ചിട്ടുണ്ട്.അദ്ദേഹം പറയുന്നു: "ഹർദയാലിന്റെ നഖ ചിത്രത്തിന് പിന്നാലെ,ഹർദയാലിന്റെതിനോട് അതീവ സാമ്യമുള്ള ഒരു ജീവചരിത്ര കുറിപ്പ് ഒരു രാമ കൃഷ്ണ പിള്ള മലയാളത്തിൽ പ്രസിദ്ധീകരിച്ചു".


വിപ്ലവം നടത്താൻ ഇന്ത്യ വിടുകയും അതിനായി താൻ വിശ്വാസം അർപ്പിച്ച ജർമനി ഒന്നാം ലോകയുദ്ധത്തിൽ തോൽക്കുകയും ചെയ്തപ്പോൾ, ബ്രിട്ടനൊപ്പം ചേർന്ന് ലണ്ടനിൽ അധ്യാപകനായ ആളാണ്, ലാലാ ഹർദയാൽ (1884 -1939). ഡൽഹിയിൽ കായസ്ഥ കുടുംബത്തിൽ ജനിച്ച്, അവിടെയും ലഹോറിലും പഠിച്ച് എം എ യ്ക്ക് ഒന്നാം റാങ്ക് നേടി, സർക്കാർ സ്കോളർ ഷിപ്പോടെ 1905 ൽ ഓക്സ്ഫോഡിലെ സെയിന്റ് ജോൺസ് കോളജിൽ പഠിക്കാൻ ചെന്നു. ഇന്ത്യൻ സോഷ്യോളജിസ്റ്റ് എഡിറ്ററായിരുന്ന ശ്യാംജി കൃഷ്ണ വർമ്മ (1857 -1930) സ്ഥാപിച്ച ദേശീയ തീവ്രവാദി കേന്ദ്രമായ ഇന്ത്യ ഹൗസുമായി ബന്ധപ്പെട്ടു. സവർക്കർ,ചാറ്റോ തുടങ്ങിയവരെ അവിടെ കണ്ടു. 1907 ൽ പഠനം ഉപേക്ഷിച്ച് ലഹോറിൽ എത്തി പഞ്ചാബി വിപ്ലവകാരികൾക്കിടയിൽ പ്രവർത്തിച്ചു. അടുത്ത കൊല്ലം യൂറോപ്പിൽ എത്തി.ബംഗാളിൽ നിരോധിച്ച വന്ദേമാതരം ഇറക്കി; ലണ്ടനിലും സ്റ്റാൻഫോഡിലും അധ്യാപകനായി; ഗദർ പാർട്ടി സ്ഥാപിച്ചു.

ഇന്ത്യൻ പത്ര പ്രവർത്തനത്തിൻറെ പിതാവ് രാമാനന്ദ് ചാറ്റർജി പത്രാധിപരായ മോഡേൺ റിവ്യൂ വിൽ ടഗോർ, നെഹ്‌റു, ബോസ്, ഗാന്ധി, റൊമെയ്ൻ റൊളാങ്, ലാലാ ലജ് പത് റായ്, സിസ്റ്റർ നിവേദിത എന്നിവർ ഒക്കെയായിരുന്നു എഴുതിയിരുന്നത്. ഇന്ത്യൻ ദേശീയതയുടെ സംഗമ ബിന്ദുവായിരുന്ന ആ മാസിക കേരളത്തിൽ പരിചിതമായിരുന്നു. എന്നാൽ, അതിൽ നിന്ന് പിള്ള ദേശീയതയുടെ പാഠങ്ങൾ ഒന്നും പഠിച്ചില്ല. ജാതി, സ്വാർത്ഥ താൽപര്യങ്ങളുടെ പടുകുഴിയിൽ വീണ പിള്ള, അയാളുടെ ഗുരു നാരായണ കുരുക്കൾക്ക് വേണ്ടി, രാജ കുടുംബത്തിന് എതിരായും സ്വന്തം ജാതിക്കു വേണ്ടി, ദളിതർക്കും ഈഴവർക്കും എതിരായും തിരിയുകയാണ്, ഉണ്ടായത്. പാർട്ടിയിൽ ഈ ജാതി താൽപര്യം പൊക്കിപ്പിടിച്ച പി ഗോവിന്ദ പിള്ള, പ്രസ് അക്കാദമി ചെയർ മാൻ ആയിരിക്കെ, പണം കൊടുത്ത്, ടി വേണുഗോപാലനെ കൊണ്ട്, പൂർവ പിള്ളയെപ്പറ്റി രാജദ്രോഹിയായ രാജ്യ സ്‌നേഹി എന്നൊരു പുസ്തകം നിർമിച്ചു.

' നിർമിച്ചു' എന്ന് പറയാൻ കാരണം, അതിൽ അയ്യൻ കാളിയുടെ പേരിൽ ഒരു വ്യാജ നിർമിതിയുണ്ട് എന്നതിനാലാണ്. പാലക്കാട് തരവത്ത് അമ്മാളു അമ്മയുടെ വീട്ടിൽ നിന്ന് തനിക്കൊരു തകരപ്പെട്ടി കിട്ടിയെന്നും അതിൽ അയ്യൻ കാളിയുടെ കത്തുണ്ടായിരുന്നുവെന്നുമാണ് വേണുഗോപാലൻറെ അവകാശ വാദം.പിള്ള അമ്മാളു അമ്മയുടെ വീട്ടിൽ താമസിച്ചിരുന്നു.മദ്രാസിൽ പിള്ളയ്ക്കായി പ്രസ്താവനകൾ ഇറക്കിയിരുന്ന തരവത്ത് മാധവൻ (ടി എം) നായരുടെ തറവാടായിരുന്നു, അത്. ഇപ്പറഞ്ഞ തകരപ്പെട്ടി പിള്ളയുടേതായിരുന്നുവെന്ന് വേണുഗോപാലൻ പറയുന്നു.

എന്നാൽ, അയ്യൻ കാളി, പിള്ളയ്ക്ക് എഴുതിയതായി പറയുന്ന കത്തിൽ അയ്യൻ കാളിയുടെ ഒപ്പില്ല. കത്തിലെ കൈപ്പടയാകട്ടെ, പിള്ളയുടേതാണ്. പിള്ളയോട് അയ്യൻ കാളി മാപ്പപേക്ഷിക്കുകയും പിള്ള ദളിതരുടെ സുഹൃത്തായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നതാണ്, ഈ വ്യാജ കത്ത്. അയ്യൻ കാളിയുടെ ഒറിജിനൽ കത്ത്, രാജ കോപം പേടിച്ച് നശിപ്പിച്ചു എന്നാണ് വേണുഗോപാലൻ പറയുന്നത്. ദിവാൻ രാജഗോപാലാചാരിക്ക് വാത്സല്യമുണ്ടായിരുന്ന ആളാണ്, അയ്യൻ കാളി; തൻറെ കുടുംബത്തിലെ പഞ്ചമിക്ക് സ്‌കൂൾ പ്രവേശനം നൽകാത്ത ഊരൂട്ടമ്പലം നായന്മാരോട് കായികമായി പൊരുതിയവനാണ്, അയ്യൻ കാളി. അദ്ദേഹത്തിന് എന്തോന്ന് രാജകോപം?

അമ്മാളു അമ്മ 

പിള്ള നിർമിച്ച ഈ വ്യാജ വഴിയിലാണ്, പിരപ്പൻകോട് മുരളിയും രമേശന് എതിരായ ജാതി സംഘവും, അതിൻറെ സമ്മർദത്തിന് കീഴ്പെട്ട പാർട്ടിയും.അമ്മാളു അമ്മയുടെ തകര പെട്ടിയിൽ നിന്ന് ഇനിയും എത്രയോ തിരു ശേഷിപ്പുകൾ ദളിതരുടെ ഉന്മൂലത്തിനായി വരാനിരിക്കുന്നു!

ഞാൻ അരാജക വാദിയാണെന്ന് മുരളി ആരോപിച്ചത് വായിച്ച് പൊട്ടിച്ചിരിച്ചു പോയി -മുരളിയുടെ ഗുരു കാൾ മാർക്സ്, ഭാര്യ ജെന്നി നാലാം പ്രസവത്തിനു പോയപ്പോൾ, വേലക്കാരി ഹെലൻ ഡി മുത്തിനെ ഗർഭിണിയാക്കിയ അരാജകത്വം എനിക്കില്ല. മാർക്സിന്റെ അരാജകത്വം തിരുവനന്തപുരത്തെ ചില നായർ കുടുംബങ്ങളുടെ സവിശേഷ സംസ്‌കാരവുമായി ചേരുന്നതിനാൽ, അത് അരാജകത്വമായി മുരളിക്ക് തോന്നുകയില്ല. ഇതാകട്ടെ, ഭക്തി വിലാസത്തിൽ ദിവാൻ കോണാൻ ഉടുക്കാതെയാണ് ഇരിക്കുന്നത് എന്ന് പത്രത്തിൽ എഴുതിയ പിള്ളയുടെ ഒളിഞ്ഞു നോട്ട സംസ്‌കാരവുമായി ഒത്തു പോവുകയും ചെയ്യും.

Friday 5 July 2019

സ്വദേശാഭിമാനിയുടെ തൊണ്ടിമുതൽ

ഹർദയാലിന്റെ മാർക്‌സ് ജീവചരിത്ര പരിഭാഷയ്ക്ക് ആമുഖം 

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള കാൾ മാർക്‌സിനെപ്പറ്റി മലയാളത്തിൽ എഴുതിയ ജീവചരിത്രമാണ്, ഇന്ത്യയിൽ മാർക്‌സിനെപ്പറ്റി വന്ന ആദ്യ ജീവചരിത്രമെന്നും അത് ഒക്ടോബർ വിപ്ലവത്തിന് അഞ്ചു വർഷം മുൻപായിരുന്നുവെന്നും പിള്ളയുടെ ഭക്തസംഘം കൊട്ടിപ്പാടിസ്സേവ നടത്താറുണ്ട്. പിള്ള എഴുതിയ ജീവചരിത്രം, ലാലാ ഹർദയാൽ എഴുതിയ, Karl Marx: A Modern Rishi എന്ന ജീവചരിത്രത്തിൻറെ മോഷണമാണെന്ന് സ്വദേശാഭിമാനി:ക്ലാവ് പിടിച്ച കാപട്യം എന്ന പുസ്തകത്തിൽ,' മാർക്സിനെ ചൂണ്ടിയ പിള്ള' എന്ന അധ്യായത്തിൽ, ഞാൻ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ പത്രപ്രവർത്തനത്തിൻറെ പിതാവായ രാമാനന്ദ് ചാറ്റർജിയെപ്പറ്റിയുള്ള പഠനത്തിനിടയിൽ,ആകസ്മികമായാണ്, ഈ മോഷണം എൻറെ ശ്രദ്ധയിൽ പെട്ടത്. മോഷണത്തിൻറെ വിശദാംശത്തിലേക്ക് അപ്പോൾ ഞാൻ കടന്നിരുന്നില്ല. ഇതാണ്,അതിന് പറ്റിയ സന്ദർഭം.

ലാലാ ഹർദയാൽ 

ഇന്ത്യയിൽ മാര്ക്സിനെപ്പറ്റി ആദ്യം വന്ന ദീർഘ ജീവചരിത്രം, ലാലാ ഹർദയാലിന്റേതാണ്. അത്, രാമാനന്ദ് ചാറ്റർജി പത്രാധിപരായി കൊൽക്കത്തയിൽ നിന്നിറങ്ങിയിരുന്ന മോഡേൺ റിവ്യൂ മാസികയുടെ 1912 മാർച്ച് ലക്കത്തിലാണ് (പേജ് 273 -286 ) വന്നത്. പിള്ള എഴുതിയ ജീവചരിത്രത്തിൻറെ ആമുഖത്തിൽ, ജീവചരിത്രത്തിൻറെ തീയതി 1912 ഓഗസ്റ്റ് നാല് ആണ്. ഹർദയാൽ ജീവചരിത്രം പ്രസിദ്ധീകരിച്ച് നാലു മാസത്തിനു ശേഷം, പിള്ള എഴുതിയ ജീവചരിത്രം വന്നത്, യാദൃച്ചികമാകാൻ ഇടയില്ല എന്ന് തോന്നിയാണ്, ഞാൻ ഹർദയാൽ എഴുതിയ ജീവചരിത്രം സംഘടിപ്പിച്ച് ഒത്തു നോക്കിയത്. ഒരു ന്യായവുമില്ലാത്ത കൊള്ളയാണ് നടന്നതെന്ന് ബോധ്യപ്പെട്ടു. പിള്ളയുടെ ആദ്യ ഖണ്ഡിക ഒഴിച്ചാൽ, ബാക്കി മുഴുവൻ ഹ്ർദയാലിൽ നിന്ന് പകർത്തിയതാണ്. ഹർദയാൽ മാർക്സിസത്തോട് പ്രകടിപ്പിക്കുന്ന വിയോജിപ്പുകൾ പിള്ള വിട്ടു കളഞ്ഞിട്ടുണ്ട്. ഹർദയാലിന്റെ പ്രബന്ധത്തിലെ ഉദ്ധരണികൾ പിള്ളയും ആവർത്തിക്കുന്നു. ചില ഭാഗങ്ങൾ സംഗ്രഹിച്ചതിനാൽ, ഹർദയാലിന്റെ പ്രബന്ധത്തെക്കാൾ ചെറുതാണ്, പിള്ള എഴുതിയ ജീവചരിത്രം.

രാമാനന്ദ് ചാറ്റർജി 

ഹർദയാലിന്റെ പ്രബന്ധം കൊൽക്കത്ത നാഷനൽ ലൈബ്രറിയിലും നെതർലാൻഡ്‌സിലെ ഇൻറർനാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ ഹിസ്റ്ററി ആർക്കൈവ്സിലുമുണ്ട്.നാഷനൽ ലൈബ്രറിയിൽ നിന്ന് കണ്ടെടുത്ത പ്രബന്ധം, പി സി ജോഷി,കെ ദാമോദരൻ എന്നിവർ എഡിറ്റ് ചെയ്ത Marx Comes to India ( 1975 ) എന്ന പുസ്തകത്തിൽ ചേർത്തു. അതോടൊപ്പം ആ പുസ്തകത്തിൽ, പിള്ള എഴുതിയ ജീവചരിത്രം ഹൈദരാബാദ് സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ് അധ്യാപകനായ കെ പി മോഹനെ കൊണ്ട് പരിഭാഷ ചെയ്യിച്ച് ചേർത്തു. അങ്ങനെ രണ്ടും ഇംഗ്ലീഷിലും ഒത്തു  നോക്കാൻ അവസരം വന്നു. എന്നിട്ടും പിള്ളയുടേത് മോഷണമാണെന്ന സത്യം ജോഷിയും ദാമോദരനും പുസ്തകത്തിന് എഴുതിയ ആമുഖത്തിൽ മറച്ചു വച്ചു. എന്നാൽ, മാർക്സിസ്റ്റ് ചരിത്രകാരനായ കിരൺ മൈത്ര താനെഴുതിയ Marxism in India എന്ന ചരിത്രത്തിൽ ഇത് ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു:" ഹർദയാലിന്റെ നഖ ചിത്രത്തിന് പിന്നാലെ,ഹർദയാലിന്റെതിനോട് അതീവ സാമ്യമുള്ള ഒരു ജീവചരിത്ര കുറിപ്പ് ഒരു രാമ കൃഷ്ണ പിള്ള മലയാളത്തിൽ പ്രസിദ്ധീകരിച്ചു ".

അങ്ങനെ, പിള്ളയെ നവോത്ഥാന നായകനാക്കി ചിലർ ചിലർ പൊക്കിപ്പിടിച്ച് സൃഷ്ടിച്ച കപട വിഗ്രഹം പൊളിക്കുന്നതിൻറെ ഭാഗമായി,ഹർദയാലിന്റെ പ്രബന്ധം പരിഭാഷ ചെയ്യേണ്ടത് അനിവാര്യമായി വന്നു.

രാമാനന്ദ് ചാറ്റർജി ( 1865 -1973 ) മോഡേൺ റിവ്യൂ സ്ഥാപകനും ഉടമയും പത്രാധിപരുമായിരുന്നു.ഗാന്ധി, ടഗോർ, നെഹ്‌റു, ബോസ്, റൊമെയ്ൻ റൊളാങ്, ലാലാ ലജ് പത് റായ്, സിസ്റ്റർ നിവേദിത, ജാദുനാഥ് സർക്കാർ എന്നിവരൊക്കെയായിരുന്നു, അതിൽ എഴുതിയിരുന്നത്. ഇന്ത്യൻ ദേശീയതയുടെ സംഗമ ബിന്ദുവായിരുന്നു, മാസിക. രാഷ്ട്രീയം,ധന ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവ ആധാരമാക്കിയുള്ള പ്രബന്ധങ്ങൾ, കവിതകൾ, കഥകൾ, യാത്രാ വിവരണം, രേഖാ ചിത്രങ്ങൾ എന്നിവ അതിൽ ഉണ്ടായിരുന്നു. ആദ്യമായി പരിസ്ഥിതി നാശത്തെപ്പറ്റി രാധാ കമൽ മുക്കർജി എഴുതിയ ലേഖനങ്ങൾ അതിൽ വന്നു; വെറിയർ എൽവിൻറെ ആദ്യ നര വംശ ശാസ്ത്ര ലേഖനങ്ങളും അതിൽ കണ്ടു. 1937 നവംബറിൽ നെഹ്‌റു 'ചാണക്യ' എന്ന തൂലികാ നാമത്തിൽ, സ്വയം വിമർശനപരമായ 'രാഷ്‌ട്രപതി' എന്ന ലേഖനം അതിൽ എഴുതി.

ജോഷിയും ദാമോദരനും ഇറക്കിയ പുസ്തകത്തിൽ, 1903 ൽ കൊൽക്കത്തയിലെ അമൃത ബസാർ പത്രിക യിൽ, Rise of Foreign Socialists : Their Remarkable Growth in the Continent in Recent Years എന്ന ലേഖനത്തിലാണ് ആദ്യം ഇന്ത്യയിൽ മാർക്‌സിന്റെ പേര് വന്നത് എന്ന് പറയുന്നത് ശരിയല്ല. 1981 മെയ് ഒന്നിലെ 'മഹ്‌റാട്ട' യിൽ ബാലഗംഗാധര തിലകൻ എഴുതിയ ലേഖനത്തിലാണ്,ആദ്യം മാർക്‌സിന്റെ പേര് വന്നത്.* എന്നാൽ, മാർക്സിനെപ്പറ്റിയുള്ള ആദ്യ പ്രബന്ധം ഹർദയാലിന്റേത് തന്നെ.

പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യ പാദത്തിൽ തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി ഇന്ത്യൻ ചിന്തകർ ബന്ധപ്പെട്ടു. 1833 ൽ രാജാറാം മോഹൻ റോയ് ഇംഗ്ലണ്ടിൽ റോബർട്ട് ഓവനെ കണ്ടിരുന്നു. 1871 ൽ കൊൽക്കത്തയിലെ ചില തീവ്ര വാദികൾ മാർക്സിനെ ബന്ധപ്പെട്ട്,അദ്ദേഹം സ്ഥാപിച്ച ഇൻറർനാഷനൽ വർക്കിങ് മെൻസ് അസോസിയേഷനിൽ (ഇതാണ് ഇൻറർനാഷനൽ എന്നറിയപ്പെട്ടത്) അംഗമാകാൻ ശ്രമിച്ചു.ഇവരുടെ പേരുകൾ അറിയില്ല.ബ്രഹ്മസമാജത്തിൽ പ്രവർത്തിച്ചിരുന്ന ചരിത്രകാരൻ ശിവ്‌നാഥ് ശാസ്ത്രി ആണെന്ന് സംശയമുണ്ട്. (ശാസ്ത്രി, സ്വാമി വിവേകാനന്ദൻറെ അനുജൻ ഭൂപേന്ദ്ര നാഥ് ദത്തിനെ വിപ്ലവകാരിയാക്കുന്നതിൽ പങ്കു വഹിച്ചു).എന്നാൽ ഇവരുടെ കത്ത് ഇന്റർനാഷനലിന്റെ പൊതുയോഗം ചർച്ച ചെയ്തതായി, The Eastern Post 1871 ഓഗസ്റ്റ് 19 ന് റിപ്പോർട്ട് ചെയ്തു.
ഹർദയാൽ ലേഖനം 

ബങ്കിം ചന്ദ്ര ചാറ്റർജി 1870 കളുടെ ഒടുവിൽ കമ്മ്യൂണിസത്തെയും ഇന്റർനാഷനലിനെയും ബംഗദേശേർ കൃഷക്   എന്ന ലേഖനത്തിൽ പരാമർശിച്ചു. ടഗോർ,സോഷ്യലിസം എന്ന ലേഖനം 1892 ൽ സാധന യിൽ എഴുതി. താൻ ഒരു സോഷ്യലിസ്റ്റ് ആണെന്ന് സ്വാമി വിവേകാനന്ദൻ 1896 നവംബർ ഒന്നിന് എഴുതിയ കത്തിൽ,പ്രഖ്യാപിച്ചു.**

റഷ്യയിലെ ഒക്ടോബർ വിപ്ളവത്തിന്‌ മുൻപ്, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ തകർക്കാൻ യൂറോപ്പിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യക്കാർ,ഫ്രഞ്ച് സോഷ്യലിസ്റ്റുകളുമായി ബന്ധപ്പെട്ടിരുന്നു. മാഡം കാമയും എസ് ആർ റാണെയും സ്വന്തം നിലയിൽ  ഇന്ത്യൻ പ്രതിനിധികളായി, 1909 ൽ സ്റ്റുട്ട് ഗാർട്ടിൽ നടന്ന ഇൻറർനാഷനൽ സോഷ്യലിസ്റ്റ് സമ്മേളനത്തിൽ പങ്കെടുത്തു. മാർക്സിന്റെ മകളുടെ മകനും പാരിസിൽ സോഷ്യലിസ്റ്റും പത്രാധിപരുമായിരുന്ന ജീൻ ലോംഗ്വെറ്റിനെ സരോജിനി നായിഡുവിൻറെ ഇളയ സഹോദരനും വിപ്ലവകാരിയുമായ, ചാറ്റോ എന്നറിയപ്പെട്ട വീരേന്ദ്ര നാഥ് ചതോപാദ്ധ്യയും മാഡം കാമയും ബന്ധപ്പെട്ടിരുന്നു.സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു, മാഡം കാമ എന്നറിയപ്പെട്ട ബിഖാവ്‌ജി കാമ ( 1861 -1936 ) എന്ന പാഴ്‌സി വനിത. ഇത്രയൊക്കെ പശ്ചാത്തലം ഹർദയാലിന്റെ പ്രബന്ധത്തിനുണ്ട്. ഹർദയാൽ തൻറെ പ്രബന്ധത്തിന് ആധാരമാക്കിയത്, 1908 ൽ അമേരിക്കയിൽ ഇറങ്ങിയ, ജോൺ സ്‌പർഗോ എഴുതിയ Marx: His Life and Work എന്ന ജീവചരിത്രമാണ്.
ജീൻ ലോൻക്വെറ്റ് 

ഒക്ടോബർ വിപ്ലവത്തോടെ,വിദേശത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളിൽ ചിലർ,റഷ്യൻ സോഷ്യലിസ്റ്റുകളുമായി ബന്ധപ്പെട്ടു. ചാറ്റോ, വി വി എസ് അയ്യർ, തിരിമൂൽ ആചാര്യ, അബ്ദുറബ് നിസ്തർ, മുഹമ്മദ് സാദിഖ് എന്നിവരായിരുന്നു, ഇതിൽ പ്രമുഖർ. ഇവർ ലെനിനെ കണ്ട് സഹായം ചോദിച്ചു.സോഷ്യലിസം നന്നായി പഠിക്കാൻ അയാൾ ഉപദേശിച്ചു.

അന്ന് മാർക്സിസത്തിൽ ആവേശഭരിതനായ പ്രമുഖ ഇന്ത്യക്കാരനാണ്, നരേൻ എന്നറിയപ്പെട്ട നരേന്ദ്രനാഥ് ബാനർജി.ആയുധവും പണവുമാണ് വിപ്ലവത്തിന് അത്യാവശ്യം എന്ന ചിന്ത തലയിൽ കയറി. ഒന്നാം ലോകയുദ്ധം ഉണ്ടായപ്പോൾ ,ജർമനി ഇന്ത്യയിലെ വിപ്ലവകാരികൾക്ക് ആയുധങ്ങൾ നൽകാം എന്നേറ്റു.അവ ഇന്ത്യയിൽ എത്താത്തതിൽ ണ് നിരാശനായ നരേൻ, സി എ മാർട്ടിൻ എന്ന പേരിൽ വേഷ പ്രച്ഛന്നനായി, ആയുധം തേടി ഇന്ത്യ വിട്ടു.ബറ്റേവിയ -ഷാങ് ഹായ് -ടോക്കിയോ വഴി സാൻഫ്രാൻസിക്കോയിൽ എത്തി,അവിടെ നിന്ന് പാലോ ആൾട്ടോയിൽ ചെന്നു. അവിടെ നിന്ന് ബർലിനിൽ എത്താം എന്നായിരുന്നു പ്രതീക്ഷ.പാലോ ആൾട്ടോയിലെ സ്റ്റാൻഫോഡ് സർവകലാശാലാ കാമ്പസിൽ  ഇന്ത്യയിലെ തൻറെ സഖാവായിരുന്ന ജാദുഗോപാൽ മുക്കർജിയുടെ അനുജൻ ധനഗോപാൽ മുക്കർജിയുടെ അതിഥിയായി. ആ കാഴ്ച അപ്രതീക്ഷിതമായി. പുതിയൊരു ജീവിതത്തിന് മുക്കർജി നരേനെ പ്രേരിപ്പിച്ചു. അങ്ങനെ എം എൻ റോയ് (1887 -1954 ) ഉണ്ടായി. റോയ് പിൽക്കാലം ഇന്ത്യൻ പാർട്ടിയെ നിയന്ത്രിച്ചു.

2

വിപ്ലവം നടത്താൻ ഇന്ത്യ വിടുകയും അതിനായി താൻ വിശ്വാസം അർപ്പിച്ച ജർമനി ഒന്നാം ലോകയുദ്ധത്തിൽ തോൽക്കുകയും ചെയ്തപ്പോൾ, ബ്രിട്ടനൊപ്പം ചേർന്ന് ലണ്ടനിൽ അധ്യാപകനായ ആളാണ്, ലാലാ ഹർദയാൽ (1884 -1939). ഡൽഹിയിൽ കായസ്ഥ കുടുംബത്തിൽ ജനിച്ച്, അവിടെയും ലഹോറിലും പഠിച്ച് എം എ യ്ക്ക് ഒന്നാം റാങ്ക് നേടി, സർക്കാർ സ്കോളർ ഷിപ്പോടെ 1905 ൽ ഓക്സ്ഫോഡിലെ സെയിന്റ് ജോൺസ് കോളജിൽ പഠിക്കാൻ ചെന്നു. ഇന്ത്യൻ സോഷ്യോളജിസ്റ്റ് എഡിറ്ററായിരുന്ന ശ്യാംജി കൃഷ്ണ വർമ്മ (1857 -1930) സ്ഥാപിച്ച ദേശീയ തീവ്രവാദി കേന്ദ്രമായ ഇന്ത്യ ഹൗസുമായി ബന്ധപ്പെട്ടു. സവർക്കർ,ചാറ്റോ തുടങ്ങിയവരെ അവിടെ കണ്ടു. 1907 ൽ പഠനം ഉപേക്ഷിച്ച് ലഹോറിൽ എത്തി പഞ്ചാബി വിപ്ലവകാരികൾക്കിടയിൽ പ്രവർത്തിച്ചു. അടുത്ത കൊല്ലം യൂറോപ്പിൽ എത്തി.

ബ്രിട്ടൻ 1897 ൽ ബാലഗംഗാധര തിലകനെ തടവിലാക്കിയതോടെയാണ്, ദേശീയ വിപ്ലവകാരികൾ സ്വാതന്ത്ര്യമുള്ള വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയത്.ഹർദയാൽ മടങ്ങി എത്തിയ കാലത്ത്, നാസിക് ഗൂഢാലോചന കേസിൽ സവർക്കറിനെ ജീവപര്യന്തം നാട് കടത്തിയതിൽ പ്രതിഷേധിച്ച്, മദൻലാൽ ദിൻഗ്ര, ഇൻഡ്യാ ഓഫിസിലെ സർ കർസൻ വൈലിയെ വെടിവച്ചു കൊന്നു. അതോടെ ഹർദയാലും കൂട്ടരും ബ്രിട്ടൻ വിട്ട് മാഡം കാമയുടെ കുടക്കീഴിൽ തണൽ തേടി.ബംഗാളിൽ നിരോധിച്ച വന്ദേ മാതരം മാസിക അവർ 1909 സെപ്റ്റംബർ 10 ന് ജനീവയിൽ നിന്നിറക്കി. എഡിറ്ററുടെ സ്ഥാനത്ത് കാമയുടെ പേരായിരുന്നെങ്കിലും, ഇൻറലിജൻസ് റിപ്പോർട്ടുകളിൽ കാണുന്നത്, എഡിറ്റർ ഹർദയാൽ ആയിരുന്നു എന്നാണ്. കൊൽക്കത്ത, പുണെ, ലഹോർ എന്നിവിടങ്ങളിൽ നിന്ന് വിപ്ലവ പ്രവർത്തനം പാരിസിലും ജനീവയിലും ബർലിനിലും ലണ്ടനിലും ന്യൂയോർക്കിലും എത്തിയതിനാൽ, അവിടങ്ങളിൽ നിന്ന് വിപ്ലവാശയങ്ങൾ ഇന്ത്യയിൽ എത്തിക്കുകയാണ്,മാസികയുടെ ലക്ഷ്യമെന്ന് ആദ്യ ലക്കത്തിൽ കണ്ടു. കാമയുടെ സാമ്പത്തിക സഹായത്താൽ ഹർദയാൽ, The Social Conquest of the Hindu Race എന്ന പുസ്തകം എഴുതി. ഹർദയാൽ,മാർക്‌സിന്റെ കൊച്ചുമകൻ ലോൻഗ്വെറ്റുമായി പാരിസിൽ ബന്ധപ്പെട്ടു. ഫ്രഞ്ച് പൊലീസ് സവർക്കറെ പിടി കൂടി ബ്രിട്ടന് കൈമാറിയപ്പോൾ, ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടി മുഖപത്രമായ ല ഹ്യൂമാനിറ്റേ അതിനെതിരെ പ്രചാരണം നടത്തി.ലോൻഗ്വെറ്റ് നൽകിയ സഹായം മാർക്‌സിന്റെ ജീവചരിത്രത്തിൽ ഹർദയാൽ ഓർക്കുന്നു.

മാഡം കാമ 

പാരിസിലെ വിപ്ലവകാരികൾ ചിതറിത്തെറിച്ചു. കൃഷ്ണ വർമ്മ നായകൻ അല്ലാതായി. സവർക്കർ അറസ്റ്റിലായി.കാമ നേതാവായിരുന്നില്ല. ഹർദയാലും ചാറ്റോയും ഒന്നിച്ചു പോയില്ല. 1910 സെപ്റ്റംബർ 28 ന് ഹർദയാൽ അമേരിക്ക ലക്ഷ്യമാക്കി ജിബൂട്ടിയിലേക്ക് യാത്രയായി. അമേരിക്കയിൽ എത്തി സ്റ്റാൻഫോഡ് സർവകലാശാലയിൽ ഭാരതീയ തത്വ ചിന്താ അധ്യാപകനായി. തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു. മൗലവി ബർകത്തുള്ളയെപോലുള്ളവർ സജീവമായിരുന്നു. പ്രൊഫസർ താരകനാഥ് ദാസ് പത്രാധിപരായ Free Hindustan, ഹർദയാലിന്റെ  ശ്രദ്ധ മാർക്‌സിലേക്ക് തിരിച്ചു.സ്റ്റാൻഫോഡിലെ ജോലി ഉപേക്ഷിച്ച്, ഹർദയാൽ സിഖ് തൊഴിലാളികൾ രൂപീകരിച്ച ഹിന്ദുസ്ഥാൻ അസോസിയേഷൻറെ പ്രവർത്തകനായി. 1912 -13 ൽ ഇന്ഡസ്ട്രിയൽ വർക്കേഴ്‌സ് ഓഫ് ദി വേൾഡ് സാൻഫ്രാന്സിസ്കോ ശാഖാ സെക്രട്ടറിയുമായി.സോഹൻ സിങ് ബഖ്‌ന പ്രസിഡന്റും ഹർദയാൽ ജനറൽ സെക്രട്ടറിയുമായി ഹിന്ദി സഭ രൂപം കൊണ്ടു. ബംഗാളി തീവ്രവാദ ഗ്രൂപ്പായ യുഗാന്തറിൻറെ പേര് സഭാ കേന്ദ്രത്തിന് നൽകി.സഭയുടെ മാസികയായി,ഗദർ (കലാപം) തുടങ്ങി. ഹർദയാൽ എഡിറ്ററായ മാസിക പ്രസിദ്ധമായി. സഭ ഗദർ പാർട്ടി ആയി. ഒന്നാം ലോകയുദ്ധത്തിൽ  ബ്രിട്ടന് പ്രയാസമുണ്ടായാൽ, അത് ഇന്ത്യയ്ക്ക് അവസരമാകുമെന്ന് പാർട്ടി കരുതി. ജർമൻ കുടിയേറ്റക്കാർ ഇന്ത്യയോട് അനുഭാവം  പുലർത്തി. ഹർദയാലിനെ അരാജകവാദിയായി മുദ്ര കുത്തി 1914 മാർച്ചിൽ അറസ്റ്റ് ചെയ്തു.

 ജാമ്യത്തിൽ ഇറങ്ങിയ ഹർദയാൽ യൂറോപ്പിലേക്ക് രക്ഷപ്പെട്ടു. ഒന്നാം ലോകയുദ്ധമുണ്ടായപ്പോൾ ജര്മനിയിലുണ്ടായിരുന്ന പ്രധാന ഇന്ത്യൻ വിപ്ലവകാരി ചാറ്റോ*** മാത്രമായിരുന്നു. വിദേശങ്ങളിൽ രാഷ്ട്രീയാഭയം തേടിയ ഇന്ത്യക്കാർക്കെല്ലാം ബർലിനിൽ എത്താൻ ചാറ്റോ അവസരമൊരുക്കി. 1915 ജനുവരി 27 ന് ബർകത്തുള്ളയുടെ നിർദേശപ്രകാരം, ഹർദയാൽ ജനീവയിൽ എത്തി. ചാറ്റോയുമായി ചേർന്ന് പോകാനാകാതെ അദ്ദേഹം ഇസ്താൻബുളിൽ എത്തിയെങ്കിലും, അവിടെയും നിരാശനായി, ബുഡാപെസ്റ്റിലേക്ക് പോയി. യുദ്ധം തീരും മുൻപേ,എല്ലാവരുമായും കലഹിച്ച ഹർദയാൽ രംഗത്തു നിന്ന് നിഷ്ക്രമിച്ചു. ഇന്ത്യൻ വിപ്ലവകാരികൾ റഷ്യ ലാക്കാക്കി കടന്നു. അക്കൂട്ടത്തിൽ,ആദ്യ ആളായിരുന്നു, 1918 മാർച്ചിൽ എത്തിയ രാജാ മഹേന്ദ്ര പ്രതാപ്.നിഷ്‌പക്ഷ സ്വീഡനിൽ നിന്ന് ചാറ്റോ റഷ്യൻ വിപ്ലവകാരികളുമായി ബന്ധപെട്ടു. 1917 ൽ സ്റ്റോക് ഹോമിൽ നടന്ന രാജ്യാന്തര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ചാറ്റോയും ഡോ ഭൂപേന്ദ്രനാഥ് ദത്തും പങ്കെടുത്തു. സ്വാമി വിവേകാനന്ദൻറെ സഹോദരനായിരുന്നു, ദത്ത. കോമിന്റേണിന്റെ (കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ) ആദ്യ ജനറൽ സെക്രട്ടറി അഞ്ചലിക്ക ബലനോവ, രണ്ടാം സെക്രട്ടറി കാൾ റാഡെക്, പാർട്ടിയിലും നയതന്ത്ര വിഭാഗത്തിലും പ്രധാനിയായ കെ എം ട്രോയിനോവ്സ്കി എന്നിവരുമായി അവർ പരിചയപ്പെട്ടു. 

മോസ്‌കോയിൽ നടക്കാൻ പോകുന്ന പൗരസ്ത്യ സെമിനാർ സംഘടിപ്പിക്കാൻ സംസ്കൃതവും തത്വ ചിന്തയും അറിയുന്നയാൾ എന്ന നിലയിൽ  ഹർദയാലിനെ നിർദേശിച്ചു. ക്ഷണം ഹർദയാൽ നിരസിച്ചു.ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധം വിച്ഛേദിച്ച്, ബ്രിട്ടനിൽ വിശ്വാസം അർപ്പിച്ച് ഹർദയാൽ പ്രസ്താവന ഇറക്കി. ഇംഗ്ലണ്ടിൽ എത്തി ഓർമ്മക്കുറിപ്പുകൾ ഇറക്കി. ലണ്ടൻ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഓറിയന്റൽ സ്റ്റഡീസിൽ മത, തത്വ ശാസ്ത്ര ഗവേഷണത്തിന് ചേർന്നു-ക്രിയാത്മക മാനവികത (constructive humanism) എന്ന ചിന്താധാര വികസിപ്പിക്കാൻ ശ്രമിച്ചു. സർ തേജ് ബഹദൂർ സപ്രുവിനെപ്പോലുള്ളവർ അദ്ദേഹത്തിന് ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതിക്കായി, ബ്രിട്ടീഷ് സർക്കാരിൽ സമ്മർദം ചെലുത്തി എങ്കിലും, ബ്രിട്ടൻ അനുവദിച്ചില്ല. അമേരിക്കയിൽ പ്രസംഗ പര്യടനത്തിന് പോയ ഹർദയാൽ 1939 മാർച്ച് നാലിന് ഫിലഡൽഫിയയിൽ മരിച്ചു. ചാറ്റോയെ സ്റ്റാലിൻ 1937 ൽ ശുദ്ധീകരണ കാലത്ത് കൊന്നു.

ചാറ്റോ 
ഹർദയാലിന്റെ പ്രബന്ധം മോഡേൺ റിവ്യൂ വിൽ വന്ന ശേഷം, മദ്രാസിൽ നിന്ന് ജി എ നടേശൻ ആൻഡ് കമ്പനി ചെറു പുസ്തകമായി ഇറക്കി.


നി വേറൊരു പത്രാധിപരുടെ കഥ കൂടി നോക്കാം. കേരളീയ നവോത്ഥാനം കുറെ സന്ന്യാസിമാർക്കും പിള്ളയെപ്പോലുള്ള കപട വിഗ്രഹങ്ങൾക്കും മാത്രം വച്ച് നീട്ടിയാൽ പോരാ എന്ന് കാണിക്കാനാണ്, ബംഗാൾ നവോത്ഥാനത്തിലേക്കും അരവിന്ദ ഘോഷ് എന്ന പത്രാധിപരിലേക്കും നാം പോകുന്നത്. അയ്യൻ കാളിയെയും പണ്ഡിറ്റ് കെ പി കറുപ്പനെയും എന്തിന്, ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കെതിരെ കേസ് കൊടുത്ത ചേർത്തലയിലെ പിന്നാക്ക സ്ത്രീക്കും വരെ കേരള നവോത്ഥാനത്തിൽ പങ്കുണ്ട് എന്ന് കാണണം.

ബംഗാൾ നവോത്ഥാനത്തിന് രണ്ടു ഘട്ടങ്ങൾ ഉണ്ട്. ആദ്യത്തേത് മതപരമാണ്. രണ്ടാമത്തേത് രാഷ്ട്രീയവും.ഇതിൻറെ ഉൽപന്നമാണ്,അരവിന്ദ ഘോഷ് അഥവാ മഹർഷി അരവിന്ദൻ (1872 -1950). സ്വദേശാഭിമാനിയുടെ കാലത്തു തന്നെ പത്രാധിപരായിരുന്നയാൾ.

ബങ്കിം ചന്ദ്ര 

അരവിന്ദൻറെ അച്ഛൻ ഡോ കൃഷ്ണ ധൻ ഘോഷ് കൊൽക്കത്ത മെഡിക്കൽ കോളജിൽ ബിരുദ പഠനം കഴിഞ്ഞ് 1869 -71 ൽ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി,ഇംഗ്ലീഷ് ജീവിതത്തിൽ ആകൃഷ്ടനായി; നിരീശ്വര വാദിയായി. അരവിന്ദൻ കുഞ്ഞായിരിക്കെ, മിസ് പേജെറ്റ് എന്ന ആയയെ ഏൽപിച്ചു. അഞ്ചാം വയസിൽ ഡാർജിലിംഗിലെ ലൊറേറ്റോ കോൺവെന്റിൽ അയച്ചു.രണ്ടു കൊല്ലം കഴിഞ്ഞ് അരവിന്ദനെയും രണ്ടു സഹോദരന്മാരെയും വിദ്യാഭ്യാസത്തിന് ഇംഗ്ലണ്ടിൽ തന്നെ കൊണ്ട് പോയി. 14 കൊല്ലം അരവിന്ദൻ ഇംഗ്ലണ്ടിൽ താമസിച്ചു.

ഏംഗൽസ്, മാർക്സിന്റെ എഴുത്തു കൂമ്പാരം അടുക്കുന്ന 1884 ൽ (തലേ വർഷം മാർക്സ് മരിച്ചു ) അരവിന്ദൻ സെയിന്റ് പോൾസ് സ്‌കൂളിൽ ചേർന്നു. ക്‌ളാസിക്കുകളും ഇംഗ്ലീഷ്, ഫ്രഞ്ച് സാഹിത്യവും വായിച്ചു.കേംബ്രിഡ്‌ജിലേക്ക് സ്കോളർഷിപ് കിട്ടി. മാർക്സിനെപ്പോലെ തന്നെ, യൂറോപ്യൻ യുക്തി ചിന്തയിൽ മനസുടക്കിയാണ്, അരവിന്ദനും സർവകലാശാല വിട്ടത്.കേംബ്രിഡ്ജ് മജ്‌ലിസ് സൊസൈറ്റിയിൽ, വിപ്ലവ പ്രസംഗങ്ങൾ നടത്തിയതിനാൽ, ഐ സി എസിൽ അയോഗ്യത കൽപിച്ചു എന്നാണ് അരവിന്ദൻ പറഞ്ഞിട്ടുള്ളത്. സർക്കാർ ഫയലുകളിൽ ഇത് പരാമര്ശിക്കുന്നില്ലെന്ന് ലിയോണാഡ് ഗോർഡൻ Bengal: The Nationalist Movement എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. എങ്കിലും, ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി അവിടെ അരവിന്ദൻ വാദിച്ചിരുന്നു. 1893 ൽ ഇന്ത്യയിൽ മടങ്ങിയെത്തി ബറോഡ മഹാരാജാവിൻറെ സേവനത്തിൽ ചേർന്നു.

ഇക്കാലത്താണ്, അരവിന്ദൻ രാഷ്ട്രീയ പത്ര പ്രവർത്തകൻ ആകുന്നത്. 1893 -94 ൽ മുംബൈയിൽ നിന്നുള്ള ഇന്ദു പ്രകാശ് വാരികയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൻറെ മിതവാദ നയങ്ങളെ വിമർശിച്ച് നിരവധി ലേഖനങ്ങൾ എഴുതി.ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ഭീഷണി മുഴക്കി. 1894 ഏപ്രിലിൽ മരിച്ച ബംഗാളി ദേശീയ വാദിയും എഴുത്തുകാരനുമായ ബങ്കിം ചന്ദ്ര ചാറ്റർജിയെപ്പറ്റിയായിരുന്നു, അരവിന്ദൻറെ അടുത്ത പരമ്പര. ബംഗാൾ നവോത്ഥാനത്തിൻറെ രണ്ടാം ഘട്ടത്തിലെ നായകരിൽ ഒരാളായിരുന്നു,ബങ്കിം ചന്ദ്ര. ആദ്യഘട്ടം ഇന്ത്യയുടെ പുരാതന മത പാരമ്പര്യത്തിൻറെ വീണ്ടെടുപ്പായിരുന്നു. മുഗൾ ഭരണം, ബ്രിട്ടീഷ് ആധിപത്യം എന്നിവയ്ക്ക് ശേഷം ഹിന്ദു ആത്മാഭിമാനത്തിൻറെ വീണ്ടെടുപ്പ്. രണ്ടാം ഘട്ടം തത്വചിന്തയേക്കാൾ രാഷ്ട്രീയ ഉള്ളടക്കമുള്ളതായിരുന്നു. വന്ദേമാതരം എന്ന അദ്ദേഹത്തിൻറെ ഗാനം, ദേശീയ  വാദികളുടെ പ്രിയഗാനമായി. ആ പേരിൽ 1905 ൽ അരവിന്ദൻ തുടങ്ങിയ പത്രം ബ്രിട്ടീഷുകാർ നിരോധിച്ചു. ബങ്കിം ചന്ദ്ര, അരവിന്ദന് ഇന്ത്യൻ വിപ്ലവ പ്രതീകമായി. അദ്ദേഹം കോൺഗ്രസിനെതിരെ ഉയർത്തിയ വിമർശനം,അരവിന്ദൻ ഏറ്റെടുത്തു. ഭവാനി മന്ദിർ എന്ന കൃതിയിൽ, ജപ്പാനെപ്പോലെ ഇന്ത്യ, മതപരമായ ദേശീയത നേടണം എന്ന് അരവിന്ദൻ വാദിച്ചു.****ബറോഡയിൽ, പ്രവർത്തിച്ച 1902 -1906 ൽ അദ്ദേഹം തിലകനുമായി ബന്ധപ്പെട്ടു.
അരവിന്ദൻ ( 1908 )

1905 ജൂലൈ 20 ലെ ബംഗാൾ വിഭജനം,പ്രക്ഷോഭങ്ങൾക്ക് വഴി വച്ചു.സ്വദേശി, സ്വരാജ് പ്രസ്ഥാനങ്ങൾ ഉണ്ടായി. 1906 മുതൽ  ബംഗാളിൽ  അരവിന്ദൻ രാഷ്ട്രീയ ലേഖനങ്ങൾ എഴുതി. 1910 ഫെബ്രുവരി വരെ വിപ്ലവകാരിയായി അദ്ദേഹം തുടർന്നു. 1908 മെയ് നാലിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത്‌ ആലിപ്പൂർ ജയിലിൽ അടച്ചു. 1909 മെയിൽ മോചിപ്പിച്ചെങ്കിലും, 1910 ഫെബ്രുവരിയിൽ വീണ്ടും തടവിലാക്കി. ഈ ഇടവേളയിൽ, ഇന്ത്യയുടെ വിപ്ലവാവേശം തണുക്കുന്നതായി അദ്ദേഹം കണ്ടു.സ്വരാജുo സ്വദേശിയും രംഗമൊഴിഞ്ഞു. ഈ മാറ്റം കര കാഹിനി എന്ന ജയിൽ ഡയറിയിൽ  വിവരിച്ചിട്ടുണ്ട്. 1910 ഫെബ്രുവരിയിൽഅദ്ദേഹത്തിൻറെ കര്മയോഗിൻ, മാസികയുടെയും ധർമ്മ വാരികയുടെയും ഓഫിസിൽ ഇരിക്കുമ്പോൾ പൊലീസ് എത്തുമെന്ന വിവരം കിട്ടി, അദ്ദേഹം ഏതാനും മൈൽ അകലെ,ഫ്രഞ്ച് കോളനിയായ ചന്ദർ നാഗോറിലേക്ക് രക്ഷപ്പെട്ടു. അവിടന്നാണ്, വേഷ പ്രച്ഛന്നനായി, പോണ്ടിച്ചേരിയിൽ എത്തി, ആശ്രമവാസിയും മഹർഷിയും ആയത്.

ഒരു നവോത്ഥാനത്തിൻറെയും അതിൽ പങ്കാളിയായ ഒരെഴുത്തുകാരൻറെയും രാഷ്ട്രീയ പത്ര പ്രവർത്തകന്റെയും ജീവിത കഥാ സംഗ്രഹമാണ്, ഇത്. ദേശീയതയിൽ ഊന്നുന്നതാണ്, രാഷ്ട്രീയ പത്ര പ്രവർത്തനം. ഇവിടെ നിന്ന്, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള എന്താണ് ചെയ്തതെന്ന് നോക്കുക. ദേശീയതയ്ക്കു വേണ്ടി വാദിച്ചതിനാണോ, അയാളെ നാട് കടത്തിയത്? ബ്രിട്ടീഷുകാർക്കെതിരെ ഒരക്ഷരം അദ്ദേഹം എഴുതിയോ?ദേശീയതയ്ക്കു വേണ്ടി വാദിക്കുന്നതാണോ, ഈഴവരാദി പിന്നാക്ക സമുദായങ്ങളെ കൊഞ്ഞനം കുത്തുന്നതാണോ രാഷ്ട്രീയ പത്ര പ്രവർത്തനം ?ഭക്തിവിലാസത്തിൽ കോണാൻ ഉടുക്കാതെയാണ് ദിവാൻ ഇരിക്കുന്നത് എന്നെഴുതിയ പിള്ള അക്കാലത്തെ കലാനിലയം കൃഷ്ണൻ നായരും സ്വദേശാഭിമാനി വെറും തനിനിറ വും അല്ലേ?

നല്ല പത്രപ്രവർത്തകനാകാൻ എന്തും നന്നായി ചെയ്യാനുള്ള സ്വഭാവ മഹിമ ഉണ്ടാകണം. പിള്ള ആ പരീക്ഷ പാസാവില്ലെന്ന് വ്യക്തമാക്കുന്നതാണ്, ഹർദയാൽ എഴുതിയ ജീവചരിത്രം കോപ്പിയടിച്ച സംഭവം. ഹർദയാലിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള ഈ കൈയേറ്റം, നാടുകടത്തലിനും അപ്പുറമുള്ള ശിക്ഷ അർഹിക്കുന്നു.
 ------------------------------
* History of the Communist Movement in India Vol 1 / Leftword,2005
** Swami Vivekananda/  Complete Works Vol 6
***ചാറ്റോയെ ബ്രിട്ടീഷ് രഹസ്യ പൊലീസ് 1915 ൽ സ്വിസ് -ഫ്രാൻസ് അതിർത്തിയിൽ കൊല്ലാൻ ശ്രമിച്ച സംഭവം സോമർസെറ്റ് മോം ചെറുകഥയാക്കി -Guilia Lazzari.കഥാകൃത്താകും മുൻപ് രഹസ്യ പൊലീസിൽ ആയിരുന്നു,മോം.ചാറ്റോയുടെ സുഹൃത്തായിരുന്നു,തലശ്ശേരി സ്വദേശിയായ വിപ്ലവകാരി,എ സി എൻ നമ്പ്യാർ.ആദ്യ മലയാള ചെറുകഥ വാസനാ വികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകൻ.
**** Karl Marx and Religion / Trevor Ling,1980

(ഗ്രന്ഥാലോകം, 2018 ജനുവരി)

See
https://hamletram.blogspot.com/2019/06/blog-post_2.html

https://hamletram.blogspot.com/2019/06/blog-post_57.html

വ 
വിപ്ലവം 
വിപ്ലവം 
വിപ്ലവം നടത്താൻ 

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...