Wednesday 12 June 2019

സമരകാലത്തെ കമ്മ്യൂണിസ്റ്റ് ചാരപ്പണി

പി സി ജോഷി ബ്രിട്ടീഷ് ചാരൻ 


ബ്രിട്ടനുവേണ്ടിയുള്ള ചാരപ്പണിക്കായി, സ്വാതന്ത്ര്യസമരകാലത്ത് പാര്‍ട്ടിക്കാര്‍ ഇറങ്ങിയത്, ബ്രിട്ടനിലെ രണ്ടു കമ്മ്യൂണിസ്റ്റ് ഗുരുക്കന്മാര്‍ പറഞ്ഞിട്ടായിരുന്നു: ബ്രിട്ടീഷ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹാരി പൊളിറ്റും രജനി പാമെ ദത്തും. ഹാരി പൊളിറ്റ്, പാര്‍ട്ടിയുടെ മധുര കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പി.സി. ജോഷി ബ്രിട്ടീഷ് ചാരനായിരുന്നു എന്നതിന്, ന്യൂദല്‍ഹി ദേശീയ ആര്‍ക്കൈവ്‌സില്‍ നിരവധി രേഖകളുണ്ട്. അതിനാല്‍, ഭാരത സ്വാതന്ത്ര്യസമരത്തെ പാര്‍ട്ടി ഒറ്റിയതില്‍ അദ്ഭുതത്തിന് അവകാശമില്ല.


ക്വിറ്റ് ഇന്ത്യാ സമരകാലത്ത്, ജോഷി, 'സ്വാതന്ത്ര്യത്തിലേക്ക് മുന്നോട്ട്' എന്ന ലഘുലേഖ ഇറക്കിയിരുന്നു. ദേശാഭിമാനവും തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും കൂട്ടിക്കെട്ടാനുള്ള ശ്രമമായിരുന്നു ലഘുലേഖയിലെങ്കിലും, സംഗതി സ്വാതന്ത്ര്യസമരത്തിനെതിരാണെന്നു ജനം കണ്ടു. ബ്രിട്ടന്‍ ഭാരതം വിടണമെന്ന് ആവശ്യപ്പെട്ടുള്ള ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ ഒറ്റുകൊടുക്കാനുള്ള സഹായം തേടി, ജോഷി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി റെജിനാള്‍ഡ് മാക്‌സ്‌വെലിന് കത്തെഴുതി. 


സ്റ്റാലിനും ഹിറ്റ്‌ലറും തമ്മിലുള്ള അനാക്രമണ സന്ധി ലംഘിച്ച്, 1941 ജൂണ്‍ 22 ന് ജര്‍മനി റഷ്യയെ ആക്രമിച്ചപ്പോള്‍ പാര്‍ട്ടി, ഭാരതത്തെ കൈവിട്ട് റഷ്യയുടെ കൂടെയായി; ബ്രിട്ടന്റെ കൂടെയായി. രണ്ടാംലോക യുദ്ധം പാര്‍ട്ടിക്ക്, ജനകീയ യുദ്ധമായി. പാര്‍ട്ടിക്ക് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം, പ്രധാനമല്ലാതായി. ഭാരതത്തിന്റെ സ്വാതന്ത്ര്യം നീട്ടിവച്ച് റഷ്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നതായി, പാര്‍ട്ടി നയത്തിന്റെ സത്ത. റഷ്യന്‍ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍, ആ രാജ്യത്തിനു ബ്രിട്ടന്റെ സഹായം വേണ്ടിയിരുന്നു. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെക്കാള്‍ വലുതായ ഒരു സ്വാതന്ത്ര്യ ലക്ഷ്യമായിരുന്നു മുന്നില്‍ എന്നു സിദ്ധാന്തിക്കാമെങ്കിലും, അങ്ങനെ ജോഷി, സിദ്ധാന്തിച്ചെങ്കിലും, അതു വിലപ്പോയില്ല.


സുഭാഷ് ചന്ദ്രബോസിനെ, ജപ്പാന്റെ കാവല്‍ നായയായി പാര്‍ട്ടി കാര്‍ട്ടൂണുകളില്‍ വരച്ചു. ജയപ്രകാശ് നാരായണ്‍, അരുണാ ആസഫലി എന്നിവരെ, ജപ്പാന്റെ അഞ്ചാം പത്തികളായി വിവരിച്ചു. ബ്രിട്ടന്റെ കോളനിവല്‍ക്കരണത്തെ എതിര്‍ത്തെങ്കിലും, തീവ്രവാദികളായ ദേശാഭിമാനികളുടെ നടപടികളെ അട്ടിമറികളായി മുദ്രകുത്തി. ഒരു ദേശീയ സര്‍ക്കാരിനുവേണ്ടി പാര്‍ട്ടി വാദിച്ചെങ്കിലും, ആദ്യം ദേശീയൈക്യം വേണമെന്നു വാശിപിടിച്ചു. ജനം ബ്രിട്ടന്റെ യുദ്ധസന്നാഹത്തെ സഹായിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. ദേശീയൈക്യം, മുസ്ലിംലീഗുമായുള്ള ഐക്യമായി ചുരുങ്ങുന്ന നിലവന്നു. ബ്രിട്ടനുവേണ്ടിയുള്ള ചാരപ്പണിക്കായി, സ്വാതന്ത്ര്യസമരകാലത്ത് പാര്‍ട്ടിക്കാര്‍ ഇറങ്ങിയത്, ബ്രിട്ടനിലെ രണ്ടു കമ്മ്യൂണിസ്റ്റ് ഗുരുക്കന്മാര്‍ പറഞ്ഞിട്ടായിരുന്നു: ബ്രിട്ടീഷ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹാരി പൊളിറ്റും രജനി പാമെ ദത്തും. 

ഹാരി പൊളിറ്റ്, പാര്‍ട്ടിയുടെ മധുര കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു.


ലങ്കാഷറില്‍ പിറന്ന ഹാരി പൊളിറ്റ് (1890-1960) ഒരു കൊല്ലന്റെ സഹായിയായിരുന്ന സാമുവലിന്റെയും നെയ്ത്തുകാരി മേരി ലൂയിസയുടെയും മകനായിരുന്നു. സോഷ്യലിസത്തിന്റെ പാഠങ്ങള്‍, ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്ന അമ്മയില്‍നിന്നാണ് കിട്ടിയത്. മൂന്നു സഹോദരങ്ങള്‍ കുഞ്ഞുന്നാളില്‍ ദാരിദ്ര്യത്തില്‍ മരിച്ചത് ഹാരിയില്‍ നിറഞ്ഞുനിന്നു. 13-ാം വയസ്സില്‍ പഠനം നിന്നു. 1920 കളുടെ മധ്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടനിലുണ്ടായപ്പോള്‍ അതില്‍ അംഗമായി. രജനി പാമെദത്തിന്റെ സ്വാധീനത്തില്‍ അമര്‍ന്നു-ഇരുവരും നീണ്ടകാലം സുഹൃത്തുക്കളായിരുന്നു. 1939 സെപ്തംബറില്‍ ജര്‍മനിക്കെതിരെ ബ്രിട്ടന്‍ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍, കോമിന്റേണ്‍ ലൈനിനെതിരെ, ഹാരി അതിനെ സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കി. രജനി പാമെദത്ത് പകരം വന്നു. ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോള്‍, ഹാരി പൊളിറ്റ്, സ്ഥാനത്തു തിരിച്ചെത്തി. റഷ്യ പറയുന്ന പല കാര്യങ്ങളും അദ്ദേഹം ചെയ്തുകൊണ്ടിരുന്നു; സ്റ്റാലിന്റെ കാലത്തെ കൂട്ടക്കൊലകള്‍ മറച്ചുവയ്ക്കുന്നത് ഉള്‍പ്പെടെ. പത്രപ്രവര്‍ത്തകനും സൈദ്ധാന്തികനുമായിരുന്നു, രജനി പാമെദത്ത് (1896-1974). 


ഇന്ത്യന്‍ ഡോക്ടറായ ഉപേന്ദ്ര ദത്തിന്റെയും സ്വീഡിഷ് വംശജയായ അന്നാ പാമെയുടെയും മകനായി, കേംബ്രിജില്‍ ജനിച്ചു; അന്നയുടെ മൂത്ത അമ്മായിയുടെ മകനായിരുന്നു, പില്‍ക്കാലത്ത് സ്വീഡിഷ് പ്രധാനമന്ത്രിയായ ഒലോഫ് പാമെ. രജനി, 1922 ല്‍ ഫിന്നിഷ് എഴുത്തുകാരി ഹെല്ലാവു വോലിജോക്കിയ വിവാഹം ചെയ്തു. ഹാരി പൊളിറ്റ് ബ്രിട്ടന്‍ രണ്ടാംലോക യുദ്ധത്തില്‍ പങ്കാളിയായതിനെ പിന്തുണച്ചപ്പോള്‍, സ്റ്റാലിന്റെ ലൈന്‍ മുന്നോട്ടു നീക്കി, ഹാരിയെ രാജിവയ്പ്പിക്കുകയായിരുന്നു, രജനി. ചെക്കോസ്ലോവാക്യയെ 1968 ല്‍ സോവിയറ്റ് യൂണിയന്‍ ആക്രമിച്ചപ്പോഴും രജനി, പിന്തുണച്ചു. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, പ്രതിവര്‍ഷം 15,000 പൗണ്ട് സോവിയറ്റ് പാര്‍ട്ടി നല്‍കിയിരുന്നതായി, ചരിത്രകാരനായ ജെഫ് ആന്‍ഡ്രൂസ്, 'എന്‍ഡ് ഗെയിംസ് ആന്‍ഡ് ന്യൂ ടൈംസ്: ദ ഫൈനല്‍ ഇയേഴ്‌സ് ഓഫ് ബ്രിട്ടീഷ് കമ്യൂണിസം 1964-1991' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാരിയും രജനിയും ചാരന്മാരായിരുന്നു, എന്നര്‍ത്ഥം.


ജര്‍മനി റഷ്യയെ ആക്രമിച്ചപ്പോള്‍, രണ്ടുമാസം ഹാരി പൊളിറ്റും രജനിയും സ്റ്റാലിന്റെ തിട്ടൂരം കാക്കുകയായിരുന്നു. ജൂണില്‍ ആക്രമണമുണ്ടായശേഷം, സെപ്തംബറില്‍, ബ്രിട്ടനെ പിന്തുണയ്ക്കാന്‍ രജനിയുടെ നിര്‍ദ്ദേശം കിട്ടിയതിനെത്തുടര്‍ന്ന്, ഡിസംബറിലായിരുന്നു, ഹാരിയുടെ ജനകീയ യുദ്ധ സിദ്ധാന്തം, പാര്‍ട്ടിയുടെ 54-ാം കത്തായി പാര്‍ട്ടിക്കുള്ളില്‍ വിതരണം ചെയ്തത്. സോവിയറ്റ് യൂണിയനാണ്, സ്വാതന്ത്ര്യത്തിന്റെ കോട്ട; അതു കാക്കുകയാണ്, ലോകമാകെ പുരോഗതിയും അതിജീവനവും കാക്കുന്ന ജനങ്ങളുടെ കടമ. നമ്മുടെ ശത്രുവിന്റെ ശത്രുവുമായി കൈകോര്‍ക്കുക എന്ന സുഭാഷ് ചന്ദ്രബോസിന്റെ തന്ത്രത്തെ പാര്‍ട്ടി പിച്ചിച്ചീന്തി. ബോസിന്റെ ദേശാഭിമാനത്തെ പാര്‍ട്ടി ചോദ്യം ചെയ്തു. ജപ്പാന്റെ ഏജന്റായി മുദ്രകുത്തി. പെരിന്തല്‍മണ്ണയിലിരുന്ന്, ചെറുകാട് ഗോവിന്ദ പിഷാരടി എന്ന കമ്യൂണിസ്റ്റ്, ജാപ്പ് വിരുദ്ധ പാഠകത്തില്‍ എഴുതി: നമ്മുടെ നേതാവല്ലാച്ചെറ്റ ജപ്പാന്‍കാരുടെ കാല്‍നക്കി. 


സുഭാഷ് ചന്ദ്രബോസിനെ മാത്രമല്ല, കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളായ ജയപ്രകാശ് നാരായണ്‍, അരുണാ ആസഫലി, മധുലിമായെ, അശോക് മേത്ത, അച്യുത് പട്‌വര്‍ധന്‍, റാം മനോഹര്‍ ലോഹ്യ എന്നിവരെയും പാര്‍ട്ടി ജപ്പാന്റെ ചെരുപ്പുനക്കികളാക്കി. നെഹ്‌റുവുമായി ദീര്‍ഘചര്‍ച്ചയ്ക്കുശേഷം, ഗാന്ധി, കോണ്‍ഗ്രസിന്റെ നിലപാടെടുത്തു: ഫാഷിസ്റ്റ് വിരുദ്ധ യുദ്ധത്തിന് സംഭാവന ചെയ്യാന്‍ കഴിയുന്നത്, സ്വതന്ത്ര ഭാരതത്തിനായിരിക്കും. ജപ്പാന്‍ സേന മലയ, തായ്‌ലന്‍ഡ്, ബര്‍മ എന്നിവ കടന്ന് ഭാരതത്തിലേക്കു വരുമെന്നായപ്പോള്‍, കമ്യൂണിസ്റ്റ് നിലപാടിനടുത്ത സമീപനമാണ്, നെഹ്‌റുവിനുണ്ടായത്. ജപ്പാനൊപ്പം ബോസ് അതിര്‍ത്തി കടന്നാല്‍, താന്‍ വാളെടുത്തു പയറ്റുമെന്ന്, നെഹ്‌റു പറഞ്ഞു. ജപ്പാന്‍ മുന്നേറുമ്പോള്‍, ബ്രിട്ടന്‍ യുദ്ധത്തിനുശേഷം സ്വാതന്ത്ര്യം നല്‍കുമെന്നോ അതിനുമുന്‍പ് സ്വയംഭരണം നല്‍കുമെന്നോ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടാണ്, ക്വിറ്റിന്ത്യാ പ്രസ്ഥാനം ഉണ്ടായത്. 


സ്വതന്ത്ര ഭാരതം അഥവാ ദേശീയ സര്‍ക്കാരുണ്ടായാല്‍ സഖ്യശക്തികള്‍ക്കൊപ്പം നില്‍ക്കാമെന്ന നിലപാട് സമ്മതിച്ചുകൊണ്ടുതന്നെ, നെഹ്‌റുവിനെ ഗാന്ധി വശത്താക്കി. സോവിയറ്റ് യൂണിയനും ചൈനയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ക്വിറ്റിന്ത്യാ പ്രമേയത്തില്‍ ഇതെല്ലാം വന്നു. രണ്ടു കാരണങ്ങളാല്‍, കമ്മ്യൂണിസ്റ്റുകള്‍ ഈ പ്രമേയത്തെ എതിര്‍ത്തു. ഒന്ന്: ക്വിറ്റിന്ത്യാ സമരം, അച്ചുതണ്ടു ശക്തികളെ സഹായിക്കുന്നു എന്ന തോന്നലുളവാക്കും. രാജ്യാന്തര പ്രതിഷേധമുളവാക്കാതെ, ബ്രിട്ടന് കോളനികളെ അടിച്ചമര്‍ത്താന്‍ ഇതുവഴിവയ്ക്കും. രണ്ട്: കോണ്‍ഗ്രസ് മുസ്ലിംലീഗുമായി വഴക്കൊഴിവാക്കി, ദേശീയ സര്‍ക്കാരിന്, ഐക്യത്തോടെ ആവശ്യം ഉന്നയിക്കണം. അതാണ്, ദേശീയ പ്രതിരോധത്തിന് ഉടനെ വേണ്ടത്. യുദ്ധം കഴിഞ്ഞ് സ്വതന്ത്രഭാരതം, ഭിന്നദേശീയതകളുടെ സ്വയം നിര്‍ണയാവകാശം അംഗീകരിക്കണം. 


ഇതുവച്ച്, എഐസിസിയിലെ കമ്യൂണിസ്റ്റ് അംഗങ്ങള്‍ ക്വിറ്റിന്ത്യാ പ്രമേയത്തിനെതിരായി വോട്ടു ചെയ്തു. എതിര്‍ത്തുകൊണ്ടു കമ്മ്യൂണിസ്റ്റുകള്‍ കൈപൊക്കിയപ്പോള്‍, ഗാന്ധി പറഞ്ഞു: ''നിങ്ങള്‍ എഴുന്നേറ്റു നില്‍ക്കുക; എന്നെപ്പോലെ വിശ്വാസദാര്‍ഢ്യമുള്ളവരാണ് നിങ്ങളുമെന്ന് എല്ലാവരും കാണട്ടെ.'' 


''നിര്‍ണായക ഘട്ടത്തില്‍ നിങ്ങള്‍ തെറ്റു ചെയ്തു'' എന്ന് ഗാന്ധി, അവരോടു പറഞ്ഞു. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെ എതിര്‍ത്തതിനൊപ്പം, കമ്യൂണിസ്റ്റ് പാര്‍ട്ടി, ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തെയും എതിര്‍ത്തു. പണിമുടക്കുകള്‍ നിര്‍ത്തിവച്ച്, ഉല്‍പ്പാദനം കൂട്ടുകയാണ് കമ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടതെന്ന് ബി.ടി. രണദിവെ ആജ്ഞയിറക്കി. 


ബംഗാളില്‍ പാര്‍ട്ടി 1943 ല്‍ ബംഗാള്‍ ക്ഷാമത്തിന്റെ ഇരകള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ശ്രമിച്ചു. റോഡുപണി, ചെറിയ അണക്കെട്ടു പണി, കൈത്തൊഴിലുകാരുടെ സഹകരണ സംഘങ്ങള്‍ കെട്ടിപ്പൊക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘടന, ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) എന്നിങ്ങനെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍, വെട്ടുകിളി ശല്യത്തെപ്പറ്റി മുഖപ്രസംഗം എഴുതുന്ന അതേ, ലാഘവം. കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികള്‍ 1944 ല്‍ കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ സോമനാഥ് ലാഹിരിയെക്കൊണ്ട്, ജനകീയ യുദ്ധസിദ്ധാന്തം പ്രസംഗിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ വിവരണം, മൊഹിത് സെന്‍-ന്റെ 'എ ട്രാവലര്‍ ആന്‍ഡ് ദ റോഡ്' എന്ന ആത്മകഥയില്‍ കാണാം. കൊല്‍ക്കത്തയില്‍ നിറഞ്ഞുകവിഞ്ഞ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിട്യൂട്ട് ഹാളില്‍, തടിച്ചുകൂടിയ ജനം, ലാഹിരിയുടെ പ്രസംഗം തടസപ്പെടുത്താന്‍, തുടര്‍ച്ചയായി കൈയടിച്ചു. സംഘാടകര്‍ നിരാശരായി.


പക്ഷേ, ലാഹിരി, മൈക്കിനടുത്തെത്തി, പി.ബി. ഷെല്ലി എന്ന ഇംഗ്ലീഷ് കവിയെപ്പറ്റി കേട്ടിട്ടുണ്ടോ എന്ന് സദസ്സിനോടു ചോദിച്ചു. അദ്ദേഹത്തിന്റെ ചില കവിതകള്‍ സിലബസിലുണ്ടെന്നു ചില കുട്ടികള്‍ പറഞ്ഞു. എങ്കില്‍, ആ കവിയെപ്പറ്റി സംസാരിക്കാം എന്നായി, ലാഹിരി. സദസ്സ് ശാന്തമായി. 40 മിനുട്ട് ഷെല്ലിയെപ്പറ്റി പ്രസംഗിച്ച ലാഹിരി, അവസാനത്തെ പത്തുമിനുട്ട്, ജനകീയ യുദ്ധത്തിലേക്ക് കടന്നു. ഭഗത്‌സിങ്ങിനൊപ്പവും ചിറ്റഗോങ് കലാപത്തിനൊപ്പവും നിന്ന നായികാ നായകന്മാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടും, പാര്‍ട്ടി ജനത്തില്‍നിന്ന് ഒറ്റപ്പെട്ടു. നെഹ്‌റു പിന്നീട് പറഞ്ഞപോലെ, ക്വിറ്റിന്ത്യാ സമരകാലത്ത്, കമ്യൂണിസ്റ്റുകള്‍, വേലിക്കപ്പുറത്തായിരുന്നു. അച്യുതാനന്ദന്‍ വേലിക്കകത്തായതു പിന്നീടാണ്! 


പിന്നെയും കാലം കഴിഞ്ഞാണ്, എസ്.എ. ഡാങ്കെ, എസ്.വി. ചിതാലെ തുടങ്ങിയ നേതാക്കള്‍ ക്വിറ്റിന്ത്യാ സമരത്തിലെ പാര്‍ട്ടി നിലപാടിന് എതിരായിരുന്നു, എന്നു വ്യക്തമായത്. കോണ്‍ഗ്രസുമായുള്ള ഭിന്നത മാറ്റിവച്ച്, തൊഴിലാളികളെ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ അണിനിരത്തണം എന്നാവശ്യപ്പെട്ട്, സര്‍ദാര്‍ പട്ടേല്‍ തന്നെ, ശങ്കര്‍റാവു ദേവിനെ, കമ്യൂണിസ്റ്റ് നേതാവായ എസ്.ജി.സര്‍ദേശായിയുടെ അടുത്തേക്ക് അയച്ചു; ആ ദൗത്യത്തെ പാര്‍ട്ടി നിരാകരിച്ചു. അന്‍പതുകളുടെ മധ്യത്തില്‍, ജനകീയ യുദ്ധസിദ്ധാന്തവും സുഭാഷ് ചന്ദ്രബോസിനെതിരായ വാക്ക് ഛര്‍ദിയും ജയപ്രകാശിനും മറ്റുമെതിരായ വിഷം വമിക്കലും തെറ്റായിരുന്നുവെന്നു പാര്‍ട്ടി വിലയിരുത്തി. പാര്‍ട്ടി, സോവിയറ്റ് യൂണിയനുവേണ്ടി വാദിച്ചതോ? 1950 ല്‍ തന്നെ കണ്ട പാര്‍ട്ടി പ്രതിനിധി സംഘത്തോട് സ്റ്റാലിന്‍ പറഞ്ഞത്, ഭാരതത്തിലെ പാര്‍ട്ടി, സ്വന്തം കാര്യം നോക്കണമായിരുന്നു, എന്നാണ്. ആദ്യം വര്‍ഗം, പിന്നെ മതി രാജ്യം എന്ന ഇന്ത്യന്‍ പാര്‍ട്ടി കൂറ് ചൈന, യുഗോസ്ലാവിയ പാര്‍ട്ടികള്‍ ഒഴിച്ചുള്ളവയെല്ലാം, പങ്കിട്ടിരുന്നു. ഈ കൂറാണ്, കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നിലപാടറിയിച്ച ഹാരി പൊളിറ്റിന്റെ കത്തിനെക്കാള്‍, പാര്‍ട്ടിയെ വഴിതെറ്റിച്ചത്.



© Ramachandran

     


കൂലിപ്പട്ടാളം കണ്ട ഗാന്ധി

അരുണ ആസഫലി കോൺഗ്രസ് വിടുന്നു 
മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഗാന്ധിയെ ഹിംസിക്കാം. കോണ്‍ഗ്രസിനകത്ത് നില്‍ക്കുമ്പോഴേ അവര്‍ അഹിംസക്കെതിരായിരുന്നു. എന്നിട്ടും, ഗാന്ധി അവരെ സ്‌നേഹിച്ചു. 1929 ല്‍ മീററ്റ് ഗൂഢാലോചനക്കേസില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കളെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തപ്പോള്‍, ഗാന്ധി അവരെ ജയിലില്‍ പോയി കണ്ടു. 1937 ലെ ബംഗാള്‍ വിപ്ലവകാരികളെ മോചിപ്പിക്കാന്‍ ഗാന്ധി രംഗത്തിറങ്ങി. 1931 ല്‍ കിഴക്കന്‍ ബംഗാളില്‍ കലക്ടര്‍ ചാള്‍സ് സ്റ്റീവന്‍സിനെ കൊന്ന ശാന്തി, സുനീതി എന്നീ പെണ്‍കുട്ടികളെയും ഗാന്ധി ഇടപെട്ട് ജീവപര്യന്തം തടവില്‍നിന്ന് മോചിപ്പിച്ചു.
1940 ലെ റാംഗഡ്  എഐസിസി സമ്മേളനത്തിനിടയില്‍, വിഷയ നിര്‍ണയ കമ്മിറ്റി യോഗത്തിന്, ഒളിവിലായിരുന്ന ഒരുന്നത കമ്യൂണിസ്റ്റ് നേതാവിനെ ഗാന്ധി സ്വന്തം കാറില്‍ കയറ്റിക്കൊണ്ട് പോകുന്നത് താന്‍ കണ്ടതായി, കമ്യൂണിസ്റ്റ് നേതാവും ‘മെയ്ന്‍ സ്ട്രീം’ പത്രാധിപരുമായിരുന്ന നിഖില്‍ ചക്രവര്‍ത്തി എഴുതിയിട്ടുണ്ട്. ഔദ്യോഗിക പ്രമേയത്തിനെതിരെ, കമ്യൂണിസ്റ്റ് ഭേദഗതി ആ നേതാവിന് അവതരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. ഇതിനാണ് പ്രതിപക്ഷ ബഹുമാനം എന്നുപറയുന്നത്. 1946 വരെയും കമ്യൂണിസ്റ്റുകളെ കോണ്‍ഗ്രസില്‍ നിലനിര്‍ത്തിയിരുന്നു. 1942 ലെ മുംബൈ എഐസിസി സമ്മേളനത്തില്‍ ക്വിറ്റിന്ത്യാ പ്രമേയത്തെ അവര്‍ എതിര്‍ത്തപ്പോഴും, അവരെ പുറത്താക്കിയില്ല.
ആദ്യകാലത്തുതന്നെ എസ്.എ. ഡാങ്കെ, ഗാന്ധിയെയും ലെനിനെയും താരതമ്യം ചെയ്ത് എഴുതിയ പുസ്തകത്തില്‍, വിപ്ലവപ്പോരാട്ടത്തിന് പറ്റിയ ഒന്നല്ല അഹിംസ എന്നുപറഞ്ഞിരുന്നു. മുപ്പതുകളില്‍, ആല്‍ഡസ് ഹക്‌സ്‌ലിയുടെ എന്‍ഡ്‌സ് ആന്‍ഡ് മീന്‍സ് (ലക്ഷ്യവും മാര്‍ഗവും) പ്രസിദ്ധമായപ്പോള്‍ ലണ്ടനിലെ കൃഷ്ണ ഷെല്‍വാങ്കര്‍ എന്ന മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവി, ‘എന്‍ഡ്‌സ് ആര്‍ മീന്‍സ്’ (ലക്ഷ്യമാണ് മാര്‍ഗം) എന്ന ബദല്‍ പുസ്തകം എഴുതി. സ്വാതന്ത്ര്യത്തിനുശേഷം ഷെല്‍വാങ്കര്‍ ‘ഹിന്ദു’ ലേഖകനായി. അന്ന് ലണ്ടനില്‍ രൂപപ്പെട്ടിരുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് സംഘത്തിന് ഇഷ്ടവിഭവമായിരുന്നു, ഷെല്‍വാങ്കറിന്റെ പുസ്തകം. ഈ ഘട്ടത്തില്‍ തന്നെയാണ്, ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളുടെ തലതൊട്ടപ്പന്‍ രജനി പാമെ ദത്ത് ‘ഇന്ത്യാ ടുഡേ’ എന്ന പുസ്തകം എഴുതിയത്. അതില്‍ ഗാന്ധിയെ ‘ഇന്ത്യന്‍ വിപ്ലവത്തിന്റെ യോനാ’ എന്നു പരിഹസിച്ചു. ബൈബിളിലെ ചെറുകിട പ്രവാചകനായ യോനയാണ്, നിനവേ നഗരത്തിന്റെ നാശം പ്രവചിച്ചത്. ഇപ്പുസ്തകം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ മുച്ചൂടും ഗാന്ധി വിരോധികളാക്കി.
കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കമ്യൂണിസ്റ്റുകള്‍ ഹിംസ മാര്‍ഗമായി കൊണ്ടുനടന്നു. ബംഗാളിലും യുപിയിലും പഞ്ചാബിലും ഇവര്‍ കോണ്‍ഗ്രസ് ഭാരവാഹികളായി തുടര്‍ന്നു. ബംഗാളിലെ മിക്കവാറും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികള്‍ ഇവരുടേതായിരുന്നു. എസ്.ജി.സര്‍ദേശായ്, ബെങ്കിം മുക്കര്‍ജി, ദിന്‍കര്‍ മേത്ത, പി. കൃഷ്ണപിള്ള, ഇഎംഎസ് ഒക്കെ ഹിംസാവാദികളായിരുന്നു.
റഷ്യയെ 1941 ജൂണില്‍ ഹിറ്റ്‌ലര്‍ ആക്രമിച്ചതോടെ, കമ്യൂണിസ്റ്റുകള്‍ ദേശവിരുദ്ധരായി. യുദ്ധത്തെ സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളിലും രണ്ടഭിപ്രായമുണ്ടായിരുന്നു. യുദ്ധശേഷം സ്വാതന്ത്ര്യം ബ്രിട്ടന്‍ വാഗ്ദാനം ചെയ്താല്‍, ബ്രിട്ടനൊപ്പം നില്‍ക്കാം എന്ന നിലപാടിന് മുന്‍തൂക്കം കിട്ടി. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സേന രൂപവല്‍ക്കരിച്ച് ജപ്പാന്‍ സേനയ്‌ക്കൊപ്പം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുമ്പോള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കൂടി നിലപാട് ചര്‍ച്ച ചെയ്തു. ആ ചര്‍ച്ച ബ്രിട്ടന്‍ ചോര്‍ത്തി പുറത്തുവിട്ടതോടെ, ഓഗസ്റ്റ് ആദ്യവാരം മുംബൈയില്‍ എഐസിസി വിളിക്കാന്‍ തീരുമാനിച്ചു. അതിലാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്.
ഗാന്ധി ,ജോഷി ,അരുണ 

റഷ്യ ആക്രമിക്കപ്പെട്ടതോടെ രണ്ടാംലോകയുദ്ധം ജനകീയ യുദ്ധമായി കണ്ട കമ്യൂണിസ്റ്റുകള്‍, അതുവരെ സ്വീകരിച്ച സാമ്രാജ്യത്വയുദ്ധമെന്ന നിലപാടില്‍ നിന്ന് തെന്നി മാറി. ദിയോളിയില്‍ തടവില്‍ കഴിഞ്ഞിരുന്ന ബി.ടി. രണദിവെ, ബ്രിട്ടനൊപ്പം നില്‍ക്കണമെന്ന ബദല്‍രേഖ പാര്‍ട്ടി നേതൃത്വത്തിന് അയച്ചു. ഇതും ഇതിനുള്ള മറുപടിയും പൊളിറ്റ് ബ്യൂറോ കീഴ്ഘടകങ്ങള്‍ക്ക് അയച്ചു. 1941 ഡിസംബറില്‍, യുദ്ധം ജനകീയ യുദ്ധമാണെന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് നേതാവ് ഹാരി പൊളിറ്റ് ഉത്തരവിട്ടതോടെ, വിഭാഗീയത അടങ്ങി. അത് കോമിന്റേണ്‍ ലൈന്‍ ആണെന്ന് പൊളിറ്റിന്റെ കത്തു വന്നു. പട്‌നയില്‍ ചേര്‍ന്ന എഐഎസ്എഫ് യോഗത്തില്‍ ജനകീയ യുദ്ധകാഹളം മുഴങ്ങി. എം.എന്‍.റോയിയുടെ ചേരി, ബ്രിട്ടനൊപ്പം പരസ്യമായി രംഗത്തുവന്നു.
പല കമ്യൂണിസ്റ്റ് നേതാക്കളും മുംബൈ എഐസിസിക്കു പോയതേയില്ല. ഒരു ഡസന്‍ കമ്മ്യൂണിസ്റ്റുകളെ അവിടെയെത്തിയുള്ളൂ. അവര്‍, ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിന് പോകാതെ, കോണ്‍ഗ്രസും മുസ്ലിം ലീഗുമായി ചേര്‍ന്ന് ദേശീയ സര്‍ക്കാരിന് വാദിക്കണമെന്ന് ഭേദഗതി കൊണ്ടുവന്നു. അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയതിന് ഗാന്ധി കമ്യൂണിസ്റ്റുകളെ അഭിനന്ദിച്ചു. അദ്ദേഹം ഉപദേശിച്ചു: ”പ്രതീക്ഷ വറ്റിയ ന്യൂനപക്ഷമായിട്ടും, ആളുകള്‍ പരിഹസിക്കുമെന്നറിഞ്ഞിട്ടും, ധീരരായിത്തന്നെ ഇരിക്കുക.”
പലയിടത്തും കോണ്‍ഗ്രസിന്റെ പ്രക്ഷോഭത്തെ കമ്യൂണിസ്റ്റുകള്‍ തടഞ്ഞ്, ഉല്‍പാദനം കൂട്ടാന്‍ യത്‌നിച്ചു. അവര്‍, ജനത്തില്‍നിന്ന് ഒറ്റപ്പെട്ടു. ഗാന്ധി ജയിലില്‍ നിന്ന് 1944 ല്‍ പുറത്തിറങ്ങിയപ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ കോണ്‍ഗ്രസ് വികാരം മയപ്പെടുത്തണമെന്ന് അപേക്ഷിച്ചു. ആ സംഘത്തിലുള്‍പ്പെട്ട മോഹന്‍ കുമാരമംഗലം പില്‍ക്കാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഗാന്ധിയോട് അപേക്ഷിച്ചിട്ട് പ്രയോജനമുണ്ടായില്ല. യുദ്ധശേഷം, 1945 ല്‍ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ പുറത്തുവന്നപ്പോള്‍ പലയിടത്തും കമ്യൂണിസ്റ്റുകള്‍ക്ക് തല്ലുകൊണ്ടു. 1946 ല്‍ കമ്യൂണിസ്റ്റുകള്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്തായി. അഞ്ചുവര്‍ഷത്തിനുള്ളില്‍, ക്വിറ്റിന്ത്യാ നേതാക്കളില്‍ പലരും കമ്യൂണിസ്റ്റ് പാളയത്തിലെത്തി-നാനാപാട്ടീല്‍ (സത്താറ), അജയ് മുക്കര്‍ജി (താംലുക്), വീര്‍ ബഹാദൂര്‍ സിങ് (ബലിയ). ക്വിറ്റിന്ത്യാ സമ്മേളനത്തില്‍, മുംബൈ ഗൊവാലിയ ടാങ്ക് മൈതാനത്ത് പതാക ഉയര്‍ത്തിയ അരുണാ ആസഫ് അലി തന്നെയും അക്കൂട്ടത്തില്‍പ്പെട്ടു.
ഗാന്ധിയും ബോസും ‘അന്ധമിശിഹ’മാരാണെന്ന് കമ്യൂണിസ്റ്റ് മുഖപത്രം ക്വിറ്റിന്ത്യയ്ക്ക് മുന്‍പ് പരിഹസിച്ചു. ”ബൂര്‍ഷ്വാ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം വഴിമുട്ടി”യെന്ന് 1941 ഫെബ്രുവരിയില്‍ എഴുതി. ”പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക” എന്ന മുദ്രാവാക്യം ആശയപരമായ പാപ്പരത്തമാണെന്ന് അവഹേളിച്ചു-ആര്‍എസ്എസ് ശാഖകളില്‍, സ്വാതന്ത്ര്യ ഗീതം പാടിയിരുന്ന കാലമായിരുന്നു, അത്; അരുണയ്ക്ക് തന്നെയും ആര്‍എസ്എസ് അഭയം നല്‍കിയ കാലം. അന്ന് ബ്രിട്ടീഷ് ഏജന്റായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി.ജോഷി, 1943 മാര്‍ച്ച് 15 ന് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി സര്‍ റജിനാള്‍ഡ് മാക്‌സ്‌വെല്ലിന് 120 പേജുള്ള റിപ്പോര്‍ട്ട് അയച്ചു-ഏതൊരു ചാരനെയും പോലെ.
ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ താനും പാര്‍ട്ടിയും ആവതെല്ലാം ചെയ്യുന്നുണ്ടെന്ന് അതില്‍ ജോഷി പറഞ്ഞു. പാക്കിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നതിന് നാലു കാരണങ്ങള്‍ ജോഷി റിപ്പോര്‍ട്ടില്‍ നിരത്തി. ഒന്ന്: ഇന്ത്യ ഒറ്റ രാഷ്ട്രമല്ല, പല ദേശീയതകള്‍ ചേര്‍ന്നതാണ്. രണ്ട്: പാക്കിസ്ഥാനുവേണ്ടിയുള്ള ആവശ്യം ന്യായമാണ്; കാരണം, അവരെ ഹിന്ദുക്കള്‍ ഭാവിയില്‍ പീഡിപ്പിക്കും. മൂന്ന്: മുസ്ലിംലീഗ് തന്നെ പുരോഗമനപരവും മതേതരവുമായി മാറി. ജിന്ന മതേതരവാദിയും മതവിരുദ്ധനുമായി. നാല്: സ്വയം നിര്‍ണയാവകാശം മുസ്ലിംകള്‍ക്ക് കോണ്‍ഗ്രസ് അനുവദിക്കണം.
ക്വിറ്റിന്ത്യാകാലത്ത് കോണ്‍ഗ്രസുകാരെ കമ്യൂണിസ്റ്റുകള്‍ ഒറ്റുന്നതിനെതിരെ ഗാന്ധിതന്നെ 1944 ജൂണ്‍ ഒന്നിന് എഴുതി. അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ജോഷി കൃത്യമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു, ഇത്. ആ കത്തില്‍ ഗാന്ധി അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു:
ഒന്ന്: ‘ജനകീയ യുദ്ധ’ത്തില്‍ ‘ജനം’ എന്നുവച്ചാലെന്താണ്? ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പേരില്‍ എന്നോ? കിഴക്ക്/തെക്ക് പശ്ചിമ ആഫ്രിക്കയിലെ നീഗ്രോകളുടെ പേരില്‍ എന്നോ? അമേരിക്കയിലെ നീഗ്രോകളുടെ പേരില്‍ എന്നോ? സഖ്യകക്ഷികള്‍ ഇത്തരമൊരു യുദ്ധത്തിലാണോ?
രണ്ട്:താങ്കള്‍ പ്രതിനിധീകരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പണമിടപാടുകള്‍ പൊതു ഓഡിറ്റിന് വിധേയമാണോ? ആണെങ്കില്‍, എന്നെ കാണിക്കാമോ?
മൂന്ന്: കഴിഞ്ഞ രണ്ടുവര്‍ഷം തൊഴില്‍സമരങ്ങള്‍ നടത്തിയ നേതാക്കളെയും സംഘാടകരെയും അറസ്റ്റ് ചെയ്യാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, അധികാരികളെ സജീവമായി സഹായിച്ചുവെന്നു പറയപ്പെടുന്നു.
നാല്: ദുഷ്ടലാക്കോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നുഴഞ്ഞുകയറിയതായി പറയപ്പെടുന്നു.
അഞ്ച്: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം പുറത്തുനിന്ന് ആജ്ഞാപിക്കുന്നതല്ലേ?
ജൂണ്‍ 14 ന് ജോഷി അയച്ച മറുപടിയില്‍, ഗാന്ധിയുടെ ആരോപണങ്ങള്‍ നിരാകരിച്ചില്ല. അവ തെളിയിക്കാനാവില്ല എന്നുപറഞ്ഞു കൈകഴുകി. എന്നിട്ട് ജോഷി ഇങ്ങനെ വീമ്പിളക്കി:
കടുത്ത ക്ഷാമത്തിനിടയിലും ഞങ്ങള്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ പോരാട്ടങ്ങളില്‍ നിന്ന് തടഞ്ഞത്, ഞങ്ങളുടെ സ്വാധീനത്തിന് മാത്രമല്ല, ദേശീയ താല്‍പര്യങ്ങള്‍ തിരിച്ചറിയാനുള്ള ഞങ്ങളുടെ കഴിവിന് കൂടി തെളിവാണ്.
ഇതാണ്, കമ്യൂണിസ്റ്റുകളുടെ ഗാന്ധി; കൂലിപ്പടയാളികളുടെ ഗാന്ധി. ഇതാണ്, അവര്‍ കാണുന്ന വരിയുടയ്ക്കപ്പെട്ട തൊഴിലാളിവര്‍ഗം. ഇതാണ്, ചാരന്മാരുടെ ദേശീയ താല്‍പര്യം.

© Ramachandran

മാർക്സിനെ ചൂണ്ടിയ പിള്ള

അത്, മോഷണം ആയിരുന്നു 

നാലാംകിട പത്രാധിപരായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെപ്പറ്റി ഒരു മണ്ടന്‍ എഴുതിയ ഒരു വാചകം തിരുമണ്ടന്മാര്‍ ആവര്‍ത്തിച്ചു കാണാറുണ്ട്. 1917 ലെ റഷ്യന്‍ വിപ്ലവത്തിനും അഞ്ചുവര്‍ഷം മുന്‍പ്, 1912 ല്‍, പിള്ള, കാള്‍ മാര്‍ക്‌സിന്റെ ജീവചരിത്രം എഴുതി എന്ന കൊട്ടിപ്പാടി സേവയാണ്, അത്.

അതൊരു മോഷണ മുതലായതിനാല്‍, ഞാന്‍ തൊണ്ടി സഹിതം പിടിച്ചിട്ടുണ്ട്. എന്റെ സാക്ഷ്യം പോരെങ്കില്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുറത്തിറക്കിയ, History of the Communist Movement in India എന്ന പുസ്തകത്തെ ആശ്രയിക്കാം. അതിന്റെ ആമുഖത്തില്‍, കാള്‍ മാര്‍ക്‌സിന്റെ പേര്, ഭാരതത്തില്‍ ആരൊക്കെ ആദ്യം പരാമര്‍ശിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. പി.സി. ജോഷിയും കെ. ദാമോദരനും ചേര്‍ന്ന് എഴുതിയ 'മാര്‍ക്‌സ് കംസ് ടു ഇന്ത്യ' (1975) എന്ന പുസ്തകത്തില്‍, 1903 ല്‍ കൊല്‍ക്കത്തയിലെ 'അമൃത ബസാര്‍ പത്രിക'യില്‍, Rise of Foreign Socialists: Their Remarkable Growth in the continent in Recent Years എന്ന ലേഖനത്തിലാണ്, ആദ്യം മാര്‍ക്‌സിന്റെ പേരുവന്നതെന്നു പറഞ്ഞത്, തെറ്റാണെന്ന് പാര്‍ട്ടി ചരിത്രം പറയുന്നു. എന്നിട്ട്, ജെ.വി.നായിക്കിലേക്ക് വരുന്നു. 'ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി' എന്ന ഇടതുവാരികയുടെ 1999 മെയ് ഒന്നിലെ ലക്കത്തില്‍, നായിക്ക്, Lokamanya Tilak on Karl Marx and Class Conflict എന്ന ലേഖനം എഴുതി. അതില്‍ വെളിപ്പെടുത്തുന്നത്, 1881 മെയ് ഒന്നിലെ 'മഹ്‌റാട്ട'യില്‍ ബാലഗംഗാധര തിലകന്‍ എഴുതിയ ലേഖനത്തില്‍ മാര്‍ക്‌സിന്റെ പേര് ആദ്യം വന്നു എന്നാണ്. എന്നുവച്ചാല്‍, മാര്‍ക്‌സിസവുമായി ഒരു ബന്ധവുമില്ലാത്ത, ഭാരതീയതയുമായി നല്ല ബന്ധമുള്ള ഒരാളാണ്, മാര്‍ക്‌സിന്റെ പേരാദ്യം പറഞ്ഞത്. ആ ഖണ്ഡിക ഇവിടെ എടുത്തുചേര്‍ക്കുന്നില്ല.

ഇനി പാര്‍ട്ടി ചരിത്രം പറയുന്നതാണ് പ്രധാനം. മാര്‍ക്‌സിനെപ്പറ്റി ഒരു മുഴുനീള ലേഖനം ഭാരതത്തില്‍ ആദ്യം വരുന്നത്, 1912 മാര്‍ച്ചില്‍ 'മോഡേണ്‍ റിവ്യൂ' എന്ന മാസികയിലാണ്്. ദേശീയ പത്രപ്രവര്‍ത്തകനായ രാമാനന്ദ ചാറ്റര്‍ജി പത്രാധിപരായ ആ മാസികയില്‍, 'കാള്‍ മാര്‍ക്‌സ്: എ മോഡേണ്‍ ഋഷി' എന്ന പേരില്‍ ലേഖനം എഴുതിയത്, ലാലാ ഹര്‍ദയാല്‍ ആയിരുന്നു. അമേരിക്കയില്‍ ഗദര്‍ പാര്‍ട്ടി സ്ഥാപിച്ചവരില്‍ ഒരാളാണ്, ഹര്‍ദയാല്‍. ഹര്‍ദയാലിന്റെ ലേഖനം, നാലുമാസം കഴിഞ്ഞ്, ഓഗസ്റ്റില്‍, രാമകൃഷ്ണപിള്ള ചൂണ്ടിയതാണ്, പാടിപ്പുകഴ്ത്തുന്ന മാര്‍ക്‌സിന്റെ ആ ജീവചരിത്രം. അത് ജീവചരിത്രം ഒന്നുമല്ല; ഒരു നീണ്ടലേഖനം കോപ്പിയടിച്ചാല്‍ ലഘുലേഖയല്ലേ ആകൂ?

രാമകൃഷ്ണപിള്ള മലയാള പത്രപ്രവര്‍ത്തനത്തിന്റെ അമ്മാച്ചനാണോ, മച്ചമ്പിയാണോ എന്നൊന്നും എനിക്കറിയില്ല. എന്നാല്‍, ഭാരതീയ പത്രപ്രവര്‍ത്തനത്തിന്റെ പിതാവാണ്, രാമാനന്ദ ചാറ്റര്‍ജി. അദ്ദേഹത്തെ ഓര്‍ക്കാനുള്ള സന്ദര്‍ഭമാണ്, ഇത്. ഇത് അദ്ദേഹത്തിന്റെ 150-ാം ജന്മവര്‍ഷമാണെന്ന്, ദിലീപ് പഡ്ഗാവ്ങ്കര്‍ എഴുതുന്നു. ദിലീപിനെ ഞാന്‍ വിശ്വസിക്കണോ? കാരണം, രേഖകളില്‍ കാണുന്നത്, ചാറ്റര്‍ജി ജനിച്ചത്, 1865 മെയ് 29 ന് ആണെന്നാണ്. അങ്ങനെ അത് തെറ്റിപ്പോയാലും ഓര്‍ക്കാന്‍ ന്യായമുണ്ട്. അദ്ദേഹം മരിച്ചത്, 1943 സെപ്തംബര്‍ 30 നാണ്. ആ ശ്രാദ്ധം പത്തുനാള്‍ കഴിഞ്ഞിട്ടാണല്ലോ.

'മോഡേണ്‍ റിവ്യൂ'വിന്റെ സ്ഥാപകനും പത്രാധിപരും ഉടമയുമായിരുന്നു, ചാറ്റര്‍ജി. അതുപോലൊന്ന്, ഇനി ഉണ്ടാവുകയില്ല. അതില്‍ എഴുതിയിരുന്നത്, ടഗോര്‍, നെഹ്‌റു, സുഭാഷ്ചന്ദ്ര ബോസ്, ഗാന്ധി, റൊമെയ്ന്‍ റൊളാങ്, ലാലാ ലജ്പത്‌റായ്, ഭഗിനി നിവേദിത, ജാദുനാഥ് സര്‍ക്കാര്‍ എന്നിവരൊക്കെ ആയിരുന്നു! ഭാരതീയ ദേശീയ ബുദ്ധിജീവികളുടെ സംഗമബിന്ദുവായിരുന്നു, മാസിക. രാഷ്ട്രീയം, ധനശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയെ സംബന്ധിച്ച പ്രബന്ധങ്ങള്‍, കവിതകള്‍, കഥകള്‍, യാത്രാവിവരണങ്ങള്‍, ചിത്രങ്ങള്‍ എന്നിവ അതില്‍ ഉണ്ടായിരുന്നു. ഭാരതത്തില്‍ ആദ്യമായി, പരിസ്ഥിതിനാശത്തെപ്പറ്റി രാധാ കമല്‍ മുക്കര്‍ജി എഴുതിയ ലേഖനങ്ങള്‍ അതില്‍ വന്നു. വെറിയര്‍ എല്‍വിന്റെ ആദ്യ മാനവശാസ്ത്ര ലേഖനങ്ങള്‍ അതില്‍ കണ്ടു. 1937 നവംബറില്‍ നെഹ്‌റു, 'ചാണക്യ' എന്ന തൂലികാ നാമത്തില്‍, സ്വയം വിമര്‍ശനപരമായ 'രാഷ്ട്രപതി' എന്ന ലേഖനം അതില്‍ എഴുതി.

'സ്വദേശാഭിമാനി' യുടെ സാഹിത്യ ലേഖനങ്ങള്‍, നിരൂപണങ്ങള്‍' എന്നൊരു പുസ്തകം സാഹിത്യ അക്കാദമി ഇറക്കിയിട്ടുണ്ട്. മിക്കവാറും നിരൂപണങ്ങള്‍ 'മോഡേണ്‍ റിവ്യൂ'വില്‍ നിന്ന് അടിച്ചുമാറ്റിയതായിരിക്കും. 'മോഡേണ്‍ റിവ്യൂ' ഇംഗ്ലീഷിലായിരുന്നെങ്കിലും, 'പ്രഭാസി' എന്ന സഹോദരി, ബംഗാളിയില്‍ ഇറങ്ങി. ഒരു രാഷ്ട്രീയകക്ഷിയുടെയും വാലാകാന്‍ ഇരു പ്രസിദ്ധീകരണങ്ങളും പോയില്ല. 'ഇന്ത്യന്‍ സോഷ്യല്‍ റിഫോമര്‍' എന്ന പ്രസിദ്ധീകരണം മാത്രമായിരുന്നു, അതിനോടു മത്സരിക്കാനുണ്ടായിരുന്നത്. സ്വാമി നിഗമാനന്ദയുടെ വിഖ്യാതമായ 'താക്കുരേര്‍ ചിതി' 1938 ഡിസംബര്‍ 26ന്, 'മോഡേണ്‍ റിവ്യൂ'വിലാണ് വന്നത്. ശിഷ്യന്മാര്‍ക്ക് നിഗമാനന്ദ പരമഹംസന്‍ എഴുതിയ 100 കത്തുകളാണ്, അവ. ചാറ്റര്‍ജിയുടെ മുഖം ടഗോറിനെപ്പോലിരിക്കുമെന്നോ, കേസരി ബാലകൃഷ്ണയെപ്പോലിരിക്കുമെന്നോ പറയാം
കേസരിയുടെ മുഖത്ത് ജ്ഞാനപ്രകാശം വിളങ്ങിയിരുന്നുവെന്ന്, എം.പി.പോളോ കുറ്റിപ്പുഴയോ എഴുതിയിട്ടുണ്ട്. ജ്ഞാനത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരുടെ മുഖത്ത്, സാത്വിക പ്രകാശം കളിയാടുന്നതു ഞാനും കണ്ടിട്ടുണ്ട്. വി.ആര്‍.കൃഷ്ണയ്യരുടെ അഗാധമായ കണ്ണുകള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ? 

ബങ്കുരയിലെ പഥക്പുര ഗ്രാമത്തില്‍, ശ്രീനാഥ് ചതോപാധ്യയുടെയും (ബംഗാളി ബ്രാഹ്മണരില്‍, ചാറ്റര്‍ജിയും ചതോപാധ്യയും ഒന്ന്, മുക്കര്‍ജിയും മുഖോപാധ്യയും ഒന്ന്) ഹരസുന്ദരി ദേവിയുടെയും മൂന്നാമത്തെ മകനായിരുന്നു, രാമാനന്ദ ചാറ്റര്‍ജി/ചതോപാധ്യായ. കവിതയായിരുന്നു, കുട്ടിക്കാലത്ത് ഇഷ്ടം. രംഗലാല്‍ ബന്ദോപാധ്യായയുടെ ദേശാഭിമാന കവിതകളില്‍ ശ്രദ്ധയുടക്കി. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്കു നേടിയപ്പോള്‍, പ്രൊഫസര്‍ ഹേരംബചന്ദ്ര മൈത്ര, ബ്രഹ്മസമാജത്തിന്റെ 'ഇന്ത്യന്‍ മെസഞ്ചര്‍' എന്ന മുഖപത്രത്തില്‍ സഹപത്രാധിപര്‍ ജോലി കൊടുത്തു. മൈത്രയായിരുന്നു, പത്രാധിപര്‍. 1890 ല്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി, സിറ്റി കോളജില്‍ അധ്യാപകനായി. ചെടികള്‍ക്കും പ്രാണനുണ്ടെന്ന് തെളിയിച്ച മഹാശാസ്ത്രജ്ഞനായ ജഗദീശ് ചന്ദ്രബോസിനൊപ്പം, 'മുകുള്‍' എന്ന കുട്ടികളുടെ മാസിക തുടങ്ങി; സന്യാസി തുല്യനായ, ശിവനാഥ് ശാസ്ത്രി, പത്രാധിപര്‍. ചാറ്റര്‍ജി 1895 ല്‍ അലഹബാദ് കായസ്ഥ പാഠശാലയില്‍ അധ്യാപകനായി അങ്ങോട്ടു പോയെങ്കിലും, രണ്ടുവര്‍ഷത്തിനകം തിരിച്ചെത്തി, ബംഗാളി സാഹിത്യമാസികയായ 'പ്രദീപി'ന്റെ ചീഫ് എഡിറ്ററായി. അഭിപ്രായഭിന്നത കാരണം പിരിഞ്ഞ്, 1901 ല്‍ 'പ്രഭാസി' ആരംഭിച്ചു. ആറുവര്‍ഷത്തിനുശേഷം, 'മോഡേണ്‍ റിവ്യൂ' വന്നു. 

ഒരു സംഘം വിദ്യാര്‍ത്ഥികളോട് ചാറ്റര്‍ജി, 1934 മാര്‍ച്ച് 10 ന് ഒരു പത്രം എന്തായിരിക്കണം എന്നു വിവരിച്ചു: ലോകമാകെയുള്ള മനീഷികളില്‍നിന്ന് വിചാരവും ആശയങ്ങളും വസ്തുതകളും ശേഖരിക്കുക, വാര്‍ത്തകള്‍ ശേഖരിക്കുക. തെരുവിലലയുന്ന മനുഷ്യനുപോലും മനസിലാകുന്ന ഭാഷയില്‍ അത് അവതരിപ്പിക്കുക. പൊതുജനാഭിപ്രായം സത്യസന്ധമായി, നാട്ടിലെത്തിക്കുന്നതോടൊപ്പം, അത് ശരിയായ ദിശയില്‍ അല്ലെങ്കില്‍, അതിനെ ചോദ്യംചെയ്യാനുള്ള ചങ്കൂറ്റവും കാട്ടുക. നല്ല പത്രാധിപരാകാന്‍, രാഷ്ട്രീയം, ഭരണം എന്നിവയെപ്പറ്റിയുള്ള വിവരവും രാജ്യങ്ങളുടെ ഉയര്‍ച്ച താഴ്ചകളുടെ ചരിത്രബോധവും ധനശാസ്ത്രം, സാമൂഹിക ശാസ്ത്രങ്ങള്‍ എന്നിവയെപ്പറ്റി മാത്രമല്ല, ഇന്‍ഷുറന്‍സിനെപ്പറ്റിപ്പോലുമുള്ള അറിവുണ്ടാകണം. ലോകമാകെയുള്ള തൊഴില്‍ സമരങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന പരീക്ഷണങ്ങള്‍, ഭിന്നമതങ്ങളെപ്പറ്റിയുള്ള ജ്ഞാനം എന്നിവ ഉണ്ടാകണം. പ്രത്യേക ലേഖകരെ വച്ച്, ഇവ താളുകളില്‍ വേണ്ടവിധം അവതരിപ്പിക്കണം. പുസ്തകാവലോകനങ്ങള്‍, കത്തുകള്‍, ചിത്രങ്ങള്‍ എന്നിവ വേണം. സ്വദേശാഭിമാനി പിള്ളയെപ്പോലെ, രാജഗോപാലാചാരിയെ ജാരഗോപാലാചാരി എന്നുവിളിക്കുന്നത് പത്രപ്രവര്‍ത്തനമല്ല എന്നര്‍ത്ഥം. 

ചാറ്റര്‍ജി ആരായിരുന്നു എന്നറിയാന്‍, അനികേന്ദ്രസെന്‍, ദോവാംഗ്ഷു ദത്ത, നിലാഞ്ജന എസ് റോയ് എന്നീ പത്രപ്രവര്‍ത്തകര്‍ ഇറക്കിയ, രാമചന്ദ്ര ഗുഹ അവതാരിക എഴുതിയ, 'പാട്രിയട്ട്‌സ്, പോയറ്റ്‌സ് ആന്‍ഡ് പ്രിസണേഴ്‌സ്' എന്ന പുസ്തകമുണ്ട്. നീരദ് സി. ചൗധരിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമായ 'ദൈ ഹാന്‍ഡ്, ഗ്രേറ്റ് അനാര്‍ക്ക്' ഉണ്ട്. 'മോഡേണ്‍ റിവ്യൂ'വില്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു, നീരദ്. ആ പേരില്‍നിന്നാണ്, ദരിദ്ര ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഒരാള്‍ ധിഷണകൊണ്ട്, ലോകം കീഴടക്കിയ കഥ ചൗധരിയില്‍നിന്നറിയാം. പെണ്ണുങ്ങളെപ്പറ്റി ചാറ്റര്‍ജിക്കുണ്ടായിരുന്ന അന്ധവിശ്വാസത്തോട്, നീരദ് യോജിച്ചില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ പോലും, പെണ്ണിന് ഒരിക്കലും തെറ്റുചെയ്യാനാവില്ലെന്ന്, ചാറ്റര്‍ജി വിശ്വസിച്ചു.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഉച്ചസ്ഥായിയില്‍, രണ്ടു ബംഗാളി യുവതികള്‍, ശാന്തിഘോഷും സുനീതി ചൗധരിയും ജില്ലാ മജിസ്‌ട്രേട്ടായിരുന്ന ചാള്‍സ് ജെഫ്രി ബുക്‌ലന്‍ഡ് സ്റ്റീവന്‍സിനെ വെടിവച്ചു കൊന്ന ശേഷവും, ചാറ്റര്‍ജി ഈ വിശ്വാസത്തില്‍ ഉറച്ചുനിന്നു. സ്ത്രീകള്‍ വിദ്യാഭ്യാസ നേട്ടം കൊയ്താല്‍, ചാറ്റര്‍ജി പടംവച്ച് അച്ചടിച്ചു. പെണ്ണുങ്ങളെപ്പറ്റി ചാറ്റര്‍ജി പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. പെണ്ണ് കോഴ വാങ്ങാന്‍ തുടങ്ങിയാല്‍, മലവെള്ളപ്പാച്ചില്‍ പോലെയാണ്. പണക്കിഴിയില്‍ തുള വീഴും. അണുവിടപോലും, ജാതിയോ വര്‍ഗീയതയോ, ചാറ്റര്‍ജിയില്‍ ഉണ്ടായിരുന്നില്ല. ചാറ്റര്‍ജിയുടെ ദീക്ഷ, ബ്രഹ്മസമാജക്കാരുടെ പൊതുദീക്ഷയായിരുന്നുവെന്ന്, നീരദ് എഴുതുന്നു. എനിക്ക് തോന്നുന്നത്, അത് തത്വദീക്ഷ ആയിരുന്നു, എന്നാണ്. ജനീവയില്‍, ഐക്യരാഷ്ട്രസഭയ്ക്ക് മുന്‍പത്തെ ലീഗ് ഓഫ് നേഷന്‍സിന്റെ സമ്മേളനത്തിന്റെ സദസ്സിലുണ്ടായിരുന്ന ചാറ്റര്‍ജിയെ ടഗോറായി, ആളുകള്‍ തെറ്റിദ്ധരിക്കുകയുണ്ടായി. അപ്പോള്‍, അത് ഒരു സാഹിത്യദീക്ഷയുമായിരുന്നു!

സാർത്ര് ആകാൻ പഠിച്ച മുകുന്ദൻ

ലയാള സാഹിത്യത്തിലെ കാലഹരണപ്പെട്ട പുണ്യാളനായ എം.മുകുന്ദന്‍, കോഴിക്കോട്ട്, ഉറക്കെ ചിന്തിക്കുകയുണ്ടായി. 'കേശവന്റെ വിലാപങ്ങള്‍: നോവല്‍ പഠനങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു:

 ''രാജ്യത്ത് എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഎം ആണ്. എഴുത്തുകാരന് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണ്; ഇവിടെ സാഹിത്യകാരന്മാര്‍ സുരക്ഷിതരാണ്.'' 

മാഹിയില്‍ ജനിച്ച മുകുന്ദന്റെ എഴുത്തിന്റെ വേരുകള്‍ ഫ്രാന്‍സിലാണെന്ന് പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്കൊക്കെ അറിയാം. ഫ്രഞ്ച് നോവലിസ്റ്റായ റൊബ്ബേ ഗ്രിയേയെപ്പോലുള്ളവരുടെ പുസ്തകങ്ങള്‍  പരിഭാഷ ചെയ്ത് മലയാളത്തില്‍ വന്നാല്‍ പൊട്ടുന്ന കുമിള മാത്രമാണ്, മുകുന്ദന്‍. കേരളീയതയ്‌ക്കോ ഭാരതീയതയ്‌ക്കോ പകരം, മുകുന്ദന്റെ കഥകളിലും നോവലുകളിലും അസ്തിത്വവാദം നീറിനില്‍ക്കുന്നതിന് കാരണം, മുകുന്ദന്‍ ഫ്രഞ്ചില്‍ ചിന്തിക്കുന്നതുകൊണ്ടാണ്. 
പക്ഷേ, ഫ്രാന്‍സില്‍ ജീവിച്ച ഴാങ് പോള്‍ സാര്‍ത്ര്, ആല്‍ബേര്‍ കമ്യു, റെയ്മണ്ട് ആരോണ്‍, മോറിസ് മെര്‍ലോ പോണ്ടി, സിമൊങ് ദ് ബുവ്വ എന്നിവരെ മറന്നുകൊണ്ട്, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലപ്പട്ടം മുകുന്ദന്‍ ചാര്‍ത്തിക്കൊടുത്തത് ആർക്കും എളുപ്പം മനസ്സിലാവില്ല. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തില്‍നിന്ന് പിരിയുകയും അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് കിട്ടുകയും ചെയ്തശേഷം, തന്നെ സാഹിത്യ അക്കാദമി പ്രസിഡന്റാക്കിയ പിണറായി ഗ്രൂപ്പിനോടുള്ള ഉപകാര സ്മരണ തികട്ടി വന്നതുകൊണ്ടുണ്ടായ ഓക്കാനവും ഛര്‍ദിയുമാകണം, കാരണം. സാര്‍ത്രിന്റെ ആദ്യ നോവലിന്റെ പേരു തന്നെ 'ഓക്കാനം' (Nausea) എന്നാണല്ലോ. 

2016 ലെ ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നായ, സാറാ ബേക്‌വെല്‍ എഴുതിയ, 'അറ്റ് ദ എക്‌സിസ്റ്റന്‍ഷ്യല്‍ കഫേ' എന്ന പുസ്തകം വായിച്ച് അടച്ച ശേഷമാണ് ഇത് എഴുതുന്നത്. മുകളില്‍ പറഞ്ഞവര്‍ക്കു പുറമേ, അസ്തിത്വവാദത്തിന് വിത്തിട്ട ഫ്രഞ്ച് തത്വചിന്തകരായ മാര്‍ട്ടിന്‍ ഹൈഡഗര്‍, എഡ്മണ്ട് ഹുസ്സേള്‍, കാള്‍ ജാസ്‌പേഴ്‌സ് തുടങ്ങിയവരുടെ കൂടി ജീവിത മുഹൂര്‍ത്തങ്ങളാണ്, ഈ പുസ്തകത്തിലുള്ളത്. സാര്‍ത്ര്, ബുവ്വ, കമ്യു, മെര്‍ലോ പോണ്ടി എന്നിവര്‍ സ്ഥിരമായി ഒരു കഫേയില്‍ മദ്യപിക്കുന്നവരായിരുന്നു. വല്ലപ്പോഴും, 'നട്ടുച്ചക്കിരുട്ട്' എഴുതിയ കമ്യൂണിസ്റ്റ് വിരുദ്ധന്‍ ആര്‍തര്‍ കോയ്സ്ലറും എത്തിയിരുന്നു. സാര്‍ത്രിനൊപ്പം സഹജീവിതം നയിച്ചവരായിരുന്നു ബുവ്വ. അവരുടെ ലെസ്ബിയന്‍ സുഹൃത്തുക്കളെ സാര്‍ത്രിന് പങ്കിട്ടിരുന്നുവെന്നറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി.



 മുപ്പതുകളില്‍ ഫ്രാന്‍സില്‍, സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്റെ മേല്‍നോട്ടത്തില്‍ നടന്ന, വിമതരുടെയും എഴുത്തുകാരുടെയും കൂട്ട ഉന്മൂലനങ്ങളുടെ വാര്‍ത്തകള്‍ എത്തി. കൃത്രിമ വിചാരണകളില്‍, ശത്രുക്കള്‍ 'കുറ്റം ഏറ്റുപറയുകയും' അവരെ വെടിവച്ചു കൊല്ലുകയും ചെയ്യുകയായിരുന്നു. 1946 ല്‍ വിക്തോര്‍ ക്രാവ്‌ചെങ്കോ അവിടെനിന്ന് രക്ഷപ്പെട്ട്, 'ഐ ചോസ് ഫ്രീഡം' എന്ന പുസ്തകമെഴുതി. 1947 ല്‍ ഇത് ഫ്രഞ്ചിലേക്ക് പരിഭാഷ ചെയ്തത് എഴുത്തുകാരെ ഞെട്ടിച്ചു. കമ്യൂണിസ്റ്റ് അനുകൂല പ്രസിദ്ധീകരണമായ 'ലെ ലെറ്ററെ ഫ്രാങ്‌സ്വ' ഈ പുസ്തകത്തെ 'അമേരിക്കയുടെ വ്യാജനിര്‍മിതി' എന്നാക്ഷേപിച്ചു. ക്രാവ്‌ചെങ്കോ, മാസികക്കെതിരെ കേസു കൊടുത്തു വിജയിച്ചു. ഒരു ഫ്രാങ്ക് നഷ്ടപരിഹാരമായി കിട്ടി. അടുത്ത കൊല്ലം, ഇതേ മാസികക്കെതിരെ സമാനമായ കുറ്റത്തിന് ബുക്കന്‍വാള്‍ഡില്‍ നിന്ന് രക്ഷപ്പെട്ട  ഡേവിഡ് റൂസെറ്റ് കേസു കൊടുത്തു. സോവിയറ്റ് ഉന്മൂലന ക്യാമ്പുകളെപ്പറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ട റൂസെറ്റിനെ മാസിക ആക്ഷേപിച്ചു. സോവിയറ്റ് യൂണിയന്‍ എഴുത്തുകാരുടെയോ തൊഴിലാളികളുടെയോ പറുദീസയല്ല എന്ന വിശ്വാസം ഫ്രാന്‍സില്‍ ശക്തിപ്പെട്ടു. 
റഷ്യയ്ക്ക് ആണവരഹസ്യങ്ങള്‍ ചോര്‍ത്തിയ കുറ്റത്തിന് ഫ്രാന്‍സ് 1951 ല്‍ ഏതല്‍, ജൂലിയസ് റോസന്‍ബര്‍ഗ് ശാസ്ത്രജ്ഞ ദമ്പതികളെ വധശിക്ഷയ്ക്ക് വിധിച്ചു. 1953  ല്‍ ശിക്ഷ നടപ്പാക്കി. സാര്‍ത്ര്, 'ലിബറേഷന്‍' പത്രത്തില്‍, രോഷാകുലനായി കത്തെഴുതി.

 ദസ്തയേവ്‌സ്‌കി, ഇതിനും എഴുപത് വര്‍ഷം മുന്‍പ് 'ബ്രദേഴ്‌സ് കാരമസോവ്' നോവലില്‍, അധികാരത്തിന്റെ പ്രശ്‌നം ലളിതമായി കൈകാര്യം ചെയ്തിരുന്നു. കാരമസോവ്, സഹോദരന്‍ അല്യോഷയോട്, ഇനിയുള്ള കാലം മുഴുവന്‍, മനുഷ്യന്‍ സമാധാനത്തോടെ ജീവിക്കുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ അല്യോഷയ്ക്ക് കഴിയും എന്നു സങ്കല്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നു. പക്ഷേ, അതു സാധിക്കാന്‍, ദാ, അപ്പുറത്തു കാണുന്ന ശിശുവിനെ കൊല്ലേണ്ടിവരും. സമ്മതമാണോ? ''അല്ല,'' അല്യോഷയുടെ ഉത്തരം കൃത്യമായിരുന്നു. കോടികളുടെ ആഹ്ളാദത്തിന്, ഒരു കുഞ്ഞിനെപ്പോലും കൊല്ലാന്‍ സാധ്യമല്ല. ലോകത്ത് ചില കാര്യങ്ങളില്‍, അളവുകളോ, കച്ചവടമോ പറ്റില്ല.

നാല്‍പതുകളിലെ ഫ്രാന്‍സില്‍, അല്യോഷയുടെ നിലപാട് നിരന്തരം കൈക്കൊണ്ടിരുന്നയാളായിരുന്നു, ആല്‍ബേര്‍ കമ്യു. 'ഇരകളോ കൊലയാളികളോ അല്ല' എന്ന ലേഖനത്തില്‍, കമ്യു എഴുതി: ''കൊലയുമായി സന്ധിയിലാകുന്നവര്‍ ആരുമാകട്ടെ, ആ കൂട്ടത്തില്‍, ഞാനില്ല.'' 1949 ല്‍ കമ്യു എഴുതിയ 'ദ ജസ്റ്റ്' എന്ന നാടകത്തില്‍, ഒരു രാഷ്ട്രീയ കൊലപാതകത്തിനിടയില്‍, വഴിപോക്കന്മാരെ കൂടി കൊല്ലേണ്ടിവരുമോ എന്നു ചര്‍ച്ച ചെയ്യുന്ന റഷ്യന്‍ തീവ്രവാദികളെ കാണാം. അതു തെറ്റാണെന്ന് കമ്യു കരുതി. 1954 ല്‍ കമ്യുവിന്റെ സ്വന്തം രാജ്യമായ അള്‍ജിയേഴ്‌സില്‍, കലാപകാരികള്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് ഭരണകൂടവും വധശിക്ഷകള്‍ നടപ്പാക്കി. കമ്യു, രണ്ടിനെയും എതിര്‍ത്തു. ആളുകള്‍ ക്രൂരതകള്‍ ചെയ്‌തെന്നുവരാം. എന്നാല്‍, എഴുത്തുകാരും ഉദ്യോഗസ്ഥരും അതിനെ ന്യായീകരിക്കരുത്. 1957ല്‍, സാര്‍ത്രിന് മുന്‍പേ നൊബേല്‍ സമ്മാനം കിട്ടിയ കമ്യു നടത്തിയ പ്രഭാഷണത്തില്‍, എന്തുകൊണ്ട് അദ്ദേഹം കലാപകാരികളെ അനുകൂലിക്കുന്നില്ല എന്ന ചോദ്യമുണ്ടായി. കമ്യു പറഞ്ഞു:

 ''അള്‍ജിയേഴ്‌സിലെ ട്രാംവേകളില്‍ ആളുകള്‍ ഇപ്പോള്‍ ബോംബുവയ്ക്കുന്നു. എന്റെ അമ്മ ആ ട്രാംവേകളില്‍ ഒന്നിലുണ്ടാകാം. അതാണ് നീതിയെങ്കില്‍, എനിക്ക് വേണ്ടത്, അമ്മയെയാണ്.'' 

എന്നാല്‍, സാര്‍ത്ര്, ക്രൂരമായ കൊലകള്‍ നടന്നിട്ടും സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനൊപ്പം നിന്നു. ഇക്കാലത്ത്, സാര്‍ത്രിനോട് മെര്‍ലോ-
പോണ്ടി ചോദിച്ചു:

 300 പേരെയും 3000 പേരെയും കൊല്ലുന്ന രണ്ടു സംഭവങ്ങളുണ്ടെങ്കില്‍, താങ്കള്‍ ഏതിന്റെ കൂടെ നില്‍ക്കും? എന്തു വ്യത്യാസമാണ്, തത്വചിന്താപരമായി ഇതിലുള്ളത്? 
സാർത്ര്  പ റഞ്ഞു: 

''കണക്കിലെ വ്യത്യാസമുണ്ട്. തത്വചിന്താപരമായി, വ്യത്യാസമൊന്നുമില്ല. ഒരു വ്യക്തി സ്വന്തം നിലയ്ക്കുതന്നെ അനന്ത പ്രപഞ്ചമാണ്. ഒരു അനന്തതയെ മറ്റൊരു അനന്തതയുമായി താരതമ്യം ചെയ്യാനാവില്ല. രണ്ടു സംഭവങ്ങളിലും കണക്കാക്കാനാകാത്തതാണ്, ജീവിത നഷ്ടം.''

 സാര്‍ത്ര്, ഭരണകൂടത്തലവന്മാരുടെ കാഴ്ചപ്പാടു സ്വീകരിക്കുന്നതിനു പകരം, തത്വചിന്തകനെപ്പോലെ, മാത്രം സംസാരിക്കുന്നതായി അന്ന് കമ്യൂണിസ്റ്റ് പക്ഷപാതിയായ മെര്‍ലോ-പോണ്ടിക്കു തോന്നി. ചിലപ്പോള്‍, സാര്‍ത്ര്, അല്യോഷയെപ്പോലെയോ കമ്യുവിനെപ്പോലെയോ ആകുന്നുണ്ടെന്നും തോന്നി. അല്യോഷയുടെ നിലപാടല്ല ശരിയെന്ന് കണ്ട്, അതില്‍നിന്ന് പൂര്‍ണമായും പിന്നീട് സാര്‍ത്രും ബുവ്വയും മാറി. ഒരു കുഞ്ഞിനെ ആയിരം കുഞ്ഞുങ്ങള്‍ക്കുനേരെ നിര്‍ത്തി നോക്കുന്നത് സ്വാര്‍ത്ഥതയാണെന്ന് അവര്‍ സിദ്ധാന്തിച്ചു. ചിലപ്പോള്‍ കൈകളില്‍ ചോര പുരളേണ്ടിവരുമെന്ന് വിശ്വസിച്ച അവര്‍, കമ്യൂണിസ്റ്റ് ഭരണകൂടത്തിനൊപ്പം നിന്നു. 
സാർത്രും കാമുവും 
വെനീസില്‍ 1956 ല്‍ നടന്ന എഴുത്തുകാരുടെ സമ്മേളനത്തില്‍, ഇംഗ്ലീഷ് കവി സ്റ്റീഫന്‍ സ്‌പെന്‍ഡര്‍ സാര്‍ത്രിനോട് ചോദിച്ചു:

 ''ഒരു കമ്യൂണിസ്റ്റ് ഭരണകൂടം താങ്കളെ, തെറ്റായി ശിക്ഷിച്ച് തടവിലിട്ടാല്‍ താങ്കളുടെ ആഗ്രഹം എന്തായിരിക്കും? സുഹൃത്തുക്കള്‍ താങ്കളുടെ മോചനത്തിനായി പ്രചാരണം നടത്തിയാല്‍, ആ പ്രചാരണം ആ ഭരണകൂടത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയും അതിന്റെ ഭാവിയെ അപകടത്തിലാക്കുകയും ചെയ്താല്‍ അതു സ്വീകരിക്കുമോ? അതോ, ഏതോ വലിയ നന്മയ്ക്കായി സ്വന്തം വിധിയെ സ്വീകരിക്കുമോ?''

 ഒരു നിമിഷം ആലോചിച്ച്, സാര്‍ത്ര് പറഞ്ഞു:

 ''ആ പ്രചാരണത്തെ ഞാന്‍ അനുകൂലിക്കില്ല.'' 

മറുപടി ഇഷ്ടപ്പെടാതെ, സ്‌പെന്‍ഡര്‍ പറഞ്ഞു:

 ''ഒരാളെ അന്യായമായി തടവിലിട്ടിരിക്കുന്നതാണ്, ഏറ്റവും നല്ല പ്രതിഷേധ കാരണം.'' 

''അതുതന്നെയാണ് നാടകത്തിലെ സമസ്യ,'' സാര്‍ത്ര് പറഞ്ഞു, ''ഒരാള്‍ക്കെതിരായ അനീതി ഇനി ഒരു വിഷയമല്ല.'' 
കാമു,കോയ്സ്ലർ 
ഇരുവരും തമ്മില്‍ നടന്ന സംഭാഷണം, ആര്‍തര്‍ കോയ്സ്ലറുടെ 'നട്ടുച്ചക്കിരുട്ട്' എന്ന നോവലിന്റെ കഥാബീജത്തെ ഓര്‍മിപ്പിക്കുന്നു. കമ്യൂണിസ്റ്റുകാരനായിരുന്ന്, കമ്യൂണിസ്റ്റ് വിരുദ്ധനായ ആളാണ്, കോയ്സ്ലര്‍. 1940 ല്‍ പുറത്തുവന്ന ആ നോവല്‍, അച്യുതാനന്ദനെപ്പോലെ അവസാനത്തെ ബോള്‍ഷെവിക്കായ, സ്റ്റാലിന്റെ സൈദ്ധാന്തികന്‍ നിക്കൊളായ് ബുഖാറിനെ, 1938 ല്‍ സ്റ്റാലിന്‍ തന്നെ മഹാശുദ്ധീകരണത്തില്‍ കൊന്നതിന്റെ കഥയാണ്. ഒരു വ്യാജ കുറ്റസമ്മതത്തില്‍ ഒപ്പിട്ട്, പാര്‍ട്ടിക്കൂറുള്ള ഒരാള്‍, 'ഭരണകൂടത്തിന്റെ നന്മ'യ്ക്കായി, സ്വയം മരണത്തിലേക്ക് പോകുന്ന സാങ്കല്‍പിക കഥയാക്കി, കോയ്സ്ലര്‍ അതിനെ മാറ്റി. ഒരു കമ്യൂണിസ്റ്റിന് പാര്‍ട്ടിയെയും ഭരണകൂടത്തെയും പ്രതിരോധിച്ച് എത്രവരെ മുന്നോട്ടുപോകാം എന്ന ചോദ്യം കോയ്സ്ലര്‍ ഉന്നയിച്ചു. 'യോഗിയും കൊമ്മിസ്സാറും' എന്ന ലേഖനത്തില്‍ ഇത്തരം ചോദ്യങ്ങള്‍ പിന്നെയും അദ്ദേഹം ഉയര്‍ത്തി. വിദൂരമായ ഒരാദര്‍ശത്തിനുവേണ്ടി നിലകൊള്ളുന്ന കൊമ്മിസ്സാറാണോ, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്ന യോഗിയാണോ ശരി? പാശ്ചാത്യലോകത്തും തിന്മകളില്ലേ എന്ന മറുചോദ്യം, മെര്‍ലോ-പോണ്ടി, താനും സാര്‍ത്രും ചേര്‍ന്നു നടത്തുന്ന 'ലെ ടെംപസ് മൊഡേണെ' മാസികയില്‍, 'യോഗിയും തൊഴിലാളിയും' എന്ന ലേഖനത്തില്‍ ഉയര്‍ത്തി. കോയ്സ്ലര്‍ അതിനെ അവഗണിച്ചു. 

പക്ഷേ, കമ്യു രോഷാകുലനായി. ബോറിസ് വിയാന്റെ സായാഹ്ന വിരുന്നില്‍, മെര്‍ലോ-പോണ്ടിയെ കമ്യു ചീത്തവിളിച്ച് പുറത്തേക്കുപോയി. സാര്‍ത്ര് പിന്നാലെ ഓടി. സാര്‍ത്രും കമ്യുവും കുറെനാള്‍ മിണ്ടാതായി. സാര്‍ത്രും ബുവ്വയും കമ്യുവും കോയ്സ്ലറും നല്ല സുഹൃത്തുക്കളായിരുന്ന 1946 ല്‍, ഒരു കുടിയേറ്റ റഷ്യന്‍ നൈറ്റ് ക്ലബില്‍, സൗഹൃദവും രാഷ്ട്രീയ പ്രതിബദ്ധതയും അവര്‍ ചര്‍ച്ച ചെയ്തു. ഒരു രാഷ്ട്രീയ എതിരാളിക്കൊപ്പം സുഹൃത്താകാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, പറ്റും എന്ന് കമ്യുവും പറ്റില്ലെന്ന് കോയ്സ്ലറും മറുപടി നല്‍കി. പറ്റുമെന്നുള്ളതിന് തെളിവാണ് എല്ലാവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതെന്ന് ബുവ്വ പറഞ്ഞപ്പോള്‍ പ്രശ്‌നം തീര്‍ന്നു. 1947 ല്‍ ഇതേ പ്രശ്‌നം പൊന്തിവന്നപ്പോള്‍, കോയ്സ്ലര്‍ സാര്‍ത്രിന്റെ തലയിലേക്ക്, ഗ്ലാസ് എറിഞ്ഞു. കോയ്സ്ലറുടെ ഭാര്യ മാമെയ്‌നുമായി സാര്‍ത്ര് കൊഞ്ചിക്കുഴയുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നുമില്ല. ആടിയാടി പുറത്തെത്തിയ കോയ്സ്ലറെ, തോളില്‍ കൈവച്ച് കമ്യു ശാന്തനാക്കാന്‍ ശ്രമിച്ചു. കോയ്സ്ലര്‍, കമ്യുവിനെ തല്ലി; കമ്യു തിരിച്ചുതല്ലി. സാര്‍ത്രും ബുവ്വയും ചേര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റി, കമ്യുവിനെ അയാളുടെ കാറില്‍ കയറ്റി. വീട്ടിലെത്തുംവരെയും കമ്യു കരഞ്ഞുകൊണ്ടു പുലമ്പി: ''എന്റെ കൂട്ടുകാരനായിട്ടും, അയാള്‍ എന്നെ തല്ലി.''


ബുവ്വയും സാർത്രും 

 ഭിന്നരാഷ്ട്രീയ വീക്ഷണമുള്ളവരുമായി ഒന്നിച്ചുപോകാനാവില്ല എന്ന കോയ്സ്ലറുടെ അഭിപ്രായത്തോട് സാര്‍ത്രും ബുവ്വയും പിന്നീട് യോജിച്ചു. അവര്‍ അകന്നു. സാര്‍ത്ര്, കമ്യൂണിസ്റ്റ് രാജ്യമായ ഹംഗറിയിലേക്ക് സോവിയറ്റ് ടാങ്കുകള്‍ കുതിച്ചപ്പോഴും (1956) കമ്യൂണിസ്റ്റ് ഭരണകൂടത്തോടൊപ്പം നിന്നു. പിന്നെ, ചെക്കോസ്ലോവാക്യയിലേക്ക് സോവിയറ്റ് പട്ടാളം കുതിച്ചപ്പോള്‍ (1968), സാര്‍ത്രിന് പന്തികേടു തോന്നി, അദ്ദേഹം കമ്യൂണിസത്തില്‍ നിന്ന് വഴിമാറി. സാര്‍ത്രിന് വഴിമാറാന്‍ കഴിഞ്ഞത്, അദ്ദേഹം അവാര്‍ഡുകള്‍ക്കോ, അക്കാദമി സ്ഥാനങ്ങള്‍ക്കോ പിറകെ പോകാതിരുന്നതുകൊണ്ടു കൂടിയാണ്; മുകുന്ദന്  പുരസ്‌കാരങ്ങൾ  കിട്ടാനുണ്ട്. നൊബേല്‍ സമ്മാനവും സാര്‍ത്ര് നിരസിക്കുകയായിരുന്നു. അത് കുടിയേറ്റക്കാരായ കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് കൊടുക്കുന്നതാണ് എന്ന് സാര്‍ത്ര് പറഞ്ഞതില്‍, നേരത്തെ അതു കിട്ടിയ കമ്യുവിനോടുള്ള കൊതിക്കെറുവുണ്ടായിരുന്നിരിക്കാം. മുന്‍പേ കമ്യൂണിസത്തില്‍ നിന്ന് വഴിമാറിയ ആളായിരുന്നു, കമ്യു. സാര്‍ത്രിനെക്കാള്‍, ഇന്ന് നിലനില്‍ക്കുന്നത്, കമ്യുവും അദ്ദേഹത്തിന്റെ പുസ്തകങ്ങളുമാണ്. എം.ടി.വാസുദേവന്‍ നായരുടെയോ മുകുന്ദന്റെയോ പുസ്തകങ്ങള്‍ കാലത്തെ അതിജീവിക്കില്ലെന്നും പറയാം. കൃത്രിമത്വവും കാപട്യവും, ഭീമനായി വന്നാലും, അല്‍ഫോന്‍സായി വന്നാലും, കേശവനായി വന്നാലും, വായനക്കാര്‍ തിരിച്ചറിയും. 
അതുകൊണ്ട്, ആ ചോദ്യം മുകുന്ദനോടു ചോദിക്കട്ടെ: ടി.പി.ചന്ദ്രശേഖരനെ മാര്‍ക്‌സിസ്റ്റുകള്‍ കൊന്നപ്പോള്‍, മുകുന്ദന്‍, നിങ്ങള്‍ എവിടെയായിരുന്നു?

സ്റ്റാലിൻ കൊന്ന മുസ്ലിം സഖാവ്

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ തെരഞ്ഞെടുപ്പില്‍, കേരളത്തിലെ മുസ്ലിoകളിലെ  വലിയൊരു ശതമാനം കമ്യൂണിസ്റ്റുകള്‍ക്കൊപ്പം നിന്നെന്ന വിലയിരുത്തല്‍ കണ്ടപ്പോള്‍, സുല്‍ത്താന്‍ ഗലിയേവിനെയും സജ്ജാത് സഹീറിനെയും ഓര്‍ത്തുപോയി.
 കമ്യൂണിസത്തില്‍ പരിഷ്‌കാരം വേണമെന്ന് നിര്‍ദ്ദേശിച്ചതിന്റെ പേരില്‍, സ്റ്റാലിന്‍ കൊന്ന മുസ്ലിം ആണ്, ഗലിയേവ്. ലെനിന്‍ 1912 ല്‍ പ്രാഗില്‍ വിളിച്ച ബോള്‍ഷെവിക്കുകളുടെ മാത്രം സമ്മേളനത്തോടെയാണ്, പാര്‍ട്ടി പിളര്‍ന്ന്, ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും ആയത്. ഭാരതത്തില്‍ പാര്‍ട്ടി പിളര്‍ന്നതിന് അടിസ്ഥാനകാരണം കോണ്‍ഗ്രസുമായി കൂട്ടുവേണോ വേണ്ടയോ എന്നതായിരുന്നുവെങ്കിലും, റഷ്യയില്‍, വിപ്ലവത്തിന് മുന്നില്‍ നില്‍ക്കേണ്ടത്, വ്യവസായ തൊഴിലാളിയോ കര്‍ഷകനോ എന്നതായിരുന്നു, പ്രശ്‌നം. പുന്നപ്ര വയലാറിന്റെ കാലത്ത് വിപ്ലവത്തിനു മുന്നില്‍ കര്‍ഷകന്‍ വേണമെന്നും, കൊല്‍ക്കത്താ തീസിസ് കാലത്ത് തൊഴിലാളി വേണമെന്നും നയവ്യതിയാനമുണ്ടായിരുന്നല്ലോ. 
കര്‍ഷകരായിരിക്കണം മുന്നില്‍ എന്ന് മാവോയ്ക്ക് മുന്‍പേ വാദിച്ച റഷ്യന്‍ ബോള്‍ഷെവിക്കായി, മിര്‍ സയ്യിദ് സുല്‍ത്താന്‍ ഗലിയേവ്. എം.വി.ഗോവിന്ദനെയും എം.പ്രകാശനെയും പോലെ, അധ്യാപകനായിരുന്നു, അദ്ദേഹം; അതല്ലെങ്കില്‍, പി.ടി. ഭാസ്‌കരപ്പണിക്കരെപ്പോലെ. 1917 നവംബറില്‍ നടന്ന ഒക്‌ടോബര്‍ വിപ്ലവത്തിനു തൊട്ടുപിന്നാലെ ബോള്‍ഷെവിക്കായ ഗലിയേവ്, ബഷ്‌കീര്‍ മുസ്ലിം മേഖലയില്‍നിന്നുള്ളയാളായിരുന്നു. മധ്യേഷ്യന്‍ ജനതയെപ്പറ്റി അവഗാഹമുള്ള സോവിയറ്റ് മുസ്ലിം മേഖലയിലെ ബുദ്ധിജീവി എന്ന നിലയില്‍, വലിയ ജനപ്രീതിയാര്‍ജിച്ചു, ഗലിയേവ് (1892-1940). റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബഷ്‌കീറിലെ എലംബറ്റേവോ ഗ്രാമത്തില്‍ 1892 ജൂലൈ 13 നായിരുന്നു, ജനനം. 12 കുട്ടികളുള്ള പിതാവിന്, അധ്യാപകനെന്ന നിലയില്‍ തുച്ഛവരുമാനമായിരുന്നതിനാല്‍, ദരിദ്രമായിരുന്നു, ഗലിയേവിന്റെ ബാല്യം. അച്ഛനും അമ്മയും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു; അമ്മ ഒരു രാജകുമാരന്റെ മകളായിരുന്നു. അച്ഛന്‍ താഴേക്കിടയില്‍ നിന്നുള്ളയാളും. ചെറുപ്പംതൊട്ടേ ഗലിയേവ്, അച്ഛന്റെ കൈവശമുള്ള റഷ്യന്‍ ക്ലാസിക്കുകള്‍ വായിച്ചു. ടോള്‍സ്റ്റോയ്, പുഷ്‌കിന്‍ എന്നിവരുടെ കൃതികള്‍ ടാട്ടാര്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. 1913 ല്‍ റൗസ ചാനിഷേവയെ നിക്കാഹ് ചെയ്തു. പാര്‍ട്ടിയുടെ മഹിളാ പ്രസ്ഥാനത്തില്‍ തിളങ്ങിയ അവരും ഗലിയേവും, 1918 ല്‍ പിരിഞ്ഞു. വിപ്ലവാശയങ്ങളില്‍ ആകൃഷ്ടനായത്, 1905 ലാണ്. വിപ്ലവം അന്നു പരാജയപ്പെട്ടപ്പോള്‍, ഗലിയേവ് ബക്കുവിലേക്ക് കടന്നു. കസാനിലെ ടാട്ടാര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍ പഠിക്കുമ്പോള്‍, ബോള്‍ഷെവിക്കായി. 1911 ല്‍ ബിരുദമെടുത്തശേഷം, പാതി പട്ടിണിയായ അധ്യാപകനും ലൈബ്രേറിയനുമായി. എങ്കിലും, പത്രങ്ങളില്‍ ലേഖനങ്ങളെഴുതി. ബക്കുവിലെ രാഷ്ട്രീയാന്തരീക്ഷവും 1916 ല്‍ മധ്യേഷ്യയിലുണ്ടായ മുസ്ലിം കലാപവും ഗലിയേവിലെ കമ്യൂണിസ്റ്റിനെ ഉറപ്പിച്ചു. 1917 ല്‍ അവിടെ റഷ്യന്‍ മുസ്ലിം സമ്മേളനത്തില്‍ രൂപംകൊണ്ട മുസ്ലിം കൗണ്‍സിലില്‍ അംഗമായി. അതേവര്‍ഷം കസാനിലേക്കു പോയി, മുള്ളാ നൂര്‍ വാക്‌സിടോവിനെ കണ്ട്, മുസ്ലിം സോഷ്യലിസ്റ്റ് കമ്മറ്റിയുണ്ടാക്കി. നവംബറില്‍ പാര്‍ട്ടിയുടെ മുസ്ലിം വിഭാഗത്തിന്റെ മേധാവിയായി-അന്നത്തെ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, എളമരം കരീം എന്നൊക്കെ പറയാം. 1918 ല്‍ മുസ്ലിം കാര്യങ്ങള്‍ക്കുള്ള കേന്ദ്ര കമ്മിസ്സാറിയേറ്റ്, വാക്‌സിടോവിന്റെ നേതൃത്വത്തിലുണ്ടാക്കി; അതില്‍ ഗലിയേവ് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായി. സ്വന്തം സമുദായത്തെ ഒറ്റിക്കൊടുത്താണ് ഗലിയേവ് ബോള്‍ഷെവിക്കായതെന്ന വിമര്‍ശനമുയര്‍ന്നപ്പോള്‍, അദ്ദേഹം വിശദീകരണം എഴുതി. കിഴക്കിലെ ദേശീയ പ്രസ്ഥാനങ്ങളെപ്പറ്റി ഗലിയേവിനുള്ള ജ്ഞാനത്തില്‍ സ്റ്റാലിന് മതിപ്പുണ്ടായി. സ്റ്റാലിന്‍ പല ദൗത്യങ്ങളും, ഗലിയേവിനെ ഏല്‍പ്പിച്ചു. ലെനിനാകട്ടെ, ദേശീയതയുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഗലിയേവിനെ മോസ്‌കോയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. മാര്‍ക്‌സിസത്തിന് ഇസ്ലാമിക മുഖം നല്‍കാനായിരുന്നു, കെ.ഇ.എന്നിനെയും പി.കെ. പോക്കറെയും പോലെ ഗലിയേവിന്റെയും ശ്രമം. ബൂര്‍ഷ്വാകളെയും ഭൂപ്രഭുക്കളെയും പോലെ, സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്തെ റഷ്യക്കാരും, മുസ്ലിങ്ങളെ ദ്രോഹിച്ചെന്ന് അദ്ദേഹം വിശ്വസിച്ചു. മതത്തെയും മാര്‍ക്‌സിസത്തെയും സംയോജിപ്പിക്കാന്‍ ഗലിയേവ് നടത്തിയ ശ്രമം, ബോള്‍ഷെവിക്കുകള്‍ സംശയത്തോടെ കണ്ടു. ഇസ്ലാമിക, തുര്‍ക്കി അനുകൂല വ്യതിയാനം ആ സഖാവില്‍ സ്റ്റാലിന്‍ കണ്ടു. 

എങ്കിലും, പുതിയ സോവിയറ്റ് ഭരണക്രമം, മുസ്ലിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം, മറ്റൊരു പീഡനക്രമമായി മാറിയെന്ന് ഗലിയേവിനു മനസ്സിലായി. റഷ്യയില്‍ വിപ്ലവം നടത്തി അധികാരമേറ്റത് നാഗരിക തൊഴിലാളി വര്‍ഗമാണ്. അത്, റഷ്യന്‍ ബൂര്‍ഷ്വയെപ്പോലെതന്നെ യൂറോപ്യന്‍ സ്വഭാവമുള്ളതാണ്. മുസ്ലിം ജനതയില്‍നിന്ന് അകന്നതാണ്: ഗലിയേവ് നിരീക്ഷിച്ചു. വികസിത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗവും ബൂര്‍ഷ്വയും തമ്മിലല്ല പ്രധാന സംഘര്‍ഷം എന്നു ഗലിയേവ് വിശ്വസിച്ചു; കോളനികളിലെയും അര്‍ധകോളനികളിലെയും ജനങ്ങളും മൊത്തം വ്യാവസായികലോകവും തമ്മിലാണ് സംഘര്‍ഷം. ഈ ജനത്തെ സ്വതന്ത്രരാക്കാന്‍ സോവിയറ്റ് ഭരണകൂടത്തിന് ഒന്നും ചെയ്യാനാവില്ല. സോവിയറ്റ് ഭരണകൂടവും ഈ ജനത്തെ അടിച്ചമര്‍ത്തുകയും ചെങ്കൊടിക്കുകീഴില്‍ സാമ്രാജ്യത്വനയം കൈക്കൊള്ളുകയും ചെയ്യും. അതിനാല്‍, കോളനികളിലെ ജനം, യൂറോപ്യന്‍ ആധിപത്യത്തിനെതിരെ ഐക്യപ്പെടുകയും സ്വന്തം പാര്‍ട്ടികളുണ്ടാക്കുകയും ബോള്‍ഷെവിക് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനു (കോമിന്റേണ്‍) പകരം സ്വന്തം ഇന്റര്‍നാഷണലുണ്ടാക്കുകയും പാശ്ചാത്യ കോളനി ശക്തികള്‍ക്കും റഷ്യന്‍ കമ്യൂണിസ്റ്റുകള്‍ക്കുമെതിരെ പോരാടുകയും വേണം. കോളനീ വിരുദ്ധ പ്രത്യയശാസ്ത്രത്തെ ഇസ്ലാമിക പാരമ്പര്യവുമായി കൂട്ടിച്ചേര്‍ത്ത്, സായുധസേനാ  പിന്തുണയുള്ള ഏകകക്ഷി സംവിധാനവും ഭരണകൂടവും സൃഷ്ടിക്കണം. ഈ പരിപാടിവച്ച്, ഗലിയേവ്, റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു ഭിന്നമായി, ഒരു മുസ്ലിം പാര്‍ട്ടിയും സ്വതന്ത്ര ടാട്ടാര്‍-ബഷ്‌കീര്‍ രാഷ്ട്രവും സൃഷ്ടിക്കാന്‍ ശ്രമിച്ചു. ലെനിനിസത്തിനും ബോള്‍ഷെവിക് പാര്‍ട്ടിക്കും സോവിയറ്റ് ഭരണകൂടത്തിനും എതിരാണെന്ന് വിധിച്ച്, സ്റ്റാലിന്‍ ഇതിനെ അടിച്ചമര്‍ത്തി. 1923 ല്‍ പാര്‍ട്ടിയില്‍നിന്ന് ഗലിയേവിനെ പുറത്താക്കി, വിദേശ ചാരസംഘടനകളുടെ ഏജന്റാണെന്നു മുദ്ര കുത്തി. 1936-37 ലെ മഹാ ശുദ്ധീകരണകാലത്ത് പാര്‍ട്ടിയിലെ വമ്പന്മാരെ സ്റ്റാലിന്‍ ഉന്‍മൂലനം ചെയ്തത് ഇത്തരം വ്യാജ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു; ആദ്യ സംഭവം ഗലിയേവിന്റേതായിരുന്നു. 1940 ജനുവരി 28 ന് ഗലിയേവിനെ വെടിവച്ചുകൊന്നു. അദ്ദേഹത്തെ ഇപ്പോള്‍, ആരും ഓര്‍ക്കുന്നില്ല. 1923 ജൂണിലെ ഒരു പ്രസംഗത്തില്‍ സ്റ്റാലിന്‍ പറഞ്ഞത്, ഗലിയേവിനെ തടവിലാക്കിയത്, അയാളുടെ ഇസ്ലാമിക, തുര്‍ക്കി അനുകൂല വീക്ഷണങ്ങള്‍ കാരണമല്ല, തുര്‍ക്കിസ്ഥാനിലെ ബസ്മാക്ക് കലാപകാരികളുമായി ചേര്‍ന്ന്, പാര്‍ട്ടിക്കെതിരെ അയാള്‍ ഗൂഢാലോചന നടത്തിയതുകൊണ്ടാണ്, എന്നാണ്. 
മുഹമ്മദാലി ജിന്നയുടെ പാക്കിസ്ഥാന്‍ വാദത്തെ ഭാരതത്തിലെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂലിച്ചിരുന്നുവെന്നു നമുക്കറിയാം; അന്നത്തെ പൊളിറ്റ് ബ്യൂറോ അംഗം ഡോ.ജി. അധികാരിയാണ്, ആ സിദ്ധാന്തം പാര്‍ട്ടിയില്‍ നടപ്പാക്കിയത്. 1973 ല്‍, മുസ്ലിം ദേശീയതാ പ്രശ്‌നം അദ്ദേഹം ഉയര്‍ത്തി. ഭിന്ന ദേശീയതകളെ അംഗീകരിക്കുന്നതായിരുന്നു, സോവിയറ്റ് പാര്‍ട്ടി നയം. അതുപോലെ, ഭാരതത്തില്‍, മുസ്ലിം ഭാഷാ, മതഭൂരിപക്ഷമുള്ള വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ, പഞ്ചാബ്, ബലൂചിസ്ഥാന്‍, സിന്ധ്, ബംഗാള്‍ എന്നിവ ചേര്‍ത്ത് ഭാരതത്തിനകത്ത് പ്രത്യേക മുസ്ലിം രാഷ്ട്രമാകാം എന്നായിരുന്നു, കമ്യൂണിസ്റ്റ് സിദ്ധാന്തം. മുസ്ലിംലീഗ് മുസ്ലിങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധിയാണെന്നും അതിനാല്‍ അത് മുസ്ലിങ്ങളുടെ സ്വാതന്ത്ര്യ സംഘടനയാണെന്നും കോണ്‍ഗ്രസ് എല്ലാ ഭാരതീയരുടെയും സ്വാതന്ത്ര്യസംഘടനയാണെന്നും പാര്‍ട്ടി വാദിച്ചു. രണ്ടുതരം സ്വാതന്ത്ര്യസംഘടന എന്ന വാദത്തിലെ വൈരുദ്ധ്യം, 1947 ലാണ് പാര്‍ട്ടി തിരിച്ചറിഞ്ഞത്. പാക്കിസ്ഥാന്‍ വാദത്തെ അനുകൂലിച്ച പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗമായിരുന്നു, ഉര്‍ദു സാഹിത്യകാരന്‍ സജ്ജാദ് സഹീര്‍. ഹൈദരാബാദിലെ റീജനല്‍ റിസര്‍ച്ച് ലബോറട്ടറി ഡയറക്ടര്‍ ഡോ. ഹുസൈന്‍ സഹീറിന്റെ സഹോദരനായിരുന്നു, സജ്ജാദ്. നെഹ്‌റുവുമായി അടുപ്പമുണ്ടായിരുന്ന ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് കുടുംബത്തില്‍ പെട്ടവര്‍. ഇവരുടെ മൂത്ത സഹോദരന്‍ അലി സഹീര്‍, യുപിയില്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി വഴിയാണ്, സജ്ജാദ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയത്. ഫൈസ്പൂര്‍ എഐസിസി കാലത്തെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കമ്യൂണിസ്റ്റ് ഫ്രാക്ഷനില്‍ സഹീറിനൊപ്പം അംഗമായിരുന്നു, ഇഎംഎസ്. ജര്‍മനിയില്‍നിന്ന് രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയവരായിരുന്നു, ഡോ. ഹുസൈനും, പാര്‍ട്ടി പിബി അംഗം, ഡോ. ഗംഗാധര്‍ അധികാരിയും. പാര്‍ട്ടി നേതാവുതന്നെയായ ഡോ. ഇസഡ്.എ.അഹമ്മദ്, ഭാര്യ ഹാജ്‌റാ ബീഗം, മഹമൂദ് സഫര്‍, ഡോ.റഷീദാ ജഹാന്‍ എന്നിവര്‍ക്കൊപ്പം, ഉര്‍ദുവിലെ നവീന സാഹിത്യത്തിന്റെ വക്തവായിരുന്നു, സജ്ജാദ് സഹീര്‍. തകഴിയും കേശവദേവും പൊന്‍കുന്നം വര്‍ക്കിയും ബഷീറും എസ്.കെ. പൊറ്റെക്കാട്ടും 'അഞ്ചു ചീത്തക്കഥകള്‍' ഇറക്കിയപോലെ, ഇവരും കഥാസമാഹാരം ഇറക്കിയിരുന്നു; മുപ്പതുകളില്‍, തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇസഡ്. എ. അഹമ്മദിനെ വിവാഹം ചെയ്ത ഹാജ്‌റ ബീഗം, മുസ്ലിം യാഥാസ്ഥിതികരെ ഞെട്ടിച്ചിരുന്നു. സ്റ്റാലിനുവേണ്ടി മാക്‌സിംഗോര്‍ക്കി 1935 ല്‍ ലണ്ടനില്‍ രാജ്യാന്തര എഴുത്തുകാരുടെ സമ്മേളനം വിളിച്ചപ്പോള്‍, അതില്‍ പങ്കെടുത്ത സഹീറാണ്, 1936 ല്‍ ലക്‌നൗവില്‍ അഖിലേന്ത്യാ പുരോഗമന സാഹിത്യസംഘടനയുടെ ആദ്യസമ്മേളനം ചേര്‍ന്നപ്പോള്‍, ജനറല്‍ സെക്രട്ടറിയായത്. ആ സമ്മേളനത്തിലെ ഏക മലയാളിയായിരുന്നു, കെ. ദാമോദരന്‍. എങ്കിലും, പാര്‍ട്ടി പാക്കിസ്ഥാന്‍ വാദം ഉപേക്ഷിച്ചപ്പോള്‍, സഹീറിനും കൂട്ടര്‍ക്കും നിരാശയായി. 1964 ലെ പിളര്‍പ്പില്‍, സഹീര്‍ വലതു ചേരിക്കൊപ്പം പോയി. പാക്കിസ്ഥാന്‍ വാദം നിലനില്‍ക്കെയാണ് 1946 ഓഗസ്റ്റില്‍ 'അവസാന പോരാട്ടത്തിനുവേണ്ടി' എന്ന രേഖ പാസാക്കി പാര്‍ട്ടി സായുധകലാപം അംഗീകരിച്ചത്. ഇത്, 'ഓഗസ്റ്റ് പ്രമേയം' എന്നറിയപ്പെട്ടു. പാക്കിസ്ഥാന്‍ ആവശ്യം ഉന്നയിച്ച മുസ്ലിംലീഗ്, 1946 ഓഗസ്റ്റ് 16 പ്രത്യക്ഷ സമരദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. ഇതോട് സഹകരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. മാപ്പിളമാര്‍ കലാപം നടത്തണമെന്ന് ഒരു ലഘുലേഖയില്‍ ഇഎംഎസ് ആഹ്വാനം ചെയ്തു. 1946 മാര്‍ച്ചില്‍ മലപ്പുറത്തുനിന്ന് മദ്രാസ് നിയമസഭയിലേക്ക് മത്സരിച്ച ഇഎംഎസിന് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 16 ശതമാനം മാത്രമാണ് കിട്ടിയത്-പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കുറവ് വോട്ട്. അങ്ങനെ തങ്ങള്‍ തള്ളിയ ഇഎംഎസിന്റെ ലഘുലേഖയും അവര്‍ തള്ളി. കെ. കേളപ്പനും യു. ഗോപാല മേനോനും രംഗത്തിറങ്ങിയാണ്, ഇഎംഎസ് ഒരുക്കിയ ചളിക്കുണ്ടില്‍ വീഴാതെ, മാപ്പിളമാരെ ശാന്തരാക്കിയത്. ഈ ഓഗ്സ്റ്റ് പ്രമേയത്തിന്റെ ഉല്‍പ്പന്നങ്ങളായിരുന്നു, പുന്നപ്ര വയലാറും തെലങ്കാനയും; കമ്യൂണിസ്റ്റ്-മുസ്ലിം ഐക്യമായിരുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവച്ച പാക്കിസ്ഥാന്‍ സിദ്ധാന്തത്തിന്റെ കാതല്‍

ബാബേലിനെ സ്റ്റാലിൻ കൊന്നു

ക്കറിയ കുറെ നാളായി, അജ്ഞാതമായ, എവിടെയൊക്കെയോ എഴുത്തുകാരനുണ്ടായ ഭീഷണികളെപ്പറ്റി പുലമ്പുന്നതു കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത്, ഇസാക് ബാബേലിനെയാണ്. ആധുനിക ലോകസാഹിത്യത്തില്‍ വേറിട്ട ഇടം എഴുതിച്ചേര്‍ത്ത ബാബേലിനെ, റഷ്യന്‍ ഭരണകൂടം, 1940 ജനുവരി 27 ന് ബൂതിര്‍ക്ക തടവറയില്‍ വെടിവച്ചുകൊന്നു. അന്നദ്ദേഹത്തിന് 45 വയസ്സേ ആയിരുന്നുള്ളൂ. ബാബേലിനെ അറിയില്ല എന്ന് എം.ടി. വാസുദേവന്‍നായര്‍ക്കു പറയാനാവില്ല. 1957 ല്‍ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ 'ഗോപുര'ത്തിന്റെ അഞ്ചാം ലക്കത്തില്‍ എം.ടി. വാസുദേവന്‍ നായര്‍, ബാബേലിന്റെ 'യേശുവിന്റെ പാപം' എന്ന കഥ പരിഭാഷ ചെയ്തിരുന്നു. സി.ജെ. തോമസ്, ജി. കുമാരപിള്ള, പി.കെ. ബാലകൃഷ്ണന്‍, എന്‍. ദാമോദരന്‍, അയ്യപ്പപ്പണിക്കര്‍, എം. ഗംഗാധരന്‍, എന്‍.പി. മുഹമ്മദ്, എം.വി. ദേവന്‍ എന്നിവര്‍, എം. ഗോവിന്ദന്റെ പിന്‍ബലത്തില്‍ ഇറക്കിയതായിരുന്നു, 'ഗോപുരം'. ഇവരാരും സക്കറിയയെക്കാള്‍ മോശക്കാരല്ല. ഇവരുടെ രാഷ്ട്രീയമാണോ ശരി, ഇടതു  രാഷ്ട്രീയമാണോ ശരി എന്ന്, പയ്യന്നൂരില്‍ മാര്‍ക്‌സിസ്റ്റുകളുടെ  തല്ലു കൊണ്ടിട്ടും സക്കറിയയ് ക്കു മനസ്സിലാകാതിരുന്നത്, സക്കറിയയ് ക്ക് രാഷ്ട്രീയം അറിയാഞ്ഞിട്ടാണ്.
 അതുകൊണ്ട്, ബാബേലിന്റെ കഥ പറയാം.
 ബൈബിള്‍ പഴയ നിയമത്തില്‍ അക്ഷര ഗോപുരമാണ് ബാബേല്‍ എന്ന്, കന്യാസ്ത്രീയുടെ സഹോദരനായ സക്കറിയയ് ക്കു പറഞ്ഞുകൊടുക്കേണ്ടതില്ല. റഷ്യയില്‍ 1921-29 കാലം, ധിഷണയുടെ പ്രതിസന്ധി കാലമായാണ്, അറിയപ്പെടുന്നത്. സ്റ്റാലിന്‍ നിര്‍ബന്ധിത കൂട്ടുകൃഷിക്കളങ്ങള്‍ വഴി കുലാക്കുകള്‍ അഥവാ ഭൂപ്രഭുക്കളെ വിറപ്പിച്ച കാലം; പുത്തന്‍ സാമ്പത്തിക നയത്തിന്റെ കാലം. ബുദ്ധിജീവികള്‍ നരകത്തിലായി. കല, സാഹിത്യം, തത്വചിന്ത, ശാസ്ത്രം എന്നിവയെല്ലാം ഭീഷണിയിലായി. ഇ. സെമ്യാറ്റിന്‍ രചിച്ച 'നമ്മള്‍' എന്ന നോവല്‍ വിലക്കി. 1925 ല്‍ അത്, അമേരിക്കയില്‍ പ്രസിദ്ധീകരിച്ചു. എങ്കിലും, കലയിലും സാഹിത്യത്തിലും ഇരുപതുകള്‍ പല നേട്ടങ്ങളും കണ്ടു. വിപ്ലവത്തെ പിന്തുണച്ച എഴുത്തുകാര്‍ രചനകളില്‍ അതിന്, ആധികാരികത നല്‍കി. അലക്‌സാണ്ടര്‍ ഫദേയേവ്, ബോറിസ് പില്‍ന്യാക്, മയക്കോവ്‌സ്‌കി, സെര്‍ജി യെസേനിന്‍, ആര്‍ടെം വെസ്യോലി, റോഡ് ലിയോനോവ് എന്നിവര്‍കൂടി അടങ്ങിയ ഈ നവധാരയില്‍പെട്ടയാളായിരുന്നു, ബാബേല്‍. വിപ്ലവത്തിന്, സമൂഹത്തില്‍ നിലനിന്ന നിരാശയുടെ കൂടി പിന്തുണയുണ്ടായിരുന്നു എന്നര്‍ത്ഥം. ബോറിസ് പാസ്റ്റര്‍നാക്, അന്ന ആഹ്മത്തോവ, സെമ്യാറ്റിന്‍ എന്നിവര്‍ ഇവര്‍ക്കൊപ്പം നിന്നില്ല. 

മുപ്പതുകള്‍ പക്ഷേ, കൂമന്‍ കാലമായിരുന്നു. 'നിങ്ങള്‍ ഏതു ചേരിയില്‍' എന്ന് സ്റ്റാലിന്റെ സൈദ്ധാന്തികനായ ഷഡാനോവ് എഴുത്തുകാരോടു ചോദിച്ചു. വിപ്ലവച്ചേരിയില്‍ നില്‍ക്കാത്തവരെ വെടിവച്ചുകൊന്നു. മയക്കോവ്‌സ്‌കിയും യെസേനിനും ആത്മഹത്യ ചെയ്തു. ബൊഗ്ദാനോവ്, രോഗം പകര്‍ന്ന രക്തം കുത്തിവച്ചു ജീവനൊടുക്കി. പില്‍ന്യാക്, വെസ്യോലി, ബാബേല്‍,സംവിധായകൻ മേയർഹോൾഡ്  എന്നിവര്‍ വെടിവച്ചു കൊന്നവരില്‍ ഉള്‍പ്പെട്ടു. ലോകം  ഇന്നും ബാബേലിന്റെ രചനകള്‍ വായിക്കുന്നു. ഇസാക് ഇമ്മാനുവലോവിച്ച് ബാബേല്‍ (1894-1940) പത്രപ്രവര്‍ത്തകനുമായിരുന്നു. റഷ്യന്‍ സാഹിത്യത്തിലെ മാസ്റ്റര്‍പീസുകളാണ്, അദ്ദേഹം എഴുതിയ റെഡ് കാവല്‍റി, സ്‌റ്റോറി ഓഫ് മൈ ഡോവ്‌കോട്ട്, ടെയ്ല്‍സ് ഒാഫ് ഒഡേസ എന്നിവ. റഷ്യന്‍ ജൂതന്മാര്‍ക്കിടയിലെ ഏറ്റവും വലിയ ഗദ്യകാരനുമായിരുന്നു, അദ്ദേഹം. പാര്‍ട്ടിയോടു കൂറുള്ളവനും, അതേസമയം അതിലെ ജീര്‍ണതകള്‍ ചൂണ്ടിക്കാട്ടിയ ആളുമായിരുന്നു, ബാബേല്‍. ബാബേലിനെ കൊന്നതിന്, അദ്ദേഹം, സ്റ്റാലിന്റെ ആരാച്ചാരായിരുന്ന നിക്കൊളായ് യഷോവിന്റെ  ഭാര്യ യെവജനിയ ഫെയ്‌ഗൻ ബെർഗിൻറെ    കാമുകനായിരുന്നു എന്നതും കാരണമാണ്. സോവിയറ്റ് രഹസ്യപ്പോലീസ് മേധാവിയായിരുന്നു, യഷോവ് . ആരാച്ചാരെക്കാള്‍ മേന്മ എഴുത്തുകാരനുണ്ട് എന്ന് കൂടെക്കിടക്കുന്ന സ്ത്രീക്കു തോന്നിയിട്ടുണ്ടാകാം.

യഷോവ് 
ഒഡേസയിലെ മൊള്‍ഡാവാങ്കയില്‍, മാഗസിന്റെയും ഫെയ്ഗ ബാേബലിന്റെയും മകനായിരുന്നു, ബാബേല്‍. ഒഡേസ ടെയ്ല്‍സിനും 'അസ്തമയം' എന്ന നാടകത്തിനും പശ്ചാത്തലമാണ് ആ നഗരം. കഥകളിലെപ്പോലെ, ദാരിദ്ര്യം നിറഞ്ഞതായിരുന്നില്ല ബാബേലിന്റെ കുടുംബം. പിതാവ് കാര്‍ഷികോപകരണങ്ങളുടെ ഇടപാടുകാരനായിരുന്നു. വലിയ ഗോഡൗണുണ്ടായിരുന്നു. എങ്കിലും, കേരളത്തിലെ പ്രമാണികളായ ചില കമ്യൂണിസ്റ്റ് നേതാക്കളെപ്പോലെ, ഒരു വ്യാജ ദരിദ്ര കുടുംബകാലം, ബാബേല്‍ എഴുതിയുണ്ടാക്കി. ജൂത സംവരണ സീറ്റ് കൈക്കൂലി കൊടുത്ത് മറ്റൊരു കുട്ടി തട്ടിയെടുത്തതിനാല്‍, വീട്ടിലായിരുന്നു, ബാല്യത്തിലെ പഠനം. മോപ്പസാങ്ങിന്റെയും ഫ്‌ളോബേറിന്റെയും രചനകള്‍ ആകര്‍ഷിച്ചു. സംവരണ സീറ്റ് ഒഡേസ സര്‍വകലാശാലയിലും കിട്ടാതെ, കീവ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബാബേല്‍ ചേര്‍ന്നു. അവിടെ, ധനികവ്യവസായിയുടെ മകളായ യെവ്‌ജെനിയ ബോറിസോവ്‌ന ഗ്രോണ്‍ഫെയ്‌നെ പ്രണയിച്ച്, അവര്‍ക്കൊപ്പം ഒഡേസയിലേക്കു മടങ്ങി. പെട്രോഗ്രാഡില്‍ താമസമുറപ്പിച്ച ബാബേലിന്റെ ആദ്യ രചനകള്‍ ഫ്രഞ്ചിലായിരുന്നു. സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ പരിചയപ്പെട്ട മാക്‌സിം ഗോര്‍ക്കിയാണ്, ബാബേലിന്റെ കുറെ കഥകള്‍ പ്രസിദ്ധീകരിച്ചത്. സ്‌റ്റോറി ഓഫ് മൈ ഡോവ്‌കോട്ട് അദ്ദേഹം, ഗോര്‍ക്കിക്കു സമര്‍പ്പിച്ചു. കുളിമുറിയുടെ ജാലകം എന്ന കഥ അശ്ലീലമാണെന്നു സെന്‍സര്‍മാര്‍ കണ്ടെത്തി- മഴക്കോട്ടിട്ടു കുളിക്കുന്നയാളിന്റെ കഥയല്ല, അത്!

 ഒക്‌ടോബര്‍ വിപ്ലവകാലത്ത് ബാബേല്‍ എവിടെയായിരുന്നു എന്നു വലിയ വിവരമില്ല. 1918 ല്‍ പെട്രോഗ്രാഡില്‍ മടങ്ങിയെത്തി, ഗോര്‍ക്കിയുടെ പത്രത്തില്‍ ചേര്‍ന്നു. 1918 ല്‍ ഈ പത്രം ലെനിന്‍ പൂട്ടിച്ചു. ബാബേലിന്റെ ഭാര്യ 1925 ല്‍, ബാബേലിന്റെ പരസ്ത്രീ ഗമനങ്ങള്‍, സ്വന്തം നിലയ്ക്കുള്ള കമ്യൂണിസ്റ്റ് വിരോധം എന്നിവ കാരണം, ഫ്രാന്‍സിലേക്കു കുടിയേറി. ഇക്കാലത്ത് തമാറാ കാഷിറിനയില്‍ ജനിച്ച ഇമ്മാനുവല്‍ ബാബേല്‍, ചിത്രകാരനായി. 1934 ല്‍ അന്റോണിന പിരോഷ്‌കോവയുമായി സഹജീവിതത്തിലായി. 1920 ലെ പോളിഷ്-സോവിയറ്റ് യുദ്ധകാലത്ത് പട്ടാളക്കാരനായതിന്റെ അനുഭവമാണ്, റെഡ് കാവല്‍റി. ഒഡേസയില്‍ തിരിച്ചെത്തി എഴുതിയ ഒഡേസ കഥാപരമ്പരയിലാണ്, റഷ്യന്‍ സാഹിത്യത്തിലെ ഏറ്റവും വലിയ പ്രതിനായകന്‍ ബെന്യാ കിര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. ബാബേല്‍ 1930 ല്‍ യുക്രെയ്‌നിലേക്കു യാത്രചെയ്തപ്പോഴാണ്, നിര്‍ബന്ധിത കൂട്ടുകൃഷിക്കളങ്ങളിലെ പീഡനങ്ങള്‍ കണ്ടത്. ''ഭൂതകാല സമൃദ്ധികള്‍ അവസാനിച്ചു,'' അയാള്‍ അന്റോണിനയോടു പറഞ്ഞു. സ്റ്റാലിന്‍ എഴുത്തുകാര്‍ക്കെതിരെ നീങ്ങിയപ്പോള്‍, ബാബേല്‍ പൊതുവേദികളില്‍ നിന്ന് അ്രപത്യക്ഷനായി. സാഹിത്യത്തിലെ 'രൂപഭദ്രത'ക്കെതിരായ കമ്യൂണിസ്റ്റ് നീക്കത്തില്‍, ബാബേല്‍ വേണ്ടത്ര എഴുതുന്നില്ലെന്ന് പാര്‍ട്ടി വിമര്‍ശിച്ചു. സ്റ്റാലിന്റെ ആജ്ഞപ്രകാരം പല എഴുത്തുകാരും മുന്‍ കൃതികള്‍ തിരുത്തിയെഴുതി. ''അവര്‍ ആറു മാസത്തിനുള്ളില്‍ രൂപഭദ്രതക്കാരെ വിട്ട് വേറെന്തെങ്കിലും വിഷയം കണ്ടുപിടിച്ചോളും,'' ബാബേല്‍, സുഹൃത്തായ എഴുത്തുകാരന്‍ ഇല്യ എഹ്‌റന്‍ബര്‍ഗിനോടു പറഞ്ഞു. 1934 ലെ എഴുത്തുകാരുടെ ആദ്യ കോണ്‍ഗ്രസില്‍ ബാബേല്‍ പറഞ്ഞു: ''ഞാന്‍ പുതിയൊരു രചനാതന്ത്രത്തിന്റെ ഗുരു ആവുകയാണ്; മൗനമെന്ന രചനാ തന്ത്രം.'' മരിയ എന്ന നാടകത്തില്‍, സോവിയറ്റ് യൂണിയനിലെ അഴിമതി, പൂഴ്ത്തിവയ്പ്, നിരപരാധികളുടെ കൂട്ടക്കൊല എന്നിവ വിഷയങ്ങളായി. നാടകം സോഷ്യലിസ്റ്റ് റിയലിസത്തിനെതിരാണെന്ന്, ഗോര്‍ക്കി വിധിച്ചു. അത്, ബാബേലിനു വ്യക്തിപരമായി അപകടം ചെയ്യുമെന്ന് ഗോര്‍ക്കി മുന്നറിയിപ്പ് നല്‍കി. 1935 ല്‍ അരങ്ങേറാനിരുന്ന നാടകം റിഹേഴ്‌സല്‍ ഘട്ടത്തില്‍ തന്നെ, രഹസ്യപ്പോലീസ്, റദ്ദാക്കി.
ബാബേൽ 
പാശ്ചാത്യരാജ്യങ്ങളില്‍ അരങ്ങേറിയ നാടകം, റഷ്യയില്‍ വന്നത്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം മാത്രമായിരുന്നു. ആദ്യഭാര്യയെ 1932 ല്‍ ഫ്രാന്‍സില്‍ സന്ദര്‍ശിക്കുമ്പോള്‍, അവിടെ സ്വതന്ത്രനായി ജീവിക്കാന്‍ ബാബേല്‍ ആലോചിച്ചതാണ്. എന്നാല്‍, റഷ്യയില്‍ മടങ്ങിയെത്തി, സഹജീവി അന്റോണിനയുമായി വിവാഹം കരാറാക്കി. ഫ്രാന്‍സില്‍നിന്ന് നിരവധി കത്തുകള്‍ അദ്ദേഹം അന്റോണിനക്കെഴുതിയിരുന്നു. ഇവയെല്ലാം 1939 ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്തു. റഷ്യയിലേക്കു മടങ്ങിയ ശേഷം അദ്ദേഹം വിഖ്യാത സംവിധായകന്‍ സെര്‍ജി ഐസന്‍സ്‌റ്റൈന്റെ ബെഷിന്‍ മെഡോ എന്ന സിനിമക്കു വേണ്ടി എഴുതി. സോവിയറ്റ് രഹസ്യപ്പോലീസിന്റെ കുട്ടിച്ചാരനായ പാവ്‌ലിക് മൊറോസോവിനെപ്പറ്റിയാണ്, സിനിമ. 1935 ല്‍ പാരീസില്‍, സംസ്‌കാരത്തിനും സമാധാനത്തിനുമുള്ള എഴുത്തുകാരുടെ രാജ്യാന്തര കോണ്‍ഗ്രസില്‍ പങ്കെടുത്തു. യൂറോപ്പിലേക്കുള്ള അവസാന സന്ദര്‍ശനമായിരിക്കും അതെന്ന് ബാബേലിനു തോന്നി. ബര്‍ലിന്‍ സന്ദര്‍ശനത്തിനിടയിലാണ്, സോവിയറ്റ് എംബസിയിലെ പരിഭാഷക യെവ്ജനിയ ഫെയ് ഗ ന്‍ബര്‍ഗ്, ബാബേലിനെ വശീകരിച്ചത്. അവര്‍ രഹസ്യപ്പോലീസ് മേധാവി യഷോവിനെ   വിവാഹം ചെയ്തശേഷവും, ബന്ധം തുടര്‍ന്നു. ബാബേല്‍ നിരീക്ഷണത്തിലായി.
യെവ്ജനിയ 
പോളണ്ടിനടുത്ത ബെലോറഷ്യയിൽ 1904 ൽ ജനിച്ച യെവ്ജനിയ,പുരോഹിതൻറെ മകളായിട്ടും ,സാധാരണ ജീവിതത്തിനപ്പുറം ആഗ്രഹിച്ചു.ആദ്യവിവാഹം ഒഡേസയിൽ എത്തിച്ചു.കുറച്ചു കൂടി സ്വാധീനമുള്ള കൊമ്പിൽ പിടിച്ച് മോസ്കോയിലും ലണ്ടനിലെ റഷ്യൻ എംബസിയിലും എത്തി.മൂന്നാമത്തെ പങ്കാളിയായ യഷോവാണ് ഉയരങ്ങളിൽ എത്തിച്ചത്. സ്റ്റാലിന്‍ 1938 ല്‍ 'മഹാശുദ്ധീകരണം' തുടങ്ങിയപ്പോള്‍, ഗോര്‍ക്കിയുടെ മരണത്തെപ്പറ്റി ബാബേല്‍ സംശയങ്ങള്‍ പടര്‍ത്തുന്നുവെന്ന് യഷോവിന്  വിവരം കിട്ടി. ട്രോട്‌സ്‌കി, കാമനേവ് എന്നിവരെപ്പറ്റിയും ബാബേല്‍ പറയുന്നുവെന്ന് അയാള്‍ അറിഞ്ഞു. യെഷോവിനു മുകളില്‍ ബേറിയ വന്നു. 1939 മെയ് 15 ന് അന്റോണിനയെ പാതിര കഴിഞ്ഞ് വിളിച്ചുണര്‍ത്തി, ബാബേലിന്റെ പെറഡല്‍കിനോ ഡാച്ചയില്‍ കൊണ്ടുപോയാണ്, ബാബേലിനെ അറസ്റ്റ് ചെയ്തത്. ലുബ്രാങ്ക തടവറയ്ക്കു പുറത്തു കാര്‍ നിര്‍ത്തിയപ്പോള്‍ ബാബേല്‍ ഭാര്യയോടു പറഞ്ഞു: ''നമുക്ക് എന്നെങ്കിലും കാണാം.''
 അന്നുമുതല്‍ റഷ്യയില്‍, ബാബേല്‍ ഒരു വ്യക്തി അല്ലാതായി. ആ പേര് രേഖകളില്‍ ഇല്ലാതായി. ലുബ്രാങ്ക, ബൂതിര്‍ക്ക തടവറകളില്‍ എട്ടുമാസം ബാബേല്‍ ചെലവിട്ടു. ട്രോട്‌സ്‌കിയിസം, ഭീകരത, ഓസ്ട്രിയക്കും ഫ്രാന്‍സിനും വേണ്ടി ചാരപ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി. കുറ്റം സമ്മതിക്കാത്തപ്പോള്‍ പീഡിപ്പിച്ചു. ഗൂഢാലോചനക്കാരനായി.സംവിധായകൻ  ഐസന്‍സ്‌റ്റൈന്റെ പേരും വന്നു. ബാബേല്‍ യാചിച്ചിട്ടും, അപൂര്‍ണ രചനകള്‍ പൂര്‍ത്തീകരിക്കാന്‍ കാട്ടിക്കൊടുത്തില്ല. ആദ്യ'വിചാരണ' 1940 ജനുവരിയിലായിരുന്നു. ബേറിയയുടെ സ്വകാര്യമുറിയില്‍ 20 മിനിറ്റിനുശേഷം, വിധി വന്നു: ഫയറിംഗ് സ്‌ക്വാഡ് വെടിവെച്ചു കൊല്ലട്ടെ. 'വിചാരണ'യില്‍ ബാബേലിന്റെ അവസാന വാചകങ്ങള്‍: 

ഞാന്‍ നിരപരാധി. ഞാന്‍ ഒരിക്കലും ചാരനായിരുന്നില്ല. ഞാന്‍ സോവിയറ്റ് യൂണിയനെതിരെ ഒന്നും ചെയ്തില്ല. ഞാന്‍ കുറ്റം സമ്മതിച്ചത് തെറ്റാണ്. എനിക്കെതിരെയും മറ്റുള്ളവര്‍ക്കെതിരെയും കുറ്റം നിര്‍ബന്ധമായി സമ്മതിപ്പിക്കുകയായിരുന്നു. ഒന്നേ ഞാന്‍ ചോദിക്കുന്നുള്ളൂ- എഴുതി വന്നത് അവസാനിപ്പിച്ചോട്ടെ. 
അടുത്തനാള്‍ ബാബേലിനെ വെടിവച്ചുകൊന്നു. മൃതദേഹം ഒരു ജഡക്കൂനയിലേക്കു വലിച്ചെറിഞ്ഞു. ഇതൊക്കെ അറിഞ്ഞത് 1990 കളിലാണ്. ഡോണ്‍സ്‌കോയ് സെമിത്തേരിയില്‍, ആരാച്ചാരായ യെഷോവിന്റെ ചിതാഭസ്മത്തിനൊപ്പമാണ് ബാബേലിന്റെയും അവശിഷ്ടങ്ങള്‍ അടക്കം ചെയ്തത്. ആരാച്ചാർ യഷോവിനെ  സ്റ്റാലിൻറെ ഉത്തരവനുസരിച്ച്  1940 ഫെബ്രുവരി നാലിന് വെടിവച്ചു കൊന്നിരുന്നു.യവ്ജനിയയെയും കൊന്നു.ഇരുവരുടെയും ദത്തു പുത്രി നറ്റാലിയയെ അനാഥാലയത്തിലാക്കി,പേരിൽ നിന്ന് യഷോവ് നീക്കി.അവർ നറ്റാലിയ ഖയൂട്ടിന ആയി.
1954 ഡിസംബര്‍ 23 ന്, ക്രൂഷ്‌ചേവ് ഭരണകൂടം ബാബേലിനെതിരായ ശിക്ഷ റദ്ദാക്കി, അദ്ദേഹത്തെ പുനരധിവസിപ്പിച്ചു. 
സക്കറിയ, ജഡത്തിന് എന്തു പുനരധിവാസം? അഥവാ, സക്കറിയ, എന്തിനാണ്, ജഡമായി ജീവിക്കുന്നത്?

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...